ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് ലണ്ടനിലെ ഒരു നീന്തൽ കുളത്തിൽ ക്ലോറിൻ ചോർന്നതിനെ തുടർന്ന് 9 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീന്തൽ പഠിപ്പിക്കാനായി സജ്ജീകരിച്ചിട്ടുള്ള സ്ഥലത്താണ് അപകടം നടന്നത്. കുട്ടികളെ കൂടാതെ രണ്ട് മുതിർന്നവരും അപകടത്തിൽപ്പെട്ടതായി ലണ്ടൻ ആംബുലൻസ് സർവീസ് അറിയിച്ചു.
ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് മുമ്പായി 11 പേർക്കും സംഭവസ്ഥലത്ത് പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു. ആരുടെയും നില ഗുരുതരമല്ലെങ്കിലും മൂന്നു കുട്ടികൾക്ക് കൂടുതൽ വിദഗ്ധ പരിശോധനകൾ ആവശ്യമായി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 150 ഓളം പേരെ സംഭവസ്ഥലത്തു നിന്ന് ഒഴിപ്പിച്ചതായാണ് അറിയാൻ സാധിച്ചത്.
അപകട സാധ്യത മുന്നിൽകണ്ട് മുൻകരുതൽ എന്ന നിലയിൽ ഇവിടേയ്ക്കുള്ള റോഡുകൾ അടച്ചതായി മെട്രോപോളിറ്റൻ പോലീസ് വക്താവ് പറഞ്ഞു. സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന കൊടുക്കുന്നതെന്നും ഈ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും എവരിവൺ ആക്റ്റീവിൻ്റെ ഏരിയ മാനേജർ ക്രിസ് വില്യംസ് പറഞ്ഞു. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഭാവിയിൽ സമാനമായ കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഗ്യം കൊണ്ടാണ് ഒരു ദുരന്തം ഒഴിവായത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബോർമൗത്തിൽ 2009 നവംബറിൽ ഒരു ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ സുരക്ഷാവീഴ്ച ഉണ്ടായതിനെ തുടർന്ന് എട്ടും ആറും വയസ്സുകാരായ രണ്ട് കുട്ടികൾ മരണമടഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തടയാൻ സാധിക്കുന്ന രോഗങ്ങൾ കണ്ടുപിടിക്കാനും വേണ്ട വിദഗ്ധ ചികിത്സ നിർദ്ദേശിക്കാനുമായി ലക്ഷ്യമിട്ട് ഇംഗ്ലണ്ടിലെ ജോലി സ്ഥലത്ത് ആരോഗ്യ പരിശോധനകൾ വ്യാപകമായി നടത്തും. 130,000 ഓളം പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ആരോഗ്യ പരിശോധന ജീവനക്കാർക്ക് അവരുടെ ജോലി സ്ഥലത്തു തന്നെ പൂർത്തീകരിക്കാൻ സാധിക്കും.
പരിശോധനകളുടെ ഭാഗമായി ഓരോ രോഗികൾക്കും ചോദ്യാവലികൾ നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ തുടർ ചികിത്സകൾ നൽകുകയും ചെയ്യും. വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരുടെ അപകടസാധ്യത നിർണ്ണയിക്കാൻ പരിശോധനകൾ ഉപകരിക്കും എന്നാണ് വിലയിരുത്തൽ . ജോലിസ്ഥലത്തെ പരിശോധനകൾ ഒരു എൻ എച്ച് എസ് അപ്പോയിൻ്റ്മെൻ്റിന് തുല്യമായി കണക്കാക്കും. ഹോസ്പിറ്റാലിറ്റി, ഗതാഗത മേഖലകൾ തുടങ്ങിയവയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും . അതേസമയം നോർഫോക്ക്, മെഡ്‌വേ, ലാംബെത്ത് എന്നിവിടങ്ങളിലെ ലോക്കൽ കൗൺസിലുകൾ ജീവനക്കാരുടെ ഭവനങ്ങളിൽ തന്നെ ഡിജിറ്റൽ ആരോഗ്യ പരിശോധനകൾ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പല രോഗങ്ങളും തുടക്കത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ ചികിത്സയിലെ സങ്കീർണതകൾ ഒഴിവാക്കാനാകും എന്നതാണ് ഈ ആരോഗ്യ പരിപാലന രീതിയുടെ മെച്ചമായി കണക്കാക്കപ്പെടുന്നത്. മതിയായ ആരോഗ്യ പരിചരണം തുടക്കത്തിൽ ലഭ്യമാകുകയാണെങ്കിൽ പല രോഗങ്ങളും ഒഴിവാക്കാനാകുമെന്ന് പൊതുജനാരോഗ്യത്തിനും പ്രതിരോധത്തിനുമുള്ള മന്ത്രി ആൻഡ്രൂ ഗ്വിൻ പറഞ്ഞു. ഈ രീതിയിൽ നടപ്പിലാക്കുന്ന വികേന്ദ്രീകരമായ ആരോഗ്യ പരിചരണം എൻഎച്ച്എസ്സിന്റെ തിരക്ക് കുറയ്ക്കാനാകും എന്ന നേട്ടവുമുണ്ട്. നിലവിൽ 16 ദശലക്ഷത്തിലധികം ആളുകൾക്ക് എൻഎച്ച്എസ് ആരോഗ്യ പരിചരണത്തിന് അർഹതയുണ്ട്. എന്നിരുന്നാലും ഇതിൽ 40 ശതമാനം ആളുകൾ മാത്രമാണ് പരിശോധനകൾ പൂർത്തിയാക്കിയിട്ടുള്ളത് . ആരോഗ്യ പരിശോധനകൾക്ക് ജീവൻ രക്ഷിക്കാനും ഹൃദ്രോഗം, ക്യാൻസർ, ടൈപ്പ് 2 പ്രമേഹം, കരൾ രോഗം തുടങ്ങിയ വലിയ തോതിൽ തടയാവുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ ഇത്തരം പരിശോധനകൾക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് സ്ട്രോക്കിനുള്ള എൻഎച്ച്എസ് ദേശീയ ക്ലിനിക്കൽ ഡയറക്ടർ ഡേവിഡ് ഹാർഗ്രോവ്സ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അവധി കഴിഞ്ഞ് സ്കൂളിൽ എത്തുന്നതിനു മുമ്പ് കുട്ടികൾ അഞ്ചാം പനിക്കുള്ള വാക്സിൻ എടുത്തിട്ടുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യു കെ എച്ച് എസ് എ ) മുന്നറിയിപ്പ് നൽകി. ഏതെങ്കിലും കാരണത്താൽ രോഗബാധിതരായ വിദ്യാർത്ഥികൾ മറ്റുള്ളവരുമായി ഇടകലരുന്നത് അഞ്ചാംപനി വ്യാപകമായി പടർന്ന് പിടിക്കുന്നതിന് കാരണമാകും . 2024 – ന്റെ തുടക്കം മുതൽ അഞ്ചാംപനി ബാധിച്ച 2278 കേസുകളാണ് ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ലണ്ടനിലും വെസ്റ്റ് മിഡ് ലാൻഡിലുമാണ് ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ രോഗം പടർന്നു പിടിച്ചത്. 62 ശതമാനം പേർക്കും 10 വയസ്സിനും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കാണ് രോഗം പിടിപെട്ടത്. വാക്സിനേഷൻ എടുക്കാത്തവരിലാണ് അഞ്ചാം പനി വേഗത്തിൽ പിടിപെടുന്നത്. ഗുരുതരമായി രോഗം ബാധിക്കുന്നത് മരണത്തിന് തന്നെ കാരണമായേക്കും. അഞ്ചാംപനി ഗുരുതരവും ചിലപ്പോൾ മാരകവും അപകടകരവും ആവുമെന്ന് ഹെൽത്ത് ആൻഡ് പ്രിവൻഷൻ മിനിസ്റ്റർ ആൻഡ്രൂ ഗ്വിൻ പറഞ്ഞു.
കഴിഞ്ഞ ശരത്കാലം മുതൽ ഇംഗ്ലണ്ടിൽ അഞ്ചാംപനി കേസുകളിൽ വർദ്ധനവ് കണ്ടു തുടങ്ങിയിരുന്നു. യുകെ എസ് എച്ച് എ യുടെ കണക്കുകൾ പ്രകാരം 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുകളിൽ അഞ്ചാംപനി പിടിപെട്ടത് കഴിഞ്ഞ വർഷമാണ്. അഞ്ചാംപനി കുട്ടികൾക്ക് ബാധിക്കുന്നത് അവർക്ക് മറ്റ് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നതായി ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു . കാരണം വൈറസ് കുട്ടികളുടെ പ്രതിരോധശേഷിയെ കാര്യമായി തകരാറിലാക്കും. എൻ എച്ച് എസ് വഴി സൗജന്യമായി ലഭ്യമാക്കുന്ന സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ രണ്ട് ഡോസ് കുട്ടികൾക്ക് ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഇത്തരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. അഞ്ചാംപനി, മുണ്ടിനീർ, റുബെല്ല എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിന് എം എം ആർ വാക്സിനാണ് എൻഎച്ച്എസ് നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഉപഭോക്തൃ കടം 3 ബില്യൺ പൗണ്ടിലധികമായി ഉയർന്നിരിക്കുകയാണെന്ന് ഊർജ വ്യവസായ മേധാവികൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് , ഈ ശൈത്യകാലത്ത് ഗ്യാസ്, വൈദ്യുതി ബില്ലുകളുമായി ബുദ്ധിമുട്ടുന്ന ബ്രിട്ടനിലെ കുടുംബങ്ങൾക്ക് പിന്തുണ നൽകുവാനുള്ള തീരുമാനം സർക്കാർ കൈകൊണ്ടിരിക്കുകയാണ്. വരുന്ന ശീത മാസങ്ങളിൽ, ഊർജ്ജബില്ലുകൾ മൂലം പ്രതിസന്ധിയിൽ ആകുന്ന കുടുംബങ്ങളെ സഹായിക്കുവാനുള്ള വഴികൾ ചർച്ച ചെയ്യുവാനായി മന്ത്രിമാർ ബുധനാഴ്ച ഊർജ്ജ വ്യവസായ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. പെൻഷൻകാർക്കുള്ള ശീതകാല ഇന്ധന പെയ്മെന്റുകൾ നിർത്തലാക്കിയതിന് ലേബർ ഗവൺമെന്റിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ തീരുമാനം. ബ്രിട്ടീഷ് ഗ്യാസ് മേധാവി ക്രിസ് ഓഷിയ ഉൾപ്പെടെ ബ്രിട്ടനിലെ പത്തിലധികം ഊർജ്ജ വിതരണ കമ്പനികളുടെ എക്സിക്യൂട്ടീവുമാർ, ഉപഭോക്തൃ ഗ്രൂപ്പുകൾ, ചാരിറ്റികൾ, റെഗുലേറ്റർ ഓഫ്ജെം എന്നിവരാണ് ഊർജ്ജമന്ത്രി മിയറ്റ ഫാൻബുള്ളയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
