Main News

ലണ്ടന്‍: വെളളത്തിനടിയിലെ നഗരങ്ങളും ത്രീഡീ പ്രിന്റഡ് വീടുകളും എല്ലാം നൂറ് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട് തിംഗ്‌സ് ഫ്യൂച്ചര്‍ ലിവിംഗ് റിപ്പോര്‍ട്ടിലാണ് ഈ അമ്പരപ്പിക്കുന്ന വിവരങ്ങളുളളത്. സാംസങാണ് ഈ പഠനം സംഘടിപ്പിച്ചത്. വെളളത്തിനടിയില്‍ 25 നില കെട്ടിടങ്ങള്‍ പണിത് മനുഷ്യന് ജീവിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അക്കാഡമിക്കുകളും ശില്‍പ്പികളും നഗരാസൂത്രകരും വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാലയിലെ ലക്ചറര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. ആഴങ്ങളില്‍ നിര്‍മിക്കുന്ന കുമിള നഗരങ്ങളില്‍ മനുഷ്യന് ജീവിക്കാനാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. വ്യക്തിഗത ഡ്രോണുകളിലായിരിക്കും മനുഷ്യന്‍ അന്ന് സഞ്ചരിക്കുക. അവധിയാഘോഷങ്ങള്‍ക്ക് വീടുമായി പോകാനും മനുഷ്യര്‍ക്ക് കഴിയും.
ഒരു നൂറ്റാണ്ട് മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ നമ്മുടെ ജീവിതം ഇപ്പോള്‍ മാറി മറഞ്ഞിട്ടുണ്ടെന്ന് പഠനസംഘത്തിലുണ്ടായിരുന്ന ബഹിരാകാശ ശാസ്ത്രജ്ഞ മാഗി അഡെരിന്‍ പോകോക്ക് പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ നമ്മുടെ ആശയവിനിമയ സംവിധാനം ഏറെ മെച്ചപ്പെട്ടിരിക്കുന്നു, പഠനവും ജീവിത നിയന്ത്രണവും തന്നെ മാറിയിരിക്കുന്നു. പത്ത് വര്‍ഷം മുമ്പ് സ്മാര്‍ട്ട് തിംഗ്‌സ് സാങ്കേതികതയെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. ഇപ്പോള്‍ ഇത് നമ്മെ നിയന്ത്രിക്കുന്നു. ഒരു സ്മാര്‍ട്ട് ഫോണിലെ ഒരു വിരല്‍സ്പര്‍ശത്തിലൂടെ നമ്മുടെ ജീവിതത്തെ സുഭദ്രമാക്കാനും കഴിയുന്നു. അടുത്ത നൂറ്റാണ്ടില്‍ ഇതിലും വിപുലമായ മാറ്റങ്ങള്‍ക്ക് മനുഷ്യര്‍ സാക്ഷ്യം വഹിക്കും. വീടിനുളളിലെ ഉപകരണങ്ങള്‍ മാത്രമാകില്ല 3ഡി സാങ്കേതികത കൊണ്ട് മനുഷ്യന്‍ ഉണ്ടാക്കുക. മറിച്ച് വീടുകള്‍ തന്നെ ഇത് കൊണ്ട് നിര്‍മിക്കാനാകും. ഹോളോഗ്രാമുകളുപയോഗിച്ച് തൊഴിലിടങ്ങളിലെ മീറ്റിംഗുകള്‍ നടത്താനും കഴിയും.

നമുക്കിഷ്ടമുളള വിഭവങ്ങള്‍ മിനിറ്റുകള്‍ക്കുളളില്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിക്കാനാകും. ചന്ദ്രനിലും ചൊവ്വയിലും മനുഷ്യന്‍ കുടിയേറി പാര്‍ക്കാന്‍ തുടങ്ങും. ബഹിരാകാശത്തേക്കുളള വാണിജ്യ വിമാനങ്ങള്‍ ഇപ്പോള്‍ തന്നെ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. വീടുകളിലെ എല്‍ഇഡി സ്‌ക്രീനുകള്‍ കൊണ്ടുളള ചുമരുകള്‍ നിങ്ങളുടെ മൂഡിനും ആവശ്യത്തിനും അനുസരിച്ച് മാറ്റാനാകും.
സ്മാര്‍ട്ട് ഫോണ്‍ വിപ്ലവം നേരത്തെ തന്നെ സ്മാര്‍ട്ട് ഹോം വിപ്ലവത്തിന് തുടക്കമിട്ട് കഴിഞ്ഞു. നമ്മുടെ വീടുകള്‍ കൂടുതല്‍ സ്മാര്‍ട്ട് ആയിക്കൊണ്ടിരിക്കുന്നു. ആളുകളുടെയും വളര്‍ത്തു മൃഗങ്ങളുടെയും പുകയുടെയും ആര്‍ദ്രതയുടെയും വെളിച്ചത്തിന്റെയും ഒക്കെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലേക്ക് വീടുകള്‍ രൂപാന്തരം പ്രാപിച്ച് വരുന്നു. ഇതെല്ലാം ഒരു തുടക്കം മാത്രമാണെന്നാണ് പഠനസംഘത്തിന്റെ അഭിപ്രായം.

വാഷിംഗ്ടണ്‍: രണ്ടാം ഭാഷയുടെ പഠനം ഏറെ ഗുണകരമാണെന്ന് ശാസ്ത്രജ്ഞര്‍. രണ്ടാം ഭാഷ പഠിക്കുന്നത് ചിന്താശേഷി വളര്‍ത്താന്‍ ഉപകരിക്കും. മാനസിക ശേഷി വികസിപ്പിക്കാനും ഇത് ഏറെ സഹായകമാണ്. കൂടാതെ തലച്ചോറിനെ ചെറുപ്പമായി സൂക്ഷിക്കാനും മറ്റൊരു ഭാഷയുടെ പഠനം സഹായിക്കും. ന്യൂനപക്ഷ ഭാഷകള്‍ സ്‌കൂളുകളിലും സര്‍വകലാശാലകളിലും പഠിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നാണ് ഗവേഷകരുടെ പക്ഷം. മറ്റൊരു ഭാഷ പഠിക്കാനായി നാം എടുക്കുന്ന അദ്ധ്വാനമാണ് ഇതിന് സഹായിക്കുന്നതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാകരണവും പദസമ്പത്തും പ്രാപ്യമാകാന്‍ നാം ഏറെ പണിപ്പെടേണ്ടി വരുന്നു. പല രക്ഷിതാക്കളും തങ്ങളുടെ ഭാഷയില്‍ കുട്ടികളുമായി സംവദിക്കാറില്ല. തങ്ങളുടെ ഭാഷ കുട്ടിക്ക് ആവശ്യമില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ന്യൂനപക്ഷ ഭാഷ പലപ്പോഴും കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുമെന്ന സംശയവും മുതിര്‍ന്നവര്‍ക്കുണ്ട്. ഇത് സ്‌കൂളുകളില്‍ ചിലപ്പോള്‍ അവര്‍ക്ക് ദോഷമുണ്ടാക്കിയേക്കാം എന്നും പലരും കരുതുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയ ഗവേഷണത്തില്‍ ഏകഭാഷ അറിയാവുന്ന കുട്ടികളേക്കാള്‍ അതില്‍ കൂടുതല്‍ അറിയുന്നവര്‍ മികച്ച പ്രകടനം നടത്തുന്നുവെന്ന് തെളിഞ്ഞതായി എഡിന്‍ബറോ സര്‍വകലാശാലയിലെ അന്റോണെല്ല സോറേയ്‌സ് പറയുന്നു. കരൂടുതല്‍ ഭാഷകള്‍ അറിയാവുന്ന കുട്ടികള്‍ക്ക് ഭാഷാപപരമായ നല്ല കഴിവുകളുണ്ട്. മറ്റുളളവരുടെ കാഴ്ചപ്പാടില്‍ നിന്ന് കാര്യങ്ങളെ വിശകലനം ചെയ്യാന്‍ അവര്‍ക്കാകും. വളരെ സങ്കീര്‍ണമായ സാഹചര്യങ്ങളെ മികച്ച മാനസിക നിലയോടെ നേരിടാനും അവര്‍ക്കാകും.

ഇത്തരം നേട്ടങ്ങള്‍ രണ്ട് ഭാഷ പഠിച്ചിട്ടുളള മുതിര്‍ന്നവരിലും ദൃശ്യമാണ്. ഉദ്യോഗങ്ങളില്‍ നിന്ന് വിരമിച്ചവരെ ദിവസം അഞ്ച് മണിക്കൂര്‍ മറ്റൊരു ഭാഷ പഠിപ്പിച്ചതിലൂടെ പ്രകടമായ മാറ്റങ്ങള്‍ കാണാനായി. ഇവരുടെ മാനസിക നിലയില്‍ വലിയ പുരോഗതിയാണ് ഉണ്ടായത്. ഒരാഴ്ച നീണ്ട തീവ്ര പഠനക്ലാസുകളാണ് ഇവര്‍ക്ക് വേണ്ടി ഒരുക്കിയത്. മറവി രോഗം പോലെയുള്ള രോഗങ്ങള്‍ രണ്ട് ഭാഷ അറിയാവുന്നവരില്‍ വൈകിയാണ് എത്തുന്നതെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു. എല്ലാ ബിരുദങ്ങള്‍ക്കും ഭാഷാപഠനം നിര്‍ബന്ധമാക്കണമെന്നും ശാസ്ത്രജ്ഞര് ആവശ്യപ്പെടുന്നു.

വാഷിംഗ്ടണ്‍: ബ്രിട്ടനില്‍ കുട്ടികളെ കുറ്റകൃത്യങ്ങളില്‍ നിന്നു തടയുന്നതിന് ടേസര്‍ ഗണ്‍ പയോഗിക്കുന്നതിനെ ഐക്യരാഷ്ട്രസഭ അപലപിക്കും. പൊലീസ് സേനയ്ക്ക് 50,000 വോള്‍ട്ട് ശേഷിയുളള തോക്കുകളാണ് അധികൃതര്‍ നല്‍കിയിട്ടുളളത്. പ്രശ്‌നത്തില്‍ അധികൃതര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആറ് മണിക്കൂറോളം വിചാരണയ്ക്ക് വിധേയമാകുമെന്നാണ് സൂചന. ഐക്യരാഷ്ട്രസഭയുടെ റൈറ്റ്‌സ് ഓഫ് ചില്‍ഡ്രന്‍ കണ്‍വന്‍ഷനിലാകും ബ്രിട്ടന്‍ ഇതേക്കുറിച്ച് വിശദീകരിക്കേണ്ടി വരിക. 1990ല്‍ ബ്രിട്ടന്‍ കൂടി ഒപ്പുവച്ചതാണ് റൈറ്റ് ഓഫ് ചില്‍ഡ്രന്‍. തൊട്ടടുത്ത വര്‍ഷം തന്നെ ഇതിന് അംഗീകാരവും ലഭിച്ചു.
2008ലാണ് കുട്ടികളുടെ അവകാശങ്ങള്‍ക്കെതിരെ ബ്രിട്ടന്‍ ആദ്യമായി പരസ്യമായി രംഗത്ത് വന്നത്. ഇംഗ്ലണ്ടും വെയില്‍സും കുട്ടികള്‍ക്കെതിരെ ടേസര്‍ ഗണ്ണുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അത് അവസാനിപ്പിക്കണമെന്ന നിര്‍ദേശം യുഎന്‍ മുന്നോട്ട് വച്ചു. 2003 മുതല്‍ തന്നെ ബ്രിട്ടീഷ് പൊലീസ് കുട്ടികള്‍ക്ക് നേരെ ടേസര്‍ ഗണ്ണുകള്‍ ഉപയോഗിക്കുന്നുണ്ട്. 2013 എത്തിയപ്പോഴേക്കും ഇവയുടെ ഉപയോഗം 38 ശതമാനം വര്‍ദ്ധിച്ചു. ടേസര്‍ ഗണ്ണുകള്‍ക്ക് പ്രധാനമായും രണ്ട് തരം ഉപയോഗമുണ്ട്. കുട്ടികളെ താത്ക്കാലികമായി സ്തംഭിപ്പിക്കാനും അഞ്ച് സെക്കന്റ് നേരം 50,000 വോള്‍ട്ട് പ്രവഹിപ്പിക്കുക വഴി കുട്ടികളെ മസിലുകളും നാഡിവ്യവസ്ഥയും നിശ്ചമാക്കാനും ഇതിന് കഴിയും.

പൊലീസിന്റെ ടേസര്‍ ഉപയോഗത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ നല്‍കണമെന്ന് യുഎന്‍ ബ്രിട്ടനോട് നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് നേരെ പ്രയോഗിച്ച റബ്ബര്‍, പ്ലാസ്റ്റിക് ബുളളറ്റുകളെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദേശവും ഉണ്ട്. കുട്ടികളില്‍ പ്രത്യേകിച്ച് കൗമാരക്കാരില്‍ ഇത്തരം പ്രയോഗങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശം ശക്തമായി ഉയര്‍ത്താന്‍ അംഗരാജ്യങ്ങളോടും യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടേസറുകളുടെ ഉപയോഗം കുട്ടികളെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ചില്‍ഡ്രന്‍സ് റൈറ്റ്‌സ് അലയന്‍സ് ഇംഗ്ലണ്ടിന്റെ കോ ഓര്‍ഡിനേറ്റര്‍ കാര്‍ല ഗാര്‍ണെലാസ് പറഞ്ഞു. ഇത് കുട്ടികളില്‍ ശാരീരികമാനസിക വെല്ലുവിളികള്‍ക്ക് കാരണമാകുമെന്നും അവര്‍ വ്യക്തമാക്കി.

സെന്റ് ഹെലേന: വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ ലോകത്തില്‍ നിന്നു തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ് സെന്റ് ഹെലേന ദ്വീപ്. ദക്ഷിണ അറ്റ്‌ലാന്റിക്കിന്റെ മധ്യത്തിലുളള സെന്റ് ഹെലേന ദ്വീപാണ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലം. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ ഏകാന്തവാസത്തിനയച്ച ദ്വീപെന്ന നിലയില്‍ ഇതിന് ഏറെ ചരിത്രപ്രാധാന്യവുമുണ്ട്. 47 ചതുരശ്ര മൈല്‍ വിസ്തീര്‍ണമുളള ഇവിടെ 4000 പേര്‍ ജീവിക്കുന്നു. പുതിയ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ബ്രിട്ടന്റെ അധീനതയിലുളള ഈ പ്രദേശത്തിന്റെ ഒറ്റപ്പെടല്‍ അവസാനിക്കുമെന്നാണ് കരുതുന്നത്.
ഒരു പതിറ്റാണ്ടായി കാത്തിരിക്കുന്ന വിമാനത്താവളം ഇക്കൊല്ലമെങ്കിലും തുറന്ന് കൊടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ദ്വീപ് നിവാസികള്‍. 250 മില്യന്‍ പൗണ്ട് ചെലവിട്ടാണ് വിമാനത്താവളത്തിന്റെ നിര്‍മാണം. മെയ് മാസത്തിലെങ്കിലും ഇവിടെ നിന്ന് ആദ്യവിമാനം പറന്നുയരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിലേക്കുളള ടിക്കറ്റുകള്‍ ഇനിയും വില്‍ക്കാന്‍ തുടങ്ങിയിട്ടില്ല. തടസങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. 2005ലാണ് വിമാനനിര്‍മാണത്തിനുളള തീരുമാനമെടുത്തത്. എന്നാല്‍ 2010ല്‍ സഖ്യസര്‍ക്കാരിന്റെ അനുമതി ലഭിക്കും വരെ ഇത് വൈകി. നവംബര്‍ 2011ല്‍ നിര്‍മാണം ആരംഭിച്ചു.

സര്‍ക്കാരിന്റെ ഏറ്റവും പണച്ചെലവുളള നിക്ഷേപമാണിത്. ഓരോ വ്യക്തിയ്ക്കും 60,000 പൗണ്ടാണ് ഇതിന് വേണ്ടി ചെലവിടേണ്ടി വരുന്നത്. നിലവില്‍ ഈ ദ്വീപിലേക്ക് വരണമെങ്കില്‍ കപ്പലിലൂടെ മാത്രമേ കഴിയൂ. കേപ് ടൗണില്‍ നിന്ന് അഞ്ച് ദിവസം വേണം കപ്പലില്‍ ഇവിടെ എത്താന്‍. ഓരോ മൂന്നാഴ്ച കൂടുമ്പോഴുമാണ് ഇവിടെക്ക് സര്‍വീസുളളത്. ദ്വീപിലെ മണ്ണില്‍ ആദ്യമിറങ്ങാന്‍ അനുവദിക്കണമെന്ന് കാട്ടി ബ്രിട്ടീഷ് വിമാനക്കമ്പനി അറ്റ്‌ലാന്റിക് സ്റ്റാര്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ വിമാനക്കമ്പനിയായ കോം എയറും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. എന്നാല്‍ ചില നടപടികള്‍ പൂര്‍ത്തിയാക്കാനാകാത്തതിനാല്‍ വിമാനങ്ങള്‍ വരാനും പോകാനും സമയം ഇനിയും എടുക്കുമെന്നാണ് സൂചന. അത് കൊണ്ട് തന്നെ ടിക്കറ്റ് വില്‍പ്പനയും തുടങ്ങാനായിട്ടില്ല.

ന്യൂസൗത്ത് വെയില്‍സ്: കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ കോമണ്‍വെല്‍ത്ത് ബേയില്‍ അടിഞ്ഞ കൂറ്റന്‍ മഞ്ഞുപാളി അവിടെയുള്ള അഡീലി പെന്‍ഗ്വിനുകള്‍ വന്‍ തോതില്‍ ചത്തൊടുങ്ങാന്‍ കാരണമാകുന്നതായി റിപ്പോര്‍ട്ട്. 2011 മുതല്‍ ഒന്നര ലക്ഷത്തോളം പെന്‍ഗ്വിനുകള്‍ ഇവിടെ ചത്തൊടുങ്ങിയിതായാണ് കണക്ക. 1120 ചതുരശ്രമൈല്‍ നീളമുളള മഞ്ഞുപാളി മൂലം ഈ പെന്‍ഗ്വിന്‍ കൂട്ടത്തിന് തീറ്റതേടി തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് 70 മൈല്‍ ദൂരത്തേക്ക് പോകേണ്ടി വന്നു. ഈ യാത്ര അതിജീവിക്കാനാകാതെയാണ് പെന്‍ഗ്വിനുകള്‍ ചത്തത്.
വെളളത്തിന്റെ സാന്നിധ്യമുളളയിടത്ത് മാത്രമേ ഇവയ്ക്ക് ജീവിക്കാനാകൂ. കിഴക്കന്‍ അന്റാര്‍ട്ടിക്കയില്‍ നിന്നുളള വലിയ മഞ്ഞ് പാളി എത്തിയതോടെ ഇവയ്ക്ക് അകലേക്ക് തീറ്റ തേടിപ്പോകേണ്ടതായി വന്നു. 2011ന് ശേഷം ഇവിടെയുണ്ടായിരുന്ന പെന്‍ഗ്വിന്‍ സമൂഹത്തിന്റെ എണ്ണം വെറും പതിനായിരമായി ചുരുങ്ങാന്‍ ഇത് കാരണമായി. ആസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയുടെ കാലാവസ്ഥ വ്യതിയാ ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കേപ് ഡെനിസണ്‍ നൂറ് വര്‍ഷത്തിലേറെയായി പെന്‍ഗ്വിനുകളുടെ ആവാസ കേന്ദ്രമാണ്. എന്നാല്‍ ഇപ്പോള്‍ ഇവ കടുത്ത വെല്ലുവിളികള്‍ നേരിടുന്നു. ഈ വന്‍ ഹിമപാളി തകര്‍ന്നില്ലെങ്കില്‍ ഇരുപത് വര്‍ഷത്തിനകം ഇവിടെയുളള മുഴുവന്‍ പെന്‍ഗ്വിനുകളും ഇല്ലാതാകുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ്പ്രതിഷേധം ശക്തമാകുന്നു. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനേയും മറ്റ് അഞ്ചു വിദ്യാര്‍ത്ഥികളേയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവരെ വിട്ടയക്കുക, ക്യാംപസിനുള്ളില്‍ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിവാക്കുക, വിദ്യാര്‍ഥികളുടെ മേല്‍ അന്യായമായി ചുമത്തിയ രാജ്യദ്രോഹകുറ്റം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നു വൈകുന്നേരം ക്യാംപസിനുള്ളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.
ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷനും ഇതിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ വിദ്യാര്‍ഥികള്‍ ക്യാംപസില്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങളെ പിന്തുണച്ച് അധ്യാപകരടക്കമുളള ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ക്യാംപസില്‍ നിന്നും ഏഴു വിദ്യാര്‍ഥികളെ അന്വേഷണങ്ങളുടെ ഭാഗമായി പുറത്താക്കിയിരുന്നു. ഹോസ്റ്റലില്‍ താമസിക്കാമെങ്കിലും ഇവര്‍ക്ക് പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ അഞ്ചുവിദ്യാര്‍ഥികളെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ വൈസ് ചാന്‍സലര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമായ ചൊവ്വാഴ്ച ഒരുവിഭാഗം ഇടതു വിദ്യാര്‍ത്ഥി സംഘടനകളും കശ്മീരി വിദ്യാര്‍ത്ഥികളും ചേര്‍ന്നു നടത്തിയ പ്രതിഷേധയോഗം എബിവിപി പ്രവര്‍ത്തകര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. വിദ്യാര്‍ത്ഥികളുടെ ചടങ്ങിനെതിരെ എബിവിപി സര്‍വകലാശാല അധികൃതരോട് പരാതിപ്പെടുകയും അധികൃതര്‍ യോഗത്തിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ ചിലര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഡല്‍ഹി പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

റവ. ഫാ. ഹാപ്പി ജേക്കബ്
ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ഒന്നാം വാരം പിന്നിടുമ്പോള്‍ ആത്മീയ തേജസ്സിന്റെ ഉന്നതാവസ്ഥയില്‍ നിന്നു കൊണ്ട് ഒരു ആത്മശോധന നമുക്ക് നിവ്വഹിക്കാം. പലതും ഉപേക്ഷിക്കണമെന്ന് നോമ്പില്‍ പലരും നിഷ്‌കര്‍ഷിക്കാറുണ്ട്. ഉപേക്ഷണത്തോടൊപ്പം സ്വീകരണവും നോമ്പിന്റെ പ്രത്യേകതയാണ്. അസൂയയും, ദേഷ്യവും, തിന്മയും, വെറുപ്പും, വിദ്വേഷവും മനസ്സില്‍ നിന്നകറ്റി നന്മയും, ഭയവും, ക്ഷമയും, സ്‌നേഹവും, പ്രത്യാശയും നമ്മുടെ മനസ്സില്‍ നിറയട്ടെ. ദൈവവും ദേവസ്‌നേഹവും കേട്ടറിഞ്ഞ അറിവായിട്ടല്ല, ഓരോരുത്തരും സ്വയമായി അതനുഭവിക്കുമ്പോള്‍ ദൈവരാജ്യം സമാഗതമാകും.

വേദനയുടേയും, രോഗത്തിന്റേയും, പീഡയുടെയും അനുഭവത്തില്‍ നിന്നുള്ള വിടുതല്‍ നോമ്പിലൂടെ ലഭിക്കട്ടെ. ആത്മാവിന്റെ സഹയാത്രികനാണല്ലോ പ്രാര്‍ത്ഥന. നാമെല്ലാവരും പ്രാര്‍ത്ഥിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവരുമാണ്. സമൂഹ ജീവിതത്തിന്റെ ജീര്‍ണ്ണതയാകുന്ന ‘അഹം’ പ്രാര്‍ത്ഥനയിലും ഇന്ന് പ്രകടമാണ്. വിരുദ്ധ ലൂക്കോസിന്റെ സുവിശേഷം 5:1216, 4:4041 ഭാഗങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനയിലെ കുറവ് നമുക്ക് മനസ്സിലാക്കാം. എനിക്ക് വേണം എനിക്ക് തരണം എന്ന് പ്രാര്‍ത്ഥിക്കുന്ന നാം ഈ കുഷ്ഠരോഗിയുടെ പ്രാര്‍ത്ഥന ഒരു നിമിഷം ശ്രദ്ധിക്കൂ.

