ന്യൂസ് ഡെസ്ക്, മലയാളം യുകെ
മനുഷ്യൻ ഒരു സമൂഹ ജീവിയാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ സാമിപ്യവും സഹവാസവും ഒരു വ്യക്തിക്ക് അത്യന്താപേക്ഷിതമാണ്. ശൈശവദശയിൽ ഒരു കുഞ്ഞിൻറെ ശാരീരിക മാനസിക വികാസത്തിന് ഈ ഘടകങ്ങൾ വളരെയധികം സ്വാധീനിക്കുന്നുണ്ട്. എന്നാൽ ചെഷയറിൽ നിന്ന് പുറത്തുവരുന്ന കൊടുംക്രൂരത മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെ 3 വർഷത്തോളമാണ് ഒരു അമ്മ ഡ്രോയറിനുള്ളിൽ ഒളിപ്പിച്ച് വളർത്തിയത്. പകൽവെട്ടം കാണാതെ അമ്മയൊഴിച്ച് മറ്റൊരാളുടെ മുഖം കാണാതെ കൊടും കുറ്റവാളികൾ ജയിലിൽ വാസം അനുഭവിക്കുന്നത് പോലെയുള്ള അവസ്ഥയിലൂടെയായിരുന്നു ആ കുഞ്ഞ് കടന്ന് പോയത്. കഴിഞ്ഞ വർഷം 2023 ഫെബ്രുവരിയിൽ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനായി വീടിന്റെ മുകൾ നിലയിലേക്ക് പോയ അവളുടെ പങ്കാളി യാദൃശ്ചികമായി കുട്ടിയെ കണ്ടെത്തിയതാണ് വഴിത്തിരുവായത്. പോഷകാഹാര കുറവുമൂലം നടക്കാനോ സംസാരിക്കാനോ കഴിയാതെ മൃതപ്രായമായ രീതിയിലായിരുന്നു പെൺകുട്ടി.
2020 മാർച്ചിൽ ചെഷയറിലെ വീട്ടിൽ ബാത്ത് ടബ്ബിലാണ് പെൺകുട്ടി ജനിച്ചതെങ്കിലും രഹസ്യമായി സൂക്ഷിക്കുകയും കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നില്ല. പെൺകുട്ടിയുടെ പിതാവുമായി തനിക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും താൻ ഗർഭിണിയാണെന്ന് അയാളോട് പറയാൻ ആഗ്രഹിച്ചിരുന്നില്ലെന്നും നിയമപരമായ കാരണങ്ങളാൽ പേരു വെളിപ്പെടുത്താൻ സാധിക്കാത്ത യുവതി പോലീസിന് മൊഴി നൽകിയത്. മെഡിക്കൽ വിദഗ്ധർ പെൺകുട്ടിയെ പരിശോധിച്ചപ്പോൾ അവൾക്ക് ഇഴയാനോ നടക്കാനോ സംസാരിക്കാനോ ആശയവിനിമയം നടത്താനോ ശബ്ദമുണ്ടാക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു. പകൽ വെളിച്ചത്ത് കാണിക്കാതെ കുട്ടിയെ ഡ്രോയറിനുള്ളിൽ തളച്ചിട്ട അമ്മയ്ക്ക് 7 വർഷം തടവാണ് ചെസ്റ്ററിലെ കോടതിയിൽ ജഡ്ജ് സ്റ്റീവൻ എവററ്റ് വിധിച്ചത്. യുവതി ചെയ്തത് വിശ്വസിക്കാൻ പറ്റാത്ത തിന്മയാണെന്ന് അദ്ദേഹം വിധി ന്യായത്തിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിലവിൽ 15 വയസ്സോ അതിൽ താഴെയോ പ്രായമുള്ള ആരും പുകയില ഉൽപന്നങ്ങൾ വാങ്ങുന്നത് നിയമവിരുദ്ധമാക്കാനുള്ള പദ്ധതികളെ എംപിമാർ പിന്തുണച്ചു. നേരത്തെ മുൻ പ്രധാനമന്ത്രി ഋഷി സുനകിന്റെ സർക്കാരാണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചത്. എന്നാൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് തുടർ നടപടികളുമായി മുന്നോട്ട് പോകാൻ മുൻ സർക്കാരിന് കഴിഞ്ഞില്ല. തുടർന്ന് ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം ഇത് വീണ്ടും പൊടിതട്ടി എടുക്കുകയായിരുന്നു.
ഇന്നലെ പുതിയ ടുബാക്കോ ആൻഡ് വേപ്സ് ബിൽ 47നെതിരെ 415 വോട്ടുകൾക്കാണ് പാസ്സാക്കിയത്. എന്നാൽ ചില ടോറി , ലിബറൽ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ ഇത് പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ആശങ്ക ഉന്നയിച്ചു. പാർലമെൻറിൽ പാസായ ബിൽ എംപിമാരിൽ നിന്നും മറ്റ് വിദഗ്ധരിൽ നിന്നും കൂടുതൽ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെങ്കിലും നിയമമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ അവതരിപ്പിച്ച ബില്ലിൽ സ്വതന്ത്ര വോട്ട് ചെയ്യാൻ കൺസർവേറ്റീവ്, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളെ അനുവദിച്ചിരുന്നു. കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക്, മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ എന്നിവർ ബില്ലിനെതിരെ വോട്ട് ചെയ്തപ്പോൾ ടോറി എംപിമാരിൽ ഭൂരിപക്ഷം പേരും ബില്ലിനെ പിൻതുണച്ചു.
ഏറ്റവും മഹത്തായ പൊതുജനാരോഗ്യ ഇടപെടലായാണ് ബില്ലിനെ ആരോഗ്യവിദഗ്ധർ കാണുന്നത്. അടുത്ത അഞ്ച് വർഷ കാലം കൊണ്ട് പുകവലി മൂലമുള്ള ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഈ കാലയളവിൽ ഏകദേശം 3 ലക്ഷം ബ്രിട്ടീഷുകാർ രോഗബാധിതരാകുമെന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുകവലി നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി യുകെ മാറാനുള്ള പദ്ധതികളെ പിന്തുണയ്ക്കാൻ എംപിമാരുടെ മേൽ ശക്തമായ സമ്മർദ്ദ നീക്കമുണ്ടായിരുന്നു . പുകവലി പൂർണമായും നിരോധിക്കുന്നത് ക്യാൻസറിനെ കൂടാതെ ജന്മ വൈകല്യങ്ങളും, ആസ്ത്മയും , സ്ട്രോക്ക്, ഹൃദ്രോഗം, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളും കുറയുന്നതിന് സഹായിക്കുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ ക്രിസ് വിറ്റി പറഞ്ഞു. പുകയില ഉത്പന്നങ്ങൾ മേടിക്കുന്നതിനുള്ള പ്രായം ക്രമേണ ഉയർത്തി കൊണ്ടു വരുന്നത് ആദ്യത്തെ പുകവലി രഹിത തലമുറയും രാജ്യവുമായി മാറാൻ യുകെയെ സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡൽഹി സ്വദേശി ഹർഷിത ബ്രെല്ല യുകെയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പങ്കജ് ലാംബ നേരത്തെ ഗാർഹിക പീഡന കുറ്റത്തിന് അറസ്റ്റിലായിട്ടുള്ള ആളാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഓഗസ്റ്റ് മാസത്തിലാണ് പങ്കജ് ലാംബയ്ക്കെതിരെ ഗാർഹിക പീഡന പരാതി ഹർഷിത ബ്രെല്ല നൽകിയത്. ഇതിനെ തുടർന്ന് സംഭവത്തെ കുറിച്ച് നോർത്താംപ്ടൺഷെയർ പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ജാമ്യ വ്യവസ്ഥകളും ഗാർഹിക പീഡന സംരക്ഷണ നോട്ടീസും നൽകി വിട്ടയക്കുകയും ചെയ്തതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഗാർഹിക പീഡന പരാതിയിൽ പോലീസ് എടുത്ത സമീപനത്തെ കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പങ്കജ് ലാംബയുടെ അറസ്റ്റും പോലീസ് തുടർനടപടികളും ഫലപ്രദമായിരുന്നെങ്കിൽ ഹർഷിത ബ്രെല്ലയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നോ എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. ഈ വർഷം ഓഗസ്റ്റ് അവസാനവാരം ഹർഷിത ബ്രെല്ല നൽകിയ ഗാർഹിക പീഡന പരാതിയെ കുറിച്ചുള്ള പോലീസിന്റെ പ്രതികരണം എന്തായിരുന്നു എന്നതിനെ കുറിച്ചുള്ള പരിശോധന നടത്തുമെന്ന് ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി) റീജിയണൽ ഡയറക്ടർ ഡെറിക് കാംപ്‌ബെൽ പറഞ്ഞു.
നോർത്താംപ്ടൺഷെയറിലെ കോർബിയിൽ നിന്നുള്ള ഹർഷിത ബ്രെല്ലയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് പങ്കജ് ലാംബ ഇപ്പോഴും ഒളിവിലാണ് . പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഹർഷിത ബ്രെല്ലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇയാൾ രാജ്യം വിട്ടതായാണ് കരുതുന്നത്. 2023 ആഗസ്റ്റിലാണ് ഹർഷിത ബ്രെല്ലയും പങ്കജ് ലാംബയും വിവാഹിതരായത്. പങ്കജ് ലാംബ സ്റ്റുഡൻറ് വിസയിലായിരുന്നു യുകെയിൽ എത്തിയത്. ആശ്രിത വിസയിൽ എത്തിയ ഹർഷിത ബ്രെല്ല ഒരു വെയർഹൗസിൽ ജോലി ചെയ്യുകയായിരുന്നു. ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ബ്രിട്ടനിലാകെ കടുത്ത ഞെട്ടലുളവാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാരവൃത്തി നടത്തിയതായി ആരോപിച്ച് ബ്രിട്ടീഷ് നയതന്ത്രജ്ഞനെ റഷ്യ പുറത്താക്കി. സംഭവത്തെ തുടർന്ന് ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവയെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തെ കുറിച്ച് യുകെ വിദേശകാര്യ ഓഫീസിൽ നിന്നോ മോസ്കോയിലെ ബ്രിട്ടീഷ് എംബസിയിൽ നിന്നോ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.
ബ്രിട്ടീഷ് നയതന്ത്രജ്ഞൻ തന്റെ രേഖകളിൽ തെറ്റായ വിവരങ്ങൾ നൽകിയതും ചാരവൃത്തിയും അട്ടിമറി പ്രവർത്തനങ്ങളും നടത്തുകയും ചെയ്തതായും ആണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത് . ഇപ്പോൾ പുറത്താക്കിയ നയതന്ത്രജ്ഞൻ നേരത്തെ റഷ്യ പുറത്താക്കിയ ആറ് നയതന്ത്രജ്ഞരിൽ ഒരാളുടെ പകരക്കാരനായി എത്തിയതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2022 -ൽ ഉക്രയിനിലേയ്ക്ക് നടത്തിയ അധിനിവേശത്തിന് ശേഷം റഷ്യയും യു കെയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്.
കഴിഞ്ഞ ആഴ്ച റഷ്യക്കെതിരെ യുകെ നൽകിയ മിസൈലുകൾ ഉക്രയിൻ ഉപയോഗിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നതിന് കാരണമായി . യുദ്ധം തുടങ്ങിയതിനു ശേഷം രണ്ടു രാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് സാധാരണമായിരുന്നു. ഈ വർഷം ആദ്യം ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ക്യാപ്റ്റൻ അഡ്രിയാൻ കോഗില്ലിനോട് ഒരാഴ്ചയ്ക്കുള്ളിൽ രാജ്യം വിടാൻ റഷ്യ ആവശ്യപ്പെട്ടിരുന്നു. റഷ്യൻ പ്രതിരോധ അറ്റാഷെയെ ലണ്ടനിൽ നിന്ന് പുറത്താക്കിയതിനെ പകരമായിട്ടായിരുന്നു ചാരവൃത്തി ആരോപിച്ചുള്ള ഈ നടപടി
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത അഞ്ച് വർഷ കാലം കൊണ്ട് പുകവലി മൂലമുള്ള ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ കാലയളവിൽ ഏകദേശം 3 ലക്ഷം ബ്രിട്ടീഷുകാർ രോഗബാധിതരാകുമെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുകവലി നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി യുകെ മാറാനുള്ള പദ്ധതികളെ പിന്തുണയ്ക്കാൻ എംപിമാരുടെ മേൽ ശക്തമായ സമ്മർദ്ദ നീക്കമുണ്ട്.
2009 ജനുവരി 1 ന് ശേഷം ജനിച്ചവർക്ക് നിയമപരമായി പുകയില വാങ്ങുന്നത് നിരോധിക്കാനുള്ള ബിൽ ഇന്ന് പാർലമെൻറിൽ ചർച്ച ചെയ്യും. യുകെയിൽ പുകവലി മൂലമുള്ള മരണത്തിന്റെയും നാശത്തിന്റെയും വ്യാപ്തി എംപിമാർക്ക് അവഗണിക്കാൻ സാധിക്കില്ലെന്നും പ്രതിദിനം 350 യുവജനങ്ങൾ പുതുതായി പുകവലിക്കാൻ ആരംഭിക്കുന്നതായുള്ള കണക്കുകൾ ഉദ്ധരിച്ച് ക്യാൻസർ റിസർച്ച് യുകെ പറഞ്ഞു. ആയിരക്കണക്കിന് ആൾക്കാർക്ക് ക്യാൻസർ പിടിപെടുന്നത് എൻഎച്ച്എസിൽ കടുത്ത സമ്മർദ്ദം ഉളവാക്കുന്നതിന് മുഖ്യകാരണമായ പുകവലിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് ക്യാൻസർ റിസർച്ച് യുകെയിലെ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ 2029 ഓടെ യുകെയിലുടനീളം 296,661 പുതിയ ക്യാൻസർ കേസുകൾ ഉണ്ടാകുമെന്ന് ചാരിറ്റി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വിശകലനത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ശരാശരി 160 ഓളം ക്യാൻസർ കേസുകളുടെ രോഗനിർണയം പുകവലി കാരണം ഓരോ ദിവസവും നടത്തുന്നതായുള്ള വെളിപ്പെടുത്തലും പുറത്തു വന്നിട്ടുണ്ട്. ഇതിലും ഞെട്ടിക്കുന്ന കണക്കുകളാണ് പുകവലിക്കാത്തവർക്ക് മറ്റുള്ളവരുടെ പുകവലി ഉപയോഗം മൂലം ഉണ്ടാകുന്നത്. മറ്റുള്ളവരുടെ പുകവലി മൂലം 2846 പേർക്ക് ക്യാൻസർ പിടിപെടാനുള്ള സാധ്യതയാണ് വിശകലനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഉപയോഗിക്കുന്നവരിൽ മൂന്നിൽ രണ്ടുപേരെ പുകവലി കൊല്ലുന്നതായി ചാരിറ്റിയുടെ പോളിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ഇയാൻ വാക്കർ പറഞ്ഞു. പുകവലി പൂർണമായും നിരോധിക്കുന്നത് ക്യാൻസറിനെ കൂടാതെ ജന്മ വൈകല്യങ്ങളും, ആസ്ത്മയും , സ്ട്രോക്ക്, ഹൃദ്രോഗം, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളും കുറയുന്നതിന് സഹായിക്കുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ ക്രിസ് വിറ്റി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ആകെ നാശം വിതച്ച ബെർട്ട് കൊടുങ്കാറ്റിനു ശേഷം ഇന്നും നാളെയും കനത്ത മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പ് നൽകി. സൗത്ത് ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ബെർട്ട് മൂലമുള്ള കാറ്റിലും വെള്ളപ്പൊക്കത്തിലും വീടുകൾക്കും റോഡുകൾക്കും റെയിൽ ശൃംഖലകൾക്കും കനത്ത നാശം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
വാരാന്ത്യത്തിൽ യുകെയിലെ ഭൂരിഭാഗം മേഖലയിലും ആഞ്ഞടിച്ച ബെർട്ട് കൊടുങ്കാറ്റിൽ അഞ്ച് പേരെങ്കിലും മരിച്ചതായ റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതേ തുടർന്ന് കൊടുങ്കാറ്റിനോട് അനുബന്ധിച്ച് വേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ അലംഭാവം ഉണ്ടായതായുള്ള വിമർശനം ഉയർന്നു വരുന്നുണ്ട് . യുകെയിൽ ഉടനീളം കുറഞ്ഞത് 300 സ്ഥലങ്ങളെങ്കിലും നിലവിൽ വെള്ളത്തിനടിയിലാണ്. ബെർട്ട് മൂലമുള്ള നാശനഷ്ടങ്ങളെ തുടർന്ന് വ്യാപകമായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാനിരിക്കെയാണ് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകപെട്ടിരിക്കുന്നത്.
ഈ ആഴ്ച കൂടുതൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും എന്നാൽ കഴിഞ്ഞ വാരാന്ത്യത്തിനേക്കാളും തീവ്രത കുറവായിരിക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു. കൊടുങ്കാറ്റും വെള്ളപ്പൊക്കവും മൂലം ജനങ്ങൾ കൂടുതൽ കഷ്ടപ്പെടുന്ന സ്ഥിതിവിശേഷം യുകെയിൽ ഉടനീളം സംജാതമായതിന്റെ റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നായ സൗത്ത് വെയിൽസിലെ ജനങ്ങൾ തയ്യാറെടുപ്പിന്റെ അഭാവങ്ങളെ കുറിച്ചും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മതിയായ മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടില്ല എന്നും ശക്തമായ പരാതി ഉന്നയിച്ചു. സമാനമായ വിമർശനങ്ങൾ രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും നിന്ന് ഉയർന്നു വരുന്നുണ്ട്. 2020-ൽ നഗരത്തിൻ്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായ ഡെന്നിസ് കൊടുങ്കാറ്റിൽ നിന്ന് പാഠങ്ങൾ പഠിച്ചിട്ടില്ലെന്ന് റോണ്ട സൈനോൺ ടാഫിലെ പോണ്ടിപ്രിഡിൽ പ്രദേശവാസികൾ പറഞ്ഞു. കനത്ത മഴയും കൊടുങ്കാറ്റും വീശി അടിക്കാനുള്ള സാഹചര്യത്തിൽ പലയിടത്തും യെല്ലോ അലർട്ട് മാത്രമാണ് നൽകപ്പെട്ടത്. ഉയർന്നുവരുന്ന പരാതികളുടെ വെളിച്ചത്തിൽ കാലാവസ്ഥാ പ്രവചനത്തിനെയും മുന്നറിയിപ്പ് സംവിധാനത്തിനെയും പൂർണമായ വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ സ്റ്റാഫ് നേഴ്‌സായി ജോലിചെയ്‌തിരുന്ന സാബു മാത്യു (55 വയസ് )24/11/2024 ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പുളിയംതൊട്ടിയിൽ പരേതരായ പി എം മാത്യുവിന്റേയും, റോസമ്മ മാത്യുവിന്റെയും ഏഴു മക്കളിൽ ഇളയ മകനായ സാബു ഇംഗ്ലണ്ടിൽ റോയൽ ബെർക്ക്‌ഷയർ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു. 2003 മുതൽ കുടുംബസമേതം ഇംഗ്ലണ്ടിലുള്ള റെഡിങ്ങിലാണ് താമസം.
ഭാര്യ ഷാന്റി സാബു അതേ ഹോസ്പിറ്റലിൽ തന്നെ സീനിയർ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്നു.
മക്കൾ : ജൂന (യൂണിവേഴ്സിറ്റി വിദ്യാർത്ഥി) ജുവൽ (സിക്സ്ത് ഫോം)
ഇരുപത്തിനാലാം തിയതി പതിവുപോലെ ഷാന്റി ജോലികഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സാബു താഴത്തെ നിലയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയുംതുടർന്ന് പാരാമെഡിക്കുകളുടെ സഹായം അഭ്യർത്ഥിക്കുകയും അവർ എത്തുകയും ചെയ്തിരുന്നു.
.
ശവസംസ്കാര ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ ഇവിടുത്തെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നമുറക്ക് അറിയിക്കുന്നതാണ് എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു .
സാബു മാത്യുവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യാത്രക്കാരെ അമിതമായി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ കഴുത്തറപ്പൻ നയങ്ങൾക്കെതിരെ സ്പെയിനിലെ കൺസ്യൂമർ റൈറ്റ് മിനിസ്ട്രി രംഗത്ത് വന്നു. ബഡ്ജറ്റ് എയർ ലൈനുകൾ ഹാൻഡ് ലഗേജിന് അധികനിരക്ക് ഈടാക്കുന്നതിന് റയാൻ എയർ , വ്യൂലിംഗ് എന്നിവ ഉൾപ്പെടെയുള്ള ബജറ്റ് എയർലൈനുകൾക്ക് മൊത്തം 179 മില്യൺ പൗണ്ട് പിഴയാണ് ചുമത്തിയത്. ക്യാബിൻ ബാഗുകൾ വലിപ്പം കൂടി തുടങ്ങിയ നിരവധി കാരണങ്ങൾ പറഞ്ഞ് യാത്രക്കാരെ പിഴിഞ്ഞിരുന്ന എയർലൈൻ കമ്പനികൾക്ക് വൻ തിരിച്ചടിയാണ് കൺസ്യൂമർ റൈറ്റ് മിനിസ്ട്രിയുടെ നടപടി.
മെയ് മാസത്തിൽ അഞ്ച് എയർലൈനുകൾക്കാണ് 150 മില്യൺ യൂറോ പിഴ ചുമത്തിയത്. അന്ന് പിഴ ചുമത്തിയ കാര്യം മന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അവരുടെ അപ്പീലുകൾ നിരസിച്ചതോടെയാണ് വാർത്ത പുറത്തുവന്നത്. റയാൻഎയറിന് 108 മില്യൺ യൂറോയും ഐഎജിയുടെ ലോ-കോസ്റ്റ് യൂണിറ്റ് വ്യൂലിംഗിന് 39 മില്യൺ യൂറോയും ഈസിജെറ്റിന് 29 മില്യൺ യൂറോയും ലോ കോസ്റ്റ് സ്പാനിഷ് വിമാനക്കമ്പനിയായ വോലോട്ടിയയ്ക്ക് 1.2 മില്യണും പിഴ ചുമത്തി.
വലിയ ക്യാബിൻ ലഗേജുകൾക്ക് അധിക പണം ആവശ്യപ്പെടുന്നതും യാത്രക്കാർക്ക് സമീപമായി ആശ്രിതരായ കുട്ടികൾക്കും മറ്റുള്ളവർക്കും സീറ്റ് റിസർവ് ചെയ്യുന്നതിനുമായി അധികം പണം ഈടാക്കുന്നത് അവസാനിപ്പിക്കാൻ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴയ്ക്കെതിരെ അപ്പീൽ പോകാൻ വിമാന കമ്പനികൾക്ക് സാവകാശമുണ്ട്. എന്നാൽ അപ്പീൽ തള്ളുകയാണെങ്കിൽ യാത്രക്കാർക്ക് ഭീമമായ നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയാണ് വിമാന കമ്പനികൾ നേരിടാൻ പോകുന്നത്. ഗവൺമെൻ്റിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് ആറ് വർഷമായി തങ്ങൾ പ്രചാരണം നടത്തുകയാണെന്ന് പ്രാരംഭ പരാതി നൽകിയ ഉപഭോക്തൃ അവകാശ ഗ്രൂപ്പുകളിലൊന്നായ ഫാകുവ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു . വിമാനക്കമ്പനികൾക്കെതിരെ നിയമപരമായ കേസിന് തയ്യാറെടുക്കുകയാണെന്ന് അവർ പറഞ്ഞു. യാത്ര ചെയ്ത സമയം മുതൽ 5 വർഷത്തേയ്ക്ക് വിമാനയാത്രക്കാർ ഇങ്ങനെയുള്ള കേസുകളിൽ റീഫണ്ടിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. വക്കീലില്ലാതെ തന്നെ നേരിട്ട് പരാതി നൽകിയാൽ മതിയാകും. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ സ്പെയിനിലെ ഉപഭോക്തൃകാര്യ മന്ത്രാലയം ചുമത്തിയ നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ പിഴകൾ വ്യക്തമായും യൂറോപ്യൻ യൂണിയൻ നിയമത്തിൻ്റെ ലംഘനമാണ് എന്ന് റയാൻഎയറിൻ്റെ ബോസ് മൈക്കൽ ഒലിയറി പറഞ്ഞു. യാത്രക്കാരുടെ കാര്യത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ഐറിഷ് വിമാനക്കമ്പനിയായ റയാനെയർ, തങ്ങളുടെ അപ്പീൽ സ്പെയിനിലെ കോടതികളിൽ നൽകുമെന്ന് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ആഞ്ഞടിച്ച ബെർട്ട് കൊടുങ്കാറ്റ് കടുത്ത വിനാശകരമായ സംഭവങ്ങൾക്കാണ് കാരണമായിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലുമായി കുറഞ്ഞത് അഞ്ച് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും, അതുമൂലം ഉണ്ടായ വെള്ളപ്പൊക്കവും, അതോടൊപ്പം തന്നെ മഞ്ഞു വീഴ്ചയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഈ കാലാവസ്ഥ മൂലം ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം തന്നെ വിമാന സർവീസുകളും ട്രെയിൻ സർവീസുകളും റദ്ദാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വെയിൽസിൽ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിനും, രക്ഷാപ്രവർത്തനം നടത്തുന്നതിനും മുൻകൈയെടുക്കുന്ന എമർജൻസി സർവീസുകളോട് താൻ കടപ്പെട്ടിരിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ തന്റെ പോസ്റ്റിൽ കുറിച്ചു. വെൽഷ് ഫസ്റ്റ് മിനിസ്റ്ററായ എലുനെഡ് മോർഗനുമായി താൻ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൊടുങ്കാറ്റിന്റെ ഫലമായുള്ള വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്നത് ഇത് രണ്ടാം തവണയാണെന്നും, എന്നാൽ കഴിഞ്ഞ തവണത്തെ ദുരിതത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചതിനാൽ ഇത്തവണ കൂടുതൽ പ്രോപ്പർട്ടികൾ സംരക്ഷിക്കാൻ തങ്ങൾക്ക് കഴിഞ്ഞതായും വെൽഷ് മിനിസ്റ്റർ മോർഗൻ വ്യക്തമാക്കി. എന്നാൽ ക്രിസ്മസിന് തൊട്ടുമുൻപുള്ള ഈ സമയത്ത് നടന്നിരിക്കുന്ന ഈ ദുരന്തം നേരിടുന്ന ആളുകളെ കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് വെയിൽസിലെ കോൺവി നദിയിൽ കാണാതായ 75 കാരനായ ബ്രയാൻ പെറിയുടെ മൃതദേഹം ഞായറാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. അതേസമയം, വിൻചെസ്റ്ററിന് സമീപം എ 34-ൽ കാറിന് മുകളിൽ മരം വീണതിനെത്തുടർന്ന് 60 വയസ്സുള്ള ഒരാൾ മരിച്ചതായും ഹാംഷെയർ പോലീസ് പറഞ്ഞു. ഇംഗ്ലണ്ടിൽ കൊടുങ്കാറ്റ് പിടിമുറുക്കുന്നതിനിടെ മറ്റ് രണ്ട് മാരകമായ വാഹന അപകടങ്ങളും നടന്നു. ശനിയാഴ്ച പുലർച്ചെ ഒരു വാഹനം കൂട്ടിയിടിച്ച് 34 കാരനായ ഒരാൾ മരിച്ചതായി വെസ്റ്റ് യോർക്ക്ഷയർ പോലീസ് അറിയിച്ചിരുന്നു. സൗത്ത് വെയിൽസിൽ, പോണ്ടിപ്രിഡ്, എബ്ബ് വേൽ, അബർഡെയർ എന്നിവയുൾപ്പെടെ പ്രദേശത്തുടനീളമുള്ള പട്ടണങ്ങളിൽ വെള്ളപ്പൊക്കം ഉയർന്നതിനാൽ റോണ്ട സൈനോൺ ടാഫ് കൗണ്ടി ബറോ കൗൺസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടങ്ങളിലും യാത്ര നിയന്ത്രണങ്ങളും ഉണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമാണ് അധികൃതർ നൽകുന്നത്..
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഉക്രയിനു വേണ്ടി യുദ്ധത്തിൽ പങ്കെടുക്കുന്നതിനിടെ ഒരു ബ്രിട്ടീഷ് പൗരൻ റഷ്യയുടെ പിടിയിലായതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. 22 വയസ്സുകാരനായ ജെയിംസ് സ്കോട്ട് റൈസ് ആൻഡേഴ്സൺ ആണ് ശത്രു സൈന്യത്തിന്റെ പിടിയിലായത്. ഇയാൾ നേരത്തെ ബ്രിട്ടീഷ് സൈന്യത്തിൽ ജോലി ചെയ്തിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
റഷ്യയിലെ കുർസ്ക് ഏരിയയിൽ വെച്ചാണ് ഇയാൾ പിടിക്കപ്പെട്ടത്. മുൻ ബ്രിട്ടീഷ് സൈനികൻ റഷ്യൻ സേനയുടെ പിടിയിലായ വാർത്ത റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ആയ ടാസ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ജെയിംസ് സ്കോട്ട് റൈസ് ആൻഡേഴ്സൺ റഷ്യൻ സൈന്യത്തിന്റെ പിടിയിലായ സംഭവത്തിൽ അദ്ദേഹത്തിൻറെ കുടുംബത്തെ പിന്തുണയ്ക്കുമെന്ന് യുകെ വിദേശകാര്യ ഓഫീസ് പറഞ്ഞു.
2019 മുതൽ 2023 വരെ ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചതായി ആൻഡേഴ്‌സൺ പറയുന്ന വീഡിയോ സമൂഹ മാധ്യമമായ ടെലഗ്രാമിൽ കൂടി പുറത്തുവന്നു. തന്റെ ജോലി നഷ്ടപ്പെടുകയും ടെലിവിഷനിൽ കൂടി ഉക്രയിൻ – റഷ്യ യുദ്ധത്തെ കുറിച്ചുള്ള വാർത്തകളും റിപ്പോർട്ടുകളും കാണുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശ സന്നദ്ധ പ്രവർത്തനത്തിൽ ഉൾപ്പെടുന്ന ഉക്രയിനിൻ്റെ സൈനിക വിഭാഗത്തിൽ ചേർന്നതെന്ന് ജെയിംസ് സ്കോട്ട് റൈസ് ആൻഡേഴ്സൺ പറയുന്നതായി വീഡിയോയിലുണ്ട്.