ഈ ശൈത്യകാലത്ത് ദുർബലരായ കുടുംബങ്ങളെ അവരുടെ ഊർജ്ജബല്ലുകൾ അടക്കുന്നതിന് സഹായിക്കുവാൻ സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഊർജ്ജമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ അടുത്തമാസം തന്നെ അറിയിക്കുമെന്നും, ആവശ്യമായ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഊർജ്ജമന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കളുടെ കടം എക്കാലത്തെയും ഉയർന്ന തുകയായ 3.2 ബില്യൺ പൗണ്ട് എന്ന റെക്കോർഡിലെത്തിയതോടെ അടിയന്തിര നടപടി വേണമെന്ന ആവശ്യം ചർച്ചയ്ക്കിടയിൽ ഉയർന്നതായാണ് പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
ശൈത്യകാലത്ത് ഊർജ്ജബല്ലുകളിൽ 10% വർധന ഉണ്ടാകുമെന്ന് എനർജി റെഗുലേറ്റർ ആയ ഓഫ്ജം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് കുടുംബങ്ങൾക്ക് കനത്ത ആഘാതമാണ് നൽകുന്നത്. കൺസർവേറ്റീവ് ഗവൺമെന്റ് ട്രഷറിയിൽ ഉണ്ടാക്കിയ വിടവ് നികത്തുന്നതിന്, നിലവിലുള്ള സഹായങ്ങൾ വെട്ടി കുറച്ച ലേബർ സർക്കാരിന് തീരുമാനത്തിൽ ശക്തമായ എതിർപ്പുകൾ വിവിധ ഇടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഇത്തരം വിമർശനങ്ങളാണ് സർക്കാരിനെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഊർജ്ജവിതരണ മേധാവികളുമായുള്ള ചർച്ച വിജയകരമായിരുന്നുവെന്നും സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നുമാണ് ഊർജ്ജമന്ത്രി വ്യക്തമാക്കിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പുകവലിക്കെതിരെ കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിരോധനത്തിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ പുകവലിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ നിലവിൽ വന്നേക്കും. പബ്ബ് ഗാർഡനുകളിലും ഔട്ട്‌ഡോർ റെസ്റ്റോറൻ്റുകളിലും ആശുപത്രികൾക്ക് പുറത്തുള്ള സ്‌പോർട്‌സ് ഗ്രൗണ്ടുകളിലും പുകവലി നിരോധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പുകവലി നിരോധനത്തിന്റെ ഭാഗമായുള്ള നടപടികൾ കഴിഞ്ഞ സർക്കാർ തുടങ്ങിവച്ചിരുന്നു. 2009 ജനുവരിയിലോ അതിനു ശേഷമോ ജനിച്ച എല്ലാവർക്കും പുകയില വിൽപന നിരോധിക്കുന്ന, കഴിഞ്ഞ ഗവൺമെൻ്റിൻ്റെ ടുബാക്കോ ആൻഡ് വേപ്‌സ് ബില്ലിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർന്നുള്ള നടപടികൾ ഉണ്ടായില്ല. ഈ സർക്കാർ നിലവിൽ വന്നപ്പോൾ ചാൾസ് രാജാവ് നടത്തിയ ആമുഖ പ്രസംഗത്തിൽ ജനങ്ങൾക്ക് സിഗരറ്റ് വാങ്ങുന്നതിനുള്ള പ്രായം ക്രമാനുഗതമായി നടപ്പിലാക്കുമെന്ന നിർദേശം ഉണ്ടായിരുന്നു.
