ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിങ്കളാഴ്ച ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിൽ 11 വയസ്സുകാരിയായ പെൺകുട്ടിയും 34 കാരിയായ അവളുടെ അമ്മയും കത്തിയാക്രമണത്തിനിരയായ സംഭവം ബ്രിട്ടനിൽ ആകെ കടുത്ത ഞെട്ടലാണ് ഉളവാക്കിയത്. നീചമായ പ്രവർത്തി ചെയ്ത പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. ഇയോൻ പിന്താരു എന്ന പേരുകാരനായ ഇയാൾ റൊമാനിയൻ വംശജനാണ്. 32 വയസ്സുകാരനായ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി.
പ്രതി 8 തവണ പെൺകുട്ടിയെ കത്തികൊണ്ട് കുത്തിയതായാണ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്. അതുകൂടാതെ മാരകമായ ആയുധം കൈയ്യിൽ വച്ചതിനും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേഷൻ കോടതി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വിചാരണയ്ക്കായി ഇയാളെ സെപ്റ്റംബറിൽ കോടതിയിൽ ഹാജരാക്കും. മുഖത്തും, കഴുത്തിലുമാണ് പെൺകുട്ടിക്ക് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയും അമ്മയും ആശുപത്രിയിലാണ്. അമ്മയുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് പോലീസ് അറിയിച്ചത്.
സൗത്ത് പോർട്ടിൽ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെടാൻ ഇടയാക്കിയ സംഭവം കടുത്ത പ്രശ്നങ്ങൾ ആണ് ബ്രിട്ടനിൽ അങ്ങോളം ഇങ്ങോളം സൃഷ്ടിച്ചത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രം നടന്ന സംഭവത്തെ തുടർന്ന് കടുത്ത കുടിയേറ്റ വിരുദ്ധ വികാരമാണ് വലതുപക്ഷ തീവ്രവാദികൾ ഉയർത്തുന്നത്. തിങ്കളാഴ്ച റൊമാനിയൻ വംശജനായ വ്യക്തിയുടെ കത്തിയാക്രമണത്തിൽ 11 വയസ്സുകാരി പെൺകുട്ടിക്കും അമ്മയ്ക്കും കുത്തേറ്റ സംഭവം ബ്രിട്ടനിൽ ഉടനീളം നടക്കുന്ന കലാപാഗ്നിയിലേയ്ക്ക് എണ്ണ പകരുമോ എന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള യുകെയിലെ അന്യദേശക്കാർ ഭയപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വാരാന്ത്യത്തിലുള്ള അവശ്യസാധനങ്ങളുടെ ബില്ല് കൂടുതൽ ബുദ്ധിമുട്ടിച്ചത് ബ്രിട്ടനിലെ പാവപ്പെട്ടവരെ ആണെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രീമിയം ബ്രാൻഡുകളെക്കാൾ സാധാരണ ബ്രാൻഡുകൾക്ക് കൂടുതൽ വില വർദ്ധനവ് അനുഭവപ്പെട്ടതാണ് ഇതിന് കാരണം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് (ഐഎഫ്എസ്) നടത്തിയ പഠനത്തിൽ, 2021-23 കാലയളവിൽ ഏറ്റവും കുറഞ്ഞ വരുമാനമുള്ള സാധാരണക്കാരായ വീട്ടുകാരെയാണ് പണപ്പെരുപ്പം ഏറ്റവും കാര്യമായ രീതിയിൽ ബാധിച്ചത്. പാൽ, പാസ്ത ബട്ടർ തുടങ്ങിയ വിഭാഗങ്ങളിലെ കുറഞ്ഞ ബ്രാൻഡുകൾക്ക് 36% വിലവർധനവാണ് കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള രണ്ടു വർഷത്തിനിടെ ഉണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഇതേ വസ്തുക്കളുടെ വില കൂടിയ ബ്രാൻഡുകൾക്ക് 16% വില വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് -19 ലോക്ക്ഡൗൺ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം എന്നിവ മൂലം പണപ്പെരുപ്പം ക്രമാതീതമായി വർദ്ധിച്ച രണ്ടു വർഷത്തെ കാലയളവാണ് പഠന റിപ്പോർട്ട് പരിഗണിച്ചിരിക്കുന്നത്. 2021 സെപ്റ്റംബറിനും 2023 സെപ്റ്റംബറിനുമിടയിൽ മൊത്തത്തിലുള്ള സാധനങ്ങളുടെ വിലകൾ 15.7% വർദ്ധിക്കുകയും, ഭക്ഷണ പാനീയങ്ങളുടെ വില 28.4% വർദ്ധിക്കുകയും ചെയ്തിരുന്നു. വാർഷിക പണപ്പെരുപ്പ നിരക്ക് 2022 ഒക്ടോബറിൽ, നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയായ 11.1% ആയി ഉയർന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നും കുറഞ്ഞ്, കഴിഞ്ഞ രണ്ടുമാസമായി സർക്കാരിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിൽ പണപ്പെരുപ്പ നിരക്ക് എത്തിനിൽക്കുന്നത് ആശ്വാസകരമാണ്. വാർഷിക ഭക്ഷ്യവിലപ്പെരുപ്പം 1.3 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. എന്നാൽ പണപ്പെരുപ്പ നിരക്കുകൾ വീണ്ടും ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.
സൂപ്പർമാർക്കറ്റ് ഷെൽഫുകളിൽ നിന്ന് ബജറ്റ് ലൈനിൽ ഉള്ള സാധനങ്ങൾ അപ്രത്യക്ഷമായതായും, ഇത് സാധാരണക്കാർക്ക് താങ്ങാൻ ആവാത്ത സാഹചര്യങ്ങളിലേക്ക് എത്തിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇത് അവരുടെ ഭക്ഷണ ബില്ലുകൾ വർദ്ധിപ്പിക്കുകയും പട്ടിണിയും ദാരിദ്ര്യവും വർദ്ധിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ട് അടിവരയിട്ട് ചൂണ്ടി കാട്ടുന്നു. ഇത് ബ്രിട്ടനിലെ മാത്രം സാഹചര്യമല്ലെന്നും, പല രാജ്യങ്ങളിലും കോവിഡിന് ശേഷം ഇതേ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ ഭക്ഷണപാനീയങ്ങൾ, മറ്റു പലചരക്ക് സാധനങ്ങൾ എന്നിവയുടെ വില കുറഞ്ഞ ബ്രാൻഡുകളെ പ്രീമിയം ബ്രാൻഡുകളും ആയുള്ള താരതമ്യമാണ് പ്രധാനമായും നടത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- രാഷ്ട്രീയക്കാരും പൊതുജനങ്ങളും എലോൺ മസ്കിന്റെ ‘എക്സ്’ പ്ലാറ്റ്ഫോം കൂട്ടത്തോടെ ഉപേക്ഷിക്കുന്നത് പരിഗണിക്കേണ്ട സമയമായതായി തുറന്നടിച്ചിരിക്കുകയാണ് ലിവർപൂൾ മേയർ സ്റ്റീവ് റോഥെറാം. കഴിഞ്ഞ ദിവസങ്ങളിൽ എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രചരിച്ച തെറ്റായ വിവരങ്ങൾ മൂലം ലിവർപൂളിൽ ഉണ്ടായ കലാപത്തിന് ശേഷമായിരുന്നു മേയറുടെ ഈ പ്രതികരണം. രണ്ടാഴ്ച മുൻപ് ലിവർപൂളിലെ സൗത്ത്പോർട്ടിൽ മൂന്ന് പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതി മുസ്ലിം കുടിയേറ്റക്കാരനാണെന്ന തെറ്റായ വാർത്തയായിരുന്നു എക്സിലൂടെ പ്രചരിച്ചത്. ഇത് തീവ്ര വലതുപക്ഷ ചിന്തകർക്കിടയിൽ കൂടുതൽ മുസ്ലിം വിരുദ്ധ വികാരങ്ങൾ സൃഷ്ടിക്കുകയും, കലാപത്തിന് കാരണമാവുകയും ചെയ്തു. ഇത്തരത്തിലൊരു പ്ലാറ്റ്ഫോമിൽ നിന്ന് നമ്മൾ കൂട്ടത്തോടെ പിന്മാറണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മേയർ വ്യക്തമാക്കി. രണ്ട് ലേബർ എംപിമാർ നിലവിൽ തന്നെ ഈ പ്ലാറ്റ്ഫോം ഉപേക്ഷിച്ചതായി തിങ്കളാഴ്ച ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. സയൻസ് ആൻഡ് ടെക്‌നോളജി സെലക്ട് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് രണ്ട് ലേബർ എംപിമാർ തങ്ങൾ മറ്റ് ഓപ്ഷനുകൾ പരിഗണിക്കുകയാണെന്ന് വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വിഭജനങ്ങൾ സൃഷ്ടിക്കുന്നതിനും മറ്റും മസ്ക് തന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതായി തങ്ങൾക്ക് വ്യക്തമായി കാണാമെന്ന് ന്യൂകാസിൽ ലേബർ എംപി ചി ഒൻവുറ മാധ്യമങ്ങളോട് പറഞ്ഞു. എലോൺ മസ്‌കിൻ്റെ സമീപകാല ഓൺലൈൻ പെരുമാറ്റം അപകടകരവും നിരുത്തരവാദപരവുമാണ്. നമ്മുടെ രാജ്യത്തെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും സമീപകാല കലാപങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രകോപനപരമായ പോസ്റ്റുകളും തീവ്ര വലതുപക്ഷ ചിന്താഗതിയെ പ്രചരിപ്പിക്കുന്നതാണെന്ന് ബ്രെൻ്റ് ഈസ്റ്റിലെ ലേബർ എംപിയായ ഡോൺ ബട്ട്‌ലർ വ്യക്തമാക്കി.
