Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ യു.എസ്. അംബാസഡർ പീറ്റർ മാൻഡൽസനെ പുറത്താക്കി . 2008-ൽ ലൈംഗിക കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട അമേരിക്കൻ ധനകാര്യവിദഗ്ധൻ ജെഫ്രി എപ്സ്റ്റൈനെ പിന്തുണച്ചുകൊണ്ട് മാൻഡൽസൻ അയച്ചിരുന്ന സ്വകാര്യ ഇമെയിലുകൾ പുറത്തുവന്നതാണ് അടിയന്തിര നടപടിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത് . എപ്സ്റ്റൈനെ നേരത്തെ മോചിപ്പിക്കാൻ ശ്രമിക്കണമെന്നതുൾപ്പെടെയുള്ള നിരവധി സന്ദേശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പുറത്ത് വന്നിട്ടുണ്ട്. സ്റ്റാർമർ ഇതിനെ അംഗീകരിക്കാനാകാത്തത് എന്ന് വിശേഷിപ്പിക്കുകയും ഉടൻ നടപടിയെടുക്കേണ്ടി വന്നതായി വ്യക്തമാക്കുകയും ചെയ്തു.

മാൻഡൽസൻ എപ്സ്റ്റൈന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നത് പൊതുവായ വിവരമായിരുന്നെങ്കിലും, ശിക്ഷയ്ക്ക് ശേഷവും ബന്ധം തുടർന്നതാണ് അദ്ദേഹത്തിന് വിനയായത് . കൺസർവേറ്റീവ് പാർട്ടിയും ചില ലേബർ എംപിമാരും നിയമന സമയത്ത് ആവശ്യമായ ജാഗ്രത പുലർത്തിയില്ലെന്നും എല്ലാ പരിശോധനാ രേഖകളും പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് . അദ്ദേഹത്തെ നിയമിച്ചതുതന്നെ തെറ്റായിരുന്നു എന്ന അഭിപ്രായം ചിലർ തുറന്നുപറഞ്ഞു. സർക്കാർ പാർലമെന്റിൽ നേരിട്ട് വിശദീകരണം നൽകണമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി ആവശ്യപ്പെട്ടു.

വാഷിങ്ടണിൽ അംബാസഡറായി സേവനം ചെയ്ത കാലത്ത് മാൻഡൽസൻ അമേരിക്കൻ സർക്കാരുമായി, പ്രത്യേകിച്ച് ട്രംപ് ഭരണകൂടവുമായി നല്ല ബന്ധം പുലർത്തിയിരുന്നു . എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ സർക്കാരിന് വലിയ അപമാനമായിരിക്കുകയാണ്. അടുത്ത ആഴ്ച യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബ്രിട്ടൻ സന്ദർശനം നടക്കാനിരിക്കെ ഈ വിവാദം സർക്കാരിന് സൃഷ്ടിച്ചത് വൻ പ്രതിസന്ധിയാണ് . നിലവിൽ അംബാസഡറിന്റെ ചുമതല ബ്രിട്ടീഷ് ഡിപ്ലോമാറ്റ് ജെയിംസ് റോസ്‌കോക്കിന് കൈമാറിയിട്ടുണ്ട്. സന്ദർശനം മുൻകൂട്ടി നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചെങ്കിലും, മാൻഡൽസന്റെ പുറത്താക്കൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇ-ബൈക്കുകളുമായി ബന്ധപ്പെട്ട അപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. വൈറ്റ്ചാപ്പലിലെ റോയൽ ലണ്ടൻ ഓർത്തോപീഡിക് ട്രോമ വാർഡിൽ, ഇ-ബൈക്കുകളുമായി ബന്ധപ്പെട്ട ഗുരുതരമായ പരിക്കുകളുമായി വരുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ ആഴ്ച മിൽഫീൽഡ്സ് പാർക്കിൽ കളിക്കുന്നതിനിടെ ഇലക്ട്രിക് ബൈക്ക് ഇടിച്ച് ആറ് വയസ്സുകാരിക്ക് ഗുരുതര പരുക്കേറ്റിരുന്നു. കുട്ടിയുടെ ശരീരത്തിലേക്ക് സൈക്കിൾ വീഴുകയായിരുന്നു.

എല്ലുകളിൽ ഗുരുതര പൊട്ടലേറ്റതിനാൽ പഴയ രീതിയിൽ എത്തുന്നതിന് ഒരു വർഷം എടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരത്തിൽ വലിയതും ഭാരമേറിയതുമായ ഇ-ബൈക്കുകൾ കാൽനടയാത്രക്കാരും കുട്ടികളും വരുന്ന ഇടുങ്ങിയ പാർക്ക് പാതകളിൽ കൂടി ഓടിക്കാൻ അനുവദിക്കുന്ന നിയമങ്ങളിൽ മാറ്റം കൊണ്ടുവരണമെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ടൂറിസ്റ്റ് വിസയിൽ യുകെയിൽ താമസിക്കുന്നവർ സാധാരണയിലും വേഗത്തിലാണ് ബൈക്കുകൾ ഓടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ ബൈക്ക് അപകടത്തെ തുടർന്ന് റോയൽ ലണ്ടൻ യൂണിറ്റിൽ ചികിത്സ തേടിയ ട്രോമ കേസുകളിൽ ഒരാൾ മാത്രമാണ് ഈ പെൺകുട്ടി. ഇത്തരം അപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് എൻഎച്ച്എസിൻെറ ജോലി ഭാരം വർദ്ധിപ്പിക്കുന്നതായി സർജൻ ജെയ്‌സൺ പട്ടേൽ പറയുന്നു. പരമ്പരാഗത സൈക്കിളുകൾ മൂലം ഉണ്ടാകുന്നതിനേക്കാൾ ഗുരുതര പരിക്കുകളാണ് പലപ്പോഴും ഇ-ബൈക്ക് അപകടങ്ങൾ മൂലം ഉണ്ടാകുന്നതെന്നും ഡോക്ടർമാർ പറയുന്നു. സൈക്കിൾ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നില്ലെങ്കിലും ഇ-ബൈക്കുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഇവർ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 27 കാരനായ ജാമി പിയേഴ്‌സൻ ആത്മഹത്യ ചെയ്ത സംഭവം ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണെന്ന് കോടതി വിധിച്ചു . 2024 ഓഗസ്റ്റ് 17-ന് ശക്തമായ വേദന സംഹാരി ഗുളികകൾ കഴിച്ചശേഷം അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം നാല് മണിക്കൂറിനുള്ളിൽ മാനസികാരോഗ്യ വിദഗ്ധരെ കാണേണ്ടതായിരുന്നു. എന്നാൽ കുറഞ്ഞ അപകടസാധ്യതയുള്ള ആൾ എന്ന് കണക്കാക്കിയതിനാൽ 22 മണിക്കൂർ കഴിഞ്ഞിട്ടും ചികിത്സ ലഭിക്കാതെ, ആശുപത്രിയിലെ ടോയ്‌ലെറ്റിൽ ജാമി ജീവൻ ഉടുക്കുകയായിരുന്നു.

എന്റെ മകൻ മാനസികമായി വളരെ ദുര്‍ബലനായിരുന്നുവെന്നും സഹായം ചോദിച്ചിട്ടും ആശുപത്രി ജീവനക്കാർ അവനെ അവഗണിച്ചുവെന്നും ജാമിയുടെ അമ്മ ജ്യൂലി നോവ്ക്സ് പറഞ്ഞു . പല അവസരങ്ങളിലും ചികിത്സയ്ക്കുള്ള ശ്രമം ഉണ്ടായില്ലെന്നും സമയബന്ധിത നിരീക്ഷണങ്ങളും രേഖപ്പെടുത്തലുകളും നടന്നില്ലെന്നും കൊറോണർ കോടതിയിൽ വ്യക്തമാക്കി. ബ്ലാക്ക്പൂൾ സംഭവത്തിലെ വീഴ്ചകൾക്ക് എൻഎച്ച്എസ് ട്രസ്റ്റ് അധികൃതർ ഖേദം പ്രകടിപ്പിച്ചു. നാം കൂടുതൽ മെച്ചപ്പെടുത്തലുകൾ നടപ്പാക്കിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴും പല കാര്യങ്ങളിലും ശക്തിപ്പെടുത്തൽ ആവശ്യമാണെന്നും ബ്ലാക്ക്പൂൾ വിക്ടോറിയ മേധാവി മാഗി ഓൾഡ്ഹാം പറഞ്ഞു.

ഈ കേസിനൊപ്പം എൻഎച്ച്എസിലെ നീണ്ട കാത്തിരിപ്പും വീണ്ടും ചർച്ചാവിഷയമാകുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025-ൽ 17 ലക്ഷത്തിലധികം ആളുകൾ കമ്മ്യൂണിറ്റി മാനസികാരോഗ്യ പരിചരണത്തിനായി കാത്തിരിക്കുകയാണ്. അതിൽ 48,000-ഓളം പേർ രണ്ടു വർഷത്തിലേറെയായി ചികിത്സ ആരംഭിക്കാനായി കാത്തിരിക്കുകയാണ്. മാനസികാരോഗ്യത്തിനുള്ള കാത്തിരിപ്പ് ശരീരാരോഗ്യ ചികിത്സകളേക്കാൾ ഇരട്ടിയാണ് . എങ്കിലും 2023-24 കാലയളവിൽ 37.9 ലക്ഷം പേർക്ക് എൻഎച്ച്എസ് മാനസികാരോഗ്യ സേവനങ്ങൾ വഴി ചികിത്സ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ രോഗത്തിന്റെ ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി നേഴ്സ് വിചിത്ര ജോബിഷ് (36) നിര്യാതയായി. വിൻചെസ്റ്റർ റോയൽ ഹാംപ്ഷയർ കൗണ്ടി ആശുപത്രിയിൽ നേഴ്സായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു വിചിത്ര . സൗത്താംപ്ടൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

നാലര വർഷത്തിലേറെയായി അതേ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്ന വിചിത്ര രോഗചികിത്സയുടെ ഭാഗമായി സ്റ്റെം സെൽ ചികിത്സയിലാണ് കഴിഞ്ഞിരുന്നത്. ചികിത്സയുടെ ഓരോ ഘട്ടത്തിലും തിരുച്ചുവരുമെന്നുള്ള പ്രതീക്ഷയിലായിരുന്ന അവർ . കോവിഡ് കാലത്താണ് വിചിത്ര NHS – ൽ ജോലി ആരംഭിച്ചത് . മഹാമാരിയുടെ സമയത്തെ ഒരു മുന്നണി പോരാളിയെ ആണ് തങ്ങൾക്ക് നഷ്ടപ്പെട്ടത് എന്ന് അവളുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും ദുഃഖത്തോടെ അഭിപ്രായപ്പെട്ടു.

വയനാട് പനമരം ചൂരക്കുഴി വീട്ടിൽ ജോബിഷ് ജോർജിന്റെ ഭാര്യയായിരുന്നു വിചിത്ര. മക്കൾ – ലിയാൻ (8), ഹെസ്സ (5). സംസ്കാര ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

വിചിത്ര ജോബിഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ക്ലാരൻസ് ഹൗസിൽ ചാൾസ് രാജാവും മകൻ പ്രിൻസ് ഹാരിയും കൂടി കണ്ടു. ഇവർ ഒന്നിച്ച് കാണുന്നത് ഒരു വർഷത്തിന് ശേഷമാണ്. ഏകദേശം 50 മിനിറ്റ് നീണ്ട സ്വകാര്യ കൂടിക്കാഴ്ചയായിരുന്നു. കഴിഞ്ഞ വർഷം രാജാവിന് ക്യാൻസർ രോഗം കണ്ടെത്തിയ ശേഷമുള്ള അവരുടെ ആദ്യ മുഖാമുഖമാണ് നടന്നത്.

യുകെയിൽ ചാരിറ്റി പരിപാടികൾക്കായി എത്തിയ ഹാരി അച്ഛനുമായി വീണ്ടും ഒത്തുചേരാൻ ആഗ്രഹിക്കുന്നതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. . മെയ് മാസത്തിൽ ആണ് വികാരഭരിതമായ ഹാരിയുടെ അഭിമുഖം വന്നത്. “ജീവിതം വിലപ്പെട്ടതാണ്, ഇനി കലഹം തുടരേണ്ട കാര്യമില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ കുടുംബബന്ധത്തിലെ വിള്ളൽ ഒത്തു തീർക്കാനുള്ള ശ്രമമായി ആണ് പൊതുവെ കരുതപ്പെടുന്നത്.

എന്നിരുന്നാലും തന്റെ സഹോദരനായ പ്രിൻസ് വില്യവുമായി ഹാരി കണ്ടുമുട്ടിയതായി റിപ്പോർട്ടുകളൊന്നുമില്ല. ഹാരി തന്റെ മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയുടെ ചരമ വാർഷിക ദിനത്തിൽ പുഷ്പചക്രം അർപ്പിച്ചപ്പോൾ പ്രിൻസ് വില്യവും കാതറിനും വേറെ ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു. രാജകുടുംബത്തിലെ ശിഥിലമായ ബന്ധങ്ങൾ ഒത്തു തീർക്കാനുള്ള ശ്രമങ്ങൾക്ക് ഈ ചർച്ചകൾ തുടക്കമായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസിലെ കാലെയ്ക്ക് സമീപം ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ചപ്പോൾ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടകൾ പുറത്തുവന്നു. ഇവർ കൂട്ടത്തോടെ യാത്രചെയ്തിരുന്ന ഒരു റബ്ബർ ബോട്ട് അപകടത്തിൽ പെട്ടതാണ് ദുരന്തത്തിന് ഇടയാക്കിയത്. 70-ലധികം പേരെ കയറ്റിയതു മൂലമുള്ള അമിതഭാരമാണ് ദുരന്തത്തിന് കാരണമെന്ന് ഫ്രഞ്ച് പോലീസ് പറഞ്ഞു. ആദ്യം മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണെന്ന് പറഞ്ഞെങ്കിലും പിന്നീട് യുവാക്കൾ എന്നാണ് ഔദ്യോഗിക വിലയിരുത്തൽ. മരിച്ചവർ ഈജിപ്തിലും തെക്കുകിഴക്കൻ ഏഷ്യയിലും നിന്നുള്ളവരായിരിക്കാമെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ട മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കാലെയ്ക്ക് സമീപമുള്ള സാങ്ങാട്ടെയിൽ പുലർച്ചെ ആണ് രക്ഷാപ്രവർത്തനം നടന്നത് . 115 പേരുമായി വന്ന മറ്റൊരു ബോട്ടിനെ ഫ്രഞ്ച് നേവി സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഇത്രയും ആളുകളെ ഒരുമിച്ച് രക്ഷപ്പെടുത്തേണ്ടി വരുന്നത് ഇതാദ്യമായിരിക്കാമെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തിടെ ഡോവറിന് സമീപം ഒരു സ്ത്രീയുടെയും ജീവൻ കുടിയേറ്റ ശ്രമത്തിനിടെ നഷ്ടപ്പെട്ടിരുന്നു. ഇത്തവണ മാത്രം ഇരുപതിലധികം പേർ ചാനലിൽ മരണമടഞ്ഞതായിആണ് കണക്കുകൾ പറയുന്നത് . 2024-ൽ മാത്രം 82 പേരുടെ മരണമാണ് രേഖപ്പെടുത്തിയതെന്നും ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ ഏജൻസി അറിയിച്ചു.

ബ്രിട്ടനിൽ അഭയം തേടി വരുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ രാഷ്ട്രീയ വിവാദവും രൂക്ഷമായി. 2025-ൽ ഇതുവരെ 30,000-ത്തിലധികം പേർ ചെറുബോട്ടുകളിലൂടെ യുകെയിൽ എത്തിയതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം 50 പേരുടെ ജീവൻ ആണ് നഷ്ടപ്പെട്ടത്. പുതിയ ഹോം സെക്രട്ടറി ശബാന മഹ്മൂദ് അതിർത്തി സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് . ഫ്രാൻസും ബ്രിട്ടനും ചേർന്ന് അനധികൃത കുടിയേറ്റം കുറയ്ക്കാനുള്ള ഉടമ്പടി നടപ്പിലാക്കിയെങ്കിലും ഫലം കാണുന്നില്ല എന്നുള്ളതാണ് വാസ്തവം . ഹോട്ടലുകളിൽ താമസിപ്പിക്കുന്ന അഭയാർഥികളുടെ എണ്ണവും സർക്കാരിന് തലവേദനയായിട്ടുണ്ട്. . സർക്കാരിന്റെ നടപടികൾ പര്യാപ്തമല്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെ ദുരന്തങ്ങൾ തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ 2023-ൽ നടന്ന 5.92 ലക്ഷം പ്രസവങ്ങളിൽ 50.6 ശതമാനവും സിസേറിയൻ ഉൾപ്പെടെയുള്ള മെഡിക്കൽ ഇടപെടലോടെ ആണ് നടന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സിസേറിയൻ ശസ്ത്രക്രിയകൾ, ഫോഴ്‌സെപ്സ്, വെൻറൂസ് കപ്പ് എന്നിവയിലൂടെയാണ് പ്രസവങ്ങളുടെ വലിയൊരു പങ്കും നടന്നത്. 2015-16-ലെ 25 ശതമാനത്തിൽ നിന്ന് 2023-ൽ 38.9 ശതമാനമായി സിസേറിയൻ വർദ്ധിച്ചുവെന്ന് നാഷണൽ മെറ്റേണിറ്റി ആൻഡ് പെരിനാറ്റൽ ഓഡിറ്റ് (NMPA) റിപ്പോർട്ട് വ്യക്തമാക്കി. അതേ സമയം, ഇൻഡ്യൂസ് പ്രസവങ്ങളും 29.3 ശതമാനത്തിൽ നിന്ന് 33.9 ശതമാനമായി ഉയർന്നു.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഉയർന്ന പ്രായത്തിലും അമിതവണ്ണത്തിലും മാതൃത്വം ഏറ്റെടുക്കുന്ന സ്ത്രീകളുടെ വർദ്ധനയാണ് പ്രസവങ്ങൾ കൂടുതൽ സങ്കീർണ്ണമാകാൻ കാരണമായത്. പ്രമേഹം, പഴയ രോഗങ്ങൾ തുടങ്ങിയവയും പ്രസവസമയത്തെ പ്രശ്നങ്ങൾ കൂട്ടുന്നതായി കണ്ടെത്തി. ഗർഭകാലത്ത് മികച്ച മെഡിക്കൽ സ്‌കാനുകളും ചികിത്സകളും ലഭ്യമാക്കിയാൽ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ഇടപെടൽ കുറയ്ക്കാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലാണ് പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത്. അതിനാൽ, ആരോഗ്യ സംവിധാനത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അവർ മുന്നറിയിപ്പ് നൽകി.

അതേസമയം, സിസേറിയൻ നിരക്ക് വർദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതല്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ വിദഗ്ധർ പറഞ്ഞു . ഭാവിയിലെ ആരോഗ്യ സേവനങ്ങൾ ഇതിനനുസരിച്ച് ഒരുക്കണമെന്നാണ് ഇതേ കുറിച്ച് റോയൽ കോളേജ് ഓഫ് ഒബ്സ്ട്ട്രീഷ്യൻസ് വൈസ് പ്രസിഡൻറ് പ്രൊഫ. അസ്മ ഖലീൽ വ്യക്തമാക്കിയത് . അമിതവണ്ണവും വൈകിയുള്ള മാതൃത്വവുമാണ് പ്രധാന കാരണങ്ങൾ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. സിസേറിയൻ പ്രസവത്തിനും സ്വാഭാവിക പ്രസവത്തിനും തുല്യമായ ഗുണദോഷങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് പറഞ്ഞു. 2023-ൽ 23.1 ശതമാനം പ്രസവങ്ങൾ അടിയന്തിര സിസേറിയനുകളായിരുന്നപ്പോൾ 16.4 ശതമാനം മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ∙ ബ്രിട്ടനിൽ ആദ്യമായി രണ്ട് വലിയ സർവകലാശാലകൾ ഒന്നിച്ച് ചേരുന്ന ‘സൂപ്പർ യൂണിവേഴ്‌സിറ്റി’ രൂപംകൊള്ളുന്നു. കെന്റ് സർവകലാശാലയും ഗ്രീനിച്ച് സർവകലാശാലയും 2026-ലെ അധ്യയന വർഷം മുതൽ ‘ലണ്ടൻ ആൻഡ് സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റി ഗ്രൂപ്പ്’ എന്ന പേരിൽ ഒറ്റ സർവകലാശാലയായി പ്രവർത്തിക്കും. ഏകോപനത്തിന് ശേഷം ഏകദേശം 50,000 വിദ്യാർത്ഥികളുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ സർവകലാശാലയായി ഇത് മാറും.

യുകെയിലെ ഓഫീസ് ഫോർ സ്റ്റുഡന്റ്സ് ഈ തീരുമാനം സ്വാഗതം ചെയ്തു. എന്നാൽ യൂണിവേഴ്‌സിറ്റി ആൻഡ് കോളേജ് യൂണിയൻ (UCU) നിരവധി പേർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത ചൂണ്ടികാണിച്ചു. കെന്റ് സർവകലാശാല സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയായതിനാൽ ഇത് യഥാർത്ഥത്തിൽ ‘ഗ്രീനിച്ചിന്റെ ഏറ്റെടുക്കലാണെന്നാണ് യൂണിയൻ ആരോപിച്ചത് . എന്നാൽ ഇരുസർവകലാശാലകളും സാമ്പത്തിക കാര്യത്തിൽ മാത്രമല്ല അക്കാദമിക് നിലവാരത്തിലെ സ്ഥിരത ഉറപ്പാക്കാനാണ് സംയോജനം എന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

കഴിഞ്ഞ 20 വർഷമായി മെഡ്വേയിലെ സംയുക്ത ക്യാമ്പസിൽ ഇരു സർവകലാശാലകളും സഹകരിച്ചു വരുന്നുണ്ടെന്ന് വൈസ് ചാൻസലർ ജെയിൻ ഹാറിങ്ടൺ പറഞ്ഞു. നിലവിലെ വിദ്യാർത്ഥികൾക്കും പുതുതായി പ്രവേശിക്കുന്നവർക്കും പഠനത്തിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നും സർട്ടിഫിക്കറ്റുകൾ പഴയ സർവകലാശാലകളുടെ പേരിൽ തന്നെയായിരിക്കുമെന്നും അധികൃതർ അറിയിച്ചു. എങ്കിലും അധ്യാപക ഒഴിവുകളിൽ കുറവുണ്ടാകാനുള്ള സാധ്യത ഉണ്ടന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തുടനീളം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർവകലാശാലകൾക്ക് ഈ നടപടി ഒരു മുന്നറിയിപ്പ് ആയിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

കെന്റ് സർവകലാശാല 1965-ൽ ആണ് സ്‌ഥാപിച്ചത്‌ . വിവിധ ഗവേഷണ പദ്ധതികൾക്കും സാമൂഹ്യശാസ്ത്ര–സാങ്കേതിക പഠനങ്ങൾക്കും കെന്റ് സർവകലാശാല പ്രശസ്തമാണ്. ലണ്ടന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലുടനീളം ക്യാമ്പസുകളുള്ള ഗ്രീനിച്ച് സർവകലാശാല 1890-ൽ ആണ് സ്ഥാപിച്ചത്. . പിന്നീട് ഇത് രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ഒന്നായി മാറി. ഇരു സർവകലാശാലകളും ചേർന്ന് രൂപീകരിക്കുന്ന പുതിയ ‘സൂപ്പർ യൂണിവേഴ്‌സിറ്റി’ അക്കാദമിക് രംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പി ആർ ലഭിക്കുന്നതിനുള്ള കാലാവധി പത്തു വർഷമാക്കാനുള്ള ഗവൺമെൻറ് നീക്കത്തിനെതിരെ സമർപ്പിച്ച പെറ്റീഷനെ കുറിച്ച് സെപ്റ്റംബർ 8-ന് ബ്രിട്ടീഷ് പാർലമെൻ്റിൽ നടന്ന ചർച്ചകൾ രാജ്യത്തെ ഒട്ടനവധി മലയാളികളെ നേരിട്ട് ബാധിക്കുന്നവയായിരുന്നു . മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ നിരവധി എംപിമാർ പങ്കെടുക്കുകയും, അവരുടെ മണ്ഡലങ്ങളിലെ ജനങ്ങൾ ഉന്നയിച്ച ആശങ്കകൾ അവതരിപ്പിക്കുകയും ചെയ്തു. മലയാളി എംപി സോജൻ ജോസഫ് എൻഎച്ച്എസിലുള്ള വിദേശ തൊഴിലാളികളുടെ സംഭാവനയെ കുറിച്ച് ചൂണ്ടിക്കാട്ടി പുതിയ നയ മാറ്റം അനവധി കുടുംബങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.

എന്നാൽ പാർലമെൻറ് ചർച്ചയിൽ ഗവൺമെൻറ് കടുത്ത നിലപാട് ആണ് സ്വീകരിച്ചത് . അനിയന്ത്രിത കുടിയേറ്റത്തെ നിയന്ത്രിക്കണമെന്ന കാര്യം അവർ ആവർത്തിച്ചു പറഞ്ഞുവെങ്കിലും നിലവിൽ യുകെയിൽ കഴിയുന്നവർക്ക് മാറ്റം ബാധകമാകുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകാൻ തയ്യാറായില്ല. കോവിഡ് കാലത്ത് എൻഎച്ച്എസ് സ്റ്റാഫായെത്തിയ വിദേശ തൊഴിലാളികളുടെ സംഭാവനകളെ പരിഗണിക്കാതെ അവരുടെ പി.ആർ പ്രതീക്ഷകൾ തള്ളിക്കളയാനുള്ള ശ്രമം നന്ദികേടാണെന്ന അഭിപ്രായം പല എംപിമാരും പ്രകടിപ്പിച്ചു.

ഈ വിഷയത്തിൽ പൊതുജനാഭിപ്രായം തേടുന്ന പബ്ലിക് കൺസൾട്ടേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ഗവൺമെൻറ് അറിയിച്ചിട്ടുണ്ട് . പുതിയ നിയമങ്ങൾ ഇതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാകും തീരുമാനിക്കുക. അതിനാൽ പ്രവാസി സംഘടനകളും ലോക്കൽ അസോസിയേഷനുകളും ഒരുമിച്ച് ശക്തമായ പ്രതികരണം നടത്തുന്നതും യുകെ മലയാളികൾ അവരുടെ എംപിമാരെ സമീപിച്ച് അഭിപ്രായം അറിയിക്കുന്നതും ഉചിതമായിരിക്കും. പുതിയ നിയമം നടപ്പിലായാൽ യുകെയിലെ മലയാളി സമൂഹത്തെ അത് വലിയ രീതിയിൽ ബാധിക്കും. പ്രധാനമായും ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മലയാളികൾ അഞ്ച് വർഷം കഴിഞ്ഞാൽ പി.ആർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടെ എത്തിയിരിക്കുന്നത്. എന്നാൽ കാലാവധി പത്തു വർഷമാക്കിയാൽ കുടുംബങ്ങളുടെ സ്ഥിരതയും കുട്ടികളുടെ വിദ്യാഭ്യാസവും ഭാവി പദ്ധതികളും എല്ലാം ആശങ്കയിലാകും. കോവിഡ് കാലത്ത് മുൻ നിരയിൽ നിന്നു സേവനം അനുഷ്ഠിച്ച മലയാളി നേഴ്സുമാരുടെയും ഹെൽത്ത് കെയർ സ്റ്റാഫിന്റെയും സേവനങ്ങളെ മറന്നു പോകുന്ന സമീപനമാണിതെന്ന് ആക്ഷേപം ശക്തമാണ് .

(വാർത്തയുടെ ഒപ്പം ചേർത്തിരിക്കുന്നത് പ്രതീകാത്മക ചിത്രമാണ്)

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രിൻസ് ഹാരി സ്വന്തം സമ്പത്തിൽ നിന്ന് £1.1 മില്യൺ കുട്ടികളുടെ ക്ഷേമ പദ്ധതിക്കായി സംഭാവന നൽകി. കുട്ടികളെ സുരക്ഷിതമായ ഇടങ്ങളിൽ ഒരുമിപ്പിക്കുകയും, ഭാവിക്ക് പ്രതീക്ഷ നൽകുകയും ചെയ്യുന്ന ശ്രമങ്ങൾക്കായാണ് ഈ സഹായം. യുകെയിലെ സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം നോട്ടിംഗ്ഹാമിലെ കമ്മ്യൂണിറ്റി റെക്കോർഡിംഗ് സ്റ്റുഡിയോ സന്ദർശിച്ചു. കുട്ടികളോടൊപ്പം സംഗീത നൃത്ത പരിപാടികളിൽ രാജകുമാരൻ അവിടെ പങ്കെടുത്തു.

കുട്ടികളെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ കുടുംബങ്ങളെയും സമൂഹത്തെയും തകർത്തു കൊണ്ടിരിക്കുകയാണന്നും ഭക്ഷ്യദൗർലഭ്യം, വർഗ്ഗീയത, വിദ്യാഭ്യാസ അസമത്വം തുടങ്ങിയ പ്രശ്നങ്ങളെ നേരിടാൻ വലിയ ശ്രമങ്ങൾ തുടരേണ്ടതുണ്ടെന്നും ഹാരി പറഞ്ഞു. പദ്ധതിയുടെ ഡയറക്ടർ ടോണി ഒകോറ്റി ഹാരിയുടെ സംഭാവന യുവാക്കൾക്ക് സുരക്ഷിതമായ ഇടങ്ങളും ശക്തി പകരുന്ന അവസരങ്ങളും സൃഷ്ടിക്കാൻ സഹായകരമാവുമെന്ന് അഭിപ്രായപ്പെട്ടു.

ജീൻസ് ധരിച്ച് എത്തിയ ഹാരി കുട്ടികളുടെ റാപ്പ് ഗാനങ്ങൾക്കൊപ്പം ചുവടുവച്ചത് പരിപാടിയിൽ പങ്കെടുത്തവർക്ക് ആവേശം നൽകുന്നതായിരുന്നു. കുട്ടികളുടെ ഗാനങ്ങൾ ആസ്വദിച്ചതായി അദ്ദേഹം പറഞ്ഞു . അതിനിടെ സഹോദരൻ പ്രിൻസ് വില്യം ലണ്ടനിലെ ഭവനരഹിതർക്കുള്ള ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുത്തു. ഹാരി ക്വീൻ എലിസബത്ത് രണ്ടാമന്റെ മരണമാസവാർഷികത്തിൽ വിൻഡ്സറിൽ വച്ച് പൂമാല അർപ്പിക്കുകയും, വെൽ ചൈൽഡ് അവാർഡിൽ പങ്കാളിയാകുകയും ചെയ്തു. അദ്ദേഹം ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

RECENT POSTS
Copyright © . All rights reserved