Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്‌ഹാം ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ ഇരിക്കെ കുത്തേറ്റത് മലയാളി നേഴ്സിനാണെന്ന വിവരം കടുത്ത ഞെട്ടലാണ് യുകെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത്. അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ ഡ്യൂട്ടിയിലിരിക്കെയാണ് 57 വയസ്സുകാരിയായ അച്ചാമ്മ ചെറിയാൻ ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ 37 കാരനായ മുഹമ്മദ് റോമൻ ഹഖിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് കൊലപാതക ശ്രമത്തിന് കേസെടുത്ത് ഇയാളെ മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ഏകദേശം രാത്രി 11. 30 ഓടെയാണ് യുകെയിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുടെ കാര്യത്തിൽ കടുത്ത ചോദ്യങ്ങൾ ഉയർത്തിയ സംഭവം അരങ്ങേറിയത്. ഹോസ്പിറ്റലിന് വളരെ അടുത്താണ് ഭർത്താവിനോടൊപ്പം അച്ചാമ്മ താമസിച്ചിരുന്നത്. അക്രമ സംഭവത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അച്ചാമ്മയുടെ ഭർത്താവ് അലക്സാണ്ടർ ചാണ്ടി വിസമ്മതിച്ചു.

. നിലവിൽ ശൈത്യകാല രോഗങ്ങളുടെ സമ്മർദ്ദത്തിലാണ് എൻഎച്ച്എസ് ആശുപത്രികൾ. അതുകൊണ്ടു തന്നെ എല്ലാ ആശുപത്രികളിലും തിരക്കോട് തിരക്കാണ്. ഇതിനു പുറമെ മതിയായ ജീവനക്കാരില്ലാത്തതിന്റെ പ്രശ്നങ്ങളും നിലവിലുണ്ട്. മഹാമാരിയുടെ സമയത്തിന് സമാനമായ രീതിയിലുള്ള ജോലി സമ്മർദ്ദമാണ് ഇപ്പോൾ പനി ബാധിച്ച് എത്തുന്നവരുടെ ആധിക്യം കൊണ്ട് ആശുപത്രികൾ നേരിടുന്നത് എന്നാണ് പല മലയാളി നേഴ്സുമാരും മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്.


എൻഎച്ച്എസിലെ മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരുടെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്കയാണ് ഈ സംഭവങ്ങൾ ഉയർത്തുന്നത്. എൻഎച്ച്എസ് ജീവനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട ശാരീരിക ആക്രമണങ്ങളിൽ 6% വർദ്ധനവ് ഉണ്ടായതായി യുകെയിലെ ഏറ്റവും വലിയ ഹെൽത്ത് യൂണിയൻ ആയ യൂണിസണിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് പ്രതിദിനം ശരാശരി 200 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ റിപ്പോർട്ടിൽ 75% എൻഎച്ച്എസ് ട്രസ്റ്റുകളുടെ ഡേറ്റ മാത്രമാണ് ഉള്ളത്. ശരിക്കുള്ള കണക്കുകൾ ഇതിലും ഉയർന്നതാണെന്ന് സൂചിപ്പിക്കുന്നു. നോട്ടിംഗ്‌ഹാമിലെ ക്വീൻസ് മെഡിക്കൽ സെൻ്ററിൽ (ക്യുഎംസി), 2023 ഏപ്രിലിനും സെപ്‌റ്റംബറിനുമിടയിൽ 1,167 അക്രമണങ്ങളാണ് രേഖപ്പെടുത്തിയത്. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംങ് സംഭവത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. നേഴ്സുമാർക്ക് ഭയമില്ലാതെ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. നേഴ്സുമാരാണ് എൻ.എച്ച്.എസിന്റെ നട്ടെല്ല്. അവരുടെ സംരംക്ഷണത്തിന് വേണ്ടതെല്ലാം ചെയ്യും. ട്രസ്റ്റ് അധികൃതരുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ആക്രമണത്തിന് ഇരയായ നേഴ്സിനും കുടുബത്തിനുമൊപ്പമാണ് തന്റെ ചിന്തകളെന്നും ഹെൽത്ത് സെക്രട്ടറി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗർഭാവസ്ഥയുടെ 24 ആഴ്ചകൾക്ക് മുമ്പ് ഗർഭം അലസൽ അനുഭവപ്പെടുന്ന സ്ത്രീകൾക്ക്, രണ്ടാഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എംപിമാർ. കണക്കുകൾ അനുസരിച്ച് പ്രതിവർഷം 250,000 സ്ത്രീകൾക്ക് 24 ആഴ്‌ചയ്‌ക്ക് മുമ്പ് ഗർഭം അലസൽ അനുഭവപ്പെടാറുണ്ട്. ഈ ആവശ്യം മുന്നോട്ട് വരുന്ന സാഹചര്യത്തിൽ കോമൺസ് വിമൻ ആൻഡ് ഇക്വാലിറ്റി കമ്മിറ്റി ഈ നിയമം സ്ത്രീകൾക്കും അവരുടെ പങ്കാളികൾക്കും ഒരുപോലെ നൽകണമെന്നും ഇത് ഇരുവരെയും ഒരുപോലെ ബാധിക്കുമെന്നും അവകാശപ്പെട്ടു.

അഞ്ചിൽ ഒന്നിൽ കൂടുതൽ ഗർഭം അലസലിൽ അവസാനിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊഴിൽ അവകാശ ബില്ലിലെ മാറ്റങ്ങൾ മന്ത്രിമാർ അംഗീകരിക്കുകയാണെങ്കിൽ, ഗർഭം അലസുന്ന സ്ത്രീകൾക്ക് ഇനി സിക്ക് ലീവുകൾ എടുക്കേണ്ടിവരില്ല. ഇവർക്ക് ശമ്പളത്തോടു കൂടിയ ലീവുകൾ ലഭിക്കും. ഇതിൻെറ അടിസ്ഥാനത്തിൽ ഗർഭം അലസുന്നവർക്ക് ജനന സമയം കുട്ടികൾ മരിക്കുന്നവർക്ക് ലഭിക്കുന്ന അവധി അവകാശങ്ങൾ നൽകും.

മിസ്കാരേജ് അസോസിയേഷൻ്റെ സിഇഒ വിക്കി റോബിൻസൺ, ഏത് ഘട്ടത്തിലും ഗർഭം നഷ്ടപ്പെടുന്നതിൻ്റെ വിനാശകരമായ ആഘാതം ഊന്നിപ്പറഞ്ഞു. ഗർഭം അലസൽ ഒരു രോഗമല്ല, മറിച്ച് ഒരു വിയോഗമാണെന്ന് ഇവർ പറഞ്ഞു. 89% ആളുകളും ഗർഭം അലസലിനെ ഒരു വിയോഗമായി കാണുന്നുവെന്ന് കാണിക്കുന്ന കണക്കുകളും ഇവർ പുറത്ത് വിട്ടു. പുതിയ മാറ്റത്തിനെക്കുറിച്ചുള്ള അഭിപ്രായത്തിനായി വർക്‌സ് ആൻഡ് പെൻഷൻസ് വകുപ്പിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ട്രഷറി മന്ത്രി തുലിപ് സിദ്ദിഖ് രാജിവച്ചു. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതി വിരുദ്ധ അന്വേഷണത്തിൻ്റെ സമ്മർദ്ദത്തെ തുടർന്നായിരുന്നു, തുലിപ് സിദ്ദിഖിൻെറ രാജി. ആരോപണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രധാനമന്ത്രിയുടെ സ്റ്റാൻഡേർഡ് അഡ്വൈസർ സർ ലോറി മാഗ്നസ് മന്ത്രിക്കെതിരെ തെറ്റുകൾ ഒന്നും കണ്ടെത്തിയിരുന്നില്ല. തൻെറ നിരപരാധിത്വം എടുത്ത്പറഞ്ഞ മന്ത്രി, തൻ്റെ പങ്ക് സർക്കാരിന് തടസ്സമാകുമെന്ന് പറഞ്ഞായിരുന്നു രാജി.

തുലിപ് സിദ്ദിഖിൻെറ രാജി സ്വീകരിച്ച പ്രധാനമന്ത്രി കെയർ സ്റ്റാർമർ, മന്ത്രിക്കായുള്ള വാതിൽ എന്നും തുറന്നിരിക്കുമെന്ന് പ്രതികരിച്ചു. മുമ്പ് ട്രഷറിയിലെ സാമ്പത്തിക സെക്രട്ടറിയായിരുന്ന സിദ്ദിഖ്, ബംഗ്ലാദേശിലെ ഇൻഫ്രാസ്ട്രക്ചർ ചെലവിൽ നിന്ന് ഇവരുടെ കുടുംബം 3.9 ബില്യൺ പൗണ്ട് അപഹരിച്ചുവെന്ന അന്വേഷണത്തിൽ ഉൾപ്പെടുകയായിരുന്നു. ഇവരുടെ അമ്മായി, പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, കഴിഞ്ഞ വർഷം നാടുവിട്ടിരുന്നു.

ഹാംപ്‌സ്റ്റെഡിലെയും ഹൈഗേറ്റിലെയും ലേബർ എംപിയായ തുലിപ് സിദ്ദിഖിന് ഹസീനയുടെ സർക്കാരുമായി ബന്ധമുള്ള കമ്പനിയിൽ നിന്ന് സമ്മാനമായി കിംഗ്‌സ് ക്രോസ് ഫ്ലാറ്റ് ലഭിച്ചിരുന്നു. അതേസമയം ഈ ഫ്ലാറ്റ് വെറും സമ്മാനം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ തുലിപ് സിദ്ദിഖ് സ്വയം അന്വേഷണത്തിന് റഫർ ചെയ്തതിന് ശേഷം എട്ട് ദിവസത്തിനുള്ളിൽ രാജി വയ്ക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിൽ രോഗികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണ വിധേയനായ ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. റോയൽ കോൺവാൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൽ 2015 മുതൽ 2020 വരെ ജോലി ചെയ്തിരുന്ന ഡോ. യൂലിയു സ്റ്റാൻ ആണ് ലൈംഗിക സംതൃപ്തിക്കായി രോഗികളെ ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇത് കൂടാതെ ഇയാൾ അറിവോടെയുള്ള സമ്മതം നേടാതെയും മറ്റ് മാർഗങ്ങൾ നിർദ്ദേശിക്കാതെയും പുരുഷന്മാർക്കും ആൺകുട്ടികൾക്കും മലാശയ സംബന്ധമായ പരിശോധനകൾ നിർദ്ദേശിച്ചതായും കോടതി കണ്ടെത്തി. ഡോക്ടറുടെ ഈ നടപടികൾ ലൈംഗിക പ്രേരിതവും അനാവശ്യവും ആയി കണക്കാക്കപ്പെടുന്നവയാണെന്ന് ട്രസ്റ്റ് സമ്മതിച്ചു.

ഇതിന് പിന്നാലെ റോയൽ കോൺവാൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് ഡോ. യൂലിയു സ്റ്റാൻ ഇരകളോട് ക്ഷമാപണം നടത്തി. ഡോ. യൂലിയു സ്റ്റാൻ്റെ പ്രവർത്തികളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത ട്രസ്റ്റ് തങ്ങളുടെ ഖേദം പ്രകടിപ്പിച്ചു. ഡോ. യൂലിയു സ്റ്റാൻ ട്രോമ ആൻഡ് ഓർത്തോപീഡിക്‌സിൽ ലോക്കം സീനിയർ ഹൗസ് ഓഫീസറായി ജോലി ചെയ്‌ത്‌ വരികയായിരുന്നു. പരാതികൾ ഉയർന്നു വന്നതിന് പിന്നാലെ ഇയാൾ തൻ്റെ ലൈംഗിക സംതൃപ്തിക്കായി രോഗികളെ അനാവശ്യമായ നടപടിക്രമങ്ങൾക്ക് വിധേയമാക്കിയതായി കോടതി കണ്ടെത്തി.

2024 ഫെബ്രുവരിയിൽ ട്രസ്റ്റ് ഡോ. യൂലിയു സ്റ്റാൻ്റെ മെഡിക്കൽ രജിസ്‌ട്രേഷൻ നിർത്തലാക്കുകയും പിന്നീട് ക്യാൻസൽ ചെയ്യുകയും ചെയ്‌തു. കഴിഞ്ഞ വേനൽക്കാലത്ത് 200 ഓളം വ്യക്തികൾക്ക് അയച്ച ക്ഷമാപണ കത്തിൽ ഡോ. സ്റ്റാൻ്റെ കുറിപ്പടിയിലും മലാശയ മരുന്നുകളുടെ അഡ്മിനിസ്ട്രേഷനിലും ഉണ്ടായ അശ്രദ്ധ ട്രസ്റ്റ് സമ്മതിച്ചു. കേസിൽ നൂറുകണക്കിന് ഇരകൾ ഉണ്ടെന്നും ദുരനുഭവം നേരിട്ടവർ മുന്നോട്ടുവന്ന് പിന്തുണ തേടണമെന്നും അഭിഭാഷകൻ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സമീപ ഭാവിയിൽ ബ്രിട്ടനിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നു. കഴിഞ്ഞവർഷം ജൂലൈ 4 – ലെ പൊതു തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ലേബർ പാർട്ടിയുടെ ജനപ്രീതിയിൽ കടുത്ത ഇടിവുണ്ടായതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്കൈ ന്യൂസിനു വേണ്ടി നടത്തിയ പോളിലാണ് ഭാവിയിലെ ബ്രിട്ടീഷ് രാഷ്ട്രീയത്തിലേയ്ക്ക് വെളിച്ചം വീശുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.

കെമി ബാഡെനോക്ക് നേതാവായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷം ടോറികൾ ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതായി സർവേ കാണിക്കുന്നു. പുറത്തു വരുന്ന പോൾ റിപ്പോർട്ട് പ്രകാരം ലേബറിന് 26%, റിഫോം യുകെ 25%, കൺസർവേറ്റീവുകൾക്ക് 22%, ലിബറൽ ഡെമോക്രാറ്റുകൾ 14%, ഗ്രീൻസിന് 8% എന്നിങ്ങനെയാണ് ജന പിന്തുണ കണക്കാക്കിയിരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിന്റെ സമയത്ത് ലേബർ 35%, കൺസർവേറ്റീവുകൾ 24%, റിഫോം യുകെ 15%, ലിബ് ഡെം 13%, ഗ്രീൻസ് 7% എന്ന രീതിയിലായിരുന്നു ജനപിന്തുണ. സർക്കാരിൻറെ ജനപ്രീതിയിൽ വൻകുറവ് ഉണ്ടായതായാണ് പുതിയ സർവ്വേ കാണിക്കുന്നത്. എന്നാൽ അതിലും കൂടുതലായി രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിക്കുന്നത് റീഫോം യുകെയുടെ മുന്നേറ്റമാണ്.

പൊതുതെരഞ്ഞെടുപ്പിനുശേഷം, മറ്റ് എല്ലാ പാർട്ടികളെയും പിന്നിലാക്കി റിഫോം യുകെയുടെ വോട്ടുകൾ വർദ്ധിച്ചു, കഴിഞ്ഞ വർഷം ബാലറ്റിൽ ടോറികളെ പിന്തുണച്ച 16% വോട്ടർമാർ ഇപ്പോൾ റിഫോമിനെ പിന്തുണയ്ക്കുമെന്ന് പറയുന്നു. പ്രായമായ വോട്ടർമാർ ലേബറിൽ നിന്ന് പിന്മാറി. 65 വയസ്സിനു മുകളിലുള്ളവരിൽ 14% പേർ മാത്രമേ ഇപ്പോൾ ലേബറിനെ പിന്തുണയ്ക്കുന്നുള്ളൂ. തിരഞ്ഞെടുപ്പ് സമയത്ത് ഇത് 22% ആയിരുന്നു. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് ആണ് റീഫോം യുകെ സ്ഥാപിച്ചത്. 2029 – ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ റീഫോം യുകെ ഒരു നിർണ്ണായക ശക്തിയായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പിൽ അവർ തങ്ങളുടെ വരവ് അറിയിച്ചിരുന്നു. കുടിയേറ്റത്തെ ശക്തിയായി എതിർക്കുന്ന റീഫോം യുകെയുടെ നിലപാടുകൾ പലതും യുകെയിൽ താമസിക്കുന്ന അന്യ നാട്ടുകാർക്ക് പ്രതികൂലമായി വരുമെന്ന ആശങ്ക മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ ജയിലുകളിലേയ്ക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള ഡ്രോണുകളുടെ ഉപയോഗം ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി മാറിയെന്നും അടിയന്തിര നടപടി വേണമെന്നും ജയിൽ ചീഫ് ഇൻസ്പെക്ടർ, ചാർളി ടെയ്‌ലർ മുന്നറിയിപ്പ് നൽകി. എച്ച്എംപി മാഞ്ചസ്റ്റർ, എച്ച്എംപി ലോംഗ് ലാർട്ടിൻ തുടങ്ങിയ സൗകര്യങ്ങൾക്ക് ചുറ്റുമുള്ള വ്യോമാതിർത്തിയുടെ നിയന്ത്രണം പോലീസിനും ജയിൽ അധികാരികൾക്കും നഷ്ടപ്പെട്ടുവെന്ന് ചാർളി ടെയ്‌ലർ പറയുന്നു. ഇതുവഴി തടവുകാരിലേയ്ക്ക് കള്ളക്കടത്ത് എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ ഗുണ്ടാ സംഘങ്ങൾക്ക് സാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുകെയിലെ തീവ്രവാദികളും കൊടും കുറ്റവാളികളും ഉൾപ്പെടെ രാജ്യത്തെ ഏറ്റവും അപകടകാരികളായവരെ താമസിപ്പിച്ചിരിക്കുന്ന രണ്ട് ഉയർന്ന സുരക്ഷാ ജയിലുകളാണ് എച്ച്എംപി മാഞ്ചസ്റ്ററും എച്ച്എംപി ലോംഗ് ലാർട്ടിനും. എന്നാൽ ഈ ജയിലിൽ കള്ളക്കടത്ത് മയക്കുമരുന്ന്, ഫോണുകൾ, ആയുധങ്ങൾ എന്നിവ നിത്യ സാന്നിധ്യമാണ്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഗുരുതര സുരക്ഷാ വീഴ്ചയും സിസിടിവി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലെ കേടുപാടുകളും കണ്ടെത്തി.

എച്ച്എംപി മാഞ്ചസ്റ്ററിൽ, ചില കുറ്റവാളികൾ പതിവ് ഡ്രോൺ ഡെലിവറികൾ ലഭിക്കുന്നതിന് വിൻഡോകളിൽ ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് ചൂണ്ടിക്കാട്ടുന്നത്. ജയിലുകളിലേയ്ക്ക് നിരോധിത വസ്തുക്കൾ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്ന ഗുണ്ടാ സംഘങ്ങളെ കുറിച്ചുള്ള ആശങ്കകൾ ചാർളി ടെയ്‌ലർ പ്രകടിപ്പിച്ചു. വ്യോമാതിർത്തി നിയന്ത്രിക്കുന്നതിലെ പോരായ്‌മകൾ ജീവനക്കാരുടെയും അന്തേവാസികളുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ അപകടത്തിലാക്കുമെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് കാര്യമായ ഭീഷണി ഉയർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്ററിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 40 വയസ്സുള്ള ഒരു സ്ത്രീയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ലിറ്റിൽ ഹൾട്ടണിലെ ഹോപ്പ് ഹേ ലെയ്‌നിലെ ഒരു വീട്ടിലാണ് ഞായറാഴ്ച രാവിലെ 50 വയസ്സ് പ്രായമുള്ള പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് നടത്തിയ അന്വേഷണമാണ് അറസ്റ്റിന് വഴി വെച്ചത് .

ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന പരുക്കുകൾ ഗുരുതര സ്വഭാവമുള്ളതായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 40 വയസ്സുകാരിയായ ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റം ചുമത്തിയ ഇവർ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്. പോലീസ് അന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതണമെന്നും പൊതുജനങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള ഭീഷണിയില്ലെന്നും ഫോഴ്‌സിന്റെ മേജർ ഇൻസിഡന്റ് ടീമിലെ ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ നീൽ ഹിഗ്ഗിൻസൺ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പലപ്പോഴും ലൈംഗിക അതിക്രമണ കുറ്റകൃത്യങ്ങളിലെ പ്രതികളെ കണ്ടെത്താതെ പോകുന്നതായുള്ള വിവരങ്ങൾ പുറത്ത്. ജൂൺ 2024 വരെയുള്ള കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലും ഏകദേശം 1.9 ദശലക്ഷം അക്രമപരമോ ലൈംഗികമോ ആയ കുറ്റകൃത്യങ്ങളിലെ പ്രതികളെ തിരിച്ചറിയാൻ സാധിക്കാതെ കേസുകൾ നിർത്തേണ്ടതായി വന്നിട്ടുണ്ട്. അതായത് ഇത്തരം കേസുകളിൽ 89 ശതമാനവും അന്വേഷണം പാതിവഴിയിൽ നിന്ന് പോയവയാണ്. ഇതിൻെറ ഫലമായി, നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടതിനാൽ നിരവധി ഇരകൾ അന്വേഷണത്തിൽ നിന്ന് പിന്മാറുകയാണ്.

മൊത്തം റിപ്പോർട്ട് ചെയ്‌ത കേസുകളിൽ ലങ്കാഷെയറിൽ 19.2 ശതമാനവും കുംബ്രിയയിൽ 18 ശതമാനവും വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ 6.9 % കേസുകളും മെട്രോപൊളിറ്റൻ പോലീസ് ഏരിയയിൽ 7% കേസുകളും മാത്രമാണ് പരിഹരിച്ചത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലും മെഴ്‌സിസൈഡിലും 10 കേസുകളിൽ ഒന്നിൽ മാത്രമാണ് പ്രതികളെ പിടികൂടിയത്. ഈ കണക്കുകൾ ഒക്കെയും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിലുള്ള പോലീസിൻെറ ഭാഗത്തെ കഴിവ് കേടിനെ എടുത്ത് കാട്ടുന്നു.

ഗുരുതരമായ ശാരീരിക ഉപദ്രവം, ലൈംഗികാതിക്രമം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ലൈംഗികമായ കുറ്റകൃത്യങ്ങളുടെ കീഴിൽ വരുന്നത്. കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ ബ്രിട്ടനിലെ പോലീസ് മേധാവികളുടെ തലവനായ ഗാവിൻ സ്റ്റീഫൻസ് സേനയുടെ പോരായ്‌മ സമ്മതിച്ചിരുന്നു. വിക്‌ടിംസ് കമ്മീഷണർ ഹെലൻ ന്യൂലോവ് നീതിന്യായ വ്യവസ്ഥയുടെ പരാജയങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇത് മൂലം ഗുരുതരമായ കുറ്റകൃത്യങ്ങൾ പോലും റിപ്പോർട്ട് ചെയ്യാൻ പല ഇരകളും മടിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വകാര്യ പാർക്കിംഗ് കമ്പനികളുടെ തീ വെട്ടി കൊള്ള അവസാനിപ്പിക്കാനുള്ള സാധ്യത തെളിയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിൽ കാർ പാർക്ക് ചെയ്ത് 5 മിനിറ്റിനുള്ളിൽ പണം അടച്ചില്ലെങ്കിൽ പിഴ ഈടാക്കുന്ന നടപടിയിലൂടെ കോടികളാണ് സ്വകാര്യ കാർ പാർക്കിംഗ് കമ്പനികൾ ജനങ്ങളെ ചൂഷണം ചെയ്ത് ലാഭം കൊയ്തിരുന്നത്.


ഡെർബിയിൽ പാർക്കിംഗിനായി പണം നൽകാൻ അഞ്ച് മിനിറ്റിൽ കൂടുതൽ എടുത്തതിന് മോട്ടോർ വാഹന ഉടമ റോസി ഹഡ്‌സണെ കഴിഞ്ഞ വർഷം 1906 പൗണ്ട് പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ അവർ കോടതിയെ സമീപിച്ചതാണ് നിലവിലെ പിഴ ഈടാക്കുന്ന രീതി മാറ്റി ചിന്തിക്കുന്നതിന് സ്വകാര്യ പാർക്കിംഗ് കമ്പനികളെ പ്രേരിപ്പിച്ചത്. വാഹനം പാർക്ക് ചെയ്തതിന് ശേഷം ഫോൺ ആപ്പ് ഉപയോഗിക്കുന്നതിന് കാലതാമസം എടുത്തതാണ് ഫൈൻ ചുമത്തുന്നതിലേയ്ക്ക് നയിച്ചത്. പല ദിവസങ്ങളിലായി അവർക്ക് 10 പാർക്കിംഗ് ചാർജ് നോട്ടീസുകൾ ആണ് ലഭിച്ചത്.


ഹഡ്‌സൺ കോടതിയിൽ പോയതോടെ കഴിഞ്ഞ ഡിസംബർ മാസത്തിൽ സ്വകാര്യ കാർ പാർക്കിംഗ് കമ്പനിയായ എക്സൽ വിശദീകരണമില്ലാതെ അവരുടെ കേസ് ഉപേക്ഷിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് പ്രവേശന സമയത്ത് പണമടയ്ക്കാൻ ബുദ്ധിമുട്ടുന്ന വാഹനമോടിക്കുന്നവരെ സഹായിക്കാൻ സ്വകാര്യ പാർക്കിംഗ് മേഖലയുടെ പെരുമാറ്റച്ചട്ടം ഒരു പാനൽ പരിഷ്കരിക്കുമെന്ന് ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷനും (ബിപിഎ) ഇന്റർനാഷണൽ പാർക്കിംഗ് കമ്മ്യൂണിറ്റിയും (ഐപിസി) പ്രഖ്യാപിച്ചു. പേയ്‌മെന്റ് ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള പരിഷ്കരണം 2025 ഫെബ്രുവരിയോടെ പ്രാബല്യത്തിൽ വരുമെന്നും അടുത്ത ഏപ്രിലിൽ പൂർണ്ണ അവലോകനം പ്രതീക്ഷിക്കാമെന്നും അതിൽ പറയുന്നു. ഇത്തരം പിഴകളിലൂടെ ബ്രിട്ടനിലെ സ്വകാര്യ പാർക്കിംഗ് കമ്പനികൾ പ്രതിദിനം 4.1 മില്യൺ പൗണ്ട് സമ്പാദിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- എനർജി റെഗുലേറ്ററായ ഓഫ്ജെമിന്റെ കണക്കുകൾ പ്രകാരം ബ്രിട്ടനിൽ ഈ ശൈത്യ കാലത്തും ഊർജ്ജ നിരക്കുകൾ ക്രമാതീതമായി കുതിച്ചുയർന്നിരിക്കുകയാണ്. കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം ബ്രിട്ടനിൽ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും, വൈദ്യുതിയുടെ ഉയർന്ന ഡിമാൻഡും, കുറഞ്ഞ കാറ്റിന്റെ വേഗതയും കൂടിച്ചേർന്നപ്പോൾ വീണ്ടും വൈദ്യുതി ഉത്പാദനത്തിന് ഗ്യാസ് പവർ പ്ലാന്റുകളെ ആശ്രയിക്കേണ്ടതായി വന്നതാണ് ബില്ലുകൾ വർധിക്കുന്നതിനുള്ള ഒരു കാരണം. മരവിപ്പിക്കുന്ന തണുപ്പും കാറ്റില്ലാത്ത അവസ്ഥയും ഊർജ്ജ നിരക്കുകൾ കൂടുതൽ വർദ്ധിപ്പിക്കുമെന്ന ആശങ്കയാണ് വിദഗ്ധർ പങ്കുവെക്കുന്നത്. എന്നാൽ ഇതേസമയം സാഹചര്യങ്ങളെ മുതലെടുക്കുന്ന പ്രവർത്തനമാണ് ഗ്യാസ് പവർ പ്ലാന്റുകളും നടത്തുന്നത്. സാധാരണ മാർക്കറ്റ് വിലയെക്കാൾ 100 മടങ്ങ് ഇരട്ടിയാണ് ഇപ്പോൾ ഗ്യാസ് പവർ പ്ലാന്റുകൾ വൈദ്യുതി നൽകുന്നതിനായി ഈടാക്കുന്നത്. നോർത്ത് വെയിൽസിലെ കൊന്നാസ് ക്വേ ഗ്യാസ് പ്ലാൻ്റ് ഗ്രിഡ് ഓപ്പറേറ്ററുടെ ബാലൻസിംഗ് പേയ്‌മെൻ്റുകളിൽ നിന്ന് ബുധനാഴ്ച 10.3 മില്യൺ ഡോളർ വരുമാനം നേടിയെന്നത് ഇതിന് തെളിവാണ്.


പുതുതായി ദേശീയ വത്കരിക്കപ്പെട്ട നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ (നെസോ) വൈദ്യുതി വിതരണവും ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥ ജനറേറ്ററുകൾക്ക് പേയ്‌മെൻ്റുകൾ നൽകിയാണ് നടപ്പിലാക്കുന്നത്. ഇത്തരത്തിൽ അപകടാവസ്ഥകൾ വരുമ്പോൾ അത് മുതലെടുക്കുന്ന പ്രവണത ഗ്യാസ് പവർ പ്ലാന്റുകൾക്ക് ഉണ്ടെന്ന ശക്തമായ വിമർശനവും ഇതിനിടെ ഉയരുന്നുണ്ട്. 2030 ആകുമ്പോഴേക്കും യുകെയിലെ വൈദ്യുതി സംവിധാനം 95% കുറഞ്ഞ കാർബൺ പവർ സ്രോതസ്സുകളിൽ പ്രവർത്തിക്കുമെന്ന തീരുമാനമാണ് ലേബർ പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇത്തരം ഒരു തീരുമാനം നിലനിൽക്കുമ്പോഴും സാധാരണക്കാർക്ക് മേൽ വരുന്ന ഉയർന്ന ബില്ലുകൾ ആശങ്ക തന്നെയാണ് ബ്രിട്ടനിൽ ഉളവാക്കിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved