ന്യൂസ് ഡെസ്ക്, മലയാളം യുകെ
യോർക്ക് ഷെയറിലെ ഒരു പബ്ബിലെ കാർ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന വാനിൽ നിന്ന് 40 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് 4 പേർ പോലീസ് പിടിയിലായിട്ടുണ്ട്. ഈസ്റ്റ് യോർക്ക് ഷെയറിലെ സ്റ്റാഗ്സ് ഹെഡ് ഇന്നിന്റെ കാർ പാർക്കിലാണ് 500 കിലോയോളം വരുന്ന മയക്കു മരുന്ന് പോലീസ് പിടിച്ചെടുത്തത്.
കടലിൽ നിന്ന് ഒരു ബോട്ടിൽ മയക്കുമരുന്നുകൾ തീരത്തേയ്ക്ക് കടത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത് . ബോട്ട് പിന്നീട് ഈസിംഗ്ടൺ ബീച്ചിൽ ഉപേക്ഷിച്ചതായി നാഷണൽ ക്രൈം ഏജൻസി അറിയിച്ചു. മയക്കുമരുന്ന് കണ്ടെത്തിയ പബ്ബ് ബീച്ചിൽ നിന്നും ഏകദേശം 18 മൈൽ അകലെയാണ്. പിടിച്ചെടുത്ത മയക്കുമരുന്നുകൾ യുകെയിൽ ഉടനീളം വിറ്റഴിക്കാനാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യമെന്ന് എൻ സി എ അറിയിച്ചു.
മയക്കുമരുന്ന് കടത്താൻ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്ന ആർഗിൽ സ്വദേശിയായ 22 കാരനും ഒബാനിൽ നിന്നുള്ള 32 കാരനും സ്കോട്ട് ലൻഡിലെ കാംബെൻട്യൂണിൽ നിന്നുള്ള 24 കാരനും കസ്റ്റഡിയിൽ ഉണ്ട് . ഇതുകൂടാതെ കൊളംബിയയിൽ നിന്നുള്ള 39 വയസ്സുള്ള ഒരാളും അറസ്റ്റിലായിട്ടുണ്ട്. എൻസിഎ നടത്തിയ വിപുലമായ മയക്കുമരുന്ന് വേട്ടയ്ക്ക് ഹംബർസൈഡ് പോലീസിന്റെയും യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണൽ ഓർഗനൈസ്ഡ് ക്രൈം യൂണിറ്റിന്റെയും ബോർഡർ ഫോഴ്സിന്റെയും പിന്തുണയും ഉണ്ടായിരുന്നു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെറും 25 വയസ്സ് മാത്രം പ്രായമുള്ള മലയാളി പെൺകുട്ടി ബർട്ടൻ ഓൺ ട്രെന്റിലെ വീട്ടിൽ കുഴഞ്ഞുവീണ് മരണമടഞ്ഞതിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . ജോർജ് വറീത് റോസിലി ജോർജ് എന്നിവരുടെ ഏറ്റവും ഇളയ മകളായ ജെറീന ജോർജാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി അകാലത്തിൽ വിട പറഞ്ഞത്. ജെറീന ജോർജ് യു കെ യിലെ പ്രശതമായ ടാക്സ് അഡ്വൈസറി കമ്പനി യായ ബീ ഡി ഓ നോട്ടിംഗാമിൽ ചാർട്ടേഡ് അക്കൗണ്ടന്റ് / സീനിയർ ടാക്സ് അഡ്വൈസർ ആയി ജോലി ചെയ്‌ത് വരുകയായിരുന്നു .
ജെറീന സ്വന്തം വീട്ടിൽ എക്സസൈസ് ചെയ്യുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്. ഉടനെ തന്നെ നേഴ്സും ആക്സിഡൻറ് ആൻ്റ് എമർജൻസി വിഭാഗത്തിൽ ജോലി ചെയ്യുകയും ചെയ്യുന്ന അമ്മ റോസിലി സിപിആർ കൊടുക്കുകയും എമർജൻസി സഹായം അഭ്യർത്ഥിക്കുകയും ചെയ്തു . എമർജൻസി ആൻ്റ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജെറീന സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് അറിയാൻ സാധിച്ചത്. ജെറീനയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് പ്രാഥമിക വിവരം.
ജോർജ് വറീതും റോസിലിയും ബർട്ടൻ ഓൺ ട്രെൻ്റ്രിന്റെ ആദ്യകാല മലയാളികളാണ്. പിതാവ് ജോർജ് അങ്കമാലി പാലിശേരി വെട്ടിക്കയിൽ കുടുംബാംഗമാണ് . ജെറീനയുടെ അമ്മ റോസിലി ബർട്ടൻ ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത് ജെറീനയ്ക്ക് രണ്ടു മൂത്ത സഹോദരിമാരാണ് ഉള്ളത് . മെറീന ലിയോയും അലീന ജോർജും. മെറീനയും ഭർത്താവ് ലിയോയും സ്ക്രൺത്രോപ്പിലാണ് താമസിക്കുന്നത് . രണ്ടാമത്തെ ചേച്ചി അലീന ജോർജ് അധ്യാപികയായി സിംഗപ്പൂരിൽ ആണ് ..
ജെറീന ജോർജിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ സാധാരണ ആരോഗ്യ മേഖലയ്ക്ക് പകരം തന്റെ അശ്രാന്ത പരിശ്രമം കൊണ്ട് മലയാളികളിൽ അധികമാരും കടന്നു ചെന്നിട്ടില്ലാത്ത പുതിയൊരു മേഖലയിൽ കൈയ്യൊപ്പ് ചാർത്തിയിരിക്കുകയാണ് യുകെ മലയാളി ജിയാൻ ജോർജ് സിറിയക്. യുകെയിലെ പ്രായം കുറഞ്ഞ മലയാളി അസോസിയേറ്റ് ആംബുലൻസ് പ്രാക്ടീഷണർമാരിൽ (എഎപി) ഒരാൾ എന്ന നേട്ടമാണ് ജിയാൻ കൈവരിച്ചിരിക്കുന്നത്. വെസ്റ്റ് മിഡ്ലാൻഡ് ആംബുലൻസ് സർവീസ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ സ്റ്റുഡൻറ് പാരാമെഡിക് (ബിഎസ്സി പാരാമെഡിക് സയൻസ് ബാൻഡ് 6) ആയാണ് ജിയാൻ ഇപ്പോൾ ജോലി ചെയ്യുന്നത്.
ആംബുലൻസ് സർവീസുകളിൽ പാരാമെഡിക്കലുകൾ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. അത്യാഹിത സാഹചര്യങ്ങളിൽ രോഗികളുടെ പക്കൽ ഇവരാണ് രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി പ്രാഥമിക ചികിത്സ നൽകുക. സിപിആർ, ഡിഫിബ്രില്ലേഷൻ, അഡ്വാൻസ്ഡ് എയർവെ മാനേജ്മെൻറ് തുടങ്ങിയവയ്ക്കുള്ള പരിശീലനങ്ങൾ പാരാമെഡിക്കുകൾക്ക് നൽകുന്നുണ്ട്. രോഗികൾക്ക് ആശുപത്രിയിൽ നിന്നുള്ള വൈദ്യസഹായം ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതും ഇവർ തന്നെ. രോഗികൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പുറമേ, ആശുപത്രിയിൽ എത്തിച്ചേർന്നാൽ മെഡിക്കൽ ടീമിന് രോഗികളുടെ അവസ്ഥയെപ്പറ്റിയുള്ള സുപ്രധാന വിവരങ്ങൾ ഇവരാണ് കൈമാറുക.
മർച്ചന്റ് നേവിയിലെ സെക്കൻഡ് ഓഫീസർ എന്ന ജോലി ഉപേക്ഷിച്ചാണ് മനുഷ്യജീവൻ രക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന പാരാമെഡിക്കൽ മേഖലയിലേയ്ക്ക് ജിയാൻ കടന്നുവന്നത്. സിറിയക് അഗസ്റ്റിൻ നെല്ലിക്കുന്നേൽ ആനി സിറിയക് ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിയാൻ മൂത്ത ചേട്ടൻറെ പാത പിന്തുടർന്നാണ് മർച്ചന്റ് നേവിയിൽ തൻറെ ജോലി തിരഞ്ഞെടുത്തത്. ജിയാൻെറ മൂത്ത ജേഷ്ഠൻ ക്യാപ്റ്റൻ ജിതേഷ് സിറിയകും ഇളയ സഹോദരൻ ജെറി പീറ്റർ സിറിയകും മർച്ചൻ്റ് നേവിയിലാണ് ജോലി ചെയ്യുന്നത്.എന്നാൽ എന്നും ആതുര ശുശ്രൂഷയോടെ താത്പര്യമുള്ള ജിയാൻ 2 വർഷത്തിന് ശേഷം ഈ ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നങ്ങൾക്ക് ജീവൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഡിമെൻഷ്യ ഹോമിൽ ജോലി ചെയ്യാൻ തുടങ്ങിയ ജിയാൻ പിന്നീട് ആംബുലൻസ് സർവീസിലേക്ക് മാറി. വൈകാതെ ആംബുലൻസ് സർവീസിലെ ഹൈ ഡിപെൻഡൻസി യൂണിറ്റിൽ (എച്ച് ഡി യു) പ്രവർത്തിക്കാൻ തുടങ്ങി. ലണ്ടനിൽ നിന്ന് ബെർമിംഗ്ഹാമിലേക്ക് മാറിയതിനു ശേഷം 4 ആഴ്ച കോഴ്സായ ബ്ലൂ ലൈറ്റ് ഡ്രൈവിംഗ് കോഴ്സ് (അഡ്വാൻസ്ഡ് ഡ്രൈവർ ട്രെയിനിങ് ) ചെയ്തു. ഈ കാലയളവിലാണ് വെസ്റ്റ് മിഡ്ലാൻഡ് ആംബുലൻസ് സർവീസിൽ നിന്ന് സ്റ്റുഡൻസ് പാരാമെഡിക്സിനെ പറ്റി ജിയാൻ അറിഞ്ഞത്. തുടർന്ന് അപേക്ഷിക്കുകയും ട്രസ്റ്റിൽ ജോലി ലഭിക്കുകയുമായിരുന്നു.
കേരളത്തിൽ പാലാ നെല്ലിക്കുന്നേൽ കുടുംബാംഗമാണ് ജിയാൻ ജോർജ് സിറിയക്. പത്താം ക്ലാസ് വരെ കേരളത്തിലായിരുന്നു ജിയാന്റെ പഠനം. തുടർന്ന് നേഴ്സ് ആയ അമ്മയോടൊപ്പം 2003 -ൽ യുകെയിലേക്ക് വരുകയായിരുന്നു. ഗുഡ് ഹോപ്പ് ഹോസ്പിറ്റലിലെ നേഴ്സ് ആണ് ജിയാന്റെ ഭാര്യ നീതു സിറിയക്. ജിയാൻ – നീതു ദമ്പതികൾക്ക് ജോനാഥൻ, എറിക്, ജേക്കബ് എന്നീ മൂന്ന് മക്കളാണുള്ളത്.
ഇന്നലെ മൂത്ത മകൻ ജോനാഥൻെറ ആദ്യകുർബാന സ്വീകരണമായിരുന്നെന്ന സന്തോഷവും ജിയാൻ മലയാളം യുകെയുമായി പങ്കുവച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ മേയർ സ്ഥാനത്തേയ്ക്ക് ഉള്ള തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥി സാദിഖ് ഖാന് ചരിത്ര വിജയം. ടോറി പാർട്ടിയുടെ സ്ഥാനാർത്ഥിയായ സൂസൻ ഹാളിനെയാണ് സാദിഖ് ഖാൻ പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന് 1,088,225 വോട്ടുകൾ ആണ് (43.8% ) ലഭിച്ചത് . സൂസൻ ഹാൾ 812,397 വോട്ടുകൾ (32.7%) നേടി . 276,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാദിഖ് ഖാൻ മേയർ പദവിയിലെത്തിയത്.
നേരത്തെ ബോറിസ് ജോൺസനും കെൻ ലിവിംഗ്സ്റ്റണും രണ്ടു തവണ ഈ പദവിയിൽ എത്തിയിരുന്നു. എന്നാൽ ലണ്ടനിൽ മൂന്ന് തവണ മേയറായി ഒരാൾ അധികാരത്തിലെത്തുന്നത് ആദ്യമായാണ് . ഇംഗ്ലണ്ടിൽ ഉടനീളം കൗൺസിൽ തിരഞ്ഞെടുപ്പിൽ ടോറികൾക്ക് കടുത്ത തിരിച്ചടിയാണ് ഉണ്ടായത്. സുനകിന്റെ റിച്ച് മൗണ്ട് മണ്ഡലം ഉൾപ്പെടുന്ന ഈസ്റ്റ് മിഡ് ലാൻഡിലെ നേർവി പാർട്ടിക്ക് വൻ നാണക്കേടായി. യോർക്ക്, നോർത്ത് യോർക്ക് ഷയർ എന്നീ സ്ഥലങ്ങളിലെയും മേയർ പദവികളിൽ ജയിച്ചത് ലേബർ പാർട്ടിയാണ്.
ഇതിനിടെ മുസ്ലിം ജനവാസ മേഖലയിൽ വോട്ട് കുറഞ്ഞതിനെ കുറിച്ച് പരിശോധിക്കുമെന്ന് ലേബറിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനമുള്ള എല്ലി റിപ്സ് പറഞ്ഞു. ഇസ്രയേൽ- ഹമാസ് യുദ്ധത്തെ കുറിച്ചുള്ള പാർട്ടിയുടെ നിലപാട് മൂലം മുസ്ലിം വോട്ടുകളിൽ കടുത്ത വിള്ളൽ ഉണ്ടായതായാണ് പാർട്ടികേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഇസ്രയേൽ – ഗാസ യുദ്ധത്തെ കുറിച്ചുള്ള ലേബർ നിലപാടിൽ പാർട്ടിയുടെ ഉന്നത തലങ്ങളിൽ കടുത്ത ഭിന്നിപ്പ് ഉണ്ടായിരുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. മാസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ലേബർ പാർട്ടി ഗാസ സംഘർഷത്തിൽ അടിയന്തിര വെടിനിർത്തലിന് ആഹ്വാനം ചെയ്തത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഡാഷ് ക്യാമുകൾ ശരിയായി ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപറഞ്ഞു കൊണ്ട് വിദഗ്ധർ രംഗത്ത്. ശരിയായ ഡാഷ് ക്യാമുകൾ ഇല്ലെങ്കിൽ കാർ ഇൻഷുറൻസ് വരെ അസാധുവാക്കപ്പെടുമെന്നും മോട്ടോറിംഗ് വിദഗ്ധർ യുകെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു. മോട്ടോർവേകളിലെ നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്തുന്നതിലും ക്ലെയിമുകളിൽ നിന്ന് ഡ്രൈവർമാരെ സംരക്ഷിക്കുന്നതിലും ഡാഷ് ക്യാമുകൾ അത്യാവശ്യമാണ്. നിലവിൽ യുകെയിൽ ഏകദേശം 2.9 ദശലക്ഷം വാഹനമോടിക്കുന്നവരും ഡാഷ് ക്യാമറകൾ ഉപയോഗിക്കുന്നവരാണ്. ഇതിന് പിന്നാലെയാണ് ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ച് വിദഗ്ദ്ധർ മുന്നോട്ട് വന്നിരിക്കുന്നത്.
ഡാഷ് ക്യാമറകളുമായി ബന്ധപ്പെട്ട കുറഞ്ഞ ഇൻഷുറൻസ് ചെലവുകളും പ്രീമിയങ്ങളും പോലുള്ള നിരവധി ആനുകൂല്യങ്ങൾ ഉണ്ടെങ്കിലും ചെറിയ രീതിയിലുള്ള തെറ്റുകൾ പോലും ഇൻഷുറൻസ് കവറേജ് അസാധുവാക്കിയേക്കാം. സെലക്ട് വാൻ ലീസിംഗിലെ മാനേജിംഗ് ഡയറക്ടർ ഗ്രഹാം കോൺവേ, ഡാഷ് ക്യാം വാഹനത്തിൽ ഘടിപ്പിക്കുന്നതിനെപ്പറ്റിയുള്ള പ്രാധാന്യം ഇൻഷുറൻസ് ദാതാക്കളെ അറിയിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.
