Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജലത്തിലൂടെ പകരുന്ന രോഗങ്ങൾ സ്ഥിരീകരിച്ചതോടെ തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവോൺ പ്രദേശത്ത് 22 പേർക്കാണ് മലിനജലം മൂലം ഉണ്ടാകുന്ന വയറിളക്കം സ്ഥിരീകരിച്ചത്. വയറിളക്കത്തിന് കാരണമാകുന്ന അണുക്കൾ ഇവിടെ വിതരണം ചെയ്യുന്ന ജലത്തിൽ കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് വാട്ടർ അറിയിച്ചിരുന്നു.

രോഗത്തിൻറെ ഉറവിടം ഇല്ലാതാക്കാൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുമായി (യുകെ എച്ച് എസ് എ ) ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സൗത്ത് വെസ്റ്റ് വാട്ടർ അറിയിച്ചു. പ്രശ്ന ബാധിത പ്രദേശങ്ങളിൽ കുപ്പിവെള്ള വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തിൽ കൂടി പകരുന്ന രോഗങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രതിരോധശേഷി കുറഞ്ഞവർ കടുത്ത ജാഗ്രത പുലർത്തണമെന്ന് യു കെ എച്ച് എസ് എയുടെ മുന്നറിയിപ്പിൽ പറയുന്നു. മലിനമായ വെള്ളം കുടിക്കുകയോ നീന്തൽകുളങ്ങളിലോ അരുവികളിലോ കുളിക്കുന്നതിലൂടെയോ അണുബാധ ഉണ്ടാകാം . ഡെവോൺ പ്രദേശത്ത് 22 പേരെ കൂടാതെ ബ്രിക്സ്ഹാമിലെ താമസക്കാരായ 70 പേർക്കും വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തതിനെക്കുറിച്ച് കൂടുതൽ പരിശോധനകളും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തീവ്രവാദ പ്രവർത്തനങ്ങൾ ചുമത്തി മൂന്ന് പേരെ പോലീസ് കോടതിയിൽ ഹാജരാക്കി. ഇംഗ്ലണ്ടിലെ ജൂതസമൂഹങ്ങൾ കൂട്ടത്തോടെ താമസിക്കുന്ന വടക്ക് – പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ അക്രമം അഴിച്ചുവിടാനാണ് ഇവർ പദ്ധതി തയ്യാറാക്കിയിരുന്നത്. വാലിദ് സാദൗയി (36), അമർ ഹുസൈൻ (50), വാലിദിൻ്റെ സഹോദരൻ ബിലേൽ സാദൗയി (35) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇവർ ഐഎസ് ബന്ധമുള്ള തീവ്രവാദ പ്രവർത്തനം 2023 -ൽ ആരംഭിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്.

മൂന്ന് പേരെയും കഴിഞ്ഞ ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് ഹാജരാക്കിയത്. ഇവർ ഭീകര പ്രവർത്തനത്തിന് വേണ്ടി ആയുധം സംഭരിക്കാനുള്ള ശ്രമത്തിലായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്. ജൂത സമൂഹത്തെ കൂടാതെ പോലീസിനെയും സൈനികരെയും ഇവർ ലക്ഷ്യം വെച്ചിരുന്നതായും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭീകര ആക്രമണത്തിനുള്ള ആയുധം ശേഖരിക്കാൻ പ്രതികൾ ഒരു ഭവനവും ഉപയോഗിച്ചിരുന്നു. മെയ് 8 ന് വൈകുന്നേരം 7.30 ന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബോൾട്ടൺ, അബ്രാം, ഹിൻഡ്‌ലി, ഗ്രേറ്റ് ലിവർ ഏരിയകളിൽ നടത്തിയ റെയ്ഡാണ് അറസ്റ്റിലേക്ക് നയിച്ചത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഇതിൻപ്രകാരം ഇനിമുതൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് 9 വയസ്സിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് മാത്രമായിരിക്കും. ഗർഭനിരോധനം പോലുള്ള കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കുട്ടികൾക്ക് നൽകുന്നത് 13 വയസ്സിനു ശേഷമായിരിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ഗവൺമെൻറ് പുറത്തിറക്കിയ പുതിയ മാർഗ്ഗരേഖ വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് .


സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ റിലേഷൻഷിപ്പ്, സെക്സ്, ഹെൽത്ത് എഡ്യൂക്കേഷൻ എന്നിവയെ കുറിച്ച് വിശദമായ മാർഗ്ഗരേഖകൾ ഉണ്ടാകും. കൂടാതെ ലിംഗ ഭേദത്തെ കുറിച്ച് എങ്ങനെ വിശദീകരിക്കണമെന്ന കാര്യങ്ങളും നിർദ്ദേശങ്ങളിൽ ഉൾപ്പെടും. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ഒരു വിദഗ്ധ സമിതി നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനമാക്കിയുള്ളതാണ് . ഇതിൻറെ അടിസ്ഥാനത്തിൽ 5 ക്ലാസിന് മുൻപുള്ള ഏതെങ്കിലും രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിൽ ഇല്ലാതാകും.


എന്നിരുന്നാലും 9 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെടുന്ന പ്രശ്നാധിഷ്ഠിത കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ സ്കൂളുകൾക്ക് അനുമതിയുണ്ടാകും. ഉദാഹരണത്തിന് ഒരു ചെറിയ കുട്ടി അനുചിതമായ ചിത്രം മറ്റുള്ളവരുമായി പങ്കുവെച്ചാൽ എന്തുചെയ്യണമെന്ന് തുടങ്ങിയ കാര്യങ്ങൾക്ക് ഉചിതമായ രീതിയിൽ ഇടപെടലുകൾ നടത്താൻ സ്കൂളുകൾക്ക് സ്വാതന്ത്ര്യമുണ്ടാകും. സർക്കാർ നിർദേശങ്ങൾ ഇതുവരെ അന്തിമമായിട്ടില്ല. മന്ത്രി തല ചർച്ചകൾക്ക് ശേഷം നിർദ്ദേശങ്ങൾക്ക് അന്തിമരൂപം ആകുകയുള്ളൂ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികൾക്ക് ആശ്വാസമായി മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനം പുറത്തുവന്നു. ഇതിൻ പ്രകാരം പോസ്റ്റ് സ്റ്റഡി വർക്ക് വിസ തുടർന്നും യുകെയിൽ എത്തുന്ന ഇൻറർനാഷണൽ വിദ്യാർത്ഥികൾക്ക് ലഭിക്കും. പോസ്റ്റ് സ്റ്റഡി വിസയുടെ ആനുകൂല്യം ഇല്ലെങ്കിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2030 ഓടെ 6 ലക്ഷം വിദേശ വിദ്യാർത്ഥികളെയാണ് യുകെയിലെ സർവകലാശാലകൾ ലക്ഷ്യമിടുന്നത് .

പോസ്റ്റ് സ്റ്റഡി വർക്ക് വിസ ദുരുപയോഗം ചെയ്തു എന്നതിന് തെളിവില്ലെന്നാണ് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ കണ്ടെത്തൽ. എന്നിരുന്നാലും വിദ്യാർത്ഥി വിസകളുടെ കാര്യത്തിൽ ഇടനില നിൽക്കുന്ന ഏജൻ്റുമാരുടെ ചൂഷണം ഉണ്ടാകുന്നതായി കമ്മറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പോസ്റ്റ് സ്റ്റഡി വിസ നിലനിർത്തുന്നതിനെ കുറിച്ചും നിർത്തലാക്കുന്നതിനെ കുറിച്ചും ഗൗരവമായി ചർച്ചകൾ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി നടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പോസ്റ്റ് സ്റ്റഡി വിസ യുകെയിലെ സർവകലാശാലകളുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമോ എന്നതും ചർച്ചാ വിഷയമായിരുന്നു.


കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്നത് ഋഷി സുനക് സർക്കാർ അടുത്തിടെ നടപ്പിലാക്കികൊണ്ടിരിക്കുകയാണ് . ഇതിൻറെ ഭാഗമായി ഗവേഷണ വിദ്യാർത്ഥികൾക്ക് അല്ലാതെ ഉള്ളവർക്ക് ആശ്രിത വിസയിൽ ബന്ധുക്കളെ യുകെയിൽ കൊണ്ടുവരാൻ കഴിയില്ലെന്ന നിയന്ത്രണം നിലവിൽ വന്നിരുന്നു . എന്നാൽ പോസ്റ്റ് സ്റ്റഡി വർക്ക് വിസ നിർത്തലാക്കിയാൽ യുകെയിലെ സർവകലാശാലകൾക്ക് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നാണ് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ പുതിയ നിർദ്ദേശത്തിന് പിന്നിലെന്നുമാണ് പൊതുവെ കരുതുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളിൽ നിന്നുള്ള കനത്ത ഫീസാണ് തദേശീയരായ വിദ്യാർഥികളുടെ പഠനത്തിനും ഗവേഷണത്തിനുമുള്ള ചിലവ് ലഘൂകരിക്കുന്നതിന് സർവ്വകലാശാലകളെ പ്രാപ്തരാക്കുന്നത്.


2023-ൽ മൊത്തം 1.14 ലക്ഷം ഗ്രാജ്വേറ്റ് റൂട്ട് വിസകളാണ് അനുവദിച്ചത് . ഇതിന്റെ ഭാഗമായി 30,000 ആശ്രിതർക്കാണ് വിസ നൽകിയത് . ഇന്ത്യ, ചൈന, പാകിസ്ഥാൻ, നൈജീരിയ എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പഠനത്തിനായി യുകെയിൽ എത്തുന്നവരിൽ ഭൂരിപക്ഷവും .ഇതിൽ ആകെ അനുവദിച്ച വിസകളിൽ 40 ശതമാനവും ഇന്ത്യക്കാർക്കാണ്. പോസ്റ്റ് സ്റ്റഡി വർക്ക് വിസ നിലനിർത്തിയെങ്കിലും ആശ്രിത വിസയിൽ വന്ന നയമാറ്റം മലയാളികൾക്ക് വൻ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ സമീപഭാവിയിൽ യുകയിലേയ്ക്കുള്ള മലയാളി വിദ്യാർഥികളുടെ ഒഴുക്ക് കുറയുമെന്നാണ് കരുതപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ തൊഴിലില്ലായ്മ കുതിച്ചുയരുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിലെ കണക്ക് അനുസരിച്ച് യുകെയിലെ തൊഴിലില്ലായ്മയുടെ നിരക്ക് ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 4.3 ശതമാനം ഉയർന്നതായുള്ള കണക്കുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്ററ്റിക്സ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. തൊഴിലില്ലായ്മയുടെ നിരക്ക് കൂടിയതോടൊപ്പം തൊഴിലവസരങ്ങളും കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതോടെ കൂടുതൽ തൊഴിലില്ലാത്ത ആളുകൾ ഒരേ ജോലിക്കായി മത്സരിക്കുന്ന സാഹചര്യവുമാണ് രാജ്യത്ത് നിലവിൽ വന്നിരിക്കുന്നത്. കൂടുതൽ ആളുകൾ തൊഴിലില്ലാതെ നിൽക്കുന്ന സാഹചര്യം രാജ്യത്തെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുകളും സാമ്പത്തിക വിദഗ്ധർ പങ്കുവെയ്ക്കുന്നുണ്ട്.

രാജ്യത്ത് ഓഫർ ചെയ്യുന്ന ജോലികളുടെ എണ്ണത്തിലും വൻ കുറവ് സംഭവിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. അതായത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ നേരത്തെയുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ 26000 കുറഞ്ഞ് 898,000 തസ്തികളിലേയ്ക്കാണ് പോസ്റ്റിങ്ങ് നടന്നിരിക്കുന്നത്. തൊഴിലില്ലായ്മ വർദ്ധിക്കുന്നത് ഗുരുതര പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഒഎൻഎസിലെ എക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ ലിസ് മക് കൗൺ പറഞ്ഞു. പുറത്തു വന്നിരിക്കുന്ന തൊഴിലില്ലായ്മയുടെ കണക്കുകൾ രാജ്യത്തിൻറെ സ്ഥിതി കൂടുതൽ വഷളായി കൊണ്ടിരിക്കുന്നതിൻ്റെ തെളിവാണെന്നതാണ് ലേബറിൻ്റെ ആക്ടിംഗ് ഷാഡോ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി അലിസൺ മക്ഗവർൺ പ്രതികരിച്ചത്.

തൊഴിലില്ലായ്മയെ കുറിച്ച് പുറത്തുവന്നിരിക്കുന്ന കണക്കുകൾ ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്തു വരുന്ന പൊതു തിരഞ്ഞെടുപ്പിൽ തീർച്ചയായും തൊഴിലില്ലായ്മ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദ്യാഭ്യാസ വിസകളിൽ ഋഷി സുനക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് യുകെ സർവകലാശാലകളിൽ പഠിക്കാൻ ഡെപ്പോസിറ്റ് അടയ്ക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. മൈഗ്രേഷൻ സംബന്ധിച്ച് ഗവൺമെൻ്റിൻ്റെ സ്വതന്ത്ര ഉപദേഷ്ടാവിന് സമർപ്പിച്ച ഡേറ്റയിലാണ് കണക്കുകൾ പുറത്ത് വന്നത്. യൂണിവേഴ്സിറ്റി എൻറോൾമെൻ്റ് കൈകാര്യം ചെയ്യുന്നതിനായി അന്താരാഷ്ട്ര വിദ്യാർത്ഥികൾ വ്യാപകമായി ഉപയോഗിക്കുന്ന ഒരു വെബ് പ്ലാറ്റ്ഫോമായ എൻറോളി, നിക്ഷേപത്തിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 57% കുറവ് വന്നതായി അറിയിച്ചു.

ബിരുദം നേടിയ ശേഷം രണ്ട് വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളെ യുകെയിൽ തുടരാനും ജോലി ചെയ്യാനും സർക്കാർ അനുവദിക്കണോ എന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ ഇന്ന് കൂടുന്ന മൈഗ്രേഷൻ അഡ്വൈസിങ് കമ്മിറ്റി തീരുമാനിക്കും. മാർച്ചിൽ ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി കമ്മീഷൻ ചെയ്ത “ഗ്രാജുവേറ്റ് വിസ റൂട്ട്” നടത്തിയ പഠനത്തിൽ ഗ്രാജുവേറ്റ് വിസകൾ പലപ്പോഴും ഇമിഗ്രേഷൻ പഴുതായാണ് വിദ്യാർഥികൾ ഉപയോഗിക്കുന്നതെന്ന ആശങ്ക പങ്കു വച്ചിരുന്നു.

എൻറോളിയുടെ സിഇഒ, ജെഫ്രി വില്യംസ്, അന്താരാഷ്ട്ര വിദ്യാർത്ഥി നിക്ഷേപങ്ങളിൽ ഗണ്യമായ കുറവ് ചൂണ്ടിക്കാട്ടി. കൂടുതൽ നിയന്ത്രണ നയങ്ങൾ സർക്കാർ കൊണ്ടുവന്നാൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇനിയും ഇടിവുണ്ടാകുമെന്ന ആശങ്ക ആദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ വർഷം കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന വിസ ഗണ്യമായി പരിമിതപ്പെടുത്തിയുള്ള പ്രധാനമന്ത്രി റിഷി സുനകിൻെറ തീരുമാനം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ എണ്ണത്തെ ഗണ്യമായി ബാധിച്ചിരുന്നു.

