ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മലയാളികൾ ഉള്ള എല്ലാ സ്ഥലങ്ങളിലും ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഈ സമയത്ത് നമ്മുടെ ആഘോഷങ്ങൾ തദ്ദേശീയരായവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലായിരിക്കണം . കഴിഞ്ഞയിടെ യുകെയിൽ ഒരു മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം പുരോഗമിക്കുമ്പോൾ തദ്ദേശീയരായ ചില യുവാക്കൾ എത്തി വൈദ്യുതി ബന്ധം കട്ട് ചെയ്തത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കമ്മിറ്റി അംഗങ്ങൾ വീണ്ടും പവർ ഓൺ ചെയ്തതിനു ശേഷം യുവാക്കൾ വീണ്ടും പവർ ഓഫ് ചെയ്യുകയും ചെയ്തു. ഈ സമയത്ത് ഒരു യുവതി ഉൾപ്പെടുന്ന കമ്മിറ്റി അംഗങ്ങൾ പ്രശ്നം പരിഹരിക്കാൻ സമീപിച്ചപ്പോൾ യുവാക്കളിൽ ചിലർ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
എന്നാൽ ഈ പ്രകോപനങ്ങളുടെ ഇടയിലും കമ്മിറ്റി അംഗങ്ങൾ പരമാവധി സംയമനം പാലിക്കുകയും, സംഭവത്തെ കുറിച്ച് ഉടൻ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. അവർ ഉടനെ തന്നെ പരിപാടി നടന്ന ഹാളിന്റെ ട്രസ്റ്റിമാരെ ബന്ധപ്പെടുകയും ചെയ്തു. കൂടാതെ, സംഭവത്തെ കുറിച്ചുള്ള കൃത്യമായ വീഡിയോ തെളിവുകളും അവർ പോലീസിന് കൈമാറി. ഇതേ തുടർന്ന് ഓണാഘോഷം അലമ്പാക്കാൻ ശ്രമിച്ച യുവാക്കൾക്ക് ഹാളിന്റെ ഗ്രൗണ്ട് ഉപയോഗിക്കുന്ന എല്ലാ ലോക്കൽ ക്ലബ്ബുകളിലും വിലക്ക് ഏർപ്പെടുത്താൻ നടപടികൾ ആരംഭിച്ചിട്ടുള്ളതായി അറിയുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മറ്റ് മലയാളി അസ്സോസിയേഷനകളും തങ്ങളുടെ പരിപാടികളിൽ ജാഗ്രത പാലിക്കണമെന്ന അഭിപ്രായമാണ് ഉയർന്നു വന്നിരിക്കുന്നത്.
ഇത്തരമൊരു സംഭവമുണ്ടാകുമ്പോൾ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ് ഏറ്റവും ഉചിതം. ഇപ്പോഴത്തെ സ്ഥിതിയിൽ, ഏകദേശം 5 ലക്ഷത്തിലധികം മലയാളികളാണ് യുകെയിൽ താമസിക്കുന്നത്. ഇതിൽ 55,000 മുതൽ 60,000 വരെ മലയാളി വിദ്യാർത്ഥികളാണ് വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലുമായി പഠനം നടത്തുന്നത് . യുകെയിൽ മൈഗ്രേഷൻ വിരുദ്ധ നിലപാടുകൾ ശക്തമാകുന്നതും വലതുപക്ഷ കാഴ്ചപ്പാടുകൾക്ക് പിന്തുണയോടെയുള്ള നിയമങ്ങൾ ശക്തിപ്പെടുത്തുന്നതും മേൽ പറഞ്ഞുതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ ഒരു കാരണമാണ് . യുകെ മലയാളിയും സാമൂഹിക പ്രവർത്തകനുമായ അനീഷ് എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം വാർത്തയായത്. നിരവധി മലയാളികളാണ് അന്യ നാട്ടിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്നുള്ള അഭിപ്രായവുമായി പോസ്റ്റിന് കമന്റ് ചെയ്തത്.
(വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രതീകാത്മക ചിത്രമാണ്.)
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നാളെ രാജ്യവ്യാപക അടിയന്തര മുന്നറിയിപ്പ് പരിശോധനയുടെ ഭാഗമായി യുകെയിലുടനീളമുള്ള മൊബൈൽ ഫോണുകളിൽ ഉച്ച കഴിഞ്ഞ് സൈറൺ ശബ്‌ദം അടിക്കും. 10 സെക്കൻഡ് ദൈർഘ്യമുള്ള ഈ അലേർട്ട് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആയിരിക്കും അടിക്കുക. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ട്രയൽ സൈറൺ ആണെന്നുമുള്ള സന്ദേശവും മൊബൈൽ ഫോണുകളിൽ വരും. യുകെയിലുടനീളം ഏകദേശം 87 ദശലക്ഷം മൊബൈൽ ഫോണുകൾ ഉപയോഗത്തിലുണ്ട്. എന്നാൽ എല്ലാ ഫോണുകളിലും അലേർട്ട് ലഭിക്കില്ല. പഴയ ഫോണുകൾ, 4G അല്ലെങ്കിൽ 5G യുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപകരണങ്ങൾ, സ്വിച്ച് ഓഫ് ചെയ്തതോ എയർപ്ലെയിൻ മോഡിലുള്ളതോ ആയ ഫോണുകൾ തുടങ്ങിയവയിൽ സൈറൺ അടിക്കില്ല.

പ്രാദേശിക ഫോൺ മാസ്റ്റുകളിൽ നിന്നുള്ള സിഗ്നലുകൾ പ്രക്ഷേപണം ചെയ്തുകൊണ്ടാണ് സിസ്റ്റം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ യുകെയ്ക്ക് പുറത്തുള്ള നമ്പറുകളുള്ള വിനോദസഞ്ചാരികൾക്കും അറിയിപ്പ് ലഭിക്കും. അലേർട്ട് മൂലം ചില തടസങ്ങളും ഉണ്ടായിട്ടുണ്ട്. സെൽറ്റിക് എഫ്‌സി വനിതാ ടീമും റേഞ്ചേഴ്‌സ് വനിതാ ടീമും തമ്മിലുള്ള ഗ്ലാസ്‌ഗോ ഡെർബിയുടെ സമയം ഉച്ചകഴിഞ്ഞ് 3.05നു മാറ്റിവയ്‌ക്കേണ്ടി വന്നു.

നാഷണൽ ഫയർ അലാറം എന്നാണ് കാബിനറ്റ് മന്ത്രി പാറ്റ് മക്ഫാഡൻ ഈ മുന്നറിയിപ്പിനെ വിശേഷിപ്പിച്ചത്. മോശം കാലാവസ്ഥ പോലെ ജീവന് ആപത്ത് വരുത്തുന്ന അപകടങ്ങളെ കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. 2023 ഏപ്രിലിൽ ആരംഭിച്ചതിനുശേഷം, ഇതുവരെ അഞ്ച് തവണയാണ് ഇത് ഉപയോഗിച്ചത്. 2023 ഫെബ്രുവരിയിൽ പ്ലിമൗത്തിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ 500 കിലോഗ്രാം ബോംബ് കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സൈറൺ ആദ്യമായി ഉപയോഗിച്ചത്. ഇത് പിന്നീട് സുരക്ഷിതമായി നീക്കം ചെയ്‌തു. സൈറൺ ഫോണുകളിൽ വരുന്നത് ഒഴിവാക്കാനുള്ള ഒരു ഫീച്ചറും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ ഫോൺ സൈലന്റിലേക്ക് മാറ്റുന്നത് അലാറം തടയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് 2023 ഏപ്രിലിൽ നടത്തിയ പരീക്ഷണത്തിൽ ഏകദേശം 5 ദശലക്ഷം ഫോണുകളിലാണ് സൈറൺ അടിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്ട്രോക്ക് വന്നവരെ ചികിത്സിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെയുള്ള സ്കാനിങ് സംവിധാനങ്ങൾ എൻ എച്ച് എസ് ആരംഭിച്ചു. പുതിയ സംവിധാനം ഏർപ്പെടുത്തിയത് സ്ട്രോക്ക് വന്ന പകുതിയിൽ അധികം പേരുടെയും ചികിത്സയ്ക്ക് സഹായകരമായതായാണ് എൻഎച്ച്എസ് കണക്കുകൾ കാണിക്കുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുണ്ടോ എന്ന് ഡോക്ടർമാർക്ക് വേഗത്തിൽ തീരുമാനമെടുക്കാൻ ഇതിലൂടെ സാധിക്കും. ഇതിലൂടെ മൂന്നിരട്ടി രോഗികളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. നിലവിൽ ഈ സോഫ്റ്റ്‌വെയർ ഇംഗ്ലണ്ടിലെ എല്ലാ സ്ട്രോക്ക് സെന്ററിലും എൻ എച്ച് എസ് സജ്ജീകരിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലോകത്ത് തന്നെ ആദ്യത്തേതാണ്. സ്ട്രോക്കിന്റെ ഭാഗമായി ആശുപത്രികളിൽ എത്തുന്നവരുടെ ബ്രെയിൻ സി ടി സ്കാനുകൾ നടത്തി വിശകലനം ചെയ്താണ് പുനർ ചികിത്സയെ കുറിച്ച് തീരുമാനങ്ങൾ കൈ കൊള്ളുന്നത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ട്രോക്കിന്റെ തരവും തീവ്രതയും ഏറ്റവും ഉചിതമായ ചികിത്സയും തിരിച്ചറിയാൻ ഒരു മിനിറ്റ് മാത്രം എടുക്കുന്നുള്ളൂ. ഇതിനർത്ഥം ഡോക്ടർമാർക്ക് വളരെ വേഗത്തിൽ മരുന്നുകളോ ശസ്ത്രക്രിയയോ വാഗ്ദാനം ചെയ്യാൻ കഴിയും എന്നാണ്. അതായത് ആശുപത്രിയിൽ എത്തുന്ന രോഗികൾ ചികിത്സ ആരംഭിക്കുന്നതിനിടയിലുള്ള ശരാശരി സമയം ഒരു മണിക്കൂർ കുറയ്ക്കാൻ സാധിക്കും. അതായത് 140 മിനിറ്റിൽ നിന്ന് 79 മിനിറ്റായി ചികിത്സ ആരംഭിക്കാനുള്ള സമയം കുറഞ്ഞു.

വേഗത്തിലുള്ള ചികിത്സ നൽകുന്നതിലൂടെ സ്ട്രോക്ക് വന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി. നേരത്തെ ഇത് 16 ശതമാനം മാത്രമായിരുന്നു. പുതിയ ചികിത്സ വന്നതോടെ 48 ശതമാനമായി സുഖം പ്രാപിക്കുന്നവരുടെ എണ്ണം. ഇപ്പോൾ 107 സ്ട്രോക്ക് സെന്ററുകളിലും ഈ ഉപകരണം അവതരിപ്പിച്ചിട്ടുണ്ട് . ഇംഗ്ലണ്ടിൽ എല്ലാ വർഷവും പക്ഷാഘാതം സംഭവിക്കുന്ന 80,000 പേരുടെ പരിചരണത്തിൽ പരിവർത്തനം വരുത്താൻ ഇതിന് കഴിയും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റോഡപകടങ്ങളെ കുറിച്ച് പുതിയൊരു കാഴ്ചപ്പാട് സമ്മാനിച്ച് മുൻ ഡിറ്റക്റ്റീവ്. സറേ പോലീസിലെ ഒരു മുൻ ഡിറ്റക്ടീവ്, റെബേക്ക മേസൺ ഈ വേനൽക്കാലത്ത് ഒരു കാർ അപകടത്തിൽ ഉൾപ്പെട്ടിരുന്നു. 14 വർഷം സേനയിൽ സേവനമനുഷ്ഠിച്ച റെബേക്ക മേസൺ, നിരവധി അപകടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് അനുഭവിച്ചറിയുന്നത് ആദ്യമായിരുന്നു. എഴുപത് വയസ്സ് വരുന്ന സ്ത്രീ വാഹനമോടിക്കുന്നതിനിടെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് റെബേക്കയുടെ പാതയിലേക്ക് തിരിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ റെബേക്കയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

അപകടം നടന്നതിന് ശേഷം താൻ എൻജിൻ ഓഫ് ചെയ്യാൻ മറന്ന് പോയതായി റെബേക്ക പറയുന്നു. ഇത് ഈ സാഹചര്യത്തിൽ എല്ലാവരും ചെയ്യേണ്ട ഒന്നാണെന്നും റെബേക്ക പറഞ്ഞു. അതുപോലെ തന്നെ എന്താണ് സംഭവിച്ചതെന്ന് സാക്ഷികൾ പറഞ്ഞ് കൊടുക്കേണ്ടതിൻെറ ആവശ്യകതയും റെബേക്ക പറഞ്ഞു. തന്റെ അനുഭവത്തിൽ നിന്ന്, അപകടത്തിൽപ്പെടുന്ന ഏതൊരാളും ചെയ്യേണ്ട അഞ്ച് പ്രധാന പാഠങ്ങൾ റെബേക്ക പങ്കുവച്ചു.

ഒന്നാമതായി സംഭവസ്ഥലത്ത് വച്ച് നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിക്കണമെന്ന് റെബേക്ക പറയുന്നു. ഇവിടെ നമ്മൾ സഹജമായി പോലും ക്ഷമാപണം നടത്തുന്നത് ചിലപ്പോൾ കുറ്റസമ്മതമായി കണക്കാക്കാം. രണ്ടാമതായി, അപകടത്തിന് സാക്ഷ്യം വഹിച്ചവരോട് സംസാരിക്കേണ്ടതിൻെറ ആവശ്യകതയാണ് റെബേക്ക ചൂണ്ടിക്കാട്ടിയത്. അപകടത്തെ കുറിച്ച് തനിക്കും മറുവശത്ത് കൂടെ വന്നയാൾക്കും ഓർമ്മയില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിനും ഉത്തരവാദിത്തം തെളിയിക്കുന്നതിനും സാക്ഷി മൊഴികൾ നിർണ്ണായകമാണ്. മൂന്നാമതായി, വാഹന കേടുപാടുകളോടൊപ്പം റോഡിന്റെ അവസ്ഥ, അടയാളങ്ങൾ, എന്നിവയുൾപ്പെടെ ചുറ്റുപാടുകൾ അടങ്ങുന്ന ഫോട്ടോകൾ എടുക്കാൻ റെബേക്ക പറയുന്നു. ഇതിന് പുറമേ അപകടം നടന്ന സ്ഥലം, സമയം, തീയതി, കാറിന്റെ വിശദാംശങ്ങൾ, പരിക്കുകൾ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ കുറിപ്പുകൾ സൂക്ഷിക്കണം. അവസാനമായി, ഇൻഷുറൻസ് കമ്പനികളെയും പോലീസിനെയും സഹായിക്കാനും തെറ്റായ ക്ലെയിമുകളിൽ നിന്ന് സംരക്ഷണം നൽകാനും കഴിയുന്ന വ്യക്തവും സമയബന്ധിതവുമായ ദൃശ്യങ്ങൾ നൽകുന്ന ഡാഷ്‌ക്യാമുകൾ ഉപയോഗിക്കാനും റെബേക്ക പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡെപ്യൂട്ടി പ്രധാനമന്ത്രി, ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ്, ഹൗസിങ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്നും ആഞ്ചല റെയ്നർ രാജിവെച്ചു . ഇതേ തുടർന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ മന്ത്രിസഭാ പുനഃസംഘടന നടത്തി . സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതിലെ പിഴവ് ആണ് റെയ്നറിന്റെ രാജിയിലേയ്ക്ക് നയിച്ചത്. റെയ്നറുടെ രാജി സ്റ്റാർമറിന്റെ നേതൃത്വത്തിന് വലിയൊരു തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. കാരണം, ഏതാനും ദിവസങ്ങൾക്കുമുമ്പ് മാത്രമാണ് സ്റ്റാർമർ സ്വന്തം ‘ഫേസ് ടു’ പദ്ധതിയുടെ ഭാഗമായി ചെറുതായൊരു പുനഃസംഘടന നടത്തിയത്. റെയ്നറുടെ പുറത്തുപോക്ക് പ്രധാനമന്ത്രിയെ കടുത്ത സമ്മർദ്ദത്തിലാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഡേവിഡ് ലാമി ഡെപ്യൂട്ടി പ്രധാനമന്ത്രിയായി എത്തി. ഷബാന മാഹ്മൂദ് ഹോം സെക്രട്ടറി പദവി ഏറ്റെടുത്തു. യവറ്റ് കൂപ്പർ വിദേശകാര്യ മന്ത്രിയായപ്പോൾ, റെയ്ചൽ റീവ്സ് ധനകാര്യ വകുപ്പിൽ തുടർന്നു. ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആദ്യമായി മൂന്ന് സ്ത്രീകൾ പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. മറ്റു പ്രധാനപ്പെട്ട മാറ്റങ്ങളിൽ പീറ്റർ കൈൽ ബിസിനസ് സെക്രട്ടറിയായി, എമ്മ റെനോൾഡ്സ് പരിസ്ഥിതി മന്ത്രിയായി, ഡഗ്ലസ് അലക്സാണ്ടർ സ്കോട്ട് ലൻഡ് സെക്രട്ടറിയായി ചുമതലയേറ്റു.

റെയ്നറുടെ രാജിയെ തുടർന്ന് ലേബർ പാർട്ടിയിൽ ഡെപ്യൂട്ടി നേതൃ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അത് സ്റ്റാർമറുടെ നേതൃത്വത്തിന് വലിയൊരു വെല്ലുവിളിയാകാനാണ് സാധ്യത. പാർട്ടി അകത്തും പുറത്തും അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർന്നേക്കും. കിയർ സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ സർക്കാർ 14 മാസം പൂർത്തിയാക്കിയിരിക്കുമ്പോൾ, ആഞ്ചല റെയ്നറുടെ രാജി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് വലിയൊരു ചോദ്യചിഹ്നമാണ്. നേതൃപാടവം തെളിയിക്കേണ്ട നിർണ്ണായക ഘട്ടത്തിലാണ് അദ്ദേഹം. ഡെപ്യൂട്ടി നേതൃ തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ വിമതർ വീണ്ടും തലപൊക്കുന്നതിന് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂൾ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന മോളിക്കുട്ടി ഉമ്മൻ നിര്യാതയായി. 64 വയസ്സായിരുന്നു പ്രായം. ലിവർപൂളിലെ ഏൻട്രി യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലിൽ നേഴ്‌സായിരുന്നു . ഓഗസ്റ്റ് 29ന് വൈകിട്ട് 6 ന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലിവർപൂൾ എൻഎച്ച്എസ് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനിയും പുതുപ്പള്ളി പയ്യപ്പാടി പാലയ്ക്കൽ കുടുംബാംഗവുമാണ്. 2002 ലാണ് യുകെയിൽ എത്തുന്നത്. പുന്നവേലിൽ പി.കെ. ഉമ്മനാണ് ഭർത്താവ്. മക്കൾ: മെജോ ഉമ്മൻ, ഫിൽജോ ഉമ്മൻ. മരുമകൾ: ഡാലിയ ഉമ്മൻ. ലിവർപൂൾ കർമ്മേൽ മാർത്തോമ്മാ പള്ളി ഇടവകാംഗമായ മോളിക്കുട്ടിയുടെ സംസ്‌കാരം പിന്നീട് യുകെയിൽ തന്നെ നടത്തുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
നാട്ടിൽ പുന്നവേലി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി ഇടവകാംഗമാണ്. യുകെയിൽ കുടിയേറിയ ആദ്യകാല മലയാളികളിൽ ഉൾപ്പെട്ടതായിരുന്നു മോളികുട്ടിയുടെ കുടുംബം. ലിവർപൂര്‍ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന അവർ വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിൽ തന്റേതായ സാന്നിധ്യം അറിയിച്ചിരുന്നു. ശവസംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
മോളിക്കുട്ടി ഉമ്മൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബിൻസു ജോൺ , ചീഫ് എഡിറ്റർ
മനുഷരെല്ലാം ഒന്നുപോലെ എന്ന ജാതിമത വർഗ്ഗ വ്യത്യാസമില്ലാത്ത നല്ല കാലത്തെ സ്മരിച്ചുകൊണ്ട് ലോകമെങ്ങുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്ന അവസരത്തിൽ പ്രിയ വായനക്കാർക്ക് എല്ലാ മംഗളങ്ങളും നേരുന്നു. മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കഥകളിലും ചരിത്രത്തിലും നിറഞ്ഞുനിൽക്കുന്ന മഹാബലി തമ്പുരാന്റെ ഓർമ്മകളാണ് ഓണത്തിന്റെ ആധാരമെങ്കിലും, ഇന്ന് അത് മതത്തിന്റെയും പ്രദേശത്തിന്റെയും അതിർത്തികൾ കടന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ഉത്സവമായി മാറിയിരിക്കുന്നു.
കേരളത്തിൽനിന്ന് വിദൂരസ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളികൾ ഏറ്റവും കൂടുതൽ ഒന്നിക്കുന്നതും ഓണം വരുമ്പോഴാണ്. ഇംഗ്ലണ്ടിലോ അമേരിക്കയിലോ മിഡിൽ ഈസ്റ്റിലോ എവിടെയായാലും ഓണം ആഘോഷിക്കാൻ മലയാളികൾ ഒന്നിച്ച് ചേരുന്നു . ഓണക്കളികളും സദ്യയും കുട്ടികളുടെ കലാപരിപാടികളും എല്ലാം ചേർന്ന് വിദേശത്തും ഓണത്തിന്റെ സൗന്ദര്യം നിലനിൽക്കുന്നു. കുടുംബങ്ങൾ തമ്മിലുള്ള ബന്ധം പുതുക്കാനും പഴയ സൗഹൃദങ്ങളെ ഓർമ്മിക്കാനും ഓണം നല്ലൊരു അവസരമാണ്. എല്ലാവർക്കും സമൃദ്ധിയും സന്തോഷവും പരസ്പര സൗഹൃദവുമാണ് ഓണത്തിൻറെ യഥാർത്ഥ സന്ദേശങ്ങൾ.
മുൻ വർഷങ്ങൾക്ക് സമാനമായി തുടർച്ചയായ 7 വർഷവും മലയാളം യുകെ ന്യൂസിൽ നിന്ന് അത്തം മുതൽ ഇന്ന് തിരുവോണം വരെ സാഹിത്യ വിഭവങ്ങൾ പ്രസിദ്ധീകരിക്കുന്നതിലുള്ള സന്തോഷം വായനക്കാരുമായി പങ്കു വെയ്ക്കുന്നു . പ്രശസ്ത സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ കിടങ്ങൂർ , പ്രശസ്ത സിനിമാ സംവിധായകനും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ അധ്യാപകനും നാഷണൽ അവാർഡ് ജേതാവുമായ പ്രൊഫ. കവിയൂർ ശിവപ്രസാദ് എന്നിവർ ഉൾപ്പെടെയുള്ള 45 ഓളം മുനിര എഴുത്തുകാരുടെ രചനകൾ ഈ ഓണക്കാലത്ത് മലയാളം യുകെയുടെ പ്രിയ വായനക്കാർക്ക് ആയി ഒരുക്കാൻ സാധിച്ചു. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ , വൈജ്ഞാനിക സാഹിത്യ മേഖലയിലെ മുൻനിര എഴുത്തുകാരനായ ഡോ. ജോസഫ് സ്കറിയ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് .
ഈ ഓണക്കാലത്തെ ഏറ്റവും വലിയ സന്തോഷം മലയാളം യുകെ പബ്ലിക്കേഷൻ്റെ ആദ്യ സംരംഭമായ അനുജ സജീവ് എഴുതിയ ശർക്കരവരട്ടി എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തതാണ്. 17 കഥകളുടെ ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും മലയാളം യുകെയിലൂടെയാണ് വായനക്കാരിലേയ്ക്ക് എത്തിയത്. പ്രൊഫ. റ്റിജി തോമസ് ആണ് അവതാരിക എഴുതിയിരിക്കുന്നത്. ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പംക്തിയിലൂടെ മലയാളം യുകെ വായനക്കാർക്ക് സുപരിചിതയായ ഡോ. ഐഷ വിയുടെ പഠനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തം മുതൽ തിരുവോണം വരെയും അല്ലാതെയും പ്രസിദ്ധീകരിക്കുന്ന സാഹിത്യ രചനകളിലൂടെ ഓൺലൈൻ പത്രങ്ങൾക്കിടയിൽ വേറിട്ട വായനാനുഭവം അവതരിപ്പിച്ച മലയാളം യുകെയുടെ മലയാളികൾക്കുള്ള ഓണസമ്മാനമാണ് മലയാളം യുകെ പബ്ലിക്കേഷൻ.
നാളിതുവരെ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുകയും തുടർന്നും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
ഉണ്ണികൃഷ്ണൻ കിടങ്ങൂർ
എഴുത്തിലും വർത്തമാനത്തിലും ഓണം നമുക്കു മഹാബലിയുടെ മാത്രം കഥയാണ്. വിഷ്ണുവിൻ്റെ അവതാരമായ വാമനൻ്റെയുംകൂടി കഥയാണതെന്നു നാം വിസ്മരിക്കുന്നു. അറിവിന്റെയും വിനയത്തിന്റെയും പ്രതീകമാണ് വാമനൻ . കൃശഗാത്രനായ ബ്രഹ്മചാരിയുടെ സാന്നിധ്യം കേവല ബ്രാഹ്മണ്യത്തിൻ്റെ ഭൗതിക സ്വരൂപമായി വായിക്കുന്നത് വർത്തമാനകാലത്തിൻ്റെ അനിവാര്യതയാകാം. അതിലൂടെ ഭൗതികശക്തിയ്ക്ക് അതീതമായ ആത്മജ്ഞാനത്തിൻ്റെ മഹത്വത്തെ പ്രതീകവൽക്കരിക്കുകയാണ് എന്നു തോന്നുന്നു. മൂന്നടി മണ്ണു യാചിക്കുന്നതിലൂടെ ലളിതമായ ആവശ്യങ്ങളുടെ മറവിൽ പ്രപഞ്ചത്തിന്റെ മുഴുവൻ അധികാരത്തെയും സ്ഥാപിക്കുന്ന ഒരു ദാർശനിക പ്രവൃത്തിയാണ് പ്രശ്നവൽക്കരിക്കുന്നത്.
മഹാബലിയുടെ ഭരണത്തിൽ മനുഷ്യർക്കിടയിൽ അസൂയയോ ദുരാഗ്രഹമോ സാമ്പത്തിക അസമത്വങ്ങളോ ഉണ്ടായിരുന്നില്ല എന്നതാണ് പരമാർത്ഥം. മനുഷ്യരാശിയുടെ ആദർശപരമായ സ്വപ്നത്തെ ആവിഷ്കരിക്കുന്ന ഒരു സങ്കല്പമാണത്. എല്ലാവരും തുല്യരും സന്തോഷവാന്മാരുമായി ജീവിക്കുന്ന ലോകം. കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സങ്കല്പങ്ങളുടെ പ്രാഗ്രൂപം. എന്നാൽ, ഈ ആദർശപരമായ വ്യവസ്ഥിതിയുടെ സമ്പൂർണ്ണതയിൽ അഹംഭാവം എന്ന വാമനൻ പ്രത്യക്ഷപ്പെടുന്നു. മഹാബലിയുടെ ആത്മവിശ്വാസം ക്രമേണ അഹങ്കാരമായി പരിണമിക്കുമ്പോൾ ലോകത്തിന്റെ താളക്രമത്തിനു മാറ്റം സംഭവിക്കുന്നു.
ഗ്രീക്ക് ദുരന്തനാടകങ്ങളിലെ നായകന്മാരെപ്പോലെ മഹാബലിയുടെ ദുരന്തം അദ്ദേഹത്തിൻ്റെ സവിശേഷ വൈശിഷ്ട്യമായിരുന്ന വിനയത്തിന്റെ അഭാവത്തിൽ നിന്നാണ് ഉടലെടുക്കുന്നത്. ഈ പതനം ഒരു ശിക്ഷയല്ല. മോക്ഷമാർഗമാണ്. വാമനന്റെ ആദ്യത്തെ രണ്ട് അടികൾ പ്രപഞ്ചത്തെ അളന്നപ്പോൾ, മൂന്നാമത്തെ അടി മഹാബലിയുടെ ശിരസ്സിൽ വെച്ചത് കേവലം ഒരു ശിക്ഷയായിരുന്നില്ല; അനുഗ്രഹമായിരുന്നു. ഭൗതികമായ എല്ലാ അഹങ്കാരങ്ങളെയും അധികാരങ്ങളെയും ത്യജിച്ച്, മോക്ഷമാർഗത്തിലേക്ക് മഹാബലിയെ കരകയറ്റുവാനുള്ള ഒരു മാർഗ്ഗം. മഹാബലിയുടെ സമ്പൂർണ്ണമായ ത്യാഗം, സർവ്വതും നഷ്ടപ്പെട്ട ശൂന്യതയിലേക്കല്ല മഹാബലിയെ നയിച്ചത്. നഷ്ടങ്ങളുടെയും ആത്മനിന്ദയുടെയും നരകപാതാളമല്ല വാമനൻ അദ്ദേഹത്തിനു സമ്മാനിച്ചത്. പാതാളലോകത്തിൻ്റെ ആധിപത്യമായിരുന്നു. അങ്ങനെയാണ് അധികാര ത്യാഗത്തിലൂടെ ലഭിക്കുന്ന ആത്മീയമായ ഉൽക്കർഷയുടെ സൂചിതകഥയായി ഈ ഐതിഹ്യം മാറുന്നത്. ഓണം വെറും ഒരു രാജാവിനെപ്പറ്റിയുളള കേവലമായ ഓർമ്മയല്ല. ഭൗതികമായ അധികാരത്തിൽനിന്ന് ആത്മീയമായ മോക്ഷത്തിലേക്ക് ഒരു ആത്മാവ് നടത്തിയ യാത്രയുടെ ആഘോഷമാണ്.
ഓണപ്പൂക്കളം ഒരു സൗന്ദര്യാനുഭവത്തിനപ്പുറം ആഴത്തിലുള്ള തത്ത്വചിന്താപരമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നു. വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ ഒന്നിച്ചു ചേർന്ന് ഒരുമയോടെ ഒരു മണ്ഡലം സൃഷ്ടിക്കുന്നു. ഇത് പ്രപഞ്ചത്തിന്റെ വൈവിധ്യത്തെയും, അതിനുള്ളിലെ എല്ലാ ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന സത്യത്തെയും സൂചിപ്പിക്കുന്നു. പൂക്കളമൊരുക്കുന്ന പ്രവൃത്തി, പ്രകൃതിയെ മനുഷ്യന്റെ കലാവബോധമുപയോഗിച്ച് മനോഹരമാക്കുന്നതുപോലെ ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ സൗന്ദര്യവും അർത്ഥവും കണ്ടെത്താനുള്ള ശ്രമത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യന്റെ നിലനിൽപ്പിന്റെ ഏറ്റവും വലിയ പ്രതിരോധങ്ങളിലൊന്നാണ് ഇത്. പൂക്കളമൊരുക്കുക എന്ന കൃത്യം ബുദ്ധമത തത്ത്വചിന്തയിലെ അനിത്യം (Anitya) എന്ന ആശയത്തെ ഓർമ്മിപ്പിക്കുന്നു. ഓരോ ദിവസവും പുതുതായി പൂക്കളം ഒരുക്കുക. വൈകുന്നേരമാകുന്നതോടെ പൂക്കൾ വാടിപ്പോകുന്നു -ജീവിതം ക്ഷണികമാണെന്നും ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ഈ പ്രവർത്തി നമ്മെ പഠിപ്പിക്കുന്നു. പ്രകൃതിയോടുള്ള മനുഷ്യന്റെ ആത്മബന്ധത്തെ ഇത് ഊട്ടിയുറപ്പിക്കുന്നു. ലോകത്തിലെ എല്ലാ സൗന്ദര്യത്തിനും പര്യവസാനമുണ്ടെന്ന വിഷാദാത്മകസത്യത്തെ ഇത് ഓർമ്മിപ്പിക്കുന്നു. ഇത് പൂക്കളങ്ങൾ നഷ്ടപ്പെട്ട സ്വർഗ്ഗത്തിൽ നിന്നുള്ള നെടുവീർപ്പാണ്. ആശ്വാസമാണ്. ബുദ്ധദർശനങ്ങളുടെ പ്രതിഫലനമാണിത്.
ഓണസദ്യയാകട്ടെ, വൈവിധ്യമാർന്ന രുചികളാൽ, ജീവിതത്തിന്റെ ഭേദഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്, കഷായം തുടങ്ങി ആറു രുചികൾ ഒരേ ഇലയിൽ വിളമ്പുന്നത് ജീവിതം പലതരം അനുഭവങ്ങളുടെ സങ്കലനമാണെന്ന തത്ത്വത്തെയാണ് സൂചിപ്പിക്കുന്നത്. മധുരം – സന്തോഷങ്ങളെയും സ്നേഹത്തെയും, പുളി – ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും വെല്ലുവിളികളെയും, ഉപ്പ് – സ്ഥിരതയെയും അനുഭവജ്ഞാനത്തെയും, എരിവ് -ആകാംഷയെയും ആവേശത്തെയും, കയ്പ്- ദുരന്തങ്ങളെയും കയ്പേറിയ സത്യങ്ങളെയും, കഷായം- ചിട്ടകളെയും അച്ചടക്കത്തെയും പ്രതിനിധീകരിക്കുന്നുവത്രേ. ഇവയെല്ലാം സമന്വയിക്കുമ്പോൾ മാത്രമാണ് ജീവിതം പൂർണ്ണമാകുന്നത്. ഇത് വിഭവങ്ങളുടെ ഒരു കൂട്ടം മാത്രമല്ല, സമൂഹത്തെ ഒന്നിപ്പിക്കാനുള്ള ഒരു ആത്മീയ കർമ്മം കൂടിയാണ്. എല്ലാവരും ഒരേ പായയിലിരുന്ന് ഭക്ഷണം പങ്കുവെക്കുമ്പോൾ ‘വസുധൈവ കുടുംബകം’ എന്ന ആശയം പ്രാവർത്തികമാകുന്നു. ഭക്ഷണം എന്നത് കേവലം വിശപ്പടക്കാനുള്ള മാർഗ്ഗം മാത്രമല്ല, ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും സ്നേഹം പങ്കിടാനുമുള്ള സന്ദർഭമായും മാറുന്നു. സമൃദ്ധിയുടെയും പങ്കുവെക്കലിന്റെയും തത്വം ഓണസദ്യ മുന്നോട്ട് വെക്കുന്നു. ആ സമൃദ്ധി ഒരുമിച്ചു പങ്കുവെക്കുമ്പോൾ വേദനകളെയും ദുഃഖങ്ങളെയും മറികടക്കാമെന്ന നിശ്ശബ്ദകരാർ കൂടിയാണത്.
പഴയകാലത്തിൽനിന്ന് വേർപെട്ട് പുതിയൊരു ജീവിതം ആരംഭിക്കുന്നതിന്റെ പ്രതീകമാണ് ഓണക്കോടി. മനസ്സിന്റെ നവീകരണവും കൂടിയാണത്. പഴയ ദുഃഖങ്ങളും പ്രതികാരചിന്തകളും ഉപേക്ഷിച്ച് പുതിയ പ്രതീക്ഷയോടെ മുന്നോട്ട് പോകാനുള്ള ആഹ്വാനമാണിത്. തുമ്പിതുള്ളൽ, പുലികളി, വള്ളംകളി തുടങ്ങിയ ഓണക്കളികൾ സമൂഹത്തിലെ എല്ലാ വേർതിരിവുകളെയും ഇല്ലാതാക്കുന്നു. കളികളിലൂടെ മനുഷ്യർ പരസ്പരം അടുക്കുകയും ചിരിക്കുകയും ഒരുമിക്കുകയും ചെയ്യുന്നു. ആധുനിക ജീവിതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൂട്ടായ്മയുടെയും മാനസികോല്ലാസത്തിന്റെയും പ്രാധാന്യം ഈ കളികൾ ഓർമ്മിപ്പിക്കുന്നു. ഈ കളികൾ മനുഷ്യനെ അവന്റെ സ്വാഭാവികമായ ആദിമസ്വഭാവത്തിലേക്ക് താൽക്കാലികമായി മടക്കിക്കൊണ്ടുപോകുന്നു.
ഓണം എന്ന ആശയം കേവലം പുരാണങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. അതിന് കേരളത്തിന്റെ മണ്ണിൽ ആഴത്തിലുള്ള ചരിത്രപരവും സാമൂഹികവുമായ വേരുകളുണ്ട്. മഴക്കാലം കഴിഞ്ഞ് ഭൂമി സമൃദ്ധമാകുമ്പോൾ പ്രകൃതിയുടെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്ന ഒരു കാർഷികോത്സവമായിരുന്നു ഇത്. ഭാരതത്തിലെ പുരാണങ്ങളിലോ പഴയ ഗ്രന്ഥങ്ങളിലോ ഓണത്തെക്കുറിച്ച് നേരിട്ട് പരാമർശങ്ങൾ ഉണ്ടോ എന്നത് ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. ഓണത്തിന്റെ ഐതിഹ്യവും ആചാരങ്ങളും നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടു വന്നതാണ്. മഹാബലിയുടെയും വാമനന്റെയും കഥ പുരാണങ്ങളിലെ ഭാഗമാണെങ്കിലും, കേരളത്തിലെ ഓണാഘോഷവുമായി അതിനെ ബന്ധിപ്പിച്ചത് പിന്നീടാണ്. അതേസമയം, ഓണം കാർഷികോത്സവം എന്ന നിലയിൽ ചരിത്രപരമായ തെളിവുകൾ നൽകുന്ന ചില പ്രാചീന ഗ്രന്ഥങ്ങളുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള സംഘകാലസാഹിത്യകൃതിൽ ഇതിന് വ്യക്തമായ സൂചനകളുണ്ട്. അക്കൂട്ടത്തിൽപ്പെട്ട ഒരു പ്രധാന ക്യതിയാണ് മധുരൈക്കാഞ്ചി.
ഓണം പോലെ തന്നെയുള്ള ഒരു ഉത്സവം മധുരയിലെ പാണ്ഡ്യ രാജാക്കന്മാരുടെ കാലത്ത് ആഘോഷിച്ചിരുന്നതായി മാങ്കുടി മരുതനാർ എന്ന കവി വർണ്ണിക്കുന്നുണ്ട്. തിരുവോണം നാളിൽ നടക്കുന്ന ഈ ഉത്സവത്തിൽ പുതിയ വസ്ത്രങ്ങൾ ധരിച്ച് ആളുകൾ ആഘോഷിച്ചിരുന്നു എന്ന് ഗ്രന്ഥം പറയുന്നു. “കന്നികൻ ഓണത്തിൻ, കോൾ അണി തിങ്ങി” എന്നും ഉൾവയം മുതുനാര്, കണ്ണിവേൾ വിഴവെടുപ്പ” എന്നും തുടങ്ങുന്ന വരികളിലൂടെ ആ കാലഘട്ടത്തിലെ ആഘോഷങ്ങളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. ഇത് ഓണത്തിന്റെ പ്രാചീനതയേയും കാർഷിക ബന്ധത്തെയും സൂചിപ്പിക്കുന്നുണ്ട്. ‘ഓണം’ എന്ന പേര് ശ്രാവണം (തിരുവോണം) എന്ന നക്ഷത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. “മാവേലി നാടു വാണീടും കാലം” എന്ന സങ്കൽപ്പം ഉന്നതമായ സാമൂഹിക സമത്വത്തെക്കുറിച്ചുള്ള ആശയമാണ്. ചരിത്രപരമായി നിലനിന്നിരുന്ന ജാതിവ്യവസ്ഥയും സാമൂഹിക ശ്രേണികളും ഈ ഉത്സവത്തിന്റെ ആഘോഷത്തെ സ്വാധീനിച്ചിരുന്നു. തങ്ങളുടെ മേധാവിത്വം നിലനിർത്താൻ ഉപയോഗിച്ചിരുന്ന സാമൂഹിക ക്രമത്തിൻ്റെ ഭാഗമായിട്ടാവാം ജന്മിമാർ എല്ലാ വിഭാഗക്കാർക്കും ഓണക്കോടിയും സദ്യയും നൽകിയിരുന്നത്. എങ്കിലും, കാലക്രമേണ, ഓണം ഒരു മതേതര ദേശീയോത്സവമായി രൂപാന്തരപ്പെട്ടു. മതഭേദമന്യേ എല്ലാവരും ഒരേ മനസ്സോടെ ആഘോഷിച്ചു തുടങ്ങിയതോടെ കേരളത്തിന്റെ സാമൂഹിക ഐക്യത്തിന്റെയും മതേതര പാരമ്പര്യത്തിന്റെയും പ്രതീകമായി ഓണം.
ഓണം മുന്നോട്ട് വെക്കുന്ന ദാർശനിക ചിന്തകൾക്ക് സാർവത്രികമായ പ്രസക്തിയുണ്ട്. മഹാബലിയുടെ സുവർണ്ണ കാലഘട്ടത്തെക്കുറിച്ചുള്ള ഓർമ്മ, മനുഷ്യരാശിയുടെ കൂട്ടായ ഓർമ്മയിലെ നഷ്ടപ്പെട്ട സ്വർഗ്ഗത്തെക്കുറിച്ചുള്ള നൊമ്പരമാണ്. ബൈബിളിലെ ഏദൻ തോട്ടം (Garden of Eden), ഗ്രീക്ക് പുരാണത്തിലെ സുവർണ്ണയുഗം (Golden Age), ഹിന്ദുമതത്തിലെ സത്യയുഗം (Satya Yuga) എന്നിവയെല്ലാം മനുഷ്യൻ ഒരിക്കൽ അനുഭവിച്ചറിഞ്ഞ നിർമ്മലമായ പൂർണ്ണതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളാണ്. ഈ ഓർമ്മകൾ സന്തോഷത്തെക്കാളേറെ, നഷ്ടബോധത്തിന്റെ ആഴത്തിലുള്ള വിഷാദമാണ് നൽകുന്നത്. വിളവെടുപ്പ് ഉത്സവങ്ങൾ; ക്ഷണികമായ ആനന്ദത്തിന്റെ പങ്കുവെക്കൽ എന്ന ആശയം ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളിലും കാണാം.
അമേരിക്കയിലെ താങ്ക്സ്ഗിവിങ് (Thanksgiving), ചൈനയിലെ മിഡ്-ഓട്ടം ഫെസ്റ്റിവൽ (Mid-Autumn Festival), ജൂതമതത്തിലെ സുക്കോത്ത് (Sukkot) എന്നിവയെല്ലാം പ്രകൃതിയുടെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്ന ആഘോഷങ്ങളാണ്. ഈ ആഘോഷങ്ങൾ മണ്ണിന്റെ ക്ഷമയെയും പ്രകൃതിയുടെ കനിവിനെയും ആശ്രയിച്ചുള്ള മനുഷ്യന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. ദുരിതങ്ങളുടെ മധ്യത്തിലും ക്ഷണികജീവിതത്തിൻ്റെ ആനന്ദം ഒരുമിച്ചു പങ്കുവെക്കുക എന്നതായ് ഓണസദ്യ മുന്നോട്ടു വയ്ക്കുന്ന ആശയം. വേദനകളെ മറികടക്കാനുള്ള ശ്രമം കൂടിയാണത്. ഓണത്തിന്റെ പുതുവസ്ത്രങ്ങളും പുതിയ തുടക്കങ്ങളും പേർഷ്യൻ നവവത്സരാഘോഷമായ നോ റൂസുമായി (Nowruz) സാമ്യം പുലർത്തുന്നു. നോറൂസ് പുതുവർഷത്തെയും വസന്തകാലത്തെയും വരവേൽക്കുന്നത് പോലെ, ഓണവും ജീവിതത്തിലെ പുതിയ പ്രാരംഭങ്ങളെയും പ്രതീക്ഷകളെയും ആഘോഷിക്കുന്നു. ഈ നവീകരണം ഒരു ദുഃഖത്തിന്റെ ആവർത്തനം കൂടിയാണ്. കാലം പലതും ജീവിതത്തിൽ നിന്നു കവർന്നെടുക്കുമെന്ന ബോധ്യമാണത്.
ഓണം ഒരു പഴങ്കഥയുടെ ആഘോഷം മാത്രമല്ല, ഭാവിയെക്കുറിച്ചുള്ള ഗഹനമായ ധ്യാനം കൂടിയാണ്. അത് മനുഷ്യരാശിയുടെ നൈസർഗ്ഗികമായ നന്മയുടെയും, വീഴ്ചകളിൽനിന്ന് പാഠം പഠിച്ചുകൊണ്ട് വീണ്ടും മുന്നോട്ട് പോകാനുള്ള കഴിവുകളുടെയും നേർസാക്ഷ്യമാണ്. മലയാളസാഹിത്യത്തിൽ, ഓണം ഒരു പ്രമേയത്തേക്കാൾ ഉപരി ഒരു ഭാവ ഗീതമായി നിലകൊള്ളുന്നു. വള്ളത്തോൾ നാരായണമേനോനെപ്പോലുള്ള കവികൾ ഓണത്തെ കേരളത്തിന്റെ നഷ്ടപ്പെട്ട സംസ്കാരത്തിന്റെ പ്രതീകമായി നൊമ്പരപൂർവ്വം ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ കവിതകളിൽ “മാവേലിയുടെ സ്മരണ” സ്വപ്നം പോലെ മിന്നിമറയുന്നു. ചങ്ങമ്പുഴക്കവിതകളിൽ നഷ്ടപ്രണയത്തിന്റെ വിഷാദപൂർണ്ണമായ പശ്ചാത്തലമായി ഓണം കടന്നുവരുന്നു, “ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ കഞ്ഞി” എന്ന നാടൻ പ്രയോഗത്തിലൂടെ ദാരിദ്ര്യത്തിന്റെ യാഥാർത്ഥ്യത്തെയും നമ്മുടെ ഭാഷ അടയാളപ്പെടുത്തി. ഓണം ഒരു ആഘോഷം മാത്രമല്ല, ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ മനസ്സിലാക്കാനുള്ള വാർഷിക അവസരം കൂടിയാണ്.
പ്രൊഫ. കവിയൂർ ശിവപ്രസാദ്
കേട്ടു ഗ്രഹിച്ച കഥകൾ വിശകലനം ചെയ്ത് ഓണത്തിൻറെ പ്രസക്തിയും പൊരുളും ഗ്രഹിക്കുമ്പോൾ ചതിയിലൂടെ കീഴ്പ്പെടുത്തിയ (കീഴ്പ്പെട്ട) പരാജിതനായ ഒരു അസുര ചക്രവർത്തിയുടെ വിജയകഥയായി കരുതാം. മൂല്യങ്ങൾക്കു വേണ്ടി പരാജിതരായവരുടെ ചരിത്രം കാലത്തെ അവഗണിച്ച് ജന മനസ്സിൽ എന്നും നിലനിൽക്കും. ഹിരണ്യ കശിപുവിൻറെ പുത്രനായ പ്രഹ്ലാദന് വിരോചനൻ എന്ന പുത്രൻ ഉണ്ടായിരുന്നു. വിരോചന പുത്രനായ ഇന്ദ്രസേനൻ ആണ് മഹാബലി എന്ന പേരിൽ അറിയപ്പെട്ട പ്രതാപശാലിയായ അസുര ചക്രവർത്തി.
ബലി എന്ന പേര് , ത്യാഗ സുരഭിലമായ ആ ജീവിതത്തിന് പിൽക്കാലത്ത് സ്മരണ നിലനിർത്താൻ കൊടുത്തതാവണം. ബലിയുടെ ഭരണകാലത്താണ് പാലാഴിമഥനം നടന്നത്. തുടർന്നു ലഭിച്ച അമൃത കുംഭത്തിനായുണ്ടായ യുദ്ധത്തിൽ ബലി വധിക്കപ്പെട്ടു. അസുര ഗുരുവായ ശുക്രാചാര്യർ ദിവ്യ ഔഷധപ്രയോഗത്തിലൂടെ ബലിയെ പുനർജീവിപ്പിച്ചു. പിന്നീട് മഹാബലി ദേവലോകം ആക്രമിച്ച് കീഴ്പ്പെടുത്തി. ദേവന്മാർ വനാന്തരങ്ങളിൽ അഭയം പ്രാപിച്ചു. ദേവമാതാവായ അദിതി ദ്വാദശിവൃതം അനുഷ്ഠിച്ച് വിഷ്ണുവിനെ പ്രസാദിപ്പിച്ച് സങ്കടം പറഞ്ഞു. മഹാവിഷ്ണു ദേവമാതാവിൽ നിന്നും അവതാരം എടുത്തു. വാമനൻ !
മഹാബലി നടത്തിയ യജ്ഞത്തിൽ വാമനൻ ഒരു മുനികുമാരന്റെ വേഷത്തിൽ മഹാബലിയെ സമീപിച്ച് മൂന്നു ചുവട് സ്ഥലം ദാനം വേണമെന്ന് അഭ്യർത്ഥിച്ചു. ഇതിലെ ചതി മനസ്സിലാക്കിയ ശുക്രാചാര്യർ ബലിയെ ദാന കർമ്മം ചെയ്യുന്നതിൽ നിന്നും വിലക്കിയെങ്കിലും ബലി ഗുരുവാക്യം നിരാകരിച്ച് ചതിയാണെന്നറിഞ്ഞു കൊണ്ടുതന്നെ സ്വയം സമർപ്പിതനായി. ഇഷ്ടം ഉള്ള സ്ഥലം അളന്ന് എടുത്തു കൊള്ളുവാൻ അഭ്യർത്ഥിച്ചു. പെട്ടെന്ന് സ്വയം വളർന്ന് വലുതായി ഭൂമി മുഴുവനും ഒരു ചുവടു കൊണ്ടും സ്വർലോകം മുഴുവനും രണ്ടാമത്തെ ചുവടുകൊണ്ടും ആളെന്നെടുത്തു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ചുവടിന് സ്ഥലമെവിടെ എന്ന് വാമനൻ ചോദിച്ചു. തൻറെ ശരീരം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നു പറഞ്ഞ് അദ്ദേഹം തല കുമ്പിട്ടു. വാമനൻ തലയിൽ ചവിട്ടി മഹാബലിയെ പാതാളത്തിലേയ്ക്ക് അയച്ചു. അന്നുമുതൽ അസുരന്മാർ പാതാള വാസികളായി.
ഇവിടെ സത്യ ധർമ്മാദികൾക്ക് മൂല്യച്യുതി സംഭവിച്ചു. ധർമ്മം ചെയ്യേണ്ടയാൾ അധർമ്മിയായി. ധർമ്മി പരാജിതനായി പാതാള വാസിയായി. പക്ഷേ ആത്യന്തികമായി ധർമ്മിയായ പരാജിതനെ മനുഷ്യവംശം ആരാധിച്ചു. അധർമ്മികളായ വിജയികൾ വിസ്മരിക്കപ്പെട്ടു. ഈ കഥ തന്നെ നൂറ്റാണ്ടുകൾ ആവർത്തിക്കപ്പെടുന്നു. സോക്രട്ടീസിലൂടെ ക്രിസ്തുവിലൂടെ തുടങ്ങി നിരവധി ആചാര്യന്മാരിലൂടെ ഈ ഓണക്കഥ മറ്റു പല പേരുകളിലായി പുനർജ്ജനിക്കുന്നു… അനശ്വരത്വം എന്നും പരാജിതന്റെ വിജയമായി കാണാവുന്നതാണ്. ഓണാശംസകൾ!
പ്രൊഫ. കവിയൂർ ശിവപ്രസാദ്
എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് നേഴ്സിനെതിരെ ദമ്പതികൾ നടത്തിയ വംശീയ അധിക്ഷേപം വിവാദമായി. വെസ്റ്റ് യോർക്ക്ഷെയറിലെ ഹാലിഫാക്സിലെ മാനർ ഹീത്ത് പാർക്കിൽ ആണ് വിവാദമായ സംഭവം നടന്നത് . ഏകദേശം അറുപത് വയസ്സ് പ്രായമുള്ള ദമ്പതികൾ നേഴ്സിനെതിരെ മോശമായ പരാമർശങ്ങൾ ഉന്നയിക്കുകയും വെള്ളം എറിയുകയും ചെയ്തു. “നീ ഇവിടെ വന്നത് റബർ ബോട്ടിലാണോ?” എന്നായിരുന്നു അവരെ പരിഹസിച്ച് ചോദിച്ചത്. തന്റെ കുട്ടിയെ ആക്രമിക്കാൻ വന്ന നായയെ നിയന്ത്രിക്കാൻ ദമ്പതികളോടെ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.

12 വർഷമായി എൻഎച്ച്എസിൽ സേവനം ചെയ്യുന്ന ഹഡേഴ്സ് ഫീൽഡ് സ്വദേശിനി നേഴ്സ് ആണ് ആക്രമണത്തിന് ഇരയായത്. അവർക്കൊപ്പം ഉണ്ടായിരുന്ന മാതാപിതാക്കൾക്കും, ആറും പതിനൊന്നും വയസ്സുള്ള കുട്ടികൾക്ക് നേരെയും അധിക്ഷേപം ഉണ്ടായി. നായ ഭയപ്പെടുത്തിയത് മൂലം കുഞ്ഞുങ്ങൾ സുരക്ഷിതരല്ലെന്ന തോന്നലിൽ ആയിരുന്നുവെന്ന് അവർ പറഞ്ഞു.

സംഭവം പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളിലൂടെയും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ആരോഗ്യരംഗത്ത് ജീവൻ പണയം വെച്ച് സേവനം ചെയ്യുന്ന നേഴ്സുമാർക്കെതിരായ ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് മിക്കവരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടത് . ദമ്പതികളെ വംശീയ ആക്രമണത്തിന് അറസ്റ്റ് ചെയ്തതായി പോലിസ് സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നേഴ്സുമാർക്കും വലിയ സ്ഥാനം ഉണ്ട്. ഇപ്പോൾ എൻഎച്ച്എസ് നേഴ്സുമാരിൽ ഏകദേശം 30 ശതമാനം പേർ വിദേശികളാണ്. ഇന്ത്യക്കാരാണ് ഏറ്റവും വലിയ വിഭാഗം .