ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ എൻഎച്ച്എസിൻ്റെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നത് പ്രധാന വാഗ്ദാനമായി അവതരിപ്പിക്കുമെന്ന് ലേബർ പാർട്ടി വ്യക്തമാക്കി. എൻഎച്ച്എസ് കാത്തിരിപ്പ് സമയം പരമാവധി 18 ആഴ്ചയായി കുറയ്ക്കുന്നതിനാണ് കൂടുതൽ മുൻഗണന നൽകുകയെന്നാവും ലേബറിൻറെ പ്രകടനപത്രികയിൽ ഉണ്ടാവുക. കോവിഡിന്റെ ആഘാതങ്ങളും സമരങ്ങളും മൂലം താറുമാറായ ആരോഗ്യ മേഖലയെ നേരെയാക്കാനുള്ള പദ്ധതികൾക്ക് ജനങ്ങളുടെ ഇടയിൽ വൻ പിന്തുണ ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
നിലവിൽ ക്യാൻസർ പോലെ ഗുരുതരമായ രോഗം ബാധിച്ചവർക്ക് പോലും വേദന സഹിച്ച് ആഴ്ചകളോളം കാത്തിരിക്കേണ്ട ദുരവസ്ഥയാണ് ഉള്ളത്. ഇതിന് ഒരു മാറ്റം ഉണ്ടാകുമെന്ന വാഗ്ദാനത്തിന് ജനങ്ങളുടെ ഇടയിൽ വൻ സ്വീകാര്യത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴും 43 ശതമാനം രോഗികൾക്കും ചികിത്സ ലഭിക്കുന്നതിന് 18 ആഴ്ചയിൽ കൂടുതൽ കാത്തിരിക്കേണ്ടതായി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. എൻഎച്ച്എസിനെ പുനരുദ്ധരിക്കാനുള്ള തങ്ങളുടെ പദ്ധതികളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ അവതരിപ്പിക്കും . 1997 -ൽ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ എൻഎച്ച്എസ്സിന്റെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ എടുത്ത നടപടികൾ അദ്ദേഹം ചൂണ്ടി കാണിക്കും എന്നാണ് കരുതപ്പെടുന്നത്.
സാധാരണ പ്രവർത്തി സമയം കഴിഞ്ഞും വാരാന്ത്യത്തിലും ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത് നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം സ്വകാര്യമേഖലയെയും ഫലപ്രദമായി ഉപയോഗിക്കും. എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ ആദ്യവർഷം 1.3 ബില്ല്യൺ പൗണ്ട് ചിലവാകും. എന്നാൽ ലേബർ പാർട്ടിക്ക് എൻഎച്ച്എസ് നവീകരിക്കാൻ വ്യക്തമായ പദ്ധതിയില്ലെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. ലേബർ പാർട്ടി ഭരണം നടത്തുന്ന വെയിൽസിൽ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് വളരെ കൂടുതലാണെന്ന് അവർ ചൂണ്ടി കാട്ടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാനസികാരോഗ്യ വിഭാഗത്തിലെ നേഴ്‌സായ കസീമ അഫ്‌സൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട രോഗിയുടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. ഇരുപത്തഞ്ചുകാരനായ രോഗി തൻെറ വസ്ത്രത്തിൽ നിന്നുള്ള ചരട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കസീമയെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ മറ്റ് ജീവനക്കാർ എത്തി രക്ഷപെടുത്തിയപ്പോഴേക്കും കസീമയുടെ ബോധം നഷ്‌ടമായിരുന്നു. വെസ്റ്റ് ബ്രോംവിച്ചിലെ ഹെൽത്ത് ലെയ്ൻ ഹോസ്പിറ്റലിലെ വാർഡിൽ രോഗിയെ പ്രവേശിപ്പിച്ചപ്പോൾ നിരീക്ഷണ സമയത്ത് രോഗിയുടെ മുറിയിൽ രണ്ട് അംഗങ്ങൾ ഉണ്ടായിരിക്കണം എന്നതാണ് നിയമം. പ്രത്യേകിച്ചും രോഗി ജനിച്ചത് സ്ത്രീ ആയിട്ടാണെങ്കിലും പുരുഷനായാണ് തിരിച്ചറിയുന്നത്. കൂടാതെ സ്വയം ഉപദ്രവിക്കാൻ സാധ്യത രോഗി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യങ്ങളിൽ നിരീക്ഷണ സമയം രണ്ട് നേഴ്‌സുമാർ (ഒരു മേൽ നേഴ്സും ഒരു ഫീമെയിൽ നേഴ്സും) ഉണ്ടായിരിക്കേണ്ടതാണ്.
