ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്തനാർബുദം ഒന്നു വന്നവരിൽ വീണ്ടും രോഗം തിരിച്ചു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഒരു പ്രാവശ്യം രോഗം വന്ന് സുഖപ്പെട്ടവരിൽ കർശനമായ തുടർ പരിശോധനകൾ ആവശ്യമാണ് . എന്നാൽ സ്തനാർബുദ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്ന കണ്ടുപിടുത്തവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചിലെ ഗവേഷകർ.
സ്തനാർബുദം ഒരിക്കൽ വന്ന രോഗികളിൽ രക്ത പരിശോധനയിലൂടെ വീണ്ടും വരാനുള്ള സാധ്യത കണ്ടെത്താമെന്നാണ് ഗവേഷകർ പറയുന്നത്. പുതിയ പരിശോധനാ രീതിക്ക് 100 ശതമാനം കൃത്യത ഉറപ്പാക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറഞ്ഞു. അതുകൊണ്ട് തന്നെ ചികിത്സ നേരത്തെ ആരംഭിക്കാനും അതുവഴി രോഗികളുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്താനും സാധിക്കും. സ്തനാർബുദ ചികിത്സാ രംഗത്ത് പുതിയ കണ്ടുപിടുത്തം വിപ്ലവകരമായ പരിവർത്തനത്തിന് കാരണമാകും.
ലോകമെമ്പാടും ഏറ്റവും സർവ സാധാരണമായി പ്രധാനമായും സ്ത്രീകളെ വളരെ അപൂർവമായി പുരുഷന്മാരെയും ബാധിക്കുന്ന രോഗമാണ് സ്തനാർബുദം. 2020 -ൽ 2.26 ദശലക്ഷം സ്ത്രീകൾക്കാണ് ലോകമെമ്പാടും സ്തനാർബുദം ബാധിച്ചതായി കണ്ടെത്തിയത്. അതേവർഷം 685,000 സ്ത്രീകളാണ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞത്. ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചിലെ (ഐസിആർ) ഗവേഷകരുടെ ഒരു സംഘം വ്യത്യസ്ത തരത്തിലുള്ള സ്തനാർബുദമുള്ള 78 രോഗികളിൽ പരീക്ഷണം നടത്തിയാണ് പുതിയ രീതി വികസിപ്പിച്ചത് . ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി കോൺഫറൻസിൽ ആണ് പുതിയ ഗവേഷണഫലങ്ങൾ അവതരിപ്പിച്ചത്. ഇതനുസരിച്ചു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് 15 മാസം മുമ്പ് രക്തപരിശോധനയിൽ ക്യാൻസർ കണ്ടെത്താം . സാധാരണ രക്തപരിശോധനകളേക്കാൾ പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കൂടുതലുള്ള പുരുഷന്മാരെ തിരിച്ചറിയുന്നതിൽ വീട്ടിൽ നടത്താവുന്ന ഉമിനീർ പരിശോധന മികച്ചതാണെന്ന ക്യാൻസർ യുകെയുടെ കണ്ടെത്തൽ ലോകമെങ്ങും വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മതിയായ കിടക്കകൾ ഇല്ലാത്തതിനാൽ രോഗികൾക്ക് പരിചരണം ആശുപത്രി വരാന്തകളിൽ നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് നേഴ്സിംഗ് യൂണിയൻ മുന്നറിയിപ്പു നൽകി. ആശുപത്രിയുടെ കോറിഡോറിൽ രോഗികളെ പരിചരിക്കുന്നത് സാധാരണയായി തീർന്നിരിക്കുന്നു. ഇത് രോഗികൾക്ക് അസ്വീകാര്യവും ഒട്ടും സുരക്ഷിതവുമല്ലെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) ൻ്റെ റിപ്പോർട്ടിൽ പറഞ്ഞു.
ഇന്ന് ആരംഭിക്കുന്ന ആർസിഎന്നിന്റെ വാർഷിക കോൺഫറൻസിൽ കോറിഡോർ കെയറിനെതിരെ ശക്തമായ പ്രതികരണം ആർസി എൻ മേധാവി പ്രൊഫ നിക്കോള റേഞ്ചർ അറിയിക്കും. ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആർസിഎൻ ഉന്നയിക്കുന്ന വാദഗതികൾ ഭരണപക്ഷമായ കൺസർവേറ്റീവ് പാർട്ടിക്ക് കടുത്ത തലവേദന സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനാണ് തൻറെ പാർട്ടി അധികാരത്തിലെത്തിയാൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുകയെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞതിന് വൻ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.
11,000 നേഴ്സുമാരുടെ ഇടയിൽ നടത്തിയ വാർഷിക ഓൺലൈൻ സർവേയിൽ യുകെയിൽ മൊത്തത്തിൽ 700 ,000 ലധികം ആളുകളെ അനുചിതമായ സ്ഥലങ്ങളിൽ പരിചരണം നടത്തേണ്ടതായി വന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് എൻഎച്ച്എസ്സിന്റെ പരിചരണം തേടുന്ന രോഗികളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് വരും. കാത്തിരിപ്പ് മുറികളിലും ഇടനാഴികളിലും അതുപോലെ തന്നെ രോഗികൾക്കായി രൂപകൽപ്പന ചെയ്തിട്ടില്ലാത്ത മറ്റ് സ്ഥലങ്ങളിലും കിടക്കകളിലോ ട്രോളികളിലോ അല്ലാതെ കസേരകളിൽ പോലും രോഗികളെ പരിചരിക്കേണ്ടി വന്നതിന്റെ ഗതികേട് പല നേഴ്സുമാരും സർവേയിൽ വിവരിച്ചതായാണ് റിപ്പോർട്ടുകൾ. നേഴ്‌സുമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി യൂണിയൻ നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായാണ് സർവേ നടത്തിയത് . ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ചികിത്സകൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റ് നിലവിൽ 7.5 ദശലക്ഷമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആയിരക്കണക്കിന് യുകെയിലെ രക്ഷിതാക്കൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിന്നു പോയേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യമാണ് എച്ച് എം ആർ സി യിൽ വിവരങ്ങൾ നൽകാതിരുന്നതിനെ തുടർന്ന് ഇല്ലാതായേക്കുമെന്ന വാർത്തകളാണ് പുറത്തു വന്നിരിക്കുന്നത്. ഇത്തരം ആനുകൂല്യങ്ങൾ ഇല്ലാതാകുന്നതിൽ ഒട്ടേറെ യുകെ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
ജൂൺ ,ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഹയർ എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർ ആഗസ്റ്റ് 31-ന് മുൻപ് എച്ച് എം ആർ സി യിൽ വിവരങ്ങൾ നൽകണം. എന്നാൽ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ വിദ്യാഭ്യാസമോ അംഗീകൃത പരിശീലനമോ പൂർത്തിയാക്കുന്നവർ വിവരങ്ങൾ നൽകേണ്ട അവസാന തീയതി നവംബർ 30 ആണ്. അതേസമയം ഡിസംബർ, ജനുവരി, ഫെബ്രുവരി കാലത്താണ് കോഴ്സോ പരിശീലനമോ പൂർത്തിയാക്കുന്നതെങ്കിൽ ഫെബ്രുവരി അവസാന ദിവസത്തേയ്ക്ക് ആണ് സമയപരുധി.
ഇത്തരം സമയ പരുധിയെ കുറിച്ചുള്ള ഒരു ധാരണ കുറവ് കൊണ്ടാണ് പലരും എച്ച് എം ആർ സി യ്ക്ക് വിവരങ്ങൾ നൽകാൻ വൈകുന്നത്. 16 വയസ്സ് കഴിഞ്ഞ കുട്ടികളുടെ വിദ്യാഭ്യാസം മറ്റ് വിവിധ ജീവിതാവസ്ഥകൾ തുടങ്ങിയ കാരണങ്ങളെ കുറിച്ചും യഥാസമയം എച്ച് എം ആർ സിയിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അകാലത്തിൽ വിടപറഞ്ഞ യുകെ മലയാളി സുനിൽ ജോസിന് കണ്ണീരിൽ കുതിർന്ന അന്ത്യപ്രണാമം നൽകി ജന്മനാട് . കനത്ത മഴയെയും അവഗണിച്ച് മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് അന്ത്യയാത്രാമൊഴിയേകിയത് വൻ ജനാവലിയാണ്. രാവിലെ 10 .30 നാണ് സ്വഭവനത്തിൽ മൃതസംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12 .30 നാണ് മൃതസംസ്കാരം നടന്നത്.
