ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് കൗൺസിലിന്റെ അന്താരാഷ്ട്ര കൊളാബ്റേഷൻ ഗ്രാന്റുകൾ രണ്ടാം തവണയും ആരംഭിച്ചിരിക്കുകയാണ്. യുകെയിലെ കലാകാരന്മാർ, കലാ പ്രൊഫഷനലുകൾ, ഓർഗനൈസേഷനുകൾ എന്നിവയ്ക്ക് ലോകമെമ്പാടുമുള്ള അവരുടെ സുഹൃത്തുക്കളോട് ചേർന്ന് സാംസ്കാരിക സഹകരണം സൃഷ്ടിക്കുന്നതിനാണ് ഈ ഗ്രാന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം ഒരു മില്യൻ പൗണ്ടാണ് ഈ പദ്ധതിക്കായി ബ്രിട്ടീഷ് കൗൺസിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിയാത്മകമായ കലാസൃഷ്ടികൾ വികസിപ്പിക്കുന്നതിനും, മറ്റു രാജ്യങ്ങളുമായുള്ള ബന്ധം സുസ്ഥിരമാക്കുന്നതിനും, യുകെയിലെ കലാകാരന്മാർക്ക് മറ്റു രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരിലേക്ക് വഴി തുറക്കുക എന്നതുമാണ് ഈ ഗ്രാന്റിന്റെ പ്രധാന ലക്ഷ്യം. അപേക്ഷകൾ യഥാർത്ഥ അന്തർദേശീയ സഹകരണം പ്രകടിപ്പിക്കുകയും, പങ്കെടുക്കുന്ന യുകെ കലാകാരന്മാർക്കും ഓർഗനൈസേഷനുകൾക്കും അവരുടെ അന്താരാഷ്ട്ര പങ്കാളികൾക്കും വ്യക്തമായ പ്രയോജനങ്ങൾ നൽകുകയും വേണമെന്ന് നിർദ്ദേശങ്ങളിൽ കർശനമായി വ്യക്തമാക്കുന്നുണ്ട്.
അപേക്ഷിക്കുന്ന പ്രോജക്ടുകൾക്ക് ഏത് വിഷയവും തെരഞ്ഞെടുക്കാം. എന്നാൽ പ്രോജക്ടുകൾ സാമൂഹിക നന്മയ്ക്കും പാരിസ്ഥിതിക സുസ്ഥിരതയ്ക്കുമെല്ലാം തന്നെ മുതൽക്കൂട്ട് ആകണമെന്ന ലക്ഷ്യമാണ് ഈ ഗ്രാന്റിനുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്. ഇന്ത്യയിൽ നിന്നുള്ള ആർട്ടിസ്റ്റുകൾക്കും ഇതിൽ പങ്കെടുക്കാം ഇതിലെ മുഖ്യ ആകർഷണം. ഇന്ത്യയോടൊപ്പം തന്നെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് ഇതിലേക്ക് അപേക്ഷകൾ അയക്കാനുള്ള അവസരമുണ്ട്. കലാരംഗത്ത് സംവാദവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയിൽ ഈ ഗ്രാൻ്റുകൾ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതായി ബ്രിട്ടീഷ് കൗൺസിൽ ഇന്ത്യ ഡയറക്ടർ അലിസൺ ബാരറ്റ് വ്യക്തമാക്കി. തങ്ങളുടെ ക്രിയാത്മകമായ ചിന്തകളെ ലോകത്തിനു മുൻപിൽ പ്രകടിപ്പിക്കുന്നതിനുള്ള ഒരു സുവർണ്ണ അവസരമാണ് ഇന്ത്യൻ കലാകാരന്മാർക്ക് ഈ ഗ്രാന്റ് അനുവദിക്കുന്നത്.
https://www.britishcouncil.org/arts/international-collaboration-grants എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ നൽകാം
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന കാറുകൾ റേഞ്ച് റോവറുകളാണെന്ന വാർത്തകൾക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ജാഗ്വാർ ലാൻഡ് റോവർ കമ്പനി മേധാവി എഡ്രിയൻ മാർഡൽ. ഇത്തരത്തിലുള്ള തെറ്റായ ഡാറ്റ കണക്കിലെടുത്ത് ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച ഇൻഷുറൻസ് കമ്പനികൾക്കെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. പ്രീമിയങ്ങളും മറ്റും സജ്ജീകരിക്കുമ്പോൾ എല്ലാ ഡാറ്റയും കണക്കിലെടുക്കുന്നതിൽ ഇൻഷുറൻസ് വ്യവസായം പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷം, ചില ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനെത്തുടർന്ന് കമ്പനി സ്വന്തം ഇൻഷുറൻസ് ആരംഭിച്ചിരുന്നു. തങ്ങളുടെ ഏറ്റവും പുതിയ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച കമ്പനി മേധാവി, സംഘടിത കുറ്റവാളികൾ നടത്തുന്ന വാഹന മോഷണം ബ്രിട്ടനിലെ ഗുരുതരമായ ഒരു പ്രശ്നമാണെന്നും, എന്നാൽ തങ്ങളുടെ ബിസിനസിനെ മാത്രം അന്യായമായി വേർതിരിക്കുന്നതായും അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചു. റേഞ്ച് റോവർ വാഹനങ്ങളുടെ ഉയർന്ന മോഷണനിരക്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പഴയതോ അപൂർണ്ണമോ ആയ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന വാഹനങ്ങൾ റേഞ്ച് റോവറുകളെല്ലെന്നും, ഇത് സംബന്ധിച്ച് പ്രചരിച്ചിരിക്കുന്ന തെറ്റായ വിവരങ്ങളെല്ലാം തന്നെ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുകെയിലെ ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയുടെ കണക്കുകൾ ഉദ്ധരിച്ച് ബ്ലൂമ്ബർഗ് ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്ത വാർത്തയാണ് കമ്പനി മേധാവിയെ രോഷാകുലനാക്കിയത്. ഈ റിപ്പോർട്ടുകൾ പ്രകാരം 2023 മാർച്ച് വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട കാർ റേഞ്ച് റോവറുകൾ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. യുകെയിലെ 896,948 ലൈസൻസുള്ള റേഞ്ച് റോവറുകൾക്കിടയിൽ, 8,284 എണ്ണം ഈ കാലയളവിൽ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സമീപ വർഷങ്ങളിൽ ഇത്തരത്തിലുള്ള കാർ മോഷണങ്ങൾ കാർ നിർമ്മാതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള മോഷണങ്ങൾ മുഖ്യമായും ആഡംബര വാഹനങ്ങളുടെ ആവശ്യകതയെ സ്വാധീനിക്കാമെന്ന ആശങ്കയാണ് ജാഗ്വാർ കമ്പനി മേധാവിയുടെ പ്രതികരണത്തിന് പിന്നിലും. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും രാജകുടുംബാംഗങ്ങൾ പോലും പലപ്പോഴും ഉപയോഗിക്കുന്ന റേഞ്ച് റോവറുകൾ വളരെയധികം ശ്രദ്ധ നേടിയ മോഡലുകളാണ്. കൂടുതൽ നൂതന മോഡൽ കാറുകൾക്ക് 40,080 പൗണ്ട് മുതൽ 200,000 പൗണ്ട് വരെ വിലവരും. ഏറ്റവും പുതിയ റേഞ്ച് റോവർ മോഡലിൽ, മൊത്തം വിറ്റ 12,800 വാഹനങ്ങളിൽ 11 വാഹനങ്ങൾ മാത്രമാണ് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് ഡാറ്റ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി. തുറമുഖങ്ങളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും മോഷ്ടിച്ച വാഹനങ്ങൾ രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നത് തടയുന്നതിനുമായി പോലീസ് അധികാരികൾക്ക് ജാഗ്വാർ ലാൻഡ് റോവർ കമ്പനി ധനസഹായം നൽകുന്നുണ്ടെന്ന് മാർഡെൽ പറഞ്ഞു. ക്രിമിനൽ സംഘങ്ങൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ നിയമവിരുദ്ധമാണെന്നും നിയമങ്ങളിൽ കൂടുതൽ മാറ്റം ഉണ്ടാകുന്നതിന് കമ്പനി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏപ്രിൽ മാസത്തിൽ വാട്ടർ ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബില്ലുകളിലെ വർദ്ധനവ് 6% ആയിരിക്കുമെന്നാണ് വാട്ടർ യുകെയുടെ നിഗമനം . പണപ്പെരുപ്പ തോതിനെക്കാൾ ഉയർന്ന തോതിൽ വാട്ടർ ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകുന്നത് കടുത്ത വിമർശനമാണ് ഉയർത്തിയിരിക്കുന്നത്.
ബില്ലുകളിൽ ശരാശരി 27 പൗണ്ട് മുതൽ 473 പൗണ്ട് വരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇംഗ്ലണ്ടിനെയും വെയിൽസിനെയും അപേക്ഷിച്ച് സ്കോട്ട് ലൻഡിൽ 8.8 % വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഏപ്രിലിൽ പ്രതീക്ഷിക്കുന്ന ശരാശരി പണപ്പെരുപ്പം 4 ശതമാനമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വാട്ടർ ബില്ലുകളിലെ വർദ്ധനവ് വളരെ കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
വാട്ടർ ബില്ലുകളിൽ വരുന്ന ഉയർന്ന വർദ്ധനവ് ജനങ്ങളെ ദുരിതത്തിലാക്കും എന്ന് ഉറപ്പാണ്. ഏതാണ്ട് അഞ്ചിലൊന്ന് വീടുകളും തങ്ങളുടെ വാട്ടർ ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ട് നേരിടും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ വർദ്ധനവ് താഴ്ന്ന വരുമാനക്കാരെ കടുത്ത ദുരിതത്തിലാക്കുമെന്ന് കൺസ്യൂമർ കൗൺസിൽ ഫോർ വാട്ടർ ചീഫ് എക്സിക്യൂട്ടീവ് മൈക്ക് കെയിൽ പറഞ്ഞു. തങ്ങളുടെ ലാഭം കുറച്ച് ജനങ്ങളെ സഹായിക്കാൻ വാട്ടർ കമ്പനികൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജലസംഭരണികൾ , ശുദ്ധീകരണ പ്ലാന്റുകൾ, പമ്പിങ് സ്റ്റേഷനുകൾ, പൈപ്പുകൾ , വിതരണ ശൃംഖലകൾ എന്നിവ ഉൾപ്പെടുന്ന സങ്കീർണ്ണവും വിപുലവുമായ ജലവിതരണ ശൃംഖലയാണ് യുകെയിൽ നിലവിലുള്ളത്. യുകെയിലെ ജലവിതരണം നിയന്ത്രിക്കുന്നത് പ്രാദേശിക വാട്ടർ കമ്പനികൾ ആണ്. നദികളിലേയ്ക്കും കടലിലേക്കും ഒഴുക്കിവിടുന്ന മലിന ജലത്തിൻറെ പേരിൽ കടുത്ത വിമർശനമാണ് പ്രാദേശിക ജലവിതരണ കമ്പനികൾ നേരിടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളിലേയ്ക്കുള്ള ഇൻറർനാഷണൽ സ്റ്റുഡന്റസിന്റെ പ്രവേശന നടപടികളിൽ സമൂലമായ മാറ്റം ഉടനെ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . വിവിധ റിക്രൂട്ട്മെൻറ് ഏജൻ്റുമാരുടെ ഇടപെടലുകളും പ്രവേശന നടപടികളിലെ സുതാര്യത ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാർ അവലോകനം നടത്തും.
പ്രവേശന പ്രക്രിയകളുടെ വിവിധ മാനദണ്ഡങ്ങളുടെ സുതാര്യതയാണ് വിദ്യാർഥികൾക്കും അവരുടെ കുടുംബത്തിനും ബോധ്യമാകേണ്ടതെന്ന് സർവ്വകലാശാലകളുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു . മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ താരതമ്യേന ഉയർന്ന ട്യൂഷൻ ഫീസ് ആണ് നൽകുന്നത്. അതുകൊണ്ടുതന്നെ പല സർവകലാശാലകളുടെയും സാമ്പത്തിക അടിത്തറയുടെ ആണിക്കല്ല് വിദേശ വിദ്യാർത്ഥികളാണ്. വിദേശ വിദ്യാർഥികളെ കൂടുതൽ പ്രവേശിപ്പിക്കാനായി മാനദണ്ഡങ്ങളിലും നിലവാരത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടതായി വന്നതായാണ് സർവകലാശാലകൾക്കെതിരെ ഉയർന്നു വന്ന പ്രധാന ആരോപണം. കൂടുതൽ കുട്ടികളെ കിട്ടാൻ യൂണിവേഴ്സിറ്റി അധികൃതരും റിക്രൂട്ട്മെൻറ് ഏജൻസികളും തമ്മിൽ അവിശുദ്ധബന്ധം ഉള്ളതായ ആരോപണങ്ങളും നിലവിലുണ്ട്. പല സർവകലാശാലകളും വിദേശ വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന ഉയർന്ന ഫീസിൽ നിന്നാണ് ആഭ്യന്തര വിദ്യാർഥികൾക്ക് ഫീസ് ഇളവ് നൽകുന്നത്.
നേരത്തെ വിദേശ വിദ്യാർഥികൾക്ക് വിസ നിയമങ്ങളിലും സ്റ്റേ ബാക്കിലും ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് യുകെയിലെ മലയാളി വിദ്യാർഥികളുടെ തള്ളിക്കയറ്റം തന്നെ ഉണ്ടായിരുന്നു. കോഴ്സ് കഴിഞ്ഞ് മതിയായ സ്റ്റേബായ്ക്കും ആശ്രിതരെ കൊണ്ടുവരാമെന്നുള്ളതുമാണ് മലയാളി വിദ്യാർത്ഥികളെ യുകെയിലേയ്ക്ക് ആകർഷിച്ച മുഖ്യ ഘടകങ്ങൾ. കേരളത്തിൻറെ മുക്കിലും മൂലയിലും മലയാളി വിദ്യാർഥികളെ ആകർഷിക്കാനുള്ള പരസ്യങ്ങളുമായി ഒട്ടേറെ റിക്രൂട്ട്മെൻറ് ഏജൻസികൾ മുളച്ചു പൊങ്ങിയത് ഈ സാഹചര്യത്തിലാണ്. എന്നാൽ വരുന്ന അധ്യയനവർഷത്തിൽ കേരളത്തിൽനിന്ന് യുകെയിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വിദ്യാർഥി വിസ നിയമത്തിൽ യുകെ നടപ്പിലാക്കിയ മാറ്റങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഭർത്താവോ ഭാര്യയോ പഠിക്കാനായി യുകെയിൽ എത്തുകയും അധികം താമസിയാതെ ആശ്രിതവിസയിൽ കുടുംബത്തെ കൂടി കൊണ്ടു വരികയും ചെയ്യുക എന്നതും സ്ഥിരമായി മലയാളി വിദ്യാർത്ഥികളുടെ ഇടയിൽ നടക്കുന്ന പ്രവണതയാണ്. എന്നാൽ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭർത്താവിനെയോ കൊണ്ടുവരാൻ ലക്ഷ്യം വെച്ച് യുകെയിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വിസ്റ്റൺ ഹോസ്പിറ്റലിൽ ഒരു യുവതിയെ ബലാത്സംഗം ചെയ്തു എന്ന പരാതിയെ തുടർന്ന് മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. ലിവർപൂളിലെ ജെയ്‌സൺ സ്ട്രീറ്റിൽ താമസിക്കുന്ന സിദ്ധാർത്ഥ് നായർ (28) എന്നയാളിനെതിരെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കേസ് ചുമത്തിയിട്ടുണ്ട്.
ജനുവരി 30 ചൊവ്വാഴ്ച വൈകുന്നേരമാണ് വിസ്റ്റൺ ഹോസ്പിറ്റലിൽ സ്ത്രീ ബലാത്സംഗത്തിന് ഇരയായി എന്ന റിപ്പോർട്ടുകൾ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിറൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 29 വ്യാഴാഴ്ച ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കാനായി റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതി സിദ്ധാർത്ഥ് നായർ ഇവിടെ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. ഇയാൾ ഇവിടെ സ്റ്റുഡൻറ് വിസയിലാണോ അതോ ഡിപെൻഡൻഡ് വിസയിലാണോ വന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
സംഭവത്തിന്റെ പുറകിലുള്ള സത്യാവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല എന്നാണ് പ്രാദേശിക മലയാളി സമൂഹത്തിൽനിന്ന് അറിയാൻ സാധിച്ചത്. പ്രതി ചേർക്കപ്പെട്ടിരിക്കുന്ന സിദ്ധാർത്ഥ് നായർ പ്രാദേശിക മലയാളി സമൂഹവുമായി അധികം അടുപ്പമുള്ള ആളായിരുന്നില്ല എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മലയാളി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
അനധികൃതമായ കടന്നുകയറ്റം ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനമാണ് എല്ലാ എൻഎച്ച്എസ് ആശുപത്രികളിലും ഒരുക്കിയിരിക്കുന്നത്. രോഗികളുടെ സുരക്ഷയും അവരുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും എൻഎച്ച്എസ് ഹോസ്പിറ്റലിൽ സുരക്ഷാസംവിധാനങ്ങൾ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. എന്നാൽ എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ കടുത്ത സുരക്ഷ വീഴ്ചയെ കുറിച്ച് ഇന്നലെ മലയാളം യുകെ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിച്ച് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരാൾ അനധികൃതമായി പ്രവേശിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയെ ഞെട്ടിച്ച സൗത്ത് ലണ്ടനിലെ ആസിഡ് ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു . 35 വയസ്സുകാരനായ അബ്ദുൾ ഷക്കൂർ ആണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളുടെ വലതു കണ്ണിന് സാരമായ പരുക്ക് പറ്റിയിട്ടുണ്ട്. ഇത് ആസിഡ് ആക്രമണത്തിന്റെ ഭാഗമായി സംഭവിച്ചത് തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രതി അപകടകാരിയാണെന്നും ഇയാളെ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് 999 എന്ന നമ്പറിൽ വിളിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2016 -ലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇയാൾ ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയത് എന്നാണ് റിപ്പോർട്ടുകൾ. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. വടക്കൻ ലണ്ടനിലെ കാലിഡോണിയൻ റോഡിലെ ടെസ്‌കോ എക്‌സ്‌പ്രസ് കടയിൽ ഇയാൾ എത്തിയതിന്റെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ആക്രമണം നടത്തിയതിന് ഏകദേശം 5.4 മൈൽ അകലെയാണ് പ്രസ്തുത സ്ഥലം . ആക്രമണം നടത്തുന്നതിന് ഏകദേശം 70 മിനിറ്റുകൾക്ക് ശേഷമുള്ളതാണ് പോലീസ് പുറത്തുവിട്ടിരിക്കുന്ന ചിത്രം .
ആക്രമണത്തിൽ അമ്മയ്ക്കും രണ്ടു കുട്ടികൾക്കും ഗുരുതരമായ പരുക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ . ഇവരടക്കം എട്ടുപേർ ഇപ്പോൾ ആശുപത്രിയിലാണ് . ആക്രമണത്തിന് ഇരയായവർക്ക് പ്രതിയെ മുൻപരിചയം ഉണ്ടെന്നാണ് പോലീസ് അനുമാനിക്കുന്നത്. എന്നാൽ ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അമ്മയെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയുമാണ് അക്രമി ലക്ഷ്യംവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മൂന്ന് പോലീസുകാരുൾപ്പെടെ മറ്റ് 6 പേർക്കും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പൊള്ളലേറ്റിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോർട്ടുകൾ. ക്രൂരവും ഞെട്ടിക്കുന്നതുമായ ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് അലക്സാണ്ടർ കാസിൽ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറിയിക്കുന്നതായിരിക്കും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സമീപഭാവിയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമോ? സ്വന്തമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്ന യുകെ മലയാളികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാർത്തയാണിത്. നിലവിൽ 5.25 ശതമാനമാണ് പലിശ നിരക്ക്.പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണ വിധേയമായതിനാൽ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ യോഗത്തിൽ നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
എന്നാൽ ബാങ്കിൻറെ പോളിസി കമ്മിറ്റിയിൽ പലിശ നിരക്ക് വെട്ടികുറയ്ക്കുന്നതിനോട് അനുബന്ധിച്ച് ഏകാഭിപ്രായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഒരാൾ പലിശ നിരക്ക് 5% ആക്കാൻ വോട്ട് ചെയ്തപ്പോൾ രണ്ട് അംഗങ്ങൾ നിരക്ക് 5.5 % ആയി ഉയർത്തണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ബാക്കിയുള്ള 6 അംഗങ്ങൾ നിരക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 2008 -ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് നിരക്കുകൾ കൂട്ടണോ കുറയ്ക്കണോ അതോ മാറ്റമില്ലാതെ തുടരണോ എന്ന കാര്യത്തിൽ അംഗങ്ങളുടെ ഇടയിൽ ഇത്രയും ഭിന്നാഭിപ്രായം രൂപപ്പെടുന്നത്. എന്നാൽ നിരക്കുകൾ കുറയ്ക്കാൻ പണപ്പെരുപ്പം നിയന്ത്രണവിധേയമാണോ എന്ന കാര്യത്തിൽ കൂടുതൽ തെളിവുകൾക്കായി കാത്തിരിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആൻഡ്രൂ ബെയ്ലിപറഞ്ഞു.
നിലവിൽ യുകെയിലെ ശരാശരി മോർട്ട്ഗേജ് നിരക്കുകൾ രണ്ടു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് . 2021 നവംബറിനു ശേഷം ആദ്യമായാണ് മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് ഇത്രയും കുറയുന്നത്. നേരത്തെ 5.34 ആയിരുന്ന മോർട്ട്ഗേജ് നിരക്ക് കുറഞ്ഞ് 5.25 ശതമാനമായത് വായ്പ എടുക്കാനിരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞത് ഭവന വിപണിയിൽ പുത്തൻ ഉണർവിന് കാരണമായിട്ടുണ്ട് . പുതിയതായി ലോൺ എടുക്കാനിരിക്കുന്നവരെ കൂടാതെ റീ മോർട്ട്ഗേജ് ചെയ്യുന്നവർക്കും പലിശ നിരക്കിലെ കുറവ് പ്രയോജനം ചെയ്തതായാണ് കണക്കുകൾ കാണിക്കുന്നത്. റീ മോർട്ട്ഗേജ് നടത്തിയവരുടെ എണ്ണം നവംബറിൽ 25,700 ആയിരുന്നത് ഡിസംബറിൽ 30,800 ആയി ഉയർന്നത് ഇതിന്റെ സൂചനയാണ്. അതേസമയം മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞത് കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിക്കുന്നതിനും അതേ തുടർന്ന് വീടുകളുടെ വില വർധനവിനും കാരണമാകുമെന്ന വിലയിരുത്തലുകളും വിദഗ്ധർ പങ്കു വയ്ക്കുന്നുണ്ട്.
വീട് വാങ്ങുന്നവരെ സഹായിക്കാനുള്ള പദ്ധതികൾ പുതിയ ബഡ്ജറ്റിൽ ഉണ്ടാകുമെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . ആദ്യമായി വീട് വാങ്ങുന്നവർക്ക് 99% മോർട്ട്ഗേജ് നൽകാനുള്ള വിപ്ലവകരമായ തീരുമാനം സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ഇതിൻ പ്രകാരം വെറും ഒരു ശതമാനം മാത്രമാണ് വീട് വാങ്ങുന്നവർ നിക്ഷേപം നടത്തേണ്ടതുള്ളൂ. ആവശ്യമായ ഗ്യാരന്റി സ്വീകരിച്ചുകൊണ്ട് 99 ശതമാനം പണവും ലോണായി നൽകുന്ന ഈ പദ്ധതി വൻ ജനസ്വീകാര്യത ലഭിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ ശരാശരി 290,000 എന്ന വിലയ്ക്ക് ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി പുതിയ സ്കീമിന്റെ കീഴിൽ 2900 പൗണ്ട് മാത്രം ആദ്യം ചെലവഴിച്ചാൽ മതിയാകും . എന്നാൽ നിലവിൽ ബാങ്കുകൾക്കും ബിൽഡിങ് സൊസൈറ്റികൾക്കും ഇപ്പോൾ കുറഞ്ഞത് 10 ശതമാനം നിക്ഷേപം ആവശ്യമാണ്.
ഇതുവരെ സ്വന്തമായി വീട് ഇല്ലാത്ത യുവ വോട്ടർമാരെ പുതിയ പദ്ധതിയിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനകും ചാൻസിലർ ജെറമി ഹണ്ടും പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ പദ്ധതി വീടുകളുടെ വിലയിൽ വൻ കുതിച്ചു ചാട്ടത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. വമ്പിച്ച ഭവന ക്ഷാമം പരിഹരിക്കാതെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഒട്ടേറെ പേർ വിപണിയിൽ വീട് വാങ്ങാൻ ശ്രമിക്കുന്നത് മൂലം വീടുകളുടെ വിലയിൽ വൻവർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രോപ്പർട്ടി വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ കൗൺസിലുകളിലെ സാമൂഹിക പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നതിനായി, അപ്രൻ്റീസ്ഷിപ്പിലൂടെ കൂടുതൽ പേരെ റിക്രൂട്ട് ചെയ്തു സോഷ്യൽ വർക്ക് രംഗത്തേക്ക് പരിശീലിപ്പിക്കുവാൻ കൗൺസിലുകൾക്ക് സർക്കാർ 12 മില്യൻ പൗണ്ടാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2025 മാർച്ച് അവസാനം വരെ അധിക ട്രെയിനികളുടെ റിക്രൂട്ട്‌മെൻ്റിനും മേൽനോട്ടത്തിനും പരിശീലനത്തിനും അവരെ സഹായിക്കുന്നതിനും ഓരോ അപ്രൻ്റീസിനും 30,000 പൗണ്ട് വരെ തുകയാണ് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് കൗൺസിലുകൾക്ക് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനങ്ങൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റുകൾ കൈകാര്യം ചെയ്യുന്നതിനും ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജുകളെ പിന്തുണയ്ക്കുന്നതിനും മറ്റ് സങ്കീർണ്ണമായ കേസ് വർക്കുകൾ നൽകുന്നതിനും സഹായിക്കുന്നതിന് സോഷ്യൽ വർക്ക് കപ്പാസിറ്റി വർദ്ധിപ്പിക്കാൻ ഈ ഫണ്ടിംഗ് അധികാരികളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിഎച്ച്എസ്‌സി പറഞ്ഞു. അപ്രൻ്റീസുകൾക്ക് പഠിക്കുമ്പോൾ തന്നെ ഒരു കൗൺസിൽ തസ്തികയിൽ ശമ്പളം നേടാനാകുമെന്നതിനാൽ, പരമ്പരാഗത ബിരുദത്തിലൂടെ പരിശീലനം നേടാൻ സാധിക്കാത്ത ആളുകൾക്ക് സാമൂഹിക പ്രവർത്തനം ഒരു കരിയറായി തുടരാനും ഈ ഫണ്ടിംഗ് പ്രാപ്തമാക്കുമെന്നും ഡിഎച്ച്എസ്‌സി പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ തന്നെ മലയാളികൾക്കും സോഷ്യൽ സർവീസ് രംഗത്ത് കയറിപ്പറ്റുവാൻ ഇതൊരു സുവർണ്ണ അവസരമാണ്.
കൗൺസിലുകൾ ഇതിനകം റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും പദ്ധതിയിട്ടിരിക്കുന്ന അപ്രൻ്റീസുകൾക്കപ്പുറം അധിക അപ്രൻ്റീസുകൾക്കായി ഈ ഫണ്ട് ഉപയോഗിക്കണം എന്ന കർശന നിർദേശം ഡിപ്പാർട്ട്മെന്റ് നൽകുന്നുണ്ട്. എന്നാൽ
അവരുടെ മൂന്ന് വർഷത്തെ ഡിഗ്രിയുടെ ചിലവുകൾക്കായി ഈ തുക ചെലവഴിക്കാൻ പാടില്ലെന്നും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്. അധിക അപ്രൻ്റീസുകളെ റിക്രൂട്ട് ചെയ്യുക, അപ്രൻ്റീസ്ഷിപ്പ് പ്രോഗ്രാം അല്ലെങ്കിൽ പരിശീലന ദാതാവുമായുള്ള ബന്ധം ഏകോപിപ്പിക്കുക, വ്യത്യസ്‌ത പ്രാക്ടീസ് പ്ലേസ്‌മെൻ്റുകൾ ഉൾപ്പെടുത്തുക തുടങ്ങിയവയ്ക്കാണ് ഈ പണം ചെലവഴിക്കേണ്ടതെന്ന് നിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. കാലാവധിക്ക് മുൻപ് തന്നെ ഈ പണം കൃത്യമായും കൗൺസിലുകൾ ചിലവഴിക്കണമെന്നും നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.
സോഷ്യൽ വർക്ക് അപ്രൻ്റീസ്ഷിപ്പുകൾ സാധാരണയായി മൂന്ന് വർഷമെടുക്കുന്ന ബിരുദതല യോഗ്യതകളാണ്. അപ്രൻ്റീസുമാർ അവരുടെ സമയത്തിൻ്റെ 20 ശതമാനം എങ്കിലും ഓഫ്-ദി-ജോബ് പരിശീലനത്തിൽ ചെലവഴിക്കുന്നുണ്ട്. സാധാരണയായി ഒരു സർവകലാശാലയോ മറ്റ് പഠന ദാതാക്കളോ നൽകുന്ന ഒരു പരിശീലനമാണ് ഇത്. എന്നാൽ ഇത് സാമ്പത്തികമായി താങ്ങാൻ കഴിയാത്തവർക്ക് ഇപ്പോൾ ലഭിക്കുന്ന അവസരം വളരെ ഫലപ്രദമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അനധികൃതമായ കടന്നുകയറ്റം ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനമാണ് എല്ലാ എൻഎച്ച്എസ് ആശുപത്രികളിലും ഒരുക്കിയിരിക്കുന്നത്. രോഗികളുടെ സുരക്ഷയും അവരുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും എൻഎച്ച്എസ് ഹോസ്പിറ്റലിൽ സുരക്ഷാസംവിധാനങ്ങൾ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ സംരക്ഷിക്കുന്നതിനുള്ള സൈബർ സുരക്ഷയുടെ കാര്യത്തിലും വളരെ അധികം പ്രാധാന്യമാണ് എൻഎച്ച്എസ് നൽകുന്നത്.
എന്നാൽ എല്ലാ സുരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിച്ച് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരാൾ അനധികൃതമായി പ്രവേശിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എൻഎച്ച്എസിന്റെ ഔദ്യോഗിക യൂണിഫോമിലാണ് 28 കാരനായ ലീ വുഡ്സ് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിച്ചത്. ഇയാൾ വ്യാജ ഐഡി കാർഡും കൈവശം വച്ചിരുന്നു. കുട്ടികളുടെ വാർഡിൽ അനധികൃതമായി പ്രവേശിച്ച ഇയാൾ ഹോസ്പിറ്റലിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം വരുത്തി എന്ന കുറ്റം കോടതിയിൽ സമ്മതിക്കുകയും ചെയ്തു.
റോയൽ ഹോസ്പിറ്റൽ ഫോർ ചിൽഡ്രൻ, ക്വീൻ എലിസബത്ത് മെറ്റേണിറ്റി യൂണിറ്റ്, രണ്ട് ആക്സിഡൻറ് എമർജൻസി യൂണിറ്റുകൾ എന്നിവ ചേരുന്നതാണ് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ. സംഭവത്തെ തുടർന്ന് എൻഎച്ച് എസ് ആൻറി ഫ്രോഡ് ടീമിൽ നിന്നുള്ള ഒരു മുന്നറിയിപ്പ് സ്കോട്ട് ലൻഡിലെ 14 ഹെൽത്ത് ബോർഡുകളിലെ സുരക്ഷാ മേധാവികൾക്ക് നൽകപ്പെട്ടു കഴിഞ്ഞു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ജീവനക്കാരോട് കൂടുതൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേഴ്സായി ആൾമാറാട്ടം നടത്തി ഹോസ്പിറ്റലിൽ പ്രവേശിച്ച ഇയാളുടെ ഉദ്ദേശം എന്തായിരുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ കഠിനധ്വാനം ചെയ്യുമെന്ന് എൻഎച്ച്എസ് വക്താവ് പറഞ്ഞു . കുറ്റം സമ്മതിച്ച പ്രതിയ്ക്കായുള്ള ശിക്ഷാവിധി ഫെബ്രുവരി അവസാനത്തേയ്ക്ക് മാറ്റി വച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനിടയ്ക്ക് സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സന്തുലിതമായ ജീവിതശൈലിയുടെ ഭാഗമായി ആഴ്ചയിൽ ഒരിക്കൽ ഭക്ഷണം ഒഴിവാക്കുന്നത് തന്റെ അച്ചടക്കത്തിന്റെ ഭാഗമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഓരോ ആഴ്ചയുടെയും തുടക്കത്തിൽ 36 മണിക്കൂർ സുനക് ഉപവാസം അനുഷ്ഠിക്കുന്നു എന്ന വാർത്ത വിവിധ പ്രതികരണങ്ങൾക്കാണ് ബ്രിട്ടനിൽ വഴിതെളിച്ചിരിക്കുന്നത്. ഇത്തരം ഒരു ശീലത്തിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും പറ്റി ഇതിനോടകം തന്നെ വിദഗ്ധർ എല്ലാവരും വിശകലനം നടത്തി കഴിഞ്ഞിരിക്കുകയാണ്. ഭക്ഷണം ഇല്ലാതെ കഴിയാനുള്ള പ്രധാനമന്ത്രിയുടെ കഴിവ് വോട്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും, സിലിക്കൺ വാലിയിലെ തൊഴിലുടമകൾക്ക് ഇത് സന്തോഷം ആകുമെന്ന പ്രതികരണമാണ് പ്രമുഖ മാധ്യമപ്രവർത്തകയായ കോകോ ഖാൻ നടത്തിയത്. സൺഡേ ടൈം റിപ്പോർട്ട് ചെയ്ത പ്രകാരം, ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ ചൊവ്വാഴ്ച പുലർച്ചെ 5 മണി വരെ സുനക് ഭക്ഷണം ഒന്നും തന്നെ കഴിക്കാറില്ല എന്നാണ്. വെള്ളം, ചായ, കട്ടൻകാപ്പി തുടങ്ങിയ പാനീയങ്ങൾ മാത്രമാണ് ഈ സമയത്ത് അദ്ദേഹം കുടിക്കുന്നതെന്നാണ് ടൈംസ് റിപ്പോർട്ട് ചെയ്തത്.
തന്റെ ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്ന ആളാണ് റിഷി സുനക്. എന്നാൽ തനിക്ക് മധുരത്തിനോട് താല്പര്യം ഉണ്ടെന്ന് സുനക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 36 മണിക്കൂർ ഉപവാസത്തിനുശേഷം ബാക്കിയുള്ള ദിവസങ്ങളിൽ താൻ മധുരമുള്ള ഭക്ഷണങ്ങൾ ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യായാമത്തിൻ്റെ ആരാധകൻ കൂടിയായ സുനക് തൻ്റെ പെലോട്ടൺ ബൈക്കിൽ പ്രഭാത വ്യായാമങ്ങൾ നടത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങളും മുൻപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ ശരീരത്തിന് ഒരു പുന ക്രമീകരണത്തിനുള്ള സമയമാണ് താൻ നൽകുന്നതെന്ന് സുനക് വ്യക്തമാക്കി.
എന്നാൽ സുനകിന്റെ ഈ ഉപവാസ രീതി ഏറ്റവും കൂടുതൽ സന്തോഷം നൽകുക സിലിക്കൺ വാർഡിലെ തൊഴിലുടമകൾക്കാണെന്ന കോകോ ഖാന്റെ പ്രതികരണം പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. തങ്ങളുടെ കഴിവ് വർദ്ധിപ്പിക്കാനുള്ള ഏതു മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാവുന്നവരാണ് ടെക്കികൾ. രാഷ്ട്രീയക്കാരുടെയും സിനിമ മേഖലയിലുള്ളവരുടെയും ജീവിതശൈലികൾ ചർച്ച വിഷയം ആകുന്നതുപോലെ തന്നെയാണ് പ്രധാനമന്ത്രിയുടെ ഈ വെളിപ്പെടുത്തലും ബ്രിട്ടനിൽ ചർച്ച വിഷയം ആയിരിക്കുന്നത്.