ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓൺലൈൻ ലോകത്ത് പ്രകോപനം സൃഷ്ടിച്ച് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതികളെ സൂചിപ്പിക്കുന്ന ‘റേജ് ബൈറ്റ്’ എന്ന പദത്തെ 2025-ലെ ‘വേഡ് ഓഫ് ദ ഇയർ’ ആയി ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് തെരഞ്ഞെടുത്തു. കഴിഞ്ഞ 12 മാസത്തിനിടെ ഈ പദത്തിന്റെ ഉപയോഗം മൂന്നു മടങ്ങ് വർധിച്ചതായാണ് പ്രസിദ്ധീകരണത്തിന്റെ വിലയിരുത്തൽ. മനപ്പൂർവ്വം കോപമോ അസ്വസ്ഥതയോ സൃഷ്ടിക്കുന്നതിലൂടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ എൻഗേജ്മെന്റ് നേടുകയാണ് ഈ രീതിയുടെ ലക്ഷ്യം.

‘റേജ് ബൈറ്റ്’ എന്നത് ക്ലിക്ക്ബൈറ്റിനോട് സാമ്യമുള്ളതാണെങ്കിലും, വായനക്കാരന്റെ വികാരങ്ങളെ ആക്രമിച്ച് പ്രതികരണം കരസ്ഥമാക്കുന്നതിലാണ് ഇതിന്റെ പ്രധാന വ്യത്യാസം. ഈ വർഷം ഓറ ഫാർമിംഗ്, ബയോഹാക്ക് എന്നീ പദങ്ങളും ഷോർട്ട്‌ലിസ്റ്റിലുണ്ടായിരുന്നു. ഓറ ഫാർമിംഗ് ആത്മവിശ്വാസവും ആകർഷകത്വവും പ്രത്യക്ഷപ്പെടുന്ന സ്വതന്ത്ര വ്യക്തിത്വം കൃത്യമായി നിർമ്മിക്കുന്നതിനെ സൂചിപ്പിക്കുന്നപ്പോൾ, ബയോഹാക്ക് ഭക്ഷണം, വ്യായാമം, സപ്ലിമെന്റുകൾ തുടങ്ങിയവ ഉപയോഗിച്ച് ശരീര–മനോശേഷി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെയാണ് വ്യക്തമാക്കുന്നത്. പൊതുജന വോട്ടിംഗും ഭാഷാ വിദഗ്ധരുടെ വിലയിരുത്തലും പരിഗണിച്ചാണ് അന്തിമ തിരഞ്ഞെടുപ്പ് നടന്നത്. ഓക്‌സ്ഫഡ് ലാംഗ്വേജസിന്റെ പ്രസിഡന്റ് കാസ്പർ ഗ്രാത്ത്‌വോൾ പറഞ്ഞത്, ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതി കൗതുകത്തിൽ നിന്ന് വികാരങ്ങളെ ചൂഷണം ചെയ്യുന്ന രീതിയിലേക്കാണ് മാറിയെന്ന്.

മുൻ വർഷങ്ങളിലെ വേഡ് ഓഫ് ദ ഇയർ പദങ്ങളിൽ ഗോബ്ലിൻ മോഡ്, ബ്രെയിൻ റോട്ട്, റിസ് എന്നിവ ഉൾപ്പെടുന്നു. അതേസമയം, ക്യാംബ്രിജ് ഡിക്ഷണറി 2025-ലെ തന്റെ പദമായി ‘പാരാസോഷ്യൽ’ എന്ന വാക്കിനേയും കൊളിൻസ് ഡിക്ഷണറി ‘വൈബ് കോഡിംഗ്’ എന്നതും തിരഞ്ഞെടുത്തിട്ടുണ്ട്. പുതിയ പദങ്ങളുടെ വളർച്ച സമൂഹമാധ്യമ സംസ്കാരവും ടെക്‌നോളജിയും മനുഷ്യന്റെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നതിന്റെ സൂചകമാണെന്നാണ് ഭാഷാ വിദഗ്ധരുടെ വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ബജറ്റ് തയ്യാറാക്കുന്നതിനുള്ള കാലയളവിൽ പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണങ്ങൾ ചാൻസലർ റേച്ചൽ റീവ്സ് തള്ളി. ഉൽപാദനക്ഷമത കുറയുമെന്ന് മുന്നറിയിപ്പുകൾ നൽകിയ സമയത്ത് തന്നെ, പൊതുധനങ്ങൾ പ്രതീക്ഷിച്ചതിൽ മികച്ച നിലയിലാണെന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (ഒബിആർ) സെപ്റ്റംബറിൽ അറിയിച്ചതായി പിന്നീട് പുറത്തുവന്നിരുന്നു. എന്നാൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നതും അതിൽ താൻ തുറന്ന മനസ്സോടെയുള്ളതുമാണെന്ന് റീവ്സ് വ്യക്തമാക്കി.

കൺസർവേറ്റീവ് നേതാവ് കെമി ബാഡനോച്ച് ഈ വിഷയത്തിൽ റീവ്സിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. റീവ്സ് മനഃപൂർവം സാമ്പത്തിക നില മോശമാണെന്ന് ചിത്രീകരിച്ച് നികുതി വർധനയ്ക്ക് വഴിയൊരുക്കിയതാണെന്നും ഇതിലൂടെ പൊതുജനത്തെ “കബളിപ്പിച്ചിട്ടുണ്ടെന്നും” ബാഡനോച്ച് ആരോപിച്ചു. ബജറ്റിന് മുൻപ് നടത്തിയ ഇടപെടലുകൾ മാർക്കറ്റ് മാനിപുലേഷൻ ആകാമെന്ന സംശയത്തോടെയാണ് നേതാക്കൾ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയോടും സ്വതന്ത്ര നൈതിക ഉപദേഷ്ടാവിനോടും അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

വിശദീകരണങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും പ്രധാനമന്ത്രി കീർ സ്റ്റാർമർ റീവ്സിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു . റീവ്സ് എടുത്ത നടപടികൾ ജീവിതച്ചെലവ് കുറയ്ക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടതാണെന്ന് ഡൗൺിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിട്ടുണ്ട്. വരുമാന നികുതി പരിധി നിലനിർത്തിയതിനെ കുറിച്ചുള്ള വിമർശനങ്ങൾക്കും റീവ്സ് മറുപടി നൽകി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പ്രവചനങ്ങളിലെ വൻ മാറ്റങ്ങളും പരിഗണിക്കേണ്ടി വന്നതാണെന്ന് അവര്‍ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചതായുള്ള ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ലണ്ടനിൽ ആണ് വിജയ് കുമാർ ഷിയോറൻ (30) എന്നയാൾ ദാരുണമായി കൊല്ലപ്പെട്ടത്. ഹരിയാനയിലെ ചാർഖി ദാദ്രിയിലെ ജാഗ്രാംബാസ് ഗ്രാമക്കാരനായ വിജയ് ബ്രിസ്റ്റലിലെ വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി അദ്ദേഹത്തിന്റെ സഹോദരൻ രവി കുമാർ വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
നവംബർ 25 – ന് പുലർച്ചെ 4.15ഓടെ വോർസെസ്റ്ററിലെ ബാർബോൺ റോഡിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ വിജയിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ പിന്നീട് അദ്ദേഹം മരിച്ചു. സംഭവമേഖല പരിശോധിച്ച പൊലീസിന്റെ പ്രാഥമിക വിലയിരുത്തലിൽ ഇത് കൊലപാതകമാണെന്നാണ് വ്യക്തമാകുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു, ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ വിപുലമായ അന്വേഷണം നടക്കുന്നതായി വെസ്റ്റ് മെർസിയ പൊലീസ് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ലീ ഹോൾഹൗസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിരവധിസ്ഥലങ്ങളിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക ഭീഷണി ഉയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെ വിവിധ നദീതീരങ്ങളിൽ 35 ഉം വെയിൽസിൽ 10 ഉം മുന്നറിയിപ്പുകൾ നിലവിലുണ്ടെന്ന് ബന്ധപ്പെട്ട ഏജൻസികൾ അറിയിച്ചു. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, യോർക്‌ഷയർ–ഹംബർ മേഖലകളിലേയ്ക്കുള്ള യെല്ലോ മഴ മുന്നറിയിപ്പും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ 60 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു.

തിങ്കളാഴ്ച വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ വ്യാപകമായ മഴയ്ക്ക് യെല്ലോ ആംബർ മുന്നറിയിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡർബിഷെയർ, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോർക്‌ഷയർ–ഹംബർ മേഖലകളിൽ 40 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം. കുംബ്രിയൻ ഫെൽസിലെ ചില ഭാഗങ്ങളിൽ 120 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട് . എക്സ്മൂർ, ഡോർസെറ്റ്, മെൻഡിപ്സ്, കൊട്സ്വോൾഡ്സ് എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള വെള്ളക്കെട്ട്, ഗതാഗത തടസ്സം, അപകടകരമായ റോഡ് സാഹചര്യം എന്നിവയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, സ്കോട്ട്ലൻഡിൽ ശക്തമായ കാറ്റിന്റെ ആഘാതം നേരിട്ടു. 83 മൈൽ വേഗത്തിൽ കാറ്റടിച്ച വെസ്റ്റേൺ ഐൽസിലും 75 മൈൽ വേഗം രേഖപ്പെടുത്തിയ മൾ ദ്വീപിലും വെള്ളിയാഴ്ച രാവിലെ ആയിരത്തോളം വീടുകളിലും ആണ് വൈദ്യുതി മുടങ്ങിയത്. ഭൂരിഭാഗം പ്രദേശങ്ങളിലും പിന്നീട് വൈദ്യുതി പുനഃസ്ഥാപിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ജോലി, വിസാ എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മൂവാറ്റുപുഴ രണ്ടാർകര കല്ലിക്കുഴി സ്വദേശിയായ അമർദത്ത് സുരേഷ് (25) അറസ്റ്റിലായി. മൂവാറ്റുപുഴ അരമനപ്പടിയിൽ ‘പോഷ് സ്റ്റഡി എബ്രോഡ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

മുളവൂർ സ്വദേശിയിൽ നിന്നാണ് യുകെയിൽ ജോലി- വിസ ഉറപ്പു നല്‍കാമെന്ന് പറയുകയും പിന്നീട് ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്തതെന്നതാണ് പരാതി. തുടർനടപടികളുടെ ഭാഗമായി ഇയാളെ ചോദ്യം ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. വിദേശ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജൻസികളെ കുറിച്ചുള്ള നിരീക്ഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

യുകെ ജോലി, കെയർ മേഖലയിലെ വിസകൾ എന്നിവയ്‌ക്ക് പുതിയ കർശന നിയമങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് സർക്കാർ . ഈ സാഹചര്യത്തിൽ പുതിയതായി എത്തുന്നവർക്ക് യുകെയിൽ സ്ഥിരതാമസം നേടുന്നത് മുമ്പത്തെ കാലത്തേതിനെക്കാൾ വളരെ പ്രയാസമാണ്. കേരളത്തിൽ നിന്ന് യുകെയിലേക്ക് പോകാൻ ആലോചിക്കുന്നവർ ഈ മാറ്റങ്ങൾ ഗൗരവമായി പരിഗണിച്ചശേഷം മാത്രം തീരുമാനങ്ങൾ എടുക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ സർക്കാരിന്റെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവർക്ക് മെഡിക്കൽ ചികിൽസയ്‌ക്ക് ടാക്സി ഉപയോഗിക്കുന്നത് ഫെബ്രുവരി മുതൽ നിരോധിക്കാൻ തീരുമാനിച്ചു. ബിബിസി നടത്തിയ അന്വേഷണത്തിൽ ചില അഭയാർഥികൾ നൂറുകണക്കിന് മൈൽ നീളുന്ന ടാക്സി യാത്രകൾ നടത്തിയതായി വെളിപ്പെട്ടതോടെയാണ് നടപടി. ഒരു അഭയാർഥി 250 മൈൽ ദൂരം ടാക്സിയിൽ യാത്ര ചെയ്തതും സർക്കാർ £600 ചെലവഴിച്ചതും വിവാദമായിരുന്നു.

നിലവിൽ സർക്കാർ ശരാശരി £15.8 മില്യൺ ഈ ഗതാഗത ചെലവിനായി ചിലവഴിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലണ്ടൻ ഉൾപ്പെടെ പല സ്ഥലങ്ങളിലും ഹോട്ടലുകളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ചെറിയ ദൂരം പോലും വലിയ ചെലവിൽ ടാക്സി സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും ഡ്രൈവർമാർ വെളിപ്പെടുത്തി. ചില കരാർ കമ്പനികൾ അനാവശ്യമായി ദൂരം കൂട്ടിയാണ് യാത്രകൾ നടത്തുന്നതെന്ന് ആരോപണങ്ങളുണ്ട്.

ടാക്സി നിരോധനത്തിൽ നിന്ന് ശാരീരിക വെല്ലുവിളികൾ, ദീർഘകാല രോഗങ്ങൾ, ഗർഭിണികൾ എന്നിവർക്കു മാത്രമേ ഒഴിവുണ്ടാകൂ. കൂടുതൽ അഭയാർഥി ഹോട്ടലുകൾ അടയ്ക്കാനും മറ്റുള്ള താമസ മാർഗങ്ങൾ ഉപയോഗിക്കാനുമുള്ള സർക്കാർ നീക്കങ്ങളും പുരോഗമിക്കുന്നുണ്ട് . അതേസമയം, അഭയാർഥികൾക്ക് ജോലി ചെയ്യാൻ കൂടുതൽ അവസരം നൽകണമെന്ന് റഫ്യൂജി കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ഡെറിയിലെ കോല്ലൻ ലെയിനിൽ നടന്ന ഗുരുതര സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് സംഭവിച്ചതിനെ തുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ച നടന്ന അറസ്റ്റ് ശ്രമത്തിനിടെ കത്തിയുമായി പൊലീസ് സംഘത്തിന് നേരെ ആക്രമണം നടന്നതാണെന്ന് അന്വേഷണ സംഘം അറിയിച്ചു. 21 വയസ്സുള്ള ഈഒ ഇൻ കാർലിനെ ശനിയാഴ്ച ഡംഗാനൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

അറസ്റ്റിനിടെ ഇയാൾ പിന്നിൽ നിന്ന് അഞ്ച് ഇഞ്ച് വാൾ പുറത്തെടുത്ത് പൊലീസിനെ ആക്രമിക്കുകയായിരുന്നു എന്ന് കോടതിയിൽ പ്രോസിക്യൂഷൻ പറഞ്ഞു. പൊലീസ് ആണെന്ന് തിരിച്ചറിയാതെ ചെയ്ത പ്രവർത്തിയാണെന്നും മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇയാളുടെ മേൽ കൊലക്കുറ്റം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജാമ്യഹർജി സമർപ്പിക്കാത്തതിനാൽ ഇയാളെ കൂടുതൽ ദിവസത്തേയ്ക്ക് റിമാൻഡിൽ അയച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള കോൺലൻ ബോയ്ലെയെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. പൊലീസ് ഉദ്യോഗസ്ഥരെയും കസ്റ്റഡി ഉദ്യോഗസ്ഥനെയും ആക്രമിച്ചത്, ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയത് , ക്ലാസ് ബി മയക്കുമരുന്ന് കൈവശം വച്ചത് എന്നിവയാണ് ഇയാളുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ. മുൻപ് ജാമ്യം ലംഘിച്ചതിനാൽ ഇയാൾ റിമാൻഡിൽ തുടരാൻ കോടതി ഉത്തരവിട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പെൻഷൻ മാത്രം വരുമാനമായി ഉള്ളവർക്ക് ഇനി അധിക നികുതി ബാധ്യത ഉണ്ടാകില്ലെന്ന് ചാൻസലർ റേച്ചൽ റീവ്സ് വ്യക്തമാക്കി. പെൻഷൻ തുകയിലെ വാർഷിക വർധനയിലൂടെ 2027 മുതൽ പെൻഷൻ വരുമാനം നികുതി പരിധി മറികടക്കുമെന്ന ആശങ്കകളാണ് ഉയർന്നിരുന്നത്. ഇത്തരം സാഹചര്യത്തിൽ പെൻഷൻകാരെ ചെറുതും അനാവശ്യവുമായ നികുതി കണക്കിൽ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി 2030 വരെ പെൻഷൻ മാത്രം ലഭിക്കുന്നവർക്ക് നികുതി ഈടാക്കില്ലെന്ന തീരുമാനമാണ് സർക്കാർ പ്രഖ്യാപിച്ചത്.

പുതിയ ഫ്ലാറ്റ് റേറ്റ് സിസ്റ്റത്തിൽ ഉൾപ്പെട്ടവർക്ക് ലഭിക്കുന്ന £12,547.60 എന്ന പെൻഷൻ തുക അടുത്ത വർഷം നിലവിലെ £12,570 നികുതി പരിധിയോടെ വളരെ അടുത്തതായിരിന്നു . നികുതി പരിധി 2027 വരെ ഫ്രീസ് ചെയ്തിരിക്കുന്നതിനാൽ ശേഷമുള്ള വർധനകൾ ഈ പരിധി കടക്കുമെന്നത് പൊതുവെ ആശങ്ക ഉളവാക്കിയിരുന്നു . സാധാരണ സാഹചര്യത്തിൽ എച്ച് എം ആർ സി ലളിതമായ അസ്സസ്‌മെന്റ് വഴി ചെറുതായ നികുതി തുകകൾ ഈടാക്കാറുണ്ട്. എന്നാൽ ഇത്തരം ചെറിയ തുകകൾക്കായുള്ള കണക്കെടുപ്പും നോട്ടീസുമെല്ലാം പെൻഷൻകാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന വിലയിരുത്തലോടെയാണ് സർക്കാർ ഈ ഇളവ് പരിഗണിക്കുന്നത്. ഇതോടെ പെൻഷൻ മാത്രമുള്ളവർക്ക് നികുതി സംബന്ധിച്ച ആശങ്കകൾ ഒന്നടങ്കം മാറും.

അതേസമയം, പെൻഷൻകാരുടെ ഭൂരിഭാഗവും ഇപ്പോഴും നികുതി നൽകുന്നവരാണ് എന്നതാണ് യാഥാർത്ഥ്യം. പഴയ പെൻഷൻ സംവിധാനത്തിൽ ഉൾപ്പെട്ട 25 ലക്ഷം പേർക്ക് അടിസ്ഥാന പെൻഷനും എസ് ഇ ആർ പി എസ് വരുമാനവും ഒരുമിച്ച് ലഭിക്കുന്നതിനാൽ നികുതി ബാധ്യത തുടരും. ചെറിയ സ്വകാര്യ പെൻഷൻ ലഭിക്കുന്നവർക്കും നികുതി ഒഴിവാകില്ല. ഇതുവഴി തൊഴിലാളികളും പെൻഷൻകാരും തമ്മിൽ നികുതി തുല്യത ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നയം നടപ്പിലാക്കാനുള്ള കൃത്യമായ മാര്‍ഗരേഖ ഇപ്പോഴും സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നതും ചർച്ചയാകുന്നുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ റോയൽ ബറോ ഓഫ് കെൻസിങ്ടൺ ആൻഡ് ചെൽസിയ (RBKC) ഉൾപ്പെടെ മൂന്ന് കൗൺസിലുകളെ ലക്ഷ്യമിട്ടുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് താമസക്കാരോട് അധിക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി . കൗൺസിലിന്റെ സിസ്റ്റങ്ങളിൽ നിന്ന് ചില “ സുപ്രധാന വിവരങ്ങൾ മോഷണം പോയതായി അധികൃതർ സ്ഥിരീകരിച്ചു. ഇതിൽ വ്യക്തിഗതമായതോ സാമ്പത്തികവിവരങ്ങളോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായും അവർ വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് ഫോൺ സിസ്റ്റങ്ങൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ തകരാറിലായതോടെ ആർ ബി കെ സി, വെസ്റ്റ്‌മിൻസ്റ്റർ, ഹാമർസ്മിത്ത് & ഫുൽഹാം കൗൺസിലുകൾ രണ്ടാഴ്ചയെങ്കിലും വലിയ തടസ്സങ്ങൾ നേരിടുമെന്ന് അറിയിച്ചു. നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെയും മെട്രോപൊളിറ്റൻ പൊലീസിന്റെയും ദേശീയ ക്രൈം ഏജൻസിയുടെയും സഹായത്തോടെ ആക്രമണത്തിന് പിന്നിലെ സംഘത്തെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നുണ്ട് .

ബ്രിട്ടനിലെ പൊതുമേഖല-സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചുവരുന്ന റാൻസംവെയർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. സിസ്റ്റങ്ങൾ കമ്പ്യൂട്ടർ വൈറസ് ഉപയോഗിച്ച് ആക്രമിക്കുകയും ഡേറ്റാ ചോർത്തുകയും തുടർന്ന് ക്രിപ്‌റ്റോകറൻസിയിൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇത്തരം ആക്രമണങ്ങൾ. ഇത്തരം ആക്രമണങ്ങൾക്കെതിരെ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡെർബിഷെയറിലെ വില്ലിങ്ടൺ ലെവൽ ക്രോസിങിന് സമീപം നടന്ന അപകടത്തെ തുടർന്ന് യൂടോക്സിറ്റർ–ഡെർബി റൂട്ടിലുള്ള റെയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വൈകിട്ട് 4.39 ന് ഒരു ട്രെയിൻ ഒരു കാറിൽ ഇടിച്ചുവെന്ന വിവരം നെറ്റ്‌വർക്ക് റെയിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്. അപകടം നടന്നതിനെ തുടർന്ന് പ്രദേശത്ത് സേവനങ്ങൾ പൂർണമായോ ഭാഗികമായോ നിർത്തിവെച്ചു.

അപകടത്തെ തുടർന്ന് സ്റ്റോക്ക്–ഓൺ–ട്രെന്റ്–ഡെർബി റൂട്ടിൽ സർവീസുകൾ റദ്ദാക്കുകയോ ഒരു മണിക്കൂറിലധികം വൈകുകയോ സമയ മാറ്റങ്ങൾക്കു വിധേയമാകുകയോ ചെയ്തു. ഈസ്റ്റ് മിഡ്‌ലാൻഡ്സ് റെയിൽവേ നൽകിയ വിവരങ്ങൾ പ്രകാരം പാത അടച്ചതോടെ യാത്രക്കാർക്ക് വ്യാപകമായ അസൗകര്യം നേരിടേണ്ടി വന്നു. സംഭവസ്ഥലത്ത് അടിയന്തിര സേവന സംഘങ്ങൾ എത്തി പരിശോധനയും സുരക്ഷാ വിലയിരുത്തലുകളും നടത്തി.

വൈകിട്ട് 7 മണിയോടെ പാത വീണ്ടും തുറന്നുവെങ്കിലും സർവീസുകൾ പൂർണമായി സാധാരണ നിലയിലേക്ക് മടങ്ങാൻ സമയം എടുക്കുമെന്ന് ഇ.എം.ആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ചില ട്രെയിനുകൾ 60 മിനിറ്റുവരെ താമസിക്കാമെന്നും പെട്ടെന്നുള്ള മാറ്റങ്ങൾക്ക് യാത്രക്കാർ തയ്യാറാകണമെന്നും അധികൃതർ വ്യക്തമാക്കി.