ന്യൂസ് ഡെസ്ക്, മലയാളം യുകെ
‘ഫ്ലോറിസ്’ ചുഴലിക്കാറ്റിൽ പത്തനംതിട്ട സ്വദേശിനിക്ക് ജീവൻ നഷ്ടമായി. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനിൽ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയതായിരുന്നു മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71). നേഴ്‌സായ മകൾ ലിജോ റോയിയെ സന്ദർശിക്കാൻ ഭർത്താവ് വി. എ. ഏബ്രഹാമിനൊപ്പം യുകെയിൽ എത്തിയതായിരുന്നു ശോശാമ്മ.
അവധിക്കാലമായതിനാൽ സ്കോട്ട് ലൻഡിലെ എഡിൻബറോ സന്ദർശിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറിൽ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഉടൻതന്നെ എഡിൻബറോ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞതിന് പിന്നാലെ യുഎസിലുള്ള മകൾ ലേഖയും ഭർത്താവ് റിജോയും സ്കോട്ട് ലൻഡിൽ എത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ചെങ്ങരൂർ വടക്കേക്കര കുടുംബാംഗമാണ് ശോശാമ്മ. മക്കൾ: ലിജോ റോയി, ലേഖ റിജോ (യുഎസ്), ലിറ്റി ജിജോ (മുണ്ടക്കയം), ലിജു ഏബ്രഹാം(പരേതൻ). മരുമക്കൾ: റിജോ (യുഎസ്), റോയി ഉമ്മൻ (യുകെ), ജിജോ, ലിജി.
ലിജോ റോയിയുടെ മാതാവ് ശോശാമ്മ ഏബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രായപരുധി പരിശോധന കർശനമാക്കിയതിനെ തുടർന്ന് യുകെയിൽ നിന്ന് അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈ 25 മുതലാണ് ഇത്തരം വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ കർശനമായ പ്രായപരിധി ഏർപ്പെടുത്തി കൊണ്ടുള്ള നിയമം നിലവിൽ വന്നത്. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന സൈറ്റുകളോ ആപ്പുകളോ തടയുന്നതിനാണ് ഓൺലൈൻ സുരക്ഷാ നിയമങ്ങൾ പ്രധാനമായും നടപ്പിലാക്കിയത്. നിയമം നടപ്പിലാക്കിയത് ഫലപ്രദമാകുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പല അശ്ലീല സൈറ്റുകളിലേക്കുള്ള സന്ദർശനങ്ങൾ 50 ശതമാനത്തിൽ താഴെയായതായാണ് കണക്കുകൾ കാണിക്കുന്നത്. യുകെയിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പോൺ സൈറ്റായ പോൺഹബിലേക്കുള്ള ദൈനംദിന സന്ദർശനങ്ങൾ പ്രായപരിധി ഏർപ്പെടുത്തുന്നതിന് തൊട്ടുമുമ്പുള്ള ജൂലൈ 24 ന് 3.6 ദശലക്ഷം ആയിരുന്നു. എന്നാൽ നിരോധനം ഏർപ്പെടുത്തിയതിനു ശേഷം ആഗസ്റ്റ് 8 – ന് സന്ദർശനം 1.9 ദശലക്ഷമായാണ് കുറഞ്ഞത്. ഡിജിറ്റൽ മാർക്കറ്റ് ഇന്റലിജൻസ് കമ്പനിയായ സിമിലർവെബിന്റെ ഡാറ്റ പ്രകാരം അടുത്ത ഏറ്റവും ജനപ്രിയ സൈറ്റുകളായ എക്സ് വീഡിയോസ്, എക്സ് ഹാംസ്റ്റർ എന്നിവയുടെ സന്ദർശനങ്ങൾ ഇതേ കാലയളവിൽ 47 ശതമാനവും 39 ശതമാനവും കുറഞ്ഞു.
അശ്ലീല സൈറ്റുകൾ പോലെ തന്നെ ആത്മഹത്യ, അതുപോലെയുള്ള കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമായി സ്വാധീനിക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ അടങ്ങിയ സൈറ്റുകളും നിരോധിക്കണം എന്ന ആവശ്യവും ശക്തമാണ്. നിയമത്തിന് മേൽനോട്ടം വഹിക്കുന്ന യുകെ വാച്ച്ഡോഗായ ഓഫ്‌കോം പ്രായപരിധി ഉറപ്പാക്കൽ നടപടികളെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. നിലവിൽ നടപ്പിലാക്കിയിരിക്കുന്ന ഓൺലൈൻ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഇത്തരം സൈറ്റുകളുടെ ഉടമസ്ഥരാണ്. നിയമലംഘനങ്ങൾക്ക് ഔപചാരിക മുന്നറിയിപ്പുകൾ മുതൽ £18 മില്യൺ വരെ പിഴ അല്ലെങ്കിൽ ആഗോള വിറ്റുവരവിന്റെ 10% അല്ലെങ്കിൽ യുകെയിൽ സൈറ്റ് ബ്ലോക്ക് ചെയ്യപ്പെടുന്നത് ഉൾപ്പെടെ നിരവധി ശിക്ഷകൾ ലഭിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ അരങ്ങ് തകർക്കുകയാണ്. അതേ സമയത്ത് അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചിരുന്ന ഹോട്ടലിൽ ലൈംഗികാതിക്രമം നടത്തിയതിന് ഒരാൾക്കെതിരെ കേസെടുത്തു. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കൂടുതൽ ആവേശം പകരുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. എസ്സെക്സിലെ എപ്പിങ്ങിലുള്ള ദി ബെൽ ഹോട്ടലിൽ താമസിക്കുന്ന സിറിയൻ പൗരനായ മുഹമ്മദ് ഷർവാർഖ് (32) ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
എപ്പിങ്ങിലെ ബെൽ ഹോട്ടലിലാണ് ഇയാൾ താമസിച്ചിരുന്നത്. അടുത്തകാലത്ത് നിരവധി കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളാണ് മേൽപറഞ്ഞ ഹോട്ടലിന്റെ മുൻപിൽ നടന്നത്. ജൂലൈ 25 നും ഓഗസ്റ്റ് 12 നും ഇടയിൽ കുറ്റകൃത്യങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്നതായി എസെക്സ് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ അന്വേഷിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബെൽ ഹോട്ടലിലെ ഒരു താമസക്കാരനെതിരെ ലൈംഗിക സ്വഭാവമുള്ള കുറ്റം ഉൾപ്പെടെ ഒന്നിലധികം ആക്രമണങ്ങൾക്ക് കേസെടുത്തിട്ടുണ്ടെന്ന റിപ്പോർട്ടുകളിൽ താൻ വളരെയധികം ആശങ്കാകുലനാണ് എന്ന് എപ്പിംഗ് ഫോറസ്റ്റിന്റെ കൺസർവേറ്റീവ് എംപിയായ ഡോ. നീൽ ഹഡ്‌സൺ പറഞ്ഞു.
അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ എല്ലാ പരിധിയും വിട്ട് യുകെയിൽ കത്തി പടരുകയാണ്. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ നിരന്തരം മാധ്യമങ്ങളിൽ വാർത്തകൾ സൃഷ്ടിക്കുകയാണ്. അനധികൃത കുടിയേറ്റത്തെ കുറിച്ച് പുറത്തു വരുന്ന കണക്കുകളും ഇത്തരം പ്രതിഷേധങ്ങൾക്ക് എരിവ് പകരുന്നതാണ്. ലേബർ പാർട്ടി ജൂലൈ 4- ലെ പൊതു തെരഞ്ഞെടുപ്പിൽ അധികാരമേറ്റതിനുശേഷം യുകെയിൽ ചാനൽ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 50,000 കടന്നതായുള്ള റിപ്പോർട്ടുകൾ ഇന്നലെ ഹോം ഓഫീസ് പുറത്തു വിട്ടിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ താപനില വർദ്ധിക്കുന്നതിന് പിന്നാലെ ഏഴ് പ്രദേശങ്ങൾക്ക് ഓഗസ്റ്റ് 18 വൈകിട്ട് 6 മണി വരെ ഹീറ്റ് വാണിംഗ് പ്രഖ്യാപിച്ചു. യോർക്ക്ഷയർ, ഹംബർ, കിഴക്ക്, പടിഞ്ഞാറൻ മിഡ്‌ലാൻഡ്‌സ്, ലണ്ടൻ, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, ഇംഗ്ലണ്ടിന്റെ കിഴക്ക് എന്നീ പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ താപനില പ്രധാനമായും പ്രായമായവരെയും നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ആണ് ബാധിക്കുക.
അതേസമയം, സ്കോട്ട് ലൻഡിന്റെ മിക്ക ഭാഗങ്ങളിലും ബുധനാഴ്ച അർദ്ധരാത്രി വരെ ഇടിമിന്നലിൻെറ യെല്ലോ വാണിംഗ് നിലവിലുണ്ട്. സെൻട്രൽ, സൗത്ത് ഈസ്റ്റ് സ്കോട്ട് ലൻഡിൽ കനത്ത മഴ പ്രാദേശിക തടസ്സങ്ങൾക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച ഇംഗ്ലണ്ടിന്റെ നോർത്തോൾട്ട്, റോസ്-ഓൺ-വൈ, ബെൻസൺ എന്നിവിടങ്ങളിൽ താപനില 33.4°C വരെ രേഖപ്പെടുത്തിയിരുന്നു. വെയിൽസിലെ കാർഡിഫിൽ 32.8°C യും, സ്കോട്ട് ലൻഡിലെ ചാർട്ടർഹാളിൽ 29.4°C യും, വടക്കൻ അയർലൻഡിലെ അർമാഗിൽ 27.8°C യും താപനില രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണ തരംഗങ്ങൾ കൂടുതൽ പതിവായി മാറുകയും തീവ്രമാവുകയും ചെയ്തിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് വർഷത്തിനിടെ ആദ്യമായി യുകെയിലെ മോർട്ട്ഗേജ് നിരക്ക് 5% ൽ താഴെയായി എന്ന റിപ്പോർട്ട് പുറത്ത്. 2022 സെപ്റ്റംബറിൽ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് മിനി ബജറ്റ് അവതരിപ്പിച്ചതിനുശേഷം ആദ്യമായാണ് മോർട്ട്ഗേജ് നിരക്ക് 5% ൽ താഴെയായതെന്ന് മണിഫാക്റ്റ്സിൻെറ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ നിരക്ക് 4.99% ആണ്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ അഞ്ച് തവണ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ അടുത്തിടെ നടന്ന ഒരു വിഭജന വോട്ടെടുപ്പിൻെറ ഫലം ഈ വർഷം കൂടുതൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്.
ചാൻസലർ ക്വാസി ക്വാർട്ടെങ് അവതരിപ്പിച്ച 2022 സെപ്റ്റംബറിലെ മിനി-ബജറ്റിൽ, ഫണ്ടില്ലാത്ത നികുതി ഇളവുകളിൽ 45 ബില്യൺ പൗണ്ട് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇത് സർക്കാർ വായ്പയെടുക്കുന്നതിനുള്ള ചെലവ് വർദ്ധിപ്പിക്കുകയും മോർട്ട്ഗേജ് നിരക്കുകൾ കുത്തനെ ഉയർത്തുകയും ചെയ്‌തു. 2023 ഓഗസ്റ്റിൽ നിരക്കുകൾ 6.85% ആയി ഉയർന്നു. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
യുകെ ഫിനാൻസിൻെറ കണക്കുകൾ അനുസരിച്ച് 2025 ന്റെ രണ്ടാം പകുതിയിൽ 900,000 ഫിക്സഡ്-റേറ്റ് മോർട്ട്ഗേജ് ഡീലുകൾ കാലഹരണപ്പെടും കൂടാതെ വർഷം മുഴുവനും ആകെ 1.6 ദശലക്ഷം പുതുക്കലുകൾ ഉണ്ടാകും. സെപ്റ്റംബറിൽ പണപ്പെരുപ്പം 4% ആകുമെന്ന് പ്രതീക്ഷിക്കുന്നതായും 2027 ആകുമ്പോഴേക്കും 2% ലക്ഷ്യത്തിലേക്ക് താഴുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈയിലും വീടുകളുടെ വില ഉയർന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
22 വയസ്സിന് താഴെയുള്ളവരുടെ തുടർ വിദ്യാഭ്യാസത്തിനും ജോലിയിലും പ്രവേശിപ്പിക്കുന്നതിനായും സൗജന്യ ബസ് പാസ് നൽകണമെന്ന് എംപിമാർ ശുപാർശ ചെയ്തു. ഇതിൻറെ ഭാഗമായി ഈ പ്രായത്തിലുള്ളവർക്ക് ദിവസത്തിൻറെ ഏത് സമയത്തും സൗജന്യ ബസ് യാത്രയാണ് ശുപാർശ ചെയ്തിരിക്കുന്നത്. പണപ്പെരുപ്പത്തേക്കാൾ ഉയർന്ന തോതിൽ നിരക്കുകൾ വർദ്ധിച്ചത് മൂലം സമീപ വർഷങ്ങളിൽ ബസ് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറയുന്നതിന് കാരണമായതും റിപ്പോർട്ടിലുണ്ട്.
ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ യുവാക്കൾ ജോലിക്ക് പോകുന്നതിന് തടസ്സം ആകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ബസ് സർവീസുകളുടെ വിശ്വാസ്യത സർവീസുകളും മെച്ചപ്പെടുത്തുന്നതിന് 1 ബില്യൺ പൗണ്ട് മൾട്ടി-ഇയർ ഫണ്ടിംഗ് നൽകുന്നുണ്ടെന്ന് ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. 2022 ജനുവരി മുതൽ സ്കോട്ട്ലൻഡിലെ അഞ്ച് മുതൽ 22 വയസ്സ് വരെ പ്രായമുള്ള എല്ലാവർക്കും സൗജന്യ ബസ് യാത്രയ്ക്ക് അർഹതയുണ്ട്. സമാനമായ നടപടികൾ ഇംഗ്ലണ്ടിലും വേണമെന്നാണ് എംപിമാർ ശുപാർശ ചെയ്തിരിക്കുന്നത്.
ഇംഗ്ലണ്ടിൽ ബസ് യാത്രക്കാരുടെ എണ്ണം 2009 ൽ 4.6 ബില്യണിൽ നിന്ന് 2024 ൽ 3.6 ബില്യണായി കുറഞ്ഞുവെന്ന് ഗതാഗത കമ്മിറ്റിയുടെ റിപ്പോർട്ട് പറയുന്നു. 2019 ലെ ഒരു പഠനത്തിൽ, തൊഴിലന്വേഷകരിൽ ഏകദേശം 57% പേർക്ക് ബസിൽ 45 മിനിറ്റിനുള്ളിൽ ഒരു തൊഴിൽ കേന്ദ്രത്തിൽ എത്താൻ കഴിയാത്ത പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തി. ഉയർന്ന ബസ് നിരക്കുകളും പരിമിതമായ പ്രാദേശിക സൗകര്യങ്ങളും യുവാക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, മറ്റ് അവസരങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനത്തെ ഗുരുതരമായി നിയന്ത്രിക്കും എന്ന് റിപ്പോർട്ട് പറയുന്നു. ആരോഗ്യപരവും സാമ്പത്തികവുമായ കാരണങ്ങളാൽ വാഹനമോടിക്കാൻ കഴിയാത്തതിനാൽ തങ്ങൾ ഇപ്പോഴും ബസ് ഉപയോഗിക്കുന്നുണ്ടെന്നും സൗജന്യ ബസ് പാസിന്റെ ഗുണം ഉപകാരപ്രദമാകും എന്നുമാണ് പല യുവാക്കളും പദ്ധതിയെ കുറിച്ച് അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2019-ൽ ബർമിംഗ്ഹാമിൽ വെടിവയ്പ്പ് ശ്രമം നടത്തിയ യുഎസ് വനിതയായ ഐമി ബെട്രോ കൊലപാതക ഗൂഢാലോചനയിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതി. മുഹമ്മദ് നസീറും പിതാവ് മുഹമ്മദ് അസ്ലവും ബിസിനസുകാരനായ അസ്ലത്ത് മഹുമദിനെതിരെ നടത്തിയ പ്രതികാര നടപടിയുടെ ഭാഗമായിരുന്നു ആക്രമണം. 2018-ൽ മഹുമദിന്റെ വസ്ത്രശാലയിൽ നടന്ന ഒരു സംഭവത്തിൽ മുഹമ്മദ് നസീറിനും മുഹമ്മദ് അസ്ലമിനും പരിക്കേറ്റതിനെ തുടർന്നാണ് തർക്കം ആരംഭിച്ചതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ഗൂഢാലോചനയ്ക്ക് മുമ്പ് കാര്യമായ ക്രിമിനൽ പശ്ചാത്തലമില്ലാത്ത പ്രതി ഐമി ബെട്രോ, മുഹമ്മദ് നസീറുമായി ഓൺലൈൻ വഴി സംസാരിക്കുകയും പിന്നീട് ഡെർബിയിൽ വച്ച് ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന തോക്ക് പരീക്ഷിക്കുകയും ചെയ്‌തു. സംഭവദിവസം രാത്രി, നിഖാബ് ഉപയോഗിച്ച് മുഖം മറച്ച പ്രതി, അസ്ലത്ത് മഹുമദിൻെറ കുടുംബ വീടിന് പുറത്ത് പതിയിരുന്ന് അസ്ലത്ത് മഹുമദിന്റെ മകൻ സിക്കന്ദർ അലിയെ വെടിവയ്ക്കാൻ ശ്രമിച്ചു. അടുത്ത ദിവസം, ബെട്രോ ഒരു ടാക്സിയിൽ സംഭവസ്ഥലത്തേക്ക് മടങ്ങിയെത്തി ആളില്ലാത്ത വീട്ടിലേക്ക് മൂന്ന് തവണ വെടിയുതിർത്തു. ഇതിന് പിന്നാലെ അസ്ലത്ത് മഹുമദിൻെറ ഫോണിലേക്ക് ഭീഷണികളും അയച്ചു.
ഏകദേശം 21 മണിക്കൂർ നീണ്ട് നിന്ന വിചാരണയ്‌ക്കൊടുവിലാണ് കൊലപാതക ഗൂഢാലോചന, തോക്ക് ഉപയോഗിച്ചുള്ള കുറ്റങ്ങൾ എന്നിവയിൽ 11-1 ഭൂരിപക്ഷത്തോടെ ഐമി ബെട്രോയെ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്. കൊലപാതക ഗൂഢാലോചനയ്ക്ക് കഴിഞ്ഞ വർഷം മുഹമ്മദ് നസീറിനും ഹമ്മദ് അസ്ലമിനും ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഇവരുടെ ഗൂഢാലോചനയിൽ ഐമി പങ്കാളിയാകാനുള്ള കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ഓഗസ്റ്റ് 21 ന് ഐമിയ്‌ക്കെതിരെ ശിക്ഷ വിധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ എല്ലാ പരിധിയും വിട്ട് യുകെയിൽ കത്തി പടരുകയാണ്. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ നിരന്തരം മാധ്യമങ്ങളിൽ വാർത്തകൾ സൃഷ്ടിക്കുകയാണ്. അനധികൃത കുടിയേറ്റത്തെ കുറിച്ച് പുറത്തു വരുന്ന കണക്കുകളും ഇത്തരം പ്രതിഷേധങ്ങൾക്ക് എരിവ് പകരുന്നതാണ്. ലേബർ പാർട്ടി ജൂലൈ 4- ലെ പൊതു തെരഞ്ഞെടുപ്പിൽ അധികാരമേറ്റതിനുശേഷം യുകെയിൽ ചാനൽ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 50,000 കടന്നതായുള്ള റിപ്പോർട്ടുകൾ ഇന്നലെ ഹോം ഓഫീസ് പുറത്തു വിട്ടിരുന്നു.
എന്നാൽ കുടിയേറ്റക്കാർ എന്ന് തെറ്റിദ്ധരിച്ച് നിരപരാധികൾ പ്രതിഷേധങ്ങൾക്കും വംശീയ ആക്രമണങ്ങൾക്കും ഇരയാകുന്നതായുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. കുടിയേറ്റക്കാർ എന്ന് തെറ്റിദ്ധരിച്ച് സ്കൗട്ടുകളും ചാരിറ്റി പ്രവർത്തകരും നേരിട്ട ആക്രമണങ്ങൾ നിഷ്കളങ്കമാണെന്ന് കരുതാനാവില്ലെന്ന് റണ്ണിമീഡ് ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ഷബ്ന ബീഗം പറഞ്ഞു. വംശീയ സമത്വത്തിലും സാമൂഹിക നീതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുകെ ആസ്ഥാനമായുള്ള ഒരു തിങ്ക് ടാങ്കും ചാരിറ്റിയുമാണ് റണ്ണിമീഡ് ട്രസ്റ്റ്. സമീപ ആഴ്ചകളിൽ അഭയാർത്ഥികളെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലുകൾക്ക് പുറത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ വർദ്ധിച്ചുവരികയാണ്. കുടിയേറ്റക്കാർ എന്ന് തെറ്റിദ്ധരിച്ച് ആളുകൾ ആക്രമങ്ങൾക്ക് ഇരയാകുന്ന സംഭവങ്ങളും വർദ്ധിച്ചുവരികയാണ്. വെയിൽസിലെ ഒരു സ്കൗട്ട് ക്യാമ്പിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു . അവിടെ കുടിയേറ്റക്കാരെ പാർപ്പിക്കാൻ സ്ഥലം ഉപയോഗിക്കുന്നുണ്ടെന്ന അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾക്കിടയിൽ കുട്ടികളെ ചിത്രീകരിച്ച് വംശീയ അധിക്ഷേപത്തിന് വിധേയരാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നമ്മൾ വളരെ അപകടകരമായ ഒരു സാഹചര്യത്തിലാണെന്നും സർക്കാർ ഈ വെല്ലുവിളിയെ നേരിടാൻ മുന്നോട്ട് വരേണ്ടതുണ്ടെന്നും ഡോ. ഷബ്ന ബീഗം പറഞ്ഞു.
ഇതിനിടെ എരിതീയിൽ എണ്ണ ഒഴിക്കുന്ന രീതിയിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം 50,000 കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. തിങ്കളാഴ്ച 474 കുടിയേറ്റക്കാർ എത്തിയതോടെ 50271 പേരാണ് അനധികൃത കുടിയേറ്റക്കാരായി എത്തിയതെന്ന് കാണിക്കുന്ന കണക്കുകൾ ഹോം ഓഫീസ് പുറത്തുവിട്ടു. അനധികൃത കുടിയേറ്റം കുറയ്ക്കുക എന്നത് ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ലേബർ പാർട്ടിയും പ്രധാനമന്ത്രി കെയർ സ്റ്റാർമറും പുറത്തുവരുന്ന കണക്കുകളുടെ പേരിൽ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. യുകെയിലേക്ക് കടക്കാൻ ബോട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച ഒരു സ്ത്രീ മരിച്ചതായി ഫ്രഞ്ച് അധികൃതർ സ്ഥിരീകരിച്ചിരുന്നു. യുഎൻ ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ്റെ (ഐഒഎം) കണക്കുകൾ പ്രകാരം ഈ വർഷം ചാനൽ കടക്കാൻ ശ്രമിച്ച് കുറഞ്ഞത് 21 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മനുഷ്യ കടത്തുകാരെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി പറയുമ്പോഴും ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ സർക്കാരിൻറെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഹോം ഓഫീസ് പുറത്തുവിട്ട അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം 50,000 കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. തിങ്കളാഴ്ച 474 കുടിയേറ്റക്കാർ എത്തിയതോടെ 50271 പേരാണ് അനധികൃത കുടിയേറ്റക്കാരായി എത്തിയതെന്ന് കാണിക്കുന്ന കണക്കുകൾ ഹോം ഓഫീസ് പുറത്തുവിട്ടു. അനധികൃത കുടിയേറ്റം കുറയ്ക്കുക എന്നത് ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ലേബർ പാർട്ടിയും പ്രധാനമന്ത്രി കെയർ സ്റ്റാർമറും പുറത്തുവരുന്ന കണക്കുകളുടെ പേരിൽ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്.
യുകെയിലേക്ക് കടക്കാൻ ബോട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച ഒരു സ്ത്രീ മരിച്ചതായി ഫ്രഞ്ച് അധികൃതർ സ്ഥിരീകരിച്ചിരുന്നു. യുഎൻ ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ്റെ (ഐഒഎം) കണക്കുകൾ പ്രകാരം ഈ വർഷം ചാനൽ കടക്കാൻ ശ്രമിച്ച് കുറഞ്ഞത് 21 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മനുഷ്യ കടത്തുകാരെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി പറയുമ്പോഴും ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ സർക്കാരിൻറെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഹോം ഓഫീസ് പുറത്തുവിട്ട അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണ്.
അനധികൃത കുടിയേറ്റ വിഷയത്തിൽ കടുത്ത രാഷ്ട്രീയ സമ്മർദമാണ് സർക്കാർ നേരിടുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിരവധി പ്രഖ്യാപനങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സർക്കാർ നടത്തിയിരുന്നു. അനധികൃത കുടിയേറ്റത്തിനായി ഓൺലൈനിൽ പരസ്യം ചെയ്യുന്നവർക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന രീതിയിലുള്ള നിയമ ഭേദഗതി ഇതിൻറെ ഭാഗമായാണ് നടപ്പിലാക്കിയത്. അഭയാർത്ഥികളെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന യുകെ ഹോട്ടലുകൾക്ക് പുറത്ത് നിരവധി പ്രതിഷേധങ്ങളുടെയും പ്രതിഷേധ പ്രകടനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്. അതേസമയം, ഫ്രഞ്ച് പോലീസുമായി സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം അഞ്ച് വർഷത്തിനുള്ളിൽ 300 ലധികം മനുഷ്യ കടത്തുകാരെ അറസ്റ്റ് ചെയ്തതായി എൻസിഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂലൈയിൽ മാത്രം ഒരു അഫ്ഗാൻ മനുഷ്യക്കടത്ത് ശൃംഖലയിലെ ആറ് അംഗങ്ങൾക്ക് ഫ്രാൻസിൽ ആകെ 26 വർഷവും 10 മാസവും തടവ് ശിക്ഷയും, ആകെ 150,000 പൗണ്ട് പിഴയും ആണ് ലഭിച്ചത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആശുപത്രികളിലെ ആക്‌സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റുകളിൽ ജോലി ചെയ്യുന്ന നേഴ്‌സുമാർക്കെതിരായ അക്രമങ്ങൾ കൂടി വരുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ അക്രമങ്ങൾ ഏകദേശം ഇരട്ടിയായിരിക്കുകയാണ്. 2019-ൽ 2,122 സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തതിൽ നിന്ന് 2024-ൽ റിപ്പോർട്ട് ചെയ്‌ത സംഭവങ്ങളുടെ എണ്ണം 4,054 ആയി ഉയർന്നു. വിവരാവകാശ അപേക്ഷകളിലൂടെയാണ് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് (ആർസിഎൻ) കണക്കുകൾ ശേഖരിച്ചത്. പരിചരണത്തിനായി ദീർഘനേരം കാത്തിരിക്കുന്നതിൽ നിരാശരായ രോഗികളാണ് പലപ്പോഴും അക്രമങ്ങൾ നടത്തുന്നതെന്ന് ആർസിഎൻ പറയുന്നു.
നേഴ്‌സുമാരെ മർദ്ദിക്കുകയും തുപ്പുകയും ആസിഡ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും തോക്കുകൾ ചൂണ്ടുകയും ചെയ്തതായി വരെ റിപ്പോർട്ടിൽ പറയുന്നു. ചികിത്സയിൽ ഉള്ള കാലതാമസം സാധാരണയായി ശാന്തരായ രോഗികളെ പോലും പ്രകോപിപ്പിക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. ആശുപത്രികളിലെ തിരക്ക്, നീണ്ട കാത്തിരിപ്പ്, നേഴ്‌സുമാരുടെ കുറവ് എന്നിവ സംഘർഷങ്ങൾക്ക് കാരണമാകുന്നതായി ആശുപത്രി അധികൃതർ പറയുന്നു. കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്നതിനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആർസിഎൻ ആവശ്യപ്പെട്ടു.
2019 നും 2024 നും ഇടയിൽ എ&ഇയിൽ 12 മണിക്കൂറിൽ കൂടുതൽ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഇരുപത് മടങ്ങാണ് വർദ്ധിച്ചിരിക്കുന്നത്. ചില ആശുപത്രികൾ കൂടുതൽ ഗാർഡുകളെ നിയമിക്കുക, ജീവനക്കാർക്ക് സ്റ്റാഫ് വെസ്റ്റുകൾ നൽകുക, കൂടുതൽ സിസിടിവി ക്യാമറകൾ വയ്ക്കുക തുടങ്ങിയ സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 14.4% ജീവനക്കാർക്കും രോഗികളിൽ നിന്നോ അവരുടെ ബന്ധുക്കളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ശാരീരിക അതിക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് എൻഎച്ച്എസ് സ്റ്റാഫ് സർവേ കണ്ടെത്തി.