Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമിത വണ്ണവുമായി ബുദ്ധിമുട്ടുന്നവർക്ക് ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നായ വെഗോവി (സെമഗ്ലൂറ്റൈഡ്) ഇപ്പോൾ എൻഎച്ച്എസിൽ ലഭ്യമാണ്. കഴിഞ്ഞവർഷം സെപ്റ്റംബർ മാസം മുതലാണ് ഈ മരുന്ന് എൻഎച്ച്എസ് ആവശ്യക്കാർക്ക് ലഭ്യമാക്കി തുടങ്ങിയത്. 30- ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് ഉള്ളവരും രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ആയവർക്ക് ഈ മരുന്ന് വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻ്റ് കെയർ എക്സലൻസ് (NICE) ഈ മരുന്നിന്റെ ഉപയോഗത്തിന് നേരത്തെ അംഗീകാരം നൽകിയിരുന്നു. ആവശ്യക്കാർക്ക് പരമാവധി രണ്ട് വർഷത്തെ ഉപയോഗമാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖമുള്ള രോഗികളിൽ ഹൃദയാഘാതം കുറയ്ക്കാനും ഈ മരുന്നിന് കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നു.


എന്നാൽ അമിതവണ്ണം മൂലം കഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഈ ചികിത്സ നിഷേധിക്കപ്പെടുന്ന തായുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മരുന്നിന്റെ ലഭ്യതയാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ചികിത്സ ലഭിക്കാനായി ഏകദേശം 13500 പേരാണ് കാത്തിരിക്കുന്നത്.

എന്നാൽ 800 പേർക്ക് മാത്രമേ സേവനങ്ങൾ ലഭിച്ചുള്ളൂ എന്നാണ് വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നത്. അതായത് യോഗ്യരായവരിൽ ഏകദേശം 6 ശതമാനം പേർക്ക് മാത്രമേ ചികിത്സ ലഭിച്ചിട്ടുള്ളൂ എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഇതിൽ പലരും അമിതവണ്ണം മൂലമുള്ള പല ശാരീരിക രോഗാവസ്ഥകൾ നേരിടുന്നവരാണ്. വെഗോവി ചികിത്സ ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ ആളുകൾക്ക് അവരുടെ ശരീരഭാരത്തിൻ്റെ ശരാശരി 15% കുറയുമെന്ന് പഠനങ്ങൾ തെളിയിച്ചിരുന്നു . ഉയർന്ന തോതിൽ ആഗോള തലത്തിലുള്ള ആവശ്യം കാരണം മരുന്നിന്റെ ലഭ്യതയിലുള്ള കുറവാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

XL ബുള്ളി നായയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 29-ാം തീയതിയാണ് അതിക്രൂരമായ സംഭവം നടന്നത്. അന്നേ ദിവസം സ്ലോയിലെ ബേൺഹാം ലെയ്നിൽ വച്ച് രണ്ടുപേർ മന:പൂർവ്വം നായയെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്.


ഇനം സ്ഥിരീകരിച്ചിട്ടില്ലാത്ത നായയെ അടിയന്തിര ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും പരിക്കുകളോടെ മരിച്ചു. സംഭവത്തോട് അനുബന്ധിച്ച് 20 ഉം 22 ഉം വയസ്സുള്ള രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തതായി തേംസ് വാലി പോലീസ് അറിയിച്ചു. അറസ്റ്റിലായവർ സാമൂഹിക വിരുദ്ധ സ്വഭാവമുള്ളവരാണെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇവരുടെ താമസസ്ഥലത്തു നിന്ന് കഞ്ചാവ് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. സംരക്ഷിത മൃഗങ്ങളെ ഉപദ്രവിക്കുക, വിതരണം ചെയ്യാനുള്ള ഉദ്ദേശത്തോടെ മയക്കുമരുന്ന് കൈവശം വയ്ക്കൽ, മാരകായുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ മേൽ പോലീസ് ചുമത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രോസ്റ്റേറ്റ് ക്യാൻസർ തിരിച്ചറിയുന്നതിന് എൻ എച്ച് എസ് ഡോക്ടർമാർ നടത്തുന്ന പരിശോധനകൾ കാലഹരണപ്പെട്ടതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുമൂലം ഓരോ വർഷവും ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നതായുള്ള വിമർശനങ്ങളുമായി വിദഗ്ധർ രംഗത്ത് വന്നു . പ്രോസ്റ്റേറ്റ് സ്പെസിഫിക് ആൻറിജൻ ടെസ്റ്റ് (പിഎസ്എ) ആണ് രോഗം തിരിച്ചറിയാൻ നിലവിൽ ഏറ്റവും ഫലപ്രദമായ മാർഗമായി വൈദ്യശാസ്ത്ര ലോകം വിലയിരുത്തുന്നത്.


രോഗം വരാൻ സാധ്യതയുള്ളവർക്ക് പ്രോസ്റ്റേറ്റ് സ്പെസിഫിക് ആൻറിജൻ ടെസ്റ്റ് നടത്തണം എന്നാണ് ചാരിറ്റി പ്രോസ്റ്റേറ്റ് ക്യാൻസർ യുകെ പറയുന്നത്. നിലവിൽ 52000 പ്രോസ്റ്റേറ്റ് ക്യാൻസർ ആണ് യുകെയിൽ തിരിച്ചറിയപ്പെടുന്നത്. ഈ രോഗബാധിതരായ പലരെയും രോഗത്തിൻറെ അവസാന ഘട്ടത്തിലാണ് കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ഫലപ്രദമായ ചികിത്സാ പലർക്കും നൽകാൻ സാധിക്കാതെ വരുന്നതായി വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.

രോഗനിർണയത്തിനുള്ള പുതിയ രീതികൾ അനാവശ്യ ബയോപ്‌സികളിൽ നിന്നുള്ള അപകട സാധ്യതയും മരണങ്ങളും വെട്ടിക്കുറച്ചതായി പഠനങ്ങൾ കാണിക്കുന്നു. പ്രോസ്റ്റേറ്റ് ക്യാൻസർ മൂലം മരിക്കുന്ന പുരുഷന്മാരുടെ എണ്ണം പിഎസ്എ ടെസ്റ്റ് കുറയ്ക്കുമെന്ന് ഇപ്പോൾ പരീക്ഷണങ്ങൾ കണ്ടെത്തിയത് വളരെ പ്രതീക്ഷയോടെയാണ് വൈദ്യശാസ്ത്ര ലോകം നോക്കി കാണുന്നത്. യുകെയിൽ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പിസി എ ടെസ്റ്റ് നടത്താൻ ജിപികൾ താത്പര്യം കാണിക്കാത്തതാണ് പലപ്പോഴും പ്രാരംഭഘട്ടത്തിലെ രോഗം കണ്ടു പിടിക്കുന്നതിന് താമസമാകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. നവീനമായ പുതിയ രോഗനിർണയ രീതികൾ നടപ്പിൽ വരുന്നതിലൂടെ ആയിരക്കണക്കിന് രോഗികളായവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു എസ് :- കഴിഞ്ഞ ആഴ്ച, പെൻസിൽവാനിയയിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ ഇലോൺ മസ്‌ക് പ്രത്യക്ഷപ്പെട്ടത് വൻ ചർച്ചയായിരുന്നു. നവംബറിലെ വോട്ടെടുപ്പ് നമ്മുടെ ജീവിതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണെന്ന ആഹ്വാനത്തോടെ ആയിരുന്നു മസ്ക് എത്തിയത്. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിൻ്റെയും, ട്വിറ്ററിന്റെയും ഉടമയായ എലോൺ മസ്ക് കഴിഞ്ഞ മാസങ്ങളായി യുഎസ് രാഷ്ട്രീയത്തിലെ തന്നെ ഒരു പ്രധാന വ്യക്തിയായി മാറിയിരിക്കുകയാണ്. സ്വതന്ത്ര ആശയങ്ങൾ പങ്കുവയ്ക്കുന്നത് എന്നും പിന്തുണച്ച ഒരു വ്യക്തിയായിരുന്നു മസ്ക്. അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും, മറ്റൊരാളെ നിശബ്ദനാക്കുവാൻ ശ്രമിക്കുന്നവർ നുണയന്മാരാണെന്നും ആയിരുന്നു മസ്കിന്റെ വാദം. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ച പുതിയ കണ്ടെത്തലുകൾ അദ്ദേഹത്തിന്റെ ഈ വാദം വെറും പൊള്ളയാണെന്ന സൂചനകളാണ് നൽകുന്നത്. വിവരങ്ങൾ നിയന്ത്രിക്കുന്നതിനും തനിക്കെതിരെയുള്ള വിമർശനങ്ങളെ അടിച്ചമർത്തുന്നതിനും മസ്കും അദ്ദേഹത്തിന്റെ ഒപ്പം പ്രവർത്തിക്കുന്നവരും സ്വകാര്യ അന്വേഷകരെയും നിരീക്ഷണ ഉപകരണങ്ങളെയും ഉപയോഗിച്ചുവെന്ന കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2018 ൽ തായ് ഗുഹയിൽ നിന്ന് 12 കുട്ടികളെ രക്ഷിക്കാൻ സഹായിച്ച ബ്രിട്ടീഷ് ഗുഹാ പര്യവേക്ഷകനായ വെർനൺ അൺസ്‌വർത്താണ് അദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളാണ് ഇതിന് കാരണം. ആ സമയത്ത്, രക്ഷാപ്രവർത്തനത്തെ സഹായിക്കാനുള്ള മസ്കിന്റെ പദ്ധതികളെ അൺസ്‌വർത്ത് വിമർശിച്ചിരുന്നു. ഇതിൽ രോഷം കൊണ്ട എലോൺ മസ്ക് ട്വിറ്ററിൽ അൺസ്‌വർത്തിനെ ‘പേഡോ ഗൈ’ എന്ന് വിശേഷിപ്പിച്ചത് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. മസ്‌ക് ഒടുവിൽ ക്ഷമാപണം നടത്തിയെങ്കിലും, അടിസ്ഥാനരഹിതമായ അപവാദം തനിക്ക് വേദന ഉണ്ടാക്കിയെന്ന് അൺസ്‌വർത്ത് പിന്നീട് വ്യക്തമാക്കി.

മസ്‌കിൻ്റെ നിരീക്ഷണ ലക്ഷ്യങ്ങളിൽ അദ്ദേഹത്തിൻ്റെ മുൻ പങ്കാളിയായ ആംബർ ഹേർഡും ഉൾപ്പെടുന്നുവെന്നാണ് ഡെയിലി മെയിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. 2017 ൽ ഇരുവരും ഡേറ്റിംഗ് നടത്തുമ്പോൾ, ഗോൾഡ് കോസ്റ്റിൽ അക്വാമാൻ സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ, ഹേർഡിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ മസ്‌കിൻ്റെ സുരക്ഷാ ടീം ഒരു ഓസ്‌ട്രേലിയൻ സ്വകാര്യ അന്വേഷണ സ്ഥാപനത്തെ നിയോഗിച്ചതായാണ് സൂചനകൾ വ്യക്തമാക്കുന്നത്. നിരീക്ഷണം വിപുലമായ രീതിയിലായിരുന്നുവെന്നും, ഒന്നിലധികം പ്രവർത്തകരും ഇൻഫ്രാറെഡ് ക്യാമറകളും ഡ്രോണുകളും ഉൾപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഈ ആരോപണങ്ങളോട് ഒന്നും തന്നെ മറുപടി പറയാൻ മസ്ക് തയ്യാറായിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ പല ഭാഗങ്ങളിലും ഒരു ദന്ത ഡോക്ടറെ കാണാൻ കുടുംബങ്ങൾ 4 വർഷം വരെ കാത്തിരിക്കുന്നതായുള്ള ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ പുറത്തു വന്നു. കോൺവാളിലെയും ഡെവോണിലെയും ആളുകൾ ദന്തഡോക്ടറുടെ പക്കൽ രജിസ്റ്റർ ചെയ്യാൻ ശരാശരി 1,441 ദിവസം കാത്തിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഒരു ദന്ത ഡോക്ടറെ കാണാൻ ഈ പ്രദേശങ്ങളിലെ കുട്ടികൾ മൂന്ന് വർഷവും എട്ട് മാസവും കാത്തിരിക്കേണ്ടി വന്നതിന്റെ വിവരാവകാശ രേഖകളും പുറത്തു വന്നിട്ടുണ്ട്.


നിർഭാഗ്യവശാൽ ഈ ഞെട്ടിക്കുന്ന കണക്കുകൾ രാജ്യത്തുടനീളമുള്ള വസ്തുതയാണെന്നും യുകെയിലെ ദന്ത ചികിത്സ പ്രതിസന്ധിയിലാണെന്നും അസോസിയേഷൻ ഓഫ് ഡെൻ്റൽ ഗ്രൂപ്പിൻ്റെ ചെയർമാൻ നീൽ കാർമൈക്കൽ പറഞ്ഞു . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം 97 ശതമാനം ആളുകൾക്കും അവർ ആഗ്രഹിച്ച സമയത്ത് ദന്ത ചികിത്സാ സഹായം ലഭിക്കാറില്ല. ഈ മാസം വാറിംഗ്ടണിൽ ദന്ത ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്യാൻ പുലർച്ചെ 2.30 വരെ ആളുകൾ ക്യൂവിൽ നിന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


മതിയായ ദന്ത ഡോക്ടർമാരുടെ അഭാവം ആണ് കാത്തിരിപ്പ് സമയം ഇത്രയും കൂടാനുള്ള പ്രധാനകാരണം. ദന്ത ചികിത്സയ്ക്ക് മതിയായ പരിചരണം ലഭിക്കാതെ കഷ്ടപ്പെടുന്നവരിൽ ഒട്ടേറെ യു കെ മലയാളികളും ഉൾപ്പെടുന്നുണ്ട്. പലരും തുടർചികിത്സ ആവശ്യമില്ലാത്ത ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് നാട്ടിൽ പോകുമ്പോൾ വൈദ്യസഹായം തേടിയാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്‌കോട്ടിഷ് ഹൈലാൻഡ്‌സിലെ അവിമോറിന് സമീപമുണ്ടായ വാഹനാപകടത്തിൽ 40 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇവരുടെ വളർത്തു നായ്ക്കളായ രണ്ട് ഹസ്‌കി ഇനം നായകളും സംഭവത്തിൽ മരണമടഞ്ഞു. ബി9152 റോഡിൽ രാത്രി 9.45 ഓടെയാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്‌ച, തൻ്റെ നായ്ക്കളോടൊപ്പം നടക്കാനിറങ്ങിയ സ്ത്രീയെ ഗ്രേ പ്യൂഷോ 207 മോഡൽ കാർ ഇടിക്കുകയായിരുന്നു. വാഹനം ഓടിച്ച 20 വയസ്സുകാരൻ പരുക്കുകൾ ഇല്ലാതെ രക്ഷപെട്ടു. അപകടത്തിന് പിന്നാലെ ഉടൻ തന്നെ സ്ത്രീയേയും നായ്ക്കളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൻെറ ദൃക്‌സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് സ്‌കോട്ട്‌ ലൻഡ് പോലീസ് അറിയിച്ചു. സംഭവത്തിന് മുൻപ് കാറിനെയോ സ്ത്രീയേയോ കണ്ടവർക്കും പോലീസുമായി ബന്ധപെടാമെന്ന് സ്‌കോട്ട്‌ ലൻഡ് പോലീസ് സേന അറിയിച്ചു. ഏവിമോറിൽ തൻെറ നായ്ക്കളുമായി വരുമ്പോഴാണ് അപകടം ഉണ്ടായതെന്നും സേന അംഗങ്ങൾ പറയുന്നു. പ്രദേശത്തെ ഡ്രൈവർമാരോട് സ്ത്രീയുടെ ഡാഷ്‌ക്യാം ഫൂട്ടേജോ അപകടം ഉണ്ടാക്കിയ വാഹനത്തിൻെറ ദൃശ്യങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിക്കുന്നവർക്ക് 101 എന്ന നമ്പറിൽ സ്‌കോട്ട്‌ലൻഡ് പോലീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആഡംബര കപ്പലിൽ നിന്ന് കടലിൽ വീണ് ബ്രിട്ടീഷുകാരിയായ യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . എംഎസ്‌സി വിർച്വോസ എന്ന കപ്പലിലാണ് അപകടം ഉണ്ടായത്. ചാനൽ ഐലൻഡിനു സമീപം കപ്പലിൽ നിന്ന് കടലിൽ വീണാണ് അപകടം ഉണ്ടായത് എന്നാണ് രക്ഷാപ്രവർത്തകർ അറിയിച്ചത്. 20 വയസ്സുകാരിയായ യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കപ്പലിൽ നിന്ന് സഹായാഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് ഫ്രഞ്ച് നാവികസേനയുടേത് ഉൾപ്പെടെ ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്. ഗൗറിയിൽ നിന്നുള്ള ഒരു ഓഫ്‌ഷോർ റെസ്‌ക്യൂ വെസലും അൽഡെർനിയിൽ നിന്നുള്ള ആർഎൻഎൽഐ ലൈഫ് ബോട്ടും ചാനൽ ഐലൻഡ്‌സ് എയർ സെർച്ച് വിമാനവും തിരച്ചിലിനെ പിന്തുണ നൽകി. ഒരാൾ കടലിൽ പോയതായി സൂചന നൽകാൻ മൂന്നുതവണ കപ്പലിൽ അലാറം മുഴങ്ങിയതായി ഒരു യാത്രക്കാരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്നലെ കപ്പൽ സതംപ്ടണിലേയ്ക്ക് പോകുമ്പോൾ ആണ് അപകടം നടന്നത്. 6,334 യാത്രക്കാർക്കും 1,704 ജോലിക്കാർക്കും താമസ സൗകര്യമുള്ള ക്രൂയിസ് കപ്പലിന് 331 മീറ്റർ (1,086 അടി) നീളവും 43 മീറ്റർ (141 അടി) വീതിയുമാണുള്ളത്. 19 ഡെക്കുകൾ ഉയരമുള്ള കപ്പൽ 2020 ൽ ഫ്രാൻസിലാണ് നിർമ്മിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട് ലൻഡിന്റെ മുൻ ഫസ്റ്റ് മിനിസ്റ്റർ അലക്‌സ് സാൽമണ്ട് അന്തരിച്ചു. നോർത്ത് മാസിഡോണിയയിൽ ഒരു രാജ്യാന്തര കോൺഫറൻസിൽ പങ്കെടുക്കുന്നതിനിടെയാണ് 69 വയസ്സുകാരനായ അദ്ദേഹം രോഗബാധിതനായത്. ഉച്ചഭക്ഷണത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


2007 നും 2014 നും ഇടയിൽ സ്കോട്ട് ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ ആയിരുന്ന അലക്‌സ് സാൽമണ്ട് പൊതു സമ്മന്നനായ നേതാവ് ആയിരുന്നു. സ്കോട്ടിഷ് രാഷ്ട്രീയത്തിലെ പ്രതിഭാധനനായ വ്യക്തിയായിരുന്നു അലക്‌സ് സാൽമണ്ട് എന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അലക്‌സ് സാൽമണ്ടിൻ്റെ പെട്ടെന്നുള്ള മരണവാർത്തയിൽ താനും രാജ്ഞിയും ദുഃഖിതരാണെന്ന് ചാൾസ് രാജാവ് പറഞ്ഞു.


അധികാരത്തിൽ ഇരുന്നപ്പോൾ ഒട്ടേറെ ജനപ്രിയ പദ്ധതികൾ നടപ്പിലാക്കിയ അലക്‌സ് സാൽമണ്ട് പൊതുസമ്മന്നനായിരുന്ന നേതാവായിരുന്നു. അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് സ്കോട്ടിഷ് സർക്കാർ വിദ്യാർത്ഥികൾക്ക് എൻഎച്ച്എസിൽ സൗജന്യ പ്രിസ്ക്രിപ്ഷൻ, സൗജന്യ യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള ജനപ്രിയ നയങ്ങൾ അവതരിപ്പിച്ചത്. ഭരണത്തിൽ നിന്ന് പുറത്തു വന്നതിനുശേഷം ബലാൽസംഗം ഉൾപ്പെടെ 13 കുറ്റകൃത്യങ്ങൾ അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ 2020-ൽ എഡിൻബർഗിൽ നടന്ന വിചാരണയ്ക്ക് ശേഷം ഗുരുതരമായ ലൈംഗിക കുറ്റാരോപണങ്ങളിൽ നിന്നും സാൽമണ്ടിനെ ഒഴിവാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിനെതിരെ കത്തോലിക്കാ ബിഷപ്പായ കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിനെതിരെ പ്രതികരിക്കാൻ സഭാംഗങ്ങളോട് ആഹ്വാനം ചെയ്‌തിരിക്കുകയാണ് കർദ്ദിനാൾ നിക്കോൾസ്. യുകെയിലെ ഏറ്റവും മുതിർന്ന കത്തോലിക്കാ ബിഷപ്പാണ് കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസ്. തൻെറ സഭാംഗങ്ങൾക്കായി കർദ്ദിനാൾ എഴുതിയ ഇടയ ലേഖനത്തിൽ പുതിയ നിയമം ആരോഗ്യ പ്രവർത്തകരെ “പരിചരിക്കാനുള്ള കടമ” എന്നതിൽ നിന്ന് “ജീവനെടുക്കുന്ന തൊഴിലേയ്ക്ക്” മാറ്റുമെന്ന് അദ്ദേഹം പറയുന്നു. അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച ഒരു സ്വകാര്യ ബിൽ ലേബർ എംപി കിം ലീഡ്ബീറ്റർ അവതരിപ്പിക്കാൻ ഇരിക്കെയാണ് കർദ്ദിനാളിൻെറ ഈ ഇടപെടൽ. പുതിയ ബില്ലിൻെറ വോട്ടെടുപ്പ് നവംബർ 29-നാണ്.

നിലവിൽ അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമായ രാജ്യങ്ങളിൽ, കാലക്രമേണ അതിൻ്റെ ഉപയോഗം കൂടിയതായി കർദ്ദിനാൾ ചൂണ്ടിക്കാട്ടി. അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിലെ മാറ്റങ്ങൾ മാരക രോഗങ്ങൾ ബാധിച്ചവർക്ക് അവരുടെ കുടുംബത്തിൻ്റെ ഭാരം ലഘൂകരിക്കാനോ സാമ്പത്തിക കാരണങ്ങളാലോ ജീവിതം അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് കർദിനാൾ പറയുന്നു. ആരോഗ്യ മേഖല ഒരിക്കലും ഇതിന് മാർഗ്ഗം ആയിരിക്കരുത്   എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച നിലവിലെ നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും നിലവിലെ നിയമം ക്രൂരമാണെന്നും ലേബർ എംപി കിം ലീഡ്ബീറ്റർ വിമർശിച്ചു. നിയമ മാറ്റത്തെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി കെയർ സ്റ്റാർമർ, തൻ്റെ തിരഞ്ഞെടുപ്പിന് മുമ്പ് നൽകിയ പ്രതിജ്ഞ നിറവേറ്റിക്കൊണ്ട്, ഈ വിഷയത്തിൽ പാർലമെൻ്ററി ചർച്ചയും സ്വതന്ത്ര വോട്ടും അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തു.

മാരകരോഗമുള്ള വ്യക്തികൾക്കും കഠിനമായ വേദന അനുഭവിക്കുന്നവർക്കും മാന്യമായ മരണം തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം എന്നാണ് അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചുള്ള അഭിഭാഷകർ വാദിക്കുന്നത്. നിലവിൽ, ആരെയെങ്കിലും അവരുടെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കുന്നത് ഇംഗ്ലണ്ടിലും വെയിൽസിലും നിയമവിരുദ്ധമാണ്. ഇതിനു പുറമേ ഇത് 4 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യം കൂടിയാണ്. 2015-ൽ സമാനമായ ബിൽ പാസാക്കുന്നത് പരാജയപ്പെട്ടതിന് ശേഷമുള്ള അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച ആദ്യത്തെ പാർലമെൻ്ററി ചർച്ചയാണ് ഇനി നടക്കാൻ പോകുന്നത്.

ഷിബു മാത്യൂ

മറ്റ് നാട്യ കലാ രൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മോഹിനിയാട്ടം കേരളത്തിന്റെ സ്വന്തം ക്ലാസിക്കൽ നൃത്തരൂപമാണ്. ആതുര ശുശ്രൂഷ മേഖലയിലെ നീണ്ട പഠനകാലവും അതിനുശേഷം യുകെയിലെത്തി എൻഎച്ച് എസിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന തിരക്കുകൾക്കിടയിലും ദൈവം തനിക്ക് തന്ന കഴിവുകളുടെ താലന്തുകളെ പൊടി തട്ടിയെടുത്ത് ആത്മ പ്രകാശനം ചെയ്യുന്ന ഒരു യുകെ മലയാളിയെയാണ് ഇന്ന് വിജയദശമി ദിനത്തിൽ മലയാളം യുകെ ന്യൂസ് പ്രിയ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. യുകെയിലെ യോർക്കിൽ സൈക്കാട്രിസ്റ്റായി ജോലി നോക്കുന്ന ഡോ. മിറിയം ഐസക്ക് (ദീപ ) ഈ വർഷം ആഗസ്റ്റ് മാസം തൻെറ മാതൃ വിദ്യാലയമായ സെൻറ് തെരേസാസ് കോളേജിന്റെ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ അത് സമാനതകളില്ലാത്ത സ്വപ്ന സാക്ഷാത്കാരമായിരുന്നു. മധ്യവയസ്സിനോട് അടുപ്പിച്ച് തൻെറ ജീവിത സാഫല്യത്തെ തിരിച്ചറിഞ്ഞ് കലയുടെ ശ്രീകോവിലിൽ സ്വയം ഉപാസിക്കാൻ അവസരം കിട്ടിയ ഒരു കലാകാരിയുടെ ആത്മ സംതൃപ്തിയോടെയാണ് ഡോ. ദീപ മലയാളം യുകെയോട് സംസാരിച്ചത്.

മഹാവിഷ്ണുവിൻെറ അവതാരമായ മോഹിനിയുടെ നൃത്തമാണ് മോഹിനിയാട്ടമായി വിവക്ഷിക്കുന്നത്. സൂക്ഷ്മമായ മുഖ ഭാവങ്ങളും ചലനങ്ങളും ഈ നൃത്തരൂപത്തിൻെറ പ്രത്യേകതയാണ് . നൃത്തം അവതരിപ്പിക്കുമ്പോൾ കലാസ്വാദകരുടെ മനസ്സിനുണ്ടാകുന്ന അനുവാചക നിർവൃതിയും ആതുരശുശ്രൂഷ രംഗത്ത് മാനസികാരോഗ്യത്തിന്റെ സ്നേഹ കരസ്പർശം പകർന്നു നൽകുമ്പോഴും കിട്ടുന്ന ആത്മസംതൃപ്തിയുടെയും സാരാംശം ഒന്നാണെന്ന മഹത്തായ ആശയമാണ് ഡോ. ദീപ പങ്കു വെയ്ക്കുന്നത്.

സ്കൂൾ പഠനകാലത്ത് 5 വർഷത്തോളം കർണാടക സംഗീതം അഭ്യസിച്ചിട്ടുണ്ട് ഡോ. ദീപ . എന്നിരുന്നാലും പ്രസംഗ കലയിലൂടെയാണ് തൻെറ സാന്നിധ്യം സ്റ്റേജിൽ ആദ്യം അറിയിച്ചത് . പിന്നീട് മെഡിക്കൽ കോളേജിലെ പഠനകാലത്ത് വെസ്റ്റേൺ മ്യൂസിക്കലും ഗിറ്റാറിലും സംസ്ഥാനതല ഇൻറർ മെഡിക്കൽ യൂത്ത് ഫെസ്റ്റിവലിൽ കോട്ടയം മെഡിക്കൽ കോളേജിനെ പ്രതിനിധീകരിക്കുകയും ചെയ്തു. പക്ഷേ ആ കാലഘട്ടത്തിലൊന്നും ശാസ്ത്രീയ നൃത്തത്തിന്റെ നാൾവഴികളിൽ തൻെറ ജന്മസാഫല്യം പൂർത്തീകരിക്കാൻ തനിക്കാകുമെന്ന് ഡോ. ദീപ കരുതിയിരുന്നില്ല.

പ്രവാസത്തിൻെറ ഏറ്റവും വലിയ നന്മ നമ്മുടെ വേരുകളിലേയ്ക്ക് ഗൃഹാതുരത്വത്തോടുള്ള തിരിഞ്ഞുനോട്ടമാണെന്ന് ഡോ. ദീപ പറഞ്ഞു. അങ്ങനെ അനുഗ്രഹീത കലാകാരിയും നാട്യാചാര്യ കലാക്ഷേത്ര ശ്രീമതി വിലാസിനി ടീച്ചറിന്റെ മകളും നൃത്താധ്യാപികയുമായ ശ്രീമതി സുനിതാ സതീഷിൻെറ ശിക്ഷണത്തിൽ ഒരു വർഷത്തോളം ഓൺലൈൻ ആയും നേരിട്ടും തീവ്രമായ പരിശീലനം നടത്തിയതിൻെറ സാക്ഷാത്കാരമായിരുന്നു സെൻറ് തെരേസാസ് കോളേജിൽ മോഹിനിയാട്ടത്തിൽ നടത്തിയ അരങ്ങേറ്റം. ത്യാഗരാജൻ, സ്വാതിതിരുനാൾ, മൈസൂർ വാസുദേവാചാര്യർ, മധുരൈ കൃഷ്ണൻ എന്നീ പ്രഗത്ഭരുടെ കൃതികളാണ് തൻെറ അരങ്ങേറ്റത്തിൽ ഡോ . ദീപ അവതരിപ്പിച്ചത് . ശിവരഞ്ജിനി രാഗത്തിലും ഖണ്ഡ ചാപ്പ് താളത്തിലും രചിക്കപ്പെട്ട തില്ലാന ഗുരുവായ ശ്രീമതി സുനിത സതീഷിൻെറ വിദഗ്ധമായ ചിട്ടപ്പെടുത്തൽ അനുസരിച്ച് മനോഹരമായി അവതരിപ്പിച്ചതിന് മുക്തകണ്ഠം പ്രശംസിയാണ് അനുവാചകർ ഡോ. ദീപയ്ക്ക് നൽകിയത്. പിന്നണിയിലും ഒട്ടേറെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം ഡോക്ടർ ദീപയുടെ അരങ്ങേറ്റ മത്സരത്തെ അവസ്മരണീയമാക്കി. സൗപർണ ശ്രീകുമാർ അരങ്ങേറ്റയിനങ്ങൾ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയപ്പോൾ നട്ടുഹംഗം നിർവഹിച്ച ഗുരു ശ്രീമതി സുനിതാ സതീശിനൊപ്പം സംഗീതവിദുഷി ഷാനി ഹരികൃഷ്ണൻ, മൃദംഗ വിദഗ്ധൻ ഹരികൃഷ്ണൻ, വീണ വാദകൻ ബിജു, ഇടയ്ക്ക വിദഗ്ദൻ തൃപ്പൂണിത്തറ ഹരി എന്നിവരും ചമയ കലാകാരൻ ഇടക്കൊച്ചി മുകുന്ദനും പിന്നണിയിൽ അണിനിരന്നു.

വൈകിയാണെങ്കിലും ഒരു കലാകാരിക്ക് ലഭിച്ച സ്വപ്നതുല്യമായ അരങ്ങേറ്റമാണ് ഡോ. ദീപയ്ക്ക് സെൻറ് തെരേസാസ് കോളേജിൽ ലഭിച്ചത്. താൻ പഠിച്ച തൻെറ അമ്മ ദീർഘകാലം ജോലി ചെയ്ത സെൻറ് തെരേസാസ് കോളേജ് ശരിക്കും ഡോ. ദീപയ്ക്ക് മാതൃ വിദ്യാലയം തന്നെയാണ്. തൃശ്ശൂർ എൻജിനീയറിംഗ് കോളേജിൽ നിന്ന് വിരമിച്ച പ്രൊഫ ഐസക് മേനോത്തുമാലിലും സെൻറ് തെരേസാസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻെറ വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ ഡെയ്‌സി ഐസക്കും ആണ് ഡോ. ദീപയുടെ മാതാപിതാക്കൾ.

ഡോ. ദീപയുടെ ഭർത്താവ് ഡോ. തോമസ് ഏലിയാസ് ന്യൂറോ സൈക്യാട്രിയിലും എഡിഎച്ച്ഡിയിലും സ്പെഷ്യലൈസ് ചെയ്യുന്ന ഒരു സീനിയർ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റാണ്. സംഗീതത്തെയും നൃത്തത്തെയും വളരെ ഇഷ്ടപ്പെടുന്ന ഡോ. തോമസ് ഒരു കഴിവ് തെളിയിച്ച ഫോട്ടോഗ്രാഫർ കൂടിയാണ്. ഏക മകൻ കണ്ണൻ എന്ന് ഓമനപേരിട്ട് വിളിക്കുന്ന മൈക്കിൾ ഇയർ 10 ആണ് പഠിക്കുന്നത്. ചെറുപ്രായത്തിലെ സ്കൂൾ നാടകവേദികളിൽ കണ്ണൻ തൻെറ വരവ് അറിയിച്ചു കഴിഞ്ഞു.

നൃത്തോപാസനകളുടെ ആഗ്രഹ പൂർത്തീകരണത്തിൻെറ സന്തോഷം ഈശ്വര പാദങ്ങളിലും ഗുരു സമക്ഷവുമാണ് ഡോ. ദീപ നന്ദിയായി അർപ്പിക്കുന്നത്. ഡോ. ദീപയുടെ ഗുരു സുനിതാ സതീഷിന്റെ ശിക്ഷണത്തിൽ പരിശീലനം തേടി മഹത്തായ പാരമ്പര്യമുള്ള ശിഷ്യ പരമ്പരയിൽ സ്ഥാനം പിടിച്ചത് ദൈവകടാക്ഷമായാണ് ഡോ. ദീപ കരുതുന്നത്. വിലാസിനി ടീച്ചറിന്റെ ഇളയ മകളായ സുനിത ടീച്ചർ വിവിധ നൃത്ത രൂപങ്ങൾ അഭ്യസിച്ചു തുടങ്ങിയത് അമ്മയിൽ നിന്ന് തന്നെയാണ് . 1989 ൽ എം ജി സർവകലാശാല കലാതിലകം ആയിരുന്ന സുനിത ടീച്ചർ അതേ വർഷം യുഎസ് എസ് ആർ -ൽ നടന്ന ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. നിലവിൽ കടയിരുപ്പ് സെൻറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ നൃത്താധ്യാപികയായ സുനിത ടീച്ചർ തന്റെ ബിരുദാന്തര പഠനത്തിൽ കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു.

സ്കൂൾ കോളേജ് കലോത്സവങ്ങളിൽ തിളങ്ങി നിന്ന പലരും കലാരംഗത്ത് നിന്ന് വിടവാങ്ങി ഔദ്യോഗിക തിരക്കുകളിൽ മുഴുകുമ്പോൾ ഒന്നൊന്നായി തനിക്ക് ദൈവം തന്ന കഴിവുകളെ ആരോഗ്യമേഖലയിൽ തിരക്കേറിയ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുമ്പോഴും നേടിയെടുക്കുന്നതിൻെറ സന്തോഷത്തിലാണ് യുകെ മലയാളി ഡോക്ടർ ആയ ദീപ . 2020-2022 ലെ കോവിഡ് സമയത്ത് ഏറ്റവും കൂടുതൽ വൈഷമ്യങ്ങളിലൂടെ കടന്നുപോയത് ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരായിരുന്നു. എന്നാൽ ആ സമയം ആണ് ഡോ. ദീപ എൻഎച്ച്എസ്സിനായി ഔപചാരികമായി എഴുതാൻ ആരംഭിച്ചത്.

ഇതിനിടെ എ ടൈം റ്റു ഹീൽ ( A TIME TO HEAL ) എന്ന പേരിൽ ഡോക്ടർ തന്റെ ആദ്യ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു. തൻെറ 40 കളുടെ തുടക്കത്തിൽ ഭാവനയുടെ ലോകത്തെ എഴുത്തിലൂടെ വഴിതിരിച്ചുവിട്ട ഡോക്ടർ ഇതിനിടയ്ക്ക് കരാട്ടയിൽ റെഡ് ബെല്‍റ്റ് വരെ കരസ്ഥമാക്കുകയും ചെയ്തു . നമ്മുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ എന്തിനു നാം തന്നെ അതിർവരമ്പുകൾ നിർണയിക്കുന്നു എന്ന ചോദ്യമാണ് ഡോ. ദീപ ഈ ലേഖകനോട് ചോദിച്ചത് . ആത്മസംതൃപ്തിക്കായി എഴുത്തും മണിക്കൂറുകളോളം നീണ്ട നൃത്ത പരിശീലനവും ആരോഗ്യപരിപാലന ശുശ്രൂഷയ്ക്കൊപ്പം ഒന്നിപ്പിച്ച് വിജയം കൊയ്ത ഡോ. ദീപ നമ്മൾക്ക് നൽകുന്നത് മഹത്തായ ഒരു സന്ദേശമാണ് . വലിയ ലക്ഷ്യങ്ങളിൽ വിശ്വസിച്ച് ആത്മ സംതൃപ്തിക്കായി പ്രവർത്തിക്കൂ. ദൈവകൃപയും ഗുരു കടാക്ഷവും നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഡോ. ദീപയ്ക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് മലയാളം യുകെ ന്യൂസ് ടീം ആത്മാർത്ഥമായി ആശംസിക്കുന്നു.

 

RECENT POSTS
Copyright © . All rights reserved