Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വൂസ്റ്ററിൽ നേഴ്സിംഗിന് പഠിക്കുന്ന മലയാളി വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുൽ ഗാലയാണ് മരണമടഞ്ഞത്. പുതുപ്പള്ളി സ്വദേശിയായ നൈതികിന് 20 വയസ്സായിരുന്നു പ്രായം. നൈതികനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വർഷം നേഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു നൈതിക്. യുവാവിൻറെ മാതാവ് മുംബൈയിൽ ജോലി ചെയ്യുന്ന പുതുപ്പള്ളി സ്വദേശിനിയാണ്. മരണ കാരണത്തെ കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്കാരത്തിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

നൈതിക് അതുൽ ഗാലയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ ഒരു മുഖ്യ ചർച്ചാവിഷയമായിരുന്നു എൻഎച്ച്എസ്സിന്റെ കെടുകാര്യസ്ഥത. കോവിഡും പണിമുടക്കും മൂലം എൻ എച്ച് എസിൻ്റെ പ്രവർത്തനം താളം തെറ്റിയത് മാത്രമല്ല പ്രശ്നങ്ങൾക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മതിയായ ജീവനക്കാരുടെ അഭാവം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്ന മുഖ്യ ഘടകമാണ്. എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അവകാശപ്പെട്ടിരുന്നു.


ഒക്ടോബർ മുപ്പതിന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾക്ക് എത്രമാത്രം തുക വകയിരുത്തുമെന്നത് യുകെ മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാർ ഉറ്റു നോക്കുന്നത് . ബഡ്ജറ്റിൽ 4 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ആണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. എന്നാൽ 18 മാസം വരെ നീണ്ടുനിൽക്കുന്ന വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാൻ ഈ തുക അപര്യാപ്തമാണെന്ന വിമർശനം ശക്തമാണ്. എന്നാൽ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് 0.2 ശതമാനം വർദ്ധനവ് മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് ഗവൺമെൻറ് അനുകൂലികൾ വിമർശനത്തിന് മറുപടിയായി പറയുന്നത്.


യുകെയിലെ ബഹുഭൂരിപക്ഷം മലയാളികളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അവരിൽ തന്നെ ഭൂരിപക്ഷം പേരും എൻഎച്ച്എസ്സിന്റെ കുടക്കീഴിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ എൻഎച്ച്എസിനെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ കാര്യമാണ്. നിലവിൽ സർക്കാർ മുന്നോട്ട് വച്ച 5.5 ശതമാനം ശമ്പള വർദ്ധനവ് നേഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാർ നിരാകരിച്ചിരുന്നു. ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ ശമ്പള വർദ്ധനവ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. പണിമുടക്കുകളിലേയ്ക്ക് ജീവനക്കാർ പോകാതെ ന്യായമായ ശമ്പള വർദ്ധനവ് നടപ്പാക്കാൻ എൻഎച്ച്എസിന് കഴിയണമെങ്കിൽ ഭേദപ്പെട്ട തുക സർക്കാർ ബഡ്ജറ്റിൽ വകയിരുത്തേണ്ടതായി വരും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് ഈസ്റ്റ് ലണ്ടനിൽ പോലീസ് വാഹനമിടിച്ച് ഗർഭിണിയായ സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. യുവതി സഞ്ചരിച്ചിരുന്ന വാഹനത്തിൽ പോലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു എന്ന് മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു .

അപകടത്തെ തുടർന്ന് ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥ ശിശുവും മരിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ലണ്ടൻ ആംബുലൻസ് സർവീസ്, ലണ്ടൻ ഫയർ ബ്രിഗേഡ്, ലണ്ടനിലെ എയർ ആംബുലൻസ് എന്നിവയെല്ലാം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നടന്ന അപകടത്തെ കുറിച്ച് പോലീസ് വാച്ച് ഡോഗ് അന്വേഷണം നടത്തി വരുകയാണ്. പോലീസ് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് നിസ്സാര പരിക്കുകളെ പറ്റിയുള്ളൂ. അവരെ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും പരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മരണങ്ങളുടെ പരമ്പരയിൽ ഞെട്ടി യുകെ മലയാളികൾ. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാര്‍ഡിഫിന് അടുത്ത് ന്യുപോര്‍ട്ടില്‍ മലയാളി യുവാവിനെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മകളെ കാണാൻ ലിങ്കണ്‍ഷെയറിൽ എത്തിയ കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിൽ ആയിരിക്കെ മരിക്കുകയായിരുന്നു. ഇതാ ഏറ്റവും ഒടുവിലായി വൂസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്.

ന്യുപോര്‍ട്ടില്‍ താമസിച്ചിരുന്ന തൃശൂര്‍ മാള വടമ സ്വദേശിയായ ബൈജു കൊടിയനെ ഏതാനും ദിവസം മുൻപ് താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള കാത്തലിക് അസോസിയേഷനിലും മറ്റും സജീവമായിരുന്ന ബൈജു ആദ്യ കാലങ്ങളില്‍ സാമൂഹ്യ രംഗങ്ങളിലും മറ്റും സ്‌ഥിരം സാന്നിധ്യമായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി വ്യക്തിപരമായ കാരണങ്ങള്‍ മൂലം അദ്ദേഹം സാമൂഹ്യ രംഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കുകയായിരുന്നു. മരണത്തെ തുടർന്നുള്ള നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.

കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു മകളോടൊപ്പം താമസിക്കാൻ നോര്‍ത്ത് ലിങ്കണ്‍ഷെയറിൽ എത്തിയപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. സിസിലി മാത്യുവിൻെറ ആക്‌സമിക മരണത്തിൻെറ ഞെട്ടലിലാണ് സിസിലിയുടെ കുടുംബാംഗങ്ങൾ. ഹൃദ്‌രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ ഇരിക്കവേ സിസിലി മരണത്തിന് കീഴടങ്ങുകയായിരുന്നു. സിസിലിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോൾ. രണ്ടു വര്‍ഷം മുന്‍പ് നേഴ്സിംഗ് പഠനത്തിന് എത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുല്‍ ഗാലാ (20) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈതികിൻെറ അമ്മ മുംബൈയില്‍ ജോലി ചെയ്യുകയാണ്. മലയാളി വിദ്യാര്‍ത്ഥികള്‍ നേഴ്സിംഗ് പഠനത്തിന് എത്തുന്ന യൂണിവേഴ്സിറ്റികളിൽ ഒന്നാണ് വൂസ്റ്റര്‍.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ക്യാൻസർ രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എൻഎച്ച്എസ്സിന്റെ കണക്കുകൾ പ്രകാരം പ്രതിദിനം ഏകദേശം 1000 പേർക്ക് രോഗനിർണ്ണയം നടത്തുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രധാനമായും പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണത്തിലുള്ള കൂടുതലാണ് കണക്കുകൾ ഇത്രയും കൂടുന്നതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

2022 ൽ മാത്രം ഇംഗ്ലണ്ടിൽ 346, 217 ക്യാൻസർ രോഗ നിർണ്ണയങ്ങൾ നടന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഇത് 2021ൽ രേഖപ്പെടുത്തിയ 329,664 രോഗ നിർണ്ണയങ്ങളേക്കാൾ 5 ശതമാനം കൂടുതലാണ്. പുരുഷന്മാർക്കിടയിൽ ക്യാൻസർ കേസുകളുടെ എണ്ണത്തിൽ 7 ശതമാനം വർദ്ധനവ് ഉണ്ടായപ്പോൾ സ്ത്രീകളുടെ വർദ്ധനവിന്റെ നിരക്ക് 2 ശതമാനം ആയിരുന്നു.


2022 ൽ ഏറ്റവും കൂടുതൽ പേർക്ക് കണ്ടെത്തിയ ക്യാൻസർ പ്രോസ്റ്റേറ്റ് ക്യാൻസർ ആയിരുന്നു. രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുമ്പോഴും ആശ്വാസകരമായ വാർത്ത മരണനിരക്ക് കുറയുന്നു എന്നതാണ്. 2021 -ൽ ക്യാൻസർ ബാധിതരായ ഒരുലക്ഷം പുരുഷൻമാരിൽ 345 പേർ മരണത്തിന് കീഴടങ്ങിയിരുന്നു. എന്നാൽ 2022 – ൽ മരണനിരക്ക് 299 ആയി കുറയ്ക്കാൻ സാധിച്ചത് നേട്ടമായാണ് വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മയക്കുമരുന്ന് ഉപയോഗിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ യുകെയിൽ വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷം യുകെയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഏറ്റവും കൂടിയ നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ചെറുതും വലുതുമായി 191,623 മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളാണ് കഴിഞ്ഞ വർഷം മാത്രം പോലീസും ബോർഡർ ഫോഴ്സും ചേർന്ന് രാജ്യത്ത് രജിസ്റ്റർ ചെയ്തത്.

വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഭീഷണിയുടെ വെളിച്ചത്തിൽ മയക്കുമരുന്നുകൾക്ക് അടിമകളാകുന്നവരെ പുനരധിവസിപ്പിക്കാനും ചികിത്സിക്കുന്നതും വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റവും അപകടകാരിയായ മയക്കു മരുന്നായ കൊക്കെയ്ൻ ഉപയോഗിക്കുന്നവരുടെ ചികിത്സയ്ക്കായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പുതിയ മാർഗ്ഗങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ ആരംഭിക്കുന്നതായുള്ള വാർത്തകൾ വളരെ ആശ്വാസത്തോടെയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ധർ നോക്കി കാണുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകൾക്ക് ആസക്തി ജനിപ്പിക്കുന്ന സാഹചര്യം സാങ്കേതികവിദ്യയുടെ സഹായത്തോടെ മറികടക്കാനുള്ള മാർഗങ്ങൾ ആണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകർ വികസിപ്പിച്ചത്.

വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വെയറബിൾ ടെക്‌നോളജി എന്നിവയിലൂടെ മയക്കു മരുന്നിന് അടിമകളായവർക്ക് മോചനം ലഭിക്കാനുള്ള പദ്ധതിക്കായി 12 മില്യൺ പൗണ്ട് ആണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടനിലുടനീളം, ഓരോ വർഷവും മയക്കുമരുന്ന് അമിതമായി കഴിക്കുന്നത് ഏകദേശം 5,000 ജീവൻ ആണ് അപഹരിക്കുന്നത് . ഇത്തരം പദ്ധതികൾ സജീവമാകുന്നത് മദ്യവും മയക്കുമരുന്നും മൂലം കൂടുതൽ ആളുകൾ ആശുപത്രികളിൽ പ്രവേശിക്കുന്നത് തടയുന്നതിന് സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

യുകെയിൽ അടുത്തവർഷം ആദ്യം മുതൽ സമൂഹമാധ്യമങ്ങൾക്ക് കൂടുതൽ സുരക്ഷാ നിയമങ്ങൾ ബാധകമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് പോലുള്ള സോഷ്യൽ നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്ന കമ്പനികൾ സുരക്ഷാ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരുമെന്ന് ഓഫ്‌കോമിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാം മെലാനി ഡേവ്സ് പറഞ്ഞു. നിഷ്കർഷിച്ചിരിക്കുന്ന സുരക്ഷാ നയങ്ങൾ നടപ്പിലാക്കാൻ കമ്പനികൾക്ക് ഇനി ഏകദേശം മൂന്നുമാസം സമയമുണ്ട്.


സുരക്ഷാ നിയന്ത്രണങ്ങളുടെ അടിസ്ഥാനതത്വം ഉപയോഗിക്കുന്നവരുടെ സുരക്ഷയാണന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓൺലൈൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് മാതാപിതാക്കളോ മുതിർന്നവരോ അല്ല ഓൺലൈൻ സ്ഥാപനങ്ങൾ തന്നെയാണെന്ന് ഡാം മെലാനി പറഞ്ഞു. ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് സ്വയം പുറത്ത് കടക്കാൻ ആളുകളെ അനുവദിക്കുന്ന നയം ഉൾപ്പെടെ സുരക്ഷാ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് അറിയാൻ സാധിച്ചത്.


ദോഷകരമായ ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെ ഉൾപ്പെടെ സുരക്ഷിതരാക്കുന്നതിനായി ഒരു വർഷം മുമ്പാണ് സുരക്ഷാ നിയമങ്ങൾ നിലവിൽ വന്നത്. 2025 ജനുവരി മുതൽ ഈ നിയമങ്ങൾ നടപ്പിൽ വരുത്താൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഇതിന്റെ ഭാഗമായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്വയം ഉപദ്രവിക്കൽ, മൃഗ പീഡനം എന്നിവ ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പ്ലാറ്റ്‌ഫോമുകൾ കാണിക്കേണ്ടതുണ്ട്. നിയമങ്ങൾ നിലവിൽ വരുന്നതോടെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത നിലവിൽ വരുമെന്നാണ് ഈ രംഗത്ത് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റിലെ ആഷ്‌ഫോര്‍ഡില്‍ സോജൻ ജോസഫ് രാജി വച്ച കൗൺസിൽ സീറ്റിലേക്ക് മൽത്സരിക്കാൻ ഒരുങ്ങി യുകെ മലയാളി നേഴ്‌സ്. കൗൺസിലിലെ ആദ്യ മലയാളി ആയിരുന്നു സോജൻ ജോസഫ്. അദ്ദേഹം വിജയിച്ച കൗൺസിലിൽ വീണ്ടും ഒരു മലയാളി വരുമോ എന്ന ആകാംഷയിൽ ആണ് യുകെ മലയാളികൾ. യുകെയിൽ സ്റ്റാഫ് നേഴ്‌സായ റീനാ മാത്യുവാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മലയാളികളുടെ രാഷ്ട്രീയ പ്രവേശനത്തിൽ സ്ത്രീ സാന്നിധ്യം വർദ്ധിക്കുകയാണെന്നാണ് റീനയുടെ ഈ കടന്നുവരവ് സൂചിപ്പിക്കുന്നത്. റീനയുടെ ഈ രാഷ്ട്രീയ പ്രവേശനം ബാക്കി ഉള്ളവർക്കും പ്രചോദനം ആകും. സോജൻ ജോസഫിൻെറ അഭിപ്രായം അറിഞ്ഞതിന് ശേഷമാണ് പുതിയ സ്ഥാനാര്‍ത്ഥിയെ ലേബർ പാർട്ടി സ്ഥിരീകരിച്ചത്.

തിരഞ്ഞെടുപ്പിൽ റീനയ്ക്ക് വെല്ലുവിളി ഉയർത്തുന്നത് റീഫോം പാര്‍ട്ടിയാണ്. എന്നാൽ പുതിയ സാഹചര്യത്തില്‍ ലേബറിന് നിലവില്‍ ജയിച്ചു കയറാനുള്ള സാഹചര്യം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ഇന്നാണ്. പ്രാദേശിക തെരഞ്ഞെടുപ്പില്‍ കണ്ടിട്ടില്ലാത്തയത്രയും വാശിയേറിയ മത്സരത്തിനാണ് ആഷ്ഫോര്‍ഡ് ഇന്ന് സാക്ഷിയാകുന്നത്. ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ ഐല്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റവര്‍ വാര്‍ഡിലാണ് റീന മാത്യു ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുന്നത്.

ബ്രിട്ടീഷ് പാര്‍ലമെന്റ്റിലെ ആദ്യ മലയാളി എം പിയായ സോജന്‍ ജോസഫ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് നിലനിര്‍ത്തേണ്ടത് ലേബര്‍പാര്‍ട്ടിക്ക് അഭിമാന പ്രശ്‌നം ആകുമ്പോള്‍, ഏതു രീതിയിലും ലേബര്‍പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും റീഫോം യുകെ പാര്‍ട്ടിയും പരിശ്രമിക്കുന്നുണ്ട്. ഐല്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റവര്‍ വാര്‍ഡിലും ലേബര്‍പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് പ്രധാനമായും റീഫോം യുകെ സ്ഥാനാര്‍ത്ഥിയാണ്. എന്‍എച്ച്എസില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുന്ന റീന മാത്യുവിന്റെ സ്ഥാനാര്‍ത്ഥിത്വം യുകെ മലയാളികൾക്ക് ഏറെ അഭിമാനകരമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് യോർക്ക്ഷെയറിൽ മോട്ടോർ വേയിൽ ഉണ്ടായ അപകടത്തിൽ 5 പേർ കൊല്ലപ്പെട്ടു. ദിശ തെറ്റി വന്ന കാറിടിച്ചാണ് M 6 മോട്ടോർ വേയിൽ അപകടം നടന്നത്. അപകടത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 5 പേരാണ് കൊല്ലപ്പെട്ടത്.

ടൊയോട്ട കാറിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ച നാലുപേരും. ഇതിൽ 15 ഉം 7 വയസ്സ് പ്രായമുള്ള 2 ആൺകുട്ടികളും ഉൾപ്പെടുന്നു . 42 വയസ്സുള്ള പുരുഷനും 33 വയസ്സുള്ള സ്ത്രീയുമാണ് മരിച്ച രണ്ടുപേർ. ഇവർ ഗ്ലാസ്കോയിൽ നിന്നുള്ളവരാണ്. അപകടത്തിൽപ്പെട്ട സ്കോഡ ഓടിച്ചിരുന്ന 40 വയസ്സുകാരനായ ഡ്രൈവർ ആണ് മരിച്ച അഞ്ചാമൻ. ഇയാൾ കേംബ്രിഡ്ജ് സ്വദേശിയാണ്.


സ്കോഡയാണ് ഇത്രയും ഗുരുതരമായ അപകടം ഉണ്ടാകാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദിശ തെറ്റി വടക്കോട്ടുള്ള പാതയിലൂടെ നേരെ എതിർ ദിശയിൽ വന്ന ഈ വാഹനം ടൊയോട്ട കാറിൽ ഇടിക്കുകയായിരുന്നു. ടൊയോട്ടയിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുകാരനായ ആൺകുട്ടിയെ എയർ ആംബുലൻസിൽ ന്യൂകാസിലിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടത്തെ തുടർന്ന് M6 മോട്ടോർ വേയിൽ J 36 മുതൽ J39 വരെ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കറികളുടെ രാജാവ് എന്നെ അറിയപ്പെട്ടിരുന്ന ഷബീർ ഹുസൈൻ അന്തരിച്ചു. യുകെയിൽ ഉടനീളം ഇന്ത്യൻ റസ്റ്റോറന്റുകൾ സ്ഥാപിച്ച അദ്ദേഹത്തിന് 56 വയസ്സായിരുന്നു പ്രായം. അദ്ദേഹം സ്ഥാപിച്ച ഹോട്ടൽ ശൃംഖലയായ അക്ബർസ് ബുധനാഴ്ച സമൂഹമാധ്യമങ്ങളിലൂടെയാണ് ഷബീർ ഹുസൈൻ്റെ മരണം അറിയിച്ചത്.


1995 -ൽ ബ്രാഡ്ഫോർഡിൽ 28 സീറ്റുള്ള ഒരു റസ്റ്റോറന്റുമായാണ് ഷബീർ ഹുസൈൻ രുചികളുടെ ലോകത്തെ ജൈത്രയാത്ര ആരംഭിച്ചത്. ലീഡ്‌സ്, ഷെഫീൽഡ്, മാഞ്ചസ്റ്റർ, ന്യൂകാസിൽ, ഗ്ലാസ്‌ഗോ, ബർമിംഗ്ഹാം എന്നിവയുൾപ്പെടെ സ്ഥലങ്ങളിൽ പിന്നീട് റസ്റ്റോറന്റുകൾ ആരംഭിച്ചു . ഇന്ത്യൻ ഭക്ഷണ ലോകത്തെ കുലപതി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

നിരവധി പേരാണ് ഷബീർ ഹുസൈൻ്റെ അകാല വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത്. അത്ഭുതകരമായി രുചിയുടെ ലോകം സൃഷ്ടിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നാണ് ഏഷ്യൻ സ്റ്റാൻഡേർഡിൻ്റെ എഡിറ്റർ ഫാത്തിമ പട്ടേൽ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് ബ്രാർഡ് ഫോർഡ് എംപിയും ലേബർ പാർട്ടി നേതാവുമായ നാസ്ഷാ പറഞ്ഞു. ഇന്ന് വ്യാപകമായി പ്രചാരത്തിലുള്ള നാൻ ട്രീ ഭക്ഷ്യവിപണിയിൽ കൊണ്ടുവന്നത് താനാണെന്ന് ഷബീർ ഹുസൈൻ പറഞ്ഞിരുന്നു. ഇന്ന് വ്യാപക പ്രചാരം നേടിയ നാൻ ട്രീയുടെ പേറ്റന്റ് എടുക്കാൻ സാധിക്കാതിരുന്നതിന്റെ വിഷമം പലപ്പോഴും അദ്ദേഹം പങ്കുവെച്ചിരുന്നു. ഷബീർ ഹുസൈൻ്റെ അകാലത്തിലുള്ള വേർപാടിനെ തുടർന്ന് അക്ബർസ് ഗ്രൂപ്പിൻറെ റസ്റ്റോറന്റുകൾ വെള്ളിയാഴ്ച വൈകുന്നേരം 5 മണി വരെ അടച്ചിടും.

RECENT POSTS
Copyright © . All rights reserved