Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹീത്രു വിമാനത്താവളം അടച്ച് പൂട്ടുന്നതിലേക്ക് നയിച്ച സബ് സ്റ്റേഷൻ തീപിടിത്തത്തിന്റെ പിന്നിലെ കാരണം അറിയാതെ തുടരുന്നു. കൃത്യമായ കാരണം വെളിപ്പെടുത്താതെ നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ റിപ്പോർട്ട് . ഹീത്രു വിമാനത്താവളത്തിലെ ഒരു ഇലക്ട്രിക്കൽ സബ്സ്റ്റേഷനിൽ ഉണ്ടായ തീപിടുത്തം വലിയ വൈദ്യുതി തടസ്സത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ മാർച്ച് 21 ന് വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു. വിമാനത്തിൻെറ അപ്രതീക്ഷിത അടച്ച് പൂട്ടൽ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെയും വിമാനങ്ങളെയുമാണ് ബാധിച്ചത്.

മാർച്ച് 20-ന് രാത്രിയിൽ തീപിടിത്തം ഉണ്ടാവുകയായിരുന്നു. പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്‌സിൽ ഒരു ട്രാൻസ്‌ഫോർമർ തകരാറിലാവുകയും തീപിടിക്കുകയും ചെയ്തതുമായി ഈ സംഭവം ബന്ധപ്പെട്ടേക്കാം എന്ന അഭ്യൂഹങ്ങൾ പൊങ്ങി വന്നിരുന്നു. നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ (നെസോ) ഒരു ഇടക്കാല റിപ്പോർട്ടിൽ ഇക്കാര്യം പങ്കുവെച്ചെങ്കിലും തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. ജൂൺ അവസാനത്തോടെ സംഭവത്തിൻെറ പൂർണ്ണ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെട്രോപോളിറ്റൻ പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം ആദ്യം തീപിടുത്തം പരിശോധിച്ചെങ്കിലും സംശയാസ്പദമായ എന്തെങ്കിലും കാരണത്താലാണ് തീപിടുത്തമുണ്ടായതെന്ന് തെളിയിക്കുന്ന സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. വൈദ്യുതി മുടക്കവും ഹീത്രൂ അടച്ചുപൂട്ടലും കാരണം 270,000-ത്തിലധികം ആളുകളുടെ യാത്രകൾക്ക് തടസ്സം നേരിട്ടു. സംഭവത്തിന് പിന്നാലെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തിര അന്വേഷണം നടത്തണമെന്ന് എനർജി സെക്രട്ടറി എഡ് മിലിബാൻഡ് ആവശ്യപ്പെട്ടിരുന്നു. ആറ് ആഴ്ചയ്ക്കുള്ളിൽ ഒരു റിപ്പോർട്ട് നൽകാൻ അദ്ദേഹം നെസോയോട് ആവശ്യപ്പെടുകയും ചെയ്‌തു. തീപിടുത്തത്തിന് പിന്നാലെ ഹീത്രൂ വിമാനത്താവള മാനേജ്മെന്റ് സാഹചര്യം കൈകാര്യം ചെയ്ത രീതികൾക്കും വിമാനത്താവളം ഇത്രയും നേരം അടച്ചിട്ടതിനും എയർപോർട്ട് അധികൃതർ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ ആഴ്ച 7 ഇറാനിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ എട്ട് പേർ ഭീകര പ്രവർത്തനത്തിന് അറസ്റ്റിലായത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോൾ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ലണ്ടനിലെ ഇസ്രായേൽ എംബസിയെ ഭീകരർ ലക്ഷ്യമിട്ടെന്നതാണ് സംഭവങ്ങളെ കുറിച്ച് ഏറ്റവും പുതിയതായി പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് സംഘങ്ങളായി പ്രവർത്തിച്ചിരുന്ന ഭീകരരുടെ ലക്ഷ്യസ്ഥാനം ഏതാണെന്നതിനെ കുറിച്ച് നേരത്തെ വിവരങ്ങൾ ഒന്നും പോലീസ് വെളിപ്പെടുത്തിയിരുന്നില്ല.

പടിഞ്ഞാറൻ ലണ്ടനിലെ കെൻസിംഗ്ടണിലുള്ള ഇസ്രായേൽ എംബസിയാണ് ഭീകരർ ലക്ഷ്യം വെച്ചിരുന്നതെന്ന് ഗാർഡിയൻ ദിനപത്രമാണ് വെളിപ്പെടുത്തിയത്. സമീപ വർഷത്തിൽ നമ്മൾ കണ്ട ഏറ്റവും വലിയ ഭീഷണിയാണ് പോലീസ് സമർത്ഥമായി നേരിട്ടതെന്നാണ് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ വിശേഷിപ്പിച്ചത്. ഏഴ് ഇറാനിയൻ പൗരന്മാർ ഉൾപ്പെടെ എട്ട് പേരെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീവ്രവാദ വിരുദ്ധ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആദ്യം അഞ്ച് പേർ അറസ്റ്റിലായതും പിന്നീട് മൂന്നുപേരു കൂടി അറസ്റ്റിലായതും വ്യത്യസ്ത സംഘങ്ങൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ സംഘങ്ങൾ തമ്മിൽ പരസ്പരബന്ധമില്ലെന്നാണ് നിലവിൽ അറിയാൻ സാധിച്ചത്. നമ്മുടെ രാജ്യം സുരക്ഷിതമായി നിലനിർത്താൻ സ്വീകരിച്ച നടപടിക്ക് പോലീസിനും സുരക്ഷാ സേവനങ്ങൾക്കും ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നന്ദി പറഞ്ഞു.

ദേശീയ സുരക്ഷാ ഭീഷണികളോട് കരുതലോടെ പ്രതികരിക്കേണ്ടതിൻ്റെ ആവശ്യകതയിലേയ്ക്കാണ് പ്രസ്തുത സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. അഞ്ച് പേരെ അറസ്റ്റ് ചെയ്ത ഓപ്പറേഷനിൽ നാല് പേരെ തീവ്രവാദ നിയമപ്രകാരം ആണ് കസ്റ്റഡിയിലെടുത്തത് . അഞ്ചാമത്തെ വ്യക്തിയെ , ക്രിമിനൽ എവിഡൻസ് (പേസ്) ആക്ട് പ്രകാരം ആണ് പോലീസ് അറസ്റ്റ് ചെയ്തത് . വെസ്റ്റ് ലണ്ടനിലെ സ്വിൻഡൺ, സ്റ്റോക്ക്പോർട്ട്, റോച്ച്‌ഡെയ്ൽ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത് . അന്വേഷണം ഇപ്പോഴും പ്രാരംഭ ദശയിലാണെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും അപകടസാധ്യത ഉണ്ടോ എന്ന് തിരിച്ചറിയുന്നതിന് സാധ്യമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മെറ്റ്സ് കൗണ്ടർ ടെററിസം കമാൻഡിന്റെ തലവൻ കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയും ഇന്ത്യയുമായി ഒപ്പുവച്ച വ്യാപാര കരാർ നയതന്ത്ര തലത്തിൽ കെയർ സ്റ്റാർമർ സർക്കാരിന് വൻ വിജയമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെ ഇതുവരെ ഒപ്പു വച്ചതിൽ ഏറ്റവും ആഴമേറിയതും സമഗ്രവുമായ വ്യാപാര കരാർ അല്ല ഇത്. പക്ഷേ കരാർ ഒപ്പുവയ്ക്കാൻ കണ്ടെത്തിയ സമയത്തിന് വളരെ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത് .

ട്രംപിന്റെ പുതിയ താരിഫ് നയം യുകെ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളെ വരിഞ്ഞു മുറുക്കുന്ന സമയത്താണ് പുതിയ വ്യാപാര കരാർ യാഥാർത്ഥ്യമായത്. അതു മാത്രമല്ല അമേരിക്ക, ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളുമായി വ്യാപാര കരാർ പ്രഖ്യാപിക്കുന്നതിന്റെ തിരക്കിലാണെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ വിജയകരമായി പൂർത്തിയായതോടെ അന്താരാഷ്ട്ര വ്യാപാര യുദ്ധത്തിൽ യുകെ ഒരുപടി മുന്നിലാണെന്ന് സാമ്പത്തിക രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം യുകെ നടത്തിയ ഏറ്റവും വലുതും സാമ്പത്തികവുമായി പ്രാധാന്യമുള്ളതുമായ ഉഭയ കക്ഷി വ്യാപാര കരാർ എന്നാണ് സർക്കാർ വക്താവ് കരാറിനെ വിശേഷിപ്പിച്ചത്.

മൂന്നുവർഷം നീണ്ട കൂടിയാലോചനകൾക്ക് ഒടുവിലാണ് ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ വ്യാപാര കരാറിൽ എത്തിച്ചേരാൻ സാധിച്ചത്. ഇന്ത്യയുടെയും യുകെയുടെയും സാമ്പത്തിക വളർച്ചയ്ക്ക് നിർദ്ദിഷ്ട വ്യാപാര കരാർ ഒരു നാഴികക്കല്ലായി മാറും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുകെ ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും ഇന്ത്യൻ കൊമേഴ്സ് മിനിസ്റ്റർ പീയുഷ് ഗോയലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിലാണ് വ്യാപാര കരാറിന് അന്തിമ രൂപം നൽകിയത്.

വ്യാപാര കരാർ നിലവിൽ വരുന്നതോടെ യുകെ കമ്പനികൾക്ക് ഇന്ത്യയിലേക്ക് മദ്യവും കാറുകളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് എളുപ്പമാകും. ഇതോടൊപ്പം വസ്ത്രങ്ങൾ, പാദരക്ഷകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുകെയിലേയ്ക്കുള്ള കയറ്റുമതിയുടെ നികുതി കുറയുകയും ചെയ്യും. ഈ കരാർ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ യുകെയിലെ ജനങ്ങൾക്ക് പ്രയോജനം നൽകുന്നതാണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. കഴിഞ്ഞ വർഷം യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.6 ബില്യൺ പൗണ്ട് ആയിരുന്നു. കരാർ നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2040 ഓടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 68 ബില്യൺ പൗണ്ടിൽ അധികം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എലിസബത്ത് രാജ്ഞിയെ ആദരിക്കുന്ന ഒരു ദേശീയ സ്മാരകത്തിനായുള്ള ഡിസൈനുകൾ പുറത്ത് വിട്ടു. ബ്രിട്ടനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാഞ്ജിയുടെ സത്ത പകർത്താൻ ലക്ഷ്യമിട്ടുള്ള അഞ്ച് നൂതനവും കലാപരവുമായ ആശയങ്ങൾ ഇതിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിൻഡ്‌സർ ഓക്ക് മരത്തിന്റെ ശിൽപം, പ്രതീകാത്മകമായ കൽപ്പാലങ്ങൾ, കുതിരസവാരി പ്രതിമകൾ, ശാന്തമായ രാജകീയ ഉദ്യാനങ്ങൾ, താമരയുടെ ശിൽപങ്ങൾ, രാജ്ഞിയുടെ ശബ്ദത്തിന്റെ ഓഡിയോ റെക്കോർഡിംഗുകൾ, ശബ്‌ദദൃശ്യങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഘടകങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബക്കിംഗ്ഹാം കൊട്ടാരത്തിനടുത്തുള്ള സെന്റ് ജെയിംസ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്മാരകങ്ങൾ നിലവിൽ 2025 മെയ് 19 വരെ പൊതുജനാഭിപ്രായം തേടും. മാൽക്കം റീഡിംഗ് കൺസൾട്ടന്റ്സ് ആണ് ഫീഡ്ബാക്ക് ശേഖരിക്കുന്നത്. നോർമൻ ഫോസ്റ്റർ, ഹീതർവിക്ക് സ്റ്റുഡിയോ, വിൽക്കിൻസൺ ഐർ തുടങ്ങിയ പ്രശസ്തരായ ആർക്കിടെക്റ്റുകളിൽ നിന്നും കലാകാരന്മാരിൽ നിന്നുമാണ് അഞ്ച് ഡിസൈനുകൾ വരുന്നത്.

രാജ്ഞിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ലോർഡ് ജാൻവർ അധ്യക്ഷനായ സ്മാരക കമ്മിറ്റി അന്തിമ രൂപകൽപ്പനകൾ തിരഞ്ഞെടുക്കും. ദേശീയ സ്മാരകത്തിനായുള്ള ഡിസൈനുകൾ പുറത്ത് വിട്ടത് രാഞ്ജിയുടെ പൈതൃകത്തെ അനുസ്മരിക്കുന്നതിനുള്ള വലിയൊരു ചുവടുവെപ്പാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ട്രെയിൻ കുറവ് പരിഹരിക്കുന്നതിനായി ഡ്രൈവർമാരുടെ ഏറ്റവും കുറഞ്ഞ പ്രായം 20 ൽ നിന്ന് 18 ആയി കുറയ്ക്കാൻ സർക്കാർ പദ്ധതിയിടുന്നു. അതായത് പുതിയ മാറ്റം അനുസരിച്ച്, സ്കൂൾ പഠനം പൂർത്തിയാക്കിയവർ ഉൾപ്പെടെയുള്ള യുവാക്കൾക്ക് ഡിസംബർ മുതൽ തന്നെ ഈ ജോലിക്കായി അപേക്ഷിക്കാൻ കഴിയും. ട്രെയിൻ സർവീസുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനോടൊപ്പം കൗമാരക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ, ഡ്രൈവർമാരുടെ അഭാവം മൂലം പല ട്രെയിൻ സർവീസുകളും തലേദിവസം രാത്രിയിൽ റദ്ധാക്കപ്പെടുന്നുണ്ട്. ഇതിന് പുറമെ സുഗമമായ നടത്തിപ്പിന് ഡ്രൈവർമാർ പലപ്പോഴും അധിക ഷിഫ്റ്റ് ജോലി ചെയ്യേണ്ടതായും വരുന്നു.

വൈവിധ്യമാർന്ന തൊഴിൽ ശക്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിൻ ഡ്രൈവർ റിക്രൂട്ട്‌മെന്റ് പ്രായം 18 ആയി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം. നിലവിൽ, മിക്ക ഡ്രൈവർമാരും വെളുത്ത വംശജരായ മധ്യവയസ്‌കരായ പുരുഷന്മാരാണ്. ഇവരുടെ ശരാശരി പ്രായം 48 വയസാണ്. ന്യൂനപക്ഷ വംശീയ പശ്ചാത്തലത്തിൽ നിന്നുള്ളവരും സ്ത്രീകളും വളരെ കുറവാണ്.

നിലവിലുള്ള ഡ്രൈവർമാരിൽ വലിയൊരു വിഭാഗം – ഏകദേശം 25% മുതൽ 30% വരെ – അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിരമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഒരു അവസ്ഥയിൽ ഇത്തരം ഒരു മാറ്റം അനിവാര്യമാണ്. ചെറുപ്പക്കാരെ ജോലിയിൽ ചേരാൻ അനുവദിക്കുന്നതിലൂടെ, ജീവനക്കാരുടെ എണ്ണത്തിൽ വരാനിരിക്കുന്ന വലിയൊരു വിടവ് നികത്താൻ സാധിക്കും. ട്രെയിൻ ഡ്രൈവർമാരുടെ പ്രായപരിധി കുറയ്ക്കുന്നത് യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടർ പറഞ്ഞു. ഡ്രൈവർമാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്നതിലൂടെ കാലതാമസവും റദ്ദാക്കലും തടയാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നീണ്ട മാരത്തോൺ ചർച്ചകൾക്ക് ഒടുവിൽ ഇന്ത്യ യു കെ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു. മൂന്നുവർഷം നീണ്ട കൂടിയാലോചനകൾക്ക് ഒടുവിലാണ് ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ വ്യാപാര കരാറിൽ എത്തിച്ചേരാൻ സാധിച്ചത്. ഇന്ത്യയുടെയും യുകെയുടെയും സാമ്പത്തിക വളർച്ചയ്ക്ക് നിർദ്ദിഷ്ട വ്യാപാര കരാർ ഒരു നാഴികക്കല്ലായി മാറും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുകെ ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും ഇന്ത്യൻ കൊമേഴ്സ് മിനിസ്റ്റർ പീയുഷ് ഗോയലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിലാണ് വ്യാപാര കരാറിന് അന്തിമ രൂപം നൽകിയത്.


ബ്രെക്സിറ്റിനു ശേഷമുള്ള യുകെയുടെ ഏറ്റവും വലിയ വ്യാപാര കരാറാണ് ഇതെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ പ്രശംസിച്ചു. വ്യാപാര കരാർ നിലവിൽ വരുന്നതോടെ യുകെ കമ്പനികൾക്ക് ഇന്ത്യയിലേക്ക് മദ്യവും കാറുകളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് എളുപ്പമാകും. ഇതോടൊപ്പം വസ്ത്രങ്ങൾ, പാദരക്ഷകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുകെയിലേയ്ക്കുള്ള കയറ്റുമതിയുടെ നികുതി കുറയുകയും ചെയ്യും. ഈ കരാർ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ യുകെയിലെ ജനങ്ങൾക്ക് പ്രയോജനം നൽകുന്നതാണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. കഴിഞ്ഞ വർഷം യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.6 ബില്യൺ പൗണ്ട് ആയിരുന്നു. കരാർ നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2040 ഓടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 68 ബില്യൺ പൗണ്ടിൽ അധികം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.


ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കരാറിനെ പരസ്പരം പ്രയോജനകരമായ നാഴികക്കല്ലായാണ് വിശേഷിപ്പിച്ചത്. കരാർ നിലവിൽ വരാൻ ഒരു വർഷം എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ ഇന്ത്യയിൽ നിന്ന് വരുന്ന സാധനങ്ങളുടെ തീരുവ കുറയ്ക്കുന്നതിലൂടെ യുകെയിലെ ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് ബിസിനസ് ആൻഡ് ട്രേഡ് വകുപ്പ് പറഞ്ഞു. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന വിലകൂടിയ യുകെ നിർമ്മിത കാറുകളുടെ താരിഫ് 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയും. യു കെ നിർമ്മിത മദ്യത്തിന്റെ നികുതിയിലും കുറവ് ഉണ്ടാകും. എന്നാൽ യുകെയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ കുടിയേറ്റ നയത്തിൽ ഒരു മാറ്റവും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡെർബിയിലെ ലോയ്ഡ്സ് ബാങ്കിന്റെ ശാഖയിൽ ഉപഭോക്താവ് കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ കൂടിയാണ് സെന്റ് പീറ്റേഴ്‌സ് സ്ട്രീറ്റിലെ ബാങ്കിനുള്ളിലാണ് 30 വയസ്സ് പ്രായമുള്ള ആൾ ആക്രമിക്കപ്പെട്ടത് . സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപെട്ടയാളെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നിരവധി ആൾക്കാർ ഉണ്ടായിരുന്ന സമയത്ത് ബാങ്കിനുള്ളിൽ വച്ച് നടന്ന സംഭവം കടുത്ത ഞെട്ടലാണ് ഉളവാക്കിയത്.


മരണങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 വയസ്സുള്ള ഒരാൾ കൊലപാതക കുറ്റത്തിനും 30 വയസ്സുള്ള മറ്റൊരാൾ പ്രതിയെ സഹായിച്ചതിനുമാണ് അറസ്റ്റിൽ ആയത്. ഇരുവരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഈ സംഭവം പ്രാദേശിക സമൂഹത്തിൽ കടുത്ത ആശങ്ക ഉളവാക്കിയതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് സ്‌പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിലെ ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ടോണി ഓവൻ പറഞ്ഞു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും സംഭവത്തിന്റെ പിന്നിലെ കാരണം അനാവരണം ചെയ്യുന്നതിനുള്ള അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് അറിവുള്ളവർ അടിയന്തിരമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ വേനൽക്കാലത്ത്, മാഞ്ചസ്റ്ററിലെയും വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെയും ഏകദേശം 95,000 ജിസിഎസ്ഇ വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ റെക്കോർഡ് എന്ന പുതിയ ആപ്പ് വഴി പരീക്ഷാഫലം ലഭിക്കും. സർക്കാരിൻെറ പുതിയ പരീക്ഷണത്തിൻെറ ഭാഗമായാണ് ആപ്പ് വഴി പരീക്ഷ ഫലം അറിയുന്ന സംവിധാനം സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുൻപ് ആപ്പ് പരീക്ഷിച്ച് വരികയാണ്. കോളേജ് പ്രവേശനത്തിനുള്ള സമയവും പണവും ലാഭിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, ആപ്പ് സുഗമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശരിയായ പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം അധികൃതർ ചൂണ്ടിക്കാട്ടി. ട്രയലിലുള്ള വിദ്യാർത്ഥികൾക്ക് പരമ്പരാഗത രീതിയിൽ സ്കൂളിൽ നിന്ന് പരീക്ഷാഫലം ശേഖരിക്കാൻ ഉള്ള സൗകര്യം ഇപ്പോഴും സ്വീകരിക്കാം.

സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം, ഓഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 11:00 മുതൽ ജിസിഎസ്ഇ വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ റെക്കോർഡ് ആപ്പ് വഴി അവരുടെ ഫലങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവർക്ക് രാവിലെ 8:00 മുതൽ സ്കൂളിൽ നിന്ന് പരീക്ഷാഫലം ശേഖരിക്കാം. ഓരോ വിദ്യാർത്ഥിയുടെയും പരീക്ഷാഫലങ്ങളുടെയും സർട്ടിഫിക്കറ്റുകളുടെയും ഒരൊറ്റ ഡിജിറ്റൽ റെക്കോർഡ് എന്ന ശ്രമത്തിൻെറ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി രേഖകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.

ആപ്പ് അവതരിപ്പിക്കുന്നത് വഴി രേഖകൾ കൈകാര്യം ചെയ്യുന്ന രീതി ആധുനികവൽക്കരിക്കുകയും അനാവശ്യമായ പേപ്പർവർക്കുകൾ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചില സ്കൂളുകളിൽ ആപ്പ് ഇതിനകം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. സ്‌കൂൾ അധികൃതർ പുതിയ പദ്ധതിയോട് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും അതേസമയം ഇത്രയും പ്രധാനപ്പെട്ട ഒരു ദിവസം വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും എന്തെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സുഗമമായ നടപ്പാക്കലിനും ശക്തമായ പിന്തുണ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുടിയേറ്റത്തിനെതിരായ കർശന നടപടികളുടെ ഭാഗമായി പാകിസ്ഥാൻ, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ നിയമങ്ങൾ കർശനമാക്കാൻ യുകെ സർക്കാർ പദ്ധതിയിടുന്നു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ ഭൂരിപക്ഷവും ജോലി അല്ലെങ്കിൽ പഠന വിസകളിൽ യുകെയിൽ പ്രവേശിക്കുകയും പിന്നീട് സ്ഥിരമായി താമസിക്കാൻ അഭയം തേടുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിൻെറ ഈ നീക്കം. നിലവിലെ ഇമിഗ്രേഷൻ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന് ഒരു പൂർണ്ണ പദ്ധതിക്ക് രൂപം നൽകുമെന്ന് ഹോം ഓഫീസ് അറിയിച്ചു.പുതിയ മാറ്റങ്ങൾ വൈകാതെ തന്നെ ഹോം ഓഫീസ് പുറത്ത് ഇറക്കും.

2020 മുതൽ ഹോം ഓഫീസ് എക്സിറ്റ് ചെക്ക് ഡാറ്റ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ, വിസ കാലാവധി കഴിഞ്ഞും തുടരാൻ സാധ്യതയുള്ളവർ ഏത് രാജ്യത്ത് നിന്നുള്ളവർ ആണെന്ന് ഇനിയും വ്യക്തമല്ല. പലപ്പോഴും യുകെയിൽ നിന്ന് പോകുന്നവരുടെ യാത്ര വിവരങ്ങൾ നഷ്ടമാകുന്നുണ്ട്. അതുകൊണ്ട് തന്നെ യാത്രാ രേഖകൾ കണ്ടില്ല എന്ന കാരണം കൊണ്ട് ആ വ്യക്തി രാജ്യത്ത് തുടരണം എന്നില്ല.

2023/24 ൽ, യുകെയിൽ ഏറ്റവും കൂടുതൽ അഭയം തേടിയവർ പാകിസ്ഥാൻ പൗരന്മാരാണ്. പാകിസ്ഥാനിൽ നിന്നുള്ള 10,542 പേരാണ് യുകെയിൽ അഭയം തേടിയിരിക്കുന്നത്. തൊട്ടുപിന്നാലെ ശ്രീലങ്കയിൽ നിന്ന് 2,862 പേരും നൈജീരിയയിൽ നിന്ന് 2,841 പേരും യുകെയിൽ അഭയം തേടിയിട്ടുണ്ട്. ഇതേ കാലയളവിൽ, യുകെയിൽ 732,285 അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഉള്ളവരാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2024-ൽ തൊഴിൽ, പഠന വിസകളുടെ എണ്ണം കുറവാണ്. നേരത്തെ നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രാബല്യത്തിൽ വരാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്‌തമാണെന്ന് അധികൃതർ പറയുന്നു. മുൻ കൺസർവേറ്റീവ് സർക്കാർ കുടിയേറ്റം കുറയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രധാന മന്ത്രി കുറ്റപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തദ്ദേശ തിരഞ്ഞെടുപ്പിലെ റീഫോം യുകെയുടെ വിജയം ഭരണപക്ഷത്തെയും അതുപോലെതന്നെ മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഇളകി ഒലിക്കുന്നതിന്റെ അങ്കലാപ്പിലാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ. റീഫോം യുകെ നേടുന്ന ജനസമ്മതി യുകെയിലേയ്ക്ക് കുടിയേറിയവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വിദ്യാർത്ഥി വിസയിൽ എത്തിയ മലയാളികളും കടുത്ത ആശങ്കയിലാണ്. റീഫോം യുകെയുടെ മുന്നേറ്റത്തെ തടയിടാൻ കുടിയേറ്റ നയം രൂപീകരിക്കുന്ന ഘട്ടത്തിൽ ഏറ്റവും കൂടുതൽ തിരിച്ചടികൾ അഭിമുഖീകരിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി വിസയിൽ എത്തിയവരാണെന്ന വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.


സാമ്പത്തിക രാഷ്ട്രീയ നയങ്ങളുടെ പേരിൽ ജനപിന്തുണയിൽ പിന്നോട്ട് പോയ ലേബർ ഗവൺമെൻറ് എന്തൊക്കെ നടപടികളാണ് പുതിയതായി സ്വീകരിക്കുക എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഏറ്റവും പുതിയതായി ശൈത്യകാല ഇന്ധന പെയ്മെൻറ് വെട്ടിക്കുറയ്ക്കൽ നടപടിയിൽ നിന്ന് സർക്കാർ പിന്നോക്കം പോകുമെന്ന സൂചനകൾ പുറത്തുവന്നു കഴിഞ്ഞു. ശൈത്യകാല ഇന്ധന പെയ്മെന്റുകൾ വെട്ടിക്കുറയ്ക്കാനുള്ള നടപടി നേരത്തെ വിവിധ തലങ്ങളിൽ ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.


ഇടക്കാല ബഡ്ജറ്റിലെ സാമ്പത്തിക നടപടികളുടെ പേരിൽ കടുത്ത എതിർപ്പാണ് ലേബർ പാർട്ടി സർക്കാർ നേരിടുന്നത്. എനർജി ബില്ലുകളിൽ സർക്കാർ നൽകുന്ന പിൻതുണ കുറയുന്നത് ജനങ്ങളുടെ ഇടയിൽ നിന്ന് കടുത്ത എതിർപ്പ് നേടുന്നതിന് സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് സർക്കാർ . കഴിഞ്ഞ ജൂലൈയിൽ ദരിദ്രരായ പെൻഷൻകാർ ഒഴികെയുള്ള എല്ലാവരുടെയും ശൈത്യകാല ഇന്ധന അലവൻസ് വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ഒരു ദുരന്തമാണെന്ന് വിശ്വസിക്കുന്നതായി നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും തന്നെ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നിലവിലെ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികളുടെ വെട്ടി കുറവുകളെ കുറിച്ച് സർക്കാർ പുനർവിചിന്തനം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

RECENT POSTS
Copyright © . All rights reserved