Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇനി എൻ എച്ച് എസ് ആപ്പിൽ നിന്ന് ജനങ്ങൾക്ക് തങ്ങളുടെ മരുന്നുകളെ കുറിച്ചുള്ള ഡിജിറ്റൽ പ്രിസ്ക്രിപ്ഷൻ ലഭ്യമാകും. നിലവിൽ മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ട സാഹചര്യത്തിൽ വീണ്ടും ജിപിയെ സന്ദർശിച്ച് പ്രിസ്ക്രിപ്ഷൻ മേടിക്കുന്നത് ഒഴിവാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഡോക്ടർമാർ നൽകുന്ന പേപ്പർ സ്ലിപ്പിന് പകരം എൻഎച്ച്എസ് ആപ്പിലെ ബാർകോഡ് സ്കാൻ ചെയ്ത് ഫാർമസികൾക്ക് മരുന്ന് നൽകാൻ സാധിക്കും.

ആവർത്തന സ്വഭാവമുള്ള പ്രിസ്ക്രിപ്ഷൻ മരുന്നുകൾ ഉപഭോക്താക്കൾക്ക് ഫാർമസികളിൽ നിന്ന് മേടിക്കാൻ സാധിക്കുന്നതിനൊപ്പം തന്നെ ജിപിയുടെ സമയം ഈ നടപടിയിലൂടെ ലാഭിക്കാൻ സാധിക്കും എന്നതാണ് ഇതിൻറെ പ്രയോജനമായി വിലയിരുത്തപ്പെടുന്നത്. ഏകദേശം ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഇടയിൽ നടത്തിയ ട്രയലിന് ശേഷമാണ് ഇപ്പോൾ ഡിജിറ്റൽ ആപ്പിലെ ഈ സംവിധാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്. മരുന്നുകൾ ലഭ്യമാക്കുന്നത് കൂടാതെ ഓരോ ചികിത്സയ്ക്കായും ഉള്ള ജിപി അപ്പോയിൻമെൻ്റുകളും, ജിപി അപ്പോയിൻമെന്റ് ലഭിക്കാൻ എത്രനാൾ കാത്തിരിക്കണം തുടങ്ങിയ വിവരങ്ങളും എൻഎച്ച്എസ് ആപ്പിലൂടെ ലഭ്യമാകും. പുതിയ നടപടി രോഗികളുടെയും ജിപിമാരുടെയും വിലപ്പെട്ട സമയം ലാഭിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു.

ജിപിയെ നേരിട്ട് കാണാതെ തന്നെ ഫാർമസികളിൽ നിന്ന് ചില രോഗങ്ങൾക്ക് ചികിത്സ തേടാനുള്ള സംവിധാനം യുകെയിൽ നിലവിൽ വന്നത് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെതിരുന്നു . സൈനസൈറ്റിസ് , തൊണ്ടവേദന , ചെവി വേദന , ചെറിയ പ്രാണികളുടെ കടികൊണ്ടുള്ള പ്രയാസങ്ങൾ , ഇംപെറ്റിഗോ , ഷിംഗിൾസ് , 65 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ സങ്കീർണ്ണമല്ലാത്ത യൂറിനറി ഇൻഫെക്ഷൻ എന്നീ രോഗങ്ങൾക്കാണ് ജിപി അപ്പോയിൻമെൻ്റുകളോ പ്രിസ്ക്രിപ്ഷനോ ആവശ്യമില്ലാതെ ഫാർമസികളിൽ നിന്ന് മരുന്നുകൾ ലഭിക്കുന്നത്. ഇതിലൂടെ 10 ദശലക്ഷത്തിലധികം ജി പി അപ്പോയിൻ്റ്ന്മെന്റുകൾ കുറയ്ക്കാൻ സാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് പുതിയ പദ്ധതിയെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു . കൂടുതൽ പേർ പ്രാഥമിക പരിചരണത്തിന് ഇനി ഫാർമസികളെ ആശ്രയിക്കുന്നതിന് ഇത് തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്.

ജിപിയെ നേരിട്ട് കാണാതെ തന്നെ ഫാർമസികളിൽ നിന്ന് ചില രോഗങ്ങൾക്ക് ചികിത്സ തേടാനുള്ള സംവിധാനം യുകെയിൽ നിലവിൽ വന്നു. എൻ.എച്ച്എസ്സിലെ തിരക്കും ജിപി അപ്പോയിൻ്റ്മെന്റുകൾ കിട്ടാനുള്ള പ്രയാസവും പുതിയ സംവിധാനത്തിലൂടെ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. സൈനസൈറ്റിസ് , തൊണ്ടവേദന , ചെവി വേദന , ചെറിയ പ്രാണികളുടെ കടികൊണ്ടുള്ള പ്രയാസങ്ങൾ , ഇംപെറ്റിഗോ , ഷിംഗിൾസ് , 65 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ സങ്കീർണ്ണമല്ലാത്ത യൂറിനറി ഇൻഫെക്ഷൻ എന്നീ രോഗങ്ങൾക്കാണ് ജിപി അപ്പോയിൻമെൻ്റുകളോ പ്രിസ്ക്രിപ്ഷനോ ആവശ്യമില്ലാതെ ഫാർമസികളിൽ നിന്ന് മരുന്നുകൾ ലഭിക്കുന്നത്.

ഈ സംവിധാനത്തിലൂടെ 10 ദശലക്ഷത്തിലധികം ജി പി അപ്പോയിൻ്റ്ന്മെന്റുകൾ കുറയ്ക്കാൻ സാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. പ്രാഥമിക ചികിത്സ മാത്രം ആവശ്യമുള്ളവർക്ക് ഫാർമസികളിൽ നിന്ന് മരുന്ന് ലഭിക്കുന്നത് വളരെ പ്രയോജനം ചെയ്യുമെന്ന് എൻഎച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. മഹാമാരിക്ക് മുമ്പുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ ജീപികൾക്ക് ഇപ്പോൾതന്നെ നല്ല ജോലിഭാരമാണ്. അതു കൂടാതെ ഇംഗ്ലണ്ടിലുടനീളമുള്ള ആളുകളിൽ എട്ടുപേർക്കും ഒരു ഫാർമസിയിൽ എത്തിച്ചേരാൻ വെറും 20 മിനിറ്റ് നേരത്തെ നടത്തത്തിന്റെ ആവശ്യമേയുള്ളൂ. കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ ഫാർമസികൾ ഉള്ളതിനാൽ അവിടെയുള്ള ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാവുകയും ചെയ്യുമെന്ന് അവർ കൂട്ടിച്ചേർത്തു.

എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് പുതിയ പദ്ധതിയെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു . കൂടുതൽ പേർ പ്രാഥമിക പരിചരണത്തിന് ഇനി ഫാർമസികളെ ആശ്രയിക്കുന്നതിന് ഇത് തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്.

പുതിയ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് മൾട്ടിപ്പിൾ ഫാർമസികളുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ലെയ്‌ല ഹാൻബെക്ക് പറഞ്ഞു. എന്നാൽ ഫാർമസികൾക്ക് ലഭിക്കാനുള്ള 1.2 ബില്യൺ പൗണ്ടിന്റെ ധനസഹായം ലഭിക്കുന്നില്ലെന്ന് അവർ സർക്കാരിനെ കുറ്റപ്പെടുത്തി. ഇതിന്റെ ഫലമായി പല ഫാർമസികളും പ്രവർത്തന സമയം കുറയ്ക്കുകയോ പൂർണമായും അടച്ചുപൂട്ടുകയോ ചെയ്തതായി അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ശരാശരി മോർട്ട്ഗേജ് നിരക്കുകൾ രണ്ടു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 2021 നവംബറിനു ശേഷം ആദ്യമായാണ് മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് ഇത്രയും കുറയുന്നത്. നേരത്തെ 5.34 ആയിരുന്ന മോർട്ട്ഗേജ് നിരക്ക് 0.06 കുറഞ്ഞ് 5.28 ശതമാനമായത് വായ്പ എടുക്കാനിരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞത് ഭവന വിപണിയിൽ പുത്തൻ ഉണർവിന് കാരണമായിട്ടുണ്ടെന്ന കണക്കുകളും വ്യക്തമാക്കുന്നു. വീട് വാങ്ങുന്നതിന് നവംബറിൽ മോർട്ട്ഗേജ് ലഭിച്ചവരുടെ എണ്ണം 49,300 ആയിരുന്നു. എന്നാൽ ഇത് ഡിസംബർ ഡിസംബറിൽ 50,500 ആയി ഉയർന്നു. ഭവന വിപണി സജീവമാകുന്നതിന്റെ സൂചനയായാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.


പുതിയതായി ലോൺ എടുക്കാനിരിക്കുന്നവരെ കൂടാതെ റീ മോർട്ട്ഗേജ് ചെയ്യുന്നവർക്കും പലിശ നിരക്കിലെ കുറവ് പ്രയോജനം ചെയ്തതായാണ് കണക്കുകൾ കാണിക്കുന്നത്. റീ മോർട്ട്ഗേജ് നടത്തിയവരുടെ എണ്ണം നവംബറിൽ 25,700 ആയിരുന്നത് ഡിസംബറിൽ 30,800 ആയി ഉയർന്നത് ഇതിന്റെ സൂചനയാണ്. അതേസമയം മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞത് കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിക്കുന്നതിനും അതേ തുടർന്ന് വീടുകളുടെ വില വർധനവിനും കാരണമാകുമെന്ന വിലയിരുത്തലുകളും വിദഗ്ധർ പങ്കു വയ്ക്കുന്നുണ്ട്.

യുകെയിൽ പെർമനന്റ് വിസ ലഭിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് .പൊതുവെ പണപ്പെരുപ്പവും കൂടിയതും പലിശ നിരക്ക് ഉയർന്നതും യുകെയിലെത്തുന്ന മലയാളികളെ പുതിയ വീടുകൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന വസ്തുതയാണ്.

വീട് വാങ്ങുന്നവരെ സഹായിക്കാനുള്ള പദ്ധതികൾ പുതിയ ബഡ്ജറ്റിൽ ഉണ്ടാകുമെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . ആദ്യമായി വീട് വാങ്ങുന്നവർക്ക് 99% മോർട്ട്ഗേജ് നൽകാനുള്ള വിപ്ലവകരമായ തീരുമാനം സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ഇതിൻ പ്രകാരം വെറും ഒരു ശതമാനം മാത്രമാണ് വീട് വാങ്ങുന്നവർ നിക്ഷേപം നടത്തേണ്ടതുള്ളൂ. ആവശ്യമായ ഗ്യാരന്റി സ്വീകരിച്ചുകൊണ്ട് 99 ശതമാനം പണവും ലോണായി നൽകുന്ന ഈ പദ്ധതി വൻ ജനസ്വീകാര്യത ലഭിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ ശരാശരി 290,000 എന്ന വിലയ്ക്ക് ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി പുതിയ സ്കീമിന്റെ കീഴിൽ 2900 പൗണ്ട് മാത്രം ആദ്യം ചെലവഴിച്ചാൽ മതിയാകും . എന്നാൽ നിലവിൽ ബാങ്കുകൾക്കും ബിൽഡിങ് സൊസൈറ്റികൾക്കും ഇപ്പോൾ കുറഞ്ഞത് 10 ശതമാനം നിക്ഷേപം ആവശ്യമാണ്.

ഇതുവരെ സ്വന്തമായി വീട് ഇല്ലാത്ത യുവ വോട്ടർമാരെ പുതിയ പദ്ധതിയിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനകും ചാൻസിലർ ജെറമി ഹണ്ടും പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ പദ്ധതി വീടുകളുടെ വിലയിൽ വൻ കുതിച്ചു ചാട്ടത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. വമ്പിച്ച ഭവന ക്ഷാമം പരിഹരിക്കാതെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഒട്ടേറെ പേർ വിപണിയിൽ വീട് വാങ്ങാൻ ശ്രമിക്കുന്നത് മൂലം വീടുകളുടെ വിലയിൽ വൻവർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രോപ്പർട്ടി വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇരുപത്തിയാറാം വയസ്സിൽ ഗർഭിണിയായിരുന്ന പ്രൈമറി സ്കൂൾ അധ്യാപിക ജീവനൊടുക്കിയത് ഏവരെയും വേദനിപ്പിച്ച വാർത്തയായിരുന്നു. എന്നാൽ മരണത്തിന് പിന്നിലെ അന്വേഷണത്തിൽ അവൾ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളാണ് അവളെ മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗർഭിണിയായിരുന്ന കാലഘട്ടത്തിൽ അവൾക്ക് ശാരീരികമായി വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അവളുടെ പ്രശ്നങ്ങൾ പരിഹരിച്ച് അവൾക്ക് താങ്ങാവേണ്ട ഡോക്ടർമാരും നേഴ്സുമാരും അവളുടെ ഉത്കണ്ഠ ശരിയായ രീതിയിൽ കണക്കിലെടുക്കാതിരുന്നത് അവളുടെ മാനസികാരോഗ്യം തകർക്കുന്നതിന് ഇടയാക്കി. ഇതാണ് പിന്നീട് അവളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുകയാണ്. പങ്കാളിയായ എഡ്ഢി ലെക്കിനൊപ്പം തങ്ങളുടെ ആദ്യത്തെ കുരുന്നിനെ പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് ഇരുപത്തിയാറുകാരിയായ ജെസീക്കാ ക്രോൺഷോ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ ഗർഭിണിയായതോടൊപ്പം അവളെ അലട്ടിയ ഒരു പ്രശ്നമായിരുന്നു ഹൈപ്പർമെസിസ് ഗ്രാവിഡാറം എന്ന അവസ്ഥ. ഗർഭാവസ്ഥയിൽ സ്ത്രീകൾക്ക് കഠിനമായ ഛർദി ഉണ്ടാകുന്ന അവസ്ഥയാണിത്. വെയിൽസ് രാജകുമാരിയായ കാതറിന്റെ ഗർഭാവസ്ഥയിൽ ഈ പ്രശ്നം നേരിട്ടിരുന്നതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ അവസ്ഥ ജെസീക്കയെ ശാരീരികമായും മാനസികമായും വളരെയധികം തളർത്തി.

തനിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടർമാരോട് അറിയിച്ചെങ്കിലും, അവളുടെ മാനസിക അവസ്ഥയെ സംബന്ധിച്ച് ഡോക്ടർമാർ യാതൊരു വിവരങ്ങളും അവളോട് അന്വേഷിച്ചിരുന്നില്ലെന്ന് ഇപ്പോൾ അന്വേഷണത്തിൽ വ്യക്തമാകുന്നുണ്ട്. അവളുടെ രോഗാവസ്ഥകളിൽ നിന്ന് അവൾക്ക് ആശ്വാസം ലഭിക്കുന്ന മരുന്ന് ഗർഭസ്ഥ ശിശുവിന് ദോഷം ചെയ്യുന്നതാണെന്ന തെറ്റായ വിവരവും ഡോക്ടർമാർ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മൂലം മരുന്നിന്റെ ഡോസ് കുറയ്ക്കുവാൻ അവൾ തന്നെ തീരുമാനിച്ചു. തങ്ങളുടെ അവസ്ഥകൾക്കും പ്രശ്നങ്ങൾക്കും ആരും തന്നെ പ്രാധാന്യം നൽകിയിരുന്നില്ലെന്ന് പങ്കാളിയായ എഡ്ഢിയും പറഞ്ഞു. ആറാഴ്ചകൾക്ക് ശേഷമാണ് ജെസീക്കയെ ലങ്കാഷെയറിലെ അക്‌റിംഗ്ടണിലുള്ള വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ അമ്മ കണ്ടെത്തിയത്. അടിയന്തരമായി ആശുപത്രിയിൽ എത്തിച്ച് സിസേറിയനിലൂടെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മരണത്തെ അതിജീവിച്ചില്ല.

ജെസീക്കയുടെ മരണശേഷം അവളുടെ കുടുംബം ഉയർത്തിയ നിലപാടായിരുന്നു ഗർഭിണിയായ സ്ത്രീകൾക്ക് വേണ്ട പിന്തുണ ലഭിക്കുന്നില്ല എന്നുള്ളത്. അവൾക്ക് വേണ്ട ചികിത്സ ലഭിക്കാതിരുന്നത് മൂലമാണ് ജെസീക്ക ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അന്വേഷണം നടത്തിയ കൊറോണർ കെയ്റ്റ് ബിസെറ്റ് കണ്ടെത്തി. സ്ത്രീകളുടെ ഈ അവസ്ഥയെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകണമെന്ന ആവശ്യവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. ഇത്തരമൊരു ദുരന്തം ഇനി ഉണ്ടാകാതിരിക്കാൻ സ്ത്രീകളുടെ പരിചരണത്തിലും ചികിത്സയിലും വലിയ മാറ്റത്തിന് ഇത് വഴിയൊരുക്കുമെന്നാണ് ജെസീക്കയുടെ കുടുംബം ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിലെ ആലപ്പുഴയിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി ) യുടെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 15 പേർക്ക് വധശിക്ഷ വിധിച്ചത് വൻ വാർത്താ പ്രാധാന്യത്തോടെ ബിബിസി റിപ്പോർട്ട് ചെയ്തു. ഒട്ടേറെ മലയാളികളാണ് ദിനംപ്രതി ആരോഗ്യ മേഖലയിൽ ജോലി ചെയ്യാനും വിദ്യാർത്ഥി വിസയിലും യുകെയിൽ എത്തിച്ചേരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ രാഷ്ട്രീയ കൊലപാതക പരമ്പരകളിലേയ്ക്ക് വിരൽ ചൂണ്ടുന്ന വാർത്തയുടെ നിഴൽ മലയാളികളെ ആകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തെ കുറിച്ച് വളരെ വിശദമായ റിപ്പോർട്ടു തന്നെ ബിബിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2021 ഡിസംബർ 19 -നാണ് ആലപ്പുഴയിലെ വീട്ടിൽ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയത്.

15 പ്രതികളിൽ എട്ടുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും മറ്റുള്ളവർ വീടിന് പുറത്ത് ആയുധങ്ങളുമായി കാവൽ നിന്നെന്നുമാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരു കൊലപാതകത്തിന് 15 പേരെ വധശിക്ഷയ്ക്ക് വിധിച്ചു എന്ന അപൂർവ്വതയും ഈ കേസിനുണ്ട്.

ശിക്ഷിക്കപ്പെട്ട 15 പ്രതികളും 2022 -ൽ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളവരായിരുന്നു. ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെഎസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്ക് അകമായിരുന്നു ശ്രീനിവാസന്റെ കൊലപാതകം. ഷാനിൻ്റെ കൊലപാതകം നടന്ന് ഏതാനും മാസങ്ങൾക്കകം സമർപ്പിച്ച കുറ്റപത്രത്തിൽ 21 പേരാണ് പ്രതി പട്ടികയിലുള്ളത്. ഈ കേസിന്റെ വിചാരണ അടുത്തമാസം ആരംഭിക്കും.

ആലപ്പുഴ ജില്ലയിൽ 2021-ൽ തുടർച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകത്തിൽ ഒടുവിലത്തേതായിരുന്നു രഞ്ജിത്ത് വധം . 2021 ഫെബ്രുവരി 24 -ന് വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ ആർ .നന്ദു കൃഷ്ണ കൊല്ലപ്പെട്ടതാണ് തുടക്കമായത്. ആദ്യ രണ്ടു കേസുകളിലും കോടതി നടപടികൾ പൂർത്തിയായിട്ടില്ല.

തങ്ങളുടെ നഷ്ടം നികത്താനാവാത്തതണെന്നും എന്നാൽ കോടതിവിധി ആശ്വാസം നൽകുന്നതാണെന്നും രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിഷ പ്രതികരിച്ചു. ശ്രീനിവാസൻ്റെയും ഷാനിൻ്റെയും ഉൾപ്പെടെയുള്ള കൊലപാതകം കേരളത്തിലെ ജനങ്ങളെ ഞെട്ടിച്ചതായും ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വാർത്താ പ്രാധാന്യം നേടിയതായും ബിബിസി വാർത്തയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ വേനൽക്കാലത്ത് പ്രവർത്തനസജ്ജമാകാ നൊരുങ്ങി യുകെയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് അക്വാ പാർക്ക്. ദേശീയ ഉദ്യാനത്തിൻെറ നടുവിലായാണ് പാർക്ക് സ്ഥിതി ചെയ്യുക. ന്യൂ ഫോറസ്ററ് വാട്ടർ പാർക്ക് 1989 -ലാണ് തുറന്നത്. ഇവിടെ 2015 -ൽ അക്വാ പാർക്ക് ആരംഭിച്ചു. യുകെയിലെ തന്നെ ആദ്യ അക്വാ പാർക്ക് ആയ ഇതിന് 260 അടിയിലധികം നീളമുണ്ട്. 50 ഏക്കർ വിസ്തൃതിയുള്ള ഈ സംരംഭത്തെ പോസിഡോൺ, നെപ്റ്റ്യൂൺ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുകയാണ്. ട്രാംപോളിൻ, വോൾ ക്ലൈമ്പിങ് തുടങ്ങിയ ആകർഷകമായ വിനോദങ്ങളും ഇവിടെ ഉണ്ട്.

ശൈത്യകാലത്ത് അടച്ച സംരംഭം ഈ മെയ് മാസം വീണ്ടും തുറക്കുകയാണ്. ഒക്ടോബർ വരെ ഇത് സജീവമായി പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മണിക്കൂറിന് £20 മുതലാണ് ടിക്കറ്റുകളുടെ വില. വെറ്റ് സ്യൂട്ടും മറ്റും വാടകയ്ക്ക് എടുക്കുന്നതിൽ അധിക ചിലവുകൾ ഉണ്ടാകും. വിവിധ തരത്തിലുള്ള പാനീയങ്ങൾ ലഭിക്കുന്ന ഓൺസൈറ്റ് ക്ലബ്ബ് ഹൗസുകൾ ഇവിടെയുണ്ട്. ബർഗർ, ഐസ്ക്രീം തുടങ്ങിയ ഭക്ഷണങ്ങൾ ലഭിക്കുന്ന കഫേകളും ഇവിടെ നിറസാന്നിധ്യമാണ്.

ഒരാൾക്ക് £17.50 നു രാത്രി ക്യാമ്പിംഗ് ചെയ്യാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. പാർക്കിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ആളുകൾ സമൂഹ മാധ്യമങ്ങളിലൂടെ അവരുടെ സന്തോഷം പങ്കിട്ടു. ഓൺലൈനിൽ വളരെ ഉയർന്ന റേറ്റിംഗാണ്. തങ്ങളുടെ ബാല്യകാല ഓർമ്മകൾ വീണ്ടെടുക്കാൻ പറ്റിയ നല്ലൊരു അവസരമായിരുന്നു പാർക്കിലെ അനുഭവങ്ങൾ എന്ന് പലരും പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മനുഷ്യർക്കിടയിൽ അൽഷിമേഴ്സ് രോഗം പകരാമെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് ശാസ്ത്രലോകം പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ നിരോധിക്കപ്പെട്ട, എന്നാൽ മുൻപ് നിലവിലുണ്ടായിരുന്ന ഹോർമോൺ ട്രീറ്റ്മെന്റുകൾ നടത്തിയ വ്യക്തികളിൽ കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും രോഗമുണ്ടെന്ന തെളിവുകൾ ലഭിച്ചതായാണ് വിദഗ്ധർ വ്യക്തമാക്കിയിരിക്കുന്നത്. അമിലോയിഡ്-ബീറ്റ പ്രോട്ടീൻ എന്ന ഘടകമാണ് അൽഷിമേഴ്സ് രോഗത്തിന് കാരണമാകുന്നത്. കുട്ടികളായിരുന്നപ്പോൾ ലഭിച്ച ഹോർമോൺ ട്രീറ്റ്മെന്റുകളിൽ, കുത്തിവയ്ക്കപ്പെട്ട ഗ്രോത്ത് ഹോർമോണിൽ ഈ അമിലോയിഡ്-ബീറ്റ പ്രോട്ടീൻ ഉണ്ടെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. പഠനം നടത്തിയ ഗ്രോത്ത് ഹോർമോൺ ട്രീറ്റ്മെന്റ് ലഭിച്ച 1848 പേരിലാണ് രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതേ ചികിത്സ ലഭിച്ച മറ്റുള്ളവർക്കും രോഗമുണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

1958 നും 1985 നും ഇടയിൽ, യുകെയിലെയും യുഎസിലെയും അസാധാരണമായി ഉയരം കുറഞ്ഞ കുട്ടികൾക്ക് അവരുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിന് ശവശരീരങ്ങളിൽ നിന്നും എടുത്ത ഹോർമോണുകൾ നൽകി വന്നിരുന്നു. എന്നാൽ പിന്നീട് ഈ രീതി നിരോധിക്കപ്പെട്ടിരുന്നു. ചില ബാച്ചുകളിൽ ക്രൂയ്റ്റ്സ്ഫെൽറ്റ് – ജക്കോബ് ഡിസീസ് എന്ന മാരകവും ഭേദമാക്കാനാവാത്തതുമായ മസ്തിഷ്ക രോഗത്തിന്റെ പ്രിയോണുകൾ കണ്ടെത്തിയതിനെ തുടർന്നാണിത്. പിന്നീട് ഡോക്ടർമാർ സിന്തറ്റിക് ഹോർമോണുകൾ നൽകുക എന്ന രീതിയാണ് പിന്തുടർന്നത്. എന്നാൽ ഇത്തരം ഗ്രോത് ഹോർമോൺ ട്രീറ്റ്മെന്റുകൾ ലഭിച്ചവരിൽ 38 മുതൽ 55 വയസ്സിനുള്ളിൽ തന്നെ അൽഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

ഹോസ്പിറ്റൽ സ്റ്റെറിലൈസേഷൻ രീതികളെ അതിജീവിക്കുന്ന പ്രിയോണുകൾ മറ്റു ചില സർജിക്കൽ പ്രൊസീജറുകളിലൂടെ മനുഷ്യരിലേക്ക് പകരാമെന്ന ഭയമാണ് ഇപ്പോൾ ശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ പ്രിയോണുകൾ തലച്ചോറിൽ വർദ്ധിക്കുമ്പോഴാണ്, ന്യൂറോണുകൾക്ക് ചുറ്റും പിന്നീട് പ്രോട്ടീൻ ഫലകങ്ങൾ രൂപപ്പെടുന്നത്. ഇത് പിന്നീട് അൽഷിമേഴ്സ് രോഗത്തിലേക്ക് നയിക്കുന്നു. ഭാവിയിൽ ആകസ്മികമായി രോഗം പകരുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസർ ജോൺ കോളിംഗ് പറഞ്ഞു.

ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ ആർക്കൈവുകളിൽ സൂക്ഷിച്ചിരുന്ന ഗ്രോത് ഹോർമോണിന്റെ അവശിഷ്ടങ്ങൾ ശാസ്ത്രജ്ഞർ എലികളിൽ പരീക്ഷിച്ചപ്പോൾ, അവയിൽ അൽഷിമേഴ്‌സിന് കാരണമാകുന്ന പ്രോട്ടീനുകളുടെ ഉത്പാദനത്തിന് ഇവ കാരണമായതായി കണ്ടെത്തി.

ബാക്ടീരിയ, വൈറൽ ഇൻഫെക്ഷനുകൾ പകരുന്നത് പോലെ, ഈ രോഗം ഒരിക്കലും പകരുകയില്ലെന്നും, രോഗബാധിതമായ മനുഷ്യ ടിഷ്യൂ അബദ്ധവശാൽ ശരീരത്തിലേക്ക് എത്തിച്ചേരുമ്പോഴാണ് രോഗം പകരുന്നത് എന്നും പ്രൊഫസർ കോളിംങ്‌ വ്യക്തമാക്കി. ഭാവിയിൽ അൽഷിമേഴ്‌സ് മനസ്സിലാക്കുന്നതിനും ചികിത്സിക്കുന്നതിനുമായി ഗവേഷകരെ ശരിയായ ദിശയിലേക്ക് നയിക്കാൻ പുതിയ കണ്ടെത്തലുകൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ ഇന്ന് ട്രെയിൻ പണിമുടക്ക് ആരംഭിക്കും. ആറു ദിവസത്തിലായി നീണ്ടുനിൽക്കുന്ന സമരം ട്രെയിൻ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കും. പണിമുടക്ക് കൂടാതെ ഇന്നലെ മുതൽ ഫെബ്രുവരി 6 ചൊവ്വാഴ്ച വരെ അധിക സമയം ജോലി ചെയ്യുന്നതിൽ നിന്ന് ജീവനക്കാർ വിട്ടുനിൽക്കും. പണിമുടക്കിനൊപ്പം ഈ നടപടിയും ട്രെയിൻ ഷെഡ്യൂളുകൾ താളം തെറ്റിക്കുന്നതിന് വഴി വെക്കും.

ജനുവരി 30 ചൊവ്വാഴ്ചയ്ക്കും ഫെബ്രുവരി 5 തിങ്കളാഴ്ചയ്ക്കുമിടയിൽ വിവിധ റൂട്ടുകളിൽ സമരത്തിൻറെ ഭാഗമായി ട്രെയിൻ ഗതാഗതം തടസ്സപ്പെടുമെന്ന് യൂണിയനായ എഎസ് എൽ ഇ എഫ് അറിയിച്ചു.

താഴെ പറയുന്ന സർവീസുകളെയാണ് സമരം ബാധിക്കുന്നത്.

ജനുവരി 30 ചൊവ്വാഴ്ച: തെക്കുകിഴക്കൻ, തെക്കൻ, ഗാറ്റ് വിക്ക് എക്സ്പ്രസ്, ഗ്രേറ്റ് നോർത്തേൺ, തേംസ്ലിങ്ക്, സൗത്ത് വെസ്റ്റേൺ റെയിൽവേ, എസ്ഡബ്ല്യുആർ ഐലൻഡ് ലൈൻ
ജനുവരി 31 ബുധനാഴ്ച: നോർത്തേൺ ട്രെയിനുകൾ, ട്രാൻസ്‌പെനൈൻ എക്സ്പ്രസ്
ഫെബ്രുവരി 2 വെള്ളിയാഴ്ച: ഗ്രേറ്റർ ആംഗ്ലിയ, C2C, LNER
ഫെബ്രുവരി 3 ശനിയാഴ്ച: വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ട്രെയിനുകൾ, അവന്തി വെസ്റ്റ് കോസ്റ്റ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേ
ഫെബ്രുവരി 5 തിങ്കൾ: ഗ്രേറ്റ് വെസ്റ്റേൺ, ക്രോസ് കൺട്രി, ചിൽട്ടേൺ

ഫെബ്രുവരി 1 വ്യാഴാഴ്ചയും 4-ാം തീയതി ഞായറാഴ്ചയും സമരം ഉണ്ടായിരിക്കുകയില്ല.

വിവിധ റെയിൽവേ യൂണിയനുകളുടെ പണിമുടക്കുകൾ മൂലം രാജ്യത്തെ ട്രെയിൻ ഗതാഗതം പലപ്പോഴും വൻ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പണിമുടക്ക് ദിവസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിൻ യാത്രക്കാർക്ക് അവർ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കുകയോ, വൈകുകയോ, റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ ടിക്കറ്റ് ചാർജ് തിരികെ ലഭിക്കും. സമരമൂലം യാത്ര ചെയ്യാൻ കഴിയാത്ത ടിക്കറ്റ് ഉടമകൾക്ക് സമര ദിവസങ്ങളിൽ 100% നഷ്ടപരിഹാരത്തിനും അർഹതയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സമാനതകളില്ലാത്ത ലൈംഗികാതിക്രമത്തിന്റെ വാർത്തയാണ് ഷെഫീൽഡ് നിന്ന് പുറത്തുവന്നിരിക്കുന്നത്. സുന്ദരമായ സ്വപ്നങ്ങൾ കണ്ട് ഉറങ്ങാൻ കിടന്ന ഒരു പെൺകുട്ടിയോട് മോഷ്ടാവ് അതിക്രൂരമായ ലൈംഗികാതിക്രമം നടത്തിയതിന്റെ വാർത്ത കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.

മോഷ്ടാവ് മുകളിലത്തെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ മുറിയിൽ ജനലിലൂടെ പ്രവേശിച്ച് അവളെ ലൈംഗികമായി ആക്രമിച്ചപ്പോൾ ആ കുരുന്ന് ആദ്യം കരുതിയത് ഇത് ഒരു പേടിസ്വപ്നമാണെന്നാണ്. അവൾ ഉണർന്നപ്പോൾ അക്രമി തുറന്ന ജനലിലൂടെ പുറത്ത് ചാടി രക്ഷപ്പെടുകയും ചെയ്തു. ആദ്യം പെൺകുട്ടി സംഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ അവളുടെ മാതാപിതാക്കളും കരുതിയത് അത് അവളുടെ പേടിസ്വപ്നമാണെന്നാണ്. എന്നാൽ താൻ നേരിട്ട ലൈംഗികാതിക്രമത്തിന്റെ മുറിപ്പാടുകൾ പെൺകുട്ടി കാണിച്ചപ്പോഴാണ് അവർ ആ നഗ്നസത്യം തിരിച്ചറിഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും.

ഷെഫീൽഡിലെ ഡാർനാലിലുള്ള അവളുടെ വീടിന്റെ ജനൽ പാളികളിൽ നിന്ന് പോലീസ് കുറ്റവാളിയുടെ വിരലടയാളം കണ്ടെത്തിയതാണ് കേസിന് നിർണ്ണായകമായത്. അങ്ങനെ ആ ദുഃഖസത്യം വെളിവാക്കപ്പെട്ടു. ആ 12 വയസു മാത്രം പ്രായമുള്ള കുരുന്ന് ലൈംഗികാതിക്രമത്തിന് ഇരയായിരിക്കുന്നു.

കിടപ്പുമുറിയിലെ ജനൽ പടിയിൽ കുറ്റവാളിയായ ഹോർവാത്തിൻ്റെ വിരലടയാളം കണ്ടെത്തിയതിനെ തുടർന്ന് പ്രതി രണ്ടാം നിലയിൽ കയറാൻ ഉപയോഗിച്ച ഗോവണിയും പോലീസ് കണ്ടെത്തി. ആദ്യം ഗോവണി ഉപയോഗിച്ച് മോഷണത്തിന് ശ്രമിച്ചതായി പ്രതി സമ്മതിച്ചെങ്കിലും ലൈംഗികാതിക്രമം നടത്തിയത് അയാൾ നിഷേധിച്ചു. പക്ഷേ തെളിവുകൾ അയാൾക്ക് എതിരായിരുന്നു. ഈ കേസ് ശരിക്കും ഒരു വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പോലീസ് ഓഫീസർ പറഞ്ഞു. ദു:സ്വപ്നം പോലെ ഒരു കേസ് എന്നാണ് പോലീസ് അന്വേഷണത്തെ വിശേഷിപ്പിച്ചത്. വരും വർഷങ്ങളിൽ ക്രൂരനായ ലൈംഗിക കുറ്റവാളി വർഷങ്ങളോളം ജയിലിൽ കഴിയേണ്ടതായി വരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പോലീസ് ഓഫീസർ ബസ് ഫീൽഡ് പറഞ്ഞു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ധീരമായ നിലപാട് സ്വീകരിച്ച പെൺകുട്ടിയെയും കുടുംബത്തെയും അദ്ദേഹം അഭിനന്ദിച്ചു

എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ചികിത്സയിലിരിക്കുന്ന മാനസികരോഗികൾ ക്രൂരമായ ബലാൽസംഗത്തിനും മറ്റു ലൈംഗിക അതിക്രമങ്ങൾക്കും ഇരയായതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 2019 മുതൽ ഇംഗ്ലണ്ടിലെ മുപ്പതിലധികം മാനസികാരോഗ്യ ആശുപത്രികളിൽ സ്കൈ ന്യൂസും ദി ഇൻഡിപെൻഡൻ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ജീവനക്കാരുടെയും പുരുഷ രോഗികളുടെയും ഉൾപ്പെടെയുള്ള ലൈംഗികാതിക്രമം, ദുരുപയോഗം എന്നിവ ഉൾപ്പെടെയുള്ള 20,000 പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

മുൻ ബ്രിട്ടീഷ് യുവ നീന്തൽ താരം അലക്സിസ് ക്വിൻ ആണ് കുപ്പിക്കുള്ളിലെ ഭൂതത്തെ തുറന്നുവിട്ടത്. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് മറ്റ് പുരുഷ രോഗികളിൽ നിന്ന് നേരിട്ട ക്രൂരമായ ലൈംഗികാതിക്രമത്തെ കുറിച്ച് അവർ തുറന്നു പറഞ്ഞതാണ് ഈ രംഗത്തെ ചൂഷണത്തെ കുറിച്ചുള്ള അന്വേഷണത്തിന് കാരണമായത്. അലക്സിസ് ക്വിൻ നേരിട്ട രണ്ട് ക്രൂര പീഡനങ്ങളിലും കുറ്റക്കാർ ഇതുവരെ ക്രിമിനൽ നടപടികൾ നേരിട്ടില്ല എന്നത് ഞെട്ടലോടെയാണ് പൊതുസമൂഹം ഏറ്റെടുത്തിരിക്കുന്നത്. അലക്സിസിന്റെ ജീവിതാനുഭവം പുറത്തുവന്നതോടെ ഒട്ടേറെ രോഗികളും അവരുടെ കുടുംബാംഗങ്ങളുമാണ് തങ്ങൾ നേരിട്ട ദുരന്ത കഥകൾ പറയാൻ മുന്നോട്ട് വന്നിരിക്കുന്നത്.

 

മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ഒരു പുരുഷ ഉദ്യോഗസ്ഥൻ ലൈംഗികമായി ഉപദ്രവിച്ചെന്ന് നിയമ ബിരുദധാരിയായ ഒരു യുവതി വെളിപ്പെടുത്തി. രണ്ട് കുട്ടികളുടെ അമ്മയായ മറ്റൊരു രോഗിക്ക് ഒരു ജീവനക്കാരന്റെ കൈയ്യിൽ നിന്ന് നേരിട്ടത് 5 മാസം നീണ്ടുനിന്ന ലൈംഗിക പീഡനമാണ്. മാനസിക രോഗികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിൻ്റെ നേർസാക്ഷ്യങ്ങൾ വൻ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. 2023 ജനുവരിയ്ക്കും ഓഗസ്റ്റിനുമിടയിൽ മാത്രം 4000 ലൈംഗിക അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് 2019 ലും 2020 ലും റിപ്പോർട്ട് ചെയ്യപ്പെട്ട വാർഷിക കണക്കുകളെക്കാൾ കൂടുതലാണ്. അതിലുപരിയായി ഉയർന്നു വന്ന 800 ലധികം ആരോപണങ്ങളിൽ 95 എണ്ണം മാത്രമാണ് പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ഹോസ്പിറ്റൽ അധികാരികളുടെ ഭാഗത്തുനിന്നുമുള്ള കഠിന വീഴ്ചയായാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved