ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പണമിടപാടുകള്‍ സാധ്യമാക്കുന്ന ആധാര്‍ പേ സംവിധാനം നിലവിലെത്തി. ഇതിനായുള്ള ആപ്പ് പ്ലേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ബയോമെട്രിക് സ്‌കാനിങ്ങിലൂടെ ഡെബിറ്റ്, കാര്‍ഡ് പണമിടപാടുകള്‍ സാധ്യമാക്കുന്നതാണ് ഈ സംവിധാനം. ആളുകളുടെ വിരലടയാളമോ, കണ്ണോ സ്‌കാന്‍ ചെയ്താല്‍ പണമിടപാട് നടത്തുന്ന വിധമാണ് ആന്‍ഡ്രോയിഡ് ആപ്പിന്റെ പ്രവര്‍ത്തനം.
ആധാര്‍ പേയില്‍ സര്‍വീസ് ചാര്‍ജുകള്‍ ഇല്ലെന്നതാണ് പ്രധാന പ്രത്യേകത. ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പണം മറ്റൊരു അക്കൗണ്ടിലേക്ക് നല്‍കാന്‍ ഇതിലൂടെ സാധിക്കില്ല. ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിക്കൂ. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും സ്മാര്‍ട്ട്‌ഫോണുകളും അത്ര പ്രചാരത്തിലില്ലാത്ത ഗ്രാമീണര്‍ക്കിടയില്‍ ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കാന്‍ ആപ്പ് പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
ബയോമെട്രിക് സ്‌കാനറുമായോ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായോ കണക്ട് ചെയ്തിട്ടുള്ള സ്മാര്‍ട്ട്‌ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താണ് ഇത് ഉപയോഗിക്കുന്നത്. സാധനങ്ങള്‍ വാങ്ങുന്നവര്‍ ആധാര്‍ കാര്‍ഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കിയാല്‍ മതിയാകും. ഇവ ആപ്പില്‍ നല്‍കിയശേഷം വിരലടയാളം സ്‌കാന്‍ ചെയ്താല്‍ ഇടപാട് നടക്കും.
മാഞ്ചസ്റ്റര്‍: ക്ഷീണിതനായ അഗതിക്ക് ബര്‍ഗര്‍ വാങ്ങിക്കൊടുക്കാനുള്ള ശ്രമം മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാര്‍ പരാജയപ്പെടുത്തിയെന്ന പരാതിയുമായി സ്ത്രീ. വൃദ്ധനായ അയാളെ ഒഴിവാക്കാനാണെന്ന് പറഞ്ഞ് ബര്‍ഗര്‍ നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ഇവര്‍ പറയുന്നു. മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റിന്റെ ഡ്രൈവ് ത്രൂ വിന്‍ഡോയിലാണ് ഈ മറുപടി തനിക്ക് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. ഈ വിധത്തില്‍ ഭക്ഷണം കൊടുക്കുന്നത് വൃദ്ധന് അവിടെത്തന്നെ തുടരാന്‍ പ്രേരണയാകുമെന്ന് പറഞ്ഞാണ് ജീവനക്കാര്‍ ഭക്ഷണം നല്‍കാന്‍ തയ്യാറാകാതിരുന്നതെന്ന് സ്ത്രീ പറഞ്ഞതായി മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞായറാഴ്ച ഹാര്‍പ്പര്‍ഹേയിലുള്ള ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിലാണ് ഈ സംഭവമുണ്ടായത്. സംഭവത്തില്‍ താന്‍ അങ്ങേയറ്റം നിരാശയാണെന്ന് മക്‌ഡൊണാള്‍ഡ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പരാതിയില്‍ സ്ത്രീ വ്യക്തമാക്കി. റെസ്റ്റോറന്റിനു പുറത്ത് മഴയില്‍ കുതിര്‍ന്ന് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വൃദ്ധന് ചൂടുള്ള ഭക്ഷണം എന്തെങ്കിലും വാങ്ങി നല്‍കാന്‍ തീരുമാനിച്ചത്. തന്റെ കുട്ടികള്‍ക്കായുള്ള ഭക്ഷണം വാങ്ങിയ ശേഷമാണ് ഇയാള്‍ക്കായി ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇത് നിഷേധിക്കപ്പെടുകയായിരുന്നു.
പിന്നീട് കെഎഫ്‌സിയില്‍ നിന്നാണ് ഇയാള്‍ക്ക് താന്‍ ഭക്ഷണം വാങ്ങി നല്‍കിയതെന്നും സ്ത്രീ പരാതിയില്‍ പറയുന്നു. പരാതിയോട് പ്രതികരിച്ച് മക്‌ഡൊണാള്‍ഡ്‌സ് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അഗതികളായവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുന്നത് തടയുക എന്നത് തങ്ങളുടെ നയമല്ലെന്നും എന്നാല്‍ തുടര്‍ച്ചയായി ശല്യമുണ്ടാക്കുന്ന ചിലര്‍ക്ക് ഇപ്രകാരം ഭക്ഷണം വാങ്ങി നല്‍കുന്നവരം പ്രോത്സാഹിപ്പിക്കാറില്ലെന്നും മക്‌ഡൊണാള്‍ഡ്‌സ് വ്യക്തമാക്കി.
ലണ്ടന്‍: പൊള്ളലിന് ചികിത്സ നല്‍കിയ നഴ്‌സിന്റെ ഹാന്‍ഡ്ബാഗും കാറും മോഷ്ടിച്ചു മുങ്ങിയ കള്ളന് 44 ആഴ്ച തടവ്. ക്രെയിഗ് നാപ്പ് എന്ന 37കാരനാണ് കോടതി ശിക്ഷ വിധിച്ചത്. ഷെറില്‍ ലൂയിസ് തോമസ് എന്ന നഴ്‌സിന്റെ ബാഗ് അടിച്ചു മാറ്റിയ കള്ളന്‍ അതിനുള്ളിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് സര്‍ജറിക്കു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിസാന്‍ ജൂക്ക് കാര്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഇന്നലെയാണ് ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്.
എബ്ബ് വെയിലിലെ ബ്ലെയിന്‍ വൈ സിഡബ്ല്യുഎം സര്‍ജറിയിലാണ് സംഭവമുണ്ടായത്. ജനുവരി 18-ാംതിയതി ഇവിടെ ചികിത്സ തേടിയെത്തിയ നാപ്പ് ചികിത്സാ മുറിയില്‍ വെച്ചിരുന്ന ലൂയിസ് തോമസിന്റെ ബാഗ് മോഷ്ടിക്കുകയായിരുന്നു. കാലില്‍ ചൂടുവെള്ളം വീണ് പൊള്ളലേറ്റെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ചികിത്സ തേടിയെത്തിയത്. ഇയാള്‍ക്ക് ആവശ്യമായ ശുശ്രൂഷകള്‍ നല്‍കിയതിനു ശേഷമാണ് ബാഗ് നഷ്ടപ്പെട്ട കാര്യം നഴ്‌സ് ശ്രദ്ധിക്കുന്നത്.
ബാങ്ക് കാര്‍ഡുകളും 150 പൗണ്ടും പേഴ്‌സിനുള്ളില്‍ ഉണ്ടായിരുന്നു. കാര്‍ പിന്നീട് കേടുപാടുകളോടെ കണ്ടെത്തി. പേഴ്‌സും പണവും കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ലൈസന്‍സ് ഇല്ലാതെയാണ് ഇയാള്‍ വാഹനവുമായി കടന്നത്. എല്ലാം ചേര്‍ത്ത് 96 കുറ്റങ്ങള്‍ പോലീസ് ചുമത്തിയതില്‍ 36 എണ്ണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 44 ആഴ്ച തടവും ഒന്നര വര്‍ഷത്തേക്ക് ഡ്രൈവിംഗ് വിലക്കുമാണ് ഇയാള്‍ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ.
സ്വന്തം ലേഖകൻ
മാഞ്ചസ്റ്ററിൽ ഹോസ്പിറ്റൽ എൻട്രൻസിലേയ്ക്ക് കാർ ഇടിച്ചു കയറി. അപകടത്തിൽ രണ്ടു പേർ മരിച്ചു. മാഞ്ചസ്റ്ററിലെ വിതിംഗ്ടൺ കമ്യൂണിറ്റി ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ഉച്ചക്ക് രണ്ടു മണിയോടെ നെൽ ലെയിനിലുള്ള കാർ പാർക്കിംഗ് ഏരിയയിലാണ് അപകടമുണ്ടായത്. മെയിൻ എൻട്രൻസിലെ നിരവധി ബൊല്ലാർഡുകൾ തകർത്ത കാർ രണ്ടു സ്ത്രീകളെ ഇടിച്ചിടുകയായിരുന്നു. ഇവരെ ഉടൻ തന്നെ വിതിൻ ഷോ, മാഞ്ചസ്റ്റർ റോയൽ ഇൻഫേർമറി ഹോസ്പിറ്റലുകളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ മറ്റാർക്കും പരിക്കില്ല എന്ന് മാഞ്ചസ്റ്റർ മെട്രോ പൊളിറ്റൻ പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തതിനാണ് അറസ്റ്റ്. അപകടമുണ്ടാക്കിയ ഫോർഡ് ഫോക്കസിന്റെ രണ്ടു ടയറുകളും തകർന്നിട്ടുണ്ട്. 20ഓളം പോലീസ് കാറുകളും നിരവധി ആംബുലൻസുകളും ക്രൈം സീനിൽ രക്ഷാ പ്രവർത്തനത്തിനായി എത്തിയിരുന്നു. സംഭവസ്ഥലം പോലീസ് സീൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാളയാർ: വാളയാറില്‍ സഹോദരിമാർ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ അഞ്ച് പ്രതികളുണ്ടെന്ന് വ്യക്തമായ സൂചന കിട്ടിയതായി പോലീസ്. കേസില്‍ ഇതുവരെ നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസിലെ പ്രതികള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പ്രതികളില്‍ ഒരാളുടെ ഫോണില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവിനെയും അയല്‍വാസികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അതിനിടെ, സഹോദരിമാരില്‍ മൂത്ത കുട്ടിയെ ബന്ധു പീഡിപ്പിച്ചിരുന്നതായി അമ്മ ഭാഗ്യവതി പൊലീസിന് മൊഴി നല്‍കി. മകളെ ഉപദ്രവിക്കരുതെന്ന് താക്കീത് ചെയ്തിരുന്നെന്നും അമ്മ പൊലീസിനോട് പറഞ്ഞു.
പെണ്‍കുട്ടികള്‍ ലൈംഗികചൂഷണത്തിന് ഇരയായെന്ന് പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശെല്‍വപുരം ഷാജി ഭാഗ്യം ദമ്പതികളുടെ മക്കള്‍ – പതിനൊന്നു വയസുകാരി ഹൃതിക ജനുവരി 12നും 52 ദിവസത്തിനുശേഷം ഹൃതികയുടെ ഇളയ സഹോദരി ഒന്‍പതുവയസുളള ശരണ്യയും മരിച്ചു. രണ്ടു പേരും വീടിനുളളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൂന്നടി മാത്രം ഉയരമുള്ള ശരണ്യയെ എട്ടരയടി ഉയരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് സംശയം ബലപ്പെടുത്തിയത്.
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു . കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനാണ് മികച്ച നടൻ . അനുരാഗക്കരിക്കിൻ വെള്ളത്തിലെ അഭിനയത്തിന് രജീഷ വിജയൻ മികച്ച നടിയായി . വിധു വിൻസെന്റ് സംവിധാനം ചെയ്ത മാൻഹോളാണ് മികച്ച ചിത്രം . ഒറ്റയാൾപ്പാത മികച്ച രണ്ടാമത്തെ ചിത്രമായി . കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി മഹേഷിന്റെ പ്രതികാരത്തെ തിരഞ്ഞെടുത്തു.മന്ത്രി എ കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം)
മികച്ച നടി: രജീഷ വിജയന്‍ (അനുരാഗ കരിക്കിന്‍ വെള്ളം)
മികച്ച സംവിധായകന്‍: വിധുവിന്‍സെന്റ് (മാന്‍ഹോള്‍)
മികച്ച സിനിമ: മാന്‍ഹോള്‍
മികച്ച സ്വഭാവ നടന്‍: മണികണ്ഠന്‍ (കമ്മട്ടിപ്പാടം)
മികച്ച സ്വഭാവ നടി: വി.കെ.കാഞ്ചന
തിരക്കഥാകൃത്ത്: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)
നവാഗത സംവിധായകന്‍: ഷാനവാസ് വാവക്കുട്ടി (കിസ്മത്ത്)
മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി
പിന്നണി ഗായകന്‍: സൂരജ് സന്തോഷ്
പിന്നണി ഗായിക: ചിത്ര
മികച്ച മേക്കപ്പ് മാന്‍: എന്‍.ജി.റോഷന്‍
കഥാകൃത്ത്: സലിം കുമാര്‍ (കറുത്ത ജൂതന്‍)
ബാലതാരം (ആണ്‍): ചേതന്‍ ജയലാല്‍ (ഗപ്പി)
മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതല്‍ സിനിമ വരെ
മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍
68 സിനിമകളാണ് പുരസ്‌കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
എറണാകുളത്ത് സിഎയ്ക്കു പഠിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തി. പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പള്ളിൽ ഷാജി വർഗീസിന്റെ മകൾ മിഷേൽ ഷാജി വർഗീസ് (18) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 8.45 ഓടെ എറണാകുളം വാർഫിനു പരിസരത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച്ച വൈകുന്നേരം മുതൽ പെണ്‍കുട്ടിയെ കാണാനില്ലെന്നു പരാതിയുണ്ടായിരുന്നു.
എറണാകുളം കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിൽ സിഎക്ക് പഠിക്കുകയായിരുന്നു മിഷേൽ. കച്ചേരിപ്പടിയിൽ തന്നെയുള്ള ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഞായറാഴ്ച്ച വൈകുന്നേരം ഏഴോടെ കലൂർ പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞാണ് കുട്ടി ഹോസ്റ്റലിൽ നിന്നു പുറത്തേക്കുപോയത്. വൈകുന്നേരം പള്ളിയിൽ പോകുമെന്ന് മിഷേൽ വീട്ടിലേക്കും വിളിച്ചറിയിച്ചിരുന്നു.എന്നാൽ, പിന്നീട് വിവരമൊന്നുമില്ലായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് ഇന്നലെ ബന്ധുക്കൾ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.
ഇതിനിടയിലാണ് ഇന്നലെ രാത്രി 8.45 ഓടെ എറണാകുളം വാർഫിന്റെ പരിസരത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കയച്ചു. പ്രാഥമിക പരിശോധനയിൽ ദുരൂഹത കാണുന്നില്ലെന്നും പെണ്‍കുട്ടിയുടെ മുഖത്തുള്ള മുറിവ് വെള്ളത്തിൽ വീണപ്പോൾ മറ്റോ ഉണ്ടായതാകാനാണ് സാധ്യതയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമെ ഇക്കാര്യം വ്യക്തമാകുകയുള്ളു എന്നും സെൻട്രൽ സിഐ അനന്തലാൽ പറഞ്ഞു. സൈലമ്മയാണ് മിഷേലിന്റെ മാതാവ്, സഹോദരൻ: മൈക്കിൾ, ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂൾ വിദ്യാർഥി.
വയനാട്: യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ആര് പേര്‍ പിടിയിലായി. 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന പോക്സോ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വൈദ്യപരിശോധനയില്‍ കിട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
ഇന്നലെയാണ് വയനാട്ടിലെ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം പുറത്തുവരുന്നത്. ഏഴാം ക്ലാസിലും എട്ടിലും പഠിക്കുന്ന ഏഴു വിദ്യാര്‍ത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിംഗിനു വിധേയരാക്കി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ആലോചിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിനികളെ കോമ്പൗണ്ടിന് പുറത്തുവെച്ച് മിഠായി നല്‍കിയും അശ്ലീല വീഡിയോകള്‍ കാണിച്ച് പ്രലോഭിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യത്തീംഖാന നല്‍കിയ പരാതിയില്‍ പറയുന്നത്.
ത്തീംഖാനയ്ക്ക് സമീപമുളള കടകളിലെ യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഹോസ്റ്റലിലേക്ക് പോകുംവഴി കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്നാണ് വെളിപ്പെട്ടത്. യത്തീംഖാനയ്ക്ക് സമീപമുളള കടയില്‍ നിന്നും കഴിഞ്ഞ് ദിവസം വിദ്യാര്‍ത്ഥിനികള്‍ ഇറങ്ങിവരുന്നത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരാണ് കാര്യങ്ങള്‍ അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ കൗണ്‍സലിംഗിലും അന്വേഷണത്തിലും കാര്യങ്ങള്‍ പുറത്തു വരികയായിരുന്നു. ജനുവരി മുതല്‍ ഈ വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ടതായും സംശയിക്കുന്നുണ്ട്.
ബെയ്ജിംഗ്: രക്ഷപ്പെടാന്‍ ശ്രമിച്ച മയക്കുമരുന്നിന് അടിമയായ യുവാവിനെ സിനിമാ സ്റ്റൈലില്‍ പിടിക്കാന്‍ പോലീസുകാരന്റെ ശ്രമം. അതിവേഗത്തില്‍ പാഞ്ഞുവന്ന കാറിന്റെ ബോണറ്റിലേക്ക് ചാടിവീണാണ് ഇയാള്‍ പ്രതിയെ തടയാന്‍ ശ്രമിച്ചത്. ശ്രമത്തില്‍ കാറിടിച്ച് അന്തരീക്ഷത്തില്‍ നാലു തവണ വട്ടം കറങ്ങിയതിനു ശേഷമാണ് ഇയാള്‍ നിലം തൊട്ടത്. ചൈനയിലെ പൂജിയാങ് എന്ന പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് പോലീസുകാരന്റെ പരാക്രമങ്ങളുള്ളത്.

24 കാരനായ ഹോങ് ലെയ്‌ഷെങ് എന്ന പോലീസ്‌കാരനാണ് പ്രതിയെ തടയാന്‍ ഈ സാഹസം കാട്ടിയത്. തൂ ഗുവോഷോങ് എന്ന പ്രതിയുടെ കാറിലേക്കാണ് ഇയാള്‍ ചാടി വീണത്. മയക്കുമരുന്ന് ഉപയോഗിച്ചെന്ന കുറ്റത്തിന് ഇയാളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എന്തായാലും ചൈനയില്‍ ഈ പോലീസുകാരന്‍ ഇപ്പോള്‍ ഹീറോയാണ്.
മറ്റു പോലീസുകാര്‍ തടയാന്‍ നോക്കിയിട്ടും കാര്‍ നിര്‍ത്താതെ വന്നപ്പോളാണ് ലെയ്‌ഷെങ് ചാടിവീണത്. പരിക്കേറ്റ് നിലത്തു വീണ ഇയാളെ സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയാണ് രക്ഷിച്ചത്. എന്തായാലും സാഹസിക യജ്ഞത്തില്‍ ഇയാള്‍ക്ക് സാരമായ പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നാണ് വിവരം. ആശുപത്രിയില്‍ ഇയാള്‍ സുഖം പ്രാപിച്ചു വരുന്നു. ഇയാളെ ഇടിച്ച കാര്‍ പിന്നീട് മറ്റൊരു സ്ഥലത്തു നിന്ന് കണ്ടെത്തി. പ്രതിയെ പിടിക്കാന്‍ സാധിച്ചിട്ടില്ല.
ലണ്ടന്‍: ബ്രിട്ടനിലെ ഗാരേജ് ഫോര്‍കോര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഏറ്റവും ചെലവ് കുറഞ്ഞവ ഏതൊക്കെയെന്ന വിവരങ്ങള്‍ പുറത്ത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും വിലക്കുറവ് നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സെയിന്‍സ്ബറിയാണ് മുന്‍പന്തിയില്‍. ഭക്ഷ്യവസ്തുക്കളും പാനീയങ്ങളുമുള്‍പ്പെടെ 9 ഇനങ്ങളടങ്ങിയ ഒരു ബാസ്‌കറ്റിന് മറ്റു സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ 7 പൗണ്ട് കുറവാണ് സെയിന്‍സ്ബറി ലോക്കല്‍ ഈടാക്കുന്നത്. ആറ് പ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.
വ്യാപാര മാസികയായ ദി ഗ്രോസര്‍ ആണ് പഠനം നടത്തിയത്. ദി കോ-ഓപ്, എം ആന്‍ഡ് എസ് സിംപ്ലി ഫുഡ്, മോറിസണ്‍സ് ഡെയിലി, സെയിന്‍സ്ബറി ലോക്കല്‍, ടെസ്‌കോ എക്‌സപ്രസ്, ലിറ്റില്‍ വെയിറ്റ്‌റോസ് എന്നീ ഫോര്‍കോര്‍ട്ട്, കണ്‍വീനിയന്‍സ് സ്‌റ്റോറുകളിലാണ് പഠനം നടത്തിയത്. ബ്രെഡ്, പാല്, ടീബാഗ്, സ്പഗെറ്റി തുടങ്ങി 9 ഇനങ്ങളാണ് എല്ലായിടത്തു നിന്നും വാങ്ങിയത്. സെയിന്‍സ്ബറിയില്‍ ഇവയ്ക്ക് 17.44 പൗണ്ട് മാത്രമാണ് വില വന്നത്.
രണ്ടാം സ്ഥാനത്തുള്ള ടെസ്‌കോ 18.28 പൗണ്ട് ഈടാക്കി. വെയിറ്റ്‌റോസില്‍ 19.99 പൗണ്ടും മോറിസണില്‍ 20.48 പൗണ്ടും ഇതേ സാധനങ്ങള്‍ക്ക് വിലയായി. കോ-ഓപ്പില്‍ 21.44 പൗണ്ടും എം ആന്‍ഡ് എസ് സിംപ്ലിയില്‍ 24.45 പൗണ്ടും വിലയീടാക്കി. ഏറ്റവും വിലക്കൂടുതലുള്ള എംആന്‍ഡ്എസിനേക്കാള്‍ 29 ശതമാനം കുറവാണ് സെയിന്‍സ്ബറിയിലെ വിലയെന്നാണ് വ്യക്തമായത്.