Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കറികളുടെ രാജാവ് എന്നെ അറിയപ്പെട്ടിരുന്ന ഷബീർ ഹുസൈൻ അന്തരിച്ചു. യുകെയിൽ ഉടനീളം ഇന്ത്യൻ റസ്റ്റോറന്റുകൾ സ്ഥാപിച്ച അദ്ദേഹത്തിന് 56 വയസ്സായിരുന്നു പ്രായം. അദ്ദേഹം സ്ഥാപിച്ച ഹോട്ടൽ ശൃംഖലയായ അക്ബർസ് ബുധനാഴ്ച സമൂഹമാധ്യമങ്ങളിലൂടെയാണ് ഷബീർ ഹുസൈൻ്റെ മരണം അറിയിച്ചത്.


1995 -ൽ ബ്രാഡ്ഫോർഡിൽ 28 സീറ്റുള്ള ഒരു റസ്റ്റോറന്റുമായാണ് ഷബീർ ഹുസൈൻ രുചികളുടെ ലോകത്തെ ജൈത്രയാത്ര ആരംഭിച്ചത്. ലീഡ്‌സ്, ഷെഫീൽഡ്, മാഞ്ചസ്റ്റർ, ന്യൂകാസിൽ, ഗ്ലാസ്‌ഗോ, ബർമിംഗ്ഹാം എന്നിവയുൾപ്പെടെ സ്ഥലങ്ങളിൽ പിന്നീട് റസ്റ്റോറന്റുകൾ ആരംഭിച്ചു . ഇന്ത്യൻ ഭക്ഷണ ലോകത്തെ കുലപതി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

നിരവധി പേരാണ് ഷബീർ ഹുസൈൻ്റെ അകാല വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത്. അത്ഭുതകരമായി രുചിയുടെ ലോകം സൃഷ്ടിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നാണ് ഏഷ്യൻ സ്റ്റാൻഡേർഡിൻ്റെ എഡിറ്റർ ഫാത്തിമ പട്ടേൽ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് ബ്രാർഡ് ഫോർഡ് എംപിയും ലേബർ പാർട്ടി നേതാവുമായ നാസ്ഷാ പറഞ്ഞു. ഇന്ന് വ്യാപകമായി പ്രചാരത്തിലുള്ള നാൻ ട്രീ ഭക്ഷ്യവിപണിയിൽ കൊണ്ടുവന്നത് താനാണെന്ന് ഷബീർ ഹുസൈൻ പറഞ്ഞിരുന്നു. ഇന്ന് വ്യാപക പ്രചാരം നേടിയ നാൻ ട്രീയുടെ പേറ്റന്റ് എടുക്കാൻ സാധിക്കാതിരുന്നതിന്റെ വിഷമം പലപ്പോഴും അദ്ദേഹം പങ്കുവെച്ചിരുന്നു. ഷബീർ ഹുസൈൻ്റെ അകാലത്തിലുള്ള വേർപാടിനെ തുടർന്ന് അക്ബർസ് ഗ്രൂപ്പിൻറെ റസ്റ്റോറന്റുകൾ വെള്ളിയാഴ്ച വൈകുന്നേരം 5 മണി വരെ അടച്ചിടും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദയാവധം നിയമവിധേയമാക്കാനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിച്ചത് മുതൽ ഈ വിഷയത്തിൽ ചൂടുപിടിച്ച ചർച്ചകളാണ് യുകെയിൽ നടക്കുന്നത്. ഏറ്റവും പുതിയതായി ദയാവധം നിയമ വിധേയമാക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കാൻ്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി പറഞ്ഞു. ബില്‍ അവതരിപ്പിച്ചതിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർച്ച് ബിഷപ്പിന്റെ അഭിപ്രായം ഭാഗികമായി ശരിയാണെന്നും എന്നാൽ മാരക രോഗബാധിതരും ജീവിതാവസാനത്തിൽ കഷ്ടപ്പെടുന്നവർക്കുമായാണ് ബിൽ താൻ അവതരിപ്പിച്ചതെന്ന്
എംപി കിം ലീഡ്‌ബീറ്റർ പറഞ്ഞു.


ബ്രിട്ടീഷ് ജനതയുടെ 60 മുതൽ 75 ശതമാനം ആളുകളും ദയാവധത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അഭിപ്രായ സർവേയിൽ വെളിപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമാണ്. എന്നാൽ ദയാവധം നിയമവിധേയമായ രാജ്യങ്ങളിൽ അതിന് അർഹരല്ലാത്തവർ പോലും ഈ രീതിയിൽ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതിന് ഇത് കാരണമാകുമെന്ന് ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി പറഞ്ഞത് വൻ ചർച്ചാ വിഷയമാകാൻ സാധ്യതയുണ്ട്. ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയും മറ്റ് 25 ആർച്ച് ബിഷപ്പുമാർക്കും ഹൗസ് ഓഫ് ലോർഡ്സില്‍ ഇരിപ്പിടമുണ്ട്. ഇതുകൂടാതെ ഇവർക്ക് നിയമനിർമ്മാണത്തിന് വോട്ട് രേഖപ്പെടുത്താനും സാധിക്കും.

അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിനെതിരെ കത്തോലിക്കാ ബിഷപ്പായ കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസും എതിർപ്പ് അറിയിച്ചിരുന്നു . ഇംഗ്ലണ്ടിലെയും വെയിൽസിലെയും അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിനെതിരെ പ്രതികരിക്കാൻ സഭാംഗങ്ങളോട് ആഹ്വാനം ചെയ്ത കർദ്ദിനാൾ നിക്കോൾസ് യുകെയിലെ ഏറ്റവും മുതിർന്ന കത്തോലിക്കാ ബിഷപ്പാണ് . തൻെറ സഭാംഗങ്ങൾക്കായി കർദ്ദിനാൾ എഴുതിയ ഇടയ ലേഖനത്തിൽ പുതിയ നിയമം ആരോഗ്യ പ്രവർത്തകരെ “പരിചരിക്കാനുള്ള കടമ” എന്നതിൽ നിന്ന് “ജീവനെടുക്കുന്ന തൊഴിലിലേയ്ക്ക്” മാറ്റുമെന്ന് അഭിപ്രായപ്പെട്ടിരുന്നു .

മാരകരോഗമുള്ള വ്യക്തികൾക്കും കഠിനമായ വേദന അനുഭവിക്കുന്നവർക്കും മാന്യമായ മരണം തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം എന്നാണ് അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചുള്ള അഭിഭാഷകർ വാദിക്കുന്നത്. നിലവിൽ, ആരെയെങ്കിലും അവരുടെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കുന്നത് ഇംഗ്ലണ്ടിലും വെയിൽസിലും നിയമവിരുദ്ധമാണ്. ഇതിനു പുറമേ ഇത് 4 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യം കൂടിയാണ്. 2015-ൽ സമാനമായ ബിൽ പാസാക്കുന്നത് പരാജയപ്പെട്ടതിന് ശേഷമുള്ള അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച ആദ്യത്തെ പാർലമെൻ്ററി ചർച്ചയാണ് ഇനി നടക്കാൻ പോകുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ കുടിയേറിയവരിൽ ഏറ്റവും വിജയം കണ്ട സമൂഹം ഇന്ത്യക്കാർ എന്ന് റിപ്പോർട്ട്. പ്രൊഫഷണൽ തൊഴിൽ, മണിക്കൂർ വേതന നിരക്ക്, വീട്ടുടമസ്ഥാവകാശം (71% സ്വന്തമായ വീടുകൾ), സ്വയം തൊഴിൽ തുടങ്ങിയ മേഖലകളിൽ ബ്രിട്ടീഷുകാരേക്കാൾ മുൻപന്തിയിൽ ബ്രിട്ടീഷ് ഇന്ത്യക്കാരെന്ന് പോളിസി എക്‌സ്‌ചേഞ്ചിൻ്റെ “എ പോർട്രെയ്‌റ്റ് ഓഫ് മോഡേൺ ബ്രിട്ടൻ” എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ കമ്മ്യൂണിറ്റിക്ക് പുറത്ത് ഉള്ള ആളുകളുമായി ഇടപെടുന്നതിലും മുൻപന്തിയിൽ ഇവർ തന്നെ. വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ, ചൈനീസ് സമൂഹത്തിന് തൊട്ട് പിന്നാലെ രണ്ടാം സ്‌ഥാനം കരസ്ഥമാക്കിയിരിക്കുന്നതും ഇന്ത്യൻ വംശജരാണ്.

അതേസമയം, ഏറ്റവും കുറഞ്ഞ വേതനം ഉള്ള ജോലി ചെയ്യുന്നത് പാകിസ്ഥാൻ-ബംഗ്ലാദേശി കമ്മ്യൂണിറ്റിയിൽ ഉള്ള ആളുകളാണ്. റിപ്പോർട്ടിൽ വംശീയ ന്യൂനപക്ഷങ്ങളെ മൈനോറിറ്റീസ് ഇൻ ടൗൺസ്‌ എന്ന പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. വെള്ളക്കാരായ ബ്രിട്ടീഷ് ബിരുദധാരികൾ ഇടത് ചിന്താഗതിക്കാരാകുമ്പോൾ ഉയർന്ന വിദ്യാഭ്യാസമുള്ള ഇന്ത്യൻ വംശജർ വലത് ചിന്താഗതിക്കാരാണ്. യാത്ര സൗകര്യങ്ങളും ആശയവിനിമയത്തിലുള്ള മാറ്റങ്ങളും കുടിയേറ്റക്കാരും അവരുടെ മാതൃരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എല്ലാ വംശീയ ന്യൂനപക്ഷങ്ങളും ബ്രിട്ടീഷുകാരായതിൽ അഭിമാനിക്കുന്നുവെന്നും ഭൂരിപക്ഷം പേരും യുഎസ്, ജർമ്മനി, ഫ്രാൻസ് എന്നിവയേക്കാൾ ബ്രിട്ടനിലാണ് താമസിക്കാൻ ഇഷ്ടപെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പല വംശീയ ന്യൂനപക്ഷ വിഭാഗങ്ങളും, പ്രത്യേകിച്ച് ബ്രിട്ടീഷ് ഇന്ത്യക്കാർ, ബ്രിട്ടനിലെ ശക്തികേന്ദ്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുകെയിലെ നേട്ടങ്ങളിൽ ഏറെ അഭിമാനം കൊളളുന്ന ബ്രിട്ടീഷ് ഇന്ത്യക്കാർ തങ്ങളുടെ മക്കൾ രാജ്യത്തിൻ്റെ ചരിത്രത്തിൽ അഭിമാനം കൊള്ളുന്നവരായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഔദ്യോഗികമല്ലാത്ത വെബ്സൈറ്റുകൾ വഴി ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ബുക്ക് ചെയ്യരുതെന്ന് ആർഎസി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിലവിൽ ഇംഗ്ലണ്ട്, സ്കോട്ട്‌ ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഒരു ടെസ്റ്റിനുള്ള ശരാശരി കാത്തിരിപ്പ് സമയം ഏകദേശം നാലര മാസമാണ്. ഇതിനെ മറികടക്കാനാണ് ഔദ്യോഗികമല്ലാത്ത വെബ്സൈറ്റുകളിൽ കൂടി ഡ്രൈവിംഗ് ടെസ്റ്റിനായി ബുക്ക് ചെയ്യാൻ ആളുകൾ വളഞ്ഞ വഴി തിരഞ്ഞെടുക്കുന്നത്.

സ്ലോട്ടുകൾ നേരത്തെ ബുക്ക് ചെയ്ത് അമിതമായി തുക ഈടാക്കി മറിച്ചു വിൽക്കുന്ന ഇടനിലക്കാരുടെ ചതി കുഴിയിൽ വീഴരുതെന്നാണ് ആർഎസി മുന്നറിയിപ്പ്. ചില സൈറ്റുകൾ 195 പൗണ്ട് വരെ ഈടാക്കിയാണ് ടെസ്റ്റ് സ്ലോട്ടുകൾ വിൽപന നടത്തുന്നത്. 2023 മെയ് മാസത്തിൽ ഒരു ഇൻസ്ട്രക്ടറുടെ കാർ ഉപയോഗിച്ചുള്ള ഒരു ടെസ്റ്റിനായി താൻ 500 പൗണ്ടിൽ താഴെയും ആദ്യ പരീക്ഷയിൽ പരാജയപ്പെട്ടതിന് ശേഷം രണ്ടാമത്തെ ടെസ്റ്റിന് ഏകദേശം £ 400 ഉം നൽകിയതായും ലണ്ടനിൽ നിന്നുള്ള ഒരു ഡ്രൈവിംഗ് ടെസ്റ്റ് വിദ്യാർത്ഥി പറഞ്ഞത് ഇത്തരം ചൂഷണങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.


ഔദ്യോഗിക ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി (DVSA) വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്ന ഒരു പ്രായോഗിക പരീക്ഷയ്ക്ക് പ്രവൃത്തിദിവസങ്ങളിൽ £62 ഉം വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ബാങ്ക് അവധി ദിവസങ്ങളിലും £75 ഉം മാത്രമാണ് ഈടാക്കുന്നത്. ഈ സ്ഥാനത്താണ് ഇടനിലക്കാർ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് കൊള്ള ലാഭം കൊയ്യുന്നത്. ഇടനിലക്കാർ ഡിവിഎസ്എ വെബ്‌സൈറ്റിൽ ലഭ്യമായ സ്ലോട്ടുകൾ ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബുക്ക് ചെയ്യുന്നത് മൂലം സാധാരണക്കാർക്ക് സേവനങ്ങൾ നിഷേധിക്കപ്പെടുന്ന ഗുരുതര പ്രതിസന്ധിയുണ്ടെന്ന് RAC പോളിസി മേധാവി സൈമൺ വില്യംസ് പറഞ്ഞു. ഓരോ വർഷവും 1.7 മില്ല്യണിലധികം പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താറുണ്ട്. എന്നാൽ കോവിഡ് ബാക്ക് ലോഗ് മുതലായ കാരണങ്ങൾ കൊണ്ട് കാത്തിരിപ്പ് സമയം ഗണ്യമായി വർദ്ധിച്ചു. എന്നാൽ സാങ്കേതിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഇടനിലക്കാർ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന നടപടി അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യം ഒന്നടങ്കം വളരെ ആകാംക്ഷയോടെയാണ് പുതിയ ലേബർ സർക്കാരിന്റെ ഒക്ടോബർ 30-ാം തീയതി അവതരിപ്പിക്കുന്ന ബഡ്ജറ്റിനെ ഉറ്റുനോക്കുന്നത്. സമീപ വർഷങ്ങളിൽ യുകെ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾക്ക് പ്രതിവിധി പുതിയ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പരക്കെ കരുതപ്പെടുന്നത്. ബ്രെക്സിറ്റിനെ ചുറ്റിപ്പറ്റിയുള്ള അനശ്‌ചിതത്വവും കോവിഡ് മഹാമാരിയും റഷ്യ ഉക്രയിൻ സംഘർഷവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കി. വർധിച്ചു വന്ന പണപെരുപ്പവും ജീവിത ചിലവ് വർദ്ധനവും കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട് .


ചാൻസലർ റേച്ചൽ റീവ്സ് ഈ മാസം 30-ാം തീയതി അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ 40 മില്യൺ പൗണ്ടിന്റെ നികുതി വർദ്ധനവും ചെലവ് ചുരുക്കലിനുള്ള നിർദ്ദേശവും ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ആശങ്കയോടെയാണ് യുകെ മലയാളികൾ കാണുന്നത്. മുൻ ഗവൺമെന്റിന്റെ സാമ്പത്തിക വീഴ്ചകൾക്ക് പരിഹാരം കാണാനാണ് ഈ നടപടികൾ എന്ന് ഇന്നലെ നടന്ന ഒരു ക്യാബിനറ്റ് യോഗത്തിൽ ചാൻസലർ റേച്ചൽ റീവ്സ് മറ്റു മന്ത്രിമാരോട് പറഞ്ഞിരുന്നു. ചെലവ് ചുരുക്കലിനും, നികുതിയിനത്തിലും ക്ഷേമപരിപാടികളുടെ കാര്യത്തിലും ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ തൻറെ ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് വെളിപ്പെടുത്തിയിരുന്നു .

ചൊവ്വാഴ്ച ബിബിസി ബ്രേക്ക്ഫാസ്റ്റിന് നൽകിയ അഭിമുഖത്തിൽ, ബജറ്റിൽ തൊഴിലുടമകൾക്ക് ദേശീയ ഇൻഷുറൻസ് വർദ്ധനവ് ഉണ്ടാകാനുള്ള സൂചന പ്രധാനമന്ത്രി കെയർ സ്റ്റാർമർ നടത്തിയിരുന്നു. നിലവിൽ എല്ലാ ജീവനക്കാരും ആഴ്ചയിൽ 175 പൗണ്ടിന് മുകളിലുള്ള വരുമാനത്തിന് 13.8% എന്ന നിരക്കിൽ തൊഴിലുടമകൾ നാഷണൽ ഇൻഷുറൻസ് നൽകുന്നുണ്ട്. എന്നാൽ തൊഴിൽ ഉടമ നൽകുന്ന പെൻഷൻ കോൺട്രിബ്യൂഷനിൽ നിലവിൽ ലെവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സാധാരണ ജനങ്ങൾക്ക് ആദായനികുതി വർദ്ധനവും മറ്റു തീരുമാനങ്ങളും ഉണ്ടാകില്ലെന്ന ലേബറിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിൽ ജനപ്രീതി ഇടിഞ്ഞു കൊണ്ടേയിരിക്കുന്ന ലേബർ സർക്കാരിന് ബഡ്ജറ്റ് പ്രഖ്യാപനം വളരെ നിർണായകമായിരിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ മുൻ സൈനിക മേധാവി ജനറൽ സർ മൈക്ക് ജാക്‌സൺ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു പ്രായം. 2003 ലെ ഇറാഖ് യുദ്ധത്തിൽ അദ്ദേഹമായിരുന്നു ബ്രിട്ടീഷ് സൈന്യത്തെ നയിച്ചിരുന്നത്.


40 വർഷത്തിലേറെ കാലം സർ മൈക്ക് ജാക്‌സൺ ബ്രിട്ടീഷ് സൈന്യത്തിൽ സുത്യർഹമായ സേവനം അനുഷ്ഠിച്ചു. ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ആയി ആണ് അദ്ദേഹം വിരമിച്ചത്. ഒരു സേനാ കുടുംബത്തിൽ ജനിച്ച സർ മൈക്ക് ജാക്‌സൺ 1963 -ൽ ആണ് സാൻഡ്‌ഹർസ്റ്റിൽ നിന്ന് ഒരു ഉദ്യോഗസ്ഥനായി സൈന്യത്തിൽ ചേർന്നത്. 1970 -ൽ അദ്ദേഹം പാരച്യൂട്ട് റെജിമെൻറലിൽ ചേർന്നു. 1984 നും 1986 നും ഇടയിൽ റെജിമെൻ്റിൻ്റെ ഒന്നാം ബറ്റാലിയൻ്റെ കമാൻഡറായി. ഇതിനിടയ്ക്ക് വടക്കൻ അയർലണ്ടിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു.


1972 ജനുവരി 30 -ന് ഡെറിയിൽ നടന്ന പൗരവകാശ മാർച്ചിനിടെ 13 റോമൻ കത്തോലിക്കർ സൈന്യത്തിൻ്റെ വെടിയേറ്റ് മരിച്ച സംഭവം വൻ വിവാദമായിരുന്നു. സർ മൈക്ക് ജാക്‌സൺ അന്ന് പാരച്യൂട്ട് റെഗുലേറ്റിൻ്റെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നു. പിന്നീട് ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു. വിവാദമായ ഇറാഖ് അധിനിവേശത്തിന് ഒരു മാസം മുമ്പ് ജനറൽ സ്റ്റാഫ് മേധാവിയായി നിയമിക്കപ്പെട്ട അദ്ദേഹം 2006 വരെ ആ റോളിൽ തുടർന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ യൂണിവേഴ്‌സൽ ചാർജിംഗ് കേബിളുകൾ രാജ്യത്ത് നടപ്പിലാക്കാനുള്ള നിയമങ്ങൾ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കോമൺ ചാർജിങ് കേബിളുകളാണ് ഉപയോഗിക്കുന്നത്. ഇത് നിലവിൽ വരുകയാണെങ്കിൽ രാജ്യത്ത് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഒരേ തരത്തിലുള്ള ചാർജിങ് കേബിളുകൾ ആയിരിക്കും ഉപയോഗിക്കപ്പെടുക.


2022 ൽ ഒരേ തരത്തിൽ ചാർജിങ് കേബിളുകൾ നടപ്പിലാക്കാനുള്ള നിയമം യൂറോപ്യൻ യൂണിയൻ പാസാക്കിയിരുന്നു. എന്നാൽ നേരത്തെ ഇതിനു സമാനമായ നടപടികൾ ആലോചിക്കുന്നില്ലെന്നാണ് അന്ന് യുകെ സർക്കാർ പറഞ്ഞിരുന്നത്. ചെറുകിട, ഇടത്തരം ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കൾ USB-C ചാർജറുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നതിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങൾ വെട്ടിക്കുറയ്ക്കാനാണ് EU നിയമം ലക്ഷ്യമിടുന്നത്.


ഈ നീക്കത്തെ തുടക്കത്തിൽ ആപ്പിൾ എതിർത്തിരുന്നു. പക്ഷെ 2023 -ൽ ഫൈബറുകൾ ഉള്ള ലൈറ്റിംഗ് ചാർജിങ് കേബിളുകൾ ഉപേക്ഷിച്ച് ഇയുവിൻ്റെ നിയമത്തിന് അനുസരിച്ച് കേബിളുകളിൽ രൂപമാറ്റം വരുത്താൻ ആപ്പിൾ നിർബന്ധിതരായി. ഇലക്ട്രോണിക് വേസ്റ്റ് കുറയ്ക്കാനാണ് കോമൺ ചാർജിങ് കേബിളുകൾ കൊണ്ടു വരാൻ യുകെ ചിന്തിക്കുന്നത്. യുകെയിൽ 600 ദശലക്ഷത്തിലധികം ഉപയോഗിക്കാത്തതോ ഉപേക്ഷിക്കപ്പെട്ടതോ ആയ കേബിളുകൾ ഉണ്ടെന്ന് റീസൈക്കിൾ യുവർ ഇലക്ട്രിക്കൽസ് ക്യാമ്പെയ്ൻ നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണങ്ങളിൽ സെർവിക്കൽ ക്യാൻസറിൻ്റെ മരണസാധ്യത 40 ശതമാനം കുറയ്ക്കാനുള്ള ചികിത്സാരീതികൾ വികസിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ 25 വർഷത്തിനിടെ ഈ രോഗത്തിനെതിരെ നടത്തിയ ഏറ്റവും വലിയ മുന്നേറ്റമായാണ് പുതിയ ചികിത്സാരീതി വിലയിരുത്തപ്പെടുന്നത്. യുകെ, മെക്സിക്കോ, ഇന്ത്യ, ഇറ്റലി, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് 10 വർഷത്തിലേറെയായി റിക്രൂട്ട് ചെയ്ത രോഗികളിലാണ് പുതിയ ചികിത്സാ പദ്ധതി പരീക്ഷിച്ചത്. കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ചേർന്നുള്ള സെർവിക്കൽ ക്യാൻസറിനുള്ള സ്റ്റാൻഡേർഡ് ചികിൽസയായ കീമോറേഡിയേഷന് വിധേയമാകുന്നതിന് മുമ്പ് കീമോതെറാപ്പിയുടെ ഒരു ചെറിയ കോഴ്സ് ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ നൂറ്റാണ്ടിൻ്റെ അവസാനം മുതൽ സെർവിക്കൽ ക്യാൻസർ ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവാണ് ഈ കണ്ടുപിടിത്തമെന്ന് UCL-ലെ ട്രയലിൻ്റെ ലീഡ് ഇൻവെസ്റ്റിഗേറ്ററായ ഡോ.മേരി മക്കോർമക്ക് പറഞ്ഞു. ക്യാൻസർ റിസർച്ച് യുകെ, യുസിഎൽ ക്യാൻസർ ട്രയൽസ് സെൻ്റർ എന്നിവയുടെ ധനസഹായത്തോടെയാണ് ഗവേഷണങ്ങൾ നടത്തിയത്. സെർവിക്കൽ ക്യാൻസറിനുള്ള കീമോറേഡിയേഷൻ ചികിത്സയുടെ തുടക്കത്തിലേക്ക് ഇൻഡക്ഷൻ കീമോതെറാപ്പി ചേർക്കുന്ന ലളിതമായ ചികിത്സാരീതി ശ്രദ്ധേയമായ ഫലങ്ങൾ നൽകിയെന്ന് ക്യാൻസർ റിസർച്ച് യുകെയിലെ റിസർച്ച് ആൻഡ് ഇന്നൊവേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ ഇയാൻ ഫൗൾക്‌സ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും 660,000 പുതിയ കേസുകളും 350,000 മരണങ്ങളും സംഭവിക്കുന്ന സെർവിക്കൽ ക്യാൻസർ ആഗോളതലത്തിൽ സ്ത്രീകളിൽ ഉണ്ടാകുന്ന നാലാമത്തെ ഏറ്റവും സാധാരണമായ അർബുദമാണ്. യുകെയിൽ ഓരോ വർഷവും 3,200 കേസുകളും 800 മരണങ്ങളും ആണ് ഈ രോഗം മൂലം സംഭവിക്കുന്നത് . 30 വയസ്സ് പ്രായമുള്ളവരിൽ പോലും സെർവിക്കൽ ക്യാൻസർ വരാമെന്നാണ് റിപ്പോർട്ടുകൾ. 30 ശതമാനം സെർവിക്കൽ ക്യാൻസറും സുഖപ്പെടുത്തിയതിന് ശേഷം തിരിച്ചു വരുന്നതായും ആരോഗ്യവിദഗ്ധർ ചൂണ്ടി കാണിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങളിൽ നറുക്കെടുക്കുന്ന ഒരു ലോട്ടറിയാണ് യൂറോ മില്യൺ ലോട്ടറി . യുകെ , ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലായി 2004 ലാണ് യൂറോ മില്യൺ ആരംഭിച്ചത്. കാലക്രമേണ, ഓസ്ട്രിയ, ബെൽജിയം, അയർലൻഡ്, ലക്സംബർഗ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഈ ലോട്ടറിയിൽ ചേർന്നു. ആഴ്ചയിൽ രണ്ട് തവണ നറുക്കെടുക്കുന്ന യൂറോ മില്യൺ ലോട്ടറിയുടെ സമ്മാനത്തുക കോടികളാണ്.


എന്നാൽ കോടികൾ കൈയിലെത്തിയിട്ടും അത് സ്വന്തമാക്കാൻ ഒരു ബ്രിട്ടീഷുകാരന് സാധിച്ചില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. വെയിൽസിലെ ഒരു യൂറോമില്യൺ ടിക്കറ്റ് ജേതാവിനാണ് ഒരു മില്യൺ പൗണ്ട് സ്വന്തമാക്കാനുള്ള അവസരം നഷ്ടമായത്. സമ്മാനാർഹമായ ടിക്കറ്റിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തിയതിന് ശേഷം അവരുടെ ടിക്കറ്റുകൾ പരിശോധിക്കാൻ ദേശീയ ലോട്ടറി ഏജൻസി ആവശ്യപ്പെട്ടെങ്കിലും ആരും മുന്നോട്ട് വന്നില്ല. സമ്മാനം ലഭിച്ച ടിക്കറ്റ് സമർപ്പിക്കേണ്ട സമയപരിധി ഈ ഞായറാഴ്ച അവസാനിച്ചതിനാൽ ഇനി വിജയിക്ക് ഒരു പൈസ പോലും ലഭിക്കാൻ അർഹത ഉണ്ടാവില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


നിർഭാഗ്യവശാൽ, ടിക്കറ്റ് ഉടമ അവരുടെ സമ്മാനം ക്ലെയിം ചെയ്യാനുള്ള സമയപരിധിക്കുള്ളിൽ മുന്നോട്ട് വന്നില്ലെന്നും ഇപ്പോൾ ഈ വലിയ തുക ടിക്കറ്റ് ഉടമയ്ക്ക് നഷ്ടമായെന്നും ദി നാഷണൽ ലോട്ടറിയിലെ സീനിയർ ഉപദേശകനായ ആൻഡി കാർട്ടർ പറഞ്ഞു. ദേശീയ ലോട്ടറിയുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികൾക്കായി ഓരോ ആഴ്ചയും സമാഹരിക്കുന്ന ഫണ്ടിലേക്ക് ഈ തുക വകയിരുത്തും. യൂറോ മില്യൺ ജാക്ക്പോട്ടിൽ ഏറ്റവും ഉയർന്ന തുക യുകെയിൽ ലഭിച്ചത് 2022 ലായിരുന്നു. അന്ന് 195,707,000 പൗണ്ട് ആണ് വിജയിക്ക് ലഭിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനുള്ള വീഡിയോ ചിത്രീകരിക്കുന്നതിനിടെ 26 വയസ്സുകാരനായ ബ്രിട്ടീഷ് യുവാവ് അപകടത്തിൽ മരണമടഞ്ഞു. സ്പെയിനിലെ മാഡ്രിഡിൽ നിന്ന് 70 മൈൽ തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തലവേര ഡി ലാ റെയ്‌ന എന്ന നഗരത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിൽ ഒന്നിൽ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ നദിയിൽ വീണാണ് അപകടം സംഭവിച്ചത്. സംഭവം നടക്കുമ്പോൾ 24 വയസ്സുകാരനായ മറ്റൊരു യുവാവും ഒപ്പമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സ്പെയിനിൽ മരിച്ച ബ്രിട്ടീഷ് യുവാവിന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതായും നടപടികൾക്കായി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ ഓഫീസിന്റെ വക്താവ് പറഞ്ഞു.

പാലത്തിൽ കയറാനും സമൂഹമാധ്യമങ്ങൾക്കായി വീഡിയോ ചിത്രീകരിക്കുന്നതിനുമാണ് ഇവർ തലവേരയിൽ വന്നതെന്ന് സിറ്റി കൗൺസിലർ മകറേന മുനോസ് പറഞ്ഞു. പാലത്തിൻറെ മുകളിൽ കയറുന്നതും അപകടകരമായ രീതിയിൽ വീഡിയോകൾ ചിത്രീകരിക്കുന്നതും ഇവിടെ നിരോധിച്ചിട്ടുള്ളതാണ്. 192 മീറ്റർ (630 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേബിൾ സ്റ്റേ പാലത്തിൽ നിരോധനം അവഗണിച്ച് കയറുന്നവർ വളരെയേറെ പേരുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലരും ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ്.

RECENT POSTS
Copyright © . All rights reserved