Main News

ജോജി തോമസ്

വളരെ അപ്രതീക്ഷിതവും സമർത്ഥവുമായ ഒരു നീക്കത്തിലൂടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ജൂണ്‍ ആറിന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തുവാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അടുത്തകാലം വരെ പൊതുതെരഞ്ഞെടുപ്പിനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞിരുന്ന തെരേസാ മേയ് പ്രതിപക്ഷം ദുര്‍ബലമായ സാഹചര്യത്തെ മുതലെടുത്ത് വീണ്ടുമൊരു ടേം കൂടി അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ്. ബ്രെക്‌സിറ്റും സ്വതന്ത്ര സ്‌കോട്ലന്‍ഡ് വാദവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ ഉയരുന്നതിനിടയിലാണ് ബ്രിട്ടന്‍ വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നത്. രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ സുസ്ഥിരമായ ഒരു ഗവണ്‍മെന്റിന്റെ അനിവാര്യതയാണ് പൊതുതെരഞ്ഞെടുപ്പിനുള്ള കാരണമായി തെരേസാ മേയ് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ അനിവാര്യതയിലുപരിയായി ദുര്‍ബലമായ പ്രതിപക്ഷം നല്‍കുന്ന അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയെ മുതലെടുക്കുവാനുള്ള രാഷ്ട്രീയ കൗശലമാണ് ബ്രിട്ടനെ അനവസരത്തിലുള്ള ഒരു പൊതുതെരഞ്ഞെടുപ്പിലേയ്ക്കും അതുവഴിയുള്ള അനാവശ്യ ചിലവുകളിലേയ്ക്കും തള്ളിവിട്ടത്. കാരണം ഗവണ്‍മെന്റിന്റെ സുസ്ഥിതരക്കോ തീരുമാനങ്ങള്‍ എടുക്കുവാനുള്ള ശേഷിക്കോ യാതൊരുവിധ ഭീഷണിയും ഇല്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് ബ്രിട്ടന്‍ വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ബ്രിട്ടനില്‍ മൊത്തം 650 പാര്‍ലമെന്റ് മണ്ഡലങ്ങളും നാലരക്കോടി വോട്ടര്‍മാരുമാണ് ഉള്ളത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി ഹൗസ് ഓഫ് കോമണ്‍സിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് 1802ലാണ്. ജനാധിപത്യ ലോകത്തില്‍ സ്ത്രീ പുരുഷ സമത്വത്തോടെ വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള അവകാശം ലഭിച്ചതിനു ശേഷമുള്ള ആദ്യ ഇലക്ഷന്‍ ബ്രിട്ടനില്‍ നടക്കുന്നത് 1929-ലാണ്. 1918ന് മുമ്പ് പൊതു തെരഞ്ഞെടുപ്പ് ഒരു ദിവസം കൊണ്ട് തീരുമായിരുന്നില്ല. മറിച്ച് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പ്രക്രിയ ആയിരുന്നു. 2015ല്‍ ആണ് ഇതിനുമുമ്പ് ബ്രിട്ടണില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലുള്ള പാര്‍ലമെന്റിന് അടുത്ത മൂന്ന് വര്‍ഷം കൂടി കാലാവധി ഉണ്ടായിരുന്നു.

സാമ്പത്തിക വളര്‍ച്ചയ്ക്ക് കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തില്‍ വരുന്നതാണ് നല്ലതെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ബ്രിട്ടണിലെ സാമാന്യ ജനത്തിന് പ്രത്യേകിച്ച് മധ്യവര്‍ഗത്തിനും കുറഞ്ഞ വരുമാനക്കാര്‍ക്കും നേട്ടം ലേബര്‍ ഗവണ്‍മെന്റാണ്. കണ്‍സര്‍വേറ്റീവുകളുടെ പല നയങ്ങളും സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്നതും സമ്പന്ന വര്‍ഗ്ഗത്തിന് അനുകൂലവുമാണ്. ബ്രെക്സിറ്റിനോടനുബന്ധിച്ചുണ്ടാകുന്ന സാമ്പത്തിക ബാധ്യത സാധാരണക്കാരന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതു മൂലമുണ്ടാകുന്ന ജനരോഷം 2010-ല്‍ നേരിടുന്നതിനേക്കാള്‍ നല്ലത് രണ്ട് വര്‍ഷം കൂടി കഴിഞ്ഞതിനുശേഷം 2022-ല്‍ അഭിമുഖീകരിക്കുന്നതാണെന്ന കണക്കു കൂട്ടലാണ് രണ്ടുവര്‍ഷം മാത്രം കഴിഞ്ഞ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ തെരേസാ മേയെ പ്രേരിപ്പിച്ചത്. പക്ഷേ ഒരു അനാവശ്യ തെരഞ്ഞെടുപ്പ് തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതിനോട് ബ്രിട്ടീഷ് വോട്ടര്‍മാര്‍ പ്രതികരിക്കാന്‍ സാധ്യതയുള്ളത് കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭീഷണിയാണ്.

രാഷ്ട്രീയ കാലാവസ്ഥ മൊത്തത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ മേല്‍ വലിയൊരു ആധിപത്യം സ്ഥാപിക്കാന്‍ ഇപ്പോള്‍ ഉള്ളതില്‍ കൂടുതല്‍ അവസരങ്ങള്‍ ഭാവിയില്‍ ലഭിക്കുകയില്ലെന്നാണ് തെരേസാ മേയുടെയും കണ്‍സര്‍വേറ്റീവ് ക്യാമ്പുകളുടെയും ധാരണ.

ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെ നേതൃത്വം ദുര്‍ബലമാണെന്നും 2020-ല്‍ ഈ സാഹചര്യം ആയിരിക്കുകയില്ലെന്നുമുള്ള ഭീതിയും കണ്‍സര്‍വേറ്റീവുകളെ അനവസരത്തിലുള്ള ഒരു പൊതുതെരഞ്ഞെടുപ്പിന് പ്രേരിപ്പിച്ചു. ലിബറല്‍ ഡെമോക്രാറ്റുകള്‍ കഴിഞ്ഞ ലോക്കല്‍ ഇലക്ഷനോടുകൂടി തങ്ങളുടെ നില മെച്ചപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട്. അവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുമ്പ് ഒരു തെരഞ്ഞെടുപ്പാണ് നല്ലതെന്ന് തെരേസ മേയ് കരുതുന്നു. ബ്രെക്സിറ്റിന്റെ വക്താവാകുകയും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങണമെന്ന് വാദിക്കുന്നവരുടെ നേതൃത്വം തെരേസ മേയ് ഏറ്റെടുക്കുകയും ചെയ്തതോടെ തീവ്രചിന്താഗതിക്കാരായ യു.കെ.ഐ.പി. പാര്‍ട്ടിക്ക് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ സ്ഥാനമില്ലാതായി. ഒരു പാര്‍ലമെന്റ് അംഗത്തെ മാത്രം വിജയിപ്പിക്കാനായ സ്‌കോട്ലന്‍ഡിലും സ്ഥിതി മെച്ചപ്പെടുത്താനാവുമെന്ന് കണ്‍സര്‍വേറ്റീവുകള്‍ കരുതുന്നു.

അടിച്ചേല്‍പിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പാണെങ്കിലും പൊതുതെരഞ്ഞെടുപ്പിന് പ്രമുഖ പാര്‍ട്ടികളെല്ലാം സ്വാഗതം ചെയ്യുകയാണ്. കാരണം പൊതുതെരഞ്ഞെടുപ്പിനെ എതിര്‍ത്താല്‍ അത് പരാജയഭീതി കൊണ്ടാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നു. എന്തായാലും ബ്രിട്ടനിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പു വിഷയങ്ങള്‍ കടന്നുവരുകയാണെങ്കില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി അധികാരത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍ പലതിനും ഉത്തരം കണ്ടെത്താന്‍ വിഷമിക്കും.

വേക്ക് ഫീൽഡിൽ താമസിക്കുന്ന ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ലണ്ടന്‍: സാറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന പ്രൈമറി സ്‌കൂള്‍ കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ഏറുന്നതായി കണ്ടെത്തല്‍. പരീക്ഷാ സമയത്ത് പിരിമുറുക്കവും ആകാംക്ഷയും ഇവരെ പിടികൂടുന്നതായാണ് കണ്ടെത്തിയത്. ചിലര്‍ക്ക് ഉറക്കക്കുറവും ആക്രമണ സ്വഭാവവും ഉണ്ടാകുന്നതായും സ്ഥിരീകരിച്ചു. സ്‌കൂള്‍ ലീഡര്‍മാര്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉണ്ടായത്. പരീക്ഷാ സമയത്ത് കുട്ടികളില്‍ പിരിമുറുക്കം വര്‍ദ്ധിക്കുന്നതായി സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ എട്ട് സ്‌കൂള്‍ ലീഡര്‍മാരും അഭിപ്രായപ്പെട്ടു.

പിരിമുറുക്കം വര്‍ദ്ധിച്ച് ഒരു കുട്ടി കണ്‍പീലീകളെല്ലാം വലിച്ചെടുത്തു കളഞ്ഞതായും വിവരമുണ്ട്. തോല്‍ക്കുമോ എന്ന ആശങ്ക കുട്ടികള്‍ പുലര്‍ത്തുന്നുവെന്നും പരീക്ഷയ്ക്കിടെ ഇവര്‍ ഇരുന്ന് കരയുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും സര്‍വേയില്‍ പങ്കെടുത്ത അധ്യാപകര്‍ പറഞ്ഞു. ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളില്‍ നടക്കുന്ന ദേശീയതലത്തിലുള്ള വിവാദ സാറ്റ് പരീക്ഷ നടക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. കോമണ്‍സ് സര്‍വകക്ഷി എഡ്യുക്കേഷന്‍ കമ്മിറ്റിയുടെ വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടും ഇതിനൊപ്പം തന്നെയാണ് പുറത്തു വരുന്നത്.

സാറ്റ് പരീക്ഷയുടെ ഫലം സ്‌കൂളുകളുടെ ഉത്തരവാദിത്വം അളക്കാന്‍ ഉപയോഗിക്കുന്നത് പ്രൈമറി സ്‌കൂളുകളിലെ അധ്യാപന നിലവാരത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുന്നു. കുട്ടികളുടെയും അധ്യാപകരുടെയും ക്ഷേമത്തെ ബാധിക്കുന്ന വിധത്തിലാണ് ഈ പരീക്ഷ ഇപ്പോള്‍ നടന്നു വരുന്നതെന്നും ആനുവല്‍ പെര്‍ഫോമന്‍സ് ടേബിളുകളില്‍ സാറ്റ് പരീക്ഷാഫലം ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വരാനിരിക്കുന്ന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

വാഷിംഗ്ടണ്‍: തൊഴിലില്ലായ്മ 50 ശതമാനത്തോളം മരണങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം. പ്രമേഹം, പക്ഷാഘാതം എന്നിവ മൂലം മരിക്കുന്ന ആളുകളുടെ എണ്ണത്തിനൊപ്പം തന്നെ തൊഴിലില്ലാത്തവര്‍ ഹൃദയ രോഗങ്ങള്‍ മൂലം മരിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. ഹൃദ്രോഗം മൂലമുണ്ടായ 20,000ല്‍ ഏറെ മരണങ്ങള്‍ തൊഴിലില്ലാത്തവരുടേതായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 50 ശതമാനത്തിലേറെ മരണ സാധ്യതയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യതയും ജോലികള്‍ ചെയ്യുന്നവരെ അപേക്ഷിച്ച് ഇവര്‍ക്ക് കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.

അക്യൂട്ട് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന വിഷയത്തില്‍ നടന്ന നാലാമത് ലോക കോണ്‍ഗ്രസിലും ഹാര്‍ട്ട് ഫെയിലിയര്‍ 2017ലും സമര്‍പ്പിക്കപ്പെട്ട ഗവേഷണ ഫലങ്ങളിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഡോ.റാസ്മസ് റോഏര്‍ത്താണ് പഠനം നടത്തിയത്. ജോലികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് വിഷാദരോഗം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ആത്മഹത്യ തുടങ്ങിയവയിലേക്ക് നയിക്കാമെന്നും പഠനം സൂചിപ്പിക്കുന്നു. 1997നും 2012നുമിടയിലുള്ള കാലയളവില്‍ 18നും 60നുമിടയില്‍ പ്രായമുള്ള വരില്‍ നടത്തിയ പഠനങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.

ഹൃദയ രോഗങ്ങളാല്‍ മരിച്ചവരും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുമായിരുന്നു ഇവര്‍. 21,455 പേരില്‍ നടത്തിയ പഠനത്തില്‍ ആശുപത്രികളില്‍ എത്തിയ 11,880 പേരും ജോലികള്‍ ചെയ്യുന്നവരായിരുന്നു. 55 ശതമാനത്തോളം വരും ഈ സംഖ്യ. ജോലികളുള്ളവരില്‍ 16 ശതമാനവും ജോലികള്‍ ഇല്ലാത്തവരില്‍ 31 ശതമാനവും മരണത്തിന് കീഴടങ്ങിയതായി 1005 ദിവസത്തെ തുടര്‍ നിരീക്ഷണത്തില്‍ വ്യക്തമായി. ആശുപത്രികളില്‍ വീണ്ടുമെത്തിയവരില്‍ 40 ശതമാനം പേര്‍ ജോലികള്‍ ഉള്ളവരും 42 ശതമാനം പേര്‍ ജോലികള്‍ ഇല്ലാത്തവരുമായിരുന്നു.

ജനാര്‍ദ്ദന പണിക്കര്‍

ബെര്‍മ്മിംഗ്ഹാം : കുടിയേറ്റക്കാരും സാധാരണക്കാരും ഏറെയുള്ള വെസ്റ്റ് മിഡ്‌ലാന്‍സിലെ മലയാളി വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് സ:ഗ്രഹാം സ്റ്റിവന്‍സണ് നല്‍കി വിജയിപ്പിക്കണം എന്ന് പി.കെ.ശ്രീമതി എം.പി അഭ്യര്‍ത്ഥിച്ചു. യുകെ സമ്പന്നരുടെ മാത്രം രാജ്യം അല്ല , മറിച്ചു തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ട ഇടത്തരക്കാര്‍ ഏറെയുള്ള നാടാണ്. ഈ നാട്ടില്‍ താന്‍ വന്നിറങ്ങിയപ്പോള്‍ ഭിക്ഷ യാചിച്ചു കൊണ്ടിരിക്കുന്ന സ്ത്രീയെ കണ്ടതിനെക്കാള്‍ കൂടുതല്‍ അവരോട് സമൂഹം കാണിക്കുന്ന അവഗണനെയാണ് അത്ഭുതപ്പെടുത്തിയത്. അത്തരം യാചകര്‍ ഇല്ലാത്ത ലോകമാണ് കമ്മ്യുണിസ്റ്റ്കാര്‍ സ്വപ്‌നം കാണുന്നത്. ലോകത്ത് എല്ലായിടത്തുമുള്ള കമ്മ്യുണിസ്റ്റ്കാരെ ഒരേ തരത്തില്‍ ചിന്തിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത് മാര്‍ക്സിസം എന്ന മനുഷ്യത്വത്തിന്റെ സിദ്ധാന്തമാണ്.

യുകെയില്‍ ജീവിക്കുന്നവര്‍ എന്‍.എച്.എസ് എന്ന പൊതു ആരോഗ്യ രംഗത്തിന്റെ ഗുണഫലം അനുഭവിക്കുന്നവരാണ്. എന്നാല്‍ നമ്മുടെ കൊച്ചു കേരളത്തില്‍ കഴിഞ്ഞ ഇടത് സര്‍ക്കാര്‍ നടപ്പില്‍ ആക്കാന്‍ ശ്രമിച്ച പരിഷ്‌കാരങ്ങള്‍ ജാതി മത ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ താല്പര്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ യു.ഡി.എഫ് തുരങ്കം വെയ്ക്കാന്‍ ശ്രമിച്ചു. എങ്കിലും സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്ന കാലം വരെ എങ്കിലും പാവപ്പെട്ടവന് വേണ്ടിയുള്ള ആരോഗ്യ നയങ്ങള്‍ നടപ്പാക്കിയിരുന്നു. ഇപ്പോള്‍ നിലവില്‍ ഉള്ള ഇടത് മുന്നണി സര്‍ക്കാര്‍ കേരളത്തിന്റെ പൊതു ആരോഗ്യ രംഗത്തെ ശക്തിപെടുത്താന്‍ വേണ്ടി ഉള്ളതാണ്. യുകെയിലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ എന്‍.എച്.എസിനെ സ്വകാര്യവല്‍കരിക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം ഉണ്ട്. പ്രാദേശിക ഭരണകൂടത്തിന് സാധാരണ ജനത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിലും, സര്‍ക്കാര്‍ നയങ്ങളുടെ കാര്യത്തിലും വലിയ പങ്കു വഹിക്കാന്‍ ഉണ്ട്. പൊതു ഗതാഗത നിരക്ക് പകുതിയായി കുറയ്ക്കുന്നതടക്കം നിരവധി നല്ല കാര്യങ്ങള്‍ സ:സ്റ്റീവന്‍സണിന്റെ പ്രകടന പത്രികയില്‍ ഉണ്ട്

ഗ്രഹാം സ്റ്റീവന്‍സണിനു ലഭിക്കുന്ന വോട്ടുകളുടെ എണ്ണം പോലും സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ തിരുത്താന്‍ പ്രേരക ശ്കതിയായി മാറും എന്ന് സ:പി .കെ.ശ്രീമതി കൂട്ടി ചേര്‍ത്തു. സമീക്ഷ സംഘടിപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ റെഡ്ഢിച്, കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ഭാരവാഹികളടക്കം നിരവധി അംഗങ്ങള്‍ പങ്കെടുത്തു. സമീക്ഷയുടെ പ്രസിഡന്റ് സ:രാജേഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ:ചാക്കോച്ചന്‍ സന്നിഹിതനായിരുന്നു. യുകെ മലയാളികള്‍ മതേതര മൂല്യങ്ങള്‍ കൈവിടരുത് എന്നും കേരളത്തിന്റെ സംസ്‌കാരം മതങ്ങള്‍ക്ക് അതീതമായ സൗഹൃദങ്ങളും ബന്ധങ്ങളും ഊട്ടി ഉറപ്പിക്കുന്ന ഒന്നാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

പ്രസ്തുത യോഗത്തില്‍ സമീക്ഷയുടെ ഈസ്റ്റ് മിഡ്ലാന്‍ഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം ശ്രീമതി ടീച്ചര്‍ നിര്‍വഹിച്ചു. കൂടാതെ സമീക്ഷ ദേശിയ സമിതി നിര്‍മ്മിക്കുന്ന ഭൂതപ്പാട്ട് എന്ന ഇടശ്ശേരി കവിതയെ ആസ്പദമാക്കിയുള്ള നൃത്തനാടകത്തിന്റെ പോസ്റ്റര്‍ അനാച്ഛാദനവും നടന്നു. രാജേഷ് കൃഷ്ണ നന്ദി പറഞ്ഞ യോഗത്തില്‍ സഖാക്കള്‍ വിനോദ് ജനാര്‍ദ്ദന പണിക്കര്‍, ജനേഷ് നായര്‍, സമീക്ഷ ജോയിന്റ് സെക്രട്ടറി സ്വപ്‌ന പ്രവീണ്‍, ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

ശുദ്ധസംഗീതം… അത് മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ തിളങ്ങുകയാണ്. ഭാഷയേതായാലും സംഗീത ലോകത്തിന് തനതായ സംഭാവനകള്‍ നല്‍കിയ സംവിധായകരുടെയും ഗാന രചയിതാക്കളുടെയും ശുദ്ധസംഗീതത്തില്‍ പ്രണയമുണ്ടെന്ന് യു കെയിലെ അനുഗ്രഹീത ഗായകര്‍ തെളിയിക്കുകയാണ്. ലെസ്റ്ററില്‍ അവര്‍ പാടുകയാണ്. ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഒരു മാധ്യമത്തിന്റെ ജനവികാരമാണ് ലെസ്റ്ററില്‍ പ്രതിഫലിക്കുന്നത്. മലയാളികള്‍ മറക്കാതെ മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന ശുദ്ധസംഗീതം. ദാസേട്ടനും എം.ജിയും ചിത്രയും ജാനകിയമ്മയും എസ്.പി.യും മുഹമ്മദ് റാഫിയും അദ്നാന്‍ സ്വാമിയുമൊക്കെ പാടിയ സംഗീതം ഒരിക്കല്‍ക്കൂടി കേള്‍ക്കാനൊരുങ്ങുകയാണ് യു കെ മലയാളികള്‍. ഇതില്‍ നമ്മുടെ സ്വന്തം രവീന്ദ്രന്‍ മാഷ്, കൈതപ്രം മുതല്‍ ഹിന്ദുസ്ഥാനി സംഗീത ലോകത്തെ പ്രമുഖനായ ലളിത് പണ്ഡിറ്റ് വരെയുണ്ട്.

മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ഇനി പന്ത്രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി. ഒരു മാധ്യമത്തോടൊപ്പം സഞ്ചരിക്കുന്ന ജനങ്ങള്‍ പങ്കെടുക്കുന്ന  രണ്ടാമത് വാര്‍ഷിക ആഘോഷം. ജനങ്ങള്‍ താരങ്ങളാവുകയാണിവിടെ. ആതുരസേവന രംഗത്ത് കരുണ കാണിച്ചവര്‍… നന്നായി പഠിച്ചവര്‍.. പഠിപ്പിച്ചവര്‍.. പാടിയവര്‍.. എഴുതിയവര്‍… മാതൃക കാണിച്ചവര്‍.. മനുഷ്യരായി ജീവിച്ചവര്‍… സമൂഹത്തിന് നന്മ മാത്രം ചെയ്തവര്‍… അങ്ങനെ നീളുന്നു മലയാളത്തിന്റെ നീണ്ട നിര. എല്ലാവരെയും ഞങ്ങള്‍ ആദരിക്കുന്നു.

ഓപ്പണ്‍ മൈക്ക് യുകെയില്‍ നിന്നും സൂപ്പര്‍ താരമായി വെറും പത്ത് വയസ്സുള്ള അനൂഷ് ഹൈദ്രോസ് സ്റ്റേജില്‍ എത്തുമ്പോള്‍ മലയാളം യു കെ യുടെ സംഗീത തേന്‍മഴ തുടങ്ങുകയായി. യുകെയിലെ സ്റ്റേജുകള്‍ തകര്‍ത്തു വാരിയ അനീഷും ടെസ് മോളും, ട്രീസാ ജിഷ്ണുവും… 1978 ലെ മേലേ പൂമഴയില്‍…. ഒരു കാലഘട്ടം തീര്‍ത്ത നോബിളും ലീനയും.. പിന്നെ രാജേഷ് ടോമും സ്‌കോട്‌ലാന്റിലെ എബിസണും സിംഫണി ഓര്‍ക്കസ്ട്രായുടെ ഷൈനും ഫെര്‍ണ്ണാണ്ടസ്സും ഡെര്‍ബിയിലെ സിനിയും കൂടി ഒന്നിക്കുമ്പോള്‍ ഇളയരാജയുടെ സിംഫണി മലയാളം യു കെ യുടെ സ്റ്റേജില്‍ വിരിയും.

മലയാളം യു കെ യുടെ അവാര്‍ഡ് നൈറ്റില്‍ എത്തുന്ന അനുഗ്രഹീത ഗായകരുടെ ശുദ്ധസംഗീതം കേള്‍ക്കാന്‍ യു കെ മലയാളികള്‍ കാത്തിരിക്കേണ്ടത് വെറും പന്ത്രണ്ട് ദിനങ്ങള്‍ മാത്രം. ഗ്രേറ്റ് രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ അതിഥിയാകുന്ന സ്റ്റേജില്‍ ജോയിസ് ജോര്‍ജ് MP സ്‌പെഷ്യല്‍ ഗസ്റ്റായി എത്തും.

യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ  ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മലയാളം യുകെ അവാര്‍ഡ് നൈറ്റിനും നഴ്സസ് ദിനാഘോഷത്തിനും വേണ്ടി വന്‍ ഒരുക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. രണ്ടായിരം പേര്‍ക്ക് സൗകര്യപ്രദമായി ഇരുന്ന് പ്രോഗ്രാമുകള്‍ വീക്ഷിക്കാന്‍ സൗകര്യമുള്ള ലെസ്റ്ററിലെ ഏറ്റവും വലിയ ഹാള്‍ ആയ മഹര്‍ സെന്‍ററിലാണ് അവാര്‍ഡ് നൈറ്റ് അരങ്ങേറുന്നത്.  മുന്നൂറിലധികം കാറുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഇവിടെ അന്നേ ദിവസം വാഹന നിയന്ത്രണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഒരുക്കുന്ന രുചികരമായ ഭക്ഷണം പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് വേറിട്ട അനുഭവം ആകും. ഇന്‍സ്റ്റന്റ് തട്ടുകട ഉള്‍പ്പെടെ നാടന്‍ വിഭവങ്ങളും യൂറോപ്യന്‍ വിഭവങ്ങളും അന്ന് ലഭ്യമായിരിക്കും. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആണ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നത്. രാത്രി ഒന്‍പത് മണി വരെ നീണ്ട് നില്‍ക്കുന്ന കലാപരിപാടികളില്‍ യുകെയിലെ ഏറ്റവും മികച്ച നിരവധി ട്രൂപ്പുകള്‍ അണി നിരക്കും. യുകെയിലെ എല്ലാ കലാസ്നേഹികളെയും മലയാളം യുകെയുടെ വായനക്കാരെയും തികച്ചും സൗജന്യമായി നടത്തുന്ന ഈ പ്രോഗ്രാമിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

Also Read:

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി.

മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..

മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ലെസ്റ്ററില്‍ പുരോഗമിക്കുന്നു… യുകെമലയാളികള്‍ ആവേശത്തില്‍…

മോഡലിംഗ് – ഫാഷൻ രംഗത്തെ നാളെയുടെ രാജകുമാരിമാർ റാമ്പിൻെറ അകമ്പടിയോടെ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ അണി നിരക്കും. “മിസ് മലയാളം യുകെ – 2017” മത്സരം പ്രഖ്യാപിച്ചു.

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം..

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.

 

 

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന വെടിക്കെട്ടിന് അനുമതി നല്‍കിയില്ലെങ്കില്‍ പൂരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പാറമേക്കാവ് വിഭാഗം. അനുമതി നല്‍കാത്തപക്ഷം പാറമേക്കാവ് വിഭാഗത്തിന്റെ കുടമാറ്റവും ഇത്തവണ വേണ്ട എന്നാണ് ഇവരുടെ നിലപാട്. പൂരം ചടങ്ങാക്കി മാറ്റാനാണ് പാറമേക്കാവിന്റെ തീരുമാനം.

തൃശ്ശൂര്‍ പൂരത്തിന്റെ മാറ്റ് കൂട്ടുന്ന പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറ മേളവും നടത്തേണ്ട എന്നാണ് സംഘാടകരുടെ തീരുമാനം. നിലവില്‍ ശിവകാശി പടക്കങ്ങള്‍ ഉപയോഗിച്ചുള്ള വെടിക്കെട്ടിന് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ശിവകാശി പടക്കങ്ങള്‍ കൊണ്ടുള്ള വെടിക്കെട്ടിന് തങ്ങള്‍ ഉണ്ടാകില്ലെന്ന നിലപാടിലാണ് പാറമേക്കാവ് വിഭാഗം.

കഴിഞ്ഞ വര്‍ഷം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കട്ട് അപകടത്തെതുടര്‍ന്നാണ് സംസ്ഥാനത്ത് വലിയ രീതിയിലുള്ള വെടിക്കട്ട് നടത്തുന്നതിന് അനുമതി നല്‍കേണ്ട എന്ന് അധികൃതര്‍ തീരുമാനിച്ചത്. അതേ സമയം പാറമേക്കാവ് വിഭാഗത്തിന്റെ ഈ തീരുമാനത്തോടെ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഇല്ലാത്ത തൃശ്ശൂര്‍ പൂരം കാണേണ്ടി വരുമോയെന്ന ആശങ്കയിലാണ് പൂര പ്രേമികള്‍.

ലണ്ടന്‍: 2020-21 വര്‍ഷത്തില്‍ അവസാനിക്കുന്ന ദശകത്തില്‍ നഴ്‌സുമാര്‍ അഭിമുഖീകരിക്കുന്നത് 12 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കലെന്ന് വെളിപ്പെടുത്തല്‍. സര്‍ക്കാര്‍ കൊണ്ടുവരുന്ന ശമ്പള നിയന്ത്രണങ്ങള്‍ ആരോഗ്യ മേഖലയില് ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ 22,000 പൗണ്ട് വരെ വരുമാനമുള്ള 6,25,000 എന്‍എച്ച്എസ് ജീവനക്കാരുടെ വരുമാനത്തില്‍ 2010-11നും 2020-21നുമിടയില്‍ 12 ശതമാനം കുറവുണ്ടാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

തിങ്ക്ടാങ്കായ ഹെല്‍ത്ത് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ബാന്‍ഡ് 5നും അതിനു മുകളിലും ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പളത്തിലാണ് ഏറ്റവും വലിയ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുള്ളത്. 3,15,000 നഴ്‌സുമാരാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഇവര്‍ക്ക് പ്രതിവര്‍ഷം ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് മാത്രമാണ് ഇവര്‍ക്ക് അനുവദിച്ചിട്ടുള്ളത്. 2010ല്‍ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ശമ്പളത്തില്‍ 6 ശതമാനം കുറവ് വരുത്തിയിരുന്നു.

മിഡൈ്വഫുമാരുടെ ശമ്പളത്തില്‍ 6 ശതമാനം കുറവാണ് വരുത്തിയത്. ഡോക്ടര്‍മാര്‍ക്കും ഹെല്‍ത്ത് വിസിറ്റേഴ്‌സിനും 8 ശതമാനവും 12 ശതമാനവും കുറവ് വരുത്തിയിരുന്നു. 2020ഓടെ 42,000 നഴ്‌സുമാരുടെ കുറവ് ഈ പ്രശ്‌നം മൂലം ഉണ്ടാകാന്‍ ഇടയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഇപ്പോള്‍ത്തന്നെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ എന്‍എച്ച്എസിന് ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി എത്രമാത്രം രൂക്ഷമായിരിക്കുമെന്ന് പറയാനാവില്ല.

ലണ്ടന്‍: ബ്രിട്ടനില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് ഉറപ്പുകള്‍ നല്‍കമമെന്ന് പ്രധാനമന്ത്രി തെരേസ മേയോട് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ വിട്ടുവീഴ്ചകള്‍ ഇല്ലാതെയുള്ള നിലപാട് എടുക്കണമെന്നും യൂണിയന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ചേര്‍ന്ന പ്രത്യേക ഉച്ചകോടിയില്‍ നാല് മിനിറ്റ് മാത്രമാണ് നേതാക്കള്‍ ഈ തീരുമാനം എടുക്കാന്‍ ചെലവഴിച്ചത്. യൂറോപ്യന്‍ പൗരന്‍മാരുടെ അവകാശങ്ങളുടെ കാര്യത്തില്‍ കാര്യമായ ഉറപ്പുകള്‍ ലഭിക്കാതെ ബ്രിട്ടനുമായി ബ്രെക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ടു പോകേണ്ട എന്ന നിലപാടിലാണ് നേതൃത്വം.

ബ്രിട്ടനിലെ യൂറോപ്യന്‍ പൗരന്‍മാരുടെ കാര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞയാഴ്ച നടത്തിയ ലണ്ടന്‍ സന്ദര്‍ശനത്തില്‍ തെരേസ മേയ് നല്‍കിയ വിരുന്നിലും യൂറോപ്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകണമെന്ന് ജങ്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ക്കായുള്ള ധാരണാപത്രം തയ്യാറാക്കിയിട്ടുണ്ട്. അത് ബ്രിട്ടന്‍ അംഗീകരിക്കുകയും ഒപ്പുവെക്കുകയും മാത്രം ചെയ്താല്‍ മതിയാകും. പക്ഷേ ബ്രിട്ടന്‍ അതിന് തയ്യാറാകുന്നില്ല എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

ബ്രെക്‌സിറ്റിലെ സാങ്കേതിക പ്രശ്‌നങ്ങല്‍ ബ്രിട്ടീഷ് നേതാക്കളില്‍ ചിലരൊഴികെ മറ്റുള്ളവര്‍ മനസിലാക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് ദുരന്തം. എന്നാല്‍ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നവര്‍ കരാറില്‍ ഒപ്പുവെക്കുന്നതില്‍ വൈമനസ്യമുളളവരല്ലെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് വ്യക്തമാക്കി.

ലണ്ടന്‍: ബിയര്‍ പാരസെറ്റമോളിനേക്കാള്‍ മികച്ച വേദനാസംഹാരിയെന്ന് പഠനം. ഗ്രീന്‍വിച്ച് സര്‍വകലാശാലയില്‍ നടത്തിയ 18 പഠനങ്ങള്‍ ബിയറിന് അനുകൂലമാണ്. രണ്ട് പൈന്റ് ബിയര്‍ പാരസെറ്റമോളിനേക്കാള്‍ ഫലം ചെയ്യുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹാംഗ്ഓവര്‍ മൂലമുള്ള തലവേദനയില്‍ നിന്ന് രക്ഷനേടാനും ബിയര്‍ ഒരു സിദ്ധൗഷധമാണത്രേ. രക്തത്തിലെ ആല്‍ക്കഹോള്‍ അളവ് 0.08 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിലൂടെയാണ് ബിയര്‍ ഇത് സാധ്യമാക്കുന്നതെന്നാണ് പഠനം തെളിയിക്കുന്നത്. എന്നാല്‍ തലച്ചോറില്‍ വേദന സൃഷ്ടിക്കുന്ന റിസപ്റ്ററുകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കിക്കൊണ്ടാണോ വേദന ഇല്ലാതാക്കുന്നതെന്ന കാര്യം വ്യക്തമല്ല.

മനുഷ്യന്റെ ആകാംക്ഷ കുറയ്ക്കാന്‍ ആല്‍ക്കഹോളിന് സാധിക്കും. അതിലൂടെ വേദന വലിയ പ്രശ്‌നമുള്ള കാര്യമല്ലെന്ന് ശരീരം ധരിക്കുന്നതുമാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആല്‍ക്കഹോള്‍ വേദനാസംഹാരിയാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരവേദന സ്ഥിരമായുള്ളവരില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതിനുള്ള കാരണവും ഈ കണ്ടുപിടിത്തത്തിലൂടെ വിശദീകരിക്കാനാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള മദ്യത്തിന്റെ ദുരുപയോഗം ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.

കോഡീന്‍ പോലെയുള്ള ഓപ്പിയോയ്ഡ് മരുന്നുകള്‍ക്ക് തുല്യമാണ് ആല്‍ക്കഹോള്‍ എന്ന് പഠനത്തിന് നേതൃത്വംമ നല്‍കിയ ഡോ.ട്രെവര്‍ തോംപ്‌സണ്‍ പറയുന്നു. ആല്‍ക്കഹോള്‍ വേദനയില്ലാതാക്കുമെന്ന് പറയുമ്പോളും ഇത് മദ്യത്തെ ന്യായീകരിക്കാനുള്ള പഠനമല്ലെന്നും ഗവേഷകര്‍ പറയുന്നു. പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകള്‍ സൃഷ്ടിക്കാന്‍ നമുക്കായിരുന്നെങ്കില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മികച്ചവയായിരിക്കും അവയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

എസ്. എസ്. ജയപ്രകാശ്

ബെര്‍മിംഗ്ഹാം: ബ്രിട്ടീഷ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗ്രഹാം സ്റ്റീവന്‍സണിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ മലയാളി സാംസ്കാരിക സംഘടനയായ സമീക്ഷ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സ:പി.കെ.ശ്രീമതി എം.പി പങ്കെടുക്കും. ബെര്‍മിംഗ്ഹാം വിന്‍മില്‍ കമ്മ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിക്കുന്ന യോഗത്തിലാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും, കണ്ണൂര്‍ എം.പിയുമായ സ:പി.കെ ശ്രീമതി ടീച്ചര്‍ പങ്കെടുക്കുന്നത്.

