Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓൺലൈൻ ചതിക്കുഴികളിൽ വീഴാതെ കുട്ടികളെ സൂക്ഷിക്കാൻ എന്നും മാതാപിതാക്കൾ കഷ്ടപ്പെടാറുണ്ട്. ഇതിൽ നിന്നും കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നുള്ളതും അവരുടെ മുൻപിൽ എന്നും ചോദ്യ ചിഹ്നമായി തുടരുന്ന ഒന്നാണ്. 16 കാരിയായ ബ്രിയാന ഗെയുടെ കൊലപതകത്തിന് പിന്നാലെ ഇതിൻെറ പ്രാധാന്യം വർദ്ധിച്ച് വരികയാണ്. 15 വയസ്സുള്ളപ്പോൾ ബ്രിയാനയെ കൊലപ്പെടുത്തിയ സ്കാർലറ്റ് ജെൻകിൻസണും എഡ്ഡി റാറ്റ്ക്ലിഫും ആണ് മെസേജിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്‌തത്‌. ഡാർക്ക് വെബിൽ അക്രമത്തിൻ്റെയും പീഡനത്തിൻ്റെയും വീഡിയോകൾ ജെങ്കിൻസൺ കണ്ടിരുന്നു.

കുട്ടികൾക്ക് അനുയോജ്യമല്ലാത്ത കാര്യങ്ങൾ ഓൺലൈനിൽ ആക്സസ് ചെയ്യുന്നതിൽ സർക്കാർ വിലക്ക് കൊണ്ടുവരണമെന്ന് ബ്രിയാനയുടെ അമ്മ എസ്തർ പറയുന്നു. ഈ ഒരു സാഹചര്യത്തിൽ കുട്ടികളുടെ ഡിജിറ്റൽ ജീവിതം സുരക്ഷിതമാക്കാൻ മാതാപിതാക്കൾക്ക് എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയും?

കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ ഓഫ്കോം നടത്തിയ ഗവേഷണത്തിൽ എട്ട് മുതൽ പതിനേഴ് വയസ്സു വരെ പ്രായമുള്ള കുട്ടികൾ പ്രതിദിനം രണ്ട് മുതൽ അഞ്ച് മണിക്കൂർ വരെ ഓൺലൈനിൽ ചെലവഴിക്കുന്നതായി കണ്ടെത്തിയിരുന്നു. 12 വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും മൊബൈൽ ഫോണുകൾ ഉണ്ട്. മിക്കവാറും പേർ യൂട്യൂബ് അല്ലെങ്കിൽ ടിക്ക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ വിഡിയോകൾ കാണാറുമുണ്ട്. ചാറ്റ്‌ജിപിടി അല്ലെങ്കിൽ സ്‌നാപ്ചാറ്റിൻ്റെ മൈ എ ഐ പോലുള്ള എ ഐ ടൂളുകൾ തങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഗവേഷണത്തിൽ വിദ്യാർത്ഥികൾ പറയുന്നു. 12 വയസ്സിന് മുകളിലുള്ള പകുതിയോളം കുട്ടികളും ഓൺലൈനിൽ ആയിരിക്കുന്നത് അവരുടെ മാനസികാരോഗ്യത്തിന് നല്ലതാണെന്ന് കരുതുന്നതായും ഗവേഷണത്തിൽ കണ്ടെത്തി.

