ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭം ധരിച്ച പുരുഷന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ഹെയ്തന്‍ ക്രോസ് (21) ആണ് കുട്ടിക്ക് ജന്മം നല്‍കിയത്. ജൂണ്‍ 16ന് ബ്രിട്ടനിലെ ഗ്ലെസെസ്റ്റയര്‍ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. മൂന്നുവര്‍ഷമായി നിയമപ്രകാരം പുരുഷനായി ജീവിക്കുന്ന ക്രോസ് ബീജദാനത്തിലൂടെയാണ് ഗര്‍ഭവാനായത്. പെണ്ണായി ജനിച്ച ക്രോസ് സ്ത്രീയില്‍ നിന്ന് പുരുഷനിലേക്കുള്ള ഹോര്‍മോണ്‍ ചികില്‍സ നടത്തിയിരുന്നെങ്കിലും പാതിവഴിക്ക് നിര്‍ത്തുകയായിരുന്നു. എങ്കിലും ഗര്‍ഭപാത്രം നിലനിര്‍ത്തിയിരുന്നു. പിന്നീട് അണ്ഡങ്ങള്‍ ശീതീകരിച്ചു സൂക്ഷിക്കുന്ന പ്രക്രിയയ്ക്കു അനുമതി നിഷേധിക്കപ്പെട്ടതോടെ ഗര്‍ഭം ധരിക്കാന്‍ ക്രോസ് തീരുമാനിക്കുകയായിരുന്നു.
ബ്രസല്‍സ്: യൂറോപ്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന വേണ്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ നനഞ്ഞ പടക്കമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ്. പാര്‍ലമെന്റിന്റെ മുഖ്യ ബ്രെക്‌സിറ്റ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്സ്റ്റാറ്റ് ആണ് ഈ വിമര്‍ശനം ഉന്നയിച്ചത്. ഈ നിര്‍ദേശങ്ങള്‍ അംഗീരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയില്‍ താമസിക്കുന്ന 30 ലക്ഷത്തോളം വരുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്കു വേണ്ടി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവയല്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശങ്ങള്‍ വ്യക്തതയില്ലാത്തതും യുകെയിലെ യൂറോപ്യന്‍ ജനതയ്ക്കുമേല്‍ അനിശ്ചിതത്വം ഉയര്‍ത്തുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യന്‍ നീതിന്യായ കോടതിയുടെ അധികാര പരിധിയില്‍ നിന്ന് പുറത്തു പോകണമെന്നാണ് ബ്രിട്ടന്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മറ്റൊരു അന്താരാഷ്ട്ര സമിതി രൂപീകരിക്കണമെന്നാണ് ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് അഭിപ്രായപ്പെടുന്നത്. ഇത്തരം നിര്‍ദേശങ്ങളും യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും വെര്‍ഹോഫ്സ്റ്റാറ്റ് വിശദീകരിച്ചു. നിലവില്‍ യുകെ, യൂറോപ്യന്‍ പൗരന്‍മാര്‍ അനുഭവിച്ചു വരുന്ന അവകാശങ്ങള്‍ അതേപടി നിലനിര്‍ത്തുന്ന നിര്‍ദേശങ്ങളാണ് യൂണിയന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ നിര്‍ദേശങ്ങള്‍ വന്ന് മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ബ്രിട്ടന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്. ഇവയനുസരിച്ച് ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനിലുള്ള യൂറോപ്യന്‍ പൗരന്‍മാര്‍ ഒരു മൂന്നാം രാജ്യത്തെ പൗരന്‍മാരായി മാറുമെന്ന് വെര്‍ഹോഫ്സ്റ്റാറ്റ് പറഞ്ഞു. ഇവര്‍ ബ്രിട്ടനിലെ രണ്ടാം നിര പൗരന്മാരായി കണക്കാക്കപ്പെടുന്ന നിര്‍ദേശങ്ങളാണ് ഇവയെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: ലണ്ടനില്‍ ജനങ്ങള്‍ ഒത്തുചേരുന്ന പ്രധാന പ്രദേശങ്ങളിലൊന്നായ കാംഡെന്‍ ലോക്ക് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. മാര്‍ക്കറ്റിലെ ഒരു കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. എട്ട് ഫയര്‍ എന്‍ജിനുകളും 60ഓളം അഗ്നിശമന സേനാംഗങ്ങളെയും ആദ്യഘട്ടത്തില്‍ പ്രദേശത്തേക്ക് അയച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിക്കു ശേഷമാണ് തീപ്പിടിത്തം ഉണ്ടായത്. പിന്നീട് കൂടുതല്‍ ഫയര്‍ എന്‍ജിനുകളെയും അഗ്നിശമന സേനാംഗങ്ങളെയും പ്രദേശത്തേക്ക് നിയോഗിച്ചെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് പറഞ്ഞു. പ്രദേശത്ത് നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കണമെന്ന് ബ്രിഗേഡ് ട്വിറ്റര്‍ സന്ദേശത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കെട്ടിടത്തിന്റെ മൂന്ന് നിലകളിലും മേല്‍ക്കൂരയിലും തീ പടര്‍ന്നതായും ബ്രിഗേഡ് അറിയിച്ചു. കെന്റിഷ് ടൗണ്‍, യൂസ്റ്റണ്‍, സോഹോ, പാഡിംഗ്ടണ്‍, ഹോളോവേ എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തീപ്പിടിത്തത്തിന്റെ കാരണം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും ബ്രിഗേഡ് വ്യക്തമാക്കി. കെട്ടിടത്തില്‍ നിന്ന് വലിയ ഉയരത്തില്‍ തീ ആളിപ്പടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വളരെ വേഗമാണ് തീ പടര്‍ന്നത്. ആളുകള്‍ നോക്കി നില്‍ക്കുകയായിരുന്നു. റെസ്‌റ്റോറന്റുകളും അവയുടെ കിച്ചനുകളും ഉള്ളതിനാല്‍ കെട്ടിടത്തല്‍ നിന്ന് ഒരു പൊട്ടിത്തെറി ഏതി നിമിഷവും തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു.
ഉണ്ടായത് വന്‍ തീപ്പിടിത്തമാണെന്ന് സോഷ്യല്‍ മീഡിയയില്‍ വരുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. മാര്‍ക്കറ്റില്‍ 1000ത്തിലധികം സ്റ്റാളുകള്‍ ഉണ്ടെന്നാണ് വിവരം. നോര്‍ത്ത് ലണ്ടനിലെ പ്രധാനപ്പെട്ട ഇടമായ ഈ മാര്‍ക്കറ്റ് വൈകിട്ട് 7 മണിക്ക് സാധാരണ അടക്കാറുള്ളതാണ്. തീപ്പിടിത്തത്തില്‍ എത്ര പേര്‍ക്ക് പരിക്കേറ്റു എന്ന വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
ലണ്ടന്‍: ബ്രെക്‌സിറ്റ് യുകെയിലെ വൈദ്യുതി മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ദ്ധര്‍. രാജ്യത്തെ ആണവനിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബ്രെക്‌സിറ്റ് ബാധിക്കാന്‍ ഇടയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. യൂറോപ്യന്‍ ആണവ ഏജന്‍സിയായ യൂറാറ്റമില്‍ നിന്ന് യുകെ വിട്ടുപോകുന്നത് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിശദീകരണം. ആണവ സുരക്ഷയുടെ മേല്‍നോട്ടം വഹിക്കുന്ന ഈ ഏജന്‍സിയില്‍ നിന്ന് പിന്‍മാറുന്നത് ബ്രിട്ടന്റെ ആണവോര്‍ജ വ്യവസായത്തിന് ആഘാതമാകുമെന്നും ഉദ്പാദനത്തെത്തന്നെ ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
യുകെയിലെ ആണവോര്‍ജ മേഖലയില്‍ വിദേശ നിക്ഷേപം കുറയുന്നതാണ് പിന്‍മാറ്റത്തിന്റെ അനന്തഫലങ്ങളില്‍ ഒന്ന്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാകുകയും ആണവ സാങ്കേതികതയില്‍ ലോകത്തെ മുന്‍നിരക്കാര്‍ എന്ന സ്ഥാനം ബ്രിട്ടന് നഷ്ടമാകുകയും ചെയ്യും. ഈ സാഹചര്യം ആശങ്കാജനകമാണെന്ന് യുകെ ആറ്റോമിക് എനര്‍ജി ഏജന്‍സി ചെയര്‍മാന്‍ പ്രൊഫസര്‍ റോജര്‍ ക്യാഷ്‌മോര്‍ പറഞ്ഞു. യൂറാറ്റമിലെ അംഗങ്ങള്‍ യൂറോപ്യന്‍ നീതിന്യായ കോടതിയുടെ അധികാരപരിധിയില്‍ ഉള്ളവരായിരിക്കണമെന്നതാണ് ഒരു നിബന്ധന. എന്നാല്‍ ബ്രെക്‌സിറ്റോടെ യുകെ യൂറോപ്യന്‍ കോടതിയുടെ പരിധിയില്‍ നിന്ന് പുറത്തു വരും.
സമ്പുഷ്ട യുറേനിയത്തിന്റെ പ്രമുഖ ഉദ്പാദക രാജ്യമെന്ന നിലയില്‍ യൂറാറ്റം നിബന്ധനകള്‍ക്ക് പകരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ യുകെ എങ്ങനെ കൊണ്ടുവരും എന്ന കാര്യത്തിലും വ്യക്തതയില്ല. ആണവ ഇന്ധനമായ സമ്പുഷ്ട യുറേനിയം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യുകെയാണ് ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്നത്. ഇവ കൊണ്ടുപോകുന്നതില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളിലും ആശയക്കുഴപ്പം ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് വിശദീകരിക്കപ്പെടുന്നത്.
പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും ആകാംക്ഷയുടെയും ദിനങ്ങൾക്കറുതി വരുത്തി ഒട്ടും ആഗ്രഹിക്കാത്ത ആ വാർത്തയും കേൾക്കേണ്ടിവന്നു. ഫാ: മാര്‍ട്ടിനച്ചന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ വേര്‍പാട് മലയാളികളെ, പ്രത്യേകിച്ച് യുകെ സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും’ എന്ന (ലൂക്കാ 2: 35) ശിമയോന്റെ പ്രവചനം പരി. മറിയം അനുഭവിച്ചതുപോലെയായി അച്ചന്റെ മരണവാര്‍ത്ത അറിഞ്ഞ മലയാളികളും. ദൈവപുത്രനായ ഈശോ ഈ ലോകത്തിലെ പരസ്യജീവിതം അവസാനിപ്പിച്ച് തന്റെ പിതാവിന്റെ പക്കലേയ്ക്ക് പോയ അതേ പ്രായത്തില്‍, തന്റെ 33-ാം വയസില്‍ മാര്‍ട്ടിനച്ചനും തന്റെ സ്വര്‍ഗീയ പിതാവിന്റെ ഭവത്തിലേയ്ക്ക് പോയിരിക്കുന്നു. അള്‍ത്താരയിലെ കൂട്ടുകാരന്റെ അപ്രതീക്ഷിത വിടപറച്ചിലിന്റെ വേദനയില്‍ തേങ്ങുന്ന വൈദിക ഗണത്തിലെ ഒരംഗമെന്ന നിലയില്‍ ശ്രേഷ്ഠമായ ആ പുരോഹിത ജീവിതത്തിനു മുമ്പില്‍ കണ്ണീര്‍ പ്രണാമമര്‍പ്പിച്ച് ചില പൗരോഹിത്യ ചിന്തകള്‍ കുറിക്കട്ടെ.
മനസില്‍ മൊട്ടിടുന്ന പൗരോഹിത്യ ജീവിതമെന്ന ഉല്‍ക്കടമായ ആഗ്രഹത്തെ പ്രാര്‍ത്ഥനയാകുന്ന വെള്ളമൊഴിച്ചും പരിശീലന കാലത്തിന്റെ വളവുമിട്ട് ഓരോ പുരോഹിതനും വളര്‍ത്തിയെടുക്കുന്നത് പത്തിലേറെ വര്‍ഷങ്ങളുടെ നിരന്തര അധ്വാനത്തിലാണ്. മറ്റൊരു ജീവിത രീതിക്കും ഇത്രയേറെ ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും ദൈര്‍ഘ്യമില്ലാത്തതിനാല്‍ ഒരാള്‍ പുരോഹിതനാകുന്നത് ആ വ്യക്തിക്കുമാത്രമല്ല, അവന്റെ കുടുംബത്തിനും നാടിനും സഭയ്ക്കും അത്യപൂര്‍വ്വ അഭിമാനത്തിന്റെ നിമിഷങ്ങളത്രേ. ‘അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ലാ’ത്തിനാലും (ഹെബ്രായര്‍ 5: 4) പൗരോഹിത്യമെന്ന ഈ ദൈവദാനത്തിന്റെ വിലയറിയുന്നവര്‍ അതിന്റെ നഷ്ടത്തില്‍ കണ്ണീര്‍ വാര്‍ക്കും. ‘പുരോഹിതന്റെ മരണത്തില്‍ ഭൂവാസികളോടൊപ്പം സ്വര്‍ഗ്ഗവാസികളും മാലാഖമാരും കരയുന്നെന്ന്’ വൈദികരുടെ മൃതസംസ്‌കാര ശുശ്രൂഷയിലെ പ്രാര്‍ത്ഥനകള്‍ ഉദ്‌ഘോഷിക്കുന്നു. ‘പുരോഹിതനെക്കുറിച്ച് വി. ജോണ്‍ മരിയ വിയാനിയുടെ വാക്കുകള്‍ ഇങ്ങനെ; ”ഒരു പുരോഹിതന്‍ ആരാണെന്ന് അവന്‍ ഈ ഭൂമിയില്‍ വച്ച് മനസിലാക്കിയാല്‍, ഉടനെ തന്നെ അവന്‍ മരിച്ചുപോയെനെ; ഭയം കൊണ്ടല്ല, സ്‌നേഹം കൊണ്ട്. അവന്‍ ഉച്ചരിക്കുന്ന ഏതാനും വാക്കുകളില്‍ ദൈവം സ്വര്‍ഗം വിട്ട് ഈ ഭൂമിയില്‍ ഇറങ്ങി വന്ന് ഒരു ചെറിയ അപ്പത്തില്‍ സന്നിഹിതനാകുന്നു. ഓരോ പുരോഹിതനും അവന്റെ മഹിമ പൂര്‍ണമായി മനസിലാക്കുന്നത് അവന്റെ മരണശേഷം സ്വര്‍ഗത്തില്‍ വച്ച് മാത്രമായിരിക്കും”.
എല്ലാ മതസമ്പ്രദായങ്ങളിലും ദൈവസാന്നിധ്യത്തിന് മുമ്പില്‍ പ്രത്യേക അനുഷ്ഠാനവിധികളും ശുശ്രൂഷകളും ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവര്‍ പൊതുവെ ‘പുരോഹിതര്‍’ എന്നാണ് അറിയപ്പെടുന്നത്. ‘പുരോ’ (കിഴക്ക്) ഭാഗത്തേയ്ക്ക് തിരിഞ്ഞു നിന്നു ആരാധന നയിക്കുന്നവന്‍, ‘പുര’ത്തിന്റെ (സ്ഥലത്തിന്റെ) ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുകയും നയിക്കുകയും ചെയ്യുന്നവന്‍ എന്നീ അര്‍ത്ഥങ്ങളില്‍ നിന്നാണ് പുരോഹിതന്‍ എന്ന വാക്ക് ഉത്ഭവിക്കുന്നത്. ‘വേദം അറിയുന്നവന്‍’ എന്ന അര്‍ത്ഥത്തില്‍ നിന്ന് വൈദികനായും അവനെ ലോകം തിരിച്ചറിയുന്നു. വൈദികന്‍ ‘ദൈവികന്‍’ ആകുന്നിടത്ത് ആ സമര്‍പ്പണ ജീവിതം സഫലമാകുന്നു. വിശുദ്ധി ആദര്‍ശ ലക്ഷ്യമായ ഈ ജീവിതത്തിലും അപൂര്‍വ്വം ചില പുഴുക്കുത്തുകളുടെ അപസ്വരങ്ങള്‍ ഇക്കാലത്തും ഈശോയെ ഒറ്റിക്കൊടുക്കുമ്പോഴും ബാക്കി വരുന്ന ബഹുഭൂരിപക്ഷവും ‘ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി (മത്താ 5: 13-16) മാറുന്നത് കാണാതെ പോകരുത്. പതിനൊന്ന് പേരും ദിവ്യഗുരുവിനൊപ്പം ഉറച്ചുനിന്നെങ്കിലും ഇടറിപ്പോയ ഒരുവന്റെ പതനത്തിലേയ്ക്ക് കൂടുതലായി ശ്രദ്ധിക്കുന്ന പ്രവണത നമ്മില്‍ നിന്ന് മാറേണ്ടതുണ്ട്. നല്ലത് കാണാനും നന്മകാണാനും നമുക്ക് കഴിയട്ടെ !. വിശുദ്ധ ബൈബിളിലെ നല്ല സമരിയാക്കാരന്റെ കഥയില്‍ വഴിയില്‍ വീണുകിടന്നവന്റെ അരികെ ആദ്യം വന്നത് ഒരു പുരോഹിതനാണെങ്കിലും അവനെ ശ്രദ്ധിക്കാതെ കടന്നുപോയെന്ന് വചനം പറയുന്നു. തിരുലിഖിതത്തിലെ ആ പുരോഹിതന്‍ വരുത്തിവെച്ച നാണക്കേടിനെ ഓരോ കാലത്തും തങ്ങളുടെ വിശുദ്ധമായ ജീവിതത്തിലൂടെ തിരുത്തിയ നിരവധി പുരോഹിത രത്‌നങ്ങള്‍ തിരുസഭയിലുണ്ട്. അത്തരമൊരു വൈദികഗണത്തില്‍ പ്രിയപ്പെട്ട മാര്‍ട്ടിനച്ചനും ചേര്‍ന്ന് കാണാനിടയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
‘മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല’ (ഉല്‍പ്പത്തി 2:18) എന്ന് പറഞ്ഞ് ദൈവം അവന് ഇണയും തുണയുമായി സ്ത്രീയെ നല്‍കി. അപ്പോള്‍, പൗരോഹിത്യജീവിതം സ്വീകരിച്ച് കുടുംബജീവിതം സ്വീകരിക്കാത്തവര്‍ ദൈവപദ്ധതിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരല്ലേ എന്നു ചിന്തിച്ച് നെറ്റി ചുളിക്കുന്നവരുണ്ട്. എന്നാല്‍ ദൈവനിയോഗത്തിനായി, സ്വര്‍ഗ്ഗരാജ്യത്തിനായി സ്വയം ഷണ്ഡരാകുന്നവരെക്കുറിച്ച് എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലെന്ന് (മത്തായി 19: 12) ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ വൈദികരെയോ സന്യസ്തരെയോ കുറിച്ച് ഉയരുമ്പോള്‍ പൊതുസമൂഹം എപ്പോഴും ഉയര്‍ത്തുന്ന പരിഹാരങ്ങളിലൊന്ന് ‘കല്യാണം കഴിക്കാനനുവദിച്ചാല്‍ ഈ പ്രശ്‌നം തീരില്ലേ’ എന്നാണ്. ഈ ചോദ്യത്തിനുള്ള ഉത്തരവും ക്രിസ്തുനാഥന്‍ പറഞ്ഞതുതന്നെ; ഗ്രഹിക്കാന്‍ കഴിയുന്നവര്‍ മാത്രം ഇതിന്റെ രഹസ്യം ഗ്രഹിക്കട്ടെ”.
വൈദികരുടെയും സന്യാസ സമര്‍പ്പണ ജീവിതങ്ങളിലുള്ളവരുടെയും ജീവിതത്തില്‍, അവര്‍ ആരും തുണയില്ലാത്തവരല്ല. ദൈവമാണ് അവരുടെ തുണ. പ്രത്യേക നിയോഗം പേറുന്നവര്‍ക്ക് ‘മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നത് എത്ര നല്ലത് (സങ്കീര്‍ത്തനങ്ങള്‍ 118:8). ഈ ലോകത്തിന്റെ ബന്ധങ്ങളും സ്വത്തുക്കളുമല്ല, ‘കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്. വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന് ഓരോ പുരോഹിതനും വിശ്വസിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 16:5-6). ഈ ലോകത്തില്‍ ദൈവത്തിന്റെ മുഖവും സ്വരവും മറ്റുള്ളവരുടെ മുമ്പില്‍ പ്രകാശിതമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനാണ് പുരോഹിതന്‍. മാമ്മോദീസ സ്വീകരിച്ച് ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കാളികളായ എല്ലാവരും അവന്റെ രാജകീയ പൗരോഹിത്യത്തില്‍ (1 പത്രോസ് 2:9) അംഗങ്ങളാണെങ്കിലും ലോകപാപങ്ങള്‍ക്ക് വേണ്ടി സ്വയം ബലിയര്‍പ്പിച്ച നിത്യപുരോഹിതനായ ഈശോയുടെ ജീവിതബലിയുടെ രക്ഷാകരഫലം ഈ കാലത്തിലും ലഭ്യമാക്കാന്‍ ദൈവം അനുഗ്രഹിക്കുന്നു. ഈ വിശിഷ്ടകാര്യം ചെയ്യാന്‍ ദൈവം തന്നെ ചിലരെ പുരോഹിതന്മാരായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു (ഹെബ്രായര്‍ 7: 24). ഈ പുരോഹിതരെ തിരഞ്ഞെടുക്കുന്നതും അവര്‍ക്ക് തുണയാകുന്നതും മനുഷ്യരല്ല, ദൈവം തന്നെയത്രേ !
‘എന്നാല്‍ പരമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് (2 കോറിന്തോസ് 4:7). ”ലൗകിക മാനദണ്ഡമനുസരിച്ച് ഞങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. (1 കോറിന്തോസ് 1: 26-27). പുരോഹിത ജീവിതത്തിന്റെ മഹനീയതയിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴും മാനുഷിക ബലഹീനതകളുടെ കല്ലുകളില്‍ ചിലരെങ്കിലും തട്ടി വീഴാറുണ്ട്. കൈ കൊട്ടി ചിരിച്ചും മാറിനിന്ന് അടക്കം പറഞ്ഞും നവമാധ്യമങ്ങളില്‍ അതാഘോഷിക്കപ്പെടുമ്പോഴും വീഴ്ചകള്‍ക്ക് പരിഹാരമുണ്ടാകുന്നില്ല. ആകാശ വിതാനത്തില്‍ പറന്നുയരുന്ന ഭീമന്‍ വിമാനങ്ങളെ അദൃശ്യമെങ്കിലും വായുവിന്റെ സാന്നിധ്യം അന്തരീക്ഷത്തില്‍ താങ്ങിനിര്‍ത്തുന്നതുപോലെ, ലോകത്തിന്റെ നിരവധി അദൃശ്യ കോണുകളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയുടെ ശക്തമായ സാന്നിധ്യം ദൈവത്തിനായും ജനത്തിനായും മാറ്റിവയ്ക്കപ്പെട്ട ഈ പുരോഹിത ജീവിതങ്ങളെ ഉയരത്തില്‍ താങ്ങി നിര്‍ത്തുമെന്നതില്‍ സംശയം വേണ്ട. മറ്റൊരു ഗ്രഹത്തില്‍ നിന്നും ഭൂമിയിലേക്ക് വരുന്ന പ്രത്യേക ജീവികളല്ല വൈദ്യരും സന്യസ്തരും. നമ്മുടെ തന്നെ കുടുംബങ്ങളില്‍ ജനിച്ച്, വളര്‍ന്ന് കുടുംബ പാരമ്പര്യങ്ങളുടെയും സ്വഭാവ രീതികളുടെയും അംശങ്ങള്‍ സ്വീകരിച്ച് ജീവിതം കരുപിടിപ്പിച്ചവര്‍. അവരുടെ നന്മകള്‍ ആ കുടുംബത്തിന്റെയും നാടിന്റെയും നന്മകളാണ്; കുറവുകളും അതുപോലെ തന്നെ. അതിനാല്‍ ‘ദൈവം വചനത്തിന്റെ കവാടം ഞങ്ങള്‍ക്ക് തുറന്നു തരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കുവാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം (കൊളോസോസ് 4:3).
‘A priest is always wrong’ എന്ന തലക്കെട്ടില്‍ പ്രസിദ്ധമായ ഒരു കാഴ്ചപ്പാടുണ്ട്. കുര്‍ബാന നേരത്തെ തുടങ്ങിയാലും സമയത്ത് തുടങ്ങിയാലും താമസിച്ച് തുടങ്ങിയാലും വാഹനമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രസംഗം ചുരുക്കിയാലും ദീര്‍ഘിപ്പിച്ചാലും പുരോഹിതര്‍ ചെയ്യുന്നത് എല്ലാം തെറ്റുകള്‍ മാത്രം. (Search on google – ‘A priest is always wrong’ ). പക്ഷേ ആ ചിന്താധാര പറഞ്ഞവസാനിപ്പിക്കുന്നതിങ്ങനെ. ‘ജീവിച്ചിരിക്കുന്ന കാലത്ത് മുഴുവന്‍ പുരോഹിതന് കുറ്റങ്ങളാണെങ്കിലും അവന്‍ മരിച്ചാല്‍ അവന്റെ സ്ഥാനം ഏറ്റെടുക്കാന്‍ എല്ലാവരും ഭയക്കുന്നു!’ ഭൗതിക താല്‍പര്യങ്ങളെല്ലാം മനസ്സുകൊണ്ട് വേണ്ടെന്ന് വച്ച് ദൈവത്തിനും ദൈവമക്കള്‍ക്കുമായി ജീവിതം മാറ്റിവച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ‘ദൈവം മാത്രമാണ് തങ്ങളുടെ തുണ’ എന്ന ബോധ്യത്തോടെ കര്‍മ്മശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന നമ്മുടെ എല്ലാ വൈദിക – സമര്‍പ്പിത സഹോദരങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. ഈ ജീവിതങ്ങളിലെ ചില അപൂര്‍വ്വം അപരാധങ്ങളെ സ്‌നേഹപൂര്‍വ്വം തിരുത്തിക്കൊടുക്കാം, സ്‌നേഹത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ മുഖവും സ്വരവും ലോകത്തിന് കാണിച്ച് കൊടുക്കുന്ന സമര്‍പ്പിത ജീവിതങ്ങള്‍ക്കുവേണ്ടി, ‘നിത്യപുരോഹിതനായ ഈശോ അങ്ങേ ദാസരായ വൈദികര്‍ക്കും സന്യസ്തര്‍ക്കും യാതൊരു ആപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്‍കേണമേ’ എന്ന് പ്രാര്‍ത്ഥിക്കാം.
പ്രിയ മാര്‍ട്ടിനച്ചാ, അങ്ങയുടെ അപ്രതീക്ഷിത വേര്‍പാട് അങ്ങയെ സ്‌നേഹിച്ചിരുന്നവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. എങ്കിലും മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഈ കാര്യത്തിലും ഞങ്ങള്‍ ദൈവത്തിന്റെ ഇഷ്ടം മാത്രം നടക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. എപ്പോഴും സുസ്‌മേരവദനനായി, പാട്ടുപാടി തന്റെ ജനത്തെ ദൈവത്തോടടുപ്പിച്ച വന്ദ്യ പുരോഹിതാ, അങ്ങ് സമാധാനത്തോടെ പോവുക. സ്വര്‍ഗീയാകാശത്തിന്റെ തെളിഞ്ഞ മാനത്ത് പ്രഭയാര്‍ന്ന വെള്ളി നക്ഷത്രമായി അങ്ങ് ശോഭിക്കുമ്പോള്‍ അങ്ങയോട് ഞങ്ങളുടെ പ്രാര്‍ത്ഥന ഒന്നുമാത്രം; ” അങ്ങ് അങ്ങയുടെ രാജ്യത്തായിരിക്കുമ്പോള്‍ ഞങ്ങളെക്കൂടി ഓര്‍ക്കേണമേ” (ലൂക്കാ 23: 42). എങ്കിലും ‘ബാബിലോണ്‍ നദിയുടെ തീരത്തിരുന്നുകൊണ്ട് സെഹിയോനെ ഓര്‍ത്ത് ഞങ്ങള്‍ കരഞ്ഞു’ (സങ്കീര്‍ത്തനങ്ങള്‍ 137: 1) എന്ന വചനം പോലെ, മനസ്സുകൊണ്ട് ഞങ്ങളെല്ലാവരും ‘ഡര്‍ബന്‍ നദീതീരത്തിരുന്നുകൊണ്ട് ഞങ്ങളുടെ മാര്‍ട്ടിനച്ചനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുന്നു… ഇപ്പോഴും…
വേദനയോടെ, പ്രാര്‍ത്ഥനയോടെ നന്മനിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു, ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാരുടെ വേതന നിയന്ത്രണം സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകാത്ത വിധത്തില്‍ ഒഴിവാക്കാനാകുമെന്ന് ടോറി എംപിയും ഡോക്ടറുമായ ഡോ. ഡാന്‍ പൗള്‍ട്ടര്‍. ഹെല്‍ത്ത് സര്‍വീസിനു മേല്‍ ഉയരുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാനുള്ള പദ്ധതിയാണ് ഇദ്ദേഹം നിര്‍ദേശിച്ചത്. എന്‍എച്ച്എസിന്റെ ചെലവുകള്‍ സംബന്ധിച്ച് നിലവിലുള്ള കണക്കുകൂട്ടലുകള്‍ തെറ്റാണെന്ന തിരിച്ചറിവിലാണ് ഈ നിര്‍ദേശങ്ങളെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ശരിയായ വിധത്തിലുള്ള പ്രതിഫലം നല്‍കിയില്ലെങ്കില്‍ അവര്‍ എന്‍എച്ച്എസ് വിടാന്‍ ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറച്ച നടപടിയില്‍ ക്യാബിനറ്റിനുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ ബജറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതിരോധിച്ചത്. 2017-18 വര്‍ഷത്തില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പള നിയന്ത്രണം എടുത്തു കളയാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. 2020 വരെ ഒരു ശതമാനം വേതനവര്‍ദ്ധനവ് മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എന്‍എച്ച്എസിന് ഇരട്ടി ചെലവ് വരുമെന്നത് തെറ്റായ വാദമാണെന്ന് ഡോ.പൗള്‍ട്ടര്‍ പറഞ്ഞു.
സ്ഥിരം ജീവനക്കാര്‍ക്ക് പകരം ഏജന്‍സി ജീവനക്കാരെ നിയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ചെലവുകളേക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ജീവനക്കാരുടെ കുറവ് വര്‍ദ്ധിക്കുകയാണ്. ശമ്പളം കുറഞ്ഞ ജീവനക്കാര്‍ ഏജന്‍സികളില്‍ എത്തി എന്‍എച്ച്എസില്‍ ലഭിക്കുന്നതിനേക്കാള്‍ ശമ്പളം വാങ്ങുന്നുണ്ടെന്നും പൗള്‍ട്ടര്‍ വ്യക്തമാക്കി.
ഹാംബര്‍ഗ്: ജി 20 ഉച്ചകോടിയിലും ലോക നേതാക്കള്‍ക്കൊപ്പം ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്. ആഫ്രിക്കന്‍ കുടിയേറ്റവും ആരോഗ്യവുമായി ബന്ധപ്പെട്ട് നടന്ന സെഷനില്‍നിന്ന് ട്രംപ് പുറത്തു പോകുകയും പകരം ഇവാന്‍ക ലോക നേതാക്കള്‍ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുകയുമായിരുന്നു. ലോകബാങ്ക് പ്രസിഡന്റ് ആയിരുന്നു യോഗത്തെ അഭിസംബോധന ചെയ്തത്. ലോക നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മകളെ ഇരുത്തി ഇറങ്ങിപ്പോയ ട്രംപിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഇവാന്‍ക എന്തിനാണ് പിതാവിനൊപ്പം ജി 20 യോഗത്തില്‍ ഇരിക്കുന്നത്, എന്താണ് അവരുടെ യോഗ്യത എന്നായിരുന്നു എഴുത്തുകാരന്‍ ചാള്‍സ് ബ്ലോ ട്വിറ്റര്‍ സന്ദേശത്തില്‍ ചോദിച്ചത്.
ഇവാന്‍ക ഉച്ചകോടിയില്‍ പങ്കെടുത്തതിന് കാരണം തെരഞ്ഞെടുക്കപ്പെടാത്ത, യോഗ്യതയില്ലാത്ത, യാതൊരു തയ്യാറെടുപ്പും നടത്താത്ത ന്യൂയോര്‍ക്ക് വരേണ്യവര്‍ഗ്ഗ പ്രതിനിധിയാണ് അമേരിക്കയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് എന്നതിനാലാണെന്ന് പുലിറ്റ്‌സര്‍ ജേതാവായ ജേര്‍ണലിസ്റ്റ് ആന്‍ ആപ്പിള്‍ബോം പരിഹസിച്ചു. സ്വെറ്റ്‌ലാന ലുകാഷ് എന്ന റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് എന്നിവര്‍ക്കൊപ്പം ഇവാന്‍ക ഇരിക്കുന്നതിന്റെ ചിത്രം പുറത്തുവിട്ടത്. സംഭവം ചര്‍ച്ചയായപ്പോള്‍ ഇവര്‍ ഈ ചിത്രം നീക്കം ചെയ്യുകയും ചെയ്തു.
സെഷനില്‍ രണ്ട് തവണയെങ്കിലും ഇവാന്‍ക ട്രംപിന് പകരം എത്തിയെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇവാന്‍ക പിന്‍നിരയിലായിരുന്നു ഇരുന്നതെന്നും ട്രംപ് പുറത്തു പേയ സമയത്ത് മാത്രമാണ് പ്രസിഡന്റിന്റെ സീറ്റില്‍ ഇരുന്നതെന്നുമാണ് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അധികാരത്തിലെത്തിയതു മുതല്‍ അധികാരസ്ഥാനങ്ങളില്‍ മകളെ ഇരുത്തുന്നത് ട്രംപ് പതിവാക്കിയിരിക്കുകയാണ്. ഏകാധിപതിയെപ്പോലെയാണ് ട്രംപ് പെരുമാറുന്നതെന്ന വിമര്‍ശനവും ഈ സംഭവത്തില്‍ ഉയരുന്നുണ്ട്.
ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം വംശീയാതിക്രമങ്ങളിലും മതത്തിന്റെ പേരിലുള്ള ആക്രമണങ്ങിലും കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് പോലീസ് രേഖകള്‍. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം ആക്രമണങ്ങളില്‍ 23 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ ഏറ്റവും ഭീഷണി നേരിടുന്ന സമയമാണ് ഇതെന്ന് വിവരങ്ങള്‍ പുറത്തുവിട്ട ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിതപരിശോധനയ്ക്കു ശേഷമുള്ള 11 മാസത്തെ കണക്കുകളും ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിലെ കണക്കുകളും താരതമ്യം ചെയ്താണ് പുതിയ കണക്ക് പുറത്തു വിട്ടിരിക്കുന്നത്.
2015-16 കാലയളവില്‍ ഇത്തരം ആക്രമണങ്ങളുടെ എണ്ണം 40,741 ആയിരുന്നെങ്കില്‍ ഹിതപരിശോധനയ്ക്കു ശേഷം അത് 49,921 ആയി ഉയര്‍ന്നിട്ടുണ്ട്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 32 പോലീസ് സേനകളില്‍ 11 സേനകള്‍ വിവരാവകാശ ചോദ്യത്തോട് പ്രതികരിച്ചു. മതവിശ്വാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുറ്റകൃത്യങ്ങൡ 40 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഗ്വെന്റ്, നോട്ടിംഗ്ഹാംഷയര്‍, കെന്റ് എന്നീ പ്രദേശങ്ങളില്‍ ഒരു വര്‍ഷത്തിനിടെ ഇത്തരം കുറ്റകൃത്യങ്ങള്‍ പകുതിയിലേറെ വര്‍ദ്ധിച്ചു. 2016 ജൂണ്‍ 23ന് നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ഫലം മത, വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് ഇതോടെ വിലയിരുത്തപ്പെടുന്നത്.
ഈ വിവരങ്ങളുടെ അിസ്ഥാനത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഗ്വെന്റിലാണ് അതിക്രമങ്ങളില്‍ ഏറ്റവും വര്‍ദ്ധനയുണ്ടായത്. 77 ശതമാനമാണ് വര്‍ദ്ധന. മുന്‍ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 367 ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 649 ആയി ഉയര്‍ന്നു. കെന്റില്‍ 66 ശതമാനവും വാര്‍വിക്ക്ഷയറില്‍ 65 ശതമാനവും നോട്ടിംഗ്ഹാംഷയറില്‍ 57 ശതമാനവുമാണ് വംശീയ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധന.
മലയാളം യുകെ ന്യൂസ് ടീം.
മാഞ്ചസ്റ്ററിലെ ബോൾട്ടണിൽ ഇന്നു രാവിലെ ഉണ്ടായ അഗ്നിബാധയിൽ നാലു മരണം. 13 വയസിൽ താഴെ മാത്രം പ്രായുള്ള മൂന്നു കുട്ടികളും അമ്മയുമാണ് മരിച്ചത്. ഇതിൽ രണ്ടു പേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണ്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് പൊള്ളലേറ്റ് ആശുപത്രിയിലാണ്. ദുരന്തം ഉണ്ടായ ഉടൻ തന്നെ ഫയർഫോഴ്സും പോലീസും ആബുലൻസ് സർവീസും സ്ഥലത്ത് കുതിച്ചെത്തി. ഡോബില്ലിലെ റോസാ മോണ്ട് സ്ട്രീറ്റിലെ ടെറസ് ഹൗസിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
അഗ്നിബാധയിൽ വീടിന്റെ വിൻഡോകൾ പൊട്ടിത്തെറിച്ചു. വളരെ പണിപ്പെട്ടാണ് വീടിന്റെ മുൻ വാതിൽ ഫയർഫോഴ്സ് തുറന്നത്. അഗ്നിനാളങ്ങൾക്കിടയിലൂടെ കടുംചൂടിനെ നേരിട്ട് ഫയർ ഓഫീസർമാർ വീടിന്റെ ഒന്നാം നിലയിൽ നിന്ന് അമ്മയെയും കുട്ടികളെയും പുറത്തെത്തിച്ചു. സി. പി.ആർ നല്കി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. കിണഞ്ഞു പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാത്തതിൽ ഫയർ ഓഫീസർമാർ തങ്ങളുടെ നിരാശ മറച്ചുവച്ചില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.
മലയാളം യുകെ ന്യൂസ് ടീം.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ നേതൃത്വത്തിൽ നടക്കുന്ന കേരളത്തിലെ നഴ്സുമാരുടെ സമരം ശക്തി പ്രാപിക്കുന്നു. സാധാരണക്കാരായ ഒരു പറ്റം യുവതീ യുവാക്കൾ ജീവിക്കാനുള്ള വരുമാനം സ്വരുക്കൂട്ടാൻ ഭരണകൂടത്തിൻറെ കനിവിനായി ജനമനസാക്ഷി ഉണർത്തുവാൻ, അക്ഷീണം നടത്തുന്ന പ്രയത്നങ്ങൾ ജനമനസുകളിൽ പിന്തുണയുടെ സ്വരമായി മാറുന്ന കാഴ്ചയാണ് കേരളത്തിലെങ്ങും. സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷായുടെ ശക്തമായ നേതൃപാടവവും ഭാരവാഹികളുടെ ഊർജ്ജസ്വലമായ പ്രവർത്തനവും പൊതുജനത്തിൻറെ ധാർമ്മിക പിന്തുണയും ഈ സമരത്തിൻറെ പ്രത്യേകതയാണ്. തികച്ചും സമാധാനപരമായ മാർഗങ്ങളിലൂടെ, പണിമുടക്കാതെ അധികാര വർഗ്ഗത്തിൻറെ കണ്ണുതുറപ്പിക്കാൻ യാതനകളുടെ ലോകത്തേക്ക് കരുണയുടെ മാലാഖമാർ ഒരുമയോടെ കൈ കോർത്ത് ഇറങ്ങുമ്പോൾ കേരള മണ്ണിൽ ഒരു നിശബ്ദ വിപ്ലവത്തിന് തുടക്കമാവുകയാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും UNA യൂണിറ്റുകൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ഹോസ്പിറ്റലുകളിലും യൂണിറ്റുകൾ തുടങ്ങാനുള്ള അക്ഷീണ പരിശ്രമത്തിലാണ് നഴ്സസ് അസോസിയേഷൻ. ഇവരെ പിന്തുണയ്ക്കാൻ ബഹുരാഷ്ട്ര കുത്തകകളോ, രാഷ്ട്രീയ പാർട്ടികളോ ഇല്ല. നഴ്സുമാരുടെ സമരത്തിന് പിന്തുണ നല്കുന്ന മാദ്ധ്യമങ്ങളും വിരളം. കാരണം സമരത്തിനിറങ്ങിയിരിക്കുന്നവർ സാധാരണക്കാരാണ്. സാമാന്യ വിദ്യാഭ്യാസമുള്ള ഈ പുതുതലമുറയിലെ ഊർജ്ജസ്വലരായ യുവതീയുവാക്കളെ തങ്ങളുടെ കാര്യസാധ്യത്തിനായി ഉപയോഗിക്കാൻ പറ്റില്ല എന്ന തോന്നലും രാഷ്ട്രീയ പാർട്ടികളെ ഇവരിൽ നിന്ന് അകറ്റിയിട്ടുണ്ട്. സമരം ഒരു തൊഴിലാക്കിയവരല്ല ഈ നഴ്സുമാർ, അതിലുപരി ജീവിക്കാനായി സമര മുഖത്തേയ്ക്ക് എത്താൻ നിർബന്ധിതരായവരാണിവർ.
കഠിനമായ ശിക്ഷണത്തിൻറെയും ശാസനയുടെയും അന്തരീക്ഷത്തിൽ വളർന്ന്, വിദ്യാഭ്യാസം പൂർത്തിയാക്കി ആജ്ഞകൾ ശിരസാവഹിച്ച് ജീവിതകാലം മുഴുവൻ ശബ്ദിക്കാനാവാതെ സംസ്ഥാനത്തെ ഹോസ്പിറ്റലുകളിൽ തുച്ഛമായ ശമ്പളത്തോടെ ജോലി ചെയ്യുന്നവരുടെ വിമോചന പ്രസ്ഥാനമാണ് സംസ്ഥാനത്ത് എമ്പാടും രൂപം കൊണ്ടിരിക്കുന്നത്. നഴ്സുമാരെ ഒരു കുടക്കീഴിൽ അണിനിരത്തുവാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സാധിച്ചു കഴിഞ്ഞു. നഴ്സുമാരുടെ സമരത്തിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് നിസീമമായ പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തിൻറെ ഏതു ഭാഗത്തും, കഠിനാദ്ധ്വാനത്തിൻറെയും ആത്മാർത്ഥതയുടെയും പ്രതീകവും പര്യായവുമായി പേരെടുത്തവരാണ് മലയാളി നഴ്സുമാർ. വിദേശ രാജ്യങ്ങളിൽ മെച്ചപ്പെട്ട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ കേരളത്തിൽ സമരമേഖലയിലുള്ള തങ്ങളുടെ സഹോദരങ്ങൾക്ക് പിന്തുണയുമായി എത്തുന്ന കാഴ്ച മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ബ്രിട്ടൻ , ക്യാനഡ, അമേരിക്ക, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർ ക്രിയാത്മക പിന്തുണയുമായി സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്. തങ്ങൾ പണ്ട് അനുഭവിച്ച സാഹചര്യങ്ങളുടെ ഓർമ്മ പുതുക്കലാണ് നിലവിലെ പ്രതിസന്ധിയ്ക്കും കാരണമെന്ന് തിരിച്ചറിവാണ് നഴ്സിംഗ് സമൂഹത്തെ വൈകാരികമായ പ്രതികരണത്തിന് പ്രേരിപ്പിക്കുന്നത്
നഴ്സിങ്ങ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി കാലാകാലങ്ങളിൽ രൂപീകരിക്കപ്പെട്ട കമ്മീഷനുകളും കമ്മറ്റികളും നല്കിയ റിപ്പോർട്ടുകളും റെക്കമെൻഡേഷനുകളും ഇന്നും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ പ്പോലും മാറ്റിമറിക്കാൻ കെൽപ്പുള്ള മാനേജ്മെൻറുകളുടെ പിടിവാശിക്കു മുന്നിൽ കമ്മീഷനുകളുടെ നിർദ്ദേശങ്ങൾ ഒരു ജലരേഖയായി മാറി. സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് അർഹതപ്പെട്ട അവകാശങ്ങൾ അനുവദിച്ചു കൊടുക്കാനുള്ള ഇച്ഛാശക്തി കാലാകാലങ്ങളിൽ ഭരിച്ച ഭരണകൂടങ്ങൾ കാണിക്കാതിരുന്നത് പ്രശ്നം വഷളാക്കി. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള റിക്രൂട്ട്മെൻറ് കുറഞ്ഞതും സ്വകാര്യ മേഖലയിൽ കൂണുകൾ പോലെ മുളച്ചുപൊങ്ങിയ നഴ്സിംഗ് സ്കൂളുകളും നഴ്സിംഗ് രംഗത്തെ അരക്ഷിതാവസ്ഥയ്ക്ക് ആക്കം കൂട്ടി.
ആതുരസേവന രംഗത്തെ മാലാഖാമാരുടെ സമരത്തിൻറെ അലയൊലികൾ ലോകമെങ്ങും എത്തിക്കഴിഞ്ഞു. കേരളം കണ്ട ഏറ്റവും സമാധാനപരമായ തൊഴിൽ മേഖലയിലെ യുവത്വത്തിൻറെ മുന്നേറ്റം ചരിത്രത്താളുകളിൽ ഇടം തേടും. അനുദിനം പിന്തുണ വർദ്ധിക്കുന്ന നഴ്സുമാരുടെ സമരത്തിന് ലക്ഷ്യം ഒന്നേയുള്ളൂ. രാജ്യത്തെ സുപ്രീം കോടതിയുടെ നിർദ്ദേശം സംസ്ഥാനസർക്കാർ നടപ്പിലാക്കണം എന്നതാണത്. ഒരു മാസം ജോലി ചെയ്താൽ 6,000 രൂപയാണ് ഒരു നഴ്സിന് ഇന്ന് തുടക്കത്തിൽ ലഭിക്കുന്നത്. അത് 20,000 രൂപയായി ഉയർത്തണമെന്ന ന്യായമായ ആവശ്യമാണ് സംസ്ഥാനത്തെ നഴ്സുമാർ മുന്നോട്ട് വയ്ക്കുന്നത്. നഴ്സുമാരെ അടിമകളെപ്പോലെ കാണുന്ന സമ്പ്രദായത്തിന് അറുതി വരുത്തുക, ന്യായമായ വേതനം ഉറപ്പു വരുത്തുക, തൊഴിൽ മേഖലയിലെ സംഘടിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും ഗവൺമെന്റ് അടിയന്തിരമായി പരിഗണിക്കേണ്ടിയിരിക്കുന്നു.
മാനേജ്മെന്റുകളുടെ മർക്കടമുഷ്ടിയാണ് പല ഹോസ്പിറ്റലുകളിലും ശമ്പള വർദ്ധന നടപ്പാകാതിരിക്കാനുള്ള കാരണം. നഴ്സുമാർക്ക് അർഹമായ ശമ്പളം നല്കാൻ പല മാനേജ്മെന്റുകളും തയ്യാറായേൽക്കാമെങ്കിലും അതിന് നിർദ്ദേശം നല്കാൻ ഭരണകൂടവും ഉടൻ നിർദ്ദേശം നല്കേണ്ടിയിരിക്കുന്നു. സമാധാന സന്ദേശവാഹകരായ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾക്കായി നടത്തുന്ന സാമൂഹിക മുന്നേറ്റത്തിന്റെ പ്രകമ്പനങ്ങൾക്കുനേരെ കേരളത്തിലെ ഒരു സ്വകാര്യ ഹോസ്പിറ്റൽ മാനേജ്മെന്റിനും മുഖം തിരിക്കാനാവില്ല. നഴ്സുമാരുടെ ആവശ്യം ആധുനിക സമൂഹത്തിന്റെ സാമൂഹിക നീതി ബോധത്തിന്റെ പ്രതിഫലനമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഹോസ്പിറ്റൽ മാനേജ്മെൻറുകളും സംസ്ഥാന ഗവൺമെന്റും അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. ജൂലൈ 10 ന് നടക്കുന്ന ചർച്ചയിൽ അനുകൂലമായ നിലപാട് ഗവൺമെൻറ് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സമരം ചെയ്യുന്ന നഴ്സിംഗ് സമൂഹം.