ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- 2030 മുതൽ എനർജി പെർഫോമൻസ് സർട്ടിഫിക്കറ്റ് (ഇപിസി) റേറ്റിംഗ് നിലവിലെ ഇ നിലവാരത്തിൽ നിന്നും ഉയർന്ന സി റേറ്റിംഗ് നേടിയില്ലെങ്കിൽ, സ്വകാര്യ വീട്ടുടമസ്ഥർക്ക് വീടുകൾ വാടകയ്ക്ക് നൽകാൻ കഴിയില്ല എന്നുള്ള കർശന നിയമം നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ലേബർ സർക്കാർ. യു കെയിൽ നിലവിലുള്ള “ബൈ റ്റു ലെറ്റ് ” സ്കീം പ്രകാരം നിരവധി മലയാളികളും ഈ രംഗത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. ഉയർന്ന മോർട്ട്ഗേജ് നിരക്കുകളും വാടക വരുമാനം കുറയുന്നതും ഇത്തരത്തിൽ വാടകയ്ക്ക് വീടുകൾ നൽകുന്ന ഉടമകളെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട് . എന്നാൽ ഇപ്പോൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്ന ഉയർന്ന ഇ പി സി റേറ്റിങ് വീട്ടുടമകളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണയായി എ മുതല്‍ ജി വരെയുള്ള ഗ്രേഡിംഗ് ആണ് വീടുകളുടെ ഇന്ധന ഉപയോഗ ക്ഷമതയുടെ അളവുകോലായി ഉപയോഗിക്കുന്നത്. ഇതില്‍ എ മുതല്‍ സി വരെയുള്ള ബാന്‍ഡ് ആണ് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നത്. ഇനി സി റേറ്റിംഗ് വേണമെന്ന സർക്കാർ തീരുമാനം, ഏറ്റവും കുറഞ്ഞത് 25 ലക്ഷം വീടുകളെ ബാധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ പദ്ധതിയിലൂടെ വാടകക്കാർക്ക് 240 പൗണ്ട് വരെ പ്രതിവർഷം ലാഭം ഉണ്ടാകുമെന്നാണ് സർക്കാർ വാദം. എന്നാൽ ഇത് വീട്ടുടമകൾക്ക് മേൽ ഉണ്ടാക്കുന്ന സമ്മർദ്ദം ഏറെയാണ്. ഇത്തരം റേറ്റിങ്ങുകൾ കുറവുള്ള വീടുകളുടെ ഉടമകൾക്ക് ഇനി ഏറെ പണം ചിലവാക്കിയാൽ മാത്രമേ കാര്യക്ഷമത കൂടുതലാക്കാൻ സാധിക്കുകയുള്ളൂ.
ഒരു വീട്ടുടമസ്ഥന് അവരുടെ വാടക പ്രോപ്പർട്ടികൾ നവീകരിക്കുന്നതിന് ശരാശരി £6,100 നും £6,800 നും ഇടയിൽ ചിലവാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇതിൽ കൂടുതൽ തുക ഓരോരുത്തർക്കും ചിലവാകും എന്നാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ വീട്ടുടമസ്ഥർക്ക് ഇപിസി സി റേറ്റിംഗ് നിർബന്ധമാക്കുന്നത് കൂടുതൽ പേർ മേഖലയിൽ നിന്ന് പുറത്തുപോകാൻ കാരണമാകുമെന്ന ആശങ്കയുമുണ്ട്. ഇത് നിലവിലെ വാടക പ്രതിസന്ധി കൂടുതൽ വഷളാക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ മേഖലയിൽ നിക്ഷേപം നടത്തിയിരിക്കുന്ന മലയാളികളെയും ഇത് വൻതോതിൽ ബാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്നാമത്തെ റൺവേ സ്ഥാപിക്കാനുള്ള ഹീത്രൂ എയർപോർട്ടിന്റെ പദ്ധതികൾ കുറെ നാളുകളായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ വേനൽക്കാലത്ത് മൂന്നാമത്തെ റൺവേയ്ക്കുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുന്നതിന് മുമ്പ് ഹീത്രൂ വിമാനത്താവളം അതിന്റെ രണ്ട് ടെർമിനലുകൾ വികസിപ്പിക്കുന്നതിനുള്ള മൾട്ടി-ബില്യൺ പൗണ്ട് നിക്ഷേപ പദ്ധതി ആരംഭിക്കുമെന്ന വാർത്തകൾ പുറത്തുവന്നു. ഇന്ന് ബുധനാഴ്ച ചീഫ് എക്സിക്യൂട്ടീവ് തോമസ് വോൾഡ്ബൈ ടെർമിനലുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിതിൻ്റെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുകെയിലെ ഏറ്റവും വലിയ എയർപോർട്ടിന്റെ വികസനത്തിന് സ്വകാര്യമേഖലയുടെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ മൂന്നാമത്തെ റൺവേയ്ക്ക് ചാൻസലർ റേച്ചൽ റീവ്സ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻറ് ആയി സ്ഥാനമേറ്റെടുത്തതിനുശേഷം ഏർപ്പെടുത്തിയ താരിഫുകൾ യുകെയിലെ സ്റ്റീൽ വ്യവസായത്തിന് വൻ തിരിച്ചടിയായതായുള്ള ആശങ്കകളെ മറികടക്കാനാണ് യുകെ നിർമ്മിത സ്റ്റീലിന്റെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. യുഎസിന്റെ പുതിയ വ്യവസായ നയങ്ങൾ യുകെയിലെ സ്റ്റീൽ വ്യവസായത്തിന് കടുത്ത തിരിച്ചടിയാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഹീത്രു എയർപോർട്ടിന്റെ മൂന്നാമത്തെ റൺവേ നിർമ്മാണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബ്രിട്ടീഷ് സ്റ്റീലിന്റെ സ്കന്തോർപ്പ് പ്ലാന്റിൽ നടത്തിയ പ്രസംഗത്തിൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് കമ്പനിയുടെ സ്റ്റീൽ ഉപയോഗിക്കുന്നതിനുള്ള ഒരു കരാറിലും മിസ്റ്റർ വോൾഡ്ബൈ ഒപ്പുവെക്കുമെന്ന് അറിയിച്ചിരുന്നു. ഹീത്രു എയർപോർട്ടിന്റെ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ഏകദേശം 100,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നേരത്തെ ചാൻസിലർ റേച്ചൽ റീവ്സ് പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അധിക്ഷേപകരമായ സന്ദേശങ്ങൾ പങ്കിട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഗ്രേറ്റർ മാഞ്ചസ്റ്ററിലെ 11 കൗൺസിലർമാരെ ലേബർ പാർട്ടി സസ്‌പെൻഡ് ചെയ്തു. പ്രാദേശിക മേഖലയിലെ ലേബർ പാർട്ടിയുടെ പ്രചാരണം ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ട്രിഗർ മി ടിംബേഴ്‌സ് എന്ന ഗ്രൂപ്പിൽ വന്ന വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് കടുത്ത നടപടി പാർട്ടി എടുത്തിരിക്കുന്നത്. കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. കൗൺസിലർമാർ എന്തെങ്കിലും കുറ്റകരമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തതിന് ലേബർ തെളിവുകൾ ഹാജരാക്കിയിട്ടില്ല.
ടേംസൈഡ് കൗൺസിലിലെ കൗൺസിലറായ ആൻഡ്രൂ ഗ്വിന്നിന്റെ ഭാര്യയും അതിന്റെ മുൻ നേതാവുമായ ആലിസൺ ഗ്വിന്നെയും മറ്റൊരു നേതാവായ ബ്രെൻഡ വാറിംഗ്ടണും അവരിൽ ഉൾപ്പെടുന്നു.
അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചതിന് ഹെൽത്ത് മിനിസ്റ്റർ ആൻഡ്രൂ ഗ്വിനെയും ബേൺലി എംപി ഒലിവർ റയാനെയും നേരെത്തെ പുറത്താക്കിയിരുന്നു . സംഭവത്തിൽ ലേബർ പാർട്ടി കൂടുതൽ പ്രതിരോധത്തിലായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ട്രിഗർ മി ടിമ്പേഴ്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശങ്ങളിൽ റയാൻ ഒരു ലേബർ എംപിയെ ലൈംഗികതയുടെ പേരിൽ പരിഹസിക്കുന്നതായും പ്രാദേശിക ലേബർ പാർട്ടിയുടെ വൈസ് ചെയർമാനെ അധിക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന കമൻ്റുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഒലിവർ റയാനെ ലേബർ പാർട്ടി അംഗമെന്ന നിലയിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട് എന്ന് പാർട്ടി വക്താവ് പറഞ്ഞു. ഈ ഗ്രൂപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ സമഗ്രമായ ഒരു അന്വേഷണം ആരംഭിച്ചതായും പാർട്ടിയുടെ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് നടപടികൾ ഉണ്ടാകുമെന്നും വക്താവ് പറഞ്ഞു.
ലേബർ പാർട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആൾ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രൂ ഗ്വിൻ്റെ കമൻറ് ആണ് വൻ വിവാദങ്ങൾക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലർന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗൺസിലർക്ക് തൻ്റെ പ്രദേശത്തെ ബിൻ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആൻഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജർ ചാര സംഘടനയിലെ അംഗങ്ങൾ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്‌നറെ കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബർ എംപി ഡയാൻ ആബട്ടിനെ കുറിച്ച് വംശീയ പരാമർശങ്ങളും ഗ്വിൻ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാരീസ് AI ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതം പ്രകടിപ്പിച്ച് യുഎസും യുകെയും. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രതീക്ഷകൾക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്. ചൈന, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ ചൊവ്വാഴ്ച ഒപ്പിട്ട 60 പേരുടെ പിന്തുണയുള്ള രേഖയിൽ തങ്ങളുടെ പേരുകൾ ചേർക്കാത്തതിൻ്റെ വിശദീകരണം ഇരു രാജ്യങ്ങളും ഉടനെ നൽകിയിരുന്നില്ല.
AI – യിൽ യുകെയുടെ ഏറ്റവും അടുത്ത പങ്കാളികളിൽ ഒന്നാണ് ഫ്രാൻസ്. എന്നാൽ ദേശീയ താത്പര്യങ്ങൾക്കനുസരിച്ചുള്ള സംരംഭങ്ങളിൽ മാത്രമേ സർക്കാർ യോജിപ്പ് പ്രകടിപ്പിക്കുകയുള്ളെന്ന് യുകെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു. എന്നാൽ സുസ്‌റ്റൈനബിലെ AI എന്ന കൂട്ടായ്മയിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും സൈബർ സുരക്ഷയെ കുറിച്ചുള്ള പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിന്റെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എന്നാൽ യുകെ വക്താവ് പ്രതികരിച്ചില്ല.
യൂറോപ്പിൻ്റെ സാങ്കേതികവിദ്യയുടെ അമിതമായ നിയന്ത്രണത്തെയും ചൈനയുമായുള്ള സഹകരണത്തിനെതിരായ മുന്നറിയിപ്പിനെയും വിമർശിച്ചുകൊണ്ട് യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് ഗ്രാൻഡ് പാലസിൽ ശക്തമായ പ്രസംഗം നടത്തിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള നേതാക്കൾക്കു മുന്നിൽ വാൻസിൻ്റെ പ്രസംഗം, സാങ്കേതികവിദ്യ നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ആഗോള സമീപനത്തിലുള്ള അതൃപ്തി സൂചിപ്പിക്കുന്നതായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അധികാരമേറിയതിന് ശേഷം ആ രാജ്യത്ത് നടക്കുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടി വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ ആഴ്ച വിലങ്ങണിയിച്ച് ഇന്ത്യൻ കുടിയേറ്റക്കാരെ അമേരിക്കൻ സൈനിക വിമാനത്തിൽ അമൃത്സറിലെത്തിച്ച സംഭവം വൻ ഒച്ചപ്പാടാണ് ഇന്ത്യയിൽ സൃഷ്ടിച്ചത്. പാർലമെന്റിലും പുറത്തും പ്രതിപക്ഷം മോദി ഗവൺമെൻ്റിന് ഈ നടപടിക്ക് എതിരെ പ്രതികരിച്ചില്ലെന്ന ശക്തമായ വിമർശനം ഉയർന്നിരുന്നു.
എന്നാൽ ട്രംപ് സർക്കാർ അനുവർത്തിച്ച അനധികൃത കുടിയേറ്റങ്ങൾക്കെതിരെയുള്ള നാടുകടത്തൽ സമീപനം ഭരണത്തിലെത്തിയ ഉടൻ കെയർ സ്റ്റാർമർ നടപ്പിലാക്കി തുടങ്ങിയെന്ന ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2024 ജൂലൈ മുതൽ ഏകദേശം 19,000 വിദേശ കുറ്റവാളികളെയും അനധികൃത കുടിയേറ്റക്കാരെയും യുകെയിൽ നിന്ന് നാടുകടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുടിയേറ്റ കുറ്റകൃത്യങ്ങൾക്കെതിരായ കർശന നടപടിയിൽ 2024 ജൂലൈ 5 നും ജനുവരി 31 നും ഇടയിൽ പുറത്താക്കലുകൾ ഏകദേശം 25% വർദ്ധിച്ചതായി ഹോം ഓഫീസ് അറിയിച്ചു. 36% വർദ്ധനവ് ഉണ്ടായതായി ഹോം ഓഫീസ് വക്താവ് പറഞ്ഞു. ആഭ്യന്തര കാര്യാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 1,000 സർക്കാർ ജീവനക്കാരെ എൻഫോഴ്‌സ്‌മെന്റ് ജോലികൾക്കായി പുനർവിന്യസിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് കഴിഞ്ഞ 12 മാസങ്ങളെ അപേക്ഷിച്ച് വിദേശ പൗര കുറ്റവാളികളെ നാട്ടിലേക്ക് അയയ്ക്കുന്നതിൽ 21% വർദ്ധനവിന് കാരണമായിട്ടുണ്ട്. യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ആണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഓരോ വിമാനങ്ങളിലും 850 -ൽ അധികം ആളുകൾ ഉണ്ടായിരുന്നു. തൊഴിലിടങ്ങളിൽ അനധികൃത താമസക്കാർക്കെതിരെ നടത്തുന്ന റെയ്ഡുകൾ നിരവധി ഇന്ത്യൻ റസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അധിക്ഷേപകരമായ സന്ദേശങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കു വച്ചതിന് ഒരു എംപി യ്ക്കെതിരെ കൂടി ലേബർ പാർട്ടി നടപടി സ്വീകരിച്ചു. ബേൺലി എംപി ഒലിവർ റയാനെ സംഭവത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി. തൻറെ സമൂഹമാധ്യമത്തിലെ ഇടപെടലിനെ കുറിച്ച് മാപ്പ് ചോദിച്ച് ഇന്നലെ അദ്ദേഹം രംഗത്ത് വന്നിരുന്നു. അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചതിന് ഹെൽത്ത് മിനിസ്റ്റർ ആൻഡ്രൂ ഗ്വിനെ പുറത്താക്കിയിരുന്നു . മറ്റൊരു എംപിയെയും അധിക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ പുറത്താക്കേണ്ടി വന്നതോടെ ലേബർ പാർട്ടി കൂടുതൽ പ്രതിരോധത്തിലായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ട്രിഗർ മി ടിമ്പേഴ്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശങ്ങളിൽ റയാൻ ഒരു ലേബർ എംപിയെ ലൈംഗികതയുടെ പേരിൽ പരിഹസിക്കുന്നതായും പ്രാദേശിക ലേബർ പാർട്ടിയുടെ വൈസ് ചെയർമാനെ അധിക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന കമൻ്റുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഒലിവർ റയാനെ ലേബർ പാർട്ടി അംഗമെന്ന നിലയിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട് എന്ന് പാർട്ടി വക്താവ് പറഞ്ഞു. ഈ ഗ്രൂപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ സമഗ്രമായ ഒരു അന്വേഷണം ആരംഭിച്ചതായും പാർട്ടിയുടെ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് നടപടികൾ ഉണ്ടാകുമെന്നും വക്താവ് പറഞ്ഞു.
ലേബർ പാർട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആൾ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രൂ ഗ്വിൻ്റെ കമൻറ് ആണ് വൻ വിവാദങ്ങൾക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലർന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗൺസിലർക്ക് തൻ്റെ പ്രദേശത്തെ ബിൻ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആൻഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജർ ചാര സംഘടനയിലെ അംഗങ്ങൾ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്‌നറെ കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബർ എംപി ഡയാൻ ആബട്ടിനെ കുറിച്ച് വംശീയ പരാമർശങ്ങളും ഗ്വിൻ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ചർച്ച ഓഫ് ഇംഗ്ലണ്ടിൽ കഴിഞ്ഞ കുറെ മാസങ്ങളായി വൻ വിവാദങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭരണസമിതിയായ ജനറൽ സിനഡിന്റെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യോർക്ക് ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെൽ, താൻ തെറ്റുകൾ വരുത്തിയിട്ടുണ്ടെന്നും, അത് തനിക്കറിയാമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. യോർക്ക് ആർച്ച് ബിഷപ്പായ സ്റ്റീഫൻ കോട്രെൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായി താൽക്കാലികമായി ചുമതലയേറ്റിരിക്കുകയാണ്. കാന്റർബറി ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നത് വരെയാണ് നിലവിലുള്ള സ്ഥാനം. എന്നാൽ കോട്രെലിനെതിരെ നിലവിൽ തന്നെ വൻ എതിർപ്പുകളാണ് ഉയർന്നിരിക്കുന്നത്. ആവശ്യമായ മാറ്റങ്ങളും പരിഷ്കരണങ്ങളും കൊണ്ടുവരുവാൻ കോട്രെൽ തെറ്റായ വ്യക്തിയാണെന്ന് ന്യൂകാസിൽ ബിഷപ്പ് ഹെലൻ ആൻ-ഹാർട്ട്ലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഒരു ലൈംഗിക പീഡന കേസ് കൈകാര്യം ചെയ്തതിൽ കോട്രെലിനു വീഴ്ച പറ്റിയെന്ന് ആരോപിച്ച് ബിഷപ്പ് ഹാർട്ട്ലി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. കുട്ടികളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയ സഭയിലെ ജോൺ സ്മിത്തിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല എന്ന കുറ്റകൃത്യത്തിൽ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നായിരുന്നു കാന്റർബറി ആർച്ച് ബിഷപ്പായിരുന്ന ജസ്റ്റിൻ വെൽബി രാജിവെച്ചത്. അദ്ദേഹത്തിന്റെ പകരക്കാരനെ തേടിക്കൊണ്ടിരിക്കുകയാണ് സഭ ഇപ്പോൾ. ലൈംഗിക പീഡനത്തിന് നഷ്ടപരിഹാരം നൽകുകയും, കുട്ടികളുമായി തനിച്ചിരിക്കുവാൻ വിലക്കുമുള്ള പുരോഹിതനെ അറിഞ്ഞിട്ടും സ്ഥാനത്ത് തുടരുവാൻ അനുവദിച്ചതാണ് കോട്രെലിനെതിരെയുള്ള ആരോപണം.
ചർച്ച് ഓഫ് ഇംഗ്ലണ്ട് നിലവിൽ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കോട്രെൽ വ്യക്തമാക്കി. എന്നാൽ ഇദ്ദേഹത്തിന്റെ പ്രസംഗം തടയുന്നതിനായി ഇദ്ദേഹത്തെ എതിർക്കുന്നവർ സിനഡിൽ വോട്ടെടുപ്പ് നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. തുടർന്നാണ് ഉദ്ഘാടന പ്രസംഗം അദ്ദേഹം നടത്തിയത്. താൽക്കാലിക സ്ഥാനം ഏറ്റെടുത്തിരിക്കുന്ന കോട്രെലിനെതിരെ കടുത്ത വിമർശനങ്ങളാണ് നിലവിലുള്ളത്. നിരവധി പീഡന കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സഭയിൽ ഉണ്ടായ വീഴ്ച ചർച്ചാവിഷയം ആയിരിക്കുന്ന സാഹചര്യത്തിൽ, ഇത് സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ സിനഡിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത ജീവനക്കാർക്കെതിരെ യുകെ വ്യാപകമായി നടത്തിയ നടപടികൾക്ക് പിന്നാലെ ജനുവരിയിൽ നൂറുകണക്കിന് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി സർക്കാർ അറിയിച്ചു. നെയിൽ ബാറുകൾ, കാർ വാഷുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയുൾപ്പെടെ 828 സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ടീമുകൾ റെയ്ഡ് നടത്തുകയും 609 അറസ്റ്റുകൾ നടത്തുകയും ചെയ്തു. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് കണക്കുകളിൽ 73 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിയമവിരുദ്ധമായി ജോലി ചെയ്യുന്നതിൻെറ യാഥാർത്ഥ്യങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനായാണ് അറസ്റ്റുകളുടെ വിവരം പുറത്ത് വിട്ടതെന്ന് ആഭ്യന്തര ഓഫീസ് മന്ത്രി ഡാം ആഞ്ചെല ഈഗിൾ പറഞ്ഞു.
ചെഷയറിലെ വെയ്പ്പ് ഷോപ്പുകളും സൗത്ത് ലണ്ടനിലെ പലചരക്ക് വെയർഹൗസും റെയ്ഡ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ഇന്ന് എംപിമാർ സർക്കാരിൻ്റെ ഇമിഗ്രേഷൻ ബിൽ ചർച്ച ചെയ്യും. അറസ്റ്റിലായവർ ചാനൽ ക്രോസിംഗുകളും ഓവർ സ്റ്റേ വിസകളും ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ യുകെയിലേക്ക് കടന്നവരാണ്. നിയമവിരുദ്ധ കുടിയേറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രശ്‌നത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കുകയേയുള്ളൂ എന്ന അഭിപ്രായവും ലേബർ പാർട്ടിയിലെ ചിലരിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്.
അതേസമയം ചില ഇടതുപക്ഷ എംപിമാർ ജനങ്ങൾക്ക് യുകെയിലേക്ക് വരുന്നതിനും കുടിയേറ്റത്തിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനും സർക്കാർ കൂടുതൽ സുരക്ഷിതവും നിയമപരവുമായ മാർഗങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ലേബർ സർക്കാർ ജൂലൈയിൽ ആരംഭിച്ചത് മുതൽ ജനുവരി 31 വരെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർമാരുടെ 5,424 സന്ദർശനങ്ങളിൽ 3,930 അറസ്റ്റുകൾ നടന്നതായി ഹോം ഓഫീസ് അറിയിച്ചു. മൊത്തം 1,090 സിവിൽ പെനാൽറ്റി നോട്ടീസുകളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ റിഫോം യുകെ നേതാവ് നിഗൽ ഫാരേജ്, രാജ്യത്ത് പ്രവേശിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണവുമായി ഇത് താരതമ്യം ചെയ്യുമ്പോൾ പുതിയ കണക്കുകൾ വളരെ കുറവാണെന്ന് അഭിപ്രായപ്പെട്ടു. ജനുവരിയിലെ 31 ദിവസങ്ങളിലായി 1098 പേരാണ് ചെറുവള്ളങ്ങളിൽ അനധികൃതമായി യുകെയിലെത്തിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഗാസയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഒരു ഇസ്രായേലി ബന്ദിക്ക് ഒക്ടോബർ 7 ലെ ആക്രമണത്തിൽ ഭാര്യയും പെൺമക്കളും കൊല്ലപ്പെട്ട വിവരം ശനിയാഴ്ച മോചിപ്പിക്കപ്പെടുന്നതുവരെ അറിയില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബ്രിട്ടീഷുകാരായ ഭാര്യ കുടുംബം വ്യക്തമാക്കിയിരിക്കുകയാണ്. 16 മാസം മുമ്പാണ് ഏലി ഷറാബിയെ ഹമാസ് പിടികൂടി തടങ്കലിൽ ആക്കിയിരുന്നത്. ഗാസയിലെ ദെയ്ർ അൽ-ബലായിൽ വെച്ച് ശനിയാഴ്ചയാണ് അദ്ദേഹത്തെ വിട്ടയച്ചത്.
ബ്രിസ്റ്റോളിൽ നിന്നുള്ള ഭാര്യ ലിയാൻ ഷറാബി, പെൺമക്കൾ നോയ, യാഹെൽ എന്നിവരെ 2023 ൽ അവർ ഒളിച്ചു പാർത്തിരുന്ന വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഷറാബിയുടെ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്ന് ഇസ്രായേലി പ്രതിരോധ സേനയിലെ (ഐഡിഎഫ്) ഒരു സൈനികനാണ് അദ്ദേഹത്തോട് പറഞ്ഞതെന്ന് ലിയാനയുടെ മാതാപിതാക്കളായ ഗില്ലും പീറ്റ് ബ്രിസ്ലിയും ഞായറാഴ്ച ബിബിസിയോട് പറഞ്ഞു. അന്താരാഷ്ട്ര മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ശനിയാഴ്ച ഹമാസ് റെഡ് ക്രോസിന് കൈമാറിയ മൂന്ന് ബന്ദികളിൽ ഒരാളാണ് ഷറാബി.
സൗത്ത് വെയിൽസിലെ ബ്രിഡ്ജൻഡിൽ താമസിക്കുന്ന ബ്രിസ്ലി കുടുംബം തങ്ങളുടെ മരുമകന്റെ മോചനം തത്സമയ സ്ട്രീമിൽ കണ്ട് വികാരഭരിതരായിരുന്നു. ഏറെ ക്ഷീണതയും തളർച്ചയും ഷറാബിക്ക് ഉണ്ടെന്ന് അവർ പറഞ്ഞു. തങ്ങളുടെ രണ്ട് പേരക്കുട്ടികളെയും നഷ്ടപ്പെട്ടത് തങ്ങൾക്ക് അഗാധമായ ദുഃഖം ഉണ്ടാക്കിയെന്നും അവർ പറഞ്ഞു. ശനിയാഴ്ച ഇസ്രായേലും 183 പലസ്തീൻ തടവുകാരെ വിട്ടയച്ചിരുന്നു. വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഇതുവരെ 16 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും 566 തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പാർപ്പിട പ്രതിസന്ധി വളരെ രൂക്ഷമാണ്. പല വ്യക്തികൾക്കും സ്വന്തമായി ഭവനങ്ങൾ ഇല്ല. ഇംഗ്ലണ്ടിൽ ഏകദേശം 8.4 ദശലക്ഷം പേർ അനുയോജ്യവും സുരക്ഷിതവും അല്ലാത്ത ഭവനങ്ങളിലാണ് താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർപ്പിടം സ്വന്തമാക്കുന്നതിന്റെ കഠിനമായ ചിലവ് മൂലം പല വ്യക്തികളും കാരവാനുകളിലോ അതുപോലുള്ള താത്കാലിക സ്ഥലങ്ങളിലോ താമസിക്കാൻ നിർബന്ധിതരാകുന്നുണ്ട്.
പാർപ്പിട പ്രതിസന്ധിയെ മുന്നിൽ കണ്ടാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ലേബർ പാർട്ടി 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത് . ഇതുകൂടാതെ പ്രധാനമന്ത്രി കെയർ സ്‌റ്റാർമർ പ്രഖ്യാപിച്ച തൻ്റെ ഗവൺമെന്റിന്റെ നിർണ്ണായക പദ്ധതികളിലും പുതിയ ഭവനങ്ങൾ നിർമ്മിക്കാനുള്ള തീരുമാനം ഇടം പിടിച്ചിരുന്നു. എന്ത് പ്രതിസന്ധികളുണ്ടായാലും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കുന്ന പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല എന്ന് ഉപപ്രധാനമന്ത്രി ആംഗല റെയ്‌നർ പറഞ്ഞതിന് വളരെ വാർത്താ പ്രാധാന്യമാണ് ലഭിച്ചത് . അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് 2029-ഓടെ ഇംഗ്ലണ്ടിൽ വീട് നിർമ്മാണ ലക്ഷ്യം കൈവരിക്കുമെന്ന് അവർ പറഞ്ഞു.
എന്നാൽ സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയത് സ്വന്തമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്നതാണെന്ന ആക്ഷേപം ശക്തമാണ്. അധികാരമേറ്റ് ആദ്യ 6 മാസത്തിനുള്ളിൽ ഇംഗ്ലണ്ടിലെ പുതിയ വീടുകളുടെ എണ്ണം കുറഞ്ഞതായുള്ള റിപ്പോർട്ടുകളും സർക്കാരിനെ വിമർശിച്ചുകൊണ്ട് മാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. സർക്കാരിൻറെ ഭവന നിർമ്മാണ പദ്ധതികൾ മന്ദഗതിയിലാണെന്ന് മുൻ കൺസർവേറ്റീവ് എംപിയും വിദ്യാഭ്യാസ സെക്രട്ടറിയുമായിരുന്ന ഗില്ലിയൻ കീഗൻ പറഞ്ഞു. സർക്കാരിൻറെ പദ്ധതി അനുസരിച്ച് കൂടുതൽ വീടുകൾ നിർമ്മിക്കുന്നത് ഭവന വില കുറയ്ക്കുന്നതിനും വീടുകൾ വാങ്ങുന്നതിനും വാടകയ്ക്ക് എടുക്കുന്നതിനും സാധാരണക്കാർക്ക് താങ്ങാനാവുന്ന തലത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലേബർ സർക്കാർ പ്രഖ്യാപിച്ച ഭവന നിർമ്മാണ ലക്ഷ്യത്തെ കുറിച്ച് വിവിധ കോണുകളിൽ നിന്ന് സംശയം ഉയർന്നു വന്നിട്ടുണ്ട് . വിദഗ്ധ തൊഴിലാളികളുടെ ക്ഷാമമാണ് ഭവന നിർമ്മാണ ലക്ഷ്യം കൈവരിക്കാതിരുന്നതിന് നേരിടുന്ന ഏറ്റവും കാതലായ പ്രശ്നമായി ചൂണ്ടി കാണിക്കുന്നത്.