ന്യൂസ് ഡെസ്ക് മലയാളം യുകെ
അപ്രതീക്ഷിത മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ . സാലിസ്ബറിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. സാലിസ്ബറിക്കടുത്ത് ഫോർഡിംഗ്ബ്രിഡ്ജിൽ താമസമാക്കിയിട്ടുള്ള ബീന വിന്നി (54 ) ആണ് മരണത്തിന് കീഴടങ്ങിയത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വിന്നി ജോൺ ആണ് ഭർത്താവ്.
ഏറെ നാൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന വിന്നി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സൗത്താംപ്ടൺ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷൻ അംഗമാണ്. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി , എക്സിക്യൂട്ടീവ് മെമ്പർ, പ്രോഗ്രാം കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബീന വിന്നി സാലീസ്ബറിയിലെ മതധ്യാപകകൂടിയായിരുന്നു .
സൈക്കോളജിയിൽ ബിരുദം നേടിയ റോസ്മോൾ വിന്നിയും സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ റിച്ചാർഡ് വിന്നിയും ആണ് വിന്നി ബീന ദമ്പതികളുടെ മക്കൾ. എറണാകുളം കോതമംഗലം സ്വദേശിയാണ് ബീന വിന്നി. സംസ്കാര ശുസ്രൂഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ് .
ബീന വിന്നിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒന്നൊഴിയാതെ വരുന്ന കൊടുങ്കാറ്റിന്റെ ഭീതിയിലാണ് യുകെ. ഇഷ കൊടുങ്കാറ്റ് നാശംവിതച്ച് രണ്ടുപേർ മരിച്ചതിന് പിന്നാലെ പുതിയ കൊടുങ്കാറ്റ് യുകെയിലെത്തുന്നു. ജോസെലിൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ കൊടുങ്കാറ്റ് യുകെയിൽ 76 മൈൽ വേഗത്തിൽ ആഞ്ഞടിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.
ചൊവ്വാഴ്ച യുകെയിലെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തിരുന്നു. ഇന്ന് കാറ്റ് ആഞ്ഞുവീശുമെന്നാണ് കരുതപ്പെടുന്നത്. വെൽഷ് ഗ്രാമമായ അബർഡറോണിൽ ഇതുവരെ 76 മൈൽ വേഗതയിൽ ശക്തിയേറിയ കാറ്റ് വീശിയതായാണ് റിപ്പോർട്ടുകൾ. സ്കോട്ട് ലൻഡിലെ പലസ്ഥലങ്ങളിലും ട്രെയിൻ ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്.
ആയിരക്കണക്കിന് വീടുകളിൽ പവർകട്ട് ബാധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ചില ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിലാണ് . ഇന്ന് പുലർച്ചെയാണ് ഏറ്റവും ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നത്. സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ രാത്രി മുഴുവൻ മഴയുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട് . ജോസെലിൻ കൊടുങ്കാറ്റ് വീശുന്നതിനാൽ കൂടുതൽ പവർകട്ടുകൾക്കും നാശനഷ്ടങ്ങൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വോർസെസ്റ്ററിൽ താമസിക്കുന്ന സ്റ്റീഫൻ മൂലക്കാട്ട് (53) നിര്യാതനായി. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ത്രീ കൗണ്ടി, ഹോളി കിംഗ്സ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിലെ അംഗമായിരുന്ന അദ്ദേഹത്തിൻറെ മാതൃ ഇടവക വെളിയന്നൂർ സെൻറ് മേരീസ് പള്ളിയാണ്.
ഭാര്യ ലിസി മുല്ലപ്പള്ളിൽ പുന്നത്തറ കുടുംബാംഗമാണ്.
മക്കൾ: ഉല്ലാസ്, ഫെലിക്സ്, കെസിയ .
മരുമകൾ: റോസ് മേരി.
സ്റ്റീഫൻ മൂലക്കാട്ടിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്‌കാം മെസ്സേജുകൾ അയക്കുന്നതിൽ തട്ടിപ്പുകാർ ആശ്രയിക്കുന്നത് നിർമ്മിത ബുദ്ധിയെ. എ ഐയുടെ സഹായത്തോടെ തയ്യാറാക്കിയ ഇത്തരം ഇമെയിലുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാകുമമെന്ന മുന്നറിയിപ്പ് നൽകി യുകെയുടെ സൈബർ സുരക്ഷാ ഏജൻസി. പാസ്‌വേഡുകളോ വ്യക്തിഗത വിശദാംശങ്ങളോ കൈമാറാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങൾ AI ഉപകരണങ്ങളുടെ സങ്കീർണ്ണത കാരണമാണ് ജനങ്ങൾ തിരിച്ചറിയാതെ പോകുന്നതെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ (എൻ.സി.എസ്.സി) പറഞ്ഞു.
ലളിതമായ ടെക്സ്റ്റ് സന്ദേശങ്ങളിൽ (പ്രോംപ്റ്റ്) നിന്ന് ടെക്‌സ്‌റ്റ്, വോയ്‌സ്, ഇമേജുകൾ എന്നിവ നിർമ്മിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ജനറേറ്റീവ് AI. ചാറ്റ് ജി പി റ്റി പോലുള്ള ചാറ്റ്ബോട്ടുകളും ഓപ്പൺ സോഴ്‌സ് മോഡലുകലും ജനങ്ങൾക്ക് വ്യാപകമായി ലഭ്യമാണ്. AI സൈബർ ആക്രമണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമായെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത്തരം കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്നും ജി സിഎച്ച്ക്യു ചാര ഏജൻസിയുടെ ഭാഗമായ എൻ.സി.എസ്.സി പറഞ്ഞു.
ജനറേറ്റീവ് എഐയുടെ ചാറ്റ്ബോട്ടുകൾ സ്പൂഫ് സന്ദേശങ്ങളും സോഷ്യൽ എഞ്ചിനീയറിംഗും പോലുള്ള വ്യത്യസ്ത തരം ആക്രമണങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കും. 2025 വരെ, ജനറേറ്റീവ് AI പാസ്‌വേഡ് പുനഃസജ്ജീകരണ അഭ്യർത്ഥന മറ്റുമായി ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജമാണോ എന്ന് കണ്ടെത്തുക പ്രയാസമായിരിക്കും. കഴിഞ്ഞ വർഷം ബ്രിട്ടീഷ് ലൈബ്രറി, റോയൽ മെയിൽ തുടങ്ങിയ സ്ഥാപനങ്ങളെ ബാധിച്ച റാൻസംവെയർ ആക്രമണങ്ങളും വർധിക്കുമെന്ന് എൻസിഎസ്‌സി അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഴിഞ്ഞവർഷം ജൂൺ മാസത്തിൽ നോട്ടിങ്ഹാമിൽ ആക്രമിയായ ഒരാൾ മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയത് ബ്രിട്ടനെയാകെ തകർത്ത വാർത്തയായിരുന്നു. പത്തൊമ്പതു വയസ്സുള്ള ഗ്രേസ് ഒമാലി, ബാർണബി വെബർ എന്നിവരും അറുപത്തഞ്ച് വയസുള്ള ഇയാൻ കോയാട്ട്സ് എന്നയാളുമാണ് മുപ്പത്തിരണ്ടുകാരനായ വാൾഡോ കാലോകെയ്ൻ എന്ന വ്യക്തിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഗ്രേസ് ഒമാലി കുമാർ എന്ന പെൺകുട്ടി തന്റെ സുഹൃത്തിനെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് അവളുടെ സഹോദരൻ കോടതിയിൽ വെളിപ്പെടുത്തി. തന്റെ അവസാന നിമിഷങ്ങളിലും ഗ്രേസ് വളരെയധികം ധൈര്യപൂർവ്വമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേസിന്റെ വാദം കോടതിയിൽ നടന്നുവരികയാണ്. തങ്ങളുടെ മകളെക്കുറിച്ച് ഓർത്തു തങ്ങൾക്ക് അഭിമാനം ഉണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. തന്റെ സുഹൃത്തിന് നേരിട്ടപ്പോൾ ഓടി രക്ഷപ്പെടുവാൻ ശ്രമിക്കാതെ, കൂടെ നിന്ന് രക്ഷപ്പെടുത്തുവാനാണ് തങ്ങളുടെ മകൾ ശ്രമിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ ഗ്രേസും വെബറും തങ്ങളുടെ പരീക്ഷയ്ക്ക് ശേഷം ഹോസ്റ്റലിലേക്ക് നടന്നുവരുന്ന വഴിയാണ് ആക്രമണം നേരിട്ടതെന്ന് കോടതി കേട്ടു.
ബാർണബി വെബറിനെ നിരവധി തവണയാണ് ആക്രമി കുത്തി പരിക്കേല്പ്പിച്ചത്. അക്രമിയെ തന്നാലാവുന്ന വിധം പ്രതിരോധിക്കുവാൻ ഗ്രേസ് ശ്രമിച്ചെങ്കിലും ആക്രമി അവളെയും പിന്നീട് കുത്തുകയായിരുന്നു. പാരനോയിഡ് സ്‌കിസോഫ്രിനിയ എന്ന രോഗത്തിന് അടിമപ്പെട്ട ആളാണ് അക്രമി എന്ന പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ ആക്രമിച്ചതിനുശേഷം പിന്നീട് അക്രമി, മെയ് പ്പർലി റോഡിലെ പ്രസിഡൻഷ്യൽ ഹോസ്റ്റലിന് സമീപം എത്തുകയും, കെയർടേക്കറെ ആക്രമിക്കുകയും ആയിരുന്നു. സംഭവത്തിൽ കോടതി ഉടൻ വിധി പ്രഖ്യാപനം ഉണ്ടാകും.
അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികൾക്ക് എൻ എച്ച് എസ് പുതിയ ചികിത്സാരീതി നടപ്പിലാക്കി തുടങ്ങി. യുകെയിൽ ആദ്യമായി സോമർ സെറ്റിലാണ് രോഗികൾക്ക് പുതിയ ഗുളിക നൽകിയത്. എൻഎച്ച്എസ്സിന്റെ ഭാഗമായി ആദ്യമായി ഈ പുതിയ ചികിത്സ നടപ്പിലാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് സോമർ സെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ പ്രൊഫ. റിച്ചാർഡ് വെൽബോൺ പറഞ്ഞു.
ടൗണ്ടണിലെ മസ്ഗ്രോവ് പാർക്ക് ഹോസ്പിറ്റലിൽ രണ്ട് രോഗികൾക്കാണ് ആദ്യമായി മരുന്ന് നൽകിയത്. മറ്റ് മൂന്ന് രോഗികൾക്ക് കൂടി ഫെബ്രുവരി ആദ്യം ചികിത്സ ലഭ്യമാക്കും. ഒരു ഡസനോളം മറ്റ് രോഗികൾക്കും ചികിത്സയ്ക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ 4000 പൗണ്ട് ചിലവ് വരുന്ന ചികിത്സയാണ് ഇത്.
രോഗികൾക്ക് ഗ്യാസ്ട്രിക് ബലൂൺ അടങ്ങിയ ഗുളികകൾ നൽകിയതിനു ശേഷം അതിൽ വെള്ളം നിറയ്ക്കുന്നതാണ് ചികിത്സാരീതി. ചികിത്സ ലഭിക്കുന്നവർക്ക് കൂടുതൽ നേരം വയറ് നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നതു കൊണ്ട് അവർ വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കുകയുള്ളൂ. 15 മിനിറ്റ് സമയം കൊണ്ട് ചികിത്സ പൂർത്തിയാക്കാൻ സാധിക്കും എന്നുള്ളതും ഇതിൻറെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020 -ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആന്റ് കെയർ എക്സലൻസ് (നൈസ് ) ഈ ചികിത്സാ രീതിയ്ക്ക് അംഗീകാരം നൽകിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏതെങ്കിലും രീതിയിൽ കാഴ്ച പരിമിതിയുള്ള പ്രായമായവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചേക്കാം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വർഷത്തോടെ പുതിയ കാഴ്ചാ നിയമങ്ങൾ അവതരിപ്പിക്കുമെന്ന് ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഏതെങ്കിലും രീതിയിൽ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള ഡ്രൈവർമാർ ഉടൻ തന്നെ ഡ്രൈവർ ആൻ്റ് വെഹിക്കിൾ ലൈസൻസി ഏജൻസിയെ അറിയിക്കണം. പ്രായമായവർക്കും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവർക്കും വെളിച്ചത്തിന്റെ വിവിധ തലങ്ങളിൽ ഇനി വാഹനം ഓടിച്ച് കാണിക്കേണ്ടതായി വരും. കാഴ്ചാ പരിമിതിയുള്ളവർ രാത്രി കാലങ്ങളിൽ വാഹനം ഓടിക്കുന്നതിന് ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവെക്കാനുള്ള റിപ്പോർട്ടുകളെ തുടർന്നാണിത് . നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോൾ വാഹനം ഓടിക്കുന്നവർ 20 മീറ്റർ അകലത്തിൽ നിന്ന് മറ്റ് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വായിക്കാൻ പറ്റുമോ എന്നാണ് പരിശോധിക്കുന്നത്.
ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സോഷ്യൽ കെയർ മേഖലയിൽ മോഡേൺ സ്ലേവറി ദിനംപ്രതി വർദ്ധിക്കുന്നതായി റിപ്പോർട്ട്. വർദ്ധിച്ച് വരുന്ന ഒഴിവുകൾ നികത്തുന്നതിൻെറ ഭാഗമായി മന്ത്രിമാർ ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം കെയർ ഹോമുകളിലും വീടുകളിലുമായി ജോലി ചെയ്യുന്ന 800 ലധികം പേർ ഇതിന് ഇരകളാണ്. ഗവൺമെന്റിന്റെ വിസ സ്കീമിന് മുമ്പ് രേഖപ്പെടുത്തിയ കണക്കുകളേക്കാൾ പത്തിരട്ടിയാണിത്. ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഹോം ഓഫീസിന്റെ ഇടപെടലിനെ തുടർന്ന് കെയർഹോം പൂട്ടിയ സാഹചര്യത്തിൽ 32 മലയാളി നേഴ്സുമാർക്ക് ജോലി നഷ്ടമായത് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
പല തൊഴിലാളികളും ഇടുങ്ങിയ മുറികളിലാണ് താമസിക്കുന്നത് എന്ന് കണ്ടെത്തി. പലർക്കും ശമ്പളത്തിന്റെ ഒരു ഭാഗം മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റു ചിലർ വിസ സംബന്ധമായ കാര്യങ്ങൾക്കായി ഏജന്റുമാർക്ക് അമിത ഫീസ് നൽകേണ്ടി വന്നതായി പറയുന്നു. യുകെയിലുടനീളം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ജീവനക്കാരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരികയാണ്. വാർത്ത പുറത്ത് വന്നതോടെ കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ കെയർ സ്ഥാപനങ്ങളിലും കൗൺസിലുകളിലും എൻഎച്ച്എസ് കർശനമായ പരിശോധനകൾ നടത്തുമെന്ന് അറിയിച്ചു.
അഡൾട്ട് സോഷ്യൽ കെയർ സെന്ററുകളിൽ തൊഴിലാളികളുടെ ചൂഷണം ദിനം പ്രതി വർദ്ധിച്ചു വരികയാണെന്നും കൂടുതലും വിദേശത്ത് നിന്ന് യുകെയിലേക്ക് ഹ്രസ്വകാല വിസയിൽ വരുന്നവരാണ് ഇതിന് ഇരയാകുന്നതെന്നും ആന്റി-സ്ലേവറി കമ്മീഷണർ എലനോർ ലിയോൺസ് പറഞ്ഞു. തങ്ങളുടെ ഹെൽപ്പ് ലൈനിലേയ്ക്കുള്ള കോളുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മാത്രം മോഡേൺ സ്ലേവറിക്ക് 800 ൽ അധികം പേർ ഇരകളായതായി ബ്രിസ്റ്റോൾ ആസ്ഥാനമായുള്ള ആന്റി-സ്ലേവറി ചാരിറ്റിയായ അൺസീൻ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പകർച്ചവ്യാധികൾക്കെതിരെ കൈകോർക്കാൻ പാൻഡെമിക് ട്രീറ്റിയിൽ ചേരാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. ഇനി വരുന്ന പകർച്ചവ്യാധി കോവിഡിനെക്കാൾ 20 മടങ്ങ് മാരകമായ ഒന്നായിരിക്കും എന്ന മുന്നറിയിപ്പും സംഘടന നൽകി. മെയ് മാസത്തോടെ രാജ്യങ്ങൾ കരാറിൽ ഒപ്പിടണമെന്നും ഇല്ലെങ്കിൽ ഇത് ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരത ആകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡോർസ് ഗെബ്രിയേസസ് പറഞ്ഞു.
ഇനി ഒരു പകർച്ചവ്യാധി ലോകം മുഴുവൻ പൊട്ടിപുറപ്പെടുന്നതിന് മുൻപ് തന്നെ അതിനെ അടിച്ചമർത്തണമെന്നും അതിനായി രാജ്യങ്ങൾ കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കാലയളവിൽ രാജ്യങ്ങൾ ഒന്നും തന്നെ അത്തരത്തിലുള്ള ഒരു പകർച്ചവ്യാധിക്കായി തയ്യാറെടുപ്പുകൾ എടുത്തിരുന്നില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി ഒരു മഹാമാരി എപ്പോൾ ഉണ്ടാകുമെന്നും പറയാൻ സാധിക്കില്ല.
ലോകമാകമാനം പകരാൻ സാധ്യത ഉള്ള അടുത്ത പകർച്ചവ്യാധിയായ ഡിസീസ് x നെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ലോകാരോഗ്യ സംഘടനാ ഇപ്പോൾ. ഇത് എബോള, സാർസ് അല്ലെങ്കിൽ സിക്ക വൈറസ് പോലെ തന്നെ അപകടസാധ്യതയുള്ളതാണെന്നാണ് നിഗമനം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം കോവിഡ് പാൻഡെമിക് 7 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമായിരുന്നു. പുതിയ നീക്കം ഇത്തരത്തിലുള്ളൊരു അവസ്ഥ ഇനി ഉണ്ടാകാതിരിക്കാൻ കാരണമാകും. 2021-ൽ നിർദ്ദേശിക്കപ്പെട്ട കരാറിൻെറ കരട് സംബന്ധിച്ച ചർച്ചകൾ 2022 ഒക്ടോബറിൽ ആരംഭിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചിചെസ്റ്ററിൽ താമസിക്കുന്ന യു കെ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കേരളത്തിൽ അതിരമ്പുഴ സ്വദേശിയായ കല്ലുങ്കൽ സജിയാണ് മരിച്ചത്. ഭാര്യ നാട്ടിൽ അവധിക്ക് പോയതുകൊണ്ട് ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ നാട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
ചിചെസ്റ്റർ സെൻറ് റിച്ചാർഡ് ഹോസ്പിറ്റലിൽ ആണ് സജി ജോലി ചെയ്തിരുന്നത്. ബ്രൈറ്റണിൽ നിന്ന് ചിചെസ്‌റ്ററിലേയ്ക്ക് ഏതാനും വർഷം മുമ്പാണ് സജിയും കുടുംബവും താമസം മാറിയെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യ കർമ്മങ്ങൾ നിർവഹിക്കാനാണ് കുടുംബം ആഗ്രഹിക്കുന്നത്.
സജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.