ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ലക്ഷക്കണക്കിന് ആളുകളെ വംശീയ- വിരുദ്ധ ആശയങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിൽ ഫേസ്ബുക്ക് ഗ്രൂപ്പുകൾ നിർണ്ണായക പങ്ക് വഹിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. അടുത്തിടെ വിവിധ സ്ഥലങ്ങളിൽ കടുത്ത കുടിയേറ്റ വിരുദ്ധ വംശീയ പ്രക്ഷോപങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. വയോധികരും സാധാരണ ജീവിതം നയിക്കുന്നവരുമാണ് അധികവും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരായിരിക്കുന്നതെന്നുമുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദി ഗാർഡിയൻ നടത്തിയ അന്വേഷണത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരെ ബാധിക്കുന്ന നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത് .

“നൈജൽ ഫാരജ് ഫോർ പി.എം” പോലുള്ള ഗ്രൂപ്പുകൾ ഉൾപ്പെടെ 6.11 ലക്ഷം അംഗങ്ങളുള്ള നെറ്റ്‌വർക്കിൽ വ്യാപകമായ വിദ്വേഷ പ്രസ്താവനകൾ, മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾ, കുടിയേറ്റക്കാർക്കെതിരെ അപമാനകരമായ പരാമർശങ്ങൾ വലിയ തോതിൽ പ്രചരിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റക്കാരെ “പരസൈറ്റുകൾ”, “ലൈസ്”, “ക്രിമിനൽ” തുടങ്ങിയ വിളികളിലൂടെ മനുഷ്യരല്ലാത്തവരായി ചിത്രീകരിക്കുന്ന സന്ദേശങ്ങളാണ് കൂടുതലായും പ്രചരിക്കുന്നത്.

ഇത്തരം ഗ്രൂപ്പുകൾ വ്യക്തികളെ അക്രമാത്മക ചിന്തകളിലേയ്ക്കും കടുത്ത നിലപാടുകളിലേയ്ക്കും നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഓൺലൈൻ രാഡിക്കലിസേഷൻ ഗവേഷകയായ ഡോ. ജൂലിയ എബ്നർ പറഞ്ഞു . സോഷ്യൽ മീഡിയയിലെ പ്രോത്സാഹനവും തെറ്റായ വിവരങ്ങളുടെ വേഗത്തിലുള്ള വ്യാപനവുമാണ് പ്രശ്നം ഗുരുതരമാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഡീപ്പ്‌ഫേക്ക്, ബോട്ട് ഓട്ടോമേഷൻ, വ്യാജ വീഡിയോകൾ പോലുള്ള പുതിയ സാങ്കേതിക വിദ്യകൾ ഇത്തരം സാഹചര്യങ്ങളെ കൂടുതൽ വേഗത്തിൽ വ്യാപിപ്പിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. അതേസമയം, ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നടത്തിയ അവലോകനത്തിൽ ഈ ഗ്രൂപ്പുകളിലെ ഉള്ളടക്കം അവരുടെ ‘ഹേറ്റ്ഫുൾ കണ്ടക്ട് പോളിസി’ ലംഘിക്കുന്നില്ലെന്ന് കണ്ടെത്തിയതും ആശങ്ക ഉയർത്തുന്നതാണ് എന്ന അഭിപ്രായവും ശക്തമാണ് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനിൽ ചാരവൃത്തിയാരോപണത്തിൽ തടവിലായ ബ്രിട്ടീഷ് ദമ്പതികളായ ലിൻസിയുടെയും ക്രെയ്ഗ് ഫോർമാൻ്റെയും ആരോഗ്യനില വഷളാകുന്നതായി കുടുംബം അറിയിച്ചു. 52 വയസ്സ് പ്രായമുള്ള ദമ്പതികൾ സ്പെയിനിലും ഇംഗ്ലണ്ടിലുമായി താമസിച്ചിരുന്നവരാണ്. ഈ വർഷം ജനുവരിയിൽ ഇറാനിലെ കെർമാനിൽ ലോകമൊട്ടാകെ നടത്തുന്ന മോട്ടോർസൈക്കിൾ യാത്രയ്ക്കിടെ ഇവരെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയായിരുന്നു . ഈസ്റ്റ് സസെക്സ് സ്വദേശികളായ ഇരുവരും ആരോപണങ്ങൾ ശക്തമായി നിഷേധിച്ചിരുന്നു.

തന്റെ അമ്മ കഴിഞ്ഞ ആഴ്ച ജയിലിൽ ഡ്രിപ്പ് ഇട്ടിരിക്കുകയായിരുന്നു എന്ന് ലിൻസിയുടെ മകൻ ജോ ബെനെറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുകൂടാതെ പിതാവ്, ക്രെയ്ഗ് നിരന്തരം വയറുവേദന, ഫ്ലൂ, പല്ലുവേദന എന്നീ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്നും ആശങ്കയുണ്ടെന്നും കുടുംബം വ്യക്തമാക്കി. “ശരിയായ മെഡിക്കൽ പരിചരണം ലഭ്യമല്ലാത്തതിനാൽ ക്രെയ്ഗിന്റെ ആരോഗ്യനില ഗുരുതരമാണ്” എന്ന് ജോ പറഞ്ഞു . ഇതേസമയം, ഇന്ന് ഇറാനിൽ നടക്കുന്ന കോടതി വാദത്തെ കുറിച്ച് കുടുംബത്തിന് യാതൊരു വ്യക്തമായ വിവരവും ലഭ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലിൻസിയെ അടുത്തിടെ തലസ്ഥാനത്തിന് സമീപമുള്ള ക്വാർചാക് വനിതാ ജയിലിലേയ്ക്ക് മാറ്റിയതായി വിദേശകാര്യ ഓഫീസ് കുടുംബത്തെ അറിയിച്ചിരുന്നു. മനുഷ്യാവകാശ സംഘടനകൾ പലപ്പോഴും അവിടുത്തെ ദുരിതാവസ്ഥയെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രെയ്ഗിനെ തലസ്ഥാനത്തിന് 30 കിലോമീറ്റർ തെക്കുള്ള ഫഷാഫോയേ ജയിലിലേയ്ക്കാണ് മാറ്റിയതെന്ന് കരുതുന്നു. ബ്രിട്ടീഷ് പൗരന്മാരും ബ്രിട്ടീഷ്-ഇറാനിയൻ പൗരന്മാരും ഇറാനിലേയ്ക്ക് പോകുന്നത് വലിയ അപകടമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേ സമയം, “ഈ കേസ് നേരിട്ട് ഇറാൻ അധികാരികളുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കുടുംബത്തോടൊപ്പം തുടരുന്ന ബന്ധം നിലനിർത്തുന്നതായും” വിദേശകാര്യ വകുപ്പിന്റെ വക്താവ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ വുൾവിച്ചിൽ മലയാളി യുവതി നിര്യാതയായി . ചങ്ങനാശ്ശേരി ചങ്ങംകരി കുടുംബാഗം സെബിൻ തോമസിന്റെ ഭാര്യ കാതറിൻ ജോർജ് ആണ് മരണമടഞ്ഞത്. കാത്തി എന്ന് വീട്ടുകാരും സുഹൃത്തുക്കളും വിളിച്ചിരുന്ന കാതറിന് 29 വയസായിരുന്നു പ്രായം.
സംസ്‌കാരച്ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.
കാതറിൻ ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ സർക്കാരിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിൽ 12 പുതിയ പട്ടണങ്ങൾ നിർമ്മിക്കുന്ന മഹാപദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ഗുരുതരമായ ഭവന പ്രതിസന്ധിയെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് ലിവർപൂളിൽ നടക്കുന്ന ലേബർ വാർഷിക കോൺഫറൻസിലാണ് പദ്ധതി പുറത്തു വിട്ടത്. പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഇതിനെ ദേശീയ പുനരുജ്ജീവനത്തിന്റെ പദ്ധതി എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം രൂപീകരിച്ച ന്യൂ ടൗൺസ് ടാസ്‌ക്ഫോഴ്‌സ് സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

1945 മുതൽ 1951 വരെ ക്ലെമെന്റ് അറ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ലേബർ സർക്കാർ ഒരുലക്ഷത്തിലധികം വീടുകൾ പണിതെടുത്ത അനുഭവം മാതൃകയാക്കിയാണ് പദ്ധതി. ടെംപ്സ്ഫോർഡ് (ബെഡ്ഫോർഡ്ഷയർ), ക്രൂസ് ഹിൽ (നോർത്ത് ലണ്ടൻ), ലീഡ്സ് സൗത്ത് ബാങ്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങൾ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പട്ടണത്തിലും കുറഞ്ഞത് 10,000 വീടുകളും, സ്കൂളുകൾ, ആശുപത്രികൾ, ഗ്രീൻ സ്പേസുകൾ, ഗതാഗത സൗകര്യങ്ങൾ എന്നിവയും ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

പുതിയ പട്ടണങ്ങളിലെ വീടുകളിൽ 40% എണ്ണം സാധാരണക്കാരുടെ പോക്കറ്റിനിണങ്ങുന്ന വീടുകളും 20% എണ്ണം സാമൂഹ്യവാസ പദ്ധതിക്കായി വകയിരുത്തുമെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിൽ ഏകദേശം 43 ലക്ഷം വീടുകളുടെ കുറവാണ് നിലവിലുള്ളത്. ഇത് കൂടാതെ റെക്കോർഡ് നിരക്കിൽ ജനങ്ങൾ താൽക്കാലിക അഭയകേന്ദ്രങ്ങളിൽ കഴിയുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുമ്പ് 15 ലക്ഷം വീടുകൾ പണിയുമെന്ന ലേബറിന്റെ വാഗ്ദാനത്തെ കുറിച്ച് വിദഗ്ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, സർക്കാരിന് ഉറച്ച നിലപാട് ആണെന്ന് റീഡ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള ചാനൽ കടക്കാനുള്ള ശ്രമത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. 100 ഓളം പേരടങ്ങിയ സംഘം താത്കാലിക ബോട്ടിൽ രാത്രി പുറപ്പെട്ടെങ്കിലും കടലിൽ വൻ തിരമാലകൾ ഉണ്ടായതാണ് അപകടത്തിന് കാരണമായത്. നുഫ്ഷാത്തൽ-ഹാർഡെലോ തീരത്ത് പുലർച്ചെയാണ് അപകടം സംഭവിച്ചത് . കൊല്ലപ്പെട്ടത് സോമാലിയയിൽ നിന്നുള്ള രണ്ട് സ്ത്രീകളാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തനം ദുഷ്കരമായ സാഹചര്യത്തിലായിരുന്നു നടന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . എന്നാൽ 60 പേരെ രക്ഷപ്പെടുത്തി സിവിൽ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ പരിചരണത്തിൽ എത്തിക്കാനായി എന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു. പലർക്കും ക്ഷീണവും , വെള്ളത്തിൽ മുങ്ങിയത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. ഹൈപോത്തേർമിയ ബാധിച്ച ദമ്പതികളെയും അവരുടെ കുഞ്ഞിനെയും അടിയന്തിരമായി ബുലോണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇതിനിടെ ഗ്രാവ്ലൈൻസ് മേഖലയിൽ മറ്റൊരു കുടിയേറ്റക്കാരന്റെ മൃതദേഹവും കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.

ഈ വർഷം മാത്രം ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ 25 പേർ മരിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് . കഴിഞ്ഞ വർഷം 50 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടൻ–ഫ്രാൻസ് സർക്കാരുകൾ തമ്മിൽ അടുത്തിടെ ഒപ്പുവെച്ച കരാർ ഉണ്ടായിട്ടും കടൽ വഴി കുടിയേറ്റ ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. സർ കിയർ സ്റ്റാർമർ ഇതിനെ “പൂർണ്ണമായും അംഗീകരിക്കാനാവാത്തത്” എന്ന് വിശേഷിപ്പിച്ചപ്പോൾ ആഭ്യന്തര മന്ത്രി ഷബാനാ മഹ്മൂദ് ഇത്തരം ശ്രമങ്ങൾക്ക് പിന്നിൽ മനുഷ്യക്കടത്ത് സംഘങ്ങളെയാണ് കുറ്റപ്പെടുത്തിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ 12 അമേരിക്കൻ നിർമ്മിത F-35A ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ തീരുമാനിച്ചതോടെ രാജ്യം ആണവ നിരായുധീകരണ കരാറായ NPT (ന്യുക്ക്ലിയർ നോൺ-പ്രൊലിഫറേഷൻ ട്രീറ്റി) ലംഘിക്കുന്നതായി ആരോപണം ഉയർന്നു. ഈ വിമാനങ്ങൾ സാധാരണ ആയുധങ്ങൾക്ക് പുറമെ യുഎസിന്റെ B61-12 ആണവ ബോംബുകൾക്കും ഉപയോഗിക്കാനാകുമെന്നതിനാലാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കപ്പെട്ടിരുന്നു . ഇതോടെ 1998-ന് ശേഷം ആദ്യമായി റോയൽ എയർ ഫോഴ്സിന് (RAF) ആണവ ചുമതല തിരികെ വരുമെന്ന് വിലയിരുത്തപ്പെടുന്നു.

ആണവായുധ വ്യാപനം അവസാനിപ്പിക്കുകയും നിരായുധീകരണത്തിന് മുന്നോട്ട് പോകുകയും ചെയ്യണമെന്ന് നിർബന്ധിക്കുന്ന NPT-യുടെ ആറാം ആർട്ടിക്കിൾ ഇതിലൂടെ ലംഘിക്കപ്പെടുന്നതാണെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫ. ക്രിസ്റ്റിൻ ചിൻകിൻ, ഡോ. ലൂയിസ് അരിമാറ്റ്സു എന്നിവർ ആരോപിച്ചു . സർക്കാരിന്റെ തീരുമാനം കപടമായ നടപടിയാണ് എന്നും അവർ ആരോപിച്ചു. “അന്താരാഷ്ട്ര നിയമലംഘനവും ആണവ ഭീഷണികളുടെ വർദ്ധനയും എന്നാണ് സി എൻ ഡി ജനറൽ സെക്രട്ടറി സോഫി ബോൾട്ട്, ഇതേ കുറിച്ച് അഭിപ്രായപ്പെട്ടത്. കൂടാതെ പാർലമെന്ററി ചര്‍ച്ചയോ പരിശോധനയോ കൂടാതെ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതും അവർ വിമർശിച്ചു.

അതേസമയം, ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം, ദേശസുരക്ഷയ്ക്കായി F-35A വാങ്ങൽ അനിവാര്യമാണെന്നും, NPT കരാറിലെ എല്ലാ ബാധ്യതകളും രാജ്യം പാലിക്കുന്നുണ്ടെന്നും ഉറപ്പു നൽകി. എന്നാൽ നാറ്റോ ആണവ ദൗത്യത്തിലേക്ക് ബ്രിട്ടനെ തിരിച്ചെത്തിക്കുന്ന ഈ നീക്കം, അന്താരാഷ്ട്ര തലത്തിൽ പുതിയ ആണവ ആയുധ മത്സരം ശക്തമാകുന്ന സാഹചര്യമാണ് നടക്കുന്നത്. ഇതോടെ, ലോകം വീണ്ടും ശീത യുദ്ധകാലത്തെ പോലെ ആണവായുധങ്ങൾ നിറഞ്ഞ അപകടകരമായ വഴിയിലേയ്ക്ക് നീങ്ങുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ രണ്ട് നേഴ്‌സറികളിൽ 21 ശിശുക്കളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ 22കാരിയായ നേഴ്സറി സ്കൂൾ ടീച്ചർ റോക്സാന ലെക്കയ്ക്ക്കിന് എട്ട് വർഷം തടവ് ശിക്ഷ വിധിച്ചു. കുഞ്ഞുങ്ങളെ പിടിച്ചു ഞെക്കുകയും, തല കിടക്കയിൽ ഇടിക്കുകയും, ഒരു ബാലന്റെ മുഖത്ത് പലതവണ ചവിട്ടുകയും ചെയ്തതടക്കമുള്ള ‘സാഡിസ്റ്റിക്’ രീതിയിലുള്ള ആക്രമണങ്ങൾക്കാണ് കോടതി കുറ്റക്കാരിയാക്കിയിരിക്കുന്നത്.

ട്വിക്കൻഹാമിലെ മോണ്ടിസോറി റിവർസൈഡ് നേഴ്‌സറിയിലായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളും നടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടികളെ പതിവായി ഞെക്കുന്നതും തള്ളുന്നതും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. സംഭവങ്ങളുടെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ മാതാപിതാക്കളും ജൂറിയംഗങ്ങളും കരഞ്ഞതായുള്ള റിപ്പോർട്ടുകളും മാധ്യമങ്ങൾ വർത്തയാക്കിയിരുന്നു.

കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കെ ക്രൂരത കാട്ടിയ പ്രതിയുടെ പ്രവൃത്തിയെ ജഡ്ജി ‘സാഡിസ്റ്റിക്’ എന്ന് വിശേഷിപ്പിച്ചു. രക്ഷിതാക്കൾ സംഭവത്തെ കുറിച്ച് “ഭീകരം” എന്നും “മനുഷ്യരാശിയിലെ ഏറ്റവും മോശം പ്രവൃത്തി” എന്നും ആണ് പറഞ്ഞത് . രക്ഷിതാക്കളുടെ വിശ്വാസത്തെ പൂർണ്ണമായും വഞ്ചിച്ച പ്രതി ശിശുക്കളുടെ സുരക്ഷയെയും അപകടത്തിലാക്കിയെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വ്യക്തമാക്കി. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള നീതി ഉറപ്പാക്കാൻ ശക്തമായ തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് നടപടികൾ ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ മേഖലയിൽ വലിയ ആശങ്കകൾ ഉയർത്തി. അടുത്ത ആഴ്ച മുതൽ ബ്രാൻഡഡ് മരുന്നുകൾക്ക് 100% നികുതി, ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് 25% നികുതി, കിച്ചൺ കാബിനറ്റുകൾക്ക് 50% നികുതി എന്നിവ ചുമത്തുമെന്ന പ്രഖ്യാപനമാണ് കടുത്ത ആശങ്കയ്ക്ക് കാരണമായത് . പ്രധാനമന്ത്രി കീർ സ്റ്റാർമർ അഞ്ച് മാസം മുൻപ് നേടിയ യുഎസ് കരാറിൽ ഫാർമസ്യൂട്ടിക്കൽ മേഖലയെ ഉൾപ്പെടുത്തിയിട്ടില്ലാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്.

ട്രംപ് മെയിൽ ബ്രിട്ടന് പ്രത്യേക പരിഗണന നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല. ബ്രിട്ടീഷ് സർക്കാരിന്റെ പ്രസ്താവനയിൽ വ്യവസായത്തിന്റെ ആശങ്കകൾ മനസ്സിലാക്കുന്നുവെന്നും യുഎസുമായി തുടർന്നും ചർച്ചകൾ നടത്തുമെന്നും വ്യക്തമാക്കി. ജിഎസ്‌കെ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളുടെ തലവന്മാർ ട്രംപിന്റെ സ്റ്റേറ്റ് സന്ദർശനത്തോടനുബന്ധിച്ച ചടങ്ങിൽ പങ്കെടുത്തിട്ടും വ്യക്തമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ല.

എന്നിരുന്നാലും ഇതിനെ മറികടക്കാൻ പല ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽ ഭീമന്മാരും, യൂറോപ്പിലെ നോവോ നോർഡിസ്‌ക്, നോവാർട്ടിസ്, റോച്ച്, ആസ്ട്രാസെനെക തുടങ്ങിയവർ ഉൾപ്പെടെ, യുഎസിൽ തന്നെ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുകയോ അതിന് തയ്യാറെടുപ്പിലായിരിക്കുകയോ ചെയ്യുന്നുണ്ട്. അതിനാൽ മരുന്നുകളുടെ ഇറക്കുമതിക്കുള്ള പുതിയ നികുതിയുടെ നേരിട്ടുള്ള ആഘാതത്തിൽ നിന്ന് അവർ രക്ഷപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ, മെഡിക്കൽ ഉപകരണ മേഖലയിൽ യുഎസ് ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കകൾ ശക്തമാണ് . സ്റ്റന്റ്, എക്‌സ്-റേ മെഷീൻ, പേസ്മേക്കർ, കാത്തറ്റർ, പ്രോസ്തറ്റിക്സ് തുടങ്ങിയ ഉപകരണങ്ങളുടെ കയറ്റുമതികൾക്ക് ഭാവിയിൽ അധിക താരിഫുകൾ ചുമത്തപ്പെടാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇതോടെ യൂറോപ്യൻ രാജ്യങ്ങളിലെ നിർമ്മാതാക്കളും കയറ്റുമതിക്കാരും കൂടുതൽ സമ്മർദത്തിലാകുമെന്നത് വ്യക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ നേതാവും ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വവുമായ സർ മെൻസീസ് കാംപ്ബെൽ 84-ാം വയസ്സിൽ അന്തരിച്ചു. “മിംഗ്” എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 2006 മുതൽ 2007 വരെ പാർട്ടിയെ നയിച്ചിരുന്നു . 28 വർഷം അദ്ദേഹം ബ്രിട്ടീഷ് പാർലമെന്റിലെ നോർത്ത് ഈസ്റ്റ് ഫൈഫ് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നതിന് മുമ്പ് കായികരംഗത്തും അദ്ദേഹം തിളങ്ങി. 1964-ലെ ടോക്യോ ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്ത അദ്ദേഹം 1967 മുതൽ 1974 വരെ ബ്രിട്ടനിലെ 100 മീറ്റർ ദേശീയ റെക്കോർഡ് സ്വന്തമാക്കിയിരുന്നു . “ദ ഫ്ലയിംഗ് സ്കോട്ട്സ്മാൻ” എന്നായിരുന്നു ആരാധകർ അദ്ദേഹത്തെ വിളിച്ചിരുന്നത്.

ഇറാഖ് യുദ്ധത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2015-ൽ അദ്ദേഹം ഹൗസ് ഓഫ് ലോഡ്സിലെ അംഗമായി. കഴിഞ്ഞ വർഷം ഭാര്യ എൽസ്പത്ത് അന്തരിച്ചതിനു ശേഷവും, അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവമായി തുടർന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ എല്ലാ പ്രായപൂർത്തിയായ പൗരന്മാർക്കും ഡിജിറ്റൽ ഐഡി നിർബന്ധമാക്കുന്ന ‘ബ്രിറ്റ് കാർഡ്’ സംവിധാനം വരുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ സർക്കാർ സ്വീകരിക്കുന്ന ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. യുകെയിൽ ജീവിക്കാനും ജോലി ചെയ്യാനും അവകാശമുള്ളവരാണെന്ന് തെളിയിക്കുന്ന രേഖയായിരിക്കും ഈ ഐഡി.

സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച്, ‘ബ്രിറ്റ് കാർഡ്’ എല്ലാ ബ്രിട്ടീഷ് പൗരന്മാരുടെയും തിരിച്ചറിയൽ രേഖയായി മാറും. പാസ്‌പോർട്ടോ നാഷണൽ ഇൻഷുറൻസ് നമ്പറോ വേറെയായി കൈവശം വയ്ക്കേണ്ട സാഹചര്യം ഇല്ലാതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നതിനും ഈ കാർഡ് നിർബന്ധമായിരിക്കും.

എന്നാൽ പുതിയ നീക്കത്തിനെതിരെ സ്വകാര്യതാ ലംഘന ആശങ്കകൾ ഉയർന്നിട്ടുണ്ട്. സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗത്തിനിരയാകുമോയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എങ്കിലും, നിയമപരമായ കുടിയേറ്റവും തൊഴിൽ സുരക്ഷയും ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നതാണ് സർക്കാർ നിലപാട്.