ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ സ്ത്രീയെയും രണ്ടു കുട്ടികളെയും ആസിഡ് ഒഴിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവം ബ്രിട്ടനെ ആകെ ഞെട്ടിച്ചതായിരുന്നു. 35കാരനായ പ്രതിയെ കണ്ടെത്താൻ പോലീസ് വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം തരുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിരുന്നു. ജനുവരി 31-ന് രാത്രിയിലാണ് അമ്മയുടെയും രണ്ട് കുട്ടികളുടെയും മേൽ ആസിഡ് ആക്രമണം നടത്തിയതിനുശേഷം ഇയാൾ ഒളിവിലായത്.

സംഭവം നടന്ന് 10 ദിവസത്തിനുശേഷവും ഇയാളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് പ്രതി ജീവനോടെയില്ലാതിരിക്കാനുള്ള സാധ്യതയിലേയ്ക്കാണ് പോലീസ് ഇപ്പോൾ വിരൽ ചൂണ്ടുന്നത് . ചെൽസി ബ്രിഡ്ജിൽ അവസാനമായി കണ്ടതിനുശേഷം അയാൾ തെംസ് നദിയിൽ ആത്മഹത്യ ചെയ്തിരിക്കാമെന്ന് പോലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ സാധ്യത നേരത്തെ ഉയർന്നു വന്നിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനാവാത്തതാണ് അന്വേഷണസംഘത്തെ കുഴപ്പിച്ചത് . ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാനായി നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നദിയിൽ വീണ്ടും പരിശോധന നടത്താനാണ് പോലീസ് തീരുമാനം.

ആക്രമണത്തിന് ഇരയായ സ്ത്രീക്ക് എസെദിയുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുവതി ഇപ്പോഴും ആശുപത്രിയിൽ തന്നെ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവരുടെ ഒരു കണ്ണിൻറെ കാഴ്ച നഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിൽ പരുക്കു പറ്റിയ എട്ടും മൂന്നും വയസ്സുള്ള രണ്ടു കുട്ടികൾ ആശുപത്രി വിട്ടിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയ ആളാണ് പ്രതി എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കനത്ത മഞ്ഞും മഴയും തുടരുന്നു. പവർ കട്ടിനും യാത്രാ തടസ്സത്തിനും സാധ്യതയുള്ളതിനാൽ, വെള്ളി, ശനി വരെ സ്കോട്ട് ലൻഡിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും യെല്ലോ അലേർട്ട് പ്രാബല്യത്തിൽ ഉണ്ട്. നിലവിൽ ഇംഗ്ലണ്ടിൻ്റെ പല ഭാഗങ്ങളിലായി വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ട്. ശീത സ്ഫോടനത്തെ തുടർന്ന് രാജ്യത്തെ പല ഭാഗങ്ങളിലേയും താപനില സാധാരണയിലും താഴെയാണ്. മോശം കാലാവസ്ഥ മൂലം ഇംഗ്ലണ്ടിലെയും വെയിൽസിലെയും പല സ്‌കൂളുകളും വ്യാഴാഴ്ച്ച മുതൽ അടച്ചിരിക്കുകയാണ്.

സ്കോട്ട് ലൻഡിലെ കിർക്ക്‌വാളിൽ ഏകദേശം 10സെ.മീ(3.9in) മഞ്ഞുവീഴ്‌ച രേഖപ്പെടുത്തിയപ്പോൾ വെസ്റ്റ് യോർക്ക്‌ഷയറിലെ ബിംഗ്‌ലിയിൽ 9സെ.മീ മഞ്ഞുവീഴ്‌ച രേഖപ്പെടുത്തി. രാജ്യത്തെ വടക്ക് ഭാഗങ്ങളിലുള്ള പ്രദേശത്തെ താപനില കൂടുന്നുണ്ടെങ്കിലും ഈസ്റ്റേൺ സ്കോട്ട് ലൻഡ്, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ താപനില ഇപ്പോഴും മോശമാണ്. സ്‌കോട്ട് ലൻഡിൻ്റെ ഉയർന്ന ഭാഗങ്ങളിൽ ഇപ്പോഴും മഞ്ഞുവീഴ്ച്ചയ്ക്കുള്ള സാധ്യത കാണുന്നുണ്ടെങ്കിലും ഇത് മഞ്ഞുവീഴ്‌ചയോ മഴയോ ആയി വീഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.

മധ്യ, വടക്കൻ പ്രദേശങ്ങളിൽ, യാത്രാ കാലതാമസത്തിനും വൈദ്യുതി വിതരണത്തിനും മൊബൈൽ ഫോൺ കവറേജ് പോലുള്ള മറ്റ് സേവനങ്ങൾക്കും തടസ്സമുണ്ടാകാനുള്ള സാധ്യത ഉണ്ട്. ബിർമിംഗ്ഹാം, ഡെർബി, മിൽട്ടൺ കെയിൻസ്, ഈസ്റ്റ് യോർക്ക്ഷയർ എന്നീ പ്രദേശങ്ങളെ കേന്ദ്രികരിച്ച് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്. സ്കോട്ട് ലൻഡിൽ രണ്ട് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയപ്പോൾ വെയിൽസിൽ 17 വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അച്ഛനോ അമ്മയോ വിദേശ പൗരത്വം സ്വീകരിച്ചാൽ പ്രായപൂർത്തിയാകാത്ത മക്കൾക്ക് ഇന്ത്യൻ പൗരത്വം നിലനിൽക്കില്ലെന്ന നിയമം കർശനമായി നടപ്പിലാക്കി തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിലേയ്ക്ക് വിവിധ മേഖലകളിലെ ജോലിയ്ക്കായി എത്തി പൗരത്വം സ്വീകരിച്ച ഒട്ടേറെ മലയാളികളെ ഇത് പ്രതികൂലമായി ബാധിക്കും.
നിലവിലെ നിയമം അനുസരിച്ച് കുട്ടികൾക്ക് 5 വർഷത്തേയ്ക്കാണ് പാസ്പോർട്ട് നൽകുന്നത്. വിദേശത്തുള്ള ഒട്ടേറെ പേരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അവരുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാൻ ഈ നടപടി കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ നിയമം നടപ്പിലാക്കുന്നതിനെതിരെ വിവിധ പ്രവാസി മലയാളി സംഘടനകൾ രാഷ്ട്രീയനേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.

പൗരത്വം നഷ്ടമാകുന്ന കുട്ടികൾക്ക് പ്രായപൂർത്തിയായതിനുശേഷം പൗരത്വത്തിനായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷിക്കാം . എന്നാൽ ഈ നടപടിക്രമങ്ങളുടെ പുറകെ പോകാൻ എത്രപേർ തയ്യാറാകും എന്നതാണ് പലരും ചോദിക്കുന്നത്. ഫലത്തിൽ അന്യ രാജ്യത്തിലേയ്ക്ക് ജോലിക്കായി കുടിയേറിയവരുടെ രണ്ടാം തലമുറ മാതൃ രാജ്യവുമായുള്ള ബന്ധം അറ്റു പോകുന്നതിന് ഈ നടപടി കാരണമാകുമെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നുണ്ട്.
ഇങ്ങനെ ഒരു നിയമം ഉണ്ട് എന്ന കാര്യത്തെ കുറിച്ച് മതിയായ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ലെന്ന പരാതിയും ഉയർന്നു വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പല പ്രവാസി മലയാളികൾക്കും ഈ കാര്യങ്ങളെക്കുറിച്ച് ധാരണ കൈ വന്നിട്ടില്ല. പലരും തങ്ങളുടെ കുട്ടികളുടെ ഇന്ത്യൻ പാസ്പോർട്ട് പുതുക്കാൻ ചെല്ലുമ്പോഴാണ് ഈ നിയമങ്ങളെ കുറിച്ച് അറിയുന്നതു തന്നെ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- യുകെയിൽ ജോലി ചെയ്യാനും ജീവിക്കാനും സ്വപ്നം കാണുന്ന എല്ലാവർക്കും നിർണ്ണായകമാണ് ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങൾ. 2024-ൽ ഹെൽത്ത് ആൻ്റ് കെയർ വിസയും, സ്കിൽഡ് വർക്കർ വിസയും, ഉൾപ്പെടെ വിവിധ വിസാ വിഭാഗങ്ങൾക്കുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിൽ സുപ്രധാന മാറ്റങ്ങളാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ഇമിഗ്രേഷനായി അപേക്ഷിക്കുന്ന വ്യക്തികൾക്കായി രണ്ടുതരം ഇംഗ്ലീഷ് ഭാഷകളാണ് യു കെ മുന്നോട്ട് വയ്ക്കുന്നത്.

2024 ജനുവരി 5 -ന് യുകെ ഗവൺമെൻ്റിൻ്റെ വെബ്‌സൈറ്റിലെ അപ്‌ഡേറ്റ് ചെയ്‌ത വിവരങ്ങളിലാണ് ഈ അറിയിപ്പ് വന്നിരിക്കുന്നത്. വ്യത്യസ്ത അപേക്ഷകൾക്ക് വ്യത്യസ്തമായ രീതിയിലുള്ള ഭാഷാ പ്രാവീണ്യം ആവശ്യമായതിനാലാണ് ഇത്തരത്തിൽ രണ്ടു തരത്തിലുള്ള പരീക്ഷകൾ അവതരിപ്പിച്ചിരിക്കുന്നത്. ഏതു തരത്തിലുള്ള വിസയ്ക്ക് വേണ്ടി അപേക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഏത് തരത്തിലുള്ള പരീക്ഷ വേണമെന്നതും തീരുമാനിക്കപ്പെടുന്നത്.

ഹെൽത്ത് കെയർ വർക്കർ വിസാ കാറ്റഗറിയിൽ റീഡിങ്, റൈറ്റിംഗ്, സ്പീക്കിംഗ്, ലിസണിങ് എന്നീ നാല് വിഭാഗങ്ങളിലുമായുള്ള പരീക്ഷ പാസാകേണ്ടത് ആവശ്യമാണ്. എന്നാൽ സിറ്റിസൺഷിപ്പിനായുള്ള അപേക്ഷകളിൽ സ്പീക്കിംഗ്, ലിസണിങ് എന്നിവ മാത്രമാണ് പാസാകേണ്ടത്. അതോടൊപ്പം തന്നെ അപേക്ഷിക്കുന്ന ആളുകൾ ബ്രിട്ടന് പുറത്താണെങ്കിൽ, സെൽട്ട് ( സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ) താഴെപ്പറയുന്ന നാല് ദാതാക്കളിൽ നിന്നുള്ളത് മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂ എന്നും വ്യക്തമാക്കുന്നുണ്ട്. ലാംഗ്വേജ്സെർട്ട് , പിയേഴ്സൺ, ഐ എ എൽ റ്റി എസ് സെൽട്ട് കൺസോർഷ്യം, പി എസ് ഐ സർവീസസ് ലിമിറ്റഡ് എന്നിവയിൽനിന്നുള്ളത് മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന് വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. അപേക്ഷ തീയതിക്ക് മുൻപ് രണ്ടുവർഷത്തിനുള്ളിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾ മാത്രമേ അംഗീകരിക്കുകയുള്ളൂ. യുകെ വിസകൾക്കുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിലെ മാറ്റങ്ങൾ പ്രാധാന്യമർഹിക്കുന്നതാണ്. അതിനാൽ തന്നെ മാറ്റങ്ങൾ മനസ്സിലാക്കി അപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു വിമാനത്തിന്റെ സുരക്ഷിതമായ പ്രവർത്തനത്തിന് അത് വഹിക്കുന്ന യാത്രക്കാരുടെയും ലഗേജിന്റെയും ഇന്ധനത്തിന്റെയും ഉൾപ്പെടെയുള്ള ഭാരം ഒരു നിർണ്ണായക ഘടകമാണ്. യാത്രക്കാരുടെ ലഗേജുകളുടെ ഭാരം നിയന്ത്രണവിധേയമാണ്. എന്നാൽ ഇതോടൊപ്പം ഫ്ലൈറ്റുകളുടെ മൊത്തത്തിലുള്ള സുരക്ഷയും സ്ഥിരതയും യാത്രക്കാരുടെ ഭാരം നിയന്ത്രിക്കേണ്ടതും പ്രാധാന്യം അർഹിക്കുന്നതാണ്. സുരക്ഷാ പ്രത്യാഘാതങ്ങൾക്ക് ഒപ്പം യാത്രക്കാരുടെ ഭാരം വിമാനത്തിന്റെ ഇന്ധനക്ഷമതയെയും നേരിട്ട് ബാധിക്കാറുണ്ട്. ഇത് പ്രവർത്തന ചിലവ് കുറയ്ക്കുന്നതിന് മാത്രമല്ല കാർബൺ പുറത്താക്കൽ കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി സുസ്ഥിരതയ്ക്കും സംഭാവന നൽകുകയും ചെയ്യുന്നുണ്ട്.

സുരക്ഷിതമായ യാത്രയ്ക്ക് ഫ്ലൈറ്റുകളിൽ യാത്രക്കാരുടെ ഭാരം എത്രയായിരിക്കണം, എന്നതിനെക്കുറിച്ച് കൂടുതൽ പഠിക്കാനായി യൂറോപ്യൻ എയർലൈനായ ഫിന്നെയർ യാത്രക്കാരുടെ ഭാരം കണക്കാക്കുന്ന നടപടികളിലേയ്ക്ക് കടന്നു. മാഞ്ചസ്റ്ററിൽ നിന്ന് ഫിലിസിങ്കിയിലേയ്ക്ക് സർവീസ് നടത്തുന്ന ഫ്ലൈറ്റ് ആണ് വിവര ശേഖരണത്തിന്റെ ഭാഗമായി യാത്രക്കാരുടെ ഭാരം കണക്കാക്കുന്ന നടപടികളുമായി സഹകരിക്കാൻ യാത്രക്കാരെ ക്ഷണിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിച്ച ഈ നടപടിയിൽ ഏകദേശം 500 ത്തിലധികം പേർ ഇതിനോടകം പങ്കെടുത്തിട്ടുണ്ട്. യാത്രകൾ കൂടുതൽ സുരക്ഷിതമാകാൻ വിമാനത്തിൻറെ സംയുക്തമായ ഭാരം കണക്കാക്കുന്നതിന്റെ ഭാഗമായി ആണ് ഈ നടപടി . ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഭാവിയിൽ വിമാനങ്ങളുടെ ലോഡ് കണക്കാക്കുന്നതിനുള്ള മാർഗരേഖയായി ഉപയോഗിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

ഭാരക്കൂടുതൽ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് കൂടുതൽ മാനസിക പ്രയാസം ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങൾ തങ്ങളെടുത്തിട്ടുണ്ടെന്ന് എയർലൈൻ വക്താവ് പറഞ്ഞു . നിങ്ങളുടെ ശരീരത്തിൻറെ ഭാരം മറ്റാർക്കും കാണാനാവില്ലെന്നും അതുകൊണ്ട് മനസ്സമാധാനത്തോടെ പഠനത്തിൽ പങ്കെടുക്കാമെന്നും ഫിന്നെയറിലെ ഗ്രൗണ്ട് പ്രോസസുകളുടെ ചുമതല വഹിക്കുന്ന സതു മുന്നൂക്ക പറഞ്ഞു. യാത്രക്കാരുടെ ഭാരം സംബന്ധിച്ച ചർച്ചകൾ വാർത്തകളിൽ ഇടംപിടിക്കുന്നത് ആദ്യമായല്ല. കഴിഞ്ഞ വർഷം ലാൻസറോട്ടിൽ നിന്ന് ലിവർപൂളിലേയ്ക്കുള്ള വിമാനത്തിൽ പറക്കാൻ കഴിയാത്തത്ര ഭാരമുള്ളതിനാൽ 19 യാത്രക്കാരോടാണ് ഇറങ്ങാൻ ആവശ്യപ്പെട്ടത്. കാലാവസ്‌ഥാ സാഹചര്യത്തിന് അനുസരിച്ച് വിമാനത്തിന്റെ ഭാരപരിധി കഴിഞ്ഞതിനാലാണ് ഇങ്ങനെ ചെയ്യേണ്ടതായി വന്നത്. യാത്രക്കാരുടെ ശരാശരി ഭാരവും അവരുടെ ലഗേജിനെ കുറിച്ചുള്ള ഡേറ്റ ശേഖരിക്കുകയുമാണ് ഈ പഠനത്തിൻറെ ഉദ്ദേശമെന്നും ഇത് ഒരുതരത്തിലും ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെടുന്നതല്ലെന്നും ഫിന്നെയർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അബർഡീനിൽ താമസിക്കുന്ന ആന്‍ ബ്രൈറ്റ് ജോസ് മരണമടഞ്ഞു. 39 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആൻ ഏറെനാളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. കെയർ ഹോം മാനേജരായി ജോലി ചെയ്യുന്ന ജിബ്സണ്‍ ആല്‍ബര്‍ട്ട് ആണ് ഭർത്താവ്. ക്യാൻസർ രോഗം സ്ഥിരീകരിച്ചെങ്കിലും അതിനെ ധീരതയോടെ നേരിട്ട വ്യക്തിയാണ് ആൻ എന്നാണ് കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
എറണാകുളത്തിന് അടുത്തുള്ള ചെറുവയ്പാണ് ഇവരുടെ കേരളത്തിലെ സ്വദേശം . മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങൾ താല്പര്യപ്പെടുന്നത്. ഇവിടെ വച്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പൊതുദർശനത്തിന് സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങൾ അബർഡീനിലെ മലയാളി അസോസിയേഷൻറെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട് . ഇതിൻറെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ആന്‍ ബ്രൈറ്റ് ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ക്യാൻസർ രോഗത്തിന് ചികിത്സയിലായിരിക്കുന്ന ചാൾസ് രാജാവിനും, ഉദര ശസ്ത്രക്രിയയ്ക്ക് വിധേയയായ ഭാര്യ കെയ്റ്റിനും ജനങ്ങൾ നൽകിയ കരുതലിനും പിന്തുണയ്ക്കും നന്ദി പറഞ്ഞിരിക്കുകയാണ് വില്യം രാജകുമാരൻ. തന്റെ പിതാവിനും ഭാര്യയ്ക്കുമുള്ള പിന്തുണ നൽകിയ സന്ദേശങ്ങൾ അയച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. ചാൾസ് രാജാവിന്റെ ക്യാൻസർ രോഗ നിർണയത്തെ തുടർന്ന് കുടുംബത്തിന് ഉണ്ടായ ആഘാതം വലിയതാണ്. അതോടൊപ്പം തന്നെയാണ് ഗുരുതരമായ ഉദരശസ്ത്രക്രിയയ്ക്ക് കെയ്റ്റും വിധേയയായത്. ക്യാൻസർ ചികിത്സയുടെ ആദ്യഘട്ടത്തിന് ശേഷം സാൻഡ്രിംഗ്ഹാമിൽ വിശ്രമിക്കുകയാണ് ചാൾസ് രാജാവ്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരികയാണ് കെയ്റ്റും. ലണ്ടനിലെ എയർ ആംബുലൻസ് ചാരിറ്റിയെ പിന്തുണച്ച് റാഫിൾസ് ലണ്ടനിലെ ഓൾഡ് വാർ ഓഫീസിൽ നടന്ന ഡിന്നറിൽ സംസാരിക്കുകയായിരുന്നു വില്യം. രാജകുടുംബത്തിലെ നിലവിലെ ഏറ്റവും പ്രമുഖനായ വ്യക്തിയായതിനാൽ, വില്യം രാജകുമാരന് ഇപ്പോൾ നിരവധി ചടങ്ങുകളിൽ പങ്കെടുക്കേണ്ടതായുണ്ട്. ചടങ്ങിൽ ഹോളിവുഡ് താരം ടോം ക്രൂയിസും പങ്കെടുത്തിരുന്നു.

രാജാവിന്റെ രോഗ നിർണയത്തിന് ശേഷം ആദ്യമായാണ് വില്യം മാധ്യമങ്ങളോട് സംസാരിക്കുന്നത്. ഈസ്റ്റ് ആംഗ്ലിയയിൽ എയർ ആംബുലൻസ് പൈലറ്റായി സേവനമനുഷ്ഠിച്ച വെയിൽസ് രാജകുമാരൻ 2020 മുതൽ സംഘടനയുടെ രക്ഷാധികാരിയാണ്. ജനുവരി 16ന് നടന്ന കെയ്റ്റിന്റെ ഓപ്പറേഷനു ശേഷം കുടുംബത്തിനായി വില്യം സമയം നീക്കി വെച്ചിരുന്നു. അതിനുശേഷം ആണ് ഇപ്പോൾ വീണ്ടും ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും യുഎസിനെയും അപേക്ഷിച്ച് ബ്രിട്ടന്റെ സാമ്പത്തിക വളർച്ച പുറകിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോവിഡിനു ശേഷം സാമ്പത്തിക മാന്ദ്യവും ജീവിത ചിലവ് വർദ്ധനവും ജനങ്ങളെ വീർപ്പുമുട്ടിക്കുകയാണ്. അതിൻറെ കൂടെയാണ് റഷ്യ ഉക്രൈൻ സംഘർഷത്തെ തുടർന്നുള്ള എനർജി ബിൽ വർദ്ധനവും മധ്യപൂർവേഷ്യയിലെ സംഘർഷവും പരോക്ഷമായി യുകെയിലെ ജനങ്ങളുടെ ജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.
ഇതിനെല്ലാം പുറമെയാണ് കോവിഡ് അനുബന്ധ രോഗങ്ങളെ തുടർന്ന് രാജ്യത്ത് അവധിയെടുക്കുന്നവരുടെ എണ്ണം ഏറ്റവും കൂടിയ നിലയിലെത്തിയതെന്ന വാർത്ത സാമ്പത്തിക വിദഗ്ധരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. നവംബർ 2023 വരെയുള്ള മൂന്നുമാസ കാലയളവിൽ 2.8 മില്യൺ ആളുകൾ ദീർഘകാല അവധിയിൽ പ്രവേശിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഇത് കോവിഡിന്റെ തുടക്കകാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്. ഇത്രയും പേർ ആരോഗ്യപരമായ കാരണങ്ങളാൽ ലീവെടുക്കുന്ന സാഹചര്യം എങ്ങനെ നേരിടുമെന്ന അങ്കലാപ്പിലാണ് എൻഎച്ച്എസും സർക്കാരും .

എന്നാൽ ആരോഗ്യ സാമ്പത്തിക മേഖലയിലെ വിദഗ്ധരെ കുഴയ്ക്കുന്നത് മറ്റൊരു കാര്യമാണ് . ഇത്രയും പേർ അവധിയിൽ പ്രവേശിക്കുമ്പോൾ അത് രാജ്യത്തെ ഉത്പാദനക്ഷമതയെ കാര്യമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടി കാണിക്കുന്നു. ഉത്പാദനക്ഷമതയിൽ നേരിടുന്ന കാര്യമായ കുറവ് രാജ്യത്തെ വൻ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് തള്ളിവിടുമെന്നാണ് സാമ്പത്തിക വിദഗ്ധർ ഭയപ്പെടുന്നത്. ബ്രിട്ടനിലെ തൊഴിലാളി സമൂഹത്തെ കോവിഡിന് മുമ്പുള്ള ആരോഗ്യസ്ഥിതിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരിക എന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നിലവിൽ ബ്രിട്ടനിൽ തൊഴിൽരഹിതരായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 1.3 മില്യണിലധികം പേരാണ്. ഇതിൻറെ ഇരട്ടിയിലധികം പേരാണ് അസുഖബാധിതരായി ചികിത്സാർത്ഥം ലീവ് എടുത്തിരിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം പേരും മോശം ശാരീരികമായ അവസ്ഥയുടെ കാരണങ്ങളാൽ സാമ്പത്തികമായ വരുമാനം ഒന്നും ഇല്ലാത്തവരാണെന്നത് രാജ്യത്തിൻറെ സാമ്പത്തിക അടിത്തറയെ പ്രതികൂലമായി ബാധിക്കും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. നിലവിൽ ജോലി ഇല്ലാത്തവരെയും ഒരുമാസമായി ജോലി അന്വേഷിക്കാതിരിക്കുകയും അല്ലെങ്കിൽ അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ ജോലി ആരംഭിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നവരെയാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം സാമ്പത്തികമായി നിഷ്ക്രിയർ എന്ന് നിർവചിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് ലണ്ടനിൽ സ്ത്രീയെയും രണ്ട് പെൺകുട്ടികളെയും ആസിഡ് കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്ക് പറ്റിയ സംഭവത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും ആക്രമിയെ കണ്ടെത്താൻ പോലീസിനായില്ല. ഇയാൾക്ക് വേറെ ആളുകളുടെ സഹായം ലഭിക്കുന്നുണ്ടോ എന്ന് പോലീസ് നിരീക്ഷിക്കുന്നുണ്ട്. ആക്രമണ സമയത്ത് ഇയാളുടെ മുഖത്തും ഗുരുതരമായ രീതിയിലുള്ള പരുക്ക് പറ്റിയിട്ടുണ്ട്.
35 കാരനായ പ്രതി അബ്ദുൾ ഷോക്കൂർ എസെദി ആക്രമണത്തിന് ഇരയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു. ഈ ബന്ധത്തിൻറെ തകർച്ചയാകാം ഗുരുതരമായ ആക്രമണത്തിന് കാരണം. എത്ര നാളായി എസെദിയും ഇരയുമായി ബന്ധം നിലനിന്നിരുന്നുവെന്നോ എങ്ങനെയാണ് അത് തകർന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാനാവില്ലെന്ന് സിഡിആർ ജോൺ സാവെൽ പത്രസമ്മേളനത്തിൽ പറഞ്ഞു. 31 കാരിയായ യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ഇവരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആക്രമണത്തിനുശേഷം പ്രതി എവിടേയ്ക്ക് രക്ഷപ്പെട്ടതിനെ കുറിച്ച് പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ഇയാൾ തെംസ് നദിയിൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഉയർന്നു വന്നിട്ടുണ്ടെങ്കിലും ഈ വാദത്തെ പിന്തുണയ്ക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളിയെ സഹായിക്കുന്നു എന്ന് കരുതുന്ന 22 കാരനായ യുവാവിനെ തിങ്കളാഴ്ച പോലീസ് ലണ്ടനിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

2016 -ലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇയാൾ ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയത് എന്നാണ് റിപ്പോർട്ടുകൾ. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ (എൻറോൾമെൻ്റ് ആൻഡ് അപ്‌ഡേറ്റ്) നിയമങ്ങളിൽ മാറ്റം. സ്ഥിരതാമസക്കാർക്കും പ്രവാസി ഇന്ത്യക്കാർക്കും വെവ്വേറെ ഫോമുകൾ അവതരിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനും എൻറോൾ ചെയ്യുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

നേരത്തെ വിദേശ ഇന്ത്യക്കാർക്ക് ആധാർ ഫോമിന് അപേക്ഷിക്കാൻ അർഹതയില്ലായിരുന്നു. എന്നാൽ ഇനി ഇവർക്ക് ആധാർ കാർഡിന് അപേക്ഷിക്കാൻ അർഹതയുണ്ട്. പഴയ 2016 നിയമം അനുസരിച്ച്, ഒരു ആധാർ കാർഡ് ഉടമയ്ക്ക് അവരുടെ വിലാസം ഓൺലൈൻ മോഡ് വഴി മാത്രമേ അപ്‌ഡേറ്റ് ചെയ്യാൻ കഴിയൂ, മറ്റേതെങ്കിലും വിശദമായ അപ്‌ഡേറ്റിന്, അവർ അടുത്തുള്ള എൻറോൾമെൻ്റ് കേന്ദ്രം സന്ദർശിക്കേണ്ടതായി വന്നിരുന്നു.

പുതിയ നിയമങ്ങൾ അനുസരിച്ച്, ഏറ്റവും അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിച്ചോ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ യുഐഡിഎഐ വെബ്സൈറ്റ് വഴിയോ ആധാർ കാർഡ് വിവരങ്ങൾ സെൻട്രൽ ഐഡൻ്റിറ്റി ഡാറ്റ റിപ്പോസിറ്ററിയിൽ (സിഐഡിആർ) അപ്ഡേറ്റ് ചെയ്യാം. ആധാർ എൻറോൾമെൻ്റിനും ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുമായുള്ള പുതിയ ഫോമുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി https://resident.uidai.gov.in/check-aadhaar എന്ന ലിങ്ക് സന്ദർശിക്കുക