Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ ഉടമകൾ അടുത്തവർഷം 4 ശതമാനം ശമ്പള വർദ്ധനവ് നൽകാനാണ് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് നേരത്തെയുള്ള ശമ്പള വർദ്ധനവിന്റെ അതെ നിരക്കാണ്. എന്നാൽ നാല് ശതമാനം ശമ്പള വർദ്ധനവ് എന്നത് പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും കണക്കിലെടുത്താൽ വളരെ കുറവാണെന്ന അഭിപ്രായമാണ് ഉയർന്നു വന്നിരിക്കുന്നത്.

ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണൽ ആൻഡ് ഡെവലപ്‌മെൻ്റ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. അവരുടെ കണക്കുകൾ പ്രകാരം പൊതുമേഖലയിലെ ശമ്പള വർദ്ധനവ് 3 ശതമാനം മാത്രമാണ്. രാജ്യത്തെ ഉൽപ്പാദന ക്ഷമത കാര്യമായി ഉയർന്നില്ലെങ്കിൽ വേതന വർദ്ധനവ് കാര്യമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ജൂണിൽ കുറച്ചേക്കാമെന്ന സൂചനകൾ നൽകിയിരുന്നു.അതോടൊപ്പ രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പുറത്തു വന്നതായുള്ള കണക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇത്തരം കാര്യങ്ങൾ രാജ്യത്തെ സ്വകാര്യമേഖലയിലെ വേതന വർദ്ധനവിന്റെ കാര്യത്തിൽ പ്രതിഫലിക്കുന്നില്ലെന്ന അഭിപ്രായം ശക്തമാണ്.

രാജ്യം സാമ്പത്തിക വളർച്ചയിൽ സുസ്ഥിരത കൈവരിക്കുന്നതിനൊപ്പം തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം കൂട്ടണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയിംസ് കൊക്കറ്റ് പറഞ്ഞു . പണപ്പെരുപ്പം കുറയുകയും ഉത്പാദനക്ഷമത ഉയരുകയും ചെയ്യുന്ന സാഹചര്യം വന്നാൽ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും കൂടുതൽ മെച്ചപ്പെട്ട വേതനം ലഭ്യമാക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയർന്നു വരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2000 – ന്റെ തുടക്കത്തിലാണ് ബ്രിട്ടനിലേയ്ക്ക് വലിയ തോതിൽ മലയാളി കുടിയേറ്റം ആരംഭിച്ചത്. ആരോഗ്യ മേഖലയിലെ വിവിധ ജോലികൾക്കാണ് ഭൂരിപക്ഷം മലയാളികളും യുകെയിലെത്തിയത്. ബ്രിട്ടനിൽ കുടിയേറിയ മലയാളികളുടെ രണ്ടാം തലമുറയിൽ പെട്ട കുട്ടികൾ എല്ലാ മേഖലകളിലും അഭിമാനാർഹമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ പ്രസിദ്ധീകരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിയുള്ളവരുടെ സംഘടനയിൽ ഇടം പിടിച്ചിരിക്കുകയാണ് യുകെയിലെ സറ്റണിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി . ആറാം ക്ലാസിൽ പഠിക്കുന്ന ധ്രുവ് പ്രവീൺ ആണ് ഈ അഭിമാനർഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ഉയർന്ന ഐക്യൂ ഉള്ളവർക്ക് ഒരുമിച്ച് വരാനും അവരുടെ ബൗദ്ധിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയായ മെൻസയിലാണ് ഈ കൊച്ചു മിടുക്കൻ അംഗമായിരിക്കുന്നത് . മെൻസയുടെ ഐക്യൂ പരീക്ഷയിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ 2% പേരെ മാത്രമാണ് അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്. ഇതുവരെ 1,40,000 അംഗങ്ങൾ മെൻസയുടെ പ്രവേശന പരീക്ഷയിൽ വിജയിച്ച് അംഗങ്ങളായിട്ടുണ്ട്.

21 വർഷം മുമ്പ് കേരളത്തിൽനിന്ന് ലണ്ടനിൽ എത്തിയതാണ് ധ്രുവിന്റെ കുടുംബം . പിതാവ് പ്രവീൺ എസ് കുമാർ നേവൽ ആർക്കിടെക്ടാണ്. മാതാവ് പ്രലിന എൻഎച്ച്എസിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. സൗത്ത് എറണാകുളം ഇടപ്പള്ളി സ്വദേശികളായ ധ്രുവിൻ്റെ മാതാപിതാക്കൾ സൗത്ത് ലണ്ടനിലെ സറ്റണിൽ ആണ് താമസിക്കുന്നത്. ഏക സഹോദരി ദേവിക പ്രവീൺ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ഏപ്രിൽ 17 ന് നടന്ന പ്രവേശന പരീക്ഷയിൽ 162 സ്കോർ നേടിയാണ് ധ്രുവ് ഈ അപൂർവ നേട്ടം കൈവരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തിൻറെ മിക്കഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചതിരിഞ്ഞ് കാലാവസ്ഥയിൽ കടുത്ത മാറ്റം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് നൽകപ്പെട്ടിരിക്കുന്നത്. ചില ഭാഗങ്ങളിൽ ജീവന് ഭീഷണിയാകുന്ന തരത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും അറിയിപ്പ് വന്നിട്ടുണ്ട്.

കനത്ത മഴ വാഹനം ഓടിക്കുന്നതിനും പവർകട്ടിനും കാരണമാകുമെന്ന് കരുതുന്നുണ്ട്. അതുകൊണ്ടു തന്നെ ദീർഘദൂര യാത്രകൾക്കായി തിരിക്കുന്നവർ കാലാവസ്ഥ മുന്നറിയിപ്പ് പരിഗണിക്കുന്നത് ഉചിതമായിരിക്കും. പടിഞ്ഞാറൻ, മധ്യ വടക്കൻ അയർലൻഡിലും വെയിൽസിൻ്റെ ചില ഭാഗങ്ങളിലും പടിഞ്ഞാറൻ, മധ്യ ഇംഗ്ലണ്ടിലും കടുത്ത ഇടിമിന്നൽ സാധ്യതയുണ്ട്. കനത്ത മഴയും ഇടിമിന്നലും ഇംഗ്ലണ്ടിലും വെയിൽസിലും രാത്രി 11 മണി കൊണ്ട് അവസാനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 3 മണിവരെ സ്കോട്ട് ലൻഡിൽ മോശം കാലാവസ്ഥ രൂപപ്പെടും. എന്നാൽ അയർലണ്ടിൽ കനത്ത മഴയും ഇടിമിന്നലും വൈകുന്നേരം 7 മണിക്ക് അവസാനിക്കും എന്നാണ് കാലാവസ്ഥ പ്രവചനം.

കനത്ത ഇടിമിന്നൽ പല ഉപകരണങ്ങൾക്കും നാശം വിതച്ചേക്കാം. മിന്നലിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഇല്ലെങ്കിൽ അത്യാവശ്യമല്ലാത്ത വീട്ടുപകരണങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇടണം . ടെലിഫോൺ ലൈനിൽ വൈദ്യുതി കടന്നുവരാനുള്ള സാധ്യതയുള്ളതിനാൽ അടിയന്തിര സാഹചര്യങ്ങളിലല്ലാത്ത ലാൻഡ് ലൈൻ ഫോണുകൾ ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത് . വീടിന് പുറത്താണെങ്കിൽ ഇടിമിന്നലേൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലോകമെമ്പാടുമുള്ള നേഴ്സുമാരുടെ സംഭാവനകളെ അംഗീകരിക്കാനും ആദരിക്കാനുമായാണ് നേഴ്സിംഗ് ദിനം കൊണ്ടാടുന്നത്. ഫ്ളോറൻസ് നൈറ്റിൻജലിന്റെ ജന്മദിനമാണ് നേഴ്സിങ് ദിനമായി ആചരിക്കുന്നത്. ബ്രിട്ടീഷ് നേഴ്സ് ആയ ഫ്ലോറൻസിന്റെ 204 -ാം മത്തെ ജന്മദിനമാണ് ഇന്ന് . ആരോഗ്യ പരിചരണ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ ചെയ്ത സുത്യർഹ സേവനമാണ് മഹാമാരിയെ പിടിച്ചുനിർത്താൻ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യ മേഖലയെ സഹായിച്ചത്. വാക്സിനുകൾ നൽകുന്നതിലും വൈറസ് വ്യാപനം തടയുന്നതിലും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും നേഴ്സുമാർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ നേഴ്സിംഗ് മേഖലയോട് ബന്ധപ്പെട്ട് ഉടലെടുക്കുന്ന എല്ലാ പ്രതിസന്ധികളും ഒട്ടുമിക്ക യുകെ മലയാളി കുടുംബങ്ങളെയും ബാധിക്കാറുണ്ട്. ലോകത്തിലെ തന്നെ വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് ശമ്പളം നൽകുന്ന രാജ്യമാണ് യു കെ. അധികരിച്ച പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം യുകെയിലെ നേഴ്സുമാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. പലരും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും സേവനവേതന വ്യവസ്ഥകൾക്കുമായി ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് യുകെയിൽ നിന്ന് കുടിയേറുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ നേഴ്സുമാരുടെ ക്ഷാമം യുകെയിലെ നേഴ്സിംഗ് മേഖല നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. മതിയായ നേഴ്സുമാരുടെ കുറവുമൂലം കടുത്ത ജോലിഭാരവും സമർദ്ദവുമാണ് നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന നേഴ്സുമാർ അഭിമുഖീകരിക്കുന്നത്. പരിമിതമായ ഇടവേളകളോടെ അമിതമായി ജോലി ചെയ്യേണ്ടി വരുന്നതിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട്.

കെയർ മേഖലയിൽ ജോലി ചെയ്യുന്ന ഒട്ടുമിക്ക മലയാളികളും കേരളത്തിൽ നേഴ്സുമാരായി ജോലി ചെയ്തിരുന്നവരാണ്. എന്നാൽ ഇന്ന് മാറിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ തങ്ങളുടെ ഭർത്താവിനെയോ ഭാര്യയെയോ മക്കളെയോ കൊണ്ടുവരാൻ സാധിക്കില്ല. ഇത് ഏറ്റവും കൂടുതൽ തിരിച്ചടിയായത് യുകെയിൽ കെയർ മേഖലയിൽ എത്തിയ മലയാളികൾക്കാണ്. ഇത് കൂടാതെയാണ് കഴിഞ്ഞ ദിവസം ചില കെയർ ഹോം നടത്തിപ്പുകാരുടെ ലൈസൻസ് റദ്ദാക്കിയതിനു പിന്നാലെ ജീവനക്കാരോട് 60 ദിവസത്തിനുള്ളിൽ മറ്റ് സ്പോൺസറെ കണ്ടെത്തി ജോലി സമ്പാദിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരുമെന്ന് ന് ഹോം ഓഫീസ് നൽകിയിരിക്കുന്ന നിർദേശം. ഇത്തരത്തിൽ പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്നവർ ലക്ഷങ്ങളാണ് കെയർ വിസ ലഭിക്കാൻ വേണ്ടി ഏജൻസികകൾക്ക് നൽകിയിരിക്കുന്നത്.

എൻഎച്ച്എസിൽ തുടർച്ചയായി നേഴ്സുമാർ നടത്തിയ സമരത്തെ തുടർന്ന് ശമ്പളത്തിൽ നാമമാത്രമായ വർദ്ധനവ് നടപ്പിലാക്കിയിരുന്നു. എന്നാൽ ഒട്ടുമിക്ക മലയാളി നേഴ്സുമാരും ശമ്പള വർദ്ധനവിൽ തൃപ്തരല്ല എന്ന കാര്യം മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നേഴ്സിംഗ് സമരം യുകെ മലയാളി നേഴ്സുമാർക്ക് നൽകിയത് കൈയ്പ്പു കാലമാണ്. ഒട്ടേറെ പേർ സമരത്തിൽ പങ്കെടുത്തപ്പോൾ ആത്മാർത്ഥതയും പ്രവർത്തന മികവും കൈമുതലായ മലയാളി നേഴ്സുമാർക്ക് എൻ എച്ച് എസിന് പിടിച്ചുനിർത്താൻ കൂടുതൽ ജോലി ഭാരം ഏറ്റെടുക്കേണ്ടതായി വന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വോൾവർഹാംപ്ടണിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു. നാലു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. തീപിടുത്തത്തിൽ ഗുരുതരമായ പരിക്കേറ്റ രണ്ടു സ്ത്രീകളും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ച രണ്ട് സ്ത്രീകളും ഏകദേശം 20 വയസ്സ് പ്രായമുള്ളവരാണ്.


സംഭവത്തെ തുടർന്ന് 19 ഉം 20 ഉം വയസ്സ് പ്രായമുള്ള രണ്ട് യുവാക്കളെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ മരിച്ച സ്ത്രീകളുമായി പരിചയത്തിലുള്ളവരാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ സ്ത്രീയുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് ഫയർഫോഴ്സും പോലീസും അടിയന്തിരമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. തീപിടുത്തത്തിന്റെ കാരണങ്ങളെ കുറിച്ച് ഫയർഫോഴ്സും പോലീസും സംയുക്തമായി അന്വേഷണം നടത്തി വരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹമാസ് ബന്ദിയാക്കിയ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവന്നു. ബ്രിട്ടീഷ്-ഇസ്രായേൽ പൗരനായ നദവ് പോപ്പിൾവെൽ ഒരു മാസം മുമ്പ് ഇസ്രായേൽ വ്യോമാക്രമണത്തിൽ ഏറ്റ മുറിവുകൾ മൂലമാണ് മരിച്ചതെന്ന് ഹമാസ് ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. 51 കാരനായ പോപ്പിൾവെലിനെ ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിൽ ഇസ്രയേലിലെ നിരീം കിബ്ബട്ട്സിൽ നിന്നാണ് ബന്ദിയാക്കിയത് . ഹമാസിൻ്റെ സായുധ വിഭാഗമായ എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് മുമ്പ് പുറത്തുവിട്ട ഒരു വീഡിയോയിൽ ഇദ്ദേഹത്തിന് പരുക്ക് പറ്റിയ ദൃശ്യങ്ങളും ഉണ്ടായിരുന്നു.

പോപ്പിൾവെല്ലിനെയും അദ്ദേഹത്തിന്റെ അമ്മ ചന്ന പെരിയെയും (79) ഒക്‌ടോബർ 7 ന് അവരുടെ വസതിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത് . അദ്ദേഹത്തിൻ്റെ മൂത്ത സഹോദരൻ റോയി അന്നത്തെ ആക്രമണത്തിൽ മരിച്ചു. നവംബർ 24-ന് ചന്ന പെരിയെ മോചിപ്പിച്ചിരുന്നു . ഹോസ്റ്റേജ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ അടുത്തിടെ പുറത്തിറക്കിയ ഹമാസ് വീഡിയോ പ്രസിദ്ധീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. മരണമടഞ്ഞ പോപ്പിൾവെൽ ശാസ്ത്ര നോവൽ സാഹിത്യകാരനായി പേരെടുത്ത ആളാണ്.

പോപ്പിൽവെല്ലിൻറെ മരണവാർത്ത കടുത്ത സമ്മർദ്ദമാണ് യുകെയിലെ ഭരണനേതൃത്വത്തിന് നൽകിയിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടിയന്തരമായി അന്വേഷിക്കുകയാണെന്ന് വിദേശകാര്യ ഓഫീസിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കാൻ യുകെ സർക്കാർ മേഖലയിലുടനീളമുള്ള പങ്കാളികളുമായി പ്രവർത്തിക്കുന്നു. ബന്ദികളെ മോചിപ്പിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ തുടർന്നും ചെയ്യുമെന്ന് വക്താവ് പറഞ്ഞു. ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിനിടെയാണ് ഗാസ മുനമ്പിലേക്ക് ഏകദേശം 250 വ്യക്തികളെ തട്ടിക്കൊണ്ടുപോയത്. ഇസ്രായേലിന്റെ കണക്ക് അനുസരിച്ച് 128 പേർ പലസ്തീൻ പ്രദേശത്ത് തടവിൽ കഴിയുന്നതായി റിപ്പോർട്ടുണ്ട്. ഇതിൽ 36 പേർ മരിച്ചതായി സ്ഥിരീകരിച്ചു കഴിഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ വർഷത്തിലെ ഏറ്റവും ചൂടു കൂടിയ ദിവസത്തിനാണ് ബ്രിട്ടൻ സാക്ഷ്യം വഹിച്ചത്. ഇന്ന് ഞായറാഴ്ച ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഇന്ന് താപനില 28 °C ( 82.4 F) ലേയ്ക്ക് എത്താനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.


യുകെയിൽ ഉടനീളം ഈ വർഷത്തെ ഏറ്റവും ചൂടു കൂടിയ ദിനമാണ് കഴിഞ്ഞുപോയത് എന്ന് മെറ്റ് ഓഫീസ് സ്ഥിരീകരിച്ചു . വെയിൽസിലെ ഗോഗെർദ്ദാനിൽ 25.1 ഡിഗ്രി സെൽഷ്യസും നോർത്തേൺ അയർലൻഡിൽ മഗില്ലിഗനിൽ 23.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഞായറാഴ്ച ഉച്ചയോടെ യുകെയുടെ പല ഭാഗത്തും ഇടിമിന്നലോടെ മഴയുണ്ടാകുമെന്ന യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഇതോടെ ചൂട് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കെയർ വിസയിൽ എത്തിയ ആയിരകണക്കിന് ആളുകളോട് രാജ്യം വിട്ടു പോകാൻ ഹോം ഓഫീസ് ആവശ്യപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവന്നു. പല കാരണങ്ങൾ കൊണ്ടും ഇവർ ജോലിചെയ്യുന്ന തൊഴിലിടങ്ങളുടെ ലൈസൻസ് റദ്ദാക്കിയതാണ് പെട്ടെന്നുള്ള നടപടിക്ക് പിന്നിലുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . എന്നാൽ തൊഴിൽ ഉടമകൾ കാണിച്ചിരിക്കുന്ന പലവിധത്തിലുള്ള ചട്ടലംഘനങ്ങൾക്കും ക്രമക്കേടുകൾക്കും പാവം ജീവനക്കാരെ ശിക്ഷിക്കുന്നത് അധാർമികമാണെന്ന വിമർശനമാണ് ഉയർന്നു വരുന്നത്.

ഇത്തരത്തിൽ പ്രശ്നത്തിൽ അകപ്പെട്ട കെയർ വർക്കർമാരിൽ ഭൂരിഭാഗവും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ്. റിക്രൂട്ട്മെൻറ് ഏജൻ്റിന് 18,000 പൗണ്ട് വരെ നൽകിയാണ് പലരും കെയർ വിസ സംഘടിപ്പിച്ച് യുകെയിൽ എത്തിയത്. ഇത്തരത്തിൽ യുകെയിൽ എത്തിച്ചേർന്ന പലർക്കും ഇവിടെ എത്തിയപ്പോൾ നേരത്തെ പറഞ്ഞിരുന്ന താമസസൗകര്യമോ ശമ്പളമോ നൽകിയില്ലെന്നുള്ള പരാതികൾ പലരും ഹോം ഓഫീസിൽ അറിയിച്ചിരുന്നു.

വിസ സ്പോൺസർ ചെയ്ത കമ്പനികളുടെ ലൈസൻസ് ഹോം ഓഫീസ് റദ്ദാക്കിയതാണ് കെയർ വിസയിൽ വന്നവർക്ക് കുരുക്കായത്. പലരോടും 60 ദിവസത്തിനുള്ളിൽ ഒരു സ്പോൺസറെ കണ്ടെത്തണമെന്നും അല്ലെങ്കിൽ രാജ്യം വിടണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം പ്രശ്നത്തിൽ അകപ്പെട്ടവരിൽ പലരും 300 ലധികം തൊഴിൽ ഉടമകളെ ബന്ധപ്പെട്ടിട്ടും ജോലി ലഭിച്ചില്ലെന്ന ദയനീയ കഥയാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തയാക്കിയിരിക്കുന്നത്. കെയർ വിസയിൽ യുകെയിൽ എത്തിയ പലരും മറ്റ് പല മേഖലകളിലെയും ജോലി ഉപേക്ഷിച്ചാണ് യുകെയിൽ എത്തിയത്. ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ് ആയി ജോലി നോക്കിയിരുന്ന ഒരു യുവാവിന്റെ കഥ ദി ഗാർഡിയൻ പത്രത്തിൽ വാർത്തയായിരുന്നു. എന്നാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസവും ഒബ്സർവറും നടത്തിയ അന്വേഷണത്തിൽ 3,081 കെയർ വർക്കർമാരുടെ സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ 2022ലും 2023ലും ഹോം ഓഫീസ് റദ്ദാക്കിയതായതാണ് കണ്ടെത്തിയിരിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഈ വർഷത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ സമ്പദ് വ്യവസ്ഥ 0.6 ശതമാനം വളർച്ച നേടിയതായുള്ള കണക്കുകൾ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഇതോടെയാണ് കഴിഞ്ഞവർഷം രണ്ടാം പകുതിയിൽ രേഖപ്പെടുത്തിയ നേരിയ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രാജ്യം വിമുക്തമായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് വെളിപ്പെടുത്തിയത്.

2021 നു ശേഷമുള്ള ഏറ്റവും കൂടിയ വളർച്ച നിരക്കാണ് ഇത്. സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 0.4 ശതമാനത്തിലും മികച്ച പ്രകടനമാണ് രാജ്യം നേടിയത് . പണപ്പെരുപ്പം കുറയുന്നതിനും രാജ്യം ആശാവാഹമായ പുരോഗതിയാണ് നേടിയത്. പലിശ നിരക്കുകൾ തുടർച്ചയായ ആറാം തവണയും മാറ്റമില്ലാതെ നിലനിർത്തിയെങ്കിലും ജൂൺ മാസത്തിൽ കുറയുമെന്ന സൂചനകൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകിയിരുന്നു. നിലവിലെ പലിശ നിരക്ക് 5.25 ശതമാനമാണ്.


സാമ്പത്തിക രംഗത്ത് ഉണ്ടായ വളർച്ചയുടെ കണക്കുകൾ യുകെയുടെ രാഷ്ട്രീയ രംഗത്തും ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണപ്പെരുപ്പം കുറഞ്ഞതും സാമ്പത്തിക മാന്ദ്യം ഒഴിവായ തും പ്രധാനമന്ത്രി ഋഷി സുനകിന് അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പിടിവള്ളിയാകും. നിലവിൽ തുടർച്ചയായ അഭിപ്രായം സർവേകളിൽ ഭരണപക്ഷം വളരെ പുറകിലാണ്. അടുത്തയിടെ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷമായ ലേബർ പാർട്ടി വൻ വിജയം ആണ് നേടിയത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞവർഷം രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാപകമായ തോതിൽ സൈബർ ആക്രമണങ്ങൾക്ക് ഇരയായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2023 -ൽ വിദ്യാഭ്യാസ, ശിശു സംരക്ഷണ മേഖലയിൽ 347 സൈബർ ആക്രമണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022 നെ അപേക്ഷിച്ച് ഇത് 55 % വർദ്ധനവാണ് കാണിക്കുന്നത്.

ഇൻഫർമേഷൻ കമ്മീഷൻ ഓഫീസ് ആണ് ഈ ഞെട്ടിക്കുന്നത് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത് . മിക്ക സ്കൂളുകളിലും കോളേജുകളിലും കഴിഞ്ഞവർഷം സൈബർ സുരക്ഷാ ലംഘനം കണ്ടെത്തിയതായാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്ന സൈബർ ആക്രമണങ്ങൾ താത്കാലികമായ പ്രവർത്തി തടസ്സത്തിനും ചുരുക്കം ചില സ്ഥലങ്ങളിൽ ആഴ്ചകളോളം അടച്ചുപൂട്ടലിനോ വഴിയൊരുക്കിയതായാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


സൈബർ ആക്രമണങ്ങൾ ഉണ്ടായാൽ എങ്ങനെ പ്രതിരോധിക്കണമെന്നതിനെ കുറിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകാൻ സംഘത്തെ നിയോഗിച്ചതായി ഡിപ്പാർട്ട്മെൻറ് ഓഫ് എജുക്കേഷൻ വ്യക്തമാക്കി. സ്കൂളുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കമ്പ്യൂട്ടറുകളും സോഫ്റ്റ്‌വെയർ സംവിധാനവും തടസ്സപ്പെടുത്തുന്നതിലൂടെ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനം താളം തെറ്റിക്കുകയാണ് സൈബർ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈസ്റ്ററിന് തൊട്ടുമുമ്പ് നടന്ന ആക്രമണത്തിൻ്റെ ഫലങ്ങൾ തൻ്റെ സ്കൂളുകൾ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് എംബ്രേസ് മൾട്ടി-അക്കാദമി ട്രസ്റ്റ് സിഇഒ ഷാരോൺ മുള്ളിൻസ് പറയുന്നു. സൈബർ ആക്രമണങ്ങളിൽ പല സ്കൂളുകളിലെയും ലഞ്ച് പീരീഡ്സിനെ പോലും സാരമായി ബാധിച്ചു. കുട്ടികൾക്ക് പണം അടയ്ക്കാൻ സാധിക്കാത്തതുമൂലം പലസ്ഥലങ്ങളിലും ഭക്ഷണത്തിനായുള്ള ക്യൂ ഇരട്ടിയായതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടു . സൈബർ ആക്രമണത്തെ തുടർന്ന് പല വിദ്യാർത്ഥികൾക്കും ലഭിച്ച അസൈൻ്റ് മെൻ്റുകൾ അപ്‌ലോഡ് ചെയ്യാൻ യഥാസമയം സാധിച്ചില്ലെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

Copyright © . All rights reserved