Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓരോ വർഷവും ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം കുട്ടികൾ, ഓൺലൈനിൽ ലൈംഗിക ചൂഷണവും ദുരുപയോഗവും നേരിടേണ്ടി വരുന്നതായി കണ്ടെത്തി എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ. കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിലെ 12.6% കുട്ടികൾക്ക് ലൈംഗിക ഉള്ളടക്കത്തോടുള്ള മെസേജുകൾ ലഭിച്ചിരുന്നു. സമാന രീതിയിൽ 12.5% കുട്ടികൾ സെക്‌സ്റ്റിംഗിന് ഇരയാണെന്നും ഗവേഷക സംഘം കണ്ടെത്തി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഡീപ്പ് ഫേക്ക് പോലുള്ള നിർമ്മിത ബുദ്ധിയുടെ സാങ്കേതിക വിദ്യകളാണ് കുറ്റവാളികൾ ഉപയോഗിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

 

എഡിൻബർഗ് സർവകലാശാലയുടെ ഗവേഷക സംഘം പുറത്ത് വിട്ട കണക്കുകളിൽ ഒന്നാമത് യുഎസ് ആണ്. സർവ്വകലാശാലയുടെ ചൈൽഡ്‌ലൈറ്റ് എന്ന സംരംഭം നടത്തിയ പഠനത്തിൽ യുഎസിലെ 14 ദശലക്ഷം പുരുഷന്മാരും ഓൺലൈനിൽ കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തതായി കണ്ടെത്തി. അതേസമയം യുകെയിലെ 1.8 ദശലക്ഷം പുരുഷന്മാർ ഇത് സമ്മതിച്ചു. കുട്ടികൾക്കെതിരായ ശാരീരിക ലൈംഗിക അതിക്രമങ്ങൾ രഹസ്യമായിരിക്കുമെന്ന് മനസിലാക്കിയതിനാലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്‌തതെന്ന്‌ പലരും പറയുന്നു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിൻ്റെയും ദുരുപയോഗം ചെയ്യുന്നതിന്റെയും അമ്പരിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ട ചൈൽഡ്‌ലൈറ്റിൻ്റെ ചീഫ് എക്‌സിക്യൂട്ടീവായ പോൾ സ്റ്റാൻഫീൽഡ്, ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കേണ്ടതിന്റെ പ്രസക്തി ചൂണ്ടി കാട്ടി. ശ്രമിച്ചാൽ തടയാൻ കഴിയുന്ന പ്രശ്നമായി ഇതിനെ കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻറർപോളിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീഫൻ കവാനി, ഓൺലൈനിൽ കൂടി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും ദുരുപയോഗം ചെയ്യുന്നതിനുമുള്ള പ്രശ്നം പരിഹരിക്കുന്നതിൽ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെന്ന് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്. ഓരോ ദിവസവും ജനപിന്തുണ ഉറപ്പിക്കാനായുള്ള വാഗ്ദാനങ്ങളും പദ്ധതികളുമായി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും കളം നിറഞ്ഞ് കളിക്കുകയാണ്. 18 വയസ്സ് പൂർത്തിയായവർക്ക് നിർബന്ധിത ദേശീയ സേവനം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചത് വൻ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്.


പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ജൂലൈയിൽ തൻ്റെ പാർട്ടി വിജയിച്ചാൽ 18 വയസ്സുള്ളവർക്കായി നിർബന്ധിത ദേശീയ സേവനത്തിൻ്റെ ഒരു പുതിയ രൂപം അവതരിപ്പിക്കുമെന്ന് ഋഷി സുനക് പറഞ്ഞത് . 12 മാസത്തേക്ക് മുഴുവൻ സമയ സൈനിക സേവനമോ അല്ലെങ്കിൽ ഒരു വർഷത്തേക്ക് മാസത്തിൽ ഒരു വാരാന്ത്യത്തിൽ സന്നദ്ധസേവനം നടത്താനുള്ള ഒരു സ്കീമോ തിരഞ്ഞെടുക്കാൻ പറ്റുന്ന പദ്ധതിയാണ് നടപ്പിലാക്കുക . എന്നാൽ ഏതെങ്കിലും കൗമാരപ്രായത്തിലുള്ളവർ ദേശീയ സേവനം ചെയ്യാൻ വിമുഖത കാണിച്ചാൽ എന്ത് നടപടിയെടുക്കും എന്നതിനെ കുറിച്ച് വൻ ചർച്ചകളാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വഴിവെച്ചിരിക്കുന്നത്.


പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന് വന്ന ചർച്ചകൾക്ക് മറുപടിയുമായി ഹോം സെക്രട്ടറി ജെയിംസ് ക്ലവർലി മുന്നോട്ടു വന്നു. സൈനിക സേവനത്തിന് ആരെയും നിർബന്ധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ സേവനം ചെയ്യാത്തതിന്റെ പേരിൽ ആരും ജയിലിൽ പോകേണ്ടതായി വരില്ലെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ദേശീയ സേവനത്തിന്റെ ഭാഗമായി സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കുന്നവർക്ക് ശമ്പളം ഉണ്ടാകും. എന്നാൽ സന്നദ്ധ സേവനം തിരഞ്ഞെടുക്കുന്നവർക്ക് പണം നൽകില്ല . സൈനിക സേവനത്തിന്റെ ഭാഗമായി ഒരു വർഷം പ്രവർത്തിക്കുന്നവർക്ക് പിന്നീട് സൈന്യത്തിന്റെ ഭാഗമാകാനുള്ള അവസരം ഉണ്ടാകും. നാഷണൽ സർവീസ് പ്രോഗ്രാമിന് പ്രതിവർഷം 2.5 മില്യൺ പൗണ്ട് ചിലവാകുമെന്നാണ് കണക്കാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓരോ ദിവസം ചെല്ലുംതോറും ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂട് പിടിക്കുകയാണ്. അവകാശ വാദങ്ങളും വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും കളം നിറഞ്ഞു കളിക്കുകയാണ്. 18 വയസ്സുള്ളവർക്ക് ദേശീയ സേവനം തിരിച്ചുകൊണ്ടുവരുമെന്ന പ്രധാനമന്ത്രി ഋഷി സുനകിൻ്റെ നിർദേശമാണ് ഏറ്റവും പുതിയതായി ചർച്ചയായിരിക്കുന്നത്. തൻ്റെ പാർട്ടിയിൽ നിന്ന് റീഫോം യുകെയിലേയ്ക്ക് ഒഴുകുന്ന യുവജനങ്ങളെ പിടിച്ചുനിർത്താനാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .


18 വയസ്സ് പ്രായമുള്ള കുട്ടികൾ നടത്തേണ്ട സന്നദ്ധ സേവനങ്ങളുടെ ഒരു മാർഗരേഖയും പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതിൻപ്രകാരം സ്പെഷ്യൽ കോൺസ്റ്റബിൾ, ആർഎൻഎൽഐ വോളണ്ടിയർ, അല്ലെങ്കിൽ എൻഎച്ച്എസ് റെസ്‌പോണ്ടർ തുടങ്ങിയ റോളുകളിൽ ആണ് പ്രതിമാസം ഒരു വാരാന്ത്യത്തിൽ യുവജനങ്ങൾ സേവനം നടത്തേണ്ടത്. സന്നദ്ധ സേവനം നടത്താൻ തിരഞ്ഞെടുക്കുന്ന 18 വയസ്സ് പ്രായമുള്ള കുട്ടികളെ ദേശീയ സേവനത്തിന്റെ ധീരമായ മാതൃക എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പുതിയ നാഷണൽ സർവീസ് പ്രോഗ്രാം രൂപകല്പന ചെയ്യാനായി ഒരു റോയൽ കമ്മീഷനെ രൂപീകരിക്കും.


എന്നാൽ പുതിയ പദ്ധതിയെ നോ കോസ്റ്റ് പോളിസി എന്നാണ് ലേബർ പാർട്ടി വിമർശിച്ചത്. ദേശീയ ഇൻഷുറൻസ് വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനമാണ് ഇന്നലെ പ്രധാനമായും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞത്. എന്നാൽ പ്രതിവർഷം 100,000 പൗണ്ടിനും 125,000 പൗണ്ടിനും ഇടയിൽ വരുമാനമുള്ളവർക്ക് നികുതി കുറയ്ക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞാണ് നാഷണൽ ഇൻഷുറൻസ് പോളിസി കുറയ്ക്കുമെന്ന ലേബർ വാഗ്ദാനങ്ങളെ തടയിടാൻ പ്രധാനമന്ത്രി ശ്രമിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്ന യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ലിങ്കൺ ഷെയറിൽ റോയൽ എയർഫോഴ്സ് സ്റ്റേഷന് സമീപമുള്ള വയലിലാണ് വിമാനം തകർന്നു വീണത്. കോയിൻസ് ബൈ ആസ്ഥാനമായുള്ള ബ്രിട്ടന്റെ യുദ്ധ സ്മാരകത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ് തകർന്നുവീണ വിമാനം എന്നാണ് റോയൽ എയർഫോഴ്സ് അറിയിച്ചിരിക്കുന്നത്. സംഭവങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് റോയൽ എയർഫോഴ്സ് അറിയിച്ചിട്ടുണ്ട്.

