ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ 29 ന് സൗത്ത്‌പോർട്ടിലെ ഡാൻസ് ക്ലാസിൽ ഉണ്ടായ കത്തിക്കുത്തിൽ മൂന്ന് പെൺകുട്ടികളായ – ബെബി കിംഗ്, എൽസി ഡോട്ട് സ്റ്റാൻകോംബ്, ആലിസ് ഡ സിൽവ അഗ്വിയർ എന്നിവരെ കൊലപ്പെടുത്തിയ 18 കാരനായ ആക്‌സൽ റുഡകുബാനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. കൊലപാതകശ്രമം, കത്തി കൈവശം വച്ചതുൾപ്പെടെയുള്ള കേസുകൾ ഇയാൾക്കെതിരെ എടുത്തിട്ടുണ്ട്. കൂടാതെ, ബയോളജിക്കൽ വെപ്പൺസ് ആക്റ്റ് 1974 പ്രകാരം അപകടകരമായ ജൈവ വിഷവസ്തുവായ റിസിൻ ഉൽപ്പാദിപ്പിച്ചതിനും അൽ-ഖ്വയ്ദ പരിശീലന മാനുവൽ കൈവശം വച്ചതിനും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇത് ടെററിസം ആക്റ്റ് 2000 പ്രകാരം തീവ്രവാദ സഹായമായി കണക്കാക്കപ്പെടും.
ലങ്കാഷെയറിലെ ബാങ്ക്സിലുള്ള റുഡകുബാനയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ റിസിനും പരിശീലന മാനുവലും പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ആക്രമണം നടന്ന സ്ഥലത്ത് റിസിൻെറ അംശം കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ നിന്നുള്ള ഡോ. രേണു ബിന്ദ്രയും ആക്രമണ സഥലത്ത് റിസിൻ വിഷബാധയ്ക്ക് തെളിവുകളില്ലെന്ന് സ്ഥിരീകരിച്ചു. കൗണ്ടർ ടെററിസം പോലീസിൻ്റെ ഇടപെടൽ ഉണ്ടെങ്കിലും സംഭവത്തെ തീവ്രവാദമായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരു തെളുവും കൂടി സ്വീകരിക്കാൻ ഉണ്ടെന്നാണ് പോലീസ് ഇതിനെ പറ്റി പ്രതികരിച്ചത്.
ആക്രമണം നടത്തിയ സ്ഥലത്തെ കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം തുടരുമെന്ന് മെഴ്‌സിസൈഡ് പോലീസിലെ ചീഫ് കോൺസ്റ്റബിൾ സെറീന കെന്നഡി പറഞ്ഞു. ജനുവരിയിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിലാണ് റുഡകുബാനയുടെ വിചാരണ നടക്കുക. ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ, ഡൗണിംഗ് സ്ട്രീറ്റ് നീതി ഉറപ്പാക്കുമെന്നും പ്രതികരിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കുന്നതിനായി പോലീസും പ്രോസിക്യൂട്ടർമാരെയും അക്ഷീണം പ്രവർത്തിക്കുകയായിരുന്നു എന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഓൺലൈനിൽ വാങ്ങിയ മരുന്നുകളിൽ നിറ്റാസെൻസ് പോലുള്ള മാരകമായ സിന്തറ്റിക് ഒപിയോയിഡുകൾ അടങ്ങിയതായി റിപ്പോർട്ട്. ഇത്തരം വ്യാജ മരുന്നുകൾ കഴിച്ചത് വഴി നൂറുകണക്കിന് ആളുകൾക്ക് തങ്ങളുടെ ജീവൻ നഷ്ടമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഹെറോയിനെക്കാളും ഫെൻ്റനൈലിനേക്കാളും ശക്തിയേറിയ മയക്ക് മരുന്നാണ് നിറ്റാസെനുകൾ. ഉറക്ക പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾ ഓൺലൈൻ വഴി ഡയസെപാം പോലുള്ള നിയമാനുസൃത മരുന്നുകൾ വാങ്ങിയതിലാണ് ഇത് കണ്ടെത്തിയത്. നാഷണൽ ക്രൈം ഏജൻസിയുടെ കണക്കനുസരിച്ച്, ഒരു വർഷത്തിനുള്ളിൽ 278 മരണങ്ങൾ വ്യാജ മരുന്നുകൾ കഴിച്ചതിനെ തുടർന്ന് ഉണ്ടായിട്ടുണ്ട്.
ഈ പ്രശ്നത്തിൻ്റെ തീവ്രത എടുത്തുകാണിക്കുന്നതാണ് 23-കാരനായ ഓപ്പറ ഗായകനായ അലക്‌സ് ഹാർപത്തിൻെറ മരണം. സ്നാക്‌സ് ആണെന്ന് കരുതിയ നിറ്റാസെൻ കലർന്ന പദാർത്ഥം അറിയാതെ കഴിച്ചതിനെ തുടർന്ന് അദ്ദേഹം മരിക്കുകയായിരുന്നു. അദ്ദേഹത്തിൻെറ അമ്മ ആൻ ജാക്വസിനോട് തൻ്റെ മകൻ്റെ മരണം സഡൻ അഡൽറ്റ് ഡെത്ത് സിൻഡ്രോം മൂലമാകാമെന്ന് ആദ്യം കരുതിയത്. പിന്നീട് സിന്തറ്റിക് ഒപിയോയിഡുമായി ബന്ധപ്പെട്ട മരണമാണെന്ന് കണ്ടെത്തുകയായിരുന്നു. ആൻ ജാക്വസ് തൻെറ മകൻെറ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് മരണത്തിൻ്റെ യഥാർത്ഥ കാരണം പുറം ലോകം അറിഞ്ഞത്.
യുകെയിലെ ദേശീയ ഡ്രഗ് പരിശോധന സേവനമായ വെഡിനോസിൻെറ റിപ്പോർട്ട് പ്രകാരം, വിപണിയിൽ ലഭ്യമാകുന്ന ബെൻസോഡിയാസെപൈൻസ്, സ്ലീപ്പ് എയ്ഡ്സ്, കൂടാതെ പ്രോമെതസൈൻ പോലുള്ള അലർജി മരുന്നുകൾ എന്നിവയുടെ വ്യാജ മരുന്നുകളിൽ നിറ്റാസീനുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ മാരകമായ അപകടസാധ്യതകളെ കുറിച്ച് അറിയാതെ, കുറിപ്പടികൾ ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ വ്യാജ ഉത്പന്നങ്ങളിലേക്ക് ആളുകൾ തിരിയുമെന്ന് വിദഗ്ധർ പറയുന്നു. ഈ സിന്തറ്റിക് ഒപിയോയിഡുകളുടെ വർദ്ധനവിനെ പ്രതിരോധിക്കാൻ, യുകെ ഗവൺമെൻ്റ് അടുത്തിടെ നിറ്റാസെനുകൾ ഉൾപ്പെടെയുള്ള ഈ പദാർത്ഥങ്ങളിൽ പലതും ക്ലാസ് എ മരുന്നുകളായി പുനർവർഗ്ഗീകരിച്ചിരുന്നു. ഇവ പിടിക്കപ്പെടുന്നവർക്ക് കഠിന ശിക്ഷ ലഭിക്കും.
ഷിബു മാത്യൂ. മലയാളം യുകെ
യുകെയിലെ വെസ്റ്റ് യോർക്ഷയറിലെ കീത്തിലിയിൽ താമസിക്കുന്ന ലിബിൻ ജോസഫിൻ്റെ വീട്ടിൽ വൻ മോഷണം. ലിബിനും കുടുംബവും കുടുംബ സുഹൃത്തുക്കളോടൊപ്പം ഹോളിഡെയ്സിന് പോയ തക്കം നോക്കിയാണ് മോഷണം നടന്നത്. വീടിൻ്റെ പാറ്റി ഡോർ തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ അതിക്രമിച്ച് കയറിയത്. 26 പവൻ സ്വർണ്ണം, നൂറോളം പൗണ്ട്, 2 മൊബൈൽ ഫോണുകൾ തുടങ്ങി വിലപിടിപ്പുള്ള ബാഗുകളും ID കാർഡുകളും മോഷ്ടാക്കൾ കവർന്നു കളഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ലിബിനും കുടുംബവും സുഹൃത്തുക്കളോടൊപ്പം സ്കോട്ട് ലൻഡിൽ ഹോളിഡേയ്ക്ക് പോയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോട് കൂടി തിരിച്ചെത്തി വീട് തുറന്നു നോക്കിയപോഴാണ് വീടിൻ്റെ പിന്നിലെ വാതിൽ തകർത്ത നിലയിൽ കാണപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്വർണ്ണമുൾപ്പെടെ വിലപിടിപ്പുള്ള പലതും നഷ്ടമായെന്നറിയുന്നത്. ഉടനെ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് മോഷ്ടാക്കൾ കവർച്ചയ്ക്കെത്തിയത്. ലിബിനെയും കുടുംബത്തേയും മോഷ്ടാക്കൾ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു എന്നത് മോഷണത്തിൻ്റെ സ്വഭാവത്തിലറിയാൻ സാധിക്കുന്നുണ്ട്. മോഷണത്തിൻ്റെ രീതി കണ്ട പോലീസ് പ്രൊഫഷണൽ മോഷ്ടാക്കളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിലാണ്. സ്വർണ്ണവും പണവുമായിരുന്നു ലക്ഷ്യം. ഗ്ലാസ് തകർത്തതൊഴിച്ചാൽ വീടിന് കേടുപാടുകൾ വരുത്തുകയോ TV , ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഗ്രഹോപകരണങ്ങൾ ഒന്നും മോഷ്ടിച്ചിട്ടില്ല. വീടിൻ്റെ പിറകുവശം വിശാലമായ ഫാം ആണ്. അതുവഴിയാണ് മോഷ്ടാക്കൾ എത്തിയത്. ചെളിപുരണ്ട കാല്പാദങ്ങൾ തറയിൽ വ്യക്തമാണ്. കേരളത്തിൽ എറണാകുളം ജില്ലയിലെ പിറവത്താണ് ലിബിനും ഭാര്യ ജോയ്സിയുടെയും വീട് സ്ഥിതി ചെയ്യുന്നത്. അടുത്ത കാലത്താണ് സ്വന്തമായി പുതിയ വീട് വാങ്ങി ഇവർ താമസം തുടങ്ങിയത്.
മലയാളികളുടെ വീടുകളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള മോഷണങ്ങളുടെ പരമ്പര തന്നെയാണ് യുകെയിൽ നടക്കുന്നത്. വെസ്റ്റ് യോർക്ഷയറിൽ മലയാളികളുടെ വീട്ടിൽ തന്നെ പതിനാറോളം മോഷണങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടന്നത്. രണ്ടാഴ്ച മുമ്പ് വെയ്ക്ഫീൽഡ് മലയാളി ജോയിസ് മുണ്ടയ്ക്കലിൻ്റെ വീട്ടിൽ നടന്ന മോഷണമാണ് അവസാനമായി റിപ്പോർട്ട് ചെയ്തത്. എല്ലാ മോഷണങ്ങൾക്കും ഒരേ സ്വഭാവമാണ്. സ്വർണ്ണവും പണവുമാണ് ലക്ഷ്യം.
മലയാളികൾ അവരുടെ നീക്കങ്ങളും ജീവിത രീതികളും ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയയിലും പങ്കുവെയ്ക്കുന്നത് ഒരു പരിധിവരെ മോഷ്ടാക്കൾക്കാണ് കൂടുതൽ ഗുണം ചെയ്യുന്നത്. കൃത്യമായി മലയാളികൾ എവിടെയുണ്ട് എന്നത് അധികം കഷ്ടപ്പെടാതെ മോഷ്ടാക്കൾക്കറിയാൻ സാധിക്കും. യോർക്ഷയർ പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആരോഗ്യ മേഖലയുടെ പുനരുദ്ധാരണത്തിനായി കൂടുതൽ പദ്ധതികൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് ചാൻസിലർ റേച്ചൽ റീവ്സ് വെളിപ്പെടുത്തി. എൻഎച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. എൻഎച്ച്എസിലെ അപ്പോയിൻ്റ്മെന്റ്കളുടെ എണ്ണം ആഴ്ചയിൽ 40,000 ആയി വർധിപ്പിക്കുമെന്ന സർക്കാരിൻറെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുള്ള നടപടികൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പുതിയ ശസ്ത്രക്രിയാ കേന്ദ്രങ്ങൾ, സ്കാനറുകൾ, റേഡിയോ തെറാപ്പി മെഷീനുകൾ എന്നിവയ്‌ക്കായി 1.57 ബില്യൺ പൗണ്ട് ഉൾപ്പെടെ എൻ എച്ച് എസ് നവീകരിക്കുന്നതിനുള്ള കൂടുതൽ പദ്ധതികളാണ് സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻഎച്ച്എസിൻ്റെ അടിസ്ഥാന പ്രശ്നങ്ങൾ ശരിയാക്കാൻ ബജറ്റ് സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. എന്നാൽ സ്ഥിതിഗതികൾ മാറാൻ കൂടുതൽ സമയം എടുക്കുമെന്ന് ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നൽകി. എൻഎച്ച്എസ്സിനെ നവീകരിക്കുകയും കാത്തിരിപ്പു സമയം കുറയ്ക്കുകയും ചെയ്യുക എന്നത് ലേബർ പാർട്ടിയുടെ പ്രകടനപത്രികയിലെ പ്രധാന വിഷയമായിരുന്നു. സർക്കാരിന്റെ ധനസഹായ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ബുധനാഴ്ച ബഡ്ജറ്റിൽ കൂടി പ്രഖ്യാപിക്കും.
ഇംഗ്ലണ്ടിലെഎൻഎച്ച്എസിൻ്റെ ഏറ്റവും പുതിയ കാത്തിരിപ്പ് സമയ കണക്കുകൾ കാണിക്കുന്നത് ആശുപത്രി പരിചരണത്തിനുള്ള ബാക്ക്‌ലോഗ് 7.64 ദശലക്ഷമാണ് എന്നാണ്. പാൻഡെമിക്കിന് മുമ്പ് ഇത് വെറും നാല് ദശലക്ഷത്തിലധികം മാത്രം ആയിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ 1.57 ബില്യൺ പൗണ്ട് അധിക മൂലധന നിക്ഷേപം ഉപകരണങ്ങൾക്കും കെട്ടിടങ്ങൾക്കുമായി ചിലവഴിക്കാനാണ് സർക്കാർ ഇപ്പോൾ പദ്ധതി തയ്യാറാക്കുന്നത്. ഈ വർഷവും അടുത്ത വർഷവും ഇംഗ്ലണ്ടിലെ എൻഎച്ച്എസിനും ആരോഗ്യ സാമൂഹിക പരിപാലന വകുപ്പിനുമുള്ള മൊത്തത്തിലുള്ള ചെലവ് എത്രയാണെന്ന കണക്കുകൾ ട്രഷറി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നാളത്തെ ബജറ്റിൽ ഇതിൻ്റെ വിശദാംശങ്ങൾ ചാൻസിലർ വെളിപ്പെടുത്തും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- നികുതി പരിധിക്ക് താഴെ വരുന്ന കുറഞ്ഞ വരുമാനക്കാരായ പതിനായിരക്കണക്കിന് ആളുകൾക്ക് കൃത്യസമയത്ത് നികുതി റിട്ടേൺ ഫയൽ ചെയ്യാത്തത് മൂലം നൂറുകണക്കിന് പൗണ്ടാണ് പിഴയായി എച്ച് എം ആർ സി ഈടാക്കുന്നത് എന്ന് പുതുതായി പുറത്തിറങ്ങി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ, പ്രതിവർഷം 12,570 പൗണ്ടിൽ താഴെ വരുമാനമുള്ള വ്യക്തികൾ ആദായനികുതി അടയ്ക്കേണ്ടതില്ല. അതോടൊപ്പം തന്നെ സ്വയംതൊഴിൽ ചെയ്യുന്നവർക്കും തങ്ങളുടെ വരുമാനമോ ലാഭമോ പരിധിക്ക് താഴെയാണെങ്കിൽ നാഷണൽ ഇൻഷുറൻസ് സംഭാവനകൾ അടയ്ക്കാൻ ബാധ്യതയില്ല. എന്നാൽ സ്വയംതൊഴിൽ ചെയ്യുന്നവർക്ക് നികുതി പരിധിക്ക് താഴെയാണെങ്കിലും, ഓരോ വർഷവും സ്വയം നിർണയ നികുതി റിട്ടേൺ പൂർത്തിയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഓഫ് ലൈനായി പൂർത്തിയാക്കേണ്ട ഒക്ടോബർ 31 ലെ അവസാന സമയപരിധിക്കോ, ജനുവരി 31-ലെ ഓൺലൈൻ സമയപരിധിയ്‌ക്ക് മുമ്പായി ഇത് ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പിഴ ഈടാക്കപ്പെടും.
ഫ്രീഡം ഓഫ് ഇൻഫർമേഷൻ അഭ്യർത്ഥനയിലൂടെ എച്ച് എം ആർ സി യിൽ നിന്നും ലഭിച്ച സമീപകാല കണക്കുകൾ വെളിപ്പെടുത്തുന്നത്, നികുതി പരിധിക്ക് താഴെ വരുമാനമുള്ള 83,000-ത്തിലധികം വ്യക്തികൾക്ക് 2021-22 ൽ അധികാരികൾ 100 പൗണ്ട് പിഴ വീതം ചുമത്തി എന്നാണ്. ഇതിൽ 17,000 പിഴകൾ മാത്രമാണ് പിന്നീട് അപ്പീലിലൂടെ റദ്ദാക്കപ്പെട്ടത്. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി, 100,000 പൗണ്ടോ അതിൽ കൂടുതലോ സമ്പാദിക്കുന്നവരിൽ, 20,000 പേർക്ക് മാത്രമാണ് പിഴ ചുമത്തപ്പെട്ടതെന്ന് യു കെയിലെ ഒരു തിങ്ക് ടാങ്കായ ടാക്സ് പോളിസി അസോസിയേറ്റ്സുമായി (ടിപിഎ) സഹകരിച്ച് ദി ഗാർഡിയൻ പത്രം നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നു.
നികുതി പരിധിക്ക് താഴെ പെടുന്നവർക്ക് ഇത്തരത്തിലുള്ള ലേറ്റ് ഫയലിംഗ് ഫീകൾ സ്വയമേവ ഒഴിവാക്കി ലഭിക്കുമെന്ന് ഉറപ്പാക്കാൻ സിസ്റ്റം പരിഷ്‌കരിക്കണമെന്ന ആവശ്യമാണ് വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. വളരെ കുറഞ്ഞ വരുമാനമുള്ള പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം എച്ച് എം ആർ സി യുടെ പിഴകൾ വഴി കൂടുതൽ ദുഷ്കരമാക്കുന്നത് ലജ്ജാകരമാണെന്ന് ടാക്സ് പോളിസി അസോസിയേറ്റ്സ് സ്ഥാപകനായ ഡാൻ നീഡിൽ വ്യക്തമാക്കി. കൂടുതൽ മാറ്റങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടി കാട്ടുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്തവർഷം ദേശീയ മിനിമം വേതനം 6 ശതമാനം വരെ വർധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഒരു ദശലക്ഷത്തിലധികം കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് മിനിമം വേതനത്തിലെ വർദ്ധനവ് പ്രയോജനപ്രദമാകുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ മിനിമം വേതനത്തിന്റെ വർദ്ധനവ് വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തി പഠനത്തോടൊപ്പം ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പ്രയോജനപ്രദമാകും.
ചാൻസിലർ റേച്ചൽ റീവ്സ് പണപ്പെരുപ്പ നിരക്കിന് മുകളിലുള്ള വർദ്ധനവ് പ്രഖ്യാപിക്കുമെന്ന സൂചനകളാണ് പുറത്തുവന്നത്. 18നും 20 നും ഇടയിൽ പ്രായമായ തൊഴിലാളികളുടെ അടിസ്ഥാന വേതനം മുതിർന്നവരുടെ ഒപ്പം നൽകുന്നത് അധ്വാനിക്കുന്ന ജനവിഭാഗത്തിന് ശുഭ വാർത്തയാണെന്ന പ്രതികരണം മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഏകദേശം 1.6 ദശലക്ഷം 18നും 20 നും ഇടയിൽ പ്രായമുള്ളവരുടെ അടിസ്ഥാന വേതനം നിലവിൽ 11.44 പൗണ്ട് ആണ്.
ദേശീയ മിനിമം വേതനത്തിൽ 5.8 ശതമാനം വർദ്ധനവ് ആണ് നേരത്തെ ശുപാർശ ചെയ്യപ്പെട്ടിരുന്നത്. എന്നാൽ അന്തിമമായ പ്രഖ്യാപനം ഉണ്ടാകുമ്പോൾ അത് 6% വരെയാകാമെന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബഡ്ജറ്റിൽ നികുതി വർദ്ധനവും സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ഇനങ്ങളിൽ ഉണ്ടാകുന്ന വർദ്ധനവുകളെ ഇത്തരം ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ തരണം ചെയ്യാനായിരിക്കും ചാൻസിലർ റേച്ചൽ റീവ്സ് ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മിനിമം വേതനത്തിൽ ഏറ്റവും പുതിയ വർധന ചാൻസിലർ പ്രഖ്യാപിക്കുമ്പോൾ, ദശലക്ഷക്കണക്കിന് കുറഞ്ഞ വരുമാനക്കാർ അത് ശുഭ വാർത്തയായിരിക്കുമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ്റെ പ്രധാന സാമ്പത്തിക വിദഗ്ധനായ നെയ് കോമിനേറ്റി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത അവലോകന യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാധനങ്ങളുടെ വിലയിൽ മൂന്നു വർഷത്തിലേറെയായി ഉണ്ടായിരിക്കുന്ന കുറവാണ് ഇതിന് കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യത്തിൻ്റെ കണക്കുകൾ പ്രകാരം 2023 ഒക്ടോബർ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാസം ഭക്ഷ്യ ഉത്പന്ന വിലയിൽ 0.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഭക്ഷേതര ഉത്പന്നങ്ങളുടെ വില ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 2. 1 ശതമാനം ആണ് കുറഞ്ഞത്. വിലകൾ കുറഞ്ഞെങ്കിലും ആളുകൾ സാധനങ്ങൾ മേടിക്കുന്നതിൽ സാരമായ കുറവുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ബഡ്ജറ്റിന് മുന്നോടിയായി ഉപഭോക്താക്കൾ തങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുന്നത് ആണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്.
പണപ്പെരുപ്പ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത പലിശ നിരക്ക് 5 ശതമാനത്തിൽ നിന്ന് 4.75 ശതമാനമായി കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. നിലവിൽ പണപ്പെരുപ്പ നിരക്ക് പ്രഖ്യാപിത ലക്ഷ്യത്തിൽ എത്തി എന്നാണ് കണക്കുകൾ കാണിക്കുന്നത്. പണപ്പെരുപ്പം ഓഗസ്റ്റിലെ 2.2 % നിന്ന് സെപ്റ്റംബറിൽ 1.7% ആയി കുറഞ്ഞിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം പലിശ നിരക്ക് കുറയ്ക്കുന്നതിന് ഇത് അനുകൂല ഘടകമാണ്. എന്നിരുന്നാലും നാളെ അവതരിപ്പിക്കുന്ന ബഡ്ജറ്റ് മൂലം വിപണിയിൽ ഉണ്ടാകുന്ന ചലനങ്ങൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനത്തെ സ്വാധീനിക്കുമോ എന്നതാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്ന പ്രധാന ഘടകം . നികുതികളും മറ്റുള്ള പ്രഖ്യാപനങ്ങൾ മൂലം വിലകൾ കുതിച്ചുയരുകയാണെങ്കിൽ പലിശ നിരക്കുകൾ കുറയ്ക്കുന്നതിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മടി കാണിക്കും എന്ന അഭിപ്രായവും കുറവല്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വെള്ളക്കാരായ ബ്രിട്ടീഷ് വംശജരെ അപേക്ഷിച്ച് വംശീയ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന വാക്സിൻ എടുക്കാത്തവർക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹെൽത്ത് ഡേറ്റാ യുകെയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഈ ശ്രദ്ധേയമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാനും അതുകൂടാതെ കോവിഡിനെ തുടർന്ന് മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് പഠനം കാണിക്കുന്നത്.
വെള്ളക്കാരായ ബ്രിട്ടീഷുകാരിൽ 40 ശതമാനം പേർക്ക് മാത്രമേ കോവിഡ് വാക്സിൻ ലഭിക്കാതെയുള്ളൂ. എന്നാൽ വംശീയ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരിൽ 80 ശതമാനം ആളുകൾക്കും കോവിഡ് വാക്സിൻ എടുത്തിട്ടില്ല. ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ള 67 ദശലക്ഷം ആളുകളുടെ ഡേറ്റാ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ സുപ്രധാന കണ്ടെത്തൽ പുറത്തുവന്നത് എന്ന് എച്ച്ഡിആർ യുകെയിലെയും കേംബ്രിഡ്ജ് സർവകലാശാലയിലെയും പ്രൊഫസർ ആഞ്ചല വുഡ് പറഞ്ഞു.
80% വാക്സിനേഷൻ കുറവുള്ളവരിൽ കറുത്ത ആഫ്രിക്കൻ, കറുത്ത കരീബിയൻ, ഏഷ്യൻ പാകിസ്ഥാൻ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഏഷ്യൻ ചൈനീസ്, ഏഷ്യൻ ഇന്ത്യൻ ഗ്രൂപ്പുകളിലുള്ളവർ ഉൾപ്പെടെയുള്ളവർ 60% വാക്സിനേഷൻ എടുത്തിട്ടില്ല. ഒരു വ്യക്തി അവരുടെ പ്രായക്കാർക്കായി ശുപാർശ ചെയ്തിരിക്കുന്ന ഏതെങ്കിലും കോവിഡ് ജാബുകൾ എടുത്തില്ലെങ്കിൽ വാക്സിൻ എടുക്കാത്തതായാണ് കണക്കാക്കപ്പെടുന്നത്. ശീതകാലം ആസന്നമായ പശ്ചാത്തലത്തിൽ വാക്സിൻ എടുക്കാത്തവർക്ക് കോവിഡ് വരാനുള്ള സാധ്യത വളരെ ഗുരുതരമായാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്. കെയർ ഹോമുകളിലെ താമസക്കാരും 65 വയസ്സിനു മുകളിലുള്ളവരെയും പോലുള്ള യോഗ്യരായ വ്യക്തികൾക്ക് ഡോക്ടർമാരും ഫാർമസികളും കോവിഡ് ജാബുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിലെ ആളുകൾക്ക് കോവിഡിനെതിരെ സംരക്ഷണം ഇല്ലെന്ന കണ്ടെത്തൽ ആരോഗ്യ വിദഗ്ദ്ധർക്ക് വലിയ ആശങ്കയാണ് സമ്മാനിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കുറ്റത്തിന് ബ്രിട്ടനിൽ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരനായ പീഡോഫൈലിനെ നാടുകടത്താൻ കഴിയില്ലെന്ന വാർത്തകളാണ് പുറത്തുവരുന്നത്. തന്റെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും തന്നെ നാടുകടത്തുന്നത് തന്റെ മക്കൾക്ക് ദോഷമാണെന്നും ചൂണ്ടി കാണിച്ച് അയാൾ നൽകിയ പരാതിയിലാണ് ഈ വിധി എന്നാണ് പ്രാഥമിക നിഗമനം. 2021 ലാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഇയാൾക്ക് 3 കേസുകളിലായി 14 മാസത്തെ തടവ് ശിക്ഷ ലഭിച്ചത്. ഇതോടൊപ്പം തന്നെ ഇയാൾക്ക് സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓർഡർ നല്കപ്പെട്ടതുമാണ്. 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്യണമെന്ന നിബന്ധനയും കോടതി ഇയാൾക്ക് നൽകിയിരുന്നു. എന്നാൽ ഇദ്ദേഹം നടത്തിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ മൂലം ഇദ്ദേഹത്തെ നാടുകടത്താനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമങ്ങൾ പക്ഷേ ഫലം കാണാതെ വരികയാണ്. തന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യമനുസരിച്ച് അയാൾ കോടതിയെ സമീപിച്ചു. അതിൽ അയാൾ വിജയം കാണുക തന്നെയാണ് ചെയ്തത്. എന്നാൽ പിന്നീട് ഉണ്ടായ അപ്പീലുകൾ മൂലം ഇപ്പോഴും ഒരു കേസ് നിലനിൽക്കുകയാണ്.
തികച്ചും ഭ്രാന്തമായ കേസാണ് ഇതെന്നും, ബ്രിട്ടൻ യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ (ഇസിഎച്ച്ആർ) വിട്ടുപോകേണ്ടതിൻ്റെ ആവശ്യകതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ടോറി നേതാവായ റോബർട്ട് ജെൻറിക്ക് വ്യക്തമാക്കി. കൺവെൻഷൻ്റെ ആർട്ടിക്കിൾ 8 പ്രകാരം സ്വകാര്യവും കുടുംബവുമൊത്തുള്ള ജീവിതം എന്ന പ്രതിയുടെ അവകാശത്തെ നശിപ്പിക്കുമെന്ന വാദമാണ് അയാളുടെ അഭിഭാഷകർ കോടതിയിൽ ഉയർത്തിയത്. അതോടൊപ്പം തന്നെ ആജീവനാന്തകാലം മാധ്യമങ്ങൾക്കു മുൻപിൽ അജ്ഞാതനായിരിക്കാനുള്ള അവകാശവും അയാൾക്ക് സ്വന്തമായി.
കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് പ്രതിയുടെ കുട്ടികളെ വേർപ്പെടുത്തുന്നത് തെറ്റാണെന്ന കാരണത്താൽ ഇമിഗ്രേഷൻ ജഡ്ജി ജെറ്റ്‌സൺ ലെബാസ്‌സി അദ്ദേഹത്തിന്റെ അപ്പീൽ അനുവദിച്ചിരുന്നു. എന്നാൽ കോടതിയുടെ ഈ വിധിയ്ക്കെതിരെ ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് വീണ്ടും അപ്പീൽ നൽകി. പ്രതിയുടെ അപ്പീൽ അനുവദിച്ച ജഡ്ജി കൃത്യമായ തെളിവുകൾ ഒന്നും തന്നെ പരിഗണിക്കാതെയാണ് വിധി നടത്തിയത് എന്ന വാദം സർക്കാർ കോടതിയിൽ ഉന്നയിച്ചു. സർക്കാർ നൽകിയ പുതിയ അപ്പീലിൽ ഇനിയും വാദം തുടരുകയാണ്. എന്നാൽ തന്റെ നാടുകടത്തൽ നീട്ടുവാൻ പ്രതിക്ക് സാധിച്ചു എന്നത് ഇതിനകം തന്നെ വ്യക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടി എംപി തെരുവിൽ ഒരു മനുഷ്യനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ചെഷെയറിലെ എംപിയായ മൈക്ക് അമേസ്ബറി ആണ് ആരോപണ വിധേയനായത്. സംഭവം മാധ്യമങ്ങളിൽ വൻ വാർത്തയായതിനെ തുടർന്ന് പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.
മൈക്ക് അമേസ്ബറി പ്രകോപനമില്ലാതെ ഒരാളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. ആക്രമണത്തിനിരയായ ആൾ തന്നെ ഭീഷണിപ്പെടുത്തിയതായി 55 കാരനായ മൈക്ക് അമേസ്ബറി അവകാശപ്പെട്ടിരുന്നു. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ ഇതിന് മതിയായ തെളിവുകൾ ഇല്ലെന്നാണ് സൂചന ശനിയാഴ്ച പുലർച്ചെ 2. 15 ന് ചെഷയറിലെ ഫ്രോഡ്‌ഷാമിലെ മാർക്കറ്റ് ടൗണിലെ ഹൈ സ്‌ട്രീറ്റിൽ വച്ചാണ് സംഭവം അരങ്ങേറിയത്. മൈക്ക് അമേസ്ബറി പ്രകോപനമില്ലാതെ ഒരാളെ ഇടിക്കുന്നതും അയാൾ തുടർന്ന് നിലത്ത് വീണിട്ടും തുടർന്നും ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആക്രമണത്തിന് ഇരയായ വ്യക്തിയുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. 2017 മുതൽ ചെഷയറിലെ ലേബർ പാർട്ടി എംപിയാണ് അമേസ്ബറി 2018 നും 2024 നും ഇടയിൽ ഷാഡോ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. ജൂലൈയിലെ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം തൻ്റെ മണ്ഡലത്തിൽ 14,696 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയിച്ചത്. ഇത്രയും നാൾ ജനപ്രതിനിധിയും ഷാഡോ മന്ത്രിയുമായിരുന്ന മൈക്ക് അമേസ്ബറിയെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ രാഷ്ട്രീയ നിരീക്ഷകരുടെ ഇടയിൽ കടുത്ത ഞെട്ടലാണ് സൃഷ്ടിച്ചത്. ജൂലൈ നാലിലെ പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ റിഫോം യുകെയുടെ സ്ഥാനാർത്ഥി മൈക്ക് അമേസ്ബറി എംപി സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.