ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹീത്രു എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിലേയ്ക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണെന്ന ആശ്വാസവാർത്ത പുറത്തുവന്നു. ഇന്നലെ എയർപോർട്ടിന്റെ സമീപത്തെ ഒരു ഇലക്ട്രിക് സബ്സ്റ്റേഷനിലെ പൊട്ടിത്തെറി കാരണം വൈദ്യുതി വിതരണം മുടങ്ങിയത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എയർപോർട്ടിന്റെ പ്രവർത്തനം സമ്പൂർണ്ണമായി നിർത്തിവയ്ക്കുന്ന സാഹചര്യം ആണ് ഉടലെടുത്തത്. ഹീത്രു എയർപോർട്ടിൽ ഉണ്ടായ പ്രതിസന്ധി ഏകദേശം 2 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്. നാട്ടിലേക്കും അല്ലാതെയും പുറപ്പെട്ട ഒട്ടേറെ മലയാളികളെയും എയർപോർട്ടിലെ പ്രതിസന്ധി ബാധിച്ചതായാണ് അറിയാൻ സാധിച്ചത്.
ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാത്ത വിമാനങ്ങൾ തിരിച്ചുവിട്ടത് മറ്റ് എയർപോർട്ടുകളുടെ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട് എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. റദ്ദാക്കലും കാലതാമസവും 1350 ലധികം വിമാന സർവീസുകളെ ആണ് നേരിട്ട് ബാധിച്ചത്. വെള്ളിയാഴ്ച 680 ഫ്ലൈറ്റുകളാണ് ഹീത്രുവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. ഏകദേശം അത്ര തന്നെ ഫ്ലൈറ്റുകൾ ഇവിടേക്ക് വരേണ്ടിയിരുന്നതുമാണ്. ഇവയിൽ ഭൂരിഭാഗവും റദ്ദാക്കപ്പെട്ടത് ബ്രിട്ടന്റെ വ്യോമയാന ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പറയുന്നതനുസരിച്ച് ഈ വിമാനങ്ങൾ മൊത്തത്തിൽ 291,000 യാത്രക്കാരെ വഹിക്കേണ്ടതായിരുന്നു. യുകെയിലെ ഏറ്റവും വലിയതും തിരക്കേറിയതുമായ വിമാനത്താവളമാണ് ഹീത്രു.
ഹീത്രു എയർപോർട്ടിൽ നേരിട്ട യാത്രാ തടസത്തിൽ വിമാനത്താവളത്തിൻ്റെ ചീഫ് എക്സിക്യൂട്ടീവ് തോമസ് വോൾഡ്ബൈ യാത്രക്കാരോട് ക്ഷമാപണം നടത്തി. തിരക്ക് ലഘൂകരിക്കുന്നതിനായി രാത്രികാല വിമാനങ്ങളുടെ നിയന്ത്രണങ്ങളും താൽക്കാലികമായി നീക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി യാത്രക്കാർക്ക് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് എയർവേസ്, എയർ കാനഡ, യുണൈറ്റഡ് എയർലൈൻസ് എന്നിവയുൾപ്പെടെ ഹീത്രൂവിലേക്കും പുറത്തേക്കും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് നിരവധി എയർലൈനുകൾ പ്രഖ്യാപിച്ചു. ഇലക്ട്രിക് സബ്സ്റ്റേഷനിലെ തീപിടുത്തത്തിൽ ദുരൂഹത ഒന്നുമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാർഹിക പീഡന പരാതിയിൽ യു കെ മലയാളിക്ക് ജയിൽ ശിക്ഷ വിധിച്ചു. ചെസ്റ്റർഫീൽഡിൽ കുടുംബമായി താമസിച്ചിരുന്ന സെബി വർഗീസ് എന്ന മലയാളി യുവാവിനാണ് ഒരു വർഷത്തെ ജയിൽശിക്ഷ ഡെർബി ക്രൗൺ കോടതി വിധിച്ചത്. 2024 സെപ്റ്റംബർ 3 – ന് ഇയാൾ ഭാര്യയെ ചെരുപ്പ് കൊണ്ട് മർദ്ദിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അതിക്രൂരമായ ഗാർഹിക പീഡനത്തിന്റെ പിന്നാമ്പുറ കഥകളാണ് പുറത്തുവന്നത്. ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ച് ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക തുടങ്ങിയ ഒട്ടേറെ പരാതികൾ ആണ് സെബിക്കെതിരെ കോടതിയിൽ ഉന്നയിക്കപ്പെട്ടത്.
49 കാരനായ സെബി കോടതിയിൽ ഉന്നയിക്കപ്പെട്ട കുറ്റങ്ങൾ സമ്മതിച്ചിരുന്നു. കടുത്ത ഭയാശങ്കകളോടെയാണ് സെബിയുടെ ഭാര്യ ഇയാളുടെ ഒപ്പം കഴിഞ്ഞതെന്ന പ്രോസിക്യൂഷൻ വാദം കോടതി ഗൗരവത്തിൽ എടുത്തതാണ് വിധി സൂചിപ്പിക്കുന്നത്. ഭാര്യയോടുള്ള സെബിയുടെ സ്വഭാവം ഭയപ്പെടുത്തുന്നതും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവരുടെ ജീവിതം പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിറ്റക്റ്റീവ് കോൺസ്റ്റബിൾ ജേക്കബ് ടയേഴ്‌സ് പറഞ്ഞു.
ക്രിമിനൽ കുറ്റങ്ങൾക്ക് ഒരു വർഷത്തെ ശിക്ഷ നേരിടുന്നവർ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തപ്പെടും എന്ന നിയമം നിലവിലുള്ളതിനാൽ ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷം സെബിക്കു യുകെയിൽ തുടരാൻ സാധിക്കില്ല. ഇത് കൂടാതെ അടുത്ത പത്ത് വർഷത്തേയ്ക്ക് ഇയാൾക്ക് ബ്രിട്ടനിൽ പ്രവേശനം ഉണ്ടായിരിക്കുകയില്ല. അടുത്ത കാലത്തായി യുകെ മലയാളി കുടുംബങ്ങളിൽ ഉണ്ടായി കൊണ്ടിരിക്കുന്ന ഗാർഹിക കലഹങ്ങൾ കൂടിവരുന്നതായാണ് അറിയാൻ സാധിച്ചത്. ഈ സാഹചര്യം തദ്ദേശീയരുടെയും മറ്റ് ആളുകളുടെ ഇടയിലും മലയാളി സമൂഹത്തിന്റെ വിലയിടിയാൻ കാരണമായിട്ടുണ്ട്. വീടുകളിൽ ഉച്ചത്തിൽ സംസാരിക്കുകയും വഴക്കു പറയുകയും ചെയ്യുന്ന മലയാളികളുടെ പൊതുവായ രീതികൾ പോലും കടുത്ത ഗാർഹിക കുറ്റകൃത്യങ്ങൾ ആയി കണക്കാക്കപ്പെടുന്ന നാടാണ് ബ്രിട്ടൻ .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടെസ്കോ തങ്ങളുടെ ജീവനക്കാരുടെ ശമ്പളം 5.2 ശതമാനം വർദ്ധിപ്പിക്കാനുള്ള തീരുമാനം എടുത്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഞായറാഴ്ച ജോലി ചെയ്യുന്നവർക്ക് നൽകിയിരുന്ന അധിക വേതനം നിർത്തലാക്കും. യൂണിയനുകളുമായുള്ള കരാറിൽ എത്തിയതിന് ശേഷം മാർച്ച് 30 മുതൽ മണിക്കൂർ നിരക്ക് ആയ 43p വർദ്ധിച്ച് £12.45 ആയി ഉയരുമെന്ന് യുകെയിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖല അറിയിച്ചു.
അടുത്ത ആഗസ്റ്റ് മാസം മുതൽ ശമ്പളം 12.64 പൗണ്ട് ആയി വീണ്ടും ഉയരും. യുകെയിൽ അടുത്തമാസം മുതൽ ദേശീയ മിനിമം വേതനം മണിക്കൂറിന് 12.21 ആയി വർദ്ധിക്കും . ടെസ്കോ നടപ്പിലാക്കുന്ന ശമ്പള വർദ്ധനവ് യുകെയുടെ ദേശീയ മിനിമം വേതനത്തേക്കാൾ അൽപം കൂടുതലാണ്. എന്നിരുന്നാലും ഞായറാഴ്ച ജോലി ചെയ്യുന്നതിന് നൽകിയിരുന്ന 10 ശതമാനം ശമ്പള ബോണസ് നിർത്തലാക്കുന്നത് ജീവനക്കാരെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ശമ്പള വർദ്ധനവിന് ധനസഹായം നൽകുന്നതിനായി ചെലവഴിച്ച £180 മില്യൺ ഒരു സുപ്രധാന നിക്ഷേപം ആണെന്ന് ടെസ്‌കോയുടെ യുകെ ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.
ലണ്ടനിലെ തൊഴിലാളികളുടെ ശമ്പള നിരക്ക് മണിക്കൂറിൽ £13.66 ആയും പിന്നീട് £13.85 ആയും വർദ്ധിക്കുമെന്ന് യു എസ് ഡി എ ഡബ്ല്യു യൂണിയൻ അറിയിച്ചു. ട്രേഡ് യൂണിയനുമായുള്ള ചർച്ചകൾക്ക് ശേഷമാണ് പണപ്പെരുപ്പ നിരക്കിന് മുകളിലുള്ള ശമ്പള വർദ്ധനവ് വരുന്നത്.
കൂടുതൽ ജീവനക്കാരെ ആകർഷിക്കുന്നതിനായി പല വലിയ സൂപ്പർ മാർക്കറ്റുകളും ശമ്പളം വർദ്ധിപ്പിക്കുന്നതിനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ജനുവരിയിൽ സൈൻസ്ബറിസ് മണിക്കൂറിലെ വേതനം 5 ശതമാനം വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. കഠിനമായ വില കയറ്റം കൈകാര്യം ചെയ്യുന്നതിന് വേതന വർദ്ധനവ് ജീവനക്കാരെ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. എന്നിരുന്നാലും 2025 – ൽ പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് കടുത്ത ജാഗ്രത കമ്പനി പുലർത്തുമെന്നാണ് അറിയാൻ സാധിച്ചത്. ജർമ്മൻ ഉടമസ്ഥതയിലുള്ള ഡിസ്കൗണ്ട് ശൃംഖലയായ ലിഡലും ഫെബ്രുവരിയിൽ പ്രഖ്യാപിച്ചതുപോലെ മണിക്കൂറിന് £12.40 ൽ നിന്ന് £12.75 ആയി ശമ്പളം ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ദേശീയ മിനിമം വേതനത്തോടൊപ്പം, തൊഴിലുടമകൾ നൽകേണ്ട നാഷണൽ ഇൻഷുറൻസ് സംഭാവനകളും ഏപ്രിലിൽ വർദ്ധിക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് ഒക്ടോബർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത് എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാമിൽ പോലീസ് വാഹനമിടിച്ച് ഒരു കാൽ നടക്കാരൻ ദാരുണമായി കൊല്ലപ്പെട്ടതായി വെസ്റ്റ് മിഡ് ലാൻഡ് പോലീസ് അറിയിച്ചു. അക്കോക്സ് ഗ്രീനിലെ ഫ്ലോറൻസ് റോഡിനോട് ചേർന്നുള്ള ജംഗ്ഷനു സമീപം യാർഡ്‌ലി റോഡിൽ ബുധനാഴ്ചയാണ് 40 കാരനായ ആൾ കൊല്ലപ്പെട്ടത്. അടിയന്തിര സേവനത്തിനായി പോകുകയായിരുന്ന വാഹനം ആണ് അപകടത്തിന് കാരണമായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവം നടന്ന ഉടനെ പാരാമെഡിക്കലുകൾ സ്ഥലത്ത് എത്തിയെങ്കിലും അപകടത്തിൽപ്പെട്ടയാളുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വെസ്റ്റ് മിഡ് ലാൻഡ് ആംബുലൻസ് സർവീസ് പറഞ്ഞു. വാർവിക് റോഡിൽ കത്തിയുമായി ഒരാൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായുള്ള അടിയന്തിര സന്ദേശത്തെ തുടർന്ന് അവിടേയ്ക്ക് പോയ പോലീസ് വാഹനം ആണ് അപകടത്തിന് കാരണമായത്.
അപകടം നടന്ന സ്ഥലം നഗരത്തിന് ചുറ്റുമുള്ള ഒരു പ്രധാന റോഡാണ്. അപകടം നടന്ന സമയത്ത് റോഡിൽ നല്ല തിരക്കായിരുന്നു എന്ന് ഒരു സമീപവാസി പറഞ്ഞു. സംഭവം തന്നെ ഞെട്ടിച്ചതായും കടുത്ത ആശങ്ക ഉളവാക്കിയെന്നും യുകെ മലയാളിയായ ഷൈനി തോമസ് പറഞ്ഞു. സംഭവം നടന്നതിന് എതിർവശത്തുള്ള യാർഡ്‌ലി റോഡിൽ കേരള ആയുർവേദ ഹോളിസ്റ്റിക്‌സ് എന്ന സ്ഥാപനം നടത്തുകയാണ് ഷൈനി തോമസ്. അപകടം ഉണ്ടാക്കിയ വാഹനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പരിക്കുകൾ ഒന്നും പറ്റിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് ലണ്ടനിൽ കഴിഞ്ഞവർഷം നവംബറിൽ കാറിൻറെ ബൂട്ടിൽ നിന്നും ഡൽഹി സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് ഭർത്താവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. 24 വയസ്സുകാരിയായ ഹർഷിത ബ്രെല്ലയുടെ മരണത്തിൽ ഭർത്താവ് പങ്കജ് ലാംബ ആണ് പ്രതി. കൊലപാതകത്തോടൊപ്പം ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളും ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്. നവംബർ 15-ന് ലെസ്റ്റർ റോയൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കഴുത്ത് ഞെരിച്ചതാണ് മരണത്തിൻ്റെ പ്രാഥമിക കാരണം എന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് നോർത്താംപ്ടൺഷെയർ പോലീസ് ഭർത്താവിനെ മുഖ്യപ്രതിയായി പ്രഖ്യാപിച്ചത് . പ്രതി ഡൽഹിയിൽ എത്തിയതായുള്ള സംശയത്തെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് യുവതി ബലാത്സംഗത്തിന് ഇരയായതായി യുകെയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി ഹർഷിത ബ്രെല്ലയുടെ സഹോദരി വെളിപ്പെടുത്തി.
ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ബ്രിട്ടനിലാകെ കടുത്ത ഞെട്ടലുളവാക്കിയിരുന്നു.പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഹർഷിത ബ്രെല്ലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു . മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് നവംബർ 10 ന് വൈകുന്നേരം അവൾ കൊല്ലപ്പെട്ടുവെന്ന് ആണ് പോലീസ് കരുതുന്നത് . യുവതിയെ കൊലപ്പെടുത്തിയതിനു ശേഷം കാറിന്റെ ഡിക്കിയിൽ ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലേക്ക് കൊണ്ടു വരുകയായിരുന്നു.
പങ്കജ് ലാംബയുമായുള്ള വിവാഹശേഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഹർഷിത ബ്രെല്ല യുകെയിൽ എത്തിയത്. യുവതിയെ കൊലപ്പെടുത്തിയതിനു ശേഷം കാറിന്റെ ഡിക്കിയിൽ ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലേക്ക് കൊണ്ടു വരുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അതിനുശേഷം ഭർത്താവ് പങ്കജ് ലാംബ രാജ്യം വിട്ടതായാണ് നോർത്താംപ്ടൺഷയർ പോലീസ് അനുമാനിക്കുന്നത്. കൊലപാതകം നടത്തിയ പങ്കജ് ലാംബയെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മകളുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കണമെന്നും ഹർഷിത ബ്രെല്ലിൻ്റെ പിതാവ് സത്ബീർ ബ്രെല്ല പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടി തങ്ങളുടെ മകൾക്ക് നീതി ഉറപ്പാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നവംബർ 10-ാം തീയതിയാണ് കുടുംബം ഹർഷിത ബ്രെല്ലയുമായി അവസാനമായി സംസാരിച്ചത്. 2023 ആഗസ്റ്റിലാണ് ഹർഷിത ബ്രെല്ലയും പങ്കജ് ലാംബയും വിവാഹിതരായത്. പങ്കജ് ലാംബ സ്റ്റുഡൻറ് വിസയിലായിരുന്നു യുകെയിൽ എത്തിയത്. ആശ്രിത വിസയിൽ എത്തിയ ഹർഷിത ബ്രെല്ല ഒരു വെയർഹൗസിൽ ജോലി ചെയ്യുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് യുകെയിലെ പലിശ നിരക്ക് 4.5 ശതമാനമായി നിലനിർത്തി. പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരാനാണ് സാധ്യതയെന്ന സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. നിലവിൽ പലിശ നിരക്കുകളിൽ കുറവ് വരുത്തിയിട്ടില്ലെങ്കിലും ഭാവിയിൽ കുറയാനുള്ള സാധ്യത ഉണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു.
ഈ വർഷം തന്നെ നിരക്കുകൾ കുറയാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരുപക്ഷേ അടുത്ത മെയ് മാസത്തിൽ നടക്കാനിരിക്കുന്ന അവലോകന യോഗത്തിൽ തന്നെ നിരക്കുകൾ കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം കുറച്ചു കൊണ്ടുവന്ന് സ്ഥിരത കൈവരിക്കുക എന്നത് ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്ന് ആൻഡ്രൂ ബെയ്‌ലി ആവർത്തിച്ച് പറഞ്ഞു. നിലവിൽ യുകെയിലെ പണപ്പെരുപ്പം 3 ശതമാനമാണ്. പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തിൽ എത്തിക്കുക എന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം.
പലിശ നിരക്ക് നിശ്ചയിക്കുന്ന ബാങ്കിൻ്റെ അവലോകന യോഗത്തിൽ ഒരാളൊഴിച്ച് എല്ലാവരും പലിശ നിരക്ക് 4.5 ശതമാനത്തിൽ നിലനിർത്താനാണ് അനുകൂലിച്ചത്. ഇപ്പോൾ വളരെയധികം സാമ്പത്തിക അനശ്ചിതത്വമുണ്ടെന്നും ആഗോള , അഭ്യന്തര സമ്പദ് വ്യവസ്ഥകൾ എങ്ങനെ മുന്നോട്ടു പോകുന്നുവെന്ന് സൂക്ഷ്മമായി വിശകലനം നടത്തിവരികയാണെന്നും ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങളെ വിശദീകരിച്ചുകൊണ്ട് ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. യുകെയിൽ ആകെ 6 ലക്ഷം ഭവന ഉടമകൾക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകൾ അനുസരിച്ച് മാറുന്ന മോർട്ട്ഗേജ് ഉണ്ട്. നിലവിൽ പലിശ നിരക്കുകൾ മാറ്റമില്ലാത്ത സാഹചര്യത്തിൽ പ്രതിമാസ തിരിച്ചടവുകളിൽ ബാങ്കിന്റെ തീരുമാനം ഉടനടി സ്വാധീനം ചെലുത്തുന്നില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലുടനീളമുള്ള 95 ശാഖകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി സാൻ്റാൻഡർ പ്രഖ്യാപിച്ചു . ഇത് 750 പേരുടെയെങ്കിലും ജോലി ഇല്ലാതാക്കുമെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കൾ കൂടുതലായി ഓൺലൈൻ ബാങ്കിങ്ങിലേയ്ക്ക് മാറുന്നതാണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്. ജൂൺ മുതൽ അതിൻ്റെ നാലിലൊന്ന് ശാഖകൾ അടച്ചുപൂട്ടാൻ ലക്ഷ്യമിടുന്നതായാണ് ഹൈ സ്ട്രീറ്റ് ബാങ്ക് അറിയിച്ചത്.
ഇത് കൂടാതെയുള്ള മാറ്റങ്ങളുടെ ഭാഗമായി 36 ശാഖകളിലെ സമയം കുറയ്ക്കുകയും മറ്റ് 18 ശാഖകളിൽ നിന്ന് മുൻ കൗണ്ടറുകൾ നീക്കം ചെയ്യുകയും ചെയ്യും. ബ്രാഞ്ചുകൾ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ച ഏറ്റവും പുതിയ ബാങ്ക് ആണ് സാൻ്റാൻഡർ . ജനുവരിയിൽ ലോയ്ഡ്സ് 136 അടച്ചുപൂട്ടലുകൾ പ്രഖ്യാപിച്ചിരുന്നു. മിക്കവാറും ഉപഭോക്താക്കൾ ഡിജിറ്റൽ ബാങ്കിംഗ് ആണ് തിരഞ്ഞെടുക്കുന്നത്. ഈ മാറ്റങ്ങളാണ് മിക്ക ബാങ്കുകളെയും ബ്രാഞ്ചുകൾ വെട്ടി കുറയ്ക്കുന്നതിലേയ്ക്ക് നയിക്കുന്നത്.
ഒരു ബ്രാഞ്ച് അടയ്ക്കുന്നത് എല്ലായ് പ്പോഴും വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണെന്നും അത് ഞങ്ങളുടെ ഉപഭോക്താക്കളിൽ ഉണ്ടാക്കിയേക്കാവുന്ന ആഘാതം എങ്ങനെ കുറയ്ക്കാമെന്നും വിലയിരുത്താൻ ധാരാളം സമയം ചെലവഴിക്കുന്നതായി ഒരു സാൻ്റാൻഡർ വക്താവ് പറഞ്ഞു. യൂണിയനുകളുമായി കൂടിയാലോചിച്ച ശേഷം ബ്രാഞ്ചുകൾ അടയ്ക്കുന്ന തീരുമാനമായി മുന്നോട്ടുപോയാൽ 750 ഓളം ജീവനക്കാരെ പിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്ന് സ്പാനിഷ് ഉടമസ്ഥതയിലുള്ള ബാങ്ക് അറിയിച്ചു. യുകെ നിയമങ്ങൾക്കനുസരിച്ച് ശാഖകൾ അടയ്ക്കുമ്പോൾ ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും അതാത് പ്രദേശങ്ങൾക്ക് എത്രമാത്രം ആഘാതം സൃഷ്ടിക്കും എന്നുള്ളതിനെ കുറിച്ച് വിലയിരുത്തണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ക്ഷേമ ബില്ലിൽ ചിലവഴിക്കുന്ന തുക വെട്ടി കുറയ്ക്കാനുള്ള സർക്കാരിൻറെ നടപടി രാജ്യത്തുടനീളം നിരവധി പേരെ ബാധിക്കും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഏകദേശം പത്ത് ലക്ഷം പേർക്ക് പ്രതിവർഷം 5000 പൗണ്ട് വരെ നഷ്ടമാകും എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു പുറമെ പേഴസണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് (പി ഐ പി), ഡിസെബിലിറ്റി ബെനഫിറ്റ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുകയും ചെയ്തു. ഇതുവഴിയായി ഈ ഇനത്തിൽ സർക്കാർ ചിലവഴിക്കുന്ന തുകയിൽ ഏകദേശം 5 ബില്യൺ പൗണ്ട് കുറവ് വരുത്താൻ സാധിക്കുമെന്നാണ് പ്രാഥമിക കണക്കുകൾ കാണിക്കുന്നത്.
വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാലിൻെറ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച തീരുമാനങ്ങൾ വരും ദിവസങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സോഷ്യൽ ബെനിഫിറ്റ് ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിന് സമാനമായി യൂണിവേഴ്സല്‍ ക്രെഡിറ്റിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ആനുകൂല്യം യുവാക്കള്‍ക്ക് നിഷേധിക്കുകയാണ് സര്‍ക്കാര്‍ എന്ന ആരോപണവും ശക്തമാണ്. 66,000 പേരെ ബാധിക്കുന്ന ഈ പരിഷ്‌കാരം വഴി സര്‍ക്കാരിന് 330 മില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയും എന്നാണ് കണക്കാക്കുന്നത്. സർക്കാരിൻറെ പുതിയ നടപടികളോട് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചാരിറ്റികളും യൂണിയനുകളും വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്. ലേബർ പാർട്ടിയിൽ തന്നെ എംപിമാർ സർക്കാർ നടപടിയിൽ ആശങ്ക രേഖപ്പെടുത്തി. രോഗികൾക്ക് ക്ഷേമനിധി പെയ്മെൻ്റുകൾ വെട്ടികുറയ്ക്കുന്നത് ധാർമ്മികമായും സാമ്പത്തികമായും തെറ്റാണെന്നും സമയം വരുമ്പോൾ ഈ നടപടിക്കെതിരെ തങ്ങൾ വോട്ട് ചെയ്യുമെന്നും മുതിർന്ന ലേബർ എംപിയായ ജോൺ ട്രിക്കറ്റ് പറഞ്ഞു. കൂടുതൽ വികലാംഗരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ഡിസെബിലിറ്റി ബെനിഫിറ്റ് കൺസോർഷ്യത്തിലെ ചാൾസ് ഗില്ലീസ് മുന്നറിയിപ്പ് നൽകി.
കടുത്ത പ്രതിഷേധങ്ങൾക്ക് ഒടുവിൽ പേഴ്സണൽ ഇൻഡിപെൻഡൻ്റ് പെയ്മെന്റുകൾ മരവിപ്പിക്കാനുള്ള പദ്ധതികളിൽ നിന്ന് മന്ത്രിമാർ പിന്മാറിയിരുന്നു. എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റാനുള്ള യോഗ്യത മാനദണ്ഡങ്ങൾ കർശനമാക്കാനാണ് സർക്കാർ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ആനുകൂല്യം ലഭിക്കാനുള്ള യോഗ്യത പരുധി ഉയർത്തുന്നതിലൂടെ ഏകദേശം 620,000 ആളുകൾക്ക് പ്രതിമാസം ശരാശരി 675 പൗണ്ട് നഷ്ടപ്പെടുമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്ക് മുന്നറിയിപ്പ് നൽകി. ഇങ്ങനെ വെട്ടി കുറയ്ക്കൽ നടത്തുന്ന 70 ശതമാനം കേസുകളും ദരിദ്രമായ കുടുംബങ്ങളുടേതായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വെട്ടി കുറയ്ക്കൽ നടപടി വികലാംഗരുടെ അവകാശങ്ങൾക്കായി വാദിക്കുന്നവരെയും ലേബർ പാർട്ടി എംപിമാരെയും കാര്യമായി ആശങ്കയിലാക്കിയിട്ടുണ്ട്.
ക്ഷേമ പദ്ധതികൾക്കായി ചിലവഴിച്ചിരുന്ന 5 ബില്യൺ പൗണ്ട് മുതൽ 6 മില്യൺ പൗണ്ട് വരെ വെട്ടി കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിബന്ധനകൾ കർശനമാക്കുന്നതിലൂടെ ഓട്ടിസം പോലുള്ള അവസ്ഥകൾ ഉള്ള പലർക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാനുള്ള സാധ്യതയുണ്ട്. നിലവിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന പലർക്കും ജോലി ചെയ്യാനും അതിന് സാധിച്ചില്ലെങ്കിൽ മുൻ ആനുകൂല്യങ്ങൾ കൈപ്പറ്റാനുമുള്ള അവകാശം വാഗ്ദാനം ചെയ്യും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. തൊഴിൽ, പെൻഷൻ സെക്രട്ടറി ലിസ് കെൻഡൽ ചൊവ്വാഴ്ച നടപ്പിലാക്കാൻ പോകുന്ന പരിഷ്കാരങ്ങളുടെ വിശദാംശങ്ങൾ തൊഴിൽ, പെൻഷൻ സെക്രട്ടറി ലിസ് കെൻഡൽ ചൊവ്വാഴ്ച അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2019 സെപ്റ്റംബർ 14 ന് പുലർച്ചെയാണ് ബ്ലെൻഹൈം കൊട്ടാരത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയ കവർച്ച നടന്നത്. കൊട്ടാരത്തിന് മുകളിലുള്ള ഒരു സ്റ്റാഫ് ഫ്ലാറ്റിൽ താമസിക്കുന്ന ഗസ്റ്റ് സർവീസ് സൂപ്പർവൈസറായ എലീനർ പൈസ്, ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ട് ഉണർന്നു. തുടക്കത്തിൽ സംശയം ഒന്നും തോന്നിയില്ലെങ്കിലും ഫയർ അലാറങ്ങൾ ഉടൻ മുഴങ്ങാൻ തുടങ്ങിയപ്പോഴാണ് എലീനർ പൈസിനെ പന്തികേട് തോന്നിയത്.
എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവിടെ നിന്ന് ഓടിയ എലീനർ പൈസ് കണ്ടത് കൊട്ടാരത്തിൽ നടക്കുന്ന മോഷണം ആണ്. അഞ്ച് പേർ ചേർന്ന് കൊട്ടാരത്തിലെ 4.8 മില്യൺ പൗണ്ട് വിലമതിക്കുന്ന സ്വർണ്ണ ടോയ്‌ലറ്റ് മോഷ്‌ടിക്കുകയായിരുന്നു. ‘അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന ആ ടോയ്‌ലറ്റ്, ഇറ്റാലിയൻ കലാകാരൻ, മൗറീഷ്യോ കാറ്റെലന്റെ ഒരു പ്രവർത്തനപരമായ കലാസൃഷ്ടിയായിരുന്നു. ഒരു പ്രദർശനത്തിന്റെ ഭാഗമായി ഇത് കൊട്ടാരത്തിൽ സ്ഥാപിച്ചതായിരുന്നു. ടോയ്‌ലെറ്റുമായി മോഷ്‌ടാക്കൾ ഒരു ഫോക്‌സ്‌വാഗൺ ഗോൾഫിൽ കയറി രക്ഷപ്പെടുകയും ചെയ്‌തു.
2024-ൽ മോഷണത്തിൽ അറസ്റ്റിലായ ജെയിംസ് ഷീൻ (40) കുറ്റം സമ്മതിച്ചു. അതേസമയം, 39-കാരനായ മൈക്കൽ ജോൺസ് മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. മറ്റ് പ്രതികളായ ഫ്രെഡ് ഡോ (36) നെ ക്രിമിനൽ സ്വത്ത് കൈമാറ്റം ചെയ്യാനുള്ള ഗൂഢാലോചന ആരോപിച്ച് ശിക്ഷിച്ചു. കുറ്റകൃത്യത്തിന്റെ അസാധാരണ സ്വഭാവം കലാപ്രേമികളെ ആകർഷിക്കുകയും മാധ്യമങ്ങളെ രസിപ്പിക്കുകയും ചെയ്‌ത ഒന്നായിരുന്നു. ഇതിന് പിന്നാലെ നിരവധി ടോയ്‌ലറ്റ് സംബന്ധമായ തമാശകളും സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് കേരളത്തിൽ പ്ലസ് ടു കഴിഞ്ഞ് ഏറ്റവും അധികം കുട്ടികൾ പോകുന്നത് നേഴ്സിംഗ് കോഴ്സുകൾക്കാണ്. ബയോ സയൻസ് പഠിച്ച കുട്ടികൾ ബിഎസ്സി നേഴ്സിംഗിന് പോകുമ്പോൾ കൊമേഴ്സ് പഠിക്കുന്ന കുട്ടികൾ ജനറൽ നേഴ്സിംഗിന് പോകുന്ന സ്‌ഥിതിയാണ് ഇന്ന് കേരളത്തിൽ കണ്ടുവരുന്നത്. ഈ കുട്ടികളുടെയെല്ലാം ആഗ്രഹം എങ്ങനെയും വിദേശത്ത് പോയി ജോലി സമ്പാദിക്കുക എന്നതാണ്. എന്നാൽ നേഴ്സിംഗ് കഴിഞ്ഞ് കെയർ വിസയിലെങ്കിലും യുകെയിൽ എത്താൻ ആഗ്രഹിക്കുന്ന ഒട്ടേറെ പേരുടെ കണ്ണീരിൽ കുതിർന്ന അനുഭവങ്ങളാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പുറത്തുവരുന്നത്. കെയർ വിസയ്ക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി ചതി കുഴിയിൽ വീണ നേഴ്സുമാരുടെ അനുഭവങ്ങൾ ബിബിസി വൻ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിക്കുന്നത് .
കേരളത്തിൽ കോതമംഗലത്ത് മാത്രം ഏകദേശം 30 ഓളം പേരാണ് ലക്ഷക്കണക്കിന് രൂപ ഏജൻ്റുമാർക്ക് നൽകി ചതി കുഴിയിൽ പെട്ടത്. ബ്രാഡ് ഫോർഡിൽ പ്രവർത്തിക്കുന്ന അൽചിത കെയർ ഹോം സ്പോൺസർ ചെയ്യുന്ന ഫാമിലി വിസ കിട്ടാനായി കേരളത്തിലെ ഏജന്റിനെ വിശ്വസിച്ചാണ് പലരും പണം നൽകിയത് . പക്ഷേ യുകെയിൽ എത്തിയവർക്ക് പോലും പ്രതീക്ഷിച്ച രീതിയിലുള്ള ജോലി ലഭിച്ചില്ല. പലരും ശമ്പളമില്ലാതെ പരിശീലന പരിപാടികൾ പങ്കെടുക്കേണ്ടതായി വന്നു. പ്രതിഷേധങ്ങൾക്ക് ഒടുവിൽ ചിലർക്കാകട്ടെ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ജോലി ലഭിച്ചത് എന്ന് പേരു വെളുപ്പെടുത്താത്ത ഒരു കെയർ നേഴ്സിന്റെ ഭർത്താവ് ബിബിസിയോട് പറഞ്ഞു. ഒടുക്കം പിടിച്ചുനിൽക്കാനാകാതെ പലർക്കും കേരളത്തിലേയ്ക്ക് മടങ്ങേണ്ടി വരുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. റിക്രൂട്ടിംഗ് ഏജൻസികളുടെയും ഇടനിലക്കാരുടെയും കെയർ ഹോം ഉടമകളുടെയും ചൂഷണത്തിന്റെ ഫലമായി ലക്ഷങ്ങൾ നഷ്ടപ്പെട്ട നിരവധി പേരാണ് ഇന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഉള്ളത്.
കേരളത്തിലേയ്ക്ക് തിരിച്ചു വരാൻ മടിച്ച ചിലരുടെയൊക്കെ സ്ഥിതി പരിതാപകരമാണെന്നാണ് അറിയാൻ സാധിച്ചത്. പലരും അന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന അവസ്ഥയാണ് . ഏജൻ്റിന് കടം മേടിച്ചും ലോണെടുത്തും വീടുവിറ്റും നൽകിയ ലക്ഷങ്ങളുടെ ബാധ്യതയാണ് പലരെയും നാട്ടിലേക്ക് തിരിച്ചു വരുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. തങ്ങൾക്ക് വാടകയ്ക്കും ഭക്ഷണത്തിന് പോലും പണം കണ്ടെത്താൻ കഷ്ടപ്പെടുകയാണന്ന് കേരളത്തിൽനിന്ന് യുകെയിൽ കെയർ വിസയിൽ എത്തിയവർ പറഞ്ഞതായി ആണ് ബിബിസി റിപ്പോർട്ട് ചെയ്തത്.
സോഷ്യൽ കെയറിലെ ഒഴിവുകൾ നികത്തുന്നതിനായി ബ്രെക്സിറ്റിന് ശേഷം നിലവിൽ വന്ന വിസ പദ്ധതിയുടെ രൂപകല്പന വളരെ മോശമായിരുന്നു എന്നും അത് ഭയാനകമായി കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് വഴിവെച്ചുവെന്നും യുകെയിലെ ആൻറി സ്ലേവറി വാച്ച് ഡോഗ് നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2022 ഫെബ്രുവരിയിൽ ആണ് കൺസർവേറ്റീവ് സർക്കാർ കെയർ വർക്കർ വിസ റൂട്ട് അവതരിപ്പിച്ചത്. ഈ വിസ നയത്തിനെ കുറിച്ചാണ് വ്യാപകമായ പരാതികൾ ഉയർന്നുവന്നത്. ഇത്തരം വിസകൾ ശരിക്കും ചൂഷണത്തിന് കാരണമായതായി കമ്മീഷണർ എലനോർ ലിയോൺസ് പറഞ്ഞു.
വഞ്ചന, ദുരുപയോഗം, ചൂഷണം എന്നിവയെ കുറിച്ചുള്ള ആരോപണങ്ങൾ കാരണം കുടിയേറ്റ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിനുള്ള 470-ലധികം കെയർ കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കിയതായി ഹോം ഓഫീസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ബോറിസ് ജോൺസന്റെ മുൻ പ്രത്യേക ഉപദേഷ്ടാവായ ഇൻഡിപെൻഡൻ്റ് ആൻറി സ്ലേവറി കമ്മീഷൻ വർക്ക് വിസ നയത്തെ കുറിച്ച് ശക്തമായി പ്രതികരിച്ചത്. 2022 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെ യുകെയിൽ എത്തിയ ഏകദേശം 155,000 കെയർ തൊഴിലാളികളിൽ നാലിലൊന്നിലധികം പേരും പിന്നീട് ലൈസൻസ് നഷ്ടപ്പെട്ട തൊഴിലുടമകളാണ് നിയമിച്ചത്. സർക്കാർ തെറ്റായ ഏജൻസികൾക്ക് എതിരെ നടപടികളെടുക്കുന്നത് നല്ലതാണെങ്കിലും അതിൻറെ പേരിൽ പെരുവഴിയിലാകുന്ന തൊഴിലാളികളെ കുറിച്ച് തനിക്ക് കടുത്ത ആശങ്ക ഉണ്ട് എന്ന് ലിയോൺസ് പറഞ്ഞു. തൊഴിൽ ഉടമയുടെ ലൈസൻസ് നഷ്ടപ്പെട്ടാൽ 60 ദിവസത്തിനകം പുതിയ സ്പോൺസറെ കണ്ടെത്തേണ്ട ബാധ്യത തൊഴിലാളികളുടേതാണ് . പുതിയ തൊഴിലാളികളെ വിദേശത്തുനിന്ന് നിയമിക്കുന്നതിന് മുൻപ് ഇംഗ്ലണ്ടിൽ ഉള്ള തൊഴിലാളികളിൽ നിന്ന് നിയമനം വേണമെന്ന പുതിയ നിബന്ധന ജോലി നഷ്ടപ്പെട്ടവർക്ക് ഗുണകരമാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്.