ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറാനുള്ള യുകെയുടെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് മയപ്പെടുത്തി . ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഏറ്റവും മികച്ച കരാറാണ് ഇത് എന്ന് ട്രംപ് പ്രതികരിച്ചത് . കഴിഞ്ഞ മാസം വരെ ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിറ്ററിയുടെ ഭാഗമായ ഡിയാഗോ ഗാർസിയ ഉൾപ്പെടെയുള്ള ദ്വീപുകൾ വിട്ടുനൽകുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ട്രംപ് വിമർശിച്ചിരുന്നു. ചൈനയും റഷ്യയും ഈ നീക്കത്തെ ദൗർബല്യമായി കാണുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കരാർ പ്രകാരം ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറും. എന്നാൽ ഡിയാഗോ ഗാർസിയ ദ്വീപ് 99 വർഷത്തേക്ക് ലീസിൽ എടുത്ത് അവിടെ പ്രവർത്തിക്കുന്ന സംയുക്ത യു.എസ്–യുകെ സൈനിക താവളം തുടരും. വ്യാഴാഴ്ച നടന്ന ഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് ഡിയാഗോ ഗാർസിയ ഇന്ത്യൻ മഹാസമുദ്രത്തിന്റെ നടുവിലുള്ള തന്ത്രപ്രധാന കേന്ദ്രമാണെന്നും യു.എസ് ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും വ്യക്തമാക്കി. സൈനിക പ്രവർത്തനങ്ങളുടെ വിജയത്തിൽ താവളങ്ങളുടെ സ്ഥാനം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഭാവിയിൽ ലീസ് കരാർ തകരുകയോ അമേരിക്കൻ സൈനിക സാന്നിധ്യത്തിന് ഭീഷണി ഉയരുകയോ ചെയ്താൽ സൈനികമായി ഇടപെടാനുള്ള അവകാശം നിലനിർത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

സ്റ്റാർമറുമായി നടത്തിയ സംഭാഷണത്തിൽ ഡിയാഗോ ഗാർസിയയിലെ സംയുക്ത താവളം ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്ക് നിർണായകമാണെന്ന് ഇരുവരും സമ്മതിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. കരാർ നടപ്പാക്കുന്നതിൽ യു.എസ്–യുകെ അടുത്ത സഹകരണം തുടരുമെന്നും അറിയിച്ചു. എന്നാൽ കൺസർവേറ്റീവ് പാർട്ടിയും റിഫോം യു.കെയും കരാറിനെതിരെ ശക്തമായ വിമർശനം തുടരുകയാണ്. ഷാഡോ വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേൽ ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വലിയ തന്ത്രപരമായ പിഴവ് ആണെന്ന് ആരോപിച്ചു. ട്രംപിന്റെ നിലപാട് മാറ്റം ഗ്രീൻലാൻഡ് വിഷയത്തിൻറെ തുടർച്ചയാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2021 നവംബർ 24 – ന് ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ മുങ്ങിമരിച്ച 30 പേരുടെ മരണം ഒഴിവാക്കാനാകുമായിരുന്നു എന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . ഫ്രഞ്ച് തീരത്ത് നിന്ന് പുറപ്പെട്ട ചെറു ബോട്ട് വെള്ളം കയറി മറിഞ്ഞതോടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ചാനൽ ദുരന്തം സംഭവിച്ചത്. യാത്രക്കാരിൽ രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. സർക്കാർ തലത്തിലുള്ള ഗുരുതരമായ പരാജയമാണ് ദുരന്തത്തിന് കാരണമെന്ന് അന്വേഷണ സമിതി അധ്യക്ഷൻ സർ റോസ് ക്രാൻസ്റ്റൻ വ്യക്തമാക്കി.

ജീവനക്കാരുടെ കുറവും പരിമിതമായ സൗകര്യങ്ങളും കാരണം അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാതെ വന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത് . കാലാവസ്ഥ മോശയമായതുകൊണ്ട് തുടർന്ന് നിരീക്ഷണ വിമാനം പറന്നുയരാതിരുന്നതും രക്ഷാസന്ദേശങ്ങളെ അവഗണിച്ചതും സന്ദേശങ്ങളും ശരിയായി ഗുരുതര വീഴ്ചകളായി ആണ് ചൂണ്ടി കാണിച്ചിരിക്കുന്നത് . ചെറിയ ബോട്ടുകളിൽ നിന്നുള്ള സഹായവിളികൾ ഗൗനിക്കേണ്ട എന്ന ധാരണ രക്ഷാപ്രവർത്തനം വൈകാൻ കാരണമായെന്നും റിപ്പോർട്ട് പറയുന്നു. പലരും മണിക്കൂറുകളോളം കടലിൽ ജീവനോടെ ഉണ്ടായിരുന്നുവെന്നും, രാവിലെ വരെ തിരച്ചിൽ തുടർന്നിരുന്നെങ്കിൽ കൂടുതൽ പേരെ രക്ഷിക്കാമായിരുന്നുവെന്നും വിദഗ്ധർ വിലയിരുത്തി.

