Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടികളിലും യുവാക്കളിലും പുകവലിയുടെ ദൂഷ്യം കുറയ്ക്കുന്നതിന്റെ ഭാഗമായി യുകെയിൽ ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കും. പരമ്പരാഗത പുകയില ഉത്പന്നങ്ങളായ സിഗരറ്റുകളെ അപേക്ഷിച്ച് അപകട സാധ്യത കുറവാണെന്ന ധാരണയിൽ ഡിസ്പോസിബിൾ വേപ്പുകൾ രാജ്യത്ത് വ്യാപകമായ തോതിൽ ഉപയോഗിച്ചു വരുകയായിരുന്നു. ഒട്ടേറെ സ്ത്രീകളും കുട്ടികളും യുവജനങ്ങളും ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നതായുള്ള കണക്കുകളും പുറത്തുവന്നിരുന്നു. ആക്ഷൻ ഓൺ സ്മോക്കിംഗ് ആൻഡ് ഹെൽത്ത് (ആഷ്) ചാരിറ്റിയുടെ കണക്കുകൾ പ്രകാരം 11 മുതൽ 17 വയസു വരെ പ്രായമുള്ള കുട്ടികളിൽ 7.6 % ഇപ്പോൾ പതിവായോ ഇടയ്ക്കിടയ്ക്കോ ഇവ ഉപയോഗിക്കുന്നുണ്ട്.

രാജ്യത്ത് ഉടനീളം നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ നിലവിൽ പദ്ധതി തയ്യാറാക്കുന്നത്. നിരോധനത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി തന്നെ വിശദീകരിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. വേപ്പിംഗ് കുട്ടികളിൽ വർദ്ധിക്കുന്നുവെന്നും അത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് മുമ്പ് നമ്മൾ ഉചിതമായ നടപടി എടുക്കണമെന്നും പ്രധാനമന്ത്രി ഋഷി സുനക് ഒരു പ്രസ്താവനയിൽ പറഞ്ഞു . പുകവലി രഹിത തലമുറ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 2009 ജനുവരി 1 നോ അതിനുശേഷമോ ജനിച്ച ആർക്കും സിഗരറ്റ് വിൽക്കുന്നത് കഴിഞ്ഞവർഷം നിരോധിച്ചിരുന്നു. ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കാനുള്ള തീരുമാനം അതിൻ്റെ തുടർച്ചയായാണ് പരിഗണിക്കുന്നത്.

ഡിസ്പോസിബിൾ വേപ്പുകളും അവയുടെ ബാറ്ററികളും പരിസ്ഥിതിയ്ക്ക് വൻ നാശം വരുത്തുമെന്ന വാദവും ശക്തമാണ്. നിരോധനത്തിന്റെ ഭാഗമായി എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിക്കുകയെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. കടകളിൽ കുട്ടികൾ കാണാതെയും മധുര പലഹാരങ്ങൾ പോലുള്ള മറ്റ് ഉത്പന്നങ്ങളിൽ നിന്ന് മാറ്റിയും വേപ്പുകൾ വയ്ക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ കർശന നിർദ്ദേശം നൽകുമെന്നാണ് കരുതപ്പെടുന്നത്. പരമ്പരാഗത സിഗരറ്റുകളുടെ അത്ര അപകടകാരികളല്ലെന്ന രീതിയിൽ പലപ്പോഴും വിൽക്കപ്പെടുന്ന ഇ സിഗരറ്റുകളുടെ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ എന്താണെന്നതിനെ കുറിച്ച് മതിയായ ഗവേഷണങ്ങൾ ഇതുവരെ നടന്നിട്ടില്ല .

ന്യൂസ് ഡെസ്ക് മലയാളം യുകെ

റിട്ടയർമെന്റിന് ശേഷം വിദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജീവിക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത്. ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് സ്പെയിൻ. സ്പെയിനിലെ ജീവിതം യുകെയിലെ അപേക്ഷിച്ച് 700 പൗണ്ടിലധികം ചിലവ് കുറവാണ്. വിദേശ പ്രോപ്പർട്ടി വിദഗ്ധരായ പ്രോപ്പർട്ടി ഗൈഡ്‌സിൻ്റെ റിപ്പോർട്ടനുസരിച്ച് യുകെയിലെ പ്രവാസികൾക്ക് താമസിക്കാൻ ഏറ്റവും നല്ല രാജ്യങ്ങളിൽ ഒന്നാമത് സ്പെയിൻ ആണ്. യുകെയിൽ പ്രതിവർഷം പലചരക്ക് സാധനങ്ങൾ, ആരോഗ്യ സംരക്ഷണം, യാത്രകൾ, വിനോദങ്ങൾ എന്നിവയുൾപ്പെടെയുള്ള ശരാശരി ദൈനംദിന ചിലവുകൾ £1,996 വരുമ്പോൾ സ്പെയിനിൽ ഇത് £1,295 ആണ്.

അതായത് യുകെയിലെ പോലെ തന്നെയുള്ള ജീവിത നിലവാരം നിലനിർത്തികൊണ്ട് യുകെയിലേതിനേക്കാൾ 35 ശതമാനം കുറഞ്ഞ നിരക്കിൽ ഈ മെഡിറ്ററേനിയൻ രാജ്യത്ത് ജീവിക്കാം. ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ടീബാഗുകൾ പോലുള്ള മികച്ച ബ്രിട്ടീഷ് സ്റ്റേപ്പിൾസ് പോലും യുകെയിൽ ലഭ്യമാകുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്പെയിനിൽ നിന്ന് വാങ്ങാം. പ്രോപ്പർട്ടി ഗൈഡ്‌സ് വിശകലനം ചെയ്‌ത ലോകമെമ്പാടുമുള്ള 13 പ്രവാസി ഹോട്ട്‌സ്‌പോട്ടുകളിൽ ഓസ്ട്രേലിയയും ന്യൂസിലൻഡും ആണ് ജീവിത ചിലവ് കൂടിയ രണ്ട് രാജ്യങ്ങൾ.

