ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്ന് പെൺകുട്ടികളെ 17 വയസ്സുകാരൻ കുത്തി കൊലപ്പെടുത്തിയതിനെ തുടർന്ന് യുകെയിൽ ഒട്ടാകെ ആളി പടർന്ന കുടിയേറ്റ വിരുദ്ധ ലഹളയിൽ ചുക്കാൻ പിടിച്ചവർക്ക് ശിക്ഷകൾ നടപ്പിലാക്കി തുടങ്ങി. രണ്ട് പേർക്ക് നിലവിൽ ലഭിച്ചിരിക്കുന്നതിൽ ഏറ്റവും കൂടിയ ശിക്ഷ ലഭിച്ചതാണ് ഇപ്പോൾ വൻ വാർത്താ പ്രാധാന്യം ലഭിച്ചിരിക്കുന്നത്. ഡേവിഡ് വിൽക്കിൻസൺ, ജോൺ ഹണി എന്നിവർക്കാണ് ഏറ്റവും കൂടുതൽ കാലയളവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. റൊമാനിയൻ പൗരന്മാരുടെ കാർ ഹള്ളിൽ ആക്രമിച്ചതിന് ഇവർക്ക് 6 വർഷം തടവാണ് ലഭിച്ചിരിക്കുന്നത്.
ഇത് കൂടാതെ ജോൺ ഹണിക്ക് കടകൾ കൊള്ളയടിച്ചതിന് മറ്റൊരു നാല് വർഷവും എട്ട് മാസവും തടവ് ശിക്ഷയും ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നടന്ന കലാപത്തിന്റെ പേരിൽ 1000 ലധികം ആളുകളാണ് അറസ്റ്റിലായിരിക്കുന്നത്. ഇതുവരെ 99 പേരെയെങ്കിലും വിവിധ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. ഹള്ളിൽ അതിക്രൂരമായാണ് റൊമാനിയൻ പൗരന്മാർ ആക്രമണത്തിന് ഇരയായത് . ഒടുവിൽ അവർ കാർ ഉപേക്ഷിച്ച് അടുത്തുള്ള ഹോട്ടലിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
യുകെയിലെ കലാപത്തിൽ പങ്കുവഹിച്ചവർക്ക് 5 വർഷത്തിന് പകരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തണമെന്ന് പ്രോസിക്യൂഷൻമാരോട് ജഡ്ജി ജോൺ താക്കറെ ആവശ്യപ്പെട്ടിരുന്നു. ഹള്ളിലെ ആക്രമണത്തിനിരയായ വനിതാ പോലീസുകാരിയെ നിലത്തടിച്ചയാളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജഡ്ജി ഈ നിർദേശം മുന്നോട്ടു വച്ചത്. അക്രമം, മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത്‌പോർട്ട് കത്തി ആക്രമണത്തിനിടെ കുത്തേറ്റ യോഗാ അധ്യാപികയെ ശ്വാസതടസ്സം മൂലം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുടുംബം അറിയിച്ചു. മൂന്ന് പെൺകുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന ടെയ്‌ലർ സ്വിഫ്റ്റ്-തീം ഡാൻസ് ക്ലാസിൻ്റെ സംഘാടകരിലൊരാളായിരുന്നു 35 കാരിയായ ലിയാൻ ലൂക്കാസ്. അക്രമിയിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടയാണ് ലിയാൻ ലൂക്കോസിന് കുത്തേറ്റത്.
ജൂലൈ 29 -ന് നടന്ന ആക്രമണത്തിന് ശേഷം അവളുടെ നില വളരെ ഗുരുതരമായിരുന്നു. ആറും എട്ടും ഒൻപതും വയസ്സുകാരായ മൂന്ന് പെൺകുട്ടികൾ ആണ് സംഭവത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണം നടന്ന സമയത്ത് അവർ കുട്ടികളെ മറ്റൊരു റൂമിലേക്ക് മാറ്റിയതു കൊണ്ടാണ് കൂടുതൽ കുട്ടികൾ അപകടത്തിൽ പെടാതിരുന്നത്. കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അവൾക്ക് കുത്തേറ്റത്. അവളുടെ പ്രവർത്തികളെ വളരെ ധീരമാണെന്നാണ് ബ്രിട്ടനിലെ മാധ്യമങ്ങൾ ഒന്നടങ്കം വാഴ്ത്തിയത്.
സൗത്ത് പോർട്ടിലെ കത്തിയാക്രമണം ബ്രിട്ടനിലാകെ വൻ കോളിളക്കം ആണ് സൃഷ്ടിച്ചത്. അക്രമം നടത്തിയ 17 കാരൻ അനധികൃതമായി കുടിയേറിയതാണെന്നുള്ള വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രവചിച്ചതിന് യുകെയിൽ ഉടനീളം കലാപം ആളി കത്തിക്കുന്നതിന് കാരണമായിരുന്നു. അക്രമ സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെ യുകെയിൽ താമസിക്കുന്ന അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . സ്കൂളുകൾ അവധിയായതിനാൽ മിക്ക യുകെ മലയാളികളും കേരളത്തിലാണ്. യുകെയിലുളവായി കൊണ്ടിരിക്കുന്ന സംഭവങ്ങൾ കുട്ടികളിലും കടുത്ത സുരക്ഷാ ഭീതിയാണ് ഉളവാക്കിയിരിക്കുന്നത്. പേടി കാരണം സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുമോ എന്ന് ഭയപ്പാടിലാണ് പല മാതാപിതാക്കൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പ് :- ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യമായി ഒരു യൂറോപ്പ്യൻ രാജ്യത്തിൽ എംപോകസിന്റെ മാരകമായ സ്ട്രെയിൻ സ്ഥിരീകരിച്ചിരിക്കുകയാണ്. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ രോഗം പടർന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വീഡനിൽ രോഗം റിപ്പോർട്ട് ചെയ്തത്. കൂടുതൽ തീവ്രമായ ക്ലാഡ് 1 എന്ന സ്‌ട്രെയിനാണ് സ്വീഡനിൽ കണ്ടെത്തിയത് എന്നുള്ളത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
യൂറോപ്യൻ രാജ്യത്തിൽ രോഗം കണ്ടെത്തിയതിന് തുടർന്ന്, വളരെ പെട്ടെന്ന് തന്നെ യുകെയിലേക്കും രോഗം എത്തുമെന്ന ആശങ്കകളാണ് ഉയർന്നിരിക്കുന്നത്. ഇന്നലെയാണ് നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് രോഗം തീവ്രമായി പടരുന്ന സാഹചര്യത്തിൽ, ലോകാരോഗ്യ സംഘടന ഇതിനെ അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. ലോകമെമ്പാടും വൈറസ് പടർന്നുപിടിക്കുന്നതിന് ഏതാനും ആഴ്‌ചകൾക്ക് മുമ്പ്, 2020 ജനുവരി അവസാനം കോവിഡിനും ലോക ആരോഗ്യ സംഘടന ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. യുകെയിൽ ഉടൻതന്നെ കേസുകൾ ഉണ്ടാകുമെന്ന സൂചനയാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും നൽകിയത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർസി) പോലെയുള്ള രാജ്യങ്ങളിൽ നിലവിൽ വ്യാപകമായി പടരുന്ന എംപോക്സ്, 2022-ൽ യൂറോപ്പിൽ എത്തിയതിൽ നിന്നും വ്യത്യസ്തവും മാരകവുമായ സ്‌ട്രെയിനാണ്. നിലവിൽ പടർന്നുകൊണ്ടിരിക്കുന്ന സ്‌ട്രെയിൻ, ബാധിക്കുന്ന 20 പേരിൽ ഒരാളുടെ മരണത്തിന് കാരണമാകുന്നു എന്നത് തികച്ചും ആശങ്കാജനകമാണ്. ബ്രിട്ടനിൽ ആരോഗ്യപ്രവർത്തകർക്ക് അടിയന്തര മാർഗനിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. മുൻപ് മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന എംപോക്സ്, സാധാരണയായി രോഗം ബാധിച്ച വ്യക്തിയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ചവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും രോഗം പകരാം. ശരീരം മുഴുവൻ ചെറിയ തരത്തിലുള്ള കുരുക്കൾ വരുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്. യൂറോപ്പിലെ ആരോഗ്യ മേഖല മെച്ചപ്പെട്ടതായതിനാൽ മരണ നിരക്കുകൾ കുറയ്ക്കാൻ സാധിക്കും എന്ന പ്രതീക്ഷയാണ് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ സാംക്രമിക രോഗങ്ങളിൽ വിദഗ്ധനായ പ്രൊഫസർ പോൾ ഹണ്ടർ നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യ പ്രവർത്തകർ നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കലാപ ശ്രമങ്ങൾക്ക് കുറ്റം ചുമത്തപ്പെട്ട ആദ്യ വ്യക്തിയായി ഒരു 15 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥി മാറി. ആഗസ്റ്റ് 2 ന് സണ്ടർലാൻഡിൽ നടന്ന പ്രശ്നങ്ങളോട് ബന്ധപ്പെട്ടാണ് ഇയാൾ പ്രതിയായിരിക്കുന്നത് എന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു. കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ നീണ്ട ശിക്ഷ ഇയാൾക്ക് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുകെയിലെ കലാപത്തിൽ പങ്കുവഹിച്ചവർക്ക് 5 വർഷത്തിന് പകരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തണമെന്ന് പ്രോസിക്യൂഷൻമാരോട് ജഡ്ജി ജോൺ താക്കറെ ആവശ്യപ്പെട്ടിരുന്നു. ഹള്ളിലെ ആക്രമണത്തിനിരയായ വനിതാ പോലീസുകാരിയെ നിലത്തടിച്ചയാളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജഡ്ജി ഈ നിർദേശം മുന്നോട്ടു വച്ചത് . 15 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിക്ക് മേൽ ഈ രീതിയിൽ കുറ്റം ചുമത്തപ്പെട്ടാൽ അയാൾക്ക് പത്തുവർഷം ശിക്ഷ ലഭിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആഗസ്റ്റ് 2- ന് സണ്ടർലാൻഡിൽ നടന്ന കലാപത്തിലാണ് ഇയാൾ പങ്കെടുത്തത്. ആഗസ്റ്റ് 2 ന് നടന്ന സണ്ടർലാൻഡ് കലാപത്തിൽ ഉൾപ്പെട്ട എല്ലാവർക്കും ഗുരുതരമായ കുറ്റങ്ങൾ നേരിടേണ്ടി വരുമെന്ന് നോർത്തുംബ്രിയ പോലീസിലെ അസിസ്റ്റൻ്റ് ചീഫ് കോൺസ്റ്റബിൾ അലസ്റ്റർ സിംപ്സൺ പറഞ്ഞു.
സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തിനെ തുടർന്ന് രാജ്യമൊട്ടാകെ നടന്ന കലാപങ്ങളിൽ നിരവധി പേരാണ് അറസ്റ്റിലായത്. ഇനിയും കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. അക്രമം, മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അക്രമ സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെ യുകെയിൽ താമസിക്കുന്ന അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . സ്കൂളുകൾ അവധിയായതിനാൽ മിക്ക യുകെ മലയാളികളും കേരളത്തിലാണ്. യുകെയിലുളവായി കൊണ്ടിരിക്കുന്ന സംഭവങ്ങൾ കുട്ടികളിലും കടുത്ത സുരക്ഷാ ഭീതിയാണ് ഉളവാക്കിയിരിക്കുന്നത്. പേടി കാരണം സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുമോ എന്ന് ഭയപ്പാടിലാണ് പല മാതാപിതാക്കൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകമെങ്ങും ക്യാൻസർ രോഗബാധിതരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. ജീവിതസാഹചര്യങ്ങളും കഴിക്കുന്ന ഭക്ഷണവുമൊക്കെ ക്യാൻസർ രോഗം വരാനുള്ള കാരണങ്ങളിൽ പെട്ടതാണെന്ന് തെളിയിക്കുന്ന ഒട്ടേറെ ഗവേഷണ റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. 50 വയസ്സിന് താഴെയുള്ളവർക്ക് കൂടുതലായി ക്യാൻസർ രോഗം വരുന്നത് കടുത്ത ആശങ്കയാണ് ആരോഗ്യ വിദഗ്ധരിൽ ഉളവാക്കിയിരിക്കുന്നത്. 2023 – ലെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 30 വർഷത്തിനിടെ ലോകമെമ്പാടും ചെറുപ്പക്കാരിൽ ക്യാൻസർ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. യുകെയിൽ മാത്രം ഇത് 25% വർദ്ധനവ് ആണ് കാണിക്കുന്നത്.
50 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ രോഗം വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ പൂർണമായും വ്യക്തമല്ലെങ്കിലും മാറിയ ഭക്ഷണ ശൈലികൾ രോഗത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ വർദ്ധിച്ചുവരുന്ന ജങ്ക് ഫുഡ് അല്ലെങ്കിൽ അൾട്രാ പ്രോസസ്ഡ് ഫുഡും ക്യാൻസറും തമ്മിൽ ബന്ധമുണ്ടെന്നാണ് കാൻസർ റിസർച്ച് യുകെയിലെ ഗൈനക്കോളജിസ്റ്റും ചീഫ് ക്ലിനിക്കുമായ പ്രൊഫസർ ചാൾസ് സ്വൻ്റൺ അഭിപ്രായപ്പെട്ടു . കുറഞ്ഞ നാരുകളും പഞ്ചസാരയുടെ അളവും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ രൂപപ്പെടുന്ന കുടലിലെ ബാക്ടീരിയകൾ ക്യാൻസറിന് കാരണമാകുമെന്ന് കഴിഞ്ഞവർഷം അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രബന്ധം അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ജങ്ക് ഫുഡിലും അൾട്രാ പ്രോസസ്ഡ് ഫുഡിലും നാരുകളുടെ അംശം തീരെയില്ല. അതു മാത്രമല്ല ഇത്തരം ഭക്ഷണങ്ങളിൽ പോഷകങ്ങളും അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവ ചെറിയ അളവിൽ കഴിക്കാൻ പാടുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ധർ നിഷ്കർഷിക്കുന്നത്. ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും വഴിവെക്കും. പൊണ്ണത്തടി പലതരത്തിലും ക്യാൻസർ രോഗങ്ങൾക്ക് നേരിട്ടുള്ള കാരണമാണെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ജങ്ക് ഫുഡിന് പുറമേ ഹാം അല്ലെങ്കിൽ ബേൺ പോലുള്ള സംസ്കരിച്ച മാംസങ്ങൾ കഴിക്കുന്നതും ക്യാൻസർ സാധ്യതയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇംഗ്ലണ്ടിലെ എ ലെവൽ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. എ സ്റ്റാർ, എ ഗ്രേഡുകൾ കിട്ടിയ കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഈ പ്രാവശ്യം ഉണ്ടായിരിക്കുന്നത്. ഗണിതത്തിലും ശാസ്ത്ര വിഷയങ്ങളിലും കുട്ടികൾ മികച്ച വിജയം കൈവരിച്ചതായാണ് റിസൾട്ട് കാണിക്കുന്നത്. എ ലെവൽ ഫലങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ രാജ്യത്തുടനീളം മികച്ച വിജയമാണ് മലയാളി വിദ്യാർഥികൾ കൈവരിച്ചിരിക്കുന്നത്.
എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടി ആൻ മരിയ രാജു യുകെ മലയാളികൾക്ക് അഭിമാനമായി. ജി സി എസ് ഇ യിലും ആൻ മരിയയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് പ്ലസ് നേടിയിരുന്നു. എംസിഡി ലിമിറ്റഡിലെ കസ്റ്റമര്‍ കെയര്‍ ലീഡറായ രാജു ഉതുപ്പന്റെയും മാഞ്ചസ്റ്റര്‍ റോയല്‍ ഐ ഹോസ്പിറ്റലിലെ ഡെപ്യൂട്ടി മാനേജരായ ലിൻസി ഉതുപ്പന്റെയും ഏക മകളായ ആൻ മരിയ രാജു മാഞ്ചസ്റ്ററിലെ സിക്‌സ്ത് ഫോം ആള്‍ട്ടറിംഗ്ഹാം ഗ്രാമര്‍ സ്‌കൂളില്‍ ആണ് ആൻ മരിയ പഠിച്ചത്. 21 വർഷം മുമ്പ് യുകെയിലെത്തിയ ആൻ മരിയയുടെ മാതാപിതാക്കളുടെ കേരളത്തിൽ ഏറ്റുമാനൂർ സ്വദേശികൾ ആണ് .
ആഗ്രഹം പോലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ആൻ മരിയ. നിയമ ബിരുദം നേടി മെഡിക്കൽ നെഗ്ലിജൻസ് മേഖലയിൽ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ആൻ മരിയ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കൂടുതൽ മലയാളി വിജയ കഥകൾ വാർത്തയായി കൊണ്ടിരിക്കുകയാണ്. ലൂട്ടനിലെ ഇരട്ട സഹോദരിമാരായ സെറീനയ്ക്കും സാന്ദ്രയ്ക്കും മൂന്നു വിഷയങ്ങളിൽ എ സ്റ്റാർ ലഭിച്ചു. ലൂട്ടന്‍ കാര്‍ഡിനാള്‍ വൈസ് മെന്‍ കാത്തോലിക് സ്‌കൂളിലാണ് ഇരുവരും പഠിച്ചത്. കുമരകം സ്വദേശികളായ നോബിയുടെ ജെന്നികയുടെയും മക്കളായ ഇരുവരും ബാത്ത് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
ഓക്സ്ഫോർഡ് ഷെയറിലെ ആൽഫ്രഡ് മൂന്നു വിഷയങ്ങളിൽ എ സ്റ്റാറും ഒരു വിഷയത്തിൽ എ യും ആണ് ലഭിച്ചത്. ജിസിഎസ്ഇ യിലും മികച്ച വിജയം നേടിയ ആൽഫ്രഡ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ ബയോ കെമിസ്ട്രി പഠനം നടത്താനാണ് ലക്ഷ്യമിടുന്നത്. ബാന്‍ബറി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആന്റണി വര്‍ഗീസിന്റെയും നേഴ്സിങ് ഹോം മാനേജരും നോർത്താംപ്ടൺ ഷെയര്‍ സോഷ്യല്‍ കെയര്‍ നേഴ്സിങ് അഡൈ്വസറി കൗണ്‍സില്‍ അംഗവും രജിസ്റ്റേര്‍ഡ് മാനേജര്‍ നെറ്റ്വര്‍ക് ഗ്രൂപ്പ് ചെയര്‍ കൂടിയായ ജയന്തി ആന്റണിയുടെയും മകനാണ് ആല്‍ഫ്രഡ്.
നോർത്താംപ്ടണിൽ നിന്നുള്ള കിരൺ മനോജിന് രണ്ട് വിഷയങ്ങളിൽ എ സ്റ്റാറും രണ്ടു വിഷയങ്ങളിൽ എ യും ആണ് ലഭിച്ചത്. വൈക്കം സ്വദേശി മനോജിന്റെയും നോർത്താംപ്ടൺ ഹോസ്പിറ്റലിലെ നേഴ്സായ ദീപയുടെയും മകനായ കിരൺ ബാത്ത് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ തയ്യാറെടുക്കുകയാണ്.
എ ലെവൽ പരീക്ഷകളിൽ മികച്ച വിജയം നേടിയ എല്ലാ മലയാളി വിദ്യാർത്ഥികൾക്കും വിദ്യാർത്ഥിനികൾക്കും മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. മികച്ച വിജയം നേടുന്ന വിദ്യാർത്ഥി വിദ്യാർഥിനികളുടെ വിവരങ്ങൾ [email protected] എന്ന വിലാസത്തിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ എ-ലെവൽ, ടി-ലെവൽ, ബിടെക് നാഷണൽ ഫലങ്ങൾ ലഭിക്കും. 2019 ലെ നിലവാരത്തിലെയ്ക്ക് പരീക്ഷാഫലങ്ങൾ താഴുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. 2020 ലും 2021 ലും കോവിഡു കാരണം നിലനിന്നിരുന്ന പരീക്ഷാ പുന:ക്രമീകരണം കാരണം റിസൾട്ട് വളരെ ഉയർന്നതായിരുന്നു.
കഴിഞ്ഞവർഷം A* അല്ലെങ്കിൽ A കിട്ടിയ കുട്ടികളുടെ ശതമാനം 27.2 ആയിരുന്നു. എന്നാൽ 2019 -ൽ അത് 25.4 ശതമാനം മാത്രമായിരുന്നു. ഇപ്പോൾ ഫലം വരുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കോവിഡിന്റെ സമയത്ത് 9-ാം ക്ലാസിലാണ് പഠിച്ചിരുന്നത്. കോവിഡ് സമയത്ത് വന്ന റിസൾട്ടുകൾ അധ്യാപകരുടെ ഇന്റേണൽ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും കാരണം ആ കാലയളവിലെ പരീക്ഷകൾ വ്യാപകമായി റദ്ദാക്കിയിരുന്നു.
ഈ വർഷത്തെ പരീക്ഷാഫലങ്ങൾ കാത്തിരിക്കുന്നവരിൽ ഒട്ടേറെ മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മിക്ക വിഷയങ്ങളിലും A* നേടി മലയാളി വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത് . മികച്ച വിജയം നേടിയ മലയാളി വിദ്യാർത്ഥികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. ഈ വർഷവും മികച്ച വിജയം നേടുന്ന വിദ്യാർത്ഥി വിദ്യാർഥിനികളുടെ വിവരങ്ങൾ [email protected] എന്ന വിലാസത്തിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു. റിസൾട്ടിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും മലയാളം യുകെ ന്യൂസിന്റെ വിജയാശംസകൾ നേരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ അക്രമിയുടെ കുത്തേറ്റ 11 വയസ്സുകാരിയും അമ്മയും ഓസ്ട്രേലിയയിൽ നിന്ന് വന്ന ടൂറിസ്റ്റുകളാണെന്ന് പോലീസ് വെളിപ്പെടുത്തി. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അവളുടെ പൗരത്വം വെളിപ്പെടുത്തുകയും ആക്രമണനിരയായ പെൺകുട്ടിക്കും അമ്മയ്ക്കും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. എട്ടുതവണയാണ് അക്രമി പെൺകുട്ടിയെ കത്തികൊണ്ട് കുത്തിയത്. കൊലപാതക ശ്രമത്തിനും മാരകായുധം കൈയ്യിൽ വെച്ചതിനും 32 വയസ്സുകാരനായ ഇയോൻ പിന്താരുവിനെതിരെ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിൽ 11 വയസ്സുകാരിയായ പെൺകുട്ടിയും 34 കാരിയായ അവളുടെ അമ്മയും കത്തിയാക്രമണത്തിനിരയായ സംഭവം ബ്രിട്ടനിൽ ആകെ കടുത്ത ഞെട്ടലാണ് ഉളവാക്കിയത്. നീചമായ പ്രവർത്തി ചെയ്ത പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് കഴിഞ്ഞ ദിവസം ആണ് പുറത്തുവിട്ടത് . റൊമാനിയൻ വംശജനായ പ്രതിയെ കോടതിയിൽ ഹാജരാക്കി. വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേഷൻ കോടതി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാളുടെ വിചാരണ സെപ്റ്റംബറിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ .
സൗത്ത് പോർട്ടിൽ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെടാൻ ഇടയാക്കിയ സംഭവം കടുത്ത പ്രശ്നങ്ങൾ ആണ് ബ്രിട്ടനിൽ അങ്ങോളം ഇങ്ങോളം സൃഷ്ടിച്ചത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രം നടന്ന സംഭവത്തെ തുടർന്ന് കടുത്ത കുടിയേറ്റ വിരുദ്ധ വികാരമാണ് വലതുപക്ഷ തീവ്രവാദികൾ ഉയർത്തുന്നത്. തിങ്കളാഴ്ച റൊമാനിയൻ വംശജനായ വ്യക്തിയുടെ കത്തിയാക്രമണത്തിൽ 11 വയസ്സുകാരി പെൺകുട്ടിക്കും അമ്മയ്ക്കും കുത്തേറ്റ സംഭവം ബ്രിട്ടനിൽ ഉടനീളം നടക്കുന്ന കലാപാഗ്നിയിലേയ്ക്ക് എണ്ണ പകരുമോ എന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള യുകെയിലെ അന്യദേശക്കാർ ഭയപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രസ്റ്റ് ക്യാൻസർ സ്കാനുകൾ വിശകലനം ചെയ്ത് കൃത്യമായി രോഗനിർണയം നടത്താൻ ആവശ്യമായ റേഡിയോഗ്രാഫർമാരുടെ കുറവ് സ്ത്രീകളെ അപകടത്തിൽ ആക്കുമെന്ന് സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സ്തനാർബുദം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന സ്പെഷ്യലിസ്റ്റ് സ്കാനുകൾ ബ്രെസ്റ്റ് ഇമേജിംഗിൽ വൈദഗ്ധ്യമുള്ള മാമോഗ്രാഫർമാർ അഥവാ റേഡിയോഗ്രാഫർമാരാണ് വിശകലനം ചെയ്യുക. ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ മാമോഗ്രാഫർമാരുടെ കുറവ് രോഗനിർണയം വൈകുന്നതിനും ചികിത്സ വൈകുന്നതിനും കാരണമാകുന്നുവെന്ന മുന്നറിയിപ്പാണ് സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് നൽകുന്നത്.
ഇംഗ്ലണ്ടിലെ 50 നും 71 നും ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകളെയും ഓരോ മൂന്ന് വർഷത്തിലും സ്തനപരിശോധനയ്ക്കായി ക്ഷണിക്കാറുണ്ട്. ക്യാൻസർ രോഗനിർണ്ണയത്തിൽ സ്ത്രീകൾക്ക് കാലതാമസം അനുഭവപ്പെടുന്നതിലേയ്ക്ക് നിലവിലെ ക്ഷാമം നയിക്കുന്നുണ്ടെന്നും കൂടുതൽ മാമോഗ്രാഫർമാരെ അടിയന്തിരമായി റിക്രൂട്ട് ചെയ്യേണ്ടതുണ്ടെന്നും സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിലെ ഡയറക്ടർ ഓഫ് ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഡീൻ റോജേഴ്‌സ് പറഞ്ഞു.
സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിൻ്റെ കണക്കുകൾ പ്രകാരം, സ്‌ക്രീനിംഗ് മാമോഗ്രാഫർമാർക്കിടയിലെ ഏറ്റവും പുതിയ ഒഴിവ് നിരക്ക് 17.5 ശതമാനത്തിലാണ് എത്തിനിൽക്കുന്നത്. ജീവനക്കാരുടെ കുറവുണ്ടെങ്കിലും, നിലവിലുള്ള തങ്ങളുടെ അംഗങ്ങൾ പരമാവധി സേവനമാണ് എല്ലാവർക്കും ലഭ്യമാക്കുന്നതെന്ന് റോജേഴ്സ് വ്യക്തമാക്കി. എന്നാൽ 20%ത്തിലധികം ഒഴിവുകൾ ഉള്ള ഡിപ്പാർട്ട്മെന്റിന് ഒരിക്കലും കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇത്തരം ഒരു സാഹചര്യം അപകടകരമായ അന്തരീക്ഷമാണ് ആരോഗ്യരംഗത്ത് സൃഷ്ടിക്കുന്നത്. രോഗനിർണയത്തിലും ചികിത്സക്കും ഉണ്ടാകുന്ന കാലതാമസം നിരവധി പേരുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ്. എൻ എച്ച് എസിലെ നിലവിലെ ആവശ്യം നിർവഹിക്കുന്നതിന് അടിയന്തരമായി കൂടുതൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന ആവശ്യമാണ് അധികാരികൾ ഉന്നയിക്കുന്നത്. എന്നാൽ നിലവിലെ ഈ പ്രശ്നം സർക്കാർ കാര്യക്ഷമമായ രീതിയിൽ പരിഹരിക്കുമെന്ന ഉറപ്പാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് നൽകിയത്. എൻഎച്ച്എസിനെ പൂർണമായ രീതിയിൽ നവീകരിക്കുമെന്നും, രോഗികൾക്ക് കൃത്യസമയത്ത് രോഗം നിർണയവും ചികിത്സയും ഉറപ്പാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി എൻജിഒ കളും മറ്റും ഈ സാഹചര്യം ഉന്നയിച്ച് സർക്കാരിനോട് അടിയന്തര നടപടിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ എയർപോർട്ടുകളിൽ ടൈപ്പ് 1 പ്രമേഹമുള്ള രോഗികളെ ബുദ്ധിമുട്ടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രമേഹ ബാധിതരുടെ സുരക്ഷാ പരിശോധന കടുത്തതാണെന്ന ആക്ഷേപമാണ് നിരവധിപേർ പങ്കുവെച്ചിരിക്കുന്നത്. ടൈപ്പ് 1 പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്നതിനും അതിനനുസരിച്ച് ഇൻസുലിൻ കുത്തിവയ്ക്കാനും ഉപയോഗിക്കുന്ന ഉപകരണമാണ് പലപ്പോഴും സുരക്ഷാ പരിശോധനയിൽ വില്ലനാകുന്നത്.
പല ടൈപ്പ് 1 പ്രമേഹ രോഗികളും ഇൻസുലിൻ പമ്പും രക്തത്തിലെ പഞ്ചസാരയുടെ അളവ് ട്രാക്ക് ചെയ്യുന്ന സെൻസറും ധരിക്കുന്നുണ്ട്. എയർപോർട്ടിലെ എക്സറേ സ്കാനറുകൾ ഈ ഉപകരണങ്ങളെ അപകടം ഉണ്ടാക്കുന്ന വസ്തുക്കളായി തെറ്റിദ്ധരിക്കുന്ന നിരവധി അവസരങ്ങൾ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പലപ്പോഴും ഇത്തരം രോഗികൾ ഇൻസുലിൻ പമ്പ് ധരിച്ചിട്ടുണ്ടെന്ന വിവരം പറയുമ്പോൾ അവരെ സ്കാനർ മിഷനിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചിട്ടും സെക്യൂരിറ്റി ഗാർഡുകൾ എക്സറേ സെക്ഷനിലൂടെ കടന്നു പോകാൻ നിർബന്ധിച്ചതായി സഫോക്കിലെ ലോസ്‌റ്റോഫിൽ നിന്നുള്ള ഒരു അമ്മ പരാതിപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു.
എന്നാൽ തങ്ങൾക്ക് ഔപചാരികമായ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ലണ്ടൻ സ്റ്റാൻസ്റ്റഡ് എയർപോർട്ട് അറിയിച്ചു. “മെഡിക്കൽ അല്ലെങ്കിൽ നോൺ-മെഡിക്കൽ കാരണങ്ങളാൽ ബോഡി സ്കാനർ ഒഴിവാക്കാൻ യാത്രക്കാർക്ക് എല്ലായ്‌പ്പോഴും അവകാശമുണ്ട്, എന്നാൽ ഇത്തരക്കാർ സുരക്ഷാ ജീവനക്കാരുടെ നേരിട്ടുള്ള പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് ഇതിനെ കുറിച്ച് എയർപോർട്ട് അതോറിറ്റി വിശദീകരിച്ചത്. സെക്യൂരിറ്റി ചെക്കിങ്ങിൽ സമാന അനുഭവമുള്ള നിരവധി പേരുടെ അനുഭവങ്ങൾ ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇൻസുലിൻ പമ്പ് ധരിച്ചിരിക്കുന്ന പ്രമേഹരോഗികളെ ശരീരം മുഴുവൻ തിരയാൻ മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടു പോകുകയും വിശദമായ പരിശോധന നടത്തുകയും ആണ് ചെയ്യുന്നത്. ഇത് പലപ്പോഴും അവർക്ക് വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാൽ ഇത്രയും പ്രശ്നങ്ങൾ ഒഴിവാക്കാനായി എല്ലാ സുരക്ഷാ ജീവനക്കാർക്കും പ്രാഥമിക രോഗാവസ്ഥകളെ കുറിച്ച് ധാരണയും അവബോധവും നൽകുന്നതിന് സൂക്ഷ്മമായ പരിശീലനം നൽകുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഏതെങ്കിലും രീതിയിൽ ആശയ കുഴപ്പമോ ദുരിതമോ ഉണ്ടായവരോട് ക്ഷമ ചോദിക്കുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്.