‘കര്‍ത്താവേ അവിടുത്തേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും’ . കര്‍ത്താവ് അവനെ തൊട്ടു അവനോട് പറഞ്ഞു. എനിക്ക് മനസ്സുണ്ട്, നീ സൗഖ്യമാവുക.
പ്രാര്‍ത്ഥിച്ച് ഉടനേ ഫലം കാണാതെ നിരാശപ്പെട്ട് പിന്തിരിഞ്ഞ ഒരു പാട് പേരുണ്ട് നമ്മുടെ ഇടയില്‍. എപ്പോഴെങ്കിലും തിരുഹിതം എന്തെന്ന് അന്വേഷിച്ചിട്ടുണ്ടോ? നമുക്കും പ്രാര്‍ത്ഥിക്കാം നിനക്ക് ഹിതമെങ്കില്‍ എനിക്ക് സൗഖ്യം തരിക. ആ കുഷ്ഠരോഗിക്ക് പൂര്‍ണ്ണ വിശ്വാസമായിരുന്നു. വിശ്വാസത്തില്‍ നാം എവിടെ നില്ക്കുന്നു. തീര്‍ത്ഥാടനവും ധ്യാനവും ഞായറാഴ്ച ആരാധനയും വിശ്വാസത്തോടെയാണോ നാം നടത്തുന്നത്? അല്ലായെങ്കില്‍ ആള്‍കൂടത്തില്‍ ഒരാള്‍ എന്നതിനപ്പുറം ഒന്നുമാവില്ല.

എന്നാല്‍ പരിപൂര്‍ണ്ണ വിശ്വാസത്തോടെ സമര്‍പ്പിതമായി അത് നാം നിര്‍വ്വഹിക്കുമ്പോള്‍ അതിന്റെ ഫലവുമുണ്ടാകും. ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിച്ച് സ്വീകരിക്കേണ്ടതിനെ സ്വീകരിച്ച് ഈ നോമ്പിലൂടെ നമുക്ക് യാത്ര ചെയ്യാം. കര്‍ത്താവേ, നിനക്ക് ഹിതമെങ്കില്‍ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

ദൈവം അനുഗ്രഹിക്കട്ടെ

fr. happy jacob-124x150ഹാപ്പി അച്ചന്‍ എന്ന്‍ വിശ്വാസികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന റവ. ഫാ. ഹാപ്പി ജേക്കബ് നോമ്പ് കാലത്തെ എല്ലാ ഞായറാഴ്ചകളിലും മലയാളം യുകെ വായനക്കാര്‍ക്കായി നോമ്പ് കാല സന്ദേശം നല്‍കുന്നതാണ്. തിരുവനന്തപുരം സ്വദേശിയായ ഹാപ്പി അച്ചന്‍ ഇപ്പോള്‍ യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു.

ലണ്ടന്‍: കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിട്ടും ബ്രിട്ടന്‍ ബഹ്‌റൈനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. 2011 സെപ്റ്റംബര്‍ മുതല്‍ 2015 വരെ യുകെ ബഹ്‌റൈന് 45 മില്യന്‍ പൗണ്ടിന്റെ ആയുധങ്ങള്‍ കൈമാറിയതായാണ് കണക്ക്. അറബ് വസന്തത്തെ അധികൃതര്‍ അടിച്ചമര്‍ത്തിയപ്പോള്‍ ആയിരങ്ങള്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. ആയിരക്കണക്കിന് പേരെ ജയിലിലും അടച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനും ബഹ്‌റൈനും തമ്മിലുളള ആയുധ ഇടപാടുകളിലും വന്‍ വര്‍ദ്ധനയുണ്ടായതായി മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തുന്നു.
ബഹ്‌റൈനില്‍ ഒരു നാവിക ആസ്ഥാനം സ്ഥാപിക്കാനും ബ്രിട്ടന്‍ ധാരണയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. പുതിയ പദ്ധതികള്‍ ബഹ്‌റൈനിലെ നികുതി ദായകര്‍ക്ക് ഏറെ സഹായകമാകുമെന്നാണ് ബ്രിട്ടന്റെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം സഹായങ്ങള്‍ ലജ്ജിപ്പിക്കുന്നതാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം. അറബ് വസന്തത്തിന്റെ ഓര്‍മകള്‍ പുതുക്കാന്‍ രാജ്യത്ത് വിവിധ പരിപാടികള്‍ ഇവര്‍ സംഘടിപ്പിച്ചിരുന്നു.