സ്പെയിൻ അല്ലാതെ ഫ്രാൻസ്, പോർച്ചുഗൽ, ഗ്രീസ്, ജർമ്മനി, സൈപ്രസ്, യുഎസ് എന്നീ രാജ്യങ്ങളിലെ ജീവിത ചിലവും യുകെയെ അപേക്ഷിച്ച് കുറവാണ്. യുകെയിലെ 18 മാസത്തെ പണപ്പെരുപ്പവും മറ്റുമാണ് ഇതിന് പിന്നിലെ കാരണമായി വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത്. യുകെയിലെ വാർഷിക വിലക്കയറ്റം കഴിഞ്ഞ വർഷം അവസാനത്തോടെ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കുറഞ്ഞിരുന്നു. എന്നാൽ മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്തെ ജീവിത ചിലവ് ഇപ്പോഴും വർദ്ധിച്ച് വരികയാണ്.

യുകെയെ വച്ച് സ്പെയിനിനെ താരതമ്യം ചെയ്യുമ്പോൾ വർഷത്തിൽ 3,000 മണിക്കൂർ സൂര്യപ്രകാശം സ്പെയിനിൽ ലഭിക്കുന്നുണ്ട്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, സ്പെയിനിൽ ബ്രിട്ടീഷ് സ്റ്റേറ്റ് പെൻഷൻ സ്വീകരിക്കുന്ന 103,000-ത്തിലധികം ബ്രിട്ടീഷുകാരുള്ള ഒരു വലിയ പ്രവാസി സമൂഹം സ്പെയിനിൽ ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വന്തമായി നിർമ്മിച്ച ചെറുവിമാനത്തിൽ ലോകം ചുറ്റുന്ന യുകെ മലയാളിയുടെ കുടുംബത്തിന്റെ അവിശ്വസനീയ വാർത്തയാണിത്. ആകാശം അതിരുകളാക്കി വിവിധ ലോകരാജ്യങ്ങൾ സ്വന്തം വിമാനത്തിൽ സന്ദർശിക്കുന്ന അശോക് ആലിശ്ശേരിൽ, ഭാര്യ അഭിലാഷ മക്കളായ എട്ടു വയസ്സുകാരി താര, അഞ്ച് വയസ്സുകാരി ദിയ എന്നിവർ വാർത്താ താരങ്ങളായിരിക്കുകയാണ്.

ചെറുപ്പം മുതൽ വിമാനമെന്ന സ്വപ്നം താലോലിച്ചു നടന്നിരുന്നയാളാണ് അശോക്. അശോകിന്റെ താത്പര്യം മനസ്സിലാക്കി 2018 ൽ ഭാര്യ പിറന്നാൾ സമ്മാനമായി നൽകിയത് അര മണിക്കൂർ ഫ്ളയിങ് ലെസൻ ആയിരുന്നു. ഇതോടെ വിമാനം പറപ്പിക്കൽ ലഹരിയായ അശോക് അടുത്ത ഒരു വർഷം കൊണ്ട് അൻപത് മണിക്കൂർ ആകാശത്ത് ചെലവഴിച്ചും പതിനാല് തിയറി പരീക്ഷകൾ പാസ്സായും നേടിയെടുത്തത് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ആയിരുന്നു. ഏകദേശം പതിനായിരം പൗണ്ടോളമാണ് (പത്ത് ലക്ഷം രൂപ) അശോക് ഇതിനായി ചെലവഴിച്ചത്.

തുടർന്ന് വന്ന കോവിഡ് കാലം അശോകിനെ താഴെയിറക്കിയതോടെ ഓട്ടോമോട്ടീവ് മെക്കാനിക്കൽ എൻജിനീയർ കൂടിയായ ഇദ്ദേഹം ഒരു നാലു സീറ്റർ വിമാനം നിർമ്മിക്കാനാവശ്യമായ കിറ്റും വാങ്ങി സ്വന്തം വീടിന്റെ ഗാർഡനിൽ പണി തുടങ്ങുകയായിരുന്നു. യു ട്യൂബ് വീഡിയോകളുടെ സഹായത്തോടെ രണ്ടു കൊല്ലം എടുത്ത് അശോക് ഒടുവിൽ ഒരു സ്ലിംഗ്‌ ടി എസ് ഐ മോഡൽ ചെറുവിമാനത്തിന്റെ പണി തീർത്തെടുത്തു. 18000 അടി വരെ ഉയരത്തിൽ മണിക്കൂറിൽ 175 മൈൽ വേഗതയിൽ സഞ്ചരിക്കാവുന്ന ചെറുവിമാനം ആണ് അശോക് നിർമ്മിച്ചെടുത്തത്.

 

2022 ഫെബ്രുവരിയിൽ സിവിൽ ഏവിയേഷൻ അതോറിറ്റി അശോക് നിർമ്മിച്ച വിമാനത്തിന് അംഗീകാരം നൽകിയതോടെ അശോക് സ്വന്തം വിമാനത്തിൽ ആകാശത്തേയ്ക്ക് ഉയർന്നു. ഒറ്റയ്ക്ക് നടത്തിയ ആദ്യ പറക്കലുകൾ ഏകദേശം ഇരുപത് മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്നു. പിന്നീടുള്ള യാത്രയിൽ കുടുംബത്തെയും ഒപ്പം കൂട്ടിയ അശോക് ഡേറ്റ അനലിസ്റ്റ് ആയ ഭാര്യ അഭിലാഷയ്ക്കും മക്കൾക്കും ഒപ്പം 1200 മൈൽ അകലെയുള്ള നോർവേയിൽ ആണ് ലാൻഡ് ചെയ്തത്.

കുടുംബത്തെയും കൂട്ടിയുള്ള ആദ്യ യാത്രയുടെ ആവേശം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു എന്ന് പറയുന്ന അശോക് കുട്ടികളും ഒത്തുള്ള യാത്രയുടെ വിഷമതകളും ഓർമ്മിക്കുന്നു. വിമാനത്തവാളത്തിൽ വിമാനം പാർക്ക് ചെയ്യുന്ന ഏപ്രൺ വളരെ തിരക്കേറിയതും ഇടുങ്ങിയതും ആയതിനാൽ കുട്ടികളെ വിമാനത്തിൽ എത്തിക്കുക എന്നത് തന്നെ പ്രയാസകരമായിരുന്നു . കുട്ടികൾക്ക് വിമാനത്തിൽ ഇരിക്കുമ്പോൾ പുറത്തെ കാഴ്ചകൾ കാണാനായി പ്രത്യേകം ബൂസ്റ്റർ സീറ്റുകളും തയ്യാറാക്കേണ്ടി വന്നു. ചില നീണ്ട പറക്കലുകളിൽ കുട്ടികൾക്ക് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനായി ഷെഡ്യൂൾ ചെയ്യാത്ത എയർപോർട്ടുകളിൽ ലാൻഡ് ചെയ്യേണ്ടിയും വന്നിട്ടുണ്ടെന്നും അശോക് കൂട്ടിച്ചേർത്തു.

കാലാവസ്ഥ നല്ലതാണെങ്കിൽ കുട്ടികളെയും കൂട്ടി ബ്രെക്ഫാസ്റ്റ് കഴിക്കാൻ പാരീസിൽ പോകാൻ പോലും ഇപ്പോൾ പ്രയാസമില്ല എന്ന് പറഞ്ഞ അഭിലാഷ വിമാനം അവർക്ക് നൽകിയിരിക്കുന്ന അവസരം അതിരുകളില്ലാത്തതാണെന്ന് വിവരിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ പന്ത്രണ്ടിലധികം രാജ്യങ്ങൾ സ്വന്തം വിമാനത്തിൽ സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ടിക്കറ്റ് ചാർജ്ജ് ഇനത്തിൽ തന്നെ നല്ലൊരു തുക ലാഭിക്കാൻ കഴിഞ്ഞതായും അഭിലാഷ പറഞ്ഞു. യാത്രകളിൽ അശോകിനെ സഹായിക്കാനായി അഭിലാഷയും ഇപ്പോൾ വിമാനം പറത്താൻ പഠിക്കാനുള്ള ഒരുക്കത്തിലാണ്. പതിനാറു വയസ്സ് കഴിഞ്ഞാൽ കുട്ടികളെയും വൈമാനികരാക്കണമെന്നുള്ള തീരുമാനത്തിലാണ് ഇവർ.

വിമാനത്തിന്റെ നിർമ്മാണത്തിനും ലൈസൻസ് ലഭിക്കുന്നതിനും ഒക്കെ കൂടി ഏകദേശം 180000 പൗണ്ടാണ് ഇവർക്ക് ചെലവഴിക്കേണ്ടി വന്നത്. ഇപ്പോളാണെങ്കിൽ ചെലവുകൾ എല്ലാം കൂടി 3000000 കടന്നേനെ എന്ന് അശോക് പറഞ്ഞു. ഒരു വിമാനം വാങ്ങുന്നതിനുള്ള ചെലവ് വച്ച് നോക്കിയാൽ സ്വന്തമായി നിർമ്മിച്ചത് വളരെ ലാഭകരമായി എന്ന് അശോക് അവകാശപ്പെട്ടു. കഴിഞ്ഞ ഈസ്റ്ററിന് കുടുംബസമേതം ഫ്രാൻസിൽ പോയി വരാൻ ചെലവായത് ഏകദേശം 250 പൗണ്ട് മാത്രമായിരുന്നു എന്ന് അറിയുമ്പോൾ ആണ് ഇതിലെ മെച്ചം മനസിലാകുന്നത്. കൊമേഴ്‌സ്യൽ വിമാനത്തിൽ ഏകദേശം 900 പൗണ്ട് ടിക്കറ്റ് നിരക്ക് ഉള്ളപ്പോഴാണ് ഇതെന്നത് ഓർക്കണം.

ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ എട്ടു മണിക്കൂർ തുടർച്ചയായി പറക്കാവുന്നതാണ് അശോക് നിർമ്മിച്ച നാല് സീറ്റുള്ള ഈ ചെറുവിമാനം. ഇത്രയും ഇന്ധനത്തിന് ഏകദേശം 80 പൗണ്ട് ചെലവാകും. മിക്ക എയർപോർട്ടുകളിലും അഞ്ച് പൗണ്ടോളം മാത്രമേ ഒരു ദിവസം പാർക്കിംഗ് ചാർജ്ജ് ആവുകയുള്ളൂ. കാലാവസ്ഥയും മറ്റ് അനുബന്ധ ഘടകങ്ങളും നോക്കി യാത്ര ചെയ്യുകയാണെങ്കിൽ വിമാനയാത്രയിൽ അപകടസാധ്യത വളരെ കുറവാണെന്നും അശോകും അഭിലാഷയും പറയുന്നു.

യുകെ മലയാളി ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസ്. പതിനേഴുകാരനായ പ്രതിക്ക് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഒരു വർഷം ബാല കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും അടുത്ത ഒരു വർഷം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നാണ് കോടതി വിധി. അതേസമയം ശിക്ഷാ വിധിക്ക് പിന്നാലെ പ്രതിക്ക് മതിയായ ശിക്ഷ ലഭിച്ചില്ലെന്ന ആരോപണവുമായി ജെറാൾഡ് നെറ്റോയുടെ കുടുംബം രംഗത്ത് വന്നു. താൻ ആക്രമിക്കപെട്ടപ്പോൾ നെറ്റോ യാതൊരു പ്രകോപനവും സൃഷടിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്‌ജി റെബേക്ക ട്രോളർ കെസി, അദ്ദേഹത്തിന്‍റെ മരണം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഉണ്ടാക്കിയ വേദനയും ദുഃഖവും ചൂണ്ടിക്കാട്ടി.

പിതാവിൻെറ ഘാതകനെതിരെ ഓൺലൈൻ പെറ്റീഷൻ നൽകുന്നതിനുള്ള ശ്രമത്തിലാണ് നെറ്റോയുടെ മകൾ ജെന്നിഫർ. സംഭവത്തിന് ശേഷം രണ്ട് തവണ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇലക്ട്രോണിക് ടാഗിന്‍റെ നിബന്ധനകൾ ലംഘിച്ചിരുന്നു. ഇതിന് പിന്നാലെ കോടതിയിലേക്ക് വിളിച്ചുവരുത്തിയ പ്രതിയെ പിന്നീട് വീട്ടിലേക്ക് തിരികെ അയച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ കർശനമായ ജാമ്യ വ്യവസ്ഥകൾ ആവശ്യപ്പെട്ടാണ് ഓൺലൈൻ പെറ്റീഷൻ നൽകാനുള്ള ശ്രമം മകൾ ജെന്നിഫർ നടത്തുന്നത്.

കൊലപാതക കുറ്റം നടത്തിയാൽ കടുത്ത ശിക്ഷ ലഭിക്കില്ലെന്ന സന്ദേശം ഈ വിധിയിലൂടെ യുവാക്കൾക്ക് ലഭിക്കുമെന്നും ജെന്നിഫർ ആരോപിച്ചു. 62 കാരനായ ജെറാൾഡ് നെറ്റോയെ 2023-ൽ അന്ന് 16 വയസുള്ള പ്രതി നിലത്തു വലിച്ചിഴയ്ക്കുകയും ഉപദ്രവിക്കുകയും ആയിരുന്നു. ആക്രമണത്തെ തുടർന്നുള്ള മസ്തിഷ്ക ക്ഷതവും ഹൃദയാഘാതവും മരണത്തിന് കാരണമാകുകയായിരുന്നു. അതേസമയം നെറ്റോയെ ഉപദ്രവിക്കാനോ കൊല്ലാനോ തനിക്ക് ഉദ്ദേശമില്ലായിരുന്നെന്നും. നെറ്റോ മരിച്ചതിൽ താൻ ഖേദിക്കുന്നുവെന്നും പ്രതി പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ച് 19 – ന് പുലർച്ചെയാണ് നെറ്റോയുടെ മരണത്തിന് കാരണമായ സംഭവം നടന്നത്. ഹാൻവെല്ലിലെ യുക്സ്ബ്രിഡ്ജ് റോഡിലുള്ള ഡ്യൂക്ക് ഓഫ് യോർക്ക് പബ്ബിൽ നിന്ന് തെരുവ് മുറിച്ചുകടന്ന് കൗമാരക്കാരനെയും സുഹൃത്തുക്കളെയും നെറ്റോ സമീപിച്ചു. പ്രതിയായ കൗമാരക്കാരൻ നെറ്റോയെ പരിഹസിക്കുന്നതിന് അയാളുടെ പാന്‍റ് വലിച്ച് ഊരാൻ ശ്രമിച്ചു. ഇതിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും നെറ്റോ രണ്ടുതവണ നിലത്തുവീണതായി സിസിടിവി ദൃശ്യങ്ങളിൽ പോലീസ് കണ്ടെത്തി. ജെറാൾഡിന്‍റെ മുഖം നിലത്ത് അമർന്നുവെന്ന് ഉറപ്പാക്കാൻ പ്രതികൾ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ബ്രയാൻ ഹോവി പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതിന് മുമ്പ് കൗമാരക്കാരനായ പ്രതി നെറ്റോയുടെ ശരീരത്ത് ചാടികയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ ഉടൻ തന്നെ നെറ്റോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഠിനമായ തണുപ്പും മറ്റ് കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം ഒട്ടേറെ യു കെ മലയാളികളാണ് വിവിധ ആരോഗ്യ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. ആസ്മയും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങളും മൂലം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസകരമായ വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. നിങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡിപ്പാർട്ട്മെൻറ് ഫോർ വർക്ക് ആൻ്റ് പെൻഷനിൽ നിന്ന് പ്രതിവർഷം 8000 പൗണ്ട് വരെ ലഭിക്കാനുള്ള അർഹതയുണ്ട്.

