Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസ് നേരിടുന്ന നിലവിലെ പ്രതിസന്ധിയെ മറികടക്കുന്നതിനും അടുത്ത പത്ത് വർഷത്തെ ആരോഗ്യ പദ്ധതി രൂപീകരിക്കുന്നതിന് സഹായിക്കാനുമായി ബ്രിട്ടീഷ് സർക്കാർ എൻഎച്ച്എസ് സ്റ്റാഫ്, പൊതുജനങ്ങൾ, ആരോഗ്യ വിദഗ്ധർ എന്നിവരിൽ നിന്നും അഭിപ്രായങ്ങൾ ആരാഞ്ഞു. രാജ്യത്തെ ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള ഈ പദ്ധതിയിൽ പങ്കാളികളാകാൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എല്ലാവരോടും ആഹ്വാനം ചെയ്തു. ആരോഗ്യ പരിരക്ഷയ്ക്കുള്ള കാത്തിരിപ്പു സമയം വളരെ കൂടിയതും ആവശ്യമായ ജോലിക്കാരുടെ അഭാവവും മൂലമുള്ള പ്രശ്നങ്ങളും നിലവിലുണ്ടെങ്കിലും എൻഎച്ച്എസിനെ പഴയ രീതിയിലേയ്ക്ക് പുനഃസ്ഥാപിക്കാമെന്നുള്ള ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.


പൊതുജനങ്ങൾക്കും ആരോഗ്യ വിദഗ്ധർക്കും അവരുടെ ആശയങ്ങൾ എൻ എച്ച് എസ് ആപ്പ് അല്ലെങ്കിൽ change.nhs.uk പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ അടുത്ത വർഷം ആദ്യം വരെ സമർപ്പിക്കാം. നിർദിഷ്ട ആരോഗ്യ പദ്ധതിയുടെ ഒരു പ്രധാന ഘടകം ആശുപത്രി കേന്ദ്രീകൃത പരിചരണത്തിൽ നിന്ന് കൂടുതൽ കമ്മ്യൂണിറ്റി അധിഷ്ഠിത സമീപനത്തിലേക്കുള്ള മാറ്റമാണ്. ജിപിമാർ, ജില്ലാ നഴ്‌സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, കെയർ വർക്കർമാർ, മാനസികാരോഗ്യ വിദഗ്ധർ എന്നിവരുമായുള്ള കൺസൾട്ടേഷനുകൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സേവനങ്ങൾ രോഗികൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന കൂടുതൽ സമീപസ്ഥമായ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടും. കൂടാതെ, എൻ എച്ച് എസിൽ ഉടനീളമുള്ള രോഗികളുടെ രേഖകൾ ഡിജിറ്റൈസ് ചെയ്യാനും എൻ എച്ച് എസ് ആപ്പ് വഴി അവ ആക്‌സസ് ചെയ്യാനും സർക്കാർ പദ്ധതിയിടുന്നു. മെഡിക്കൽ ഡാറ്റയിലേക്കുള്ള പ്രവേശനം കാര്യക്ഷമമാക്കുന്നതിലൂടെ, എൻ എച്ച് എസ് ജീവനക്കാർക്ക് പ്രതിവർഷം 140,000 മണിക്കൂർ വരെ ലാഭിക്കാമെന്ന് സർക്കാർ കണക്കാക്കുന്നു. ഇത് രോഗികളുടെ പരിചരണത്തിനായി കൂടുതൽ സമയം ചെലവഴിക്കാൻ ആരോഗ്യ പ്രവർത്തകരെ അനുവദിക്കുകയും ആവർത്തിച്ചുള്ള പരിശോധനകളും മരുന്നുകളുടെ പിശകുകളും പോലുള്ള കാര്യക്ഷമത കുറയ്ക്കുകയും ചെയ്യുന്നു.


പ്രധാനമന്ത്രി കെയർ സ്റ്റാർമർ പുതിയ പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് എടുത്തു പറഞ്ഞു. എൻ എച്ച് എസിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശമായ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനും ഭാവിക്ക് അനുയോജ്യമായി പ്രവർത്തനങ്ങളെ പരുവപ്പെടുത്തുന്നതിനും ഒരു വലിയ അവസരമായി പദ്ധതിയെ കാണുന്നുവെന്നാണ് പ്രധാനമന്ത്രി 10 വർഷ ആരോഗ്യ പദ്ധതിയെ കുറിച്ച് വിവരിച്ചത്. വർഷങ്ങളായി തുടരുന്ന അവഗണന കാരണം പ്രാഥമിക ശുശ്രൂഷാ സേവനങ്ങൾ തകർച്ചയുടെ വക്കിലാണെന്നും എൻഎച്ച്എസ് പ്രതിസന്ധി പരിഹരിക്കുന്നതിന് സാമൂഹിക പരിചരണത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുള്ള രോഗികളെ അവരുടെ ആരോഗ്യം കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കാൻ സഹായിക്കുന്നതിന് സ്മാർട്ട് വാച്ചുകൾ പോലുള്ള ധരിക്കാവുന്ന സാങ്കേതികവിദ്യ വിതരണം ചെയ്യുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എഞ്ചിനീയറിംഗ് സ്റ്റോൺസിൻെറ കട്ടിങ്ങുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരിൽ മാരകമായ ശ്വാസകോശ രോഗമായ സിലിക്കോസിസിൻ്റെ കേസുകൾ ഇരട്ടിയാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മുതൽ ഇതുവരെ 16 തൊഴിലാളികൾക്കാണ് ചികിത്സ ഇല്ലാത്ത ഈ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിപക്ഷം പേരും വർക്ക്ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളാണ്. അടുക്കള നവീകരണത്തിൽ വലിയ തോതിൽ ഇത്തരം കല്ലുകളാണ് ഉപയോഗിക്കുന്നത്. ഇവയിൽ 95% വരെ സിലിക്ക അടങ്ങിയിട്ടുണ്ട്. രോഗം ബാധിച്ചവരുടെ ശരാശരി പ്രായം 34 ആണ്. 27 വയസ്സുകാർക്കു വരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഇനിയും കൂടാൻ സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു.


ലണ്ടനിലെ ദി റോയൽ ബ്രോംപ്ടൺ ഹോസ്പിറ്റലിലെ റെസ്പിറേറ്ററി കൺസൾട്ടൻ്റായ ഡോ. ജോഹന്ന ഫിയറി, മനുഷ്യ നിർമ്മിതമായ ഈ കല്ലുകൾ മുറിക്കുന്നത് വഴി സിലിക്കോസിസ് ബാധിതരായവരെ ഇപ്പോൾ ചികിത്സിച്ച് വരികയാണ്. ഇതുവരെ 16 കേസുകളാണ് ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞിരിക്കുന്നത്. ചില രോഗികൾക്ക് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ സാഹചര്യമാണ് ഇപ്പോൾ. ഇത്തരം കല്ലുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്നവർ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ നേരിടുന്നുണ്ടെങ്കിൽ ആശുപത്രിയിലോ ജിപിമാരോ ആയി ബന്ധപ്പെടണമെന്ന് ഡോ. ഫിയറി പറയുന്നു.


ജൂലൈയിൽ ഓസ്ട്രേലിയ എഞ്ചിനീയറിംഗ് സ്റ്റോണുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ നിരവധി സ്റ്റോൺമേസണുകൾക്ക് സിലിക്കോസിസ് സ്ഥിരീകരിച്ചതിന് പിന്നാലെ ആയിരുന്നു ഈ നടപടി. അതേസമയം 2019 മുതൽ കാലിഫോർണിയയിൽ കുറഞ്ഞത് 180 സിലിക്കോസിസ് കേസുകളും 13 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ കേസുകൾ ആഴ്ച തോറും ഉയർന്ന് വരുന്നുണ്ട്. പല തൊഴിലാളികളും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളെ കുറിച്ച് ബോധവാന്മാരാണെങ്കിലും സാമ്പത്തിക സമ്മർദ്ദങ്ങളും ഭാഷാ തടസ്സങ്ങളും ഈ തൊഴിൽ ചെയ്യാൻ അവരെ നിർബന്ധിതരാക്കുന്നു.

ജോലി ചെയ്യുമ്പോൾ ആവശ്യമായ സേഫ്റ്റി ഗാഡ്ജറ്റ്‌സുകൾ ഇല്ലാത്തവരിലാണ് രോഗം കണ്ടെത്തിയത്. ഇനിയും നിരവധി കേസുകൾ കണ്ടെത്താനായിട്ടില്ലെന്നും പ്രശ്നത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാൻ സർക്കാരിൻെറ ഭാഗത്ത് നിന്ന് ഒരു നടപടി ഉണ്ടാകേണ്ടത് അത്യന്താപേഷിതമാണ്. മെച്ചപ്പെട്ട നിയന്ത്രണം ആവശ്യമാണെങ്കിലും, എഞ്ചിനീയറിംഗ് സ്റ്റോണിൻ്റെ നിരോധനം രാജ്യത്ത് നടപ്പിലാക്കുന്നതിന് മുമ്പ് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് ഡോ. ഫിയറി പറയുന്നു. വർക്ക്‌ഷോപ്പുകളിൽ പൊടി നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും എഞ്ചിനീയറിംഗ് സ്റ്റോണുകളുമായി ജോലി ചെയ്യുന്നവർക്ക് ഇപ്പോഴും ശരിയായ രീതിയിൽ ഉള്ള സുരക്ഷാ ഉപകരണങ്ങൾ ഇല്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസിലെ കാത്തിരിപ്പു സമയം എങ്ങനെ കുറയ്ക്കാം എന്നത് പുതിയ സർക്കാരിനും ഒരു കീറാമുട്ടിയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചികിത്സയ്ക്കായി 18 മാസത്തോളം കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥ എങ്ങനെ ഒഴിവാക്കാമെന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകാൻ ആർക്കും സാധിക്കുന്നില്ല. കോവിഡ് കാലത്തെ അധിക സമ്മർദ്ദവും പണിമുടക്കുകളും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത അവസ്ഥയുമാണ് കാത്തിരിപ്പു സമയം ഇത്രയും ഉയരുന്നതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഇതിനിടെ അടുത്ത ബഡ്ജറ്റിൽ എൻഎച്ച്എസിന് കഴിഞ്ഞ വർഷം ഉള്ളതിലും 4 ശതമാനം വർദ്ധനവ് മാത്രമെ ഉണ്ടാകുകയുള്ളു എന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.


എന്നാൽ എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിന് സ്വകാര്യ ആശുപത്രികളുമായി ചേർന്ന് നടപ്പിലാക്കിയ പദ്ധതിയെ കുറിച്ച് പലർക്കും കാര്യമായ ധാരണയില്ല. സ്വകാര്യ ആശുപത്രികളിൽ എൻഎച്ച്എസ് രോഗികൾക്ക് ചികിത്സ വാഗ്ദാനം ചെയ്യുന്ന പദ്ധതിയിൽ ആയിരക്കണക്കിന് അപ്പോയിന്റ്മെൻ്റുകൾ ഉപയോഗിക്കപ്പെടാതെ പോകുകയാണെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഉടുപ്പ് മാറ്റിവയ്ക്കൽ , നേത്ര ശസ്ത്രക്രിയ എന്നിവ പോലുള്ള ചികിത്സകൾക്ക് സ്വകാര്യ ആശുപത്രികളിൽ ചെയ്യുന്നതിന് എൻ എച്ച് എസ് പണം നൽകുന്ന പദ്ധതിയാണിത്. ഇൻഡിപെൻഡൻ്റ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് നെറ്റ്‌വർക്ക് പറയുന്നത് അനുസരിച്ച് ഇത്തരം സേവനങ്ങൾ നേടുന്നതിലൂടെ രോഗികൾക്ക് അവരുടെ കാത്തിരിപ്പു സമയം മൂന്ന് മാസം വരെ കുറയ്ക്കാൻ സാധിക്കും.


ഇത്തരം സേവനങ്ങൾ സ്വീകരിക്കുന്നതിന് എന്താണ് നടപടിക്രമം എന്നതിനെ കുറിച്ച് പലർക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം. നിങ്ങളുടെ പ്രായമോ നിങ്ങൾ താമസിക്കുന്ന സ്ഥലമോ നിങ്ങൾക്ക് ആവശ്യമായ ചികിത്സയോ പരിഗണിക്കാതെ എല്ലാവർക്കും ഈ പദ്ധതിയിൽ ചേരാൻ യോഗ്യരാണ്. നിങ്ങളുടെ ശാരീരികവും മാനസികവും ആയ ആരോഗ്യസ്ഥിതി പരിഗണിച്ച് ജിപിയുടെ ശുപാർശയോടെ അനുയോജ്യമായ ഹോസ്പിറ്റലുകൾ തിരഞ്ഞെടുക്കാൻ ഒരാൾക്ക് സാധിക്കും. ഇതിൽ എൻഎച്ച്എസ് ഹോസ്പിറ്റലുകൾക്ക്‌ ഒപ്പം തന്നെ എൻഎച്ച്എസിന് സേവനം നൽകുന്ന നിരവധി സ്വകാര്യ ആശുപത്രികളും ഉൾപ്പെടുന്നുണ്ട്. അടിയന്തിര പരിചരണത്തിന് സ്വകാര്യമേഖലയിലെ സേവനം ലഭ്യമാകണമെങ്കിൽ അതിന് തക്കതായ കാരണങ്ങൾ സമർപ്പിക്കേണ്ടതായി വരും. അതായത് സ്വകാര്യ ആശുപത്രി അടുത്താണ് അതുമല്ലെങ്കിൽ എൻഎച്ച്എസിൽ ലഭ്യമല്ലാത്ത ചികിത്സ അവിടെ ലഭിക്കും എന്നീ കാരണങ്ങൾ ഉണ്ടെങ്കിൽ അടിയന്തിര പരിചരണത്തിന് സ്വകാര്യ മേഖലയിലെ ആശുപത്രികൾ തിരഞ്ഞെടുക്കാൻ അർഹരായവർക്ക് സാധിക്കും. ഇത്തരം സ്വകാര്യ മേഖലയിലെ സേവനങ്ങൾ ശരിയായ നടപടിക്രമങ്ങൾ പാലിച്ച് സ്വീകരിക്കുന്നതിലൂടെ രോഗികൾക്കും എൻഎച്ച്എസിനും അധികഭാരം ഉണ്ടാവുകയില്ല. കാരണം എൻഎച്ച്എസും സ്വകാര്യ മേഖലയിലെ ആശുപത്രികളും തമ്മിൽ ഇത്തരം ചികിത്സ നടത്താൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാൾസ് രാജാവും കാമില രാജ്ഞിയും നിലവിൽ തങ്ങളുടെ ഓസ്ട്രേലിയ സന്ദർശനത്തിലാണ്. ചാൾസ് രാജാവിൻറെ ക്യാൻസർ രോഗ നിർണയത്തിനു ശേഷമുള്ള ആദ്യ വിദേശയാത്രയുമാണിത്. പര്യടനത്തിന്റെ തുടക്കത്തിൽ 1983ല്‍ അദ്ദേഹം ഡയാന രാജകുമാരിയുമായി ഒരുമിച്ച് ഒപ്പുവെച്ച ഒരു ബൈബിളിൽ വീണ്ടും തന്റെ കൈയ്യൊപ്പ് കാമില രാജ്ഞിയുമായി ചാർത്തിയത് ചരിത്രപരമായ നിമിഷമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടു തന്നെ നാലു പതിറ്റാണ്ടുകൾക്ക് ശേഷം നടന്ന ഈ ചടങ്ങിന് വൻ വാർത്താ പ്രാധാന്യമാണ് കൈവന്നത്.

ഓസ്ട്രേലിയ ഒരുകാലത്ത് ബ്രിട്ടീഷ് കോളനി ആയിരുന്നു. 1942 ലാണ് ഓസ്ട്രേലിയ യുകെയിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടിയത്. അന്ന് മുതൽ ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ വ്യാപാര നയതന്ത്ര ബന്ധങ്ങളാണ് ഉള്ളത്. ആഗോള സുരക്ഷ, മനുഷ്യാവകാശം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ അന്താരാഷ്ട്ര വിഷയങ്ങളിൽ ഓസ്‌ട്രേലിയയും യുകെയും അടുത്ത് സഹകരിക്കുന്നു. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ത്രിരാഷ്ട്ര സുരക്ഷാ ഉടമ്പടിയായ AUKUS (ഓസ്‌ട്രേലിയ, യുകെ, യുഎസ്) പോലുള്ള സഖ്യങ്ങളുടെ ഭാഗമാണ് ഇരു രാജ്യങ്ങളും.

2022 -ൽ അധികാരമേറ്റതിന് ശേഷമുള്ള ഓസ്ട്രേലിയയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണ് ചാൾസ് രാജാവും കാമില രാജ്ഞിയും ഇപ്പോൾ നടത്തുന്നത് . മറ്റു പല കോമൺവെൽത്ത് രാജ്യങ്ങളെ പോലെ ഓസ്ട്രേലിയയും ബ്രിട്ടീഷ് രാജാവിനെ ആചാരപരമായി രാഷ്ട്രതലവൻ്റെ സ്ഥാനമാണ് നൽകുന്നത്. രാജവാഴ്ചയുടെ ആചാരപരമായ വശങ്ങൾക്കപ്പുറം, ഓസ്‌ട്രേലിയയും യുകെയും തമ്മിലുള്ള നയതന്ത്രവും സാമ്പത്തികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതയും ചാൾസ് രാജാവിൻ്റെ സന്ദർശനത്തിനുണ്ട്. ബ്രെക്‌സിറ്റിന് ശേഷം, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള യൂറോപ്യൻ ഇതര രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാൻ യുകെ പ്രവർത്തിക്കുന്നു. 2021-ൽ ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ഒപ്പുവെച്ചതോടെ, രാജാവിൻ്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കും മുന്നിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തും . ഏഷ്യ-പസഫിക് മേഖലയിൽ യുകെയുടെ പ്രധാന പങ്കാളിയെന്ന നിലയിൽ ഓസ്‌ട്രേലിയയുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിലെ ഭാവി സഹകരണത്തിനും രാജകീയ പര്യടനം വഴിയൊരുക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ മുസ്ലിം ആരാധനാലയങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് 3 മില്യൺ പൗണ്ട് ധനസഹായം സർക്കാർ നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2022- 2023 കാലത്ത് നൽകിയ ഈ തുക ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടിയ ഫണ്ട് ആണ്. എന്നാൽ 2016 – 2017 കാലഘട്ടത്തിൽ 73,000 പൗണ്ട് മാത്രമായിരുന്നു സുരക്ഷാ പദ്ധതിക്കായി മോസ്കുകൾക്ക് നൽകിയത്. പാലസ്തീൻ സംഘർഷങ്ങളുടെ വെളിച്ചത്തിൽ വർദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധ സംഭവങ്ങൾ ആണ് ഫണ്ട് കുത്തനെ ഉയർത്താൻ കാരണമായതായി ചൂണ്ടി കാണിക്കപ്പെടുന്നത്.


2016 -ൽ സുരക്ഷാ ഭീഷണിയെ തുടർന്നുള്ള ഫണ്ടിനായുള്ള അപേക്ഷകൾ 36 എണ്ണം മാത്രമായിരുന്നു. എന്നാൽ 2023 -ൽ അപേക്ഷകളുടെ എണ്ണം 304 ആയി ഉയർന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ നിലവിൽ 2000 ലധികം മസ്ജിദുകളും പ്രാർത്ഥനാ മുറികളും ഉണ്ടെങ്കിലും ഇപ്പോഴും ചെറിയ ഒരു ശതമാനം ആരാധനാലയങ്ങൾക്ക് മാത്രമെ ഈ ഫണ്ട് ഉപയോഗിച്ചുള്ള സംരക്ഷണം ലഭിക്കുന്നുള്ളൂ. 2023 ഒക്ടോബർ 7-ാം തീയതി ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ മുസ്ലിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവിന് കാരണമായിട്ടുണ്ട്.


എന്നാൽ സുരക്ഷാ ഫണ്ടിങ്ങിനായി അപേക്ഷിക്കുന്നതിൽ പള്ളികൾ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നതായി മുസ്ലീം കൗൺസിൽ ഓഫ് ബ്രിട്ടൻ്റെ (എംസിബി) ജനറൽ സെക്രട്ടറി സാറ മുഹമ്മദ് പറഞ്ഞു. പലർക്കും ഈ ധനസഹായത്തെ കുറിച്ച് കാര്യമായി അറിവ് ഉണ്ടായിരുന്നില്ല. ഫണ്ടിങ്ങിനെ കുറിച്ച് അറിയുന്നവർക്ക് പോലും സങ്കീർണ്ണവും സാങ്കേതിക പരിജ്ഞാനവും ആവശ്യമായ അപേക്ഷ പ്രക്രിയ തടസ്സമായി. ഫണ്ടിനുവേണ്ടി ആദ്യമായി അപേക്ഷിച്ച് പരാജയപ്പെട്ടതിനുശേഷം പലരും വീണ്ടും അപേക്ഷിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ സീസണിൽ നാമകരണം ചെയ്തിരിക്കുന്ന ആദ്യത്തെ കൊടുങ്കാറ്റായ ആഷ്‌ലി അപകടകരമാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. മണിക്കൂറിൽ 80 മൈൽ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ് . ചില സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും അറിയിപ്പുണ്ട്.


സ്‌കോട്ട്‌ ലൻഡ് , വടക്കൻ അയർലൻഡ് , വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ട് , വെയിൽസ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഞായറാഴ്ച പുലർച്ചെ 3 മണിക്ക് കാറ്റിനുള്ള യെല്ലോ മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു. ഇന്ന് അർദ്ധരാത്രി വരെ മുന്നറിയിപ്പ് നിലവിൽ ഉണ്ടാകും. കടൽ തീരത്ത് വലിയ തിരമാലകൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പിൽ പറഞ്ഞു. അതിശക്തമായി വീശുന്ന കാറ്റ് അപകടങ്ങൾക്കും ജീവനും ഭീഷണിയാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. റോഡുകളിൽ തടസ്സം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ യാത്ര ചെയ്യുന്നതിൽ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് സ്കോട്ട്‌ ലൻഡ് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ശക്തമായ കാറ്റ് തിങ്കളാഴ്ച രാവിലെ വരെ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഠിനമായ കാലാവസ്ഥ കാരണം റോഡ്, റെയിൽ ഗതാഗതം വ്യാപകമായി തടസ്സപ്പെടുവാനുള്ള സാധ്യതയും നിലവിലുണ്ട്. കൊടുങ്കാറ്റിനെ തുടർന്ന് ഞായറാഴ്ച രാത്രി പിറ്റ്‌ലോക്രിയിലെ എൻചാൻറ്റഡ് ഫോറസ്റ്റ് ലൈറ്റ് ഷോ ഉൾപ്പെടെയുള്ള ചില പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഞായറാഴ്ചത്തെ ഗ്രേറ്റ് സൗത്ത് റൺ റദ്ദാക്കി. കാലാവസ്ഥ കാരണം സുരക്ഷിതമായി ഇവൻ്റ് നടത്താൻ കഴിയില്ലെന്ന് സംഘാടകർ അറിയിച്ചതിനെ തുടർന്നാണ് പോർട്ട്സ്മൗത്തിലെ 10 മൈൽ ഓട്ടം പിൻവലിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തട്ടിപ്പുകൾക്ക് ഇരയായി തങ്ങളുടെ അക്കൗണ്ടിൽ നിന്ന് തുക നഷ്ടമാകുന്നതിനെ പറ്റി തുറന്ന് പറഞ്ഞ് റെവലൂട്ട് ഉപഭോക്താക്കൾ. അൻപത്തിമൂന്നുകാരനായ എൻഎച്ച്എസ് കൺസൾട്ടൻ്റായ ഡോ. രവി കുമാറിന് തട്ടിപ്പിൽ നഷ്ടമായത് 39,000 പൗണ്ട്. പരാതികൾ ഉയരുമ്പോൾ, മറ്റു പല ഇരകളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ച് മുന്നോട്ട് വരുന്നു. ഉയർന്ന് വരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ റെവലൂട്ടിൻ്റെ ഉപഭോക്തൃ സേവനങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഉയരുകയാണ്.

അമേരിക്കൻ എക്‌സ്‌പ്രസിൽ നിന്നാണെന്നുള്ള വ്യാജ ഫോൺ കോളിൽ ആരംഭിച്ച തട്ടിപ്പിൽ 53 കാരനായ എൻഎച്ച്എസ് കൺസൾട്ടൻ്റായ ഡോ. രവി കുമാറിന് നഷ്‌ടമായത്‌ 39,000 പൗണ്ടാണ്. “സുരക്ഷ”ക്കായി രവി കുമാറിൻെറ റെവലൂട്ട് അക്കൗണ്ടിലേയ്ക്ക് തുക ട്രാൻസ്ഫർ ചെയ്യാനും ആപ്പ് ഡിലീറ്റ് ചെയ്യാനും തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ആപ്പ് ഡിലീറ്റ് ചെയ്തതോടെ അക്കൗണ്ടിൽ നിന്ന് രവിയുടെ അറിവില്ലാതെ തുക ചോർത്താൻ തട്ടിപ്പുകാർക്ക് കഴിഞ്ഞു. സംഭവത്തിന് പിന്നാലെ റെവലൂട്ടിന് സമീപിച്ചെങ്കിലും ഇടപാടുകൾക്ക് രവി അംഗീകാരം നൽകിയെന്ന് പറഞ്ഞ് സ്ഥാപനം റീഫണ്ട് നിരസിച്ചു.

ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായി റെവലൂട്ടിനെ സമീപിക്കുമ്പോൾ മോശം അനുഭവം നേരിട്ട നൂറ് പേരിൽ നൂറിൽ ഒരാൾ മാത്രമാണ് ഡോ. രവി കുമാർ. ഡെബിറ്റ് കാർഡുകൾ ഡിജിറ്റൽ വാലറ്റുകളിലേക്ക് ലിങ്ക് ചെയ്യുന്നത് പോലുള്ള ഫീച്ചറുകളാണ് തട്ടിപ്പുകാർ പലപ്പോഴും ചൂഷണം ചെയ്യുന്നത്. ഒന്നിലധികം കറൻസി ഹോൾഡിംഗുകളും സ്റ്റോക്ക് ട്രേഡിംഗും പോലുള്ള സവിശേഷതകൾ കാരണം റെവലൂട്ടിൻ്റെ സേവനങ്ങൾ സൗകര്യപ്രദമാണ്. എന്നാൽ ഒരാളുടെ സാമ്പത്തിക ജീവിതത്തിൻ്റെ ഒന്നിലധികം വശങ്ങൾ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമിൻ്റെ അപകടങ്ങളെ കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധർക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്.

സമാന രീതിയിൽ റെവലൂട്ട് അക്കൗണ്ട് ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിൽ ലിൻ എൽമസിന് നഷ്ടമായത് £160,000 ആണ്. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം മന്ദഗതിയിൽ ആയിരുന്നെന്ന് ലിൻ എൽമസിൻ പറയുന്നു. ഇവരുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടും കാര്യമായ നഷ്ടം തടയാൻ റെവലൂട്ടിന് കഴിഞ്ഞില്ല. വർദ്ധിച്ച് വരുന്ന ഇത്തരം ഓൺലൈൻ തട്ടിപ്പുകളെ പറ്റി റെവലൂട്ട് സമ്മതിച്ചു. ഇത് തടയാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു. എന്നിരുന്നാലും, കമ്പനിയുടെ എമർജൻസി ഫോൺ സപ്പോർട്ടിൻെറ അഭാവവും മോശം ഉപഭോക്തൃ സേവനവും ഇത്തരം തട്ടിപ്പുകൾ ഉണ്ടാക്കുന്ന സാമ്പത്തികമായ നാശനഷ്ടങ്ങൾ വർദ്ധിപ്പിക്കുന്നതായി ഇരകൾ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെഡ്ഫോർഡ് ഷെയറിലെ ഒരു വീട്ടിൽ നടന്ന ഉഗ്ര സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


ഇന്നലെ പുലർച്ചെ നടന്ന സ്ഫോടനത്തിന്റെ കാരണം എന്താണെന്ന വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സംഭവത്തെ തുടർന്ന് അടിയന്തിരമായി സമീപ സമീപവാസികളെ വീടുകളിൽ നിന്ന് പോലീസ് ഒഴിപ്പിച്ചു. മാരകമെന്ന് വിലയിരുത്തിയ സ്ഫോടനത്തിന്റെ കാരണങ്ങളെ കുറിച്ച് എമർജൻസി സർവീസുകൾ അന്വേഷണം നടത്തി വരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിന്റെ ഒളിമ്പിക്സ് ഇതിഹാസമായ സർ ക്രിസ് ഹോയ് തനിക്ക് മാരകമായ രീതിയിൽ ക്യാൻസർ രോഗം ബാധിച്ചതായി വെളിപ്പെടുത്തി. തനിക്ക് രണ്ട് മുതൽ നാലു വരെ വർഷം മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചതായി അദ്ദേഹം പറഞ്ഞത് കടുത്ത ഞെട്ടലാണ് ആരാധകരിലും കായിക ലോകത്തും സൃഷ്ടിച്ചത്. ഒളിമ്പിക്സിൽ 6 തവണ സൈക്ലിങ്ങിൽ ലോക കിരീടം ചൂടിയ സർ ക്രിസ് ഹോയ് ഇതിഹാസ കായികതാരമായാണ് കണക്കാക്കപ്പെടുന്നത്.


48 വയസ്സ് പ്രായമുള്ള അദ്ദേഹം ഈ വർഷമാദ്യം തനിക്ക് ക്യാൻസർ ബാധിച്ചതായി വെളിപ്പെടുത്തിയിരുന്നു. 2004 നും 2012 നും ഇടയിലാണ് അദ്ദേഹം 6 ഒളിമ്പിക്സ് മെഡലുകൾ നേടിയത്. 7 ഒളിമ്പിക്സ് സ്വർണ്ണം നേടിയ സർ ജോസൺ കെന്നിയുടെ നേട്ടത്തിന് തൊട്ടുപിന്നിൽ എത്തിയ അദ്ദേഹത്തിൻറെ നേട്ടം ഒരു ബ്രിട്ടീഷ് ഒളിമ്പ്യന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറർ ആണ് . 2013ൽ നിന്ന് വിരമിച്ച അദ്ദേഹം സൈക്ലിംഗ് മത്സരങ്ങളുടെ കമൻ്റേറ്റർ ആയും കായികതാരങ്ങളുടെ പരിശീലനത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിലും സജീവമായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തെറ്റായ വിവരങ്ങൾ നൽകി ജോലിയിൽ പ്രവേശിച്ച നേഴ്സിൽ നിന്ന് നൽകിയ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചതായുള്ള വാർത്തകൾ പുറത്തുവന്നു. 2019 ൽ ബ്രിഡ്ജൻഡിലെ ദി പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ നിയോനേറ്റൽ വാർഡ് മാനേജരായി 45 കാരിയായ തന്യാ നസീറിനെ നിയമിച്ചിരുന്നു . എന്നാൽ അവരുടെ യോഗ്യതയെ കുറിച്ചും പ്രവർത്തി പരിചയത്തെ കുറിച്ചും തെറ്റായ വിവരങ്ങൾ ആണ് നൽകിയത് എന്നതാണ് പിരിച്ചുവിടലിനും തുടർനടപടിക്കും കാരണമായിരിക്കുന്നത്.


കഴിഞ്ഞ വ്യാഴാഴ്ച തെറ്റായ വിവരങ്ങൾ നൽകി ജോലിയിൽ പ്രവേശിച്ചതിന് തന്യാ നസീറിനെ അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. റെഗുലേറ്ററി ബോഡിയായ നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ നേഴ്‌സുമാരുടെ രജിസ്റ്ററിൽ നിന്ന് നസീറിനെ നീക്കം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ് 5 മാസത്തോളം ഇവർ ജോലി ചെയ്തിരുന്നു. പിന്നീട് ഇവരെ സസ്പെൻഡ് ചെയ്യുകയും ജോലിയിൽ നിന്ന് പുറത്താക്കുകയും ആയിരുന്നു.


Cwm Taf Morgannwg യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിൽ നിന്ന് 94941 പൗണ്ടും ലണ്ടനിലെ ഹില്ലിംഗ്ഡൺ ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ നിന്ന് 115, 000 പൗണ്ടും ശമ്പളമായി അവർ കൈപ്പറ്റിയതായാണ് കണക്കുകൾ കാണിക്കുന്നത്. അഫ്ഗാനിസ്ഥാൻ, സിറിയ, കെനിയ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു എന്നാണ് തന്യാ നസീർ അവകാശപ്പെട്ടത്. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം നുണകളായിരുന്നു എന്നാണ് കണ്ടെത്തിയത്. എൻഎച്ച്എസ് നടത്തിയ അന്വേഷണത്തിൽ തൻറെ അവകാശവാദങ്ങൾ തന്യാ നസീർ ആവർത്തിച്ചെങ്കിലും അവിടങ്ങളിൽ ജോലി ചെയ്തതിന് നികുതി അടച്ചതിന്റെ രേഖകൾ നൽകാൻ അവൾ പരാജയപ്പെട്ടിരുന്നു. എന്നാൽ 5 വർഷത്തോളം അവിടെ സന്നദ്ധ സേവനം നടത്തിയെന്ന അവളുടെ വാദം അന്വേഷണ കമ്മിറ്റി തള്ളി കളഞ്ഞു. ഇതു കൂടാതെ അവളുടെ വീട്ടിൽ നിന്ന് തെറ്റായ യോഗ്യത തെളിയിക്കുന്ന നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും കണ്ടെടുക്കുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved