Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകമെമ്പാടും പ്ലാസ്റ്റിക്കിൻെറ ഉപയോഗം കുറയ്ക്കുന്നതിനായി നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് ഉത്പാദന തോതിൽ ഒട്ടും കുറവില്ല. ഈ വർഷം 220 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കപ്പെടുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പല പ്രശസ്ത ബ്രാൻഡുകളുമാണ് പ്ലാസ്റ്റിക് മലിനീകരണത്തിന് പ്രധാന പങ്കു വഹിക്കുന്നതെന്ന് ഒരു പഠനം നേരത്തെ കണ്ടെത്തിയിരുന്നു.

ഡൽഹൗസി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഏറ്റവും കൂടുതൽ മലിനീകരണം നടത്തുന്നത് കൊക്കകോള കമ്പനിയാണ്. ബ്രാൻഡഡ് മാലിന്യങ്ങളുടെ 11 ശതമാനത്തിനും ഉത്തരവാദി കൊക്കകോള തന്നെ. ആഗോള ബ്രാൻഡഡ് പ്ലാസ്റ്റിക് മലിനീകരണ ഡേറ്റ പരിശോധിക്കുമ്പോൾ പ്ലാസ്റ്റിക് മലിനീകരണത്തിന് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ലോകത്തെ മുൻനിര നിർമ്മാതാക്കളാണെന്നുള്ള വസ്‌തുത മനസിലാക്കാൻ സാധിക്കുമെന്ന് പഠനത്തിൻ്റെ സഹ-രചയിതാവ് ഡോ. ടോണി വാക്കർ പറഞ്ഞു.

ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്ന ബ്രാൻഡുകൾ:

1. കൊക്കകോള കമ്പനി
2. പെപ്സികോ
3. നെസ്ലെ
4. ഡാനോൺ
5. ആൾട്രിയ
6. ബഖ്രെസ ഗ്രൂപ്പ്
7. വിങ്‌സ്
8.യൂണിലിവർ
9. മയോറ ഇന്ദാ
10. മൊണ്ടലെസ് ഇൻ്റർനാഷണൽ
11. മാർസ് ഇൻകോർപ്പറേറ്റഡ്
12. സലിം ഗ്രൂപ്പ്
13. ബ്രിട്ടീഷ് അമേരിക്കൻ ടൊബാക്കോ

84 രാജ്യങ്ങളിലായി 1,576 ഓഡിറ്റ് ഇവൻ്റുകളിൽ നിന്നുള്ള അഞ്ച് വർഷത്തെ ഡേറ്റ വിശകലനം ചെയ്താണ് പട്ടിക തയാറാക്കിയത്. പ്ലാസ്റ്റിക് ഉൽപ്പാദനവും മലിനീകരണവും തമ്മിലുള്ള കൃത്യമായ ബന്ധം കണ്ടെത്തിയ ഗവേഷക സംഘം, ഉത്പാദനത്തിലെ ഒരു ശതമാനം വർദ്ധനവ് മലിനീകരണ തോതിലുള്ള ഒരു ശതമാനം വർദ്ധനവിന് കാരണമാകുന്നതായി കണ്ടെത്തി. ബ്രാൻഡഡ് പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ പകുതിയിലേറെയും ഉത്തരവാദികളായ 56 ആഗോള കമ്പനികളെ ഗവേഷകർ തിരിച്ചറിഞ്ഞു. കൊക്കകോള കമ്പനി (11 ശതമാനം), പെപ്‌സികോ (അഞ്ച് ശതമാനം), നെസ്‌ലെ (മൂന്ന് ശതമാനം), ഡാനോൺ (മൂന്ന് ശതമാനം), ആൾട്രിയ/ഫിലിപ് മോറിസ് ഇൻ്റർനാഷണൽ (രണ്ട് ശതമാനം) എന്നിവയായിരുന്നു ആദ്യ അഞ്ച് നിർമ്മാതാക്കൾ.

ഡോ. വർഗീസ് കെ. ചെറിയാൻ , എം ജി സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിധി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നാം അഭിമുഖികരിക്കാൻ പോകുന്നത്. പ്രധാനമായും ഒരു പക്ഷത്ത് ബി.ജെ.പി നയിക്കുന്ന എൻ. ഡി. എ മുന്നണിയും മറു പക്ഷത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയുമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാർട്ടികൾ കേരളത്തിൽ കോൺഗ്രസിനെതിരെ പോരാടുമ്പോഴും വിശാലാടിസ്ഥാനത്തിൽ ദേശീയ തലത്തിൽ കോൺഗ്രസ്‌ ഭാഗമായിട്ടുള്ള ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. പ്രാദേശിക തലത്തിലും ദേശിയ തലത്തിലും പാർട്ടി പ്രവർത്തകർക്കിടയിലും വിശദീകരിക്കാൻ പറ്റാത്ത തരത്തിലുള്ള വിരുദ്ധ ധ്രുവങ്ങളിൽ നിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ അഭിമുഖികരിക്കേണ്ട സാഹചര്യമാണ് അതുകൊണ്ട് തന്നെ സി. പി. എം, സി. പി. ഐ, കോൺഗ്രസ്‌ എന്നീ കക്ഷികൾക്ക് നേരിടേണ്ടി വരുന്നത്. കേരളത്തിൽ സുശക്തമായ ജനകീയ അടിത്തറ ഉണ്ടെങ്കിലും ഒരു ദേശീയ പാർട്ടി എന്ന നിലയിൽ വ്യക്തിത്വം കാത്തുസൂക്ഷിക്കേണ്ടി വരുന്നതിന്റെ ജീവൻ മരണ പോരാട്ടം ആണ് ഈ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷ പാർട്ടികളായസി. പി. എം, സി പി. ഐ എന്നീ പാർട്ടികൾ നേരിടുന്നത്.

ഭൂരിപക്ഷ ആളുകളും തൊഴിലാളികളായ നമ്മുടെ രാജ്യത്ത് ഒരു തൊഴിലാളി വർഗ പാർട്ടിയായ സി പി. എം ന് എന്തുകൊണ്ട് വേരോട്ടം ശക്തമാക്കാൻ സാധിച്ചില്ല എന്ന സാഹചര്യം നമ്മൾ പരിശോധിക്കേണ്ടതാണ്. ഇന്ത്യൻ ജനതയുടെ സാംസ്കാരിക,ഭാഷ,പ്രാദേശിക വൈവിധ്യങ്ങൾ ഒരു ഏകീകൃത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉയർന്നുവരുന്നതിന് വെല്ലുവിളി ഉയർത്തിയതായി കണക്കാക്കാം. ജന്മി കുടിയാൻ വ്യവസ്ഥയിൽ നിലനിന്നിരുന്ന സാമൂഹിക സാഹചര്യങ്ങളും തൊഴിലാളി പ്രസ്ഥാങ്ങളുടെയും തൊഴിലാളി യൂണിയനുകളുടെയും അഭാവവും കമ്മ്യൂണിസത്തിനുള്ള അടിത്തറ രാജ്യത്ത് വേരോടുന്നതിന് തടസമായി നിന്നതായി കാണാം. മറ്റു പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ചിന്ന ഭിന്നമായ തൊഴിലാളി പ്രസ്ഥാനങ്ങളും ഒരു ഏകികൃതമായ നേതൃത്വവും ഇല്ലാതിരുന്നതും മാർക്സിസ്റ്റ്‌ ആശയങ്ങൾ രാജ്യം ഒട്ടാകെ സ്വീകാര്യത ലഭിക്കാതിരിക്കുന്നതിന് കാരണമായിട്ടുണ്ട്. കോൺഗ്രസ്‌ പാർട്ടിയുടെ സുവർണ കാലഘട്ടത്തിൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വവും അവരുടെ സ്വാധീനവും മറ്റു പാർട്ടികൾ വളർന്നു വരുന്നതിന് ഒരു പരിധിവരെ തടസമായിട്ടുണ്ട്. കോൺഗ്രസ്‌ ദുർബലമായപ്പോൾ ഇടത് പക്ഷ പാർട്ടികൾ ശക്തി പ്രാപിക്കാതിരിക്കുവാൻ അത്തരം സ്ഥലങ്ങളിൽ വർഗീയ, പ്രാദേശിക കാഴ്ചപ്പാടുകളുള്ള പല പാർട്ടികളും ഉയർന്ന് വന്നതിന്റെ നേർ കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്.

ഇ. എം. എസ് ഉൾപ്പെടെയുള്ള താത്വിക ആചാര്യന്മാർ സ്വാർത്ഥ താല്പര്യത്തിനുവേണ്ടി പാർട്ടിയുടെ നയങ്ങളിൽ വെള്ളം ചേർക്കുന്നതിനു സമ്മതിച്ചിരുന്നില്ല. മറ്റുള്ള പാർട്ടികൾ പ്രാദേശിക സ്വാർത്ഥ വർഗീയ താല്പര്യങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചപ്പോൾ തത്വാധിഷ്ഠിത നിലപാടിൽ അടിയുറച്ച് മുന്നോട്ട് പോകുന്ന പാർട്ടി ആയിരുന്നു കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ്റ്‌ പാർട്ടി. ഇന്ത്യയിലെ വിവിധ സാമൂഹിക വിഭാഗങ്ങളുടെയും ജാതിമതങ്ങളുടെയും അഭിലാഷങ്ങളെയും ആശങ്കകളെയും ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പരാജയപ്പെട്ടത് പല സ്ഥലങ്ങളിലും അവരുടെ സ്വാധീനത്തെ ദുർബലപ്പെടുത്തി. ആഴത്തിൽ വേരോടിയ ജാതി വ്യവസ്ഥയും സാമൂഹിക വിഭജനവും വർഗസമരത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് കാര്യമായ വെല്ലുവിളികൾ ഉയർത്തി.

രണ്ട് പാർട്ടികളായി വേർപിരിഞ്ഞ സി. പി എം ഉം സി. പി. ഐ. ഉം ഒന്നാകാനുള്ള നിർദേശം പലപ്പോഴും ഉയർന്ന് വന്നിരുന്നു. ഈ നിർദ്ദേശം പതിറ്റാണ്ടുകളായി ഉണ്ടെങ്കിലും ആശയപരവും സംഘടനാപരവുമായ ഭിന്നതകൾ കാരണം യാഥാർത്ഥ്യമായില്ല. ഒരുപക്ഷേ ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ഇടതുപക്ഷ മനോഭാവമുള്ള മറ്റു പാർട്ടികളും ഒന്നിക്കുന്ന സാഹചര്യം ഉണ്ടായാൽ വലതുപക്ഷ രാഷ്ട്രീയത്തിന്റെയും വർഗീയ പാർട്ടികളുടെയും ശക്തമായ സ്വാധീന വലയത്തിൽ നിന്ന് മധ്യവർഗത്തിന് ആശ്രയിക്കാൻ പറ്റുന്ന ഒരു പാർട്ടിയായി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയ്ക്ക് ഉയരുവാൻ കഴിഞ്ഞേനെ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാധാന്യം അർഹിക്കുന്നത് പല രീതിയിലാണ്. ഇടത് പക്ഷ പാർട്ടികളുടെ പരാജയം പലപ്പോഴും പ്രാദേശിക മത വർഗീയ കോഓപ്പറേറ്റ് സ്വാധീനമുള്ള പാർട്ടികളുട വളർച്ചയ്ക്ക് കാരണം ആയേക്കും. ഇത്‌ ഭൂരിപക്ഷ മധ്യവർഗ ജനതയുടെ താല്പര്യ സംരക്ഷണത്തിന് അനുകൂലമല്ലാത്ത ഒരു സാഹചര്യം രാജ്യത്ത് സൃഷ്ടിക്കുവാനുള്ള സാധ്യത ഒട്ടേറെയാണ്. അതുകൊണ്ടൊക്കെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഇത്തരം സങ്കുചിത മനോഭാവം ഇല്ലാത്ത സ്ഥാനാർഥികൾക്കായിവോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ഉയർന്ന് വരുന്നത്.

ഒരു ദേശീയ പാർട്ടിയായി അംഗീകരിക്കാൻ വേണ്ട മാനദണ്ഡങ്ങളിൽ പലതും ഇടത് പക്ഷ പാർട്ടികൾക്ക് നിലവിലെ സാഹചര്യത്തിൽ നേടിയെടുക്കേണ്ടതുണ്ട്. 1964 ൽ ആശയപരമായ അഭിപ്രായവ്യത്യാസങ്ങളും കോൺഗ്രസ് പാർട്ടിയോടുള്ള നിലപാടും കാരണമാണ് ഇടതുപക്ഷ പാർട്ടികളിൽ വിള്ളൽ സംഭവിച്ചത്. അതിനുശേഷം 1980-കളിൽ പുനരേകീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി ഈ വിഷയത്തിൽ കൊണ്ടുവരാൻ ഇരു പാർട്ടികൾക്കും സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടി ആയി അംഗീകരിക്കണമെങ്കിൽ ഒരു സംസ്ഥാന പാർട്ടിയായി നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ പാർട്ടി അംഗീകരിക്കപ്പെടുകയോ അല്ലെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പുകളിലോ ഏതെങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളിലെ മൊത്തം വോട്ടിൻ്റെ 6% എങ്കിലും പാർട്ടിയുടെ സ്ഥാനാർഥികൾ നേടുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് നാല് എംപിമാരെങ്കിലും വിജയിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ ലോക് സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് സഖാവ് എ. കെ. ജി ആയിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക കക്ഷി ആയിരുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തി ശോഷണത്തിന്റെ പ്രധാന കാരണം ഇടത് പക്ഷ ചിന്താഗതിയുള്ളവർ സി. പി. ഐ, സി. പി. എം., ആർ. എസ്. പി, ആർ. എസ്. പി (ലെനിനിസ്റ്റ് ), സി. പി. ഐ. (എം. എൽ ), തുടങ്ങിയ പാർട്ടികളായി വിഭജിച്ചതാണ്. ഒന്നിച്ചു നിന്നിരുന്നെങ്കിൽ വലതുപക്ഷ വർഗീയ മേൽകോയ്മയ്‌ക്കെതിരെ ഏറ്റവും ശക്തമായ ശബ്ദമാകാൻ കഴിയുന്നത് ഇടതുപക്ഷത്തിന് തന്നെയാണ് അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പ് നോക്കികാണുമ്പോൾ ഒരു ദേശീയ പാർട്ടിയായി സി. പി. എം നിലനിൽക്കേണ്ടതിന്റെ ആവശ്യകത ഏറി വരികയാണ്. സി. പി. എം പോലുള്ള ദേശീയ പാർട്ടികളുടെ ശോഷണം വഴി വയ്ക്കുന്നത് രാജ്യ താല്പര്യങ്ങൾക്കനുസരിച്ച് വികസനത്തിനുവേണ്ടിയും ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുവാനുമായുള്ള മുന്നേറ്റങ്ങളുടെ ശക്തിക്ഷയം ആണ്  . പ്രാദേശിക തലത്തിലുള്ള പാർട്ടികളുടെ വളർച്ചയും ഇതിന്റെ ഉപോൽപ്പന്നം ആണ്. പലപ്പോഴും പ്രാദേശിക സാമൂഹിക താല്പര്യങ്ങൾക്കപ്പുറം രാജ്യത്തിന്റെ പൊതു നിലപാടുകളെ വളർത്തി കൊണ്ടു വരാൻ പ്രാദേശിക പാർട്ടികൾക്കു കഴിയാറില്ല. ഈ സാഹചര്യമൊക്കെയാണ് ഒരു ദേശീയ പാർട്ടി ആയി സി. പി. എം നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് വിരൽ ചൂണ്ടുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തെക്കൻ വെയിൽസിലെ അമ്മൻഫോർഡ് സ്കൂളിൽ നടന്ന കത്തി കുത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിൽ നടന്ന സംഭവം കടുത്ത ഞെട്ടലാണ് യുകെയിൽ ഉടനീളം ഉളവാക്കിയിരിക്കുന്നത്. 11 നും 18നും ഇടയിൽ പ്രായമുള്ള 1800 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

സംഭവത്തിനോട് ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തി കുത്ത് നടന്നതായുള്ള വാർത്തകളെ തുടർന്ന് ആശങ്കാകുലരായ രക്ഷിതാക്കൾ സ്കൂൾ ഗേറ്റിന് പുറത്ത് തിങ്ങി കൂടി നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.

സംഭവത്തിൽ പ്രധാനമന്ത്രി ഋഷി സുനക് കടുത്ത ഞെട്ടൽ രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് അടിയന്തിര സേവനം നടത്തിയവർക്ക് അദ്ദേഹം നന്ദി പറഞ്ഞു . സ്കൂൾ നിലവിൽ കോഡ് റെഡ് വിഭാഗത്തിൽ പെടുത്തിരിക്കുകയാണ്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി എയർ ആംബുലൻസ് സ്കൂളിൽ എത്തിയിരുന്നു. അച്ചടക്കവും മികച്ച കുട്ടികൾ പഠിക്കുന്ന സ്കൂളും ആണ് ഇതെന്നും എന്നതാണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഒരു രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാരത്തോണിനിടെ 25 വൈൻ സാമ്പിളുകൾ രുചിച്ച്‌ 14,000 പൗണ്ടിലധികം സ്വരൂപിച്ച് വൈൻ വ്യാപാരി. 52 കാരനായ ടോം ഗിൽബെ, ഗ്ലുക്കോസ് ജെല്ലുകൾക്ക് പകരം ഓരോ മൈലിലും വ്യത്യസ്തമായ വീഞ്ഞ് ആസ്വദിക്കുകയാണ് ചെയ്‌തത്‌. തൻ്റെ റണ്ണിംഗ് ബെൽറ്റിൽ രണ്ട് ഗ്ലാസുകൾ ഘടിപ്പിച്ച, ടോം ഓരോ വീഞ്ഞിൻ്റെയും വിൻ്റേജ്, മുന്തിരി, നിർമ്മാതാവ് എന്നീ വിവരങ്ങൾ ഊഹിച്ച് പറയുകയും ചെയ്യുന്നുണ്ട്.

ഒന്നാം മൈലിൽ, 2018-ലെ ബർഗണ്ടി പിനോട്ട് നോയറിനെ തിരിച്ചറിഞ്ഞുകൊണ്ടാണ് ടോം വ്യത്യസ്‌ത മാരത്തോണിന് തുടക്കം കുറിച്ചത്. 25 വൈനുകളിൽ 21 എണ്ണവും ടോം ശരിയായി തന്നെ പറഞ്ഞു. തനിക്ക് ലഭിച്ച വൈൻ സാമ്പിളുകളിൽ നിന്ന് സിപ്പുകൾ മാത്രമാണ് ടോം കുടിച്ചത്. ഇത് ഒരു പരിധിവരെ അദ്ദേഹത്തെ അവശനാക്കാതെ സഹായിച്ചു.

ടോമിൻെറ വൈൻ ഇവൻ്റ് എക്സ്പീരിയൻസ് ബിസിനസ്സിൻ്റെ മാർക്കറ്റിംഗ് മാനേജർ കൂടിയായ മകൻ ഫ്രെഡിയുടെ (26) സഹായത്തോടെയാണ് ടോമിന് ഈ നേട്ടം കൈവരിക്കാൻ ആയത്. ടിക് ടോക്കിൽ ടോം പോസ്റ്റ് ചെയ്‌ത വീഡിയോയ്ക്ക് 3.2 മില്ല്യണിലധികം വ്യൂസ് ലഭിച്ചു. രാവിലെ 9.30 ഓടെ ആരംഭിച്ച ഓട്ടത്തിൽ ഓരോ മൈൽ കഴിയുമ്പോഴും ടോം വൈൻ രുചിച്ചു. ഓക്‌സ്‌ഫോർഡിലെ സോബെൽ ഹൗസ് ഹോസ്‌പിസ് ചാരിറ്റിക്കായി 2,000 പൗണ്ട് സമാഹരിക്കാനാണ് താൻ ലക്ഷ്യമിട്ടതെന്ന് ടോം പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സെൻട്രൽ ലണ്ടനിൽ സെൻറ് ജോർജ് ഡേ പരിപാടിക്കിടെ വ്യാപകമായ ആക്രമണം ഉണ്ടായി. ഇതിനെ തുടർന്ന് 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം ആസൂത്രിതമാണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. വൈറ്റ് ഹാളിൽ ഒരുകൂട്ടം ആളുകൾ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് നേരത്തെ പുറത്ത് വിട്ടിരുന്നു.


ഇത് കൂടാതെ പോലീസ് കുതിരയെ ആക്രമിച്ചതിന് മറ്റൊരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയ ഒരാളും പിടിയിലായിട്ടുണ്ട് . വൈറ്റ് ഹാൾ പബ്ബിന് സമീപത്തും കൂടുതൽ അറസ്റ്റുകൾ നടന്നിട്ടുണ്ട്. ഒരു എമർജൻസി ജീവനക്കാരനെ ആക്രമിച്ചതിന് ഇവിടെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .


ഇംഗ്ലണ്ടിന്റെ പേട്രൺ ആയ സെന്റ് ജോർജിന്റെ ഓർമ്മ ആചരിക്കുന്നത് എല്ലാ വർഷവും ഏപ്രിൽ 23-ാം തീയതിയാണ്. ഇതിൻറെ ഭാഗമായി ഇംഗ്ലണ്ടിൽ ഉടനീളം പരേഡുകളും ഘോഷയാത്രയും മറ്റ് പരിപാടികളും സംഘടിപ്പിക്കും. ബ്രിട്ടീഷുകാർ തങ്ങളുടെ ദേശീയ സ്വത്വവും അഭിമാനവും പ്രതിഫലിപ്പിക്കാനുള്ള ഒരു അവസരമായാണ് സെൻറ് ജോർജ് ഡേയെ കാണുന്നത്. ഇംഗ്ലീഷ് ഡിഫൻസ് ലീഗിൻ്റെ മുൻ നേതാവ് ടോമി റോബിൻസൺ, മുൻ ജിബി ന്യൂസ് അവതാരകൻ ലോറൻസ് ഫോക്സ് എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകൾ ഈ വർഷത്തെ പരിപാടികളിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവരിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും യുകെയിലെ മറ്റിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന ഫുട്ബോൾ ക്ലബ്ബുകളുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മെറ്റ് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അക്രമ സംഭവങ്ങൾ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ടാണോ നടത്തിയത് എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആഗോള ഭീഷണികളുടെയും മധ്യേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ പ്രതിരോധ ചിലവ് ഉയർത്താനൊരുങ്ങി യുകെ. ജിഡിപിയുടെ 2 .5 ശതമാനം പ്രതിരോധ ചിലവുകൾക്കായി നീക്കിവെയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവർഷം പ്രതിരോധ ചിലവ് 87 മില്യൺ പൗണ്ടായി ഉയരും .


പ്രതിരോധ ചിലവ് ഉയർത്തണമെന്നതിൽ ഡിഫൻസ് സെക്രട്ടറി ഗ്രാൻഡ് ഷാപ്പ്സ് ഉൾപ്പെടെയുള്ള ടോറി എംപിമാർ വളരെ നാളുകളായി കടുത്ത സമ്മർദ്ദമായിരുന്നു സർക്കാരിന്റെ മേൽ ചെലുത്തിയിരുന്നത്. ഉക്രൈയിന് പ്രതിവർഷം 3 ബില്യൺ പൗണ്ട് എങ്കിലും ധനസഹായം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിരോധ ചിലവുകളുടെ പരിധിയിൽ വരുന്നുണ്ട്. യുകെയുടെ പ്രതിരോധ വിഷയത്തിൽ കടുത്ത വിമർശനമാണ് ലേബർ പാർട്ടി നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷത്തിനുള്ള മറുപടിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ 12 മാസത്തിനുള്ളിൽ തന്ത്രപരമായ പ്രതിരോധ, സുരക്ഷാ അവലോകനം നടത്തുമെന്നും പ്രതിരോധ ചിലവ് ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനം ആക്കുമെന്നും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ നേരത്തെ പ്രസ്താവിച്ചിരുന്നു.

നാറ്റോ സഖ്യ രാജ്യങ്ങളുടെ ഇടയിൽ സൈനിക ശക്തിയിൽ യുഎസും യുകെയും ആണ് മുന്നിട്ടു നിൽക്കുന്നത്. റഷ്യയിൽ നിന്നുള്ള ഭീഷണിയ്ക്ക് മറുപടിയായി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ജൂണിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ സൈനിക ശക്തി വർധിപ്പിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു . കഴിഞ്ഞ മാസം ടോറി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സായുധ സേനയുടെ ചിലവ് ജിഡിപിയുടെ 3% ആയി വർദ്ധിപ്പിക്കണെമെന്ന് മൂന്ന് മുൻ പ്രതിരോധ സെക്രട്ടറിമാരായ മൈക്കൽ ഫാലൻ, ഗാവിൻ വില്യംസൺ, ബെൻ വാലസ് എന്നിവർ പ്രധാനമന്ത്രി ഋഷി സുനക്കിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന വിസയാണ് ഷെങ്കൻ വിസ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കൊപ്പം സ്വിറ്റ്സർലൻഡ് , നോർവേ, ഐസ് ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഷെങ്കൻ വിസ ഉപയോഗിച്ച് യാത്ര ചെയ്യാം. ഇന്ത്യൻ പൗരന്മാർക്ക് ഷെങ്കൻ വിസ നിയമങ്ങളിൽ ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇത് ഇന്ത്യൻ പൗരത്വം കാത്തുസൂക്ഷിക്കുന്ന യുകെ പ്രവാസി മലയാളികൾക്ക് വളരെ സഹായകരമാകും. കാരണം ഇപ്പോഴും നാടിനോടുള്ള ഗൃഹാതുരത്വം കാരണം ഒരു കുടുംബത്തിലെ തന്നെ മറ്റുള്ളവർ ബ്രിട്ടീഷ് പൗരത്വം എടുത്താലും ഇന്ത്യൻ പൗരത്വം കാത്തുസൂക്ഷിക്കുന്നവർ യുകെയിൽ ഉണ്ട്. പലപ്പോഴും കുടുംബാംഗങ്ങൾ ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് യുകെയിലുളള ഇന്ത്യൻ പൗരന്മാർക്ക് കടമ്പകൾ ഏറെയാണ്.


എന്നാൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് പുതിയ ഇളവുകൾ നിലവിൽ വന്നു . ഇതോടെ ഇന്ത്യക്കാർക്ക് 5 വർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകൾ ആണ് ലഭിക്കുന്നത്. ഇത് സ്ഥിരമായി യൂറോപ്പ് യാത്രകൾ നടത്തുന്ന ഇന്ത്യക്കാർക്ക് സഹായകരമാകും. നേരത്തെ ഷെങ്കൻ വിസകൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സങ്കീർണ്ണമായിരുന്നു. കുറഞ്ഞ കാലാവധിയും ഷെങ്കൻ വിസകളുടെ ഒരു പരിമിതിയായിരുന്നു. കൂടുതൽ ദീർഘകാലത്തേയ്ക്ക് വിസ ലഭിക്കുന്നതോടെ ഈ ബുദ്ധിമുട്ടുകൾക്കാണ് അറുതി വന്നിരിക്കുന്നത്.


പുതിയ നയം അനുസരിച്ച് ഇന്ത്യൻ പൗരന്മാർക്ക് ആദ്യമായി രണ്ട് വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകളാണ് ലഭിക്കുന്നത്. തുടർന്ന് 5 വർഷത്തേയ്ക്ക് വിസ ലഭിക്കുന്ന സംവിധാനമാണ് നിലവിൽ നടപ്പിലാക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനമുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഈ വിസയുള്ളവര്‍ക്കും ലഭിക്കും. ഈ വര്‍ഷമെത്തിയ ബള്‍ഗേറിയയും റൊമാനിയയും ഉള്‍പ്പെടെ 29 രാജ്യങ്ങളാണ് ഷെങ്കൻ വിസ ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന രാജ്യങ്ങൾ .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാസങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്ക് ശേഷം ബ്രിട്ടനിൽ വൻ കോളിളക്കം സൃഷ്ടിച്ച റുവാണ്ട ബിൽ യാഥാർത്ഥ്യമാകുന്നു. ബ്രിട്ടനിലേയ്ക്ക് അനധികൃതമായി വരുന്ന കുടിയേറ്റക്കാരെ റുവാണ്ടയിലേയ്ക്ക് അയക്കുന്നതിനുള്ള നിയമത്തിനെതിരെ തുടക്കത്തിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. ബില്ലിനെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായി വിമർശിച്ചെങ്കിലും നിരവധി ചർച്ചകൾക്ക് ശേഷം തിങ്കളാഴ്ച വൈകി അവർ തങ്ങളുടെ എതിർപ്പ് ഉപേക്ഷിച്ചു.

റുവാണ്ടയിലേയ്ക്ക് അനധികൃത കുടിയേറ്റക്കാരെയും കൊണ്ടുള്ള വിമാനങ്ങൾ 10 മുതൽ 12 ആഴ്ചയ്ക്കുള്ളിൽ പുറപ്പെടുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. ബിൽ പാസാക്കിയത് അനധികൃത കുടിയേറ്റം നിർത്താനുള്ള ഞങ്ങളുടെ പദ്ധതിയിലെ നാഴികക്കല്ലാണെന്ന് ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. റുവാണ്ട പദ്ധതി നിയമവിരുദ്ധമാണെന്ന് യുകെ സുപ്രീം കോടതി ഏകകണ്ഠമായി വിധിച്ച 2023 നവംബർ മുതൽ സർക്കാരിനെ ബാധിച്ച പ്രതിസന്ധി ഇതോടെ ഒഴിവായി.

നിയമനിർമ്മാണം പാസായ ഉടൻ അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേയ്ക്ക് കൊണ്ടുപോകാനുള്ള എല്ലാ നടപടികളും പൂർത്തിയായതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി 500 ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ബിൽ ഔദ്യോഗികമായി പാസാക്കി രാജാവിൻറെ അംഗീകാരത്തിനായി അടുത്ത ദിവസം സമർപ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ബില്ലിനെതിരെ ശക്തമായ എതിർപ്പാണ് മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്നത്. സുരക്ഷിതമായി ജീവിക്കാനും ഏറ്റവും ആവശ്യമുള്ളപ്പോൾ സംരക്ഷണം തേടാനുമുള്ള അവസരത്തിന് നാമെല്ലാവരും അർഹരാണ് എന്നാണ് ആംനസ്റ്റി ഇൻ്റർനാഷണലിനും ലിബർട്ടിക്കും ഒപ്പം ഫ്രീഡം ഫ്രം ടോർച്ചർ എന്ന ചാരിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞത്.

ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ രണ്ടുപേർ യുകെയിൽ അറസ്റ്റിലായി. ഇവർക്കെതിരെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ആണ് കേസെടുത്തിരിക്കുന്നത് . പാർലമെന്ററി ഗവേഷകനായ ക്രിസ്റ്റഫർ കാഷ് (29), ക്രിസ്റ്റഫർ ബെറി (32) എന്നിവർക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത് .