മനുഷ്യക്കടത്ത് സംഘങ്ങൾ ബോട്ടുകളിൽ ആളുകളെ കുത്തി നിറച്ചതും ഫ്രഞ്ച് നാവിക കപ്പലിന്റെ വൈകിയ പ്രതികരണവും ബ്രിട്ടീഷ് കോസ്റ്റ്ഗാർഡിന്റെ തിരച്ചിൽ–രക്ഷാ സംവിധാനത്തിലെ പിഴവുകളുമാണ് മരണത്തിലേക്ക് നയിച്ച മൂന്ന് പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ചെറുബോട്ട് യാത്രകൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ റിപ്പോർട്ട് കോസ്റ്റ്ഗാർഡിന് പ്രത്യേക പരിശീലനവും നവീന സാങ്കേതികവിദ്യകളിലേക്കുള്ള നിക്ഷേപവും ശുപാർശ ചെയ്തു. റിപ്പോർട്ടിലെ 18 ശുപാർശകൾ നടപ്പാക്കേണ്ടതിനെ കുറിച്ച് പരിശോധിച്ചു വരികയാണെന്നും സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങളോടുള്ള അനുശോചനവും സർക്കാർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊവെൻട്രിയിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ (26) മരിച്ച നിലയിൽ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ കാണാതായ വിഷ്ണുവിനെ കണ്ടെത്തിയെന്ന വിവരം അധികൃതർ കുടുംബത്തെ അറിയിച്ചതായാണ് അറിയാൻ കഴിഞ്ഞത് . മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണുവിനെ കാണാതാവുകയായിരുന്നു. കൊവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്ത് വെച്ചാണ് ഇയാളെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു . ഏറെ നേരം തിരികെ എത്താതിരുന്നതോടെയാണ് കുടുംബവും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുകയും തുടർന്ന് തിരച്ചിൽ വ്യാപകമാക്കുകയും ചെയ്തിരുന്നു.
വിഷ്ണുവിനെ കണ്ടെത്തുന്നതിനായി യുകെയിലെ മലയാളി സമൂഹം സജീവമായി ഇടപെട്ടിരുന്നു. വിഷ്ണുവിന്റെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകി യുവാവിനെ കണ്ടെത്തുന്നതിനായുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ച ദുഃഖകരമായ വാർത്ത യുകെ മലയാളി സമൂഹത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്റർ: ലെസ്റ്ററിലെ ഡി മോണ്ട്ഫോർട്ട് സർവകലാശാലയ്ക്ക് സമീപം വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ 18 വയസ്സുകാരനെ കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് ഓക്സ്ഫോർഡ് സ്ട്രീറ്റിൽ ഇരുപത് വയസ് കഴിഞ്ഞ യുവാവിന് കുത്തേറ്റതായി പൊലീസിന് വിവരം ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ലെസ്റ്റർ റോയൽ ഇൻഫർമറിയിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനകം മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു.

സംഭവത്തിന് മുൻപ് തെരുവിൽ രണ്ട് യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നുവെന്നും, അതിനിടെ ഒരാളെ കുത്തിയ ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും, ദൃക്സാക്ഷികളും ഡാഷ്കാം ദൃശ്യങ്ങളുള്ളവർ വിവരങ്ങൾ കൈമാറണമെന്നും പോലീസ് അഭ്യർഥിച്ചു. സംഭവത്തിന് പിന്നാലെ നിരവധി റോഡുകൾ അടച്ചിടുകയും, സുരക്ഷ ശക്തമാക്കി കൂടുതൽ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഡി മോണ്ട്ഫോർട്ട് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കാറ്റി നോർമിങ്ടൺ, വിദ്യാർത്ഥിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിനും സഹപാഠികൾക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും, അന്വേഷണത്തിൽ പോലീസുമായി പൂർണമായി സഹകരിക്കുമെന്നും അവർ അറിയിച്ചു. സംഭവമുണ്ടാക്കിയ ഞെട്ടലിനിടയിൽ വിദ്യാർത്ഥികളെ ആശ്വസിപ്പിക്കുന്നതിനായി സർവകലാശാലയും സ്റ്റുഡന്റ്സ് യൂണിയനും നടപടികൾ കൈകൊണ്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ സർവകലാശാലകളിൽ ഫസ്റ്റ് ക്ലാസ് ഡിഗ്രികൾ നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു . ഒരുകാലത്ത് നല്ല രീതിയിൽ അക്കാദമിക് മികവ് തെളിയിച്ച കുറച്ച് വിദ്യാർത്ഥികൾക്ക് മാത്രം ലഭിച്ചിരുന്ന ഫസ്റ്റ് ക്ലാസ് ബിരുദം ഇന്ന് സാധാരണ നേട്ടമായി മാറുന്നുവെന്ന വിമർശനമാണ് ഉയരുന്നത്. ഇതോടെ സർവകലാശാലകളിലെ പഠന നിലവാരവും മൂല്യനിർണയ രീതികളും വീണ്ടും ചർച്ചയാകുകയാണ്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരും തൊഴിൽ മേഖലയിലെ സ്ഥാപനങ്ങളും ഈ പ്രവണതയെ ആശങ്കയോടെയാണ് കാണുന്നത്.

പുതിയ കണക്കുകൾ പ്രകാരം, നിലവിൽ ഏകദേശം 30 ശതമാനം വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ക്ലാസ് ഡിഗ്രി ലഭിക്കുന്നുണ്ട്. എന്നാൽ 2006–07 കാലയളവിൽ ഇത് 13 ശതമാനത്തിന് താഴെ മാത്രമായിരുന്നു . ഈ വലിയ വർധനവ് ആണ് അക്കാദമിക് നിലവാരത്തിൽ വിട്ടുവീഴ്ചകൾക്ക് കാരണമായോ എന്ന സംശയം ശക്തമാക്കുന്നത് . തൊഴിൽദാതാക്കൾ ബിരുദഫലങ്ങളെ വിലയിരുത്തുമ്പോൾ മുൻകാലത്തെ പോലെ ഫസ്റ്റ് ക്ലാസ് എന്ന മാനദണ്ഡത്തിന് അത്ര മുഖവില കൊടുക്കുന്നില്ലെന്നുള്ള സൂചനകളും പുറത്തു വന്നിട്ടുണ്ട് . ഇതു യുവ ബിരുദധാരികളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുന്നതായുള്ള ആശങ്കകളും ശക്തമായിട്ടുണ്ട്.

സർവകലാശാലകൾ ഈ മാറ്റങ്ങളെ ന്യായീകരിച്ചുകൊണ്ട് അഭിപ്രായങ്ങളും ഉയർന്നുവരുന്നുണ്ട് . പഠനരീതികളിലും മൂല്യനിർണയ സംവിധാനങ്ങളിലും വന്ന പരിഷ്കാരങ്ങൾ, ഓൺലൈൻ പഠന സംവിധാനങ്ങളുടെ വ്യാപനം, അധ്യാപന നിലവാരത്തിലെ മെച്ചപ്പെടുത്തൽ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന കൂടുതൽ അക്കാദമിക് പിന്തുണ എന്നിവയാണ് ഫലവർധനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് വിശദീകരണം. വിദ്യാർത്ഥികളുടെ കഴിവ് വർധിച്ചതിന്റെ പ്രതിഫലനമാണ് ഈ ഫലങ്ങളെന്നും സർവകലാശാലകൾ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഫസ്റ്റ് ക്ലാസ് ഡിഗ്രികളുടെ അനിയന്ത്രിത വർധന വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ ദീർഘകാലത്ത് എങ്ങനെ ബാധിക്കും എന്നതിൽ കൂടുതൽ പഠനവും കർശനമായ വിലയിരുത്തലും ആവശ്യമാണെന്നാണ് പൊതുവായി ഉയർന്നുവരുന്ന അഭിപ്രായം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ 2035 ഓടെ ക്യാൻസർ രോഗികളിൽ 75 ശതമാനം പേർ രോഗമുക്തരാകുകയോ അതുമല്ലെങ്കിൽ രോഗം നിയന്ത്രണത്തിൽ ആയി സാധാരണ ജീവിതം നയിക്കുകയോ ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ദേശീയ ക്യാൻസർ പദ്ധതിയുടെ ഭാഗമായി രോഗനിർണയവും ചികിത്സയും വേഗത്തിലാക്കാൻ £2 ബില്യൺ നിക്ഷേപം നടത്തുമെന്ന നയപ്രഖ്യാപനവും സർക്കാർ നടത്തി . യുകെയിൽ നിലവിൽ ഓരോ 75 സെക്കന്റിലും ഒരാൾക്ക് ക്യാൻസർ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. രാജ്യത്തെ നാലിലൊന്ന് മരണങ്ങൾക്ക് കാരണം ക്യാൻസറാണെന്നും യൂറോപ്പിലെ ചില രാജ്യങ്ങളേക്കാൾ സർവൈവൽ നിരക്കിൽ യുകെ പിന്നിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

പദ്ധതിപ്രകാരം 2029ഓടെ എൻഎച്ച്എസിലെ മൂന്ന് പ്രധാന ക്യാൻസർ വെയ്റ്റിങ് ടൈം മാനദണ്ഡങ്ങൾ കൈവരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 9.5 മില്യൺ അധിക പരിശോധനകൾ നടത്താൻ £2.3 ബില്യൺ ചെലവഴിക്കുകയും കൂടുതൽ സ്കാനറുകൾ, ഡിജിറ്റൽ സാങ്കേതിക വിദ്യ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് എന്നിവ നടപ്പാക്കുകയും ചെയ്യും. കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകൾ ദിവസവും 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കും. റോബോട്ട് സഹായത്തോടെയുള്ള ശസ്ത്രക്രിയകൾ 2035ഓടെ 5 ലക്ഷം വരെ ഉയർത്താനും, അനുയോജ്യമായ എല്ലാ രോഗികൾക്കും ജീനോമിക് പരിശോധന ലഭ്യമാക്കാനും ആണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് .

ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് താനും ക്യാൻസർ രോഗത്തെ അതിജീവിച്ചയാളാണെന്നു ചൂണ്ടിക്കാട്ടി, പുതിയ പദ്ധതി രോഗികളുടെ ജീവിത പ്രതീക്ഷയും നിലവാരവും ഉയർത്തുമെന്ന് പറഞ്ഞു. ക്യാൻസർ റിസർച്ച് യുകെ പദ്ധതി സ്വാഗതം ചെയ്തെങ്കിലും, ആശുപത്രികളിലെ പഴയ സാങ്കേതിക സംവിധാനങ്ങൾ വലിയ വെല്ലുവിളിയാണെന്ന് മുന്നറിയിപ്പ് നൽകി. നിലവിലെ സംവിധാനങ്ങളിൽ വൻ മാറ്റങ്ങൾ വരുത്താതെ 2029ലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലിറ്റിൽബറോയിൽ എം62 ഹൈവേയ്ക്ക് സമീപമുള്ള കൃഷിയിടത്തിൽ ലഘുവിമാനം തകർന്നു വീണ് രണ്ട് പുരുഷന്മാർ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . രാവിലെ 11 മണിയോടെയായിരുന്നു അപകടം. ബർമിങ്ഹാം എയർപോർട്ടിൽ നിന്ന് രാവിലെ 10 മണിക്ക് പുറപ്പെട്ട സ്വകാര്യവിമാനമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ കുറിച്ച് എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (AAIB) പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. വിമാനം പാരച്യൂട്ട് സംവിധാനം ഉള്ളതാണെന്നും, സമീപത്ത് പാരച്യൂട്ട് കുടുങ്ങിയ നിലയിൽ കണ്ടതായും റിപ്പോർട്ടുണ്ട്. വിമാനം തകർന്നതിനെ തുടർന്ന് നിലത്തുണ്ടായ ആളുകൾക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും വിമാനത്തിൽ മറ്റ് യാത്രക്കാരില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വലിയ പൊലീസ് സന്നാഹവും അഗ്നിരക്ഷാ സേനയും എയർ ആംബുലൻസും സ്ഥലത്തെത്തി. ഇത് ഏറെ ദാരുണമായ സംഭവമാണെന്നും മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനകളുണ്ട് എന്നും ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ചീഫ് സൂപ്രണ്ട് പറഞ്ഞു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിവുള്ളവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഉപയോക്താക്കൾക്ക് അടുത്ത ആഴ്ച മുതൽ പോർൺഹബ് വെബ്സൈറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് കമ്പനി അറിയിച്ചു. അശ്ലീല ഉള്ളടക്കമുള്ള സൈറ്റുകൾക്ക് സർക്കാർ കൊണ്ടുവന്ന കർശന പ്രായപരിശോധനാ നിയമങ്ങളാണ് ഈ തീരുമാനത്തിന് കാരണമെന്ന് പോർൺഹബ് വ്യക്തമാക്കി. ഫെബ്രുവരി 2 മുതൽ, മുൻകൂട്ടി പോർൺഹബ് അക്കൗണ്ട് സൃഷ്ടിച്ചിട്ടുള്ളവർക്ക് മാത്രമേ സൈറ്റിലെ ഉള്ളടക്കം കാണാൻ കഴിയൂ.

പോർൺഹബിന്റെ മാതൃകമ്പനിയായ ഐലോ (Aylo), യുകെയിലെ ഓൺലൈൻ സേഫ്റ്റി ആക്ട് (OSA) പ്രകാരമുള്ള പ്രായപരിശോധനാ നിബന്ധന കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ലക്ഷ്യം പൂർണമായി കൈവരിച്ചില്ലെന്ന് ആരോപിച്ചു. മറിച്ച്, നിയന്ത്രണമില്ലാത്തതും ഇരുണ്ടതുമായ ഇന്റർനെറ്റ് ഇടങ്ങളിലേക്ക് ഉപയോക്താക്കളെ തള്ളിവിടുകയാണ് ഈ നിയമം ചെയ്തതെന്നും ഐലോ വിമർശിച്ചു.

നിയമഭേദഗതികൾക്ക് പിന്നാലെ കഴിഞ്ഞ ഒക്ടോബറിൽ തന്നെ പോർൺഹബ് സൈറ്റിലേക്കുള്ള ട്രാഫിക് 77 ശതമാനം കുറഞ്ഞതായും കമ്പനി അറിയിച്ചു. എന്നാൽ, യുകെ മീഡിയ റെഗുലേറ്ററായ ഓഫ്കോം, കർശന പ്രായപരിശോധനകൾ കുട്ടികൾ അനുചിതമായ ഉള്ളടക്കം കാണുന്നത് തടയുന്നതിൽ ഫലപ്രദമാണെന്ന നിലപാട് ആവർത്തിച്ചു. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുക എന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്നും ഓഫ്കോം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊവെൻട്രിയിൽ നിന്ന് മലയാളി യുവാവിനെ കാണാതായതായുള്ള റിപ്പോർട്ട് പുറത്തുവന്നു . വിഷ്ണു ജയകുമാർ (26) എന്ന യുവാവിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ കാണാതായത്. കൊവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്താണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.
വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണു മടങ്ങുന്നതിനായി ടാക്സി കാത്തുനിന്നതായും തുടർന്ന് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ആണ് അറിയാൻ കഴിഞ്ഞത് ഏറെ നേരം കാത്തിട്ടും തിരികെ എത്താതിരുന്നതോടെയാണ് കുടുംബവും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചത് .
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിഷ്ണു ജയകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസിനെയോ +44 7867 121738 എന്ന നമ്പറിലോ അറിയിക്കണമെന്ന് കുടുംബവും സുഹൃത്തുക്കളും അഭ്യർത്ഥിച്ചു. വിഷ്ണുവിന്റെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സഹായം ഉറപ്പാക്കാനും അപേക്ഷിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പൂള് നഗരത്തിലെ ഹെർബർട്ട് അവന്യൂ–മാനർ റോഡ് ജംഗ്ഷനിൽ ഇ-ബൈക്ക് ഇടിച്ച് ഗർഭിണിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ 13 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 26 -ന് വൈകിട്ട് 3.50 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്ത്രീക്ക് പരുക്കേറ്റെങ്കിലും അത് ഗുരുതരമല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പിന്നീട് അവർ പ്രസവിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അപകടത്തിനു ശേഷം ഇ-ബൈക്ക് ഓടിച്ചയാളും പിന്നിലിരുന്ന യാത്രക്കാരനും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ പൂള് സ്വദേശിയായ 13 വയസ്സുകാരനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്ന് ഡോർസെറ്റ് പൊലീസ് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് വിവരം നൽകിയ പൊതുജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി സർജന്റ് ഡാൻ യേറ്റ്സ് പറഞ്ഞു. ഇതുവരെ പൊലീസുമായി ബന്ധപ്പെടാത്ത സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളവർ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അന്വേഷണം തുടരുകയാണ്.