Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡിമെൻഷ്യ രോഗം വരാൻ സാധ്യതയുള്ളവരിൽ വളരെ നാളുകൾക്ക് മുൻപ് തന്നെ രോഗം കണ്ടെത്താനാവുമെന്ന് ഗവേഷകർ കണ്ടെത്തി. രക്ത പരിശോധനയിലൂടെ 15 വർഷം മുമ്പ് വരെ രോഗം പ്രവചിക്കാൻ സാധിക്കുമെന്നതാണ് പുതിയ കണ്ടെത്തൽ. ഡിമെൻഷ്യയും അൽഷിമേഴ്സും പോലുള്ള രോഗങ്ങൾ വരാൻ സാധ്യതയുള്ളവരെ നേരത്തെ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സകൾ നൽകുന്നതിന് പുതിയ കണ്ടെത്തൽ വഴി സാധിക്കും .

അൽഷിമേഴ്സിനു സമാനമായ രോഗങ്ങളുള്ള വ്യക്തികളിൽ ചില പൊതുവായ ഘടകങ്ങൾ കണ്ടെത്തിയതാണ് വിപ്ലവകരമായ ചികിത്സാ രീതിയ്ക്ക് തുടക്കമിടുന്നതിലേയ്ക്ക് വഴിവെക്കുന്നത്. രോഗസാധ്യതയുള്ളവരുടെ രക്തത്തിൽ പൊതുവായ 11പ്രോട്ടീൻ ബയോ മാർക്കറുകളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇത് 90 ശതമാനം കൃത്യതയോടെ രോഗം നേരത്തെ തന്നെ മുൻകൂട്ടി നിർണ്ണയിക്കുന്നതിന് സഹായിക്കുമെന്നാണ് ഗവേഷകർ ചൂണ്ടി കാണിക്കുന്നത്.

പുതിയ കണ്ടെത്തൽ എൻഎച്ച്എസ്സിന്റെ ഡിമെൻഷ്യ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന് വാർവിക്ക് സർവകലാശാലയിലെ പ്രൊഫസർ ജിയാൻഫെങ് ഫെങ് പറഞ്ഞു. നിലവിൽ ഏകദേശം 900,000 ബ്രിട്ടീഷുകാർക്ക് ഓർമ്മ കുറവിനോട് അനുബന്ധിച്ചുള്ള ഡിമെൻഷ്യ പോലുള്ള രോഗങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ. എന്നാൽ രണ്ട് ദശാബ്ദത്തിനുള്ളിൽ ഇത് 1.7 ദശലക്ഷമായി ഉയരുമെന്നാണ് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഉടനീളം ത്രീ നെറ്റ്‌വർക്കിന്റെ മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ടു. രാജ്യവ്യാപകമായി സേവനങ്ങൾ തടസ്സപ്പെട്ടതിനെ തുടർന്ന് ത്രീ നെറ്റ്‌വർക്ക് തങ്ങളുടെ ഉപയോക്താക്കളോട് ക്ഷമാപണം നടത്തി. തകരാറുകൾ ട്രാക്ക് ചെയ്യുന്ന ഡൗൺഡിറ്റക്ടർ 12,000 ത്തിലധികം ആളുകൾക്ക് ഫോൺ വിളിക്കുന്നതിനും ഇൻറർനെറ്റ് ഉപയോഗിക്കുന്നതിനും തടസ്സം നേരിട്ടതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും സമാനമായ രീതിയിൽ ത്രീ നെറ്റ്‌വർക്കിന്റെ സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ സേവനങ്ങൾ തടസ്സപ്പെട്ടത് വ്യാപകമായ പരാതികൾക്കാണ് വഴി വെച്ചിരിക്കുന്നത്.

യുകെയിൽ ഉടനീളമായി 10.5 മില്യൺ ഉപഭോക്താക്കളാണ് ത്രീ നെറ്റ്‌വർക്കിന് ഉള്ളത്. നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് ത്രീ നെറ്റ്‌വർക്കിനെ കുറിച്ച് കടുത്ത പ്രതിഷേധവുമായി ഉപഭോക്താക്കൾ മുന്നോട്ട് വന്നു. വിവിധ സമൂഹമാധ്യമങ്ങളിലൂടെയാണ് പലരും തങ്ങളുടെ രോക്ഷം രേഖപ്പെടുത്തിയത്. തുടർച്ചയായ തകരാറുകൾ മൂലം ത്രീ നെറ്റ്‌വർക്ക് ഉപേക്ഷിക്കുമെന്നുമാണ് പലരും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത് .


സേവനം തടസ്സപ്പെട്ട ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകുന്നത് ഉചിതമായിരിക്കും എന്ന് ടെലികോം റെഗുലേറ്റർ നിർദ്ദേശിച്ചിരിക്കുന്നത്. ത്രീയും വോഡഫോണും തമ്മിലുള്ള ലയനം സംബന്ധിച്ച് യുകെയിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലയന ശേഷമുള്ള പുതിയ കമ്പനി യുകെയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്ക് ആയി മാർക്കറ്റ് പിടിച്ചടക്കുന്നത് ഉപഭോക്താക്കളെ മോശമായി ബാധിക്കുമോ എന്നതാണ് കോമ്പറ്റീഷൻ ആൻ്റ് മാർക്കറ്റ് അതോറിറ്റി പ്രധാനമായും പരിശോധിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നോർത്ത് വെയിൽസിലെ വിൽഫയിൽ ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആസൂത്രണം ചെയ്തതിനുശേഷം പിന്നീട് പണി പൂർത്തിയാക്കാതെ ഉപേക്ഷിച്ച ആണവനിലയം ബ്രിട്ടൻ ഏറ്റെടുക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഒരു പുതിയ ആണവനിലയത്തിനുള്ള പദ്ധതി സർക്കാർ ആവിഷ്കരിക്കുകയാണെന്നും, ഇത് സംബന്ധിച്ച് ഹിറ്റാച്ചിയുമായി ചർച്ചകൾ നടന്നു വരികയാണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആംഗ്ലീസി ദ്വീപിൽ ഹിറ്റാച്ചിയുടെ ഉടമസ്ഥതയിലുള്ള ഈ സൈറ്റിൽ റിയാക്ടർ നിർമ്മിക്കാനുള്ള ശ്രമം ഗവൺമെന്റുമായുള്ള സാമ്പത്തിക കരാർ പരാജയപ്പെട്ടതിനെ തുടർന്ന് ഹിറ്റാച്ചി ഉപേക്ഷിക്കുകയായിരുന്നു.

സോമർസെറ്റിലെ ഹിങ്ക്‌ലി പോയിൻ്റ് സിയിലും സഫോക്കിലെ സൈസ്‌വെല്ലിലും നിലവിലുള്ള പദ്ധതികളിൽ കാര്യമായ കാലതാമസവും ഭീമമായ ചിലവുകളും ഉണ്ടായിട്ടും, ആണവോർജ്ജ ഉൽപ്പാദനം വിപുലീകരിക്കാൻ സർക്കാർ സമീപ വർഷങ്ങളിൽ പ്രതിജ്ഞാബദ്ധമായാണ് പ്രവർത്തിക്കുന്നത്. ഈ പദ്ധതികളെയെല്ലാം ഏകോപിപ്പിക്കുന്നതിനായി ഗ്രേറ്റ്‌ ബ്രിട്ടീഷ് ന്യൂക്ലിയർ എന്ന സമിതി മേൽനോട്ടത്തിനായി രൂപീകരിക്കുകയും ചെയ്തു. 2050 – ഓടെ 24 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിൽ റിയാക്ടറുകൾ വികസിപ്പിക്കുമെന്നും, ബ്രിട്ടന്റെ 70 വർഷത്തിനിടയിലെ ഏറ്റവും വലിയ ആണവോർജ വികസന പദ്ധതിയാകും ഇതെന്ന പ്രഖ്യാപനമാണ് സർക്കാർ ജനുവരിയിൽ നടത്തിയത്. കാർബൺ എമിഷൻ ഒന്നുമില്ലാതെ തന്നെ, ഇത് ബ്രിട്ടന്റെ നാലിലൊന്ന് ഊർജ്ജ ആവശ്യങ്ങൾക്ക് പരിഹാരമാകും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.


ഫിനാൻഷ്യൽ ടൈംസ് പ്രകാരം, ഹിറ്റാച്ചിയും ജിബി ന്യൂക്ലിയറും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾക്ക് ശേഷം വിൽഫ സൈറ്റിന്റെ മൂല്യം 200 മില്യൺ പൗണ്ട് തുകയാണ് എന്നതാണ്. 2019 ജനുവരിയിൽ ഹിറ്റാച്ചി തങ്ങളുടെ പദ്ധതികൾ ഉപേക്ഷിച്ചിരുന്നു. ന്യൂക്ലിയർ റിയാക്ടറുകൾ സ്ഥാപിക്കാൻ ഏറ്റവും മികച്ച ഒരു സൈറ്റാണ് വിൽഫ എന്ന് ഒരു ഗവൺമെന്റ് വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ ഈ പദ്ധതിയെ വിമർശിക്കുന്നവർ ഇത് വളരെ ചിലവേറിയതാണെന്നും, അതോടൊപ്പം തന്നെ പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന വാദങ്ങളാണ് ഉയർത്തുന്നത്. ന്യൂക്ലിയർ എനർജിയുടെ ഒരു ഗുണമേന്മ എന്നത്, അത് കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നത് തീരെ കുറവാണ് എന്നതാണ്. എന്നാൽ ആണവ മാലിന്യങ്ങളുടെ നിർമ്മാർജ്ജനം ഏവരെയും ആശങ്കപ്പെടുത്തുന്ന ഒരു വിഷയം തന്നെയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- എൻഎച്ച്എസിന്റെ ചികിത്സാ വിവരങ്ങൾ സൂചിപ്പിക്കുന്ന ഡിജിറ്റൽ ഡേറ്റ പുറത്തുവന്നിരിക്കുകയാണ്. ഇതിൻ പ്രകാരം, എൻ എച്ച് എസ് ഡോക്ടർമാർ കഴിഞ്ഞവർഷം 80 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ സെക്സ് അഡിക്ഷന് ചികിത്സിച്ചത് നാല് പേരെ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. 20 വയസ്സുള്ളവരെക്കാൾ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയത് 80 വയസ്സിന് മുകളിലുള്ളവരാണെന്ന് ഈ ഡേറ്റ വ്യക്തമാക്കുന്നു. സൺ ന്യൂസ് ആണ് എൻഎച്ച് എസ് ഡേറ്റ പുറത്തുവിട്ടത്.

കഴിഞ്ഞവർഷം എൻഎച്ച്എസ് കണക്കുകൾ പ്രകാരം, മൊത്തത്തിൽ 30 പുരുഷന്മാരും 7 സ്ത്രീകളുമാണ് സെക്സ് അഡിക്ഷനു ചികിത്സ തേടിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആകെ 136 പേരാണ് എൻ എച്ച് എസിലൂടെ ചികിത്സ നടത്തിയതെന്നും കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു. കേൾക്കുന്നവർ പലരും പരിഹസിക്കുന്ന ഒരു രോഗാവസ്ഥ ആണെങ്കിലും, അത് അനുഭവിക്കുന്നവരുടെ അവസ്ഥ തികച്ചും മോശമാണെന്ന് ഡോക്ടർമാർ പറയുന്നു.


ഇത്തരത്തിലുള്ള ലൈംഗിക ആസക്തി ഒരാളുടെ ജീവിതത്തെ തന്നെ നിയന്ത്രിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേരാം. ഇത് അയാളുടെ കുടുംബബന്ധങ്ങളെയും മറ്റും തകർക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾക്കായി കൂടുതൽ സമയം അവർ ചെലവഴിക്കുമ്പോൾ, അവരുടെ കാര്യക്ഷമത ഇല്ലാതാകുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആഗ്രഹങ്ങളെ അടക്കാനാവാതെ വരുമ്പോൾ, അവർ തേടുന്ന വഴികൾ അവരെ അപകടത്തിലേയ്ക്ക് നയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതിനാൽ തന്നെ ഈ രോഗാവസ്ഥയ്ക്ക് ചികിത്സ തേടണമെന്ന് കർശനമായി ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ യുവതിയ്ക്കും രണ്ടു കുട്ടികൾക്കുമെതിരെ ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ പ്രതി തെംസ് നദിയിൽ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്ന സംശയത്തിൽ പോലീസ് നദിയിൽ തിരച്ചിൽ തുടരുകയാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയ ആളാണ് പ്രതിയായ അബ്ദുൾ എസെദി. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായിട്ട് ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നത് വൻ ചർച്ചയ്ക്കാണ് വഴി വച്ചിരിക്കുന്നത്. അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറുന്ന കുറ്റകൃത്യത്തിനും ഭീകര പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെട്ടിരിക്കുന്നവരുമായ ഒട്ടേറെ പേർ ഈ രീതിയിൽ യുകെയിൽ സ്ഥിരതാമസത്തിനായി മാത്രം ക്രിസ്തുമതം സ്വീകരിച്ചിരിക്കാനുള്ള സാധ്യതയിലേയ്ക്കാണ് ലണ്ടനിലെ ആസിഡ് ആക്രമണ കേസിലെ പ്രതിയുടെ വാർത്ത വിരൽ ചൂണ്ടുന്നത്. 500 അഭയാർത്ഥികളെ താൻ ക്രിസ്തുമതത്തിലേക്ക് സ്നാനം ചെയ്തെങ്കിലും പിന്നീട് അതിൽ പകുതിയോളം പേർ പോലും തിരിച്ചു പള്ളിയിലേക്ക് വന്നില്ലെന്നുമാണ് സൗത്ത് വെയിൽസിലെ പാസ്റ്റർ ആയ ഫിലിപ്പ് റീസ് വെളിപ്പെടുത്തിയിരിക്കുന്നത് . പാസ്റ്ററിന്റെ വെളിപ്പെടുത്തൽ യുകെയിൽ അഭയം തേടാൻ മാത്രമായി ക്രിസ്തുമതത്തിലേയ്ക്ക് മതപരിവർത്തനം നടത്തുന്നതിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.

ഇതിനിടെ അനധികൃതമായി കുടിയേറുന്നവരുടെ ഇടയിലെ മതപരിവർത്തനത്തിന്റെ കാര്യത്തിൽ ഹോം ഓഫീസും പ്രതി കൂട്ടിലാണ്. പല കുടിയേറ്റക്കാരും മതപരിവർത്തനം ചെയ്യുന്നതിന്റെ തെളിവുകൾ ഉണ്ടായിട്ടും ഹോം ഓഫീസ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നില്ല . പാസ്റ്റർ റീസ് നൂറുകണക്കിന് അഭയാർത്ഥികളെയാണ് ക്രിസ്തുമതത്തിലേയ്ക്ക് സ്നാനം നൽകിയത്. ഇവരിൽ പലരും ഇറാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും അനധികൃതമായി കുടിയേറിയവരായിരുന്നു. അതിൽ ഒരാൾ ഒഴികെ എല്ലാവരും മുസ്ലിം മതത്തിൽ പെട്ടവരായിരുന്നു.

ചർച്ച ഓഫ് ഇംഗ്ലണ്ടിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നവർ രണ്ടുമാസത്തേയ്ക്ക് ആഴ്ചയിൽ ഒരു രാത്രി ബൈബിൾ ക്ലാസുകളിൽ പങ്കെടുക്കുകയും ഞായറാഴ്ചകളിൽ പള്ളിയിൽ പോയിരിക്കുകയും ചെയ്യണം. എന്നാൽ മിക്കപ്പോഴും പലരും ഇത്തരം മാർഗ്ഗ നിർദ്ദേശങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് പ്രവർത്തിച്ചിരിക്കുന്നത്. ഇത് സമീപഭാവിയിൽ അത് പരിവർത്തനം നടത്തുന്നതിന് കൂടുതൽ നടപടിക്രമങ്ങൾ നിർദ്ദേശിക്കുന്നതിൻ്റെ ആവശ്യകതയ്ക്കായുള്ള ചർച്ചകൾക്ക് വഴി വെക്കുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കാൻ വേണ്ടി മാത്രം ക്രിസ്തുമതത്തെ ഉപയോഗിക്കുന്നത് വലിയ തെറ്റാണെന്ന് കാർഡിഫിൽ നിന്നുള്ള ഒരു വൈദികൻ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റോച്ച്ഡെയ്‌ലിലെ ന്യൂബോൾഡ് ഏരിയയിൽ ബലാത്സംഗ കുറ്റത്തിന് നാല് ആൺകുട്ടികൾ അറസ്റ്റിലായി. 12 നും 14 നും ഇടയിൽ പ്രായമുള്ളവരാണ് എല്ലാ കുട്ടികളും. ശനിയാഴ്ച വൈകുന്നേരം 6 മണിക്കാണ് കുറ്റകൃത്യത്തെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചത്.

അറസ്റ്റ് ചെയ്തവരിൽ രണ്ടുപേർക്ക് 14 വയസ്സും മറ്റു രണ്ടുപേർക്കും 12 , 13 വയസ്സും മാത്രം പ്രായമെ ആയിട്ടുള്ളൂ . അതുകൊണ്ടുതന്നെ യുകെയിലെ എല്ലാ മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെ ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആദ്യമായാണ് ഇത്രയും കുട്ടികൾ ചെറുപ്രായത്തിലെ ഒരു ബലാത്സംഗ കുറ്റകൃത്യത്തിന് അറസ്റ്റിലാകുന്നത്. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതു കൊണ്ടു തന്നെ പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇരയുടെ പ്രായം പ്രതികളായ കുട്ടികളുടെ സഹപാഠിയാണോ ഇര എന്ന് തുടങ്ങിയ ഒരു വിവരവും പുറത്തുവന്നിട്ടില്ല.

യുകെയിൽ കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന ഞെട്ടിക്കുന്ന കണക്കുകൾ നേരത്തെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. കുട്ടികളിൽ പലരും കുറ്റകൃത്യങ്ങളിൽ ഭാഗമാകുകയോ അതുമല്ലെങ്കിൽ കുറ്റകൃത്യങ്ങൾക്ക് ദൃസാക്ഷികൾ ആകുകയോ ചെയ്യുന്നതാണ് ചെറുപ്രായത്തിലെ അവരുടെ സ്വഭാവ വൈകല്യത്തിന് പ്രധാന കാരണമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. വർദ്ധിച്ചു വരുന്ന സമൂഹ മാധ്യമങ്ങളുടെ ഉപയോഗം മൂലം ചെറുപ്പത്തിലെ കുട്ടികൾ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് അവരുടെ സ്വഭാവത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്ന് ഇംഗ്ലണ്ടിലെ ചൈൽഡ് കമ്മീഷണർ ഡെയിം റേച്ചൽ പറഞ്ഞത് നേരത്തെ വൻ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഓൺലൈൻ സുരക്ഷാ ബില്ലിലൂടെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിന് കുട്ടികൾക്ക് പ്രായപരുധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പല കുട്ടികളും മാതാപിതാക്കളുടെയോ മറ്റ് മുതിർന്നവരുടെയോ ഫോണിലൂടെയാണ് അശ്ലീല ചിത്രങ്ങൾ കാണാൻ ഇടയാകുന്നത് ഒട്ടേറെ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

‘എക്‌സ്എൽ ബുള്ളി’യുടെ അക്രമണത്തിൽ ഒരു കുട്ടിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തു. ഫെബ്രുവരി 10-ന് ശനിയാഴ്ച മെഴ്‌സിസൈഡിലെ ബൂട്ടിലിലാണ് ആക്രമണം ഉണ്ടായത്. റോഡിന് സമീപം കളിച്ചുകൊണ്ടിരുന്ന എട്ട് വയസ്സുകാരനെയാണ് നായ ആക്രമിച്ചത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിന് പിന്നാലെ വൈകുന്നേരം 5:20 ഓടെ പോലീസ് നായയെ പിടികൂടി.

അപകടകാരിയായ നായയെ നിയന്ത്രിക്കാതിരുന്നത് ചൂണ്ടിക്കാട്ടി 49 വയസ്സുള്ള ഒരു സ്ത്രീയെയും മുപ്പതുകാരനായ പുരുഷനെയും മെർസിസൈഡ് പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ പരുക്കേറ്റ കുട്ടിയുമായി ഇരുവർക്കും ബന്ധം ഇല്ലെന്ന് സേന അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നതായി ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഗാരി സ്ട്രാറ്റൺ പറഞ്ഞു. പ്രദേശത്ത് വീടുതോറുമുള്ള അന്വേഷണങ്ങൾ നടത്തുകയും എല്ലാ സിസിടിവി സാധ്യതകളും പരിശോധിക്കുകയും ചെയ്‌തു വരികയാണ് പോലീസ് ഇപ്പോൾ. സംഭവത്തിലെ ദ്രുക്‌സാക്ഷികളോട് സംസാരിച്ച് വരികയാണെന്നും സേന അറിയിച്ചു. കൂടുതൽ സാക്ഷികൾ മുന്നോട്ട് വരാനും അന്വേഷണത്തെ സഹായിക്കാൻ കഴിയുന്ന ആർക്കും പോലീസുമായി ബന്ധപ്പെടാമെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ അറിയിച്ചു.

മൊഴിയെടുക്കാനാണ് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തതെന്നും ഇവർക്ക് പരുക്കേറ്റ കുട്ടിയുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്നും പോലീസ് അറിയിച്ചു. എക്‌സ്എൽ ബുള്ളീ ഇനത്തിലുള്ള നായ്ക്കളെ യുകെയിൽ വളർത്തുന്നത് നിലവിൽ നിയമവിരുദ്ധമാണ്. തുടർച്ചയായ അക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ഈ നീക്കം. ഫെബ്രുവരി 6, ചൊവ്വാഴ്ച, ലണ്ടനിലെ ബാറ്റർസീ പാർക്കിൽ ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും ഒരു എക്‌സ്എൽ ബുള്ളി ആക്രമിച്ചിരുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്ററിൽ ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന സച്ചിൻ സാബു (30) നിര്യാതനായി. ചെസ്റ്ററിൽ കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരവെയാണ് സച്ചിന് രോഗം സ്ഥിരീകരിച്ചത്. സച്ചിൻ യുകെയിൽ എത്തിയിട്ട് അധിക നാളായിട്ടില്ല. ഭാര്യയും ഒരു കൈക്കുഞ്ഞും അടങ്ങുന്നതാണ് സച്ചിൻെറ കുടുംബം. സ്റ്റുഡൻഡ് വിസയിൽ നിന്നും വർക്ക് പെർമിറ്റിലേക്ക് മാറി അധിക നാൾ ആകുന്നതിന് മുൻപ് തന്നെ രോഗം പിടിപ്പെടുകയായിരുന്നു. 7 മാസം പ്രായമുള്ള മകനും ഭാര്യ ശരണ്യയും ചെസ്റ്ററിൽ താമസിച്ച് വരികയായിരുന്നു.

സച്ചിൻ സാബുവിന്റെ വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാൻഡ് 3 പോസ്റ്റിലേയ്ക്ക് വർക്ക് പെർമിറ്റ് നൽകാൻ നിരവധി എൻഎച്ച്എസ് ട്രസ്റ്റുകൾ തയ്യാറാകുന്നത് സ്റ്റുഡൻറ് വിസയിൽ യുകെയിലെത്തിയ മലയാളി വിദ്യാർത്ഥികൾക്ക് പുതിയ അവസരം തുറന്നു കൊടുത്തിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി മലയാളികൾ ഈ അവസരം ഉപയോഗപ്പെടുത്തിയതായി ഒട്ടേറെ വിദ്യാർത്ഥികൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ആരോഗ്യമേഖലയിൽ മുൻ പരിചയം ഉള്ളവർക്കാണ് നിലവിൽ മുൻഗണന നൽകുന്നത്. അടുത്തകാലത്ത് കുടിയേറ്റ നയത്തിൽ യുകെ സമൂലമായ മാറ്റം വരുത്തിയിരുന്നു . പുതിയ സാഹചര്യത്തിൽ വിദ്യാർത്ഥി വിസയിൽ യുകെയിലെത്തി പിആർ എടുക്കുക എന്നത് ദുഷ്കരമാണ്. എന്നാൽ പല എൻ എച്ച് എസ് ട്രസ്റ്റുകളും 5 വർഷത്തേയ്ക്കുള്ള വർക്ക് പെർമിറ്റ് നൽകാൻ തയ്യാറാകുന്നത് പല മലയാളി വിദ്യാർത്ഥികൾക്കും ഇവിടെ തുടരാനും സ്ഥിര താമസത്തിനായുള്ള വിസ സമ്പാദിക്കാനുമുള്ള അനന്തസാധ്യതകളാണ് തുറന്നു കിട്ടിയിരിക്കുന്നത്.

ഇപ്പോൾ തന്നെ വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയ ഒട്ടേറെ മലയാളി വിദ്യാർഥികളാണ് നേഴ്സിംഗ് ഹോമുകളിലും മറ്റും ജോലി ചെയ്യുന്നത്. ഇങ്ങനെയുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം പരമാവധി വിനിയോഗിക്കാൻ സാധിക്കും.

കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ട് യുകെ പ്രഖ്യാപിച്ച കുടിയേറ്റ നയം പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത് . തങ്ങളുടെ കുടുംബത്തെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള മിനിമം ശമ്പള പരിധി 38,700 പൗണ്ട് ആയി ഉയർത്തിയതാണ് ഇതിന് പ്രധാന കാരണമായി വിമർശകർ ചൂണ്ടി കാണിക്കുന്നത്. നേരത്തെ ഇത് 18,000 പൗണ്ട് മാത്രമാണ് . കടുത്ത എതിർപ്പിനെ തുടർന്ന് ശമ്പള പരുധി താത്കാലികമായി 29,000 പൗണ്ട് ആയി കുറച്ചിട്ടുണ്ട്. പുതിയ നിയമം നിലവിൽ വരുന്നതോടെ ഈ വരുമാന പരുധിയിൽ താഴെ ശമ്പളമുള്ളവരുടെ ആശ്രിതർക്ക് രാജ്യം വിടേണ്ടതായി വരും.

മൂന്ന് വിഭാഗങ്ങളിലായാണ് മലയാളികളിൽ ഭൂരിഭാഗവും യുകെയിൽ എത്തിച്ചേരുന്നത്. ആദ്യത്തെ വിഭാഗത്തിൽപ്പെട്ട ബ്രിട്ടനിലെ ആരോഗ്യ പരിപാലന മേഖലയായ എൻഎച്ച്എസിനോട് അനുബന്ധിച്ച് ജോലി ചെയ്യുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് നിയമത്തിലെ മാറ്റങ്ങൾ വലിയ രീതിയിൽ ബാധിക്കില്ല. എന്നാൽ ജനുവരി മുതൽ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർദ്ധിപ്പിക്കാനുള്ള തീരുമാനം യുകെയിൽ ജോലിക്കായി വരുന്ന നേഴ്സുമാരുടെയും അവരുടെ ആശ്രിത വിസയിൽ വരുന്നവരുടെയും വിസ ചിലവുകൾ വർദ്ധിപ്പിക്കാൻ കാരണമാകും.

യുകെയിലേയ്ക്ക് വ്യാപകമായ രീതിയിൽ ജോലിക്കായി വരുന്ന രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവർ കെയർ വിസയിൽ ഉള്ളവരാണ്. കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ മറ്റുള്ളവരെ കൊണ്ടുവരാൻ സാധിക്കില്ല എന്നതും മറ്റ് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ശമ്പള പരുധി ഉയർത്തിയതും ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളെ ആകമാനം ബാധിക്കും.

മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ടത് സ്റ്റുഡൻറ് വിസയിൽ എത്തുന്നവരാണ് . സ്റ്റുഡൻറ് വിസയുടെ നടപടികൾ ബ്രിട്ടൻ ലഘൂകരിച്ചതിനെ തുടർന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും നിന്ന് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് യുകെയിലെത്തിയത്. വിദ്യാർത്ഥി വിസയിൽ പലരും യുകെയിൽ എത്തിയത് തന്നെ കുടുംബത്തെ ഒന്നാകെ ബ്രിട്ടനിൽ എത്തിക്കാനാണ്. ഇവരിൽ പലർക്കും ഉടനെ തിരിച്ചു വരേണ്ടതായി വരും . പല വിദ്യാർത്ഥികളും പിടിച്ചു നിൽക്കാൻ കെയർ മേഖലയിൽ ജോലിക്കായി ശ്രമിക്കാറാണ് പതിവ്. എന്നാൽ കെയർ മേഖലയിലെ ജീവനക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇക്കൂട്ടർക്ക് വീണ്ടും തിരിച്ചടിയാവും

ഇവർക്കെല്ലാം യുകെയിൽ പുതിയൊരു ജീവിതം കരു പിടിപ്പിക്കാനുള്ള വഴിയാണ് എൻഎച്ച്എസ്സിന്റെ ബാൻഡ് 3 പോസ്റ്റിലൂടെ തുറന്നു കിട്ടിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓൺലൈൻ ചതിക്കുഴികളിൽ വീഴാതെ കുട്ടികളെ സൂക്ഷിക്കാൻ എന്നും മാതാപിതാക്കൾ കഷ്ടപ്പെടാറുണ്ട്. ഇതിൽ നിന്നും കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നുള്ളതും അവരുടെ മുൻപിൽ എന്നും ചോദ്യ ചിഹ്നമായി തുടരുന്ന ഒന്നാണ്. 16 കാരിയായ ബ്രിയാന ഗെയുടെ കൊലപതകത്തിന് പിന്നാലെ ഇതിൻെറ പ്രാധാന്യം വർദ്ധിച്ച് വരികയാണ്. 15 വയസ്സുള്ളപ്പോൾ ബ്രിയാനയെ കൊലപ്പെടുത്തിയ സ്കാർലറ്റ് ജെൻകിൻസണും എഡ്ഡി റാറ്റ്ക്ലിഫും ആണ് മെസേജിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്‌തത്‌. ഡാർക്ക് വെബിൽ അക്രമത്തിൻ്റെയും പീഡനത്തിൻ്റെയും വീഡിയോകൾ ജെങ്കിൻസൺ കണ്ടിരുന്നു.

കുട്ടികൾക്ക് അനുയോജ്യമല്ലാത്ത കാര്യങ്ങൾ ഓൺലൈനിൽ ആക്സസ് ചെയ്യുന്നതിൽ സർക്കാർ വിലക്ക് കൊണ്ടുവരണമെന്ന് ബ്രിയാനയുടെ അമ്മ എസ്തർ പറയുന്നു. ഈ ഒരു സാഹചര്യത്തിൽ കുട്ടികളുടെ ഡിജിറ്റൽ ജീവിതം സുരക്ഷിതമാക്കാൻ മാതാപിതാക്കൾക്ക് എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയും?

കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ ഓഫ്കോം നടത്തിയ ഗവേഷണത്തിൽ എട്ട് മുതൽ പതിനേഴ് വയസ്സു വരെ പ്രായമുള്ള കുട്ടികൾ പ്രതിദിനം രണ്ട് മുതൽ അഞ്ച് മണിക്കൂർ വരെ ഓൺലൈനിൽ ചെലവഴിക്കുന്നതായി കണ്ടെത്തിയിരുന്നു. 12 വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും മൊബൈൽ ഫോണുകൾ ഉണ്ട്. മിക്കവാറും പേർ യൂട്യൂബ് അല്ലെങ്കിൽ ടിക്ക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ വിഡിയോകൾ കാണാറുമുണ്ട്. ചാറ്റ്‌ജിപിടി അല്ലെങ്കിൽ സ്‌നാപ്ചാറ്റിൻ്റെ മൈ എ ഐ പോലുള്ള എ ഐ ടൂളുകൾ തങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഗവേഷണത്തിൽ വിദ്യാർത്ഥികൾ പറയുന്നു. 12 വയസ്സിന് മുകളിലുള്ള പകുതിയോളം കുട്ടികളും ഓൺലൈനിൽ ആയിരിക്കുന്നത് അവരുടെ മാനസികാരോഗ്യത്തിന് നല്ലതാണെന്ന് കരുതുന്നതായും ഗവേഷണത്തിൽ കണ്ടെത്തി.

കുട്ടികൾ ഓൺലൈനിൽ എന്താണ് കാണുന്നത് എന്നതിനെക്കുറിച്ച് ആശങ്കയുള്ള രക്ഷിതാക്കൾക്ക് ചില നടപടികൾ സ്വീകരിക്കാവുന്നതാണ്. യുകെ ആസ്ഥാനമായുള്ള ചില വലിയ ഇൻ്റർനെറ്റ് കമ്പനികൾ സ്ഥാപിച്ച സുരക്ഷാ സംഘടനയായ ഇൻ്റർനെറ്റ് മാറ്റേഴ്‌സ് പറയുന്നതനുസരിച്ച് മാതാപിതാക്കൾ നിയന്ത്രണ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. കുട്ടികൾ അനുയോജ്യമല്ലാത്ത കാര്യങ്ങൾ കാണാനുള്ള സാധ്യത കുറയ്ക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് യൂട്യൂബിൻ്റെ “കിഡ്‌സ്” വേർഷൻ സജ്ജീകരിക്കും. മുതിർന്ന കുട്ടികൾ ആണെങ്കിൽ രക്ഷിതാക്കൾക്ക് അക്കൗണ്ടുകൾ മേൽനോട്ടം വഹിക്കാനാകും. ഇതുവഴി അവർ ഏതൊക്കെ സൈറ്റുകളാണ് സന്ദർശിച്ചതെന്ന് മാതാപിതാക്കൾക്ക് അറിയാൻ സാധിക്കും.

RECENT POSTS
Copyright © . All rights reserved