ഒരു വിദേശ രാജ്യത്തിന് പ്രധാനപ്പെട്ട രേഖകൾ നൽകിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം എന്ന് മെറ്റ് പോലീസ് പറഞ്ഞു. തീവ്രവാദ വിരുദ്ധ പോലീസ് ഇവർക്കെതിരെയുള്ള ആരോപണങ്ങൾ വളരെ ഗൗരവതരമാണെന്ന് വിശേഷിപ്പിച്ചു. ഓക്‌സ്‌ഫോർഡ്‌ഷെയറിലെ വിറ്റ്‌നിയിൽ നിന്നുള്ള മിസ്റ്റർ ബെറി, ലണ്ടനിലെ വൈറ്റ്‌ചാപലിൽ നിന്നുള്ള മിസ്റ്റർ കാഷ് എന്നിവരെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു.


അറസ്റ്റിലായ കാഷിന് ഉന്നത രാഷ്ട്രീയ നേതാക്കളുമായി പ്രത്യേകിച്ച് കൺസർവേറ്റീവ് എംപിമാരുമായും ഒരു മിനിസ്റ്ററുമായും നല്ല ബന്ധമുണ്ടായിരുന്നു. ഇയാൾ തൻറെ സൗഹൃദം രഹസ്യ വിവരങ്ങൾ ചോർത്താൻ ദുരുപയോഗിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2022 ജനുവരി 20നും 2023 ഫെബ്രുവരി 3 നും ഇടയിലാണ് കാഷ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത്. 2021 ഡിസംബർ 28 നും 2023 ഫെബ്രുവരി 3 നും ഇടയിലാണ് ബെറി രഹസ്യ വിവരങ്ങൾ ചോർത്തിയത്.എന്നാൽ തങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തി എന്ന പേരിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാർ യുകെയിൽ അറസ്റ്റിലായ സംഭവം ദുരുദ്ദേശപരമായ അപവാദം എന്നാണ് ചൈന വിശേഷിപ്പിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തുർക്കിയിലെ ഹോട്ടലിലെ 5-ാം നിലയിൽ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രിൽ 18 -ന് പുലർച്ചെ ആൻ്റാലിയ്ക്ക് സമീപമുള്ള ഹോട്ടലിൽ താമസിക്കുമ്പോഴാണ് 21 വയസ്സുകാരനായ ആൻറണി മാക്സ്വെൽ ദാരുണമായി മരിച്ചത് . പുറത്തേയ്ക്ക് സിഗരറ്റ് മേടിക്കാൻ ഇറങ്ങിയ ആൻറണി സുരക്ഷിതമല്ലാത്ത ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ . 33 വയസ്സ് പ്രായമുള്ള കാമുകിയും ഒപ്പം ഉണ്ടായിരുന്നു.


സംഭവത്തെ തുടർന്ന് അടിയന്തരമായി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ആൻറണിയുടെ ജീവൻ രക്ഷിക്കാനായില്ല. ട്രെയിൻ ഓപ്പറേറ്റർ ആയിരുന്ന ആൻറണി എസെക്സിലെ മാൺഡണിൽ ആണ് താമസിച്ചിരുന്നത്. സംഭവത്തിന് ശേഷം അവന്റെ കാമുകിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തിന്റെ സാക്ഷിയായി അവളുടെ പേര് പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.


മരണത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യത്തിൽ മറ്റ് സംശയങ്ങൾ ഒന്നും ഇല്ല എന്ന് കുടുംബം വെളിപ്പെടുത്തി. സംഭവത്തിനു മുമ്പ് ആന്റണിയും കാമുകിയും തമ്മിൽ വഴക്കുണ്ടായിരുന്നോ, അപകടം അതുമായി ബന്ധപ്പെട്ടതാണോ തുടങ്ങിയ സംശയങ്ങൾ കുടുംബം തള്ളി കളഞ്ഞു. 39 വയസ്സുകാരിയായ ജെയ്സിന്റെ മൂന്നു മക്കളിൽ ഏറ്റവും മൂത്തയാളാണ് ആൻറണി. ആന്റണിയുടെ മൃതദേഹം വീട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ആവശ്യമായ 6000 പൗണ്ട് സമാഹരിക്കാനായി ഗോ ഫണ്ടിങ്ങിൽ തുടങ്ങിയ ധനശേഖരണം നിലവിൽ 4500 പൗണ്ട് സമാഹരിച്ചു കഴിഞ്ഞു . പതിമൂന്നും അഞ്ചും വയസ്സുള്ള രണ്ട് ഇളയ സഹോദരങ്ങൾ ആൻറണിക്ക് ഉണ്ട്.

RECENT POSTS
Copyright © . All rights reserved