വിമാന അപകടത്തിൽ മരണമടഞ്ഞ പൈലറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സംഭവങ്ങളെ കുറിച്ച് പൈലറ്റിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും ഈ പ്രയാസകരമായ സമയത്ത് അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും റോയൽ എയർഫോഴ്സ് അഭ്യർത്ഥിച്ചു. വെയിൽസ്‌ രാജകുമാരനും രാജകുമാരിയും ഉൾപ്പെടെയുള്ളവർ പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ചു . അപകടം നടന്ന സ്ഥലത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഡോഗ്ഡൈക്ക് റോഡിനും സാൻഡി ബാങ്കിനും ചുറ്റുമുള്ള റോഡുകൾ അടച്ചിരിക്കുകയാണ്. ഈ പ്രദേശം ഒഴിവാക്കി വാഹനമോടിക്കണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്നു സ്പിറ്റി ഫയർ യുദ്ധ വിമാനങ്ങൾ. 1940- ലെ യുദ്ധകാലത്ത് ജർമ്മൻ സേനക്കെതിരെ റോയൽ എയർഫോഴ്സിന് ശക്തി പകരുന്നതിൽ പ്രധാനിയായിരുന്നു ഈ ചെറു വിമാനം. ബ്രിട്ടീഷ് എഞ്ചിനീയറിംഗ് മികവിൻ്റെയും യുദ്ധകാലത്തെ പ്രതിരോധശേഷിയുടെയും പ്രതീകമായാണ് സ്പിറ്റ്ഫയർ വിമാനങ്ങൾ അറിയപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബീച്ചിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ 17 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബോൺമൗത്ത് ബീച്ചിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ദൃക്സാക്ഷികളായിട്ടുള്ളവർ വിവരം കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

34 വയസ്സുകാരിയായ യുവതി സംഭവസ്ഥലത്ത് വച്ചു മരിച്ചിരുന്നു. 38 വയസ്സുള്ള മറ്റൊരു സ്ത്രീയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . വെള്ളിയാഴ്ച അർദ്ധരാത്രിക്ക് മുൻപ് ഡർലി ചൈൻ ബീച്ചിലാണ് 17 വയസ്സുകാരനായ കൗമാരക്കാരൻ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നതിനാൽ ബീച്ച് അടച്ചിട്ടിരിക്കുകയാണ്.


കൗമാരക്കാരനായ പ്രതി ലങ്കാ ഷെയറിൽ നിന്നുള്ള ആളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് റിച്ചാർഡ് ഡിക്‌സെ പറഞ്ഞു. ഡർലി ചൈൻ ബീച്ച് ബോൺമൗത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽത്തീരമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരുകാലത്ത് ലേബർ പാർട്ടിയുടെ മുഖമായിരുന്നു ജെറമി കോർബിൻ. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്തായ അദ്ദേഹം തന്റെ സ്വന്തം പാർട്ടിയായ ലേബറിനെതിരെ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് . 2015 മുതൽ 2020 വരെ താൻ നയിച്ച പാർട്ടിക്കെതിരെ മത്സരിക്കുമെന്ന് ജെറമി കോർബ് സ്ഥിരീകരിച്ചു. 1983 മുതൽ അദ്ദേഹം കൈവശം വച്ചിരുന്ന ഇസ്ലിംഗ്ടൺ നോർത്ത് സീറ്റിൽ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും.

സമത്വത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള ശബ്ദമാകാനാണ് താൻ മത്സരിക്കുന്നത് എന്ന് പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു. 2020 – ൽ ആണ് കോർബിനെ പാർലമെൻററി ലേബർ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. യഹൂദ വിരുദ്ധ പരാതികൾ പാർട്ടി കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള വിവാദങ്ങളെ തുടർന്നായിരുന്നു നടപടി. പാർലമെൻററി പാർട്ടിയിൽ നിന്ന് പുറത്തായെങ്കിലും അദ്ദേഹം പാർട്ടിയുടെ അംഗമായി തുടരുകയായിരുന്നു. പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നതിലൂടെ അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്താകുമെന്ന് ഉറപ്പായി .

ലേബർ പാർട്ടി ജെറമി കോർബിന്റെ മണ്ഡലത്തിൽ പ്രഖ്യാപിച്ച സാധ്യത പട്ടികയിൽ അദ്ദേഹത്തിൻറെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. മുൻ നേതാവിന്റെ സ്ഥാനാർത്ഥിത്തത്തോടെ പരസ്യമായി പ്രതികരിക്കാൻ നിലവിലെ നേതാവ് വിസമ്മതിച്ചു. ഞങ്ങൾക്ക് അവിടെ മികച്ച ഒരു സ്ഥാനാർത്ഥി ഉണ്ടാകുമെന്നാണ് കെയർ സ്റ്റാർമർ മാധ്യമങ്ങളോട് പ്രതികരിച്ചത് . ജെറമി കോർബിന്റെ സ്ഥാനാർത്ഥിത്തത്തിന് കെയർ സ്റ്റാർമറിൻ്റെ നേതൃത്വത്തിനോട് താത്പര്യമില്ലാത്ത പാർട്ടി അണികളുടെ പിന്തുണ ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ജനിച്ച് സഭയുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിന് ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ച കാർലോ അക്യൂട്ടിനെ കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ചു. 15-ാം വയസ്സിൽ അന്തരിച്ച കാർലോ അക്യൂട്ടിനെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയർത്താൻ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് തീരുമാനിച്ചത്. ഈ നൂറ്റാണ്ടിൽ കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും ആദ്യ കമ്പ്യൂട്ടർ പ്രതിഭയുമാണ് കാർലോ അക്യൂട്ട്.


മാറുന്ന കാലത്ത് പുതിയ രീതിയിലുള്ള വിശ്വാസപ്രഘോഷണത്തെ സഭ എങ്ങനെ കാണുന്നു എന്നത് വെളിവാക്കുന്നതായി മാർപാപ്പയുടെ പ്രഖ്യാപനം. സമൂഹമാധ്യമങ്ങളും തന്റെ കമ്പ്യൂട്ടർ പരിജ്ഞാനവും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തിനും ക്രിസ്തുവിൻറെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും തൻറെ ജീവിതം ഉഴിഞ്ഞു വയ്ക്കുകയാണ് കാർലോ അക്യൂട്ടീസ് ചെയ്തത്. തൻറെ 11-ാം വയസ്സിൽ അവീവിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് കാർലോ വിശ്വാസപ്രചാരണത്തിന് തുടക്കമിട്ടത്.


വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ വിശ്വാസ സത്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിൽ നേതൃത്വം നൽകി. കമ്പ്യൂട്ടറിന് മുന്നിൽ സമയം ചിലവഴിക്കുന്നതു പോലെ തന്നെ മണിക്കൂറുകളോളം പ്രാർത്ഥനയിലും കാർലോ മുഴുകുമായിരുന്നു . രക്താർബുദം ബാധിച്ച് 2006 ൽ ഒക്ടോബർ 12ന് മരിക്കും വരെ സജീവസാക്ഷ്യം തുടർന്നു. കഴിഞ്ഞ വർഷം പോർച്ചുഗലിൽ നടന്ന ലോക യുവജനദിനത്തിന്റെ മധ്യസ്ഥൻ കാർലോ ആയിരുന്നു.


കാർലോയുടെ മധ്യസ്ഥതയിൽ പലർക്കും രോഗശാന്തി കിട്ടിയിരുന്നു. ബ്രസീലിൽ ഒരു ബാലൻ രോഗസൗഖ്യം നേടിയത് കാർലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് 2020 ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭാ അംഗീകരിച്ച അത്ഭുതങ്ങൾ രേഖപ്പെടുത്തി പരിശുദ്ധ ജീവിതം നയിച്ച കാർലോ വിശുദ്ധ പദവിയിലേക്ക് ഉയരുമ്പോൾ നവമാധ്യമങ്ങളെ വിശ്വാസപ്രഘോഷണത്തിന് ഉപയോഗിക്കുന്നവർക്കുള്ള പ്രചോദനം കൂടിയായി കാർലോയുടെ വിശുദ്ധ പദവി

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഓരോ ദിവസം ചൊല്ലുന്തോറും അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഞെട്ടിക്കുന്നതാണ് ബ്രിട്ടീഷ് രാഷ്ട്രീയം. ഏറ്റവും ഒടുവിലായി ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറി. പ്രധാനമന്ത്രി ഋഷി സുനകിന് കടുത്ത പിന്തുണ നൽകിയിരുന്ന മൈക്കൽ ഗോവിൻ്റെ പിന്മാറ്റം കടുത്ത ഞെട്ടലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിയായി തിരിച്ചെത്താൻ ഋഷി സുനകിനെ പിന്തുണയ്ക്കുമെന്നും എന്നാൽ പുതിയ തലമുറകൾക്കായി വഴിമാറി കൊടുക്കേണ്ട സമയമാണിതെന്നും മൈക്കൽ ഗോവ് പറഞ്ഞു. നേരത്തെതന്നെ ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള പല പ്രമുഖരും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. പല പ്രമുഖരുടെയും മത്സര രംഗത്ത് നിന്നുള്ള പിന്മാറ്റം കൺസർവേറ്റീവ് പാർട്ടിക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.


70-ൽ അധികം കൺസർവേറ്റീവ് പാർട്ടി എംപിമാരാണ് അടുത്ത പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷമായ ലേബർ പാർട്ടിയിൽ നിന്ന് 2 പേരും എസ്എൻ പിയിൽ നിന്ന് 9 പേരും മത്സരിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി ഋഷി സുനക് നോർത്ത് അയർലൻഡ് സന്ദർശിച്ചു . ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമാർ സ്കോട്ട് ലൻഡിൽ പ്രചാരണം നടത്തി കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പ്രത്യാരോപണങ്ങളാൽ സജീവമാണ് പ്രചാരണ രംഗം. ഊർജ്ജ വിലയിലെ ഇടിവ് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. രാജ്യത്തെ അരാജകത്വം നിർത്താൻ തൻറെ പാർട്ടിക്കെ സാധിക്കുകയുള്ളൂവെന്നും നിലവിൽ എൻഎച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനാണ് തന്റെ പാർട്ടി മുൻതൂക്കം നൽകുകയെന്നും കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് ഈസ്റ്റ് ലണ്ടനിൽ ഫ്ലാറ്റിൽ നിന്ന് വീണ് കുട്ടി മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ കെന്നിംഗ്ടണിലെ ഹോട്സ്പർ സ്ട്രീറ്റിലെ ഫ്ലാറ്റിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് വീണ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4. 23 നാണ് സംഭവത്തെ കുറിച്ച് അത്യാഹിത വിഭാഗത്തിൽ വിവരമറിഞ്ഞത്. ഉടൻ തന്നെ ലണ്ടൻ ആംബുലൻസ് സേവനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തി.

കുട്ടി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സംഭവത്തിൽ സംശയിക്കുന്നതായി ഒന്നുമില്ലെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും അപകടത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.

അപകടത്തിൽ മരിച്ച കുട്ടിയുടെ പ്രായം എത്രയാണെന്നോ ആൺകുട്ടിയാണെന്നോ പെൺകുട്ടിയാണെന്നോ എന്ന് തുടങ്ങിയ ഒരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ വോക്‌സ്‌ഹാളിലെ ലേബർ എംപിയായ ഫ്ലോറൻസ് എഷലോമി അപകടത്തിൽ പെട്ടത് ആൺകുട്ടിയാണെന്ന സൂചന നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈസ്റ്റ് ലണ്ടൻ ടവർ ബ്ലോക്കിൻ്റെ 15-ാം നിലയിലെ അടുക്കളയിലെ ജനലിൽ നിന്ന് വീണ് അഞ്ച് വയസുകാരനായ ആലിം അഹമ്മദ് മരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു പതിന്നാല് വയസു മാത്രം പ്രായമുള്ള ആൺകുട്ടിയെ തീവ്രവാദ കുറ്റത്തിന് അറസ്റ്റ് ചെയ്തത് യുകെയിലാകെ വൻ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. വെസ്റ്റ് ലണ്ടനിൽ നിന്നാണ് കൗമാരക്കാരനായ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഏതുതരത്തിലുള്ള ഭീകര പ്രവർത്തനത്തിൽ പങ്കാളിയായി എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ഭീകര പ്രവർത്തനത്തിന് സഹായകരമായ രേഖകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു എന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.


അറസ്റ്റിലായ കുട്ടിയെ ആഗസ്റ്റ് മാസം വരെ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. ഇയാളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന വിവരങ്ങൾ ആണ് പോലീസ് പുറത്തു വിട്ടിരിക്കുന്നത്. ഇയാൾ തീവ്ര വലതുപക്ഷ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യുവാക്കൾ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതും അതിൽ ഏർപ്പെടുന്നതും ആശങ്കാജനകവുമായ പ്രവണതയാണ് എന്ന് മെറ്റിൻ്റെ തീവ്രവാദ വിരുദ്ധ കമാൻഡ് മേധാവി ഡൊമിനിക് മർഫി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved