ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ മാസത്തെ അപേക്ഷിച്ച് യുകെയിൽ വീടുകളുടെ വില ഇടിഞ്ഞു. വിലയിൽ 0.4 ശതമാനം കുറവ് വന്നതായാണ് ബിൽഡിങ് സൊസൈറ്റിയുടെ കണക്കുകൾ കാണിക്കുന്നത് . നിലവിൽ വീടുകളുടെ ശരാശരി വില 261,962 പൗണ്ട് ആണ്. ഈ വില 2022 വേനൽകാലത്ത് വിലയുമായി താരതമ്യം ചെയ്യുമ്പോൾ 4 ശതമാനം കുറവാണ്.

മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നതാണ് വീടുകളുടെ വില ഇടിയാൻ കാരണമായി ചൂണ്ടി കാണിക്കുന്നത്. യുകെയിൽ ഫിക്സഡ് ഡീൽ മോർട്ട്ഗേജുകളുടെ നിരക്ക് ഉയർത്തുമെന്ന് നേരെത്തെ മൂന്ന് പ്രധാന വായ്പാ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരുന്നു . നേഷൻ വൈഡ്, സോൺറ്റാഡർ, നാറ്റ് വെസ്റ്റ് എന്നീ വായ്പാ സ്ഥാപനങ്ങളാണ് നിരക്കുകൾ ഉയർത്തുമെന്ന് പ്രഖ്യാപിച്ചത് . വായ്പാ ചിലവുകളിലെ അനശ്ചിതത്വം നിലനിൽക്കുന്നതാണ് നിരക്ക് ഉയർത്താനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്. യുകെയിലെ ഏറ്റവും വലിയ വായ്പാ സ്ഥാപനമായ നേഷൻവൈഡ് പലിശ നിരക്ക് 0.2 ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു .

വീടുവിലയിലെ അനശ്ചിതത്വവും വായ്പയിലെ ഉയർന്ന പലിശ നിരക്കും മൂലം ആദ്യമായി വീട് വാങ്ങാൻ സാധ്യതയുള്ള പലരും അവരുടെ പദ്ധതികൾ മാറ്റി വെക്കുകയാണെന്ന് നേഷൻവൈഡ് പറഞ്ഞു. 5 വർഷത്തിനുള്ളിൽ ആദ്യത്തെ വീട് വാങ്ങാൻ ആലോചിക്കുന്നവരിൽ പകുതിയോളം പേരും കഴിഞ്ഞ വർഷം അവരുടെ പദ്ധതികൾ വൈകിപ്പിച്ചതായാണ് റേഷൻവൈഡിന്റെ സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞതിനൊപ്പം പലിശ നിരക്കുകൾ കുറയുമെന്നായിരുന്നു വീട് വാങ്ങാൻ ആഗ്രഹിച്ചിരുന്ന യുകെ മലയാളികളിൽ പലരും പ്രതീക്ഷിച്ചിരുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുത്തനെ ഉയർന്നതിൽ കടുത്ത നിരാശയാണ് പല യുകെ മലയാളികളും പ്രകടിപ്പിച്ചത് . പലരും ഭവന വിപണിയിൽ നിന്ന് മാറി നിന്നതോടെ വീട് വിലയിൽ കുറവു വരുന്നതും വീട് വാങ്ങാൻ ഒരുങ്ങുന്നവർക്ക് അൽപം ആശ്വാസം നൽകുന്നതാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പതിനാല് വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡാനിയൽ അൻജോറിൻ (14)നെ കൊലപ്പെടുത്തിയ കേസിൽ 36 കാരനായ മാർക്കസ് ഔറേലിയോ അർഡുനി മോൺസോയ്‌ക്കെതിരെയാണ് കുറ്റം ചുമത്തിയത് .

സ്പാനിഷ്-ബ്രസീലിയൻ ഇരട്ട പൗരനായ മോൺസോയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ രണ്ട് കൊലപാതകശ്രമം, രണ്ട് ഗുരുതരമായ ദേഹോപദ്രവം, മോഷണം, മാരകമായ ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട് . ചൊവ്വാഴ്‌ച ഹൈനോൾട്ടിൽ വെച്ചാണ് തുടർച്ചയായ കുത്തേറ്റ് കൗമാരക്കാരൻ കൊല്ലപ്പെട്ടത് . 2023 -ൽ നോട്ടിംഗ്ഹാം ആക്രമണത്തിൽ ഇരയായവരിൽ പെട്ട വിദ്യാർത്ഥി പഠിച്ച അതേ സ്കൂളിലാണ് ഡാനിയൽ അൻജോറിൻ പഠിച്ചത്. പ്രതിയെ വ്യാഴാഴ്ച ബാർക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ നിയമ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഈ അവസരത്തിൽ മുൻവിധിയോടുകൂടിയുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിടരുതെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട് .

കിഴക്കൻ ലണ്ടനിലെ ഹൈനോൾട്ടിലെ തർലോ ഗാർഡൻസിലെ ഒരു വീട്ടിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്നാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു . അക്രമിയായ 36 വയസ്സുകാരനെ കീഴടക്കുന്നതിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ നേരെത്തെ പുറത്തുവന്നിരുന്നു. പരിക്കു പറ്റിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ശാസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന മുറിവുകൾ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരുടെ ആരോഗ്യസ്ഥിതി സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
75,000 വർഷം പഴക്കമുള്ള മനുഷ്യ സ്ത്രീയുടെ മുഖം എങ്ങനെയായിരിക്കും. ഇതിനുള്ള ഉത്തരമാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 75000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ മുഖം ഗവേഷകർ പുന:സൃഷ്ടിച്ചു . നിയാണ്ടർത്തലുകൾ എന്ന വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ രൂപമാണ് ഗവേഷകർ പുനരാവിഷ്കരിച്ചിരിക്കുന്നത്. യൂറോപ്പിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും ജീവിച്ചിരുന്ന പുരാതന മനുഷ്യരായിരുന്നു നിയാണ്ടർത്തലുകൾ. 40,000 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിക്കുന്നതിന് മുമ്പ്, നമ്മുടെ പൂർവ്വികരായ ഹോമോ സാപ്പിയൻസിനൊപ്പം അവർ ജീവിച്ചിരുന്നു .

കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരാണ് ഒരു പ്രോജക്റ്റിന്റെ ഭാഗമായി ഈ നേട്ടം കൈവരിച്ചത്. അവർ ആരായിരുന്നുവെന്ന് കൂടുതൽ പഠിക്കാൻ ഇത് നമ്മളെ സഹായിക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രോജക്റ്റിലെ പാലിയോ ആന്ത്രോപോളജിസ്റ്റായ ഡോ. എമ്മ പോമറോയ് പറഞ്ഞു. ഒരു നിയാണ്ടർത്തൽ സ്ത്രീ ജീവിച്ചിരിക്കുമ്പോൾ എങ്ങനെയിരിക്കും എന്നതിൻ്റെ ശ്രദ്ധേയമായ പുനർനിർമ്മാണമാണ് ശാസ്ത്രജ്ഞർ നടത്തിയിരിക്കുന്നത് . ഇറാഖിലെ കുർദിസ്ഥാനിലെ ഷാനിദർ ഗുഹയിൽ നിന്നാണ് മാതൃക നിർമ്മിച്ചിരിക്കുന്ന തലയോട്ടി കണ്ടെത്തിയത്. 1950 കളിൽ കുറഞ്ഞത് 10 നിയാണ്ടർത്തൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലമാണിത്.