രോഗി ശുചിമുറി ഉപയോഗിക്കുമ്പോഴും വസ്ത്രം മാറ്റുമ്പോഴും ഉള്ള സമയങ്ങളിൽ മെയിൽ നേഴ്‌സിൻ്റെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇത്തരം സാഹചര്യങ്ങളിൽ മെയിൽ നേഴ്‌സിനെ മുറിയിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന തരത്തിൽ പരിചരണ പദ്ധതി പരിഷ്കരിക്കുകയായിരുന്നു. നേഴ്‌സായ കസീമയെ ഒറ്റയ്ക്ക് കിട്ടാൻ പ്രതി ടോയ്‌ലെറ്റ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു ശേഷം കഴുത്തിൽ ചരട് ചുറ്റുകയായിരുന്നു. വോൾവർഹാംപ്ടൺ ക്രൗൺ കോടതിയിൽ കൊലപാതകശ്രമത്തിന് രോഗിയായ കീഫർ സട്ടൺ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മെയ് 23 ന് പ്രതിക്ക് കുറഞ്ഞത് 13 വർഷത്തെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.
കോടതി വിചാരണയിൽ നേഴ്‌സുമാർ, ആശുപത്രി രോഗികൾ, പൊതുജനങ്ങൾ എന്നിവർക്കെതിരെ സട്ടൺ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. അതേസമയം കസീമ രോഗിയുടെ ആക്രമണ ചരിത്രത്തെ പറ്റി അറിഞ്ഞിരുന്നില്ല. ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നെങ്കിൽ തൻ ഒറ്റയ്ക്ക് മുറിയിൽ പോവില്ലായിരുന്നുവെന്ന് അവർ പറയുന്നു. നേഴ്‌സായ കസീമ അഫ്സൽ മുമ്പ് അവളുടെ സഹോദരി അരീമ നസ്രീനോടൊപ്പം വാൽസാൽ മാനർ ഹോസ്പിറ്റലിൽ ജോലി ചെയ്‌തിരുന്നു. പകർച്ചവ്യാധിയുടെ ആദ്യ ആഴ്ചകളിൽ കോവിഡ് ബാധിച്ച് സഹോദരിയുടെ മരണത്തെ തുടർന്ന് കസീമ മാനസികാരോഗ്യ വിഭാഗത്തിലേക്ക് മാറുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് യോർക്ക് ഷെയറിലെ ആദ്യകാല മലയാളിയായ സുനിൽ ജോസ് ചിറയിൽ മരണമടഞ്ഞു. അൻപത് വയസ്സ് മാത്രം പ്രായമുള്ള സുനിൽ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ സുനിൽ കേരളത്തിൽ എത്തിയപ്പോഴാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് അകാലത്തിൽ വിടവാങ്ങിയത്.
ഭാര്യ റെജിമോളും മക്കളായ ആര്യയും ഒലീവിയയും ഇപ്പോൾ കീത്തിലിയിലാണ്. സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകാംഗമാണ് സുനിൽ ജോസും കുടുംബവും. കീത്തിലി മലയാളി അസോസിയേഷൻറെ സജീവ പ്രവർത്തകനായിരുന്നു നിര്യാതനായ സുനിൽ. മൃതസംസ്കാരത്തിന്റെയും മറ്റും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
സുനിൽ ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് വെസ്റ്റ് ലണ്ടൻ ജ്വല്ലറിയിൽ കവർച്ചയ്ക്കിടെ രണ്ട് പേർ ചേർന്ന് ആക്രമിച്ച വാച്ച് ഡീലറെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് റിച്ച്‌മണ്ടിലെ ക്യൂ റോഡിലെ കടയിലായിരുന്നു വില പിടിച്ച വാച്ചുകൾ കവരാൻ ആക്രമികൾ എത്തിയത്. കവർച്ചക്കാർ ജീവനക്കാരനെ ചോക്‌ഹോൾഡിനുള്ളിലാക്കി ഉയർന്ന മൂല്യമുള്ള നിരവധി വാച്ചുകൾ മോഷ്‌ടിക്കുകയായിരുന്നു. അടുത്ത ദിവസം വൈകുന്നേരം, സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ഷെപ്പർട്ടണിലെ വിലാസത്തിലേക്ക് എത്തിയ പോലീസ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ജീവനക്കാരൻെറ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു. റിച്ച്‌മണ്ടിലെ ക്യൂ റോഡിലെ ജ്വല്ലറികളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ജീവനക്കാരൻ വാച്ചുകൾ മേശപ്പുറത്ത് വെച്ച് രണ്ട് പുരുഷന്മാരോട് അവ കാണിക്കുന്നത് കാണാം. പെട്ടെന്നൊരാൾ ഇയാളുടെ മേൽ ചാടി കഴുത്തിൽ പിടിക്കുകയായിരുന്നു. അതേസമയം കൂടെയുണ്ടായിരുന്ന പ്രതി ഡിസ്‌പ്ലേയിൽ വച്ചിരുന്ന വാച്ചുകൾ എടുക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
ശനിയാഴ്ച രാത്രി മെറ്റ് പോലീസ് പ്രതികളെ അന്വേഷിച്ചുകൊണ്ട് അവരുടെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. കവർച്ചക്കാർ നിരായുധരായിരുന്നുവെന്നും കടയിലെ തൊഴിലാളിക്ക് കാര്യമായ പരിക്കില്ലെന്നുമാണ് പോലീസ് ആദ്യം നൽകിയ സൂചന. എന്നാൽ, ഞായറാഴ്ച രാത്രി 08 :15 ന് ശേഷം തൊഴിലാളിയെ ഷെപ്പർട്ടണിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് യുവാവിൻെറ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബ്രിട്ടീഷ് രാഷ്ട്രീയം സംഭവബഹുലമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി ലേബർ പാർട്ടിയുടെ സാമ്പത്തിക പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടനിലെ 121 ബിസിനസ് മേധാവികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന കത്താണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ലേബർ പാർട്ടിയുടെ പുതിയ നയങ്ങൾ രാജ്യത്തിൻറെ ബിസിനസ് വളർച്ചയിൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഉചിതമാകുമെന്ന് കത്ത് വ്യക്തമാകുന്നു. നിലവിൽ അഭിപ്രായ സർവേകളിൽ മുന്നിൽ നിൽക്കുന്ന ലേബർ പാർട്ടിക്ക് വൻ മുന്നേറ്റത്തിന് ബിസിനസ് ലോകത്തിന്റെ പിന്തുണ വഴിവെയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർക്ക് കരുതുന്നത്.
2015 – ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി 100 ബിസിനസ് സ്ഥാപനങ്ങൾ കൺസർവേറ്റീവ് പാർട്ടിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ യുകെയിലെ ബിസിനസ് ലോകം കളം മാറി ചവിട്ടുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കത്തിൽ ഒപ്പിട്ടവരിൽ ടിവി ഷെഫും റെസ്റ്റോറേറ്ററുമായ ടോം കെറിഡ്ജ്, ചെറിയ കമ്പനികളുടെ ചില സിഇഒമാർ, ഹീത്രൂ എയർപോർട്ട് മുൻ ചീഫ് എക്സിക്യൂട്ടീവ് ജോൺ ഹോളണ്ട്-കെയ്, ജെഡി സ്പോർട്സ് ചെയർമാൻ ആൻഡ്രൂ ഹിഗ്ഗിൻസൺ, വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസ് എന്നിവരും ഉൾപ്പെടുന്നു. ലേബർ പാർട്ടിയെ പിന്തുണച്ച് മുന്നിട്ടിറങ്ങുന്ന കമ്പനികൾ അത്രമാത്രം ബ്രിട്ടന്റെ ബിസിനസ് ലോകത്തെ പ്രതിനിധീകരിക്കുന്നവരല്ലെന്ന അഭിപ്രായവും പൊതുവെ ഉയർന്ന് വന്നിട്ടുണ്ട്. യുകെയിലെ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വലിയ കമ്പനികളുടെ മേധാവികൾ തിരഞ്ഞെടുപ്പിൽ പക്ഷം പിടിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.
തുടർച്ചയായ 14 വർഷത്തെ തുടർ ഭരണത്തിൽ നിന്ന് കാൻസർവേറ്റീവ് പാർട്ടി പുറത്താകുമെന്നാണ് ഭൂരിഭാഗം അഭിപ്രായ സർവേകളും തിരഞ്ഞെടുപ്പ് പ്രവചനങ്ങളും പറയുന്നത്. ഒരു കാലത്ത് ഭരണ സ്ഥിരതയ്ക്ക് പേരു കേട്ടെങ്കിലും കഴിഞ്ഞ 5 വർഷത്തിനിടയിൽ 2 പ്രധാനമന്ത്രിമാരാണ് ബ്രിട്ടൻ ഭരിച്ചത്. കാലാവധി തീരാൻ 7 മാസം ബാക്കി നിൽക്കെ തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി ഋഷി സുനക് തീരുമാനിച്ചത് അദ്ദേഹത്തിൻറെ പാർട്ടികാരെ അടക്കം അമ്പരിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതിന് മുമ്പ് ഒരു ഭാഗ്യ പരീക്ഷണം നടത്താനാണ് സുനക് തീരുമാനിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പണപ്പെരുപ്പം കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2021 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് പണപെരുപ്പം ഇപ്പോൾ . കണക്കുകൾ അനുസരിച്ച് മെയ് മാസത്തിൽ വിലകൾ 0.6% ആണ് ഉയർന്നത്. 2021 നവംബറിന് ശേഷമുള്ള ഏറ്റവും മന്ദ ഗതിയിലുള്ള വിലക്കയറ്റമാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) ട്രേഡ് ബോഡിയുടെയും മാർക്കറ്റ് റിസർച്ച് സ്ഥാപനമായ നീൽസെൻഐക്യുവിൻ്റെയും ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഭക്ഷ്യേതര ഉത്പന്നങ്ങളിലെ വില കുറവാണ് പണപെരുപ്പം കുറയുന്നതിന് കാരണമായിരിക്കുന്നത്. ഫർണിച്ചർ, ടിവി തുടങ്ങിയ ഗൃഹോപകരണ സാധനങ്ങളുടെ വിലയിൽ ഉണ്ടായ കുറവാണ് പ്രധാനമായും പണപ്പെരുപ്പം കുറച്ചത്. വിലക്കയറ്റം സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തിയതായി ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) യുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ ഡിക്കിൻസൺ പറഞ്ഞു.
ജീവിത ചിലവ് വർദ്ധനവും മോശം കാലാവസ്ഥ മൂലം ജനങ്ങൾ വിപണിയിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്ന് ചില്ലറ വ്യാപാരികൾ ഫർണിച്ചറുകൾ, ടിവികൾ തുടങ്ങിയ സാധനങ്ങളുടെ വിലകുറച്ചതിനെ തുടർന്നാണ് പണപെരുപ്പം ഈ നിലയിലേയ്ക്ക് എത്തിയത്. ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണപ്പെരുപ്പം കുറയുന്നത് മൂലം ഭരണപക്ഷത്തിന് ചെറിയ ആനുകൂല്യം ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ജൂണിൽ നടക്കുന്ന അവലോകനത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും നിലവിലുണ്ട്. പണപ്പെരുപ്പവും പലിശ നിരക്കുകളും കുറയുന്നത് തിരഞ്ഞെടുപ്പിൽ ഋഷി സുനകിന് ആശ്വാസമായേക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഷോപ്പിൽ സാങ്കേതിക സംവിധാനത്തിലെ പിഴവുമൂലം തന്നെ മോഷ്ടാവെന്ന് മുദ്രകുത്തിയതായി ഒരു സ്ത്രീ ആരോപിച്ചു. ഫെയ്സ് റെക്കഗനേഷൻ സിസ്റ്റം ആണ് ഷോപ്പിൽ സ്ഥിരം മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി സ്ഥാപിച്ചിരിക്കുന്നത്. ഷോപ്പ് ലിഫ്റ്റർസ് ആയുള്ള ആൾക്കാരെ തിരിച്ചറിയുന്നതിനായി സ്ഥാപിച്ചിരിക്കുന്ന സംവിധാനത്തിനെതിരെയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്ത്രീ പരാതി ഉന്നയിച്ചിരിക്കുന്നത്.
യുകെയിൽ ഉടനീളമുള്ള ഹോം ബാർഗൈൻ സ്റ്റോറിന്റെ ബ്രാഞ്ചിൽ ആണ് സംഭവം നടന്നത്. ഫേസ് വാച്ച് സിസ്റ്റം മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഒരു ജീവനക്കാരൻ ഇവരുടെ ബാഗുകൾ പരിശോധിക്കുകയും അവരെ കടയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അത് മാത്രമല്ല അവരുടെ വിവരങ്ങൾ ഷോപ്പ് ലിഫ്റ്റർസിന്റെ ലിസ്റ്റിൽ ചേർത്തത് മൂലം തുടർന്ന് എല്ലാ ഹോം ബാർഗെയിൻ ഷോപ്പുകളിലും വിലക്ക് നേരിടുകയും ചെയ്യും.
തെറ്റ് പറ്റിയെന്ന് സമ്മതിച്ച് കമ്പനി തനിക്ക് കത്തെഴുതിയെന്നും എന്നാൽ സംഭവം തന്നെ വിഷമത്തിലാക്കിയെന്നും യുവതി പറഞ്ഞു. യുകെയിലുടനീളം പോലീസ് വലിയ ജനക്കൂട്ടത്തിലെ സംശയിക്കുന്നവരെ സ്കാൻ ചെയ്യാൻ ഫേഷ്യൽ റെക്കഗ്നേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. സോഫ്റ്റ്‌വെയറിലെ സാങ്കേതിക പിഴവാണ് പ്രശ്നത്തിന് കാരണമായത് എന്നാണ് കരുതുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിലെ രണ്ട് മുൻനിര ഭക്ഷ്യ ഉത്പാദകരായ എംഡിഎച്ചിന്റെയും എവറസ്റ്റിന്റെയും ഉത്പന്നങ്ങളിൽ മാരകമായ കീടനാശിനികളുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് അവയ്ക്ക് നിരോധനം ഏർപ്പെടുത്താൻ യുകെ തീരുമാനിച്ചു. ക്യാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലിൻ ഓക്സൈഡ് വളരെ ഉയർന്ന അളവിൽ കണ്ടതാണ് കടുത്ത നടപടിക്ക് കാരണം. എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ സംസ്‌കരണ-നിർമ്മാണ പ്ലാൻ്റുകളിൽ പരിശോധന ആരംഭിച്ചതായി സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ ഇന്ത്യയിലെ പ്രധാന നിയന്ത്രണ ഏജൻസിയായ സ്‌പൈസസ് ബോർഡ് അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജന ഇറക്കുമതികൾക്കും ബ്രിട്ടനിലെ ഫുഡ് വാച്ച് ഡോഗ് അധിക നിയന്ത്രണ നടപടികൾ ആരംഭിച്ചതായി ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി കഴിഞ്ഞ ബുധനാഴ്ച അറിയിച്ചു. യുകെ മാത്രമല്ല മറ്റു രാജ്യങ്ങളും സമാനമായ നീക്കങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ 4 ഉത്പന്നങ്ങളുടെ വിൽപ്പനയാണ് യുകെയിൽ നിർത്തിവച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം എംഡിഎച്ചിന്റെയും ഒരെണ്ണം എവറസ്റ്റിന്റെയും ആണ്.
ന്യൂസീലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളും ഈ രണ്ട് ബ്രാൻഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളായ എംഡിഎച്ചും എവറസ്റ്റും തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് അവകാശപ്പെട്ടു. അണുനാശിനിയായും കീടനാശിനിയായും പൊതുവെ ഉപയോഗിക്കുന്ന എഥിലീൻ ഓക്സൈഡ് അനുവദനീയമായ പരിധിക്കപ്പുറം അർബുദത്തിന് കാരണമാകും .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്പിറ്റ് ഫയർ തകർന്ന് പൈലറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ റോയൽ എയർഫോഴ്സ് പുറത്തുവിട്ടു. റോയൽ എയർഫോഴ്സ് പൈലറ്റ് ആയ സ്ക്വാഡ്രൺ ലീഡർ മാർക്ക് ലോംഗ് ആണ് അപകടത്തിൽ മരണമടഞ്ഞത്. അദ്ദേഹം ഒരു നല്ല സുഹൃത്തും സഹപ്രവർത്തകനും മികച്ച വൈമാനികനുമായിരുന്നു എന്ന് വികാരനിർഭരമായ പ്രസ്താവനയിൽ റോയൽ എയർഫോഴ്സ് പറഞ്ഞു.
ദാരുണമായ സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ ലീസ് അറിയിച്ചു . വെയിൽസ് രാജകുമാരനും രാജകുമാരിയും നേരത്തെ പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ കോണിംഗ്‌സ്ബൈയിലെ ഒരു വയലിലാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്ന യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടത് . ലിങ്കൺ ഷെയറിൽ റോയൽ എയർഫോഴ്സ് സ്റ്റേഷന് സമീപമുള്ള വയലിലാണ് വിമാനം തകർന്നു വീണത്. കോയിൻസ് ബൈ ആസ്ഥാനമായുള്ള ബ്രിട്ടന്റെ യുദ്ധ സ്മാരകത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ് തകർന്നുവീണ വിമാനം. സംഭവങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് റോയൽ എയർഫോഴ്സ് അറിയിച്ചിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്നു സ്പിറ്റി ഫയർ യുദ്ധ വിമാനങ്ങൾ. 1940- ലെ യുദ്ധകാലത്ത് ജർമ്മൻ സേനക്കെതിരെ റോയൽ എയർഫോഴ്സിന് ശക്തി പകരുന്നതിൽ പ്രധാനിയായിരുന്നു ഈ ചെറു വിമാനം. ബ്രിട്ടീഷ് എഞ്ചിനീയറിംഗ് മികവിൻ്റെയും യുദ്ധകാലത്തെ പ്രതിരോധശേഷിയുടെയും പ്രതീകമായാണ് സ്പിറ്റ് ഫയർ വിമാനങ്ങൾ അറിയപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെലെനോമ സ്കിൻ ക്യാൻസർ രോഗികളുടെ എണ്ണം യുകെയിൽ ക്രമാതീതമായി വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വർഷം ക്യാൻസർ രോഗികളുടെ എണ്ണം 20,800 ആയേക്കുമെന്നാണ് ക്യാൻസർ റിസർച്ച് യുകെ പ്രവചിക്കുന്നത്. ഇത് സമീപകാലത്തെ ഏറ്റവും കൂടിയ കണക്കാണ്.
2020 നും 2022 നും ഇടയിൽ പ്രതിവർഷ രോഗികളുടെ എണ്ണം ശരാശരി 19,300 മാത്രമായിരുന്നു. 2009 -നും 2019 -നും ഇടയിൽ രോഗികളുടെ എണ്ണത്തിൽ അതിനുമുമ്പുള്ള വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം മൂന്നിലൊന്ന് വർദ്ധനവ് ഉണ്ടായതായി കണക്കുകൾ കാണിക്കുന്നു. പ്രായമാകുന്നവരുടെ എണ്ണം കൂടുന്നതും കൂടുതൽ ആളുകൾ രോഗനിർണ്ണയത്തിനായി മുന്നോട്ട് വരുന്നതുമാണ് ചർമ്മ രോഗികളുടെ എണ്ണത്തിൽ കൂടുതൽ കാണിക്കുന്നതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
മെലനോമ കേസുകളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരായിരിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു . കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സൂര്യപ്രകാശത്തിൽ നിന്ന് സ്വയം സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ഒരു ക്യാൻസർ ചാരിറ്റി മുന്നറിയിപ്പ് നൽകി. മെലനോമ ക്യാൻസറിൽ പത്തിൽ ഒൻപതെണ്ണത്തിനും കാരണം അമിതമായ അൾട്രാവയലറ്റ് രശ്മികൾ മൂലമാണ്. ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയുള്ള ഗുരുതരമായ ചർമ്മ ക്യാൻസറാണ് മെലനോമ.