വാഹനത്തിൻ്റെ യു എസ് ബി പോർട്ട് വഴിയോ സിഗരറ്റ് ലൈറ്റർ വഴിയോ പല ഡാഷ് ക്യാമുകളും എളുപ്പത്തിൽ ബന്ധിപ്പിപ്പിക്കാൻ കഴിയുമെങ്കിലും ഹാർഡ്-വയർഡ് സജ്ജീകരണം തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഹാർഡ്-വയർഡ് സജ്ജീകരണം ഉള്ള വാഹനങ്ങൾ എഞ്ചിൻ ഓഫായിരിക്കുമ്പോഴും പ്രവർത്തിക്കുന്നത് തുടങ്ങിയ നിരവധി നേട്ടങ്ങൾ നൽകുന്നു. എന്നാൽ ഇത്തരത്തിൽ ഹാർഡ് വയറിങ് ചെയ്യുന്നവർ ഇത് വാഹനങ്ങളിൽ വരുത്തുന്ന പരിഷ്കരണമാണെന്ന് മനസിലാക്കി ഇൻഷുറർമാരെ അത് അറിയിക്കേണ്ടതുണ്ട്. അതിനാൽ തന്നെ ക്ലെയിമുകൾ എടുക്കുമ്പോൾ ഉപഭോക്താക്കൾ ഇവ സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. അല്ലെങ്കിൽ ഇവ അസാധുവാകാൻ വരെ സാധ്യതയുണ്ടെന്ന് ഗ്രഹാം കോൺവേ പറയുന്നു.
ബെന്നി അഗസ്റ്റിൻ
വെള്ളിയാഴ്ച (മെയ് 3) രാവിലെ 6 മണിക്ക് ഗ്ലാമോർഗനിലെ ബോൺവിൽസ്റ്റണിന് സമീപം എ 48 ൽ ഉണ്ടായ അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന നാല് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
ഗുരുതരമായ അപകടത്തെ തുടർന്ന് കാർഡിഫിലേക്കുള്ള പ്രധാന റോഡ് അടച്ചു. അപകടത്തിൽ പെട്ടത് സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മലയാളി കുട്ടികളാണ്.
ഒരു വാഹനം അപകടത്തിൽപ്പെട്ടതായും നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു. ഒരു വക്താവ് പറഞ്ഞു: “കാറിലുണ്ടായിരുന്ന നാല് പേരെ വെയിൽസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, ഒരാൾക്ക് ജീവന് ഭീഷണിയുണ്ട്, മറ്റ് മൂന്ന് പേർക്ക് ജീവൻ അപകടപ്പെടുത്താത്ത പരിക്കുകളുണ്ടെന്ന് വിവരിക്കുന്നു.”
സംഭവസ്ഥലത്ത് പോലീസ് അന്വേഷണം നടത്തുന്നതിനാൽ ഡിഫ്രിൻ ലെയ്‌നിനും സെൻ്റ് നിക്കോളാസിലെ ട്രാഫിക് ലൈറ്റുകൾക്കുമിടയിൽ റോഡ് ഇപ്പോൾ അടച്ചിരിക്കുന്നു .
സൗത്ത് വെയിൽസ് പോലീസിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറഞ്ഞു: ” രാവിലെ 6.00 ന് ശേഷം, എ 48-ൽ വെയ്ൽ ഓഫ് ഗ്ലാമോർഗനിലെ സെൻ്റ് നിക്കോളാസിൽ ഒറ്റ-വാഹന റോഡ് ട്രാഫിക് കൂട്ടിയിടിയിൽ അടിയന്തര സേവനങ്ങളെ വിളിച്ചിരുന്നു. “കാറിലെ നാല് യാത്രക്കാരെ വെയിൽസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, തുടർന്ന് നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരാൾ ജീവന് അപകടകരമായ നിലയിൽ ചികിത്സയിലാണെന്നും പോലീസ് സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ 107 കൗൺസിലുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കരസ്ഥമാക്കി യുകെ മലയാളി സജീഷ് ടോം താരമായി. ആകെ പോൾ ചെയ്ത വോട്ടിന്റെ 70 ശതമാനം കരസ്ഥമാക്കിയാണ് ബേസിംഗ് സ്റ്റോക്കിലെ പോപ്പിലി വാർഡിൽ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2021-ൽ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഇവിടെ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സജീഷ് ടോമിന് തന്റെ പ്രവർത്തനങ്ങളുടെ അംഗീകാരമായി രണ്ടാംഘട്ട തിരഞ്ഞെടുപ്പ് വിജയം.
കൗണ്‍സിലിന്റെ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് കമ്മറ്റി, ലൈസന്‍സിംഗ് കമ്മറ്റി എന്നീ സമിതികളിൽ ഉൾപ്പെടെയുള്ള ശ്രദ്ധേയമായ പ്രവർത്തനമാണ് സജീഷ് ടോമിന്റെ മഹാഭൂരിപക്ഷത്തോടുള്ള വിജയത്തിന് പിന്നിൽ. സജീഷ് പ്രതിനിധാനം ചെയ്യുന്ന കൗൺസിലിൽ മഹാഭൂരിപക്ഷവും ഇംഗ്ലീഷുകാരാണ്. അതുകൊണ്ട് തന്നെ ഈ വിജയം യുകെയിലുള്ള മലയാളി സമൂഹത്തിനാകെ അഭിമാനകരമാണ്. കോട്ടയം ജില്ലയില്‍ വൈക്കം ചെമ്പ് അയ്യനംപറമ്പില്‍ കുടുംബാംഗമാണ് സജീഷ്. ബേസിംഗ് സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ നേതൃസ്ഥാനത്ത് പൊതുപ്രവർത്തനം ആരംഭിച്ച സജീഷ് യുകെയിലെ പ്രബല തൊഴിലാളി യൂണിയനായ യൂണിസണിൻ്റെ നേതൃസ്ഥാനം തുടങ്ങി നിരവധി മേഖലകളിലൂടെ യുകെയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാണ്.
ഇംഗ്ലണ്ടിലെ ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ അക്ഷരാർത്ഥത്തിൽ നടന്നത് ലേബർ പാർട്ടി സ്ഥാനാർത്ഥികളുടെ തേരോട്ടമായിരുന്നു. എല്ലാവരും ഉറ്റുനോക്കുന്ന ലണ്ടൻ തിരഞ്ഞെടുപ്പിൽ സാദിഖ് ഖാൻ വിജയത്തിലേക്ക് അടുക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സാദിഖ് ഖാന് 40 ശതമാനം വോട്ട് ലഭിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിൽ 107 കൗൺസിലുകളിൽ 50 എണ്ണത്തിലും ലേബർ പാർട്ടിയാണ് മുന്നേറുന്നത്. ലേബർ പാർട്ടിയുടെ 1125 കൗൺസിൽ സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ കൺസർവേറ്റീവ് പാർട്ടിയുടെ 520 പേർ മാത്രമാണ് വിജയം കണ്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പക്ഷിപ്പനി ആദ്യമായി സസ്തനികളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നതായി ശാസ്ത്രജ്ഞർ! ഇത് വൈറസിൻെറ പരിണാമത്തിലുള്ള മറ്റൊരു ചുവടുവയ്പ്പാണെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലെ റിപ്പോർട്ട്. എച്ച് 5 എൻ 1 വൈറസ് ടെസ്റ്റിന് പോസിറ്റീവായ ടെക്സാസിലെ ഫാം തൊഴിലാളിക്ക് രോഗബാധിതരായ കന്നുകാലികളിൽ നിന്നാണ് ഇത് പിടിച്ചതെന്നതിന് ശക്തമായ തെളിവുകൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നാലെയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്.
അടുത്ത കാലത്ത് നിരവധി ആളുകൾക്ക് വൈറസ് ബാധിച്ചിരുന്നു. വൈറസ് ബാധമൂലം മരിച്ചവരിൽ ഭൂരിഭാഗം പേർക്കും പക്ഷികളിൽ നിന്നാണ് ഇവ ബാധിച്ചത്. വൈറസിൻ്റെ വ്യാപനം തടയുന്നതിൽ അമേരിക്കൻ അധികാരികളുടെ പരാജയത്തെ കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഒമ്പത് സംസ്ഥാനങ്ങളിലായി ഇതുവരെ 36 കന്നുകാലികളിൽ പക്ഷിപ്പനി പോസിറ്റീവായിട്ടുണ്ട്. എന്നാൽ പാലിൻ്റെ പരിശോധനയിൽ കൂടുതൽ കന്നുകാലികളിൽ വൈറസ് ബാധിച്ചതായി ആണ് നിഗമനം.
വളർത്തുമൃഗങ്ങളിൽ അനിയന്ത്രിതമായി ഇത് പടരുന്ന സാഹചര്യത്തിൽ വൈറസിന് പുതിയൊരു ജീവിവർഗവുമായി പൊരുത്തപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവയുമായി അടുത്ത് സമ്പർക്കം പുലർത്തുന്ന മനുഷ്യരിലേക്കാവും ഇത് പടരുക. ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലെ റിപ്പോർട്ട് അനുസരിച്ച് പക്ഷിപ്പനി ബാധിച്ചയാൾക്ക് ചീങ്കണിന്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും പനിയും ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്നവർക്ക് ആൻറിവൈറൽ മരുന്നുകൾ നൽകി. ഈ വർഷത്തിൻ്റെ തുടക്കം മുതൽ വൈറസ് പടരുന്നതായും ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലെ റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത ദിവസങ്ങളിൽ നടക്കുന്ന ട്രെയിൻ പണിമുടക്കും റോഡുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികളും മൂലം യാത്രക്കാർക്ക് വൻതോതിൽ തടസ്സം നേരിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്ത 10 ദിവസമെങ്കിലും യാത്രാ തടസ്സം നീണ്ടു നിന്നേക്കാം. ലണ്ടനിൽ നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന റോഡുകളിലാണ് കൂടുതൽ ഗതാഗത കരുക്കിന് സാധ്യതയെന്ന് വിദഗ്ധർ അറിയിച്ചു.
വാരാന്ത്യത്തിൽ വാഹനത്തിൽ അവധിക്കാല യാത്ര ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം വളരെ കൂടുന്നതു മൂലം ഗതാഗത കുരുക്ക് കൂടാനും സാധ്യതയുണ്ട്. എന്നിരുന്നാലും ഈസ്റ്റർ അവധിക്കാലത്തെ അപേക്ഷിച്ച് തിരക്ക് കുറവായിരിക്കുമെന്ന് ഇൻ്റിക്സ് പറഞ്ഞു. ബ്രിട്ടനിലെ പ്രധാന റെയിൽ പാതയായ വെസ്റ്റ് കോസ്‌റ്റ് മെയിൻലൈൻ വാരാന്ത്യത്തിൽ ഭാഗികമായി അടച്ചിടുന്നത് മൂലം കൂടുതൽ യാത്രക്കാർ മോട്ടോർവേകളിൽ സഞ്ചരിക്കാൻ നിർബന്ധിതരായേക്കാം. ഇതും റോഡുകളിൽ തിരക്ക് കൂടുന്നതിന് കാരണമാകും. ഈ വാരാന്ത്യത്തിൽ കൂടുതൽ ആളുകൾ വിദേശത്തേയ്ക്ക് പോകുന്നതും എയർപോർട്ട് റോഡുകളിൽ തിരക്ക് ഉയരുന്നതിന് കാരണമാകും. ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം പറയുന്നതനുസരിച്ച്, 3,000-ലധികം ഫ്ലൈറ്റുകളാണ് ഇംഗ്ലണ്ടിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഈ വാരാന്ത്യത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞവർഷം ഈ സമയത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
പല ട്രെയിൻ സർവീസുകളും ഈ ദിവസങ്ങളിൽ പണിമുടക്ക് മൂലം തടസ്സപ്പെടുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കോവെൻട്രി, ക്രൂ, കാർലിസ് എന്നിവടങ്ങളിലെ ട്രെയിൻ ഗതാഗതം തടസപ്പെടുന്നതുമൂലം മിഡ്‌ലാൻഡിലേക്കും പ്രത്യേകിച്ച് സ്കോട്ട്‌ലൻഡിലേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പകരം റോഡ് മാർഗമുള്ള യാത്രയെ ആശ്രയിക്കേണ്ടതായി വരും. കേംബ്രിഡ്ജ്, ലിവർപൂൾ എന്നിവിടങ്ങളിലും വാരാന്ത്യത്തിൽ റെയിൽ തടസ്സമുണ്ടാകും. മിക്ക ഓപ്പറേറ്റർമാരും പണിമുടക്ക് ദിവസങ്ങളിൽ ട്രെയിനുകളൊന്നും ഓടിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ റോഡിലെ തിരക്ക് പരിഗണിച്ച് യാത്രയുടെ സമയം ക്രമീകരിക്കണം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹൈനോൾട്ടിൽ 14 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം രാജമൊട്ടാകെ വൻ ഞെട്ടലാണ് ഉളവാക്കിയത്. ഡാനിയൽ അൻജോറിൻ എന്ന സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ 36 കാരനായ മാർക്കസ് ഔറേലിയോ അർഡുനി മോൺസോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023 -ൽ നോട്ടിംഗ്ഹാം ആക്രമണത്തിൽ ഇരയായവരിൽ പെട്ട വിദ്യാർത്ഥി പഠിച്ച അതേ സ്കൂളിലാണ് ഡാനിയൽ അൻജോറിൻ പഠിച്ചത് എന്നത് ദുരന്തത്തിന് കൂടുതൽ മാനങ്ങൾ നൽകി. സ്പാനിഷ്-ബ്രസീലിയൻ ഇരട്ട പൗരനായ മോൺസോയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ രണ്ട് കൊലപാതകശ്രമം, രണ്ട് ഗുരുതരമായ ദേഹോപദ്രവം, മോഷണം, മാരകമായ ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട് .
കിഴക്കൻ ലണ്ടനിലെ ഹൈനോൾട്ടിലെ തർലോ ഗാർഡൻസിലെ ഒരു വീട്ടിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്നാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു . അക്രമിയായ 36 വയസ്സുകാരനെ കീഴടക്കുന്നതിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിരുന്നു . ചൊവ്വാഴ്ച നടന്ന ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരാൾ തന്റെ ജീവൻ രക്ഷിച്ചതിന് എൻ എച്ച് എസിന് നന്ദി പറഞ്ഞു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ എഴുതിയ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ആക്രമണത്തിനിടെ 35 കാരനായ ഐടി എഞ്ചിനീർ ഹെൻറി ഡി ലോസ് റിയോസ് പോളനിയയുടെ കൈയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു . ഹെൻറി താൻ ആശുപത്രി കിടക്കയിൽ സുഖം പ്രാപിച്ചു വരുന്നതിന്റെ ഒരു ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുണ്ട്. താൻ ഇനിയും സുഖം പ്രാപിക്കാനുണ്ട് എന്ന അർത്ഥത്തിൽ എനിക്ക് ഒരു നീണ്ട യാത്രയുണ്ട് ( I have a long Journey) എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ഹൈനോൾട്ടിൽ നിന്നുള്ള ഡി ലോസ് റിയോസ് പോളനിയയെ അദ്ദേഹത്തിൻ്റെ സഹോദരി ജെസീക്ക (31) തൻ്റെ കുടുംബത്തെ സംരക്ഷിച്ച ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. പരിക്കേറ്റ നാലുപേരിൽ ഒരാളാണ് ഇദ്ദേഹം . എന്നെ ജീവനോടെ നിലനിർത്തിയതിന് എൻഎച്ച്എസിലെ എല്ലാ നഴ്‌സുമാർക്കും പാരാമെഡിക്കുകൾക്കും ഡോക്ടർമാർക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നതായി തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ ഒരു പോസ്റ്റിൽ മിസ്റ്റർ ഡി ലോസ് റിയോസ് പോളനിയ പറഞ്ഞു.