Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മക്കളെയും കൊച്ചുമക്കളെയും കാണാനും ചടങ്ങുകളിൽ പങ്കെടുക്കാനും യുകെയിലെത്തിയ കോട്ടയം തുരുത്തി സ്വദേശിയും മർത്ത മറിയം ഫൊറോനാ പള്ളിയിലെ ഇടവകാംഗവുമായ സേവ്യർ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചൻകുട്ടി – 73) നോർവിച്ചിൽ അന്തരിച്ചു. നോർവിച്ചിൽ താമസിക്കുന്ന അനിത ജെറീഷ്, അമല സഞ്‌ജു, അനൂപ് സേവ്യർ എന്നിവരുടെ പിതാവാണ് പരേതൻ. മകൻ അനൂപിന്റെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലും മാമ്മോദീസയിലും പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര.

യുകെയിൽ എത്തിയതിന് ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സേവ്യർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഡിസ്ചാർജ് ആയെങ്കിലും ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാൻ സാധിച്ചില്ല. പിന്നീട് നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലപ്രദമാകാതെ അന്ത്യം സംഭവിച്ചു. സെന്റ് തോമസ് സീറോ മലബാർ മിഷൻ പ്രീസ്റ്റ് ഫാ. ജിനു മുണ്ടുനടക്കലും ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസും സന്ദർശിച്ച് അന്ത്യകൂദാശ നൽകി പ്രാർഥിച്ചു.

സേവ്യർ മുൻ കോട്ടയം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനും മുൻ സന്തോഷ് ട്രോഫി താരം എം.പി. പാപ്പച്ചന്റെ പുത്രനുമാണ് . ഭാര്യ പരേതയായ ലിസമ്മ സേവ്യർ. അൻസ് ജിൻറ്റാ (കുവൈത്ത്), അനിത, അമല, അനൂപ് (നോർവിച്ച്) എന്നിവർ മക്കളാണ്. അന്ത്യോപചാര കർമ്മങ്ങൾ പിന്നീട് നോർവിച്ചിൽ നടത്തുമെന്ന് കുടുംബം അറിയിച്ചു. പ്രിയപ്പെട്ട പിതാവിന്റെ അകാലവിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

സേവ്യർ ഫിലിപ്പോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനം ഇന്ന് ബുധനാഴ്ച ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം നടക്കുന്ന രണ്ടു ദിവസത്തെ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം തുടങ്ങി എല്ലാ മേഖലകളിലും നേടിയ പുരോഗതി വിലയിരുത്തും. “വിഷൻ 2035” പ്രകാരമുള്ള 10 വർഷ റോഡ്‌ മാപ്പിനോടനുബന്ധിച്ചാണ് ഈ ചർച്ചകൾ നടക്കുന്നത്.

ഇന്ത്യ–യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA) മുഖ്യ ചർച്ചാവിഷയമായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഈ കരാർ യുകെ പാർലമെന്റിൽ അംഗീകരിക്കപ്പെട്ടാൽ ഇരു രാജ്യങ്ങൾക്കുമിടയിൽ 90 ശതമാനത്തിലധികം ഉൽപ്പന്നങ്ങളിലെ തീരുവ ഒഴിവാക്കപ്പെടും. 100-ലധികം ബിസിനസ് നേതാക്കളും സർവകലാശാലാ വൈസ് ചാൻസിലർമാരും സാംസ്കാരിക രംഗത്തുള്ള പ്രമുഖരും ഉൾപ്പെടുന്ന പ്രതിനിധി സംഘത്തോടെപ്പമാണ് സ്റ്റാർമർ ഇന്ത്യയിലെത്തുന്നത്. ഈ സന്ദർശനം ഇരു രാജ്യങ്ങളുടെയും പരസ്പര ബഹുമാനത്തിലും പങ്കാളിത്തത്തിലും പുതിയ അധ്യായമാണെന്ന് യുകെ–ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർമാൻ റിച്ചാർഡ് ഹീൽഡ് യു അഭിപ്രായപ്പെട്ടു.

സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാർമറും മോദിയും മുംബൈയിലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ വർഷം ഒപ്പുവെച്ച ഇന്ത്യ–യുകെ ടെക്‌നോളജി സെക്യൂരിറ്റി ഇനീഷ്യേറ്റീവ് (TSI) മുഖേന ടെലികോം, നിർമിത ബുദ്ധി (AI), ക്വാണ്ടം കംപ്യൂട്ടിങ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് സർക്കാരിൻെറ വിദേശ തൊഴിലാളികൾക്ക് നേരെയുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ എൻ.എച്ച്.എസും സോഷ്യൽ കെയർ സംവിധാനവും തകരുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (RCN) മുന്നറിയിപ്പ് നൽകി. സർക്കാരിൻെറ ഈ നടപടിയെ നിരവധി പേരാണ് വിദ്വേഷപരം എന്ന് ചൂണ്ടിക്കാട്ടി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത്. ലേബർ പാർട്ടി അവതരിപ്പിച്ച പുതിയ നിയമപ്രകാരം, വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസം ലഭിക്കാനുള്ള സമയം 5 വർഷത്തിൽ നിന്ന് 10 വർഷമായി ഇരട്ടിയായിട്ടുണ്ട്. സ്ഥിരതാമസം ലഭിച്ചാൽ മാത്രമേ ഇവർക്ക് ബെനിഫിറ്റുകൾ, ടാക്സ് ഫ്രീ ചൈൽഡ് കെയർ, ഹൗസിംഗ് സപ്പോർട്ട്, ഡിസബിലിറ്റി അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.

വിദേശ നേഴ്സിംഗ് സ്റ്റാഫില്ലാതെ ആരോഗ്യസംവിധാനം നിലനിൽക്കില്ലെന്നും മറ്റ് രാജ്യങ്ങൾ, നേഴ്‌സുമാർക്ക് അവസരം നൽകുമ്പോൾ യുകെ സ്വീകരിക്കുന്ന ഈ നടപടി വിപരീതമായി രാജ്യത്തിനെ ബാധിക്കുമെന്ന് ആർ.സി.എൻ. ജനറൽ സെക്രട്ടറിയായ പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു. സർക്കാരിൻെറ ഈ നടപടി ആവശ്യമായ ആനുകൂല്യങ്ങൾ നിരസിക്കുകയും ദാരിദ്ര്യം വർദ്ധിപ്പിക്കുകയും ചെയ്യും എന്നും ആർസിഎൻ ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള കണക്കുകൾ പ്രകാരം, ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ജീവനക്കാരിൽ അഞ്ചിൽ ഒരാൾ വിദേശികളാണ്.

നിലവിൽ നടപടിയിൽ വരുത്തുന്ന മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരോഗ്യരംഗത്തുള്ളവരെയാണ്. സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതനുസരിച്ച്, പുതിയ നിയമം നിലവിലുള്ള കുടിയേറ്റക്കാരെ ബാധിക്കില്ല. എന്നിരുന്നാലും ഇത്തരക്കാർക്ക് 5 വർഷത്തിന് ശേഷം പൗരത്വം നൽകുന്നത് പരിമിതപ്പെടുത്താനുള്ള മാർഗങ്ങൾ പരിശോധിക്കുന്നതായും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് നന്ദിയുണ്ടെങ്കിലും നെറ്റ് മൈഗ്രേഷൻ കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് സർക്കാരിന്റെ വക്താവ് പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ യാത്രാ അസോസിയേഷനായ എ.ബി.ടി.എ. (ABTA) നടത്തിയ പുതിയ പഠനപ്രകാരം, യാത്രാ പദ്ധതി തയ്യാറാക്കുന്നതിനും ബുക്കിംഗിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ വർഷം 4 ശതമാനം മാത്രമായിരുന്ന സ്ഥാനത്ത് ഈ വർഷം നിരക്ക് 8 ശതമാനമായി ഉയർന്നിട്ടുണ്ട്. യുവതലമുറയിലെ എ ഐ ഉപയോഗത്തിൻെറ വർദ്ധനവും ഇതിന് ഒരു കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രാ പദ്ധതി തയ്യാറാക്കുമ്പോൾ 48% പേർ ഇൻറർനെറ്റിൽ തിരയുമ്പോൾ 41% പേർ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായം തേടുന്നു. അതേസമയം 36% പേർ ട്രാവൽ വെബ്സൈറ്റുകളെയും ഗൈഡ് ബുക്കുകളെയും ആശ്രയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ട്രാവൽ ബിസിനസുകൾ എ.ഐ. ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവെന്നും എ.ഐ.യുടെ ഉയർന്നുവരവ് ബിസിനസുകൾക്ക് വെല്ലുവിളിയും അവസരവുമാണെന്നും എ.ബി.ടി.എ.യുടെ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് ടാൻസർ പറയുന്നു. ഓപ്പൺ എ ഐ നടത്തുന്ന ചാറ്റ് ജിപി റ്റി അടുത്തിടെ Booking.com Expedia പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി പങ്കാളിത്തം സ്ഥാപിച്ചതോടെ, യാത്രാ പദ്ധതികൾ എ.ഐ. മുഖേന നേരിട്ട് ചെയ്യാനുള്ള സൗകര്യം വർധിച്ചു. എങ്കിലും സർവേയിൽ പങ്കെടുത്തവരിൽ 20 ശതമാനത്തിൽ താഴെപേർ മാത്രമാണ് അവരുടെ യാത്രാ പദ്ധതി പൂർണമായി എ.ഐ വഴി ചെയ്യാൻ അഭിപ്രായപ്പെട്ടത്.

മുൻപ് ട്രാവൽ ഏജന്റുമാരെ ആശ്രയിച്ചിരുന്ന പലരും ഇപ്പോൾ എഐയിലേയ്ക്ക് മാറിയിട്ടുണ്ട്. അതുപോലെതന്നെ പാൻഡെമിക്കിന് ശേഷം അവധി യാത്രകളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലാണെന്നും പഠനത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 87% പേർ യാത്രകൾ നടത്തിയതായി കണ്ടെത്തി. ജനപ്രിയമായ വിദേശ യാത്രാ ലക്ഷ്യസ്ഥാനമായി സ്പെയിൻ ആണ് യാത്രക്കാർ ശുപാർശ ചെയ്യുന്നത്. ഇതിന് പിന്നാലെ ഫ്രാൻസ്, ഇറ്റലി, യുഎസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ പിന്നിലുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി നേഴ്‌സ് ബിന്ദു മാളിയേക്കൽ (46) റോഡ് ക്രോസിംഗിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞു . തൃശൂർ വെളയനാട് സ്വദേശിനിയായ ബിന്ദു സെന്റ് ഉർബാനിൽ ആണ് താമസിച്ചിരുന്നത് . ഒക്ടോബർ ഒന്നിനായിരുന്നു അപകടം. ഡ്യൂട്ടിക്കായി ആശുപത്രിയിലേക്കു പോകുമ്പോൾ പെഡസ്ട്രിയൻ ക്രോസിംഗിൽ അമിത വേഗത്തിൽ വന്ന വാഹനം ബിന്ദുവിനെ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ അഞ്ചിന് വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ബിന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

ബിന്ദു മാളിയേക്കൽ കഴിഞ്ഞ രണ്ടുവർഷമായി സെന്റ് ഉർബാനിലെ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബി.എസ്.സി നേഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം 22 വർഷങ്ങൾക്ക് മുമ്പ് അവർ ആദ്യം ഓസ്ട്രിയയിൽ നേഴ്‌സായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് വിയന്നയിൽ ജോലി ചെയ്ത മലയാളി ബിജു മാളിയേക്കലിനെ വിവാഹം കഴിച്ചു. രണ്ട് കുട്ടികളാണ് ഇവർക്ക് ഉള്ളത് . ബ്രൈറ്റ്‌സണും ബെർട്ടീനയുമാണ് ഇവരുടെ മക്കൾ. സ്വിറ്റ്സർലാൻഡിൽ സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിനിടെ സംഭവിച്ച ഈ ദുരന്തം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.

സ്വിറ്റ്സർലാൻഡ് മലയാളി സമൂഹത്തിൽ ഏറെ സജീവമായി എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നു ബിന്ദു. എപ്പോഴും ചിരിച്ച മുഖത്തോടും കരുണാഭാവത്തോടും സമീപിച്ചിരുന്ന അവർ സാമൂഹിക പരിപാടികളിലും സന്നദ്ധപ്രവർത്തനങ്ങളിലും സജീവമായിരുന്നു . അവരുടെ അപ്രതീക്ഷിത വിയോഗവാർത്ത സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും അഗാധമായ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ് .

ബിന്ദുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ നിന്ന് ചൈനയിലേക്ക് മോഷ്ടിച്ച മൊബൈൽ ഫോണുകൾ കടത്തിയെന്ന് സംശയിക്കുന്ന കുറ്റകൃത്യ സംഘത്തെ തകർത്ത് മെട്രോപ്പൊളിറ്റൻ പൊലീസ് 46 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഹീത്രോ വിമാനത്താവളത്തിന് സമീപമുള്ള ഒരു ഗോഡൗണിൽ നിന്ന് ഹോങ്കോങ്ങിലേക്കു പോകുന്ന ബോക്സിൽ ഏകദേശം 1,000 ഐഫോണുകൾ കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇതിൽ ഭൂരിഭാഗം ഫോണുകളും മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് “ഓപ്പറേഷൻ എക്കോസ്റ്റീപ്പ്” എന്ന പേരിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സാങ്കേതിക തെളിവുകൾ ഉപയോഗിച്ച് പ്രതികളെ തിരിച്ചറിഞ്ഞത് . സെപ്റ്റംബർ 23 -നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തത് . ഇവരുടെ വാഹനത്തിൽ നിന്നും താമസസ്ഥലങ്ങളിൽ നിന്നും 2,000 ഫോണുകൾ ആണ് പൊലീസ് പിടികൂടിയത് .

പ്രതികൾ പ്രധാനമായും ആപ്പിൾ ഉൽപ്പന്നങ്ങളെയാണ് ലക്ഷ്യമിട്ടിരുന്നത് എന്ന് പോലീസ് അന്വേഷണത്തിൽ, കണ്ടെത്തി. വിദേശ വിപണിയിൽ ലഭിക്കുന്ന വൻ ലാഭമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ മാർക്ക് ഗേവിൻ വ്യക്തമാക്കി. തെരുവ് മോഷ്ടാക്കൾക്ക് ഓരോ ഫോണിനും £300 വരെ ലഭിച്ചിരുന്നു. ഈ ഫോണുകൾ ചൈനയിൽ ഏകദേശം £3,700 വരെ വിലയ്ക്ക് വിൽക്കപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഹീത്രോ വിമാനത്താവളത്തിലും വടക്കൻ ലണ്ടനിലുമുള്ള ഫോൺഷോപ്പുകളിലും നടന്ന റെയ്ഡുകളിൽ പൊലീസ് 40,000 പൗണ്ടും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി.

ഈ ഓപ്പറേഷൻ ബ്രിട്ടനിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ മോഷണ-തട്ടിപ്പ് കേസുകളിലൊന്നാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് കമാൻഡർ ആൻഡ്രൂ ഫെതർസ്റ്റോൺ വ്യക്തമാക്കി. ഈ കുറ്റകൃത്യത്തിനെതിരെ കടുത്ത നടപടികൾ പോലീസ് സ്വീകരിച്ചുവെങ്കിലും നിർമ്മാതാക്കളായ ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികൾ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോഷ്ടിച്ച ഫോണുകൾ വിദേശത്തേക്ക് വിൽക്കുന്നത് അതീവ ലാഭകരമായ കുറ്റകൃത്യമായി മാറിയിരിക്കുന്നു; ഈ വ്യാപാരം ആഗോളതലത്തിൽ തന്നെ അവസാനിപ്പിക്കാനുള്ള ഏകോപിതമായ നടപടികൾ അനിവാര്യമാണ്,” എന്നാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ ഈ വിഷയത്തിൽ പ്രതികരിച്ചത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ നോട്ടിംഗ്ഹാമിൽ കത്തിക്കുത്തിൽ നിന്നു സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ യുവതി ഗ്രേസ് കുമാറിന് മരണാനന്തര ബഹുമതിയായി ബ്രിട്ടൻ സർക്കാരിന്റെ പ്രശസ്ത ധീരതാപുരസ്കാരമായ ‘ജോർജ് മെഡൽ ലഭിച്ചു. തന്റെ ജീവൻ പണയം വച്ച് മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച അതുല്യ ധൈര്യത്തിനുള്ള അംഗീകാരമായാണ് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ധീരതാ പുരസ്കാരമായ ഈ ബഹുമതി സർക്കാർ പ്രഖ്യാപിച്ചത്.

 

2023-ൽ നോട്ടിംഗ്ഹാം സർവകലാശാലയിലെ വാർഷിക പരീക്ഷകൾക്ക് ശേഷമായിരുന്നു ദാരുണമായ സംഭവം നടന്നത് . 19 കാരിയായ ഗ്രേസും കൂട്ടുകാരൻ ബർണാബിയും രാത്രി നടക്കാനിറങ്ങിയപ്പോഴാണ് കത്തിയുമായി അക്രമിയെത്തിയത്. കൊലപാതകി ആദ്യം ബർണാബിയെ കുത്തിയപ്പോൾ തടയാൻ ശ്രമിച്ച ഗ്രേസിനും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു. മാനസിക പ്രശ്നങ്ങളുള്ള പ്രതിയെ തുടർന്ന് പൊലീസ് പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡോക്ടർമാരായ സഞ്ജയ് കുമാറിന്റെയും സിനീദ് ഓ മാലിയുടെയും മകളാണ് ഗ്രേസ്. സിനീദ് ഐറിഷ് വംശജയാണ്. മെഡിക്കൽ വിദ്യാർത്ഥിനിയായ ഗ്രേസ് തന്റെ ജീവൻ ബലിയർപ്പിച്ച ധൈര്യം ബ്രിട്ടൻ മുഴുവനും ആദരിക്കപ്പെട്ടിരുന്നു . ഗ്രേസിന് ലഭിച്ച ഈ പുരസ്കാരം അന്യരുടെ ജീവൻ രക്ഷിക്കാൻ ത്യാഗം കാണിച്ച യുവതലമുറയുടെ ധൈര്യത്തിനുള്ള ഉജ്ജ്വല പ്രതീകമാണെന്ന് ബഹുമതി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജാഗ്വർ ലാൻഡ് റോവർ (JLR) നേരിട്ട സൈബർ ആക്രമണത്തെ തുടർന്ന് ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചിരുന്ന കമ്പനി പരിമിതമായ തോതിൽ നിർമ്മാണം പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . വെസ്റ്റ് മിഡ്‌ലാൻഡ്സിലെ വോൾവർഹാംപ്ടണിലുള്ള എഞ്ചിൻ നിർമ്മാണശാലയാണ് ആദ്യം പ്രവർത്തനം പുനരാരംഭിക്കുന്നത് . ചില ജീവനക്കാർ ഇതിനകം തന്നെ തിരികെ ജോലിയിൽ എത്തി . അതോടൊപ്പം സ്ലോവാക്യയിലെ നൈട്രയിലും സോളിഹല്ലിലുമുള്ള ഫാക്ടറികളിലും ഈ ആഴ്ചാവസാനത്തോടെ പരിമിതമായ ഉത്പാദനം പുനരാരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. നൈട്രയിൽ ലാൻഡ് റോവർ ഡിഫൻഡർ നിർമ്മിക്കുമ്പോൾ സോളിഹല്ലിൽ റേഞ്ച് റോവർ പോലെയുള്ള ആഡംബര മോഡലുകൾ നിർമ്മിക്കപ്പെടുന്നു. കമ്പനി തന്റെ പ്രധാന നിർമ്മാണകേന്ദ്രങ്ങളിൽ ഉത്പാദനം പുനരാരംഭിക്കുന്നതിനായി ഘട്ടംഘട്ടമായ നടപടികളാണ് സ്വീകരിക്കുന്നത്.

ആഗസ്റ്റ് അവസാന ദിവസം നടന്ന ഈ സൈബർ ആക്രമണം JLR-ന്റെ ഉല്പാദന സംവിധാനങ്ങളെ താറുമാറാക്കിയിരുന്നു. വാഹന രൂപകൽപനാ സോഫ്റ്റ്‌വെയർ, വിതരണ ശൃംഖല, ഉത്പാദന സംവിധാനങ്ങൾ, വിൽപനാ ഡേറ്റാ തുടങ്ങിയവയെ എല്ലാം സൈബർ ആക്രമണം ബാധിക്കുകയും ചെയ്തു. കമ്പനി ഇപ്പോൾ നടത്തിയിട്ടുള്ള സങ്കീർണ്ണമായ ഐടി പുനർനിർമ്മാണത്തിന് ശേഷം ഉത്പാദനം ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് തുടക്കത്തിൽ പരിശോധിക്കുന്നതിനായിരിക്കും. പൂർണ്ണ തോതിലുള്ള ഉത്പാദനം ആരംഭിക്കാൻ കുറച്ച് ആഴ്ചകൾ കൂടി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ലിവർപൂളിനടുത്തുള്ള ഹാലീവുഡ് ഫാക്ടറി വീണ്ടും പ്രവർത്തനം ആരംഭിക്കാൻ കുറച്ച് കൂടി സമയം എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . JLR-ന്റെ എല്ലാ സാങ്കേതിക സംവിധാനങ്ങളും സുരക്ഷിതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി കമ്പനി സൈബർ സുരക്ഷാ വിദഗ്ധരോടും ദേശീയ സൈബർ സുരക്ഷാ കേന്ദ്രത്തോടും (NCSC) ചേർന്ന് പ്രവർത്തിക്കുന്നുണ്ട് .

ബ്രിട്ടീഷ് സർക്കാർ കഴിഞ്ഞ ആഴ്ച JLR-ക്കും അതിന്റെ വിതരണ ശൃംഖലയ്ക്കും പിന്തുണയായി സ്വകാര്യ വായ്പകളിൽ £1.5 ബില്യൺ ഗ്യാരണ്ടി നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട കരാറുകൾ ഇനിയും ഔദ്യോഗികമായി ഒപ്പുവെച്ചിട്ടില്ല. വിതരണക്കാർക്ക് അടിയന്തിര സാമ്പത്തിക സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ് . “ഞങ്ങളുടെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായ പുനരാരംഭത്തിനുള്ള പാതയിൽ മുന്നേറുകയാണ് എന്ന് JLR വക്താവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വാട്ടർ ബില്ലുകൾ പ്രതീക്ഷിച്ചതിലും കൂടുതലായി ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ആംഗ്ലിയൻ, നോർത്തംബ്രിയൻ, സൗത്ത്, വെസെക്സ്, സൗത്ത് ഈസ്റ്റ് എന്നീ അഞ്ച് വാട്ടർ കമ്പനികൾ തങ്ങളുടെ ചെലവുകൾക്കായി കൂടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന് (CMA) മുന്നിൽ അപ്പീൽ നൽകിയിരിക്കുകയാണ്. തെയിംസ് വാട്ടർ, രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായിട്ടും കടബാധ്യതകൾ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താത്കാലികമായി അപ്പീൽ പ്രക്രിയ പിന്‍വലിച്ചിട്ടുണ്ട്.

വാട്ടർ റെഗുലേറ്റർ ‘ഓഫ്‌വാട്ട്’ ഡിസംബറിൽ പ്രഖ്യാപിച്ച പ്രകാരം, 2030-ഓടെ കുടുംബങ്ങളുടെ വാർഷിക ചിലവ് ശരാശരി 36% ഉയർന്ന് £597 ആകുമെന്നാണ് കണക്കാക്കുന്നത് . എന്നാൽ, കമ്പനികൾ പഴകിയ സൗകര്യങ്ങൾ നവീകരിക്കാനും മലിനജല ചോർച്ചയും കുടിവെള്ള നഷ്ടം തടയാനും വലിയ പദ്ധതികൾക്കായി കൂടുതൽ നിക്ഷേപം ആവശ്യമാണ് എന്ന് വാദിക്കുന്നു. എസ് & പി ഗ്ലോബൽ റേറ്റിംഗ്സ് വിലയിരുത്തിയ പ്രകാരം, അധികമായി £2 ബില്യൺ വരെ ചെലവഴിക്കാനുള്ള അനുവാദം കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

CMA യുടെ തീരുമാനം കുടുംബങ്ങൾക്ക് വലിയ ബാധ്യതയായേക്കുമെന്ന ആശങ്കയുണ്ട്. പുതിയ പരിസ്ഥിതി സെക്രട്ടറി എമ്മ റെനോൾഡ്സ്, വില വർദ്ധനവ് നിയന്ത്രിക്കാനും ആവശ്യമായ നിക്ഷേപം ഉറപ്പാക്കാനും മറ്റ് വഴികൾ തേടണമെന്ന സൂചനകൾ നൽകിയിട്ടുണ്ട് . വെള്ളത്തിന്റെയും മലിനജലത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ചെലവ് വേണ്ടിവരും എന്നതിനാൽ ഉപഭോക്താക്കളിൽ നിന്നും എത്രത്തോളം ബാധ്യത ഏറ്റെടുക്കണമെന്ന് വ്യക്തമാക്കുന്നതിൽ സർക്കാരിനും ഒട്ടേറെ വെല്ലുവിളികളുണ്ട്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമൃത്സറിൽ നിന്നു ബർമിംഗ്ഹാമിലേക്കു വന്ന എയർ ഇന്ത്യ ഡ്രീംലൈനർ (AI117) വിമാനത്തിൽ യാത്രയ്ക്കിടെ സാങ്കേതിക തകരാറിന്റെ ഭാഗമായി റാം എയർ ടർബൈൻ (റാറ്റ്) പ്രവർത്തിച്ച വാർത്ത കടുത്ത ഞെട്ടലാണ് വ്യോമയാന മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. ലാൻഡിംഗിന് വെറും 400 അടി ബാക്കി നിൽക്കുമ്പോഴാണ് റാറ്റ് സ്വയം പുറത്തേക്ക് വന്നത്. വിമാനം സുരക്ഷിതമായി ബർമിംഗ്ഹാമിൽ ലാൻഡ് ചെയ്യാൻ കഴിഞ്ഞു.

വിമാനത്തിന്റെ എല്ലാ വൈദ്യുതി സ്രോതസുകളും നിലയ്ക്കുമ്പോഴാണ് റാറ്റ് സ്വയം പ്രവർത്തനത്തിലാകുന്നത്. കാറ്റിന്റെ സഹായത്തോടെ കറങ്ങിയാണ് റാറ്റ് അത്യാവശ്യ സംവിധാനങ്ങൾക്ക് ആവശ്യമായ വൈദ്യുതി നൽകുന്നത്. ജനറേറ്ററും എപിയുവും ബാറ്ററികളും തകരാറിലാകുമ്പോഴാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഡ്രീംലൈനർ വിമാനത്തിൽ പൈലറ്റുകൾക്ക് റാറ്റ് കൃത്രിമമായി ഓൺ ചെയ്യാനാവില്ല. മറിച്ച് അപകടാവസ്ഥയിൽ മാത്രമേ അത് സ്വമേധയാ പ്രവർത്തനം ആരംഭിക്കൂ. മുൻകാലത്ത് നടന്ന അഹമ്മദാബാദ് അപകടത്തിലും ഇതുപോലൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കൽ, ഹൈഡ്രോളിക് സംവിധാനങ്ങളും സാധാരണ നിലയിലാണെന്ന് വ്യക്തമാക്കി. എങ്കിലും കൂടുതൽ പരിശോധനകൾക്കായി ബർമിംഗ്ഹാമിൽനിന്ന് ഡൽഹിയിലേക്കുള്ള എഐ114 സർവീസ് റദ്ദാക്കി. യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും, സുരക്ഷയ്ക്കാണ് എയർ ഇന്ത്യയുടെ പരമ മുൻഗണനയെന്നും അധികൃതർ അറിയിച്ചു.

Copyright © . All rights reserved