ആസ്മ, സ്‌റ്റീപ്പ് ആപ്നിയ , വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കൽ തുടങ്ങിയ 25 ഓളം രോഗാവസ്ഥയിലുള്ളവർക്കാണ് പ്രസ്തുത ആനുകൂല്യത്തിന് അർഹത ഉള്ളത്. മേൽപ്പറഞ്ഞ ആരോഗ്യസ്ഥിതിയിലുള്ളവർക്ക് പേഴ്സണൽ ഇൻഡിപെൻഡൻസ് പെയ്മെൻറ് (പി ഐപി) വഴിയാണ് പണം നൽകുന്നത് . ഇതിൻറെ ഭാഗമായി ഓരോ ആഴ്ചയും 172.75 പൗണ്ട് എന്ന കണക്കിൽ പ്രതിമാസം 691 പൗണ്ട് ആണ് ഒരാൾക്ക് ലഭിക്കുന്നത്. ഇതിൻ പ്രകാരം പ്രതിവർഷം ഒരു വ്യക്തിക്ക് 8292 പൗണ്ട് വരെ ലഭിക്കും. ഓരോ വ്യക്തിക്കും ലഭിക്കുന്ന സഹായത്തിന്റെ തോത് നിർണ്ണയിക്കുന്നത് വിശദമായ മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിലാണ് .

പി ഐ പി യുടെ അടിസ്ഥാനത്തിൽ സഹായം ലഭിക്കുന്നതിന് മൂന്നുമാസം ദൈനംദിന ജീവിതത്തിലോ, ജോലിയെ ബാധിക്കുന്ന രീതിയിലോ ബുദ്ധിമുട്ടുകൾ ഉള്ള ആരോഗ്യസ്ഥിതി ഉള്ളവരായിരിക്കണം. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ കുറഞ്ഞത് 9 മാസമെങ്കിലും വിട്ടുമാറാത്തവരെയുമാണ് സഹായത്തിനായി പരിഗണിക്കുന്നത്. അപേക്ഷകർ കഴിഞ്ഞ മൂന്നു വർഷത്തിൽ രണ്ടു വർഷമെങ്കിലും യുകെയിൽ താമസിച്ചിരിക്കണം. ഇതുകൂടാതെ അപേക്ഷിക്കുന്ന സമയത്ത് രാജ്യത്ത് ഉണ്ടായിരിക്കുകയും വേണം .കൂടുതൽ വിവരങ്ങൾ Gov.uk എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏദൻ ഉൾക്കടലിൽ യുകെ ടാങ്കറുകൾക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. അമേരിക്കയുടെയും ബ്രിട്ടന്റെയും നിലപാടിന് പിന്നാലെയാണ് യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള പ്രസ്ഥാനം മാർലിൻ ലുവാണ്ട എന്ന ടാങ്കറിന് നേരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് പിന്നീട് അറിയിച്ചു. ഇതിന് പിന്നാലെ ചെങ്കടൽ മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിന് മറുപടിയായി യുഎസും യുകെയും ഹൂതികളുടെ ലക്ഷ്യങ്ങളിൽ വ്യോമാക്രമണം നടത്തി.

ആക്രമണത്തിന് പിന്നാലെ കപ്പലിൻെറ സഹായത്തിനായി ഫ്രഞ്ച്, ഇന്ത്യൻ, യുഎസ് നാവിക കപ്പലുകൾ സംഭവ സ്ഥലത്ത് ഉടനെ എത്തി. മാർലിൻ ലുവാണ്ടയുടെ ഓപ്പറേറ്റർ യുകെ രജിസ്‌ട്രേഡ് കമ്പനിയായ ഓഷ്യോണിക്സ് സർവീസസ് ലിമിറ്റഡ് ആണ്. ഒരു ബഹുരാഷ്ട്ര വ്യാപാര കമ്പനിയായ ട്രാഫിഗുരയ്ക്ക് വേണ്ടിയാണ് ടാങ്കർ പ്രവർത്തിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ടാങ്കറിലെ തീ അണച്ചതായും കമ്പനി അറിയിച്ചു. കപ്പൽ ഇപ്പോൾ സുരക്ഷിത തുറമുഖത്തേക്ക് നീങ്ങുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു.

ചെങ്കടലിലും പരിസരത്തുമായി ഹൂതികൾ വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തിയ ഏറ്റവും ഒടുവിലത്തെ ആക്രമമാണിത്. ഇസ്രായേൽ ഹമാസിനെതിരെ പോരാടുന്ന ഗാസയിലെ പാലസ്തീനികളെ പിന്തുണച്ചു കൊണ്ടാണ് ഈ മേഖലയിലെ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നത് എന്ന് സംഘം വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിന് നേരെയുള്ള അമേരിക്കൻ ബ്രിട്ടീഷ് ആക്രമണത്തിന് മറുപടിയായാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ എന്ന് ഒരു ഹൂതി വക്താവ് മാർലിൻ ലുവാണ്ടയ്ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ വ്യക്തമാക്കി.

അതേസമയം വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഒരിക്കലും കണ്ണടയ്ക്കാവുന്ന ഒന്നല്ലെന്നും ഇതിനെതിരെ ഒരു പ്രതികരണം ഉടൻ ഉണ്ടാകുമെന്നും യുകെ സർക്കാർ പ്രതികരിച്ചു. ഏഡനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കാണ് സംഭവം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) പറഞ്ഞു. പ്രദേശത്തുകൂടെ പോകുന്ന മറ്റ് കപ്പലുകൾ ജാഗ്രത പുലർത്തണം എന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും സംഘടന അറിയിച്ചു. നവംബർ മുതൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ ഇതിനോടകം പത്തിലധികം ആക്രമണങ്ങൾ നടത്തി കഴിഞ്ഞു.

രക്ഷാപ്രവർത്തനത്തിന് പിന്നാലെ കപ്പലിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന അറിയിച്ചു. വെള്ളിയാഴ്ച ആക്രമണം നടന്നെന്ന വിവരം ലഭിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിശാഖപട്ടണം എന്ന കപ്പല്‍ രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിലെത്തുകയിരുന്നു. അടുത്തിടെ ചെങ്കടലിൽ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയ എണ്ണക്കപ്പലിൽ 25 ഇന്ത്യക്കാരുണ്ടായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇസ്രായേൽ- പലസ്തീൻ സംഘർഷത്തെ തുടർന്നുണ്ടായ വംശീയ പ്രശ്നങ്ങൾ മൂലം ബ്രിട്ടനിൽ സ്കൂളുകൾ ആൻ ഫ്രാങ്ക് ട്രസ്റ്റ് നടത്തുന്ന വിദ്യാഭ്യാസ പദ്ധതികളിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് ഭീകരാക്രമണം നടത്തിയതിന് ശേഷം മൂന്ന് സ്‌കൂളുകളാണ് അവരുടെ വിദ്യാഭ്യാസ പരിപാടികൾ മാറ്റിവെച്ചതെന്ന് ചാരിറ്റി ട്രസ്റ്റ് പറഞ്ഞു. യഹൂദന്മാരുടെ കൂട്ടക്കൊല നടന്ന സമയത്ത് അവർ അനുഭവിച്ച ദുരന്തത്തെക്കുറിച്ച് ആൻ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകളിലൂടെയും മറ്റും കുട്ടികളിലേക്ക് അവബോധം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ആൻ ഫ്രാങ്ക് ട്രസ്റ്റ്. ഇന്ന് ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിൽ നാസികൾ കൊലപ്പെടുത്തിയ ആറ് ദശലക്ഷം ജൂതന്മാരെ ഓർക്കാൻ ലോകം അനുസ്മരിക്കുന്ന ദിവസമാണ്. ആൻ ഫ്രാങ്ക് ട്രസ്റ്റ് 2023-ൽ ബ്രിട്ടനിലുടനീളം 800-ലധികം സ്‌കൂളുകളിലായി 119,000 യുവാക്കളിലേക്ക് അവബോധം എത്തിക്കുന്നതിനായി മുൻകൈ എടുത്തിരുന്നു.

യുദ്ധം ആരംഭിച്ചതിന് ശേഷം മൂന്ന് സ്കൂളുകൾ പിൻവലിച്ചെങ്കിലും, കഴിഞ്ഞ വർഷം ഈ കാലയളവിനെ അപേക്ഷിച്ച് അവരുടെ മൊത്തത്തിലുള്ള പങ്കാളികളുടെ എണ്ണം വർദ്ധിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ടിം റോബർട്ട്സൺ പറഞ്ഞു. ഒക്ടോബർ 7-ൻ്റെ ഫലമായി ചാരിറ്റി അതിൻ്റെ പാഠ്യപദ്ധതിയിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ ആൻ ഫ്രാങ്ക് ട്രസ്റ്റ് യുകെയുടെ ആദ്യത്തെ റോയൽ രക്ഷാധികാരിയായി കാമില രാജ്ഞി മാറിയെന്നും ചാരിറ്റി പ്രഖ്യാപിച്ചു.

രണ്ടാം ലോകമഹായുദ്ധസമയത്ത് നെതർലൻഡ്‌സിലെ നാസി അധിനിവേശത്തിനുശേഷം ആൻ ഫ്രാങ്കും കുടുംബവും ഒരു രഹസ്യ അനെക്‌സിൽ രണ്ട് വർഷത്തോളം ഒളിച്ചു താമസിച്ചു. പക്ഷേ 1944-ൽ ഒരു റെയ്ഡിൽ അവർ പിടിക്കപ്പെട്ടു. ആനും അവളുടെ സഹോദരിയും പിന്നീട് 1945-ൽ ബെർഗൻ-ബെൽസൻ കോൺസെൻട്രേഷൻ ക്യാമ്പിൽ വെച്ച് മരണപ്പെട്ടു. എന്നാൽ അവളുടെ പിതാവ് കണ്ടെത്തിയ അവളുടെ ഡയറി, ഹോളോകോസ്റ്റിൻ്റെ ഏറ്റവും വേട്ടയാടുന്ന അക്കൗണ്ടുകളിൽ ഒന്നായി പിന്നീട് മാറി. ഈ ഡയറിയുടെ ഏകദേശം 30 ദശലക്ഷം കോപ്പികളാണ് വിറ്റു പോയിരിക്കുന്നത്. ഇത്തരത്തിലുള്ള യഹൂദ വിരുദ്ധതയെ ഒഴിവാക്കാനാണ് ആൻഫ്രാങ്ക് ട്രസ്റ്റ് മുഖ്യമായും കുട്ടികളെ ബോധവൽക്കരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുറെ നാളായി പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം കടുത്ത ദുരിതത്തിലാണ്. മഹാമാരിയും ഉക്രൈൻ റഷ്യ സംഘർഷവും വിവിധ മേഖലകളിൽ തുടർച്ചയായി നടന്ന സമരപരമ്പരകളും രാജ്യത്ത് സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം ശരിക്കും ഇരുട്ടടിയായത് സാധാരണക്കാർക്കാണ്. ഇവയ്ക്കെല്ലാമൊപ്പം ചില ബ്രെക്സിറ്റ് നിയമങ്ങൾ കാരണം വീണ്ടും പല സാധനങ്ങളുടെയും വില കുതിച്ചുയരും എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ് .

രാജ്യത്തെ ജൈവ സുരക്ഷയെ സംരക്ഷിക്കാനായി ബ്രെക്സിറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയമങ്ങളാണ് അധിക ചിലവിന് കാരണമാകുന്നത്. അപകട സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന മത്സ്യ മാംസ സസ്യ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം മൂലം പല മേഖലകളിലും വില കുതിച്ചുയർന്നേക്കാം . പുതിയ ബ്രെക്സിറ്റ് അതിർത്തി നിയന്ത്രണങ്ങൾ മൂലം ബ്രിട്ടീഷ് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും 500 മില്യണിലധികം അധിക ചിലവും കാലതാമസവും ഉണ്ടാകുമെന്നാണ് പുറത്ത് വന്നിരിക്കുന്ന ഏകദേശ കണക്കുകൾ . പൂക്കളും ചീസും, പാലുൽപന്നങ്ങളും, ശീതികരിച്ച മത്സ്യമാംസം എന്നിവ എല്ലാമാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ജനുവരി 31 മുതൽ ഓരോ ഷിപ്പ്‌മെൻ്റിനും മൃഗങ്ങളുടെ ഉൽപന്നങ്ങളുടെ കാര്യത്തിൽ ഒരു പ്രാദേശിക മൃഗഡോക്ടർ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ ഏപ്രിൽ 30 മുതൽ ഷിപ്പ്‌മെൻ്റുകൾ ബ്രിട്ടീഷ് അതിർത്തിയിൽ പരിശോധനകൾക്ക് വിധേയമായിരിക്കും.

പുതിയ നിയന്ത്രണങ്ങൾ മൂലം 330 മില്യൺ പൗണ്ടിന്റെ അധിക ചിലവ് ഉണ്ടാകുമെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്. തെറ്റായ പേപ്പർ വർക്കുകൾ മൂലം ചരക്കു നീക്കത്തിന് തടസ്സമുണ്ടാകാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇത് വിതരണ ശൃംഖലയെ ആകെ താളം തെറ്റിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. പല രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിൽ കർശന പരിശോധനകൾ നടത്തുമ്പോഴും യുകെയിൽ ഈ പരിശോധനകൾ ആവർത്തിക്കുന്നത് അനാവശ്യമാണെന്നുമാണ് യൂറോപ്യൻ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും പറയുന്നത്. യുകെയിലെ പച്ചക്കറി ഇറക്കുമതിയുടെ 80 ശതമാനവും പഴങ്ങളുടെ 40 ശതമാനവും യൂറോപ്പിൽ നിന്നാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡ്രൈവേഴ്സ് യൂണിയനിലെ അംഗങ്ങൾ ഇംഗ്ലണ്ടിൽ പണിമുടക്കിന് ഒരുങ്ങുന്നു. ഇതിനെ തുടർന്ന് വ്യാപകമായി ട്രെയിൻ ഗതാഗതം തടസ്സപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ദീർഘകാലമായി സർക്കാരും ജീവനക്കാരും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് സമരം നടക്കുന്നത്.

ജനുവരി 30 ചൊവ്വാഴ്ചയ്ക്കും ഫെബ്രുവരി 5 തിങ്കളാഴ്ചയ്ക്കുമിടയിൽ വിവിധ റൂട്ടുകളിൽ സമരത്തിൻറെ ഭാഗമായി ട്രെയിൻ ഗതാഗതം തടസ്സപ്പെടുമെന്ന് യൂണിയനായ എഎസ് എൽ ഇ എഫ് അറിയിച്ചു. ഇതിനു പുറമെ ജനുവരി 29 തിങ്കളാഴ്ച മുതൽ ഫെബ്രുവരി 6 ചൊവ്വാഴ്ച വരെ ഓവർ ടൈം ജോലി ചെയ്യുകയില്ലെന്ന് യൂണിയൻ അറിയിച്ചിട്ടുണ്ട്.

താഴെ പറയുന്ന സർവീസുകളെയാണ് സമരം ബാധിക്കുന്നത്.

ജനുവരി 30 ചൊവ്വാഴ്ച: തെക്കുകിഴക്കൻ, തെക്കൻ, ഗാറ്റ്വിക്ക് എക്സ്പ്രസ്, ഗ്രേറ്റ് നോർത്തേൺ, തേംസ്ലിങ്ക്, സൗത്ത് വെസ്റ്റേൺ റെയിൽവേ, എസ്ഡബ്ല്യുആർ ഐലൻഡ് ലൈൻ
ജനുവരി 31 ബുധനാഴ്ച: നോർത്തേൺ ട്രെയിനുകൾ, ട്രാൻസ്‌പെനൈൻ എക്സ്പ്രസ്
ഫെബ്രുവരി 2 വെള്ളിയാഴ്ച: ഗ്രേറ്റർ ആംഗ്ലിയ, C2C, LNER
ഫെബ്രുവരി 3 ശനിയാഴ്ച: വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ട്രെയിനുകൾ, അവന്തി വെസ്റ്റ് കോസ്റ്റ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേ
ഫെബ്രുവരി 5 തിങ്കൾ: ഗ്രേറ്റ് വെസ്റ്റേൺ, ക്രോസ് കൺട്രി, ചിൽട്ടേൺ

ഫെബ്രുവരി 1 വ്യാഴാഴ്ചയും 4 തീയതി ഞായറാഴ്ചയും സമരം ഉണ്ടായിരിക്കുകയില്ല.

വിവിധ റെയിൽവേ യൂണിയനുകളുടെ പണിമുടക്കുകൾ മൂലം രാജ്യത്തെ ട്രെയിൻ ഗതാഗതം പലപ്പോഴും വൻ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പണിമുടക്ക് ദിവസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിൻ യാത്രക്കാർക്ക് അവർ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കുകയോ, വൈകുകയോ, റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ ടിക്കറ്റ് ചാർജ് തിരികെ ലഭിക്കും. സമരമൂലം യാത്ര ചെയ്യാൻ കഴിയാത്ത ടിക്കറ്റ് ഉടമകൾക്ക് സമര ദിവസങ്ങളിൽ 100% നഷ്ടപരിഹാരത്തിനും അർഹതയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷുകാരിൽ പലരും അവധിക്കാലം ആഘോഷിക്കുന്നതിനായി ഫ്രാൻസിലെ തങ്ങളുടെ സ്വന്തം സ്വപ്നഭവനങ്ങളിലേക്ക് ചേക്കേറുക സ്വാഭാവികമാണ്. എന്നാൽ ഇത്തരത്തിലുള്ള ആഘോഷങ്ങൾക്ക് തടയിടുകയാണ് ഫ്രാൻസിന്റെ പുതിയ നിയമങ്ങൾ. വിസ ആവശ്യമില്ലാതെ ബ്രിട്ടീഷ് പ്രവാസികൾക്ക് 90 ദിവസത്തിലധികം രാജ്യത്ത് തങ്ങാൻ അനുമതി നൽകുന്ന പ്രധാന ഇമിഗ്രേഷൻ ബില്ലിലെ ഭേദഗതി ഫ്രാൻസിൻ്റെ ഭരണഘടനാ കൗൺസിൽ ഇന്നലെ നിരസിച്ചതോടെയാണ് ബ്രിട്ടീഷുകാരിൽ പലരും പ്രതിസന്ധിയിൽ ആയിരിക്കുന്നത്. എമിഗ്രേഷൻ ബില്ലിലെ ഈ ഭേദഗതി കോടതി അംഗീകരിച്ചിരുന്നെങ്കിൽ, ഫ്രാൻസിൽ രണ്ടാമത്തെ വീടുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് ദീർഘകാല വിസകൾ സ്വയമേവ നൽകുന്നതിന് അനുവദിക്കുമായിരുന്നു. അതായത് അവർക്ക് രാജ്യത്ത് ആവശ്യമുള്ളത്ര സമയം ചെലവഴിക്കാനുള്ള അനുമതി ഈ ഭേദഗതിയിലൂടെ ലഭിക്കുമായിരുന്നു. എന്നാൽ ഇത് കോടതി നിരസിച്ചതോടെ, ഓരോ 180 ദിവസത്തിലും 90 ദിവസം മാത്രമേ വിസയില്ലാതെ ഫ്രാൻസിൽ താമസിക്കാൻ ബ്രിട്ടീഷുകാർക്ക് ഇനിമുതൽ സാധിക്കുകയുള്ളൂ. കൂടുതൽ കാലം താമസിക്കാൻ ആഗ്രഹിക്കുന്നവർ ഒരു സമയം ആറ് മാസം വരെ നീണ്ടുനിൽക്കുന്ന താൽക്കാലിക ദീർഘകാല വിസയ്ക്ക് അപേക്ഷിക്കണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.

ഭേദഗതി നിരസിക്കാനുള്ള കോടതി തീരുമാനം ഫ്രാൻസിൽ രണ്ടാം വീടുകൾ സ്വന്തമാക്കിയ ഏകദേശം 86,000 ബ്രിട്ടീഷുകാർക്ക് വലിയ തിരിച്ചടിയാകും. ഫ്രാൻസിൻ്റെ ഭരണഘടനാ കോടതിക്കെതിരെ അപ്പീൽ നൽകാൻ അവകാശമില്ലാത്തതിനാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ തീരുമാനം അന്തിമമാണ്. ബ്രെക്സിറ്റ് തീരുമാനം ബ്രിട്ടീഷുകാരെ മറ്റു രീതിയിലും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തിൻ്റെ തുടക്കത്തിൽ, കൗൺസിൽ ടാക്സ് ചാർജുകളിൽ 60% വരെ വർദ്ധനവ് വരുത്തിയത് ഫ്രാൻസിൽ ഭവനങ്ങളുള്ള ബ്രിട്ടീഷുകാരെ സാരമായി ബാധിച്ചിരുന്നു. പുതിയ നിയമങ്ങൾ വന്നതോടെ പലരും തങ്ങളുടെ വീടുകൾ വിൽക്കാനുള്ള ശ്രമത്തിലാണ്.

RECENT POSTS
Copyright © . All rights reserved