ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകൾക്കും ആശുപത്രികൾക്കും സമീപം പുകവലി നിരോധിക്കാനുള്ള തീരുമാനം സർക്കാർ കൈ കൊണ്ടതായുള്ള വിവരങ്ങൾ പുറത്തുവന്നു. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് പുകയിലയുടെ ഉപയോഗം. അതുകൊണ്ട് തന്നെ പുകയിലയുടെ ഉപയോഗം ഘട്ടം ഘട്ടമായി നിരോധിക്കണമെന്ന മുറവിളി ശക്തമാണ്. എന്നാൽ പബ്ബുകൾക്കും റെസ്റ്റോറൻ്റുകൾക്കും പുറത്ത് പുകവലി നിയമവിരുദ്ധമാക്കാനുള്ള പദ്ധതി സർക്കാർ ഉപേക്ഷിച്ചു. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ വൻകിട പുകയില കമ്പനികളുടെ സ്വാധീനമുണ്ടെന്ന വിമർശനം ശക്തമാണ്.
യുകെയിലെ ക്യാൻസർ മരണങ്ങളിൽ 20 ശതമാനത്തിനും കാരണം പുകയിലയുടെ ഉപയോഗമാണ്. 2023 -ൽ മാത്രം പുകവലി സംബന്ധമായ അസുഖങ്ങൾ കാരണം ഏകദേശം 408, 700 പേരാണ് എൻഎച്ച്എസ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 5 ശതമാനം കൂടുതലാണ്. പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി പ്രതിവർഷം ഏകദേശം 2.5 ബില്യൺ പൗണ്ട് ആണ് എൻഎച്ച്എസ് വിനിയോഗിക്കുന്നത്. യുകെയിലെ മൊത്തം മരണങ്ങളിൽ ഏകദേശം 11% പുകവലി മൂലമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
എന്നാൽ പുകവലിയുമായി ബന്ധപ്പെട്ട കൂടുതൽ നിരോധനങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതായുള്ള വിമർശനവും ശക്തമാണ്. കടുത്ത രീതിയിലുള്ള പുകവലി നിരോധനം ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയെ ബാധിക്കുമെന്നതാണ് സർക്കാരിനെ കടുത്ത നടപടികളിൽ നിന്ന് പിന്നോക്കം വലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളും ആരോഗ്യപരമായി ദുർബലരായ ആളുകളും എത്തുന്ന കൂടുതൽ സ്ഥലങ്ങളിൽ പുകവലി സംബന്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. വാണിജ്യ താത്പര്യങ്ങളാൽ പുകവലി നിരോധനത്തിൽ വെള്ളം ചേർത്തതിൽ ആക്ഷൻ ഓൺ സ്‌മോക്കിംഗ് ആൻഡ് ഹെൽത്തിൻ്റെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവായ കരോലിൻ സെർണി നിരാശ പ്രകടിപ്പിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കഴിഞ്ഞ വർഷം സറേയിലെ വോക്കിംഗിലുള്ള വീട്ടിൽ നിരവധി മുറിവുകളോടെ കണ്ടെത്തിയ പത്തു വയസ്സുകാരിയായ സാറാ ഷെരീഫിന്റെ മരണത്തിൽ യഥാർത്ഥ വില്ലൻ രണ്ടാനമ്മ ആണെന്ന് കോടതിയിൽ നടക്കുന്ന വിചാരണയ്ക്കിടെ കുറ്റാരോപിതനായ പിതാവ് വ്യക്തമാക്കി. നാൽപ്പത്തിരണ്ടുകാരനായ പിതാവ് ഉർഫാൻ ഷെരീഫ്, രണ്ടാനമ്മയായ ബീനാഷ് ബട്ടൂൽ, അമ്മാവൻ ഫൈസൽ മാലിക് (29) എന്നിവരെല്ലാം തന്നെ കോടതിയിൽ കൊലപാതകത്തിലുള്ള തങ്ങളുടെ പങ്ക് നിഷേധിച്ചു. സാറയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കടിച്ച പാടുകളും നിരവധി ഉണ്ടായിരുന്നതായി പ്രോസിക്യൂട്ടർ ബിൽ എമ്മിൻ ജോൺസ് വിചാരണയുടെ തുടക്കത്തിൽ കോടതിയിൽ വ്യക്തമാക്കി. ഒരു കുട്ടിയുടെ മരണത്തിന് കാരണമായതോ അനുവദിച്ചതോ ആയ കുറ്റമാണ് മൂവർക്കും എതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് പേരും തങ്ങൾക്കെതിരായ കുറ്റങ്ങൾ നിഷേധിക്കുകയും അവളുടെ മരണത്തിന് പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. തന്റെ ജീവിതത്തിൽ ഒരുപാട് പോരായ്മകൾ ഉണ്ടെന്നും എന്നാൽ തന്റെ മകളെ ഒരിക്കലും താൻ കഠിനമായി ഉപദ്രവിച്ചിട്ടില്ലെന്നുമായിരുന്നു പിതാവ് കോടതിയിൽ വ്യക്തമാക്കിയത്. തന്റെ മകൾ വളരെ സുന്ദരിയായ ഒരു കുട്ടിയായിരുന്നുവെന്നും, പ്രായമാകുമ്പോൾ അവൾക്ക് ബാലറ്റ് ഡാൻസർ ആകാൻ ആയിരുന്നു താല്പര്യമെന്നും പിതാവ് വികാരാധീനനായി കോടതിയിൽ പറഞ്ഞു. ചില അവസരങ്ങളിൽ മകളെ തല്ലിയിട്ടുണ്ടെന്നും എന്നാൽ സ്ഥിരമായി ഒരിക്കലും അവളെ ഉപദ്രവിക്കാറില്ലെന്നും ആയിരുന്നു പിതാവിന്റെ മൊഴി.
2023 ഓഗസ്റ്റ് 8 ന് മരിക്കുന്നതിന് മുമ്പ് സാറയ്ക്ക് മനുഷ്യൻ്റെ കടിയേറ്റ അടയാളങ്ങൾ, ഇരുമ്പ് പൊള്ളൽ, ചൂടുവെള്ളത്തിൽ നിന്നുള്ള പൊള്ളൽ എന്നിവയുൾപ്പെടെ നിരവധി പരിക്കുകൾ സംഭവിച്ചതായി പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. രക്തം പുരണ്ട ക്രിക്കറ്റ് ബാറ്റ്, സാറയുടെ ഡിഎൻഎ ലഭിച്ച റോളിംഗ് പിൻ, ബെൽറ്റും കയറും മറ്റും കുടുംബത്തിൻ്റെ ഔട്ട്‌ഹൗസിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി പ്രോസിക്യൂട്ടർ ബിൽ എംലിൻ ജോൺസ് കോടതിയിൽ വ്യക്തമാക്കി. സാറയുടെ മൃതദേഹം കണ്ടെത്തുന്നതിൻ്റെ തലേദിവസം, 2023 ഓഗസ്റ്റ് 9 ന്, ഷരീഫ്, ഭാര്യ ബറ്റൂൾ, മാലിക് എന്നിവർ മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോയതായും കോടതി വാദം കേട്ടു. തൻ്റെ കുടുംബത്തിൻ്റെ വിമാനം ഇസ്‌ലാമാബാദിൽ ഇറങ്ങി ഒരു മണിക്കൂറിന് ശേഷം ഷെരീഫ് പാക്കിസ്ഥാനിൽ നിന്ന് പോലീസിനെ വിളിച്ച് സാറയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ തന്റെ ഭാര്യയാണ് യഥാർത്ഥ കാരണമെന്നും, ഫോണിലൂടെ നടത്തിയത് തെറ്റായ കുറ്റസമ്മതമാണെന്നും ഷെരീഫ് കോടതിയിൽ വ്യക്തമാക്കി. സംഭവത്തിൽ കോടതി വാദം തുടരുകയാണ്.
കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട കെമി ബാഡെനോക്ക് തൻറെ ഷാഡോ ക്യാബിനറ്റ് പൂർണമായും രൂപീകരിച്ചു. മുൻ പോളിസി മന്ത്രി ക്രിസ് ഫിൽപ്പിനെ ഷാഡോ ഹോം സെക്രട്ടറിയായി നിയമിച്ചു. അലക്സ് ബർഗാർട്ട് ആണ് പുതിയ ഡി-ഫാക്ടോ ഡെപ്യൂട്ടി. ഷാഡോ കാബിനറ്റിൽ ഷാഡോ ഡിഫൻസ് സെക്രട്ടറിയായി ജെയിംസ് കാർട്ട്‌ലിഡ്ജും ഉൾപ്പെടുന്നു. മുൻ ആരോഗ്യമന്ത്രി എഡ് ആർഗർ ഷാഡോ ഹെൽത്ത് സെക്രട്ടറിയാകും. ഷാഡോ ക്യാബിനറ്റിൻ്റെ ആദ്യ മീറ്റിംഗ് ഇന്ന് രാവിലെ നടന്നു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കെമി ബാഡെനോക്ക് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത് . കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേയ്ക്കാണ് കൺസർവേറ്റീവ് പാർട്ടി കൂപ്പു കുത്തിയത്. പാർട്ടിക്ക് നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചു പിടിക്കുകയാണ് കെമി ബാഡെനോക്കിൻ്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അനധികൃത കുടിയേറ്റത്തിനെതിരെയും എൻഎച്ച്എസിലെ കെടു കാര്യസ്ഥതയും ചൂണ്ടി കാണിച്ചാണ് പ്രധാനമായും ലേബർ പാർട്ടി അധികാരത്തിൽ എത്തിയത്. ബഡ്ജറ്റിനെ തുടർന്ന് ലേബർ പാർട്ടി സർക്കാരിൻ്റെ നയങ്ങളെ ശക്തമായി എതിർക്കാനാണ് ഷാഡോ മിനിസ്റ്റർമാരെ കെമി ബാഡെനോക്ക് പെട്ടെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം യൂണിവേഴ്സിറ്റി ഫീസ് വർദ്ധനവിനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ട്യൂഷൻ ഫീസ് വർധനയെക്കുറിച്ചുള്ള പാർലമെൻ്ററി പ്രസ്താവനയോട് പ്രതികരിക്കാൻ ലോറ ട്രോട്ടിനെയും ഷാഡോ എഡ്യൂക്കേഷൻ സെക്രട്ടറിയായി നേരെത്തെ പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിഷൻ ഞായറിന്റെ സന്ദേശം ഉൾക്കൊണ്ട് പരമ്പരാഗതമായിട്ട് കേരളത്തിലെ സുറിയാനി കത്തോലിക്കർ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന മിഷൻ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനുള്ള ധനസമഹാകരണം നടത്തുന്നത് തങ്ങളുടെ കാർഷികോത്പന്നങ്ങൾ ദൈവാലയങ്ങളിൽ കൊണ്ടുവന്ന് ലേലം വിളിയിലൂടെയാണ്. കേരളത്തിലെ മിഷൻ ഞായറിന്റെ ധനസമാഹാരണത്തിന്റെ അതേ മാതൃകയിൽ ആണ് ലീഡ്സിലെ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വിശ്വാസികൾ മിഷൻ പ്രവർത്തനങ്ങൾക്കായിട്ടുള്ള ധനസമാഹാരണം നടത്തിയത്.
സീറോ മലബാർ സഭയുടെ കീഴിലുള്ള ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയമാണ് ലീഡ്സിലെ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയം . വിശ്വാസികൾ തങ്ങളുടെ വീടുകളിൽ ഉത്പാദിപ്പിച്ചതോ ശേഖരിച്ചതുമായ വിവിധതരത്തിലുള്ള കാർഷികോത്പന്നങ്ങളും മറ്റുമായിരുന്നു മിഷൻ പ്രവർത്തനങ്ങൾക്കായിട്ടുള്ള ധനസമാഹാരണത്തിനുള്ള ലേലം വിളിക്കായിട്ട് ദേവാലത്തിൽ എത്തിച്ചത്. ധനസമാഹരണത്തിലൂടെ സ്വരൂപിക്കുന്ന പണം ആഫ്രിക്കൻ രാജ്യങ്ങൾ പോലുള്ള പിന്നോക്ക പ്രദേശങ്ങളിലെ മിഷൻ പ്രവർത്തനങ്ങൾക്കായിട്ടായിരിക്കും പ്രധാനമായും വിനിയോഗിക്കുക. ലേലം വിളിയിൽ പങ്കെടുത്ത വിശ്വാസികൾ ഉത്പന്നങ്ങളുടെ വിലയേക്കാൾ ഉപരിയായിട്ട് ഇത് മിഷൻ പ്രവർത്തനങ്ങൾക്കായിട്ട് തങ്ങളുടെ ഒരു സംഭാവനയാണെന്നുള്ള അന്തസത്ത ഉൾക്കൊണ്ടപ്പോൾ നല്ലൊരു തുക ശേഖരിക്കാൻ ഇടവക സമൂഹത്തിന് സാധിച്ചു.
ലേലം വിളിയിൽ മിന്നും താരമായത് കറിവേപ്പായിരുന്നു. ഒരു ഇടവകാംഗത്തിന്റെ വീട്ടിൽ ഉണ്ടായിരുന്ന കറിവേപ്പിൽ നിന്ന് പൊട്ടിമുളച്ച് തഴച്ച് വളർന്ന കറിവേപ്പിൻ തൈക്കായിട്ട് മത്സരബുദ്ധിയോടെ നിരവധി പേർ രംഗത്തെത്തിയത് കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു. ഒന്നര അടിയിലേറെ പൊക്കത്തിൽ വളർന്ന കറിവേപ്പിൻ തൈ 60 പൗണ്ടിനാണ് ലേലം വിളിയിൽ പോയത്. ഉത്പന്നങ്ങളുടെ ബാഹുല്യം നിമിത്തം മിഷൻ ഞായറായ ഒക്ടോബർ 27 , നവംബർ 2 തീയതികളിലാണ് ലേലം നടന്നത്. ഇടവകാംഗങ്ങൾ കൃഷി ചെയ്തെടുത്ത മികച്ച തരം റോസ ചെടികൾ , വിവിധതരത്തിലുള്ള പഴങ്ങൾ , മുട്ടകൾ തുടങ്ങിയവയൊക്കെയായിരുന്നു മിഷൻ ഞായറിലേയ്ക്ക് ഇടവകാംഗങ്ങൾ സംഭാവനയായി നൽകിയ പ്രധാന ഇനങ്ങൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡോക്ടർമാരോട് അധികസമയം ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യുന്നതിനും ഡോക്ടർമാർക്ക് അനുവാദം നൽകിയിരുന്നു. പല ഡോക്ടർമാരും അധികസമയവും പാർട്ട് ടൈം ജോലിചെയ്തതും എൻഎച്ച്എസിൽ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം പണം സമ്പാദിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു.
ഒരു മണിക്കൂറിന് 200 പൗണ്ട് നിരക്കിൽ ആണ് പലരും പാർട്ട് ടൈം ജോലി ചെയ്യുന്നത്. പാർട്ട് ടൈം ജോലിക്കായി ഡോക്ടർമാർക്ക് സ്വകാര്യ മേഖലയോട് മത്സരിക്കുന്ന നിരക്കുകൾ നൽകേണ്ടതായി വരുന്നതായി എൻ എച്ച് എസ് ഇംഗ്ലണ്ട് പറഞ്ഞു. എന്നാൽ ജീവനക്കാരുടെ കുറവില്ലായിരുന്നുവെങ്കിൽ എൻഎച്ച്എസിന് അധിക സമയത്തെ ആശ്രയിക്കേണ്ടി വരില്ലെന്ന് ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ചൂണ്ടിക്കാട്ടി.
പണിമുടക്ക് തുടങ്ങിയ കാര്യങ്ങളും കാത്തിരിപ്പ് സമയം വർധിക്കുന്നതിന് കാരണമാണെന്നാണ് സർക്കാർ ചൂണ്ടി കാണിക്കുന്നത്. ഒക്ടോബർ 30-ാം തീയതി അവതരിപ്പിച്ച ബഡ്ജറ്റിൽ ഈ വർഷവും അടുത്ത വർഷവും 25 ബില്യൺ പൗണ്ട് അധികമായി നൽകുമെന്ന് ചാൻസിലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിന് ലേബർ ഗവൺമെന്റിന്റെ നയം ഒരു വിഭാഗം ജീവനക്കാർ വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ജോലി ചെയ്യുക എന്നതാണ്. എന്നാൽ ഇത്തരം ഓവർടൈം ജോലികൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത എൻ എച്ച് എസിന് സൃഷ്ടിക്കുന്നതായ വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ യൂണിവേഴ്സിറ്റി പഠനത്തിന്റെ ചിലവ് കുതിച്ചുയരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്തവർഷം ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഫീസ് 9535 പൗണ്ട് ആയി വർദ്ധിപ്പിക്കാൻ തീരുമാനമായി. അണ്ടർ ഗ്രാജുവേറ്റ് ട്യൂഷൻ ഫീ ആണ് പ്രതിവർഷം 9535 പൗണ്ട് ആയി വർധിപ്പിക്കുന്നത്. നിലവിലെ ഫീസ് ആയ 9250 പൗണ്ട് നിലവിൽ വന്നത് 2017 -ൽ ആണ്. നിലവിലെ ഫീസിൽ നിന്ന് 285 പൗണ്ടിന്റെ വർദ്ധനവ് യൂണിവേഴ്സിറ്റി പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
ഫീസ് വർദ്ധനവിന് ചുവടുപിടിച്ച് ജീവിതച്ചെലവ് നിയന്ത്രിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് മെയിൻ്റനൻസ് ലോണുകളും വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ തിങ്കളാഴ്ച പാർലമെൻ്റിൽ എംപിമാരോട് പറഞ്ഞു. നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻ്റ്സ് ട്യൂഷൻ ഫീ വർദ്ധനവ് വിദ്യാർത്ഥികൾക്ക് കടുത്ത ഭാരം സൃഷ്ടിക്കുമെന്ന വിമർശനമാണ് ഉന്നയിച്ചത് . എന്നാൽ മെയിൻറനൻസ് ലോണുകൾ വർദ്ധിപ്പിക്കാനുള്ള നീക്കം ദരിദ്രരായ വിദ്യാർഥികൾക്ക് ആശ്വാസകരമായിരിക്കുമെന്ന അഭിപ്രായം പൊതുവെ ഉയർന്നുവന്നിട്ടുണ്ട് . നിലവിൽ ഫീസ് വർദ്ധനവ് 2025 – 26 അധ്യയന വർഷത്തിലേയ്ക്ക് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർ വർഷങ്ങളിൽ സർക്കാരിൻറെ പദ്ധതികൾ എന്താണെന്നതിനെ കുറിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ സർവകലാശാലകളുടെ സാമ്പത്തിക സുസ്ഥിരതയ്ക്കായി ഗവൺമെൻറ് കൂടുതൽ പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു.
2020ലെ പൊതു തിരഞ്ഞെടുപ്പിൽ ട്യൂഷൻ ഫീ പൂർണ്ണമായും നിർത്തലാക്കണമെന്ന അഭിപ്രായമായിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമാർ അന്ന് പ്രകടിപ്പിച്ചിരുന്നത് . നിലവിലെ ഫീസ് വർദ്ധനവ് അന്നത്തെ പ്രഖ്യാപനത്തിൽ നിന്നുള്ള വൻ തിരിച്ചു പോക്കാണെന്ന വിമർശനം ട്യൂഷൻ ഫീസ് വർദ്ധനവിന്റെ കാര്യത്തിൽ സർക്കാർ നേരിടേണ്ടി വരും. ഉയർന്ന ട്യൂഷൻ ഫീ വിദ്യാർത്ഥികളെ സർവകലാശാല പഠനത്തിൽ നിന്ന് പിന്നോക്കം വലിക്കും എന്ന് അഭിപ്രായവും ശക്തമായി ഉയർന്നു വരുന്നുണ്ട്. യുകെയിൽ ദിനംപ്രതി ഉയർന്നു വരുന്ന ജീവിത ചിലവ് വർദ്ധനവിന്റെ കൂട്ടത്തിൽ ട്യൂഷൻ ഫീ വർദ്ധനവ് കടുത്ത പ്രതിസന്ധിയാക്കുമെന്ന് പല വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു . ഒട്ടേറെ മലയാളി വിദ്യാർഥികളാണ് യുകെയിൽ പഠനത്തിനായി എത്തുന്നത്. ട്യൂഷൻ ഫീ വർദ്ധനവ് യുകെയിൽ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മനുഷ്യ കടത്ത് നടത്തുന്ന സംഘങ്ങളെ നേരിടാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ കൂടുതൽ തുക നൽകുമെന്ന് പ്രഖ്യാപിച്ചു. നിലവിലുള്ളതിലും 75 മില്യൺ പൗണ്ട് ചിലവഴിക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് . ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റം കുറയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. പക്ഷേ കഴിഞ്ഞ കുറെ കാലമായുള്ള അനധികൃത കുടിയേറ്റത്തിന്റെ കണക്കുകളിൽ കാര്യമായ കുറവ് വരാത്തതിനെ ചൊല്ലി ലേബർ പാർട്ടി സർക്കാർ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.
പുതിയതായി അനുവദിച്ച പണം ബോർഡർ സെക്യൂരിറ്റി കമാൻഡ്, എൻഫോഴ്സ്മെൻ്റ് ഇൻറലിജൻസ്, പ്രോസിക്യൂഷൻ സ്റ്റാഫ് എന്നിവർക്കായാണ് നൽകുന്നത്. ഗ്ലാസ്‌ഗോയിലെ ഇൻ്റർപോൾ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രഭാഷണത്തിൽ അതിർത്തി സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന അനധികൃത മനുഷ്യ കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കെയർ സ്റ്റാർമർ വിവിധ രാജ്യങ്ങളുടെ നേതാക്കളോട് ആഹ്വാനം ചെയ്തു.
എന്നാൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന പുതിയ നടപടികൾ അനധികൃത കുടിയേറ്റം തടയാൻ ഉചിതമല്ലെന്ന അഭിപ്രായമാണ് മുൻ ഇമിഗ്രേഷൻ മേധാവി കെവിൻ സോണ്ടേഴ്‌സ് പ്രകടിപ്പിച്ചത്. അനധികൃത കുടിയേറ്റം തടയുന്നതിന് ഏറ്റവും ഫലപ്രദമായ നടപടി ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്നവരെ തടയുക എന്നതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അനധികൃത കുടിയേറ്റത്തിൽ കൂടി തീവ്രവാദ സ്വഭാവക്കാർ യുകെയിലേയ്ക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളും കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തെറ്റായ രീതിയിൽ വാഹനം ഓടിച്ച് അപകടം വരുത്തുന്നവരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പലർക്കും 30 പെനാൽറ്റി പോയിൻറ് ഉണ്ടെങ്കിലും ഇപ്പോഴും സാധുവായ ലൈസൻസ് ഉള്ളതാണ് ഇത്തരം അപകടങ്ങൾ വർധിച്ചു വരുന്നതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ലൈസൻസ് ഇല്ലാതെ കൗമാരക്കാർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിന് കാരണമാകുന്ന സംഭവങ്ങളും നിരവധിയാണ് . കഴിഞ്ഞദിവസം 18 വയസ്സുകാരൻ ഓടിച്ച വാഹനം ഇടിച്ച് ഒരാൾ കൊല്ലപ്പെടുകയും മറ്റ് 6 പേർക്ക് പരുക്കു പറ്റുകയും ചെയ്തിരുന്നു.
മദ്യപിച്ച് വാഹനം ഓടിക്കുന്നത് വഴി ഉണ്ടാകുന്ന അപകടങ്ങളും ദിനംപ്രതി വർധിച്ചു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ കുറ്റവാളികൾ ആയിട്ടുള്ളവർക്ക് നിർബന്ധിത പരിശീലനം നൽകണമെന്ന ആവശ്യവും ശക്തമായി ഉയർന്നു വന്നിട്ടുണ്ട്. ശ്രദ്ധ കൂടാതെ വാഹനം ഓടിക്കുന്നതിന് മൂന്ന് മുതൽ ഒൻപത് വരെ പോയിന്റുകൾ ആണ് പെനാൽറ്റി ആയി നൽകുന്നത് . മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പെനാൽറ്റി ആയി 3 മുതൽ 11 വരെ പോയിന്റുകൾ ലഭിക്കാം. അമിത വേഗതയ്ക്ക് 3 മുതൽ 6 വരെ പോയിന്റുകൾ ആണ് നൽകുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 12 അല്ലെങ്കിൽ അതിൽ കൂടുതൽ പോയിന്റുകൾ ലഭിച്ചാൽ ഡ്രൈവർമാർക്ക് സാധാരണയായി ആറ് മാസത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തും.
എന്നാൽ യുകെയിൽ 10056 ഡ്രൈവർമാർക്ക് കുറഞ്ഞത് 12 പോയന്റുകൾ ഉണ്ടായിരുന്നിട്ടും സാധുവായ ലൈസൻസ് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പെനാൽറ്റി പോയൻ്റുകൾ ലഭിച്ചിട്ടും കോടതിയിൽ നിന്ന് അസാധാരണമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്ന കാരണങ്ങളിൽ ഇളവുകൾ നേടിയാണ് പലരും ഡ്രൈവിംഗ് വിലക്കുകളിൽ നിന്ന് ഒഴിവാകുന്നത്. എന്നാൽ സ്ഥിരമായി പെനാൽറ്റി പോയൻ്റുകൾ ലഭിക്കുന്ന ഡ്രൈവർമാർക്ക് ഇളവ് നൽകുന്നത് പുനഃ പരിശോധിക്കണമെന്നാണ് റോഡ് സുരക്ഷാ ചാരിറ്റിയായ ഐഎഎം റോഡ്‌സ്മാർട്ടിലെ പോളിസി ആൻഡ് സ്റ്റാൻഡേർഡ് ഡയറക്ടർ നിക്കോളാസ് ലൈസ് പറയുന്നത്. പെനാൽറ്റി പോയിന്റുകൾ ലഭിക്കുന്ന ഭൂരിപക്ഷവും പിന്നീട് അപകടങ്ങൾ വരുത്തിവെച്ച് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കും. എന്നിരുന്നാലും ചിലർ ഒരു പരിഗണനയും കൂടാതെ നിയമലംഘനം നടത്തുന്നതാണ് മറ്റുള്ളവരുടെ ജീവന് ഭീഷണിയായി തീരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഡിൻബർഗിലെ കൗഗേറ്റിൽ ബസിടിച്ച് വയോധികൻ മരിച്ച സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി പോലീസ് രംഗത്തു വന്നു. ശനിയാഴ്ച രാത്രി 7:00 മണിക്കാണ് തിരക്കേറിയ കൗഗേറ്റിൽ 74 വയസ്സുകാരൻ ബസിടിച്ച് മരണമടഞ്ഞത്. തുടർന്ന് സംഭവത്തിന്റെ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.
ബസിടിച്ചതിനെ തുടർന്ന് വയോധികന് ഗുരുതരമായ പരുക്കുകൾ പറ്റിയിരുന്നു. മരിച്ചയാളിൻ്റെ കുടുംബത്തിൻറെ സ്വകാര്യത മാനിച്ച് ഇത്തരം ചിത്രങ്ങൾ പങ്കുവെയ്ക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇത്തരം ചിത്രങ്ങളുടെ വ്യാപകമായ പ്രചാരം തടയുന്നതിന് ഇവയ്ക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാര്യങ്ങൾ ജനങ്ങളിൽ പെട്ടെന്ന് സ്വാധീനം ചെലുത്തുന്നതിൻ്റെ പ്രത്യാഘാതങ്ങൾ അടുത്തിടെ യുകെ കണ്ടതാണ്. സൗത്ത് പോർട്ടിൽ 17 വയസ്സുകാരന്റെ കത്തിക്കിരയായി മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെ കുറിച്ച് തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയ വഴിയായി പ്രചരിച്ചതിനെ തുടർന്ന് യുകെയിൽ ഉടനീളം വ്യാപകമായ കലാപം പൊട്ടി പുറപ്പെട്ടിരുന്നു. വലതുപക്ഷ തീവ്രവാദികൾ ഏറ്റെടുത്ത നിരവധി സമരങ്ങൾ ആണ് ഇതിനെ തുടർന്ന് യുകെയിൽ ഉടനീളം അരങ്ങേറിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് യോർക്ക് ഷെയറിൽ വളർത്തു നായയുടെ കടിയേറ്റ് 10 വയസ്സുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം കടുത്ത വേദനയോടെയാണ് രാജ്യം ഏറ്റെടുത്തത് . മാൾട്ടൺ ഏരിയയിലെ ഒരു വീടിനുള്ളിലാണ് ദാരുണ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു . സംഭവത്തെ കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നെങ്കിലും കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.
XL ബുള്ളി ഇനത്തിൽപ്പെട്ട നായയാണ് പെൺകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തിയതെന്ന വാർത്തയാണ് ഇതിനോട് അനുബന്ധിച്ച് പുറത്തു വന്നിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബം ഒരു സ്റ്റാറ്റിക് കാരവാനിൽ ആണ് ജീവിച്ചിരുന്നത്. യുകെയിൽ ഇത്തരം താത്കാലിക പാർപ്പിടങ്ങളിൽ താമസിക്കുന്നവർ നിരവധിയാണ്. XL ബുള്ളി ഇനത്തിൽപ്പെട്ട നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റിയതിനെ തുടർന്ന് സർട്ടിഫിക്കേഷൻ ഇല്ലാതെ ഇത്തരം നായ്ക്കളെ സ്വന്തമാക്കുന്നതും വളർത്തുന്നതും യുകെയിൽ ക്രിമിനൽ കൂറ്റമാക്കിയിരുന്നു.
പത്തു വയസ്സുകാരിയായ പെൺകുട്ടി നായയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവം സമീപവാസികൾ കടുത്ത ഞെട്ടലാണ് ഉളവാക്കിയത്. പെൺകുട്ടി തങ്ങൾക്ക് ഒരു പുതിയ വളർത്തു നായയെ ലഭിച്ചതായി സന്തോഷത്തോടെ വെളിപ്പെടുത്തിയതായി അവളുടെ കൂടെ കളിച്ചിരുന്ന കുട്ടികൾ വെളിപ്പെടുത്തിയിരുന്നു. 2023 – ൽ മാത്രം ഇത്തരം നായ്ക്കളുടെ ആക്രമണത്തിൽ 30 മരണങ്ങൾ ആണ് യുകെയിൽ ഉണ്ടായത്. 2022 നെ അപേക്ഷിച്ച് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരട്ടിയായതാണ് ഈ ഇനത്തിൽപ്പെട്ട നായ്ക്കൾക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ കാരണമായത്. സംഭവത്തെ കുറിച്ച് ഊഹാപോഹങ്ങൾ നടത്തരുതെന്നും മരിച്ച പെൺകുട്ടിയുടെ കുടുബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.