പൊതുസ്ഥലങ്ങളിൽ പുകവലി നിയന്ത്രിക്കുന്നതിനുള്ള സർക്കാർ പദ്ധതി പുറത്തുവന്നത് ഒട്ടേറെ ചർച്ചകൾക്കാണ് വഴി വച്ചിരുന്നത്. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ ആദ്യം ദി സണ്ണിനാണ് ചോർന്ന് കിട്ടിയത്. ഇതിൻ പ്രകാരം സർവ്വകലാശാലകളും ആശുപത്രികളും നടപ്പാതകളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പുകവലി രഹിത മേഖല ആകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വന്തം വീടുകളിലും തെരുവുകളും പാർക്കുകളും പോലുള്ള വലിയ തുറസ്സായ സ്ഥലങ്ങളിലും പുകവലിക്കാൻ അനുവാദം ഉണ്ടായിരിക്കും. നിരോധനത്തിൽ ഇ-സിഗരറ്റുകളും ഉൾപ്പെടുമോ എന്ന് വ്യക്തമല്ലെങ്കിലും, വാപ്പ് ഫ്രീ സോണുകളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ കർശനമായ പുകവലി നിരോധനം നടപ്പിലാക്കുന്നതിനെതിരെയുള്ള വിമർശനങ്ങളും ശക്തമാണ്. ഇത് പബ്ബുകളുടെ അവസാനമായിരിക്കും എന്നാണ് റിഫോം യുകെ നേതാവ് നിഗൽ ഫാരേജ് പറഞ്ഞത്. കർശനമായ പുകവലി നിരോധനം ഹോസ്പിറ്റാലിറ്റി മേഖല പ്രതികൂലമായി ബാധിക്കും എന്ന അഭിപ്രായം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയെ നടുക്കി ലണ്ടനിൽ വീണ്ടും കത്തിയാക്രമണം. കിഴക്കൻ ലണ്ടനിൽ ഒരാൾ കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. ക്ലാപ്‌ടണിലെ റഷ്‌മോർ റോഡിലാണ് ആക്രമണം നടന്നത്. സംഭവത്തെ തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 3. 30നാണ് പോലീസിന് വിവരം ലഭിച്ചത്. 30 വയസ്സുള്ള ഒരാളെ കുത്തേറ്റ നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ആക്രമണത്തിനിരയായ ആളെ ലണ്ടൻ ആംബുലൻസ് സർവീസിലെ പാരാമെഡിക്കൽ അടിയന്തിര ചികിത്സ നൽകിയെങ്കിലും ആക്രമണത്തിനിരയായ വ്യക്തി മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് 28 ഉം 21 ഉം വയസ്സുകാരായ രണ്ട് പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഈസ്റ്റ് ലണ്ടൻ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. സംഭവത്തെ കുറിച്ചുള്ള അന്വേഷണം പ്രാരംഭ ദിശയിലാണെന്ന് ഹാക്ക്‌നി ആൻഡ് ടവർ ഹാംലെറ്റ്‌സിലെ പോലീസിൻ്റെ ചുമതലയുള്ള ഡെറ്റ് സിഎച്ച് സൂപ്റ്റ് ജെയിംസ് കോൺവേ പറഞ്ഞു. ദാരുണമായ ഈ സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ മുന്നോട്ട് വന്ന് വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഏറ്റവും വലിയ കെയർ ഹോം നടത്തിപ്പുകാരായ വോയേജ് ഗ്രൂപ്പ് കടുത്ത പ്രതിസന്ധിയെ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വോയേജിന്റെ കീഴിലുള്ള കെയർ ഹോമുകളിലെ അന്തേവാസികളുടെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയതാണ് പ്രതിസന്ധിയിലേയ്ക്ക് നയിച്ചിരിക്കുന്നത്. ആരോഗ്യ സുരക്ഷയുടെയും പരിചരണത്തിന്റെയും കാര്യത്തിൽ വന്നിരിക്കുന്ന വീഴ്ചകളുടെ പേരിൽ വോയേജ് ഗ്രൂപ്പിൻറെ കെയർ ഹോമുകളുടെ ലൈസൻസ് റദ്ദാക്കപ്പെടുകയാണെങ്കിൽ അത് നൂറുകണക്കിന് മലയാളികളെ പ്രതികൂലമായി ബാധിക്കും.