2022 ൽ ട്വിറ്റർ വാങ്ങിയ എലോൺ മസ്ക്, അതിന്റെ പേര് എക്സ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. എന്നാൽ കുറേക്കാലമായി ഈ പ്ലാറ്റ്ഫോം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയിടാൻ ശ്രമിക്കുന്നില്ലെന്ന വിമർശനങ്ങൾ പരക്കെ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയകൾ തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നില്ലെങ്കിൽ ഗവൺമെന്റിന് ശക്തമായി ഇടപെടേണ്ടി വരുമെന്ന് ലിവർപൂൾ മേയർ ഓർമിപ്പിച്ചു. ഓൺലൈൻ സുരക്ഷാ നിയമം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ആഴ്ച ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയ ലണ്ടൻ മേയർ സാദിഖ് ഖാന്റെ അഭിപ്രായത്തോട് താൻ പൂർണ്ണമായി യോജിക്കുന്നതായി റോഥെറാം വ്യക്തമാക്കി. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ തെറ്റായ വിവരങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ശക്തമായ നിയന്ത്രണം നേരിടേണ്ടിവരുമെന്ന് ഡൗണിംഗ് സ്ട്രീറ്റും സൂചിപ്പിച്ചു. കലാപത്തിനുശേഷം നടത്തിയ പ്രതികരണത്തിൽ സോഷ്യൽ മീഡിയകളെ സംബന്ധിച്ച് കൂടുതൽ വിശാലമായ പരിശോധനകൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറും വ്യക്തമാക്കിയിരുന്നു. എക്‌സിന് ആളുകൾ ബദലുകൾ തേടുന്നു എന്നതിന്റെ സൂചനയായി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ബ്ലൂസ്‌കൈ തങ്ങളുടെ സൈനപ്പുകളിൽ വർദ്ധനയുണ്ടായതായി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ യുകെയിൽ ഉടനീളം എക്സിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- 2023 ജൂൺ 13ന് ഇന്ത്യൻ വംശജയായ മെഡിക്കൽ വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നോട്ടിങ്ഹാം കൊലപാതകത്തിൽ കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ട് പുതിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ടിൽ, മെന്റൽ ഹെൽത്ത് സർവീസിന്റെ ഭാഗത്തുനിന്നും നിരവധി പിശകുകളും തെറ്റുകളുമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതിയായ വാൽഡോ കലോക്കെയ്ൻ്റെ പരിചരണത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവരുടെ കൈകളിൽ ചോരകറയുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി. ഒരു വർഷം മുൻപ് നടന്ന സംഭവത്തിൽ 19 വയസ്സുകാരായ ഇന്ത്യൻ വംശജയായ മെഡിക്കൽ വിദ്യാർഥി ഗ്രേസ് ഒമാലി കുമാറിനെയും, അവളുടെ സുഹൃത്ത് ബാർണബി വെബ്ബറിനെയും , അറുപത്തഞ്ചു വയസ്സുകാരനായ ഇയാൻ കോട്‌സിനെയും മാനസിക വിഭ്രാന്തി ബാധിച്ച വാൽഡോ കലോക്കെയ്ൻ നോട്ടിങ്ഹാമിലെ റോഡിൽ വച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പ്രതിയായ വാൽഡോ കലോക്കെയ്ന്റെ കൊലപാതകത്തിന് മുൻപുള്ള ചികിത്സയിലാണ് നിരവധി പിഴവുകൾ ഉണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രതി മാനസിക രോഗത്തിന്റെ സ്ഥിരമായ ലക്ഷണങ്ങൾ കാണിച്ചതും, മരുന്ന് കഴിക്കാൻ വിസമ്മതിച്ചതും, ആളുകളോടുള്ള പ്രതിയുടെ അക്രമാസക്തമായ മനോഭാവവും മറ്റും വേണ്ടത്ര രീതിയിൽ ചികിത്സ നൽകിയവർ പരിഗണിച്ചില്ല എന്നാണ് റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കഴിഞ്ഞ ആഴ്ച ഇരകളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്ന ശുപാർശകൾ ഇനി ഒരു അപകടം ഉണ്ടാകാതിരിക്കുന്നതിനായി രാജ്യത്തുടനീളം നടപ്പിലാക്കുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പുനൽകി. എന്നാൽ സംഭവത്തിൽ കൂടുതൽ ശക്തമായ അന്വേഷണം വേണമെന്ന നിലപാടാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നിർദ്ദേശിക്കുന്നത്.
കഴിഞ്ഞു പോയ തെറ്റുകൾ മാറ്റുവാൻ സാധിച്ചിരുന്നെങ്കിൽ തങ്ങളുടെ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ബാർനബിയുടെ മാതാവ് എമ്മ ബിബിസി ന്യൂസിനോട് പറഞ്ഞു. 2020 മെയ് മുതൽ 2022 സെപ്തംബർ വരെ നോട്ടിംഗ്ഹാംഷെയർ ഹെൽത്ത്‌കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ കീഴിലുള്ള പ്രതിയുടെ ചികിത്സയെ സംബന്ധിച്ചാണ് കെയർ ക്വാളിറ്റി കമ്മീഷൻ അന്വേഷണം നടത്തിയത്. മാനസികാരോഗ്യ സർവീസുകളുടെ മൊത്തത്തിലുള്ള പരാജയമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഓരോ ഘട്ടത്തിലും പ്രതിയെ ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പെടെ എല്ലാവർക്കും ഇതിൽ പങ്കുണ്ടെന്ന് കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി. നിലവിലെ വ്യവസ്ഥകളിലും നിയമങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുവാൻ തങ്ങൾ പരിശ്രമിക്കുമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ സംയുക്തമായി നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. മരണപ്പെട്ട ഗ്രേസ് ഒമാലി കുമാർ ഇന്ത്യൻ വംശജയായ ഒന്നാംവർഷം മെഡിക്കൽ വിദ്യാർഥിനിയായിരുന്നു. തന്റെ സുഹൃത്തായ ബാർനബിയെ പ്രതിയുടെ കയ്യിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അവൾ മരണത്തിന് കീഴടങ്ങിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ സ്കൂളുകൾക്ക് ഇത് അവധിക്കാലമാണ്. അതുകൊണ്ട് തന്നെ നിരവധി യുകെ മലയാളികൾ ആണ് ഈ സമയത്ത് കേരളത്തിൽ എത്തിയിരിക്കുന്നത്. യുകെയിൽ ഉള്ള മലയാളികളുടെ ബന്ധുക്കൾ പല സാധനങ്ങളും തിരിച്ചുപോകുമ്പോൾ നമ്മളെ ഏൽപ്പിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ എത്ര അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും തരുന്ന സാധനങ്ങൾ ആണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ എട്ടിൻറെ പണി കിട്ടാനുള്ള സാധ്യതയുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം ലണ്ടനിലെ ഹെഡ് ഫോർഡ് ഷെയറിൽ താമസിക്കുന്ന ഒരു കുടുംബത്തിനുണ്ടായ അനുഭവം ആരെയും ഞെട്ടിക്കുന്നതായിരുന്നു. അവരുടെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് എയർപോർട്ടിന് അടുത്തുവച്ച് കൈമാറിയ പാഴ്സലിൽ ആയുർവേദ മരുന്നുകളും എണ്ണയും ആണെന്നാണ് പറഞ്ഞിരുന്നത്. എണ്ണയും മറ്റ് സാധനങ്ങളും ലിക്വിഡ് ആയതിനാൽ നല്ല രീതിയിൽ പായ്ക്ക് ചെയ്താണ് കൊടുക്കുന്നത് എന്നും അറിയിച്ചിരുന്നു. എന്നാൽ എന്തോ ഉൾവിളിയോടെ പാഴ്സൽ തുറന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് നിരോധിച്ച ഹാൻസ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ആയിരുന്നു. ഒരുപക്ഷേ പിടിക്കപ്പെട്ടിരുന്നെങ്കിൽ രണ്ട് മക്കളുമായി യുകെയിലേയ്ക്ക് തിരിച്ച ആ കുടുംബത്തിന്റെ യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. അതു മാത്രമല്ല നിയമനടപടികളും നേരിടേണ്ടി വരും.
ഏതെങ്കിലും രീതിയിൽ ആയുർവേദ മരുന്നുകളും എണ്ണകളും മറ്റും സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുമ്പോൾ പോലും കൃത്യമായ ബില്ലുകൾ സൂക്ഷിക്കാൻ മറക്കരുത് . ആയുർവേദ മരുന്നുകൾ ആണെങ്കിൽ പോലും പൊടികളും എണ്ണയും മറ്റും നിരോധിത വസ്തുക്കൾ ആണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ ഒരു ഡോക്ടറുടെ സാക്ഷ്യപത്രം കൈയ്യിൽ കരുതുന്നത് എയർപോർട്ടിലെ അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് സഹായിക്കും.
അവധി ആഘോഷിച്ചിട്ട് മലയാളികളിൽ പലരും യുകെയിലേയ്ക്ക് തിരിച്ചു പോകുന്നത് കടുത്ത ഗൃഹാതുരത്വവുമായിട്ടാണ്. അതുകൊണ്ടുതന്നെ ഇവിടെ നിന്നുള്ള ഇഷ്ടവിഭാഗങ്ങളിൽ പലതും മിക്കവരും കൂടെ കൊണ്ടുപോകാറുണ്ട്. ഉണക്ക കപ്പയും ചക്ക ഉണങ്ങിയതും ഉണക്കമീനും ഉണക്ക ഇറച്ചിയും ഉൾപ്പെടെയുള്ള സാധനങ്ങൾ പിടിക്കപ്പെട്ടാൽ ശരിയായ രീതിയിൽ വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ പണി കിട്ടാൻ സാധ്യതയുണ്ട് . പൊതിച്ചു പായ്ക്ക് ചെയ്തു കൊണ്ടുപോയ തേങ്ങ ബോംബാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട സംഭവങ്ങളും എയർപോർട്ടിൽ ഉണ്ടായിട്ടുണ്ട്,
സ്വന്തം സാധനമാണെങ്കിലും മറ്റുള്ളവർ സമ്മാനിക്കുന്നതാണെങ്കിലും ഓരോ പായ്ക്കറ്റുകളിലും എന്തൊക്കെ സാധനങ്ങൾ ആണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല നമ്മൾക്കാണെന്ന് മറക്കരുത്. ഈ ദിവസങ്ങളിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എയർപോർട്ടുകളിൽ കൂടുതൽ വിശദമായ പരിശോധനകൾ ആണ് നടക്കുന്നത്. ഇത്തരം സാഹചര്യത്തിൽ സൂക്ഷിച്ചില്ലെങ്കിൽ ഒരുപക്ഷേ യാത്ര തന്നെ മുടങ്ങിയേക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ വീണ്ടും കത്തിയാക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. 11 വയസ്സുള്ള പെൺകുട്ടിയും 34 വയസ്സുകാരിയായ അമ്മയുമാണ് ആക്രമണത്തിന് ഇരയായത്. അക്രമിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി മെറ്റ് പോലീസ് അറിയിച്ചു.
സൗത്ത് പോർട്ടിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന കത്തിയാക്രമണത്തിൽ മൂന്ന് പിഞ്ചു പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവം യുകെയിൽ മുഴുവൻ അശാന്തി വിതച്ചു കൊണ്ടുള്ള സന്ദർഭത്തിലുണ്ടായ ആക്രമം കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് മറ്റാർക്കും പങ്കില്ലെന്നാണ് പോലീസ് അറിയിച്ചത്. ഈ ഘട്ടത്തിൽ സംഭവത്തിൽ ഏതെങ്കിലും രീതിയിൽ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നാണ് പോലീസ് നൽകുന്ന സൂചന പെൺകുട്ടിയൂടെ നില ഗുരുതരമാണെങ്കിലും ജീവൻ അപകടപ്പെടുത്താത്ത രീതിയിലുള്ള പരിക്കുകളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്മയ്ക്ക് നിസാര പരിക്കുകളെ ഏറ്റിരുന്നുള്ളൂ.
ആക്രമണം നടന്ന ഉടനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ആക്രമിച്ചയാളെ കീഴ് പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ലണ്ടനിൽ ഏറ്റവും തിരക്കേറിയ സ്ഥലത്തു നടന്ന ആക്രമം കടുത്ത സുരക്ഷാ വീഴ്ചയായി വിലയിരുത്തുന്നു. ഒട്ടേറെ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. സംഭവത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. 43 വയസു മാത്രം പ്രായമുള്ള വാർവിക്കൽ താമസിക്കുന്ന അബിൻ രാമദാസാണ് അകാലത്തിൽ വിടവാങ്ങിയത്. ഭാര്യയും മക്കളും നാട്ടിൽ അവധിക്ക് പോയപ്പോഴാണ് അപ്രതീക്ഷിതമായി അബിനെ തേടി മരണമെത്തിയത്. കേരളത്തിൽ കൊല്ലമാണ് അബിൻറെ സ്വദേശം.
വാർവിക് ആൻഡ് ലെമിന്ഗ്ടൺ മലയാളി അസോസിയേഷൻ്റെ സജീവ അംഗമായിരുന്നു അബിൻ രാമദാസ്. അബിനെ ഫോൺ ചെയ്തിട്ടും ലഭ്യമാകാതിരുന്നതോടെ സുഹൃത്തുക്കൾ അന്വേഷിച്ചതാണ് മരണവിവരം പുറത്തറിയാൻ കാരണമായത്. അബിൻറെ വീട് അടഞ്ഞു കിടന്നതിനെ തുടർന്ന് പോലീസും അത്യാഹിത വിഭാഗങ്ങളുമെത്തിയാണ് വീട് തുറന്നത്. അബിൻ ഓട്ടോമൊബൈൽ സ്റ്റൈലിംഗ് എൻജിനീയറാണ്. ആശയാണ് ഭാര്യ . മക്കൾ: ആദവ് (14) ആലീസ് (8) . അവധിയ്ക്കായി യുകെയിൽ നിന്ന് നാട്ടിൽ പോയ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. മൃതസംസ്കാരത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
അബിൻ രാമദാസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡാർട്ട്‌ഫോർഡ് ടണലും ക്വീൻ എലിസബത്ത് II ബ്രിഡ്ജും ഉൾപ്പെടുന്ന ഡാർട്ട്‌ഫോർഡ് ക്രോസിംഗിനായുള്ള ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനമാണ് ഡാർട്ട് ചാർജ്. ഇംഗ്ലണ്ടിലെ കെൻ്റിൽ തെംസ് നദിക്ക് കുറുകെയുള്ള ഒരു പ്രധാന പാതയാണ് ഡാർട്ട്ഫോർഡ് ക്രോസിംഗ്. ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ചാർജ് ഈടാക്കുകയാണ് ചെയ്യുന്നത്. അതായത് പണം പിരിക്കാനുള്ള ടോൾ ബൂത്തുകൾ ഇവിടെ പ്രവർത്തിക്കുന്നില്ല. അതിനുപകരം ക്യാമറകൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മനസ്സിലാക്കുകയും ചാർജുകൾ നിശ്ചയിക്കുകയുമാണ് ചെയ്യുന്നത്. വാഹനത്തിനും സമയത്തിനും അനുസരിച്ച് ചാർജുകൾ വ്യത്യസ്തപ്പെട്ടിരിക്കുന്നു . അനുവദനീയമായ സമയപരിധിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ വാഹന ഉടമയ്ക്ക് പെനാൽറ്റി നോട്ടീസ് നേരിടേണ്ടി വരും. ഗതാഗതം സുഗമമാക്കുന്നതിനും ക്രോസിംഗിലെ തിരക്ക് കുറയ്ക്കുന്നതിനുമാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എന്നാൽ ഒരിക്കലും ഡാർട്ട്ഫോർഡ് ക്രോസിംഗിൽ കൂടി പോകാത്ത വാഹനങ്ങൾക്കും ഡാർട്ട് ചാർജ് ചുമത്തി കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. അവിടെനിന്ന് നൂറുകണക്കിന് മൈലുകൾ അകലെയുള്ള ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറിയിൽ താമസിക്കുന്ന ആൻമേരിക്ക് ഈ രീതിയിൽ പെനാൽറ്റി നോട്ടീസ് വന്നത് വാർത്തയാക്കിയിരിക്കുകയാണ് ബിബിസി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒരിക്കലും അവിടെ പോയിട്ടില്ലെങ്കിലും ഡാർട്ട്‌ഫോർഡ് ക്രോസിംഗിൽ പണമടയ്ക്കാത്തതിന് പിഴ ലഭിച്ചതായി യുകെയിലെമ്പാടുമുള്ള ഡ്രൈവർമാർ പറഞ്ഞു.
സമാന ലൈസൻസ് പ്ലേറ്റുള്ള വാഹനങ്ങളെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ തെറ്റായി തിരിച്ചറിയുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. പലർക്കും ഈ രീതിയിൽ ഒന്നിൽ കൂടുതൽ തവണ പിഴ ചുമത്തി കൊണ്ടുള്ള നോട്ടീസ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറിയിൽ നിന്നുള്ള ഡെപ്യൂട്ടി ഹെഡ് ടീച്ചറായ ആൻ മേരി കെൻയോണിന് രണ്ട് പിഴകളാണ് ലഭിച്ചത്. ആദ്യത്തേത് ഏപ്രിലിലും രണ്ടാമത്തേത് ജൂണിലും. അവർ ഒരിക്കലും ഡാർട്ട്ഫോർഡ് ക്രോസിംഗിൽ കൂടി വാഹനം ഓടിച്ചിട്ടില്ല. പരാതിപ്പെട്ടതിനെ തുടർന്ന് രണ്ട് പിഴയും റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ സമാന രീതിയിലുള്ള പിഴ ചുമത്തലുകൾ ഇനിയും ആവർത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണെണ് ആൻ മേരി. ഡാർട്ട്ഫോർഡ് ക്രോസിംഗിൽ ടോൾ പിരിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് കണ്ടിയുവെൻ്റ് പബ്ലിക് സെക്ടർ യുകെ ലിമിറ്റഡിനെയാണ്. 2021ൽ നാഷണൽ ഹൈവേയിൽ നിന്ന് 150 മില്യൺ പൗണ്ടിനാണ്, കണ്ടിയുവെൻ്റ് പബ്ലിക് സെക്ടർ യുകെ ലിമിറ്റഡ് കരാർ നേടിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വാരാന്ത്യത്തിൽ താപനിലകൾ ക്രമാതീതമായി ഉയർന്നതോടെ യുകെയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനും ഇടമിന്നലിനുമുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വടക്കൻ ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ തിങ്കളാഴ്ചത്തേക്ക് മെറ്റ് ഓഫീസ് യെല്ലോ അലർട്ട് നൽകി കഴിഞ്ഞു. എന്നാൽ തെക്കൻ ഭാഗങ്ങളിൽ കൂടുതൽ വരണ്ട കാലാവസ്ഥയാകുമെന്നും, താപനില ഞായറാഴ്ചയേക്കാൾ കൂടുതൽ രേഖപ്പെടുത്തുമെന്നുമാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.
കിഴക്കൻ യുഎസിൽ പ്രളയം ഉണ്ടാക്കിയ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഡെബിയാണ് യുകെയിലെ ഇപ്പോഴത്തെ കാലാവസ്ഥ മാറ്റത്തിന് കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ ഡെബി നിരവധി തെക്കൻ യുഎസ് നഗരങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. കൊടുങ്കാറ്റ് പിന്നീട് വടക്ക് കിഴക്കൻ കാനഡയിലേക്ക് അതിവേഗം വീശി. ഇത് മൂലം മോൺട്രിയലിൽ റെക്കോർഡ് കണക്കിലുള്ള മഴയാണ് രേഖപ്പെടുത്തിയത്. കൊടുങ്കാറ്റ് ദുർബലമായെങ്കിലും ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ വടക്കൻ അറ്റ്ലാന്റിക്കൽ ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂലൈ മാസത്തിൽ ലണ്ടനിൽ രേഖപ്പെടുത്തിയ 32 ഡിഗ്രി സെൽഷ്യസ് ആണ് യുകെയിൽ ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. എന്നാൽ ഇന്ന് താപനിലകൾ ഇതിലും ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. മിഡ്‌ലാൻഡ്‌സ്, ലിങ്കൺഷയർ, ഈസ്റ്റ് ആംഗ്ലിയ, തെക്ക്-കിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ഭൂരിഭാഗവും ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ ആയിരിക്കും. താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്താനും സാധ്യതയുണ്ട്. സ്കോ ട്ട്ലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും ഉള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത കളിക്കണമെന്ന് നിർദ്ദേശമാണ് അധികൃതർ പൊതുവെ നൽകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുടിയേറ്റ വിരുദ്ധ സമരം യുകെയിൽ ശക്തമായി കൊണ്ടിരിക്കെ തന്നെ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്താൻ ശ്രമിച്ച ബോട്ട് അപകടത്തിൽ പെട്ടതായുള്ള വാർത്ത പുറത്തുവന്നു. ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച രണ്ട് കുടിയേറ്റക്കാരാണ് ദാരുണമായി മരിച്ചത് . ഞായറാഴ്ച രാവിലെ ഫ്രാൻസിലെ കലൈസിനും ഡൺകിർക്കിനും ഇടയിലാണ് സംഭവം നടന്നതെന്ന് ഒരു ഫ്രഞ്ച് മാരിടൈം ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടത്തിൽ പെട്ട 53 കൂടിയേറ്റക്കാരെ രക്ഷപ്പെടുത്തി.
അനധികൃത കുടിയേറ്റക്കാരുമായി വന്ന മറ്റൊരു ബോട്ടിൽ തീപിടുത്തമുണ്ടായി നിരവധി പേർക്ക് പരുക്കു പറ്റിയതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. രണ്ടാമത്തെ ബോട്ടിൽ നിന്ന് 50 പേരെയാണ് രക്ഷപ്പെടുത്തിയത്. ഈ വർഷം മാത്രം അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 25 പേർ മരിച്ചതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു. അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ഫ്രഞ്ച് കോസ്റ്റ് ഗാർഡിനെ സഹായിക്കാൻ യുകെ ബോർഡ് ഫോഴ്സ് കപ്പലിനെ അയച്ചതായി ബ്രിട്ടീഷ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിരുന്നു.
വടക്കൻ ഫ്രാൻസിൻ്റെ കടൽതീരത്ത് നിന്ന് കുടിയേറ്റക്കാരുമായി നിരവധി ബോട്ടുകൾ ഞായറാഴ്ച പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥ അനുകൂലമായതാണ് യാത്ര പുറപ്പെടാൻ പല സംഘങ്ങളെയും പ്രേരിപ്പിച്ചത്. ഇങ്ങനെ യാത്ര തിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽ പെട്ടത്. 55 കുടിയേറ്റക്കാരാണ് ഒരു ബോട്ടിൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് , ഫ്രഞ്ച് കോസ്റ്റ് ഗാർഡ് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ രണ്ടുപേർ അബോധാവസ്ഥയിലായിരുന്നു. അവരാണ് പിന്നീട് മരിച്ചത്. 53 പേരെ സുരക്ഷിതമായി തുറമുഖത്തെ എത്തിച്ചെന്ന് ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥർ പറഞ്ഞു.