ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഉണ്ടായിരുന്ന ആശങ്കകൾക്ക് അന്ത്യം കുറിയ്ക്കാനാണ്, തന്റെ മക്കളോടൊപ്പം ഇരിക്കുന്ന ചിത്രം കെയ്റ്റ് രാജകുമാരി പുറത്ത് വിട്ടത്. എന്നാൽ ഇപ്പോൾ ആ ചിത്രം കൂടുതൽ വിവാദങ്ങളും ആശങ്കകളും ആണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിൽ കൃത്രിമത്വം ഉണ്ടെന്ന കണ്ടെത്തൽ മൂലം ഒന്നിലധികം ആഗോള വാർത്താ ഏജൻസികൾ ആണ് ചിത്രം പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നത്. യു കെയിൽ മാതൃദിനത്തോടനുബന്ധിച്ച് കെൻസിംഗ്ടൺ പാലസാണ് ഞായറാഴ്ച രാവിലെ ദമ്പതികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ചിത്രം പുറത്തുവിട്ടത്. സാധാരണ റോയൽ കുടുംബത്തിലെ ചിത്രങ്ങൾ പുറത്തുവിടുന്നത് പോലെ, വാർത്താ ഏജൻസികൾക്കും ഒരേസമയം ഈ ചിത്രം പുറത്തുവിട്ടിരുന്നു. എന്നാൽ ചിത്രത്തിൽ കൃത്രിമത്വം ഉണ്ടെന്ന കണ്ടെത്തലാണ് വിവാദങ്ങളിലേക്ക് വഴിതെളിച്ചത്. എഡിറ്റോറിയൽ മാനദണ്ഡങ്ങൾ ചിത്രം പാലിക്കുന്നില്ലെന്ന കാരണത്തെ തുടർന്ന്, അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ചിത്രം പ്രചരിപ്പിക്കാൻ വിസമ്മതിച്ചതിനാൽ ഇത് കൂടുതൽ വിവാദങ്ങളിലേക്ക് എത്തി. എന്നാൽ സംഭവത്തിൽ കെയ്റ്റ് രാജകുമാരി മാപ്പ് പറഞ്ഞിരിക്കുകയാണ്.

പല അമേച്വർ ഫോട്ടോഗ്രാഫർമാരെയും പോലെ, താൻ ഇടയ്ക്കിടെ എഡിറ്റിംഗിൽ പരീക്ഷണം നടത്താറുണ്ടെന്നും, കഴിഞ്ഞ ദിവസം പങ്കിട്ട കുടുംബ ഫോട്ടോയിൽ ആശയക്കുഴപ്പം ഉണ്ടായതിൽ താൻ ക്ഷമാപണം നടത്താൻ ആഗ്രഹിക്കുന്നതായും അവർ വ്യക്തമാക്കി. രണ്ടുമാസം മുൻപ് നടന്ന ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം കെയ്റ്റ് പുറത്തുവിട്ട ആദ്യ ഫോട്ടോയായിരുന്നു ഇത്. ശസ്ത്രക്രിയയ്ക്ക് ശേഷം കെയ്റ്റ് ഇതുവരെ പൊതു ചടങ്ങിൽ ഒന്നും തന്നെ പങ്കെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പുതിയ വിവാദം, കെയ്റ്റിനെ പൊതു സമൂഹത്തിലേക്ക് വരുവാൻ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികളിൽ ഒട്ടേറെ പേരാണ് ക്യാൻസറും ഹൃദയസംബന്ധമായ അസുഖങ്ങളും മൂലം അകാലത്തിൽ ജീവൻ വെടിഞ്ഞത്. സ്വാഭാവികമായും എൻഎച്ച് എസിലെ നീണ്ട കാത്തിരിപ്പ് സമയവും ക്യാൻസർ രോഗം മൂലം മരണനിരക്ക് കൂടുന്നതും തമ്മിൽ ബന്ധമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അടുത്തടുത്തായി 6 യുകെ മലയാളികൾ ആണ് ക്യാൻസർ ബാധിച്ച് മാത്രം മരണമടഞ്ഞത്. യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ രോഗത്തെ കുറിച്ചും വേണ്ട ചികിത്സാ മാർഗ്ഗങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് മലയാളികളിൽ ഭൂരിഭാഗവും.

പക്ഷേ ചികിത്സ ലഭിക്കാനായി നീണ്ട കാത്തിരിപ്പ് നേരിടുന്നത് രോഗിയെയും ബന്ധുക്കളെയും മാനസികമായി തകർക്കും. ക്യാൻസർ പോലുള്ള രോഗം ബാധിച്ചിട്ടും വിദഗ്ധ ചികിത്സ ലഭിക്കാൻ നീണ്ട കാലയളവ് കാത്തിരിക്കേണ്ടി വന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഒട്ടേറെയാണ്. യുകെയിലെ ക്യാൻസർ പരിചരണം വൻ പ്രതിസന്ധിയിലാണെന്ന് ചാരിറ്റി റേഡിയോ തെറാപ്പി യുകെ മേധാവിയും ഓങ്കോളജിസ്റ്റുമായ പ്രൊഫസർ പാറ്റ് പ്രൈസ് പറഞ്ഞു . 35 വർഷമായി നേഴ്സായി ജോലിചെയ്ത ക്യാൻസർ രോഗിയായ ടീന ബിനിൻ്റെ അനുഭവം ആരുടെയും കണ്ണ് നനയിക്കുന്നതാണ്. മുൻ നേഴ്സായ അവർക്ക് 5 മാസമാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നത്.

ഇതുവരെയുള്ളവയിൽ വച്ച് ഏറ്റവും മോശപ്പെട്ട കാത്തിരിപ്പ് സമയം ക്യാൻസർ രോഗികൾ അഭിമുഖീകരിച്ചത് 2023 -ലാണെന്നാണ് കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ ക്യാൻസർ രോഗികളിൽ 65.9% പേർക്ക് മാത്രമാണ് 62 ദിവസത്തിനുള്ളിൽ കൃത്യസമയത്ത് അടിയന്തിര ചികിത്സ ലഭിച്ചത്. എന്നാൽ എൻഎച്ച്എസിൻ്റെ ലക്ഷ്യം 85% പേർക്കെങ്കിലും ചുരുങ്ങിയ കാലയളവിൽ അടിയന്തിര ചികിത്സ എത്തിച്ചു നൽകുകയെന്നാണ്. എന്നാൽ ഈ ലക്ഷ്യം അവസാനമായി നേടിയത് 2015 -ൽ മാത്രമാണ് .
എൻഎച്ച്എസിൽ നൽകുന്നത് ലോകത്തിലെ മികച്ച ചികിത്സയാണെന്നും എന്നാൽ മികച്ച രോഗപരിചരണം ലഭിക്കാൻ ഇത്രയും നാൾ കാത്തിരിക്കുന്നത് ഭയാനകമാണെന്നുമാണ് മലയാളികൾ ഉൾപ്പെടെയുള്ള പല രോഗികളും പറയുന്നത് . യുകെയിൽ 2020 മുതൽ 225 , 000ത്തോളം ക്യാൻസർ രോഗികൾ അവരുടെ ചികിത്സയ്ക്കായി വളരെക്കാലം കാത്തിരിക്കേണ്ടി വന്നതായി ക്യാച്ച് അപ്പ് വിത്ത് ക്യാൻസർ എന്ന പേരിൽ ക്യാൻസർ രോഗികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന പ്രൊഫസർ പ്രൈസ് പറഞ്ഞു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്രയേൽ ഹമാസ് സംഘർഷം ഒട്ടേറെ ആഭ്യന്തര പ്രശ്നങ്ങളിലേയ്ക്കാണ് യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളെ വലിച്ചിഴയ്ക്കുന്നത്. സംഘർഷത്തെ തുടർന്ന് വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിൽ സാമുദായിക അടിസ്ഥാനത്തിൽ കടുത്ത പ്രശ്നങ്ങൾ ആണ് ഉടലെടുത്തിരിക്കുന്നത്.

ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ പരിണിതഫലം അനുഭവിക്കുന്നത് മറ്റ് രാജ്യങ്ങളിലെ ജൂത , മുസ്ലിം സമുദായാംഗങ്ങളാണ്. സമൂഹത്തിൻറെ താഴെ തട്ടിലുള്ള മതപരമായ വിഭജനങ്ങൾ കൂടാതെയാണ് പാലസ്തീൻ അനുകൂല ജാഥകളും മറ്റും ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ. ചെങ്കടലിൽ പാലസ്തീന് അനുകൂലമായി ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ ആഗോള ചരക്ക് നീക്കത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുസ്ലിം സ്കൂളുകൾ കമ്മ്യൂണിറ്റി സെൻററുകൾ എന്നിവയെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ 117 മില്യൺ പൗണ്ട് അനുവദിക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഈ നടപടി ബ്രിട്ടനിലെ മുസ്ലീങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്ന് ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവർലി പറഞ്ഞു.

മുസ്ലിം സ്കൂളുകൾ, കമ്മ്യൂണിറ്റി സെൻററുകൾ എന്നിവയിൽ കൂടുതൽ സിസിടിവി ക്യാമറകൾ, അലാറം, ഫെൻസിങ് എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങൾക്കായാണ് സർക്കാർ അനുവദിച്ച പണം ചിലവഴിക്കുക. ഇസ്രയേൽ ഹമാസ് സംഘർഷം യുകെയിൽ ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയ്ക്ക് ആക്കം കൂട്ടുമെന്ന ആശങ്കകൾക്ക് മറുപടിയായാണ് സർക്കാർ പണം അനുവദിച്ചത് . മുസ്ലിം വിരുദ്ധ വിദ്വേഷത്തിന് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ലെന്നും ബ്രിട്ടീഷ് മുസ്ലിങ്ങൾക്കെതിരായ അധിക്ഷേപത്തെ ന്യായീകരിക്കാൻ മിഡിൽ ഈസ്റ്റിലെ സംഭവങ്ങളെ ഉപയോഗിക്കാൻ അനുവദിക്കുകയില്ലെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യവും ലക്ഷ്യം വച്ച് എൻഎച്ച്എസിലെ ജോലി ഉപേക്ഷിക്കുന്ന ഒട്ടേറെ പേരുടെ ജീവിതാനുഭവങ്ങൾ മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള പലരും എൻഎച്ച്എസിലെ ജോലി ഉപേക്ഷിച്ച് ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നതും പതിവായിരിക്കുന്നു. ഇതിന്റെയെല്ലാം പിന്നിലുള്ളത് യുകെയിലെ ആതുര ശുശ്രൂഷ മേഖലയിലെ ശമ്പള കുറവും അധിക ജോലി ഭാരവുമാണ് .

എന്നാൽ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറാൻ തയാറെടുക്കുന്ന നേഴ്സുമാരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ വെസ്റ്റ്‌മീഡ് ഹോസ്പിറ്റലിലെ ന്യൂറോളജി ആൻഡ് ട്രോമ യൂണിറ്റിൽ ജോലി ചെയ്തിരുന്ന 34 കാരിയായ നേഴ്സ് മോശം ശമ്പളവും ജോലിഭാരവും കാരണം ജോലി ഉപേക്ഷിച്ച് ലൈംഗിക തൊഴിലാളിയായി ജീവിതം ആരംഭിച്ചതായാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട വേതനവും കസ്റ്റമേഴ്സിൽ നിന്ന് മികച്ച പരിഗണനയും കിട്ടുന്നതായി 2 വർഷം മുമ്പ് നേഴ്സിംഗ് ജോലി ഉപേക്ഷിച്ച ആമി ഹാൽവോർസെൻ പറഞ്ഞു.

ആമിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല . കഴിഞ്ഞ 2 വർഷത്തിനിടയ്ക്ക് 75,000 ഓസ്ട്രേലിയൻ നേഴ്സുമാർ തൊഴിൽ ഉപേക്ഷിച്ചതായാണ് കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. ഇവരിൽ ചിലരൊക്കെ ഇപ്പോൾ ലൈംഗിക തൊഴിലാളികളായി പ്രവർത്തിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പിരിഞ്ഞുപോയ നേഴ്സുമാരിൽ പലരും തങ്ങളുടെ ശമ്പളത്തിൽ കടുത്ത അതൃപ്തി ഉള്ളവരാണെന്നാണ് സൂചന . നേഴ്സിംഗ് ജോലി ഉപേക്ഷിച്ച ചിലരൊക്കെ ആടു കൃഷി ഉൾപ്പെടെയുള്ള മേഖലയിലേയ്ക്ക് ചേക്കേറിയതായി റിപ്പോർട്ടുകളുണ്ട്. പലപ്പോഴും മറ്റുപല മേഖലകളിൽ ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് തൊഴിൽപരമായ അക്രമം നേഴ്സുമാർ അനുഭവിക്കുന്നതായി ഓസ്ട്രേലിയൻ കോളേജ് ഓഫ് നേഴ്സിംഗ് സിഇഒ ഡോ. കൈലി വാർഡ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഹംബർസൈഡിലെ ഒരു ഫ്യൂണറൽ ഹോമിൽ നിന്നും ശരിയായ രീതിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് 34 മൃതദേഹങ്ങൾ പോലീസ് നീക്കം ചെയ്തു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃതവും മാന്യവുമായ ശവസംസ്കാരം ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കുക, വഞ്ചനാ കുറ്റം, സ്വന്തം സ്ഥാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തി തുടങ്ങിയ കുറ്റങ്ങൾ നിരത്തി നാൽപത്തിയാറുകാരനായ ഒരു പുരുഷനെയും, ഇരുപത്തിമൂന്നുകാരിയായ ഒരു സ്ത്രീയെയും ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലെഗസി ഫ്യൂനറൽ ഡയറക്റ്റേസ് എന്ന സ്ഥാപനമാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയതെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു. മുപ്പത്തി നാലോളം മൃതദേഹങ്ങൾ ലെഗസി ഫ്യൂണറൽ ഡയറക്ടർമാരുടെ ബ്രാഞ്ചുകളിലൊന്നിൽ നിന്ന് ഹൾ മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.

ലെഗസി ഫ്യൂനറൽ ഹോമിന്റെ കേന്ദ്രങ്ങളിൽ മൃതദേഹങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കുന്നില്ലെന്നും പരിപാലിക്കപ്പെടുന്നില്ലെന്നുമുള്ള പൊതുജനങ്ങളുടെ ആക്ഷേപത്തെ തുടർന്നാണ് പോലീസ് ഇക്കാര്യത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ലെഗസി ഹോമിന്റെ ഹേസിൽ റോഡിലുള്ള കേന്ദ്രം ഊട്ടി പോലീസ് അന്വേഷണം ആരംഭിക്കുകയും മൃതദേഹങ്ങൾ നീക്കം ചെയ്യുവാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തത്. സംഭവത്തിൽ കുടുംബാംഗങ്ങൾക്ക് ഉണ്ടായിരിക്കുന്ന ദുഃഖം മനസ്സിലാക്കുന്നതായി അസിസ്റ്റൻ്റ് ചീഫ് കോൺസ്റ്റബിൾ തോം മക്ലൗഗ്ലിൻ പറഞ്ഞു. ഈ സംഭവത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു ഫോൺ ലൈൻ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തന്നെ 380ലധികം കോളുകളാണ് ഇതിലൂടെ പോലീസിന് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകുന്നതിന് ലഭിക്കുന്ന ഓരോ കോളുകളും ശ്രദ്ധാപൂർവ്വമാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലെഗസി ഫ്യൂണറൽ ഡയറക്ടർമാർക്ക് ഹൾ സിറ്റിയിൽ ഹേസിൽ റോഡിലും അൻലാബി റോഡിലും ബെവർലിയിലെ ബെക്‌സൈഡിലും ശാഖകളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നാണ് നിലവിൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോളേജുകളിലും സ്കൂളുകളിലും പുതിയ ജോലി സാധ്യതകളെ കുറിച്ചുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ചർച്ചകളിൽ എൻഎച്ച് എസിന് ഒന്നാം സ്ഥാനം. 4000 യുവാക്കൾക്കിടയിൽ നടത്തിയ സർവേയിൽ ഡോക്ടറും നേഴ്സുമാരുമാകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുന്നതായി കണ്ടെത്തി. ബിബിസി നടത്തിയ സർവ്വേയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. 18നും 16നും ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഇഷ്ടപ്പെടുന്ന തൊഴിൽ ദാതാവ് എൻഎച്ച്എസ് ആണ് .

എൻഎച്ച്എസിലെ ജോലി സാധ്യതകളെ കുറിച്ച് അറിയാനുള്ള വിവിധ സെമിനാറുകളിലും ചർച്ചകളിലും യുകെയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഇത്തരം ക്ലാസുകളും ചർച്ചകളും എൻഎച്ച് എസിലെ വിവിധ ജോലി സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ സഹായിക്കുന്നവയാണ്. എൻഎച്ച്എസിൽ ജോലി ലഭിക്കാൻ ഏത് രീതിയിലുള്ള കോഴ്സുകളും പരിശീലനങ്ങളും ആണ് കുട്ടികൾ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വിദഗ്ധർ നയിച്ച ക്ലാസുകൾ പുതിയ തലമുറയെ എൻഎച്ച്എസുമായി ബന്ധിപ്പിക്കുന്നതിന് ഉപകാരപ്രദമായിരുന്നു.

എൻ എച്ച് എസിൽ 350-ലധികം വ്യത്യസ്ത തൊഴിൽ അവസരങ്ങളാണ് ഉള്ളത് . ഡോക്ടർമാർ, നേഴ്സുമാർ, ഐടി പ്രൊഫഷണലുകൾ, ഹെൽത്ത് കെയർ സയൻ്റിസ്റ്റുകൾ, ഹെൽത്ത് കെയർ സപ്പോർട്ട് വർക്കർ മുതൽ മിഡ്‌വൈഫ്‌മാർ, നേഴ്‌സുമാർ, ഫാർമസിസ്‌റ്റുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
2031 ഓടുകൂടി മെഡിസിൻ സ്കൂളുകളിൽ പരിശീലനം ലഭിക്കുന്നവരുടെ എണ്ണം ഇരട്ടിയാക്കാനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്. ജി പി പരിശീലനം ലഭിക്കുന്നവരുടെ എണ്ണം 50 % വർദ്ധിപ്പിച്ച് 6000 ആക്കാനും തീരുമാനം എടുത്തിട്ടുണ്ട്. ഏകദേശം 10 വർഷം കഴിയുമ്പോൾ ആരോഗ്യ സേവനത്തിന് കുറഞ്ഞത് 60,000 ഡോക്ടർമാരും 170,000 നേഴ്സുമാരും 71,000 ഓളം മറ്റ് ആരോഗ്യ വിദഗ്ധരും ആവശ്യമായി വരുമെന്നാണ് ഏകദേശ കണക്കുകൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വളരെയധികം ഉപയോഗിക്കുന്ന മത്സ്യങ്ങളുടെ കൂട്ടത്തിൽ സാൽമണ് ഒന്നാം സ്ഥാനമാണ് ഉള്ളത്. അതുകൊണ്ടു തന്നെ സാൽമണിൻറെ ലഭ്യത കുറയുന്നത് രാജ്യത്ത് കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇത് രാജ്യത്തിൻറെ ആഹാര രീതി , സമ്പദ് വ്യവസ്ഥ, പൊതുജനാരോഗ്യം തുടങ്ങിയ വിവിധ മേഖലകളെ സാരമായി ബാധിക്കും. യുകെയിലെ ഒരു പ്രധാന വ്യവസായമായ സാൽമണിന്റെ ലഭ്യത കുറയുന്നത് മത്സ്യബന്ധന മത്സ്യകൃഷി വ്യവസായ മേഖലയിൽ വൻ തൊഴിൽ നഷ്ടത്തിന് കാരണമാവും. ഒമേഗ – 3 ഫാറ്റി ആസിഡ് ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് സാൽമൺ മത്സ്യം അതിൻറെ പോഷക മൂല്യത്തിന് പേരുകേട്ടതാണ് .

വർഷംതോറും സാൽമൺ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് യൂകെ ഉൾപ്പെടെ സൽമാൻ മത്സ്യത്തെ ആശ്രയിക്കുന്ന രാജ്യങ്ങളെ വൻ പ്രതിസന്ധിയിലാക്കും. സമുദ്രത്തിലെ താപനില ഉയർന്നതും സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നതുമാണ് സാൽമൺ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം സ്കോട്ട് ലൻഡിൽ 17 ദശലക്ഷം സാൽമൺ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത് .

സാൽമൺ കൃഷിയിൽ വൻതോതിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും ആവാസ മേഖലയിലെ താപ നില ഉയരുന്നതും മത്സ്യങ്ങൾ ചത്തൊടുങ്ങുന്നതിന് കാരണമാകുന്നു എന്നാണ് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദശകത്തിൽ വ്യാപകമായി സാൽമൺ കൃഷി ചെയ്യുന്ന യുകെ, നോർവേ, ക്യാനഡ എന്നീ രാജ്യങ്ങളിൽ മാത്രം 865 ദശലക്ഷം സാൽമൺ മത്സ്യങ്ങൾചത്തതായി ആണ് കണ്ടെത്തിയിരിക്കുന്നത്. സാൽമണുകളെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റി കൃത്രിമമായി ക്രമീകരിച്ച സാഹചര്യങ്ങളിൽ വളർത്തുന്നതാണ് പ്രശ്നങ്ങൾക്ക് ഒരു കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്
ഷിബു മാത്യൂ. ന്യൂസ് ഡെസ്ക്.
യുകെയിലെ സംഗീതപ്രേമികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ് ( MML) സംഘടിപ്പിച്ച സംഗീതോത്സവത്തിന് ലിവർപൂളിൽ തിരശ്ശീല വീണു. യുകെയുടെ നോർത്ത് വെസ്റ്റിന്റെ സാംസ്കാരിക തലസ്ഥാനത്ത് അറുപത് മലയാളി ഗായകരാണ് തങ്ങളുടെ കഴിവ് തെളിയിക്കാനെത്തിയത്. ആലാപന ശൈലികൊണ്ട് ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളായിരുന്നു സംഗീതോത്സവത്തിലുടനീളം അരങ്ങേറിയത്.
ശാസ്ത്രീയമായി സംഗീതം പഠിക്കാത്തവർ അവിശ്വസനീയമായ പ്രകടനങ്ങൾ കാഴ്ച്ചവെച്ചത് കാണികളിൽ കൗതുകമുണർത്തി. ഹർഷാരവത്തോടെയാണ് ഓരോ ഗാനങ്ങളേയും പ്രേക്ഷകർ സ്വീകരിച്ചത്. പ്രായഭേദമെന്യേ അറുപതോളം ഗായകർ ഒന്നിച്ച സംഗീത സദസ്സിൽ യുകെ യുടെ വിവിധ ഭാഗങ്ങളിൻ നിന്നായി നൂറ് കണക്കിന് സംഗീത പ്രേമികളാണ് പ്രിയ ഗായകരുടെ സ്വരമാധുരി ആസ്വദിക്കാനെത്തിയത്.
അറുപത്തഞ്ച് പാട്ടുകൾക്കൊപ്പം മിമിക്രിയും ഡാൻസും വാദ്യോപകരണ സംഗീതവും ടീസർ പ്രമോഷനും കൂടാതെ MML ടൈറ്റിൽ സോങ്ങ് പ്രകാശനവും ചേർന്നപ്പോൾ ഒരു സായാഹ്നം നീണ്ടുനിന്ന സംഗീതോത്സവത്തിനെ കൂടുതൽ ഭംഗിയുള്ളതാക്കി.
മലയാളം മൂസിക്ക് ലവേഴ്സ് FB പേജിലൂടെ ലൈവായി ടെലികാസ്റ്റ് ചെയ്ത ഈ സംഗീതോൽസവം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സംഗീത പ്രേമികൾ വീക്ഷിച്ചു. സംഗീതോത്സവത്തിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും MML മൊമെന്റോ നൽകി ആദരിച്ചു. കൂടാതെ റാഫിൾ ടിക്കറ്റ് വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകി.
ലിവർപൂളിലെ കാർഡിനൽ ഹീനൻ ഹൈസ്കൂൾ ഹാളിൽ ശനിയാഴ്ച്ച ഉച്ച തിരിഞ്ഞ് 2:30 ന് മലയാളി സമൂഹത്തെ ആകെ ദുഖത്തിലാഴ്ത്തി ലിവർപൂളിൽ അടുത്തിടെ മരണപ്പെട്ട ജോമോൾ ജോസ്, മെറിന ബാബു എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രാർത്ഥനാ ഗാനത്തോടെ സംഗീതോത്‌സവത്തിന് തുടക്കമായി. തുടർന്ന് വിശിഷ്ടാതിഥികൾ നിലവിളക്ക് കൊളുത്തി സംഗീതോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 12 പാട്ടുകൾ ചേർന്ന 5 സെറ്റ് പ്രോഗ്രാമായിട്ടാണ് സംഗീതോത്സവത്തിനെ ചിട്ടപ്പെടുത്തിയിരുന്നത്. ഓരോ സെറ്റും രണ്ട് ആങ്കർമാർ ചേർന്നാണ് അവതരിപ്പിച്ചത്. ഡോ. അഞ്ജു ഡാനിയൽ, ബിനോയ് ജോർജ്ജ്, ഷിബു പോൾ, സീമ സൈമൺ എന്നിവരാണ് MML NORTH FEST ന്റെ അവതാരകരായെത്തിയത്.
യുക്മ ദേശീയ സെക്രട്ടറി കുര്യൻ ജോർജ്ജ്, യുക്മ നോർത്ത് സെക്രട്ടറി ബെന്നി ജോസഫ്, സാമൂഹ്യ-പൊതു പ്രവർത്തകൻ സോണി ചാക്കോ, നോർത്ത് വെസ്റ്റിലെ യുവ ബിസിനസ് സംരംഭക ഷൈനു മാത്യു , ലൈം റേഡിയോ പാർട്ട്ണർ അഗസ്റ്റിൻ പോൾ, മലയാളം യുകെ ന്യൂസ് അസ്സോസിയേറ്റ് എഡിറ്റർ ഷിബു മാത്യു, ലിമ മുൻ പ്രസിഡന്റ് ജോയ്, യുകെ മലയാളം മാട്രിമോണി ഡയറക്റ്റർ ജോബോയ്, ലൈഫ് ലൈൻ ഇൻഷുറൻസ് കമ്പനി ഡയറക്റ്റർ കിഷോർ ബേബി, MML കൂട്ടായ്മയുടെ സ്ഥാപകൻ ജയൻ ആമ്പലി എന്നിവരാണ് വിശിഷ്ടാതിഥികളായി വേദിയിൽ എത്തിയത്.
ലൈഫ് ലൈൻ ഇൻഷുറൻസ്, വൈസ് കെയർ ഏജൻസി, മൂൺലൈറ്റ് ഫർണിച്ചർ ബോൾട്ടൺ, ഹൈട്ടെക്ക് ഓൺലൈൻ സ്റ്റഡീസ്, യുകെ മലയാളി മാട്രിമോണി, ലോ& ലോയേഴ്സ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രധാന സ്പോൺസർമാരായപ്പോൾ സംഗീത മാമാങ്കത്തിന് രുചിയൂറും ഭക്ഷണമൊരുക്കിയത് ലിവർപൂളിലെ ദി ഗ്രേറ്റ് ഇന്ത്യൻ തബ ഫുഡ് ആണ്.
സംഗീതോത്‌സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി ഷിബു പോൾ, ബെന്നി ജോസഫ്, ജിനീഷ് സുകുമാരൻ, റെക്സ് ജോസ്, റോയി മാത്യു, ബിനോയ് ജോർജ്ജ്, ടോണി ലൂക്കോസ്, ശ്രീജേഷ് സലിം എന്നിവരടങ്ങിയ കോർ കമ്മറ്റിയും കോർഡിനേറ്റർമാരായ രഞ്ജിത്ത് ഗണേശ്, ജയൻ ആമ്പലി എന്നിവരുമാണ് നേതൃത്വം നൽകിയത്.
2020 ജൂണിലാണ് മലയാളം മ്യൂസിക് ലവേഴ്സ് എന്ന സംഗീത കൂട്ടായ്മ രൂപം കൊള്ളുന്നത്. യുകെയിലും പുറത്തുമായുള്ള സംഗീത പ്രേമികളുമായി സംവദിക്കുവാനും അവരുടെ സംഗീത സൃഷ്ടികളും കലാപ്രവർത്തനങ്ങളും പങ്കു വയ്ക്കാനായിട്ടുമാണ് ഈ കൂട്ടായ്മ ആരംഭിച്ചത്. ആയിരക്കണക്കിന് ഗായകരുടെ സജീവ സാന്നിദ്ധ്യത്താൽ ഈ കൂട്ടായ്മ ഇന്ന് നൂറ്റിനാൽപ്പതിനായിരത്തോളം അംഗങ്ങളുള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മയായി വളർന്നു കഴിഞ്ഞു. നിബന്ധനകളില്ലാതെ ഒട്ടേറെ കലാകാരന്മാർക്ക് തങ്ങളുടെ കലാ സൃഷ്ടി അവതരിപ്പിക്കുവാനുള്ള ഒരു ഓപ്പൺ പ്ലാറ്റ്ഫോമാണ് മലയാളം മ്യൂസിക് ലവേഴ്സ് ഒരുക്കിയിരിക്കുന്നത്.
പത്തംഗങ്ങളുള്ള കോർ ഗ്രൂപ്പിന്റെ നേതൃത്വം വഹിക്കുന്നത് ബ്ലാക്ക്പൂളിൽ നിന്നുമുള്ള കലാകാരൻ കൂടിയായ ജയൻ ആമ്പലിയാണ്.
മലയാളം മ്യൂസിക് ലവേഴ്സിൻ്റെ പ്രഥമ സംരഭമായ MML NORTH FEST ന് അവിശ്വസനീയമായ ജനപിന്തുണയാണ് ലിവർപൂളിൽ ലഭിച്ചത്. ഇതിൽ നിന്നും ഉൾക്കൊണ്ട പ്രചോദനത്താൽ വരും വർഷം നോർത്ത് വെസ്റ്റിലെ മറ്റൊരു നഗരിയിൽ വളരെ വിപുലമായ രീതിയിൽ മറ്റൊരു സംഗീത വിരുന്നവതരിപ്പിക്കുക എന്നതാണ് അടുത്ത ലക്ഷ്യമാണ് മലയാളം മ്യൂസിക് ലവേഴ്സിൻ്റെ അമരക്കാരൻ ജയൻ ആമ്പലി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.









ചിത്രങ്ങൾ:
Max Films
Manchester
PH: 7833885538
Sibin Bahuleyan
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഗേറ്റിൽ കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മെട്രോപൊളിറ്റൻ പോലീസിലെ സായുധ ഉദ്യോഗസ്ഥരാണ് സംഭവ സ്ഥലത്ത് വച്ച് ഒരാളെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. രാജകുടുംബത്തിന്റെ വസതിയായ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഗേറ്റ് തകർക്കപ്പെടുന്ന സാഹചര്യം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന കടുത്ത വിമർശനങ്ങളാണ് രാജ്യമെങ്ങു നിന്നും ഉയർന്നു വന്നിരിക്കുന്നത്.

ബ്രിട്ടീഷ് രാജാവിൻറെ ഔദ്യോഗിക വസതിയായ ബക്കിംഗ്ഹാം കൊട്ടാരം ഒട്ടേറെ ഔദ്യോഗിക പരിപാടികൾക്കും ചടങ്ങുകൾക്കുമാണ് ആതിഥേയത്വം വഹിക്കുന്നത് . ലണ്ടനിൽ എത്തുന്ന വിദേശ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ബക്കിംഗ്ഹാം കൊട്ടാരം. രാജകുടുംബത്തിന്റെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ കൊട്ടാരത്തിനു ചുറ്റും കനത്ത സുരക്ഷാ വലയമാണുള്ളത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ 27 വയസ്സുകാരനായ ജോസഫ് ഹിഗിൻസൺ എന്ന യുവാവിന്റെ മരണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ചിക്കൻ കറി കഴിച്ചതിനെ തുടർന്ന് യുവാവിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നീട് മരണം സംഭവിക്കുകയും ആണ് ചെയ്തത് . പാഴ്സലായി വാങ്ങിയ ചിക്കൻ കറിയുടെ ഒരു കഷണം കഴിച്ചപ്പോൾ തന്നെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് തുടർ ചികിത്സയിലിരിക്കെയാണ് ഇയാൾക്ക് മരണം സംഭവിച്ചത്.

ബട്ടർ ചിക്കൻ കറിയിൽ അടങ്ങിയ ബദാമിനോടുള്ള അലർജിയാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അനാഫൈലക്സിൻ എന്ന പേരിലുള്ള അലർജി യുവാവിന് ഉണ്ടായിരുന്നതാണ് ഇതിന് കാരണം . അണ്ടിപ്പരിപ്പ് , ബദാം എന്നിവയോടുള്ള അലർജിയാണ് അനാഫൈലക്സിൻ . ജോസഫ് മേടിച്ച ബട്ടർ ചിക്കനിൽ ബദാം അടങ്ങിയതായി രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പാഴ്സൽ നൽകിയ സ്ഥാപനത്തിൻറെ പേരിൽ കുറ്റം ആരോപിക്കാൻ സാധിക്കില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത് .

സംഭവം നടക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ജോസഫിന് ഈ അലർജി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. 2022 ഡിസംബർ 28 -നായിരുന്നു കുടുംബവുമായി ഭക്ഷണം കഴിക്കുമ്പോൾ അപ്രതീക്ഷിത ദുരന്തം ജോസഫിനെ തേടിയെത്തിയത്. അടിയന്തിര വൈദ്യസഹായം ഉണ്ടായിരുന്നെങ്കിലും ഹിഗ്ഗിൻസിന്റെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുയുമായിരുന്നു. ഇത്തരം അലർജിയുള്ള ആളുകൾ എല്ലായ്പ്പോഴും കരുതിയിരിക്കണമെന്നും ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവൻ അതീവ ശ്രദ്ധ ഉണ്ടാവണമെന്നുമാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.