പ്രാദേശിയ പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ തലയോട്ടിയുടെ ഭാഗങ്ങൾ യുകെയിലേയ്ക്ക് കൊണ്ടുവന്നാണ് ഗവേഷണം നടത്തിയത്. പുനർ നിർമ്മാണത്തിനുള്ള സങ്കീർണ്ണ പ്രക്രിയകൾ പൂർത്തിയാക്കാൻ ഗവേഷകർ ഒരു വർഷം സമയമെടുത്തു. പുനർ നിർമ്മിച്ച തലയോട്ടിയിൽ നിന്ന് ത്രീഡി പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ചാണ് 75,000 വർഷം മുൻപ് ജീവിച്ചിരുന്ന സ്ത്രീയുടെ രൂപം പുനർ നിർമ്മിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മലയാളി വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് കാൽനടക്കാരനായ വയോധികൻ മരിച്ച സംഭവത്തിൽ കോടതി ശിക്ഷ വിധിച്ചു. 2023 ജൂലൈ 26 ന് ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചു കടക്കുമ്പോൾ ഷാരോണ്‍ ഓടിച്ചിരുന്ന കാർ ഇടിച്ചാണ് ആന്‍ഡ്രൂ ഫോറെസ്റ്റിർ (75) എന്നയാൾ മരിച്ചത്. വോക്കിങ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മേധാവിയായിരുന്ന ആന്‍ഡ്രൂ. സീബ്ര ലൈനിലൂടെ സഞ്ചരിക്കുമ്പോഴാണ് ഷാരോൺ ഓടിച്ച വാഹനം പ്രൊഫസറെ ഇടിച്ചത്.

ആറ് വര്‍ഷത്തെ തടവും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്നുമുള്ള വിലക്കുമാണ് ലൂയിസ് ക്രൗണ്‍ കോടതി ഷാരോണിന് വിധിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകൾക്ക് ശേഷമാണ് ഷാരോണിന്റെ തലവര മാറ്റിയെഴുതിയ അപകടം നടന്നത് . ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളുടെ കൈയ്യിൽ നിന്ന് വന്ന പിഴവുകൾ ഒന്നൊന്നായി കോടതിയിൽ തെളിയിക്കപ്പെടുകയായിരുന്നു. മണിക്കൂറിൽ 30 മൈൽ വേഗതയിൽ ഡ്രൈവ് ചെയ്യേണ്ട സ്ഥലങ്ങളിൽ ഷാരോൺ 45 മൈലിനും 52 മൈലിനും ഇടയിൽ ഡ്രൈവ് ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. അതു മാത്രമല്ല അപകടം നടന്ന സമയത്ത് കാറിന്റെ വേഗത മണിക്കൂറിൽ 52 മൈൽ ( 83.6 കിലോമീറ്റർ) ആയിരുന്നു.

അപകടമുണ്ടാകാനുള്ള സാഹചര്യം ഉണ്ടായിട്ടും അവസാനത്തെ ഒന്നോ രണ്ടോ സെക്കൻഡ് മാത്രമാണ് ഇയാൾ ബ്രേക്ക് ഇട്ടതെന്നും പോലീസ് കോടതിയിൽ തെളിയിച്ചിരുന്നു. 9 വർഷം വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കേസിൽ ഷാരോൺ കുറ്റസമ്മതം നടത്തിയതു കൊണ്ടാണ് ശിക്ഷ ആറ് വർഷമായി കുറഞ്ഞത്.
എൻഎച്ച്എസിൽ പ്രിസ്ക്രിപ്ഷൻ ചാർജുകൾ കുതിച്ചുയരുന്നു. ഇന്ന് മുതൽ ചാർജ് വർദ്ധനവ് നിലവിൽ വരും . ഓരോ ഇനത്തിനും 10 പൗണ്ട് വർദ്ധനവ് ആണ് നിലവിൽ വരുന്നത്. സാധാരണക്കാരുടെ മേൽ കനത്ത ഭാരം അടിച്ചേൽപ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവെ വിമർശനം ഉയർന്നു വന്നിരിക്കുന്നത്.

ഇരുണ്ട ദിനം എന്നാണ് ചാർജ് വർദ്ധനവിനെ ഈ രംഗത്തെ വിദഗ്ധർ വിശേഷിപ്പിച്ചത്. കുറിപ്പടിയിലെ ഓരോ ഇനത്തിനും 10 പൗണ്ട് വീതം നൽകേണ്ടി വരുന്ന സാധാരണ രോഗികൾക്ക് ഇത് ഇരുണ്ട ദിനങ്ങളാവുമെന്നും നിരക്ക് വർദ്ധനവ് തികച്ചും അസ്വീകാര്യമാണെന്നും റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി (ആർപിഎസ്) ചെയർവുമൺ ടേസ് ഒപുട്ടു അഭിപ്രായപ്പെട്ടു.

പ്രിസ്ക്രിപ്ഷൻ ചാർജ്ജ് വർദ്ധനവ് രോഗികൾക്കിടയിൽ കടുത്ത അരാജകത്വം സൃഷ്ടിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ചാർജ് വർദ്ധിപ്പിക്കുന്നത് മൂലം ആളുകൾ അ മുഴുവൻ ഡോസും ഒഴിവാക്കുന്നതിനോ മേടിക്കാതിരിക്കുന്നതിനോ കാരണമാകുമെന്ന അഭിപ്രായം ഒട്ടേറെ പേരാണ് പ്രകടിപ്പിച്ചിരിക്കുന്നത്. യുകെയിൽ ഇംഗ്ലണ്ടിൽ മാത്രമെ പ്രിസ്ക്രിപ്ഷൻ ചാർജ്ജുകൾ നിലവിലുള്ളൂ. വെയിൽസിൽ 2007 ലും അയർലണ്ടിൽ 2010 ലും അയർലണ്ടിൽ 2011ലും പ്രിസ്ക്രിപ്ഷൻ നിരക്കുകൾ നിർത്തലാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ സിക്കാമോർ ഗ്യാപ്പ് ട്രീ നശിപ്പിച്ചതിന് രണ്ട് പേർക്കെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് മുപ്പത്തെട്ടുകാരനായ ഡാനിയൽ ഗ്രഹാമും മുപ്പത്തൊന്നുകാരനായ ആദം കാരുതേഴ്സും കുറ്റകൃത്യം ചെയ്‌തത്. മരത്തോട് ചേർന്ന് കിടക്കുന്ന ഹാഡ്രിയൻ്റെ മതിലിൽ കേടുപാടുകൾ വരുത്തിയതിനു ഇരുവർക്കും എതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മെയ് 15 ന് സൗത്ത് ഈസ്റ്റ് നോർത്തംബർലാൻഡ് മജിസ്‌ട്രേറ്റ് കോടതിയിൽ വച്ചായിരിക്കും കേസിൻെറ വിചാരണ നടക്കുക.
![]()
നോർത്തംബർലാൻഡിൽ സ്ഥിതി ചെയ്യുന്ന സിക്കാമോർ ഗ്യാപ്പ് ട്രീ രാജ്യത്തെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള മരങ്ങളിൽ ഒന്നാണ്. 1991-ൽ കെവിൻ കോസ്റ്റ്നറും മോർഗൻ ഫ്രീമാനും അഭിനയിച്ച റോബിൻ ഹുഡ്: പ്രിൻസ് ഓഫ് തീവ്സ് എന്ന സിനിമയിലും ഈ മരത്തെ കാണാം. സെപ്തംബർ 28 നാണ് രാത്രിയിൽ ആരോ മുറിച്ച നിലയിലാണ് സിക്കാമോർ ഗ്യാപ്പ് ട്രീയെ കണ്ടത്. പിന്നാലെ, സെപ്തംബറിൽ സിക്കാമോർ ഗ്യാപ്പ് ട്രീയ്ക്കും ഹാഡ്രിയൻസ് വാളിനും കേടുപാടുകൾ വരുത്തിയതിന് ഡാനിയൽ ഗ്രഹാമിനും ആദം കാരുതേഴ്‌സിനും എതിരെ നോർത്തുംബ്രിയ പോലീസ് കുറ്റം ചുമത്തിയതായി സിപിഎസ് നോർത്ത് ഈസ്റ്റിൻ്റെ കോംപ്ലക്‌സ് കേസ് വർക്ക് യൂണിറ്റിലെ സ്‌പെഷ്യലിസ്റ്റ് പ്രോസിക്യൂട്ടർ ഗാരി ഫോതർഗിൽ അറിയിച്ചു. പ്രതികളെ 2024 മെയ് 15-ന് സൗത്ത് ഈസ്റ്റ് നോർത്തംബർലാൻഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണത്തിന് ശേഷം രണ്ട് പേർക്കെതിരെ കുറ്റം ചുമത്തിയതായി സൈക്കമോർ ഗ്യാപ് മരം മുറിച്ച കേസിൽ സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ റെബേക്ക ഫെന്നി സ്ഥിരീകരിച്ചു. പ്രതികളെ ഒക്ടോബർ മാസം തന്നെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവർ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
വടക്ക് കിഴക്കേ ലണ്ടനിൽ വാളുമായി കൊലയാളിയുടെ അഴിഞ്ഞാട്ടത്തിൽ 14 വയസ്സുകാരനായ ഒരു ആൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ഒരു വാഹനം വീട്ടിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്നാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ഇതിനെ തുടർന്ന് ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി ചേർന്ന് അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

അക്രമിയായ 36 വയസ്സുകാരനെ കീഴടക്കുന്നതിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ. പരിക്കു പറ്റിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ശാസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന മുറിവുകൾ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരുടെ ആരോഗ്യസ്ഥിതി സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട രോഗികളെ വാർഡുകളിൽ താമസിപ്പിക്കുമ്പോൾ എന്ത് ചെയ്യണം എന്ന കാര്യത്തിൽ എൻഎച്ച്എസ് പുതിയ മാർഗനിർദേശം നൽകി. ഇതിൻറെ അടിസ്ഥാനത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ ഇനി മുതൽ സിംഗിൾ സെക്സ് ഫീമെയിൽ വാർഡുകളിൽ പ്രവേശിപ്പിക്കുകയില്ല. ബയോളജിക്കൽ സെക്സിന്റെ പ്രാധാന്യം ഊന്നി പറയുന്നതാണ് പുതിയ നിർദ്ദേശങ്ങൾ.

പുരുഷന്മാരുടെ കാര്യത്തിലും സമാനമായ നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന പുരുഷന്മാരെയും ഇനി മുതൽ സിംഗിൾ സെക്സ് മെയിൽ വാർഡുകളിൽ പ്രവേശിപ്പിക്കുകയില്ല. ഇതിനർത്ഥം ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്ക് അനുയോജ്യമായ ഒറ്റ മുറികൾ നൽകേണ്ടതായി വരും. ഇത് പ്രധാനമായും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് നടപ്പിലാക്കുന്നത് എന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ ആറ്റ് കിൻസ് പറഞ്ഞു.

പുതിയ നിർദ്ദേശങ്ങൾ എൻ എച്ച് എസ് ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിലൂടെ എല്ലാ രോഗികളുടെയും അവകാശങ്ങളും ആവശ്യങ്ങളും സന്തുലിതമാക്കുന്നതിൻ്റെ പ്രാധാന്യം ഞങ്ങൾ എടുത്തുകാണിക്കുന്നുവെന്നും എല്ലാവർക്കും വേഗതയേറിയതും ലളിതവും ന്യായവുമായ ഒരു ആരോഗ്യ പരിരക്ഷാ സംവിധാനം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ആരാഗ്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ നയത്തോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ അനുകൂലമായാണ് പ്രതികരിച്ചത്. ഈ മാറ്റങ്ങൾ മികച്ച വാർത്തയാണെന്ന് സെക്‌സ് മാറ്റേഴ്‌സ് കാമ്പെയ്ൻ ഗ്രൂപ്പിലെ മായ ഫോർസ്റ്റേറ്റർ പറഞ്ഞു. ഓരോ 10 വർഷത്തിലും സർക്കാർ പൂർത്തിയാക്കേണ്ട എൻഎച്ച്എസ് ഭരണഘടനയുടെ വിപുലമായ അവലോകനത്തിൻ്റെ ഭാഗമാണ് മാറ്റങ്ങൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് പതിനായിര കണക്കിന് വിദേശ പൗരന്മാർ യുകെയിൽ സ്ഥിരമായി തുടരാൻ അവസരം ലഭിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ രീതിയിൽ യുകെയിൽ താമസിക്കുന്നവരിൽ വിദ്യാർത്ഥി വിസയിൽ എത്തിയവരും തൊഴിലാളി വിസയിൽ വന്നവരും സന്ദർശക വിസയിൽ എത്തിയവരും ഉൾപ്പെടും. ഇത്തരം വിസയിൽ എത്തുന്നവർ ഒരു നിശ്ചിത കാലയളവിലാണ് യുകെയിൽ താമസിക്കാൻ നിയമപരമായി അനുവാദമുള്ളത്.

എന്നാൽ വിവിധതരം വിസയിൽ എത്തുന്നവർ അഭയാർത്ഥികളായി പരിഗണിക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നതോടെയാണ് ചിത്രം മാറി മറിയുന്നത്. മാർച്ച് 2023 മുതൽ ഇതുവരെ പല രീതിയിൽ യുകെയിൽ എത്തി 21, 525 വിസ ഉടമസ്ഥർ അഭയാർത്ഥികളാകാനുള്ള അപേക്ഷകൾ നൽകിയിട്ടുണ്ടെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇത് നേരത്തെ ഉള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 154 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്. വിവിധതരം വിസയിൽ യുകെയിൽ പ്രവേശിച്ച 140 പേരിൽ ഒരാൾ അഭയാർത്ഥിയായി അഭയം തേടിയെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ഏറ്റവും കൂടുതൽ പേർ ഈ രീതിൽ അപേക്ഷ നൽകിയിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണ് . ഏകദേശം 17,400 കേസുകൾ ആണ് പാക്കിസ്ഥാനിൽ നിന്നുള്ളവരുടെത് തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ബംഗ്ലാദേശിൽ നിന്ന് 11,000 , ഇന്ത്യ (7,400), നൈജീരിയ (6,600), അഫ്ഗാനിസ്ഥാൻ (6,000) എന്നിവയാണ് ലിസ്റ്റിൽ ഉള്ള മറ്റ് രാജ്യക്കാർ . അഭയാർത്ഥികൾ ആയി എത്തുന്ന വരെ തിരിച്ചയക്കുന്നതിൽ ഹോം ഓഫീസ് പല തടസ്സങ്ങളും നേരിടുന്നുണ്ട്. മനുഷ്യാവകാശ നിയമങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്. അതുകൊണ്ടുതന്നെ അഭയാർത്ഥികളായി എത്തുന്നവർ അനിശ്ചിത കാലമായി യുകെയിൽ തുടരുന്ന സാഹചര്യങ്ങളും ഉണ്ട്. അഭയാർത്ഥി പ്രശ്നത്തിന് പരിഹാരമായിട്ടാണ് യുകെ റുവാണ്ട ബിൽ പാസ്സാക്കിയത് . മറ്റ് രാജ്യങ്ങളിൽ നിന്നും 2022 ജനുവരി 1ന് ശേഷം യുകെയിലേയ്ക്ക് അനധികൃതമായി പ്രവേശിക്കുന്ന അഭയാര്‍ഥികളെ പ്രത്യേക ധാരണ പ്രകാരം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് പറഞ്ഞയയ്ക്കുന്ന പദ്ധതിയാണ് യുകെ പാർലമെന്റിൽ പാസായ ‘റുവാണ്ട’ പദ്ധതി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണമോ മറ്റ് തരത്തിലുള്ള കാര്യങ്ങൾക്കോ വഴങ്ങിയില്ലെങ്കിൽ ഒരാളുടെ ചിത്രങ്ങളോ വീഡിയോകളോ പരസ്യപ്പെടുത്തുമെന്ന് ബ്ലാക്ക് മെയിൽ ചെയ്യുന്നതിന്റെ പുതിയ രൂപമാണ് സെക്സ്റ്റോർഷൻ. കടുത്ത ശിക്ഷാർഹമായ ഗുരുതരമായ ഓൺലൈൻ പീഡനമായാണ് സെക്സ്റ്റോർഷൻ കണക്കാക്കപ്പെടുന്നത്. ഇരയാകുന്നവരിൽ കടുത്ത വൈകാരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ സെക്സ്റ്റോർഷൻ സൃഷ്ടിക്കുകയും ചെയ്യും. വ്യാപകമായ രീതിയിൽ യുകെയിലെ കുട്ടികളെ ലക്ഷ്യംവെച്ച് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.

ബ്രിട്ടനിൽ ഉടനീളം ഉള്ള 570,000 സ്കൂൾ അധ്യാപകർക്കാണ് സെക്സ്റ്റോർഷൻ സെക്ഷനെ കുറിച്ച് നാഷണൽ ക്രൈം ഏജൻസി ( എൻ സി എ ) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് എൻസിഎ സ്കൂളുകൾക്ക് ഇത്ര വിപുലമായി ജാഗ്രതാ നിർദേശം നൽകുന്നത്. 5 വയസ്സ് പ്രായമുള്ള കുട്ടികളെ വരെ ഇത്തരം സംഘങ്ങൾ ലക്‌ഷ്യം വയ്ക്കുന്നുണ്ടന്നാണ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. സെക്സ്റ്റോർഷനിലൂടെ ക്രിമിനൽ സംഘങ്ങൾ ലക്ഷ്യമിടുന്ന കുട്ടികളുടെ എണ്ണത്തിൽ രണ്ടു വർഷത്തിനുള്ളിൽ 260 ശതമാനം വർദ്ധനവ് ഉണ്ടായതായുള്ള ഞെട്ടിക്കുന്ന കണക്കുകളും നാഷണൽ ക്രൈം ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. 2020-ൽ ഇരയായത് 243 പേരാണെങ്കിൽ 2022 ആയപ്പോൾ അത് 890 ആയി ഉയർന്നു .

പശ്ചിമാഫ്രിക്കയിൽ നിന്നും തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നുമുള്ള ക്രിമിനൽ സംഘങ്ങൾ ആണ് പ്രധാനമായും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇവർ കുട്ടികളുമായി ഓൺലൈനിൽ സൗഹൃദത്തിൽ ആകുകയും അവരുടെ പ്രായത്തിലുള്ള ഒരാളുമായി യഥാർത്ഥ ബന്ധത്തിലോ സൗഹൃദത്തിലോ ആണെന്ന് വിശ്വസിപ്പിച്ച് അവരെ കബളിപ്പിച്ച് ഫോട്ടോഗ്രാഫുകൾ പങ്കിടുകയോ വെബ്‌ക്യാമിൽ കൂടി നഗ്‌ന വീഡിയോകൾ ചിത്രീകരിക്കുകയോ ചെയ്യും. പണം നൽകിയില്ലെങ്കിൽ അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും യഥാർത്ഥമോ വ്യാജമോ ആയ നഗ്നമോ അർദ്ധനഗ്നമോ ആയ ഫോട്ടോകൾ നൽകുമെന്ന് കുറ്റവാളികൾ ഭീഷണിപ്പെടുത്തും. ഇതിൻ്റെ ഫലമായി കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും രാജ്യത്ത് ആത്മഹത്യ ചെയ്തതായി എൻസിഎ അറിയിച്ചു.