കോട്ടയം ഏറ്റുമാനൂർ (വെട്ടിമുകൾ ) ചിറയിൽ പരേതനായ സി വി ജോസഫിന്റെയും, കുട്ടിയമ്മയുടെയും മകൻ സുനിൽ ജോസ് (ബൈജു -50 ) വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
സുനിൽ ജോസ് വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിലെ ആദ്യകാല മലയാളിയായിരുന്നു. ഭാര്യ: റെജിമോൾ കൊഴുവനാൽ കളരിക്കൽ കുടുംബാംഗം (യുകെ) മക്കൾ: ആര്യ , ഒലീവിയ .
മലയാളം യുകെ ന്യൂസിനുവേണ്ടി സ്പെഷ്യൽ കറസ്പോണ്ടൻ്റ് രാധാകൃഷ്ണൻ മാഞ്ഞൂർ പുഷ്പചക്രം അർപ്പിച്ചു. മികച്ച വായനക്കാരനും സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായ ഇടപെടലുകളും നടത്തിയ അദ്ദേഹം മലയാളം യുകെയുടെ മികച്ച അഭ്യുദാകാംക്ഷിയായിരുന്നു . സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകാംഗമാണ് സുനിൽ ജോസും കുടുംബവും.
കീത്തിലി മലയാളി അസ്സോസിയേഷൻ ( KMA ) , പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ കീത്തിലി എന്നീ അസോസിയേഷനുകളുടെ പ്രതിനിധികളും മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിരഞ്ഞെടുപ്പിനെ മുന്നോടിയായി കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികളുമായി ലേബർ പാർട്ടി മുന്നോട്ട് വന്നു. അടുത്ത കാലത്തായി ബ്രിട്ടനിലെ കുടിയേറ്റം കൂടിയതിനെ തുടർന്ന് നിലവിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി കടുത്ത ജനരോക്ഷം നേരിട്ടിരുന്നു. അതുകൊണ്ടു തന്നെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതികൾ അവതരിപ്പിക്കുന്നതിലൂടെ ജന പിന്തുണയിൽ വൻ മുന്നേറ്റം നടത്താൻ സാധിക്കും എന്നാണ് ലേബർ പാർട്ടി പ്രതീക്ഷിക്കുന്നത്.
കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് തുടർച്ചയായി നൽകിയ വാഗ്ദാനങ്ങൾ കൺസർവേറ്റീവ് പാർട്ടി ലംഘിച്ചതായി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആരോപിച്ചു. പുതിയ നീക്കത്തിലൂടെ കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് ബാങ്കിൽ ലേബർ പാർട്ടിക്ക് വിള്ളൽ വീഴ്ത്താൻ സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2022ൽ നെറ്റ് മൈഗ്രേഷൻ 764000 ആയിരുന്നത് കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. 685000 ആണ് കഴിഞ്ഞ വർഷത്തെ നെറ്റ് മൈഗ്രേഷൻ. കുടിയേറ്റം ബ്രിട്ടീഷ് വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകമാണെന്ന തിരിച്ചറിവിലാണ് ബ്രിട്ടനിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ഈസ്റ്റ് ലണ്ടൻ റെസ്റ്റോറൻ്റിൽ വച്ച് അക്രമികളുടെ വെടിയേറ്റ യുകെ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടി മാതാപിതാക്കളുടെ ശബ്ദത്തോട് പ്രതികരിക്കുകയും കൈകൾ അനക്കുകയും ചെയ്‌തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബിർമിംഗ്ഹാമിൽ നിന്നുള്ള കുടുംബം, സുഹൃത്തുക്കളെ സന്ദർശിക്കാൻ ഹാഫ്-ടെം ലണ്ടനിൽ എത്തിയതായിരുന്നു. ഈ സമയം കുട്ടിക്ക് വിശന്നതിനെ തുടർന്ന് യാത്രാമധ്യേ ഹാക്ക്‌നിയിലെ ടർക്കിഷ് റസ്‌റ്റോറൻ്റിൽ കയറുകയായിരുന്നു. ഇവിടെ വച്ചാണ് അപ്രതീക്ഷിതമായ ആക്രമണത്തിന് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയ ഇരയായത്.
കിംഗ്‌സ്‌ലാൻഡ് ഹൈ സ്‌ട്രീറ്റിലെ എവിൻ റസ്‌റ്റോറൻ്റിൽ രാത്രി 9 മണിക്കാണ് ആക്രമണം നടന്നത്. ഒരു ഡ്യുക്കാറ്റി മോൺസ്റ്റർ മോട്ടോർബൈക്കിലെത്തിയ അക്രമി കടയിൽ ഉണ്ടായിരുന്ന തുർക്കി വംശജരായ മൂന്ന് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ പെട്ട പെൺകുട്ടിയ്ക്ക് തലയ്ക്ക് വെടിയേൽക്കുകയായിരുന്നു.
പെൺകുട്ടി ഉൾപ്പെടെയുള്ളവർക്ക് നേരെ നിറയൊഴിച്ച് രക്ഷപ്പെട്ട അക്രമികളെ പിടികൂടാനാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ലണ്ടനിൽ നടന്ന വെടിവെപ്പ് വൻ വാർത്താ പ്രാധാന്യത്തോടെ ബിബിസി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്തയാക്കി. ദി ഗാർഡിയൻ പത്രം കേരളത്തിൽ അജീഷിന്റെ ബന്ധുക്കളെ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്നതിനാണ് കുടുംബം ബർമിംഗ്ഹാമിലേക്ക് മാറിയതെന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ പരുക്കിന്റെ ഗൗരവം ആദ്യം മറ്റുള്ളവരിൽ നിന്ന് മറച്ചുവെച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിക്ക് കേരളത്തിലെ ബന്ധുക്കളുമായി വളരെ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ കേരളത്തിലുള്ള മുത്തശ്ശനെയും മുത്തശ്ശിയേയും അവൾ വിളിക്കുമായിരുന്നു എന്നും അവർ വേദനയോടെ പറഞ്ഞു.
ഇതിനിടെ അക്രമികൾ ഓടിച്ചിരുന്നതെന്ന് കരുതുന്ന ബൈക്കിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു . ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയിൽ അബദ്ധത്തിൽ പെൺകുട്ടിക്ക് വെടിയേറ്റതെന്നാണ് പോലീസ് കരുതുന്നത്. പരിക്കേറ്റവരിൽ ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 2021-ൽ വെംബ്ലിയിൽ മോഷണം പോയ ഡുക്കാറ്റി മോൺസ്റ്ററാണ് വെടിവയ്പ്പിന് ഉപയോഗിച്ച മോട്ടോർ ബൈക്കെന്ന് പോലീസ് പറഞ്ഞു. വെള്ള ബോഡിയും ചുവന്ന ഷാസിയും ചുവന്ന ചക്രങ്ങളുമാണ് ബൈക്കിനുള്ളത്. ബുധനാഴ്ച രാത്രി 9.20 ന് ഷൂട്ടിംഗ് നടന്നപ്പോൾ DP21OXY എന്ന രജിസ്ട്രേഷൻ പ്ലേറ്റ് ആണ് വാഹനത്തിന് ഉണ്ടായിരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോട്ടിംഗ്ഹാം ഷെയറിൽ കൗമാരക്കാരിയെ മാനഭംഗം ചെയ്ത കുറ്റത്തിന് 4 ആൺകുട്ടികൾ കൂടി അറസ്റ്റിലായി. ഇതിൽ വെറും 12 വയസ്സ് മാത്രമുള്ള ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. മെയ് 25 – ന് വൈകുന്നേരമാണ് നോട്ടിംഗ്ഹാം ഷെയറിലെ യോർക്ക് ഡ്രൈവിൽ പെൺകുട്ടി ആക്രമിക്കപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്.
13 വയസ്സുകാരനും 14 വയസ്സുകാരായ രണ്ടുപേരുമാണ് 12 വയസ്സുകാരനെ കൂടാതെ അറസ്റ്റിലായ മറ്റുള്ളവർ. ഇത്രയും പ്രായം കുറഞ്ഞ കുട്ടികൾ ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായ സംഭവം കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരെയും കർശന ഉപാധികളോടെയാണ് ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്.
നേരത്തെ ഈ സംഭവത്തിൽ 15 വയസും 16 വയസ്സുമുള്ള 4 ആൺകുട്ടികൾ അറസ്റ്റിലായിരുന്നു. ഇവരെ നേരത്തെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. അന്വേഷണം വേഗത്തിൽ തുടരുകയാണെന്ന് നോട്ടിംഗ്ഹാം പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മധ്യവയസ്സു കഴിഞ്ഞ പുരുഷന്മാർക്ക് അപകടകരമായി ഉണ്ടാകാവുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. നിലവിൽ എൻ എച്ച് എസ് രക്ത പരിശോധനയിലൂടെയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ഒരു വ്യക്തിക്ക് ഉണ്ടോ എന്ന് കണ്ടെത്തുന്നത്. എന്നാൽ ലളിതമായ ഉമിനീർ പരിശോധനയിലൂടെ പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്താനുള്ള മാർഗം വികസിപ്പിച്ചിരിക്കുകയാണ് യുകെയിൽ നിന്നുള്ള ഗവേഷകർ.
ഉമിനീർ സാമ്പിളുകളിലെ ഡിഎൻഎ വിശകലനം ചെയ്ത് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടോ എന്ന് കണ്ടെത്താൻ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലണ്ടനിലെ ഇൻസ്റ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ചിലെ ഒരു ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. യുകെയിൽ നിന്നുള്ള 6000 പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ പരിശോധനയിൽ എൻഎച്ച്എസ് ഉപയോഗിക്കുന്ന രക്ത പരിശോധനയെക്കാൾ പുതിയ രീതി ഫലപ്രദമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.
യുകെയിൽ ഉടനീളം നടത്താൻ ഉദ്ദേശിക്കുന്ന പരിശോധനകൾക്കായി ഉടൻതന്നെ ലളിതമായ വിലകുറഞ്ഞ സ്പിറ്റ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ രോഗം തിരിച്ചറിയുന്നത് ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ ഉതകും എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. യുകെയിൽ പ്രതിവർഷം 12,000 പേരുടെ എങ്കിലും ജീവൻ പ്രോസ്റ്റേറ്റ് ക്യാൻസർ അപഹരിക്കുന്നതായാണ് കണക്കുകൾ. ഉമനീർ പരിശോധനയിലെ ഫലം രക്ത പരിശോധനയെക്കാൾ കൂടുതൽ കൃത്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. വെടിവെപ്പിൽ മറ്റ് മൂന്ന് മുതിർന്നവർക്കും പരുക്ക് പറ്റിയിരുന്നു ബുധനാഴ്ച രാത്രി 9 .30 ഓടെയാണ് ബ്രിട്ടനെ നടുക്കിയ സംഭവം അരങ്ങേറിയത്.
രണ്ടുവർഷം മുമ്പാണ് അജീഷിന്റെ കുടുംബം ബെർമിംഗ്ഹാമിലേക്ക് താമസം മാറിയത്. സ്കൂൾ അവധി കാലത്ത് ലണ്ടൻ സന്ദർശിക്കാൻ എത്തിയതായിരുന്നു അജീഷിന്റെ കുടുംബം. ആ സമയത്താണ് സമാനതകളില്ലാത്ത ദുരന്തമായി അക്രമിയുടെ വെടിവെപ്പിൽ ലിസ്സെല്ലിന് പരുക്ക് പറ്റിയത്.
ലണ്ടനിൽ മലയാളി പെൺകുട്ടി ഉൾപ്പെടെയുള്ളവർക്ക് നേരെ നിറയൊഴിച്ച് രക്ഷപ്പെട്ട അക്രമികളെ പിടികൂടാനാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ലണ്ടനിൽ നടന്ന വെടിവെപ്പ് വൻ വാർത്താ പ്രാധാന്യത്തോടെ ബിബിസി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്തയാക്കി. ദി ഗാർഡിയൻ പത്രം കേരളത്തിൽ അജീഷിന്റെ ബന്ധുക്കളെ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്നതിനാണ് കുടുംബം ബർമിംഗ്ഹാമിലേക്ക് മാറിയതെന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ പരുക്കിന്റെ ഗൗരവം ആദ്യം മറ്റുള്ളവരിൽ നിന്ന് മറച്ചുവെച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിക്ക് കേരളത്തിലെ ബന്ധുക്കളുമായി വളരെ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ കേരളത്തിലുള്ള മുത്തശ്ശനെയും മുത്തശ്ശിയേയും അവൾ വിളിക്കുമായിരുന്നു എന്നും അവർ വേദനയോടെ പറഞ്ഞു.
ഇതിനിടെ അക്രമികൾ ഓടിച്ചിരുന്നതെന്ന് കരുതുന്ന ബൈക്കിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു . ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയിൽ അബദ്ധത്തിൽ പെൺകുട്ടിക്ക് വെടിയേറ്റതെന്നാണ് പോലീസ് കരുതുന്നത്. പരിക്കേറ്റവരിൽ ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 2021-ൽ വെംബ്ലിയിൽ മോഷണം പോയ ഡുക്കാറ്റി മോൺസ്റ്ററാണ് വെടിവയ്പ്പിന് ഉപയോഗിച്ച മോട്ടോർ ബൈക്കെന്ന് പോലീസ് പറഞ്ഞു. വെള്ള ബോഡിയും ചുവന്ന ഷാസിയും ചുവന്ന ചക്രങ്ങളുമാണ് ബൈക്കിനുള്ളത്. ബുധനാഴ്ച രാത്രി 9.20 ന് ഷൂട്ടിംഗ് നടന്നപ്പോൾ DP21OXY എന്ന രജിസ്ട്രേഷൻ പ്ലേറ്റ് ആണ് വാഹനത്തിന് ഉണ്ടായിരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ മെക്സിക്കൻ അംബാസിഡറിന് ഈ വർഷം ആദ്യം സ്ഥാനചലനം സംഭവിച്ചതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. എംബസിയിലെ ഒരു ജീവനക്കാരനെതിരെ അദ്ദേഹം തോക്ക് ചൂണ്ടുന്ന ദൃശ്യം പുറത്തു വന്നതിനെ തുടർന്നാണ് മെക്സിക്കോയിലെ അംബാസിഡർ ആയിരുന്ന ജോൺ ബെഞ്ചമിന്റെ സ്ഥാനം നഷ്ടപ്പെട്ടത് എന്നാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. യുകെ ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസ് (എഫ്‌സിഡിഒ) ബെഞ്ചമിൻ്റെ നടപടിയെ ക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
ഘാനാ, ചിലി എന്നീ സ്ഥലങ്ങളിൽ അംബാസിഡർ ആയതിനു ശേഷമാണ് ബെഞ്ചമിൻ മെക്സിക്കോയിലെത്തിയത്. എക്സിൽ ധാരണം ഹോളോവർ ഉള്ള അദ്ദേഹം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു. കടുത്ത സംഗീത പ്രേമിയായിരുന്ന അദ്ദേഹം യുകെയിലെ പ്രധാന സംഗീത ബാൻഡുകൾക്ക് മെക്സിക്കോയിൽ വരുന്നതിനുള്ള അവസരം ഒരുക്കിയിരുന്നു. 2021 ലാണ് ബെഞ്ചമിൻ മെക്സിക്കോയിൽ അംബാസിഡറായി ചാർജ് എടുത്തത്.
മയക്കുമരുന്ന് മാഫിയകൾ നിയന്ത്രിക്കുന്ന സിനലോവ, ഡുറങ്കോ എന്നിവിടങ്ങളിലേക്കുള്ള യാത്രകളിലാണ് അദ്ദേഹം തോക്ക് ചൂണ്ടിയ സംഭവം നടന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമാശയായി ചെയ്തതാണെങ്കിലും തൻറെ പദവിക്ക് നിരക്കാത്തതാണ് ബെഞ്ചമിന്റെ പ്രവർത്തിയെന്ന് പറഞ്ഞാണ് വിമർശനം ഉയർന്നു വന്നത്. മെക്സിക്കോയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ നിരവധി പേരാണ് ഓരോ വർഷവും ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ വർഷം മെക്‌സിക്കോയിൽ 30,000-ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.