ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ ക്രിസ്‌തുമസ് കാലത്ത് യുകെ സാക്ഷ്യം വഹിച്ചത് നിരവധി കൊലപാതകങ്ങളെ. ക്രിസ്തുമസ് കാർനേജ് എന്ന പൊതു വിശേഷണം ലഭിച്ച ഈ കൊലപാതകങ്ങളുടെ അന്വേഷണങ്ങൾക്ക് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ. ഡിസംബർ 26, ബോക്സിങ് ഡേയിൽ അതിരാവിലെ 49 കാരനായ ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെ നിരവധി ആളുകളാണ് ഹാക്ക്‌നിയിലെ ക്രാൻവുഡ് സ്ട്രീറ്റിൽ ഒത്തുചേർന്നത്. ഈസ്റ്റ് ലണ്ടനിൽ നടന്ന കൊലപതകത്തിന് പിന്നാലെ ണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്‌തു.
49 ഉം 42 ഉം വയസുള്ള രണ്ട് പുരുഷന്മാരെയും 44 ഉം 35 ഉം വയസുള്ള രണ്ട് സ്ത്രീകളെയും കൊലപതകത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന സംശയത്തോടെ അറസ്റ്റ് ചെയ്‌തെന്നും ഇവർ കസ്റ്റഡിയിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഡിസംബെർ 26 ന് അതിരാവിലെയാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിൽ ജീവൻ നഷ്ടമായ ആളുടെ ബന്ധുക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണ്. പുലർച്ചെ 3.10 ന് ക്രാൻവുഡ് സ്ട്രീറ്റിൽ ഒരാൾക്ക് കുത്തേറ്റതായി വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും ഇര മരിച്ചിരുന്നു.
ക്രിസ്‌തുമസ് ദിനത്തിൽ 22 വയസ്സുകാരിയുടെ കൊലപതാകം മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. കൊലപതാകം നടത്തിയതായി സംശയിച്ച് 16 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ക്രിസ്മസ് ദിനത്തിൽ വൊളട്ടണിൽ 29 കാരനായ യുവാവിൻെറ കൊലപാതകത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇരയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ക്രിസ്മസ് ദിനത്തിൽ ബ്രിസ്റ്റോളിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി ജലവിതരണം തടസ്സപ്പെട്ടു. ജലവിതരണ പൈപ്പിൽ ഉണ്ടായ ചോർച്ച സൗത്ത് ഗ്ലോസെസ്റ്റർ ഷെയറിലെ 3000 ത്തോളം വീടുകളെ 12 മണിക്കൂറോളമാണ് ക്രിസ്മസ് ദിനത്തിൽ ബുദ്ധിമുട്ടിലാക്കിയത്. ചോർച്ച പുനഃസ്ഥാപിച്ചതിനു ശേഷവും വെള്ളത്തിന് കുറെയധികം നേരം തവിട്ട് കലർന്ന നിറമായിരുന്നു എന്നും ജനങ്ങൾ പറയുന്നു. തന്റെ ക്രിസ്മസ് ഡിന്നർ മുഴുവൻ നശിച്ചതായി സ്ത്രീകളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. ജലത്തിന്റെ നിറവ്യത്യാസം മാറുവാനായി ജനങ്ങൾ പൈപ്പുകൾ കുറെയധികം നേരം തുറന്നിടണമെന്ന നിർദ്ദേശം ബ്രിസ്റ്റോൾ വാട്ടർ കമ്പനി നൽകി. വിന്റർബോൺ, സ്റ്റോക്ക് ഗിഫോർഡ്, ബ്രാഡ്‌ലി സ്റ്റോക്ക് ഏരിയകളിലേക്ക് ജലം നൽകുന്ന ഈ കമ്പനി പ്രശ്നം പൂർണമായും പരിഹരിച്ചതായി അറിയിച്ചു. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും അവർ വ്യക്തമാക്കി. വിന്റർബോൺ റോഡിലെ താമസക്കാർക്ക് ഇന്നലെ വൈകുന്നേരം മുതൽ കുപ്പിവെള്ളം വിതരണം ചെയ്തതായും അവർ അറിയിച്ചു.
എന്നാൽ ക്രിസ്മസ് ദിനത്തിൽ തങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചതായി ജനങ്ങൾ പരാതിപ്പെട്ടു. വർഷത്തിൽ ഒരിക്കൽ ആഘോഷിക്കുന്ന ക്രിസ്മസ് ദിനം വളരെയധികം മോശമായിരുന്നു എന്ന് നിരവധിപേർ വ്യക്തമാക്കി. ഭക്ഷണം ഉണ്ടാക്കാനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമുള്ള വെള്ളം പോലും ഇല്ലായിരുന്നുവെന്ന് മറ്റുചിലർ പറഞ്ഞു. പൈപ്പിൽ ഉണ്ടായ ചോർച്ച എത്രയും വേഗം പരിഹരിക്കാൻ ശ്രമിച്ചുവെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിസ്മസ് രാവിൽ യുകെ തണുത്ത് വിറച്ചില്ല. പല സ്ഥലങ്ങളിലും താപനില 15.3 സെൽഷ്യസ് വരെയെത്തി. ക്രിസ്മസിന്‍റെ ചടങ്ങുകളിൽ പള്ളിയിൽ പോകാൻ കാലാവസ്ഥ വളരെ അനുകൂലമായിരുന്നു എന്നാണ് പലരും മലയാളം യുകെ ന്യൂസിനോട് ഇതേ കുറിച്ച് പ്രതികരിച്ചത്.
യുകെയിൽ എത്തിയ ആദ്യകാല മലയാളികളുടെ ഓർമ്മയിൽ പോലും ഇത്രയും തണുപ്പ് കുറഞ്ഞ ഒരു ക്രിസ്മസ് രാവ് അനുഭവപ്പെട്ടിട്ടില്ല. മക്കളുടെയും കൊച്ചു മക്കളുടെയും കൂടെ ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളും സന്തോഷത്തിലായിരുന്നു. 1997 – ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ഡിസംബർ 24 -നാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സാധാരണ ഡിസംബറിലെ താപനില 7 സെൽഷ്യസ് ആണ് . എന്നാൽ ഈ വർഷം താപനില ശരാശരിയെക്കാൾ വളരെ കൂടുതലാണ്. ഹീത്രുവിലും ബെർക്ക്‌ഷെയറിലെ സിപ്പൻഹാമിലുമാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.
1920 -ലെ ക്രിസ്മസ് ദിനത്തിലാണ് യുകെയിൽ ചരിത്രത്തിലെ ഏറ്റവും ചൂട് രേഖപ്പെടുത്തിയത്. അന്ന് താപനില 15 .6 സെൽഷ്യസ് വരെ വന്നിരുന്നു. അന്നത്തെ റെക്കോർഡ് മറികടക്കാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. അന്തരീക്ഷം തണുപ്പ് കുറഞ്ഞാണെങ്കിലും ഇംഗ്ലണ്ടിലെ പലസ്ഥലങ്ങളിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗത്ത് ലണ്ടനിൽ ക്രിസ്തുമസ് രാവിൽ ഇരുപത്തിരണ്ടുകാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ പതിനാറുകാരനെ അറസ്റ്റ് ചെയ്‌ത് പോലീസ്. ഞായറാഴ്ച രാത്രി 10.03 നാണ് ബെർമോണ്ട്‌സിയിലെ സ്‌പെൻലോ ഹൗസിലുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ 22 കാരിക്ക് കുത്തേറ്റതായി പൊലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് ഉടനെ തന്നെ പാരാമെഡിക്കുകൾ എത്തിയെങ്കിലും യുവതി മരിക്കുകയായിരുന്നു.
കൊലപതകത്തിന് പിന്നാലെ ക്രിസ്തുമസ് ദിനത്തിൽ പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് അറസ്റ്റ് ചെയ്‌ത കൗമാരക്കാരനും ഇരയും തമ്മിൽ പരിചയം ഉണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതി സൗത്ത് ലണ്ടൻ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സംഭവത്തെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ഉള്ളവർ പോലീസുമായി ബന്ധപ്പെടണമെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ബ്രയാൻ ഹോവി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വിദ്യാർത്ഥി വിസയിലെത്തിയ മകനൊപ്പം താമസിക്കാനെത്തിയ മാതാവ് ലണ്ടനിൽ കുഴഞ്ഞുവീണ് മരണമടഞ്ഞു. എസ്സെക്സിലെ കോൺ ചെസ്റ്ററിൽ താമസിക്കുന്ന അരുണിന്റെയും കുടുംബത്തിന്റെയും ഒപ്പം താമസിക്കാനെത്തിയ മാതാവ് നിർമ്മല ഉണ്ണികൃഷ്ണനാണ് ( 65 ) മരണമടഞ്ഞത്. പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം പൂജപ്പുര തമലം അച്യുതത്ത് ഇല്ലത്ത് എ. ആർ ഉണ്ണികൃഷ്ണനാണ് ഭർത്താവ്. മക്കൾ: അരുൺ, അഡ്വ. അനൂപ് ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുമിത അരുൺ, ശാരദ അനൂപ്. കൊച്ചുമക്കൾ: മാളവിക, ഇന്ദുലേഖ.
2022 ജനുവരിയിലാണ് എം ബി എ പഠനത്തിനായി അരുൺ യുകെയിലെത്തിയത്. അരുൺ പോസ്റ്റ് സ്റ്റഡി വിസയിൽ ആയതിനാൽ സ്ഥിരമായി ജോലി ലഭിച്ചിരുന്നില്ല .
ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ട്രാവൽ ഇൻഷുറൻസ് പരേതയ്ക്ക് എടുക്കാൻ സാധിച്ചിരുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്ന കുടുംബത്തെ സഹായിക്കാൻ കോൾ ചെസ്റ്റർ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. അരുണിന്റെ കുടുംബത്തെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി സംഭാവനകൾ നൽകാൻ സാധിക്കും.
https://www.gofundme.com/f/kpvmxb-fund-raising-for-funeral-expenses?utm_campaign=p_cp+share-sheet&utm_medium=copy_link_all&utm_source=customer
നിർമ്മല ഉണ്ണികൃഷ്ണൻെറനിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ
ഭൂമിയിൽ സമാധാനം സ്ഥാപിക്കുവാൻ അവതരിച്ച ക്രിസ്തു ഭഗവാന്റെ തിരുപ്പിറവിയാണ് ക്രിസ്തുമസ് . ലോകമെമ്പാടും അധിവസിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനവിഭാഗമായ ക്രൈസ്തവർക്കു മാത്രമല്ല നന്മയെ ഉൾക്കൊള്ളുന്ന ഏതൊരു ജനവിഭാഗത്തിനും ആനന്ദവായ്പ് സൃഷ്ടിക്കുന്ന പുണ്യ ദിനമാണ് ക്രിസ്തു ദേവൻറെ ഈ തിരുപ്പിറവി ദിനം .
സ്നേഹത്തിൻറെ പ്രവാചകനായിരുന്നു ക്രിസ്തു ദേവൻ. ബുദ്ധൻ അഹിംസയ്ക്കും കൃഷ്ണൻ ധർമ്മത്തിനും നബി സാഹോദര്യത്തിനും ശ്രീശങ്കരൻ ജ്ഞാനത്തിനും ശ്രീനാരായണഗുരു അനുകമ്പയ്ക്കും പ്രാധാന്യം നൽകിയതു പോലെ ദൈവപുത്രനായ യേശുക്രിസ്തു സ്നേഹ സിദ്ധാന്തത്തിനു പ്രാധാന്യം നൽകി. സ്നേഹത്തിൻറെ ഭാഷയിൽ ഒരു സ്വർഗ്ഗസാമ്രാജ്യം പടുത്തുയർത്തുവാനാണ് ക്രിസ്തു ആഗ്രഹിച്ചത്. അതിനാൽ അവിടുന്ന് ഉപദേശിച്ചു. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു. ദൈവം എന്നെ സ്നേഹിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുന്നു. അതുപോലെ നിങ്ങളെല്ലാവരും പരസ്പരം സ്നേഹിക്കുവിൻ . ക്രിസ്തു ദേവൻറെ മുഴുവൻ ഉപദേശ സാരവും മേൽപ്പറഞ്ഞ വചനങ്ങളിലുണ്ട്. പ്രസിദ്ധമായ ബൈബിൾ വചനം നിന്നെപ്പോലെ നിൻറെ അയൽക്കാരനേയും സ്നേഹിക്കുക എന്നത് ലോകത്തിലെ തത്വചിന്തകന്മാർക്ക് സത്യമാർഗ്ഗത്തിലേയ്ക്കുള്ള മാർഗ്ഗദീപമായി നിലകൊള്ളുന്നതാണ്.
“ശാന്തോ വസന്തോ നിവസന്തി സന്തോ
വസന്തവത് ലോകഹിതം ചരന്തം ”
എന്നൊരു ആചാര്യവചനമുണ്ട് . മഹാ ഗുരുക്കന്മാരുടെ അവതാരം വസന്ത ഋതുവിനോട് ഉപമിപ്പിക്കുന്നു. വസന്ത ഋതുവിൽ കണ്ണിനും , കാതിനും , കരളിനും കുളിരേകുന്ന ദിവ്യാനുഭവമുളവാകുന്നു. ചെടികൾ പൂക്കുന്നു. വൃക്ഷങ്ങൾ ഫലാഢ്യമാകുന്നു. എല്ലായിടത്തും അനുപമേയമായ വർണ്ണാഛവി തൂകിത്തുളുമ്പുന്നു. വസന്ത ഋതുവിന്റെ ഈ സംസൃഷ്ടി പോലെയാണ് സദ്ഗുരുക്കന്മാരുടെ തിരുവവതാരം കൊണ്ട് ലോകത്തു സംഭവിക്കുന്നത്. ക്രിസ്തു ദേവൻറെ തിരുവവതാരത്തിലൂടെ ലോകത്ത് സംഭവിച്ചതും ഇതു തന്നെയാണ്. പ്രപഞ്ച പ്രകൃതിയിൽ അത്ഭുതമായ പരിവർത്തനം സൃഷ്ടിക്കുവാൻ ദൈവപുത്രനായ ക്രിസ്തുവിന് സാധിച്ചിട്ടുണ്ട്.
ഇതെഴുതുന്ന സച്ചിദാനന്ദ സ്വാമി ഒരു വേദാന്തിയാണ്. ഭാരതീയ ഗുരുക്കന്മാർ ഉപദേശിച്ചു തന്ന ഔപ നിഷിധമായ ദർശനത്തെയാണ് പിന്തുടരുന്നത്. അതിൽ ആധുനികകാലത്തെ ഋഷി വര്യനായ ശ്രീനാരായണ ഗുരുവിൻറെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഗുരുവിൻറെ ഉപദേശപ്രകാരം അവതാരം, ദൈവപുത്രൻ , സിദ്ധൻ, ബുദ്ധൻ, പ്രവാചകൻ എല്ലാം ഈശ്വരാനുഭൂതിയിൽ വിഹരിച്ച് ലോകസേവന ചെയ്യുന്ന സദ്ഗുരുക്കന്മാരുടെ വിശേഷണങ്ങളാണ്. ആദ്യപടിയായി തങ്ങളെ ഒരു കുളത്തിലേയ്ക്കിറങ്ങി ഓരോ പടിയിൽ കൂടി ഇറങ്ങിയ ഓരോരുത്തരും വെള്ളം, തണ്ണി, നീര് , പാനി, തോയം, വാട്ടർ, ജലം ഇതുപോലെയാണ് ദൈവത്തിൻറെ പ്രതിപുരുഷന്മാരായ സദ്ഗുരുക്കന്മാരെ മേൽപ്പറഞ്ഞതുപോലെ ഓരോരോ പേരു ചൊല്ലി വിളിക്കുന്നതും ക്രിസ്തു ദേവൻറെ പ്രസിദ്ധമായ ഗിരി ഗീതയിലെ ഒരു ഉപദേശമുണ്ട്.
സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും അതു പ്രകാരം ലോകത്തിന് സമാധാനം സൃഷ്ടിക്കപ്പെടുന്ന ക്രിസ്തു ദേവൻ ദൈവപുത്രനായി പ്രകാശിക്കുന്നു . ശിവഗിരി മഠത്തിൽ ശ്രീനാരായണഗുരുദേവൻ നിത്യ പ്രാർത്ഥനയ്ക്കായി ഉപദേശിച്ച അനുകമ്പാദശകമെന്ന കൃതിയുണ്ട്. സർവ്വ ദാർശനിക ചിന്താധാരകളെയും മത ഗുരുക്കന്മാരെയും ഗുരുദേവൻ അനുകമ്പയിൽ സമന്വയിപ്പിക്കുന്നുണ്ട്. . ശ്രീകൃഷ്ണൻ , വർദ്ധമാന മഹാവീരൻ , ശ്രീ ശങ്കരാചാര്യർ എന്നിവരെ പരാമർശിച്ചതിനുശേഷം ഗുരു ഉപദേശിക്കുന്നു .
പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ ?
പരമേശ പവിത്ര പുത്രനോ
കരുണാവിൽ നബി മുത്തു രത്നമോ?
ഇവിടെ ലോക മതത്തിലെ നാലു ഗുരുക്കന്മാരെ സ്മരിക്കുന്നു. പുരുഷാകൃതി പൂണ്ട ദൈവം ഹിന്ദുമതത്തിന്റെ പരമാചാര്യനായ ആദി നാരായണ ഋഷിയെ സ്മരിക്കുന്നു. നരദിവ്യാകൃതി പൂണ്ട ധർമ്മം, ധർമ്മത്തിന്റെ മൂർത്തരൂപമായ ഭഗവാൻ ശ്രീബുദ്ധനാണ് . പരമേശ്വര പവിത്ര പുത്രനിൽ ഭഗവാൻ യേശുക്രിസ്തുവാണ്. ക്രിസ്തു ദേവനെ പരമേശ്വരന്റെ പവിത്ര പുത്രനായി ഗുരു വിശേഷിപ്പിക്കുന്നു. പവിത്ര പുത്രൻ എന്ന വിശേഷണം പ്രത്യേകം ശ്രദ്ധേയം. ക്രിസ്തുവിൻറെ അവതാരം സംബന്ധിച്ച് വിവാദമണ്ടല്ലോ . അതിൽ ക്രിസ്തു പവിത്രനായ പുത്രൻ തന്നെയാണ് എന്ന് ശ്രീനാരായണഗുരുദേവൻ അഭിപ്രായപ്പെടുന്നു. മേൽ കൊടുത്ത പദ്യത്തിലൂടെ പ്രധാന മതങ്ങളെ സഹിഷ്ണുതയോടെ സമന്വയിപ്പിക്കുന്നു. ഈ സഹിഷ്ണുത തന്നെയാണ് ക്രിസ്തുവിന്റെ ജീവിതം എന്നു കാണാനാകും. നിന്നെപ്പോലെ നിൻറെ അയൽക്കാരനെ സ്നേഹിക്കുക എന്ന ഉപദേശവാക്യം തന്നെ ശ്രദ്ധിക്കുക. അയൽക്കാരൻ ക്രിസ്തുമത വിശ്വാസിയോ മതവിശ്വാസിയോ ദൈവവിശ്വാസിയോ ആകണമെന്നില്ല. അയാൾ ചുങ്കക്കാരനോ നല്ല സമരിയാക്കാരനോ ആരുമാകട്ടെ അവനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം.
ശ്രീനാരായണഗുരു ഏഷ്യയിൽ ആദ്യമായി ആലുവയിൽ വെച്ച് 1924-ൽ സർവ്വമത മഹാസമ്മേളനം നടത്തി. ഹിന്ദുവിനെയും ക്രിസ്ത്യാനിയേയും ഇസ്ലാമി നേയും ജൈനനേയും ചേർത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ ഗുരുദേവൻ നടത്തിയ ആദ്യ സന്ദേശത്തെ തുടർന്ന് ശിവഗിരിയിൽ സർവ്വമത പാഠശാല സ്ഥാപിച്ചു. ഭാരതീയ വേദാന്തശാസ്ത്രത്തോടൊപ്പം ബൈബിളും ഖുർആനും ഈ പാഠശാലയിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി . ആ പാഠ്യശാലയിൽ പഠിച്ച ഒരു വിദ്യാർത്ഥിയാണ് ഇപ്പോൾ സന്യാസിയായി ഇതെഴുതുന്നത്. അതുപോലെ ശിവഗിരിയിലെ സന്ധ്യാവേളയിലെ പ്രാർത്ഥനയിൽ ഉപനിഷത്തും ഭഗവത്ഗീതയും ശ്രീനാരായണ ധർമ്മവും ഒപ്പം ബൈബിളും ഖുറാനും പാരായണം ദിവസവും ചെയ്യാറുണ്ട്. ഈ മാതൃക എല്ലാ മതവിശ്വാസികളും അനുവർത്തിച്ചാൽ സർവ്വമത സൗഹാർദ്ദം എവിടെയും ഊട്ടി ഉറപ്പിക്കാനാകും.
” ഞാൻ മുന്തിരിയും നിങ്ങളതിൻറെ ശാഖകളും ഉപശാഖകളുമാകുന്നു . എന്നെ അറിഞ്ഞവൻ എൻറെ പിതാവിനെയും അറിഞ്ഞു കഴിഞ്ഞു . ഞാനും പിതാവും ഒന്നുതന്നെ ” എന്ന ക്രിസ്തു വചനം ഈശ്വരൻ ജഗത്ത് ഈ മൂന്നിനെയും ഒന്നായി ഐക്യപ്പെടുത്തുന്നതുമാണ്. അതാണ് അദ്വൈതം. അത് നമ്മുടെ ജീവിതദർശനമാകട്ടെ . ഈ ക്രിസ്തുമസ് വേളയിൽ ദൈവമക്കളായ മുഴുവൻ ജനതയ്ക്കും ആത്മസഹോദരരാണെന്ന വചനം സാക്ഷാത്കരിക്കുമാറാകട്ടെ . ഒപ്പം ദൈവമേവ പരം മന്യേ പൗരഷതു പലിശനും നിർദ്ദകം. പരമമായത് ദൈവസത്യമാണ്. പൗരുഷമല്ല എന്ന ഉപദേശത്തെയും സാർത്ഥകമാകട്ടെ . എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ദമ്പതികളെ കേരളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ ചിഞ്ചു എസ് രാജ് , കൊടുങ്ങല്ലൂർ ശൃംഗപുരം വാക്കേക്കാട്ടിൽ അനീഷ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. യുകെയെ കൂടാതെ സിംഗപ്പൂർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേയ്ക്കുള്ള തൊഴിൽ വിസകൾ കൈയ്യിലുണ്ടെന്ന് കാട്ടി വെബ്സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികൾ തട്ടിപ്പ് വ്യാപകമായി നടത്തിയത്.
എറണാകുളം കലൂരിൽ ടാലന്റിവിസ് എച്ച്ആർ കൺസൽറ്റൻസി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു പ്രതികൾ. പലരിൽ നിന്നുമായി 1.9 കോടി രൂപയാണ് പ്രതികൾ കബളിപ്പിച്ചെടുത്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പണവുമായി രാജ്യം വിടാൻ ഒരുങ്ങുമ്പോഴാണ് ഇവർ പിടിയിലായത് . ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും നിരവധി വ്യാജ സീലുകളും ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
യുകെയിലെ മലയാളികൾ ഉൾപ്പെട്ട കെയർ വിസ തട്ടിപ്പുകൾ കൂടുതൽ സങ്കീർണ തലങ്ങളിലേയ്ക്ക് എത്തിയതിന്റെ ഒട്ടേറെ വാർത്തകൾ മലയാളം യുകെ ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു . വിദ്യാർത്ഥി, കെയർ വിസകൾക്കുള്ള നിബന്ധനകൾ യുകെ ഇളവ് ചെയ്തതിനെ പരമാവധി ദുരുപയോഗം ചെയ്യുകയാണ് മലയാളികൾ ചെയ്തത്. അത് മാത്രമല്ല കൂണുകൾ പോലെ പൊട്ടിമുളച്ച ഏജൻസികൾ കോടികളാണ് സഹജീവികളെ കളിപ്പിച്ച് സമ്പാദിച്ചത്.
ലിവർപൂളിൽ പണം നഷ്ടപ്പെട്ട യുവാവ് രണ്ടും കൽപ്പിച്ച് ഏജന്റിന്റെ വീട്ടു പടിക്കൽ സത്യാഗ്രഹമിരുന്നതിന് വൻ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ലഭിച്ചത് . 12 ലക്ഷം രൂപയാണ് ഈ യുവാവിന്റെ കൈയ്യിൽ നിന്ന് ഏജൻറ് തട്ടിയത്. വാർത്താമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഇത്രയും ശക്തമായ കാലത്ത് തട്ടിപ്പുകാരുടെ പ്രവർത്തികൾ യുകെയിലെ മലയാളി സമൂഹത്തിന് ഒന്നടങ്കം നാണക്കേട് ഉണ്ടാക്കി കത്തി പടരുകയാണ്.
ഇത്തരം തട്ടിപ്പുകളുടെ ഒട്ടേറെ പരാതികളാണ് ഹോം ഓഫീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും വ്യക്തികൾക്ക് വിസ തട്ടിപ്പിനെ കുറിച്ചോ, ഇടപാടുകളെ കുറിച്ചോ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഹോം ഓഫീസ് നൽകിയത് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. കെയർ വിസ തട്ടിപ്പുകളെ കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ വരെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. കെയർ വിസയിലും വിദ്യാർത്ഥി വിസയിലും വരുന്നവർക്ക് ആശ്രിത വിസ അനുവദിക്കില്ലെന്ന യുകെയുടെ പുതിയ കുടിയേറ്റ നയം രൂപീകരിക്കുന്നതിൽ പ്രധാനകാരണം ഈ മേഖലകളിൽ ഉയർന്നുവന്ന നിരവധി പരാതികൾ ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
മലയാളികൾ തമ്മിലുള്ള സമൂഹമാധ്യമങ്ങളിലെ വിഴുപ്പലക്കൽ കൂടാതെയാണ് ബിബിസിയിൽ കെയർ വിസ തട്ടിപ്പിനെ കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്തകൾ വന്നത്. ബിബിസി പ്രസിദ്ധീകരിച്ച വാർത്തയിലെ തട്ടിപ്പുകാരും തട്ടിപ്പിനിരയായവരും മലയാളികളാണ്. ബിജിഎം കൺസൾട്ടൻസി എന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെൻറ് ഏജൻസി വിസക്കായി 6000 പൗണ്ടിനും 10000 പൗണ്ടിനും ഇടയിലുള്ള പണമാണ് വിസകൾക്കായി അനധികൃതമായി കൈപ്പറ്റിയതെന്ന ബിബിസി വാർത്ത ഈ മേഖലയിൽ വൻ നിയന്ത്രണങ്ങളും നടപടികളും എടുക്കാൻ ഹോം ഓഫീസിനെ പ്രേരിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. യുകെ ഗവൺമെന്റിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നവർക്ക് മൂന്നുവർഷത്തേക്ക് കെയർ വിസയ്ക്കായി ചിലവാകുന്നത് 551 പൗണ്ട് മാത്രമാണ് . വരും ദിവസങ്ങളിൽ കെയർ വിസ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകളും വിഴുപ്പലക്കലുകളും യുകെ മലയാളി സമൂഹത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കടുത്ത സുരക്ഷാ നിയമങ്ങളാണ് ബ്രിട്ടനിൽ നിലവിൽ ഉള്ളത്. സുരക്ഷാ പ്രശ്നങ്ങൾ മൂലം ബലക്ഷയം റിപ്പോർട്ട് ചെയ്ത ഒട്ടനവധി കെട്ടിടങ്ങളിൽ നടന്ന എല്ലാവിധ പ്രവർത്തനങ്ങളും സർക്കാർ നിർത്തിവച്ചിരുന്നു. 150 ഓളം സ്കൂളുകളാണ് സുരക്ഷയുടെ പേരിൽ ഇംഗ്ലണ്ടിൽ മാത്രം അടച്ചുപൂട്ടിയത്. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി പല സ്കൂളുകളും ഭാഗികമായി അടച്ചിരുന്നു.
അടച്ചുപൂട്ടിയ പല സ്കൂളുകളും മറ്റ് സ്ഥലങ്ങളിലും താത്കാലിക ക്ലാസ് മുറികളിലുമായാണ് അധ്യയനം നടത്തിക്കൊണ്ടിരിക്കുന്നത്. പകരം സംവിധാനങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പരാജയപ്പെട്ട പല സ്കൂളുകളും കോവിഡ് കാലത്തെ പോലെ ഓൺലൈൻ ക്ലാസുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത് . മാസങ്ങളായി ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പല മാതാപിതാക്കളും മലയാളം യുകെയോട് പങ്കുവച്ചു. കോവിഡ് കാലത്ത് എല്ലാ കുട്ടികളും ഓൺലൈൻ ക്ലാസുകളിൽ ആയിരുന്നു. എന്നാൽ സ്കൂൾ കെട്ടിടങ്ങളുടെ ബലക്ഷയത്തിന്റെ പേരിൽ ചിലയിടത്തുമാത്രം ഓൺലൈൻ ക്ലാസുകൾ നടക്കുന്നത് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ പഠനത്തെ സാരമായി ബാധിക്കുമെന്നതാണ് പല മാതാപിതാക്കളും പങ്കുവയ്ക്കുന്ന പ്രധാന ആശങ്ക.
ഈ മാസം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇപ്പോൾ യുകെയിൽ 231 സ്കൂളുകളും കോളേജുകളുമാണ് കെട്ടിടങ്ങളുടെ ബലക്ഷയം കാരണം പ്രവർത്തന തടസ്സം നേരിടുന്നത്. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുഖ്യ പ്രാധാന്യമെന്നാണ് സംഭവത്തോട് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പ്രതികരിച്ചത്. സ്കൂളുകളുടെ പുനർനിർമ്മാണത്തിന് ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ സർക്കാരിൻറെ ധനസഹായം ലഭിച്ചാലും കെട്ടിടങ്ങളുടെ പുനർ നിർമ്മിതിക്കായി വർഷങ്ങളെടുക്കുമെന്നത് ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യാത്രയും ഷോപ്പിങും പാർട്ടിയുമായി യുകെയിൽ എങ്ങും ക്രിസ്മസ് കാലത്തിന്റെ ആഘോഷങ്ങൾ ആണ് . ക്രിസ്മസിന് മുന്നോടിയായി ദശലക്ഷക്കണക്കിന് ആളുകളാണ് യാത്രയ്ക്കായി ഇറങ്ങുന്നത്. ഇതുമൂലം ഷോപ്പിംഗ് സെൻററുകൾ, ഫുട്ബോൾ വേദികൾ , റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ അഭൂതപൂർവ്വമായ തിരക്ക് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ .
ലണ്ടനിലെ ഹീത്രു എയർപോർട്ട്, മാഞ്ചസ്റ്ററിലെ ട്രാഫോർഡ് സെൻറർ എന്നിവിടങ്ങളിൽ ഈ ദിവസങ്ങളിൽ കടുത്ത തിരക്ക് കാരണമുള്ള ട്രാഫിക് ജാമുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്. ക്രിസ്മസിന് മുമ്പായുള്ള അവസാനവട്ട ഷോപ്പിങ്ങിനായി മിക്ക കുടുംബങ്ങളും യാത്ര ചെയ്യുന്നതും അവധിക്കാലം ആഘോഷിക്കാൻ പോകുന്നവരും കൂടി ആകുമ്പോൾ മിക്ക റോഡുകളിലും വാഹനപ്രളയമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെയാണ് മോശം കാലാവസ്ഥ മൂലമുണ്ടാകുന്ന യാത്രാ പ്രശ്നങ്ങൾ . ക്രിസ്മസ് രാവിൽ സ്കോട്ട് ലൻഡിൻ്റെ വടക്കുഭാഗത്തും ഇംഗ്ലണ്ടിന്റെ വടക്കൻ, മധ്യ പ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശുമെന്ന മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്. മോശം കാലാവസ്ഥ മൂലമുണ്ടാകുന്ന യാത്രാ തടസ്സങ്ങൾക്കൊപ്പം പവർകട്ടുകളും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. ക്രിസ്മസ് ദിനങ്ങൾ യുകെയിൽ ഉടനീളം വ്യാപകമായി മഴയുണ്ടാകുമെന്ന അറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്.
നീണ്ട ക്യൂവിൽ കുടുങ്ങിക്കിടക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിന് സാധ്യമെങ്കിൽ 11 മണിക്ക് മുമ്പോ അല്ലെങ്കിൽ വൈകിട്ട് ആറുമണിക്ക് ശേഷമോ വാഹനം ഓടിക്കാനാണ് ഡ്രൈവർമാർക്ക് ആർഎസിയിൽ നിന്ന് നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട് . ദീർഘദൂര യാത്ര ചെയ്യുന്നവർ പരിചയമില്ലാത്ത സ്ഥലങ്ങളിൽ ട്രാഫിക് ബ്ലോക്കുകളിൽ പെടാനുള്ള സാധ്യത അനവധിയാണ്. ഗൂഗിൾ മാപ്പ് പോലുള്ള റൂട്ട് ആപ്പുകൾ ഉപയോഗിക്കുന്നതിലൂടെ ഇതിന് ഒരു പരുധിവരെ പരിഹാരം കണ്ടെത്താനാകും. നീണ്ട ട്രാഫിക് ബ്ലോക്കുകളെ കുറിച്ച് മുന്നറിയിപ്പ് നൽകാനും സാധ്യമായ മറ്റ് വഴികൾ നിർദ്ദേശിക്കാനും ഇത്തരം ആപ്ലിക്കേഷനുകൾക്ക് സാധിക്കും. എയർപോർട്ടിൽ പോകുന്നവർ തിരക്ക് മുൻകൂട്ടി കണ്ട് സമയം ക്രമീകരിക്കുന്നത് അവസാന നിമിഷ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായകരമായിരിക്കും
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശനിയാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിൽ കെമിക്കൽ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ എന്ന് കണ്ടെത്തി യുഎസ് പ്രതിരോധ വകുപ്പ്. യുകെ സമയം രാവിലെ 6 മണിയോടെ ഇന്ത്യൻ തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ അകലെയുള്ള കെം പ്ലൂട്ടോ എന്ന കപ്പലിലെ കെമിക്കൽ ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിലെ തീ അണച്ചുവെന്നും ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും യുഎസ് പ്രതിരോധ വകുപ്പായ പെന്റഗൺ കൂട്ടിച്ചേർത്തു.
2021 മുതൽ ഉള്ള കണക്കുകൾ അനുസരിച്ച് വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ഏഴാമത്തെ ആക്രമണമാണിത്. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ആക്രമണമാണിത്. ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ വക്താവ് ഇതുവരെയും സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ഹെയർഫോർഡ് ആസ്ഥാനമായുള്ള ഗ്ലോബൽ മാരിടൈം റിസ്ക് സ്ഥാപനമായ ആംബ്രെ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ഇസ്രായേൽ അഫിലിയേറ്റഡ് കപ്പലാണ് ആക്രമണത്തിനിരയായിരിക്കുന്നത്. കപ്പൽ സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായിരിക്കുന്നത്.
ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ യെമൻ വിമത സംഘടനയായ ഹൌതിസ് അറിയിച്ചിരുന്നു. ഇവർ ഗാസയിൽ ഇസ്രായേൽ ഉപരോധിച്ച ഫലസ്തീനികളോടുള്ള പിന്തുണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷിപ്പിംഗ് കമ്പനി സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ഇന്ത്യൻ നാവികസേന സഹായവുമായി സംഭവ സ്ഥലത്ത് എത്തി. കപ്പലിൽ 20 ഇന്ത്യൻ പൗരന്മാരും ഒരു വിയറ്റ്നാമീസും ഉണ്ടായിരുന്നതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു