ന്യൂസ് ഡെസ്ക് മലയാളം യുകെ
6 മാസം മുമ്പു മാത്രം യുകെയിൽ എത്തി അകാലത്തിൽ വിടപറഞ്ഞ ബോബിൻ ചെറിയാന്റെ പൊതുദർശനം എക്സിറ്ററിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയിൽ വച്ച് നടന്നു. ഫാ. സണ്ണി പോളും ഫാ. രാജേഷ് എബ്രഹാമും ആണ് പ്രാർത്ഥനാ സുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. വെറും 43 -മത്തെ വയസിലാണ് ബോബിൻ ഈ ലോക ജീവിതത്തിൽ നിന്ന് വിട പറഞ്ഞത്. യുകെയിലെത്തിയിട്ട് കുറച്ചു കാലമേ ആയുള്ളൂവെങ്കിലും എക്സിറ്ററിലെ മലയാളി സമൂഹവുമായി ഒരു നല്ല ബന്ധം സ്ഥാപിച്ചെടുക്കാൻ ബോബിനായിരുന്നു.
ബോബിന്റെ നിര്യാണത്തോടെ ഒറ്റപ്പെട്ടുപോയ ഭാര്യ നിഷയെയും ഒമ്പതും അഞ്ചും വയസ്സായ മകളെയും മകനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമത്തിലായിരുന്നു എല്ലാവരും .
കുടുംബത്തിനൊപ്പം എക്സിറ്ററിനടുത്തുള്ള കോളിറ്റണിൽ ആയിരുന്നു ബോബിൻ താമസിച്ചിരുന്നത്. കേരളത്തിൽനിന്ന് യുകെയിലെത്തിയ ബോബിന് അധികം താമസിയാതെ തന്നെ ക്യാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. അതിൻറെ ഭാഗമായുള്ള ചികിത്സകൾ കാരണം അദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ചികിത്സകൾ കൊണ്ട് ക്യാൻസർ രോഗം സുഖപ്പെട്ടു വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതുവർഷത്തിൽ വീണ്ടും പണിമുടക്കിനായി യുകെയിലെ എന്‍എച്ച്എസ് നേഴ്സുമാര്‍ തയ്യാറെടുക്കുന്നതായുള്ള വാർത്തകൾ പുറത്ത്. ഇതിന് പിന്നാലെ മാസങ്ങൾക്ക് മുൻപ് നാമമാത്രമായി വാഗ്‌ദാനം ചെയ്‌ത ശമ്പള വർധനവിൽ തങ്ങൾ തൃപ്‌തരല്ലെന്ന് റോയല്‍ കോളജ് ഓഫ് നേഴ്‌സിംഗ് (ആര്‍സിഎന്‍) പറഞ്ഞു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും പണിമുടക്കെന്ന് ആര്‍സിഎന്‍ സൂചന നൽകിയിട്ടുണ്ട്. 2023 ൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് നേഴ്‌സിംഗ് യൂണിയനുകൾ പണിമുടക്കുകൾ നടത്തിയിരുന്നു. എന്നാൽ സർക്കാർ തുച്ഛമായ ശമ്പള വര്‍ദ്ധനവ് മാത്രമാണ് ലഭ്യമാക്കിയതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളന്‍ പറഞ്ഞു.
അതേസമയം നാമമാത്രമായി ശമ്പളവർദ്ധനവ് ഉണ്ടായിട്ടും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികൾ സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് കൂടുതൽ നടപടികൾ വേണമെന്ന ആവശ്യവുമായി ആർസിഎൻ രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ തങ്ങളെ സുരക്ഷിതമാക്കാനുള്ള നടപടികൾ മാത്രമാണ് ചെയ്യുന്നതെന്ന് ആർസിഎൻ അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പാറ്റ് കുള്ളന്‍ പറയുന്നു.
2024 ല്‍ നേഴ്സുമാര്‍ക്ക് മാന്യമായ വരുമാനത്തോടൊപ്പം സുരക്ഷിതമായ രീതിയില്‍ ജോലി ചെയ്യാനുള്ള സാഹചര്യവും ഒരുക്കണമെന്നാണ് നേഴ്‌സിംഗ് യുണിയൻെറ ആവശ്യം. നിലവിൽ എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ 40,000 ത്തിലേറെ നേഴ്‌സിംഗ് ഒഴിവുകൾ ആണ് ഉള്ളത്. അതിനാൽ ഓരോ ജീവനക്കാർക്കും പ്രതിദിനം 10 മുതല്‍ 15 രോഗികളെ വരെ പരിചരിക്കേണ്ടതായി വരുന്നു. 2024 തെരഞ്ഞെടുപ്പ് വർഷമായതിനാൽ യുകെയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ശമ്പളവർദ്ധന വിഷയത്തിൽ ഇടപെടൽ നടത്താൻ ക്ഷണിക്കുമെന്നും പാറ്റ് കുള്ളൻ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സെൻട്രൽ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിന്റെ ക്ലോക്ക് ടവറിലെ മണിനാദം ബ്രിട്ടീഷുകാരുടെ ന്യൂ ഇയർ ആഘോഷങ്ങളുടെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. ബിഗ് ബെൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ കൂറ്റൻ മണിയുടെ മണിനാദങ്ങൾ ബിബിസി പ്രക്ഷേപണം ചെയ്തിട്ട് 2024 -ൽ 100 വർഷങ്ങൾ തികയുകയാണ്. ഓരോ പുതിയ വർഷങ്ങളെയും വരവേൽക്കാനുള്ള സ്വീകരണ ഗാനമായാണ് ഈ മണിനാദങ്ങളെ ബിബിസി പ്രക്ഷേപണം ചെയ്യുന്നത്. 2012 വരെ ക്ലോക്ക് ടവർ എന്നറിയപ്പെട്ടിരുന്ന ഈ ടവറിന്, എലിസബത്ത് രാജ്ഞിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്ഞിയോടുള്ള ബഹുമാനം സൂചകമായി പിന്നീട് എലിസബത്ത് ടവർ എന്ന പേര് നൽകുകയായിരുന്നു.
1923-ലെ പുതുവത്സര രാവിലാണ്, ബിബിസി എഞ്ചിനീയർ എജി ഡ്രൈലാൻഡ് ബിഗ് ബെന്നിന്റെയും ക്വാർട്ടർ ബെല്ലൂകളുടെയും സ്‌ട്രൈക്കുകൾ റെക്കോർഡു ചെയ്യാൻ മൈക്കുമായി പാർലമെന്റ് ഹൗസുകൾക്ക് എതിർവശത്തുള്ള മേൽക്കൂരയിൽ കയറിയത്. അതിനുശേഷം, എല്ലാ വർഷവും രാജ്യത്തിന്റെ ടൈംപീസ് ശബ്ദങ്ങളായി ഇവ ഓരോ പുതുവത്സര രാവുകളിലും പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്.
പ്രശസ്തമായ ഈ ക്ലോക്ക് ടവറിലെ ഏറ്റവും വലിയ മണിക്കാണ് ബിഗ് ബെൻ എന്ന പേര് വിളിക്കുന്നതെങ്കിലും, പൊതുവേ ഈ ക്ലോക്ക് ടവർ തന്നെ ബിഗ് ബെൻ എന്നാണ് അറിയപ്പെടുന്നത്. ഏകദേശം 96 മീറ്ററോളം ഉയരമാണ് ഈ ക്ലോക്ക് ടവറിന് ഉള്ളത്. ബിഗ് ബെൻ എന്നറിയപ്പെടുന്ന വലിയ മണി കൂടാതെ, ക്വാർട്ടർ ബെല്ലുകൾ എന്നറിയപ്പെടുന്ന മറ്റ് നാല് ചെറിയ മണികളും ഈ ക്ലോക്ക് ടവറിൽ ഉണ്ട്. 2017 മുതൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലോക്ക് ടവർ കുറച്ചു വർഷങ്ങൾ അടച്ചിട്ടിരുന്നു. ബ്രിട്ടന്റെ പൈതൃക സമ്പത്തിന്റെ ഒരു ഭാഗമാണ് ഈ കൂറ്റൻ മണിനാദം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സീറോ മലബാർ സഭയുടെ അടുത്ത തലവൻ ആരായിരിക്കും? സഭാംഗങ്ങൾക്കിടയിലെ സജീവ ചർച്ചാവിഷയമാണിത്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ തക്കവിധം ആത്മീയവും നേതൃത്വപരവുമായ കഴിവുകൾ ഒത്തിണങ്ങിയ ഒരു നേതൃത്വത്തെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് നിലവിലെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കലറങ്ങാട്ടിലിന്റെ പേര് സജീവ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് ബ്രിട്ടനിലെ സഭാഗങ്ങൾക്കിടയിലും ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു . അതിൻറെ പ്രധാന കാരണം മാർ ജോസഫ് കലറങ്ങാടിന്റെ പകരക്കാരനായി പാലാ രൂപതയെ നയിക്കാൻ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയോഗിക്കപ്പെടും എന്ന സൂചനകളാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപത നിലവിൽ വന്നത് മുതൽ മാർ ജോസഫ് സ്രാമ്പിക്കൽ ആയിരുന്നു രൂപതയുടെ അധ്യക്ഷപദവി അലങ്കരിച്ചിരുന്നത്.
ജനുവരി 8 മുതൽ 13 വരെ നടക്കുന്ന സിനഡിലെ പ്രധാന അജണ്ട പുതിയ മേജർ ബിഷപ്പിനെ തിരഞ്ഞെടുക്കുകയെന്നതാണ്. സിനഡിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ പുതിയ ആർച്ച് ബിഷപ്പിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. വോട്ടവകാശമുള്ള ബിഷപ്പുമാരിൽ മൂന്നിൽ രണ്ടുപേരുടെ പിന്തുണ നേടുന്നയാളാണ് ആർബിഷപ്പ് പദവിയിലെത്തുക.
പ്രതിസന്ധി കാലത്ത് സഭയെ നയിക്കാൻ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ മേജർ ആർച്ച് ബിഷപ്പ് വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മേജർ ആർച്ച് ബിഷപ്പിനായുള്ള തെരഞ്ഞെടുപ്പ് ഫലത്തിന് പോപ്പിന്റെ അംഗീകാരം ലഭിച്ചാൽ സിനഡിന്റെ സമാപന ദിവസമായ ജനുവരി 13-ാം തീയതി കേരളത്തിലും റോമിലും ഒരേസമയം ആർച്ച് ബിഷപ്പ് ആരാണെന്ന പ്രഖ്യാപനം നടത്തപ്പെടും .
ന്യൂസ് ഡെസ്ക് മലയാളം യുകെ
കേരളത്തിൽ ആയിരുന്നപ്പോൾ ഉള്ള പുൽക്കൂട് നിർമ്മാണവും വീട് വീടാന്തരം കയറിയുള്ള കരോളും ഒക്കെ ക്രിസ്മസ് ദിനങ്ങളിൽ പല യു കെ മലയാളികളുടെയും മനസ്സിൽ ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഓർമ്മകളാണ്. പണ്ടൊക്കെ ക്രിസ്മസ് അവധിക്കാലത്ത് പ്രധാന പരിപാടി പനയോലയും തെങ്ങോലയും വൈക്കോലും മേഞ്ഞുണ്ടാക്കുന്ന പുൽക്കൂടുകളായിരുന്നു. ഇന്ന് കടകളിലും ഓൺലൈൻ ആയിട്ടും മേടിക്കുന്ന പുൽക്കൂടുകൾ ആണ് ഭൂരിഭാഗവും ഉപയോഗിക്കുന്നത്. തനതായ രീതിയിൽ ക്രിയാത്മകമായി ഓരോ വീടുകളിലും കുടുംബാംഗങ്ങൾ ഒരുമിച്ച് ഉണ്ടാക്കുന്ന ക്രിസ്മസ് പുൽക്കൂടിന്റെ മനോഹാരിത ഒന്നു വേറെ തന്നെയായിരുന്നു.
എൻഎച്ച്എസിലെ ജോലിത്തിരക്കിനിടയിലും മനോഹരമായ പുൽക്കൂട് ഉണ്ടാക്കി ശ്രദ്ധ നേടിയിരിക്കുകയാണ്. ലീഡ്സിൽ നിന്നുള്ള ബിനോയി ജേക്കബും ഭാര്യ ക്ലിന്റ് സെബാസ്റ്റ്യനും . നാട്ടിലായിരുന്നപ്പോൾ വീട്ടിലും തൻ്റെ ഇടവകയായ അറുമാനൂർ മംഗള വാർത്ത പള്ളിയിലും ക്രിസ്മസ് കാലത്ത് പുൽക്കൂടുകൾ ഉണ്ടാക്കുന്ന പതിവ് യുകെയിലെത്തിയിട്ടും തുടർന്നതിന്റെ സന്തോഷത്തിലാണ് ബിനോയി . രണ്ടര വർഷം മുമ്പ് യുകെയിലെത്തിയ ബിനോയി വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്ഥലപരുമിതി കൊണ്ട് ചെറിയ പുൽക്കൂട് കഴിഞ്ഞവർഷം ബിനോയി നിർമ്മിച്ചിരുന്നു. എന്നാൽ ഈ വർഷം സ്വന്തം വീട് വാങ്ങിച്ച് താമസം തുടങ്ങിയ ബിനോയി വീടിന്റെ ഒരു മുറി മുഴുവനായും തൻറെ മനസിനിണങ്ങിയ രീതിയിലുള്ള പുൽക്കൂട് സജ്ജീകരിച്ചിരിക്കുകയാണ്.
തദ്ദേശീയമായി ലഭിച്ച വസ്തുക്കളാണ് പുൽക്കൂടിന്റെ നിർമ്മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമായും കാർഡ്ബോർഡ് ആണ് നിർമ്മാണ വസ്തു . കൂടാതെ മെറ്റലും ചരലും മുളയും ബിനോയിയുടെ കരവിരുതും കൂടി ചേർന്നപ്പോൾ യുകെയിലെ തന്നെ ഏറ്റവും മനോഹരമായ പുൽക്കൂടായി ഈ ലീഡ്സ് മലയാളിയുടേത്.
ഇയർ ത്രീയിൽ പഠിക്കുന്ന എയിഡനും എട്ട് മാസം മാത്രം പ്രായമുള്ള ഡാനിയേലുമാണ് ബിനോയ് ക്ലിൻറ് ദമ്പതികൾക്ക് ഉള്ളത്. തന്നെ പുൽക്കൂട് നിർമ്മിതിയിൽ ഏറ്റവും കൂടുതൽ സഹായിച്ചത് ഭാര്യ ക്ലിൻറും മകൻ എയ്ഡനും ആണെന്ന് ബിനോയി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
കേരളത്തിൽ കോട്ടയത്തിനടുത്തുള്ള അറുമാനൂർ ആണ് ബിനോയിയുടെ സ്വദേശം . ബിനോയിയും ക്ലിന്റും ചാപ്പൽ അലർട്ടൺ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. പലപ്പോഴും ജോലികഴിഞ്ഞ് രാത്രി 2:00 മണി വരെ നീണ്ടുനിൽക്കുന്നതായിരുന്നു ബിനോയിയുടെ പുൽക്കൂട് നിർമ്മാണം .
ലീഡ്‌സിലെ LS -9 – ൽ താമസിക്കുന്ന ബിനോയിയും കുടുംബവും സെന്റ് മേരീസ് ആന്റ് . സെന്റ് വിൽഫ്രഡ് ഇടവകാംഗങ്ങളാണ്. പള്ളിയിലെ മെൻഫോറം പ്രസിഡന്റ്, ലീഡ്സ് മലയാളി അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ബിനോയി. ഒട്ടേറെ മലയാളികളും ഇംഗ്ലീഷുകാരുമുൾപ്പെടെയുള്ള സുഹൃത്തുക്കളാണ് ബിനോയിയുടെ കരവിരുതിൽ തീർത്ത പുൽക്കൂടു കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിസ്ത്യൻ മത വിശ്വാസികളുടെ എണ്ണം ബ്രിട്ടനിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ മത വിശ്വാസികളുടെ എണ്ണം യുകെയിൽ കൂടി വരികയും ചെയ്യുന്നു . കേരള നസ്രാണി ക്രിസ്ത്യാനികളുടെ യുകെയിലെ വളർച്ചയെക്കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്ത നൽകിയിരിക്കുകയാണ് ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ദി ഗാർഡിയൻ പത്രം. യുകെയിലെ കേരള ക്രൈസ്തവരെ കുറിച്ച് വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ ഇത് മലയാളം ന്യൂസിനും അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഗാർഡിയൻ പത്രത്തിന്റെ വാർത്തയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ഫാ. ഹാപ്പി ജേക്കബ്ബ് മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ ആണ് . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയും 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവും ആണ് .
2022 – ൽ ലിവർപൂളിൽ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ആരംഭിച്ചപ്പോൾ 60 കുടുംബങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വികാരിയായ ഫാ. ഹാപ്പി ജേക്കബനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ പള്ളിയിൽ വരുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഇവിടെ മാത്രം 110 കുടുംബങ്ങൾ ഉണ്ട് . പ്രധാനമായും എൻഎച്ച്എസിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളും ഉൾപ്പെടുന്നതാണ് ഇടവക സമൂഹം .
ബ്രിട്ടനിൽ ഉടനീളം ഇതാണ് സ്ഥിതി. ലിവർപൂൾ മുതൽ ലണ്ടൻ വരെയും , പ്രെസ്റ്റൺ മുതൽ ബ്രിസ്റ്റോൾ വരെയും ഒട്ടേറെ പുതിയ പള്ളികളാണ് മലയാളികളുടെ നേതൃത്വത്തിൽ പുതിയതായി സ്ഥാപിക്കപ്പെട്ടത്. എന്നാൽ ക്രിസ്തുമതത്തിന്റെ യുകെയിലെ പൊതുവായ സ്ഥിതി ഇതല്ല . ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്തുമത അനുയായികളുടെ എണ്ണത്തിൽ വൻ കുറവാണ് വന്നിരിക്കുന്നത്. തദ്ദേശീയരായ ക്രിസ്ത്യാനികളുടെ എണ്ണം 2011 -ൽ 59.3% ആയിരുന്നെങ്കിൽ 2021 – ൽ അത് 46.2% ആയി കുറഞ്ഞു. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യൻ ക്രിസ്ത്യാനികളുടെ എണ്ണം യുകെയിൽ കുതിച്ചുയർന്നതായി കണക്കുകൾ കാണിക്കുന്നു.
ഇന്ത്യൻ ക്രിസ്ത്യാനികളുടെ എണ്ണം 2011 -ൽ 135,988 ആയിരുന്നത് 2021-ൽ 225,935 ആയി ഉയർന്നു. സീറോ മലബാർ സഭയുടെ കീഴിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്ഥാപിച്ചത് യുകെയിലെ നസ്രാണി സഭയുടെ വളർച്ചയ്ക്ക് നിർണ്ണായക സ്ഥാനമാണ് വഹിച്ചത് . ലീഡ്സിലെ സെന്റ് മേരീസ് ആൻഡ് സെൻറ് വിൽഫ്രഡ് ചർച്ച് ഉൾപ്പെടെ നിരവധി പള്ളികളാണ് മലയാളികളുടെ പ്രയത്നത്തിന്റെ ഫലമായി യുകെയിൽ നിലവിൽ വന്നത് . തങ്ങളുടെ കുട്ടികളെ കേരളത്തിലെ ആരാധനാ പാരമ്പര്യത്തിലും വേദപാഠ ക്ലാസുകളിലും പങ്കെടുപ്പിക്കുന്നതിനും മലയാളികൾ കടുത്ത നിഷ്കർഷ ആണ് പുലർത്തുന്നത്.
കേരളത്തിൽനിന്ന് സ്റ്റുഡൻറ് വിസയിൽ എത്തുന്ന വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ക്രിസ്ത്യൻ മതവിശ്വാസത്തിൽ പെട്ടവരാണെന്നതും യുകെയിലെ മലയാളി ക്രിസ്ത്യൻ വിഭാഗത്തിന്റെ എണ്ണം വർധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ക്രിസ്തുമസിനോടും ഈസ്റ്ററിനോടും അനുബന്ധിച്ചുള്ള നോയമ്പുകാലത്ത് ഫാ. ഹാപ്പി ജേക്കബ് അച്ചൻ മലയാളം യുകെ ന്യൂസിൽ വർഷങ്ങളായി എഴുതുന്ന പ്രതിവാര ചിന്തകൾ വായനക്കാരുടെ പ്രിയ
പംക്തിയാണ്.
ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡ് ജേതാവ് റ്റിൻസി ജോസിന്റെ ജീവിതവും സേവനങ്ങളെയും കുറിച്ച് ബിബിസി വാർത്ത പ്രസിദ്ധീകരിചിരുന്നു. മലയാളം യുകെയുടെ അവാർഡ് ജേതാവ് എന്ന് എടുത്തു പറയുന്ന വാർത്തയിൽ കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും പരാമർശമുണ്ടായിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
കാർ പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകൾ രോഗികളിൽ നിന്നും സന്ദർശകരിൽ നിന്നും നേടിയത് 146 മില്യൺ പൗണ്ട്. 2022–23 -ലെ മാത്രം കണക്കുകൾ അനുസരിച്ചാണ് 146 മില്യൺ പൗണ്ട് നൽകിയതായി കണ്ടെത്തിയത്. കോവിഡ് കാലത്ത് പാർക്കിങ് ഫീസുകൾ എട്ട് ഇരട്ടിയോളം കൂട്ടിയിരുന്നു. ഇതിന് ശേഷമാണ് ഇത്രത്തോളം തുക പാര്‍ക്കിങ് ഫീസ് ഇനത്തിൽ ട്രസ്റ്റുകൾക്ക് ലഭ്യമാകാൻ തുടങ്ങിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഏകദേശം 96.7 മില്യൺ പൗണ്ടാണ് ഈ ഇനത്തിൽ അധിക വരുമാനമായി വന്നിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കവന്ററിയും വാര്‍വിക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റുമാണ് രോഗികളുടെയും സന്ദര്‍ശകരുടെയും പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയത്. തൊട്ട് പിന്നിൽ തന്നെ ഡെര്‍ബി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ്, ബര്‍ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് തുടങ്ങിയവയും ഉണ്ട്. കണക്കുകളിൽ നിന്ന് ആശുപത്രി ജീവനക്കാര്‍ക്കും കാര്‍ പാര്‍ക്കിങ് ഫീസില്‍ നിന്ന് ഇളവുകളില്ലെന്ന് മനസിലാക്കാം.
2021–22 -ൽ 5.6 മില്യൺ പൗണ്ടായിരുന്ന പാര്‍ക്കിങ് ഫീസ് 2022–23 ആയതോടെ 46.7 മില്യൺ പൗണ്ടിലേയ്ക്കാണ് കുതിച്ചു ചാടിയിരിക്കുന്നത്. കോവിഡിൻെറ കാലയളവിൽ ജീവനക്കാരുടെ പാർക്കിംഗ് ഫീസുകൾ റദ്ധാക്കിയെങ്കിലും 2023 മാര്‍ച്ചില്‍ ഇവ പുനരാരംഭിച്ചിരുന്നു. നിലവിലെ എന്‍എച്ച്എസ് നിയമങ്ങൾ പ്രകാരം അംഗവൈകല്യമുള്ളവര്‍, രാത്രിയില്‍ തങ്ങാനായി എത്തുന്ന രോഗം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍, രാത്രി ഷിഫ്റ്റില്‍ പ്രവേശിക്കുമ്പോള്‍ എത്തുന്ന ജീവനക്കാർ എന്നിവർക്കാണ് പാര്‍ക്കിങ് സൗജന്യം. അതേസമയം എല്ലാവർക്കും പാർക്കിങ് ഫീസ് സൗജന്യം ആക്കണം എന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്. ഫീസ് റദ്ദാക്കുമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഇത് പാലിക്കാന്‍ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കവന്‍ട്രിയിൽ മലയാളികളുടെ വീടുകളെ ലക്ഷ്യം വച്ച് വൻ മോഷണം നടന്നു. ക്രിസ്‌തുമസ് അനുബന്ധമായ ചടങ്ങുകൾക്കായി വീട്ടുകാർ ഒന്നടങ്കം പള്ളിയിൽ ആയിരിക്കുന്ന സമയമാണ് മോഷണം അരങ്ങേറിയത്. ചില വീടുകളിലെ താക്കോൽ കൈവശമാക്കിയാണ് മോഷണം നടത്തിയത്. മോഷ്ടാക്കൾക്ക് എടുക്കാൻ പാകത്തിൽ താക്കോൽ സൂക്ഷിച്ചത് കള്ളന്മാരുടെ ജോലി എളുപ്പമാക്കി. എന്നാൽ താക്കോൽ എടുക്കാൻ പറ്റാതിരുന്ന വീടുകളുടെ ചില്ലുകൾ തകർത്താണ് മോഷണം നടത്തിയത്. വീടുകളെ കുറിച്ചും താമസക്കാരെ കുറിച്ചും വ്യക്‌തമായ ധാരണ ഉള്ളവരാണ് മോഷണം നടത്തിയത് എന്ന അനുമാനമാണ് പോലീസ് പങ്കുവയ്ക്കുന്നത്.
ഏഷ്യൻ വംശജരുടെ വീടുകളിൽ സ്വർണവും പണവും വ്യാപകമായി സൂക്ഷിച്ചിട്ടുണ്ടാകാമെന്ന ധാരണയുടെ പുറത്താണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ മോഷണം പതിവാകുന്നതിൻെറ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമാനമായ രീതിയിലുള്ള മുന്നറിയിപ്പ് പോലീസ് നേരത്തെ നൽകിയിരുന്നു. കവന്‍ട്രിയിൽ കഴിഞ്ഞ ദിവസം മലയാളികളെ കൂടാതെ ഒരു പഞ്ചാബിയുടെ വീട്ടിലും മോഷണം നടന്നിരുന്നു. മോഷണ ശ്രമത്തിനിടയ്ക്ക് വ്യാപകമായ രീതിയിൽ മറ്റു സാധനങ്ങൾ നശിപ്പിക്കാനും മോഷ്ടാക്കൾ ശ്രമിച്ചിട്ടുണ്ട്. വില കുറഞ്ഞ വീട്ടുസാധങ്ങൾ വരെ മോഷ്ടിച്ചതോടെ പ്രാദേശിക തലത്തിലുള്ളവരാണ് മോഷണത്തിന് പിന്നിൽ എന്നാണ് അനുമാനിക്കപ്പെടുന്നത്.
മലയാളികളെ കേന്ദ്രികരിച്ചുള്ള മോഷണ ശ്രമത്തിൻെറ ഒട്ടേറെ വാർത്തകൾ മലയാളം യുകെ ന്യൂസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. വാഹനങ്ങളുടെ മുൻഭാഗം അഴിച്ചെടുത്ത് മോഷ്ടിക്കുന്ന സംഘങ്ങളും ഇപ്പോൾ സജീവമാണ്. വിലകൂടിയ കാറുകളുടെ മുൻഭാഗവും, ബമ്പർ എന്നിങ്ങനെ വിവിധ പാർട്സുകൾ മോഷ്ടിച്ച് 4000 പൗണ്ടിനു വരെ മറിച്ചു വിൽക്കലാണ് ഇത്തരം മോഷ്ടാക്കൾ ചെയ്യുന്നത് . ബർമിംഗ്ഹാമിൽ മലയാളികളുടെ നിരവധി വാഹനങ്ങൾ സമാനമായ സാഹചര്യത്തിൽ മോഷണം പോയിരുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുകെ മലയാളിയുടെ വാഹനത്തിന്റെ കീ മോഷണം പോയ വാർത്ത നേരത്തെ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു . വാഹനത്തിൻറെ കീയ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് കീയ്ക്ക് വേണ്ടി 1500 പൗണ്ട് ചിലവഴിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷ കിട്ടാത്ത സാഹചര്യങ്ങളിൽ വൻ നഷ്ടങ്ങളാണ് ഓരോ മോഷണത്തിലൂടെയും സംഭവിക്കുന്നത്.
വാഹനത്തിന് പുറമെ, സ്വർണ്ണം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവയെ സംബന്ധിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് സാധനം മോഷ്ടിക്കപ്പെട്ടാലും ഇൻഷുറൻസ് ഇല്ലെങ്കിൽ ക്ലെയിം തുക ലഭിക്കില്ല. അതിനാൽ, എല്ലാ വസ്തുക്കളും ഇൻഷുറൻസ് രജിസ്റ്റർ ചെയ്യുകയും, നിർബന്ധമായും ഇതിന്റെ എല്ലാം ഫോട്ടോകളും സൂക്ഷിക്കുകയും വേണം. പോലീസ് അന്വേഷണം നടത്തുമ്പോൾ ഫോട്ടോകൾ ഇല്ലെങ്കിൽ മതിയായ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ ബുദ്ധിമുട്ടാണ്. ബ്രെക്സിറ്റിന് ശേഷം ജീവിത ചിലവ് ഉയരുകയും, ജോലി നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്തതാണ് മോഷണത്തിലേയ്ക്ക് കൂടുതൽ ആളുകളെ നയിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ക്രിസ്തുമസ് ദിനങ്ങൾ ആയതിനാൽ മലയാളികളുടെ വീടുകളിൽ ആളുകൾ ഇല്ലെന്ന കാരണത്താൽ ഈ ദിവസങ്ങളിൽ മോഷണകേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിക്കാൻ സാധ്യതയുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
2024 -ൽ വീടുകളുടെ വില വീണ്ടും കുറയുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വീടുകളുടെ വില 5 % കുറയാനുള്ള സാധ്യതയാണ് ഈ രംഗത്തെ വിദഗ്ധർ പ്രവചിക്കുന്നത്. എന്നാൽ വാടക ചിലവുകളിൽ 5 മുതൽ 6 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
കടുത്ത സാമ്പത്തിക മാന്ദ്യം മൂലം വീട് മേടിക്കാനാഗ്രഹിക്കുന്നവരുടെ സാമ്പത്തിക ഭദ്രതയിൽ കനത്ത ഇടിവ് നേരിട്ടതാണ് വീടുകളുടെ വില കുറയുവാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . സുരക്ഷിതമല്ലാത്ത സമ്പദ് വ്യവസ്ഥ വീട് വാങ്ങാനോ മാറാനോ ആഗ്രഹിക്കുന്ന ആളുകളുടെ ആത്മവിശ്വാസം കുറച്ചേക്കാനുള്ള സാധ്യതയുണ്ട്. ഇതിന് പുറമെയാണ് ഉയർന്ന മോർട്ട് ഗേജ് നിരക്കുകൾ . അടുത്ത 12 മാസത്തിനുള്ളിൽ 1.6 ദശലക്ഷം വീട്ടുടമസ്ഥർക്ക് അവരുടെ നിലവിലെ ഫിക്സഡ് റേറ്റ് ഡീലുകൾ മാറുന്നത് മൂലം പ്രതിമാസം തിരിച്ചടവ് കുത്തനെ ഉയരും .
വില കുറയുന്നത് വീട് മേടിക്കാൻ ആഗ്രഹിക്കുന്ന യുകെ മലയാളികൾക്ക് സഹായകരമാണെന്നാണ് പ്രത്യക്ഷത്തിൽ വിലയിരുത്തുന്നത്. എന്നാൽ മാറിയ കുടിയേറ്റ നയത്തിന്റെ പശ്ചാത്തലത്തിൽ നേഴ്സുമാർ ഒഴികെയുള്ള മലയാളികൾക്ക് യുകെ യോടുള്ള അഭിനിവേശം കുറഞ്ഞിട്ടുണ്ട്. കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കാത്തതും വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്കുള്ള കടുത്ത നിയന്ത്രണങ്ങളും യുകെയിൽ വീട് മേടിക്കുന്നതിൽ നിന്ന് ഒട്ടുമിക്ക മലയാളികളെയും പിന്തിരിപ്പിക്കുമെന്നാണ് പലരും മലയാളം യുകെ ന്യൂസിനോട് അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ന് രാജ്യത്ത് ഗെറിറ്റ് കൊടുങ്കാറ്റ് വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . യുകെയിൽ ഉടനീളം കൊടുങ്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ . അതുകൊണ്ട് തന്നെ വാഹനം ഓടിക്കുന്നവർ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് രാജ്യത്തുടനീളം നൽകപ്പെട്ടിട്ടുണ്ട്.
കൊടുങ്കാറ്റിനോട് അനുബന്ധിച്ച് കനത്ത മഴയും മഞ്ഞും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട് . അപകടകരമായ സാഹചര്യം നിലനിർത്തി യാത്രകൾക്ക് സാധാരണ എടുക്കുന്നതിലധികം സമയം എടുക്കുന്നതിനുള്ള സാഹചര്യം നിലവിലുണ്ടെന്ന് എ എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഉയർന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 70 മൈൽ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിന്റെ തെക്കൻ തീരങ്ങളിലും വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട് ലൻഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കൻ അയർലണ്ടിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും കനത്ത മഴയും പ്രതീക്ഷിക്കുന്നുണ്ട്. വടക്കൻ അയർലണ്ടിലെ ചില ഭാഗങ്ങളിൽ 60 മില്ലി മീറ്ററും വെയിൽസിലെ ഉയർന്ന പ്രദേശങ്ങളിൽ 90 മീറ്റർ വരെയും മഴ പെയ്തേക്കും . സെപ്റ്റംബറിൽ ആരംഭിച്ച് അടുത്തവർഷം ഓഗസ്റ്റിൽ അവസാനിക്കുന്ന കാലാവസ്ഥാ സീസണിലെ ഏഴാമത്തെ കൊടുങ്കാറ്റ് ആണ് ഗെറിറ്റ് കൊടുങ്കാറ്റ് .