കുട്ടികൾ ഓൺലൈനിൽ എന്താണ് കാണുന്നത് എന്നതിനെക്കുറിച്ച് ആശങ്കയുള്ള രക്ഷിതാക്കൾക്ക് ചില നടപടികൾ സ്വീകരിക്കാവുന്നതാണ്. യുകെ ആസ്ഥാനമായുള്ള ചില വലിയ ഇൻ്റർനെറ്റ് കമ്പനികൾ സ്ഥാപിച്ച സുരക്ഷാ സംഘടനയായ ഇൻ്റർനെറ്റ് മാറ്റേഴ്‌സ് പറയുന്നതനുസരിച്ച് മാതാപിതാക്കൾ നിയന്ത്രണ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. കുട്ടികൾ അനുയോജ്യമല്ലാത്ത കാര്യങ്ങൾ കാണാനുള്ള സാധ്യത കുറയ്ക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് യൂട്യൂബിൻ്റെ “കിഡ്‌സ്” വേർഷൻ സജ്ജീകരിക്കും. മുതിർന്ന കുട്ടികൾ ആണെങ്കിൽ രക്ഷിതാക്കൾക്ക് അക്കൗണ്ടുകൾ മേൽനോട്ടം വഹിക്കാനാകും. ഇതുവഴി അവർ ഏതൊക്കെ സൈറ്റുകളാണ് സന്ദർശിച്ചതെന്ന് മാതാപിതാക്കൾക്ക് അറിയാൻ സാധിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൻെറ രോഗനിർണയത്തിനു ശേഷമുള്ള പ്രസ്താവനയോട് പൊതുജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ചാൾസ് രാജാവ്. ജനങ്ങളിൽ നിന്നുള്ള പിന്തുണ തനിക്ക് വലിയ ആശ്വാസവും പ്രോത്സാഹനവും ആണെന്ന് എഴുപത്തിയഞ്ചുകാരാനായ രാജാവ് പറഞ്ഞു. ചാൾസ് രാജാവിൻെറ രോഗ നിർണ്ണയം സംബന്ധിച്ചുള്ള വാർത്ത തിങ്കളാഴ്ചയാണ് ബക്കിംഗ്ഹാം കൊട്ടാരം പുറത്ത് വിട്ടത്. രാജാവിന് എന്ത് അർബുദം ആണെന്ന് ഇനിയും പുറത്ത് വിട്ടിട്ടില്ല. ഇപ്പോൾ സാൻഡ്രിംഗ്ഹാമിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.

ജനുവരിയിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അർബുദം കണ്ടെത്തിയത്. ഏതുതരത്തിലുള്ള ക്യാൻസർ ആണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസർ അല്ലെന്ന് കൊട്ടാര അധികൃതർ വ്യക്തമാക്കി. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരിക്കുന്നതിനാൽ നിലവിൽ രാജാവ് കാമില രാജ്ഞി, വെയിൽസ് രാജകുമാരൻ തുടങ്ങിയ രാജകുടുംബാംഗങ്ങളാണ് അദ്ദേഹത്തിൻെറ ചുമതലകൾ ഏറ്റെടുക്കുന്നത്. രോഗനിർണ്ണയത്തിന് ശേഷം എല്ലാ പൊതു ചുമതലകളിൽ നിന്നും മാറി നിൽക്കുകയാണ് അദ്ദേഹം. രോഗ വിവരം പുറത്ത് വന്നതിന് പിന്നാലെതന്നെ ഇളയ മകൻ ഹാരി അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയിരുന്നു.

പൊതുജങ്ങളിൽ നിന്ന് ലഭിച്ച കത്തുകൾ അദ്ദേഹത്തിന് വലിയ പ്രചോദനം ആയെന്ന് കാമില്ല രാജ്ഞി പറഞ്ഞു. വ്യാഴാഴ്ച സാലിസ്ബറി കത്തീഡ്രലിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് രാജാവ് തൻെറ സന്തോഷം പങ്കുവച്ചത്. തൻ്റെ പിതാവിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്കും സന്ദേശങ്ങൾക്കും നന്ദി അറിയിച്ചു കൊണ്ട് വില്യം രാജകുമാരനും രംഗത്ത് വന്നു

ലണ്ടനിൽ പത്തൊൻപത് വയസുകാരിയായ ഇന്ത്യക്കാരിയുടെ കൊലപാതകത്തിൽ ഭർത്താവ് കുറ്റസമ്മതം നടത്തി. പഞ്ചാബ് സ്വദേശിനിയായ മെഹക് ശർമ്മയുടെ കൊലപാതകത്തിൽ 24 കാരനായ ഭർത്താവ് സാഹിൽ ശർമ്മ കോടതിയിൽ കുറ്റം സമ്മതിക്കുകയായിരുന്നു. വീട്ടിൽ വച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. കൃത്യം നടത്തിയ ശേഷം എമർജൻസി നമ്പറിലേക്ക് വിളിച്ചതായും പ്രതി പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട പ്രതി ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിച്ചിരുന്നു.

ദക്ഷിണ ലണ്ടനിലെ ക്രോയ്‌ഡണിൽ മെഹക് ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ സാഹിൽ ശർമ്മയെ വ്യാഴാഴ്ച കിങ്സ്റ്റൺ ക്രൗൺ കോടതിയിൽ ഹാജരാക്കിപ്പോഴാണ് പ്രതി കുറ്റം സമ്മതം നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 29 നാണ് സംഭവം നടന്നത്. അന്ന് വൈകുന്നേരം 4.15 ന് ശേഷം, സാഹിൽ ശർമ്മ എമർജൻസി നമ്പറിൽ പൊലീസിനെ ഫോണിൽ വിളിച്ച് ആഷ് ട്രീ വേയിലെ അവരുടെ വീട്ടിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറിയിച്ചിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസിന് മെഹക് ശർമ്മയുടെ ചലനമറ്റ ശരീരമാണ് കണ്ടെത്താൻ കഴിഞ്ഞത്. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ മെഹകിനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. തുടർന്ന് കൊലപാതക വിവരം മെഹക്കിന്‍റെ കുടുംബത്തെ അറിയിച്ചു.

കഴിഞ്ഞ ഒക്‌ടോബർ 31ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തി. ശർമയുടെ ശിക്ഷ ഏപ്രിൽ 26ന് കിങ്സ്റ്റൺ ക്രൗൺ കോടതി വിധിക്കും. കഴിഞ്ഞവർഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജന്മഗ്രാമമായ പഞ്ചാബിലെ ജോഗി ചീമയിൽ എത്തിച്ചാണ് മെഹക് ശർമ്മയുടെ മൃതസംസ്കാരം മതാചാരപ്രകാരം നടത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഏറ്റവും പുതിയ ടാക്സ് രേഖകൾ പ്രകാരം, അദ്ദേഹം കഴിഞ്ഞ വർഷം നികുതിയായി അടച്ചത് 508308 പൗണ്ട് തുകയാണെന്ന പുതിയ വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഏകദേശം 2.2 മില്യൺ പൗണ്ട് തുകയാണ് അദ്ദേഹം കഴിഞ്ഞവർഷം സമ്പാദിച്ചത്. ഡൗണിംഗ് സ്ട്രീറ്റ് പ്രസിദ്ധീകരിച്ച രേഖകൾ പ്രകാരം, മൊത്തം വരുമാനമായ 432,884 പൗണ്ടിന്മേൽ പ്രധാനമന്ത്രി 163,364 പൗണ്ട് നികുതിയായി അടച്ചതായി വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ, യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഫണ്ടിൽ നിന്നുള്ള മൂലധന നേട്ടമായ 1.8 മില്യൺ പൗണ്ടിന് അദ്ദേഹം 359,240 പൗണ്ട് നികുതിയായി അടച്ചതായും ഇതിൽ വ്യക്തമാക്കുന്നുണ്ട്. 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം, ഇത് രണ്ടാം തവണയാണ് അദ്ദേഹം തന്റെ വരുമാനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞവർഷം മാർച്ചിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ രേഖയിൽ, അദ്ദേഹം പ്രധാനമന്ത്രിയാകുന്നതിന് മുമ്പുള്ളതുൾപ്പെടെ മൂന്ന് സാമ്പത്തിക വർഷങ്ങളെ ഉൾപ്പെടുത്തിയിരുന്നു.


ഇലക്ഷൻ കാലത്ത് അദ്ദേഹം നടത്തിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു തന്റെ വരുമാന കണക്കുകൾ പ്രസിദ്ധീകരിക്കുമെന്നത്. മുൻപുള്ള വർഷത്തേക്കാൾ അദ്ദേഹത്തിന്റെ വരുമാനവും അതോടൊപ്പം തന്നെ അടയ്ക്കുന്ന നികുതി തുകയും വർദ്ധിച്ചതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ധനകാര്യ മേഖലയിൽ ജോലി ചെയ്തിരുന്ന സുനക്, പാർലമെൻ്റിലെ ഏറ്റവും ധനികനായ എംപിമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ഇലക്ഷൻ കാലത്ത് അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്ത് സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ കൂടുതൽ വിവാദങ്ങൾ മുന്നോട്ടുവച്ചിരുന്നു. അടുത്തിടെ ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമറും റിഷി സുനകിന്റെ സ്വത്തിനെ സംബന്ധിച്ച് പരാമർശം നടത്തിയിരുന്നു. മോർട്ട്ഗേജ്‌ വർദ്ധനവ് ഒരു പ്രശ്നമായി പ്രധാനമന്ത്രിക്ക് തോന്നുകയില്ലെന്നും, എന്നാൽ സാധാരണക്കാരുടെ കൈയ്യിൽ അത്രയും സ്വത്തില്ലെന്നും ആയിരുന്നു അന്ന് സ്റ്റാർമർ സുനകിനെ വിമർശിച്ചത്. 2023-ലെ സൺഡേ ടൈംസ് റിച്ച് ലിസ്റ്റ് അനുസരിച്ച്, സുനകിനും ഭാര്യ അക്ഷത മൂർത്തിക്കും ചേർന്ന് ഏകദേശം 529 മില്യൺ ഡോളർ ആസ്തിയുണ്ട്. ചാൻസലർ ജെറെമി ഹണ്ട് ഉൾപ്പെടെയുള്ളവരും തങ്ങളുടെ വരുമാന കണക്കുകൾ പൊതുജനങ്ങൾക്ക് മുൻപിൽ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ മാസം ജൂനിയർ ഡോക്ടർമാർ 5 ദിവസം സമരം നടത്തുമെന്ന് ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അറിയിച്ചു. ഫെബ്രുവരി 24 മുതൽ 28 വരെയുള്ള 5 ദിവസങ്ങളിലാണ് ശമ്പള വർദ്ധനവിനായി പണിമുടക്ക് നടക്കുന്നത്. യൂണിയൻറെ ഭാഗത്തുനിന്നും 35 ശതമാനം ശമ്പള വർദ്ധനവ് ആണ് ആവശ്യപ്പെടുന്നത്. എന്നാൽ ഈ നിർദ്ദേശം സർക്കാർ നിരസിച്ചിരുന്നു.

സമരത്തെ തുടർന്ന് വ്യാപകമായി എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ സേവനങ്ങൾ റദ്ദാക്കപ്പെടും. ന്യായമായ ശമ്പള വർദ്ധനവിനായുള്ള ചർച്ചകൾക്ക് തയ്യാറാണെന്നാണ് സർക്കാർ നൽകുന്ന സൂചന. കഴിഞ്ഞ വർഷം 9 % ശമ്പള വർദ്ധനവ് ജൂനിയർ ഡോക്ടർമാർക്ക് ലഭിച്ചിരുന്നു. ഇത് കൂടാതെ 3 % കൂടെ അധികമായി നൽകാനും കഴിഞ്ഞവർഷം അവസാന നടന്ന ചർച്ചകളിൽ സർക്കാരിന്റെ ഭാഗത്തു നിന്നും സമമായ നീക്കമായി നിർദേശം മുന്നോട്ട് വച്ചിരുന്നു. എന്നാൽ പരസ്പര ധാരണയിലെത്താത്ത ആ ചർച്ചകൾ അലസി പിരിയുകയായിരുന്നു.

പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി ശമ്പള വർദ്ധനവ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ബി എം എ യെ പ്രതിനിധീകരിച്ച് ജൂനിയർ ഡോക്ടേഴ്സ് കമ്മിറ്റി ചെയർമാൻമാരായ ഡോ. റോബർട്ട് ലോറൻസും ഡോ. വിവേക് ത്രിവേദിയും പറഞ്ഞു. പണപ്പെരുപ്പം കണക്കാക്കിയാൽ നിലവിലെ ശമ്പളം 2008 ലേതിനെക്കാൾ താഴെയാണെന്നാണ് യൂണിയൻ വാദിക്കുന്നത്.

ഡോക്ടർമാരുടെ സമരം എൻഎച്ച്എസ്സിന്റെ പ്രവർത്തനത്തെ അടിമുടി ബാധിക്കുമെന്നത് ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. 2023 മാർച്ച് മാസത്തിനുശേഷം ഡോക്ടർമാർ നടത്തുന്ന പത്താമത്തെ പണിമുടക്കാണിത്. കഴിഞ്ഞമാസം ജനുവരിയിൽ 6 ദിവസത്തെ പണിമുടക്ക് ഡോക്ടർമാർ നടത്തിയിരുന്നു. ഒരു ലക്ഷത്തോളം അപ്പോയിന്റ്മെന്റ്കൾ ആണ് കഴിഞ്ഞ പണിമുടക്കിന്റെ ഭാഗമായി മുടങ്ങിയത്. നേഴ്സുമാർ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ ജീവനക്കാർ 2022 മുതൽ നടത്തിയ വിവിധ പണിമുടക്കുകളിലായി 1.2 ദശലക്ഷത്തിലധികം മെഡിക്കൽ അപ്പോയിന്റ്മെൻ്റുകൾ മുടങ്ങിയതായാണ് കണക്കാക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ സ്ത്രീയെയും രണ്ടു കുട്ടികളെയും ആസിഡ് ഒഴിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവം ബ്രിട്ടനെ ആകെ ഞെട്ടിച്ചതായിരുന്നു. 35കാരനായ പ്രതിയെ കണ്ടെത്താൻ പോലീസ് വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം തരുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിരുന്നു. ജനുവരി 31-ന് രാത്രിയിലാണ് അമ്മയുടെയും രണ്ട് കുട്ടികളുടെയും മേൽ ആസിഡ് ആക്രമണം നടത്തിയതിനുശേഷം ഇയാൾ ഒളിവിലായത്.

സംഭവം നടന്ന് 10 ദിവസത്തിനുശേഷവും ഇയാളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് പ്രതി ജീവനോടെയില്ലാതിരിക്കാനുള്ള സാധ്യതയിലേയ്ക്കാണ് പോലീസ് ഇപ്പോൾ വിരൽ ചൂണ്ടുന്നത് . ചെൽസി ബ്രിഡ്ജിൽ അവസാനമായി കണ്ടതിനുശേഷം അയാൾ തെംസ് നദിയിൽ ആത്മഹത്യ ചെയ്തിരിക്കാമെന്ന് പോലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ സാധ്യത നേരത്തെ ഉയർന്നു വന്നിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനാവാത്തതാണ് അന്വേഷണസംഘത്തെ കുഴപ്പിച്ചത് . ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാനായി നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നദിയിൽ വീണ്ടും പരിശോധന നടത്താനാണ് പോലീസ് തീരുമാനം.

ആക്രമണത്തിന് ഇരയായ സ്ത്രീക്ക് എസെദിയുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുവതി ഇപ്പോഴും ആശുപത്രിയിൽ തന്നെ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവരുടെ ഒരു കണ്ണിൻറെ കാഴ്ച നഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിൽ പരുക്കു പറ്റിയ എട്ടും മൂന്നും വയസ്സുള്ള രണ്ടു കുട്ടികൾ ആശുപത്രി വിട്ടിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയ ആളാണ് പ്രതി എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കനത്ത മഞ്ഞും മഴയും തുടരുന്നു. പവർ കട്ടിനും യാത്രാ തടസ്സത്തിനും സാധ്യതയുള്ളതിനാൽ, വെള്ളി, ശനി വരെ സ്കോട്ട്‌ ലൻഡിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും യെല്ലോ അലേർട്ട് പ്രാബല്യത്തിൽ ഉണ്ട്. നിലവിൽ ഇംഗ്ലണ്ടിൻ്റെ പല ഭാഗങ്ങളിലായി വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ട്. ശീത സ്ഫോടനത്തെ തുടർന്ന് രാജ്യത്തെ പല ഭാഗങ്ങളിലേയും താപനില സാധാരണയിലും താഴെയാണ്. മോശം കാലാവസ്ഥ മൂലം ഇംഗ്ലണ്ടിലെയും വെയിൽസിലെയും പല സ്‌കൂളുകളും വ്യാഴാഴ്ച്ച മുതൽ അടച്ചിരിക്കുകയാണ്.

സ്കോട്ട്‌ ലൻഡിലെ കിർക്ക്‌വാളിൽ ഏകദേശം 10സെ.മീ(3.9in) മഞ്ഞുവീഴ്‌ച രേഖപ്പെടുത്തിയപ്പോൾ വെസ്റ്റ് യോർക്ക്‌ഷയറിലെ ബിംഗ്‌ലിയിൽ 9സെ.മീ മഞ്ഞുവീഴ്‌ച രേഖപ്പെടുത്തി. രാജ്യത്തെ വടക്ക് ഭാഗങ്ങളിലുള്ള പ്രദേശത്തെ താപനില കൂടുന്നുണ്ടെങ്കിലും ഈസ്റ്റേൺ സ്കോട്ട്‌ ലൻഡ്, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ താപനില ഇപ്പോഴും മോശമാണ്. സ്‌കോട്ട്‌ ലൻഡിൻ്റെ ഉയർന്ന ഭാഗങ്ങളിൽ ഇപ്പോഴും മഞ്ഞുവീഴ്ച്ചയ്ക്കുള്ള സാധ്യത കാണുന്നുണ്ടെങ്കിലും ഇത് മഞ്ഞുവീഴ്‌ചയോ മഴയോ ആയി വീഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.

മധ്യ, വടക്കൻ പ്രദേശങ്ങളിൽ, യാത്രാ കാലതാമസത്തിനും വൈദ്യുതി വിതരണത്തിനും മൊബൈൽ ഫോൺ കവറേജ് പോലുള്ള മറ്റ് സേവനങ്ങൾക്കും തടസ്സമുണ്ടാകാനുള്ള സാധ്യത ഉണ്ട്. ബിർമിംഗ്ഹാം, ഡെർബി, മിൽട്ടൺ കെയിൻസ്, ഈസ്റ്റ് യോർക്ക്ഷയർ എന്നീ പ്രദേശങ്ങളെ കേന്ദ്രികരിച്ച് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്. സ്കോട്ട് ലൻഡിൽ രണ്ട് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയപ്പോൾ വെയിൽസിൽ 17 വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അച്ഛനോ അമ്മയോ വിദേശ പൗരത്വം സ്വീകരിച്ചാൽ പ്രായപൂർത്തിയാകാത്ത മക്കൾക്ക് ഇന്ത്യൻ പൗരത്വം നിലനിൽക്കില്ലെന്ന നിയമം കർശനമായി നടപ്പിലാക്കി തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിലേയ്ക്ക് വിവിധ മേഖലകളിലെ ജോലിയ്ക്കായി എത്തി പൗരത്വം സ്വീകരിച്ച ഒട്ടേറെ മലയാളികളെ ഇത് പ്രതികൂലമായി ബാധിക്കും.

നിലവിലെ നിയമം അനുസരിച്ച് കുട്ടികൾക്ക് 5 വർഷത്തേയ്ക്കാണ് പാസ്പോർട്ട് നൽകുന്നത്. വിദേശത്തുള്ള ഒട്ടേറെ പേരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അവരുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാൻ ഈ നടപടി കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ നിയമം നടപ്പിലാക്കുന്നതിനെതിരെ വിവിധ പ്രവാസി മലയാളി സംഘടനകൾ രാഷ്ട്രീയനേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.

പൗരത്വം നഷ്ടമാകുന്ന കുട്ടികൾക്ക് പ്രായപൂർത്തിയായതിനുശേഷം പൗരത്വത്തിനായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷിക്കാം . എന്നാൽ ഈ നടപടിക്രമങ്ങളുടെ പുറകെ പോകാൻ എത്രപേർ തയ്യാറാകും എന്നതാണ് പലരും ചോദിക്കുന്നത്. ഫലത്തിൽ അന്യ രാജ്യത്തിലേയ്ക്ക് ജോലിക്കായി കുടിയേറിയവരുടെ രണ്ടാം തലമുറ മാതൃ രാജ്യവുമായുള്ള ബന്ധം അറ്റു പോകുന്നതിന് ഈ നടപടി കാരണമാകുമെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നുണ്ട്.

ഇങ്ങനെ ഒരു നിയമം ഉണ്ട് എന്ന കാര്യത്തെ കുറിച്ച് മതിയായ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ലെന്ന പരാതിയും ഉയർന്നു വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പല പ്രവാസി മലയാളികൾക്കും ഈ കാര്യങ്ങളെക്കുറിച്ച് ധാരണ കൈ വന്നിട്ടില്ല. പലരും തങ്ങളുടെ കുട്ടികളുടെ ഇന്ത്യൻ പാസ്പോർട്ട് പുതുക്കാൻ ചെല്ലുമ്പോഴാണ് ഈ നിയമങ്ങളെ കുറിച്ച് അറിയുന്നതു തന്നെ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- യുകെയിൽ ജോലി ചെയ്യാനും ജീവിക്കാനും സ്വപ്നം കാണുന്ന എല്ലാവർക്കും നിർണ്ണായകമാണ് ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങൾ. 2024-ൽ ഹെൽത്ത് ആൻ്റ് കെയർ വിസയും, സ്കിൽഡ് വർക്കർ വിസയും, ഉൾപ്പെടെ വിവിധ വിസാ വിഭാഗങ്ങൾക്കുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിൽ സുപ്രധാന മാറ്റങ്ങളാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ഇമിഗ്രേഷനായി അപേക്ഷിക്കുന്ന വ്യക്തികൾക്കായി രണ്ടുതരം ഇംഗ്ലീഷ് ഭാഷകളാണ് യു കെ മുന്നോട്ട് വയ്ക്കുന്നത്.

2024 ജനുവരി 5 -ന് യുകെ ഗവൺമെൻ്റിൻ്റെ വെബ്‌സൈറ്റിലെ അപ്‌ഡേറ്റ് ചെയ്‌ത വിവരങ്ങളിലാണ് ഈ അറിയിപ്പ് വന്നിരിക്കുന്നത്. വ്യത്യസ്ത അപേക്ഷകൾക്ക് വ്യത്യസ്തമായ രീതിയിലുള്ള ഭാഷാ പ്രാവീണ്യം ആവശ്യമായതിനാലാണ് ഇത്തരത്തിൽ രണ്ടു തരത്തിലുള്ള പരീക്ഷകൾ അവതരിപ്പിച്ചിരിക്കുന്നത്. ഏതു തരത്തിലുള്ള വിസയ്ക്ക് വേണ്ടി അപേക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഏത് തരത്തിലുള്ള പരീക്ഷ വേണമെന്നതും തീരുമാനിക്കപ്പെടുന്നത്.


ഹെൽത്ത് കെയർ വർക്കർ വിസാ കാറ്റഗറിയിൽ റീഡിങ്, റൈറ്റിംഗ്, സ്പീക്കിംഗ്, ലിസണിങ് എന്നീ നാല് വിഭാഗങ്ങളിലുമായുള്ള പരീക്ഷ പാസാകേണ്ടത് ആവശ്യമാണ്. എന്നാൽ സിറ്റിസൺഷിപ്പിനായുള്ള അപേക്ഷകളിൽ സ്പീക്കിംഗ്, ലിസണിങ് എന്നിവ മാത്രമാണ് പാസാകേണ്ടത്. അതോടൊപ്പം തന്നെ അപേക്ഷിക്കുന്ന ആളുകൾ ബ്രിട്ടന് പുറത്താണെങ്കിൽ, സെൽട്ട് ( സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ) താഴെപ്പറയുന്ന നാല് ദാതാക്കളിൽ നിന്നുള്ളത് മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂ എന്നും വ്യക്തമാക്കുന്നുണ്ട്. ലാംഗ്വേജ്സെർട്ട് , പിയേഴ്സൺ, ഐ എ എൽ റ്റി എസ് സെൽട്ട് കൺസോർഷ്യം, പി എസ് ഐ സർവീസസ് ലിമിറ്റഡ് എന്നിവയിൽനിന്നുള്ളത് മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന് വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. അപേക്ഷ തീയതിക്ക് മുൻപ് രണ്ടുവർഷത്തിനുള്ളിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾ മാത്രമേ അംഗീകരിക്കുകയുള്ളൂ. യുകെ വിസകൾക്കുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിലെ മാറ്റങ്ങൾ പ്രാധാന്യമർഹിക്കുന്നതാണ്. അതിനാൽ തന്നെ മാറ്റങ്ങൾ മനസ്സിലാക്കി അപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു വിമാനത്തിന്റെ സുരക്ഷിതമായ പ്രവർത്തനത്തിന് അത് വഹിക്കുന്ന യാത്രക്കാരുടെയും ലഗേജിന്റെയും ഇന്ധനത്തിന്റെയും ഉൾപ്പെടെയുള്ള ഭാരം ഒരു നിർണ്ണായക ഘടകമാണ്. യാത്രക്കാരുടെ ലഗേജുകളുടെ ഭാരം നിയന്ത്രണവിധേയമാണ്. എന്നാൽ ഇതോടൊപ്പം ഫ്ലൈറ്റുകളുടെ മൊത്തത്തിലുള്ള സുരക്ഷയും സ്ഥിരതയും യാത്രക്കാരുടെ ഭാരം നിയന്ത്രിക്കേണ്ടതും പ്രാധാന്യം അർഹിക്കുന്നതാണ്. സുരക്ഷാ പ്രത്യാഘാതങ്ങൾക്ക് ഒപ്പം യാത്രക്കാരുടെ ഭാരം വിമാനത്തിന്റെ ഇന്ധനക്ഷമതയെയും നേരിട്ട് ബാധിക്കാറുണ്ട്. ഇത് പ്രവർത്തന ചിലവ് കുറയ്ക്കുന്നതിന് മാത്രമല്ല കാർബൺ പുറത്താക്കൽ കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി സുസ്ഥിരതയ്ക്കും സംഭാവന നൽകുകയും ചെയ്യുന്നുണ്ട്.

