ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ അടുത്ത പൊതു തിരഞ്ഞെടുപ്പ് ഒക്ടോബർ മാസത്തിൽ നടക്കുമെന്ന സൂചനകൾ പുറത്തുവന്നു. ചാൻസിലർ ജെറമി ഹണ്ട് ആണ് ഒക്ടോബറിൽ പൊതു തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളിലേയ്ക്ക് ചർച്ചകൾ തുറന്നത്. സർക്കാരിൻറെ അടുത്ത അവലോകനം അടുത്തമാസം ഏപ്രിലിൽ പൂർത്തീകരിക്കപ്പെടുമെന്നും പൊതു തിരഞ്ഞെടുപ്പ് ഒക്ടോബർ മാസത്തിലാണെങ്കിൽ ഒട്ടേറെ കാര്യങ്ങൾ പൂർത്തിയാക്കാൻ ഉണ്ടെന്നും ചാൻസിലർ പറഞ്ഞതാണ് വൻ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.
സമയക്രമം അനുസരിച്ച് 2025 ജനുവരി 25 വരെ നിലവിലെ സർക്കാരിനെ കാലാവധിയുണ്ട്. എങ്കിലും പ്രധാനമന്ത്രി ഋഷി സുനകിന് വേണമെങ്കിൽ നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാം. നേരത്തെ മെയ് 2 – ന് തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളെ പ്രധാനമന്ത്രി തള്ളി കളഞ്ഞിരുന്നു. പക്ഷേ ഈ വർഷം രണ്ടാം പകുതിയിൽ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതകളാണ് പ്രധാനമന്ത്രിയും പങ്കു വച്ചത്.

അടുത്ത പൊതു തിരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിനായി ഇരുപക്ഷവും കിണഞ്ഞു പരിശ്രമിക്കുകയാണ്. 2010 -ൽ അധികാരം വിട്ടൊഴിഞ്ഞതിനു ശേഷം ലേബർ പാർട്ടിക്ക് ഇതുവരെ യുകെയിൽ ഭരണത്തിൽ എത്താൻ സാധിച്ചിട്ടില്ല. നിലവിൽ കൺസർവേറ്റീവ് പാർട്ടി നയിക്കുന്ന ഭരണപക്ഷത്തെ അപേക്ഷിച്ച് അഭിപ്രായ സർവേയിൽ മുൻതൂക്കം ലേബർ പാർട്ടിക്കാണ് . കടുത്ത പരാജയ ഭീതിയിലാണ് ഭരണപക്ഷത്തെ എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖർ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വീണ്ടും മലയാളി മരണം നടന്നതിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . വെയിൽസിലെ അബർ ഹവാനിയിൽ താമസിക്കുന്ന നേഴ്സായ രാജേഷ് ഉത്തമരാജ് ആണ് കുഴഞ്ഞു വീണ് മരിച്ചത്. 51 വയസു മാത്രം പ്രായമുള്ള രാജേഷ് പാലക്കാട് സ്വദേശിയാണ് . നോർത്ത് വെയിൽസിൽ തന്നെ നേഴ്സായ സ്വപ്ന ജോസാണ് രാജേഷിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളാണ്. മകൻ മാർട്ടിൻ രാജേഷ് (15) കോളേജ് വിദ്യാർത്ഥിയും മകൾ ലിസി രാജേഷ് (13 ) പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. കോയമ്പത്തൂർ സ്വദേശിയും പരേതനുമായ ഉത്തമരാജ്, ചങ്ങനാശേരി സ്വദേശിനി മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ: സനീഷ് ഉത്തമരാജ് (സിങ്കപ്പൂർ).
അപസ്മാരം ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ രാജേഷിനെ അലട്ടിയിരുന്നു. പെട്ടെന്ന് കുഴഞ്ഞു വീണതിനെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുകെയിലേയ്ക്ക് മലയാളി കൂടിയേറ്റം വലിയതോതിൽ ആരംഭിച്ച 2001 -ൽ തന്നെ ഇവിടെ എത്തിയ രാജേഷ് വിവിധ കെയർ ഹോമുകളിൽ നേഴ്സ്, ടീം ലീഡർ , ഹോം മാനേജർ എന്നീ നിലകളിൽ ജോലി ചെയ്തു വരുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ശാരീരിക അസ്വസ്ഥതകൾ മൂലം ജോലിക്ക് പോയിരുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്.
യുകെയിലും കേരളത്തിലും ധാരാളം സൗഹൃദങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നു രാജേഷ്. കേരളത്തിൽ നിന്ന് ഒട്ടേറെ പേരെ തികച്ചും സൗജന്യമായി യുകെയിൽ ജോലി കണ്ടെത്താൻ രാജേഷ് സഹായിച്ചിരുന്നു. രാജേഷിന്റെ അകാലത്തിലുള്ള വേർപാട് സുഹൃത്തുക്കളുടെ ഇടയിൽ കടുത്ത വേദനയും ഞെട്ടലും ആണ് ഉളവാക്കിയിരിക്കുന്നത്. രോഗവും ജോലിക്ക് പോകാൻ സാധിക്കാതിരുന്നതു മൂലവും അവസാന കാലത്ത് രാജേഷ് സാമ്പത്തികമായി ഒട്ടേറെ ബുദ്ധിമുട്ടിയിരുന്നെന്നാണ് അറിയാൻ സാധിച്ചത്. രാജേഷിന്റെ കുടുംബത്തെ സഹായിക്കാൻ അദ്ദേഹത്തിൻറെ ഒപ്പം ബെംഗളൂരു രാഗവേന്ദ്ര കോളേജിൽ നേഴ്സിംഗ് പഠിച്ചിരുന്ന സുഹൃത്തുക്കളുടെയും സഹപാഠികളുടെയും നേതൃത്വത്തിൽ ഗോ ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. രാജേഷിന്റെ സംസ്കാര ക്രമീകരണത്തിനായുള്ള ചിലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനും ഗോ ഫണ്ട് ലിങ്കിൽ (https://gofund.me/8bf8c9f7) പ്രവേശിച്ച് ധനസഹായം നൽകാവുന്നതാണ്.
മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കാനാണ് കുടുംബാംഗങ്ങൾ തീരുമാനം എടുത്തിരിക്കുന്നത്.
സംസ്കാര തീയതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് മലയാളം യുകെയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
രാജേഷ് ഉത്തമരാജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കാർലിസിലെ അപ്പർബി ഏരിയയിൽ കറുത്ത വർഗക്കാരനായ സ്‌കൂൾ വിദ്യാർത്ഥിയെ വംശീയമായി അധിക്ഷേപിച്ചതിൻ്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംഭവത്തിൽ നാല് ആൺകുട്ടികൾ അറസ്റ്റിൽ. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നും കാര്‍ലിസിലെ അപ്പര്‍ബി ഏരിയയില്‍ നടന്ന സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കുകയാണെന്നും കുംബ്രിയ പൊലീസ് പറഞ്ഞു.

വീഡിയോയിൽ വിദ്യാര്‍ത്ഥിയെ കൊണ്ട് തങ്ങളുടെ ഷൂസില്‍ ചുംബിക്കുന്നതിന് മുൻപ് ഒരു വെള്ളക്കാരനായ കുട്ടി പരിഹസിക്കുകയും തള്ളുകയും മര്‍ദിക്കുകയും ചെയ്യുന്നത് കാണാം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീഡിയോ വൻതോതിൽ പ്രചരിക്കപ്പെട്ടതിന് പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചയോടെ ബാക്കി മൂന്ന് ആൺകുട്ടികളെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നാല് പേരെയും ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാറ്റ് എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് കേരളത്തിലെ പത്രങ്ങളിൽ വരുന്ന സ്ഥിരം വാർത്തകളും ചിത്രങ്ങളുമാണ്. പോലീസിന്റെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും ഒപ്പം വാറ്റ് നടത്തിയതിനായി പിടിക്കപ്പെട്ട ആൾക്കാരുടെ ചിത്രങ്ങളും വാർത്തയും പത്രങ്ങളിൽ സ്‌ഥിരമായി കാണാം . കേരളത്തിൽ ചാരായം വാറ്റുന്നതും ഉപയോഗിക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മദ്യ വില്പനയിൽ നിന്നുള്ള നികുതി വരുമാനമാണ് സർക്കാരിൻറെ പ്രധാന സാമ്പത്തിക സ്ത്രോതസ് . അതുകൊണ്ട് തന്നെ വാറ്റും അനുബന്ധ വ്യവസായവും സ്വകാര്യ വ്യക്തികൾ നടത്തുന്നതിനെ സർക്കാരുകൾക്ക് പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല.
എന്നാൽ യുകെയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഒരു വ്യക്തിക്ക് തന്റെ ആവശ്യത്തിനായി മദ്യം വാറ്റി നിർമ്മിക്കുന്നത് കുറ്റകരമല്ല. വിവിധ തരത്തിലുള്ള പഴങ്ങളും മറ്റും ഉപയോഗിച്ച് വാറ്റ് നടത്തി രുചി നുണയുന്ന മലയാളി സൗഹൃദ കൂട്ടായ്മകൾ യുകെയിൽ നിരവധിയുണ്ട്. ഓൺലൈൻ കൂടിയും മറ്റും വാറ്റ് ഉപകരണങ്ങൾ യഥേഷ്ടം ലഭിക്കുകയും ചെയ്യും.

ഈ പാത പിന്തുടർന്ന് കേരളത്തിന്റെ തനതായ വാറ്റു രീതികളുടെ പൊടി കൈകൾ ഉപയോഗിച്ച് സ്വന്തമായി ഒരു ഉത്പന്നം വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് ഒരു യുകെ മലയാളി സംരഭകൻ . നോർത്ത് ലണ്ടനിൽ താമസമാക്കിയ താമരശ്ശേരി സ്വദേശിയായ ബിനു മാണിയാണ് ഈ സംരംഭത്തിന് പിന്നിൽ. കേരള തനിമയുള്ള ഒറ്റക്കൊമ്പൻ എന്ന പേരാണ് അദ്ദേഹം തന്റെ മദ്യത്തിന് നൽകിയിരിക്കുന്നത് . ഏപ്രിൽ 15 മുതൽ ഒറ്റക്കൊമ്പൻ യുകെയിലെ വിവിധ സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തി തുടങ്ങും.
2004 -ൽ യുകെയിലെത്തിയ ബിനു മാണി ബാൻഡ് 8 A നേഴ്സാണ് . ചെറുപ്പംമുതലെ സ്വന്തമായുള്ള സംരംഭം തുടങ്ങണമെന്നുള്ള ആഗ്രഹമാണ് ലണ്ടനിൽ നിന്ന് 50 മൈൽ ദൂരെയുള്ള സ്വകാര്യ ഡിസ്റ്റിലിറി വാടകയ്ക്ക് എടുത്ത് സർക്കാർ അനുമതിയോടെ ഒറ്റക്കൊമ്പൻ യാഥാർത്ഥ്യമാക്കുന്നതിന്റെ പിന്നിലുള്ളത്. വർഷങ്ങളുടെ കഠിനാധ്വാനമാണ് ഇതിനായി അദ്ദേഹം നടത്തിയത് . ഇതിനായി കേരളത്തിലെ വാറ്റുകളുടെ നാടൻ വിദ്യകൾ ശേഖരിച്ചത് ഒറ്റക്കൊമ്പന്റെ രുചിക്കൂട്ടിനു പിന്നിലുണ്ട്.
പശ്ചിമഘട്ടത്തിൽ നിന്ന് ശേഖരിക്കുന്ന വിവിധ സുഗന്ധദ്രവ്യങ്ങൾ, നെല്ലിക്ക, പുഴുങ്ങാത്ത നെല്ല് എന്നിവയാണ് ഒറ്റക്കൊമ്പന്റെ രുചിക്കൂട്ടിൽ പ്രധാനമായും ഉള്ളത് . ബിനു വിനൊപ്പം നിലവിൽ തിരുവനന്തപുരം സ്വദേശിയായ അജിത്കുമാർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ മൂന്ന് ജോലിക്കാരെയുള്ളൂവെങ്കിലും ഭാവിയിൽ കൂടുതൽ ആളുകൾക്ക് ജോലി കൊടുക്കുന്ന സംരംഭമായി ഒറ്റക്കൊമ്പനെ വളർത്തിയെടുക്കാമെന്നുള്ള പ്രതീക്ഷയിലാണ് ബിനു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാൾസ് രാജാവ് മരിച്ചതായി റഷ്യൻ മാധ്യമങ്ങൾ വ്യാജവാർത്ത പുറത്തുവിട്ടു. ഇന്നലെ ഉച്ചയോടെയാണ് റഷ്യൻ മാധ്യമങ്ങളിൽ വ്യാപകമായി വാർത്ത വന്നത്. ഒരുകാലത്ത് റഷ്യയിൽ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന വെഡോമോസ്റ്റി എന്ന പത്രം ഉപയോഗിച്ചിരുന്ന സമൂഹമാധ്യമത്തിലാണ് വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്
സൈനിക യൂണിഫോമിലുള്ള രാജാവിൻറെ ചിത്രത്തിനു താഴെ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ മരിച്ചു എന്ന അടിക്കുറിപ്പോടെയാണ് വാർത്ത പ്രചരിപ്പിക്കപ്പെട്ടത്. 2.35 ദശലക്ഷം വരിക്കാരുള്ള ടെലഗ്രാം ചാനലായ റീഡോവ്ക ഉൾപ്പെടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ ഇത് ഏറ്റ് പിടിച്ചത് വാർത്തയ്ക്ക് വൻ പ്രാധാന്യം ആണ് നൽകിയത് . റഷ്യയിലെ ഔദ്യോഗിക ഭരണ നേതൃത്വത്തോട് ചായ്‌വുള്ള മാധ്യമമായാണ് റീഡോവ്ക അറിയപ്പെടുന്നത്. വാർത്ത സൃഷ്ടിച്ചവർ എലിസബത്ത് രാജ്ഞിയുടെ മരണവാർത്തയ്ക്ക് സമാനമായ രീതിയിലാണ് ചിത്രങ്ങളും വാർത്തയും രൂപകല്പന ചെയ്തത്.

“ഗ്രേറ്റ് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് മരിച്ചു . ബക്കിംഗ് ഹാം കൊട്ടാരമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജാവിന് 75 വയസ്സായിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന് ക്യാൻസർ ബാധിച്ചതായി കണ്ടെത്തിയത് “. റഷ്യൻ വെബ്സൈറ്റ് ആയ ഗസറ്റ. റു ഇങ്ങനെയാണ് വാർത്ത നൽകിയത് . എന്നാൽ പിന്നീട് ഈ വാർത്ത എഡിറ്റ് ചെയ്ത് ഔദ്യോഗിക ബ്രിട്ടീഷ് മാധ്യമങ്ങൾ ഇതിനെ കുറിച്ച് ഒന്നും എഴുതിയിട്ടില്ലെന്നും വാർത്ത വ്യാജമാണെന്ന് തോന്നുന്നതായും അവർ കൂട്ടിച്ചേർത്തു. റഷ്യയിൽ വാർത്ത പ്രചരിച്ചതിന് പിന്നാലെ ഉക്രൈൻ മാധ്യമങ്ങളും ഇത് ഏറ്റെടുത്തു.

ചാൾസ് രാജാവിന്റെ മരണവാർത്ത വ്യാപകമായ പ്രചരിപ്പിച്ചതിന് പിന്നിൽ റഷ്യയിലെ ഭരണനേതൃത്വത്തിന് പങ്കുണ്ടോ എന്നത് വ്യക്തമല്ലെന്ന് ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.റഷ്യയുടെ ഭരണ നേതൃത്വത്തിനോട് അടുപ്പമുള്ള ഉക്രൈൻ അധിനിവേശത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളിലാണ് വാർത്ത വന്നത് എന്നതാണ് ഈ വാദം ശക്തമാകാൻ കാരണം. വാർത്ത വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടർന്ന് റഷ്യയിലെയും ഉക്രൈയിനിലെയും ബ്രിട്ടീഷ് അംബാസിഡർമാർ വാർത്താ വ്യാജമാണെന്ന പ്രസ്താവന ഇറക്കേണ്ടി വന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അർബുദമാണ് ബ്രസ്റ്റ് ക്യാൻസർ. നേരത്തെ കണ്ടെത്താൻ സാധിച്ചാൽ നിലവിൽ വൈദ്യശാസ്ത്രരംഗം കൈവരിച്ച പുരോഗതി കൊണ്ട് അതിജീവന നിരക്ക് വർഷങ്ങളായി മെച്ചപ്പെട്ടിട്ടുണ്ട് . എന്നാലും സ്ത്രീകൾക്കിടയിൽ ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഒരു സുപ്രധാന കാരണം ബ്രെസ്റ്റ് കാൻസർ ആണ്. 2022 -ൽ മാത്രം ക്യാൻസർ ബാധിച്ച് 670,000 പേരാണ് ആഗോളതലത്തിൽ മരണമടഞ്ഞത്. ഓരോ വർഷവും യുകെയിൽ മാത്രം 11.500 സ്ത്രീകളും 85 പുരുഷന്മാരും സ്തനാർബുദം മൂലം മരണമടയുന്നതായാണ് ഏകദേശ കണക്കുകൾ. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 1,62468 സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടാകുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

പേടിപ്പിക്കുന്ന കണക്കുകൾക്കിടയിൽ ശുഭകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് വായനക്കാർക്ക് സമർപ്പിക്കുന്നത്. ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകാൻ സാധ്യത ഉണ്ടോ എന്ന് നിരീക്ഷിക്കാൻ കഴിയുന്ന ഒരു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് യുകെയിലെ ശാസ്ത്രജ്ഞർ. നോട്ടിംഗ്ഹാം ട്രസ്റ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഈ ഉപകരണം വഴി സ്തനത്തിലെ കോശങ്ങൾക്കും പുറത്തുമുള്ള ചെറിയ മാറ്റങ്ങൾ വരെ കണ്ടെത്താൻ സാധിക്കും.

ഈ ഉപകരണം രോഗികളുടെ ബ്രായ്ക്കുള്ളില്‍ വയ്ക്കാൻ സാധിക്കും. അതുമല്ലെങ്കിൽ ഈ ഉപകരണം ഉൾപ്പെടുത്തി പുതിയ ബ്രാകൾ രൂപകൽപ്പന ചെയ്യാനും സാധിക്കും. ഉപകരണത്തിൽ നിന്നുള്ള വിവരങ്ങൾ തത്സമയം സ്മാർട്ട്ഫോൺ വഴിയായി ധരിക്കുന്നവർക്കും അതോടൊപ്പം മെഡിക്കൽ ടീമിനും കൈമാറി കൊണ്ടിരിക്കും.
ക്യാൻസർ റിസർച്ച് അനുസരിച്ച് യുകെയിൽ പ്രതിവർഷം 55,000 – ലധികം പുതിയ സ്തനാർബുദ കേസുകൾ ആണ് ഉണ്ടാകുന്നത്. പുതിയ കണ്ടുപിടുത്തത്തിലൂടെ ബ്രെസ്റ്റ് ക്യാൻസർ കേസുകളുടെ എണ്ണം 23% കുറയ്ക്കാൻ സാധിക്കും എന്നാണ് വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞതോടെ കൂടുതൽ ആളുകൾ വീടു വാങ്ങുന്നതിന് ആരംഭിച്ചതോടെ യുകെയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ വൻ കുതിച്ചു കയറ്റം ആണ് ഉണ്ടായത്. ഭവന വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന പല യുകെ മലയാളികളും വില കയറ്റത്തിൽ ഞെട്ടിയിരിക്കുകയാണ്. പത്ത് മാസത്തിലെ ഏറ്റവും വലിയ വിലവർദ്ധനവിനാണ് പ്രോപ്പർട്ടി മാർക്കറ്റ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.

വീടുകളുടെ വിലയിൽ ഏകദേശം 1.5% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ശരാശരി ഭവന വില 5279 പൗണ്ട് വർദ്ധിച്ച് 370,000 പൗണ്ട് ആയി ഉയർന്നു. യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്സൈറ്റ് ആയ റൈറ്റ് മൂവിൻ്റെ കണക്കുകൾ അനുസരിച്ച് വീടുകൾ വാങ്ങാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ഭവന വില കുതിച്ചുയരാനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്.

പ്രോപ്പർട്ടി മാർക്കറ്റിൽ മുതൽ മുടക്കിയവരെ സംബന്ധിച്ചിടത്തോളം ഭവന വില ഉയർന്നത് ഗുണകരമായ കാര്യമാണ്. എന്നാൽ യുകെയിലെത്തി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിലവിലെ വില താങ്ങാനാവാത്തതാണെന്ന് പലരും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. പലിശ നിരക്കുകൾ ഇനിയും ഉയരുകയാണെങ്കിൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കുറയുകയും ഒരുപക്ഷേ ഭവന വില കുറയാനും കാരണമായേക്കും. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് കൂടുതൽ ആളുകൾ ഭവന വിപണിയിൽ മുതൽ മുടക്കിയാൽ വീടുകളുടെ വില വീണ്ടും ഉയരും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രി ഋഷി സുനകിനെതിരെ പാർട്ടിയിൽ വിമതനീക്കം നടക്കുന്നതായുള്ള അഭ്യൂഹങ്ങളെ നിരാകരിച്ച് ഭരണപക്ഷ നേതാക്കൾ രംഗത്ത് വന്നു. അടുത്ത പൊതു തിരഞ്ഞെടുപ്പിലും ടോറികളെ പ്രധാനമന്ത്രി ഋഷി സുനക് തന്നെ നയിക്കുമെന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. പാർട്ടിയിലെ ചില വിമതർ പെന്നി മോർഡോണ്ടിനെ മുന്നിൽ നിർത്തി പ്രധാനമന്ത്രി ഋഷി സുനകിനെതിരെ വിമത ശബ്ദം ഉയർത്തുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.

ഇന്നലെ ഒരു ചോദ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ഋഷി സുനക് തന്നെ അടുത്ത തിരഞ്ഞെടുപ്പിലും തങ്ങളെ നയിക്കുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി വ്യക്തമാക്കിയത്. മിസ് മോർഡോണ്ടിനെ കുറിച്ചുള്ള ചോദ്യത്തിന് തൻറെ സഹപ്രവർത്തകർ രാജ്യത്തിന് അനുയോജ്യമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. മാർക്ക് ഹാർപ്പർ ഇങ്ങനെ മറുപടി പറഞ്ഞെങ്കിലും പാർട്ടിയിലെ വിമത ശ്രമങ്ങൾ ഇനിയും ശക്തി പ്രാപിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്.

കടുത്ത ആശങ്കയോടെയാണ് ഭരണപക്ഷം അടുത്ത പൊതു തിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുന്നത്. അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി നയിക്കുന്ന പ്രതിപക്ഷം വളരെ മുന്നിലാണ് . കടുത്ത പരാജയ ഭീതിയിലാണ് ഭരണപക്ഷത്തെ എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖർ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത പൊതു തിരഞ്ഞെടുപ്പ് നടത്തേണ്ട തീയതി 2025 ജനുവരിയാണ്. എന്നാൽ ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ ഋഷി സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രതീക്ഷിച്ചതിലും 8 മണിക്കൂർ മുമ്പ് M 25 ലെ ഗതാഗതം പുനഃസ്ഥാപിച്ചു. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതകളിൽ ഒന്നായ M 25-ൽ പാലത്തിൻറെ അറ്റകുറ്റ പണികൾക്കായാണ് വെള്ളിയാഴ്ച മുതൽ അടച്ചത്. തിങ്കളാഴ്ച രാവിലെയെ പാത വീണ്ടും തുറക്കുകയുള്ളൂ എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച വളരെ കൂടുതൽ തിരക്കേറിയ സമയത്തിന് മുൻപ് പ്രതീക്ഷിച്ചതിലും 8 മണിക്കൂർ മുമ്പ് പാത തുറക്കാനായത് ഗതാഗത കുരുക്ക് കുറയ്ക്കാൻ കാരണമാകും.

1986 – ൽ നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് M 25 ഇത്രയും ദീർഘസമയത്തേയ്ക്ക് അടച്ചിടുന്നത്. പാത അടച്ചിടേണ്ടതായി വന്നതോടെ മറ്റ് സമാന്തര പാതകളിൽ വൻ ഗതാഗതകുരുക്കാണ് രൂപപ്പെട്ടത് . M 25 അടച്ചതോടെ ഹീത്രു,ഗാറ്റ്വിക് എന്നീ വിമാനത്താവളത്തിലേയ്ക്ക് പോകുന്നതിന് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യണമെന്ന് അധികൃതർ നേരത്തെ നിർദ്ദേശിച്ചിരുന്നു.

M25 – ൻ്റെ നവീകരണത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ സഹകരണം നൽകിയവരോട് നാഷണൽ ഹൈവേ പ്രൊജക്‌റ്റ് ലീഡ് ജോനാഥൻ വേഡ് നന്ദി പറഞ്ഞു. വാരാന്ത്യത്തിൽ മോട്ടോർ വേയുടെ ഈ ഭാഗത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. M 25 ൻ്റെ തുടർ നവീകരണ പ്രവർത്തനങ്ങൾ ഈ വർഷം സെപ്റ്റംബർ മാസം വരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എക്സെറ്ററിലെ നേഴ്സിംഗ് ഹോമിലെ അന്തേവാസിയെ ശാരീരികമായി ഉപദ്രവിച്ചതിന് മലയാളിയായ കെയർ ഹോം ജീവനക്കാരന് ജയിൽ ശിക്ഷ വിധിച്ചു. എക്‌സെറ്ററിലെ ലാംഗ്‌ഫോർഡ് പാർക്ക് നഴ്‌സിംഗ് ഹോമിലെ ജീവനക്കാരനായിരുന്ന ജിനു ഷാജുവിനാണ് ശിക്ഷ ലഭിച്ചത്. 94 വയസ്സുകാരനായ ഒരു വയോധികനോട് ഇയാൾ മോശമായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെടെയാണ് പോലീസിൽ പരാതി ലഭിച്ചത്. വൃദ്ധന്റെ കാലുകൾ പിടിച്ച് തലയ്ക്ക് മുകളിലൂടെ പിന്നിലേയ്ക്ക് തള്ളുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വയോധികന്റെ വേദന കൊണ്ടുള്ള കരച്ചിലും നിർത്താതെയുള്ള അഭ്യർത്ഥനയും ഇയാൾ അവഗണിക്കുകയും നാലു മിനിറ്റോളം ശാരീരിക ഉപദ്രവം തുടരുകയും ചെയ്തു. കെയർ ഹോമിലെ താമസക്കാരന്റെ ബന്ധുക്കൾ സ്ഥാപിച്ച ഒളിക്യാമറയിലൂടെയാണ് ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്.
കെയർ ഹോമിലെ ശാരീരിക പീഡനം പരാതിയായതോടെ 26 വയസ്സുകാരനായ പ്രതി കേരളത്തിലേക്ക് കടന്നു കളഞ്ഞിരുന്നു. മൂന്നുമാസങ്ങൾക്ക് ശേഷം കേരളത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത് . വിചാരണയ്ക്ക് ശേഷം എക്സെറ്റർ ക്രൗൺ കോടതിയാണ് ഇയാൾക്ക് ഒരു വർഷത്തേയ്ക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തത് . ക്രൂരതയ്ക്ക് ഇരയായ വയോധികൻ പിന്നീട് മരണമടഞ്ഞിരുന്നു. 38 വർഷത്തെ തന്റെ കെയർ ഹോം പരിചരണകാലത്ത് ജിനു ഷാജു ചെയ്തതു പോലെയുള്ള ക്രൂരത ഒന്നും താൻ കണ്ടിട്ടില്ലെന്നാണ് കെയർ ഹോം മാനേജർ വിചാരണ വേളയിൽ പറഞ്ഞത്. മുത്തച്ഛൻ വേദന കൊണ്ട് യാചിക്കുന്ന ശബ്ദം മരണം വരെ തന്റെ കാതുകളിൽ മുഴങ്ങുമെന്നാണ് ഈ വയോധികന്റെ കൊച്ചുമകൻ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.
യുകെയിൽ ഉടനീളം ഏകദേശം 17 , 110 കെയർ ഹോമുകളിലായി 4 ലക്ഷം അന്തേവാസികൾ ഉണ്ട്. ഒട്ടേറെ മലയാളികൾ ആണ് യുകെയിലെ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. കെയർ വിസയ്ക്കായി ലക്ഷങ്ങൾ കൈക്കൂലി മേടിക്കുന്ന ഏജൻസികളെ കുറിച്ച് വൻ ആക്ഷേപം ഉയർന്നു വന്നിരുന്നു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ കുടിയേറ്റ നയവുമായി യുകെ സർക്കാർ മുന്നോട്ടുവന്നത്. മാർച്ച് 11 മുതൽ കെയർ വിസയിൽ എത്തുന്നവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ലെന്ന നിയമം ഏറ്റവും കൂടുതൽ തിരിച്ചടിയായത് മലയാളികൾക്കാണ് .
യാതൊരു ജോലി പരിചയവും ആത്മാർത്ഥതയും അർപ്പണബോധവുമില്ലാതെ എങ്ങനെയും യുകെയിലെത്താൻ മാത്രമായി കെയർ ജോലിക്കാരൻ്റെ കുപ്പായം അണിഞ്ഞ് ഒട്ടേറെ മലയാളികളാണ് യുകെയിലെത്തിയത്. ഇതു കൂടാതെ കെയർ മേഖലയിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണവും കുറവല്ല. അന്തേവാസികളായ വ്യക്തികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്ന ജീവനക്കാർക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്തുകയും ശക്തമായ നടപടികളുമാണ് കാത്തിരിക്കുന്നത്