Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 2030 ഓടു കൂടി പെട്രോൾ വാഹന നിരോധനം നടപ്പാക്കുന്നതിൽ കമ്പനികൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎസ് താരിഫ് നയത്തെ തുടർന്ന് അടിമുടി തകർച്ചയെ നേരിടുന്ന വാഹന നിർമ്മാണ മേഖലയെ സഹായിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. മുൻ പ്രധാനമന്ത്രി ഋഷി സുനക് പിൻവലിച്ച സമയപരിധി മന്ത്രിമാർ പുനഃസ്ഥാപിച്ചതിന് ശേഷം പുതിയ പെട്രോൾ, ഡീസൽ കാറുകൾ നിർമ്മിക്കുന്നതിനുള്ള നിരോധനം 2030-ൽ പ്രാബല്യത്തിൽ വരും എന്നാണ് നേരെത്തെ റിപ്പോർട്ട് ചെയ്‌തിരുന്നത്‌.

2030 ലെ സമയപരിധിയിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെങ്കിലും തൊഴിൽ സംരക്ഷിക്കുന്നതിനും സൃഷ്ടിക്കുന്നതിനും സ്ഥാപനങ്ങൾ എങ്ങനെ മാറണമെന്ന് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് ഞായറാഴ്ച, ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു, എന്നാൽ അമേരിക്ക കാറുകൾക്ക് തീരുവ ചുമത്തിയതിനെ തുടർന്നുള്ള അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്ന വ്യവസായങ്ങളെ ഉത്തേജിപ്പിക്കാൻ ഈ നടപടികൾ മതിയാകില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. യുകെ മോട്ടോർ വ്യവസായത്തിൻ്റെ പ്രധാന കയറ്റുമതി വിപണിയായ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 25% ലെവിയാണ് ഏർപ്പെടുത്തിയിരിക്കുന്നത് .

മുൻ കൺസർവേറ്റീവ് ഗവൺമെൻ്റിൻ്റെ കീഴിൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധനം 2035 വരെ നീട്ടിയിരുന്നു, എന്നാൽ 2024 ലെ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ ലേബർ 2030 സമയപരിധി പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തു. കാറുകൾ സ്വകാര്യമായി വാങ്ങുന്നതിനുള്ള ചെലവും ചാർജിംഗ് പോയിൻ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം സമയപരിധി പാലിക്കുന്നതിന് ആവശ്യമായ നിരക്കിൽ ഡ്രൈവർമാർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നില്ലെന്ന് കാർ വ്യവസായ പ്രമുഖർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനം ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിന് കാർ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ പിഴ ഒഴിവാക്കുന്നതിന് കമ്പനികളെ സഹായിക്കുന്നതിന് ഇളവ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഇത് കൂടാതെ ആസ്റ്റൺ മാർട്ടിൻ, മക്ലാരൻ തുടങ്ങിയ യുകെയിലെ ചെറുകിട കമ്പനികൾക്ക് 2030-നപ്പുറവും പെട്രോൾ കാറുകൾ നിർമ്മിക്കാൻ അനുമതിയുണ്ട്. ചില ഹൈബ്രിഡ് വാഹനങ്ങൾക്ക് 2035 വരെ വിപണിയിൽ തുടരാനാകും.


പുതിയ താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎസിലേയ്ക്കുള്ള എല്ലാ കയറ്റുമതികളും താത്കാലികമായി നിർത്തുമെന്ന് ജാഗ്വാർ ലാൻഡ് റോവർ പ്രഖ്യാപിച്ചിരുന്നു . താത്കാലികമായാണെങ്കിലും കയറ്റുമതി നിർത്തി വെയ്ക്കുന്നത് കമ്പനിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ജാഗ്വാർ ലാൻഡ് റോവർ. യുഎസ് ഏർപ്പെടുത്തിയ താരിഫ് നയത്തെ തുടർന്ന് ആഗോളതലത്തിൽ വൻ തിരിച്ചടി ടാറ്റാ മോട്ടേഴ്സ് നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഹരി വിപണിയിലും കമ്പനിയുടെ ഷെയറുകൾ കുത്തനെ ഇടിഞ്ഞിരുന്നു. ഏപ്രിൽ ആദ്യം മുതൽ കാറുകൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം താരിഫ് അടുത്തമാസം മുതൽ ഓട്ടോ പാർട്സുകളുടെ ഇറക്കുമതിയ്ക്കും ബാധകമാകും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിൽ വിദഗ്ധ ചികിത്സ ലഭിക്കുന്നതിൽ നേരിടുന്ന കാലതാമസം ഒരു പുതിയ വാർത്തയല്ല. എന്നാൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ വരെ ചികിത്സാ താമസത്തിന് ക്രൂരമായി ഇരയാകുന്ന റിപ്പോർട്ടുകൾ ആണ് മനുഷ്യ മന:സാക്ഷിയുള്ളവരെ ഞെട്ടിക്കുന്നത് . അത്യാസന്ന നിലയിലുള്ള രോഗികൾ വിദഗ്ധ ചികിത്സ ലഭിക്കാതെ ജീവൻ വെടിയുന്ന സാഹചര്യങ്ങളും വർദ്ധിച്ചു വരുകയാണ്’.


പലപ്പോഴും ഇത്തരം മന:സ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങൾക്ക് ദൃക്സാക്ഷികളാകേണ്ടി വരുന്നത് അത്യാഹിത വിഭാഗത്തിൽ ജോലിചെയ്യുന്ന പാരാമെഡിക്കൽ ജീവനക്കാരാണ്. യുകെയിൽ ചില ആശുപത്രികളിൽ കാഷ്വാലിറ്റി ഡിപ്പാർട്ട്‌മെൻ്റിന് പുറത്ത് 20 ആംബുലൻസുകൾ വരെ ക്യൂവിൽ കിടക്കുന്ന സാഹചര്യം ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല കേസുകളിലും, രോഗികളെ കൈമാറുന്നതിന് മുമ്പ് ജീവനക്കാർ 12 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.

ഏകദേശം 600 ആംബുലൻസ് ജീവനക്കാരുടെ ഇടയിൽ നടത്തിയ സർവേയിൽ പുറത്തുവരുന്ന വിവരങ്ങൾ രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങളാണ്. യൂണിസൻ ആണ് സർവേ നടത്തിയത്. കാർ പാർക്കിംഗ് പരിചരണം കൂടുതലായി മാറി കൊണ്ടിരിക്കുകയാണെന്ന് യൂണിസൺ മുന്നറിയിപ്പ് നൽകുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 588 ജീവനക്കാരുടെ സർവേയിൽ പങ്കെടുത്തവരിൽ ഏഴിൽ ഒരാൾ (16%) 12 മണിക്കൂറോ അതിൽ കൂടുതലോ അത്യാഹിത വിഭാഗത്തിന് പുറത്ത് കാത്തുനിന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു. കുറഞ്ഞത് പകുതി (53%) പേർക്ക് ആറ് മണിക്കൂറിൽ കൂടുതൽ കാലതാമസം നേരിട്ടിട്ടുണ്ട്. ഒരു രോഗിയെ കൈമാറാൻ മണിക്കൂറുകളോളം കാത്തിരിക്കുന്നത് ഇപ്പോൾ ഒരു സ്ഥിരം സംഭവമാണെന്ന് ഇംഗ്ലണ്ടിൻ്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള യൂണിസൺ പ്രതിനിധിയും ആംബുലൻസ് ജീവനക്കാരനുമായ 58 കാരനായ ഗാവിൻ ടെയ്‌ലർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്‌കോട്ട്‌ലൻഡിൻ്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ഗാലോവേയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ആളുകളെയും വസ്തുവകകളെയും ഒഴിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണി കഴിഞ്ഞാണ് കാട്ടുതീ റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്ന് എമർജൻസി സർവീസുകൾ സംഭവസ്ഥലത്തെത്തിയിരുന്നു. അപകട സാധ്യത മുൻനിർത്തി ഈ പ്രദേശം ഒഴിവാക്കാൻ പോലീസ് ആളുകളോട് അഭ്യർത്ഥിച്ചു.


നിലവിൽ തീ അണയ്ക്കാനുള്ള പരിശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി ഹെലികോപ്റ്റർ വഴിയായി വെള്ളം പമ്പ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യുകെയിലുടനീളമുള്ള താപനില ഉയരുന്നത് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കാട്ടുതീ മുന്നറിയിപ്പ് നൽകുന്നതിന് കാരണമായി. ഗാലോവേയിലെ തീ ഇപ്പോൾ അടുത്തുള്ള ബെന്നാൻ, ലാമച്ചൻ കുന്നുകളിലേക്ക് നീങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാറ്റിൻ്റെ ഗതി മാറിയതിന് ശേഷം ഈസ്റ്റ് അയർഷയറിലെ ലോച്ച് ഡൂൺ മേഖലയിലേക്ക് തീ പടരാൻ സാധ്യതയുണ്ടെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്ക് ഡൂണിന് സമീപം ഉൾപ്പെടെയുള്ള പ്രദേശത്ത് താമസിക്കുന്നവരോട് ജനലുകളും വാതിലുകളും അടച്ചിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആധ്യാത്മികത വർഷാചരണത്തിന്റെ ഭാഗമായി കുടുംബങ്ങൾക്കായി ഈ വർഷം നടത്തുന്ന ആധ്യാത്മികത വർഷ കുടുംബ ക്വിസ് മത്സരങ്ങളിൽ(ഉർഹ 2025 )യൂണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു.

രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി മുൻ വർഷങ്ങളിൽ നടത്തിയ ആരാധനക്രമ, ദൈവശാസ്ത്ര കുടുംബ ക്വിസ് മത്സരങ്ങളുടെ ആവേശകരമായ പരിസമാപ്‌തിക്കുശേഷമാണ് ആധ്യാത്മികത വർഷാചരണം.

രൂപതയുടെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ഔദ്യോഗിക പ്രസിദ്ധീകരണമായ ദനഹായിലും ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇടവക/മിഷൻ /പ്രൊപ്പോസ്ഡ്‌ മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത് . യോഗ്യത നേടുന്നവർക്ക് ഓൺലൈൻ ആയി നടക്കുന്ന റീജനൽ തല മത്സരത്തിൽ പങ്കെടുക്കാം. രൂപതാ തലത്തിൽ നവംബർ 29 നാണ് ഫൈനൽ മത്സരം.

ദനഹായിലും സോഷ്യൽ മീഡിയ പേജുകളിലും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജനൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയാറാക്കുക . ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട് . 50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാ തല മത്സരം.

രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ടും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ടും ട്രോഫിയും നൽകും. കുടുംബങ്ങൾക്കുള്ള ആദ്ധ്യാത്മികത ക്വിസ് മത്സരത്തിന്റെ നിയമങ്ങളും , മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആധ്യാത്മികത വർഷത്തിൽ വിശ്വാസികൾ സീറോ മലബാർ സഭയുടെ പൗരസ്ത്യ ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു . എല്ലാ ഇടവക/ മിഷൻ/ പ്രൊപ്പോസഡ്‌ മിഷനുകളിലും ക്വിസ് മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാ പി ആർ ഒ റെവ ഡോ ടോം ഓലിക്കരോട്ട് , പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു എന്നിവർ അറിയിച്ചു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതിയ താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎസിലേയ്ക്കുള്ള എല്ലാ കയറ്റുമതികളും താത്കാലികമായി നിർത്തുമെന്ന് ജാഗ്വാർ ലാൻഡ് റോവർ പ്രഖ്യാപിച്ചു. യുഎസിലേയ്ക്കുള്ള കാർ ഇറക്കുമതിയ്ക്ക് 25 ശതമാനം ലെവിയാണ് പ്രാബല്യത്തിൽ വന്നത്. യൂറോപ്യൻ യൂണിയനു ശേഷം യുകെയുടെ കാർ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്.

താത്കാലികമായാണെങ്കിലും കയറ്റുമതി നിർത്തി വെയ്ക്കുന്നത് കമ്പനിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ജാഗ്വാർ ലാൻഡ് റോവർ. യുഎസ് ഏർപ്പെടുത്തിയ താരിഫ് നയത്തെ തുടർന്ന് ആഗോളതലത്തിൽ വൻ തിരിച്ചടി ടാറ്റാ മോട്ടേഴ്സ് നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഹരി വിപണിയിലും കമ്പനിയുടെ ഷെയറുകൾ കുത്തനെ ഇടിഞ്ഞിരുന്നു.


ഏപ്രിൽ ആദ്യം മുതൽ കാറുകൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം താരിഫ് അടുത്തമാസം മുതൽ ഓട്ടോ പാർട്സുകളുടെ ഇറക്കുമതിയ്ക്കും ബാധകമാകും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. നിലവിൽ യുഎസുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് യുകെ ശ്രമിക്കുന്നത്. യുകെ കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി യുകെ സർക്കാർ യുഎസുമായി ചർച്ച തുടരുമെന്ന് യുകെ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ചർച്ചകളുടെ ഭാഗമായി, പ്രധാന ടെക് കമ്പനികൾ പ്രതിവർഷം അടയ്‌ക്കേണ്ടതായി വരുന്ന £1 ബില്യൺ ഡിജിറ്റൽ സേവന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ലേബർ പാർട്ടി എംപിമാരായ യുവാൻ യാങ്, അബ്തിസാം മുഹമ്മദ് എന്നിവരെ ഇസ്രായേലിലേക്ക് പ്രവേശനം നിഷേധിച്ച് നാടുകടത്തി. സംഭവത്തിന് പിന്നാലെ, സുരക്ഷാ സേനയെ സംബന്ധിച്ചുള്ള വിവരങ്ങ ശേഖരിക്കാനും ഇസ്രായേൽ വിരുദ്ധ വീക്ഷണങ്ങൾ പ്രചരിപ്പിക്കാനും എംപിമാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഇസ്രായേൽ അധികൃതർ അവകാശപ്പെട്ടു. എംപിമാർ സഹായികളോടൊപ്പം ലൂട്ടണിൽ നിന്നാണ് ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് എത്തിയത്.

ഇസ്രായേലിൻെറ ഈ പ്രവർത്തിയെ വിമർശിച്ച് കൊണ്ട് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്ത് വന്നിരുന്നു. ഇസ്രായേൽ ഉദ്യോഗസ്ഥരോട് ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും എംപിമാർക്ക് യുകെയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വെടിനിർത്തൽ പുനഃസ്ഥാപിക്കുക, അക്രമം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗാസയിലെ സംഘർഷം അവസാനിപ്പിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന ശ്രദ്ധയെന്ന് യുകെ സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ മാസം അവസാനിച്ച വെടിനിർത്തലിന് ശേഷം ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ സമ്മർദ്ദത്തിലാക്കുന്നതിനായി ഗാസയിലെ പ്രദേശം പിടിച്ചെടുക്കാനുള്ള സൈനിക പ്രവർത്തനങ്ങൾ ഇസ്രായേൽ പുനരാരംഭിച്ചിരുന്നു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ബോംബാക്രമണങ്ങൾ പുനരാരംഭിച്ചതിനുശേഷം 1,249 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിലെ ആകെ മരണസംഖ്യ 50,609 ആയി. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം നടത്തി 1,218 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിങ്കൺഷെയറിലെ പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ഗോൾഡൻ ബീച്ച് ഹോളിഡേ പാർക്കിൽ ആണ് അപകടം സംഭവിച്ചത്. സ്കെഗ്നെസ്, വെയ്ൻഫ്ലീറ്റ്, സ്പിൽസ്ബി, ആൽഫോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങൾ സംഭവസ്ഥലത്ത് എത്തിയതായും രണ്ട് സംഘങ്ങൾ ഇപ്പോഴും സ്ഥലത്തുണ്ടെന്നും ലിങ്കൺഷെയർ ഫയർ ആൻഡ് റെസ്ക്യൂ അറിയിച്ചു.


തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ചുള്ള അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് പോലീസ് അറിയിച്ചു.
ലിങ്കൺഷെയർ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ രണ്ട് ജീവനക്കാർ ഇപ്പോഴും സ്ഥലത്തുണ്ടെന്നും
മരിച്ച രണ്ട് പേരുടെയും അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ പിന്തുണ അവർക്കുണ്ടെന്നും സേന അറിയിച്ചു.


പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തുന്നതിനായി പ്രദേശത്തെ വൈദ്യുത വിതരണം വിച്ഛേദിച്ചിരുന്നു. അന്വേഷണം പൂർത്തിയായാൽ ഉടൻ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് നാഷണൽ ഗ്രിഡിൻ്റെ വക്താവ് പറഞ്ഞു. അടിയന്തിര സംഘങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ ഈസ്റ്റ് ലിൻഡ്സെ ഡിസ്ട്രിക്റ്റ് കൗൺസിൽ പൊതുജനങ്ങളോട് പ്രദേശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഡ്രൈവിംഗ് ലൈസൻസ് ബുക്കിംഗ് സിസ്റ്റത്തിലെ പിഴവുകൾ കാരണം ഡ്രൈവിംഗ് ടെസ്റ്റിനായി ബുക്ക് ചെയ്യുന്നത് ദുഷ്കരമായി തീർന്നിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ബുക്ക് ചെയ്യുന്നതിനുള്ള ഏകമാർഗ്ഗം ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസി (ഡിവിഎസ്എ) വെബ്‌സൈറ്റ് വഴിയാണ്. എല്ലാ തിങ്കളാഴ്ചയും രാവിലെ 6 മണിക്ക് ഡിവിഎസ്എയുടെ വെബ്സൈറ്റിൽ ബുക്കിംഗ് ആരംഭിക്കുമെങ്കിലും ടെസ്റ്റ് സ്ലോട്ടുകൾ കിട്ടാറില്ലന്നതാണ് വ്യാപകമായി ഉയർന്നുവരുന്ന പരാതി.


പല വ്യക്തികളും സ്ഥാപനങ്ങളും ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രൈവിംഗ് ടെസ്റ്റ്‌ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതാണ് സാധാരണക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് ഡിവിഎസ്എയുടെ ഉപയോഗ നിബന്ധനകളുടെ ലംഘനമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബുക്കിംഗ് സേവനം ദുരുപയോഗം ചെയ്തതിന് ഡിവിഎസ്എ 800-ലധികം ബിസിനസ് അക്കൗണ്ടുകൾ അടച്ചുപൂട്ടിയതായി ആണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത് . 62 പൗണ്ട് ഫീസിനു പുറമേ ഒരു ഇടനിലക്കാരന് നൂറുകണക്കിന് പണം നൽകാൻ തയ്യാറല്ലെങ്കിൽ ഒരു ഡ്രൈവിംഗ് ടെസ്റ്റ് ലഭിക്കാൻ ശരാശരി അഞ്ച് മാസമെടുക്കും എന്നതാണ് നിലവിലെ ദുരവസ്ഥ.

ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത്. പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. യുകെയിൽ തന്നെ സ്കോട്ട് ലൻഡും വെയിൽസുമായി താരതമ്യം ചെയ്യുമ്പോൾ ഇംഗ്ലണ്ടിലാണ് ലൈസൻസ് കിട്ടാൻ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. ഇതിൽ തന്നെ ഏറ്റവും കുറവ് വിജയനിരക്ക് യോർക്ക് ഷെയർ ഉൾപ്പെടുന്ന ഹോൺസിയിലാണ്. 23.6 ശതമാനമാണ് ഹോൺസിയിലെ വിജയശതമാനം. ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ആദ്യ ഒരു വർഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാമെങ്കിലും തുടർന്ന് യുകെ ലൈസൻസ് എടുക്കേണ്ടതായി വരും. വിദ്യാർത്ഥികളായി എത്തുന്നവരെ ടെസ്റ്റിനായി മുടക്കേണ്ട ഭീമമായ തുകയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഏകദേശം 1650 പൗണ്ട് ആണ് ഡ്രൈവിംഗ് ടെസ്റ്റിനായി പലരീതിയിൽ വിനിയോഗിക്കേണ്ടതായി വരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രമുഖ ഹാസ്യ നടൻ റസ്സൽ ബ്രാൻഡിനെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു. നിരവധി ആരോപണങ്ങൾക്ക് ശേഷം 2023 സെപ്റ്റംബറിൽ ആണ് റസ്സൽ ബ്രാൻഡിനെതിരെ നടപടി ആരംഭിച്ചത്. ബ്രാൻഡ് മെയ് 2 ന് ലണ്ടനിലെ കോടതിയിൽ ഹാജരാകുമെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

നാല് സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ആണ് ഇയാൾക്ക് എതിരെ ഉയർന്നു വന്നിരിക്കുന്നത്. ബലാത്സംഗം, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങളാണ് പോലീസിന്റെ കുറ്റപത്രത്തിൽ ഉള്ളത്. വേറെ ആർക്കെങ്കിലും സമാനമായ പരാതികൾ ഉണ്ടെങ്കിൽ മുന്നോട്ടുവരണമെന്ന് മെട്രോപോളിറ്റൻ പോലീസ് അഭ്യർത്ഥിച്ചു. 1999 ൽ ബോൺമൗത്ത് ഏരിയയിൽ ബ്രാൻഡ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. ഇത് കൂടാതെ വേറെയും ആരോപണങ്ങൾ കൂടി ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

2001 ൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഏരിയയിൽ ഒരു സ്ത്രീയെ അസഭ്യം പറഞ്ഞു, 2004 ൽ വെസ്റ്റ്മിൻസ്റ്ററിൽ ഒരു സ്ത്രീയോടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും ഉപദ്രവിക്കുകയും ചെയ്തു, വെസ്റ്റ്മിൻസ്റ്ററിൽ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് റസ്സൽ ബ്രാൻഡിനെതിരെ ഉയർന്നു വന്നിരിക്കുന്ന മറ്റ് ആരോപണങ്ങൾ. കേസന്വേഷണം തുടരുകയാണെന്നും ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകൾക്ക് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന മെട്രോപൊളിറ്റൻ പോലീസിൽ നിന്നുള്ള ഡെറ്റ് സൂപ്റ്റ് ആൻഡി ഫർഫി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ നല്ലൊരു ശതമാനത്തിന്റെയും ക്ലാസുകൾ നഷ്ടപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 170,000 ലധികം കുട്ടികളുടെ സ്കൂൾ പാഠങ്ങളുടെ പകുതിയെങ്കിലും നഷ്ടപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത് വരെയുള്ളത് വെച്ച് കണക്കു കൂട്ടുമ്പോൾ ഇത് വളരെ ഉയർന്ന നിലയിലുള്ളതാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


ഇത് മൊത്തം വിദ്യാർഥികളുടെ എണ്ണത്തിന്റെ 2.3 ശതമാനം ആണ്. ഈ വിദ്യാർത്ഥികൾക്ക് 2023 – 24 അധ്യയന വർഷത്തിൽ നടന്ന ക്ലാസുകളിൽ കുറഞ്ഞത് 50 ശതമാനം എങ്കിലും നഷ്ടപ്പെട്ടതായാണ് കണക്കുകൾ കാണിക്കുന്നത്. 2022 – 23 ൽ ഇത് 2.0% മാത്രമായിരുന്നു. മൊത്തത്തിൽ, കഴിഞ്ഞ അധ്യയന വർഷത്തിൽ 171,269 വിദ്യാർത്ഥികളെ ഗുരുതരമായി ഹാജരാകാത്തവരായി തരംതിരിച്ചിട്ടുണ്ട്, 2022-23 ൽ 150,256 ആയിരുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ (DfE) ഡേറ്റ കാണിക്കുന്നു. നിലവിലെ DfE ഡേറ്റ 2006-07 ൽ ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്. കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ള അവസാന അധ്യയന വർഷമായ 2018-19 ൽ, 60,247 പേരെ ഗുരുതരമായി ഹാജരാകാത്തവരായി തരംതിരിച്ചു.

ഓരോ വർഷവും അനധികൃതമായി സ്കൂളുകളിൽ ഹാജരാകാത്തവരുടെ നിരക്ക് കുതിച്ചുയരുന്നത് കടുത്ത ആശങ്കയാണ് വിദ്യാഭ്യാസ വിദഗ്ധരുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത്. സ്കൂളുകളിൽ ഹാജരാകാത്തത് കുട്ടികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും എന്നതു മാത്രമല്ല അവരുടെ സ്വഭാവ രൂപീകരണത്തെയും കാര്യമായി ബാധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മാതാപിതാക്കളുടെ അനുവാദമില്ലാതെ സ്കൂളുകളിൽ നിന്നു മുങ്ങുന്ന വിദ്യാർത്ഥികൾ പല ക്രിമിനൽ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയകളുടെയും ചതിക്കുഴിയിൽ പെടുന്ന സംഭവവും കുറവല്ല. സ്കൂളുകൾക്ക് ഈ പ്രശ്നം പരിഹരിക്കുന്നതിനെ ഒട്ടേറെ പരിമിതികൾ ഉണ്ടെന്ന് അസോസിയേഷൻ ഓഫ് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സിന്റെ (ASCL) ജനറൽ സെക്രട്ടറി പെപ്പെ ഡി ഇയാസിയോ പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും മറ്റ് ഏജൻസികളുടെയും കൂട്ടായ പ്രവർത്തനമാണ് ഇതിനു വേണ്ടതെന്നാണ് വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ ഹാജർ നില മെച്ചപ്പെടുത്തുന്നതിന് പിഴ ഈടാക്കുന്ന നടപടി യുകെയിൽ നിലവിലുണ്ട്. സെപ്റ്റംബറിൽ, ഇംഗ്ലണ്ടിലെ സ്കൂൾ ഹാജർ പിഴകൾ 60 പൗണ്ടിൽ നിന്ന് 80 പൗണ്ടായി ഉയർന്നു, മൂന്ന് വർഷത്തിനുള്ളിൽ അതേ കുട്ടിക്ക് രണ്ടാമതും പിഴ ഈടാക്കുന്ന രക്ഷിതാവിന് ഇപ്പോൾ 160 പൗണ്ടാണ് പിഴ. സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ ഹാജർ മെച്ചപ്പെടുത്തുന്നതിന് വേഗത്തിൽ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ആഴ്ച, വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ആഹ്വാനം ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved