Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്പെയിനിൽ കാണാതായ 19 വയസ്സുകാരനായ ബ്രിട്ടീഷ് യുവാവിനു വേണ്ടിയുള്ള തിരച്ചിൽ പുതിയ സന്നാഹങ്ങളുമായി പുനരാരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 19 വയസ്സ് പ്രായമുള്ള ജെയ് സ്ലേറ്ററിനെ ജൂൺ 17 തിങ്കളാഴ്ച മുതൽ ആണ് സ്പെയിനിലെ ടെനറൈഫിൽ നിന്ന് കാണാതായത്. ലങ്ക ഷെറിൽ നിന്നുള്ള ജെയ് സ്പാനിഷ് ദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. ഷോർട്ട്സും വെള്ള ടീഷർട്ടും ആണ് ജെയ് ധരിച്ചിരുന്നത്. ഒരു കറുത്ത ബാഗും ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത് . സംഭവം അറിഞ്ഞതിനെ തുടർന്ന് ജെയിയുടെ അമ്മ യുകെയിൽ നിന്ന് ടെനറൈഫിലേയ്ക്ക് പോയിട്ടുണ്ട്. വെള്ളിയാഴ്ച ഗാർഡിയ സിവിൽ സന്നദ്ധ സംഘടനകളോടും പ്രയാസകരമായ സാഹചര്യങ്ങളിൽ വൈദഗ്ധ്യമുള്ള പൊതുജനങ്ങളോടും വടക്കൻ ടെനറൈഫിലേക്ക് തിരച്ചിലിൽ പങ്കെടുക്കാനായി എത്തിച്ചേരാൻ ആവശ്യപ്പെട്ടിരുന്നു.

പരിചയസമ്പന്നരായ ഡസൻ കണക്കിന് പ്രാദേശിക അഗ്നിശമന സേനാംഗങ്ങളും പോലീസും തിരച്ചിലിൽ പങ്കെടുക്കുന്നതിനെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പോലീസിനെയും അഗ്നിശമന സേനാംഗങ്ങളെയും പ്രത്യേക പരിശീലനം ലഭിച്ച ആളുകളെയും കൂടാതെ 12 ഓളം പ്രാദേശിക വാസികളും തിരച്ചിലിൽ പങ്കെടുക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഒരാഴ്ച പിന്നിട്ടിട്ടും പോലീസിന്റെ അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായതായുള്ള സൂചനകൾ ഒന്നുമില്ലാത്തത് കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. ജെയ് സ്ലേറ്ററിനായുള്ള തിരച്ചിൽ 12 ദിവസം പിന്നിടുകയാണ്. നിലവിലെ അന്വേഷണത്തിന് പുരോഗതി ഇല്ലാത്തതു കൊണ്ട് പരിശീലനം ലഭിച്ച പ്രത്യേക നായ്ക്കളെ സ്ഥലത്തെത്തിച്ച് തിരച്ചിൽ നടത്തുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു .

യുവാവിന്റെ മൊബൈലിലെ സിഗ്നലുകൾ അവസാനം കണ്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. ഇവിടേയ്ക്ക് പരിശീലനം ലഭിച്ച പ്രത്യേക നായ്ക്കളെ മാഡ്രിഡിൽ നിന്ന് എത്തിച്ച് തിരച്ചിൽ നടത്താനാണ് പോലീസ് പദ്ധതി തയ്യാറാക്കുന്നത്. ജെയിയെ കണ്ടെത്താൻ എല്ലാ വിഭവങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് സാൻ്റിഗോ ഡെൽ ടെയ്‌ഡിലെ മേയർ എമിലിയോ നവാരോ പറഞ്ഞു. തൻറെ ഫോൺ 1% മാത്രം ബാറ്ററി ബായ്ക് അപ്പ് ഉള്ളുവെന്നും തനിക്ക് വെള്ളത്തിൻറെ ആവശ്യമുണ്ടെന്നും ജെയ് സ്ലേറ്റർ അവസാനമായി തൻറെ കൂട്ടുകാരിക്ക് അയച്ച സന്ദേശമാണ് പോലീസിന് അവന്റെ തിരോധാനത്തെ കുറിച്ചുള്ള അവസാന സൂചന.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൈനിക യൂണിഫോം ധരിച്ച ചാൾസ് രാജാവിൻ്റെ പുതിയ ഛായാചിത്രം സായുധ സേനാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കി. വിൻഡ്‌സർ കാസിലിൻ്റെ ഗ്രാൻഡ് കോറിഡോറിൽ രാജാവ് ഉപവിഷ്ടനാകുന്ന നിലയിൽ ആണ് ചിത്രം രൂപകൽപന ചെയ്തിരിക്കുന്നത്. ഫീൽഡ് മാർഷലിൻ്റെ ആചാരപരമായ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന രാജാവ് മെഡലുകളും മറ്റ് സ്ഥാന ചിഹ്നങ്ങളും ധരിച്ചിട്ടുണ്ട്.

ജൂണിലെ അവസാന ശനിയാഴ്ചയായ ഇന്നാണ് യുകെയിൽ സായുധസേനാ ദിനമായി ആചരിക്കുന്നത് . വീരമൃത്യു അടഞ്ഞവരും വിരമിച്ചവരും വിട പറഞ്ഞവരുമായ സൈനികരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ബഹുമാനാർത്ഥമാണ് സായുധസേനാ ദിനം ആചരിക്കുന്നത്. 2023 -ലെ രാജാവിൻറെ കിരീട ധാരണത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ പകർത്തിയ കൊട്ടാര ഫോട്ടോഗ്രാഫറായ ഹ്യൂഗോ ബർണാണ്ട് കഴിഞ്ഞ നവംബറിൽ എടുത്തതാണ് ചാൾസ് രാജാവിൻറെ ഇന്ന് പുറത്തിറക്കുന്ന ചിത്രം.


ബ്രിട്ടീഷ് ആർമിയിലെ ഏറ്റവും ഉയർന്ന പദവിയാണ് ഫീൽഡ് മാർഷൽ എന്നത്. എലിസബത്ത് രാജ്ഞി ജീവിച്ചിരിക്കെ തന്നെ രാജാവ് ഈ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടിരുന്നു. രാജ്ഞിയുടെ മരണ ശേഷം രാജാവായത് മുതൽ അദ്ദേഹം മുഴുവൻ സായുധസേനയുടെയും ആചാരപരമായ തലവനാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ടാറ്റാ സ്റ്റീൽ പ്ലാന്റിലെ പ്രശ്നങ്ങൾ വഷളാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈ 8 മുതൽ ഏകപക്ഷീയമായ പണിമുടക്കിന് ആഹ്വാനം ചെയ്യുമെന്ന് യൂണൈറ്റഡ് യൂണിയൻ പ്രഖ്യാപിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടാറ്റാ സ്റ്റീൽ പ്രഖ്യാപിച്ചു . ഇത് വരും ദിവസങ്ങളിൽ കമ്പനിയും യൂണിയനുമായുള്ള സംഘർഷം വർദ്ധിപ്പിക്കും എന്നാണ് വിലയിരുത്തുന്നത്.

മുംബൈ ആസ്ഥാനമായുള്ള സ്റ്റീൽ കമ്പനി ജൂൺ അവസാനത്തോടെ ഒരു സ്ഫോടന ചൂളയും സെപ്തംബർ മാസത്തോടെ രണ്ടാമത്തേതും അടച്ചുപൂട്ടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കമ്പനികളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നും തങ്ങളുടെ മുന്നിലില്ലെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീൽ കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് തൊഴിലാളി യൂണിയൻ ഉയർത്തുന്നത് . 1500 തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് യുകെയിലെ ടാറ്റാ സ്റ്റീൽ തൊഴിലാളികൾ പണിമുടക്കുന്നത്.

പോർട്ട് ടാൽബോട്ടിലെ രണ്ട് ചൂളകൾ പ്രവർത്തനം നിർത്തുമ്പോൾ ഏകദേശം 2,800 ടാറ്റ സ്റ്റീൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും. എന്നാൽ തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചാൽ അടച്ചുപൂട്ടൽ നടപടികൾ വേഗത്തിലാക്കുമെന്ന ഭീഷണിയുടെ സ്വരമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എങ്ങനെയൊക്കെയായാലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 8 – ന് സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് യുണൈറ്റഡ് യൂണിയൻ.

വളരെ നാളുകളായി ടാറ്റാ സ്റ്റീലിന്റെ പോർട്ട് ടാൽബോട്ടിലെ ഉരുക്ക് നിർമ്മാണശാലയിൽ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ് . ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് തൊഴിലാളികൾക്ക് ഇവിടെ ജോലി നഷ്ടമാകുന്നത്. സമരത്തിൽ തൊഴിലാളികൾ പങ്കെടുത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സം നേരിട്ടാൽ നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കൽ പാക്കേജിൽ നിന്ന് ടാറ്റാ സ്റ്റീൽ പുറകോട്ട് പോകുമെന്ന്‌ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് നായർ പറഞ്ഞത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ ഉല്പാദകരാണ്.  ടിൻ ക്യാനുകൾ മുതൽ കാറുകൾ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ ഈ സ്റ്റീൽ വർക്കിന്റെ സവിശേഷതയാണ്. എന്നാൽ യുകെയിൽ ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നതും ഈ സ്റ്റീൽ കമ്പനിയാണ്. ഇതിന് പിന്നാലെയാണ് സ്റ്റീൽ നിർമ്മാണത്തിനായി പുതിയ ഇലക്ട്രിക് ആർക്ക് ഫർണസുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് നൽകാൻ യുകെ സർക്കാർ തീരുമാനിച്ചത്. എന്നാൽ കമ്പനി പുതിയ ഫർണസുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്നതാണ് സമരത്തിന് കാരണമായിരിക്കുന്നത്. പുതിയ ഫർണസുകൾ ഉപയോഗിക്കുമ്പോൾ യുകെയുടെ മുഴുവൻ ബിസിനസ്, വ്യാവസായിക കാർബൺ ഉദ്‌വമനം 7% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം! 14 വര്‍ഷം മുമ്പ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അരുന്ധതി റോയിയുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് രണ്ടാഴ്ച്ച മാത്രം ആയിരിക്കെയാണ് അരുന്ധതിയെ പുരസ്കാര ജേതാവായി ‘ഇംഗ്ലിഷ് പെൻ’ അധ്യക്ഷ റൂത്ത് ബോർത്‌വിക് പ്രഖ്യാപിച്ചത്. പെൻ ഇംഗ്ലീഷിൻ്റെ പത്രക്കുറിപ്പിലൂടെ പങ്കിട്ട ഒരു പ്രസ്താവനയിൽ, അചഞ്ചലമായ ധീരത, ആടിയുലയാത്ത നിലപാടുകൾ… ബ്രിട്ടിഷ് നാടകകൃത്ത് ഹാരൾഡ് പിന്ററുടെ നൊബേൽ പ്രസംഗത്തിൽ നിന്നുള്ള മനോഹര വാക്കുകൾ ഉദ്ധരിച്ചാണ് അധികൃതർ അരുന്ധതിയുടെ രചനകളെ വിശേഷിപ്പിച്ചത്.

അന്തരിച്ച നാടകകൃത്ത് ഹരോൾഡ് പിൻ്ററിനോടുള്ള ആദരവായി 2009-ലാണ് ഇംഗ്ലീഷ് പെൻ ആരംഭിച്ചത്. ഇംഗ്ലീഷ് പെൻ ചെയർ റൂത്ത് ബോർത്ത്‌വിക്ക്, നടൻ ഖാലിദ് അബ്ദുല്ല, എഴുത്തുകാരൻ റോജർ റോബിൻസൺ എന്നിവരായിരുന്നു വിധികർത്താക്കൾ. 1997 ൽ ബുക്കർ പുരസ്കാരം നേടിയ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ നോവലിലൂടെയാണ് അരുന്ധതി രാജ്യാന്തര പ്രശസ്‌തി നേടിയത്. പിന്നീട് രാഷ്ട്രീയ നിലപാടുകളും എഴുത്തും ആക്ടിവിസവും അവർക്ക് അതിലേറെ ശ്രദ്ധ നേടി കൊടുത്തു.

യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത്, മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാർ എന്നിവർക്കാണ് പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കി വരുന്നത്. ഒക്ടോബർ 10നു നടക്കുന്ന പുരസ്‌കാരദാന ചടങ്ങിന് ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറിയാണ് ആതിഥേയത്വം വഹിക്കുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെഡ് ഫോർഡിനടുത്തുള്ള സെന്റ് നിക്കോൾസിൽ താമസിക്കുന്ന ജോജോ ഫ്രാൻസിസ് മരണമടഞ്ഞു . ഇന്ന് രാവിലെ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത് എന്നാണ് അറിയാൻ സാധിച്ചത്. 52 വയസ്സു മാത്രം പ്രായമുള്ള ജോജോ ഫ്രാൻസിസ് കേരളത്തിൽ ചങ്ങനാശ്ശേരിക്ക് അടുത്തുള്ള മാമൂട് സ്വദേശിയാണ്.

വീട്ടിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി സർവീസിനെ വിളിച്ചെങ്കിലും അവർ വരുന്നതിനുമുമ്പ് മരണം സംഭവിക്കുകയായിരുന്നു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയത്. എ- ലെവലിൽ പഠിക്കുന്ന വിദ്യാർഥിയായ ഒരു മകനാണ് ഇവർക്ക് ഉള്ളത്.

മലയാളികളുടെ ഇടയിലുള്ള ഓരോ മരണവും കടുത്ത ആഘാതവും വേദനയുമാണ് യുകെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത്. ജീവിതശൈലി രോഗങ്ങൾ ബാധിച്ചുള്ള മരണം വളരെ കൂടുതലാകുന്നതായാണ് അടുത്തിടെയുണ്ടായ മരണ വാർത്തകൾ പരിശോധിക്കുമ്പോൾ മനസ്സിലാകന്നത്. വളരെ പ്രായം കുറഞ്ഞവരിലും ഹൃദയാഘാതവും ക്യാൻസറും ബാധിക്കുന്നതിന്റെ നിരക്ക് യുകെ മലയാളി സമൂഹത്തിൽ കൂടിയിരിക്കുകയാണ് .

ജോജോ ഫ്രാൻസിസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4 ൻ്റെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആര് സർക്കാർ രൂപീകരിച്ചാലും തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട വാതുവെയ്പ്പ് വിവാദങ്ങൾ അവസാനിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുപോലെ ഞെട്ടിച്ചു കൊണ്ടാണ് പൊതു തെരഞ്ഞെടുപ്പ് തീയതിയായ ജൂലൈ 4- ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ വാതുവെയ്പ്പ് വിവാദത്തോടെ അനുബന്ധിച്ച് നടക്കുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് പ്രധാനമന്ത്രി ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കുമാണ്.


തൻ്റെ പാർലമെൻ്ററി സഹായിയായ ക്രെയ്ഗ് വില്യംസിനോട് പൊതുതിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് പറഞ്ഞോ എന്ന് പറയാൻ പ്രധാനമന്ത്രി വിസമ്മതിച്ചുതാണ് ഈ വിഷയത്തിൽ ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന ചൂടുള്ള വാർത്ത. തിരഞ്ഞെടുപ്പ് തീയതിയിൽ പന്തയം വെച്ചതായി സമ്മതിച്ചതിനെത്തുടർന്ന് കൺസർവേറ്റീവുകൾ ചൊവ്വാഴ്ച സ്ഥാനാർത്ഥിയായി വില്യംസിനുള്ള പിന്തുണ പിൻവലിച്ചിരുന്നു . എന്നാൽ താനൊരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇതിനിടെ തിരഞ്ഞെടുപ്പ് വാതുവെയ്പ്പ് സംബന്ധിച്ച കേസുകളുടെ അന്വേഷണത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയതായി മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ ഈ തിരഞ്ഞെടുപ്പ് കാലത്ത് കൺസർവേറ്റീവ് പാർട്ടിക്ക് ചൂതാട്ട ആരോപണം വൻ തിരിച്ചടിയാകും. അഞ്ചാഴ്ച മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ പാർട്ടി വോട്ടെടുപ്പിൽ 20 പോയിന്റിന് പിന്നിലായിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ പാർട്ടിയുടെ നാലാമത്തെ പ്രധാനമന്ത്രിയാണ് നിലവിലുള്ളത്. ഇത്രയും ചീത്തപ്പേരുള്ള സാഹചര്യത്തിലാണ് ചൂതാട്ട വിവാദവും പാർട്ടിക്കെതിരെ ആരോപിച്ചിരിക്കുന്നത്. വിവാദത്തിൽ ഇതുവരെ നാല് ടോറി പാർട്ടി അംഗങ്ങളും ഒരു ലേബർ സ്ഥാനാർത്ഥിയും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കുകയാണ് . യുകെയിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ അവസാന വോട്ടും തങ്ങൾക്ക് അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണ്. അഭിപ്രായ സർവേയിൽ ലേബർ പാർട്ടി വളരെ മുന്നിലാണെങ്കിലും ഒട്ടും വിട്ടുകൊടുക്കാതെ നിലവിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും മറ്റ് ചെറിയ പാർട്ടികളും ജന പിന്തുണയ്ക്കായി വീറോടെയുള്ള പ്രചാരണം കൊഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

കൺസവേറ്റീവ് പാർട്ടിയെ സമർദ്ധത്തിലാഴ്ത്തി കൊണ്ടുള്ള മുന്നേറ്റമാണ് റീഫോം യുകെ നടത്തിയതായുള്ള വിവരങ്ങൾ കഴിഞ്ഞയാഴ്ച വാർത്തയായിരുന്നു. അഭിപ്രായ സർവേയിൽ അവർ മുന്നേറിയതായുള്ള വാർത്തകൾ വൻ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്. എന്നാൽ റീഫോം യുകെയുടെ സ്ഥാനാർത്ഥികൾ നടത്തിയതായി പറയുന്ന അപകടകരമായ പരാമർശങ്ങൾ അവരുടെ ജനപ്രീതി ഇടിയുന്നതിന് വലിയ പങ്കുവഹിക്കും എന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നത്. റീഫോം യുകെയുടെ തിരഞ്ഞെടുപ്പ് പ്രചാരകരായ ആൻഡ്രൂ പോബ്സ് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിനെതിരെ നടത്തിയ വംശീയ അധിക്ഷേപം അവർക്ക് വൻ തിരിച്ചടിയാകുമെന്ന റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ഇത് കൂടാതെ അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ ഇസ്ലാമോ ഫോബിയ , അശ്ലീല ചുവയുള്ള സ്വഭാവങ്ങൾ ഉള്ളതാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റീഫോം യുകെയുമായി ബന്ധമുള്ള മറ്റൊരാൾ പോലീസ് വാഹനത്തിലെ പ്രൈഡ് ഫ്ലാഗിനെ ജീർണിച്ച പതാക എന്ന് വിളിച്ചതും മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു.


മുഖ്യധാരാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നയങ്ങൾ അവതരിപ്പിച്ച ചെറു പാർട്ടികൾക്ക് സാധാരണക്കാരുടെ ഇടയിൽ പെട്ടെന്ന് സ്വീകാര്യത വർദ്ധിക്കുന്നതായാണ് തിരഞ്ഞെടുപ്പ് സർവേകളിൽ വ്യക്തമാകുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. ഏതെങ്കിലും രീതിയിൽ തൂക്കു മന്ത്രിസഭ വരുകയാണെങ്കിൽ ചെറു പാർട്ടികൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തികളായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്വകാര്യ കാർ പാർക്കിങ്ങുകളിൽ നിരക്ക് ഈടാക്കുന്നതിൽ മാറ്റം. ശരത്കാലം മുതൽ പുതിയ പരിശീലന കോഡിൻ്റെ ഭാഗമായി, വാഹനമോടിക്കുന്നവരിൽ നിന്ന് അധിക സമയം പാർക്ക് ചെയ്‌താൽ നിരക്ക് ഈടാക്കുന്നതിന് മുമ്പ് 10 മിനിറ്റ് “ഗ്രേസ് പിരീഡ്” ഉണ്ടായിരിക്കും. എന്നാൽ നിലവിലെ ചാർജുകളെക്കാൾ ഉയർന്ന ചാർജുകളായിരിക്കും ഈടാക്കുന്നത്.

അതേസമയം സ്വകാര്യ കാർ പാർക്കിങ്ങിൽ വരുത്തിയ പുതിയ മാറ്റത്തിന് വൻ വിമർശനവുമായി മോട്ടോറിംഗ് ഓർഗനൈസേഷനുകൾ രംഗത്ത് വന്നു. ഡ്രൈവർമാരെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടിയാണ് ഇതെന്ന് അധികൃതർ പറയുന്നു. ഡ്രൈവർമാരുടെ സംരക്ഷണത്തിന് സർക്കാർ നിയമനിർമ്മാണം ആവശ്യമാണെന്നും ഇവർ പറഞ്ഞു.

സ്വകാര്യ കാർ പാർക്കിങ്ങ് ഓപ്പറേറ്റർമാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷനും ഇൻ്റർനാഷണൽ പാർക്കിംഗ് കമ്മ്യൂണിറ്റിയും ചേർന്നാണ് പുതിയ പ്രാക്ടീസ് കോഡ് കൊണ്ടുവന്നിരിക്കുന്നത്. പുതിയ പ്രാക്ടീസ് കോഡിലെ 10 മിനിറ്റ് ഗ്രേസ് പിരീഡ് അനുസരിച്ച് അടച്ച തുകയ്ക്കുള്ള സമയം കഴിഞ്ഞ് പത്ത് മിനിറ്റ് കഴിഞ്ഞ് മാത്രമേ പാർക്കിംഗ് ചാർജ് നോട്ടീസ് നൽകുകയുള്ളൂ. ഒക്ടോബറിൽ പുതിയ കോഡ് നടപ്പിലാക്കാനാണ് വ്യവസായ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത്. സൂപ്പർ മാർക്കറ്റുകൾക്ക് സമീപവും ഷോപ്പിംഗ് കോംപ്ലക്സുകൾക്ക് സമീപവും സ്വകാര്യ കാർ പാർക്കിങ്ങുകൾ ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ വീണ്ടും സമരം ആരംഭിച്ചു. ഇന്ന് മുതൽ ആരംഭിച്ച സമരം 5 ദിവസം നീണ്ടു നിൽക്കും. ശമ്പള വർദ്ധനവിനായി 11 -ാം മത്തെ പ്രാവശ്യമാണ് ജൂനിയർ ഡോക്ടർമാർ സമരത്തിനിറങ്ങുന്നത്. ഇന്ന് രാവിലെ 7 മണി മുതലാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർ സമരം നടത്തുന്നത്.


ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം ആശുപത്രികളിലെ സേവനങ്ങൾക്ക് കാര്യമായ തടസ്സമുണ്ടാകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്ന് ശമ്പള വർദ്ധനവിന് പുതിയ ഓഫർ ഒന്നും ഇല്ലാത്തതിനാൽ സമരം നടത്തുകയാണെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. എന്നാൽ അടുത്ത ആഴ്ച പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡോക്ടർമാർ സമരം നടത്തുന്നതിനെ കടുത്ത ഭാഷയിലാണ് എൻഎച്ച്എസ് വിമർശിക്കുന്നത്.

സർക്കാരും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മെയ് മാസത്തിൽ ചർച്ചകൾ നടത്താൻ തയ്യാറെടുത്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശമ്പള വർദ്ധനവിനായുള്ള ചർച്ചകൾ ഒന്നും നടന്നില്ല. ഇതാണ് പണിമുടക്കുമായി മുന്നോട്ടു പോകാൻ യൂണിയനെ പ്രേരിപ്പിച്ചിരിക്കുന്നത് . ജൂനിയർ ഡോക്ടർമാർക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ശരാശരി 9% ശമ്പള വർദ്ധനവ് ലഭിച്ചു. എന്നാൽ പണപ്പെരുപ്പത്തിന് ആനുപാതികമായി 35% ശമ്പള വർദ്ധനവ് ആണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്. എൻ എച്ച് എസിലെ ഡോക്ടർമാരിൽ പകുതിയോളം പേരും ജൂനിയർ ഡോക്ടർമാരാണ്. അവരിൽ മൂന്നിൽ രണ്ടുപേരും ബിഎംഎ അംഗങ്ങളാണ്. അതുകൊണ്ട് തന്നെ ബി എം എ നടത്തുന്ന സമരം ആരോഗ്യ മേഖലയെ സ്തംഭിപ്പിക്കുമെന്ന് ഉറപ്പാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത വ്യാഴാഴ്ച്ച നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ചർച്ചയിൽ റിഷി സുനകും സർ കെയർ സ്റ്റാർമറും. സംവാദത്തിൽ നികുതി, കുടിയേറ്റം, ലിംഗഭേദം, ബ്രെക്സിറ്റ് തുടങ്ങിയ പ്രധാന വിഷയങ്ങളും ഉൾപ്പെട്ടിരുന്നു. ബിബിസി സംഘടിപ്പിച്ച 75 മിനിറ്റ് നീണ്ടുനിന്ന സംവാദത്തിൽ ഋഷി സുനക്, സർ കെയർ നികുതി വർദ്ധന ആസൂത്രണം ചെയ്തതായി ആവർത്തിച്ച് കുറ്റപ്പെടുത്തുകയും അനധികൃത കുടിയേറ്റം പരിഹരിക്കാൻ ഒരു പദ്ധതിയും ഇല്ലെന്ന് അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു.

അതേസമയം സർ കെയർ സ്റ്റാർമർ ഋഷി സുനകിനെതിരെ ഫണ്ടില്ലാത്ത നികുതി വാഗ്‌ദാനം ചെയ്യുന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചു. നോട്ടിംഗ്‌ഹാം ട്രെൻ്റ് യൂണിവേഴ്‌സിറ്റിയിലെ പൊതുജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങളെക്കുറിച്ച് ഇരുവർക്കും നേരത്തെ ധാരണയുണ്ടായിരുന്നില്ല. പൊതുതിരഞ്ഞെടുപ്പ് സമയത്തെ കുറിച്ച് വാതുവെപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ടോറി സ്ഥാനാർത്ഥികളെ കുറിച്ച് പ്രതികരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് സർ കെയർ സ്റ്റാർമർ സംവാദത്തിന് തുടക്കമിട്ടത്. കാര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അവ ശരിയായി കൈകാര്യം ചെയ്തുവെന്ന് പ്രധാനമന്ത്രി ഋഷി സുനക് ഇതിനോട് പ്രതികരിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിക്കുമെന്ന് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അഭിപ്രായം പാർട്ടിക്ക് അനുകൂലമാക്കാനുള്ള റിഷി സുനകിൻെറ അവസാന അവസരമായ ഈ സംവാദത്തെ കാണാം. ക്യാമ്പെയ്‌നിൻ്റെ തുടക്കത്തിൽ ഉണ്ടായത് പോലെ നികുതി വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആക്രമണാത്മക നിലപാടാണ് റിഷി സുനക് സ്വീകരിച്ചത്. മുൻപുള്ള സംവാദങ്ങളേക്കാൾ പോരാട്ട വീര്യം പ്രകടിപ്പിച്ചുകൊണ്ടാണ് കെയർ സ്റ്റാർമർ ഇത്തവണ പ്രതികരിച്ചത്. ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും നേതാക്കൾ നൽകി.

Copyright © . All rights reserved