Main News

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ ഭീകര സംഘടനയായി നിരോധിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച 100 -ൽ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ, ബ്രിസ്റ്റൽ, ട്രൂറോ എന്നിവിടങ്ങളിൽ ശനിയാഴ്ച പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ പിന്തുണച്ച് പ്രകടനങ്ങൾ നടന്നിരുന്നു. വെസ്റ്റ്മിൻസ്റ്ററിൽ നടന്ന പ്രകടനങ്ങളിൽ പലസ്തീൻ ആക്ഷനെ പിന്തുണച്ച് പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചതിന് തീവ്രവാദ കുറ്റകൃത്യങ്ങൾ ആരോപിച്ച് 55 പേരെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് പറഞ്ഞു.


ഈ മാസം ആദ്യമാണ് 2000 ലെ തീവ്രവാദ നിയമപ്രകാരം സർക്കാർ പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ നിരോധിച്ചത്. ഇതോടെ ഈ ഗ്രൂപ്പിൽ അംഗത്വം നേടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. എന്നിരുന്നാലും രാജ്യത്തുടനീളം നിരവധി പേരാണ് പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൻറെ പ്രകടനത്തിൽ സജീവമായി പങ്കെടുക്കുന്നത്. ലണ്ടനിൽ പാർലമെന്റ് സ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപവും പ്രതിഷേധക്കാർ ഒത്തുകൂടിയിരുന്നു. പ്ലക്കാർഡുകൾ പിടിച്ച് സമരത്തിൽ പങ്കെടുക്കുന്ന മിക്കവരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് . ബ്രിസ്റ്റലിലെ കോളേജ് ഗ്രീനിൽ നടന്ന പ്രകടനത്തിന് ശേഷം തീവ്രവാദ നിയമപ്രകാരം 17 പേരെ അറസ്റ്റ് ചെയ്തതായി ആവോൺ ആൻഡ് സോമർസെറ്റ് പോലീസ് പറഞ്ഞു.


ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പാണ് പാലസ്തീൻ ആക്ഷൻ . ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ ആണ് പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയത് . പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ് ഷെയറിലെ ആർ‌എ‌എഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത്.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വാട്ടർ കമ്പനികൾ മൂലമുണ്ടാകുന്ന മലിനീകരണം ഒരു വർഷത്തിനുള്ളിൽ 60 ശതമാനം വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പരിസ്ഥിതി ഏജൻസി പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്തെ വാട്ടർ കമ്പനികളെ പ്രതിക്കൂട്ടിൽ നിർത്തുന്ന കണക്കുകൾ പുറത്തു വന്നത്. എംപിമാരുടെ ഒരു ക്രോസ് പാർട്ടി ഗ്രൂപ്പായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പുറത്തുവിട്ട വിവരങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും കടുത്ത നടപടിയെടുക്കണം എന്നും അഭിപ്രായപ്പെട്ടു. മലിനീകരണത്തിന് തേംസ് വാട്ടർ, സതേൺ വാട്ടർ , യോർക്ക് ഷെയർ വാട്ടർ എന്നീ കമ്പനികളാണ് പ്രധാനമായും പ്രതിക്കൂട്ടിൽ.


2024 ൽ ഇംഗ്ലണ്ടിൽ ആകെ 2801 മലിനീകരണ സംഭവങ്ങൾ ആണ് ഉണ്ടായത്. 2023 -ൽ ഇത് 2174 ആയിരുന്നു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 60 ശതമാനം വർദ്ധനവ് ആണ്. മലിനീകരണത്തിന്റെ കഴിഞ്ഞ വർഷത്തെ തോത് ഇതുവരെയുള്ള കണക്കുകൾ വെച്ച് ഏറ്റവും കൂടുതലാണ്. രാജ്യത്തെ വാട്ടർ വ്യവസായത്തിന്റെ ദുരവസ്ഥ വെളിവാക്കുന്ന കണക്കുകൾ തിങ്കളാഴ്ച പുറത്തുവരാനിരിക്കുന്ന വാട്ടർ ഇൻഡസ്ട്രിയുടെ അവലോകനത്തിന് മുന്നോടിയായാണ് പുറത്തു വന്നത്.


വാട്ടർ കമ്പനികളുടെ മേൽ കടുത്ത നിയന്ത്രണം വേണമെന്നാണ് പൊതുവെ ഉയർന്നു വരുന്ന വികാരം. തിങ്കളാഴ്ചത്തെ അവലോകന യോഗത്തിൽ ഈ മേഖലയുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചുള്ള തൻറെ ശുപാർശകൾ വാട്ടർ കമ്മീഷൻ ചെയർമാൻ സർ ജോൺ കുൻലിഫ് അവതരിപ്പിക്കും. പുറത്തുവന്ന കണക്കുകൾ അപമാനകരമാണെന്ന് പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു. കർശനമായ നിയമങ്ങൾ ഇല്ലാത്തതും ദുർബലമായ നിയന്ത്രണങ്ങളും നമ്മുടെ നദികളെ എങ്ങനെയാണ് മലിനമാക്കുന്നു എന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ് പുറത്തുവരുന്ന കണക്കുകളിൽ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യങ്ങളിലെയും അറ്റകുറ്റ പണികളിലെയും നിക്ഷേപ കുറവാണ് ഈ മേഖലയിലെ പ്രതിസന്ധികൾക്ക് പ്രധാനകാരണമെന്ന് വാട്ടർ യുകെയുടെ വക്താവ് പറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ പല ഭാഗങ്ങളിലും ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മോശം കാലാവസ്ഥയ്ക്ക് പിന്നാലെ മെറ്റ് ഓഫീസ് യെല്ലോ വെതർ വാണിംഗ് പുറപ്പെടുവിച്ചു. കനത്തമഴ മൂലം പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും യാത്രാ കാലതാമസത്തിനും വൈദ്യുതി തടസ്സത്തിനും സാധ്യതയുണ്ട്. ഇന്ന് രാത്രി 9 മണി വരെ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും അലേർട്ട് പ്രാബല്യത്തിൽ ഉണ്ട്. കനത്ത മഴയെ തുടർന്ന് നദികളിലെ വെള്ളത്തിൻെറ ഒഴുക്ക് വർദ്ധിക്കുമെന്നും പൊതുഗതാഗതം തടസ്സപ്പെടുന്നതിന് സാധ്യത ഉണ്ടെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

കിഴക്കൻ സ്കോട്ട് ലൻഡിൽ അതിർത്തികൾ മുതൽ അബർഡീൻ വരെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 4 നു പ്രാബല്യത്തിൽ വരുന്ന ഈ അലേർട്ടുകൾ ഞായറാഴ്ച ഉച്ചവരെ നിലനിൽക്കും. ഇന്ന് ലണ്ടനിലും തെക്ക്-കിഴക്കൻ മേഖലയിലും ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയെ തുടർന്ന് ആംബർ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. യുകെയിലെ ഈ വർഷത്തെ മൂന്നാമത്തെ ഉഷ്ണതരംഗത്തിന് പിന്നാലെയാണ് ഈ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഉഷ്‌ണ തരംഗത്തെ തുടർന്ന് യോർക്ക്ഷയർ, കെന്റ്, സസെക്സ് തുടങ്ങിയ പ്രദേശങ്ങളിൽ ഹോസ്പൈപ്പ് നിരോധനം പ്രാബല്യത്തിൽ വന്നിരുന്നു.

ഉഷ്‌ണ തരംഗത്തിന് പിന്നാലെ നിലം വരണ്ടിരിക്കുന്നതിനാൽ പെട്ടെന്നുള്ള മഴ വെള്ളപ്പൊക്കത്തിനുള്ള സാധ്യത കൂട്ടുന്നു. ഞായറാഴ്ച ഉച്ച മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ കോൺവാളിലും ഡെവോണിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ വാണിംഗ് പ്രാബല്യത്തിൽ ഉണ്ട്. വെയിൽസിലും വടക്കൻ അയർലൻഡിലും നിലവിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒന്നും തന്നെ പ്രാബല്യത്തിൽ ഇല്ല.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെക്സിക്കോയിൽ നിന്ന് യുകെയിലേക്ക് മയക്കുമരുന്ന് കടത്താൻ സ്വന്തം മക്കളെ ഉപയോഗിച്ച കുറ്റത്തിന് അമ്മയ്ക്ക് ജയിൽ ശിക്ഷ വിധിച്ചു. 14.4 മില്യൺ പൗണ്ട് വില വരുന്ന കൊക്കെയ്ൻ കടത്തിയ കുറ്റത്തിന് ഫർസാന കൗസറിനെതിരെ വെള്ളിയാഴ്ച ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ 13 വർഷത്തിലേറെ തടവിന് ശിക്ഷിച്ചു. ഇവർ ബ്രാഡ്ഫോർഡ് സ്വദേശിനിയാണ്.


2024 നവംബർ 11-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് ബെർമിംഗ്ഹാം വിമാനത്താവളത്തിൽ നിന്ന് തന്റെ നാല് ആൺമക്കളുടെയും മകളുടെയും മരുമകൾക്കും ഒപ്പമാണ് ഇവർ അറസ്റ്റിലായത് . മയക്കുമരുന്ന് നിറച്ച സ്യൂട്ട്കേസുകളുമായി കാൻകൂണിൽ നിന്ന് മടങ്ങിയെത്തിയ കൗസറിന് ഈ രീതിയിൽ പ്രവർത്തിക്കുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ചിരുന്നതായി നാഷണൽ ക്രൈം ഏജൻസി അറിയിച്ചു (എൻ‌സി‌എ) സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ റിക്ക് മക്കെൻസി പറഞ്ഞു. എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കാത്ത രീതിയിൽ തെളിവുകളുടെ ഒരു സൂചന പോലും ഇല്ലാതെയാണ് അവർ കുറ്റകൃത്യം നടത്തിയത്. അമ്മയ്ക്കൊപ്പം കുറ്റകൃത്യത്തിൽ പങ്കാളിയാകുമ്പോൾ ഇവരുടെ ഇളയ മകൾക്ക് 17 വയസ്സ് മാത്രം ആയിരുന്നു പ്രായം.

കാൻകൂണിൽ നിന്ന് യുകെയിലേക്ക് കൊക്കെയ്ൻ കടത്താൻ സഹായിക്കുന്നതിനായി, “അങ്കിൾ” എന്നറിയപ്പെടുന്ന പാകിസ്ഥാനിലെ ഒരു അജ്ഞാത കൂട്ടാളിയുമായി കൗസർ പ്രവർത്തിച്ചുവരികയായിരുന്നു. ഏകദേശം 14.4 മില്യൺ പൗണ്ട് വിലയുള്ള 180 കിലോഗ്രാം കൊക്കെയ്‌നുമായി കുട്ടികൾ വിമാനത്താവളത്തിൽ എത്തിയപ്പോൾ അവരെ കൊണ്ടു പോകാൻ മാത്രമാണ് താൻ അവിടെ ഉണ്ടായിരുന്നതെന്ന് അവർ അവകാശപ്പെട്ടു. 2024 ആഗസ്റ്റിനും നവംബറിനും ഇടയിൽ അഞ്ചാം തവണയാണ് സംഘം കൊക്കെയ്ൻ ബർമിംഗ്ഹാം വിമാനത്താവളത്തിലേക്ക് കൊറിയർ ചെയ്തതെന്ന് എൻസിഎ കണ്ടെത്തി. ഇവരുടെ എല്ലാ മക്കൾക്കും കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

സോമർ സെറ്റിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനാപകടത്തിൽ പെട്ട് 10 വയസ്സുകാരനായ ആൺകുട്ടി മരിച്ചു. ഒൻപത് പേർ പരുക്കുകളോടെ ആശുപത്രിയിൽ ആണ്. രണ്ട് പേർ ബ്രിസ്റ്റൽ ചിൽഡ്രൻസ് ആശുപത്രിയിലും നാല് പേർ സോമർസെറ്റിലും ആണ്. ഇത് കൂടാതെ മൂന്ന് മുതിർന്നവരും സോമർസെറ്റിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.

മൈൻ ഹെഡ് മിഷൻ സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഏകദേശം 70 പേർ ആണ് ഉണ്ടായിരുന്നത്. അപകടം നടന്ന ഉടനെ 21 യാത്രക്കാരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ദൃക്സാക്ഷികൾ മുന്നോട്ട് വരണമെന്നും സോമർസെറ്റ് പോലീസ് പറഞ്ഞു. അപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മാതാപിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരും സ്കൂളിൽ എത്തിയിരുന്നു. അപകടത്തിൽ പെട്ട കുട്ടികളുടെ ചികിത്സയ്ക്കായി സർക്കാരിൽ നിന്ന് ധനസഹായം തേടുന്നതിനായി സോമർസെറ്റ് കൗൺസിലുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ടിവർട്ടൺ ആൻഡ് മൈൻഹെഡിന്റെ എംപിയായ റേച്ചൽ ഗിൽമോർ അറിയിച്ചു.

അപകടം നടന്ന ഉടനെ തന്നെ എമർജൻസി സർവീസുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. പഠന യാത്രയുടെ ഭാഗമായി മൃഗശാല സന്ദർശിച്ച് മടങ്ങിയ മൈൻഹെഡിൻ്റെ സ്കൂൾ ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഏകദേശം 20 അടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽപെട്ട വാഹനത്തിൽ നിന്ന് യാത്രക്കാരെ പുറത്തെടുക്കാൻ അഗ്നിശമന സേനാംഗങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടി വന്നതായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പോലീസ്, ഫയർ സർവീസ്, ആംബുലൻസ് സർവീസ് എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത പത്രസമ്മേളനത്തിൽ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 20 ഓളം ആംബുലൻസുകൾക്ക് ഒപ്പം മൂന്ന് എയർ ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകടത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും സാക്ഷികളോട് മുന്നോട്ട് വരാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അവോൺ ആൻഡ് സോമർസെറ്റ് പോലീസ് പറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന വംശീയ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട പിന്നോക്ക പശ്ചാത്തലത്തിൽ നിന്നുള്ളവരുടെ കുട്ടികൾ മരിക്കാനുള്ള സാധ്യത നിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ (പിഐസിയു) പ്രവേശിപ്പിച്ച ഈ കുട്ടികൾക്ക് സ്ഥിരമായി മോശം ഫലങ്ങൾ ഉണ്ടായതായി ലണ്ടനിലെ ഇംപീരിയൽ കോളേജിലെ അക്കാദമിക് വിദഗ്ധർ നടത്തിയ ഗവേഷണത്തിൽ ആണ് കണ്ടെത്തിയത്. ഇതിനു പുറമെ ഇത്തരം വംശീയ ന്യൂനപക്ഷത്തിൽ പെട്ടവർ ഡിസ്ചാർജ് ചെയ്തതിനുശേഷം വീണ്ടും ഗുരുതരാവസ്ഥയിൽ പ്രവേശിക്കുന്നതിനും സാധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് .

2008 നും 2021 നും ഇടയിൽ യുകെയിലുടനീളമുള്ള 15 വയസ്സും അതിൽ താഴെയും പ്രായമുള്ള 160,000-ത്തിലധികം കുട്ടികളിൽ നടത്തിയ 14 വർഷത്തെ പഠനത്തിൻറെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ലാൻസെറ്റ് ചൈൽഡ് & അഡോളസെന്റ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആരോഗ്യ മേഖലയിലെ കടുത്ത അസമത്വങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. മുൻ പഠനങ്ങൾ പ്രകാരം ന്യൂനപക്ഷ വംശീയ പശ്ചാത്തലമുള്ളവരുടെ കുട്ടികൾ പിഐസിയുവിൽ പ്രവേശിപ്പിക്കുന്നത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതൽ ആണ്. എന്നാൽ അതിശയിപ്പിക്കുന്ന കാര്യം ഏഷ്യൻ ന്യൂനപക്ഷ വംശത്തിൽ പെട്ട കുട്ടികൾ പിഐസിയുവിൽ പ്രവേശിക്കുന്ന സംഭവത്തിൽ മരണപ്പെടുന്നവരുടെ എണ്ണം വെളുത്ത വർഗക്കാരെക്കാൾ 52 ശതമാനം കൂടുതലാണ്. 26022 വംശീയ ന്യൂനപക്ഷത്തിൽപെട്ട കുട്ടികൾ പിഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ 1336 പേരാണ് മരണമടഞ്ഞത്. വെളുത്ത വംശജരായ കുട്ടികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ 154,041പേർ പ്രവേശിച്ചപ്പോൾ 4,960 പേരാണ് മരിച്ചത്.


ഈ അസമത്വത്തിന് പിന്നിലെ കാരണങ്ങൾ സങ്കീർണ്ണമാണെന്നും വിവേചനം, ഭാഷാ തടസ്സങ്ങൾ തുടങ്ങിയ ഘടനാപരമായ ഘടകങ്ങൾ ഇതിന് കാരണമാകുന്നുണ്ടെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ശസ്ത്രക്രിയ, ക്യാൻസർ വിഭാഗത്തിൽ നിന്നുള്ള പഠനത്തിന്റെ മുഖ്യ രചയിതാവായ ഡോ. ഹന്ന മിച്ചൽ പറഞ്ഞു. വംശീയതയും ഭാഷാപരമായ പ്രശ്നങ്ങളും കുട്ടികളുടെ ആരോഗ്യകരമായ കാര്യങ്ങളുമായി ബന്ധപ്പെടുന്നത് തികച്ചും നിരാശജനകമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്തുവന്ന റിപ്പോർട്ട് ചൂടുപിടിച്ച ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. രാജ്യത്തെ കടുത്ത ആരോഗ്യ അസമത്വങ്ങൾ ഇല്ലാതാക്കാൻ ഈ ഗവൺമെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും നിങ്ങൾ എവിടെയാണ് താമസിക്കുന്നത് അല്ലെങ്കിൽ നിങ്ങളുടെ ചർമ്മത്തിന്റെ നിറം നോക്കി ഒരിക്കലും ജീവിതസാധ്യത നിർണ്ണയിക്കരുത് എന്നും ആണ് ഈ വിഷയത്തിൽ ഗവൺമെൻ്റ് വക്താക്കൾ പ്രതികരിച്ചത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

പതിനാറും പതിനേഴും വയസ്സുള്ളവർക്ക് ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് വോട്ടു ചെയ്യാനുള്ള വിപ്ലവകരമായ തീരുമാനം യുകെയിൽ നടപ്പിലാക്കുന്നു. ഈ പ്രായത്തിലുള്ള വോട്ടർമാർക്ക് അടുത്ത പൊതു തിരഞ്ഞെടുപ്പ് മുതൽ വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശം ലഭിക്കും . പുതിയതായി പാർലമെൻറിൽ അവതരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ബില്ലിലെ സുപ്രധാന നിർദ്ദേശമാണ് പ്രായപരുധി കുറയ്ക്കുമെന്നത്.


നിലവിൽ സ്കോട്ട്ലൻഡിലെയും വെയിൽസിലെയും തദ്ദേശ കൗൺസിൽ തിരഞ്ഞെടുപ്പുകൾക്കും സെനഡ്, സ്കോട്ടിഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്കും ഏറ്റവും കുറഞ്ഞ വോട്ടിംഗ് പ്രായം ഇതിനകം 16 ആണ്. എന്നാൽ യുകെ പാർലമെന്റ്, ഇംഗ്ലണ്ടിലെ തദ്ദേശ തിരഞ്ഞെടുപ്പുകൾ, വടക്കൻ അയർലണ്ടിലെ എല്ലാ തിരഞ്ഞെടുപ്പുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് തിരഞ്ഞെടുപ്പുകൾക്ക് ഇത് 18 ആണ്. 1969-ൽ വോട്ടിംഗ് പ്രായം 21-ൽ നിന്ന് 18 ആയി കുറച്ചതിനുശേഷം യുകെയിലുടനീളം വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുന്നത് വോട്ടർമാരിൽ വരുത്തുന്ന ഏറ്റവും വലിയ മാറ്റമായിരിക്കും.


വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുമെന്ന വാഗ്ദാനം ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു, എന്നാൽ കഴിഞ്ഞ വേനൽക്കാലത്തെ രാജാവിന്റെ പ്രസംഗത്തിൽ ഇത് ഉൾപ്പെടുത്തിയിരുന്നില്ല. താൻ 16-ാം വയസ്സിൽ അമ്മയായെന്നും ആ പ്രായത്തിൽ ആളുകൾ ജോലിക്ക് പോവുകയും നികുതി അടയ്ക്കുകയും ചെയ്യുകയെന്ന സാഹചര്യത്തിൽ വോട്ടവകാശം ഉണ്ടായിരിക്കണമെന്നത് ന്യായമായ ആവശ്യമാണെന്ന് കരുതുന്നതായി ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പറഞ്ഞു. എന്നാൽ യുവാക്കൾ ഇടതുപക്ഷ പാർട്ടികളോട് അനുകൂല മനോഭാവം പുലർത്തുന്നവർ ആയതിനാൽ ഈ നീക്കം ലേബർ പാർട്ടിക്ക് അനുകൂലമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ 16 ഉം 17 ഉം പ്രായത്തിലുള്ള വോട്ടർമാരുടെ എണ്ണം 3 ശതമാനം മാത്രമാണെന്നും ഈ തീരുമാനം ഉണ്ടാക്കുന്ന സ്വാധീനം നിസാരമാകുമെന്നുമാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

സോമർ സെറ്റിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഒരു കുട്ടി കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടം നടന്ന ഉടനെ തന്നെ എമർജൻസി സർവീസുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. പഠന യാത്രയുടെ ഭാഗമായി മൃഗശാല സന്ദർശിച്ച് മടങ്ങിയ മൈൻഹെഡിൻ്റെ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.

ബസ് ഏകദേശം 20 അടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് യാത്രക്കാരെ പുറത്തെടുക്കാൻ അഗ്നിശമന സേനാംഗങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടി വന്നതായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പോലീസ്, ഫയർ സർവീസ്, ആംബുലൻസ് സർവീസ് എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത പത്രസമ്മേളനത്തിൽ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 20 ഓളം ആംബുലൻസുകൾക്ക് ഒപ്പം മൂന്ന് എയർ ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകടത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും സാക്ഷികളോട് മുന്നോട്ട് വരാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അവോൺ ആൻഡ് സോമർസെറ്റ് പോലീസ് പറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതൽ നിയമങ്ങൾ പരിഗണിക്കുന്നതായി ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു. ഈ വിഷയത്തിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ ഏർപ്പെടുത്തുന്ന പ്രായപരിധി പരിശോധന നിയമങ്ങൾ ജൂലൈ അവസാനം ആരംഭിക്കുകയാണ്. എന്നാൽ കൂടുതൽ കർശനമായ ചട്ടങ്ങളും ഈ രംഗത്ത് വേണമെന്നുള്ള സൂചനകളാണ് മന്ത്രി നൽകിയത്.


ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഓൺലൈനിൽ കുട്ടികൾക്ക് സുരക്ഷാ ഭീഷണി കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നത്. സാമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ പ്രായപരിധി പരിശോധന ശക്തമായ രീതിയിൽ നടപ്പാക്കണമെന്ന് സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. കുട്ടികൾക്ക് ലഭിക്കുന്ന ഓൺലൈൻ ഉള്ളടക്കങ്ങളിൽ ദോഷകരമായ വിവരങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിനായി സാങ്കേതിക മാറ്റങ്ങൾ ഉണ്ടാകണമെന്ന് കമ്പനികളോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട് .

ഓൺലൈനിൽ കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള നിയമനടപടികൾ അധികാരത്തിൽ എത്തിയാൽ നടപ്പാക്കുമെന്ന് തങ്ങളുടെ തെരഞ്ഞെടുപ്പ് പത്രികയിൽ ലേബർ പാർട്ടി പറഞ്ഞിരുന്നു. എന്ന് കഴിഞ്ഞ സർക്കാർ കൊണ്ടുവന്നത് അല്ലാതെ പുതിയ നിയമങ്ങൾ ഒന്നും കെയർ സ്റ്റാർമർ സർക്കാർ മുന്നോട്ട് വച്ചിട്ടില്ല. കുട്ടികൾ സ്കൂളുകളിൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശനമായ നിയമനിർമ്മാണം വേണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ ആവശ്യപ്പെടുന്നത്. സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ നിരോധിക്കുന്നതിനായി രാജ്യവ്യാപകമായി നിയമനിർമ്മാണം നടത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ചില മാതാപിതാക്കളെങ്കിലും തങ്ങളുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവർക്ക് സ്മാർട്ട്ഫോൺ ഉള്ളത് നല്ലതാണെന്ന അഭിപ്രായക്കാരാണ്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ തൊഴിൽ ഇല്ലായ്മ കുതിച്ചുയരുന്നതായുള്ള കണക്കുകൾ പുറത്ത് വന്നു. ഇതോടൊപ്പം ശമ്പള വർദ്ധനവ് നിരക്ക് കുറഞ്ഞതായും ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ച് മുതൽ മെയ് വരെയുള്ള 3 മാസങ്ങളിലെ വാർഷിക ശമ്പള വളർച്ചാ നിരക്ക് 5% ആയാണ് കുറഞ്ഞത്. രാജ്യത്തിൻറെ തൊഴിൽ ഇല്ലായ്മയെ ചൂണ്ടികാണിക്കുന്ന നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ് ആണ്.


വേതന വളർച്ചാ മുരടിപ്പിനൊപ്പം തൊഴിൽ ഇല്ലായ്മ നിരക്കും കൂടി. 4.7% ആയി ആണ് തൊഴിൽ ഇല്ലായ്മ നിരക്ക് ഉയർന്നത്. നാല് വർഷത്തെ ഏറ്റവും ഉയർന്ന തൊഴിൽ ഇല്ലായ്മ നിരക്കാണിത്. യുകെയിൽ പണപ്പെരുപ്പ നിരക്ക് കുതിച്ചുയർന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. 2024 ജനുവരിക്ക് ശേഷം ഏറ്റവും വലിയ കുതിച്ചു കയറ്റമാണ് പണപ്പെരുപ്പത്തിൽ ഉണ്ടായത്. ജൂൺ മാസത്തിൽ വിലകൾ കുതിച്ച് ഉയർന്നതാണ് പണപ്പെരുപ്പം 3.6 ആയി കുതിച്ചുയരാൻ കാരണമായത്.


പണപ്പെരുപ്പം ഉയർന്നതും വേതന വളർച്ച മുരടിച്ചതും തൊഴിൽ ഇല്ലായ്മ നിരക്ക് കുറഞ്ഞതും അടുത്ത ആഴ്ച നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അവലോകന യോഗത്തെ സ്വാധീനിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് തൊഴിൽ വിപണി പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയ്ക്ക് സമാനമായ സൂചനകൾ ഈ ആഴ്ച ആദ്യം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി നൽകിയിരുന്നു. അതേസമയം, തൊഴിൽ ഉടമകൾക്ക് ഏർപ്പെടുത്തിയ നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ ആണ് തൊഴിൽ ഇല്ലായ്മ വർദ്ധിക്കുന്നതിന് കാരണമെന്ന അഭിപ്രായം ശക്തമാണ്. ചാൻസിലർ റേച്ചൽ റീവ്സ് നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ വർദ്ധന പ്രഖ്യാപിച്ചതിന് ശേഷമുള്ള എട്ടിൽ ഏഴ് മാസങ്ങളിലും തൊഴിൽ ഇല്ലായ്മ കൂടിയതായാണ് കണക്കുകൾ കാണിക്കുന്നത്.

Copyright © . All rights reserved