ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൂപ്പർ മാർക്കറ്റ് ഗ്രൂപ്പ് ആയ മോറിസൺസ് വിപുലമായ രീതിയിലുള്ള അടച്ചുപൂട്ടലുകൾക്ക് തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നു. യുകെയിൽ ഉടനീളമുള്ള മോറിസണിൻ്റെ ഷോപ്പുകളിൽ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. അടച്ചുപൂട്ടൽ നടപടി ഒട്ടേറെ മലയാളികളുടെ ജോലി സാധ്യതകളെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
മറ്റ് പല ബിസിനസ് മേഖലകളിലേയ്ക്കും പണം വിനിയോഗിക്കുന്നതിനായി മീറ്റ്, ഫിഷ് കൗണ്ടറുകൾ, ഫാർമസികൾ, മാർക്കറ്റ് കിച്ചൻ എന്നിവ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ നിർത്തലാക്കാനാണ് മോറിസൺസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അടുത്ത ഏതാനും മാസങ്ങൾക്ക് ഉള്ളിൽ ഷോപ്പുകൾ അടയ്ക്കാനുള്ള നടപടി ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ മാർക്കറ്റിലെ അതിശക്തമായ മത്സരം മോറിസണിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട് . മോറിസണിനെ പിന്തള്ളി ആൽഡി യുകെയിലെ ഏറ്റവും വലിയ നാലാമത്തെ സൂപ്പർമാർക്കറ്റ് ശൃംഖല എന്ന സ്ഥാനം കൈവരിച്ചിരുന്നു.
അടച്ചുപൂട്ടൽ ബാധിച്ച മിക്കവരെയും മറ്റ് ബ്രാഞ്ചുകളിൽ പുനർ വിന്യസിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഏകദേശം 365 ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് മോറിസൺസ് പറഞ്ഞു. 52 കഫേകൾ, 35 മീറ്റ് കൗണ്ടറുകൾ, 35 ഫിഷ് കൗണ്ടറുകൾ, നാല് ഫാർമസികൾ, 18 മാർക്കറ്റ് കിച്ചണുകൾ എന്നിവയെല്ലാം അടച്ചുപൂട്ടലുകളിൽ ഉൾപ്പെടുന്നു. ശൃംഖലയുടെ 500 സൂപ്പർമാർക്കറ്റുകളിലും 1,600 മോറിസൺസ് ഡെയ്‌ലികളിലുമായി 95,000 പേർ ആണ് നിലവിൽ ജോലി ചെയ്യുന്നത് . അഞ്ച് ലണ്ടൻ സ്റ്റോറുകളിൽ ഇൻ-സ്റ്റോർ കഫേകളും നിർത്തലാക്കും. ലീഡ്സ്, പോർട്ട്സ്മൗത്ത്, ഗ്ലാസ്ഗോ എന്നിവിടങ്ങളിലെ കഫേകളെയും അടച്ചുപൂട്ടൽ തീരുമാനം ബാധിക്കും. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങൾ കമ്പനിയെ പുനർജീവിപ്പിക്കുന്നതിനുള്ള അനിവാര്യമായ പദ്ധതിയുടെ ഭാഗമാണെന്നും ഇതുമൂലം ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ സാധിക്കുമെന്നും മോറിസൺസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇലക്ട്രിക് സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി മുടങ്ങി ഹീത്രു എയർപോർട്ട് അടച്ചിടേണ്ടി വന്ന സംഭവം വൻ നിയമനടപടികൾക്ക് വഴിവെക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ദിവസം നീണ്ടുനിന്ന എയർപോർട്ട് അടച്ചിടലിനെ തുടർന്ന് തങ്ങൾക്ക് ഉണ്ടായ ചിലവുകളെ സംബന്ധിച്ച് ഒത്തു തീർപ്പിലേയ്ക്ക് എത്തിയില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് വിവിധ എയർലൈനുകൾ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 90ലധികം എയർലൈനുകളെ പ്രതിനിധീകരിക്കുന്ന സംയുക്ത കമ്മിറ്റിയാണ് വിവിധ എയർലൈനുകളുടെ കൂട്ടായ തീരുമാനം അറിയിച്ചിരിക്കുന്നത്.
വിഷയം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങൾക്ക് ഉണ്ടായ നഷ്ടത്തിന് മതിയായ സഹായവും തിരിച്ചടവും ലഭിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഹീത്രൂ എയർലൈൻ ഓപ്പറേറ്റേഴ്‌സ് കമ്മിറ്റിയുടെ ചീഫ് എക്‌സിക്യുട്ടീവ് നൈജൽ വിക്കിംഗ് പറഞ്ഞു. ഹീത്രു എയർപോർട്ട് ഒരു ദിവസം മുഴുവൻ അടച്ചിടേണ്ടിവന്നത് കാര്യമായി മറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു. യാത്രക്കാർക്കുള്ള ചെലവുകൾ, ജീവനക്കാരുടെ താമസം, അധിക ഗതാഗതം, ഇന്ധനം, വിമാനത്തിനുള്ള മറ്റ് ചെലവുകൾ എന്നീ കാര്യങ്ങൾക്കായി അധികമായി ചിലവായ തുക നഷ്‌ടപരിഹാരമായി നൽകണമെന്നാണ് എയർലൈനുകൾ ആവിശ്യപെടുന്നത്.
ഇതിനിടെ വൈദ്യുത സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് ഹീത്രൂ എയർപോർട്ടിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ച സംഭവത്തെ കുറിച്ച് അടിയന്തിര അന്വേഷണത്തിന് ഊർജ്ജ സെക്രട്ടറി എഡ് മിലിബാൻഡ് ഉത്തരവിട്ടു. നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്ററുടെ (എൻഇഎസ്ഒ) നേതൃത്വത്തിലുള്ള അന്വേഷണം യുകെയുടെ ഊർജ്ജ പ്രതിരോധശേഷിയെ കുറിച്ച് വ്യക്തമായ ചിത്രം സൃഷ്ടിക്കുകയും ഇത്തരം സംഭവങ്ങൾ തടയുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് ഊർജ്ജ സുരക്ഷാ വകുപ്പും നെറ്റ് സീറോയും പറഞ്ഞു. പടിഞ്ഞാറൻ ലണ്ടനിലെ വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നോർത്ത് ഹൈഡ് സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം വെള്ളിയാഴ്ച ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കാനും ലോകമെമ്പാടും യാത്രക്കാർ കുടുങ്ങിക്കിടക്കാനും കാരണമായി.
തീപിടുത്തത്തെ തുടർന്നുണ്ടായ വൈദ്യുതി തടസ്സത്തിൽ 16,300-ലധികം വീടുകൾക്ക് വൈദ്യുതി തടസം നേരിടുകയും ചുറ്റുമുള്ള ഏകദേശം 150 പേരെ ഒഴിപ്പിക്കുകയും ചെയ്തു . തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെങ്കിലും സംഭവത്തെ സംശയാസ്പദമായി കണക്കാക്കുന്നില്ലെന്ന് മെറ്റ് പോലീസ് പറഞ്ഞു. ഹീത്രു എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് വരുമ്പോഴും ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ബദൽ സംവിധാനങ്ങളെ കുറിച്ച് കടുത്ത ആശങ്കയാണ് ഉയർന്നുവന്നിരിക്കുന്നത് . ഹീത്രു എയർപോർട്ടിൽ ഉണ്ടായ പ്രതിസന്ധി ഏകദേശം 2 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്. നാട്ടിലേക്കും അല്ലാതെയും പുറപ്പെട്ട ഒട്ടേറെ മലയാളികളെയും എയർപോർട്ടിലെ പ്രതിസന്ധി ബാധിച്ചതായാണ് അറിയാൻ സാധിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓരോ വർഷവും നിരവധി പുതിയ ഡ്രൈവർമാർ യുകെയിലെ നിരത്തുകളിൽ വാഹനാപകടത്തിൽ കൊല്ലപ്പെടുന്നതായുള്ള ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. പുതിയതായി ഡ്രൈവിംഗ് ലൈസൻസ് പാസായി അപകടത്തിലാകുന്നവരുടെ എണ്ണം 1500ലധികം വരുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ടെസ്റ്റ് ജയിച്ച് ഒരു വർഷത്തിനുള്ളിൽ ആണ് അപകടത്തിൽ പെടുന്നത്. ഇത് കൂടാതെ നിരവധി പുതുതലമുറ ഡ്രൈവർമാർക്ക് ഗുരുതരമായി വാഹനാപകടത്തിൽ പരിക്കേൽക്കുകയും ചെയ്യുന്നുമുണ്ട്.
യുവ ഡ്രൈവർമാരുടെ പരിചയ കുറവും അമിത വേഗവും കാരണം അവർക്ക് മാത്രമല്ല മറ്റുള്ള വാഹനങ്ങളിലെ യാത്രക്കാരും കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങൾ കൂടി കൊണ്ടിരിക്കുകയാണെന്ന് റോഡ് സുരക്ഷാ ചാരിറ്റി പറഞ്ഞു. ആഗോളതലത്തിൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ മരണമടയുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. 15 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ ജീവൻ അകാലത്തിൽ പൊലിയുന്നതിനുള്ള പ്രധാന കാരണം കാർ അപകടമാണെന്ന് കണക്കുകൾ ചൂണ്ടി കാട്ടി ചാരിറ്റി പറഞ്ഞു.
2023 -ലെ കണക്കുകൾ അനുസരിച്ച് യുകെയിലെ റോഡുകളിൽ സംഭവിച്ച അപകടങ്ങളിൽ അഞ്ചിലൊന്നിലും യുവ ഡ്രൈവർമാർ ഉൾപ്പെട്ടിട്ടുണ്ട്. 2019-നും 2023-നും ഇടയിൽ യുവ ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങളിൽ കൊല്ലപ്പെട്ടവരോ ഗുരുതരമായി പരിക്കേറ്റവരോ ആയ 65 ശതമാനം പേരും പുരുഷന്മാരാണ്. പരുധിയിൽ കൂടിയ വേഗത്തിൽ വാഹനം ഓടിക്കുന്നവരാണ് പല യുവ ഡ്രൈവർമാരും. തത്ഫലമായി പലർക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടത്തിന് കാരണമാകുന്നതെന്ന് ട്രാൻസ്പോർട്ട് മേധാവികൾ പറഞ്ഞു.
അടുത്തയിടെ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച് വെറും അഞ്ചാഴ്ചകൾക്ക് ശേഷം അശ്രദ്ധമായി വാഹനം ഓടിച്ച് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കൗമാരക്കാരൻ കുറ്റസമ്മതം നടത്തിയത് വൻ വാർത്തയായിരുന്നു. എഡ്വേർഡ് സ്പെൻസർ എന്ന 19 കാരനാണ് ഈ സംഭവത്തിൽ വിചാരണ നേരിടുന്നത്. ഡ്രൈവർമാർ കാർ അശ്രദ്ധമായി ഓടിച്ചാൽ സംഭവിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ എന്താണെന്നതിന് ഉത്തമോദാഹരണമാണ് പ്രസ്തുത സംഭവം എന്ന് പോലീസ് പറഞ്ഞു. 2023 ഏപ്രിലിൽ ചിപ്പിംഗ് കാംപ്‌ഡനും ഷിപ്പ്‌സ്റ്റൺ-ഓൺ-സ്റ്റോറിനും ഇടയിലാണ് സംഭവം നടന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച് മൂന്നുപേരുടെ മരണത്തിനും മറ്റ് മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് വാർവിക്ക് ക്രൗൺ കോടതിയിൽ ഇയാൾ വിചാരണ നേരിടുന്നത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌പെൻസറിന് തൻ്റെ ഫോർഡ് ഫിയസ്റ്റയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി വാർവിക്ഷയർ പോലീസ് പറഞ്ഞു. സ്‌പെൻസറിൻ്റെ കാറിലെ യാത്രക്കാരായ ഗ്ലൗസെസ്റ്റർഷെയറിലെ ചിപ്പിംഗ് കാംപ്‌ഡൻ സ്‌കൂളിലെ സഹ വിദ്യാർത്ഥികളായ ഹാരി പർസെൽ (17), ടില്ലി സെക്കോംബ് (16), ഫ്രാങ്ക് വോർമാൽഡ് (16) എന്നിവർ പരിക്കേറ്റതിനെ തുടർന്ന് മരിച്ചു. മറ്റൊരു കാറിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയും രണ്ട് കൊച്ചുകുട്ടികളും ഗുരുതരമായി പരിക്കേറ്റു. ഇവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യോർക്ക് ഷെയറിലെ ഒരു ഫാമിൽ ആടുകളിൽ പക്ഷിപ്പനി കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ ആശങ്കകൾ ഉയർത്തി. ഇംഗ്ലണ്ടിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സംഭവം റിപ്പോർട്ട് ചെയ്യുന്നത്. യോർക്ക് ഷെയറിലെ ഒരു ഫാമിലെ കന്നുകാലികളുടെ പതിവ് പരിശോധനയ്ക്കിടെയാണ് ഈ ഒറ്റപ്പെട്ട കേസ് കണ്ടെത്തിയത്. അവിടെ ഏവിയൻ ഇൻഫ്ലുവൻസ എന്ന് അറിയപ്പെടുന്ന H5N1 വൈറസ് മുമ്പ് വളർത്തുന്ന പക്ഷികളിൽ സ്ഥിരീകരിച്ചിരുന്നു.
ശേഷിക്കുന്ന ആട്ടിൻകൂട്ടത്തിൽ വൈറസിന്റെ കൂടുതൽ അണുബാധ കണ്ടെത്തിയിട്ടില്ലെന്ന് പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ വകുപ്പ് (DEFRA) പറഞ്ഞു. ഇംഗ്ലണ്ടിൽ ഇത്തരത്തിലുള്ള കേസുകൾ കണ്ടെത്തുന്നത് ആദ്യമായിട്ടാണെങ്കിലും മറ്റ് രാജ്യങ്ങളിൽ സമാന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ പക്ഷി പനിയുടെ വൈറസ് മൂലം രാജ്യത്തെ കന്നുകാലികളിൽ രോഗം ബാധിക്കാനുള്ള അപകട സാധ്യത ഇല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
യുഎസിൽ കറവപ്പശുക്കളിൽ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രോഗബാധിതമായ സ്ഥലങ്ങളിൽ കന്നുകാലികൾക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡെഫ്ര അറിയിച്ചു .വൈറസ് പടർന്ന് പിടിക്കാതിരിക്കാനായി രോഗബാധിതരായ ആടുകളെ കൊന്നൊടുക്കിയതായി ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ അടുത്തിടെയുണ്ടായതിനെ തുടർന്ന് കന്നുകാലി കർഷകരോട് ജാഗ്രത പാലിക്കാൻ ആവിശ്യപ്പെട്ടിട്ടുണ്ട് . രോഗം കൂടുതൽ പടരാതിരിക്കാൻ കർശനമായ ജൈവസുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.
കന്നുകാലികൾക്കുള്ള അപകടസാധ്യത കുറവാണെങ്കിലും എല്ലാ ഫാം ഉടമകളും സൂക്ഷ്മമായ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അണുബാധയുടെ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ അനിമൽ പ്ലാന്റ് ഹെൽത്ത് ഏജൻസിയെ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസിയിലെ ഡോ. മീര ചന്ദ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഏപ്രിൽ മാസം മുതൽ കാർ നികുതിയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകും. ഏറ്റവും പ്രധാനപ്പെട്ട കാര്യം മുൻപ് റോഡ് നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ഇലക്ട്രിക് വാഹന ഉടമകളും ഇനിമുതൽ ടാക്സ് നൽകേണ്ടിവരും. വാഹന ഉടമകൾ 620 പൗണ്ട് വരെ നികുതി അടയ്ക്കേണ്ടതായി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 40,000 പൗണ്ടിൽ കൂടുതൽ വില വരുന്ന വാഹനങ്ങൾക്ക് പ്രതിവർഷം 425 പൗണ്ട് ആഡംബര നികുതിയും ബാധകമാകും . ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒട്ടുമിക്ക ഇലക്ട്രിക് കാറുകളുടെ വില ഈ പരുധിയിൽ കൂടുതലായതിനാൽ എല്ലാ ഇലക്ട്രിക് വാഹന ഉടമകളും ആഡംബര നികുതി നൽകാൻ ബാധ്യസ്ഥരാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതലാണ്. പുതിയതായി നടപ്പിൽ വരുത്തിയിരിക്കുന്ന നികുതി നിർദേശങ്ങൾ കൂടുതൽ ആളുകളെ ഇലക്ട്രിക് വാഹനങ്ങൾ മേടിക്കുന്നതിൽ നിന്ന് പിൻതിരിപ്പിക്കുമെന്നാണ് പൊതുവെ അനുമാനിക്കപ്പെടുന്നത്.
ഉയർന്ന തോതിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളും മറ്റു വാഹനങ്ങളും തമ്മിലുള്ള വിടവ് വർദ്ധിപ്പിക്കുന്നതിനായും, ഉപഭോക്താക്കളെ ഇലക്ട്രിക് കാറുകളിലേക്ക് നയിക്കുന്നതിനായും നിരവധി പുതിയ വാഹനങ്ങൾക്ക് ആദ്യ വർഷ വെഹിക്കിൾ എക്സൈസ് ഡ്യൂട്ടി (വി ഇ ഡി ) വർദ്ധിപ്പിക്കാനുള്ള തീരുമാനമാണ് സർക്കാർ കൈകൊണ്ടിരിക്കുന്നത്. ഒരു കാറിൻ്റെ ആദ്യ വർഷത്തെ നികുതി കണക്കാക്കുന്നത് അത് ഉത്പാദിപ്പിക്കുന്ന കാർബൺ ഡയോക്സൈഡിൻ്റെ അളവ് കണക്കിലെടുത്താണ്. . നിലവിൽ, ഇലക്ട്രിക് വാഹനങ്ങൾക്ക് വി ഇ ഡി ചാർജുകളൊന്നും ഈടാക്കുന്നില്ല. അതേസമയം, ഒരു കിലോമീറ്ററിൽ 111ഗ്രാം മുതൽ 150ഗ്രാം വരെ പുറന്തള്ളുന്ന കാറുകൾക്ക് 220 പൗണ്ട് തുകയാണ് വി ഇ ഡി ചാർജ്ജായി നൽകേണ്ടത്. ഒരു കിലോമീറ്ററിൽ 255 ഗ്രാമിൽ കൂടുതൽ പുറന്തള്ളുന്നവർ അവരുടെ ആദ്യ വർഷത്തേക്ക് 2,745 പൗണ്ട് നൽകണം. എന്നാൽ ആദ്യമായി ഇലക്ട്രിക് വാഹനങ്ങളിൽ വി ഇ ഡി കൊണ്ടുവരുന്നതാണ് പുതിയ മാറ്റം. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർ ഏപ്രിൽ മുതൽ അവരുടെ ആദ്യ വർഷ വി ഇ ഡി ചാർജ്ജായി 10 പൗണ്ട് നൽകേണ്ടതായി വരും. ഇതേ സമയം, പെട്രോൾ,ഡീസൽ, ഹൈബ്രിഡ് വാഹനങ്ങൾക്ക് ആദ്യവർഷ വി ഇ ഡി നിരക്കായി ഇരട്ടി ചാർജ് ആണ് ഏപ്രിൽ മുതൽ ഉടമസ്ഥർക്ക് നൽകേണ്ടി വരിക എന്നതും ആശങ്ക ഉളവാക്കുന്ന കാര്യമാണ്.
പഴയ ഇലക്ട്രിക് വാഹനങ്ങൾ (2017-നും 2024-നും ഇടയിൽ രജിസ്റ്റർ ചെയ്തവ) ഏപ്രിൽ മുതൽ പ്രതിവർഷം 195 പൗണ്ട് നൽകണം. 2017-ന് മുമ്പ് രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ പ്രതിവർഷം 20 പൗണ്ടും നൽകണം എന്നാണ് പുതിയ നിയമങ്ങളിൽ അനുശാസിക്കുന്നത്. അതോടൊപ്പം തന്നെ, 40,000 പൗണ്ടിൽ കൂടുതൽ വിലയുള്ള പുതിയ കാറുകൾ വാങ്ങുന്നവർ ആദ്യ അഞ്ച് വർഷത്തേക്ക് പ്രതിവർഷം 425 പൗണ്ട് അധികമായി എക്സ്പെന്‍സീവ് കാര്‍ സപ്ലിമെന്റ് എന്ന നിലയിൽ ഇനി മുതൽ നൽകേണ്ടിവരും. ഏപ്രിൽ മുതൽ, ഒരു പുതിയ ഫോർഡ് പ്യൂമ ഡ്രൈവർക്ക് ആദ്യ വർഷ വി ഇ ഡി നിരക്ക് 220 പൗണ്ടിൽ നിന്ന് 440 പൗണ്ടായി ഉയരും.
യുകെയിലെ വെയിൽസിൽ മലയാളി യുവാവ് നിര്യാതനായി. വെയിൽസിലെ സ്വാൻസിയിൽ താമസിക്കുന്ന ബിജു ജോസ് (47) ആണ് പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്ന് നിര്യാതനായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു ബിജു ജോസിനെ മോറിസ്ടൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ജോലിക്ക് പോകുന്നതിനായി തയ്യാറെടുക്കുന്നതിനിടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ സ്മിത ഉടൻ തന്നെ CPR നൽകുകയും ആംബുലൻസ് വിളിക്കുകയും ചെയ്തതിനെ തുടർന്ന് പാരാമെഡിക്കൽ ടീം സ്ഥലത്ത് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു സ്വാൻസിയിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്ന ബിജുവിനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞു നിരവധി മലയാളികൾ ആയിരുന്നു ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയത്. എന്നാൽ ബിജുവിനെ സ്നേഹിച്ചവരുടെയെല്ലാം പ്രാർത്ഥനകൾ വിഫലമാക്കി കൊണ്ട് മരണം സംഭവിക്കുകയായിരുന്നു.
കേരളത്തിൽ കോട്ടയം മറ്റക്കര മണ്ണൂർ സെന്റ് ജോർജ്ജ് ക്നാനായ കാത്തലിക് ഇടവകയിൽ പതിക്കൽ കുടുംബാംഗം ആണ്. ജോസഫ്, മേരി എന്നിവരാണ് മാതാപിതാക്കൾ. സ്വാൻസിയിലെ മോറിസ്ടൻ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന ബിജുവിന്റെ ഭാര്യ സ്മിത ബിജു ഇതേ ഹോസ്പിറ്റലിൽ തന്നെ നഴ്സ് ആയി ജോലി ചെയ്യുന്നു. ജോയൽ ബിജു, ജൊവാൻ ബിജു, ജോഷ് ബിജു എന്നിവരാണ് മക്കൾ.
ഇരുപത് വർഷത്തിലധികമായി യുകെയിൽ ജോലി ചെയ്യുന്ന ബിജുവിന് യുകെയിലുടനീളം വലിയ സൗഹൃദ വലയം ആണുള്ളത്. എപ്പോഴും നിറഞ്ഞ ചിരിയോടെ സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന ബിജു ഇനി തങ്ങൾക്കൊപ്പമില്ല എന്നത് വിശ്വസിക്കാനാവാതെ ഞെട്ടലിലാണ് യുകെ മലയാളി സമൂഹവും. ബിജുവിന്റെ കുടുംബം സമ്മതിച്ചതിനെ തുടർന്ന് ഈ ലോകത്ത് നിന്നും യാത്രയാകുമ്പോഴും അവയവ ദാനത്തിലൂടെ വേറെ കുറച്ച് ആളുകൾക്ക് ജീവിതം നീട്ടി നൽകിക്കൊണ്ടാണ് ബിജു ജോസ് യാത്രയായത്. ബിജുവിന് വേണ്ടി ഇന്ന് വൈകുന്നേരം ആറു മണിക്ക് സ്വാൻസിയിൽ ജെൻറോസ് ഹോളിക്രോസ് പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ബിജുവിന്റെ മൃതദേഹം നാട്ടിലെ ഇടവക പള്ളിയിൽ സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ബിജു ജോസിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ്‌ലീയിലെ നോർവുഡ് പ്രൈമറി സ്കൂൾ ഈ വർഷത്തെ ഈസ്റ്റർ ആഘോഷങ്ങൾ നടത്തുന്നില്ലെന്ന തീരുമാനം എടുത്തിരിക്കുന്നത് വിവാദങ്ങൾക്ക് തിരികൊളുത്തി. വൈവിധ്യമാർന്ന മറ്റ് മതവിഭാഗങ്ങളെ ബഹുമാനിക്കുന്നതിനാണ് ഈ തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് സ്കൂൾ അധികൃതർ അറിയിച്ചത്. ഹാംഷെയറിലെ ഈസ്റ്റ്‌ലീയിലുള്ള നോർവുഡ് പ്രൈമറി സ്കൂൾ ഈ വർഷം അവരുടെ ഈസ്റ്റർ ബോണറ്റ് പരേഡോ ഈസ്റ്റർ സർവീസോ നടക്കില്ലെന്ന് മാതാപിതാക്കൾക്കും കത്ത് നൽകിയതിനെ തുടർന്ന് കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. ഈസ്റ്റർ അനുബന്ധ മതപരമായ ആഘോഷങ്ങൾ നടത്താതിരിക്കുന്നതിലൂടെ സ്കൂളിലെ എല്ലാ കുട്ടികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മതപരമായ വിശ്വാസങ്ങളെ ബഹുമാനിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ താൻ ലക്ഷ്യമിടുന്നതായാണ് ഹെഡ് ടീച്ചർ സ്റ്റെഫാനി മാൻഡർ സ്കൂളിൻറെ തീരുമാനത്തെ അറിയിച്ചുകൊണ്ടുള്ള കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ഈസ്റ്റർ ആഘോഷത്തിന് പകരമായി ജൂണിൽ നടക്കുന്ന റഫ്യൂജി വീക്കിൽ തങ്ങളുടെ കുട്ടികളെ പങ്കെടുപ്പിക്കാനാണ് സ്കൂൾ അധികൃതർ പദ്ധതി ഇട്ടിരിക്കുന്നത്.
എന്നാൽ ഈസ്റ്റർ സേവനങ്ങൾ റദ്ദാക്കിയ വാർത്തയോടെ ഓൺലൈനിൽ ലഭിച്ച പ്രതികരണം അത്ര അനുകൂലമല്ലായിരുന്നു. ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഒത്തുചേർന്ന് അവർക്കായി ഇത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” എന്ന് x- ല്‍ ഒരാൾ കുറിച്ചു. താൻ ഒരു ഹിന്ദു സമുദായത്തിൽപ്പെട്ടയാളായിരുന്നെങ്കിലും താൻ സ്കൂളിലെ ഈസ്റ്റർ ആഘോഷങ്ങൾ ആസ്വദിച്ചിരുന്നതായി ഒരാൾ വെളിപ്പെടുത്തി. മറ്റുള്ള മതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് മറ്റ് ആശയങ്ങളെ ഉൾക്കൊള്ളുവാനും ബഹുമാനിക്കുവാനും കുട്ടികളെ പര്യാപ്തരാക്കുമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. താങ്കൾ ഇനി ക്രിസ്ത്യൻ ആഘോഷങ്ങൾ കൂടി റദ്ദാക്കുമോ എന്നാണ് രോക്ഷത്തോടെ ഒരാൾ പ്രതികരിച്ചത്. ഈസ്റ്റ്‌ലീയിലെ നോർവുഡ് പ്രൈമറി സ്കൂളിൻ്റെ നടപടി വരും ദിവസങ്ങളിൽ കടുത്ത ചർച്ചകൾക്ക് വഴി വെക്കുമെന്നാണ് കരുതപ്പെടുന്നത്.
ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ യുകെയിലെ സ്കൂളുകളിലെ പരമ്പരാഗതമായ സാംസ്കാരിക പൈതൃകത്തിൻ്റെ വിളിച്ചോതലാണ്. മതപരമായ കാര്യങ്ങൾക്ക് അപ്പുറം കുട്ടികൾക്ക് ധാർമ്മിക പാഠങ്ങൾ പകർന്നു നൽകുന്നതിന് ഇത്തരം ചടങ്ങുകൾ ഉപകരിക്കുമെന്നാണ് അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. യുകെയിലെ സ്കൂളുകളിലെ ക്രിസ്റ്റ്യൻ മത വിശ്വാസികൾ അല്ലാത്ത കുട്ടികളും ഇത്തരം മതപരമായ ആഘോഷങ്ങൾ പൂർണ്ണ മനസ്സോടെയാണ് സ്വാഗതം ചെയ്യുന്നത്. ഇത് ഐക്യത്തിന്റെയും അനുകമ്പയുടെയും പ്രത്യാശയുടെയും ആഘോഷമാണെന്നാണ് അധ്യാപകരും വിദ്യാർത്ഥികളും സാമൂഹിക പരിഷ്കർത്താക്കളും യുകെയിലെ ഈസ്റ്റർ ആഘോഷങ്ങളെ കുറിച്ച് അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കെറ്ററിങ്ങിൽ മലയാളി ആകസ്മികമായി മരണമടഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു. UKKCA കെറ്ററിംഗ് യൂണിറ്റ് അംഗമായ ഷൈജു ഫിലിപ്പ് ആണ് നിര്യാതനായത്. കോട്ടയം നീണ്ടൂർ കൈപ്പുഴ ആണ് കേരളത്തിലെ സ്വദേശം. പൗവത്തിൽ കുടുംബാംഗമാണ് പരേതൻ .
ഷൈജു ഫിലിപ്പിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ മിക്ക കൗൺസിലുകളും രണ്ടാമത്തെ ഭവനത്തിന് കൂടിയ നികുതി ചുമത്താനുള്ള നീക്കം ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് ഈ രംഗത്തെ അഭിപ്രായപ്പെട്ടു. 100 ശതമാനം നികുതിയാണ് മിക്ക കൗൺസിലുകളും നിലവിൽ രണ്ടാമത് സ്വന്തമാക്കുന്ന വീടുകൾക്ക് ചുമത്താൻ പോകുന്നത് . എന്നാൽ ഭവന പ്രതിസന്ധി പരിഹരിക്കാൻ ഈ നടപടി കാര്യമായി ഒന്നും ചെയ്യില്ലെന്നാണ് ഇതിനെതിരെ പ്രചാരണം നടത്തുന്നവർ പറയുന്നത്. അത് മാത്രമല്ല ഈ നികുതി സമ്പ്രദായം ആളുകളുടെ പണം കൊള്ളയടിക്കാൻ ആണെന്നാണ് ഉയർന്നുവരുന്ന വിമർശനം.
ഇംഗ്ലണ്ടിലെ ഏകദേശം 75 ശതമാനം കൗൺസിലുകളും ഏപ്രിൽ മാസം മുതൽ പ്രത്യേക നികുതി രണ്ടാമത്തെ ഭവനത്തിന് ഏർപ്പെടുത്തും. ഇതിൻറെ ഭാഗമായാണ് കൗൺസിൽ നികുതികൾ ഇരട്ടിയാകുന്നത്. നേരത്തെ വെയിൽസിൽ ഈ രീതിയാണ് പിൻതുടരുന്നത്. സർക്കാർ കണക്കുകൾ പ്രകാരം 557,000 ഭവനങ്ങൾ ആണ് ഈ വിഭാഗത്തിൽപ്പെടുന്നത്. 200-ലധികം കൗൺസിലുകൾ അവതരിപ്പിക്കുന്ന പുതിയ ചാർജ്ജ് 445 മില്യൺ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
പുതിയ പ്രീമിയം അന്യായമാണെന്ന് ടാക്സ് പേയേഴ്സ് അലയൻസിൽ നിന്നുള്ള എലിയറ്റ് കെക്ക് പറയുന്നു . വളരെ നഗ്നമായ പണ പിരിവാണ് കൗൺസിലുകൾ നടത്തുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. വളരെ ചുരുങ്ങിയ കാലം മാത്രം താമസിക്കുന്ന രണ്ടാമത്തെ വീടുകളിൽ താമസിക്കുമ്പോൾ കുറച്ചു മാത്രമെ കൗൺസിലുകളുടെ സേവനങ്ങൾ ഉപയോഗിക്കുന്നുള്ളുവെന്നും അതുകൊണ്ടുതന്നെ ഇരട്ടി കൗൺസിൽ ചാർജിൽ ഈടാക്കുന്നത് നീതികരിക്കാനാവില്ലെന്നും ആണ് പൊതുവെ ഉയർന്നുവരുന്ന അഭിപ്രായം. കൗൺസിലുകളുടെ നടപടി ഒരു നിക്ഷേപം എന്ന നിലയിൽ പുതിയ വീടുകൾ മേടിക്കുന്നവരിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കും എന്നാണ് വിപണിയിലെ വിദഗ്ധർ വിലയിരുത്തുന്നത്. തങ്ങളുടെ പ്രദേശത്തെ ഭവന പ്രതിസന്ധി പരിഹരിക്കലാണ് രണ്ടാമത്തെ വീടുകൾക്ക് നികുതി കൂട്ടി മേടിക്കുന്നതിലൂടെ കൗൺസിലുകൾ ലക്ഷ്യം വയ്ക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കൊച്ചു കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സഫോക്ക് സർവകലാശാല നടത്തിയ ഒരു സർവേയിൽ പ്രതികരിച്ചവരിൽ 3.7% പേർ അഞ്ച് വയസ്സിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും 13.1% പേർ ആറ് മുതൽ പത്ത് വയസ്സ് വരെ പ്രായമുള്ളവരാണെന്നും വെളിപ്പെടുത്തിയത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഇത്തരം ചൂഷണത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനായി അവർക്ക് ചുറ്റും ഉചിതമായ രക്ഷാകവചം ഉണ്ടായിരിക്കേണ്ടതിൻ്റെയും ഉചിതമായ ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെയും ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന സംഭവങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ വളർച്ച കുട്ടികളെ ചൂഷണം ചെയ്യുന്നതിനുള്ള പുതിയ വഴികൾ അവതരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. യുകെ പോലീസ് സേനയ്ക്ക് ഓരോ മാസവും 110-ലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമങ്ങളുടെ റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് നാഷണൽ ക്രൈം ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നത്. സ്കൂളുകളിലെ കുട്ടികൾ തങ്ങൾ അഭിമുഖീകരിച്ച ലൈംഗിക പീഡനത്തെ കുറിച്ചുള്ള പേര് വെളിപ്പെടുത്താതെ നടത്തിയ തുറന്നു പറച്ചിലുകൾ ഒരു വെബ്സൈറ്റ് വഴി പുറത്തുവിട്ടത് ആണ് ഈ വിഷയം വീണ്ടും ചർച്ചയാകാൻ കാരണമായത് . വെബ്‌സൈറ്റിൽ പറയുന്ന കാര്യങ്ങൾ കുട്ടികളെ എത്രമാത്രം ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നതിൻറെ ദൃഷ്ടാന്തമാണ് വരച്ചു കാണിക്കുന്നത്. ലൈംഗിക പീഡനത്തിന്റെയും അനുചിതമായ സ്പർശനത്തിന്റെയും മറ്റ് ചൂഷണങ്ങളുടെയും അനുഭവങ്ങൾ everyonesinvited.uk എന്ന സൈറ്റിൽ ആണ് നിരവധി കുട്ടികൾ പേര് പറയാതെ വെളിപ്പെടുത്തിയത്. തനിക്ക് 10 വയസ്സായിരുന്നപ്പോൾ സ്കൂളുകളിലേക്ക് ഉള്ള യാത്രയിൽ മൂന്നു കൗമാരക്കാരായ ആൺകുട്ടികൾ തന്നെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയെന്നും രണ്ടുപേർ തന്നെ ബലാത്സംഗം ചെയ്തുവെന്നും ഒരാൾ ദൃശ്യങ്ങൾ പകർത്തിയതും ഒരു പെൺകുട്ടി വെബ്സൈറ്റിൽ രേഖപ്പെടുത്തിയത് കടുത്ത ഞെട്ടലോടെയാണ് ഏതൊരാൾക്കും വായിക്കാൻ സാധിക്കുകയുള്ളൂ.
പ്രൈമറി സ്കൂൾ അധ്യാപകർ അവരുടെ സ്കൂളുകളിൽ ലൈംഗികാതിക്രമം നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നത് ഏറി വരികയാണെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ (NEU) ജനറൽ സെക്രട്ടറി ഡാനിയേൽ കെബെഡെ പറഞ്ഞു. പിഞ്ചുകുട്ടികളെ ചൂഷണം ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത കൗമാരക്കാരാണ്. 2023 ലെ കണക്കുകൾ പ്രകാരം 52% കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് 10 നും 17 നും ഇടയിൽ പ്രായമുള്ള വ്യക്തികളാണ് . ഇത്തരം പ്രവർത്തികളെ കുറിച്ച് വ്യക്തമായ ധാരണകൾ പകരുന്ന ലൈംഗിക വിദ്യാഭ്യാസം, എന്താണ് ആരോഗ്യകരമായ ബന്ധങ്ങൾ എന്നീ കാര്യങ്ങളെ കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുന്നതിൻ്റെ ആവശ്യകതയെ കുറിച്ചാണ് പുറത്തുവരുന്ന കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.