Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോൺവാളിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19കാരൻ കൊല്ലപ്പെട്ടു. ആറ് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . കാറുകളിലൊന്നിലെ മുൻസീറ്റ് യാത്രക്കാരനായിരുന്ന 19 കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് ആറ് പേർക്ക് നിസാര പരുക്കുകളെ ഉള്ളുവെന്ന് ഡെവൺ ആൻഡ് കോൺവാൾ പോലീസ് അറിയിച്ചു.

അപകടകരമായി വാഹനം ഓടിച്ചതിന് 18 വയസ്സുകാരനെ സംശയത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ അപകടകരമായി വാഹനം ഓടിച്ചതിനാണ് ഇയാളുടെ മേൽ കുറ്റം ചുമത്തിയിരിക്കുന്നത്. ബോഡ്മിൻ സ്വദേശിയായ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. അപകടം നടന്ന റോഡ് സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം അടച്ചിരുന്നു. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉള്ളവർ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഡോക്ടർ മനോ ജോസഫ്

പെട്ടെന്നൊരുദിവസം നിങ്ങളുടെ ഡോക്ടർ നിങ്ങളോട് പറയുകയാണ് സഹോദരാ/ സഹോദരീ നിങ്ങൾക്ക് മാരകമായ ഒരു രോഗമാണ്. ഈ രോഗം നിമിത്തം നിങ്ങൾ ആറുമാസത്തിനുള്ളിൽ മരിക്കാനാണ് സാധ്യത. ഈ വെളിപ്പെടുത്തലിനോട് നിങ്ങൾ എങ്ങിനെ പ്രതികരിക്കും? ബഹുഭൂരിപക്ഷം പേർക്കും അത് കഠിനമായ മനോവേദനയുളവാക്കുന്ന ഭയാനകമായ ഒരു ഷോക്ക് ആയിരിക്കും. സഫലമാകാതെ പൊലിഞ്ഞുപോകുമെന്നുറപ്പുള്ള സ്വപ്നങ്ങൾ. മറ്റുള്ളവർക്ക് ഭാരമായി മരുന്നും ആശുപത്രിയുമായി എന്തിന് ജീവിക്കണം എന്ന വിഷാദചിന്ത. രോഗമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും മരുന്നുകളുടെ ദൂഷ്യഫലങ്ങളും ഇവയോടു കൂട്ടുചേരുമ്പോൾ അഗാധമായ നിരാശാബോധത്തിലേക്ക് അവർ നയിക്കപ്പെടാം. അങ്ങനെവരുമ്പോൾ ചിലരെങ്കിലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചേക്കാം. എന്നാൽ ഉറ്റവരും ഉടയവരുമായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹമസൃണമായ വാക്കുകളും സാമീപ്യവും അത് നൽകുന്ന സമാധാനവും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കാറാണ് പതിവ്. ചിലർ വേദപുസ്തകങ്ങളിൽ, ആത്മീയതയിൽ, പ്രാർത്ഥനയിൽ ആശ്വാസം കണ്ടെത്തുന്നു. മറ്റുചിലർ സംഗീതത്തിലോ, വായനയിലോ, എഴുത്തിലോ, മറ്റെന്തെങ്കിലും ഹോബിയിലോ, ജോലിയിലോ മുഴുകി ബാക്കിയുള്ള ജീവിതത്തിന് അർത്ഥം കണ്ടെത്തുന്നു. കരുണാപൂർവ്വം പെരുമാറുന്ന ചുറ്റുമുള്ള സമൂഹം നൽകുന്ന പ്രത്യാശയിൽ, ഉറച്ചപിന്തുണയിൽ അവർ മരണചിന്തകളോട് വിടപറഞ്ഞുകൊണ്ട് ജീവനിലേക്ക് തിരിച്ചുവരുന്നു. കൂടാതെ ശാരീരികാസ്വാസ്ഥ്യങ്ങളിൽനിന്ന് ആശ്വാസം നൽകാൻ പാലിയേറ്റീവ് ചികിത്സകളും മാനസികമായ ബുദ്ധിമുട്ടുകളിൽ സഹായമായി സൈക്കോളജിസ്റ്റും നിലകൊള്ളുന്നു. ഇതിനെല്ലാം അടിസ്ഥാനം രോഗികളുടെ, ദുർബലരുടെ, അവശരുടെ, അംഗവൈകല്യമുള്ളവരുടെ ജീവന് മറ്റുമനുഷ്യരുടെ ജീവൻ പോലെതന്നെ വിലയുണ്ടെന്നും ആ ജീവനും പരിരക്ഷിക്കപ്പെടേണ്ടതാണെന്നും വിശ്വസിക്കുന്ന അവരോട് അനുകമ്പയുള്ള ഒരു സാമൂഹിക മനഃസാക്ഷിയാണ്.

എന്നാൽ യോർക്ഷയറിലെ സ്‌പെൻവാലി നിയോജകമണ്ഡലത്തിൽനിന്നുള്ള ലേബർ എം പി കിം ലെഡ്‌ബീറ്റർ, ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെയും മറ്റു പല ഭരണകക്ഷി നേതാക്കളുടെയും പരോക്ഷപിന്തുണയോടെ ഒക്ടോബർ 16 ന് അവതരിപ്പിച്ച പുതിയനിയമം (Assisted Dying Bill) പ്രാബല്യത്തിൽ വന്നാൽ ഇതിനെല്ലാം മാറ്റം സംഭവിക്കും. ഇതിന്മേൽ ചർച്ചകൾ നടക്കുന്നതുകൊണ്ട് നിയമം പൂർണരൂപത്തിൽ രൂപപ്പെട്ടിട്ടില്ലെങ്കിലും ചിലകാര്യങ്ങൾ അനുമാനിക്കാൻ സാധിക്കുന്നതാണ്. ഒരു രോഗി ആറുമാസത്തിലധികം ജീവിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർ വിധിയെഴുതിയാൽ ഈ നിയമം അനുസരിച്ച് ആ രോഗിക്ക് വൈദ്യസഹായത്തോടെ ആത്മഹത്യചെയ്യാൻ അപേക്ഷസമർപ്പിച്ച് അനുവാദം നേടിയെടുക്കാവുന്നതാണ്. അനുവാദം ലഭിച്ചാലുടൻ ആത്മഹത്യചെയ്യാനുള്ള മരുന്ന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിൽ ലഭിക്കുന്നതാണ്. തുടർന്ന് ഡോക്ടറുടെയോ നഴ്‌സിന്‍റ്യോ സഹായത്തോടെ രോഗി മരുന്ന് കഴിച്ച് അല്ലെങ്കിൽ ഇൻജെക്ട് ചെയ്ത് മരിക്കുന്നു. ഇങ്ങനെ നിയമാനുസൃതം ആത്മഹത്യചെയ്യാൻ അനുവാദം ലഭിച്ച രോഗിയെ അതിൽനിന്നു തടയുകയോ തടയാൻ ശ്രമിക്കുകയോ ചെയ്യുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അറസ്റ്റുചെയ്യപ്പെടാനും ജയിൽ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. ചുരുക്കത്തിൽ ഇങ്ങിനെ മരിക്കാൻ അനുവാദം ലഭിച്ച വ്യക്തി നമ്മുടെ എത്ര അടുത്ത ബന്ധുവോ സുഹൃത്തോ ആയിക്കൊള്ളട്ടെ, നിസ്സഹായനായി നോക്കിനിൽക്കാൻ മാത്രമേ സാധിക്കൂ. തടയാനോ സാവധാനം പ്രത്യാശനല്കി ജീവനിലേക്കു കൊണ്ടുവരാനോ പറ്റുകയില്ല.

നിയമത്തെ അനുകൂലിക്കുന്നവരും സർക്കാരിനുള്ള നേട്ടവും

മരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ നിയമത്തെ അനുകൂലിക്കുന്നവർ ഉയർത്തുന്ന പ്രധാന വാദം നിയമം നടപ്പിലായാൽ ഇത് വേദനിക്കുന്നവർക്കും കഷ്ടതയനുഭവിക്കുന്നവർക്കും മരണത്തിലൂടെ ആശ്വാസം നല്കുന്നുവെന്നതാണ്. എന്നാൽ ഏതുതരം വേദനയും പരിഹരിക്കാൻ കഴിവുള്ള ശക്തമായ മരുന്നുകളും അതുപയോഗിക്കാനുള്ള വൈദഗ്ദ്ധ്യം കൈമുതലായുള്ള പാലിയേറ്റീവ് സ്പെഷ്യലിസ്റ് ഡോക്ടർമാരും നഴ്സുമാരുമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നതുകൊണ്ടുതന്നെ ഈ വാദം ബാലിശമാണ്.

സർക്കാരിന് ഈ നിയമം പാസ്സാക്കാൻ ആഗ്രഹമുണ്ടെന്നത് പച്ചയായ ഒരു യാഥാർഥ്യമാണ്. അതിൻ്റെ കാരണം വ്യക്തമാണ്. സർക്കാർ മൊത്തത്തിലും ആരോഗ്യരംഗം പ്രത്യേകിച്ചും കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോയ്‌കൊണ്ടിരിക്കുകയാണ്. ഈ രോഗികൾ ആറുമാസം മുൻപേ മരിച്ചാൽ അത്രയും നാളത്തെ ആശുപത്രിച്ചിലവ്, മരുന്നുചിലവ്, പാലിയേറ്റിവ് കെയർ ചിലവ്, ആംബുലൻസ് ചിലവ്, ഡിസ്ട്രിക്ട് നഴ്സിങ് ചിലവ്, കെയറർമാരുടെ ചിലവ് തുടങ്ങി കോടിക്കണക്കിന് പൗണ്ട് ലാഭം. ആറുമാസത്തിലധികം ജീവിക്കില്ലായെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ട പലരോഗികളും വർഷങ്ങളോളം ജീവിച്ചിരുന്ന ചരിത്രം നമുക്ക് മുൻപിലുണ്ട്. അപ്പോൾ ലാഭം ഇതിലും കൂടും. അതുകൊണ്ടുതന്നെ ഈ നിയമം പ്രാബല്യത്തിലായാൽ സർക്കാരിന് സാമ്പത്തികലാഭം വളരെയേറെയാണ്. എന്നാൽ ഈ നിയമം നടപ്പിലായാൽ രോഗികളുടെയും ബലഹീനരുടെയും ജീവന് വിലയില്ലെന്ന് ഈ രാജ്യത്തിലെ ജനങ്ങളും സർക്കാരും വിധിയെഴുതുകയായിരിക്കും. അനേക തലമുറകളെ ബാധിക്കുന്ന വലിയൊരു മാറ്റമായിരിക്കുമത്. ജീവന് പ്രാധാന്യം നൽകുന്ന ഒരു സംസ്കാരത്തിൽനിന്ന് മരണത്തിന് പ്രാധാന്യം നൽകുന്ന ഒരു സംസ്കാരത്തിലേക്കുള്ള ചുവടുമാറ്റം.

കത്തോലിക്കാസഭയുടെ പ്രതികരണം

ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാസഭയ്ക്ക് നേതൃത്വ൦ നൽകുന്ന അഭിവന്ദ്യ കർദ്ദിനാൾ വിൻസെൻറ് നിക്കോൾസ് പിതാവ് ഒക്ടോബർ 10 ന് പുറപ്പെടുവിച്ച ഇടയലേഖനത്തിൽ ഈ നിയമത്തിനെതിരെ പ്രതികരിക്കാനും ജീവന്റ്റെ സംസ്കാരം നിലനിർത്താനായി ഉണർന്ന് പ്രവർത്തിക്കാനും എല്ലാ കത്തോലിക്കാവിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു. ആത്മഹത്യക്കുള്ള അവകാശമായിട്ടാണ് (Right to Die) ഈ നിയമം പ്രമോട്ട് ചെയ്യപ്പെടുന്നതെങ്കിലും ആത്മഹത്യചെയ്യാനുള്ള കടമയായി (Duty to Die) ഇതുമാറുമെന്നാണ് കർദ്ദിനാൾ പിതാവ് കരുതുന്നത്. ഈ നിയമം നടപ്പിലായ ഒരു സമൂഹത്തിൽ രോഗിയായ വ്യക്തി താൻ മറ്റുള്ളവർക്ക് ഭാരമായി ജീവിക്കുന്നത് ശരിയല്ലെന്നു ചിന്തിക്കുകയും അതുകൊണ്ട് ആത്മഹത്യ ചെയ്യുക തൻ്റെ കടമയും ഉത്തരവാദിത്വവുമാണെന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ജീവിക്കാനുള്ള ആഗ്രഹം ഉള്ളിലുള്ളപ്പോൾപോലും അത് ഒളിച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക, അവർക്ക് ഭാരമാകാതിരിക്കുക എന്നുള്ള തൻ്റെ കടമനിർവഹിക്കാനായി മരണംവരിക്കേണ്ടിവരുന്ന സാഹചര്യം. ഈ അവസരത്തിൽ നിയമത്തിലെ നൂലാമാലകളിൽ കുടുങ്ങി അവരെ തടയാനാവാതെ നിസ്സഹായാവസ്ഥയിൽ ഉഴലുന്ന ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും. ഓരോ കത്തോലിക്കാവിശ്വാസിയും തങ്ങളുടെ എം പി ക്ക് ഈ നിയമത്തിനെതിരേ വോട്ടുചെയ്യാൻ അഭ്യർത്ഥിച്ച് കത്തുകളയക്കാൻ പിതാവ് അഭ്യർത്ഥിക്കുന്നു. മാത്രമല്ല ഈ നിയമത്തെപ്പറ്റി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ചർച്ചചെയ്ത് അവരിൽ ശരിയായ അവബോധം സൃഷ്ടിക്കാനും എല്ലാറ്റിനുമുപരിയായി സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കാനും പിതാവ് തൻ്റെ സന്ദേശത്തിൽ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി താഴെക്കാണുന്ന ലിങ്കുകൾ ശ്രദ്ധിക്കുക.

https://rcdow.org.uk/cardinal/homilies/pastoral-letter-on-assisted-suicide/

https://rcdow.org.uk/cardinal/news/prayer-to-uphold-the-dignity-of-human-life/

ആംഗ്ലിക്കൻ സഭയുടെ നിലപാട്

ബ്രിട്ടണിലെ ഔദ്യോഗിക സഭയായ ആംഗ്ലിക്കൻ സഭയുടെ നിലപാട് പ്രസക്തമാണ്. അവരുടെ 26 ബിഷോപ്പുമാർ പ്രഭുഃ സഭയിൽ (House of Lords) വോട്ടവകാശമുള്ള അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ഈ നിയമത്തിനെതിരെ വോട്ടുചെയ്യാൻ അവർക്ക് അവസരം ലഭിക്കും. ആംഗ്ലിക്കൻ സഭാദ്ധ്യക്ഷൻ കാന്റർബറിയിലെ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ഈ നിയമത്തെ അപകടകരമായ നിയമം എന്നാണ് ഈയിടെ വിശേഷിപ്പിച്ചത്. മാത്രമല്ല ഈ നിയമം നടപ്പാക്കിയാൽ കൂടുതൽ ജനങ്ങൾ മരുന്നുപയോഗിച്ച് ആത്മഹത്യചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.

ആരോഗ്യമേഖലയിലുള്ളവരുടെ കർത്തവ്യം

രോഗികളെ ശുശ്രൂഷിക്കുമെന്നും സുഖപ്പെടുത്താൻ പ്രവർത്തിക്കുമെന്നും അവർക്ക് ഹാനികരമായതൊന്നും ചെയ്യുകയില്ലെന്നും പ്രതിജയെടുത്ത് കർമ്മമേഖലകളിൽ പ്രവേശിച്ച ഡോക്ടർമാർക്കും നഴ്‌സ്‌മാർക്കും രോഗികളുടെ ജീവനെടുക്കാൻ എങ്ങനെ സാധിക്കും, അതിന് അവരുടെ മനഃസാക്ഷി അവരെ അനുവദിക്കുമോയെന്നത് ഒരു സുപ്രധാന ചോദ്യമാണ്. വളരെ സാമൂഹികപ്രാധാന്യമർഹിക്കുന്ന ഈ വിഷയത്തിൽ സ്വതന്ത്രമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സംവാദത്തിൽ പങ്കുചേരാനും ഡോക്ടർമാർക്കും നഴ്‌സുമാർക്കും സാധിക്കുമെന്ന് യു കെ യിലെ ചീഫ് മെഡിക്കൽ ഓഫീസർമാരുടെയും ചീഫ് നേഴ്സ്മാരുടെയും സംയുക്തപ്രസ്താവനകൾ ഉറപ്പുനൽകുന്നു. ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

https://www.gov.uk/government/publications/assisted-dying-bill-debate-advice-to-doctors/assisted-dying-bill-debate-advice-to-doctors-from-the-uk-chief-medical-officers-and-nhs-england-national-medical-director

https://www.gov.uk/government/publications/assisted-dying-bill-debate-advice-to-nurses-and-midwives/assisted-dying-bill-debate-advice-to-nurses-and-midwives-from-the-uk-chief-nursing-officers

മലയാളി സമൂഹം

ബ്രിട്ടണിലെ മലയാളി കുടുംബങ്ങളിൽ മിക്കവാറും എല്ലാ കുടുംബങ്ങളിലും ഒരാളെങ്കിലും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നുണ്ടായിരിക്കും. ഇങ്ങനെയുള്ള നിയമങ്ങൾ നടപ്പാക്കപ്പെടുമ്പോൾ പലപ്പോഴും ഏറ്റവുമധികം ബാധിക്കുക കുടിയേറ്റസമൂഹമായ ന്യൂനപക്ഷമായ നമ്മെയാണെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇതിനെതിരേ നാം ശക്തമായി പ്രതികരിക്കേണ്ടതാണ്. രോഗികൾക്കാവശ്യം ആത്മഹത്യ ചെയ്യാനുള്ള സഹായമല്ല മറിച്ച് ഏറ്റവും മികച്ച പാലിയേറ്റീവ് മെഡിസിൻ ചികിത്സാസംവിധാനങ്ങളാണെന്ന് ഉറക്കെപ്പറയാനുള്ള ആർജ്ജവം നമുക്കുണ്ടാകണം. എങ്കിൽ ഭാവിയിൽ ഈ നിയമം അനുശാസിക്കുന്നതുപോലെ ആത്മഹത്യ തിരഞ്ഞെടുക്കേണ്ട സാഹചര്യം നമ്മുടേയും നമ്മുടെ പ്രിയപ്പെട്ടവരുടെയും ജീവിതങ്ങളിൽനിന്ന് ഒഴിവാക്കാം.

ഡോക്ടർ മനോ ജോസഫ് : ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ താമസിക്കുന്ന ഡോക്ടർ മനോ ജോസഫ് ചങ്ങനാശ്ശേരിക്കാരനാണ്. കോട്ടയം മെഡിക്കൽ കോളേജിൽ എം ബി ബി എസും എം ഡിയും പൂർത്തിയാക്കിയശേഷം ഉപരിപഠനത്തിനായി യു കെയിൽ എത്തി. കഴിഞ്ഞ ഇരുപതു വർഷമായി ഇംഗ്ലണ്ടിലെ കാൻസർ മേഖലയിൽ പ്രവർത്തിക്കുകയാണ്. എൻ എച്ച് എസിൽ കോൺസൾറ്റൻറ് ആയി പ്രവർത്തിക്കുന്ന അദ്ദേഹം അടുത്തകാലംവരെ റോയൽ വോൾവർഹാംപ്ടൺ ആശുപത്രിയിലെ കാൻസർ വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിന്ന് വ്യത്യസ്തമായ എക്സിറ്റ് പോളുമായി യുഎസ്. രാഷ്ട്രീയ സംവിധാനങ്ങളെയും വോട്ടിംഗ് പ്രക്രിയകളെയും പ്രതിഫലിപ്പിക്കുന്ന തിരഞ്ഞെടുപ്പ് വാർത്തകൾ ആളുകളിലേക്ക് എത്തിക്കുന്നതിൽ യുകെയും യുഎസും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. യുകെയിൽ, തിരഞ്ഞെടുപ്പുകൾ മണ്ഡലാടിസ്ഥാനത്തിലാണ് നടക്കുന്നത്, അതുകൊണ്ട് തന്നെ സീറ്റുകളുടെ വിഭജനവും ഭൂരിപക്ഷ വോട്ടുകൾ ലഭിച്ച സ്‌ഥാനാർഥിയേയും പ്രവചിക്കാൻ ഒരൊറ്റ എക്സിറ്റ് പോൾ മതിയാവും. യുകെയിൽ എല്ലാ വോട്ടുകളും എണ്ണി കഴിഞ്ഞാൽ മാത്രമേ മണ്ഡല ഫലങ്ങൾ പ്രഖ്യാപിക്കുകയുള്ളൂ. ഇതിനായി സമയം എടുക്കുമെങ്കിലും കൂടുതൽ കൃത്യമായ ഫലം ലഭിക്കാൻ ഇത് സഹായിക്കും.

എന്നാൽ യുഎസിലെ തിരഞ്ഞെടുപ്പിൽ ഫലങ്ങൾ ഒരേ സമയം പ്രഖ്യാപിക്കുന്നതിനുപകരം, സംസ്ഥാനം തോറുമുള്ള വോട്ടെണ്ണൽ ഫലങ്ങളാണ് പ്രഖ്യാപിക്കുക. പല സംസ്ഥാങ്ങളുടെ വ്യത്യസ്‌ത സമയ മേഖലകൾ മൂലമാണിത്. ഓരോ സംസ്ഥാനവും വോട്ടെണ്ണൽ ഫലങ്ങൾ പുറത്ത് വിടുന്നത് വഴി റണ്ണിംഗ് ടാലികൾ ട്രാക്ക് ചെയ്യാനും മുൻ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യാനും സാധിക്കും. ഓരോ സംസ്ഥാനത്തിൻ്റെയും ഫലങ്ങൾ ദേശീയ ഫലത്തെ സ്വാധീനിക്കുന്നതിനാൽ ഉടനടി പ്രവചിക്കുന്നതിനുപകരം നിലവിലുള്ള ഇലക്ഷൻ പ്രവണതകളിലാണ് എക്സിറ്റ് പോളുകൾ കേന്ദ്രീകരിക്കുന്നത്.

യുകെയിൽ, എക്സിറ്റ് പോളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് പാർട്ടി സീറ്റ് വിതരണങ്ങൾ പ്രവചിക്കുന്നതിനാണ്, ഇത് പലപ്പോഴും തിരഞ്ഞെടുപ്പിലെ വിജയിയെ നേരിട്ട് സൂചിപ്പിക്കുന്നു. യുഎസ് എക്‌സിറ്റ് പോൾ കേവലം വിജയിയെ കാണിക്കാൻ എന്നതിലും ഉപരി ജനങ്ങളുടെ ഇടയിലെ പ്രധാന പ്രശ്‌നങ്ങൾക്കും ജനസംഖ്യാശാസ്‌ത്രത്തെ കുറിച്ചും ഉൾകാഴ്ച നൽകുന്നു. സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ വോട്ടർമാരുടെ അഭിപ്രായത്തെ എങ്ങനെ ബാധിച്ചുവെന്ന് പരിശോധിക്കാൻ യുഎസ് ബ്രോഡ്‌കാസ്റ്റർമാർ ഈ ഡാറ്റയാണ് ഉപയോഗിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് യോർക്ക് ഷെയറിൽ വളർത്തു നായയുടെ കടിയേറ്റ് 10 വയസ്സുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ടു. മാൾട്ടൺ ഏരിയയിലെ ഒരു വീടിനുള്ളിലാണ് ദാരുണ സംഭവം നടന്നത്. പെൺകുട്ടിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായ പരുക്ക് പറ്റിയതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടാണ് നോർത്ത് യോർക്ക് ഷെയറിലെ പോലീസിനെ വിവരം അറിയിച്ചത്.


ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. എമർജൻസി സർവീസുകൾ എത്തുന്നതിനു മുമ്പ് വീട്ടിലുള്ളവർ തന്നെ നായയെ ബന്ധിച്ചിരുന്നു. ആക്രമണകാരിയായ നായയുടെ ഇനം ഏതാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് ഊഹാപോഹങ്ങൾ നടത്തരുതെന്നും മരിച്ച പെൺകുട്ടിയുടെ കുടുബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ന് യുകെയിൽ നടന്ന പൊതു തിരഞ്ഞെടുപ്പിലെ ഏറ്റവും മുഖ്യമായ ചർച്ചാ വിഷയങ്ങളിൽ ഒന്ന് എൻഎച്ച്എസ്സിന്റെ പുനരുദ്ധാരണമായിരുന്നു. എൻഎച്ച്എസ്സിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. എല്ലാവരും ഉറ്റു നോക്കിയിരുന്നത് ചാൻസിലർ റേച്ചൽ റീവ്സ് ഒക്ടോബർ 30-ാം തീയതി അവതരിപ്പിച്ച ബഡ്ജറ്റിൽ എൻഎച്ച്എസിനായി എത്രമാത്രം ധനസഹായം ഉണ്ടാകുമെന്നതായിരുന്നു.


എന്നാൽ ബഡ്ജറ്റിൽ അവതരിപ്പിച്ച ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ഫണ്ടിംഗിൻ്റെ വർദ്ധന രാജ്യത്തെ ആരോഗ്യ സേവനത്തിൻ്റെ പുനർനിർമ്മാണത്തിന് പര്യാപ്തമാകില്ലെന്നും കാത്തിരുപ്പ് സമയം കുറയുന്നത് കാണാൻ സമയമെടുക്കുമെന്നും മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകി. റേച്ചൽ റീവ്സ് ഈ വർഷവും അടുത്ത വർഷവും 22.6 ബില്യൺ പൗണ്ട് ആണ് എൻഎച്ച്എസിന് അധികമായി പ്രഖ്യാപിച്ചത്. കോവിഡ് സമയം ഒഴിവാക്കിയാൽ 2010 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ എൻ എച്ച് എസിനായുള്ള ഏറ്റവും വലിയ ഫണ്ട് വിനിയോഗമാണ് ഇതെന്ന് ചാൻസിലർ അവകാശപ്പെട്ടത് .


എന്നാൽ ഈ തുക അപര്യാപ്തമാണെന്ന് കിംഗ്സ് ഫണ്ട് ഹെൽത്ത് തിങ്ക്ടാങ്കിലെ ചീഫ് അനലിസ്റ്റ് ശിവ ആനന്ദശിവ അഭിപ്രായപ്പെട്ടു . പുതിയതായി അനുവദിക്കപ്പെട്ട തുകയുടെ ഭൂരിഭാഗവും എൻഎച്ച്എസിലെ റിക്രൂട്ട്മെൻറ് പദ്ധതികൾക്കായി വിനിയോഗിക്കപ്പെടുമെന്നും കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിന് കാര്യമായ പുരോഗതി ഉണ്ടാകുകയില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പുതിയ ബഡ്ജറ്റിൽ 3 ബില്യൺ ഫണ്ടാണ് എൻഎച്ച്എസ് ആശുപത്രികളുടെ പുനരുദ്ധാരണത്തിനായി നീക്കി വെച്ചിരിക്കുന്നത്. എന്നാൽ ഈ തുക രാജ്യത്തെ ആശുപത്രികളുടെ മെയിൻറനൻസിൻ്റെ ചെറിയ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്ന വിമർശനം ഉയർന്നു വന്നിട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാം സിറ്റിയിൽ കൗമാരക്കാരനെ കുത്തി കൊലപ്പെടുത്തിയ 15 വയസുകാരനെ ജീവപര്യന്തം തടവിന് കോടതി വിധിച്ചു. 17 വയസ്സ് പ്രായമുള്ള മുഹമ്മദ് ഹസാം അലിയെയാണ് ദാരുണമായി കൊല്ലപ്പെട്ടത് . കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിയുമായി കൊല്ലപ്പെട്ടയാൾക്ക് യാതൊരു മുൻപരിചയവും ഇല്ലായിരുന്നു എന്നത് കോടതി പ്രത്യേകം പരാമർശിക്കുകയും ചെയ്തു.


കുത്തേറ്റ മുഹമ്മദ് ഹസാം അലി ജനുവരി 20-ാം തീയതി ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. അലിയും സുഹൃത്തും വിക്ടോറിയ സ്ക്വയറിൽ ഇരിക്കുമ്പോൾ ആണ് ആക്രമണം നടന്നത്. നിയമപരമായ കാരണങ്ങളാൽ കൊലപാതകം നടത്തിയ 15 വയസുകാരന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല . കോടതി വിധി പ്രഖ്യാപിക്കുമ്പോൾ തികച്ച നിർവികാരനായാണ് പ്രതി കാണപ്പെട്ടത്.


17 കാരനായ അലിയുടെ കൊലപാതകം പൊതുസ്ഥലങ്ങളിൽ കത്തി പോലുള്ള മാരകായുധങ്ങൾ കൈവശം വയ്ക്കുന്നതിന്റെ ദൂഷ്യഫലങ്ങളിലേയ്ക്ക് ആണ് വിരൽ ചൂണ്ടുന്നതെന്ന് ജഡ്ജി ജസ്റ്റിസ് ഗാർൺഹാം വിധി പ്രഖ്യാപിച്ചപ്പോൾ പറഞ്ഞു. അലിയെ കൊലപ്പെടുത്തിയപ്പോൾ പ്രതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിന് 5 വർഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട് . ഒരു മുൻ പരിചയമില്ലാത്തവർ തമ്മിൽ നടന്ന സംഭാഷണത്തിനിടെ അവസാനം 17 വയസ്സുകാരനെ 15 വയസ്സുകാരൻ കുത്തി കൊലപ്പെടുത്തിയ സംഭവം അന്ന് മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബഡ്ജറ്റിനോട് യുകെ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. എങ്കിലും ബഡ്ജറ്റിലെ പല നിർദ്ദേശങ്ങളോടും പക്വതയോടെയുള്ള പ്രതികരണമാണ് സ്റ്റോക്ക് മാർക്കറ്റിൽ നിന്നുണ്ടായത് എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വിപണിയിൽ ഉണ്ടായ ചെറിയ ചാഞ്ചാട്ടങ്ങൾക്കും പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതിനും കാരണമായി രണ്ട് വർഷം മുമ്പ് ലിസ് ട്രസ് അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ കുറ്റപ്പെടുത്തി ട്രഷറിയുടെ ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് രംഗത്ത് വന്നു. യാഥാർത്ഥ്യ ബോധമില്ലാതെ ലിസ് ട്രസ് നടത്തിയ 45 ബില്യൺ പൗണ്ടിന്റെ നികുതി വെട്ടി കുറച്ചതിന്റെ സാമ്പത്തിക ആഘാതത്തിൽ നിന്ന് യുകെ സമ്പദ് വ്യവസ്ഥ ഇതുവരെ കരകയറിയില്ലെന്ന് ട്രഷറി സെക്രട്ടറി ഡാരൻ ജോൺസ് ചൂണ്ടി കാണിച്ചു.


കഴിഞ്ഞ 15 വർഷം കൂടിയാണ് ലേബർ പാർട്ടി ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. കൺസർവേറ്റീവ് പാർട്ടി സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്ത രീതിയുടെ അനന്തര ഫലമായുള്ള കഷ്ടപ്പാടുകൾ ആണ് യുകെയിൽ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഡാരൻ ജോൺസ് പറഞ്ഞു. ബഡ്ജറ്റിൻ്റെ പല നിർദ്ദേശങ്ങളും എങ്ങനെ ജനങ്ങളെ ബാധിക്കും എന്നതിനെ കുറിച്ച് കൂടുതൽ വിലയിരുത്തലുകൾ നടത്തണമെങ്കിൽ തുടർ മാസങ്ങളിൽ ഉണ്ടാകുന്ന പണപ്പെരുപ്പത്തെയും ജീവിത ചിലവ് വർദ്ധനവിനെയും മറ്റ് ഘടകങ്ങളെയും അടിസ്ഥാനമാക്കിയെ പറയാൻ സാധിക്കുകയുള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ വന്ന വർദ്ധനവ് പോലുള്ള കാര്യങ്ങൾ വീട് വാങ്ങുവാൻ ആഗ്രഹിക്കുന്ന യു കെ മലയാളികൾക്ക് തിരിച്ചടിയാണെന്ന് നേരത്തെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഒക്ടോബർ 30-ാം തീയതി ചാൻസിലർ അവതരിപ്പിച്ച ബഡ്ജറ്റിനെ കുറിച്ചുള്ള ചർച്ചകളാണ് യുകെയിൽ എങ്ങും. ബഡ്ജറ്റിലെ നികുതി വർദ്ധനവ് നേരിട്ട് അല്ലെങ്കിലും പരോക്ഷമായി സാധാരണക്കാരെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നാഷണൽ ഇൻഷുറൻസിലെ വർദ്ധനവിൽ നിന്ന് എൻഎച്ച്എസ് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയെങ്കിലും അതേ സേവനങ്ങൾ നൽകുന്ന സ്വകാര്യ കെയർഹോമുകളെ ബാധിക്കും എന്നാണ് അറിയാൻ സാധിച്ചത് . ഇത് ആ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന യു കെ മലയാളികൾക്ക് ദോഷകരമാകുമെന്ന കാര്യം മലയാളംയുകെ ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പതിമൂന്ന് വയസ്സുകാരി പെൺകുട്ടിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് ആറ് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹെസ്‌ലെയിലെ A63 ഡ്യുവൽ കാരിയേജ്‌വേയുടെ അരുകിലാണ് പെൺകുട്ടിയെ കണ്ടെത്തിയത് എന്ന് ഹംബർസൈഡ് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ കഴുത്തിലും നെഞ്ചിലും ഉൾപ്പെടെ ഗുരുതരമായ മുറിവുകൾ ഉണ്ടെന്നും പരുക്കുകൾ ജീവന് ഭീഷണിയുള്ളതാണെന്നും പോലീസ് അറിയിച്ചു.

ഇരയായ പെൺകുട്ടിയെ പോലീസ് പിടിയിലായ ആൺകുട്ടികൾക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് പോലീസ് ഊഹിക്കുന്നത്. സംഭവത്തിലേയ്ക്ക് നയിച്ച കാരണങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചയാളെ കോടതി 18 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. 27 വയസ്സുകാരനായ ബോൾട്ടണിൽ നിന്നുള്ള ഹ്യൂ നെൽസനെ ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത് . യുകെയിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പ്രോസിക്യൂഷൻ കേസാണിത്. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) നടത്തിയ അന്വേഷണത്തിന് ശേഷം ഓഗസ്റ്റിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

16 കുട്ടികളുടെ ചിത്രങ്ങൾ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ ദുരുപയോഗം ചെയ്തതായാണ് പോലീസ് കണ്ടെത്തിയത്. ഇതുകൂടാതെ കുട്ടികളെ മറ്റ് കുറ്റവാളികളെകൊണ്ട് ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിച്ച കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇൻറർനെറ്റ് ചാറ്റ് റൂമുകളിൽ മറ്റ് കുറ്റവാളികളുമായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ഇയാൾ നടത്തിയ ചർച്ചകളും തെളിവായി പോലീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിറ്റ് 18 മാസ കാലയളവിൽ ഏകദേശം 5000 ഡോളർ ആണ് പ്രതി സമ്പാദിച്ചത്.


കുട്ടികളുടെ “സാധാരണ” ചിത്രങ്ങൾ ലൈംഗിക ദുരുപയോഗ ചിത്രങ്ങളാക്കി മാറ്റാൻ AI ഫംഗ്‌ഷനുള്ള കമ്പ്യൂട്ടർ പ്രോഗ്രാമായ Daz 3D നെൽസൺ ഉപയോഗിച്ചിരുന്നുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. ചില സന്ദർഭങ്ങളിൽ കുറ്റവാളികൾക്ക് യഥാർത്ഥ ജീവിതത്തിൽ സമ്പർക്കം പുലർത്തുന്ന കുട്ടികളുടെ ഫോട്ടോഗ്രാഫുകൾ നൽകുകയും ചെയ്തിരുന്നു. രഹസ്യ പോലീസ് ഉദ്യോഗസ്ഥനോട് ചാറ്റ് റൂമിൽ നടത്തിയ വെളിപ്പെടുത്തലാണ് നെൽസൺ പിടിക്കപ്പെടാൻ കാരണമായത്. 13 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ മൂന്ന് വ്യത്യസ്ത വ്യക്തികളുമായി നെൽസൺ സന്ദേശങ്ങൾ കൈമാറിയിരുന്നതായും ഇയാളുടെ ഫോണുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു . A l ഉപയോഗിച്ച് കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിന് കടുത്ത വെല്ലുവിളിയായിരിക്കും എന്നാണ് വിവരസാങ്കേതിക മേഖലയിലെ വിദഗ്ധർ പറയുന്നത്. സാങ്കേതികവിദ്യ വളരുന്നതിനൊപ്പം സൈബർ കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നതിലേയ്ക്കാണ് ഇത്തരം പ്രവണതകൾ വിരൽ ചൂണ്ടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബജറ്റിൽ പ്രഖ്യാപിച്ച നികുതികൾ തൊഴിലാളികളെ ബാധിക്കില്ലെന്ന സർക്കാരിൻറെ പ്രഖ്യാപനം എല്ലാ രീതിയിലും യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന വിവരങ്ങളാണ് ഏറ്റവും പുതിയതായി പുറത്തു വരുന്നത്. തൊഴിൽ ഉടമകൾക്ക് ഏർപ്പെടുത്തിയ നാഷണൽ ഇൻഷുറൻസ് വർദ്ധനവിന്റെ ആഘാതം തൊഴിലാളികളുടെ വേതനത്തിൽ നേരിട്ടല്ലെങ്കിലും പ്രതിഫലിക്കുമെന്ന വാർത്ത മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു .

എന്നാൽ നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് യുകെ മലയാളികളിൽ ഒരു വിഭാഗത്തിനെ കാര്യമായി ബാധിക്കും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യുകെ മലയാളികളിൽ ഭൂരിഭാഗവും എൻഎച്ച്എസിൻ്റെ കീഴിലാണ് ജോലി ചെയ്യുന്നത്. എൻഎച്ച്എസിനെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളെയും നികുതി വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എൻഎച്ച്എസിൻ്റെ തന്നെ സേവനങ്ങൾ നൽകുന്ന സ്വകാര്യ കെയർ ഹോമുകളെയും ഹോസ്പിസുകളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. സ്വകാര്യ നേഴ്സിങ് ഹോമുകൾ നടത്തുന്ന ജിപികളെയും ദേശീയ ഇൻഷുറൻസിലെ വർദ്ധനവ് പ്രതികൂലമായി ബാധിക്കും.

നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് കെയർ ഹോമുകളെ കാര്യമായി ബാധിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ മലയാളികൾ ആണ് യുകെയിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. കെയർ ഹോമുകളുടെ നടത്തിപ്പിലും മലയാളികൾ പങ്കാളികളായിട്ടുണ്ട്. നികുതി വർദ്ധനവ് മൂലം പ്രതിവർഷം 2 ലക്ഷം പൗണ്ട് അധികമായി ചിലവാകുമെന്നാണ് 6 കെയർ ഹോമുകൾ നടത്തുന്ന ഒരു കമ്പനി ഉടമ പറഞ്ഞത്. ജീവനക്കാരുടെ എണ്ണവും വേതനവും ചുരുക്കിയും നൽകുന്ന സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കിയും നാഷണൽ ഇൻഷുറൻസ് വർദ്ധനവിനെ നേരിടുവാൻ കെയർ ഹോം ഉടമകൾ ശ്രമിക്കുകയാണെങ്കിൽ അത് അവിടെ ജോലി ചെയ്യുന്ന നല്ലൊരു വിഭാഗം മലയാളികളെ പ്രതികൂലമായി ബാധിക്കും .

RECENT POSTS
Copyright © . All rights reserved