സുരക്ഷിതമായ യാത്രയ്ക്ക് ഫ്ലൈറ്റുകളിൽ യാത്രക്കാരുടെ ഭാരം എത്രയായിരിക്കണം, എന്നതിനെക്കുറിച്ച് കൂടുതൽ പഠിക്കാനായി യൂറോപ്യൻ എയർലൈനായ ഫിന്നെയർ യാത്രക്കാരുടെ ഭാരം കണക്കാക്കുന്ന നടപടികളിലേയ്ക്ക് കടന്നു. മാഞ്ചസ്റ്ററിൽ നിന്ന് ഫിലിസിങ്കിയിലേയ്ക്ക് സർവീസ് നടത്തുന്ന ഫ്ലൈറ്റ് ആണ് വിവര ശേഖരണത്തിന്റെ ഭാഗമായി യാത്രക്കാരുടെ ഭാരം കണക്കാക്കുന്ന നടപടികളുമായി സഹകരിക്കാൻ യാത്രക്കാരെ ക്ഷണിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിച്ച ഈ നടപടിയിൽ ഏകദേശം 500 ത്തിലധികം പേർ ഇതിനോടകം പങ്കെടുത്തിട്ടുണ്ട്. യാത്രകൾ കൂടുതൽ സുരക്ഷിതമാകാൻ വിമാനത്തിൻറെ സംയുക്തമായ ഭാരം കണക്കാക്കുന്നതിന്റെ ഭാഗമായി ആണ് ഈ നടപടി . ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഭാവിയിൽ വിമാനങ്ങളുടെ ലോഡ് കണക്കാക്കുന്നതിനുള്ള മാർഗരേഖയായി ഉപയോഗിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

ഭാരക്കൂടുതൽ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് കൂടുതൽ മാനസിക പ്രയാസം ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങൾ തങ്ങളെടുത്തിട്ടുണ്ടെന്ന് എയർലൈൻ വക്താവ് പറഞ്ഞു . നിങ്ങളുടെ ശരീരത്തിൻറെ ഭാരം മറ്റാർക്കും കാണാനാവില്ലെന്നും അതുകൊണ്ട് മനസ്സമാധാനത്തോടെ പഠനത്തിൽ പങ്കെടുക്കാമെന്നും ഫിന്നെയറിലെ ഗ്രൗണ്ട് പ്രോസസുകളുടെ ചുമതല വഹിക്കുന്ന സതു മുന്നൂക്ക പറഞ്ഞു. യാത്രക്കാരുടെ ഭാരം സംബന്ധിച്ച ചർച്ചകൾ വാർത്തകളിൽ ഇടംപിടിക്കുന്നത് ആദ്യമായല്ല. കഴിഞ്ഞ വർഷം ലാൻസറോട്ടിൽ നിന്ന് ലിവർപൂളിലേയ്ക്കുള്ള വിമാനത്തിൽ പറക്കാൻ കഴിയാത്തത്ര ഭാരമുള്ളതിനാൽ 19 യാത്രക്കാരോടാണ് ഇറങ്ങാൻ ആവശ്യപ്പെട്ടത്. കാലാവസ്‌ഥാ സാഹചര്യത്തിന് അനുസരിച്ച് വിമാനത്തിന്റെ ഭാരപരിധി കഴിഞ്ഞതിനാലാണ് ഇങ്ങനെ ചെയ്യേണ്ടതായി വന്നത്. യാത്രക്കാരുടെ ശരാശരി ഭാരവും അവരുടെ ലഗേജിനെ കുറിച്ചുള്ള ഡേറ്റ ശേഖരിക്കുകയുമാണ് ഈ പഠനത്തിൻറെ ഉദ്ദേശമെന്നും ഇത് ഒരുതരത്തിലും ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെടുന്നതല്ലെന്നും ഫിന്നെയർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved