Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസിലും യുകെയിലെ ഹെൽത്ത് കെയർ മേഖലയിലും ജോലി ചെയ്യാൻ എത്തുന്ന വിദേശികളുടെ എണ്ണത്തിൽ വൻ കുറവ് വന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2024 ജൂൺ വരെയുള്ള കാലയളവിൽ 286,382 തൊഴിൽ വിസകൾ ആണ് അനുവദിച്ചത്. ഇത് മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനം കുറവാണെന്ന് കണക്കുകൾ കാണിക്കുന്നു. ഇതേ കാലയളവിൽ ആരോഗ്യ പരിചരണ മേഖലയ്ക്കായി 89,085 വിസകൾ ആണ് നൽകിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യ പരിചരണ മേഖലയിലെ വിസകളുടെ എണ്ണത്തിൽ 80 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


മുൻ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭരണത്തിൽ കുടിയേറ്റം വളരെ ഉയർന്നതായുള്ള കടുത്ത വിമർശനമാണ് ഭരണപക്ഷം നേരിട്ടത്. മുൻ കൺസർവേറ്റീവ് സർക്കാർ വിദേശത്തുനിന്ന് വരുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷമാണ് യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ എണ്ണം കുറഞ്ഞത് . വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനായി മുൻ ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലവർലി നടപ്പിലാക്കിയ നയങ്ങളാണ് വിദേശ തൊഴിലാളികളുടെ എണ്ണം വൻതോതിൽ കുറയാൻ കാരണമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 2024 ജൂൺ വരെ 432,000 വിസകൾ ആണ് വിദേശ വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ളത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം കുറവാണെന്നാണ് കാണിക്കുന്നത്.


നേരത്തെ സ്റ്റുഡൻറ് വിസയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ആശ്രിത വിസയിൽ അടുത്ത ബന്ധുക്കളെ കൊണ്ടുവരാമായിരുന്നു. അതു മാത്രമല്ല കോഴ്സ് കഴിയുന്ന സ്റ്റേ ബാക്ക് പീരിയഡും പിന്നീട് പെർമനന്റ് വിസ ലഭിക്കാനുള്ള നടപടിക്രമങ്ങളും കുറച്ചു കൂടി ആകർഷകമായിരുന്നു. എന്നാൽ മലയാളികൾ ഉൾപ്പെടെ യുകെയിലേയ്ക്ക് വരാൻ സ്വപ്നം കണ്ടിരുന്ന വിദ്യാർഥികളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന തീരുമാനമാണ് യുകെ ഗവൺമെൻറ് നടപ്പിലാക്കിയത്. ഗവേഷണ വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്ക് മാത്രമേ ആശ്രിത വിസയിൽ അടുത്ത ബന്ധുക്കളെ യുകെയിലേയ്ക്ക് കൊണ്ടുവരാൻ നിലവിൽ സാധിക്കുകയുള്ളൂ. യുകെയിൽ ജോലി ചെയ്യാനും അടുത്ത ബന്ധുക്കളെ യുകെയിലെത്തിക്കാനുള്ള ശമ്പള പരുധി മുൻപുള്ളതിനേക്കാൾ വളരെ ഉയർത്തുകയും ചെയ്തു . ഇതിന്റെയൊക്കെ ഫലമായി 2024 വരെ യുകെയിൽ സ്റ്റുഡൻറ് വിസയിൽ എത്തിച്ചേർന്നവരുടെ അടുത്ത ബന്ധുക്കൾക്ക് അനുവദിച്ച ആശ്രിത വിസകളുടെ എണ്ണം 80 ശതമാനമാണ് കുറഞ്ഞത്. ഹെൽത്ത് കെയർ വിസയിൽ യുകെയിൽ എത്തുന്നവർക്ക് അടുത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള ആശ്രിത വിസ നിർത്തലാക്കിയതാണ് മലയാളികൾക്ക് ഏറ്റവും വലിയ തിരിച്ചടിയായത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജിസിഎസ്ഇ ഫലങ്ങൾ പ്രഖ്യാപിച്ചു. കോവിഡിന് മുമ്പുള്ളതിനു സമാനമായ ജിസിഎസി ഇ റിസൾട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . എന്നാൽ യുകെയിൽ ഉടനീളമുള്ള ഫലങ്ങളിൽ പ്രാദേശിക തലത്തിൽ ഒട്ടേറെ വ്യത്യാസങ്ങൾ ദൃശ്യമാണെന്നാണ് അറിയാൻ സാധിച്ചത്. ലണ്ടനിലെ വിദ്യാർത്ഥികൾ പ്രീപാൻഡമിക് നിലവാരത്തിനും കൂടിയ ഗ്രേഡുകൾ ലഭിച്ചപ്പോൾ വെയിൽസിലും അയർലണ്ടിലും മുൻ വർഷത്തെ അപേക്ഷിച്ച് ഉയർന്ന ഗ്രേഡുകളുടെ എണ്ണം കുറഞ്ഞു .


കോവിഡ് സമയത്ത് ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും മൂലം പൊതുപരീക്ഷകൾ ഒഴിവാക്കിയിരുന്നു. അധ്യാപകർ നടത്തിയ ഇൻ്റേർണൽ ഇവാലുവേഷൻ ആണ് കുട്ടികളുടെ ഗ്രേഡ് നിശ്ചയിക്കാൻ ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ആ കാലയളവിൽ കുട്ടികൾക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കൂടിയ ഗ്രേഡുകൾ ലഭിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ പരീക്ഷ റെഗുലേറ്റർ ആയ ഇയാൻ ബക്കാം കുറച്ചുകൂടി സ്ഥിരതയാർന്ന പരീക്ഷാ ഫലങ്ങളാണ് ഈ വർഷം പുറത്തു വന്നിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു.

മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ജിസിഎസ്ഇ പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കിയതായാണ് ആദ്യ ഫലസൂചനകൾ കാണിക്കുന്നത് . കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കും സ്ഥലങ്ങൾക്കും അനുസരിച്ച് ഫലത്തിൽ വൻ വ്യത്യാസങ്ങൾ ഉണ്ടായതായുള്ള ആക്ഷേപങ്ങൾ ശക്തമാണ്. ജിസിഎസ് ഇ ഫലങ്ങൾ സന്തോഷത്തിന് വക നൽകുന്നതായും നിങ്ങൾ എവിടെയാണ് താമസിക്കുന്നത് ഏതുതരത്തിലുള്ള സ്കൂളിലാണ് പഠിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഫലത്തെ സ്വാധീനിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അസമത്വങ്ങളെ കുറിച്ച് കാര്യമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായും ഇംഗ്ലണ്ടിലെ സ്കൂൾ മിനിസ്റ്റർ കാതറിൻ മക്കിന്നൽ പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പകൽ സമയങ്ങളിൽ കാലടി പാലത്തിലെ ഗതാഗത കുരുക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് പേടിസ്വപ്നമായി മാറി തുടങ്ങിയിരിക്കുന്നു. എം സി റോഡിൽ പെരുമ്പാവൂരിനും നെടുമ്പാശ്ശേരി എയർപോർട്ടിനും ഇടയിലാണ് പാലം. പലപ്പോഴും കിലോമീറ്ററുകളോളം രൂപപ്പെടുന്ന ഗതാഗത കുരുക്കിന്റെ പ്രധാന കാരണം പാലത്തിൻറെ വീതിയില്ലായ്മയും എയർപോർട്ടിൽ എത്താനുള്ള സമയം കണക്കുകൂട്ടി അവധി കഴിഞ്ഞ് വീട്ടിൽ നിന്ന് തിരിച്ചു പോകുന്ന ഒട്ടേറെ മലയാളികൾക്കാണ് പാലത്തിലെ ഗതാഗത കുരുക്കും മൂലം യാത്ര മുടങ്ങിയത്.

കഴിഞ്ഞദിവസം വെസ്റ്റ് യോർക്ക് ഷെയറിൽ നിന്നുള്ള മലയാളി കുടുംബത്തിന് യാത്ര പാലത്തിലെ ഗതാഗത കുരുക്കു മൂലം മുടങ്ങിയിരുന്നു. 6 ലക്ഷത്തിൽ അധികം രൂപയാണ് ഇവർക്ക് ടിക്കറ്റ് ചാർജ് ഇനത്തിൽ മാത്രം നഷ്ടമായത്. യാത്ര മുടങ്ങിയ മലയാളി കുടുംബം അടുത്ത ദിവസത്തെ വേറെ ടിക്കറ്റ് ബുക്ക് ചെയ്താണ് യുകെയിൽ എത്തിയത്.

പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിൻറെ നവീകരണത്തിനായി വിവിധ സർക്കാരുകളുടെ ഭാഗത്തുനിന്നും യാതൊരു ശ്രമവും ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും ദയനീയമായ കാര്യം.

1963 ലാണ് കാലടിയിൽ പെരിയാറിന്റെ ഇരു കരകളെയും ബന്ധിപ്പിച്ച് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത് അതുകഴിഞ്ഞ് എം സി റോഡിൽ പല വീതി കൂട്ടൽ ഉൾപ്പെടെയുള്ള പല നവീകരണങ്ങൾ നടന്നെങ്കിലും പാലം ഉദ്ഘാടന സമയത്തെ അതെ രീതിയിലാണ് ഇപ്പോഴും തുടരുന്നത്. കാലടി പാലത്തിന് സമാന്തരമായി പുതിയ പാലം ഒക്ടോബറിൽ തുറക്കുമെന്ന് 2023 ഏപ്രിൽ മാസത്തിൽ കേരളത്തിൻറെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. പുതിയ പാലത്തിൻറെ വിശദാംശങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായതിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് നെടുമ്പാശ്ശേരി എയർപോർട്ടിനെ ആശ്രയിക്കുന്ന കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലയിൽ നിന്നുള്ള പ്രവാസികൾ ആണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തുടർച്ചയായ രണ്ട് ആത്മഹത്യകളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. കട്ടപ്പന സ്വദേശി അനീഷ് ജോയി ആത്മഹത്യ ചെയ്തു. കുടുംബപ്രശ്നങ്ങൾ ആണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന വിവരങ്ങൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അനീഷ് ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ടിൻറു അഗസ്റ്റിൻ എൻഎച്ച്എസിൽ നേഴ്സാണ്. രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്.

അമിത മദ്യപാനത്തെ തുടർന്നുള്ള പ്രശ്നങ്ങൾ അനീഷിനെ അലട്ടിയിരുന്നു. ഇതിനോട് അനുബന്ധ ചികിത്സകൾക്കും അനീഷ് വിധേയനായിരുന്നു. എന്നാണ് അറിയാൻ സാധിച്ചത്. ഒരാഴ്ച മുമ്പ് വീട്ടിൽ വെച്ച് നടന്ന കുടുംബ പ്രശ്നങ്ങളെ തുടർന്ന് പോലീസ് എത്തി അനീഷിനെ കസ്റ്റഡിയിൽ എടുത്തിരുന്നു . ഇതിനെ തുടർന്ന് രണ്ടുദിവസം ഇയാൾക്ക് ജയിലിൽ കഴിയേണ്ടി വന്നു. കുടുംബവുമായി മൂന്നുമാസത്തേയ്ക്ക് ബന്ധപ്പെടില്ലെന്ന ഉറപ്പിലാണ് അന്ന് അനീഷിന് കോടതി ജാമ്യം അനുവദിച്ചത് .

ഇതിനെ തുടർന്ന് മാറി താമസിക്കുകയായിരുന്ന അനീഷിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തറിഞ്ഞത് . ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി എന്നാണ് അറിയാൻ സാധിച്ചത്. കട്ടപ്പന മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡന്റ് ജോയി പെരുന്നോയിയുടെ മകനാണ് അനീഷ്.

അനീഷ് ജോയിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കഴിഞ്ഞ ദിവസമാണ് കോട്ടയം പനച്ചിക്കാട് സ്വദേശിയായ അനിൽ ചെറിയാൻ റെഢിച്ചിൽ ആത്മഹത്യ ചെയ്തത്. നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടൻ അനിലിന്റെ ഭാര്യയും നേഴ്സുമായ സോണിയ കുഴഞ്ഞുവീണ് മരണമടഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് രണ്ടു കുട്ടികളെ ആരോരുമില്ലാതാക്കി അനിൽ സ്വയം ജീവനൊടുക്കിയത്. ഉറ്റവരുടെയും ബന്ധുക്കളുടെയും സാമിപ്യവും സ്വാന്തനവും ഇല്ലാത്തതും മദ്യപാനശീലവും ആണ് പലരെയും കടുംകൈ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നാണ് അടുത്തടുത്ത് നടന്ന രണ്ട് സംഭവങ്ങളും സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനെ മുൾമുനയിൽ നിർത്തിയ കുടിയേറ്റ വിരുദ്ധ കലാപത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ പുറത്തു വന്നു തുടങ്ങി. യുകെയിൽ വ്യാപകമായ കലാപത്തിന് കാരണമായെന്ന് കരുതുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാക്കിസ്ഥാനി പോലീസ് ഒരാൾക്കെതിരെ സൈബർ തീവ്രവാദ കുറ്റം ചുമത്തിയതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വ്യാപക ചർച്ചയ്ക്ക് വിഷയമായിരിക്കുന്നത്. ഫ്രീലാൻസ് വെബ് ഡെവലപ്പറായ ഫർഹാൻ ആസിഫ് (32) ആണ് പിടിയിലായതെന്ന് ലാഹോറിലെ അന്വേഷണ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഇമ്രാൻ കിഷ്വാർ പറഞ്ഞു.


