ന്യൂസ് ഡെസ്ക്, മലയാളം യുകെ
അൻപത് വയസിന് താഴെയുള്ളവരിൽ സ്തന , ശ്വാസകോശ അർബുദങ്ങൾ പോലെ തന്നെ പിത്തസഞ്ചി ക്യാൻസർ വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചാരിറ്റി ക്യാൻസർ റിസർച്ച് യുകെയിൽ നിന്നുള്ള ഡേറ്റ അനുസരിച്ച് 24-49 വയസ്സ് പ്രായമുള്ള ബ്രിട്ടീഷുകാർക്കിടയിൽ ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ ക്യാൻസർ കേസുകളിൽ 84 ശതമാനം വർദ്ധനവ് ഉണ്ടായതായി കണക്കുകൾ ചൂണ്ടി കാണിക്കുന്നു. 90 കളുടെ തുടക്കം മുതലാണ് ഈ വർദ്ധനവ് ഉണ്ടായത് എന്നാണ് പഠനത്തിൽ വ്യക്തമായത്.
രോഗബാധിതരുടെ എണ്ണത്തിൽ ഇത്രയും വലിയ വർദ്ധനവിന് കാരണം ആധുനിക ഭക്ഷണക്രമത്തിലെ മാറ്റങ്ങളാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതു മൂലം കുടലിലെ ബാക്ടീരിയകൾക്ക് സംഭവിക്കുന്ന മാറ്റങ്ങൾ പിത്തസഞ്ചി ക്യാൻസറിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. പിത്തസഞ്ചി ക്യാൻസർ താരതമ്യേന അപൂർവ്വമാണ്. എന്നിരുന്നാലും ഓരോ വർഷവും 1000 ത്തിലധികം കേസുകൾ ആണ് യുകെയിൽ കണ്ടു പിടിക്കപ്പെടുന്നത്. ഇതിനർത്ഥം പ്രതിദിനം മൂന്ന് പേർക്ക് രോഗം ബാധിക്കുന്നതായി ആണ് കണക്കുകൾ കാണിക്കുന്നത്.
രോഗബാധിതരുടെ എണ്ണം കൂടുകയും രോഗികളുടെ പ്രായം കുറയുകയും ചെയ്യുന്നതാണ് ഈ രോഗത്തിൻറെ കാര്യത്തിൽ പുതിയ മാറ്റം എന്ന് 40 വർഷത്തിലേറെ ഈ മേഖലയിൽ പരിചയമുള്ള ലോകപ്രശസ്ത ഓങ്കോളജിസ്റ്റായ പ്രൊഫസർ കരോൾ സിക്കോറ പറഞ്ഞു. ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങൾ ഇതിന് കാരണമെന്ന് താൻ സംശയിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ പ്രോഗ്രാമിൻ്റെ മുൻ മേധാവി പ്രൊഫസർ സിക്കോറ പറഞ്ഞു. മലിനീകരണം മദ്യത്തിൻറെ അമിതമായ ഉപയോഗം, ജങ്ക് ഫുഡ്, പിരിമുറുക്കം നിറഞ്ഞ ജീവിതം തുടങ്ങിയ ആധുനിക ജീവിത സാഹചര്യങ്ങൾ ക്യാൻസർ വർദ്ധനവിന് പ്രധാന കാരണമാകുന്നതായിട്ടാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിലെ വിവിധ ബാൻഡിൽ ഉള്ള നേഴ്സുമാരുടെ പുതൂക്കിയ ശമ്പളത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 5.5 ശതമാനം ആണ് 2024 – 25 വർഷത്തിലെ ശമ്പള വർദ്ധനവായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഏത് ബാൻഡിൽ ഉൾപ്പെടുന്ന നേഴ്സുമാർക്കും അവർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ 5.5 ശതമാനം വർദ്ധനവ് ആണ് ലഭിക്കുന്നത്.
ബാൻഡിന്റെ തന്നെ എത്ര നാളത്തെ പ്രവർത്തി പരിചയം ഉണ്ട് എന്നതും ശമ്പളത്തെ നിർണ്ണയിക്കുന്ന ഘടകമാണ്. പുതിയതായി യോഗ്യത നേടുന്ന ബാൻഡ് 5 വിഭാഗത്തിൽ പെടുന്ന നേഴ്സിന്റെ തുടക്ക ശമ്പളം 29, 989 പൗണ്ട് ആയിരിക്കും. അതേ ബാൻഡിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം കൂടി ഉണ്ടെങ്കിൽ ലഭിക്കുന്ന 32 , 324 പൗണ്ട് ആണ് . രണ്ട് വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള ബാൻഡ് 6 നേഴ്സുമാർക്ക് 37, 339 പൗണ്ട് ആണ് പുതിയതായി ലഭിക്കുന്ന ശമ്പളം. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് അവരുടെ കൃത്യമായ ശമ്പളം എൻഎച്ച്എസ് പേ കാൽക്കുലേറ്റർ ഉപയോഗിച്ച് അറിയാൻ സാധിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് എൻഎച്ച്എസ് പേ കാൽക്കുലേറ്റ് ചെയ്യാം .
https://www.nurses.co.uk/careers-hub/nhs-pay-calculator/
നിരാശജനകമായ ശമ്പള വർദ്ധനവാണ് എൻഎച്ച്എസ് നടപ്പിലാക്കിയത് എന്ന അഭിപ്രായമാണ് മലയാളി നേഴ്സുമാരുടെ ഇടയിലുള്ളത്. അതുകൊണ്ടു തന്നെയാണ് മെച്ചപ്പെട്ട ആനുകൂല്യവും ശമ്പളവും നേടി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളി നേഴ്സുമാരുടെ എണ്ണം വർദ്ധിച്ചു വരുന്നത് . സർക്കാർ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ തൊഴിലാളി യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് അംഗങ്ങൾക്കിടയിൽ അഭിപ്രായ സർവേ നടത്തിയിരുന്നു.145,000 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് അംഗങ്ങളും 5.5 ശതമാനം ശമ്പള വർദ്ധനവിനെതിരെ വോട്ടു ചെയ്തതായി നേരത്തെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നേഴ്സുമാർക്ക് നിലവിൽ ലഭിച്ചിരിക്കുന്ന ശമ്പള വർദ്ധനവ് മികച്ചതാണെന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മലയാളി നേഴ്സുമാരോട് കാണിക്കുന്ന വഞ്ചനയാണെന്നാണ് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്തിൻറെ പ്രതിരോധ ചിലവുകൾ ദേശീയ വരുമാനത്തിന്റെ 2.5 ശതമാനമായി ഉയർത്താൻ പദ്ധതി തയ്യാറാക്കുന്നതായുള്ള വാർത്തകൾ പുറത്തു വന്നു. ദീർഘകാലമായി രാജ്യത്തിൻറെ ആയുധ വിപുലീകരണത്തിനെ കുറിച്ച് വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അതിൻറെ പശ്ചാത്തലത്തിൽ പദ്ധതിയുടെ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി സമയപരുധി നിശ്ചയിച്ചു. അടുത്ത വസന്തകാലത്ത് പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു.
റഷ്യയും ഉക്രയ്നും തമ്മിലുള്ള യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവന്നു. യുകെയുടെയും യുഎസിന്‍റെയും മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കുന്നതിനുള്ള അനുവാദം ഉക്രയിന് ഇരു രാജ്യങ്ങളും നൽകിയിരുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് നേരിടുന്ന ഭീഷണിയുടെ വെളിച്ചത്തിൽ നാറ്റോയുടെ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ നടത്തിയ ഫോൺ സംഭാഷണത്തിലാണ് സമയ പരുധി നൽകിയത്.
നിലവിൽ രാജ്യത്തിൻറെ 2.3 ശതമാനമാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്. എങ്കിലും 2.5 ശതമാനം എന്നത് എപ്പോൾ കൈവരിക്കാനാകുമെന്നതിനെ കുറിച്ച് നിലവിൽ പറയാൻ സാധിക്കില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഉക്രയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ആയിര കണക്കിന് ഉത്തരകൊറിയൻ സൈനികരെ വിന്യസിച്ചതിനെ കുറിച്ചും പ്രധാനമന്ത്രിയും നാറ്റോ സെക്രട്ടറിയുമായുള്ള സംഭാഷണങ്ങളിൽ ചർച്ചയായി. എന്നാൽ 2.5 ശതമാനം എന്നത് അപര്യാപ്തമാണ് എന്ന വാദവും ഉയർന്നു വരുന്നുണ്ട്. യുകെ കുറഞ്ഞത് 3 ശതമാനമെങ്കിലും ആയി പ്രതിരോധ ചെലവുകൾ ഉയർത്തണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ യുകെ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ. 2002-ൽ ഉണ്ടായ തൻ്റെ നവജാത ശിശുവിൻെറ മരണം എടുത്തു കാട്ടിയ അദ്ദേഹം നല്ല ജീവിതാവസാന പരിചരണം ഓരോരുത്തരും അർഹിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടി. താനും ഭാര്യയും തൻറെ മകളുടെ കൂടെ ചിലവഴിച്ച അവസാന നാളുകൾ തൻെറ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറയുന്നു.
അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിന് പകരം എൻഎച്ച്എസിൻെറ പാലിയേറ്റീവ് കെയർ മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രദ്ധിക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റഡ് ഡൈയിംഗ് നിയമപരമാക്കണോ എന്ന വിഷയത്തിൽ പാർലമെൻറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ പല പ്രമുഖരും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം, YouGov നടത്തിയ വോട്ടെടുപ്പിൽ പൊതുജങ്ങളിൽ 73% പേരും നടപടിയോട് പിന്തുണ പ്രകടിപ്പിച്ചു.
അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനുപകരം പരിചരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകണമെന്ന് ഗോർഡൻ ബ്രൗൺ പറഞ്ഞു. മാരകരോഗങ്ങൾ ബാധിച്ചവരുടെ കഷ്ടപ്പാടുകൾ തടയാൻ ആണെങ്കിൽ അവർക്ക് നൽകുന്ന പരിചരണങ്ങൾ മെച്ചപ്പെടുത്താനാകണം സർക്കാരിന്റെ ശ്രദ്ധ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അസ്സിസ്റ്റഡ് ഡൈയിംഗിൻെറ ബിൽ സ്പോൺസർ ചെയ്യുന്ന എംപി കിം ലീഡ്‌ബീറ്റർ പാലിയേറ്റീവ് കെയർ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു കമ്മീഷനിനായുള്ള ഗോർഡൻ ബ്രൗണിൻ്റെ ബിൽ സ്വാഗതം ചെയ്‌തു. എന്നാൽ, ഏറ്റവും മികച്ച ജീവിതാവസാന പരിചരണം എല്ലാവർക്കും നല്ല രീതിയിൽ ആയിരിക്കില്ല പ്രവർത്തിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മണിക്കൂറിൽ 70 മൈൽ വേഗത്തിൽ വീശിയടിച്ച ബെർട്ട് കൊടുങ്കാറ്റ് രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കൊടുങ്കാറ്റിനെ തുടർന്ന് ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി. എന്നാൽ കൊടുങ്കാറ്റിന്റെ ഭീകരത ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
താപനില ഉയരാൻ തുടങ്ങുമ്പോൾ മഞ്ഞ് ഉരുകുന്നതും കനത്ത മഴയും രാജ്യത്തുടനീളം ഗുരുതരമായ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. നോർത്ത് വെയിൽസിലെ കാപ്പൽ ക്യൂറിഗിൽ 80 മൈൽ വേഗതയിൽ വരെ കാറ്റ് വീശിയടിച്ചതായാണ് റിപ്പോർട്ടുകൾ. ശക്തമായ കാറ്റ് കാരണം ഗ്ലൗസെസ്റ്റർഷെയറിലെ M48 സെവേൺ പാലം അടച്ചു, മഞ്ഞുമൂലം A67 നും A645 നും ഇടയിൽ കൗണ്ടി ഡർഹാമിലെ A66 അടച്ചു.
സ്‌കോട്ട് ലൻഡിലെ നോർത്ത് ലനാർക്ക്‌ഷെയറിലെ കാസിൽകാരിക്ക് സമീപമുള്ള എം80 ൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. സ്കോട്ട്ലൻഡിലെ ഉയർന്ന പ്രദേശങ്ങളിൽ 40 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. അതിനിടെ വടക്ക് കിഴക്കൻ മേഖലയിൽ ശനിയാഴ്ച രാവിലെ വരെ കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനാൽ ന്യൂകാസിൽ വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. വിമാനത്താവളത്തിലെ സ്നോ ടീം തടസ്സങ്ങൾ കുറയ്ക്കാൻ ശ്രമിച്ചപ്പോൾ ചില വിമാനങ്ങൾ ബെൽഫാസ്റ്റിലേക്കും എഡിൻബർഗിലേക്കും തിരിച്ചുവിട്ടു. ബെർട്ട് കൊടുങ്കാറ്റ് രാജ്യത്തുടനീളം യാത്രാ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൈക്കിൾ യാത്രികയെ കാർ ഇടുപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുകെ മലയാളി സീന ചാക്കോയ്ക്ക് ശിക്ഷ വിധിച്ച് കോടതി. സെപ്തംബർ 14 നാണ് വിൽംസ്ലോയ്ക്ക് സമീപമുള്ള ഹാൻഡ്‌ഫോർത്തിൽ അറുപത്തിരണ്ടുകാരിയായ സൈക്ലിസ്റ്റ്, എമ്മ സ്മോൾവുഡിന് കാർ അപകടത്തിൽ ജീവൻ നഷ്ടമായത്. അപകടം നടന്നതിന് ശേഷവും സീന ചാക്കോ മറ്റൊരാൾ വാഹനം തടയുന്നത് വരെ വാഹനത്തിനടിയിൽ കുടുങ്ങിയ സൈക്കിളുമായി യാത്ര ചെയ്‌തു.
അപകടത്തിൽ പരുക്കേറ്റ എമ്മ സ്മോൾവുഡിന് സംഭവ സ്ഥലത്ത് വച്ച് തന്നെ പാരാമെഡിക്കുകൾ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മൂന്ന് ദിവസത്തിന് ശേഷം എമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു. നവംബർ 21 ന് ചെസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന വിചാരണയിലാണ് സീന ചാക്കോയെ നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. സീന ചാക്കോ മൂന്ന് മക്കളുടെ അമ്മയാണ്.
ചെഷയര്‍ പോലീസ് റിപ്പോർട്ടിൽ ലൈസന്‍സും ഇന്‍ഷൂറന്‍സും ഇല്ലെന്ന് പറയുന്നു. ഒരു സിനിമ ദൃശ്യങ്ങളെ വെല്ലുന്ന വിധത്തിലാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നതായി സീരിയസ് കൊളിഷന്‍ ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്‍ റേസ് സിം വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ അപകടകരമായ വിധത്തില്‍ ഒരാളും ഡ്രൈവ് ചെയ്യരുതെന്നും അദ്ദേഹം കേസ് ഡയറിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സുരക്ഷിത ഡ്രൈവിംഗിന്റെ പ്രാധാന്യം എല്ലാവരുടെയും സുരക്ഷയ്ക്ക് ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലാവോസിൽ വിഷ മദ്യം ഉള്ളിൽ ചെന്നതിനെ തുടർന്ന് 28കാരിയായ ബ്രിട്ടീഷ് അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. തെക്ക്-കിഴക്കൻ ലണ്ടനിലെ ഓർപിംഗ്ടണിൽ നിന്നുള്ള സിമോൺ വൈറ്റ് ആണ് മെഥനോൾ കലർന്നതായി സംശയിക്കുന്ന മദ്യം കഴിച്ചതിന് പിന്നാലെ മരണമടഞ്ഞത്. ലാവോസിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ വാങ് വിയംഗിൽ നടന്ന വിഷമദ്യ ദുരന്തത്തിൽ സിമോൺ വൈറ്റ് ഉൾപ്പെടെ ആറ് വിനോദസഞ്ചാരികളിൽ ഇരകളാണ്. ഇവർ ഓസ്‌ട്രേലിയ, യുഎസ്, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സിമോൺ വൈറ്റ് വിയൻ്റിയാനിൽ ചികിത്സയിലായിരുന്നു. മറ്റുള്ളവർ ബാങ്കോക്കിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മെഥനോൾ ചെറിയ അളവിൽ പോലും ശരീരത്തിൽ പ്രവേശിച്ചാൽ മാരകമായ വിഷബാധയ്ക്ക് കാരണമാകും. യുകെ ആസ്‌ഥാനമായ സ്‌ക്വയർ പാറ്റൺ ബോഗ്‌സിലെ അഭിഭാഷകയായി ജോലി ചെയ്‌ത് വരികയായിരുന്നു സിമോൺ വൈറ്റ്. തെക്കുകിഴക്കൻ ഏഷ്യയിൽ, പ്രത്യേകിച്ച് മെകോംഗ് മേഖലയിൽ, മെഥനോൾ കലർന്ന മദ്യം ഉയർത്തുന്ന പ്രശ്‌നങ്ങൾ വിദേശ ഗവൺമെൻ്റുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
വിഷബാധയെ തുടർന്ന് മരണമടഞ്ഞ വിനോദസഞ്ചാരികൾ വാങ് വിയംഗിലെ നാനാ ബാക്ക്പാക്കർ ഹോസ്റ്റലിൽ സൗജന്യ ഷോട്ടുകൾ കഴിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഈ കടയുടെ മാനേജരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ച് വരികയാണ്. വിഷബാധ എവിടെ നിന്നാണ് ഉണ്ടായതെന്ന് അധികൃതർക്ക് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. പലപ്പോഴും ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വരുന്നവർക്ക് അനിയന്ത്രിതമായ മദ്യത്തിൻ്റെ അപകടസാധ്യതകളെ കുറിച്ച് അറിവില്ലാത്തതാണ് ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സെൻറ് ബെനഡിക് മിഷൻ സാറ്റ് ലിയിലെ കലാകാരന്മാർ അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം ദി ലൈറ്റ് ഹൗസ് സ്കന്തോർപ്പിൽ നടന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിൽ അഭിമാനർഹമായ നേട്ടം കൈവരിച്ചു. രാജീവ് ജോണിന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കിയ ലൈറ്റ് ഹൗസ് ഷോർട്ട് ഫിലിം വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് കൈവരിച്ചത്. ബർമിംഗ്ഹാമിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ നിറ സാന്നിധ്യമായ രാജീവ് ജോൺ ആണ് ചിത്രം സംവിധാനം ചെയ്തത്. ഭാവ മധുരമായ ഒരു കവിത പോലെ വിശ്വാസത്തെ പ്രഘോഷണം ചെയ്യുന്ന കലാസൃഷ്ടിയാണ് ദി ലൈറ്റ് ഹൗസ് എന്നാണ് ചിത്രം കണ്ട പലരും അഭിപ്രായപ്പെട്ടത് .
ഷീരാ രാജുവും രാജീവ് ജോണും ചേർന്നാണ് ലൈറ്റ് ഹൗസിന്റെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. എഡിറ്റിംഗ് ആദർശ് കുര്യന്‍ ആണ് നിർവഹിച്ചത്. ദി ലൈറ്റ് ഹൗസിന് പശ്ചാത്തല സംഗീതവും മെയ്സൺ മുരളിയുടെ വരികൾ ചിട്ടപ്പെടുത്തുകയും ചെയ്തത് ഗോപീകൃഷ്ണ പി ജെ ആണ്.
എല്ലാ മനുഷ്യരിലും നന്മയും പ്രകാശവും ഉണ്ടെന്ന മഹത്തായ സന്ദേശമാണ് ദി ലൈറ്റ് ഹൗസിലൂടെ പകർന്നു നൽകാൻ ലക്ഷ്യം വെച്ച സന്ദേശമെന്ന് ചിത്രത്തിൻറെ സംവിധായകൻ രാജീവ് ജോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. രാജീവ് ജോൺ , എസ്തർ മേരി ജോൺ , അന്ന ജിമ്മി, ഷിയറ രാജു, രാജു ജേക്കബ്, ഷിജി പോൾ, ജോഹാൻ ജോർജ്ജ്, ജിബി ജോർജ്, അമേലിയ ബിനോയ്, ജോർജി സിജി, ഡിനോ ഡൈമി എന്നിവരാണ് ലൈറ്റ് ഹൗസിലെ അഭിനേതാക്കൾ. ചിത്രത്തിന്റെ അണിയറ ശില്പുകൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ നേരുന്നതായി ബർമിംഗ്ഹാം സെൻറ് ബെനഡിക് മിഷൻ സാറ്റ് ലിയുടെ വികാരി ഫാ. ടെറിൻ മുല്ലക്കര പറഞ്ഞു.
ക്രിസ്ത്യൻ ഭക്തിഗാന മേഖലയിലെ സജീവ സാന്നിധ്യമായ ഫാ.ഷാജി തുമ്പേച്ചിറയിലിൻ്റെ സെലിബ്രൻ്റ്സ് ഇന്ത്യ എന്ന യൂട്യൂബ് ചാനലിൽ കൂടി ലൈറ്റ് ഹൗസ് റിലീസ് ചെയ്ത സന്തോഷത്തിലാണ് പ്രസ്തുത ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർ. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ദി ലൈറ്റ് ഹൗസ് കാണാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഭവന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് അപേക്ഷകർക്ക് തങ്ങളുടെ വാർഷിക വരുമാനത്തിന്റെ ആറിരട്ടി വരെ ലോൺ ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു . ആദ്യമായി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെ പേർക്ക് ഇത് കൈത്താങ്ങാകുമെന്നാണ് പരക്കെ പ്രതീക്ഷിക്കുന്നത്. ഭവന വിപണിയിൽ കൈപൊള്ളുന്ന രീതിയിൽ വില കുതിച്ചുയർന്നത് പലരുടെയും ഒരു സ്വന്തം ഭവനം എന്ന സ്വപ്നത്തിന് മങ്ങൽ ഏൽപ്പിച്ചിരുന്നു.
രാജ്യവ്യാപകമായി നേഷൻവൈഡ് ആണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായി വാർഷിക വരുമാനമായി 50000 പൗണ്ട് സമ്പാദിക്കുന്ന ദമ്പതികൾക്ക് 300,000 പൗണ്ട് വരെ വായ്പയായി ലഭിക്കും. നിലവിൽ രാജ്യത്ത് ഒരു വീടിൻറെ ശരാശരി വില 282 ,000 പൗണ്ട് ആണെന്ന വസ്തുത കൂടി പരിശോധിക്കുമ്പോൾ ഈ പുതിയ നീക്കം ഒട്ടേറെ പേർക്ക് സഹായകരമായി തീരുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാധാരണയായി മോർട്ട്ഗേജ് കമ്പനികൾ വാർഷിക വരുമാനത്തിന്റെ 4 മുതൽ 5 ഇരട്ടി വരെയായിരുന്നു പണം കടം കൊടുത്തിരുന്നത്.
മൂന്ന് വർഷം മുമ്പ് 2021- ൽ ആരംഭിച്ച ഹെൽപ്പിംഗ് ഹാൻഡ് മോർട്ട്ഗേജ് സ്കീമിലൂടെ ഇതിനകം 40,000 ആളുകൾക്ക് പുതിയതായി വീട് വാങ്ങാൻ സാധിച്ചതായി നാഷണൽ വൈഡിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഡെബി ക്രോസ്ബി പറഞ്ഞു. വാർഷിക വരുമാനത്തിന്റെ ആറിരട്ടി വായ്പ നൽകുന്ന പദ്ധതി കൂടുതൽ ആളുകൾക്ക് പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലണ്ടൻ, സൗത്ത് വെസ്റ്റ് തുടങ്ങിയ പോലുള്ള ഉയർന്ന ഭവന വില നിലനിൽക്കുന്ന സ്ഥലങ്ങളിൽ വീടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പദ്ധതി അനുഗ്രഹപ്രദമാകും. യുകെയിലെ ശരാശരി വീട് വില 282, 000 പൗണ്ട് ആണെന്നിരിക്കെ ലണ്ടനിൽ അത് 687,000 പൗണ്ടില്‍ കൂടുതലാണ്. പുതിയ മോർട്ട്ഗേജ് പദ്ധതിയിലൂടെ ആദ്യമായി ഭവന വിപണിയിൽ പ്രവേശിക്കുന്നവർക്ക് അവരുടെ സാമ്പത്തികഭാരം ലഘൂകരിക്കാനും ഉയർന്ന വീട് വില നില നിൽക്കുമ്പോഴും തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനും സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഒരു സാധാരണ കുടുംബത്തിൻറെ ഊർജ്ജ ബില്ലുകൾ ജനുവരിയിൽ വീണ്ടും കൂടുമെന്ന വാർത്തകൾ പുറത്തു വന്നു. പണപെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ ഇത് വീണ്ടും ദുരിതത്തിലാക്കും. 2025 -ൽ ഊർജ്ജ ബില്ലിലെ വർദ്ധനവ് അതേപടി തുടരുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു സാധാരണ കുടുംബത്തിന് 1738 പൗണ്ട് ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ ഉള്ള തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 21 പൗണ്ട് കൂടുതലാണ്. നിലവിലെ എനർജി ബില്ലുകൾ ഇപ്പോൾ തന്നെ കോവിഡിന് മുമ്പുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോൾ 50 ശതമാനം കൂടുതലാണ്. ഈ വർദ്ധനവ് നിലവിൽ വരുമ്പോൾ ഊർജ്ജ ബില്ലുകൾ മൂന്ന് വർഷത്തെ ഏറ്റവും കൂടിയ നിലയിൽ എത്തും. ഈ വർദ്ധനവ് നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി .
ഉയർന്ന ചാർജ് വർദ്ധനവ് മൂലം താഴ്ന്ന വരുമാനക്കാരായ നിരവധി കുടുംബങ്ങളിൽ കൊടും തണുപ്പു കാലത്ത് ഹീറ്റർ ഉപയോഗിക്കാതിരിക്കാനുള്ള അവസ്ഥ സംജാതമാകുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി. ഊർജ്ജ ചിലവ് നിരവധി കുടുംബങ്ങൾക്ക് ഒരു വെല്ലുവിളിയാണ് എന്ന് റെഗുലേറ്ററിൽ നിന്നുള്ള ടിം ജാർവിസ് പറഞ്ഞു. എന്നാൽ കഴിഞ്ഞവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വിലകളിൽ 10 ശതമാനം കുറവ് വന്നിട്ടുണ്ട്. എന്നിരുന്നാലും ശൈത്യകാലത്ത് തണുപ്പ് അധികരിച്ചാൽ ഉയർന്ന ഊർജ്ജ ഉപയോഗം മൂലം ബിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്.