അരിവാള്‍ ചുറ്റിക അടയാളത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഗ്രഹാം സ്റ്റിവന്‍സണ്‍, ട്രാവല്‍ ആന്‍ഡ് ജനറല്‍ യുണിയന്റെ പ്രവര്‍ത്തനങ്ങളിലൂടെ പൊതു ജീവിതം ആരംഭിച്ച വ്യക്തിയാണ്. പൊതുഗതാഗതം, വിദ്യാഭ്യാസം, ഹൗസിംഗ് സ്ട്രാറ്റജി, സാമ്പത്തിക നയം എന്നിങ്ങനെ നിരവധി പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിരഞ്ഞെടുപ്പില്‍ മലയാളികള്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെയാണ് പ്രാധാന്യത്തോടെ കാണുന്നത്. ബ്രക്‌സിറ്റിനു ശേഷം ബ്രിട്ടനിലെ മലയാളികള്‍ അനുഭവിക്കുന്ന ബ്രിട്ടീഷ് കറന്‍സിയായ പൌണ്ട് വിലയിടിവ് നേരിടുന്ന പാശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന് വേറിട്ട പ്രാധാന്യം ഉണ്ട് എന്ന് കരുതുന്നു. ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പ് മാതൃകയില്‍ നടക്കുന്ന സംയുക്ത മിഡ്‌ലാന്റ്സ് കൌണ്‍സിലിനു വിപുലയമായ അധികാര അവകാശങ്ങള്‍ ഉണ്ട്. താന്‍ വിജയിച്ചാല്‍ പൊതുഗതാഗത നിരക്ക് പകുതിയായി കുറയ്ക്കും എന്ന് സ: സ്റ്റിവന്‍വന്‍സണ്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് മില്ല്യനിലധികം അംഗങ്ങള്‍ ഉള്ള യുറോപ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ (ETF) അദ്ധ്യക്ഷനായ ഗ്രാഹാം യുറോപ്പിലെ ആകെയുള്ള തൊഴിലാളി പ്രസ്ഥാനത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള നേതാവാണ്. ബെര്‍മ്മിംഗ്ഹാം, സോളിഹള്‍, വാല്‍സാല്‍, സാന്റ്വെല്‍, കവന്റ്രി, ഡൂഡ്‌ലെ, വോള്‍വര്‍ഹാംറ്റന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം നേരിട്ട് രേഖപ്പെടുത്തുന്ന മേയറല്‍ തിരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. എങ്കിലും പ്രദേശത്തെ മലയാളികളുടെ ശ്രദ്ധ ഏറ്റവും ആകര്‍ഷിക്കാന്‍ കഴിഞ്ഞത് അരിവാള്‍ ചുറ്റിക അടയാളത്തില്‍ മത്സരിക്കുന്ന ഗ്രഹാം സ്റ്റിവന്‍വന്‍സണ്‍ തന്നെയാണ്. സി.പി.എമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗവും, എം.പിയുമായ സഖാവ് പി.കെ ശ്രീമതിയുടെ സാന്നിധ്യം യു.കെ മലയാളി സമൂഹത്തിലെ സി.പി.എം അനുഭാവികള്‍ക്ക് തങ്ങളുടെ പ്രസ്ഥാനത്തിന്റെ കൊടിയും ചിഹ്നവും ഇടനെഞ്ചോട് കൂടുതല്‍ ചേര്‍ത്ത് പിടിക്കാനുള്ള ആവേശം പകരും എന്ന് സമീക്ഷ ഭാരവാഹികള്‍ പറഞ്ഞു.

ബെര്‍മ്മിങ്ങ്ഹാമിലെ വിന്മില്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന പൊതുയോഗത്തിലേയ്ക്ക് വെസ്റ്റ്മിഡ്‌ലാന്‍സ് പ്രദേശത്തെ എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സമീക്ഷ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. പ്രസ്തുത യോഗത്തില്‍ സമീക്ഷ നിര്‍മ്മിക്കുന്ന, ഇടശ്ശേരി കവിതയായ ഭൂതപ്പട്ടിന്റെ, ഡാന്‍സ് ഡ്രാമയുടെ പോസ്റ്റര്‍ അനാശ്ചാദനം സ:പി.കെ ശ്രീമതി ടീച്ചര്‍ നിര്‍വഹിക്കും.

യോഗം നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം ചുവടെ ചേര്‍ക്കുന്നു.

Windmill Community centre

Rye Grass Lane, Walkwood, Redditch

Postcode:B97 5YE

Copyright © . All rights reserved