യുകെയിൽ വിവിധ സ്ഥലങ്ങളിലായി 250 ലധികം കെയർ ഹോമുകളാണ് വോയേജ് ഗ്രൂപ്പ് നടത്തുന്നത്. 2022 ലാണ് 700 ബില്യൺ പൗണ്ട് ചിലവഴിച്ച് കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി വോയേജ് ഗ്രൂപ്പ് ഏറ്റെടുത്തത്. കെയർ ഹോമുകളുടെ നടത്തിപ്പിനായി ഏകദേശം 500 മില്യൺ പൗണ്ട് പൊതു ഖജനാവിൽ നിന്ന് കമ്പനിക്ക് ലഭിക്കുകയും ചെയ്യും. എന്നാൽ ഏറ്റെടുക്കലിനു ശേഷം കെയർ ക്വാളിറ്റി കമ്മീഷന്റെ പരിശോധനകളിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തുകയായിരുന്നു. 2002-ൽ മരുന്നിൻറെ അളവ് കൂടി ഒരു അന്തേവാസി മരിക്കാനിടയായത് ആണ് കെയർ ക്വാളിറ്റി കമ്മീഷന്റെ അന്വേഷണത്തിലേയ്ക്ക് നയിച്ചത്.
വോയേജ് ഗ്രൂപ്പിൻറെ കെയർ ഹോമുകളിൽ ഗുരുതര പിഴവ് കണ്ടെത്തിയത് യുകെയിലെ കെയർ മേഖലയിൽ വൻ കോളിളക്കം ആണ് സൃഷ്ടിച്ചത് . ഇവിടെ ജോലി ചെയ്യുന്ന മലയാളികൾ കടുത്ത അങ്കലാപ്പിലാണ്. ഏതെങ്കിലും കാരണവശാൽ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും പേർക്ക് മറ്റ് സ്ഥലങ്ങളിൽ ജോലിക്ക് പ്രവേശിക്കുക അത്ര സുഗമമല്ല. ഇപ്പോൾ യുകെ സർക്കാർ നടപ്പിലാക്കുന്ന കർശനമായ നിയമങ്ങളെ തുടർന്ന് നാട്ടിലേയ്ക്ക് തിരിച്ചു പോകേണ്ടതായി വരുമോ എന്ന അങ്കലാപ്പിലാണ് പലരും. കെയർ ഹോമുകളിലെ പ്രശ്നങ്ങളെ കുറിച്ച് രാഷ്ട്രീയ നേതൃത്വവും വളരെ കർശനമായാണ് പ്രതികരിച്ചത്. പ്രശ്നങ്ങളെ കുറിച്ച് അടിയന്തിരമായി അന്വേഷിക്കണമെന്ന് ലിബറൽ ഡെമോക്രാറ്റ് ഡെപ്യൂട്ടി ലീഡർ ഡെയ്‌സി കൂപ്പർ ആവശ്യപ്പെട്ടു . നമ്മുടെ സാമൂഹിക പരിപാലന മേഖല തകർച്ചയിലാണ് എന്നത് രഹസ്യമല്ല, എന്നാൽ ദുർബലരായ ആളുകളെ ദുരിതത്തിലും യഥാർത്ഥ അപകടത്തിലും ആക്കുന്ന കെയർഹോമുകൾക്കെതിരെ കടുത്ത നടപടി വേണമെന്ന് അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ യൂണിയനിൽ നിന്ന് അതിർത്തി കടന്ന് യുകെയിൽ എത്തുന്നവർക്ക് പുതിയ പരിശോധനാ നടപടികൾ നിലവിൽ വരും. പുതിയ പദ്ധതി ഈ ശരത്കാലത്ത് നടപ്പിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പദ്ധതിക്കായി 10.5 മില്യൺ പൗണ്ട് ചിലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോർട്ട് ഓഫ് ഡോവർ, ഫോക്ക്‌സ്റ്റോണിലെ യൂറോ ടണൽ, സെൻ്റ് പാൻക്രാസിലെ യൂറോസ്റ്റാർ എന്നിവിടങ്ങളിലെ പരിശോധന എളുപ്പത്തിലാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും പുതിയ സിസ്റ്റം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ശത്കാലം മുതൽ യുകെയിൽ നിന്ന് പോകുന്നവരും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് യുകെയിലേയ്ക്ക് വരുന്നവരുമായ ഇതര യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ പുതിയതായി കൊണ്ടുവരുന്ന എൻട്രി/എക്‌സിറ്റ് സിസ്റ്റം (EES) എന്ന പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ കടന്നു പോകേണ്ടതായി വരും . പുതിയ സിസ്റ്റത്തിന്റെ ഭാഗമായി വ്യക്തികളുടെ ഫോട്ടോയും വിരലടയാളവും രേഖപ്പെടുത്തും. ഈ പരിശോധനകൾ പൂർത്തിയാക്കാനുള്ള സംവിധാനങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ പണം ചിലവഴിക്കുന്നത്.
EES നടപ്പിലാക്കുന്നതോടെ അനധികൃത കുടിയേറ്റം ഒരു പരിധിവരെ തടയാനുകുമെന്നാണ് കണക്കു കൂട്ടുന്നത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു വഴി തീവ്രവാദ സ്വഭാവമുള്ളവരും അനഭിമതരുമായ വ്യക്തികൾ വ്യാജ തിരിച്ചറിയൽ രേഖകളുമായി രാജ്യത്ത് എത്തുന്നത് തടയാനാവും. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് പ്രവേശിപ്പിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ നൽകുന്ന വിരലടയാളങ്ങളും മറ്റ് വിശദാംശങ്ങളും ഉൾപ്പെടുത്തിയ രജിസ്ട്രേഷന് മൂന്ന് വർഷമാണ് കാലാവധി. ഇതോടെ വിമാനത്താവളങ്ങളിൽ നടക്കുന്ന കർശനമായ പരിശോധനകൾ കടൽ മാർഗ്ഗവും കരമാർഗവും അതിർത്തി കടന്ന് എത്തുന്നവർക്കും ബാധകമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകൾ (സിഡിസി) സ്ഥാപിച്ചത് വഴി എക്സ്-റേ, സ്കാൻ തുടങ്ങിയ സുപ്രധാന പരിശോധനകൾ വേഗത്തിലാക്കി എൻഎച്ച്എസ്. ഇംഗ്ലണ്ടിലുടനീളം 160 കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെൻ്ററുകളാണ് സ്ഥാപിതമായിരിക്കുന്നത്. ആശുപത്രി സന്ദർശനങ്ങളെ അപേക്ഷിച്ച് വേഗത്തിലുള്ള പരിശോധനയും രോഗനിർണ്ണയവും നൽകുന്നതിനായാണ് സിഡിസികൾ കൊണ്ടുവന്നിരിക്കുന്നത്.
കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകളിലെ (സിഡിസി) വേഗത്തിലുള്ള സേവനം, സൗകര്യപ്രദമായ സ്ഥലങ്ങൾ, പരിചരണത്തിൻ്റെ ഗുണനിലവാരം എന്നിവയാണ് രോഗികൾ ഇവ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളായി സർവേ പറയുന്നത്. സർവേയിൽ പങ്കെടുത്ത 87% പേർക്കും നല്ല അനുഭവം ഉണ്ടായതായാണ് റിപ്പോർട്ട് ചെയ്‌തത്. ഷോപ്പിംഗ് സെൻ്ററുകൾ, ഹെൽത്ത് സെൻ്ററുകൾ, കമ്മ്യൂണിറ്റി ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിലെല്ലാം കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകൾ (സിഡിസി) ഉണ്ട്.
സിടി, എംആർഐ സ്കാനുകൾ, നോൺ-ഒബ്സ്റ്റട്രിക് അൾട്രാസൗണ്ടുകൾ, എക്കോകാർഡിയോഗ്രാം എന്നിവ പോലുള്ള ഡയഗ്നോസ്റ്റിക് പരിശോധനകൾക്കായി ദീർഘനാൾ കാത്തിരിക്കുന്നത് തടയാനാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകൾ തുടങ്ങിയത്. രോഗനിർണ്ണയ പരിശോധനയ്ക്കായി രോഗികൾ ആറാഴ്ചയിൽ കൂടുതൽ കാത്തിരിക്കരുതെന്ന് എൻഎച്ച്എസ് ഭരണഘടന പറയുന്നുണ്ടെങ്കിലും, ഇതുവരെയും ഇത് നടപ്പിലാക്കാൻ എൻഎച്ച്എസിന് സാധിച്ചിട്ടില്ല. ഇപ്പോഴും 21% രോഗികളും രോഗനിർണ്ണയ പരിശോധനകൾക്കായി ആറ് ആഴ്ചയിൽ കൂടുതൽ കാത്തിരിക്കേണ്ടതായി വരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എല്ലാ മേഖലയിലും വരുത്തി കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ പ്രവചനാതീതമാണ് . നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഒട്ടേറെ കാര്യങ്ങൾ ആണ് വിവിധ മേഖലകളിൽ പുതിയതായി എത്തി കൊണ്ടിരിക്കുന്നത്. ഇതിൻറെ ഭാഗമായി നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ അധ്യാപകരുടെ ജോലി ഭാരം കുറയ്ക്കുന്നതിനുള്ള എഐ ടൂളുകൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ യുകെയിൽ ആരംഭിച്ചു. ഇതിനായി 3 മില്യൺ പൗണ്ട് ചിലവഴിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫൻ മോർഗൻ പറഞ്ഞു.
യുകെയിൽ പല അധ്യാപകരും ഇപ്പോൾതന്നെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും നിലവിലുള്ള ടൂളുകൾ ഇംഗ്ലണ്ടിലെ ക്ലാസ് മുറികളിൽ ഉപയോഗിക്കുന്നതിന് പ്രത്യേകം രൂപകൽപന ചെയ്തതോ അംഗീകരിക്കപ്പെട്ടതോ അല്ല . ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ചാറ്റ് ജി പി റ്റി പോലുള്ള ജനറേറ്റീവ് എ ഐ ടൂളുകൾ മിക്ക അധ്യാപകരും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്തരം ടൂളുകൾ കുറച്ചുകൂടി കുറ്റമറ്റതാക്കാനും കൂടുതൽ അധ്യാപകർക്ക് ഇവയിൽ പരിശീലനം നൽകാനുമാണ് സർക്കാർ പുതിയ പദ്ധതി വഴിയായി ലക്ഷ്യം വയ്ക്കുന്നത്.
എ ഐ ടൂളുകൾ അവതരിപ്പിക്കുന്നത് യുകെയിലെ അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ദക്ഷിണ കൊറിയയിൽ നടന്ന ഒരു അന്താരാഷ്ട്ര സെമിനാറിൽ ആണ് യുകെയുടെ ഈ മേഖലയിലെ ഭാവി പദ്ധതികളെ കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞത് . നിലവിലുള്ള എ ഐ ടൂളുകൾ നൽകുന്ന ഉള്ളടക്കത്തിന്റെ വിശ്വാസ്യത എത്രമാത്രമുണ്ടെന്നതാണ് അധ്യാപകർ നേരിടുന്ന പ്രധാന പ്രശ്നം. ഉള്ളടക്കത്തിന്റെ വിശ്വാസ്യത പരിഹരിക്കാൻ കഴിയുമെങ്കിൽ അധ്യാപകർ അഭിമുഖീകരിക്കുന്ന അമിതഭാരം ലഘൂകരിക്കാൻ എഐ ട്യൂളുകൾക്ക് കഴിയുമെന്ന് സ്‌കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സിൻ്റെ അസോസിയേഷൻ ജനറൽ സെക്രട്ടറി പെപ്പെ ഡിയാസിയോ പറഞ്ഞു.