ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേയ്ക്ക് കുടിയേറുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർദ്ധനവ് ഇന്ന് മുതൽ നിലവിൽ വരും. ഹോം ഓഫീസ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ നേരത്തെ നൽകിയിരുന്നു. നേരത്തെ പ്രതിവർഷം 624 പൗണ്ട് ആയിരുന്ന സർ ചാർജ് 1035 പൗണ്ട് ആയാണ് വർദ്ധിക്കുന്നത്.
66 ശതമാനം വർദ്ധനവ് നിലവിൽ വരുന്നത് യുകെയിലേയ്ക്ക് കുടിയേറുന്ന കുടുംബങ്ങളെ സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടിലാക്കുമെന്ന് തീർച്ചയാണ്. കുട്ടികൾ, വിദ്യാർത്ഥികൾ, അവരുടെ ആശ്രിതർ, യൂത്ത് മൊബിലിറ്റി വിസയിൽ എത്തിയ തൊഴിലാളികൾ എന്നിവർക്കുള്ള നിരക്ക് പ്രതിവർഷം 470 പൗണ്ടിൽ നിന്ന് 776 പൗണ്ട് ആയാണ് വർദ്ധിക്കുന്നത്.
യുകെയിലേയ്ക്ക് വിസയ്ക്കുള്ള അപേക്ഷയ്ക്കൊപ്പം ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് മുൻകൂറായി നൽകണം. ഇത് കൂടാതെ യുകെയിൽ താമസിക്കുമ്പോൾ വിസ പുതുക്കലിനും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് പ്രതിവർഷം നൽകേണ്ടതായി വരും. ഒരു സാധാരണ കുടിയേറ്റ കുടുംബത്തിന് ഇത് ഭാരിച്ച ബാധ്യതയാകുമെന്ന വിമർശനം ശക്തമാണ്. യുകെ മലയാളികളിൽ പലരും മാതാപിതാക്കളെ ആറുമാസത്തേയ്ക്ക് യുകെയിലേയ്ക്ക് കൊണ്ടുവരാറുണ്ട്. വിസ പുതുക്കലിന് ഭാരിച്ച തുക വേണ്ടി വരുന്നതു മൂലം പലരും ഇനി കുടുംബാംഗങ്ങളെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നത് ഒഴിവാക്കുന്നതാണ് സർചാർജ് കൂട്ടിയതിന്റെ അനന്തരഫലം.
ഇന്ന് മുതൽ മുതിർന്നവരിൽ ഒരാൾക്ക് മൂന്ന് മുതൽ അഞ്ചു വർഷം വരെയുള്ള വിസകൾക്ക് പ്രതിവർഷം 3105 പൗണ്ടും 5 വർഷത്തെ വിസയ്ക്ക് 5175 പൗണ്ടും നൽകേണ്ടിവരും. കുട്ടികൾക്ക് ഇത് യഥാക്രമം 2328 പൗണ്ടും 3880 പൗണ്ടും ആണ്. ഭാര്യയും ഭർത്താവും മാത്രം അടങ്ങുന്ന ഒരു കുടുംബത്തിന് യഥാക്രമം മൂന്ന് മുതൽ 5 വർഷം വരെയുള്ള കാലത്തേയ്ക്ക് 6210 പൗണ്ട് സർചാർജ് ആയി കണ്ടെത്തേണ്ടി വരും.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ചാൾസ് രാജാവിന് ക്യാൻസർ രോഗം സ്ഥിരീകരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനുള്ള ചികിത്സയ്ക്കിടെയാണ് അദ്ദേഹത്തിന് രോഗനിർണ്ണയം നടത്തിയത്. പക്ഷേ രാജാവിന് പ്രോസ്റ്റേറ്റ് ക്യാൻസർ അല്ലെന്നാണ് റിപ്പോർട്ടുകൾ. ഏത് വിഭാഗത്തിൽപ്പെട്ട ക്യാൻസർ ആണ് അദ്ദേഹത്തിന് പിടിപെട്ടത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൊട്ടാരം പുറത്തുവിട്ടിട്ടില്ല.
ഇന്നലെ അദ്ദേഹത്തിന് ചികിത്സകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 75 കാരനായ രാജാവ് ചികിത്സകളെ വളരെ പോസിറ്റീവായാണ് കാണുന്നതെന്നും കഴിയുന്നത്ര വേഗത്തിൽ രോഗം സുഖം പ്രാപിച്ച് ഔദ്യോഗിക ചുമതലകളിലേയ്ക്ക് മടങ്ങാൻ അദ്ദേഹം ആഗ്രഹിക്കുന്നതായും കൊട്ടാര വൃത്തങ്ങൾ അറിയിച്ചു.
രോഗനിർണ്ണയത്തെക്കുറിച്ച് രാജാവ് തന്നെ രണ്ടു മക്കളോടും വ്യക്തിപരമായി സംസാരിച്ചതായാണ് അറിയാൻ സാധിക്കുന്നത്. മൂത്ത മകനായ വെയിൽസ് രാജകുമാരൻ അദ്ദേഹവുമായി സ്ഥിരമായി ബന്ധപ്പെടുന്നുണ്ട്. രണ്ടാമത്തെ മകനായ ഹാരി രാജകുമാരൻ ഉടൻതന്നെ പിതാവിനെ കാണാൻ യുകെയിലേയ്ക്ക് എത്തിച്ചേരും.
ചാൾസ് രാജാവ് തൻറെ പൊതു പരിപാടികൾ താൽക്കാലികമായി നിർത്തി വച്ചെങ്കിലും രാഷ്ട്ര തലവൻ എന്ന നിലയിലുള്ള സ്വകാര്യ മീറ്റിങ്ങുകളിലും മറ്റ് ഭരണഘടനാപരമായ കർത്തവ്യങ്ങളും തുടരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്ദർശകരെ പരിമിതപ്പെടുത്തണമെന്ന് ഡോക്ടർമാർ കർശനമായി നിർദ്ദേശിച്ചില്ലെങ്കിൽ പ്രധാനമന്ത്രി ഋഷി സുനകുമായുള്ള അദ്ദേഹത്തിൻറെ പ്രതിവാര കൂടിക്കാഴ്ചകൾക്ക് തടസ്സമുണ്ടാകില്ല. രാഷ്ട്ര തലവന് ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കഴിയാതെ വരുമ്പോൾ പകരമായി ഒരു ഭരണഘടന സംവിധാനമാണ് ബ്രിട്ടനിൽ നിലവിലുള്ളത്. നിലവിൽ കാമിലാ രാജ്ഞി, വില്യം രാജകുമാരൻ, റോയൽ രാജകുമാരി, എഡ്വേർഡ് രാജകുമാരൻ എന്നിവരാണ് ഇതിലെ അംഗങ്ങൾ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കഴിഞ്ഞ കുറെ ദിവസങ്ങളായി യുകെ മലയാളികളെ ആകെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ചില മാധ്യമങ്ങൾ പടച്ചുവിടുന്നത്. പ്രവാസത്തിന്റെ നാൾവഴികളിൽ മെച്ചപ്പെട്ട അവസരത്തിനായി കേരളത്തിൽ നിന്ന് കുടിയേറിയവരാണ് ഗൾഫിലെയും യുകെയിലെയും മലയാളികൾ. പലരും ഗൾഫിൽ ജോലി ചെയ്തതിനുശേഷം യുകെയിലെത്തിയത് ശമ്പളവും ജീവിതസൗകര്യങ്ങളും നോക്കി തന്നെയാണ്. എന്നാൽ ഗൾഫിൽ നിന്ന് യുകെയിലേക്ക് കുടിയേറിയത് തന്നെ അവിടെ ലോൺ എടുത്ത ബാങ്കുകളെ കബളിപ്പിക്കുന്നതിനാണ് എന്ന തരത്തിലാണ് പല മാധ്യമങ്ങളും അവഹേളനപരമായ റിപ്പോർട്ടുകൾ പടച്ച് വിടുന്നത്. എങ്ങും തൊടാതെയുള്ള വാർത്തകൾ ഒരു സമൂഹത്തെ ആകമാനം ചെളിവാരിയെറിയുന്നതിന് തുല്യമാണ്.
എല്ലാ ബാങ്കുകളും ലോണുകൾ കൊടുക്കുന്നത് ലോണെടുത്തയാളുടെ ക്രെഡിറ്റ് റേറ്റിങ്ങിനെ അടിസ്ഥാനമാക്കിയാണ് . ബാങ്കിംഗ് ബിസിനസിന്റെ തന്നെ അടിസ്ഥാനതത്വം നിക്ഷേപം കുറഞ്ഞ പലിശയ്ക്ക് സ്വീകരിക്കുകയും അത് കൂടിയ പലിശയ്ക്ക് മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്യുക എന്നതാണ്. മതിയായ തിരിച്ചടവ് സാധ്യമാകുമെന്ന് ഉറപ്പാക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് എല്ലാ ബാങ്കുകളും ലോൺ കൊടുക്കുന്നത്. ഉദാഹരണത്തിന് 30 ലക്ഷം വരെ ലോൺ എടുത്താണ് പല മലയാളികളും വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തിയിരിക്കുന്നത്. ഇവരെല്ലാം മതിയായ ഈട് ബാങ്കിന് നൽകിയിട്ടുണ്ട്.
ഗൾഫിൽ ജോലി ചെയ്തിരുന്ന മലയാളികൾ ഒരു രാത്രി വെളുക്കുമ്പോൾ യുകെയിലേക്ക് വിമാനം കയറിയവരല്ല. മറിച്ച് സുദീർഘമായ വിസ നടപടിക്രമങ്ങളിലൂടെ കടന്ന് ആരോഗ്യമേഖലയിലും മറ്റും ജോലി ലഭിച്ച് എത്തിയവരാണ്. ഇത്തരം വിസ നടപടിക്രമങ്ങളിൽ മതിയായ ബാങ്ക് ബാലൻസും മറ്റ് രേഖകളും ശരിയാണെങ്കിൽ മാത്രമേ യുകെയിലേക്ക് വിസ ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ ഏതെങ്കിലും ചില ആളുകളുടെ ലോൺ അടവ് മുടങ്ങിയിട്ടുണ്ടെങ്കിൽ അതിന് മലയാളി സമൂഹത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.
യുകെയിലെത്തിയ പല മലയാളികളും ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്നത് പതിവാകുന്നുണ്ട്. അതിനും സുദീർഘമായ നടപടിക്രമങ്ങളുണ്ട്. നാട്ടിൽ ആരുടെയെങ്കിലും കൈയ്യിൽ നിന്ന് കടം മേടിച്ച് മുങ്ങി എന്നു പറയുന്നതുപോലെ യുകെയിലെ ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിട്ട് ആർക്കും ഒരു സുപ്രഭാതത്തിൽ ഓസ്ട്രേലിയയിലേയ്ക്ക് വിമാനം കയറാൻ സാധിക്കില്ല. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളെ പെരിപ്പിച്ച് മലയാളികൾ സ്ഥിരം കബളിപ്പിക്കൽ തന്ത്രമായാണ് ചില മാധ്യമങ്ങൾ ഈ വാർത്തകളെ പൊലിപ്പിക്കുന്നത്.
ഏതെങ്കിലും രാജ്യത്തെ ബാങ്കിൽ നിന്ന് ലോൺ എടുക്കുകയും പിന്നീട് മറ്റൊരു രാജ്യത്തേയ്ക്ക് കുടിയേറുകയും ചെയ്യുന്നത് നിരവധി നിയമപരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വായ്പ തിരിച്ചടയ്ക്കുന്നത് മനഃപൂർവം ഒഴിവാകുന്നത് നിയമ നടപടികൾക്കും ഒപ്പം ക്രെഡിറ്റ് റേറ്റിനെയും പ്രതികൂലമായി ബാധിക്കും. മറ്റൊരു രാജ്യത്തേയ്ക്ക് കുടിയേറുന്നവർ തീർച്ചയായും ലോൺ എടുത്ത ബാങ്കിനെ രേഖാമൂലം വിവരം ധരിപ്പിച്ചിരിക്കണം. കുടിയേറുന്ന രാജ്യത്തെ ബാങ്കിലേയ്ക്ക് ലോൺ ട്രാൻസ്ഫർ ചെയ്യാനുള്ള മാർഗങ്ങളെക്കുറിച്ച് നിങ്ങളും ബാങ്കുമായി ചർച്ച ചെയ്യുന്നത് ഉചിതമാണ്. പല ബാങ്കുകൾക്കും ഈ പ്രക്രിയ സുഗമമാക്കുന്ന അന്താരാഷ്ട്ര ശാഖകളോ പങ്കാളികളോ ഉണ്ട് . വായ്പ തിരിച്ചടയ്ക്കാതിരുന്നാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടതായി വരും. മിക്ക ബാങ്കുകൾക്കും ലോൺ തിരിച്ചടവിനുള്ള രാജ്യാന്തരതലത്തിലും നടപടിക്രമമുണ്ട്. കുടിയേറിയ രാജ്യത്തും തിരിച്ചടയ്ക്കാത്ത ലോ ണിൻറെ ബാധ്യത വേട്ടയാടും എന്ന് ചുരുക്കം.
വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകം ഒരു കുടക്കീഴിലാണ്. വിവിധ രീതിയിലുള്ള തിരിച്ചറിയൽ രേഖകളിലൂടെ ഏത് രാജ്യത്തെയും സാമ്പത്തിക മേഖലയിൽ നടത്തുന്നഎല്ലാ ഇടപാടുകളും ഇന്ന് എവിടെയും ലഭ്യമാകും എന്ന് ഓർമ്മിക്കുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുഎസിലും യുകെയിലും ജനങ്ങൾക്കിടയിൽ ഒരുപോലെ പ്രിയപ്പെട്ടതാണ് മക്ഡൊണാൾഡ്സ്. ഇരു രാജ്യങ്ങളിലും മക്ഡൊണാൾഡ്സിന്റെ മെനു ഒരുപോലെയാണെങ്കിലും, ഇരു രാജ്യങ്ങളിലും ലഭിക്കുന്ന ബർഗറുകളിലും, പാനീയങ്ങളിലും ഫ്രൈകളിലുമെല്ലാം അടങ്ങിയിരിക്കുന്ന കാലറിയും, കൊഴുപ്പും, ഉപ്പുമെല്ലാം ഗണ്യമായി വ്യത്യാസമുണ്ടെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. യുഎസിലെ ഒരു വലിയ സ്ട്രോബെറി മിൽക്ക് ഷേക്കിൽ യുകെയിലെ അതേ പാനീയത്തേക്കാൾ ഏകദേശം 400 കാലറി കൂടുതലുണ്ട്. അതേപോലെതന്നെ, ലെറ്റ്യൂസും മയോണൈസും എല്ലാം അടങ്ങിയിരിക്കുന്ന മക്-ക്രിസ്പി എന്ന പേരിൽ അറിയപ്പെടുന്ന ചിക്കൻ ബർഗറിൽ ബ്രിട്ടനെ അപേക്ഷിച്ച് അമേരിക്കയിൽ ഏകദേശം 1 ഗ്രാം ഉപ്പ് കൂടുതലാണ്. മെയിൽ ഓൺലൈനാണ് ഇരു രാജ്യങ്ങളിലും മക്‌ഡൊണാൾഡ്സ് വിറ്റഴിക്കുന്ന ഏകദേശം 20 ലധികം ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്ത് വാർത്ത പുറത്തുവിട്ടത്. യുകെയിലെ സ്റ്റോറുകളിൽ, ഒരു വലിയ സ്ട്രോബെറി മിൽക്ക് ഷേക്കിൽ 458 കാലറി അടങ്ങിയിട്ടുണ്ട്. എന്നാൽ യുഎസിൽ ഇതേ അളവിൽ ലഭിക്കുന്ന ഷേക്കിൽ ഏകദേശം 850 കാലറിയാണ് അടങ്ങിയിരിക്കുന്നത്.
ഇതിനർത്ഥം ബ്രിട്ടീഷുകാർ ഒരു മക് ചിക്കൻ ബർഗറും മിൽക്ക്‌ഷെയ്‌ക്കും ഒരുമിച്ച് കഴിക്കുമ്പോൾ ഉണ്ടാകുന്ന കാലറിയാണ് യുഎസിൽ ഒരു ഷേക്കിൽ നിന്നും മാത്രം ലഭിക്കുന്നത്. രണ്ട് രാജ്യങ്ങളിലെയും മെനുകൾ കാലറിയും കൊഴുപ്പും ഉപ്പും പഞ്ചസാരയും നിറഞ്ഞതുമാണെങ്കിലും, , യുഎസിലാണ് ബ്രിട്ടനെ അപേക്ഷിച്ച് ഉൽപ്പന്നങ്ങളിൽ കൂടുതൽ കാലറി ഉള്ളതെന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു. മുതിർന്നവർക്ക് പ്രതിദിനം 6 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും എന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ പുറത്തുവന്നിരിക്കുന്ന പഠനങ്ങൾ ആളുകളുടെ ആരോഗ്യത്തെ സംബന്ധിച്ച് ചിന്തിപ്പിക്കുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അധ്യാപകർ എപ്പോഴും വിദ്യാർത്ഥികൾക്ക് മാതൃക ആകേണ്ടവരാണ്. പക്ഷേ അമിതമായ ധന മോഹമാണ് പലരെയും കുറ്റകൃത്യങ്ങളിൽ ചെന്ന് ചാടിക്കുന്നത്. വെസ്റ്റ് മിഡ്‌ലാൻഡിലെ സ്റ്റോർബ്രിഡ്ജിലുള്ള എൽംഫീൽഡ് റുഡോൾഫ് സ്റ്റെയ്‌നർ സ്‌കൂളിൽ പ്രധാനാധ്യാപകൻ സ്കൈ, ബി റ്റി തുടങ്ങിയ സ്ഥാപനങ്ങളെ കബളിപ്പിച്ച് അനധികൃത ഓൺലൈൻ സ്ട്രീമിംഗ് ബിസിനസ് നടത്തിയതിന് ജയിലിലായിരിക്കുകയാണ്. 43 കാരനായ പോൾ മെറെൻ ആണ് പ്രതി. പണം അടച്ച് സബ്സ്ക്രിപ്ഷൻ വേണ്ട സർവീസിലേയ്ക്ക് ഒരു മാസം 10 പൗണ്ട് ഈടാക്കി അനധികൃത സർവീസ് നടത്തിയതിനാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.
നാല് വർഷത്തിനിടെ 240,000 പൗണ്ടോളം ഇയാൾ ഇങ്ങനെ സമ്പാദിച്ചതായി കോടതി കണ്ടെത്തി. പണം സമ്പാദിക്കുന്നതിനായി ഇയാൾ സ്കൂളിലെ അധ്യാപകരുടെ ശമ്പളവും വെട്ടിക്കുറച്ചതായി പരാതി ഉയർന്നിട്ടുണ്ട് . ഇവിടെ വിദ്യാർഥികളിൽ നിന്ന് ഒരു ടേമിന് 3311 പൗണ്ട് ആണ് ഫീസായി മേടിക്കുന്നത്. പ്രധാനാധ്യാപകനെ ശിക്ഷിച്ചാൽ സ്കൂൾ പൂട്ടാൻ സാധ്യതയുണ്ടെന്നും ജയിൽശിക്ഷ ഒഴിവാക്കണമെന്നുമുള്ള സ്കൂൾ കൗൺസിലിന്റെ അഭ്യർത്ഥന ജഡ്ജി നിരസിച്ചു.
പ്രതിമാസം 50 പൗണ്ട് മുതൽ 60 പൗണ്ട് വരെ ആകുന്ന സ്കൈയുടെയും ബി റ്റി യുടെയും സബ്സ്ക്രിപ്ഷൻ ആണ് അനധികൃതമായി 10 പൗണ്ട് വിറ്റ് പ്രതി ലാഭം കൊയ്തത്. ജയിൽ ശിക്ഷ കൂടാതെ പ്രതിയുടെ സ്വത്ത് വകകൾ 91,250 പൗണ്ടിന് ജപ്തി ചെയ്യാനും ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതി നൽകിയ അനധികൃത ഓൺലൈൻ സ്ട്രീമിംഗ് ഉപയോഗിച്ച ഉപഭോക്താക്കൾക്കെതിരെ ഏതെങ്കിലും രീതിയിലുള്ള തുടർ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പോലീസ് പിന്തുടർന്നതിനെ തുടർന്ന് അമിതവേഗത്തിൽ പാഞ്ഞ വാഹനം കൂട്ടിയിടിച്ച് M 25 -ൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൂട്ടിയിടിയെ തുടർന്ന് M 25 -ൽ ജംഗ്ഷൻ 22നും 25നും ഇടയിൽ വ്യാപകമായ ഗതാഗതകുരുക്കും ഉണ്ടായി.
ഞായറാഴ്ച രാവിലെ 4 മണിക്കാണ് അപകടം നടന്നത്. ഒരു വാനും മൂന്ന് കാറുകളുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട വാനിനെയാണ് പോലീസ് പിന്തുടർന്നതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് ജംഗ്ഷൻ 22 നും 25 നും ഇടയിൽ മോട്ടോർ വേയിലെ ഗതാഗതം താൽക്കാലികമായി നിർത്തി വച്ചിരുന്നു. മോട്ടോർ വേയുടെ നാല് പാതകളിലും കൂട്ടിയിടിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ചിതറി കിടക്കുന്നതായുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു.
വാനിനെ പോലീസ് പിന്തുടർന്നുവെങ്കിലും കൂട്ടിയിടിക്ക് മുമ്പ് പോലീസ് പിൻവാങ്ങിയെന്നും സംഭവത്തെക്കുറിച്ച് ഒരു പ്രസ്താവനയിൽ ഹെർട്ട്ഫോർഡ്ഷയർ പോലീസ് പറഞ്ഞു. പോലീസ് വാഹനങ്ങളൊന്നും കൂട്ടിയിടിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും എന്നാൽ അപകടമാകുന്നതിന് പോലീസ് പിന്തുടർന്നത് ഏതെങ്കിലും രീതിയിൽ കാരണമായോ എന്ന് തങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് വാച്ച് ഡോഗ് ഒരു പ്രസ്താവനയിൽ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സാലിസ്ബറിയിലെ ആദ്യകാല മലയാളികളിൽ ഒരാളും സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന ബീന വിന്നിയ്ക്ക് (54) യുകെയിലെ മലയാളി സമൂഹം അന്ത്യ യാത്രാമൊഴിയേകി.ഇന്നലെ ഫെബ്രുവരി മൂന്നിന് 12.45 – ഓടെയാണ് ബീന വിന്നിയുടെ മൃതദേഹം സ്വഭവനത്തിൽ എത്തിച്ചത് . ഫാ .സജി മാത്യു ആണ് ഭവനത്തിൽ വച്ച് നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയത്. തുടർന്ന് സാലിസ്ബറിയിലെ ഹോളി റെഡീമര്‍ ചര്‍ച്ചില്‍ ആണ് പൊതുദര്‍ശനവും പ്രാർത്ഥന ശുശ്രൂഷകളുംനടന്നത്. ഫാ . തോമസ് പരെകണ്ടത്തിൽ മുഖ്യ കാർമ്മികൻ ആയി അർപ്പിച്ച കുർബാനയ്ക്ക് ഫാ. ചാക്കോ പനത്തറ, ഫാ. സജി മാത്യു എന്നിവർ സഹ കാർമ്മികരായിരുന്നു .
സാലിസ്ബറിയിലെ ഒട്ടുമിക്ക മലയാളി കൂട്ടായ്മകളിലും നിറസാന്നിധ്യമായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട ബീന വിന്നിയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് യുകെ മലയാളികൾ നൽകിയത്. നൂറുകണക്കിന് മലയാളികളാണ് പള്ളിയിൽ അന്ത്യ യാത്രാമൊഴിയേകാൻ എത്തിച്ചേർന്നത് .
സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന വിന്നി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സൗത്താംപ്ടണ്‍ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷന്‍ അംഗം ആണ്.സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബീന വിന്നി സാലിസ്ബറിയിലെ മതാധ്യാപിക കൂടിയായിരുന്നു. മതാധ്യാപിക എന്ന നിലയിൽ നല്ലൊരു ശിഷ്യഗണവും അവർക്ക് ഉണ്ടായിരുന്നു. നിറകണ്ണുകളോടെയാണ് കുട്ടികളും മാതാപിതാക്കളും തങ്ങളുടെ ബീന ടീച്ചറിനെ അവസാന നോക്ക് കാണാൻ എത്തിച്ചേർന്നത്.
ഭർത്താവ് വിന്നി ജോണും മക്കളായ റോസ്മോൾ വിന്നിയും റിച്ചാർഡ് വിന്നിയും നിറകണ്ണുകളോടെ മലയാളി സമൂഹത്തിൻറെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി. എല്ലാവർക്കും നന്ദി പറഞ്ഞും അമ്മയെ കുറിച്ച് ഹൃദയസ്പർശിയായി സംസാരിച്ചും റോസ് മോൾ വിന്നി നടത്തിയ അനുസ്മരണം ഏവരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു.
ബീന വിന്നിയുടെ മൃതസംസ്കാരം പിന്നീട് സ്വദേശമായ കോതമംഗലത്ത് വച്ച് നടക്കും.ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ഏറെ നാൾ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്തേൺ അയർലൻഡിൻ്റെ ആദ്യ നാഷണലിസ്റ്റ് ഫസ്റ്റ് മിനിസ്റ്റർ ആയി നിയമിതയായി സിൻ ഫെയ്‌നിൻ്റെ മിഷേൽ ഒ നീൽ. ഡെമോക്രാറ്റിക് യൂണിയണിസ്റ്റ് പാർട്ടിയുടെ എമ്മ ലിറ്റിൽ-പെംഗല്ലിയെയും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററായി നിയമിച്ചു. ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര നിയമങ്ങളിൽ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) ബഹിഷ്‌കരണം അവസാനിപ്പിച്ചതിനെ തുടർന്നാണ് അധികാരം പങ്കിടലിൻ്റെ ഈ തിരിച്ചുവരവ്.
നോർത്തേൺ അയർലൻഡിനും ഗ്രേറ്റ് ബ്രിട്ടനുമിടയിൽ പോകുന്ന ചരക്കുകളുടെ ബ്രെക്‌സിറ്റിനു ശേഷമുള്ള പരിശോധനകളെച്ചൊല്ലി ഡിയുപി രണ്ട് വർഷത്തേക്ക് സർക്കാരിനെ ബഹിഷ്‌കരിച്ചിരിക്കുകയായിരുന്നു. ഗവൺമെൻ്റുമായി ഒരു പുതിയ കരാറുണ്ടാക്കിയതിന് പിന്നാലെയാണ് അധികാരം പങ്കിടുന്നതിലേയ്ക്ക് മടങ്ങാൻ പാർട്ടി സമ്മതിച്ചത്. നോർത്തേൺ അയർലണ്ടിലെ വികസിത ഗവൺമെൻ്റിന് യൂണിയനിസ്റ്റുകളുടെയും നാഷണലിസ്റ്റുകളുടെയും പങ്കാളിത്തത്തോടെ മാത്രമേ ക്രോസ്-കമ്മ്യൂണിറ്റി അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കഴിയൂ.
വെസ്റ്റ്മിൻസ്റ്ററിലെ കാബിനറ്റിന് സമാനമായി നോർത്തേൺ അയർലൻഡ് എക്സിക്യൂട്ടീവ് ആണ് ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. മിഷേൽ ഒ നീൽ, ലിറ്റിൽ-പെംഗല്ലി കൂടാതെ നവോമി ലോംഗ് (അലയൻസ്), കോനോർ മർഫി (സിൻ ഫെയിൻ), പോൾ ഗിവൻ (ഡി.യു.പി), ഗോർഡൻ ലിയോൺസ് (ഡി.യു.പി), റോബിൻ സ്വാൻ, (അൾസ്റ്റർ യൂണിയനിസ്റ്റ് പാർട്ടി (യു.യു.പി)), ജോൺ ഒഡൗഡ് (സിൻ ഫെയിൻ), കയോംഹെ ആർക്കിബാൾഡ് (സിൻ ഫെയിൻ), ആൻഡ്രൂ മുയർ (അലയൻസ്) എന്നിവർ നീതിന്യായം, സാമ്പത്തികം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി, ആരോഗ്യം,ഇൻഫ്രാസ്ട്രക്ചർ, ധനകാര്യം, കൃഷി, പരിസ്ഥിതി, റൂറൽ അഫേഴ്സ് എന്നീ മേഖലകളിൽ ചുമതലയേറ്റു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതിയും പ്രതിയായ അബ്ദുൾ എസെദിയും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ ബന്ധത്തിലെ ആസ്വാരസ്യങ്ങളാണ് 31കാരിയായ അമ്മയെയും മൂന്നും എട്ടും വയസ്സുള്ള രണ്ടു പെൺമക്കളെയും ക്രൂരമായി ആസിഡ് കൊണ്ട് ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് നിഗമനം. ആക്രമണത്തിൽ പ്രധാനമായും പരിക്കു പറ്റിയ സ്ത്രീ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീയും രണ്ടു മക്കളുമുൾപ്പെടെ മൊത്തം 12 പേർക്ക് ആക്രമണത്തിൽ പരിക്ക് പറ്റിയിരുന്നു.
ഇതിനിടെ പ്രതി ഇപ്പോഴും കാണാമറയത്തു തന്നെ തുടരുകയാണ്. പോലീസ് വ്യാപകമായി ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ആസിഡ് ആക്രമണത്തിന്റെ സമയത്ത് ഇയാളുടെ മുഖത്ത് കാര്യമായി പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പ്രതിയുടെ പരിക്ക് ഗുരുതരമാണെന്നും അയാൾക്ക് വൈദ്യസഹായം ആവശ്യമാണെന്നും എത്രയും പെട്ടെന്ന് കീഴടങ്ങണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2016 -ലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇയാൾ ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയത് എന്നാണ് റിപ്പോർട്ടുകൾ. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ വച്ച് അകാലത്തിൽ വിടപറയുന്ന മലയാളികളുടെ മരണത്തെക്കുറിച്ച് അന്വേഷിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഒട്ടു മിക്കവരുടെയും മരണത്തിന് പിന്നിൽ ക്യാൻസറോ അതുമല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങളോ ആയിരിക്കും . അതിൽ തന്നെ ഭൂരിപക്ഷത്തിന്റെയും മരണത്തിൽ വില്ലനായി എത്തുന്നത് ക്യാൻസർ തന്നെയാണ് . യുകെയിലെ ക്യാൻസർ അതിജീവനത്തിന്റെ പുരോഗതി 50 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
ക്യാൻസർ റിസർച്ച് യുകെയുടെ റിപ്പോർട്ടുകൾ പ്രകാരം രോഗത്തെ നേരിടുന്നതിൽ ഓസ്ട്രേലിയ, കാനഡ, ഡെൻമാർക്ക്, നോർവ തുടങ്ങിയ രാജ്യങ്ങളെക്കാൾ യുകെ വളരെ പിന്നിലാണ്. എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കൂടുന്നതും ക്യാൻസർ അതിജീവനവുമായി ബന്ധമുണ്ടെന്ന വാദവും ശക്തമാണ്. നിരവധി പേരുടെയും രോഗം കണ്ടെത്തുന്നത് അവസാന ഘട്ടത്തിലാണ് . ക്യാൻസർ രോഗബാധിതരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ ഇംഗ്ലണ്ടിനായി ഒരു നാഷണൽ ക്യാൻസർ കൗൺസിൽ രൂപീകരിക്കണമെന്ന അഭിപ്രായമാണ് ക്യാൻസർ റിസർച്ച് യുകെ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിർദ്ദേശം. അതുപോലെതന്നെ രോഗപ്രതിരോധത്തിനും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി 10 വർഷത്തേയ്ക്ക് ഒരു കർമ്മപദ്ധതി തയ്യാറാക്കണമെന്നുമുള്ള അഭിപ്രായവും വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.
യുകെയിലെ ജനസംഖ്യയിലെ പ്രധാന മരണകാരണം ഇപ്പോഴും ക്യാൻസർ തന്നെയാണ് . 25 ശതമാനം മരണത്തിനു പിന്നിൽ ക്യാൻസർ ആണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 1970 -കളിൽ ക്യാൻസർ അതിജീവനത്തിൽ രാജ്യം വൻ പുരോഗതി കൈവരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദശകത്തിൽ അതിജീവന നിരക്ക് കുറഞ്ഞു. ക്യാൻസർ രോഗികൾ ടെസ്റ്റുകൾക്കും ചികിത്സയ്ക്കുമായി നീണ്ട കാത്തിരിപ്പാണ് നേരിടുന്നതെന്നും അത് രോഗികളിൽ കടുത്ത ഉത്കണ്ഠയ്ക്ക് കാരണമാകുന്നതായും ക്യാൻസർ റിസർച്ച് യുകെ ചീഫ് എക്‌സിക്യൂട്ടീവ് മിഷേൽ മിച്ചൽ പറഞ്ഞു . ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസർ ആണ് ഏറ്റവും കൂടുതലായുള്ളത്. പുകവലിയാണ് ശ്വാസകോശ ക്യാൻസറിന്റെ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് . യുകെയിൽ പ്രതിദിനം 150 ക്യാൻസർ കേസുകൾ ഉണ്ടാകുന്നതായാണ് കണക്കുകൾ