ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരള സഭയില്‍ പൗരോഹിത്യ സമര്‍പ്പണ ജീവിതത്തിലേയ്ക്കുള്ള ദൈവവിളിയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെറുപുഷ്പ മിഷന്‍ ലീഗ് നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടന പ്രസംഗ മദ്ധ്യേ പറഞ്ഞു. വിശുദ്ധ കൊച്ചുത്രേസ്യായേയും ഭാരത ചെറുപുഷ്പമായ വിശുദ്ധ അല്‍ഫോന്‍സാമ്മയെയും മിഷന്‍ ലീഗംഗങ്ങള്‍ മാതൃകകളാക്കണം. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ കുര്‍ബാന സെന്ററുകളിലും മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതോടെ ഈ രൂപതയിലും ധാരാളം ദൈവവിളികള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.
രാവിലെ പത്ത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയാരംഭിച്ചു. മിഷന്‍ ലീഗ് രൂപതാ കമ്മീഷന്‍ ചെയര്‍മാനും ഡയറക്ടറുമായ റവ. ഫാ. മാത്യൂ മുളയൊലില്‍, റവ. ഫാ. സിബു കള്ളാപ്പറമ്പില്‍, റവ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, റവ. ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ആദ്യകുര്‍ബാന സ്വീകരണത്തിന്റെ തിരുക്കര്‍മ്മങ്ങളായിരുന്നു ആദ്യം നടന്നത്. ചാപ്ലിന്‍സിയിലെ പത്തു കുട്ടികള്‍ ഈശോയെ ആദ്യമായി ഹൃദയത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അവര്‍ ഉത്തരീയ സഭയിലെ അംഗങ്ങളായി.
ഡിയാ ജോജി, ആബേല്‍ വിനോദ്, അനയാ ജോബി, അനൈനാ ജോസഫ്, അന്നാ മരിയാ ജോണ്‍, മരിയാ വര്‍ഗ്ഗീസ്, മരിയാ സാജന്‍, ജോയല്‍ ജോസ്, .ഗ്ലോറിയാ ബിബി, ഗബ്രിയേലാ ബിബി എന്നിവരാണ് ആദ്യമായി ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചവര്‍.
തുടര്‍ന്ന് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഓദ്യോഗിക ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിച്ചു. മഞ്ഞ കൊടിതോരണങ്ങളാല്‍ ദേവാലയം നിറമുറ്റതായി. ഏഴാം ക്ലാസില്‍ പഠിക്കുന്ന നിരവധി പേര്‍ ബാഡ്ജ് ധരിച്ച് മിഷന്‍ ലീഗിന്റെ അംഗങ്ങളായി. ലീഡ്‌സ് ചാപ്ലിന്‍സിക്ക് ആഹ്‌ളാദത്തിന്റെ നിമിഷങ്ങമായിരുന്നു. ആയിരത്തിലധികം പേര്‍ തിങ്ങിനിറഞ്ഞ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം. മുന്‍ ചാപ്ലിന്‍ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ ദീര്‍ഘവീക്ഷണം ഫലമണിയുകയായിരുന്നിവിടെ. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസ സമൂഹത്തെ അഭിസംബോദന ചെയ്തു.
ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം വിശ്വാസികളെ കൊണ്ട് നിറയുന്നത് ഇതാദ്യമല്ല. ഇതൊരു പതിവാണ്. അതു കൊണ്ടു തന്നെ റവ. ഫാ. മാത്യൂ മുളയൊലില്‍ നേതൃത്വം നല്‍കുന്ന
രൂപതയുടെ കീഴിലുള്ള ഈ ദേവാലയം പ്രസിദ്ധമായി. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അഘോഷമായ സ്‌നേഹവിരുന്ന് നടന്നു. അഭിവന്ദ്യ പിതാവ് കേക്ക് മുറിച്ച് ആദ്യമായി ഈശോയെ സ്വീകരിച്ച കുഞ്ഞുങ്ങള്‍ക്ക് നല്‍കി.
വിശ്വാസികളുടെ വലിയ കൂട്ടായ്മയായിരുന്നു ലീഡ്‌സില്‍ കണ്ടത്. ഓരോ ഞായറാഴ്ചയും തിങ്ങി നിറയുന്ന ദേവാലയം. ഒരിടവകയുടെ എല്ലാ വിധ സുഖവും സൗകര്യവും ഒത്തൊരുമയോടെ നേരിട്ടനുഭവിക്കുന്ന ലീഡ്‌സിലെ ജനം. മുന്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ജോസഫ് പൊന്നേത്തിന്റെ ദീര്‍ഘവീക്ഷണം ഫലമണിഞ്ഞു. ‘നന്ദിയല്ലാതെ മറ്റൊന്നുമില്ലെന്റെ ദൈവമേ ‘ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ മലയാളത്തിന്‍ ആദ്യമായി ദിവ്യബലി അര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് ഫാ. പൊന്നേത്ത് പ്രാര്‍ത്ഥിച്ചതിങ്ങനെയാണ്.
സംശയമില്ല. പൊന്നേത്ത് മോഡല്‍ സീറോ മലബാറിന് മാതൃകയാകും.,
ലണ്ടന്‍: ഐടി തകരാറ് മൂലം സര്‍വീസുകള്‍ റദ്ദാക്കിയ ബ്രിട്ടീഷ് എയര്‍വേയ്‌സ് മറ്റു വിമാന സര്‍വീസുകളില്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്കെതിരെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടുമായി രംഗത്ത്. പകരം യാത്രാ സംവിധാനം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ബിഎ അറിയിച്ചിരുന്നു. എന്നാല്‍ വീക്കെന്‍ഡില്‍ യാത്രകള്‍ക്കായി എത്തിയ ചില യാത്രക്കാര്‍ മറ്റു വിമാനങ്ങളില്‍ ടിക്കറ്റ് എടുത്തു. ഇങ്ങനെ ടിക്കറ്റ് എടുത്തവര്‍ക്ക് ടിക്കറ്റിനുള്ള പണം നല്‍കാനാവില്ലെന്നുംം ട്രാവല്‍ ഇന്‍ഷുറന്‍സിലൂടെ പണം അവകാശപ്പെടാമെന്നുമാണ് കമ്പനിയുടെ നിലപാട്. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തിലാണ് അപ്രകാരം ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഫ്‌ളൈറ്റുകള്‍ റദ്ദാക്കുമ്പോള്‍ പകരം യാത്രാ സൗകര്യം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലഭ്യമായ മറ്റു സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കണമെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നത്. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ റിട്ടേണ്‍ ടിക്കറ്റ് എടുത്ത് മറ്റു വിമാനങ്ങളില്‍ പോയവര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കും. കമ്പനിയുമായി ബന്ധപ്പെട്ട് റിട്ടേണ്‍ ടിക്കറ്റ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ശനിയാഴ്ചയാണ് ഐടി തകരാര്‍ മൂലം ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളില്‍ നിന്നുള്ള ബിഎ വിമാനങ്ങള്‍ എല്ലാം റദ്ദാക്കിയത്.
വാരാന്ത്യ യാത്രകള്‍ക്ക് തയ്യാറെടുത്തു വന്നവര്‍ക്കാണ് ഇത് ദുരിതമായത്. ഒരു ലക്ഷത്തിലേറെ യാത്രക്കാര്‍ക്ക് വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നാണ് കണക്ക്. ഞായറാഴ്ചയും ചില സര്‍വീസുകളെ ഈ പ്രതിസന്ധി ബാധിച്ചു. രണ്ടു വിമാനത്താവളങ്ങളിലെയും ബിഎ ടെര്‍മിനലുകള്‍ക്കു മുന്നില്‍ നിരാശരായ യാത്രക്കാര്‍ കൂടി നില്‍ക്കുന്നത് കാണാമായിരുന്നു.
ലണ്ടന്‍: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ട് അപകടങ്ങള്‍ കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് ജനങ്ങള്‍ പുല്ലുവിലയാണ് കല്‍പിക്കുന്നതെന്ന് കണക്കുകള്‍. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് പിടിക്കപ്പെടുന്നവരുടെ എണ്ണം ദിവസവും 200 ലേറെ വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ വര്‍ദ്ധിപ്പിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ 6000 ആളുകളെ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിടിക്കുകയും ശിക്ഷിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍. പ്രസ് അസോസിയേഷന് ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്.
ഓരോ ഏഴ് മിനിറ്റിലും നിയമലംഘനങ്ങള്‍ നടക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തുകയും ശക്തമായ പ്രചാരണ പരിപാടികള്‍ ആരംഭിക്കുകയും ചെയ്‌തെങ്കിലും അപകടകരമായ ശീലങ്ങളില്‍ നിന്ന് വാഹനമോടിക്കുന്നവര്‍ പിന്തിരിയുന്നില്ല എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വളരെ ആശങ്കാജനകമാണ് ഈ പ്രവണതയെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ പറയുന്നു. മാര്‍ച്ച് 1 മുതലാണ് മൊബൈല്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗിന്റെ ശിക്ഷ വര്‍ദ്ധിപ്പിച്ചത്. 100 പൗണ്ടും മൂന്ന് പെനാല്‍റ്റി പോയിന്റും എന്ന മുന്‍ ശിക്ഷ 200 പൗണ്ടും 6 പെനാല്‍റ്റി പോയിന്റുമായാണ് വര്‍ദ്ധിപ്പിച്ചത്.
പുതുതായി ലൈസന്‍സ് നേടിയവര്‍ ഈ വിധത്തില്‍ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. യുകെയിലെ പോലീസ് സേനകളില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളിലാണ് ഈ കണക്കുകള്‍ ഉള്ളത്. എന്നാല്‍ 7 സേനകള്‍ തങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. അതു കൂടി കണക്കുകൂട്ടിയാല്‍ നിയമം ലംഘിക്കുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ബെര്‍ലിന്‍: ഡൊണാള്‍ഡ് ട്രംപിനു കീഴിലുള്ള അമേരിക്കയെ ജര്‍മനിക്കും യൂറോപ്പിനും വിശ്വസിക്കാനാകില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ വിധി സ്വയം നിര്‍ണ്ണയിക്കണമെന്നും അവര്‍ പറഞ്ഞു. പരമ്പരാഗതമായി തുടര്‍ന്നു വരുന്ന പാശ്ചാത്യ സഖ്യം എന്ന സങ്കല്‍പത്തിന് അമേരിക്കയുടെ പുതിയ ഭരണകൂടവും ബ്രെക്‌സിറ്റും ഭീഷണിയാണെന്നും അവര്‍ പറഞ്ഞു.മറ്റുള്ളവരില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നതിന്റെ കാലം അവസാനിച്ചുവെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അത് താന്‍ അനുഭവിച്ചു വരികയാണെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.
അമേരിക്കയും ബ്രിട്ടനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുമെങ്കിലും യൂറോപ്പിന്റെ ഭാവിക്കായി നാം പ്രവര്‍ത്തിച്ചാലേ മതിയാകൂ എന്ന് മനസിലാക്കണമെന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളോട് മെര്‍ക്കല്‍ പറഞ്ഞു. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മെര്‍ക്കലിന്റെ പ്രതികരണം. യൂറോപ്യന്‍ പ്രതിനിധികളെ നിരാശരാക്കിക്കൊണ്ടാണ് അമേരിക്ക ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ സമയം ആവശ്യപ്പെട്ടത്.
ആഗോള താപനം എന്നത് തട്ടിപ്പാണെന്ന് മുമ്പ് പറഞ്ഞിട്ടുള്ള ട്രംപിനോട് 2015ലെ പാരീസ് കരാറിനെ മാനിക്കണമെന്ന് മറ്റു നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് ട്രംപിന്റെ ട്വീറ്റ്. 195 രാജ്യങ്ങള്‍ ഒപ്പ് വെച്ച കരാറില്‍ അമേരിക്ക മാത്രം ഒപ്പുവെക്കാന്‍ മടി കാണിക്കുന്നതിലുള്ള നീരസമാണ് മെര്‍ക്കല്‍ പ്രകടിപ്പിച്ചത്.
മലയാളികള്‍ മാത്രം തമിഴ്‌നാട്ടില്‍ അപകടത്തില്‍ പെടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ വാട്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ ആണ് ഇത്. ഞായറാഴ്ചത്തെ മാതൃഭൂമിയില്‍ ജി ശേഖരന്‍ നായര്‍ എഴുതിയ ‘പദ്മതീര്‍ഥകരയില്‍ ‘ എന്ന പംക്തിയില്‍ ഇതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ ആണ് പ്രതിപാധിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടോയാ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത താഴെ കൊടുക്കുന്നു;
തമിഴ്‌നാട്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. 2004 മുതല്‍ 2017 മേയ് വരെ തമിഴ്‌നാട്ടിലെ ദേശീയ പാതയോരങ്ങളില്‍ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികള്‍ ആണ്‍ ഇവരില്‍ പളനിയിലേക്ക് പോയവരും, വേളാങ്കണ്ണിക്കു പോയവരും, നാഗൂര്‍ പോയവരും ഒക്കെ ഉള്‍പെടും. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, തിരുനെല്‍വേലി, ത്രിച്ചി, മധുര എന്നിവിടങ്ങളില്‍ നൂറു കണക്കിന് മലയാളികള്‍ക്കാണ് വാഹനാപകടങ്ങളില്‍ കൂട്ട മരണം സംഭവിച്ചിട്ടുള്ളത്. തൊണ്ണൂറു ശതമാനം അപകടങ്ങളിലും ലോറിയോ, ട്രക്കോ ആയിരിക്കും തീര്‍ഥാടകരുടെ വാഹനത്തില്‍ വന്നിടിക്കുന്നത്. കൂടുതല്‍ അപകടങ്ങളും കുപ്രസിദ്ധമായ ‘തിരുട്ടു ഗ്രാമങ്ങള്‍ ‘ സ്ഥിതി ചെയ്യുന്ന പരിസരങ്ങളില്‍ ആണ് നടന്നിട്ടുള്ളത്.
കുടുംബത്തോടൊപ്പം തീര്‍ഥയാത്രയ്ക്ക് പുറപ്പെടുന്നവര്‍ കൈവശം ധാരാളം പണം കരുതും. സ്ത്രീകള്‍ പൊതുവേ സ്വര്‍ണം ധരിക്കും. എന്നാല്‍ അപകടസ്ഥലത്ത് നിന്നും ഇവയൊന്നും തന്നെ ഉറ്റവര്‍ക്ക് തിരിച്ചു കിട്ടിയിട്ടില്ലാ. തമിഴ്‌നാട് പോലീസ് ഈ കേസുകളില്‍ തീര്‍ഥാടകരുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം സംഭവിച്ചു എന്ന് ‘എഫ്‌ഐആര്‍’ എഴുതി കേസ് ക്ലോസ് ചെയ്യുന്നു. വന്നിടിച്ച ട്രക്ക് ഡ്രൈവര്‍മാരെകുറിച്ച് ആരും കേട്ടിട്ടുമില്ലാ കണ്ടിട്ടും ഇല്ല. തമിഴ്‌നാട്ടില്‍ നിന്നും പിന്നീട് ബോഡി നാട്ടിലെത്തിക്കാന്‍ വെമ്പുന്ന ബന്ധുകളെ അവിടങ്ങളിലെ ആംബുലന്‍സ് ഉടമകള്‍ മുതല്‍ മഹസ്സര്‍ എഴുതുന്ന പോലീസുകാര്‍ വരെ ചേര്‍ന്നു നന്നായി ഊറ്റി പിഴിഞ്ഞാണ് വിടാറള്ളത്. ഇതിനെ കുറിച്ച് ഇപ്പോള്‍ ഇവിടെ പറയാന്‍ കാരണം, വളരെ മുമ്പ് ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ തമിഴ്‌നാട്ടില്‍ മലയാളി തീര്‍ഥാടകരുടെ ദുരൂഹ മരണത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ട് വായിച്ചിരുന്നു.
അതില്‍ തമിഴ് നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കൊള്ളസംഘങ്ങള്‍ ആണ് ഇതിനു പിന്നില്‍ എന്ന് , പോലീസുകാരുടെ മൊഴി സഹിതം പറഞ്ഞിരുന്നു. നാഷണല്‍ ഹൈവേയില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചു നടക്കുന്ന ഈ കൂട്ടകൊലകള്‍കെതിരെ ഇത് വരെ കേരള സര്‍ക്കാരോ, ജനങ്ങളോ ഒന്നും പ്രതികരിച്ചു കണ്ടില്ലാ. അങ്ങ് അമേരിക്കയിലെ കാര്യങ്ങള്‍ക്കു വേണ്ടി വരെ ഇവിടെ കിടന്നു കടി കൂടുന്നവര്‍ കുറച്ചു ശ്രദ്ധ ഈ ‘സംഘടിത നരഹത്യക്കും ‘ നല്‍കണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ നാളെ ഒരു തമിഴ്‌നാട് ഹൈവെ അപകട വാര്‍ത്തയില്‍ നിങ്ങളുടെ ഉറ്റവരുടെയോ ഉടയവരുടെയോ പേരുകളും പെട്ടേക്കാം. അങ്ങനെ ഉണ്ടാവാതിരികട്ടെ.
ഉത്തർപ്രദേശിൽ ട്രെയിനിൽ പശുവിനെ കൊണ്ടുപോയതിന് 2 പേരെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. പശുക്കളെ കയറ്റിയ ബോഗിയിൽ നിന്ന 2 പേരെയാണ് ഗോരക്ഷ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുന്നത്. മർദ്ദനത്തിൽ 40 വയസ്സിന് മുകളിൽ പ്രായം തോന്നിപ്പിക്കുന്ന ഓരാൾക്കും, 27 വയസ്സ് തോന്നിക്കുന്ന ഒരാൾക്കുമാണ് അതിക്രൂരമായ മർദ്ദനമേറ്റത്.
മേഘാലയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗ്രോ കമ്പനി അവരുടെ തമിഴ്‌നാട് സേലത്തു പ്രവര്‍ത്തിക്കുന്ന ഫാമില്‍നിന്നും മേഘാലയയിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനിടെയായിരുന്നു അക്രമം. മേഘാലയ സര്‍ക്കാരിന്റെ അനുമതിയോടെ കൊച്ചുവേളി- ഗുവാഹട്ടി എക്‌സ്പ്രസില്‍ പശുക്കളെ കൊണ്ടുപോവുകയായിരുന്നു.
ട്രെയിന്‍ തടഞ്ഞുനിര്‍ത്തി ഇരുപതോളം വരുന്ന ഗോരക്ഷാപ്രവര്‍ത്തകര്‍ ലോക്കോപൈലറ്റുമാരെയും പശുവിന്റെ കൂടെയുണ്ടായിരുന്നവരെയും ആക്രമിക്കുകയായിരുന്നു. പശുക്കളെ ട്രെയിനില്‍നിന്നും ഇറക്കി പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തുകയും ചെയ്തു.
സംഭവത്തിൽ ഗോരക്ഷ പ്രവർത്തകർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട് , പക്ഷെ ഇതുവരെയും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല.
ഫാ. ബിജു കുന്നയ്ക്കാട്ട്
ഇത്തവണയും തോറ്റത് ഭീരുക്കളായ ഭീകരര്‍ തന്നെയാണ്. മാഞ്ചസ്‌ററര്‍ അരീനയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തെ ലോകം ഒന്നായി നേരിട്ടപ്പോള്‍ പതിയിരുന്ന് ആക്രമിക്കാനല്ലാതെ നേര്‍ക്കുനേര്‍ നില്‍ക്കാന്‍ തന്റേടമില്ലാത്തവരാണെന്ന് അവര്‍ ഒരിക്കല്‍കൂടി തെളിയിച്ചു. 22 നിരപരാധികള്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും അന്‍പതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുക തന്നെ ചെയ്തു. എന്നാല്‍ ഈ സംഭവം മനുഷ്യ സ്‌നേഹത്തിന്റെയും മഹാകരുണയുടെയും വേദി കൂടിയായി മാറി. മാഞ്ചസ്റ്റര്‍ ജനതയും യു.കെ സമൂഹവും മനുഷ്യ സേവനത്തിനായി കൈകോര്‍ത്തപ്പോള്‍ ഭീകരത മുഖം മറച്ച് തോറ്റോടി.
ചാവേറാക്രമണത്തില്‍ പരിക്കുപറ്റിയും ഭയചകിതരുമായി പുറത്തേക്കോടിയവര്‍ക്ക് അപ്രതീക്ഷിത കാരുണ്യപ്രവൃത്തികളിലൂടെ കൈത്താങ്ങായവരാണ് ഈ ദിവസങ്ങളില്‍ യുകെയിലെ ഹീറോകള്‍. നിസ്സഹായരായി തെരുവില്‍ അലഞ്ഞ 50 പെണ്‍കുട്ടികള്‍ക്ക് സ്വന്തം ചിലവില്‍ അഭയമൊരുക്കിയ 48 കാരിയായ പോളി റോബിന്‍സണ്‍, സൗജന്യ യാത്രാ സൗകര്യമൊകുക്കിയ ടാക്‌സി ഡ്രൈവര്‍മാരും സ്വകാര്യ കാറുമടകള്‍, വീടുകളിലേയ്ക്കും അപ്പാര്‍ട്ട്‌മെന്റുകളിലേയ്ക്കും ഓടിക്കയറിയ കുട്ടികള്‍ക്ക് അഭയം നല്‍കിയ പ്രദേശവാസികള്‍, പരിചയമില്ലാത്ത കുഞ്ഞുങ്ങള്‍ക്കും പോലീസുകാര്‍ക്കുമായി ചൂടു ചായ നിറച്ച ഫ്‌ളാസ്‌കുമായി വന്ന അമ്മമാര്‍, ലിഫ്റ്റ് കൊടുക്കാന്‍ തയ്യാറായി എത്തുന്ന മോട്ടോര്‍ ബൈക്കുകാര്‍, ആളുകളെ സുരക്ഷിതരാക്കാനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും സ്വയരക്ഷപോലും നോക്കാതെ ഇറങ്ങിത്തിരിച്ച ആയിരക്കണക്കായ പോലീസ് അധികാരികളും മെഡിക്കല്‍ സന്നദ്ധ പ്രവര്‍ത്തകരും …. ” ഇതു മാഞ്ചസ്റ്ററാണ്, ഞങ്ങള്‍ കരുത്തരാണ്, ഞങ്ങള്‍ ഒന്നാണ്” എന്നെഴുതി ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകള്‍ ഈ കരുണയുടെയും യോജിപ്പിന്റെയും അക്ഷര രൂപമായിരുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ അടിയന്തരസാഹചര്യത്തില്‍ പിന്‍വലിയാനല്ല, കരുണയുടെ കരങ്ങളുമായി മുന്നോട്ട് വരാനാണ് മാഞ്ചസ്റ്റര്‍ ജനത ശ്രമിച്ചത്. അതിന് അവരെ പ്രേരിപ്പിച്ചതാകട്ടെ അവരുടെ ഉള്ളിലുള്ള കരുണയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും വറ്റാത്ത ഉറവയും. ഒരു വര്‍ഷക്കാലം നീണ്ട കരുണയുടെ ജൂബിലി വര്‍ഷം ലോകത്തിനു നല്‍കിയ പരിശീലനത്തിന്റെ ഫലങ്ങള്‍ ലോകത്തില്‍ തുടരുന്നു എന്നു കാണുന്നത് ആഹ്‌ളാദകരം തന്നെ.
ദൈവത്തിന്റെ മറ്റൊരു പര്യായമാണ് കരുണ. സ്‌നേഹവും സത്യവും നീതിയും ക്ഷമയുമൊക്കെ ദൈവത്തെത്തന്നെ ഓര്‍മ്മിപ്പിക്കുന്ന കാര്യങ്ങളാണെങ്കില്‍ കരുണ ദൈവം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന് ദൈവത്തിന്റെ ഗുണങ്ങളും കിട്ടിയിട്ടുണ്ട്. അതുവേണ്ട ഇടങ്ങളില്‍ പ്രകടിപ്പിക്കുമ്പോള്‍ മനുഷ്യന്‍ ദൈവതലത്തിലേയ്ക്കാണ് ഉയരുന്നത്. മനുഷ്യന്‍ ദൈവരൂപമെടുക്കുന്നത് കരുണ കാണിക്കുമ്പോഴും (ദൈവം മനുഷ്യരൂപമെടുക്കുന്നതും) മനുഷ്യന്‍ മനുഷ്യനാകുന്നത് ബുദ്ധിയും നീതിയും പ്രകടിപ്പിക്കുമ്പോഴും, മനുഷ്യന്‍ മൃഗമാകുന്നത് സ്വന്തം ഇഷ്ടത്തിനുവേണ്ടി മറ്റുള്ളവരെ കീഴ്‌പ്പെടുത്തുമ്പോഴും മനുഷ്യന്‍ മൃഗത്തിനും താഴെയാകുന്നത്, നിരപരാധികളെ നിഹനിക്കുന്ന ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴുമത്രേ. ഇതിനും താഴേയ്ക്ക് പിന്നെ പോകാനാവില്ല.
ആവശ്യപ്പെടാതെ കൊടുക്കുമ്പോഴും അര്‍ഹതയില്ലാത്തവര്‍ക്കും അപരിചിതര്‍ക്കും കൊടുക്കുമ്പോഴുമാണ് കരുണ ഏറ്റവും ഉദാത്തമാകുന്നത്. കാരണം അതു ഹൃദയത്തില്‍ നിന്നു വരുന്ന നന്മയാണ്. നമ്മുടെ കൈവശമുള്ളതെന്തെങ്കിലും മറ്റൊരാളുമായി പങ്കുവയ്ക്കുന്നത് നമുക്ക് അയാളോട് സഹതാപം (Sympathy) തോന്നിയിട്ടാവാം, അതു നല്ലതുതന്നെ. കരുണ കാണിക്കുന്നവന്‍ സഹതാപത്തിനപ്പുറത്തേയ്ക്കും സഞ്ചരിക്കുന്നു. സഹായമാവശ്യമുള്ള വ്യക്തിയുടെ സ്ഥാനത്ത് തന്നെത്തന്നെ കണ്ട് ഹൃദയത്തിന്റെ പ്രചോദനത്താല്‍ അവന്റെ ആവശ്യത്തിലേക്കിറങ്ങി ചെല്ലുന്നതാണ (Empathy) കരുണയുടെ അന്തഃസത്ത. ഇവിടെ സ്വയം പ്രേരിതമായി, സ്വയം മറന്നാണ് ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നത്. വേദനിക്കുന്നവന്റെ വേദന സ്വന്തം ഹൃദയത്തില്‍ അനുഭവപ്പെടുന്നതിന്റെ പ്രതിഫലനമാണ് കരുണയുടെ പ്രവര്‍ത്തികള്‍.
വി. ബൈബിളിലെ നല്ല സമറിയാക്കാരന്റെ കഥയില്‍ ഒരു സാധാരണ സമറിയാക്കാരന്‍ ദൈവത്തിന്റെ കണ്ണില്‍ ‘നല്ല’ സമറിയാക്കാരനായത് അവന്റെ കരുണ നിറഞ്ഞ പ്രവര്‍ത്തിയിലൂടെയാണ്. സമറിയാക്കാരനും മുറിവേറ്റ് വഴിയില്‍ കിടന്നവനും തമ്മില്‍ ശത്രുതയുള്ള വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നെങ്കിലും ഒരു അടിയന്തരഘട്ടത്തില്‍ സമുദായ വിഭാഗങ്ങളുടെ വേലിക്കെട്ടുകള്‍ പരിഗണിക്കാതെ മുറിവേറ്റവനെ സഹായിക്കാന്‍ കാണിച്ച സന്മനസാണ് മുമ്പേ വന്നുപോയ പുരോഹിതനില്‍ നിന്നും ലേവായനില്‍ നിന്നും അവനെ വ്യത്യസ്ഥനാക്കിയത്. നാം ആരാണന്നല്ല, നാം മറ്റുള്ളവര്‍ക്കുവേണ്ടി എന്തുചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നാം ദൈവസന്നിധിയില്‍ വിലയിരുത്തപ്പെടുന്നത്.
മാഞ്ചസ്റ്ററില്‍ സഹായത്തിനെത്തിയവരെല്ലാം നല്ല സമറിയാക്കാരന്റെ മനസ്സുള്ളവരായിരുന്നു. ഫ്‌ളാസ്‌കുകളില്‍ ചൂടുകാപ്പിയും അത്യാവശ്യ മരുന്നുകളുമായി ഓടിയെത്തിയ അമ്മമാര്‍ എണ്ണയും വീഞ്ഞുമൊഴിച്ച് മുറിവുകള്‍ വച്ചുകെട്ടിയ നല്ല സമറിയാക്കാരന്റെ മനസുള്ളവരായിരുന്നു. സ്വകാര്യ വാഹനങ്ങളും ടാക്‌സി കാറുകളും തെരുവില്‍ അലഞ്ഞവര്‍ക്ക് സൗജന്യ യാത്ര നല്‍കി സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചപ്പോള്‍ മുറിവേറ്റ് കിടന്നവനെ ചുമന്നു സത്രത്തിലെത്തിച്ച കഴുതയുടെ വിലയേറിയ സഹായം ചെയ്യുകയായിരുന്നു. അപ്പാര്‍ട്ടുമെന്റുകളും വീടുകളും ഓടിവന്നവര്‍ക്ക് അഭയം നല്‍കിയപ്പോള്‍ മുറിവേറ്റ മനുഷ്യന് അഭയം നല്‍കിയ സത്രത്തിന്റെ സുരക്ഷിതത്വം നല്‍കുകയായിരുന്നു. ഇനിയൊരാക്രമമുണ്ടാകാതെ എല്ലാ മുന്‍കരുതലുമെടുക്കുമെന്ന പ്രധാനമന്ത്രിയുടെയും മറ്റ് ഭരണാധികാരികളുടെയും വാക്കുകള്‍, മുറിവേറ്റവന് കൂടുതല്‍ ചിലവാകുന്നത് താന്‍ മടങ്ങിവരുമ്പോള്‍ തന്നുകൊള്ളാമെന്ന സമറിയാക്കാരന്റെ ഉറപ്പുള്ള വാക്കുകളുടെ പ്രതിഫലനമായിരുന്നു.
അലിവും ദയയും മൃഗങ്ങള്‍ പോലും പ്രകടിപ്പിക്കാറുണ്ട്. വിശേഷ ബുദ്ധിയുള്ള, ചിന്തിക്കുന്ന മൃഗമായ മനുഷ്യന്‍ ദയതോന്നി കയ്യിലുളളതു മാത്രം കൊടുക്കേണ്ടവനല്ല, സ്വന്തം ഹൃദയവും അതിലെ നന്മയും കൂടി കരുണയായി കാണിക്കേണ്ടവനാണ്. അതാണ് മനുഷ്യതലത്തിനും മുകളില്‍ അവനെ ദൈവതുല്യനാക്കുന്നത്. കരുണ കാണിക്കുന്നത് ദൈവത്തിന്റെ സ്വഭാവമാണ്. സീറോ മലബാര്‍ വി. കുര്‍ബാനയില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു: ”അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യണമേ” എന്ന്. ”കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ക്കു കരുണ ലഭിക്കും” (മത്താ 5: 7) എന്ന് വി. ബൈബിളും പറയുന്നു. ‘ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് ‘ എന്നത് യേശുവിന്റെ ഒരു പ്രധാന ഓര്‍മ്മപ്പെടുത്തലത്രേ (മത്താ 9:13).
മാഞ്ചസ്റ്റര്‍ ആദ്യം വിറങ്ങലിച്ചു നിന്നത് ഭീകരതയുടെ അഴിഞ്ഞാട്ടത്തിലാണ്. എന്നാല്‍ നിമിഷങ്ങള്‍ക്കുളളില്‍ അത് കരുണയുടെ അത്ഭുതത്തിനു വഴിമാറി. ഏതു ഭീകരതയെയും തുരത്തുന്ന കരുണയും സ്‌നേഹവും എന്നും സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കട്ടെ. ഇവ പുറപ്പെടുവിക്കുന്ന ശാന്തിയും സമാധാനവും നമ്മുടെ ഹൃദയങ്ങളെ എന്നും ഭരിക്കട്ടെ. ഹൃദയത്തിലും സംസാരത്തിലും പെരുമാറ്റത്തിലും കരുണയുടെ സന്ദേശവാഹകരും പ്രയോക്താക്കളുമാകാന്‍ നമുക്ക് സാധിക്കട്ടെ. തിന്മയുടെ താണ്ഡവം ഉണ്ടാക്കിയ മാഞ്ചസറ്ററിലെ മുറിവ് എത്രയും വേഗം സുഖപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെയും സ്‌ഫോടനത്തിന് ഇരായയവരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നും എല്ലാവര്‍ക്കും നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വം ആശംസിക്കുന്നു.
സ്‌നേഹത്തോടെ
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ലണ്ടന്‍: ഭീകരാക്രമണ ഭീഷണി ചെറുക്കുന്നതിന് യൂറോപ്യന്‍ യൂണിയനുമായി ധാരണയില്‍ എത്തണമെന്ന് പ്രധാനമന്ത്രി തെരേസ മേയോട് വിദഗ്ദ്ധര്‍. യൂറോപ്യന്‍ യൂണിയന്റെ സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനങ്ങളില്‍ യുകെയുടെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ഉയരുന്നത്. തീവ്രവാദത്തെ നേരിടാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
ബ്രെക്‌സിറ്റ് മൂലം സുപ്രധാന യൂറോപ്യന്‍ ഡേറ്റാബേസുകളിലും ഭീകരാക്രമണം സംബന്ധിച്ച അന്വേഷണങ്ങളിലും യുകെയ്ക്ക് സ്വാധീനമില്ലാതാകുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് മാഞ്ചസ്റ്റര്‍ ആക്രമണം ഉണ്ടാകുന്നത്. ഇതോടെ യൂറോപ്യന്‍ ക്രിമിനല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ യൂറോപോളില്‍ അംഗത്വം നിലനിര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഉയരുന്നത്.
യൂറോപോള്‍ മുന്‍ തലവന്‍ മാക്‌സ് പീറ്റര്‍ റാറ്റ്‌സല്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസ് സര്‍വീസ് മുന്‍ തലവന്‍ സര്‍ ഹ്യൂഗ് ഓര്‍ഡ് മുതലായ മുതിര്‍ന്ന പ്രതിരോധ വിദഗ്ദ്ധരാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. കോമണ്‍സ് ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റിയുടെ തലവനും ടോറി അംഗവുമായ ഡൊമിനിക് ഗ്രീവും ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലണ്ടന്‍: ചെലവുകള്‍ താങ്ങാന്‍ നിവൃത്തിയില്ലാത്തതിനാല്‍ വിചിത്രമായ നടപടികളുമായി സ്‌കൂളുകള്‍. ക്ലാസ് സമയത്തിനു ശേഷം ക്ലാസ് മുറികള്‍ സ്വയം വൃത്തിയാക്കണമെന്ന് ലണ്ടന്‍ബറോയിലെ വാന്‍ഡ്‌സ് വര്‍ത്തിലുള്ള ഫൂഴ്‌സ്ഡൗണ്‍ പ്രൈമറി സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ക്ലീനിംഗ് ജോലികള്‍ക്ക് ജീവനക്കാരെ നിയമിക്കാന്‍ ഫണ്ട് ഇല്ലാത്തതിനാലാണ് ഈ നടപടി. ഹെഡ്ടീച്ചറിന്റെ ഭര്‍ത്താവാണ് സ്‌കൂളിലെ പ്ലംബിംഗ് ജോലികള്‍ സൗജന്യമായി ചെയ്തു നല്‍കുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌കൂളില്‍ ജോലിയിലുണ്ടായിരുന്ന ക്ലീനര്‍മാരിലൊരാള്‍ മറ്റൊരു ജോലി തേടിയതോടെയാണ് സ്‌കൂളില്‍ പ്രതിസന്ധി ആരംഭിച്ചത്. വേറൊരാളെ നിയമിക്കാന്‍ സ്‌കൂളിന് ആവശ്യമായ ഫണ്ട് ഉണ്ടായിരുന്നില്ല. ഹെഡ്ടീച്ചറുടെ ഭര്‍ത്താവിനു പുറമേ കുട്ടികളുടെ രക്ഷാകര്‍ത്താക്കളും സഹായത്തിനുണ്ട്. ക്ലാസ് റൂമില്‍ ആവശ്യമായ വസ്തുക്കളും കേടായ ഉപകരണങ്ങളും മറ്റും വാങ്ങി നല്‍കുന്നത് രക്ഷാകര്‍ത്താക്കളാണ്.
ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി സ്‌കൂളുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറച്ചതാണ് ഈ ദയനീയാവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുകെയിലെ സ്‌കൂളുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിസന്ധി ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് അധ്യാപകരും രക്ഷാകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും പ്രാദേശികമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ദേശീയ തലത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ഇത്.
ലണ്ടന്‍: ഗുരുതരമായ ഔടി പിഴവ് മൂലം ഗാറ്റ്വിക്ക്, ഹീത്രൂ എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കി. ഇന്നലെയാണ് സംഭവം. ലോകമൊട്ടാകെയുള്ള കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധത്തിലാണ് തകരാര്‍ പ്രത്യക്ഷപ്പെട്ടത്. ഇതുമൂലം ഇന്നും വിമാന സര്‍വീസുകളില്‍ തടസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. കമ്പ്യൂട്ടര്‍ തകരാറ് മൂലം രണ്ടു വിമാനത്താവളങ്ങളിലെയും ബ്രിട്ടീഷ് എയര്‍വേയ്‌സ് ടെര്‍മിനലുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കമ്പനി തീരുമാനിച്ചത്. പിന്നീട് യുകെയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളായ ഗാറ്റ്വിക്ക്, ഹീത്രൂ എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ഇന്നലത്തേക്ക് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നും സര്‍വീസുകള്‍ വൈകാന്‍ സാധ്യതയുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍ സാധാരണ മട്ടില്‍ ലാന്‍ഡ് ചെയ്യും. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരുമായി ബന്ധപ്പെട്ട് വരികയാണെന്നും ഏറ്റവും വേഗത്തില്‍ അവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
യാത്ര റദ്ദാക്കിയവര്‍ക്ക് പണം തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചു. സ്‌കൂള്‍ അവധിയും വാരാന്ത്യവും പ്രമാണിച്ച് യാത്രകള്‍ക്കായി എത്തിയവരെയാണ് ഈ പ്രശ്‌നം കൂടുതല്‍ വലച്ചത്. ഇവര്‍ ജീവനക്കാരുമായി വാക്കേറ്റം നടത്തുന്ന ദൃശ്യങ്ങളും ടെര്‍മിനലുകളില്‍ കാണാമായിരുന്നു. ബുക്കിംഗ് സിസ്റ്റം, ബാഗേജ് ഹാന്‍ഡ്‌ലിംഗ്, മൊബൈല്‍ ആപ്പ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഐടി തകരാറ് ബാധിച്ചു.