ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗേറ്റ്സ്ഹെഡിലെ ആഡിസൺ കോർട്ട് കെയർ ഹോമിൽ ജോലി ചെയ്തിരുന്ന നേഴ്‌സ് ഡെനിഷ് ഡേവാസിയയെ നേഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ സ്ഥിര വിലക്ക് ഏർപ്പെടുത്തി പുറത്താക്കി. 2022-ൽ രാത്രി ഷിഫ്റ്റിനിടെ ഓക്സികോഡോൺ, മിഡാസൊലം എന്നീ മരുന്നുകൾ സ്വന്തമായി ദുരുപയോഗം ചെയ്തതായി അദ്ദേഹം സമ്മതിച്ചിരുന്നു. ഇതിനെ തുടർന്ന് നേഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (NMC) നടത്തിയ ഹിയറിംഗിൽ, രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കി എന്ന കാരണത്താൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു .
2024 ആഗസ്റ്റിൽ നടന്ന പ്രാഥമിക ഹിയറിംഗിൽ, മരുന്നുകളുടെ അലമാര തുറന്നുവെച്ച് രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്നും , ഡ്യൂട്ടിക്കിടെ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നെന്നും കണ്ടെത്തി. അത് ഒരിക്കൽ മാത്രം നടന്ന സംഭവമായതിനാൽ സ്ഥിര വിലക്ക് നൽകാതെ വിട്ടുവീഴ്ച ചെയ്തിരുന്നു. എന്നാൽ, സസ്പെൻഷൻ കാലാവധി കഴിഞ്ഞപ്പോൾ നടന്ന റിവ്യൂ ഹിയറിംഗിൽ അദ്ദേഹം ഹാജരായില്ല. ശിക്ഷാ നടപടികളിൽ സഹകരിക്കാതിരിക്കുകയും, പ്രതികരണം നൽകാതിരിക്കുകയും ചെയ്തതിനാൽ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അദ്ദേഹത്തെ സ്ഥിരമായി പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് പാനൽ വ്യക്തമാക്കി.
അതേസമയം, ഡെനിഷ് ജോലി ചെയ്തിരുന്ന ആഡിസൺ കോർട്ട് കെയർ ഹോം 2023-ൽ കെയർ ക്വാളിറ്റി കമ്മീഷന്റെ പരിശോധനയിൽ “സുരക്ഷിതമല്ല” എന്ന് വിലയിരുത്തപ്പെട്ടിരുന്നു. സ്റ്റാഫ് കുറവും, താമസക്കാരുടെ സുരക്ഷാപ്രശ്നങ്ങളും ചൂണ്ടികാട്ടിയതിനെ തുടർന്ന് സ്ഥാപനത്തെ സ്പെഷ്യൽ മെഷറുകളിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ നിലവാരം മെച്ചപ്പെട്ടതായി കണ്ടെത്തി, “ഗുഡ്” റേറ്റിംഗ് നൽകി സ്പെഷ്യൽ മെഷറിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിസയുടെ കാലാവധി കഴിഞ്ഞിട്ടും യുകെയിൽ തുടരുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഹോം ഓഫീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് സ്റ്റുഡൻറ് വിസയിൽ എത്തിയ വിദ്യാർത്ഥികളെ ഹോം ഓഫീസ് നേരിട്ട് ബന്ധപ്പെട്ടാണ് വിസ കാലാവധി കഴിഞ്ഞതിനാൽ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന അറിയിപ്പ് നൽകിയത്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു.
കാലാവധി കഴിഞ്ഞ വിദ്യാർത്ഥികളെ ടെക്സ്റ്റ് മെസ്സേജ് ആയും ഇമെയിലിൽ കൂടിയും ഹോം ഓഫീസ് നേരിട്ട് ബന്ധപ്പെടുകയായിരുന്നു. കാലാവധി കഴിഞ്ഞ ചില വിദ്യാർത്ഥികൾ അഭയാർത്ഥികളായി അഭയം തേടുന്ന പ്രവണത വർദ്ധിച്ചു വരുന്നതായി ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ ബിബിസിയോട് പറഞ്ഞു. ജൂൺ വരെയുള്ള കാലയളവിൽ യുകെയിൽ ലഭിച്ച അഭയാർത്ഥി അപേക്ഷകളിൽ ഏകദേശം 13% പഠന വിസയിൽ എത്തിയവരിൽ നിന്നാണെന്നാണ് ഹോം ഓഫീസിന്റെ കണക്കുകൾ കാണിക്കുന്നത്. ഇത് ഏകദേശം 14,800 എണ്ണം വരും. വിസ കാലാവധി കഴിഞ്ഞ് താമസിക്കുന്ന കുട്ടികളിൽ നിന്ന് എത്ര അപേക്ഷകൾ ലഭിച്ചു എന്നതിനെ കുറിച്ചുള്ള കണക്കുകൾ ഹോം ഓഫീസ് പുറത്തുവിട്ടിട്ടില്ല.
യുകെയിൽ പ്രവേശിക്കുന്നതിനുള്ള കുറുക്കുവഴിയായി സ്റ്റുഡൻറ് വിസകളെ ഉപയോഗിക്കുന്നതായുള്ള ആക്ഷേപം ശക്തമാണ്. ഇതിനെ തുടർന്ന് സ്റ്റുഡൻ്റ് വിസയിൽ എത്തിയവരെ തടയുന്നതിനുള്ള നിയമങ്ങൾ രാജ്യത്ത് കർശനമാക്കിയിരുന്നു. സ്റ്റുഡൻറ് വിസയിൽ എത്തുന്നവരെ കൂടുതൽ കർശനമായ നടപടിക്രമങ്ങളിലൂടെ തിരഞ്ഞെടുക്കണമെന്ന നിർദ്ദേശം ഹോം ഓഫീസിന്റെ ഭാഗത്തുനിന്നും സർവ്വകലാശാലകൾക്ക് നൽകിയിട്ടുണ്ട് . അഭയാർത്ഥികൾക്ക് അവരുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന പദ്ധതിക്കായുള്ള പുതിയ അപേക്ഷകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഹോം സെക്രട്ടറി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു സുപ്രധാന നീക്കത്തിലൂടെ അഭയാർത്ഥികൾക്ക് അവരുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന ഒരു പദ്ധതിക്കായുള്ള പുതിയ അപേക്ഷകൾ സർക്കാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നു. പുതിയ നടപടി ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. യുകെയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മറ്റ് കുടിയേറ്റക്കാർക്കുള്ള അതേ നിയന്ത്രണങ്ങൾ അഭയാർത്ഥികൾക്ക് നേരിടേണ്ടിവരുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.
പുതിയ നിർദ്ദേശത്തിന്റെ ഭാഗമായി അഭയാർത്ഥികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ യുകെയിൽ കൊണ്ടുവരുന്നതിന് പ്രതിവർഷം കുറഞ്ഞത് £29,000 സമ്പാദിക്കുകയും അനുയോജ്യമായ താമസസൗകര്യം നൽകുകയും വേണം. ഇതോടൊപ്പം അവരുടെ കുടുംബാംഗങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്. എന്നാൽ അനധികൃത കുടിയേറ്റം കുറയ്ക്കാൻ സർക്കാർ പരാജയപ്പെട്ടെന്നും ഇതിന്റെ വ്യാപ്തി കൈകാര്യം ചെയ്യുന്നതിന് കുടുംബ പുനഃസമാഗമ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് പര്യാപ്തമല്ല എന്നും കൺസർവേറ്റീവ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് പറഞ്ഞു. യുദ്ധം, സംഘർഷം, പീഡനം എന്നിവയാൽ വേർപിരിഞ്ഞ കുടുംബങ്ങളെ സഹായിക്കുന്നതിനായി നിയമങ്ങൾ വർഷങ്ങൾക്ക് മുമ്പ് രൂപകൽപ്പന ചെയ്തതാണെന്നും എന്നാൽ പുതിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും കൂപ്പർ പറഞ്ഞു.
ഈ വർഷം ഇതുവരെ 28,000-ത്തിലധികം കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തിയിട്ടുണ്ട് എന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് . ഇത് 2024 ലെ ഇതേ കാലയളവിനേക്കാൾ കൂടുതലാണ്. ജൂൺ വരെയുള്ള കാലയളവിൽ ഈ വർഷം ലഭിച്ച അഭയാർത്ഥി അപേക്ഷകളിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻവർഷത്തെ അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 14 ശതമാനം ആണ് വർദ്ധനവ്. 2002 ലെ ഏറ്റവും ഉയർന്ന നിരക്കായ 103,000 – നേക്കാൾ നിലവിലെ അപേക്ഷകരുടെ എണ്ണം കൂടുതലാണെന്ന പ്രത്യേകതകയുമുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ബ്രിട്ടനിൽ ഉയരുന്നത്. ഇതിൻറെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചെഷയറിൽ കളിസ്ഥലത്ത് 12 വയസ്സുള്ള ആൺകുട്ടി വീണ് മരിച്ച സംഭവത്തിൽ ഒരു കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 29 -ാം തീയതി വെള്ളിയാഴ്ചയാണ് വിൻസ്‌ഫോർഡിലെ വാർട്ടണിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ കുട്ടിക്ക് അപകടം സംഭവിച്ചത്. ലോഗൻ കാർട്ടർ എന്ന പേരുകാരനായ കുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു.അപകടം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സ്ഥലത്തെത്തിയ പാരാമെഡിക്കലുകൾ കുട്ടിയെ ചികിത്സിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റൗണ്ട്എബൗട്ട് ഓടിക്കാൻ ഇ-ബൈക്കിന്റെ ചക്രങ്ങൾ ഉപയോഗിച്ചതിനെ തുടർന്നാണ് ലോഗൻ കാർട്ടർ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു . അപകടകരമായ ഡ്രൈവിംഗ് മരണത്തിന് കാരണമായെന്ന് സംശയിച്ച് തിങ്കളാഴ്ച 13 വയസ്സുള്ള ഒരു ആൺകുട്ടിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിന് വിധേയനാക്കുകയും ചെയ്തു. പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യലിസ്റ്റ് ഓഫീസർമാർ ലോഗൻ്റെ ബന്ധുക്കൾക്ക് പിൻതുണ നൽകുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ലോഗന്റെ സ്മരണയ്ക്കായി കുടുംബ സുഹൃത്തുക്കൾ ആരംഭിച്ച ഒരു GoFundMe പേജ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കളെ സഹായിക്കുന്നതിനായി £14,000-ത്തിലധികം സമാഹരിച്ചു കഴിഞ്ഞു . സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാർലമെന്റ് തിരിച്ചെത്തിയതോടെ ഡൗണിംഗ് സ്ട്രീറ്റ് ടീമിൽ അഴിച്ചു പണി നടത്തിയിരിക്കുകയാണ് പ്രധാന മന്ത്രി കെയർ സ്റ്റാർമർ. പുതിയ മാറ്റത്തിൻെറ ഭാഗമായി ഡാരൻ ജോൺസിനെ പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ വർഷം ട്രഷറിയിൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ജോൺസ് പുതിയ സ്ഥാനത്ത് മന്ത്രിസഭയിൽ തുടരും. ട്രഷറിയിൽ അദ്ദേഹത്തിന് പകരം മുൻ ട്രഷറി സെക്രട്ടറിയായിരുന്ന ജെയിംസ് മുറെ നിയമിക്കപ്പെടും. അതേസമയം കഴിഞ്ഞ വർഷം ലേബർ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഡാൻ ടോംലിൻസൺ ജെയിംസ് മുറെയുടെ മുൻ സ്ഥാനം ഏറ്റെടുക്കും.
ഈ വേനൽക്കാലം സർക്കാരിന് നിരവധി വെല്ലുവിളികൾ നിറഞ്ഞതാണ്. ചെറിയ ബോട്ടുകളിലും മറ്റുമായുള്ള അഭയാർഥികൾ ചാനൽ കടക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുക, കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക തുടങ്ങി നിരവധി അജണ്ടകൾ ഈ വേനൽക്കാലത്ത് സർക്കാരിനുണ്ട്. നിലവിൽ അഭയാർത്ഥികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന പദ്ധതി പ്രകാരമുള്ള പുതിയ അപേക്ഷകൾ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ താൽക്കാലികമായി നിർത്തിവച്ചു.
അധികാരത്തിലെത്തി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിനാലാണ് ലേബർ പാർട്ടിയിൽ ഈ അഴിച്ചു പണിയെന്ന് പ്രധാനമന്ത്രി പറയുന്നു. നമ്പർ 10 ലെ കമ്മ്യൂണിക്കേഷൻസ് ടീമിലും അഴിച്ചു പണികൾ നടക്കുന്നുണ്ട്. സ്റ്റാർമറിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർമാരിൽ ഒരാളായ ജെയിംസ് ലിയോൺസ് നിയമിതനായി ഒരു വർഷത്തിനുള്ളിൽ സ്ഥാനമൊഴിയുകയാണ്. അതേസമയം,സഹ-ഡയറക്ടറായ സ്റ്റെഫ് ഡ്രൈവർ സ്ഥാനത്ത് തുടരും. ചീഫ് ഓഫ് സ്റ്റാഫ് സ്യൂ ഗ്രേയും കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ മാത്യു ഡോയലും നേരത്തെ രാജിവച്ചതിനെ തുടർന്നാണ് ഈ പുനഃസംഘടന.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൂടുതൽ വിപുലമായ രീതിയിൽ ചൈൽഡ് കെയർ സംവിധാനങ്ങൾ ഇംഗ്ലണ്ടിൽ ആരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് അവരുടെ നേഴ്സറി ചെലവുകളിൽ കൂടുതൽ ധനസഹായം ലഭിക്കും. ഒമ്പത് മാസം മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
മേൽപറഞ്ഞ പ്രായപരിധിയിൽ ഉള്ള കുട്ടികൾക്ക് ആഴ്ചയിൽ 30 മണിക്കൂർ ചൈൽഡ് കെയർ ആണ് യോഗ്യരായ മാതാപിതാക്കൾക്ക് ലഭിക്കുന്നത്. എന്നാൽ നിലവിൽ ഈ ആനുകൂല്യം ലഭിക്കുന്നതിന് ഒട്ടേറെ പേർ വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പ്രധാനമായും ജീവനക്കാരുടെ കുറവാണ് ഈ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി എന്ന് നേഴ്സറികൾ മുന്നറിയിപ്പ് നൽകി.
പുതിയ പദ്ധതി പ്രായോഗിക തലത്തിൽ നടപ്പിലാക്കിയാൽ പ്രതിമാസം ഒരു ഫാമിലിക്ക് 240 പൗണ്ട് ലാഭിക്കാൻ കഴിയും. എന്നാൽ കൂടുതൽ കുടുംബങ്ങൾ പദ്ധതിയിൽ ചേരാൻ ആഗ്രഹിച്ചാൽ സ്ഥല പരിമിതി ഒരു പ്രശ്നമാകും. അർഹരായ പല കുടുംബങ്ങൾക്കും ഇതിൻറെ പ്രയോജനം എത്രമാത്രം ലഭിക്കും എന്നതിനെ കുറിച്ചുള്ള ആശങ്കകളും ഉയർന്നു വന്നിട്ടുണ്ട്. ഗവൺമെൻറ് ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രയോജനം മാതാപിതാക്കൾക്ക് ലഭിക്കുന്നതിന് ജീവനക്കാരുടെ അഭാവം ഒരു കാരണമാകുമെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് (NFER) നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നു. യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യത്തിൽ കൊച്ചുകുട്ടികൾ ഉള്ളവർക്ക് ഈ പദ്ധതി വലിയ അനുഗ്രഹമായിരിക്കും എന്നാണ് ഒട്ടുമിക്ക മലയാളികളും പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അത്യാസന്ന നിലയിൽ പനിയോ മറ്റ് അസുഖങ്ങളോ ബാധിച്ച് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുക. മിക്ക എൻഎച്ച്എസ് ആശുപത്രികളുടെയും സ്ഥിരം കാഴ്ചയാണിത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ദശകത്തിൽ ആക്സിഡൻറ് ആൻഡ് എമർജൻസിയിൽ കാത്തിരിക്കേണ്ടി വന്നവരുടെ എണ്ണം 2.9 ദശലക്ഷമായി ആണ് ഉയർന്നത് . നിലവിൽ എൻഎച്ച്എസ് അഭിമുഖീകരിച്ചതിൽ ഏറ്റവും ഉയർന്ന കണക്കുകൾ ആണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ദശാബ്ദം മുമ്പ് 12 മണിക്കൂർ ട്രോളി കാത്തിരിപ്പ് ഏതാണ്ട് നിലവിലില്ലായിരുന്നു. 2015 ജൂൺ, ജൂലൈ മാസങ്ങളിൽ വെറും 47 പേർ മാത്രം ആണ് ഈ രീതിയിൽ കാത്തിരിക്കേണ്ടി വന്നത് . എന്നാൽ 2025 ജൂണിൽ മാത്രം ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോയ രോഗികളുടെ എണ്ണം 38,683 ആണ് . നിലവിൽ A& E യിൽ എത്തുന്നവരിൽ 7.2ശതമാനത്തിനും ഹോസ്പിറ്റൽ അഡ്മിഷൻ ലഭിക്കാൻ 12 മണിക്കൂറോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടതായി വരുന്നുണ്ട്.
ഒരുകാലത്ത് ശൈത്യകാല രോഗം പിടിമുറുക്കുമ്പോൾ മാത്രമാണ് എൻഎച്ച്എസ് ഈ പ്രതിസന്ധിയെ നേരിട്ടിരുന്നത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. വർഷത്തിലെ 365 ദിവസവും ഈ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. നിലവിൽ പ്രതിപക്ഷ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റുകൾ ഈ വിഷയത്തിൽ സർക്കാരിൻറെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് രംഗത്ത് വന്നു. ആശുപത്രി വരാന്തകളിൽ പ്രിയപ്പെട്ടവർ വേദനയോടെ കഴിയുന്നത് നിസ്സഹായരായി കണ്ടു നിൽക്കേണ്ടിവരുന്ന കുടുംബങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നതായി ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ആരോഗ്യ, സാമൂഹിക പരിപാലന വക്താവ് ഹെലൻ മോർഗൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സഹപ്രവർത്തകയായ ഇന്ത്യക്കാരിയിൽ നിന്ന് നിരന്തരം അവഹേളനവും കുറ്റപ്പെടുത്തലും നേരിട്ട ഡെന്റൽ നേഴ്‌സിന് 25,254 പൗണ്ട് (ഏകദേശം 30 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് തൊഴിൽ ട്രൈബ്യൂണൽ. ഇന്ത്യയിൽ നിന്നുള്ള ദന്തഡോക്ടറായ ജിസ്‌ന ഇഖ്ബാലും 64കാരിയായ മോറിൻ ഹോവിസണും തമ്മിലുള്ള കേസിലാണ് നിർണ്ണായക വിധി വന്നിരിക്കുന്നത്. ലണ്ടനിലെ എഡിൻബർഗിലെ ഗ്രേറ്റ് ജങ്ഷൻ ഡെന്റൽ കേന്ദ്രത്തിലാണ് സംഭവം. 40 വർഷത്തിലേറെ പരിചയസമ്പത്തുള്ള നേഴ്‌സാണ് മോറിൻ ഹോവിസൺ. ഡെന്റൽ തെറാപ്പിസ്റ്റായ ജിസ്‌ന തന്നെ ജോലിസ്ഥലത്ത് വച്ച് രൂക്ഷമായി നോക്കുകയും അവഹേളിക്കുകയും ചെയ്യാറുണ്ടെന്നായിരുന്നു നേഴ്‌സായ മോറിൻെറ വാദം.
ട്രൈബ്യൂണലിൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൽ സംബന്ധിച്ച രേഖകളും തെളിവുകളും ഹാജരാക്കിയിരുന്നു. ഇന്ത്യയിൽ യോഗ്യതയുള്ള ദന്തഡോക്ടറായിരുന്നെങ്കിലും യുകെയിൽ പ്രാക്ടീസ് ചെയ്യാൻ ഇതുവരെ യോഗ്യത നേടിയിട്ടില്ലാത്ത ജീവനക്കാരിയായിരുന്നു ജിസ്‌ന. അതുകൊണ്ട് തന്നെ, ക്ലിനിക്കില്‍ മോറീൻ വർഷങ്ങളായി ചെയ്തുവന്നിരുന്ന റിസപ്ഷനിസ്റ്റ് ജോലികൾ ജിസ്നയ്ക്ക് ചെയ്യേണ്ടിവന്നു. 2024 സെപ്റ്റംബറിൽ മോറീൻ ജോലിസ്ഥലത്ത് കരഞ്ഞതോടെയാണ് പ്രശ്നം കൈവിട്ടത്.
അതേസമയം മോറീന്റെ ആരോപണങ്ങൾ ജിസ്ന നിഷേധിച്ചിരുന്നു. ട്രൈബ്യൂണൽ നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പെടുത്തലിനും ഭീഷണിപ്പെടുത്തലിനും നേഴ്‌സ് ഇരയായെന്ന് കണ്ടെത്തി. ജോലിസ്ഥലത്തെ ഇത്തരം പ്രവർത്തികൾ ഭീഷണിപ്പെടുത്തലായി കണക്കാക്കാമെന്നും ഇത്തരം പെരുമാറ്റം തുടർന്നാൽ തൊഴിലുടമ ഉത്തരവാദിയായിരിക്കുമെന്നും വിധിയിൽ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കംബോഡിയൻ തലസ്ഥാനമായ ഫ്നോം പെനിൽ 34 കാരിയായ ഒരു ബ്രിട്ടീഷ് സ്ത്രീ കുത്തേറ്റു മരിച്ചു . നഗരത്തിലെ ഒരു പാർക്കിൽ ഇവരെ ഗുരുതരമായ പരുക്കുകളോട് കണ്ടെത്തുകയായിരുന്നു. കംബോഡിയയിൽ മരിച്ച ബ്രിട്ടീഷ് സ്ത്രീയുടെ കുടുംബത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു എന്നും പ്രാദേശിക അധികാരികളുമായി ഞങ്ങൾ ബന്ധപ്പെട്ടുട്ടുണ്ട് എന്നും ഹോം ഓഫീസ് അറിയിച്ചു.
മരണവുമായി ബന്ധപ്പെട്ട് വിദേശ പൗരയായ ഒരു സ്ത്രീയെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 17 മണിക്കൂർ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സ്ത്രീ ഇവിടെ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അവധിയ്ക്ക് ശേഷം സെപ്റ്റംബർ ആദ്യവാരം ഇംഗ്ലണ്ടിലെ സ്കൂളുകൾ തുറക്കുകയാണ്. ഈ അവസരത്തിൽ പല കുട്ടികളും പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കാതെ സ്കൂളുകളിൽ എത്തുന്നതിന്റെ അപകട സാധ്യതയെ കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഗുരുതരമായ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണമില്ലാതെ അഞ്ചിൽ ഒരാൾ പ്രൈമറി സ്കൂളുകളിൽ എത്തുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
ജനുവരി മുതൽ ചിക്കൻപോക്സിനെതിരെയുള്ള ഒരു പുതിയ പ്രതിരോധ കുത്തിവെയ്പ്പ് സർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ അത് എത്രമാത്രം ഫലപ്രദമായി നടപ്പിലാക്കപ്പെട്ടു എന്നതിനെ കുറിച്ച് കടുത്ത ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ചെറിയ ഒരു ശതമാനം കുട്ടികൾപോലും പ്രതിരോധ വാക്സിനുകൾ എടുക്കാത്ത സാഹചര്യം നിലവിൽ ഉണ്ടെങ്കിൽ അധ്യയന വർഷ തുടക്കത്തിൽ അത് കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.ലോകാരോഗ്യ സംഘടന (WHO) അനുസരിച്ച് ഹെർഡ് ഇമ്മ്യൂണിറ്റി കൈവരിക്കുന്നതിന് കുട്ടികൾക്കിടയിൽ വാക്സിൻ എടുക്കുന്നതിനുള്ള ലക്ഷ്യം 95% ആണ്. എന്നാൽ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യാഴാഴ്ച പുറത്തിറക്കിയ 2024-25 ലെ കണക്കുകൾ കാണിക്കുന്നത് ഒരു ബാല്യകാല വാക്സിനും ഈ ലക്‌ഷ്യം കൈവരിച്ചിട്ടില്ല എന്നാണ്.
അഞ്ച് വയസ്സുള്ള കുട്ടികളിൽ 83.7% പേർക്ക് മാത്രമേ മീസിൽസ്, മമ്പ്സ്, റുബെല്ല (എംഎംആർ) വാക്സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചിട്ടുള്ളൂ. അതേസമയം പോളിയോ, വില്ലൻ ചുമ, ടെറ്റനസ്, ഡിഫ്തീരിയ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന ഫോർ-ഇൻ-വൺ പ്രീസ്‌കൂൾ ബൂസ്റ്റർ വാക്സിൻ ഇംഗ്ലണ്ടിൽ 81.4% കുട്ടികൾക്കെ നൽകിയിട്ടുള്ളൂ . കുറഞ്ഞ വാക്സിനേഷൻ നിരക്കുകൾ സെപ്റ്റംബറിൽ പ്രൈമറി സ്കൂൾ ആരംഭിക്കുമ്പോൾ കുട്ടികൾ പകർച്ചവ്യാധികൾക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് ആശങ്ക ശക്തമാക്കിയിട്ടുണ്ട് . കുട്ടികൾക്ക് വാക്സിനുകൾ നൽകിയിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ സർക്കാർ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ജൂലൈയിൽ ലിവർപൂളിൽ അഞ്ചാംപനി ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു . ഒരു ദശാബ്ദത്തിനിടെ യുകെയിൽ നടന്ന ആദ്യത്തെ മരണമാണിത്. ലിവർപൂളിലെ 73% കുട്ടികൾക്ക് മാത്രമേ അഞ്ചാംപനിയിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ രണ്ട് കുത്തിവയ്പ്പുകൾ ലഭിച്ചിട്ടുള്ളൂ.