ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഓൾ സെയിൻ്റ്സ് ചർച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. യുവതിയുടെ പ്രായമോ മറ്റ് എന്തെങ്കിലും വിവരമോ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രസവം മറച്ചു വെച്ചതിനും ശിശുഹത്യ സംശയിച്ചും കുഞ്ഞിൻറെ അമ്മയാണെന്ന് കരുതുന്ന ഒരു സ്ത്രീയെ കസ്റ്റഡിയിൽ എടുത്തതായി മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു. അറസ്റ്റിലായ യുവതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുഞ്ഞിൻറെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരാനുണ്ട് എന്നാണ് പോലീസ് അറിയിച്ചത്. ഈ ആഴ്ച അവസാനം പോസ്റ്റുമോർട്ടം പരിശോധന നടക്കാനിരിക്കെ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ സാധിക്കുന്നവർ മുന്നോട്ടു വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ലണ്ടനിലെ ഒരു പള്ളിയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവം രാജ്യമാകെ ഞെട്ടലുളവാക്കിയ വാർത്തയായിരുന്നു. കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചതായി മെട്രോപോളിറ്റൻ പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം സിറ്റി കൗൺസിലിൽ നടന്നുകൊണ്ടിരിക്കുന്ന ബിൻ പണിമുടക്കിന് ഒരു പ്രധാന സംഭവമായി ഗവൺമെന്റ് പ്രഖ്യാപിച്ചു. ബിൻ സ്ട്രൈക്കിന് പിന്നാലെ 7,000 ടൺ മാലിന്യങ്ങളാണ് തെരുവുകളിൽ അവശേഷിച്ചത്. സമരത്തിന് പിന്നാലെ കൗൺസിൽ 35 വാഹനങ്ങളും ജീവനക്കാരെയും ഏർപ്പെടുത്തി തെരുവ് വൃത്തിയാക്കാൻ ആരംഭിച്ചിട്ടുണ്ട്.
ശമ്പള തർക്കത്തെ തുടർന്നായിരുന്നു മാർച്ച് 11 മുതൽ യുണൈറ്റ് യൂണിയൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്ക് ആരംഭിച്ചത്. കൗൺസിൽ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെതിരെ കൗൺസിൽ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു. ഇതിനോടകം പാർലമെന്റിലും ഈ വിഷയം ശ്രദ്ധ നേടിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന മാലിന്യക്കൂമ്പാരങ്ങൾ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. ഹൗസ് ഓഫ് കോമൺസിൽ വിഷയം ഉന്നയിച്ചപ്പോൾ, സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നായിരുന്നു അവരുടെ മറുപടി.
മാലിന്യ ശേഖരണത്തിലെ കാലതാമസത്തിന് കാരണം ഡിപ്പോയിൽ നിന്ന് വാഹനങ്ങൾ പുറത്തേക്ക് പോകുന്നത് തടഞ്ഞുകൊണ്ട് ജീവനക്കാർ നടത്തുന്ന പ്രതിഷേധമാണെന്ന് കൗൺസിൽ നേതാവ് ജോൺ കോട്ടൺ ആരോപിച്ചു. നിലവിലെ അവസ്ഥ ഖേദകരം ആണെന്നും, ഇത് ജനങ്ങളെ ദോഷകരമായി ബാധിക്കാൻ കൗൺസിൽ അനുവദിക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു. പണിമുടക്കാനുള്ള അവകാശത്തെ അദ്ദേഹം ബഹുമാനിക്കുന്നുവെന്നും എന്നാൽ പ്രതിഷേധങ്ങൾ നിയമാനുസൃതമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ കെട്ടികിടക്കുന്ന മാലിന്യങ്ങൾ കാരണം ദുരിതത്തിലാണ് ജനങ്ങൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്താംപ് ടണിൽ തീപിടുത്തത്തിൽ മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടു. സംഭവത്തിൽ ഒരു പുരുഷനും സ്ത്രീയും 4 വയസ്സുകാരിയായ പെൺകുട്ടിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. തീപിടുത്തം എങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താൻ സ്പെഷ്യലിസ്റ്റ് ഫയർ ഇൻവെസ്റ്റിഗേറ്റർമാരും ഡോഗ് സ്ക്വാഡും സ്ഥലത്ത് ഉണ്ട്.
റെയിൽവേ സ്റ്റേഷൻ പരിവർത്തനം ചെയ്ത് വീടാക്കിയ കെട്ടിടത്തിനാണ് അഗ്നിബാധ ഉണ്ടായത്. മെയ്‌സി ഫോക്‌സ് (4), അവളുടെ അമ്മ എമ്മ കോൺ (30), ലൂയി തോൺ (23) എന്നിവരാണ് അഗ്നിബാധയിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് കൊലപാതക കുറ്റത്തിന് അറസ്റ്റിലായ കെറ്ററിംഗിൽ നിന്നുള്ള 54 വയസ്സുള്ള ഒരാളെ കുറ്റം ചുമത്താതെ പോലീസ് വിട്ടയച്ചിരുന്നു. ഇയാൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിന് തെളിവൊന്നുമില്ലെന്നാണ് പോലീസ് ഇതിനെ കുറിച്ച് പറഞ്ഞത്.
മെയ്‌സി ഫോക്‌സും എമ്മ കോണും ഡെസ്ബറോയിൽ നിന്നുള്ളവരായിരുന്നു. ലൂയി തോൺ റഷ്‌ടണിൽ നിന്നുള്ളയാളായിരുന്നു. ഔദ്യോഗിക തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ലെന്ന് നോർത്താംപ്ടൺഷെയർ പോലീസ് പറഞ്ഞു. എന്നാൽ കൊറോണറുടെ ഓഫീസിന്റെ സമ്മതത്തോടെയും കുടുംബങ്ങളുടെ പിന്തുണയോടെയും ആണ് ഇരകളുടെ പേരുകൾ പൊലീസ് പുറത്തുവിട്ടത്.
അഗ്നിബാധയെ തുടർന്ന് പുക ശ്വസിച്ച് മൂന്ന് പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . അഗ്നിബാധയുണ്ടായ കെട്ടിടം ഒരു പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടമായിരുന്നു. ഇത് പിന്നീട് പരിഷ്കരിച്ച് ഒരു വീടാക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അഗ്നിബാധയെ തുടർന്ന് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഇപ്പോഴും കടുത്ത ദുരൂഹതകൾ തുടരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വീടിൻറെ മേൽക്കൂര പൂർണ്ണമായും ഇളകി കത്തി നശിച്ച നിലയിലാണെന്നാണ് പുറത്തുവരുന്ന ചിത്രങ്ങൾ കാണിക്കുന്നത്. ഡ്രോൺ ഉപയോഗിച്ച് എടുത്ത വീടിൻറെ ചിത്രത്തിലാണ് സംഭവത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൊഴിൽ സ്ഥലങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തി അനധികൃത കുടിയേറ്റം തടയുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം പരിശോധനകളിലൂടെ അനധികൃതമായി ജോലി ചെയ്യുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. പരിശോധനകളിൽ നിയമവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയാൽ കമ്പനികൾക്ക് പിഴ ചുമത്തുമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ക്രിമിനൽ സംഘങ്ങൾ ജോലി സാധ്യതകളെ കുറിച്ച് മോഹിപ്പിച്ചാണ് ആളുകളെ അനധികൃതമായി യുകെയിലേയ്ക്ക് കടത്താൻ ശ്രമിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ഇമിഗ്രേഷൻ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഇന്ന് ആരംഭിക്കുന്ന രാജ്യാന്തര ഉച്ചകോടിക്ക് മുൻപായാണ് യെവെറ്റ് കൂപ്പർ പുതിയ തീരുമാനങ്ങൾ അറിയിച്ചത്. 40 ഓളം രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിക്ക് യുകെയാണ് ആതിഥേയത്വം വഹിക്കുന്നത്.
വിദേശ തൊഴിലാളികൾ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ ഒരു അനധികൃത തൊഴിലാളിക്ക് 60,000 പൗണ്ട് വീതം പിഴ ഈടാക്കാനുള്ള നിർദ്ദേശങ്ങൾ ആണ് പുതിയതായി യുകെ നടപ്പിലാക്കാൻ പോകുന്നത്. നിലവിൽ, യുകെയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന വിസ സ്പോൺസർ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ അത്തരം തൊഴിലാളികളെ പരിശോധിക്കാൻ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിരുന്നുള്ളൂ. താത്കാലികമോ കാഷ്വൽ റോളുകളിലോ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളിലേയ്ക്ക് പരിശോധനകൾ എത്തുന്നില്ലെന്ന് കൂപ്പർ പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതിനായി തൊഴിൽ ഉടമകൾ തന്നെ കർശനമായ നടപടി എടുക്കണം എന്നതാണ് സർക്കാർ നിലപാട്. തൊഴിലിടങ്ങളിൽ സർക്കാർ പരിശോധന ശക്തമാക്കുന്ന സാഹചര്യം സ്റ്റുഡൻറ് വിസകളിൽ ഉൾപ്പെടെ യുകെയിൽ എത്തി പഠനത്തോടൊപ്പം ജോലി ചെയ്യുന്ന നിരവധി മലയാളികളെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കണ്ടെത്തിയ അപൂർവ്വ നാണയം ഏകദേശം 5000 പൗണ്ടിന് ലേലത്തിൽ വിറ്റു. റോമൻ കാലത്തെ ഈ നാണയം ഡഡ്‌ലി ഫീൽഡിൽ നിന്ന് ആണ് കണ്ടെത്തിയത്. വെസ്റ്റ് മിഡ്‌ലാൻഡിലെ കിംഗ്‌സ്‌വിൻഫോർഡിൽ നിന്നുള്ള റോൺ വാൾട്ടേഴ്‌സ് (76) കഴിഞ്ഞ വർഷം ഡഡ്‌ലിക്ക് സമീപമുള്ള വാൾ ഹീത്തിൽ തൻ്റെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നാണയം കണ്ടെത്തുകയായിരുന്നു. യുകെയിൽ ഈ ഗണത്തിൽപ്പെട്ട ഒരു നാണയം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
1900 വർഷത്തിലേറെ പഴക്കമുള്ള നാണയം തൻറെ ശേഖരത്തിൽ ചേർക്കുവാൻ ലേലം വിളിച്ചയാൾക്ക് അതീവ സന്തോഷമുണ്ടെന്ന് ലേലത്തിന് നേതൃത്വം നൽകിയ മാർക്ക് ഹന്നാം പറഞ്ഞു. ആഭ്യന്തരയുദ്ധകാലത്ത് വെറും എട്ട് മാസം ഭരിച്ചിരുന്ന ഓലസ് വിറ്റെലിയസ് ചക്രവർത്തിയെയാണ് നാണയത്തിൽ ചിത്രീകരിക്കുന്നത്. ആരുടെ ഭൂമിയിൽ നാണയം കണ്ടെത്തിയോ ആ കർഷകന് വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിൻ്റെ പകുതി ലഭിക്കും, നാണയം കണ്ടെത്തിയ വാൾട്ടേഴ്സിന് ബാക്കി തുക ലഭിക്കും. എന്നാൽ ഈ നാണയം വളരെ കുറഞ്ഞ വിലയ്ക്കാണ് വിറ്റുപോയത് എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞവർഷം സ്വിറ്റ്‌സർലൻഡിൽ ഏകദേശം 50,000 പൗണ്ടിനാണ് സമാനമായ കാല പഴക്കമുള്ള ഒരു നാണയം വിറ്റു പോയത്.
അടുത്തിടെ അതിപുരാതന കാലത്തെ എന്നു കരുതുന്ന അമൂല്യമായ വസ്തുക്കൾ യുകെയിൽ വേറെ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയത് വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. നോർത്ത് യോർക്ക്ഷെയറിലെ മെൽസൺബിക്ക് സമീപമാണ് നിധി കണ്ടെത്തിയത്. ഇതിൽ ക്ലോഡിയസ് ചക്രവർത്തിയുടെ കീഴിലുള്ള റോമൻ അധിനിവേശ കാലത്തുള്ളവയെന്ന് കരുതപ്പെടുന്ന ഒന്നാം നൂറ്റാണ്ടിലെ 800-ലധികം വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. നോർത്തേൺ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന ബ്രിഗന്റസ് എന്ന ഗോത്രവുമായി ഈ വസ്തുക്കൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വണ്ടികളുടെയോ രഥങ്ങളുടെയോ ഭാഗങ്ങൾ, 28 ഇരുമ്പ് ടയറുകൾ, കുറഞ്ഞത് 14 കുതിരകൾക്കുള്ള കവചങ്ങൾ, കടിഞ്ഞാൺ കഷണങ്ങൾ, ആചാരപരമായ കുന്തങ്ങൾ, രണ്ട് അലങ്കരിച്ച കുടങ്ങൾ എന്നിവ നിധി ശേഖരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പുയുഗ ഗോത്രങ്ങൾക്കിടയിലെ സമ്പത്ത്, പദവി, വ്യാപാരം, യാത്ര എന്നിവയെ കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർമ്മിക്കാൻ പുതിയ കണ്ടെത്തലിന് കഴിഞ്ഞേക്കാം. ഈ കണ്ടെത്തൽ അന്താരാഷ്ട്രതലത്തിൽ പ്രാധാന്യമുള്ളതായി വിദഗ്ദ്ധർ കരുതുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാർലമെന്റിൽ പുതിയ നിയമ നിർമ്മാണം അവതരിപ്പിക്കാനൊരുങ്ങി സർക്കാർ. വംശീയ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള കുറ്റവാളികളെ ശിക്ഷിക്കുന്നതിനുള്ള സ്വതന്ത്ര മാർഗ്ഗനിർദ്ദേശങ്ങൾ മറികടക്കുന്നതിൻെറ ഭാഗമായാണ് ഈ നീക്കം. പുതിയ നിയമം മാറ്റണമെന്ന ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദിന്റെ അഭ്യർത്ഥന സെന്റെൻസിങ് കൗൺസിൽ നിരസിച്ചിരുന്നു. പുതിയ മാർഗനിർദ്ദേശങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച്, ന്യൂനപക്ഷ കുറ്റവാളികൾക്ക് ശിക്ഷ വിധിക്കുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലവും സാഹചര്യങ്ങളും ജഡ്ജിമാർ അവലോകനം ചെയ്യേണ്ടതായി വരും.
എന്നാൽ പലർക്കും പല നിയമം എന്ന തലത്തിലേയ്ക്ക് നീതിന്യായ വ്യവസ്ഥയെ പുതിയ മാറ്റം കൊണ്ടെത്തിക്കുമെന്ന ആരോപണം ഉയർന്നു വരുന്നുണ്ട്. ചില കുറ്റവാളികൾക്ക് പ്രത്യേക റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ മറ്റ് ചിലർക്ക് ഇത് ലഭിക്കുന്നില്ലെന്നുള്ളത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പറയുന്നു. ഈ ആഴ്ച അവതരിപ്പിക്കാനൊരുങ്ങുന്ന നിയമ നിർമ്മാണം, പാർലമെന്റിന്റെ ഇരുസഭകളിലും വേഗത്തിൽ പാസാക്കാനാണ് സാധ്യത.
ചൊവ്വാഴ്ച മുതൽ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് നീതിന്യായ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സെന്റെൻസിങ് കൗൺസിലിന് അയച്ച കത്തിൽ, ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ്, ശിക്ഷാവിധിക്ക് മുമ്പുള്ള റിപ്പോർട്ടുകളിലെ തീരുമാനങ്ങൾ നയപരമായ കാര്യമായിരിക്കണമെന്ന് വാദിച്ചു. ഇത്തരം തീരുമാനങ്ങൾ പൊതുജനങ്ങളോടും പാർലമെന്റിനോടും ഉത്തരവാദിത്തമുള്ളതായിരിക്കണം എന്ന് കൗൺസിൽ ചെയർമാനായ ലോർഡ് ജസ്റ്റിസ് വില്യം ഡേവിസിനോട് അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡൻറ് ആയി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റെടുത്തതിനെ തുടർന്നുള്ള വ്യാപാര യുദ്ധം പുതിയ തലത്തിലേയ്ക്ക് കടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആവശ്യമെങ്കിൽ യുഎസ് താരിഫുകൾക്കെതിരെ തിരിച്ചടിക്കാൻ യുകെ മടിക്കില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ അറിയിച്ചു.ഏപ്രിൽ 2 ന് കാർ ഇറക്കുമതിക്ക് 25% നികുതിയും മറ്റ് ഉത്പന്നങ്ങൾക്ക് കൂടുതൽ താരിഫ് ചുമത്തുമെന്ന ഭീഷണിയും മുൻനിർത്തി സർക്കാർ വൈറ്റ് ഹൗസുമായി അവസാന നിമിഷ ചർച്ചയിലാണ്.
ഇറക്കു മതി ചെയ്യുന്ന കാറുകൾക്ക് അധികനികുതി ഏർപ്പെടുത്താനുള്ള ട്രംപിന്റെ നടപടി ഇന്ത്യൻ കാർ നിർമ്മാതാക്കളെയും വെട്ടിലാക്കിയിരുന്നു. ഇതിൻറെ ഫലമായി ടാറ്റാ മോട്ടേഴ്സ് ഉൾപ്പെടെയുള്ള ഓട്ടോമൊബൈൽ ഷെയറുകൾക്ക് നേരിട്ടത് കനത്ത ഇടിവാണ്. അമേരിക്കയിൽ വിൽക്കുന്ന കാറുകളിൽ 40 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ട് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നതിനുള്ള നടപടി വലിയ ആഘാതം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. തീരുവ നടപ്പാക്കുന്നതിലൂടെ കാര്‍ വിപണിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും യു.എസിലെ തൊഴില്‍സാധ്യതയ്ക്ക് ഇത് മുതല്‍ക്കൂട്ടാകുമെന്നുമാണ് യുഎസ് പ്രസിഡന്റിന്റെ വാദം. എന്നാല്‍, ദശാബ്ദങ്ങളായി കമ്പനികള്‍ തയ്യാറാക്കിയിട്ടുള്ള വിതരണ ശൃംഖലയില്‍ പെട്ടെന്ന് മാറ്റം കൊണ്ടുവരാന്‍ ബുദ്ധിമുട്ടാകുമെന്ന് വാഹന കമ്പനികള്‍ സൂചിപ്പിക്കുന്നു.
എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി യു കെയ്ക്ക് യുഎസുമായുള്ള ഊഷ്മളമായ ബന്ധവും തുല്യമായ വ്യാപാര പങ്കാളിത്തവും ഉള്ള സാഹചര്യം മുൻനിർത്തി ഇറക്കുമതി തീരുവയിൽ ഇളവ് നേടാനാണ് രാജ്യം ആഗ്രഹിക്കുന്നത്. യുഎസുമായി ഒരു വ്യാപാര യുദ്ധത്തിലേയ്ക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്ന യുഎസിലെ ബിസിനസുകൾക്കുള്ള നിരക്കുകൾ ഏപ്രിൽ 3-ന് ആരംഭിക്കും. പാർട്‌സുകളുടെ നികുതി മെയ് മാസത്തിലോ അതിനുശേഷമോ ആരംഭിക്കും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നത്തിന് യുഎസ് താരിഫ് ഏർപ്പെടുത്തുമ്പോൾ യുകെ എങ്ങനെ തിരിച്ചടിക്കുമെന്ന് വ്യക്തമല്ല . എന്നാൽ യു എസുമായി ഒരു വ്യാപാര യുദ്ധത്തിന് കെയർ സ്റ്റാർമർ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇന്ന് മുതൽ സമയം മാറും. ബ്രിട്ടിഷ് സമ്മര്‍ ടൈം അഥവാ ഡേ ലൈറ്റ് സേവിങ് ടൈം എന്നറിയപ്പെടുന്ന സമയ പുന:ക്രമീകരണത്തിന്റെ ഭാഗമായാണ് ക്ലോക്കുകൾ പുന:ക്രമീകരിക്കുന്നത്. മാർച്ച് 30-ാം തീയതി വെളുപ്പിനെ ഒരു മണിക്കാണ് ക്ലോക്കുകൾ ഒരുമണിക്ക് പകരം രണ്ട് മണി എന്ന് പുന:ക്രമീകരണം നടത്തുന്നത്. പകൽ വെളിച്ചം കൂടുതൽ നേരം നീണ്ടു നിൽക്കുന്നതിനാൽ കൂടുതൽ ദൈർഘ്യമേറിയ പകലുകൾ ആയിരിക്കും ഇന്നുമുതൽ യുകെയിൽ അനുഭവപ്പെടുന്നത്. ഇൻറർനെറ്റുമായി ബന്ധപ്പെട്ട സ്മാർട്ട് വാച്ചുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സമയം സ്വയം മാറൂം. വിന്ററിന് മുന്നോടിയായി ഒക്ടോബറിലെ അവസാനത്തെ ഞായറാഴ്ചയും സമ്മറിന് മുന്നോടിയായി മാർച്ചിലെ അവസാനത്തെ ഞായറാഴ്ചയുമാണ് ബ്രിട്ടനിൽ സമയ മാറ്റമുണ്ടാകുന്നത്. പകൽ വെളിച്ചം പരമാവധി ഉപയോഗിക്കുന്നതിനായിട്ടും ജനങ്ങളുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനും ആയിട്ടാണ് സമയമാറ്റക്രമം ബ്രിട്ടനിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്.
വിന്റര്‍ സീസണിന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പിറകോട്ടും തിരിച്ചുവെക്കുന്ന സമയ മാറ്റം ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ് (Spring), വിന്റര്‍ (Winter) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ സമയമാറ്റം ആരംഭിച്ചത്. എന്നാൽ ഈ മാറ്റം നമ്മുടെ ബയോളജിക്കൽ ക്ലോക്കിനെയും ആരോഗ്യത്തെയും ബാധിച്ചേക്കാം എന്നതിന് കൂടുതൽ തെളിവുകൾ ഉണ്ട്. ഇത് ജനങ്ങളുടെ ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്ന് ലിവർപൂൾ ജോൺ മൂർസ് സർവകലാശാല നടത്തിയ പഠനങ്ങളുടെ അവലോകനത്തിൽ കാണുന്നു.
2009 ലെ ഒരു പഠനത്തിൽ, ക്ഷീണം കാരണം ജോലിസ്ഥലത്തെ അപകടങ്ങൾ കൂടുതലാണെന്ന് കണ്ടെത്തി. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച യുഎസ് ഗവേഷണത്തിൽ, സമയമാറ്റത്തെ തുടർന്ന് കാർ അപകടങ്ങളിൽ ആഴ്ചയിൽ 6 ശതമാനം വർദ്ധനവ് കണ്ടെത്തി. ഒരു മണിക്കൂർ മുന്നോട്ട് പോകുന്നത് ജനങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒരു മണിക്കൂർ ഉറക്കം നഷ്ടപ്പെടുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉയർന്ന ലെവലിലേക്ക് നീങ്ങാൻ കാരണമാകുന്നു. ഇത് രക്തസമ്മർദ്ദം ഉയരുന്നതിനും കാരണമാകും. 2014-ൽ കൊളറാഡോ സർവകലാശാലയിൽ നടത്തിയ ഒരു പഠനത്തിൽ, സ്പ്രിംഗ് ക്ലോക്ക് മാറ്റത്തിനുശേഷം തിങ്കളാഴ്ച ദിവസം ഹൃദയാഘാതത്തിൽ 25 ശതമാനം വർധനയുണ്ടായി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്തേൺ ഹെമിസ്‌പിയർ നിന്നുള്ള ഗവേഷകർ സാക്ഷ്യം വഹിച്ചത് അത്ഭുതകരമായ ഭാഗിക സൂര്യഗ്രഹണത്തിനാണ്. അതിശയകരമായ രീതിയിൽ ചന്ദ്രൻ സൂര്യനെ മറയ്ക്കുകയായിരുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നിവയുടെ ചില ഭാഗങ്ങളിൽ ഗ്രഹണം ദൃശ്യമായിരുന്നു. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ നീങ്ങുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. എന്നാൽ ഇത് സോളാർ ഡിസ്കിനെ പൂർണ്ണമായും മൂടുന്നില്ല, സൂര്യപ്രകാശത്തിന്റെ ഒരു ഭാഗം ഇപ്പോഴും ഭൂമിയിൽ നിന്ന് ദൃശ്യമാകാൻ അനുവദിക്കുന്നു.
ചില പ്രദേശങ്ങളിൽ രാവിലെയാണ് ഗ്രഹണം ആരംഭിച്ചത്, യുകെയിലെയും വടക്കൻ യൂറോപ്പിലെയും നിരീക്ഷകർക്ക് അനുകൂല കാലാവസ്ഥയിൽ ഈ പ്രതിഭാസം കാണാൻ സാധിച്ചു. സംരക്ഷണ കണ്ണടകളും പ്രത്യേക സോളാർ ഫിൽട്ടറുകളും ഉപയോഗിച്ച് ഗ്രഹണം നിരീക്ഷിക്കാൻ നിരവധി പേരാണ് ഒന്നിച്ച് കൂടിയത്. കണ്ണിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഗ്രഹണം കാണുമ്പോൾ ശരിയായ നേത്ര സംരക്ഷണം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ശാസ്ത്രജ്ഞർ നേരത്തെ തന്നെ അറിയിച്ചിരുന്നു.
സൂര്യൻ ഒരു ചെറിയ സമയത്തേക്ക് പൂർണ്ണമായും മറഞ്ഞിരിക്കുന്ന ഒരു പൂർണ്ണ സൂര്യഗ്രഹണത്തിൽ നിന്ന് ഈ ഗ്രഹണം വ്യത്യസ്തമാണ്. സൂര്യരശ്മികൾ ശക്തമായി തന്നെ ഭൂമിയിൽ പതിയുന്നതിനാൽ നേരിട്ട് നോക്കുന്നത് അപകടകരമാണ്. 2025-ൽ നടക്കാനിരിക്കുന്ന നിരവധി ആവേശകരമായ ആകാശ സംഭവങ്ങളിൽ ഒന്നാണ് ഈ ഭാഗിക സൂര്യഗ്രഹണം. വർഷാവസാനം വരാനിരിക്കുന്ന പൂർണ്ണ സൂര്യഗ്രഹണത്തിനായി ശാസ്ത്രജ്ഞർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത് ക്യാൻസർ വരാനുള്ള സാധ്യത മൂന്നിരട്ടി വർധിപ്പിക്കുമെന്ന പഠന റിപ്പോർട്ട് പുറത്ത്. രണ്ടായിരത്തിലധികം ഇരട്ടകളിൽ നടത്തിയ പഠനത്തിലാണ് ഡാനിഷ്, ഫിന്നിഷ് ശാസ്ത്രജ്ഞർ പുതിയ കണ്ടെത്തൽ നടത്തിയത്. ടാറ്റൂ ചെയ്തവരും ടാറ്റൂ ചെയ്യാത്തവരും തമ്മിലുള്ള ക്യാൻസർ നിരക്കുകൾ താരതമ്യം ചെയ്യുമ്പോൾ, ടാറ്റൂ ചെയ്ത വ്യക്തികൾക്ക് സ്‌കിൻ ക്യാൻസർ വരാനുള്ള സാധ്യത 62% വരെ കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.
കൈപ്പത്തിയെക്കാൾ വലിപ്പത്തിൽ ടാറ്റൂ ചെയ്യുന്നവരിൽ സ്‌കിൻ ക്യാൻസറിനുള്ള സാധ്യത 137% കൂടുതലാണെന്നും, രക്ത ക്യാൻസറായ ലിംഫോമയുടെ സാധ്യത 173% കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. യൂറോപ്പിലെ യുവതലമുറയിൽ ടാറ്റൂകളുടെ പ്രചാരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഗവേഷകർ ഈ കണ്ടെത്തലുകളിൽ ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സർവേകൾ അനുസരിച്ച് യുകെയിൽ നാലിൽ ഒരാൾക്ക് ഒരു ടാറ്റൂ എങ്കിലും ഉണ്ട്. ടാറ്റൂ മഷി രക്തപ്രവാഹത്തിൽ പ്രവേശിച്ച് ലിംഫ് നോഡുകളിൽ അടിഞ്ഞു കൂടുന്നത് വിട്ടുമാറാത്ത വീക്കം, അസാധാരണമായ കോശ വളർച്ച എന്നിവയ്ക്ക് കാരണമാകുമെന്ന് ഗവേഷകർ പറയുന്നു.
ടാറ്റൂ ചെയുന്നത് വഴി ലിംഫ് നോഡുകളിൽ മഷി കണികകൾ അടിഞ്ഞുകൂടുകയും, തുടർച്ചയായ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാവുകയും ചെയ്യുമെന്ന് സതേൺ ഡെൻമാർക്ക് സർവകലാശാലയിലെ പ്രൊഫസർ ഹെൻറിക് ഫ്രെഡറിക്സെൻ പറയുന്നു. ഈ സമ്മർദ്ദം ലിംഫ് നോഡ് പ്രവർത്തനത്തെ ദുർബലപ്പെടുത്തുമോ അതോ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന് ഗവേഷകർ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ടാറ്റൂകൾ നേരിട്ട് ക്യാൻസറിന് കാരണമാകുന്നില്ലെങ്കിലും രോഗം നേരത്തെ തിരിച്ചറിയാൻ സാധിക്കാതെ വരുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.