Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിനെതിരെ കത്തോലിക്കാ ബിഷപ്പായ കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിനെതിരെ പ്രതികരിക്കാൻ സഭാംഗങ്ങളോട് ആഹ്വാനം ചെയ്‌തിരിക്കുകയാണ് കർദ്ദിനാൾ നിക്കോൾസ്. യുകെയിലെ ഏറ്റവും മുതിർന്ന കത്തോലിക്കാ ബിഷപ്പാണ് കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസ്. തൻെറ സഭാംഗങ്ങൾക്കായി കർദ്ദിനാൾ എഴുതിയ ഇടയ ലേഖനത്തിൽ പുതിയ നിയമം ആരോഗ്യ പ്രവർത്തകരെ “പരിചരിക്കാനുള്ള കടമ” എന്നതിൽ നിന്ന് “ജീവനെടുക്കുന്ന തൊഴിലേയ്ക്ക്” മാറ്റുമെന്ന് അദ്ദേഹം പറയുന്നു. അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച ഒരു സ്വകാര്യ ബിൽ ലേബർ എംപി കിം ലീഡ്ബീറ്റർ അവതരിപ്പിക്കാൻ ഇരിക്കെയാണ് കർദ്ദിനാളിൻെറ ഈ ഇടപെടൽ. പുതിയ ബില്ലിൻെറ വോട്ടെടുപ്പ് നവംബർ 29-നാണ്.

നിലവിൽ അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമായ രാജ്യങ്ങളിൽ, കാലക്രമേണ അതിൻ്റെ ഉപയോഗം കൂടിയതായി കർദ്ദിനാൾ ചൂണ്ടിക്കാട്ടി. അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിലെ മാറ്റങ്ങൾ മാരക രോഗങ്ങൾ ബാധിച്ചവർക്ക് അവരുടെ കുടുംബത്തിൻ്റെ ഭാരം ലഘൂകരിക്കാനോ സാമ്പത്തിക കാരണങ്ങളാലോ ജീവിതം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് കർദിനാൾ പറയുന്നു. ആരോഗ്യ മേഖല ഒരിക്കലും ഇതിന് മാർഗ്ഗം ആയിരിക്കരുത്   എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച നിലവിലെ നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും നിലവിലെ നിയമം ക്രൂരമാണെന്നും ലേബർ എംപി കിം ലീഡ്ബീറ്റർ വിമർശിച്ചു. നിയമ മാറ്റത്തെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി കെയർ സ്റ്റാർമർ, തൻ്റെ തിരഞ്ഞെടുപ്പിന് മുമ്പ് നൽകിയ പ്രതിജ്ഞ നിറവേറ്റിക്കൊണ്ട്, ഈ വിഷയത്തിൽ പാർലമെൻ്ററി ചർച്ചയും സ്വതന്ത്ര വോട്ടും അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തു.

മാരകരോഗമുള്ള വ്യക്തികൾക്കും കഠിനമായ വേദന അനുഭവിക്കുന്നവർക്കും മാന്യമായ മരണം തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം എന്നാണ് അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചുള്ള അഭിഭാഷകർ വാദിക്കുന്നത്. നിലവിൽ, ആരെയെങ്കിലും അവരുടെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കുന്നത് ഇംഗ്ലണ്ടിലും വെയിൽസിലും നിയമവിരുദ്ധമാണ്. ഇതിനു പുറമേ ഇത് 4 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യം കൂടിയാണ്. 2015-ൽ സമാനമായ ബിൽ പാസാക്കുന്നത് പരാജയപ്പെട്ടതിന് ശേഷമുള്ള അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച ആദ്യത്തെ പാർലമെൻ്ററി ചർച്ചയാണ് ഇനി നടക്കാൻ പോകുന്നത്.

ഷിബു മാത്യൂ

മറ്റ് നാട്യ കലാ രൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മോഹിനിയാട്ടം കേരളത്തിന്റെ സ്വന്തം ക്ലാസിക്കൽ നൃത്തരൂപമാണ്. ആതുര ശുശ്രൂഷ മേഖലയിലെ നീണ്ട പഠനകാലവും അതിനുശേഷം യുകെയിലെത്തി എൻഎച്ച് എസിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന തിരക്കുകൾക്കിടയിലും ദൈവം തനിക്ക് തന്ന കഴിവുകളുടെ താലന്തുകളെ പൊടി തട്ടിയെടുത്ത് ആത്മ പ്രകാശനം ചെയ്യുന്ന ഒരു യുകെ മലയാളിയെയാണ് ഇന്ന് വിജയദശമി ദിനത്തിൽ മലയാളം യുകെ ന്യൂസ് പ്രിയ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. യുകെയിലെ യോർക്കിൽ സൈക്കാട്രിസ്റ്റായി ജോലി നോക്കുന്ന ഡോ. മിറിയം ഐസക്ക് (ദീപ ) ഈ വർഷം ആഗസ്റ്റ് മാസം തൻെറ മാതൃ വിദ്യാലയമായ സെൻറ് തെരേസാസ് കോളേജിന്റെ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ അത് സമാനതകളില്ലാത്ത സ്വപ്ന സാക്ഷാത്കാരമായിരുന്നു. മധ്യവയസ്സിനോട് അടുപ്പിച്ച് തൻെറ ജീവിത സാഫല്യത്തെ തിരിച്ചറിഞ്ഞ് കലയുടെ ശ്രീകോവിലിൽ സ്വയം ഉപാസിക്കാൻ അവസരം കിട്ടിയ ഒരു കലാകാരിയുടെ ആത്മ സംതൃപ്തിയോടെയാണ് ഡോ. ദീപ മലയാളം യുകെയോട് സംസാരിച്ചത്.

മഹാവിഷ്ണുവിൻെറ അവതാരമായ മോഹിനിയുടെ നൃത്തമാണ് മോഹിനിയാട്ടമായി വിവക്ഷിക്കുന്നത്. സൂക്ഷ്മമായ മുഖ ഭാവങ്ങളും ചലനങ്ങളും ഈ നൃത്തരൂപത്തിൻെറ പ്രത്യേകതയാണ് . നൃത്തം അവതരിപ്പിക്കുമ്പോൾ കലാസ്വാദകരുടെ മനസ്സിനുണ്ടാകുന്ന അനുവാചക നിർവൃതിയും ആതുരശുശ്രൂഷ രംഗത്ത് മാനസികാരോഗ്യത്തിന്റെ സ്നേഹ കരസ്പർശം പകർന്നു നൽകുമ്പോഴും കിട്ടുന്ന ആത്മസംതൃപ്തിയുടെയും സാരാംശം ഒന്നാണെന്ന മഹത്തായ ആശയമാണ് ഡോ. ദീപ പങ്കു വെയ്ക്കുന്നത്.

സ്കൂൾ പഠനകാലത്ത് 5 വർഷത്തോളം കർണാടക സംഗീതം അഭ്യസിച്ചിട്ടുണ്ട് ഡോ. ദീപ . എന്നിരുന്നാലും പ്രസംഗ കലയിലൂടെയാണ് തൻെറ സാന്നിധ്യം സ്റ്റേജിൽ ആദ്യം അറിയിച്ചത് . പിന്നീട് മെഡിക്കൽ കോളേജിലെ പഠനകാലത്ത് വെസ്റ്റേൺ മ്യൂസിക്കലും ഗിറ്റാറിലും സംസ്ഥാനതല ഇൻറർ മെഡിക്കൽ യൂത്ത് ഫെസ്റ്റിവലിൽ കോട്ടയം മെഡിക്കൽ കോളേജിനെ പ്രതിനിധീകരിക്കുകയും ചെയ്തു. പക്ഷേ ആ കാലഘട്ടത്തിലൊന്നും ശാസ്ത്രീയ നൃത്തത്തിന്റെ നാൾവഴികളിൽ തൻെറ ജന്മസാഫല്യം പൂർത്തീകരിക്കാൻ തനിക്കാകുമെന്ന് ഡോ. ദീപ കരുതിയിരുന്നില്ല.

പ്രവാസത്തിൻെറ ഏറ്റവും വലിയ നന്മ നമ്മുടെ വേരുകളിലേയ്ക്ക് ഗൃഹാതുരത്വത്തോടുള്ള തിരിഞ്ഞുനോട്ടമാണെന്ന് ഡോ. ദീപ പറഞ്ഞു. അങ്ങനെ അനുഗ്രഹീത കലാകാരിയും നാട്യാചാര്യ കലാക്ഷേത്ര ശ്രീമതി വിലാസിനി ടീച്ചറിന്റെ മകളും നൃത്താധ്യാപികയുമായ ശ്രീമതി സുനിതാ സതീഷിൻെറ ശിക്ഷണത്തിൽ ഒരു വർഷത്തോളം ഓൺലൈൻ ആയും നേരിട്ടും തീവ്രമായ പരിശീലനം നടത്തിയതിൻെറ സാക്ഷാത്കാരമായിരുന്നു സെൻറ് തെരേസാസ് കോളേജിൽ മോഹിനിയാട്ടത്തിൽ നടത്തിയ അരങ്ങേറ്റം. ത്യാഗരാജൻ, സ്വാതിതിരുനാൾ, മൈസൂർ വാസുദേവാചാര്യർ, മധുരൈ കൃഷ്ണൻ എന്നീ പ്രഗത്ഭരുടെ കൃതികളാണ് തൻെറ അരങ്ങേറ്റത്തിൽ ഡോ . ദീപ അവതരിപ്പിച്ചത് . ശിവരഞ്ജിനി രാഗത്തിലും ഖണ്ഡ ചാപ്പ് താളത്തിലും രചിക്കപ്പെട്ട തില്ലാന ഗുരുവായ ശ്രീമതി സുനിത സതീഷിൻെറ വിദഗ്ധമായ ചിട്ടപ്പെടുത്തൽ അനുസരിച്ച് മനോഹരമായി അവതരിപ്പിച്ചതിന് മുക്തകണ്ഠം പ്രശംസിയാണ് അനുവാചകർ ഡോ. ദീപയ്ക്ക് നൽകിയത്. പിന്നണിയിലും ഒട്ടേറെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം ഡോക്ടർ ദീപയുടെ അരങ്ങേറ്റ മത്സരത്തെ അവസ്മരണീയമാക്കി. സൗപർണ ശ്രീകുമാർ അരങ്ങേറ്റയിനങ്ങൾ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയപ്പോൾ നട്ടുഹംഗം നിർവഹിച്ച ഗുരു ശ്രീമതി സുനിതാ സതീശിനൊപ്പം സംഗീതവിദുഷി ഷാനി ഹരികൃഷ്ണൻ, മൃദംഗ വിദഗ്ധൻ ഹരികൃഷ്ണൻ, വീണ വാദകൻ ബിജു, ഇടയ്ക്ക വിദഗ്ദൻ തൃപ്പൂണിത്തറ ഹരി എന്നിവരും ചമയ കലാകാരൻ ഇടക്കൊച്ചി മുകുന്ദനും പിന്നണിയിൽ അണിനിരന്നു.

വൈകിയാണെങ്കിലും ഒരു കലാകാരിക്ക് ലഭിച്ച സ്വപ്നതുല്യമായ അരങ്ങേറ്റമാണ് ഡോ. ദീപയ്ക്ക് സെൻറ് തെരേസാസ് കോളേജിൽ ലഭിച്ചത്. താൻ പഠിച്ച തൻെറ അമ്മ ദീർഘകാലം ജോലി ചെയ്ത സെൻറ് തെരേസാസ് കോളേജ് ശരിക്കും ഡോ. ദീപയ്ക്ക് മാതൃ വിദ്യാലയം തന്നെയാണ്. തൃശ്ശൂർ എൻജിനീയറിംഗ് കോളേജിൽ നിന്ന് വിരമിച്ച പ്രൊഫ ഐസക് മേനോത്തുമാലിലും സെൻറ് തെരേസാസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻെറ വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ ഡെയ്‌സി ഐസക്കും ആണ് ഡോ. ദീപയുടെ മാതാപിതാക്കൾ.

ഡോ. ദീപയുടെ ഭർത്താവ് ഡോ. തോമസ് ഏലിയാസ് ന്യൂറോ സൈക്യാട്രിയിലും എഡിഎച്ച്ഡിയിലും സ്പെഷ്യലൈസ് ചെയ്യുന്ന ഒരു സീനിയർ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റാണ്. സംഗീതത്തെയും നൃത്തത്തെയും വളരെ ഇഷ്ടപ്പെടുന്ന ഡോ. തോമസ് ഒരു കഴിവ് തെളിയിച്ച ഫോട്ടോഗ്രാഫർ കൂടിയാണ്. ഏക മകൻ കണ്ണൻ എന്ന് ഓമനപേരിട്ട് വിളിക്കുന്ന മൈക്കിൾ ഇയർ 10 ആണ് പഠിക്കുന്നത്. ചെറുപ്രായത്തിലെ സ്കൂൾ നാടകവേദികളിൽ കണ്ണൻ തൻെറ വരവ് അറിയിച്ചു കഴിഞ്ഞു.

നൃത്തോപാസനകളുടെ ആഗ്രഹ പൂർത്തീകരണത്തിൻെറ സന്തോഷം ഈശ്വര പാദങ്ങളിലും ഗുരു സമക്ഷവുമാണ് ഡോ. ദീപ നന്ദിയായി അർപ്പിക്കുന്നത്. ഡോ. ദീപയുടെ ഗുരു സുനിതാ സതീഷിന്റെ ശിക്ഷണത്തിൽ പരിശീലനം തേടി മഹത്തായ പാരമ്പര്യമുള്ള ശിഷ്യ പരമ്പരയിൽ സ്ഥാനം പിടിച്ചത് ദൈവകടാക്ഷമായാണ് ഡോ. ദീപ കരുതുന്നത്. വിലാസിനി ടീച്ചറിന്റെ ഇളയ മകളായ സുനിത ടീച്ചർ വിവിധ നൃത്ത രൂപങ്ങൾ അഭ്യസിച്ചു തുടങ്ങിയത് അമ്മയിൽ നിന്ന് തന്നെയാണ് . 1989 ൽ എം ജി സർവകലാശാല കലാതിലകം ആയിരുന്ന സുനിത ടീച്ചർ അതേ വർഷം യുഎസ് എസ് ആർ -ൽ നടന്ന ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. നിലവിൽ കടയിരുപ്പ് സെൻറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ നൃത്താധ്യാപികയായ സുനിത ടീച്ചർ തന്റെ ബിരുദാന്തര പഠനത്തിൽ കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു.

സ്കൂൾ കോളേജ് കലോത്സവങ്ങളിൽ തിളങ്ങി നിന്ന പലരും കലാരംഗത്ത് നിന്ന് വിടവാങ്ങി ഔദ്യോഗിക തിരക്കുകളിൽ മുഴുകുമ്പോൾ ഒന്നൊന്നായി തനിക്ക് ദൈവം തന്ന കഴിവുകളെ ആരോഗ്യമേഖലയിൽ തിരക്കേറിയ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുമ്പോഴും നേടിയെടുക്കുന്നതിൻെറ സന്തോഷത്തിലാണ് യുകെ മലയാളി ഡോക്ടർ ആയ ദീപ . 2020-2022 ലെ കോവിഡ് സമയത്ത് ഏറ്റവും കൂടുതൽ വൈഷമ്യങ്ങളിലൂടെ കടന്നുപോയത് ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരായിരുന്നു. എന്നാൽ ആ സമയം ആണ് ഡോ. ദീപ എൻഎച്ച്എസ്സിനായി ഔപചാരികമായി എഴുതാൻ ആരംഭിച്ചത്.

ഇതിനിടെ എ ടൈം റ്റു ഹീൽ ( A TIME TO HEAL ) എന്ന പേരിൽ ഡോക്ടർ തന്റെ ആദ്യ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു. തൻെറ 40 കളുടെ തുടക്കത്തിൽ ഭാവനയുടെ ലോകത്തെ എഴുത്തിലൂടെ വഴിതിരിച്ചുവിട്ട ഡോക്ടർ ഇതിനിടയ്ക്ക് കരാട്ടയിൽ റെഡ് ബെല്‍റ്റ് വരെ കരസ്ഥമാക്കുകയും ചെയ്തു . നമ്മുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ എന്തിനു നാം തന്നെ അതിർവരമ്പുകൾ നിർണയിക്കുന്നു എന്ന ചോദ്യമാണ് ഡോ. ദീപ ഈ ലേഖകനോട് ചോദിച്ചത് . ആത്മസംതൃപ്തിക്കായി എഴുത്തും മണിക്കൂറുകളോളം നീണ്ട നൃത്ത പരിശീലനവും ആരോഗ്യപരിപാലന ശുശ്രൂഷയ്ക്കൊപ്പം ഒന്നിപ്പിച്ച് വിജയം കൊയ്ത ഡോ. ദീപ നമ്മൾക്ക് നൽകുന്നത് മഹത്തായ ഒരു സന്ദേശമാണ് . വലിയ ലക്ഷ്യങ്ങളിൽ വിശ്വസിച്ച് ആത്മ സംതൃപ്തിക്കായി പ്രവർത്തിക്കൂ. ദൈവകൃപയും ഗുരു കടാക്ഷവും നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഡോ. ദീപയ്ക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് മലയാളം യുകെ ന്യൂസ് ടീം ആത്മാർത്ഥമായി ആശംസിക്കുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചില ഏരിയ കോഡുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകുന്നതിനെതിരെ മുന്നറിയിപ്പ് നൽകി വൺ ക്ലിക്ക് മാർക്കറ്റിംഗിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധനായ ജോർദാൻ പാർക്ക്‌സ്. പലപ്പോഴും ഈ കോളുകൾ തട്ടിപ്പുമായി ബന്ധപ്പെട്ടേക്കാം എന്നും മുന്നറിയിപ്പ്. തട്ടിപ്പുകാർക്ക് ഓട്ടോമേറ്റഡ് ടയലേഴ്‌സ് ഉപയോഗിച്ച് ഫോൺ കോളുകൾ നടത്താനും ഹാംഗ് അപ്പ് ചെയ്യാനും സാധിക്കും. പലരും അത്യാവശ്യമെന്നു കരുതി മിസ്‌ഡ് കോൾ തിരികെ വിളിക്കുന്നത് വഴി തട്ടിപ്പിന് ഇരയാകുകയാണ് പതിവ്. ഇത്തരം തട്ടിപ്പിന് ഇരയാകാതിരിക്കാൻ സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകരുതെന്നും തിരികെ വിളിക്കരുതെന്നും വിദഗ്ദ്ധർ പറയുന്നു.

0945, 0843, അല്ലെങ്കിൽ 070 എന്നിവയിൽ തുടങ്ങുന്ന നമ്പരുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകരുതെന്ന് ജോർദാൻ പാർക്ക്‌സ് പറയുന്നു. ഇവ പലപ്പോഴും പ്രീമിയം നിരക്കിലുള്ള സേവനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഉയർന്ന നിരക്കുകൾക്ക് കാരണമാകും. ഈ നമ്പറുകളിൽ നിന്ന് വരുന്ന കോളുകളിൽ ഒരു സംഭാഷണത്തിൽ ഏർപ്പെട്ടില്ലെങ്കിലും, കോൾ എടുക്കുന്നതിന് ബില്ല് ലഭിക്കാൻ സാധ്യത ഉണ്ട്. ഇത്തരം കോളുകൾ എടുത്താൽ ദൈർഘ്യവും നിരക്കുകളും വർദ്ധിപ്പിക്കുന്നതിന് തട്ടിപ്പുകാർ പല തന്ത്രങ്ങളും ഉപയോഗിക്കാറുണ്ട്. ഉയർന്ന ഫീ ഒഴിവാക്കുന്നതിന് 845, 076, 084, 087, 090, 091, 118 എന്നീ നമ്പറുകളിൽ നിന്നുള്ള കോളുകളും ഒഴിവാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അറിയാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രത്യേകിച്ച് പ്രീമിയം നിരക്കുകളുമായി ബന്ധപ്പെട്ട ഏരിയ കോഡുകളിൽ നിന്നുള്ള കോളുകൾ ഒഴിവാക്കണം. കൂടാതെ സംശയാസ്പദമായ നമ്പറിൽ നിന്നുള്ള മിസ്സ്ഡ് കോളുകൾ ഉണ്ടെങ്കിൽ തിരിച്ച് വിളിക്കുന്നതിന് മുൻപ് ഓൺലൈനിൽ ഈ നമ്പർ തിരയാൻ ശ്രദ്ധിക്കണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഫോൺ ബിൽ പതിവായി പരിശോധിക്കുകയും നിരക്കുകളിൽ എന്തെങ്കിലും തരത്തിലുള്ള ക്രമേകേടുകൾ ശ്രദ്ധയിൽ പെട്ടാൽ തട്ടിപ്പിൽ നിന്ന് രക്ഷപെടാൻ നിങ്ങളുടെ സേവന ദാതാവിനെ അറിയിക്കുകയും ചെയ്യുക

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുടെ ചൈന സന്ദർശനം നടക്കാനിരിക്കെ മുൻ തായ്‌വാൻ പ്രസിഡന്റിൻെറ യു കെ സന്ദർശനം മാറ്റിവെയ്ക്കാൻ ഫോറിൻ ഓഫീസ് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ രാജ്യത്തേയ്ക്കുള്ള തൻ്റെ ആദ്യ യാത്രയിൽ ഉന്നതതല യോഗങ്ങൾക്കായി ലാമി അടുത്തയാഴ്ച ചൈനയിലേക്ക് പോകും. ബ്രിട്ടീഷ്-തായ്‌വാനീസ് സർവകക്ഷി പാർലമെൻ്ററി ഗ്രൂപ്പ് (എപിപിജി) ഈ മാസം തായ്‌വാൻ മുൻ പ്രസിഡൻ്റായ സായ് ഇംഗ്-വെനുമായി പാർലമെൻ്റിൽ ചർച്ച നടത്തിയിരുന്നു.


ചൈനയെ പിണക്കാതിരിക്കാനായി തായ്‌വാൻ മുൻ പ്രസിഡന്റിന്റെ യുകെ സന്ദർശനം താമസിപ്പിക്കാൻ ബ്രിട്ടൻ ശ്രമിച്ചതായുള്ള വാർത്തകൾ വൻ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സർക്കാരുകളുടെ കീഴിൽ യുകെയും ചൈനയുമായുള്ള ബന്ധം വഷളായിരുന്നു. എന്നാൽ പുതിയ സർക്കാർ ചൈനയുമായി ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായുള്ള സൂചനകളാണ് പുറത്തു വന്നിരിക്കുന്നത്. ചൈനയുമായി നയതന്ത്ര ബന്ധം എല്ലാ മേഖലയിലും മെച്ചപ്പെടുത്താൻ മന്ത്രിമാർ ശ്രമിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നു.


വിദേശകാര്യ സെക്രട്ടറിക്ക് പുറമെ ചാൻസിലർ റേച്ചൽ റീവ്സ് അടുത്തവർഷം ചൈന സന്ദർശിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തായ്‌വാനുമായി മറ്റ് രാജ്യങ്ങൾ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനെ സംശയ ദൃഷ്ടിയോടെയാണ് ചൈന വീക്ഷിക്കുന്നത്. തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷുകാരിയായ യുവതി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ അമേരിക്കയിൽ അറസ്റ്റിലായി . 28 വയസ്സുകാരിയായ കിം ഹാൾ ആണ് ചിക്കാഗോ വിമാനത്താവളത്തിൽ അറസ്റ്റിലായത്. മെക്സിക്കോയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റ് നടന്നത്. തൻറെ സ്യൂട്ട് കേസിൽ ഏകദേശം 3.5 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ യുകെയിലേയ്ക്ക് കിം ഹാൾ കൊണ്ടുവരാനായി ശ്രമിച്ചു എന്നാണ് പോലീസ് അറിയിച്ചത്.


രണ്ട് സ്യൂട്ട് കേസുകളിലായി 43 കിലോ കൊക്കെയ്നാണ് കിം ഹാളിൽ നിന്ന് കണ്ടെടുത്തത്. ഇതേ തുടർന്നാണ് മിഡിൽസ് ബറോയിൽ നിന്നുള്ള കിം ഹാളിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ കുറ്റം തെളിഞ്ഞാൽ ഇവർക്ക് കുറഞ്ഞത് 60 വർഷത്തെ തടവ് ശിക്ഷ ലഭിക്കുവാൻ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധർ പറഞ്ഞു. കിം ഹാൾ യുകെയിൽ ബ്യൂട്ടീഷനായാണ് ജോലി ചെയ്തിരുന്നത്.

എന്നാൽ സംഭവത്തെ കുറിച്ച് കിം ഹാൾ വിശദീകരിക്കുന്നത് താൻ കുറ്റക്കാരിയല്ലെന്നാണ്. രണ്ട് പുരുഷന്മാർ സ്യൂട്ട് കേസുകൾ കൊണ്ടുപോകാൻ തന്നെ നിർബന്ധിക്കുകയായിരുന്നു എന്നാണ് കിം ഹാൾ വാദിക്കുന്നത്. തൻറെ മകൾ മയക്കുമരുന്ന് കടത്തുകാരിയല്ലെന്ന് അവരുടെ പിതാവ് ജോൺ മാധ്യമങ്ങളോട് പറഞ്ഞു. കിം ഹാളിൻ്റെ കേസ് അടുത്തമാസം 13-ാം തീയതി കോടതി വിചാരണയ്ക്ക് എടുക്കും എന്ന് കുക്ക് കൗണ്ടി കോടതി വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേക്ക് കടത്താൻ ശ്രമിച്ച മയക്കു മരുന്ന് പിടിച്ചെടുത്തു. ഏകദേശം 200 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. തെക്കെ അമേരിക്കയിൽ നിന്ന് കയറ്റുമതി ചെയ്ത വാഴപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കു മരുന്നാണ് പിടിച്ചെടുത്തത്.

യുകെയിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യുകെയിലേയ്ക്ക് ഭക്ഷ്യ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന അഗ്രോ ഫുഡ് ലിമിറ്റഡിന്റെ പേരിലാണ് മയക്കുമരുന്ന് കടത്ത് നടന്നത്. വാഴപ്പഴം കൊണ്ടു വന്ന കണ്ടെയ്നറിൽ 2330 ലധികം കൊക്കെയ്ൻ ബാറുകൾ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വരുന്ന സൂചിപ്പിക്കുന്നത്. ഓരോ ബാറുകൾക്കും ഏകദേശം ഒരു കിലോ തൂക്കവും 30000 പൗണ്ട് വിലമതിക്കുന്നതാണെന്ന് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ബിൽ പാസ്സാക്കാൻ ഒരുങ്ങി ലേബർ സർക്കാർ. ജോലിസ്ഥലത്തെ അവകാശങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താനും ശമ്പളം മെച്ചപ്പെടുത്താനും പുതിയ ബിൽ സഹായിക്കും. ബിൽ രണ്ടുവർഷത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. പുതിയ ബിൽ അനുസരിച്ച് ഇനി തൊഴിലാളികളെ കാരണങ്ങൾ ഇല്ലാതെ പിരിച്ചുവിടാൻ സാധിക്കുകയില്ല. നേരത്തെ രണ്ടു വർഷത്തോളം ജോലി ചെയ്‌ത തൊഴിലാളികൾക്ക് മാത്രമേ ഈ നിയമം ബാധകമായിരുന്നുള്ളൂ. കൂടാതെ പാറ്റെർനിറ്റി, അൺപൈഡ് പാരന്റൽ ലീവുകൾ ഒരു പ്രസ്‌തുത കാലാവധി വരെ ജോലി ചെയ്യുന്നവർക്ക് മാത്രമേ ലഭിച്ചിരുന്നുള്ളു. എന്നാൽ അതിപ്പോൾ എല്ലാവർക്കും ലഭിക്കുന്ന തരത്തിലേക്കുള്ള പുതിയ ബില്ലിൽ കൊണ്ടുവന്നിട്ടുണ്ട്.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് നാലാം ദിവസം മാത്രം സിക്ക് ലീവ് എടുക്കാൻ പറ്റുന്ന നിയമത്തിൽ നിന്ന് ആദ്യ ദിവസം തന്നെ ലീവ് എടുക്കാം എന്ന രീതിയിലുള്ള മാറ്റങ്ങൾ പുതിയ ബില്ലിൽ കൊണ്ടുവന്നിട്ടുണ്ട്. 2026 ലെ ശരത്കാലത്തോടെ പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒമ്പത് മാസത്തെ പ്രൊബേഷൻ കാലയളവ് നടപ്പാകുന്നതിനെക്കുറിച്ചും സർക്കാർ കൂടിയാലോചിക്കും. നേരത്തെ, ട്രേഡ് യൂണിയനുകൾ ആറ് മാസത്തെ പരിധി മുന്നോട്ട് വെച്ചിരുന്നു.

ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം മോശം വ്യവസ്ഥകളിൽ വീണ്ടും നിയമിക്കുകയും ചെയ്യുന്ന “ഫയർ ആൻഡ് റീഹൈർ” എന്ന സമ്പ്രദായം നിരോധിക്കാനും പുതിയ ബില്ലിൽ പറയുന്നുണ്ട്. ബിസിനസ്സ് തകർച്ച തടയാൻ ആവശ്യമെങ്കിൽ തൊഴിലുടമകൾക്ക് നിബന്ധനകൾ മാറ്റാം. ഇത് യൂണിയനുകൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ കൂടുതല്‍ സംരക്ഷിക്കുന്ന ഈ ബിൽ നടപ്പിലാക്കുന്നത് നോക്കാൻ ഫെയര്‍ വര്‍ക്ക് ഏജന്‍സിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഈ ഏജൻസിയിലെ ഓഫീസര്‍മാര്‍ക്ക് പരിശോധന നടത്താനും, ജോലിക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ പുതിയ ശിക്ഷകള്‍ ഏര്‍പ്പെടുത്താനും അധികാരമുണ്ടാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വാഹനം ഓടിക്കാൻ ഏറ്റവും മോശം മോട്ടോർ വേ ഏതാണ്. പലവിധ ഘടകങ്ങൾ പരിഗണിച്ച് M 42 ആണ് ഏറ്റവും മോശം മോട്ടോർ വേയായി പലരും ചൂണ്ടി കാണിച്ചത്. വേഗ പരുധി, പണികൾ, റോഡിലെ കുഴികൾ എന്നിവ ഉൾപ്പെടെയുള്ള മോശം കാര്യങ്ങൾ പരിഗണിച്ചാണ് M 42 വിന് ഏറ്റവും മോശം മോട്ടോർ വേ എന്ന ദുഷ്പേര് പലരും നൽകുന്നത്.

ബർമിംഗ്ഹാം, നോട്ടിംഗ്ഹാം, സോളിഹൾ, ടാംവർത്ത്, റെഡ്ഡിച്ച് തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 40 മൈൽ നീളമുള്ള മോട്ടോർവേ ആണ് M42 . 9166 റോഡ് ഉപഭോക്താക്കളിൽ നടത്തിയ സർവ്വേ ആണ് M42 വിനെ ഏറ്റം മോശം മോട്ടോർവേ ആണെന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. റോഡ് വർക്കുകൾ, കുഴികൾ, ട്രാഫിക് ബ്ലോക്കുകൾ കൊണ്ടുള്ള കാലതാമസം എന്നിവ സർവേകളിൽ പങ്കെടുത്ത പലരും കടുത്ത ഭാഷയിൽ വിമർശിച്ചു . പലപ്പോഴും M42 വിൽ കൂടി യാത്ര ചെയ്തപ്പോൾ വ്യക്തമായ കാരണങ്ങൾ ഒന്നുമില്ലാതെ വേഗത കുറയ്ക്കാൻ നിർബന്ധിതരായ ഒട്ടേറെ പേരാണ് പരാതി പെട്ടത്.

ഇംഗ്ലണ്ടിലെ ഏറ്റവും ജനപ്രിയമായ മോട്ടോർ വേ ലണ്ടനെയും ബർമിംഗ്ഹാമിനെയും ബന്ധിപ്പിക്കുന്ന M40 ആണ്. 79 ശതമാനം പേരും M40 യെ കുറിച്ച് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പുതിയ റോഡുകൾ നിർമ്മിക്കുന്നതിലും പ്രധാനം നിലവിലുള്ള റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നതിനാണ് മുൻഗണന കൊടുക്കേണ്ടത് എന്നതാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം ഡ്രൈവർമാരും അഭിപ്രായപ്പെട്ടത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വരും ദിവസങ്ങളിൽ യുകെയിൽ ഭവന വായ്പ എടുക്കുന്നതിനുള്ള ചിലവ് ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ കുറെ നാളുകളായി മോർട്ട്ഗേജ് നിരക്കുകളിൽ കുറവ് വന്നു കൊണ്ടിരുന്നത് വീട് വാങ്ങുന്നവർക്ക് ഉപകാരപ്രദമായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചതും മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞതും ഭവന വിപണിയിൽ വൻ ഉണർവിന് കാരണമായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്ന് മാസമായി വീടുകളുടെ വില തുടർച്ചയായ മൂന്നാം മാസവും റിക്കോർഡ് ഉയരത്തിൽ എത്തിയ വാർത്ത മലയാളം യുകെ ന്യൂസ് നേരത്തെ വാർത്തയാക്കിയിരുന്നു.


കഴിഞ്ഞ കുറെ നാളുകളായി മാർക്കറ്റിലെ മത്സരം കനത്തപ്പോൾ മോർട്ട്ഗേജ് നൽകുന്ന സ്ഥാപനങ്ങൾ നിരക്കുകൾ കുറയ്ക്കാൻ നിർബന്ധിതരായിരുന്നു. എന്നാൽ ഈ പ്രവണതയ്ക്ക് തടയിട്ടു കൊണ്ട് കവന്ററി ബിൽഡിംഗ് സൊസൈറ്റി മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പുറമെ കീസ്റ്റോണ്‍, ആല്‍ഡെര്‍മോര് എന്നീ ധനകാര്യ സ്ഥാപനങ്ങളും നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. വര്‍ഷാന്ത്യത്തില്‍ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ അവസാനിക്കുന്ന ആയിരക്കണക്കിന് ഭവന ഉടമകള്‍ക്ക് ഇത് തിരിച്ചടിയാകും.


മോർട്ട്ഗേജ് നിരക്കുകൾ വീണ്ടും ഉയരുകയും വീടുകളുടെ വില കൂടുകയും വാടക ചിലവേറിയതും ആയാൽ ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് കനത്ത പ്രഹരമായിരിക്കും എന്നാണ് വിലയിരുത്തുന്നത്. വരാനിരിക്കുന്ന ബഡ്ജറ്റിനെ കുറിച്ചുള്ള ആശങ്കയാണ് മൂലമാണ് മോർട്ട്ഗേജ് ഉയർത്താൻ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഒക്ടോബർ 30 – ന് ചാൻസിലർ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ ഉയർന്ന കടമെടുപ്പ് ചിലവുകളെ നേരിടണമെങ്കിൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തേണ്ടതായി വരുമെന്ന് ട്രിനിറ്റി ഫിനാൻഷ്യലിൻ്റെ ബ്രോക്കർ ആരോൺ സ്‌ട്രട്ട് പറഞ്ഞു.

ഇംഗ്ലണ്ടിലെ കെയർ മേഖലയിൽ ജോലിചെയ്യുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൽ നല്ലൊരു ശതമാനം മലയാളികൾ ആണ്. ഇന്ത്യ, നൈജീരിയ, സിംബാവെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് യുകെയിലെ കെയർ മേഖലയിൽ ജോലി ചെയ്യുന്നതിനായി എത്തിയിരിക്കുന്നത്.


കെയർ മേഖല പരമ്പരാഗതമായി സ്ത്രീകൾ ആധിപത്യം പുലർത്തിയിരുന്ന മേഖലയായിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ കെയർ വർക്കർമാരിൽ അഞ്ചിൽ ഒരാൾ ഇപ്പോൾ പുരുഷന്മാരാണ് എന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ കെയർ മേഖലയിൽ ഏകദേശം 21 ശതമാനം പുരുഷന്മാരാണെന്ന് ചുരുക്കം. സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തുന്ന മലയാളികളിൽ ഭൂരിപക്ഷവും ഏത് മേഖലയിൽ ആണ് തങ്ങളുടെ വിദ്യാഭ്യാസം എങ്കിലും കെയർ മേഖലയിൽ ജോലി കണ്ടെത്തി യുകെയിൽ പെർമനന്റ് റെസിഡൻസ് വിസ ലഭിക്കാനായി പരിശ്രമിക്കുന്നു. ഇത് മേഖലയിൽ കൂടുതൽ പുരുഷന്മാർ എത്തിച്ചേരാൻ കാരണമായിട്ടുണ്ട്.


ഒരു കെയർ വർക്കറുടെ ശരാശരി വേതനം മണിക്കൂറിന് 11.58 പൗണ്ട് ആണ്. ഇത് ദേശീയ മിനിമം വേതനത്തേക്കാൾ 14 p കൂടുതലും. എന്നാൽ മറ്റ് പല തൊഴിൽ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ കെയർ മേഖലയിലെ വേതനം കുറവാണെന്ന് പല മലയാളികളും മലയാളം യുകെ ന്യൂസിനോട് അഭിപ്രായപ്പെട്ടത്. അതുകൊണ്ടു തന്നെ കഴിഞ്ഞവർഷം ഏകദേശം നാലിലൊന്ന് ജീവനക്കാർ ഈ മേഖലയിലെ ജോലി ഉപേക്ഷിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. പല പുരുഷ കുടിയേറ്റക്കാരും ഒരു ജോലി ലഭിക്കാനായിട്ടാണ് കെയർ മേഖലയെ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ വർഷം 165,000 അന്താരാഷ്ട്ര റിക്രൂട്ട്മെൻ്റുകളാണ് ഈ മേഖലയിൽ നടന്നത്. അതേ സമയം കെയർ മേഖലയിലെ ബ്രിട്ടീഷുകാരുടെ എണ്ണം 30,000 ആയി കുറഞ്ഞു.

RECENT POSTS
Copyright © . All rights reserved