മെഷീന്‍ ഗണ്ണുകളും തോക്കുകളും അടക്കമുളള ആയുധങ്ങളാണ് ബഹ്‌റൈന് നല്‍കിയതെന്നും ആയുധ വ്യാപാര വിരുദ്ധ പ്രചാരക സംഘം പറഞ്ഞു. അറബ് വസന്തത്തിന് മൂന്ന് വര്‍ഷം മുമ്പ് വരെ ഇരുരാജ്യങ്ങളും തമ്മിലുളള ആയുധ ഇടപാടുകള്‍ വെറും ആറ് മില്യന്‍ പൗണ്ട് മാത്രമായിരുന്നു. സൗദി അറേബ്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയ കവചിത വാഹനങ്ങളും അവര്‍ ബഹ്‌റൈന്റെ സംരക്ഷണത്തിന് വേണ്ടി വിട്ടു നല്‍കിയിരുന്നു. രാജ്യത്ത് ഉയര്‍ന്നു വന്ന ജനാധിപത്യത്തിന് വേണ്ടിയുളള പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ ഇതിലൂടെ ബഹ്‌റൈന്‍ രാജവംശത്തിന് കഴിഞ്ഞു. രാജ്യത്തെ ഷിയാ മുസ്ലീങ്ങളാണ് പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ചത്. സര്‍ക്കാരിന്റെ പ്രത്യാക്രമണങ്ങളില്‍ പരിക്കേറ്റ പ്രതിഷേധക്കാരെ ചികിത്സിച്ച ഡോക്ടര്‍മാരെപ്പോലും അധികാരികള്‍ പീഡിപ്പിച്ചു.

സമരം നയിച്ച പലരും ഇന്നും ജയിലിലാണ് ഇവരെ പുറത്തിറക്കണമെങ്കില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായം വേണമെന്നും സമരത്തില്‍ പങ്കെടുത്തതിന് ബഹ്‌റൈനില്‍ നിന്ന് നാടുകടത്തിയ ഇസാ ഹൈദര്‍ അലാലി പറഞ്ഞു. തനിക്ക് പഠനത്തിനുളള രണ്ട് വര്‍ഷം നഷ്ടമായി. ഇപ്പോള്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിയുന്നുണ്ടെങ്കിലും തന്നെപ്പോലെ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമായതായും ഇസ പറഞ്ഞു. 2013ല്‍ അറസ്റ്റ് ചെയ്യപ്പെട്ട താന്‍ പൊലീസിന്റെ കൊടിയ മര്‍ദ്ദനത്തിന്നാണ് ഇരയായത്. നടക്കാനോ ഇരിക്കാനോ കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു താനെന്നും ഇസ വ്യക്തമാക്കി. കുളിക്കാനോ ഡോക്ടറെ കാണാനോ പോലും അധികൃതര്‍ അനുവദിച്ചില്ല. മൂന്ന് മാസത്തിന് ശേഷമാണ് മോചിപ്പിക്കപ്പെട്ടതെന്നും ഈസ വ്യക്തമാക്കി..

കൊച്ചി: ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (62) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭരതം, സദയം, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത് തുടങ്ങിയ ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. 1977ല്‍ പി ചന്ദ്രകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മനസ് ഒരു മയില്‍ ആണ് ആദ്യ ചിത്രം. 15ലേറെ മലയാള ചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്ന് ഏറെ നാളായി കൊച്ചിയില്‍ ചികിത്സയിലായിരുന്നു.
അധ്യാപക ദമ്പതിമാരായ രാമകൃഷ്ണന്‍ നായരും കാര്‍ത്ത്യായനി അമ്മയുമാണ് മാതാപിതാക്കള്‍. ഏറ്റവുമധികം മലയാള ചലച്ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത റെക്കോര്‍ഡും ആനന്ദക്കുട്ടന്റെ പേരിലാണ്. ഒരു വര്‍ഷം 12 സിനിമകള്‍ക്കു വരെ അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. 1954ല്‍ ജനിച്ച അദ്ദേഹം പ്രീഡിഗ്രി പഠനത്തിനു ശേഷം ഛായാഗ്രഹണം പഠിക്കാനായി ചെനൈയിലെത്തി. ഒരു സ്റ്റുഡിയോയില്‍ സഹായിയായാണ് തുടക്കം. പ്രമുഖ ഛായാഗ്രാഹകരായ വിന്‍സെന്റ് മാസ്റ്റര്‍, ജി.കെ. രാമു എന്നിവരുടെ സഹായിയായി പിന്നീട് ചലച്ചിത്രലോകത്തെത്തുകയായിരുന്നു.

ഫാസിലിന്റെ രചനയില്‍ നവോദയ അപ്പച്ചന്‍ സംവിധാനം നിര്‍വഹിച്ച തീക്കടല്‍ എന്ന ചിത്രത്തിനു ശേഷമാണ് ഫാസില്‍-ആനന്ദക്കുട്ടന്‍ കൂട്ടുകെട്ട് ആരംഭിക്കുന്നത്. പിന്നീട് ഫാസിലിന്റെ നിരവധി ചിത്രങ്ങള്‍ക്ക് ആനന്ദക്കുട്ടന്‍ ദൃശ്യങ്ങളൊരുക്കി. മലയാളത്തിലെ ഒട്ടു മിക്ക സംവിധായകരുടേയും ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഗീത. മൂന്നു മക്കളുണ്ട്.

ടോം ജോസ് തടിയംപാട്
ബെല്‍ഫാസ്റ്റ്: നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന കോട്ടയം സംക്രാന്തി സ്വദേശി സാബു തോമസ്‌ പുഴികുന്നേല്‍ (47 വയസ്സ്) ആണ് മരിച്ചത്. കുറച്ചു ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ആണ് മരണം സംഭവിച്ചത്.

കോട്ടയം സംക്രാന്തി സ്വദേശിയായ സാബു ഡയബെറ്റിക് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സാബുവിന്റെ ആരോഗ്യനില അല്‍പം ഭേദമായപ്പോള്‍ സാബുവിന്റെ ആവശ്യപ്രകാരം തന്നെ വീട്ടിലേക്ക് മാറുകയുമായിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം പൈനാമൂട്ടില്‍ എച്ച്എസ് മൗണ്ട് സ്വദേശിനിയായ ദീപയാണ് ഭാര്യ. ജിസിഎസ്ഇ സെക്കന്റ് ഇയറിന് പഠിക്കുന്ന അലന്‍ ഏക മകനാണ്.
ഡയബെറ്റിക് രോഗത്തെ തുടര്‍ന്ന് മരണത്തെ പ്രതീക്ഷിച്ച് ജീവിതത്തെ അവസാനമായി സമീപിക്കുകയായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി സാബു. രോഗം ഇടയ്ക്ക് ഭേദമായതായി തോന്നിയപ്പോഴും ജീവിതത്തെ ശാന്തമായി നേരിടാന്‍ സാബു ഏറെ ശ്രദ്ധിച്ചിരുന്നു. താന്‍ മരിച്ചാല്‍ വയ്‌ക്കേണ്ട പുഷ്പങ്ങളെ കുറിച്ചും പാടേണ്ട പാട്ടുകളെ കുറിച്ചും വരെ സാബു ഭാര്യയെ പറഞ്ഞ് ഏല്‍പിച്ചിരുന്നു. ഇന്നലെ ആംബുലന്‍സിലേയ്ക്ക് കയറും മുമ്പ് താന്‍ നട്ടു വളര്‍ത്തിയ ചെടികളെയും പൂക്കളെയും ഒരിക്കല്‍ കൂടി കാണുവാനുള്ള മോഹം പ്രകടിപ്പിച്ച സാബുവിനെ ആംബുലന്‍സ് ജീവനക്കാര്‍ അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു മാസമായി ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ സാബു ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്‍പാണ് സാബുവിന്റെ ആവശ്യപ്രകാരം ആശുപത്രി അധികൃതരുടെ അനുവാദത്തോടെ വീട്ടിലേക്ക് വന്നത്. എന്നാല്‍ വ്യാഴാഴ്ച രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും ആയിരുന്നു. അസുഖം കിഡ്‌നിയേയും കരളിനേയും ബാധിച്ചതോടെയാണ് രോഗം മൂര്‍ച്ഛിച്ചത്. മസ്‌കറ്റില്‍ നിന്നും 10 വര്‍ഷം മുന്‍പാണ് സാബു യുകെയിലെത്തിയത്. ആദ്യം യുകെയിലെ ലിങ്കണ്‍ഷെയറിലായിരുന്ന സാബുവും കുടുംബവും പിന്നീട് ദീപയുടെ ജോലിയുടെ സൗകര്യാര്‍ത്ഥം ബെല്‍ഫാസ്റ്റിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി ബെല്‍ഫാസ്റ്റിലാണ് താമസം.
സാബുവിന് മാതാവിനെ കൂടാതെ മൂന്ന് സഹോദരങ്ങളുള്ളത്. പിതാവ് നേരത്തെ നിര്യാതനായിരുന്നു. സാബുവിന്റെ മരണത്തില്‍ യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം അറിയിച്ചു. യുകെകെസിഎയുടെ നോര്‍ത്തേണ്‍ അയര്‍ലന്റ് ക്‌നാനായ കാത്തലിക് യൂണിറ്റിന്റെ സജീവപ്രവര്‍ത്തകനായിരുന്നു സാബു. സാബുവിന്റെ വേര്‍പാടില്‍ ദുഃഖിതരായ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. സാബുവിന്റെ അന്ത്യാഭിലാഷമനുസരിച്ച് ബെല്‍ഫാസ്റ്റിലെ ഗ്ലെന്‍ഗോമെര്‍ലി പള്ളിയിലായിരിക്കും സംസ്‌കാരം നടക്കുക. സംസ്‌കാര ചടങ്ങുകളുടെ ചെലവ് നോര്‍ത്തണ്‍ അയര്‍ലണ്ട് ക്‌നാനായ കുടുംബ യോഗം വഹിക്കുമെന്ന് സെക്രട്ടറി ടോമി ജോസഫ് അറിയിച്ചു. സൗദിയിലുള്ള സഹോദരന്‍ എത്തേണ്ടതിനാല്‍ തീയതി പിന്നീട് തീരുമാനിക്കും.

RECENT POSTS
Copyright © . All rights reserved