Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ ആരോഗ്യസ്ഥിതി മോശമാണെന്നും മാർപാപ്പയ്ക്ക് രക്തം നൽകിയതായും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്വാസകോശ അണുബാധ മൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ലേശം മെച്ചപ്പെട്ടതായി നേരത്തെ വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്ന് മോശമാകുകയായിരുന്നു.


റോമിലെ ജമേലി ആശുപത്രിയിൽ 88 വയസ്സുകാരനായ മാർപാപ്പയെ ഈ മാസം 14 നാണ് പ്രവേശിപ്പിച്ചത്. മാർപാപ്പയുടെ രണ്ട് ശ്വാസകോശത്തിനും ന്യൂമോണിയ ബാധിച്ചതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതു മൂലമാണ് അടിയന്തരമായി രക്തം നൽകേണ്ടി വന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇത് ആദ്യമായി പരിശുദ്ധ പിതാവിന് തുടർച്ചയായി രണ്ട് ഞായറാഴ്ച പൊതു പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാനായില്ല.


തൻറെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്ന് ദിവസേന വത്തിക്കാൻ വാർത്താ കുറിപ്പുകൾ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. മാർപാപ്പയെ ചികിത്സിക്കുന്ന ഡോക്ടർമാർ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തൻറെ 21 – മത്തെ വയസ്സിൽ ശ്വാസകോശത്തിന് ചുറ്റും വീക്കം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ മാർപാപ്പയ്ക്ക് ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. മാർപാപ്പയായി ചുമതലയേറ്റതിനുശേഷമുള്ള 12 വർഷത്തിനിടയിൽ നിരവധി തവണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച് മൂന്ന് ദിവസമാണ് 2023 മാർച്ചിൽ മാർപ്പാപ്പയ്ക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പെട്രോൾ, ഡീസൽ വാഹന നിരോധനം 2030-ൽ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് യുകെ സർക്കാർ. ശുദ്ധമായ ഊർജ്ജത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള സർക്കാരിൻെറ നീക്കത്തിൻെറ ഭാഗമായാണ് പുതിയ തീരുമാനം. നേരത്തെ കൺസർവേറ്റീവ് പാർട്ടി 2017-ൽ പ്രഖ്യാപിച്ച നിരോധനം ആദ്യം 2040-ലേക്ക് മാറ്റിയിരുന്നു. ഇത് പിന്നീട് 2035-ലേക്ക് മാറ്റി, ഇപ്പോൾ ഇതാ 2030-ലേക്ക് പുനഃസ്ഥാപിച്ചിരിക്കുകയാണ്. ജനുവരിയിൽ, നിരോധനത്തെ കുറിച്ച് അഭിപ്രായങ്ങൾ തേടുന്നതിന് ഓട്ടോമോട്ടീവ്, ചാർജിംഗ് വിദഗ്ധരുമായി സർക്കാർ ഒരു കൂടിയാലോചന നടത്തിയിരുന്നു.

കാർബൺ ബഹിർഗമനം കുറയ്ക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെങ്കിലും, ഉയർന്ന വിലയും മതിയായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇല്ലാത്തത് കൊണ്ടും വൈദ്യുത വാഹനങ്ങളുടെ ഡിമാൻഡ് കുറവാണെന്ന് ഓട്ടോമോട്ടീവ് വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഫോർഡ് യുകെയുടെ മാനേജിംഗ് ഡയറക്ടർ ലിസ ബ്രാങ്കിൻ, മാറ്റത്തെ പിന്തുണയ്ക്കുന്നതിന് ശരിയായ അടിസ്ഥാന സൗകര്യങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും ആവശ്യകത ഊന്നിപ്പറയുന്നു. അതിനിടെ സർക്കാരിൻെറ പുതിയ തീരുമാനത്തെ പിന്തുണച്ച് കൊണ്ട് പരിസ്ഥിതി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.

2030 ലെ പെട്രോൾ, ഡീസൽ കാർ നിരോധനം അവസരങ്ങളും വെല്ലുവിളികളും നൽകുന്നു. ഒരു വശത്ത്, ഇ.വി-കളിലേക്കുള്ള മാറ്റം പരിസ്ഥിതി ആനുകൂല്യങ്ങൾക്കൊപ്പം ഇന്ധനത്തിൻ്റെ ഉപയോഗവും അനുബന്ധചിലവുകളും കുറയും. എന്നിരുന്നാലും, ഒരു പുതിയ ഇവിയുടെ ശരാശരി വില £46,000 ആണ്. ഇത് വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഇവികൾ നന്നാക്കാൻ കൂടുതൽ ചെലവേറിയതിനാൽ ഇൻഷുറൻസ് ചെലവും പെട്രോൾ,ഡീസൽ വാഹനങ്ങളേക്കാൾ കൂടുതലാണ്. കൂടാതെ, ഇ.വി ഉടമകൾ 2025 മുതൽ കാർ നികുതി അടയ്‌ക്കേണ്ടി വരും. ഈ ആശങ്കകൾക്കിടയിലും, നിരോധനത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാരിയേജ്‌വേയിൽ മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് M 4 ലും M 48 ലും ഗതാഗതം നിർത്തിവച്ചു. സംഭവത്തെ തുടർന്ന് ബ്രിസ്റ്റലിന് സമീപം M4 ഇരു ദിശകളിലേക്കും അടച്ചിരിക്കുകയാണ് . കാരിയേജ്‌വേയിൽ 20 ജംഗ്ഷനും (ആൽമണ്ട്‌സ്ബറി ഇന്റർചേഞ്ച്) ജംഗ്ഷൻ 22 (ഓക്‌ലി) ജംഗ്ഷനും ഇടയിലുള്ള റോഡിൽ എന്തോ ഉണ്ടെന്ന് പോലീസിന് റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത് .

മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായും അവ മോട്ടോർവേയിൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ആവോൺ, സോമർസെറ്റ് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ വരെ M4 അടച്ചിട്ടിരിക്കാനാണ് സാധ്യത. ജംഗ്ഷൻ 1 നും M4 നും ഇടയിൽ M48 അടച്ചിട്ടിരിക്കുന്നു. മരിച്ച വ്യക്തിയെ തിരിച്ചറിയാനും ബന്ധുക്കളെ കണ്ടെത്താനുമുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. മോട്ടോർവേയിലൂടെ സഞ്ചരിച്ചിരുന്ന ആർക്കെങ്കിലും സംഭവസമയത്തെ കുറിച്ച്‌ എന്തെങ്കിലും വിവരങ്ങളോ ഡാഷ് ക്യാം ദൃശ്യങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം യുകെയിലെ മലയാളി സമൂഹത്തിനു തീരാ വേദനയായി മാറുകയാണ്. അപകടത്തിൽ മരിച്ച പന്നിയാർ കുട്ടി ഇടയോട്ടിൽ ബോസിന്റെയും ഭാര്യ റീനയുടെയും മകൾ ആനി യുകെയിലെ ഗ്ലോസ്റ്ററിൽ ആണ് താമസിക്കുന്നത്. ബോസിന്റെ സഹോദരൻ ജോമിയും ഭാര്യയും വർഷങ്ങളായി വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ് ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത് . ബോസും കുടുംബവും ഏതാനും വർഷം മുൻപ് ഉണ്ടായ ഒരു ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. അന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ബോസിന്റെയും കുടുംബത്തിന്റെയും വീടും സ്ഥലവും മൊത്തം ഒലിച്ചു പോയിരുന്നു. എന്നാൽ ഈ തവണ വിധിക്ക് കീഴടങ്ങേണ്ടിവന്നു.

മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 24-ാം തീയതി തിങ്കളാഴ്ച 10 മണിക്ക് പന്നിയാർകുട്ടി സെൻറ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് അപകട വിവരം യുകെയിൽ അറിയുന്നത്. അപകട വിവരം അറിഞ്ഞയുടനെ ബോസിന്റെ മകൾ ആനിയും സഹോദരൻ ജോമിയും നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഒളിംപ്യന്‍ കെ.എം ബീനാ മോളുടെ സഹോദരിയാണ് മരിച്ച റീന .

ഇന്നലെ രാത്രിയാണ് നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചത്. ബോസിനെയും റീനയും കൂടാതെ പന്നിയാർകുടി തട്ടപ്പിള്ളിൽ അബ്രഹാമും (50) അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി 10.30-ഓടെ ആയിരുന്നു സംഭവം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്.

ആനിയുടെയും ജോമിയുടെയും തീരാ ദുഃഖത്തിൽ മലയാളം യുകെയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആപ്പിൾ ഉപയോക്താക്കളുടെ ഡാറ്റ ആവശ്യപ്പട്ടുകൊണ്ടുള്ള യുകെ സർക്കാരിൻെറ നീക്കത്തിന് പിന്നാലെ ഉയർന്ന തലത്തിലുള്ള ഡാറ്റാ സുരക്ഷാ ഫീച്ചറായ അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ (എഡിപി) യുകെ ഉപയോക്താക്കളിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി ആപ്പിൾ. അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ (എഡിപി) വഴി അക്കൗണ്ട് ഉടമകൾക്ക് മാത്രമേ അവർ ഓൺലൈനിൽ സംഭരിച്ചിരിക്കുന്ന ഫോട്ടോകളും ഡോക്യുമെൻ്റുകളും ആക്‌സസ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ കമ്പനിക്ക് പോലും കാണാൻ സാധിക്കാത്ത ഈ ഡാറ്റകൾ ആക്‌സസ് ചെയ്യാനുള്ള അവകാശം ഈ മാസം ആദ്യം യുകെ സർക്കാർ ആവശ്യപ്പെട്ടിരുന്നു.

സർക്കാർ വിവരങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുകെയിൽ അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ എന്ന ഫീച്ചർ നീക്കം ചെയ്യാൻ കമ്പനി തീരുമാനിച്ചത്. നേരത്തെ സ്റ്റാൻഡേർഡ് എൻക്രിപ്ഷനോടുകൂടിയ ഡാറ്റ ആപ്പിളിന് ആക്സസ് ചെയ്യാൻ സാധിക്കുമായിരുന്നു. വാറണ്ട് ഉണ്ടെങ്കിൽ ഈ വിവരങ്ങൾ നിയമപാലകരുമായി പങ്കിടാനും കഴിയും. യുകെ ഉപയോക്താക്കൾക്ക് സുരക്ഷാ ഫീച്ചർ ഇനി ലഭ്യമാകില്ലെന്നതിൽ ആപ്പിൾ കടുത്ത നിരാശ പ്രകടിപ്പിച്ചു. തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഒരിക്കലും ഒരു പിൻവാതിൽ നയം സ്വീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

എൻക്രിപ്റ്റഡ് ഡാറ്റ ഒരു നിർദ്ദിഷ്‌ട കീ ഉപയോഗിച്ച് മാത്രം ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു സുരക്ഷിത കോഡാണ്. ആപ്പിളിൻ്റെ അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ (എഡിപി) ഒരു ഓപ്റ്റ്-ഇൻ സേവനമാണ്, ഇവ പ്രവർത്തനക്ഷമമാക്കാൻ ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്യണം. എന്നാൽ വെളിയാഴ്ച മുതൽ യുകെയിലുടനീളം ഈ സേവനം നീക്കം ചെയ്യും. നിലവിലുള്ള ഉപയോക്താക്കളുടെ ആക്‌സസ് പിന്നീടൊരു തീയതിയിൽ പ്രവർത്തനരഹിതമാക്കും. 2022 ഡിസംബറിൽ ബ്രിട്ടീഷ് ആപ്പിൾ ഉപഭോക്താക്കൾക്ക് എ.ഡി.പി ലഭ്യമായതിന് ശേഷം എത്ര പേർ എഡിപിയിൽ സൈൻ അപ്പ് ചെയ്തുവെന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ രണ്ടും അഞ്ചും വയസ്സായ രണ്ട് ആൺകുട്ടികൾ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു . 2022 ഡിസംബർ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം ഡാഗെൻഹാമിലെ കോൺവാലിസ് റോഡിലുള്ള വീട്ടിലെ കുളിമുറിയിൽ എലിജാ തോമസിനെ (2 )യും മാർലി തോമസിനെ(5 )യും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവരുടെ അമ്മയായ കാര അലക്സാണ്ടർ (47) കുറ്റക്കാരിയാണെന്ന് ആണ് കണ്ടെത്തിയത് .

എന്നാൽ കുറ്റം നിഷേധിച്ച കാര അവർ ഉറങ്ങുമ്പോൾ കുളിമുറിയിൽ മുങ്ങി മരിക്കുകയായിരുന്നു എന്ന വിചിത്രമായ വാദമാണ് ഉയർത്തിയത്. എന്നാൽ കുട്ടികൾ രണ്ടുപേരുടെയും മരണത്തിന് കാരണം കാരയാണെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. വിചാരണയ്ക്ക് ശേഷം കിംഗ്സ്റ്റൺ ക്രൗൺ കോടതി രണ്ട് കൊലപാതക കുറ്റങ്ങൾക്ക് അവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കുട്ടികൾ മുങ്ങിമരിക്കുകയോ ശ്വാസംമുട്ടിക്കുകയോ ചെയ്തതായി കണ്ടെത്തിയതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) പറഞ്ഞു.

സംഭവം നടന്ന ദിവസം കുട്ടികളുടെ പിതാവ് അലക്സാണ്ടർ വീട്ടിലെത്തിയപ്പോൾ കുട്ടികൾ മുകളിലത്തെ നിലയിൽ ഉറങ്ങുകയാണെന്നാണ് കാരാ അദ്ദേഹത്തിനോട് പറഞ്ഞത് . എന്നാൽ കുട്ടികൾ മരിച്ച നിലയിൽ കിടക്കുന്നത് പിതാവ് കണ്ടെത്തുകയായിരുന്നു. അവർ മണിക്കൂറുകൾക്ക് മുമ്പ് മരിച്ചതായി തുടർ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. കുട്ടികളെ സുരക്ഷിതരായി സംരക്ഷിക്കുക എന്നത് മാതാപിതാക്കളുടെ ജോലി ആണെന്നും കാര അലക്സാണ്ടർ അതിൽ പരാജയപ്പെട്ടെന്നു മാത്രമല്ല അവരുടെ ജീവൻ കൂടി അപഹരിച്ചതായി വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളെ ഏതെങ്കിലും രീതിയിൽ ചൂഷണം ചെയ്യുന്ന നടപടികൾക്കെതിരെ അടുത്ത ആഴ്ച പുതിയ നിയമനിർമ്മാണത്തിന് പാർലമെന്റിൽ തുടക്കം കുറിക്കും. കുട്ടികളെ ക്രിമിനൽ മാർഗങ്ങൾക്കായി ചൂഷണം ചെയ്യാൻ സാധ്യതയുള്ള ആളുകൾക്ക് കടുത്ത ശിക്ഷ കിട്ടാനുള്ള നിർദ്ദേശങ്ങൾ ക്രൈം ആൻഡ് പോലീസിംഗ് ബില്ലിൽ ഉൾപ്പെടുത്തും. മയക്കുമരുന്ന് ഇടപാടുകൾ പോലെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നത് തടയുന്നതും നിയമനിർമാണത്തിൻ്റെ പ്രധാന ലക്ഷ്യമാണ്.


കുട്ടികളെ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്നതും ചൂഷണം ചെയ്യുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഇത് കൂടാതെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള വകുപ്പുകളും നിയമത്തിലുണ്ടാകും. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങൾ സംഭവിക്കുന്നത് തന്നെ തടയുന്ന നടപടിക്രമങ്ങൾ നിയമത്തിലുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. നമ്മുടെ സമൂഹത്തിൽനിന്ന് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പ്രവണതകൾ തുടച്ചു മാറ്റേണ്ടത് അനിവാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

പുതിയ നിയമം നടപ്പിലാകുന്നതോടെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം സമാനമായ നിയമ നിർമ്മാണത്തിന് മുൻ സർക്കാർ തുടക്കമിട്ടിരുന്നു. എന്നാൽ പൊതുതെരഞ്ഞെടുപ്പിനായി പാർലമെന്റ് പിരിച്ചുവിട്ടപ്പോൾ ഈ നിയമനിർമ്മാണം കൂടുതൽ പുരോഗതി കൈവരിച്ചില്ല. മയക്കുമരുന്ന് ഇടപാടുകൾ, സംഘടിത കവർച്ച ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിലേയ്ക്ക് കുട്ടികളെ വളർത്തുന്ന ആളുകളെയാണ് പുതിയ നിയമ നിർമ്മാണം ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആഭ്യന്തര ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2023 – 24 വർഷങ്ങളിൽ ഏകദേശം 14,500 കുട്ടികളെയാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവരായി തിരിച്ചറിഞ്ഞത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാനുള്ള വകുപ്പുകളാണ് നിയമനിർമ്മാണത്തിലൂടെ നടപ്പിലാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന 30 കൗൺസിലുകൾക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. തങ്ങളുടെ കടബാധ്യത ഒഴിവാക്കാൻ ചരിത്രപരമായി പ്രാധാന്യമുള്ള കെട്ടിടങ്ങൾ, പാർക്കുകൾ തുടങ്ങിയവ വിൽക്കുന്നതിൽ നിന്ന് പിൻ തിരിയണമെന്ന് സർക്കാർ തലത്തിൽ കൗൺസിലുകൾക്ക് നിർദേശം നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾ നേരിടുന്ന കൗൺസിലുകൾക്ക് 1.5 ബില്യൺ പൗണ്ട് കടമായി നൽകാനുള്ള തീരുമാനത്തിനാണ് സർക്കാർ പച്ച കൊടി കാണിച്ചിരിക്കുന്നത്.


ഫണ്ടിന്റെ അഭാവം മൂലം പല കൗൺസിലുകളും വികസന പ്രവർത്തനങ്ങളിൽ പിന്നോക്കം പോയിരുന്നു. സാമൂഹിക പരിചരണത്തിനും മറ്റ് സേവന പ്രവർത്തനങ്ങളിലും ഫണ്ടിന്റെ അഭാവം മൂലം വന്ന പോരായ്മകളും സർക്കാർ കണക്കിലെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബർമിംഗ്ഹാം, ബ്രാഡ്‌ഫോർഡ്, വിൻഡ്‌സർ, മെയ്ഡൻഹെഡ് എന്നീ മൂന്ന് കൗൺസിലുകൾക്ക് ഈ വർഷം 100 മില്യൺ പൗണ്ടിൽ കൂടുതൽ കടം വാങ്ങാൻ അനുമതി നൽകാനും തീരുമാനം ആയി.


കഴിഞ്ഞ വർഷത്തിൽ ബർമിംഗ്ഹാം, ക്രോയ്‌ഡൺ, നോട്ടിംഗ്ഹാം, സ്ലോ, തുറോക്ക്, വോക്കിംഗ് എന്നീ ആറു കൗൺസിലുകളാണ് പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തിയത്. ഈ 6 കൗൺസിലുകൾക്കും പ്രത്യേക സാമ്പത്തിക സഹായവും അനുവദിച്ചിട്ടുണ്ട്. ഈ അസാധാരണ സാമ്പത്തിക പിന്തുണ ചിലവുകൾക്കായി കൂടുതൽ വായ്പകൾ എടുക്കാൻ കൗൺസിലുകളെ പ്രാപ്തരാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ സ്വന്തമായുള്ള ആസ്തികൾ വിനിയോഗിച്ചും ഫ്രണ്ട്‌ലൈൻ സേവനങ്ങൾ വെട്ടിക്കുറച്ചും കടം വീട്ടും എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് സർക്കാർ ഈ നീക്കം നടത്തിയിരിക്കുന്നത്. കൗൺസിലുകളെ സാമ്പത്തികമായി സഹായിക്കാനുള്ള സർക്കാരിൻറെ നീക്കം അടുത്ത ലോക്കൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത 27 കാരനായ ഒരാൾ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ മരണമടഞ്ഞു . ബുധനാഴ്ച ടെർമിനൽ 2-ൽ സുരക്ഷ പരിശോധനയിലൂടെ കടന്നു പോകുമ്പോൾ അസാധാരണമായ പെരുമാറ്റം കാണിച്ചതിന് ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് പോലീസ് വാച്ച്ഡോഗ് പറഞ്ഞു. മയക്കുമരുന്ന് കൈവശം വെച്ചതിനോട് അനുബന്ധിച്ച് ഇയാളെ അറസ്റ്റ് ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അറസ്റ്റിനെ തുടർന്ന് ഇദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം കൂടുകയും മരണം സംഭവിക്കുകയും ആയിരുന്നു.


ഇയാളുടെ മരണത്തെ കുറിച്ച് ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് ( ഐ ഒ പി സി ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തെ സ്പെഷ്യലിസ്റ്റ് ഓഫീസർമാർ പിന്തുണയ്ക്കുകയും അന്വേഷണ പുരോഗതിയെ കുറിച്ച് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് . ഇയാൾക്ക് എന്തായിരുന്നു അസുഖമെന്നോ മരണകാരണത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കസ്റ്റഡിയിൽ എടുത്തശേഷം ആരെങ്കിലും മരിക്കുകയാണെങ്കിൽ അതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്ന് ഐഒപിസിയുടെ ഡയറക്ടർ അമാൻഡ റോവ് പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗോർഡൻ റാംസെയുടെ ലണ്ടൻ റെസ്റ്റോറൻ്റിൽ നിന്ന് ഏകദേശം 500 ക്യാറ്റ് ഫിഗറൻസ് മോഷ്ടിക്കപ്പെട്ടതായുള്ള വിചിത്ര വാർത്ത പുറത്തുവന്നു. മനുഷ്യരെയോ മൃഗങ്ങളെയോ വസ്തുക്കളെയോ പ്രതിനിധീകരിക്കുന്ന ചെറിയ ശിൽപങ്ങളാണ് ഫിഗറിൻസ് . അവ പലപ്പോഴും കളിമണ്ണ് , പ്ലാസ്റ്റിക്, ലോഹം , മരം തുടങ്ങിയ വസ്തുക്കളാൽ ആണ് നിർമ്മിച്ചത്. മനേകി-നെക്കോ , ബെക്കണിംഗ് ക്യാറ്റ് , ലക്കി ക്യാറ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പൂച്ചകളുടെ പ്രതിമകളാണ് മോഷ്ടിക്കപ്പെട്ടത്. ജപ്പാൻകാർ ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് കടകളിലും റസ്റ്റോറന്റുകളിലും വീടുകളിലും ഈ പ്രതിമകൾ സ്ഥാപിക്കുന്നത്.


ബ്രിട്ടീഷ് ഷെഫ്, റെസ്റ്റോറേറ്റർ, ടെലിവിഷൻ താരം എന്നീ നിലകളിൽ ലോകപ്രശസ്തനായ വ്യക്തിത്വമാണ് ഗോർഡൻ റാംസെ. ലണ്ടൻ, ലാസ് വെഗാസ്, ദുബായ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ഹൈ-എൻഡ് റെസ്റ്റോറൻ്റുകൾ റാംസെയ്ക്ക് സ്വന്തമായി ഹോട്ടലുകൾ ഉണ്ട് . തൻ്റെ പാചകക്കുറിപ്പുകളും പാചക വൈദഗ്ധ്യവും പങ്കുവെച്ചുകൊണ്ട് അദ്ദേഹം നിരവധി പാചകപുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 58 കാരനായ അദ്ദേഹത്തിൻറെ അടുത്തിടെ ലണ്ടനിൽ ആരംഭിച്ച ലക്കി ക്യാറ്റ് 22 ബിഷപ്പ്‌ഗേറ്റിൽ ആണ് വിചിത്രമായ മോഷണങ്ങൾ അരങ്ങേറിയത്.


പ്രതിമയ്ക്ക് ഒന്നിനു 4.50 ആണ് വില. കഴിഞ്ഞ ആഴ്ച മാത്രം 477 പ്രതിമകൾ ആണ് മോഷ്ടിക്കപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത്രയും പ്രതിമകൾ മോഷണം പോയതോടെ അദ്ദേഹത്തിന് നഷ്ടമായത് 2146 പൗണ്ട് ആണ്. എന്നാൽ റസ്റ്റോറൻ്റിൽ നിന്ന് മോഷണം നടന്നതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലണ്ടൻ സിറ്റി പൊലീസ് അറിയിച്ചു. മനേകി-നെക്കോ പ്രതിമകൾ ഭാഗ്യം കൊണ്ടുവരുമെന്ന് ജാപ്പനീസ് സംസ്കാരത്തിലെ വിശ്വാസം ആണ് . ലക്കി ക്യാറ്റ് റെസ്റ്റോറൻ്റുകളിൽ അവ ഒരു സവിശേഷമായ കാഴ്ചയാണ് .

RECENT POSTS
Copyright © . All rights reserved