ഉപരിപഠനത്തിനായി ഒട്ടേറെ മലയാളി വിദ്യാർത്ഥികളാണ് യുകെയിലെത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യുക മാത്രമല്ല ഇവരുടെ ലക്ഷ്യം. പഠനശേഷം ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വിസയുടെ ഭാഗമായി യുകെയിൽ തുടർന്ന് ജോലി ചെയ്യുകയും അതോടൊപ്പം പെർമനന്റ് വിസ ലഭിക്കുന്നതിന് ഉതകുന്ന ജോലി സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ലക്ഷ്യം. ഇന്ന് നടക്കുന്ന മൈഗ്രേഷൻ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങിൽ പോസ്റ്റ് സ്റ്റഡി വർക്ക് വിസകളെ സംബന്ധിച്ചുള്ള തീരുമാനം എടുക്കും. പോസ്റ്റ് സ്റ്റഡി വർക്ക് വിസ റദ്ദാക്കിയാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് യുകെയിൽ പഠിക്കാൻ എത്തിയവർക്ക് വൻ തിരിച്ചടിയാവും.

നിലവിലെ കണക്കുകൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ 32 ശതമാനം പേർ മാത്രമാണ് വിസ ലഭിക്കാനുള്ള പരുധിക്ക് മുകളിൽ കഴിഞ്ഞ വർഷം ശമ്പളം നേടിയത്. 2023 മുതൽ 1.20 ലക്ഷം വിദ്യാർഥികളാണ് സ്റ്റുഡൻസ് വിസയിൽ യുകെയിൽ എത്തിയത്. യുകെയിലേയ്ക്ക് ഉള്ള കുടിയേറ്റം കുറയ്ക്കുന്നതിനായാണ് പോസ്റ്റ് സ്റ്റഡി വിസ റദ്ദാക്കാനുള്ള നിർദ്ദേശം എടുക്കുന്നത്. നേരത്തെ വിദ്യാർത്ഥികളുടെയും കെയർ വർക്കർമാരുടെയും ആശ്രിത വിസ നിർത്തലാക്കിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമിത വേഗവും മറ്റ് ഗതാഗത നിയമ ലംഘനങ്ങളും കണ്ടെത്താനാണ് റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ. എന്നാൽ യുകെയിൽ ചില വാഹന ഉടമകൾ തങ്ങളുടെ കാറുകളുടെ നമ്പർ പ്ലേറ്റുകൾ ക്യാമറ കണ്ണുകളിൽ പതിയാതിരിക്കാനുള്ള മാർഗ്ഗങ്ങൾ അവലംബിച്ചിരിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 15 ഡ്രൈവർമാരിൽ ഒരാൾ എന്ന കണക്കിലാണ് കടുത്ത ശിക്ഷ വിളിച്ചു വരുത്തുന്ന ഈ നിയമലംഘനം നടത്തി ക്യാമറ കണ്ണുകളിൽ നിന്ന് ഒളിച്ചോടാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.


നിയമവിരുദ്ധമായ 3D , 4D നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചാണ് ഒരുകൂട്ടം വാഹന ഉടമകളും ഡ്രൈവർമാരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തരം നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങളെ സ്പീഡ് , ബസ് ലെയ്ൻ ക്യാമറകൾ ഉപയോഗിച്ച് കണ്ടുപിടിക്കാൻ സാധിക്കില്ല. വിവരസാങ്കേതിക വിദ്യകളുടെയും നിർമ്മിത ബുദ്ധിയുടെയും സഹായത്തോടെയാണ് റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നത്.

എന്നാൽ നിയമലംഘനം നടത്തുന്ന വാഹന ഉടമകളെ കണ്ടെത്താനുള്ള പുതിയ സംവിധാനം വോൾവർഹാംപ്ടൺ സിറ്റി കൗൺസിൽ സ്‌ഥാപിച്ചു . ഇതിൻറെ ഫലമായി അനധികൃത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർക്ക് 100 പൗണ്ട് പിഴയാണ് ഇപ്പോൾ ചുമത്തുന്നത്. രാജ്യത്തെ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾക്ക് നിലവിൽ 97 ശതമാനം കൃത്യതയെ ഉള്ളുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുമൂലം രാജ്യത്തുടനീളം 2.4 ദശലക്ഷം നമ്പർ പ്ലേറ്റുകളിൽ വിവിധ നിയമലംഘനങ്ങൾക്ക് തെറ്റായാണ് പിടിക്കപ്പെടുന്നത്. നിരപരാധികളായ നിരവധി ഡ്രൈവർമാർക്ക് അവർ ചെയ്യാത്ത കുറ്റത്തിന് പിഴ ലഭിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ ഏകദേശം 15, 400 ഓളം വരുന്ന ട്രാഫിക് പാതകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ 80 ദശലക്ഷത്തിലധികം വിവരങ്ങളാണ് ദിനംപ്രതി നൽകി കൊണ്ടിരിക്കുന്നത്. 2024 അവസാനത്തോടെ ഇത് 100 ദലക്ഷത്തിലെത്തുമെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമിതവണ്ണത്തിന് ഉപയോഗിക്കുന്ന മരുന്ന് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്ക് ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് ഈ മരുന്ന് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് നൽകാമെന്നാണ് ഹൃദ് രോഗ വിദഗ്ധർ പറയുന്നത് . ശരീരഭാരം കുറയ്ക്കാനായി ഉപയോഗിക്കുന്ന മരുന്ന് ഹൃദ് രോഗമുള്ളവർക്ക് അനുഗ്രഹപ്രദമാണെന്ന പഠനത്തിൻറെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം. അമിതവണ്ണത്തിനായി ഉപയോഗിക്കുന്ന ഒസെംപിക്, വെഗോവി എന്നീ മരുന്നുകളുടെ ഉപയോഗമാണ് വൻ പ്രതീക്ഷയ്ക്ക് വഴി മരുന്നിട്ടിരിക്കുന്നത്.

1990 കളിൽ ഹൃദ് രോഗത്തിനായി റ്റാറ്റിൻസിൻ ഉപയോഗിച്ച് തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും നിർണ്ണായകമായ ചുവടുവെയ്പ്പാണ് പുതിയ നിർദേശമെന്നാണ് വിലയിരുത്തൽ. സെമാഗ്ലൂറ്റൈഡ് അമിതവണ്ണത്തിനുള്ള മരുന്ന് എന്നതിനേക്കാൾ മറ്റ് രോഗങ്ങൾക്കും ഉപയോഗപ്രദമാണെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ജോൺ ഡീൻഫീൽഡ് പറഞ്ഞു, അർബുദം മുതൽ വൃക്കരോഗം വരെ ചികിത്സിക്കാൻ ഇത് ഉപയോഗിക്കാമെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.


ഭക്ഷണത്തിന് ശേഷം കുടലിൽ നിന്ന് സ്വാഭാവികമായി പുറത്തുവരുന്ന GLP-1 എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുകയാണ് ഈ മരുന്നുകൾ ചെയ്യുന്നത്. അതിനാലാണ് ഒസെംപിക്, വെഗോവിയ എന്നീ മരുന്നുകൾക്ക് മേൽപ്പറഞ്ഞ രോഗങ്ങൾക്ക് എതിരെ പ്രവർത്തിക്കാൻ സാധിക്കുന്നതായി വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്നുകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത അഞ്ചിൽ ഒന്നായി കുറയ്ക്കാൻ സാധിക്കും. എൻ എച്ച് എസ്സിന്റെ ഹൃദ് രോഗ ചികിത്സയിൽ വിപ്ലവകരമായ മാറ്റത്തിന് പുതിയ നിർദ്ദേശങ്ങൾ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 80 ലക്ഷം ബ്രിട്ടീഷുകാർക്ക് ഹൃദ് രോഗമുണ്ട്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ്റെ കണക്കനുസരിച്ച് സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം 25 ബില്യൺ പൗണ്ട് ആണ് പ്രതിവർഷം ഹൃദ് രോഗ ചികിത്സയ്ക്കായി ചിലവഴിക്കുന്നത് .

വില്ലൻ ചുമ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ഉടനീളമുള്ള ആശുപത്രികളിൽ അപ്പോയിൻ്റ്‌മെൻ്റുകൾക്ക് മാസ്ക് ധരിക്കണമെന്ന് അധികൃതർ. പെർട്ടുസിസ് അഥവാ ‘100 ദിവസത്തെ ചുമ’ എന്നും അറിയപ്പെടുന്ന വില്ലൻ ചുമ ബാധിച്ച് ഇംഗ്ലണ്ടിലും വെയിൽസിലുമായി ഇതുവരെ അഞ്ചു കുഞ്ഞുങ്ങൾ മരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ ഏകദേശം 3,000 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രോഗം ഇനിയും പടരാതിരിക്കാൻ വാക്‌സിൻ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

അപ്പോയിൻ്റ്മെൻ്റ് സമയത്തോ സർജറിക്ക് യാത്ര ചെയ്യുമ്പോഴോ മാസ്ക് ധരിക്കാൻ രോഗികളോട് ഡോക്ടർമാർ ആവശ്യപ്പെടുന്നുണ്ട്. ബെർക്ക്‌ഷെയറിലെ പാർക്ക്‌സൈഡ് ഫാമിലി പ്രാക്ടീസ് റീഡിംഗിൽ എല്ലാ രോഗികളും മാസ്‌ക് ധരിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. അണുബാധ നിയന്ത്രണ ആവശ്യങ്ങൾക്കായി, ശസ്ത്രക്രിയയ്ക്ക് വരുന്നവർ ദയവായി മാസ്ക് ധരിക്കണമെന്ന് ആശുപത്രിയുടെ വെബ്‌സൈറ്റിൽ പറയുന്നു.

അഹ്സ്ബ്രിഡ്ജിലെ പാർക്ക്വ്യൂ സർജറി, വെസ്റ്റ് ഹാംപ്‌സ്റ്റെഡ് മെഡിക്കൽ സെൻ്റർ, ബിഷപ്പ് ഓക്ക്‌ലാൻഡിലെ സ്റ്റാൻഹോപ്പിലെ ദി വെർഡേൽ പ്രാക്ടീസ് തുടങ്ങി ലണ്ടൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഒന്നിലധികം മെഡിക്കൽ സെൻ്ററുകളിൽ ഇതിനോടകം തന്നെ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഫേസ്-ടു-ഫേസ് അപ്പോയ്ന്റ്മെന്റുകൾ ഉള്ള രോഗികൾ, പ്രത്യേകിച്ച് ചുമയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ, മാസ്ക് ധരിക്കാൻ ഇവർ ആവ്യശപ്പെടുന്നു. കൂടാതെ, വെസ്റ്റ് ഹാംപ്‌സ്റ്റെഡ് മെഡിക്കൽ സെൻ്റർ രോഗലക്ഷണങ്ങളുള്ള രോഗികളോട് ടെലിഫോൺ കോൾ അപ്പോയിൻ്റ്‌മെന്റുകൾ തിരഞ്ഞെടുക്കാനും ആവശ്യപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വോൾവർഹാംപ്ടണിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. 46 കാരനായ ഒരാളെ കൂടിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത് . നേരത്തെ 19 ഉം 20 ഉം വയസ്സ് പ്രായമുള്ള രണ്ട് യുവാക്കളെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


തീപിടുത്തത്തിൽ നാലു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. തീപിടുത്തത്തിൽ ഗുരുതരമായ പരിക്കേറ്റ രണ്ടു സ്ത്രീകളും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ച രണ്ട് സ്ത്രീകളും 20 വയസിൽ താഴെ പ്രായമുള്ളവരാണ്.


അറസ്റ്റിലായവർ മരിച്ച സ്ത്രീകളുമായി പരിചയത്തിലുള്ളവരാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ സ്ത്രീയുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് ഫയർഫോഴ്സും പോലീസും അടിയന്തിരമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. തീപിടുത്തത്തിന്റെ കാരണങ്ങളെ കുറിച്ച് ഫയർഫോഴ്സും പോലീസും സംയുക്തമായി അന്വേഷണം നടത്തി വരുകയാണ്.

Copyright © . All rights reserved