ന്യൂസ് ഡെസ്ക്, മലയാളം യുകെ
അയർലൻഡിലെ വാട്ടർഫോർഡിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവതി സാന്റാ മേരി തമ്പി (20)യെ കണ്ടെത്തി. ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന സാന്റയെ കണ്ടെത്തിയത് വാട്ടർഫോർഡ് കമ്മ്യൂണിറ്റിയും പോലീസും ചേർന്ന തിരച്ചിലിനിടെയായിരുന്നു. യുവതിയുടെ വീടിനടുത്തുള്ള റൗണ്ട് എബൗട്ടിന് സമീപം അവശ നിലയിൽ കിടക്കുന്നുണ്ടെന്ന പോളിഷ് സ്വദേശിയുടെ വിവരം അന്വേഷണത്തിന് വഴികാട്ടിയാകുകയായിരുന്നു.
ശരീരത്തിൽ ചെറിയ പരുക്കുകളുള്ള സാന്റയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 6.15ന് നടക്കാനിറങ്ങിയെങ്കിലും പതിവ് സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനാൽ കുടുംബം തിരച്ചിലാരംഭിച്ചിരുന്നു. വീട്ടിലെ ചെരുപ്പ് സ്റ്റാൻഡിൽ നിന്നും യുവതിയുടെ ഫോൺ കണ്ടെത്തിയതോടെ ആശങ്ക കൂടുകയും കുടുംബം വിവരം സുഹൃത്തുക്കളെയും പോലീസിനെയും അറിയിക്കുകയും ആയിരുന്നു.
മാധ്യമങ്ങളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും സംഭവം വാർത്തയാക്കിയതോടെ നിരവധി മലയാളികളും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ റെസ്‌ക്യൂ 117 ടീം വരെ ആകാശ നിരീക്ഷണം നടത്തിയെങ്കിലും തുടക്കത്തിൽ ഫലം കണ്ടില്ല. ഇതേ സമയത്താണ് പോളിഷ് വംശജൻ നൽകിയ നിർണ്ണായക വിവരം യുവതിയെ കണ്ടെത്താൻ സഹായകമായത്.
സാന്റാ മേരി തമ്പി ആക്രമണത്തിന് ഇരയായ സംഭവം അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വർദ്ധിച്ചു വരുന്ന വംശീയാക്രമണങ്ങൾ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വാട്ടർഫോർഡിൽ ആറു വയസ്സുകാരി മലയാളി പെൺകുട്ടി ആക്രമത്തിന് ഇരയായത് ഉൾപ്പെടെ കഴിഞ്ഞ ഒരു മാസത്തിനിടെ പതിമൂന്നോളം ഇന്ത്യൻ വംശജർക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഈ സംഭവങ്ങൾക്കെതിരെ ഡബ്ലിനിൽ വലിയ പ്രതിഷേധങ്ങളും സമരങ്ങളും നടന്നിരുന്നു . ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരും നിയമസംവിധാനങ്ങളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൊഴിലാളി അവകാശ ബില്ലിനെ സർക്കാർ ദുർബലപ്പെടുത്തുന്നത് വലിയ തെറ്റാകുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ യൂണിസൺ മുന്നറിയിപ്പ് നൽകി . ആഞ്ചല റെയ്നർ, ജസ്റ്റിൻ മാഡേഴ്സ് പോലുള്ള മന്ത്രിസഭയിലെ പ്രമുഖരുടെ മാറ്റം ബിൽ പൂർണ്ണമായി നടപ്പാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട് എന്ന് യൂണിസൺ ജനറൽ സെക്രട്ടറി ക്രിസ്റ്റീന മക്കാന പറഞ്ഞു, . അന്യായമായ പിരിച്ചുവിടലിൽ നിന്ന് സംരക്ഷണവും, ചൂഷണപരമായ സീറോ-ആവേഴ്സ് കരാറുകൾ നിരോധിക്കലും ഉൾപ്പെടുന്ന ഈ നിയമം തൊഴിലാളികൾക്കുള്ള രക്ഷാ കവചമാണെന്നാണ് അവർ അഭിപ്രായപ്പെട്ടത്.

ബ്രൈറ്റണിൽ നടന്ന ട്രേഡ് യൂണിയൻ കോൺഗ്രസിൽ നിരവധി യൂണിയൻ നേതാക്കൾ ബിൽ വൈകിപ്പിക്കപ്പെടുകയോ ദുർബലമാക്കപ്പെടുകയോ ചെയ്യുമോ എന്ന ആശങ്ക പങ്കുവച്ചു. സാമ്പത്തിക സമ്മർദ്ദങ്ങൾ കാരണം സർക്കാർ ബില്ലിലിൽ വെള്ളം ചേർക്കുമോ എന്ന ഭയം ഉയർന്നിട്ടുണ്ട്. നിയമത്തിൽ നിന്ന് പിൻമാറാൻ ശ്രമിക്കുന്നത് കടുത്ത പ്രതിക്ഷേധം വിളിച്ചുവരുത്തുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുകെയിലെ യൂണിയനുകളെ പ്രതിനിധീകരിക്കുന്ന ട്രേഡ്‌സ് യൂണിയൻ കോൺഗ്രസും (ടി.യു.സി) സർക്കാർ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പോൾ നോവാക് പറഞ്ഞു, നിയമം പൂർണ്ണമായി നടപ്പാക്കിയാൽ കുറച്ച് വേതനത്തിലും സുരക്ഷിതമല്ലാത്ത ജോലികളിലും ഉള്ള ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് വലിയ ഗുണം ലഭിക്കും എന്ന് ടി.യു.സി ജനറൽ സെക്രട്ടറി പോൾ നോവാക് പറഞ്ഞു, സൂപ്പർമാർക്കറ്റുകൾ, ഫാക്ടറികൾ, ഗോഡൗണുകൾ എന്നിവിടങ്ങളിലെ 3 ലക്ഷത്തിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യുഎസ്ഡിഎഡബ്ല്യു യൂണിയനും ഹൗസ് ഓഫ് ലോഡ്സിൽ വന്ന ഭേദഗതി തൊഴിലാളികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്ന ആശങ്ക ഉന്നയിച്ചിട്ടുണ്ട്. തൊഴിലാളി അവകാശ ബിൽ തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും ന്യായമായ തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന നിയമമാണ്. പുതിയ ബില്ലിലൂടെ, ജോലിയിൽ പ്രവേശിക്കുന്ന ആദ്യ ദിവസം മുതൽ തന്നെ അന്യായ പിരിച്ചുവിടലിൽ നിന്ന് സംരക്ഷണം ലഭിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ പുതിയ ബിസിനസ് സെക്രട്ടറി പീറ്റർ കൈൽ ഈ ആഴ്ച ചൈനയിലെ ബീജിംഗിലേക്ക് വ്യാപാര ചർച്ചകൾക്കായി പോകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.. ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ വളർത്താൻ ചൈനയുമായുള്ള വ്യാപാരബന്ധം പുതുക്കാനുള്ള കെയർ സ്റ്റാർമർ സർക്കാരിന്റെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കാബിനറ്റ് പുനഃസംഘടനയിൽ നേരത്തെ സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറിയിരുന്ന കൈൽ മുൻ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്സിൽ നിന്നാണ് സ്ഥാനം ഏറ്റെടുത്തത്. അദ്ദേഹം ആദ്യം അമേരിക്കയിലെത്തി ഡൊണൾഡ് ട്രംപിന്റെ യുകെ സ്റ്റേറ്റ് സന്ദർശനത്തിന് മുന്നോടിയായി “ടെക് പങ്കാളിത്തവും കസ്റ്റംസ് ഇടപാടുകളും” ചർച്ച ചെയ്യുകയും തുടർന്ന് ചൈനീസ് കൊമേഴ്‌സ് മന്ത്രി വാങ് വെൻതാവോയുമായി യുകെ-ചൈന ജോയിൻ്റ് ഇക്കണോമിക് ആൻഡ് ട്രേഡ് കമ്മീഷൻ (ജെറ്റ്കോ) യോഗത്തിൽ പങ്കെടുക്കും.
അമേരിക്കൻ സന്ദർശനത്തിൽ, കൈൽ വൈറ്റ് ഹൗസിലെ AI ഉപദേഷ്ടാവ് ശ്രീറാം കൃഷ്ണനും സയൻസ് ആൻഡ് ടെക്നോളജി പോളിസി ഡയറക്ടർ മൈക്കൽ ക്രാറ്റ്സിയോസിനെയും കാണും. AI സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ കൂടാതെ അലാസ്ക എയർലൈൻസ് സി.ഇ.ഒ ബെനിറ്റോ മിനിക്കൂച്ചി, എയർബസ് സി.ഇ.ഒ ഗില്ലം ഫൗറി എന്നിവരുമായി കൂടിക്കാഴ്ചയും നടത്തും. ഇതിന് പിന്നാലെ ആണ് അദ്ദേഹം നേരിട്ട് ബീജിംഗിലേക്ക് പോകുന്നത് . ലേബർ അധികാരത്തിൽ വന്നതിന് ശേഷം ചാൻസലർ റേച്ചൽ റീവ്സ്, ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി എന്നിവർ ചൈന സന്ദർശിച്ചിരുന്നു. സ്റ്റാർമർ സർക്കാർ ചൈനയുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നത് ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പിന്തുണ നൽകും. അതേസമയം, ഇത് അമേരിക്കയ്ക്കുള്ള അപ്രത്യക്ഷമായ മുന്നറിയിപ്പായി ആണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . ഹോങ്കോങ്ങിലെ ജനാധിപത്യ പ്രതിഷേധങ്ങൾക്കെതിരെ ചൈന സ്വീകരിച്ച നടപടികൾ കാരണം 2019-ൽ ബോറിസ് ജോൺസൺ *ജെറ്റ്കോ* നിർത്തിവെച്ചിരുന്നു. തുടർന്ന് കോവിഡ് കാലത്തും ഇരു രാജ്യങ്ങളുമായുള്ള സംഭാഷണങ്ങൾ തടസ്സപ്പെട്ടിരുന്നു .

യുകെ-ചൈന ജോയിൻ്റ് ഇക്കണോമിക് ആൻഡ് ട്രേഡ് കമ്മീഷൻ പോലുള്ള ഉയർന്ന തലത്തിലുള്ള ചർച്ചകൾ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ അനിവാര്യമാണെന്ന് ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ബ്രിട്ടീഷ്-ചൈനീസ് ബന്ധങ്ങളിൽ സ്ഥിരമായ പുരോഗതി കാണാമെന്ന് ചൈന-ബ്രിട്ടൻ ബിസിനസ് കൗൺസിലിലെ ടോം സിംപ്സൺ അഭിപ്രായപ്പെട്ടു. നിലവിൽ ചൈന യുകെയുടെ അഞ്ചാമത്തെ വലിയ കയറ്റുമതി വിപണിയാണ് (£41 ബില്യൺ മൂല്യമുള്ളത്). കായിക രംഗത്ത് ബ്രിട്ടീഷ് ഫുട്ബോൾ, മോട്ടോർ റേസിംഗ്, സ്നൂക്കർ തുടങ്ങിയവയ്ക്കുള്ള ചൈനീസ് താൽപര്യം വർധിച്ചുവരികയാണ്. വിദ്യാഭ്യാസ രംഗത്തും ബ്രിട്ടീഷ് സ്കൂളുകൾ ചൈനയിൽ തുറക്കുന്നതുപോലെ, ചൈനീസ് ഉടമസ്ഥതയിലുള്ള സ്കൂളുകളും യുകെയിൽ കൂടി വരുകയാണ് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പുതിയ ഹോം സെക്രട്ടറിയായി നിയമിതയായ ഷബാനാ മഹ്മൂദിൻ്റെ മുന്നിലുള്ളത് ഒട്ടേറെ വെല്ലുവിളികൾ ആണെന്ന റിപ്പോർട്ടുകൾ ആണ് ചർച്ചയായിരിക്കുന്നത്. ആദ്യമായി ആണ് ഒരു മുസ്ലിം വനിത ഈ സ്ഥാനത്ത് എത്തുന്നത് . കുടിയേറ്റ നിയന്ത്രണം, ദേശീയ സുരക്ഷ, പൊലീസ് കാര്യങ്ങൾ തുടങ്ങിയവയാണ് അവർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. ചെറിയ ബോട്ടുകളിലൂടെ ചാനൽ കടന്ന് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക, ഹോട്ടലുകളിൽ താമസിപ്പിക്കുന്ന അഭയാർത്ഥികളുടെ പ്രശ്നം പരിഹരിക്കുക, നെറ്റ് മൈഗ്രേഷൻ കുറയ്ക്കുക തുടങ്ങിയ വിഷയങ്ങങ്ങളിൽ അവർ എന്ത് നിലപാട് എടുക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ലേബർ പാർട്ടി തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത പോലെ അഭയാർത്ഥികളെ താമസിപ്പിക്കാൻ ഹോട്ടൽ സംവിധാനത്തിന് പകരമായി ഉപേക്ഷിച്ച സൈനിക ക്യാമ്പുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ, ഗോഡൗണുകൾ എന്നിവ നടപ്പാക്കാൻ മഹ്മൂദ് ശ്രമിക്കും. അപേക്ഷകളുടെ വേഗത്തിലുള്ള തീർപ്പ്, അപ്പീൽ സംവിധാനത്തിൽ കൂടുതൽ കാര്യക്ഷമമായ മാറ്റം കുറയ്ക്കൽ എന്നിവയും അവർ നടപ്പാക്കാൻ ശ്രമിക്കുമെന്നാണ് കരുതപ്പെടുന്നത് . അതേസമയം, സ്റ്റഡി വിസയും ജോലിയുമായി ബന്ധപ്പെട്ട വിസകളും കർശനമാക്കുകയും, ഇംഗ്ലീഷ് ഭാഷാ പരീക്ഷ നിർബന്ധമാക്കുകയും ചെയ്ത് ഏകദേശം ഒരു ലക്ഷത്തോളം കുടിയേറ്റക്കാരെ കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

പാലസ്തീൻ ആക്ഷൻ സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത് മഹ്മൂദിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായേയ്ക്കും. ഈ സംഘടനക്കെതിരെ നടപടി ശക്തിപ്പെടുത്തണമോയെന്ന് അവർ തീരുമാനിക്കേണ്ടി വരും. ലേബറിന്റെ ഇസ്രയേൽ-ഗാസ സംഘർഷത്തിലെ നിലപാട് കാരണം പല മണ്ഡലങ്ങളിലും വോട്ടുകൾ കുറഞ്ഞത് ലേബർ പാർട്ടിയെ കടുത്ത സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മഹ്മൂദിന്റെ ഭൂരിപക്ഷം 3,500-ൽ താഴെയായി കുറഞ്ഞിരുന്നു. പാലസ്തീൻ ആക്ഷനെതിരെ സർക്കാർ സ്വീകരിച്ച നടപടിയെ അന്യായമെന്നാണ് ആയിരക്കണക്കിന് ആളുകൾ ആരോപിക്കുന്നത്. “ഞാൻ കൂട്ടക്കൊലയെ എതിർക്കുന്നു, പാലസ്തീൻ ആക്ഷനെ പിന്തുണയ്ക്കുന്നു” എന്നെഴുതിയ പ്ലക്കാർഡുകളുമായി നൂറുകണക്കിന് പേർ പാർലമെന്റ് സ്ക്വയറിൽ പ്രതിഷേധത്തിനിറങ്ങിയിരുന്നു. പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും ഈ പ്രതിഷേധം തുടരുകയാണ് . വ്യാപകമായ രാഷ്ട്രീയ ചര്‍ച്ചകൾക്കും പൊതുജനരോഷത്തിനും വഴിതെളിക്കുന്നു. ഈ വിഷയത്തിൽ മുൻ ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് തുടരുമോ, ഇല്ലെങ്കിൽ ജനാഭിപ്രായത്തെ ആശ്രയിച്ച് മാറ്റങ്ങളുണ്ടാകുമോ എന്നത് തന്നെയാണ് ഷബാനാ മഹ്മൂദിന്റെ നേതൃത്വത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി കണക്കാക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ശാസ്ത്ര പ്രേമികൾക്കും വാനനിരീക്ഷകർക്കും ഇന്ന് ഒരു മനോഹര ദൃശ്യം കാണാനാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് യുകെയുടെ വിവിധ ഭാഗങ്ങളിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. പൂർണ്ണചന്ദ്രഗ്രഹണം സംഭവിക്കുന്ന സമയത്ത് ചന്ദ്രനു ചുറ്റും ചുവന്ന നിറത്തിൽ മൂടപ്പെടുന്നത് കൊണ്ട് ഇത് “ബ്ലഡ് മൂൺ” എന്നാണ് അറിയപ്പെടുന്നത്. പൂർണ്ണചന്ദ്രഗ്രഹണം വൈകിട്ട് 6:30 മുതൽ 7:52 വരെയുള്ള സമയത്താണ് കാണപ്പെടുക. എന്നാൽ യുകെയിലെ വിവിധ പ്രദേശങ്ങളിൽ ചന്ദ്രൻ ഉദിക്കുന്ന സമയത്തെ അടിസ്ഥാനമാക്കി ഗ്രഹണം കാണാനുള്ള സമയം വ്യത്യാസപ്പെടും. നോർവിച്ച് പോലുള്ള കിഴക്കൻ പ്രദേശങ്ങളിൽ രാത്രിയിലെ ദൃശ്യ സമയം കൂടുതലായിരിക്കും. പക്ഷേ വെസ്റ്റ് വെയിൽസ്, കോർണ്വാൾ എന്നിവിടങ്ങളിൽ ചന്ദ്രൻ ഉയരുന്നതിനു പിന്നാലെ ചില സെക്കൻഡുകൾ മാത്രമേ കാണാൻ കഴിയൂ.

ഗ്രഹണം സംഭവിക്കുമ്പോൾ ഭൂമി സൂര്യനുമായി ചന്ദ്രന്റെ ഇടയിൽ എത്തുകയും സൂര്യപ്രകാശം തടയപ്പെടുകയും ചെയ്യും. പൂർണ്ണഗ്രഹണത്തിൽ ചന്ദ്രൻ മുഴുവൻ ഭൂമിയുടെ നിഴലിൽ മുങ്ങുകയും ചുവന്ന നിറം സ്വീകരിക്കുകയും ചെയ്യും. അതിനു മുമ്പും, ശേഷവും പനംബർലോ ഗ്രഹണം, ഭാഗിക ഗ്രഹണം തുടങ്ങിയ ഘട്ടങ്ങൾ ഉണ്ടാകും. ബ്രിട്ടനിൽ ചന്ദ്രഗ്രഹണം കാണുന്ന അവസരം വളരെ അപൂർവമാണ്. ഇന്ന് ഇതു കഴിഞ്ഞാൽ ചന്ദ്രഗ്രഹണം കാണാൻ 2026 ഓഗസ്റ്റ് 28 വരെ കാത്തിരിക്കണം.

യുകെയിലെ കാലാവസ്ഥാ ഗ്രഹണത്തിൻ്റെ കാഴ്ചയെ മറയ്ക്കാനുള്ള സാധ്യതയുണ്ട്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ ആകാശത്ത് ചന്ദ്രനെ കാണാൻ നല്ല സാധ്യതയുണ്ടെങ്കിലും, സ്കോട്ട് ലൻഡ്, നോർത്ത് ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മഴയും മേഘങ്ങളും ഉണ്ടാകുന്നത് മൂലം തടസ്സമില്ലാതെ കാണാൻ സാധിക്കുമോ എന്ന് സംശയമുണ്ട്. മികച്ച കാഴ്ച ലഭിക്കാനായി ഉയർന്ന പ്രദേശങ്ങൾ തിരഞ്ഞെടുത്ത് ബൈനോക്യുലർസ് അല്ലെങ്കിൽ ടെലിസ്കോപ്പ് ഉപയോഗിച്ച് ഗ്രഹണം കാണാൻ കഴിയും. ഗ്രഹണത്തിന്റെ ദൃശ്യാനുഭവം സൂര്യഗ്രഹണത്തിനെ പോലെ കണ്ണിന് ഹാനികരമല്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാമിൽ നടന്ന റിഫോം യുകെ പാർട്ടി കോൺഫറൻസിൽ വിവാദ പ്രസംഗം നടത്തി ബ്രിട്ടീഷ് കാർഡിയോളജിസ്റ്റ് അസീം മൽഹോത്ര. രാജകുടുംബത്തിലെ അംഗങ്ങൾക്ക് ക്യാൻസർ രോഗം പിടിപെട്ടത് കോവിഡ് വാക്‌സിൻ മൂലമാകമെന്നായിരുന്നു അസീം മൽഹോത്രയുടെ പ്രസ്‌താവന. മുൻപും വാക്‌സിനുകളെ എതിർത്ത് സംസാരിക്കുന്നതിൽ പ്രസിദ്ധനായ അസീം റോബർട്ട് എഫ് കെന്നഡിയുടെ ഉപദേശകനാണ്. ഒരു സീനിയർ ഓൺകോളജിസ്റ്റിൻെറ വീക്ഷണം അടിസ്ഥാനമാക്കിയാണ് താൻ സംസാരിക്കുന്നതെന്നായിരുന്നു അസീമിൻെറ വാദം. മറ്റ് പല ഡോക്ടർമാരും ഇതേ അഭിപ്രായം പങ്കിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാദ പരാമർശത്തിന് പിന്നാലെ ശക്തമായ വിമർശനങ്ങളും പൊങ്ങി വന്നിട്ടുണ്ട്. വാക്സിനേഷൻ നിരക്ക് കുറയുന്ന ഈ സമയത്ത്, അസീം മൽഹോത്രയുടെ ഈ പരാമർശം തീർത്തും നിരുത്തരവാദപരമാണെന്നായിരുന്നു ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിൻെറ അഭിപ്രായം. വിഷയത്തിൽ നിഗൽ ഫാരേജ് മാപ്പ് പറയണമെന്നും ഇത്തരത്തിലുള്ള ബന്ധങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാൻസർ റിസർച്ച് യുകെയും മൽഹോത്രയുടെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു. കോവിഡ് വാക്സിനുകളെ ക്യാൻസറുമായി ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ക്യാൻസർ റിസർച്ച് യുകെ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇതുവരെയും ബക്കിംഗ്ഹാം കൊട്ടാരം അഭിപ്രായം പറഞ്ഞിട്ടില്ല. “മെയ്ക്ക് ബ്രിട്ടൺ ഹെൽത്തി എഗൈൻ” എന്ന വിഷയത്തെ കുറിച്ച് സംസാരിച്ച അസീം വാക്സിനുകൾ വൈറസിനേക്കാൾ അപകടകരമാണെന്ന് ആവർത്തിച്ച് വാദിച്ചു. വാക്സിനുകൾ മരണത്തിനും പരിക്കുകൾക്കും കാരണമായെന്ന അവകാശവാദങ്ങളോടെയാണ് പ്രസംഗം അവസാനിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകം ചുറ്റി യാത്ര ചെയ്യുന്ന മുംബൈ സ്വദേശി യോഗേഷ് അലേകാരിയുടെ യാത്രയ്ക്കിടെ യുകെയിൽ വെച്ച് ബൈക്ക് മോഷണം പോയത് നേരത്തെ മലയാളം യു കെ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഇന്ത്യയിലും യുകെയിലുമുള്ള ബൈക്ക് പ്രേമികളുടെ സമൂഹം അദ്ദേഹത്തിന് ശക്തമായ പിന്തുണയാണ് നൽകുന്നത്. “ഞങ്ങൾ നിങ്ങളോടൊപ്പം” എന്ന സന്ദേശങ്ങളോടെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പുതിയ ബൈക്കും വസ്ത്രങ്ങളും ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് സഹയാത്രികരും അനുഭാവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ബൈക്ക് യാത്രികരുടെ ഐക്യം ലോകമെമ്പാടുമുള്ള മനുഷ്യർ അദ്ദേഹത്തിന് നൽകുന്ന സ്‌നേഹത്തിലൂടെ വ്യക്തമായി.
“ലോങ്ങ് വേ ഹോം” സീരീസിന് പിന്നിലെ നടൻ ഇവാൻ മക്ഗ്രെഗറും അവതാരകൻ ചാർലി ബൂർമാനും നടത്തുന്ന പ്രൊഡക്ഷൻ കമ്പനി ഉൾപ്പെടെ നിരവധി പ്രമുഖരും സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നു. സഹായത്തിന് നന്ദി അറിയിച്ച യോഗേഷ്, തന്റെ ബൈക്ക് പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിർത്തുന്നുവെന്നും, അന്യരായിട്ടും സഹോദരങ്ങളായി പെരുമാറുന്ന യാത്രാസ്നേഹികളുടെ കരുതലാണ് യാത്ര തുടരാനുള്ള ആത്മവിശ്വാസമെന്നും വ്യക്തമാക്കി.

33 കാരനായ അദ്ദേഹം 17-ലധികം രാജ്യങ്ങൾ പിന്നിട്ടതിന് ശേഷം ലണ്ടനിലെത്തി. ഓഗസ്റ്റ് 31-ന് നോട്ടിംഗാമിലെ വോളട്ടൺ പാർക്കിൽ പ്രഭാതഭക്ഷണത്തിനായി നിർത്തിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ KTM 390 അഡ്വഞ്ചർ ബൈക്ക് മോഷണം പോയത്. കേസെടുത്ത നോട്ടിംഗാം പൊലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ബൈക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
നാലുപേർ ചേർന്ന് ചുറ്റിക ഉപയോഗിച്ച് ലോക്ക് തകർത്ത് മോട്ടോർ ബൈക്കുമായി കടന്നു കളയുകയായിരുന്നു. ഇതിനകം അദ്ദേഹം 17 രാജ്യങ്ങളിലൂടെ 24,000 കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞു. യാത്രയുടെ അടുത്ത ഘട്ടത്തിൽ ആഫ്രിക്കയിലേക്ക് പോകേണ്ടതായിരുന്നു. മോട്ടോർബൈക്കോ രേഖകളോ ഇല്ലാത്തതിനാൽ സഹായത്തിനായി അദ്ദേഹം തന്റെ ഓൺലൈൻ ഫോളോവേഴ്‌സിനെ സമീപിച്ചു. നോട്ടിംഗ്ഹാം പോലീസ് അന്വേഷണം ആരംഭിച്ചു, എന്നിരുന്നാലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും തന്റെ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അലേകാരിക്ക് ഒട്ടേറെ ഫോളോവേഴ്സ് ആണ് ഉള്ളത് . മോഷ്ടിക്കപ്പെട്ട മോട്ടോർ ബൈക്കിന്റെയും മറ്റ് വസ്തു വകകളുടെയും ആകെ മൂല്യം ഏകദേശം 15000 പൗണ്ട് ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക അന്വേഷണങ്ങൾ നടത്തിയിരുന്നുവെങ്കിലും മോഷ്ടിച്ച മോട്ടോർ ബൈക്ക് കണ്ടെത്തുന്നതിൽ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മലയാളികൾ ഉള്ള എല്ലാ സ്ഥലങ്ങളിലും ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഈ സമയത്ത് നമ്മുടെ ആഘോഷങ്ങൾ തദ്ദേശീയരായവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലായിരിക്കണം . കഴിഞ്ഞയിടെ യുകെയിൽ ഒരു മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം പുരോഗമിക്കുമ്പോൾ തദ്ദേശീയരായ ചില യുവാക്കൾ എത്തി വൈദ്യുതി ബന്ധം കട്ട് ചെയ്തത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കമ്മിറ്റി അംഗങ്ങൾ വീണ്ടും പവർ ഓൺ ചെയ്തതിനു ശേഷം യുവാക്കൾ വീണ്ടും പവർ ഓഫ് ചെയ്യുകയും ചെയ്തു. ഈ സമയത്ത് ഒരു യുവതി ഉൾപ്പെടുന്ന കമ്മിറ്റി അംഗങ്ങൾ പ്രശ്നം പരിഹരിക്കാൻ സമീപിച്ചപ്പോൾ യുവാക്കളിൽ ചിലർ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
എന്നാൽ ഈ പ്രകോപനങ്ങളുടെ ഇടയിലും കമ്മിറ്റി അംഗങ്ങൾ പരമാവധി സംയമനം പാലിക്കുകയും, സംഭവത്തെ കുറിച്ച് ഉടൻ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. അവർ ഉടനെ തന്നെ പരിപാടി നടന്ന ഹാളിന്റെ ട്രസ്റ്റിമാരെ ബന്ധപ്പെടുകയും ചെയ്തു. കൂടാതെ, സംഭവത്തെ കുറിച്ചുള്ള കൃത്യമായ വീഡിയോ തെളിവുകളും അവർ പോലീസിന് കൈമാറി. ഇതേ തുടർന്ന് ഓണാഘോഷം അലമ്പാക്കാൻ ശ്രമിച്ച യുവാക്കൾക്ക് ഹാളിന്റെ ഗ്രൗണ്ട് ഉപയോഗിക്കുന്ന എല്ലാ ലോക്കൽ ക്ലബ്ബുകളിലും വിലക്ക് ഏർപ്പെടുത്താൻ നടപടികൾ ആരംഭിച്ചിട്ടുള്ളതായി അറിയുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മറ്റ് മലയാളി അസ്സോസിയേഷനകളും തങ്ങളുടെ പരിപാടികളിൽ ജാഗ്രത പാലിക്കണമെന്ന അഭിപ്രായമാണ് ഉയർന്നു വന്നിരിക്കുന്നത്.
ഇത്തരമൊരു സംഭവമുണ്ടാകുമ്പോൾ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ് ഏറ്റവും ഉചിതം. ഇപ്പോഴത്തെ സ്ഥിതിയിൽ, ഏകദേശം 5 ലക്ഷത്തിലധികം മലയാളികളാണ് യുകെയിൽ താമസിക്കുന്നത്. ഇതിൽ 55,000 മുതൽ 60,000 വരെ മലയാളി വിദ്യാർത്ഥികളാണ് വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലുമായി പഠനം നടത്തുന്നത് . യുകെയിൽ മൈഗ്രേഷൻ വിരുദ്ധ നിലപാടുകൾ ശക്തമാകുന്നതും വലതുപക്ഷ കാഴ്ചപ്പാടുകൾക്ക് പിന്തുണയോടെയുള്ള നിയമങ്ങൾ ശക്തിപ്പെടുത്തുന്നതും മേൽ പറഞ്ഞുതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ ഒരു കാരണമാണ് . യുകെ മലയാളിയും സാമൂഹിക പ്രവർത്തകനുമായ അനീഷ് എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം വാർത്തയായത്. നിരവധി മലയാളികളാണ് അന്യ നാട്ടിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്നുള്ള അഭിപ്രായവുമായി പോസ്റ്റിന് കമന്റ് ചെയ്തത്.
(വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രതീകാത്മക ചിത്രമാണ്.)
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നാളെ രാജ്യവ്യാപക അടിയന്തര മുന്നറിയിപ്പ് പരിശോധനയുടെ ഭാഗമായി യുകെയിലുടനീളമുള്ള മൊബൈൽ ഫോണുകളിൽ ഉച്ച കഴിഞ്ഞ് സൈറൺ ശബ്‌ദം അടിക്കും. 10 സെക്കൻഡ് ദൈർഘ്യമുള്ള ഈ അലേർട്ട് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആയിരിക്കും അടിക്കുക. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ട്രയൽ സൈറൺ ആണെന്നുമുള്ള സന്ദേശവും മൊബൈൽ ഫോണുകളിൽ വരും. യുകെയിലുടനീളം ഏകദേശം 87 ദശലക്ഷം മൊബൈൽ ഫോണുകൾ ഉപയോഗത്തിലുണ്ട്. എന്നാൽ എല്ലാ ഫോണുകളിലും അലേർട്ട് ലഭിക്കില്ല. പഴയ ഫോണുകൾ, 4G അല്ലെങ്കിൽ 5G യുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപകരണങ്ങൾ, സ്വിച്ച് ഓഫ് ചെയ്തതോ എയർപ്ലെയിൻ മോഡിലുള്ളതോ ആയ ഫോണുകൾ തുടങ്ങിയവയിൽ സൈറൺ അടിക്കില്ല.

പ്രാദേശിക ഫോൺ മാസ്റ്റുകളിൽ നിന്നുള്ള സിഗ്നലുകൾ പ്രക്ഷേപണം ചെയ്തുകൊണ്ടാണ് സിസ്റ്റം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ യുകെയ്ക്ക് പുറത്തുള്ള നമ്പറുകളുള്ള വിനോദസഞ്ചാരികൾക്കും അറിയിപ്പ് ലഭിക്കും. അലേർട്ട് മൂലം ചില തടസങ്ങളും ഉണ്ടായിട്ടുണ്ട്. സെൽറ്റിക് എഫ്‌സി വനിതാ ടീമും റേഞ്ചേഴ്‌സ് വനിതാ ടീമും തമ്മിലുള്ള ഗ്ലാസ്‌ഗോ ഡെർബിയുടെ സമയം ഉച്ചകഴിഞ്ഞ് 3.05നു മാറ്റിവയ്‌ക്കേണ്ടി വന്നു.

നാഷണൽ ഫയർ അലാറം എന്നാണ് കാബിനറ്റ് മന്ത്രി പാറ്റ് മക്ഫാഡൻ ഈ മുന്നറിയിപ്പിനെ വിശേഷിപ്പിച്ചത്. മോശം കാലാവസ്ഥ പോലെ ജീവന് ആപത്ത് വരുത്തുന്ന അപകടങ്ങളെ കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. 2023 ഏപ്രിലിൽ ആരംഭിച്ചതിനുശേഷം, ഇതുവരെ അഞ്ച് തവണയാണ് ഇത് ഉപയോഗിച്ചത്. 2023 ഫെബ്രുവരിയിൽ പ്ലിമൗത്തിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ 500 കിലോഗ്രാം ബോംബ് കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സൈറൺ ആദ്യമായി ഉപയോഗിച്ചത്. ഇത് പിന്നീട് സുരക്ഷിതമായി നീക്കം ചെയ്‌തു. സൈറൺ ഫോണുകളിൽ വരുന്നത് ഒഴിവാക്കാനുള്ള ഒരു ഫീച്ചറും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ ഫോൺ സൈലന്റിലേക്ക് മാറ്റുന്നത് അലാറം തടയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് 2023 ഏപ്രിലിൽ നടത്തിയ പരീക്ഷണത്തിൽ ഏകദേശം 5 ദശലക്ഷം ഫോണുകളിലാണ് സൈറൺ അടിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്ട്രോക്ക് വന്നവരെ ചികിത്സിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെയുള്ള സ്കാനിങ് സംവിധാനങ്ങൾ എൻ എച്ച് എസ് ആരംഭിച്ചു. പുതിയ സംവിധാനം ഏർപ്പെടുത്തിയത് സ്ട്രോക്ക് വന്ന പകുതിയിൽ അധികം പേരുടെയും ചികിത്സയ്ക്ക് സഹായകരമായതായാണ് എൻഎച്ച്എസ് കണക്കുകൾ കാണിക്കുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുണ്ടോ എന്ന് ഡോക്ടർമാർക്ക് വേഗത്തിൽ തീരുമാനമെടുക്കാൻ ഇതിലൂടെ സാധിക്കും. ഇതിലൂടെ മൂന്നിരട്ടി രോഗികളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. നിലവിൽ ഈ സോഫ്റ്റ്‌വെയർ ഇംഗ്ലണ്ടിലെ എല്ലാ സ്ട്രോക്ക് സെന്ററിലും എൻ എച്ച് എസ് സജ്ജീകരിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലോകത്ത് തന്നെ ആദ്യത്തേതാണ്. സ്ട്രോക്കിന്റെ ഭാഗമായി ആശുപത്രികളിൽ എത്തുന്നവരുടെ ബ്രെയിൻ സി ടി സ്കാനുകൾ നടത്തി വിശകലനം ചെയ്താണ് പുനർ ചികിത്സയെ കുറിച്ച് തീരുമാനങ്ങൾ കൈ കൊള്ളുന്നത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ട്രോക്കിന്റെ തരവും തീവ്രതയും ഏറ്റവും ഉചിതമായ ചികിത്സയും തിരിച്ചറിയാൻ ഒരു മിനിറ്റ് മാത്രം എടുക്കുന്നുള്ളൂ. ഇതിനർത്ഥം ഡോക്ടർമാർക്ക് വളരെ വേഗത്തിൽ മരുന്നുകളോ ശസ്ത്രക്രിയയോ വാഗ്ദാനം ചെയ്യാൻ കഴിയും എന്നാണ്. അതായത് ആശുപത്രിയിൽ എത്തുന്ന രോഗികൾ ചികിത്സ ആരംഭിക്കുന്നതിനിടയിലുള്ള ശരാശരി സമയം ഒരു മണിക്കൂർ കുറയ്ക്കാൻ സാധിക്കും. അതായത് 140 മിനിറ്റിൽ നിന്ന് 79 മിനിറ്റായി ചികിത്സ ആരംഭിക്കാനുള്ള സമയം കുറഞ്ഞു.

വേഗത്തിലുള്ള ചികിത്സ നൽകുന്നതിലൂടെ സ്ട്രോക്ക് വന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി. നേരത്തെ ഇത് 16 ശതമാനം മാത്രമായിരുന്നു. പുതിയ ചികിത്സ വന്നതോടെ 48 ശതമാനമായി സുഖം പ്രാപിക്കുന്നവരുടെ എണ്ണം. ഇപ്പോൾ 107 സ്ട്രോക്ക് സെന്ററുകളിലും ഈ ഉപകരണം അവതരിപ്പിച്ചിട്ടുണ്ട് . ഇംഗ്ലണ്ടിൽ എല്ലാ വർഷവും പക്ഷാഘാതം സംഭവിക്കുന്ന 80,000 പേരുടെ പരിചരണത്തിൽ പരിവർത്തനം വരുത്താൻ ഇതിന് കഴിയും.