ജൂലൈ 29 ന് സൗത്ത്‌പോർട്ടിലെ ഒരു ഡാൻസ് ക്ലാസിൽ വെച്ച് അക്രമി മൂന്ന് പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷം യുട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും തെറ്റായ വിവരങ്ങൾ ഇയാൾ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 17 വയസ്സുകാരനായ കൊലയാളി അടുത്ത കാലത്ത് യുകെയിൽ എത്തിയ മുസ്ലിം മത വിഭാഗത്തിൽ പെട്ട അനധികൃത കുടിയേറ്റക്കാരനാണെന്ന തെറ്റായ വിവരമാണ് വ്യാപകമായി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെട്ടത്. തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് അടുത്ത ദിവസം അക്രമാസക്തമായ ജനക്കൂട്ടം പെൺകുട്ടികളുടെ കൊല നടന്നതിന് സമീപമുള്ള ഒരു മുസ്ലിം പള്ളി ആക്രമിക്കുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തിയിരുന്നു.


കലാപം കത്തി പടർന്നതിനെ തുടർന്ന് പ്രായ പൂർത്തിയാകാത്ത പ്രതിയുടെ വിവരങ്ങൾ നടപടിക്രമങ്ങളെ മറികടന്ന് പോലീസ് പുറത്തു വിട്ടിരുന്നു. വലതുപക്ഷ തീവ്രവാദികൾ ഏറ്റുപിടിച്ച കലാപം അടിച്ചമർത്തുന്നതിന് യുകെയിൽ ഉടനീളം പോലീസ് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. കുടിയേറ്റ വിരുദ്ധ സമരത്തിനെതിരെയുള്ള സമരം കൂടിയായപ്പോൾ യുകെയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കുറെ നാളുകളായി അശാന്തിയുടെ ദിനങ്ങളായിരുന്നു. കലാപത്തിൽ പങ്കെടുത്തതിന് യുകെയിൽ ഉടനീളം ആയിരത്തിലധികം അറസ്റ്റുകളാണ് നടന്നത്. സമൂഹമാധ്യമങ്ങളിൽ കൂടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- താലിബാൻ ഭരണത്തിന്റെ കീഴിൽ വിദ്യാഭ്യാസം നിർത്തലാക്കുവാൻ നിർബന്ധിക്കപ്പെട്ടതിനെ തുടർന്ന്, അഫ്ഗാനിൽ നിന്ന് 19 ട്രെയിനി വനിതാ ഡോക്ടർമാർ തങ്ങളുടെ മെഡിക്കൽ ബിരുദം പൂർത്തിയാക്കാനായി എഡിൻബർഗിൽ എത്തിയിരിക്കുകയാണ്. 2010ൽ അഫ്ഗാനിസ്ഥാനിൽ വച്ച് കൊല്ലപ്പെട്ട സ്കോട്ടിഷ് ചാരിറ്റി വർക്കർ ലിൻഡ നോർഗ്രോവിൻ്റെ മാതാപിതാക്കളുടെ മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ ഫലമായാണ് ചൊവ്വാഴ്ച 19 സ്ത്രീകൾ യുകെയിലെത്തിയത്. ലിൻഡ നോർഗ്രോവിൻ്റെ മാതാപിതാക്കളായ ജോണും ലോർണയും ചേർന്നാണ് ലിൻഡ നോർഗ്രോവ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം വീണ്ടെടുത്തതിനുശേഷം പെൺകുട്ടികൾ വീട്ടിൽ തന്നെ ഭീതിയിലായിരുന്നു കഴിഞ്ഞു വന്നിരുന്നതെന്നും, അവർക്ക് വിദ്യാഭ്യാസത്തിനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ലെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. ഈ 19 പെൺകുട്ടികൾക്ക് യുകെയിലേക്ക് വരുന്നതിനുള്ള സുരക്ഷിതമായ പാതയും, കൃത്യമായ സ്റ്റുഡന്റ് വിസകളും ക്രമീകരിക്കുന്നതിന് യുകെ, സ്കോട്ടിഷ് സർക്കാർ ഉദ്യോഗസ്ഥരുമായി ഫൗണ്ടേഷൻ ചേർന്ന് പ്രവർത്തിച്ചു. സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നതിന് അർഹമാകുവാൻ വേണ്ടി നിയമങ്ങളിൽ ചെറിയ മാറ്റം വരുത്തുവാൻ സ്കോട്ടിഷ് മന്ത്രിമാർ കൂടി തയ്യാറായതോടെ, ഇവർക്ക് നാല് മെഡിക്കൽ സ്കൂളുകളിൽ അഡ്മിഷൻ ലഭ്യമായി. ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾ സംഘടിപ്പിക്കുന്നതിനും സ്കൈപ്പ് വഴി യൂണിവേഴ്സിറ്റി ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നതും ഉൾപ്പെടെ, ഇവരെ യുകെയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമപരവും മറ്റുമായുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിനും ഫൗണ്ടേഷൻ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

സ്കോ ട്ട്ലൻഡിലെത്തിയ സ്ത്രീകളിൽ ഭൂരിഭാഗവും കാബൂളിൽ നിന്നുള്ളവരാണെങ്കിലും, ബാമിയാൻ, വാർഡക്, ഡേകുണ്ടി എന്നിവയുൾപ്പെടെയുള്ള വിദൂര പ്രവിശ്യകളിൽ നിന്ന് വന്നവരും ഉണ്ട്. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നിന്നാണ് ഇവർ യുകെയിലേക്ക് ഫ്ലൈറ്റ് കയറിയത്. പാക്കിസ്ഥാനിലേക്കുള്ള ഇവരുടെ യാത്ര, യുകെ വിസകൾ, വിദ്യാർത്ഥികളുടെ അക്കോമഡേഷൻ മുതലായവയ്ക്കായി 60,000 ത്തോളം പൗണ്ടാണ് ഫൗണ്ടേഷൻ ചെലവാക്കിയത്. തങ്ങളുടെ ജീവനും ജീവിതവും ആണ് ഇവർ തിരിച്ചു നൽകിയതെന്ന് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു. 2010 സെപ്തംബറിൽ കുനാർ പ്രവിശ്യയിൽ വെച്ച് ഇസ്ലാമിസ്റ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയപ്പോൾ 36 വയസ്സുള്ള ലിൻഡ നോർഗ്രോവ്, ഡെവലപ്‌മെൻ്റ് ആൾട്ടർനേറ്റീവ്സ് ഇൻകോർപ്പറേറ്റഡ് എന്ന യുഎസ് ചാരിറ്റിയിൽ ജോലി ചെയ്തുവരികയായിരുന്നു. തങ്ങളുടെ മകളുടെ ഓർമ്മയ്ക്കായാണ് അവളുടെ മാതാപിതാക്കൾ ഈ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ടായിരമാണ്ടിന്റെ തുടക്കത്തിലാണ് യുകെയിലേയ്ക്ക് മലയാളി കുടിയേറ്റം ഇന്നത്തെ രീതിയിൽ ആരംഭിച്ചത്. പ്രധാനമായും നേഴ്സുമാരും ആരോഗ്യ പ്രവർത്തകരുമാണ് ജോലി സംബന്ധമായി യുകെയിൽ ആദ്യം എത്തിയത്. പിന്നീടാണ് മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ യുകെയിലേക്ക് കുടിയേറ്റം ആരംഭിച്ചത്. പഠനത്തിനായി യുകെയിൽ എത്തി അതിനോട് അനുബന്ധിച്ച് ലഭിക്കുന്ന സ്റ്റേ ബാക്ക് പ്രയോജനപ്പെടുത്തി ജോലിയും പെർമനന്റ് വിസയും സംഘടിപ്പിക്കുകയായിരുന്നു മിക്ക മലയാളി സ്റ്റുഡൻസും ലക്ഷ്യം വച്ചിരുന്നത്. യുകെയിൽ എത്തുന്ന വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനവും മലയാളികൾ ആയിരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.


ഇത്രയും മലയാളികൾ യുകെയിൽ എത്തിയെങ്കിലും യുകെയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഇംഗ്ലീഷ് ഒഴികെയുള്ള 10 ഭാഷകളുടെ കണക്കെടുക്കുമ്പോൾ മലയാളം അതിലില്ല. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സിന്റെ കണക്കുകൾ പ്രകാരം യുകെയിൽ താമസിക്കുന്ന 4.1 ദശലക്ഷം ആളുകൾക്ക് ഇംഗ്ലീഷ് മാതൃഭാഷയല്ല. ലണ്ടനിൽ മാത്രം 300 ലധികം ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്കോട്ട്സ്, വെൽഷ്, ഐറിഷ് ഗാലിക്, സ്കോട്ടിഷ് ഗാലിക്, കോർണിഷ് എന്നിവയുൾപ്പെടെ യുകെയിലെ പ്രാദേശിക ഭാഷകൾക്ക് പുറമേയാണിത്. പടിഞ്ഞാറൻ ലണ്ടൻ, സ്ലോ, സതാംപ്ടൺ, ബർമിംഗ്ഹാം, ലീഡ്സ് എന്നിവിടങ്ങളിൽ 612,000 പേർ സംസാരിക്കുന്ന പോളിഷ് ആണ് ഇംഗ്ലീഷ് ഇതര ഭാഷകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് ലക്ഷം പേരോളം സംസാരിക്കുന്ന യൂറോപ്യൻ ഭാഷയായ റൊമാനിയൻ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്ന് ലക്ഷത്തോളം പേർ സംസാരിക്കുന്ന പഞ്ചാബിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തും ഇന്ത്യൻ ഭാഷയിൽ ആദ്യ സ്ഥാനത്തുള്ളതും .


ഏകദേശം 270,000 സംസാരിക്കുന്ന ഉറുദു നാലാം സ്ഥാനത്താണ്. ഉർദു സംസാരിക്കുന്ന ഭൂരിഭാഗം ആളുകളും സ്കോട്ട്‌ലൻഡ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, മാഞ്ചസ്റ്റർ, ലീഡ്‌സ് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.

ബ്രിട്ടൻ്റെ ഇന്ത്യയിലെ കോളനിവൽക്കരണവും കോമൺവെൽത്ത് വഴിയുള്ള കുടിയേറ്റം സുഗമമാക്കിയ 1948 ലെ ബ്രിട്ടീഷ് നാഷണാലിറ്റി ആക്‌റ്റും യുകെയിൽ ഇന്ത്യൻ ഭാഷകളുടെ വ്യാപനത്തിന് കാരണമായി കണക്കാക്കാം. ഇംഗ്ലീഷ് ഒഴികെ രാജ്യത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന 10 ഭാഷകളുടെ പട്ടിക ഇവയൊക്കെയാണ്. ബ്രാക്കറ്റിൽ സംസാരിക്കുന്നവരുടെ എണ്ണം കൊടുത്തിരിക്കുന്നു. പോളിഷ് (612,000 ), റൊമാനിയൻ (472,000 ) , പഞ്ചാബി ( 291,000 ) , ഉർദു ( 270,000 ) , പോർച്ചുഗീസ് (225,000 ) , സ്പാനിഷ് (215,000 ) , അറബി ( 204,000 ) , ബംഗാളി ( 199,000 ) , ഗുജറാത്തി ( 189,000 ) , ഇറ്റാലിയൻ
( 160,000).

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട്‌ ലൻഡിൽ ഉടനീളം എൻഎച്ച്എസ് നേഴ്സുമാർക്കും ഹെൽത്ത് കെയർ ജീവനക്കാർക്കും 5.5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. മിഡ്‌വൈഫ്‌മാർ, പാരാമെഡിക്കുകൾ, അനുബന്ധ ആരോഗ്യ പ്രൊഫഷണലുകൾ, പോർട്ടർമാർ എന്നിവരുൾപ്പെടെ ഏകദേശം 170,000 ജീവനക്കാർക്ക് 2024-25 ലെ ശമ്പള വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ ഏപ്രിൽ മാസം മുതൽ ലഭിക്കും. നിർദിഷ്ട ശമ്പള വർദ്ധനവ് നടപ്പിലാക്കുന്നതിന് 448 മില്യൺ പൗണ്ട് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഡോക്ടർമാരുടെ വേതനം പ്രത്യേക കരാർ ആയി ചർച്ച ചെയ്യുന്നതിനാൽ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.


മാസങ്ങളായി ചെലുത്തിയ സമ്മർദ്ദഫലമായാണ് ശമ്പള വർധനവിന് സർക്കാർ തയ്യാറായിരിക്കുന്നത് എന്ന് സ്കോട്ട്ലൻഡിലെ റോയൽ കോളേജ് ഓഫ് നഴ്സിംഗ് (ആർസിഎൻ) ഡയറക്ടർ കോളിൻ പൂൾമാൻ പറഞ്ഞു. ശമ്പള വർദ്ധനവ് നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നുവെന്നും ഇത്രയും കാലം കാത്തിരുത്തിയത് അന്യായമാണെന്നുമാണ് യൂണിയൻറെ നിലപാട്. ആർസിഎൻ ഉൾപ്പെടെയുള്ള യൂണിയനുകൾ ഇംഗ്ലണ്ടിൽ സമരം നടത്തിയപ്പോഴും സ്കോട്ട് ലൻഡിൽ സമരം നടന്നിരുന്നില്ല. എന്നിരുന്നാലും ഇവിടെയും പരിചരണത്തിനായുള്ള വെയ്റ്റിംഗ് ലിസ്റ്റ് വളരെ കൂടുതലാണ്. നിലവിൽ 7 ലക്ഷം പേരോളമാണ് വിവിധ ചികിത്സകൾക്കായി സ്കോട്ട് ലൻഡിൽ കാത്തിരിക്കുന്നത്.


സ്കോട്ട്‌ ലൻഡിൽ നേഴ്സുമാർക്കും ഹെൽത്ത് കെയർ സ്റ്റാഫുകൾക്കും എൻഎച്ച്എസ് നടപ്പിലാക്കിയ ശമ്പള പരിഷ്കരണം ഇംഗ്ലണ്ടിലേതിന് സമാനമാണ്. കഴിഞ്ഞമാസം അവസാനം എൻ എച്ച് എസ് ഇംഗ്ലണ്ട് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചിരുന്നു . നേഴ്സുമാർക്ക് 5.5 ശതമാനം മാത്രം ശമ്പള വർദ്ധനവ് ലഭിക്കുമ്പോൾ ജൂനിയർ ഡോക്ടർമാർക്ക് അതിൻറെ നാലിരട്ടിയിലേറെ ശമ്പള വർദ്ധനവ് ആണ് ഇംഗ്ലണ്ടിൽ ലഭിക്കുന്നത്. ജൂനിയർ ഡോക്ടർമാർക്കായി 22 % വരെ ശമ്പള വർദ്ധനവിന്റെ പാക്കേജ് ആണ് ഇംഗ്ലണ്ടിൽ സർക്കാർ മുന്നോട്ട് വച്ചത്. മലയാളികളിൽ ഭൂരിഭാഗവും ജോലി ചെയ്യുന്ന നേഴ്സിംഗ് മേഖലയിലെ ശമ്പള വർദ്ധനവിൽ നിരാശരാണ് മിക്ക മലയാളി നേഴ്സുമാരും. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായ ശമ്പള വർധനവ് ലഭിച്ചില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. വരും ദിവസങ്ങളിൽ തങ്ങളുടെ അംഗങ്ങൾക്കിടയിൽ ശമ്പള വർദ്ധനവിനെ കുറിച്ച് അഭിപ്രായ സർവേ നടത്തുമെന്ന് ആർസിഎൻ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി നേഴ്സ് മരിച്ച് മണിക്കൂറുകൾക്കകം ഭർത്താവും യാത്രയായി. ചികിത്സക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ അനിൽ യുകെയിൽ തിരിച്ചെത്തി ഉടനെ കുഴഞ്ഞു വീണ് മരണമടഞ്ഞിരുന്നു. ഇതിൻറെ മനോവിഷമത്തിലാണ് ഭർത്താവ് അനിൽ ചെറിയാൻ ജീവനൊടുക്കിയത്. സോണിയയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് യുകെ മലയാളികളെ ഒന്നാകെ ഞെട്ടിച്ച് അനിനെ വീടിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കോട്ടയം പനച്ചിക്കാടാണ് അനിൽ ചെറിയാന്റെ സ്വദേശം. അനിലും മരണം വരിച്ചതോടെ ഇവരുടെ രണ്ടു മക്കളായ ലിയയും ലൂയിസും അനാഥരായി.

സോണിയയുടെ ആശ്രിത വിസയിൽ ആയിരുന്നു അനിൽ യുകെയിൽ എത്തിയത്. സോണിയയുടെ മരണത്തോടെ ഇനി എന്ത് എന്ന ചോദ്യം അനിലിനെ മാനസികമായി തളർത്തിയിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഞാൻ സോണിയയുടെ അടുത്തേയ്ക്ക് പോകുകയാണ് മക്കളെ നോക്കണം എന്ന് അനിൽ സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു. ഭാര്യ മരിച്ചതിനെ തുടർന്ന് ആശ്രിത വിസയിൽ വന്ന തന്റെയും മക്കളുടെയും യുകെയിലെ ഭാവി അനിലിന് മുന്നിൽ ചോദ്യചിഹ്നമായി ഉയർന്നു വന്നു എന്നാണ് പുറത്തു വരുന്ന സൂചനകൾ.

റെഡ്ഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു അനിലിന്റെ ഭാര്യ സോണിയ . 39 വയസു മാത്രമായിരുന്നു പ്രായം. കാലിലെ ഒരു സർജറി സംബന്ധമായി പത്ത് ദിവസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെയാണ് ആകസ്മിക മരണം സോണിയയെ തേടിയെത്തിയത്.

സോണിയയുടെയും അനിലിൻെറയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജർമ്മൻ ബഹിരാകാശ പേടക കമ്പനിയായ റോക്കറ്റ് ഫാക്ടറി ഓഗ്സ്ബർഗിൽ (ആർഎഫ്എ) യുകെയിലെ ഷെറ്റ്ലൻഡിലുള്ള സാക്സവോർഡ് സ്‌പേസ്‌പോർട്ടിൽ നടത്തിയ വിക്ഷേപണ പരീക്ഷണത്തിനിടെ സ്‌ഫോടനം. പരീക്ഷണത്തിൽ യുകെയുടെ ആദ്യത്തെ ലംബ റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കാനുള്ള ആർഎഫ്എ യുടെ ശ്രമങ്ങളുടെ ഭാഗമായി ഒമ്പത് എഞ്ചിൻ ട്രയൽ ഉൾപ്പെട്ടിരുന്നു. പൊട്ടിത്തെറിയിൽ ആർക്കും പരുക്കുകൾ ഇല്ല. അപകടത്തിൽ ലോഞ്ച് പാഡിന് കേടുപാടുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും എത്രയും വേഗം പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്നും ആർഎഫ്എ പ്രതികരിച്ചു. വിക്ഷേപണം പരാജയപ്പെട്ടതിൻെറ കാരണം നിർണ്ണയിക്കാൻ ഒരു സ്‌പേസ്‌പോർട്ടും അധികാരികളും ചേർന്ന് പ്രവർത്തിക്കുകയാണ്. എത്രയും പെട്ടെന്ന് പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. മൂന്ന് മാസം മുമ്പ് വിജയകരമായ ഒരു റോക്കറ്റ് പരീക്ഷണം ആർ എഫ് എ ഇവിടെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എട്ട് സെക്കൻഡ് എഞ്ചിൻ ഫയറിംഗ് നടത്താൻ കമ്പനി തയാറായത്.

650 ഓളം നിവാസികളുള്ള ബ്രിട്ടീഷ് ദ്വീപുകളുടെ ഏറ്റവും വടക്കേ അറ്റമായ അൺസ്റ്റ്, ഇപ്പോൾ റോക്കറ്റ് വിക്ഷേപണങ്ങളുടെ പ്രധാന സ്ഥലമായി മാറിയിരിക്കുകയാണ്. ദ്വീപിൻ്റെ സ്ഥാനം റോക്കറ്റുകളെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പറക്കുന്നത് ഒഴിവാക്കാൻ അനുവദിക്കുന്നു. യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി അടുത്തിടെ ബഹിരാകാശ വിക്ഷേപണങ്ങൾക്കായി അൺസ്റ്റ് അംഗീകരിച്ചിരുന്നു.

Copyright © . All rights reserved