ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് പാർലമെൻറ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ലക്ഷ്യം വെച്ച് സൈബർ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. 12 ഓളം എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവർത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ . നിലവിലെ ഒരു മന്ത്രിയും സൈബർ ഹണി ട്രാപ്പ് ആക്രമണത്തിൽ അകപ്പെട്ടന്നാണ് റിപ്പോർട്ടുകൾ.

ഇരകൾക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങൾ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവർ ഇരകളായവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നിൽ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു വിദേശ രാജ്യം ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുകയായിരുന്നു സൈബർ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാർലി എന്നീ അപരനാമങ്ങളിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് .

സൈബർ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് സഹിതം ഹൗസ് ഓഫ് കോമൺസ് എല്ലാ എംപിമാർക്കും ഇമെയിൽ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് . കഴിഞ്ഞ വേനൽക്കാലത്ത് സമാനമായ ആക്രമണത്തെ കുറിച്ച് ടോറി എംപിമാർക്ക് ജാഗ്രത പാലിക്കാൻ പാർട്ടി തലത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു . തീരെ പരിമിതമായ ഓൺലൈൻ പ്രൊഫൈൽ ഉള്ള വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ കണ്ടെത്തിയിരുന്നു. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ ഹണി ട്രാപ്പിൽ വീഴ്ത്തി ബ്ലാക്ക് മെയിൽ ചെയ്ത് രാജ്യ സുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങൾ ചോർത്തുകയാണ് ഇതിന് പിന്നിലെന്നാണ് പൊതുവെ കരുതുന്നത് . കൺസർവേറ്റീവ് നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത് സംഭവത്തെ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നാണ് അപലപിച്ചത്.
രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ
2019 ലെ ലോക്സഭാ ഇലക്ഷനിൽ കോൺഗ്രസ് നയിച്ച യുഡിഎഫ് കേരളത്തിലെ 20 സീറ്റിൽ 19 ഉം തൂത്തുവാരി . ഇതിനു മുമ്പ് 200 9-ൽ 16 സീറ്റ് നേടിയതൊഴിച്ചാൽ ഇത്രയും ശക്തമായ വിജയചരിത്രം യുഡിഎഫിന് ഉണ്ടായിട്ടില്ല. അവർ പോലും പ്രതീക്ഷിക്കാത്ത വിജയം ആണ് വലതുമുന്നണിക്ക് ജനം നൽകിയത് .
വയനാട് നിയോജക മണ്ഡലത്തിൽ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം മാത്രമാണോ യുഡിഎഫ് വിജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും ഉറച്ച വിശ്വാസത്തിലായിരുന്നു കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും. അനുഭാവികളുടെയും നിക്ഷ്പക്ഷമതികളുടെയും മാത്രമല്ല എതിർ പക്ഷത്തിന്റെയും വോട്ടുകളും തങ്ങളുടെ പെട്ടിയിലാക്കാൻ അതുകൊണ്ടുതന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി . തിരഞ്ഞെടുപ്പ് കാലത്ത് മധ്യ തിരുവിതാംകൂർ ഉൾപ്പെടെയുള്ള മിക്ക സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ അടിയുറച്ച കോൺഗ്രസുകാരനായ ഒരു ബർമിങ്ഹാം മലയാളി മലയാളം യുകെയോട് പറഞ്ഞത് ഇങ്ങനെയാണ്.
2019 -ൽ യുഡിഎഫ് തങ്ങളുടെ മുൻനിര സ്ഥാനാർത്ഥികളെയാണ് അണിനിരത്തിയത്. രാഹുൽഗാന്ധിയും കൂടി ഒപ്പം ചേർന്നപ്പോൾ ആത്മവിശ്വാസത്തിന്റെ തേരോട്ടമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉടനീളം യുഡിഎഫ് സ്ഥാനാർത്ഥികൾ നടത്തിയത് . പലരും നാളുകളായി ജയിച്ചു വന്ന നിയമസഭാ മണ്ഡലങ്ങളെ ഉപേക്ഷിച്ച് ലോക്സഭാ ഇലക്ഷനിറങ്ങി. തങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമെന്നും ഭരണത്തിന്റെ സിരാകേന്ദ്രമായ ഡൽഹിയിൽ തിളങ്ങാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു സ്‌ഥാനാർത്ഥികൾ . കോൺഗ്രസ് അധികാരത്തിലെത്തിയാൽ മന്ത്രിയാകാമെന്ന് യുഡിഎഫ് സ്ഥാനാർത്ഥികളിൽ പലരും കരുതിയിരുന്നു . ഒത്തുപിടിച്ചാൽ ആനയും പോരും. യുഡിഎഫ് ഒത്തുപിടിച്ചു . ജനം വോട്ട് ചെയ്തു. 20-ൽ 19 സീറ്റും യുഡിഎഫ് നേടി. 77.68 % ആയിരുന്നു കേരളത്തിലെ പോളിംഗ് ശതമാനം. യുഡിഎഫ് 47.5 % വോട്ട് നേടിയപ്പോൾ 41.3 % വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. 10 -നും 15 ശതമാനത്തിനും ഇടയിൽ വോട്ടുകളാണ് ബിജെപി ഓരോ മണ്ഡലത്തിലും നേടിയത്.
2024 ലെ സ്ഥിതി വ്യത്യസ്തമാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയവരാണ് പല സ്ഥാനാർത്ഥികളും. അതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കെട്ടുറപ്പില്ലാത്ത ഇന്ത്യാ മുന്നണിയും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും അനുദിനം കോൺഗ്രസിന്റെ സാധ്യതകളെ ദുർബലമാക്കി കൊണ്ടിരിക്കുന്നു . അതു മാത്രമല്ല അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിൽ വരികയാണെങ്കിൽ മന്ത്രി ആകാനും മുഖ്യമന്ത്രി ആകാനും വരെ അവകാശവാദമുന്നയിക്കാൻ ശക്തരാണ് പല യുഡിഎഫ് സ്ഥാനാർത്ഥികളും. ആ ഒരു ഇച്ഛാഭംഗം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പല കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ഉണ്ടോ?
ഇപ്പോഴും ജനം ചോദിക്കുന്ന ചോദ്യമുണ്ട്? എന്തുകൊണ്ട് കോൺഗ്രസിന് പുതിയ രണ്ടാം നിര നേതാക്കളെ വളർത്തി കൊണ്ടുവരാൻ സാധിക്കുന്നില്ല? അല്ലെങ്കിൽ പുതിയ നേതാക്കൾക്ക് തിരെഞ്ഞെടുപ്പിൽ അവസരം കൊടുക്കുന്നില്ല?
ചുവരെഴുത്ത്
കഴിഞ്ഞ രണ്ടാഴ്ചയായി നാട്ടിൽ ഉണ്ടായിരുന്ന ഓവർസീസ് കോൺഗ്രസിൻ്റെ പ്രവർത്തകനും ലണ്ടൻ മലയാളിയുമായ ടോണി ചെറിയാന്റെ അഭിപ്രായത്തിൽ 20 സീറ്റിലും കോൺഗ്രസിന് ശുഭപ്രതീക്ഷയാണ് ഉള്ളത്. അതിന് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന പ്രധാനകാരണം ശക്തമായ ഭരണവിരുദ്ധ വികാരമാണ്. പക്ഷേ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാരുകൾക്കെതിരെ ഭരണവിരുദ്ധ വികാരം ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻ യുഡിഎഫിന് സാധിച്ചോ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നത് വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും
വിറാലിലെ മലയാളികളുടെ കൂട്ടായ്മയായ കേരള കമ്മ്യൂണിറ്റി വിറാൽ ഈ ശനിയാഴ്ച ആറാം തീയതി വൈകുന്നേരം അഞ്ചുമണി മുതൽ പോർട്ട് സൺലൈറ്റ് ഹ്യൂമഹാളിൽ വച്ച് അണിയിച്ചൊരുക്കുന്ന EVE 24 ഈസ്റ്റർ,വിഷു, ഈദ് പ്രോഗ്രാം. വിറാലിൻ്റെ പാചക നൈപുണ്യം ആൻ്റോ ജോസ് ഒരുക്കുന്ന നാടൻ വിഭവങ്ങളുടെയും വിറാലിൻ്റെ സ്വന്തം ഗായകരുടെ ഗാനമേളയുടെയും അകമ്പടിയോടെ നടക്കുന്നു.
യുകെയിലെ തന്നെ പ്രശസ്തരായ വൈസ് ഫൈനാൻഷ്യൽ സർവീസിന്റെ സ്പോൺസർഷിപ്പിൽ അണിയറ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്ന കാര്യം ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ ഷിബു മാത്യു അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക്.
സിൻഷോ മാത്യു 07859033403.
ഷിബു മാത്യു 07473882988
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- പ്രാഥമിക ജോലിക്ക് പുറമേ തൊഴിലുടമയെ അറിയിക്കാതെ ഒരാൾ ഇതര ജോലികളിൽ ഏർപ്പെടുന്നതിനാണ് ‘മൂൺലൈറ്റിങ്ങ് ‘ എന്ന പദപ്രയോഗം ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും വിദ്യാഭ്യാസം നേടിയ ഒരു ജൂനിയർ ഡോക്ടർ എൻഎച്ച്എസിൽ നിന്നും സിക്ക് ലീവ് നേടി ഒരു സ്വകാര്യ കോസ്‌മെറ്റിക് സർജറി ക്ലിനിക്കിൽ ജോലി ചെയ്തതിനെ തുടർന്ന് അദ്ദേഹത്തെ എൻഎച്ച്എസ് സസ്പെൻഡ് ചെയ്തിരുന്നു. മുപ്പത്തിനാലുകാരനായ ഡോക്ടർ ഡാനിയൽ കവെൻട്രിയാണ് ഇത്തരത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ വീണ്ടും എൻഎച്ച്എസ് തിരിച്ചെടുത്തിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രതിവർഷം 35,000 പൗണ്ട് ലഭിക്കുന്ന എൻഎച്ച്എസ് ജോലിയിൽ നിന്നാണ് സിക്ക് ലീവ് നേടി അദ്ദേഹം മറ്റൊരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തത്. തന്റെ അഹങ്കാരത്തിനും ബോധപൂർവ്വമല്ലാത്ത പെരുമാറ്റത്തിനുമെല്ലാം കവെൻട്രി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് ഇത്തരം ഒരു തിരിച്ചെടുക്കൽ എന്നാണ് വ്യക്തമാകുന്നത്. എന്നിരുന്നാലും, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഗുരുതരമായ പ്രൊഫഷണൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കവൻട്രിയെ ആറ് മാസത്തേക്ക് മെഡിക്കൽ പ്രാക്ടീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണൽ സർവീസ് അദ്ദേഹത്തിന്റെ സസ്പെൻഷൻ റദ്ദാക്കുകയും, മെഡിക്കൽ പ്രാക്ടീസിലേക്ക് തിരിച്ചു മടങ്ങാൻ അനുവദിക്കുകയും ചെയ്തു.

താൻ മനഃപൂർവം ആരെയും വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, എന്നാൽ 2023 ട്രൈബ്യൂണലിന് മുന്നിലുള്ള തന്റെ പെരുമാറ്റം തെറ്റായിരുന്നുവെന്നും കവൻട്രി പറഞ്ഞു. ഇത്തരം ഒരു സസ്പെൻഷൻ തന്റെ വ്യക്തിത്വ വളർച്ചയ്ക്ക് കൂടുതൽ സഹായകരമായതായും കവൻട്രി വ്യക്തമാക്കി. വെസ്‌റ്റേൺ സസെക്‌സ് എൻഎച്ച്എസ് ട്രസ്റ്റിൽ കവൻട്രി ചേർന്ന് ഒരു വർഷത്തിനുശേഷം 2018 ഏപ്രിലിനും ഒക്‌ടോബറിനുമിടയിൽ ആറ് മാസകാലയളവിലാണ് അദ്ദേഹം സ്വകാര്യ ക്ലിനിക്കൽ പ്രാക്ടീസ് നടത്തിയത്. തന്റെ തെറ്റായ പെരുമാറ്റം കവൻട്രി അംഗീകരിക്കുകയും അവ തിരുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടർന്നാണ് ഈ തിരിച്ചെടുക്കൽ എന്ന് എൻഎച്ച്എസ് വക്താവ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടു. ഇവരെ കൂടാതെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 4 സന്നദ്ധ പ്രവർത്തകർ കൂടി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധ മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തിയിരുന്നവരാണ് കൊല്ലപ്പെട്ട ഏഴ് പേരും . ഇസ്രയേൽ ആക്രമണത്തിൽ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെ മരണങ്ങൾ തന്നെ ആകുലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

തിങ്കളാഴ്ചത്തെ ആക്രമണത്തിൽ യുകെയിൽ നിന്നുള്ള ജോൺ ചാപ്മാൻ, ജെയിംസ് ഹെൻഡേഴ്സൺ, ജെയിംസ് കിർബി എന്നിവരാണ് മരണമടഞ്ഞത്. ഓസ്‌ട്രേലിയൻ പൗരനായ ലാൽസാവോമി ഫ്രാങ്കോം, പോളിഷ് പൗരനായ ഡാമിയൻ സോബോൾ, ഫലസ്തീനിയൻ സെയ്ഫ് അബു താഹ, യുഎസ്-കനേഡിയൻ പൗരനായ ജേക്കബ് ഫ്ലിക്കിംഗർ എന്നിവരാണ് ഇസ്രായേൽ ആക്രമണത്തിൽ മരണമടഞ്ഞ മറ്റുള്ളവർ. സംഭവത്തെ തുടർന്ന് യുദ്ധ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്ന ചാരിറ്റിയുടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ആസൂത്രിതമല്ലാത്ത ഒരു ആക്രമണത്തിലാണ് സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ പ്രതികരിച്ചത്. 3 ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ യുകെ ഇസ്രയേലി അംബാസിഡറെ വിളിച്ചു വരുത്തി. സൗഹൃദ രാജ്യമായ ഇസ്രായേലിന്റെ അംബാസിഡറെ അതൃപ്തി രേഖപ്പെടുത്താൻ 12 വർഷത്തിനിടെ ആദ്യമായാണ് യുകെ വിളിച്ചുവരുത്തുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യാനുമായുള്ള ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- യുകെയുടെ പല ഭാഗത്തും ഏപ്രിൽ 1 മുതൽ നിലവിൽ വന്ന പുതിയ പാർക്കിംഗ് നിയമങ്ങൾ വാഹനങ്ങൾ ഓടിക്കുന്നവർ തികച്ചും ശ്രദ്ധയോടെ കാണേണ്ടുന്നവയാണ്. സ്‌കോട്ട് ലൻഡിലെ മിഡ്‌ലോത്തിയൻ കൗൺസിൽ വാഹനമോടിക്കുന്നവർ നടപ്പാതകളിൽ അഥവാ പേവ്മെന്റുകളിൽ പാർക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി കഴിഞ്ഞു. ഇത്തരത്തിൽ നടപ്പാതകളിൽ പാർക്ക് ചെയ്യുന്നത് വീൽചെയർ ഉപയോഗിക്കുന്നവർക്കും വഴി നടക്കുന്നവർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ തുടർന്നാണ് പുതിയ നിയമങ്ങളിൽൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പേവ്മെന്റ് പാർക്കിംഗ് നിരോധിക്കാനായി തങ്ങൾക്ക് കൂടുതൽ അധികാരം വേണമെന്ന ലോക്കൽ കൗൺസിലുകളുടെ ആവശ്യത്തെ സർക്കാർ മാനിക്കുകയായിരുന്നു. ലണ്ടനിൽ മാത്രമായിരുന്നു മുൻപ് പേവ്മെന്റ് പാർക്കിങ്ങുകൾ നിരോധിച്ചിരുന്നത്. എന്നാൽ യു കെയുടെ പല ഭാഗങ്ങളിലും പുതിയ നിയമങ്ങൾ ഈ മാസത്തോടെ നിലവിൽ വരും. എന്നാൽ നിയമങ്ങൾ നടപ്പിലാക്കണോ വേണ്ടയൊ എന്ന തീരുമാനം ലോക്കൽ കൗൺസിലുകളുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. ഇത്തരത്തിൽ ഒരു ശക്തമായ തീരുമാനമാണ് സ്കോട്ട് ലൻഡിലെ മിഡ്‌ലോത്തിയൻ കൗൺസിലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

പുതിയ നിയമങ്ങൾ കാൽനടയാത്രക്കാർക്കും എളുപ്പം സഞ്ചരിക്കാൻ സഹായിക്കുമെന്ന് കൗൺസിൽ മേധാവികൾ അവകാശപ്പെടുന്നു. എന്നാൽ ഇതിൽ നിന്നും വിഭിന്ന അഭിപ്രായങ്ങൾ ഉന്നയിക്കുന്ന കൗൺസിൽ അംഗങ്ങളും ഉണ്ട്. ഈ നിയമങ്ങൾ നടപ്പിലാക്കുവാൻ പ്രയാസകരമാണെന്ന് മറ്റൊരു കൗൺസിലറായ ഡെറക് മില്ലിഗൻ പറഞ്ഞു. ചിലയിടങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങൾ ഇല്ലാത്തത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതോടൊപ്പം തന്നെ ഇത് നടപ്പിലാക്കാൻ ആവശ്യമായ ട്രാഫിക് വാർഡൻമാരുടെ അഭാവവും സംഗതികൾ പ്രശ്നത്തിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലനിൽക്കുന്ന ആശങ്കകൾക്കിടയിലും മിഡ്‌ലോത്തിയൻ ലോക്കൽ കൗൺസിൽ കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ പുതിയ നിയമങ്ങൾ അംഗീകരിച്ചു. നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്ക് 100 പൗണ്ട് ഫൈൻ ഈടാക്കാനാണ് തീരുമാനം. എന്നാൽ 14 ദിവസത്തിനുള്ളിൽ ഫൈൻ അടയ്ക്കുവാൻ തയ്യാറായാൽ ഇത് 50 പൗണ്ട് ആയി കുറച്ചു നൽകാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ യു കെ യുടെ പല ഭാഗങ്ങളിലും ഈ നിയമങ്ങൾ നടപ്പിലാക്കുവാൻ കൗൺസിൽ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടൈപ്പ് -1 പ്രമേഹമുള്ള രോഗികൾക്ക് കൃത്രിമ പാൻക്രിയാസ് നൽകുന്നതിനുള്ള നടപടികൾ എൻഎച്ച്എസ് ഇംഗ്ലണ്ട് ആരംഭിച്ചു. രാജ്യത്തെ പ്രമേഹ ചികിത്സയിൽ വൻ നാഴികക്കല്ലാകുമെന്ന് കരുതുന്ന നടപടിയാണ് ഇത്. 269,000 ടൈപ്പ് 1 പ്രമേഹരോഗികൾ രാജ്യത്ത് ഉണ്ടെന്നാണ് കണക്കുകൾ. ഇത്രയും ആളുകൾക്ക് കൃത്രിമ പാൻക്രിയാസ് നൽകുന്നതിന് 10 ബില്യൺ പൗണ്ട് ചിലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ മൊത്തം ബഡ്ജറ്റിന്റെ 10 ശതമാനത്തോളം വരും.

പരമ്പരാഗത രക്ത പരിശോധനയിൽ നിന്ന് വ്യത്യസ്തമായി ടൈപ്പ് 2 പ്രമേഹ ബാധിതരായുള്ള ഒരു വ്യക്തിയുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുടർച്ചയായി നിരീക്ഷിക്കപ്പെടുന്ന സംവിധാനമാണ് ആർട്ടിഫിഷ്യൽ പാൻക്രിയാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ്പ് സിസ്റ്റം എന്ന് വിളിക്കുന്ന ഈ സംവിധാനത്തിൽ മനുഷ്യ ശരീരത്തിലെ പാൻക്രിയാസ് പ്രവർത്തിക്കുന്നതു പോലെ തന്നെ ആവശ്യാനുസരണം ശരീരത്തിന് ആവശ്യമായ ഇൻസുലിൻ നൽകാനും സാധിക്കും. കൃത്രിമ പാൻക്രിയാസിന്റെ പ്രവർത്തനങ്ങൾ ഫോണിലുള്ള സോഫ്റ് റ്‌വെയറിൻ്റെ സഹായത്തോടെ നിരീക്ഷിക്കാനും സാധിക്കും.

ആർട്ടിഫിഷ്യൽ പാൻക്രിയാസിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ എൻഎച്ച്എസ്സിന്റെ പ്രാദേശിക കേന്ദ്രങ്ങളിൽ ഉടൻതന്നെ ആരംഭിക്കും. ഇതിനായുള്ള പ്രാരംഭ ചിലവുകൾക്കായി 2.5 മില്യൺ പൗണ്ട് ആണ് അനുവദിച്ചിരിക്കുന്നത്. പ്രമേഹമുള്ളവരിൽ ജീവൻ തന്നെ അപകടത്തിലാകുന്ന ഹൈപ്പോഗ്ലൈസെമിക്, ഹൈപ്പർ ഗ്ലൈസീമിയ എന്നീ പ്രശ്നങ്ങളെ തടയുന്നതിന് കൃത്രിമ പാൻക്രിയാസ് ഉപകരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ് ത് 27 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന റിച്ചാർഡ് ബറോസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് ഹീത്രു എയർപോർട്ടിൽ വച്ച് ബറോസിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. 1969 നും 1971 നും ഇടയിൽ കുട്ടികളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് 80 വയസ്സുകാരനായ ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്.

1997 ചെസ്റ്റർ കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇയാൾ തായ് ലൻഡിലേയ്ക്ക് ഒളിവിൽ പോയത്. ചെസ്റ്റർ കോടതിയിൽ രണ്ട് ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളും 11 അക്രമങ്ങളും ഉൾപ്പെടെ 13 കേസുകളാണ് ഇയാൾക്ക് എതിരെയുള്ളത്. ഇതിൽ ചില കുറ്റകൃത്യങ്ങൾ ചെഷയറിലെ ഒരു ചിൽഡ്രൻ ഫോമിലും മറ്റുള്ളവ മിഡ് ലാൻ്റിലുമാണ് നടന്നത് . ഒളിവിൽ പോയ പ്രതിയുടെ അറസ്റ്റ് ഉറപ്പാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നാഷണൽ ക്രൈം ഏജൻസിയുടെ സഹകരണത്തോടെ അന്വേഷണം നടത്തി വരുകയായിരുന്നു. അങ്ങനെയാണ് ഇയാൾ തായ്‌ലൻ്റിൽ ഒളിവിൽ കഴിയുന്നതും യുകെയിലേക്ക് വരാൻ പദ്ധതിയിടുന്നതുമായ വിവരങ്ങൾ തിരിച്ചറിഞ്ഞതെന്ന് പോലീസ് വെളിപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ എനർജി ബില്ലുകളിൽ കുറവ് വന്നു. നിലവിൽ അടുത്ത വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എനർജി ബില്ലുകൾ എന്നത് ജീവിത ചിലവ് വർദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് തെല്ല് ആശ്വാസം പകരുന്നതായി. എന്നാൽ മറ്റ് മിക്ക മേഖലകളിലും ചിലവ് കുതിച്ചുയരുന്നതു മൂലം എനർജി ബില്ലുകളിലെ കുറവ് ജനങ്ങൾക്ക് കാര്യമായി ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

റെഗുലേറ്റർ ഓഫ്‌ജെമിൻ്റെ ഏറ്റവും പുതിയ വില പരിധി പ്രകാരം സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിൻ്റെ വാർഷിക ബിൽ 238 പൗണ്ട് കുറഞ്ഞ് 1,690 ആകും . ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങൾക്ക് വില കുറവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും വിതരണക്കാർക്ക് ഈടാക്കാൻ കഴിയുന്ന പരമാവധി തുകയാണ് വില പരിധിയായി നിശ്ചയിക്കുന്നത്.ഇത് മൊത്തം ബില്ലല്ല ന്നും അതിനാൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ പണം നൽകേണ്ടതായി വരുമെന്നും വിദഗ്ധർ ചൂണ്ടികാണിക്കുന്നു.

പുതുക്കിയ നിരക്ക് അനുസരിച്ച് ഗ്യാസിൻ്റെ വില ഇപ്പോൾ ഒരു കിലോവാട്ട് മണിക്കൂറിന് (kWh) 6p എന്ന നിരക്കിലും വൈദ്യുതി ഒരു kWh-ന് 24p ആയും ആണ് പരിധി നിശ്ചയിച്ചിരിക്കുന്നത് . 2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഊർജ വില ഇപ്പോൾ ഉള്ളത് . എന്നിരുന്നാലും ഊർജ്ജ ബില്ലുകൾ മഹാമാരിക്ക് മുമ്പുള്ളതിലും കൂടിയ നിലയിലാണ്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മദ്യം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെയും ഡിമെൻഷ്യയുടെയും സാധ്യത കൂട്ടുമെന്ന് പുതിയ പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു. ഡിമെൻഷ്യ വരാൻ കാരണമായ 161 ഘടകങ്ങൾ പരിശോധിക്കുകയും മസ്തിഷ്കത്തിൽ അവയുടെ സ്വാധീനവും വിലയിരുത്തിയുമാണ് പഠനം നടത്തിയത്. കൗമാരത്തിൻ്റെ അവസാനത്തിൽ ആരംഭിക്കുകയും വാർദ്ധക്യത്തിന്റെ ആദ്യകാലത്ത് ബലഹീനമാവുകയും ചെയ്യുന്ന തലച്ചോറിലെ ചില കോശങ്ങൾ തിരിച്ചറിഞ്ഞതാണ് ശാസ്ത്രജ്ഞരെ പുതിയ കണ്ടെത്തലിന് സഹായിച്ചത്.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നിർണ്ണായകമായ പഠനം നടത്തിയത്. മദ്യത്തിൻറെ അളവ് കൂടുതലാകുന്നതാണ് രോഗികൾക്ക് ഏറ്റവും പ്രശനം സൃഷ്ടിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത് . അപകടസാധ്യത കൂടുതലായ ശീതളപാനീയങ്ങളും പഞ്ചസാരയും കുറയ്ക്കുന്നത് രോഗികൾക്ക് ഗുണം ചെയ്യും. രോഗബാധിതർ രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവ കുറയ്ക്കുന്നത് മെച്ചപ്പെട്ട ആരോഗ്യസ്ഥിതി പ്രദാനം ചെയ്യും. മദ്യപാനം, പ്രമേഹം, വാഹന മലിനീകരണം എന്നിവയാണ് ഏറ്റവും ദോഷകരമെന്നാണ് പഠനം ചൂണ്ടി കാണിക്കുന്നത് .

നേച്ചർ കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ യുകെ ബയോബാങ്ക് ഡാറ്റാബേസിൽ നിന്ന് 45 വയസും അതിൽ കൂടുതലുമുള്ള 40,000 ആളുകളുടെ വിവരങ്ങളാണ് വിശകലനം ചെയ്തത് . മദ്യപാനവും പ്രമേഹവും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ കൂടുതൽ ഹാനികരമായി ബാധിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഗ്വെനെല്ലെ ഡൗഡ് പറഞ്ഞു. രോഗസാധ്യത ഉള്ളവർ മദ്യപാനം ഒഴിവാക്കുന്നതിലൂടെ ഡിമെൻഷ്യയുടെ നിരക്ക് കുറയ്ക്കാൻ സാധിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഡിമെൻഷ്യ തടയാനോ കാഠിന്യം കുറയ്ക്കാനോ ഉള്ള മരുന്നുകൾ ഒന്നും യുകെയിൽ ലഭ്യമല്ല. എന്നാൽ ജീവിത രീതികളിലൂടെ ഡിമെൻഷ്യയെ 40 ശതമാനം വരെ തടയാൻ കഴിയുമെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് യുകെയിലെ അൽഷിമേഴ്‌സ് റിസർച്ച് പോളിസി മേധാവി ഡോക്ടർ സൂസൻ മിച്ചൽ പറഞ്ഞു.