Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :-ഒക്ടോബർ 7 കൂട്ടക്കൊലയ്ക്ക് ശേഷം ലണ്ടനിലെ ജൂത – വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ നാലിരട്ടിയായതായി പുറത്തുവന്നിരിക്കുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമോഫോബിക് സംഭവങ്ങളെക്കാൾ ആദ്യമായാണ് ജൂതന്മാർക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നത്. ഒക്ടോബർ 7 നു ശേഷമുള്ള കഴിഞ്ഞ 11 മാസത്തിനിടയിൽ, 2170 സെമിറ്റിക് വിരുദ്ധ കേസുകളാണ് മെട്രോപൊളിറ്റൻ പോലീസ് അധികൃതർ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അതേ കാലയളവിൽ 1568 ഇസ്ലാമോഫോബിക് വിദ്വേഷ കുറ്റകൃത്യങ്ങൾ മാത്രമാണ് പോലീസ് റെക്കോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇസ്ലാമോഫോബിക് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും മുൻപത്തേതിനേക്കാൾ ക്രമാതീതമായ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂതവിരുദ്ധ കുറ്റകൃത്യങ്ങളിലും, ഇസ്ലാമോഫോബിക് കുറ്റകൃത്യങ്ങളിലുമുള്ള ഈ വർദ്ധന ആശങ്കയുളവാക്കുന്നതാണെന്ന് അസിസ്റ്റൻ്റ് മെട്രോപോളിറ്റൻ പോലീസ് കമ്മീഷണർ മാറ്റ് ട്വിസ്റ്റ് വ്യക്തമാക്കി. യുകെയിലെ ഏറ്റവും വലിയ ജൂത സമൂഹങ്ങൾ താമസിക്കുന്ന ബാർനെറ്റ്, ഹാക്ക്‌നി, കാംഡെൻ, ഹാരിൻഗെ എന്നിവിടങ്ങളിലും വെസ്റ്റ്മിൻസ്റ്ററിലുമാണ് ജൂത വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ, ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണവും വർദ്ധിക്കാനുള്ള സാധ്യതയാണുള്ളത്.

ജൂത സ്കൂളുകൾക്ക് നേരെയും വിദ്യാർത്ഥികൾക്ക് നേരെയും ആക്രമണങ്ങൾ വർദ്ധിക്കുന്നുണ്ട്. ചിലയിടങ്ങളിൽ യൂണിവേഴ്സിറ്റികളിൽ പോലും ജൂത വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിഎസ്ടിയുടെ റിപ്പോർട്ട് പ്രകാരം, 2024-ൻ്റെ ആദ്യ പകുതിയിൽ നടന്ന 26 അക്രമ സംഭവങ്ങളിൽ, കുറ്റവാളികൾ ഇരയുടെ നേരെ മുട്ട, കല്ലുകൾ, ഇഷ്ടികകൾ, കുപ്പികൾ അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എറിയുകയാണ് ചെയ്തിരിക്കുന്നത്. മറ്റു ചില സംഭവങ്ങളിൽ ഇരയെ തല്ലുകയും ഉപദ്രവിക്കുകയും ചവിട്ടുകയും ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം സംഭവങ്ങൾ കമ്മ്യൂണിറ്റികളുടെ സമാധാന അന്തരീക്ഷം തകർക്കുമെന്ന ഭീതിയാണ് സാധാരണക്കാർക്കിടയിൽ ഉള്ളത്. ശക്തമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മെട്രോപോളിറ്റൻ പോലീസ് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മധ്യപൂർവേഷ്യയിൽ കനക്കുന്ന സംഘർഷം പല രീതിയിലും യുകെ മലയാളികളെ ബാധിച്ചു. ഇസ്രായേലും ലബനനും ഇറാനുമായുള്ള സംഘർഷം മൂലം യുകെയിൽ നിന്ന് നാട്ടിലേയ്ക്കുള്ള വിമാനയാത്ര ദുർഘടമായിരിക്കുകയാണ് . യുദ്ധം കാരണം പല വിമാനങ്ങളും വഴിതിരിച്ച് വിടുന്നതുമൂലം യാത്രാ ദൈർഘ്യം കൂടുന്നതിനും പലപ്പോഴും കണക്ഷൻ ഫ്ലൈറ്റ് നഷ്ടമാകുന്നതിനോ അല്ലെങ്കിൽ ദീർഘസമയം കാത്തിരിക്കേണ്ടതായോ വരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.


സംഘർഷം മൂർച്ഛിച്ചതിനു ശേഷം ടിക്കറ്റ് നിരക്കിലും താങ്ങാനാവുന്നതിലും കൂടുതലുള്ള വർദ്ധനവ് ആണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. എമിറേറ്റ്‌സും ഖത്തർ എയർവേയ്‌സും ഉൾപ്പെടെയുള്ള ഫ്‌ളൈറ്റുകളിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഏകദേശം 50 ശതമാനം വർദ്ധനവാണ് ഉണ്ടായതെന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള മലയാളി പറഞ്ഞു. സാധാരണ ഗതിയിൽ കുട്ടികളുടെ സ്കൂൾ അവധിക്കാലം കണക്കിലെടുത്ത് നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന രീതിയാണ് കേരളത്തിലേയ്ക്ക് വരാൻ യുകെ മലയാളികൾ പിന്തുടരുന്ന രീതി. എന്നാൽ യുദ്ധഭീഷണി പലരുടെയും യാത്രാ സ്വപ്നങ്ങളെ ആകെ തകിടം മറിച്ചു. സംഘർഷം കനക്കുകയാണെങ്കിൽ ടിക്കറ്റ് നിരക്കുകൾ ഇനിയും വർദ്ധിക്കുമോ എന്ന ആശങ്കയിലാണ് പലരും.


റഷ്യൻ ഉക്രൈൻ സംഘർഷം യൂറോപ്പിൽ നിന്ന് ഏഷ്യയിലേയ്ക്ക് പറക്കാനുള്ള ആകാശപാത ചുരുങ്ങുന്നതിന് കാരണമായിരുന്നു. ഇതിന് പുറമെയാണ് മിഡിൽ ഈസ്റ്റ് സംഘർഷം കൂടി കനത്തത്. രണ്ട് വലിയ മിഡിൽ ഈസ്റ്റ് വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഖത്തർ എയർവേയ്‌സും ഡസൻ കണക്കിന് വിമാനങ്ങൾ ആണ് ഈ ദിവസങ്ങളിൽ വഴിതിരിച്ചു വിട്ടത്. പല വിമാനങ്ങളും മണിക്കൂറുകൾ വൈകിയാണ് ദുബായിലും ദോഹയിലും ലക്ഷ്യസ്ഥാനങ്ങളിൽ എത്തി ചേർന്നത്. മിഡിൽ ഈസ്റ്റ് സംഘർഷം യുകെയിൽ നിന്ന് ഏഷ്യയിലേയ്ക്കുള്ള ഒട്ടുമിക്ക വിമാനങ്ങളുടെയും ഷെഡ്യൂളുകളെയും കാര്യമായി ബാധിച്ചു. ഇറാന്റെ മിസൈൽ ആക്രമണം മൂലം വ്യോമാതിർത്തികൾ അടച്ചതിനാൽ സുരക്ഷിതമായ റൂട്ടുകൾ തിരഞ്ഞെടുക്കാൻ വിമാന കമ്പനികൾ നിർബന്ധിതരായിരിക്കുകയാണ് . പ്രതിസന്ധി മൂലം വിമാന കമ്പനികൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ നിന്നുള്ള യാത്രയിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ഭക്ഷണവും ആവശ്യമായ താമസസൗകര്യവും യാത്രക്കാർക്ക് ഏർപ്പെടുത്താനുള്ള ബാധ്യത എയർലൈനുകൾക്ക് ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പ്രസവ നടപടികളിലെ മോശം പരിചരണവും, അപകടങ്ങളും സാധാരണമാകുന്നുവെന്ന ഹെൽത്ത് റെഗുലേറ്ററിന്റെ റിപ്പോർട്ടിനെ തുടർന്ന്, രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് എൻ എച്ച് എസ് മെറ്റേണിറ്റി സ്റ്റാഫുകൾക്ക് അടിയന്തര പരിശീലനം നിർബന്ധമാക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഗർഭിണികളുടെയും ശിശുക്കളുടെയും പരിചരണ നിലവാരം ഉയർത്തുന്നതിനുള്ള സർക്കാർ നടപടികളുടെ ഭാഗമായി, ഇംഗ്ലണ്ടിലുടനീളമുള്ള ഒമ്പത് മെറ്റേണിറ്റി യൂണിറ്റുകളിലെ ഒബ്‌സ്റ്റെട്രീഷ്യൻമാർ, മിഡ്‌വൈഫുമാർ, ഒബ്‌സ്റ്റട്രിക് അനസ്‌തെറ്റിസ്‌റ്റുകൾ എന്നിവരെല്ലാം തന്നെ തിങ്കളാഴ്ച മുതൽ അധിക പരിശീലനം നേടേണ്ടതുണ്ട്. തുടക്കത്തിലെ ഈ നടപടി വിജയിച്ചാൽ, രാജ്യത്തെ മറ്റ് എല്ലാ സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. 131 മെറ്റേണിറ്റി യൂണിറ്റുകളിലെ ഇൻസ്പെക്ഷനു ശേഷം പ്രസിദ്ധീകരിച്ച കെയർ ക്വാളിറ്റി കമ്മീഷൻ (സി ക്യു സി ) റിപ്പോർട്ട് ഈ മേഖലയിലെ പ്രശ്നങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ അടിയന്തര പരിശീലനം ഉറപ്പാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രസവസമയത്ത് കുഞ്ഞ് കാണിക്കുന്ന അസ്വസ്ഥതകളുടെ ലക്ഷണങ്ങൾ എങ്ങനെ നന്നായി പെട്ടെന്ന് തിരിച്ചറിയാമെന്ന് ഈ പരിശീലനം മെറ്റേണിറ്റി സ്റ്റാഫുകളെ പഠിപ്പിക്കും. ഇതിലൂടെ അവർക്ക് കൂടുതൽ വേഗത്തിൽ പ്രവർത്തിക്കാനാകും. സിസേറിയൻ സമയത്ത് കുഞ്ഞിൻ്റെ തല അമ്മയുടെ പെൽവിസിൽ ആഴത്തിൽ തങ്ങിനിൽക്കുമ്പോൾ ഉണ്ടാകുന്ന പ്രസവസംബന്ധമായ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാനും ഇത് ജീവനക്കാരെ സഹായിക്കും. ഈ സർക്കാർ എൻഎച്ച്എസുമായി ചേർന്ന് പ്രസവ പരിചരണം അടിയന്തിരമായി മെച്ചപ്പെടുത്തുന്നതിനും, സ്ത്രീകളുടെ ശബ്ദം ശരിയായി കേൾക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ജീവനക്കാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് രോഗികളുടെ സുരക്ഷ, സ്ത്രീകളുടെ ആരോഗ്യം, മാനസികാരോഗ്യം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രി ഗില്ലിയൻ മെറോൺ പറഞ്ഞു. ശിശുക്കളിൽ തടയാനാവുന്ന മസ്തിഷ്ക പരിക്കുകൾ ഒഴിവാക്കുന്നതിനുള്ള ഒരു നിർണായക ചുവടുവെപ്പാണിത്. എല്ലാ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിതവും വ്യക്തിപരവും അനുകമ്പയുള്ളതുമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ പരിശ്രമിക്കുകയാണെന്നും അവർ വ്യക്തമാക്കി.

പ്രസവസമയത്ത് കുഞ്ഞുങ്ങളുടെ മസ്തിഷ്ക ക്ഷതം കുറയ്ക്കുന്നതിനുള്ള മെറ്റേണിറ്റി സ്റ്റാഫിൻ്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ പരിശീലനം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും. ജനിക്കുന്ന സമയത്ത് മസ്തിഷ്ക ക്ഷതമേറ്റ കുഞ്ഞുങ്ങൾ ഉൾപ്പെട്ട കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞ 11 വർഷമായി എൻ എച്ച് എസ് 4.1 ബില്യൺ പൗണ്ടാണ് ചെലവഴിച്ചത്. മെറ്റേണിറ്റി യൂണിറ്റുകൾ തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ലെന്ന വിമർശനങ്ങളും ധാരാളമായി ഉയർന്നിട്ടുണ്ട്. അധിക പരിശീലനത്തിനുള്ള ഗവൺമെൻ്റിൻ്റെ പദ്ധതികളെ സ്വാഗതം ചെയ്യുന്നതായും പ്രസവത്തിലെ മസ്തിഷ്ക ക്ഷതം കുറയ്ക്കുന്നതിൽ ആശുപത്രികൾ ഇതിനകം തന്നെ പുരോഗതി കൈവരിക്കുന്നുണ്ടെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ മെറ്റേണിറ്റി നാഷണൽ ക്ലിനിക്കൽ ഡയറക്ടർ ഡൊണാൾഡ് പീബിൾസ് പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഒട്ടേറെ കുടുംബങ്ങൾ വലിയ വീടുകളിലേക്ക് താമസം മാറുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . പലരും അതിനായി റീ മോർട്ട്ഗേജ് സ്‌കീമുകളെ ആണ് ആശ്രയിക്കുന്നത് . യുകെയിൽ പ്രത്യേകിച്ച് ലണ്ടനിൽ ഈ പ്രവണത വർദ്ധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.


ഈ പ്രവണതയ്ക്കുള്ള മുഖ്യകാരണം സ്ലീപ് ഡൈവോഴ്സ് ആണെന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതായത് കുടുംബങ്ങൾ വലിയ വീടുകളിലേയ്ക്ക് മാറുന്നതിന്റെ മുഖ്യകാരണം ഭാര്യയ്ക്കും ഭർത്താവിനും വെവ്വേറെ മുറികളിൽ ഉറങ്ങുന്നതിനായിട്ടാണ്. ആധുനിക ജീവിതത്തിൻ്റെ സമ്മർദങ്ങൾ ഒരുപക്ഷേ കൂടുതൽ രൂക്ഷമായ ലണ്ടനിൽ ഈ കണക്ക് പത്തിൽ ഒന്ന് ആണെന്ന് ഒരു സർവേ പറയുന്നു. ഉറങ്ങുന്നതിനായി സ്ഥിരമായി വെവ്വേറെ മുറികൾ ഉപയോഗിക്കുന്നത് ദമ്പതികളുടെ ഇടയിലെ ശാരീരിക മാനസിക ബന്ധത്തിനെ എത്രമാത്രം ബാധിക്കും എന്ന കാര്യത്തിൽ മാനസികാരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.


സ്ലീപ് ഡൈവോഴ്സിന് പലകാരണങ്ങൾ ഉണ്ടെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. പലരും പങ്കാളിയുടെ കൂർക്കം വലി , ഉറങ്ങുന്നതിന് വേറെ സമയങ്ങൾ എന്നീ കാരണങ്ങളാൽ വ്യത്യസ്ത മുറികളിൽ ഉറങ്ങാൻ നിർബന്ധിതരാകുന്നു. പലർക്കും മുറിയിലെ താപനില , വെളിച്ച സംവിധാനം എന്നീ കാര്യങ്ങളിൽ പോലും പങ്കാളികളുടെ താൽപര്യവുമായി പൊരുത്തപ്പെടാൻ സാധിക്കാത്തത് സ്ലീപ് ഡൈവോഴ്സിന് കാരണമാവും. നല്ല ഉറക്കത്തിലൂടെ പങ്കാളികൾക്ക് മെച്ചപ്പെട്ട ആരോഗ്യം പരിപാലിക്കാൻ സാധിക്കും എന്നത് സ്ലീപ് ഡൈവോഴ്സിന്റെ ഗുണമായി ചൂണ്ടി കാണിക്കുന്ന ആരോഗ്യ വിദഗ്ധരുമുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് യോർക്ക് ഷെയറിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ നേഴ്സിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. അഞ്ച് ദിവസം മുമ്പാണ് ഒരു കുട്ടിയുടെ അമ്മയായ വിക്ടോറിയ ടെയ്‌ലറിനെ കാണാതായത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നോർത്ത് യോർക്ക് ഷെയറിലെ മാൾട്ടണിലുള്ള അവരുടെ വീട്ടിലാണ് വിക്ടോറിയ ടെയ്‌ലറിനെ അവസാനമായി കണ്ടത്. അന്നേദിവസം രാവിലെ 11.35 ന്, മാൾട്ടണിലെ നോർട്ടൺ ഏരിയയിലെ വെൽഹാം റോഡിലെ ബിപി ഗാരേജിലെ സിസിടിവിയിൽ നിന്നും അവരുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

34 വയസ്സുകാരിയായ വിക്ടോറിയ ടെയ്‌ലറിൻ്റെ പല സാധനങ്ങളും പിന്നീട് അടുത്തുള്ള ഡെർവെൻ്റ് നദിക്ക് സമീപം കണ്ടെത്തിയത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുകയും ചെയ്തു. പോലീസും സന്നദ്ധ പ്രവർത്തകരും സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് വിക്ടോറിയ ടെയ്‌ലറിനെ കണ്ടെത്താൻ തിരച്ചിൽ നടത്തി കൊണ്ടിരിക്കുകയാണ്. മുങ്ങൽ വിദഗ്ധന്മാരുടെയും ഡ്രോണുകളുടെയും സേവനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിക്ടോറിയ ടെയ്‌ലറിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 101 , 999 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേയ്ക്ക് അനധികൃത കുടിയേറ്റം നടത്താനുള്ള ശ്രമത്തിനിടെ 4 പേർ മരിച്ചതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മരിച്ചവരിൽ 2 വയസു മാത്രം പ്രായമുള്ള ഒരു ആൺകുട്ടിയും ഉണ്ട്. ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ടിന്റെ എൻജിൻ തകരാറിലായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


അനധികൃത കുടിയേറ്റത്തിന് ഒത്താശ ചെയ്യുന്ന കുറ്റവാളികളുടെ കൈയ്യിൽ ഈ ദുരന്തത്തിൽ മരണമടഞ്ഞവരുടെ രക്തക്കറ ഉണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലോ പറഞ്ഞു. അമിതമായി ആളുകളെ കുത്തി നിറച്ചതു മൂലമാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 90 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാലുകൾക്ക് പൊള്ളലേറ്റ നിലയിൽ ഉണ്ടായിരുന്ന ഒരാളെ റെസ്ക്യൂ ടീം എയർ ലിഫ്റ്റ് ചെയ്തതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു. രക്ഷാ ദൗത്യത്തിനായി എത്തിയപ്പോൾ ബോട്ടിലുണ്ടായിരുന്ന പലരും അബോധാവസ്ഥയിൽ ആയിരുന്നു. തിക്കിലും തിരക്കിലും ചവിട്ടേറ്റാണ് പല മരണങ്ങളും സംഭവിച്ചിരിക്കുന്നതെന്ന് ഫ്രഞ്ച് തീരസേനയുടെ പ്രസ്താവനയിൽ പറഞ്ഞു.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം മാത്രം യുകെയിൽ എത്താൻ ചാനൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ 51 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ക്രിമിനൽ കള്ളക്കടത്ത് സംഘങ്ങൾ മനുഷ്യക്കടത്ത് നടത്തുന്നതിനെതിരെ ശക്തമായി നടപടികൾ സ്വീകരിക്കുമെന്ന് യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ എക്‌സിൽ പോസ്റ്റ് ചെയ്ത മെസ്സേജിൽ പറഞ്ഞു. 2024 – ൽ ഇതുവരെ ഏകദേശം 25,000 ത്തിലധികം ആളുകൾ ഇംഗ്ലീഷ് ചാനൽ മുറിച്ചുകടന്ന് അനധികൃതമായി യുകെയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസ് വഴി സ്റ്റെം സെല്ലുകൾ ദാനം ചെയ്യാൻ അർഹരായി ദശലക്ഷക്കണക്കിന് സ്ത്രീകൾ. ട്രാൻസ്പ്ലാൻറുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് യോഗ്യത വർദ്ധിപ്പിച്ചിരിക്കുന്നത്. മുമ്പ്, ചില വംശീയ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും മാത്രമേ ദാതാക്കളുടെ യൂറോപ്യൻ വംശജരായ വെള്ളവർഗ്ഗക്കാരായ സ്ത്രീകൾക്കും രജിസ്റ്റർ ചെയ്യാം. നിലവിൽ, എൻ എച്ച് എസിൽ സ്റ്റെം സെൽ ദാതാക്കളായി രജിസ്റ്റർ ചെയ്തിട്ടുള്ള ഏകദേശം 400,000 പേർ ഉണ്ട്. എന്നാൽ ഇവരിൽ നല്ലൊരു ശതമാനം ആളുകൾക്കും പ്രായം ആയി വരികയാണ്. 61 വയസ്സ് വരെ മാത്രമാണ് ഇവർക്ക് സ്റ്റെം സെല്ലുകൾ ഡോണയ്റ്റ് ചെയ്യാൻ പറ്റുകയുള്ളു. ഉയർന്ന് വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിവർഷം 30,000 പുതിയ ദാതാക്കളെ റിക്രൂട്ട് ചെയ്യാനാണ് എൻഎച്ച്എസ് ലക്ഷ്യമിടുന്നത്.

ചില തരത്തിലുള്ള രക്താർബുദം പോലുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിന് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് ആവശ്യമാണ്. എൻഎച്ച്എസ്ബിടിയിലെ ഉദ്യോഗസ്ഥർ പ്രതിവർഷം 30,000 പുതിയ യുകെ സ്റ്റെം സെൽ ദാതാക്കളെ കണ്ടുപിടിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. സ്റ്റെം സെല്ലിൻെറ ആരോഗ്യകരമായ ട്രാൻസ്പ്ലാന്റിന്, ഡോണർമാരുടെ പ്രായം പ്രധാന ഘടകമാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ഏകദേശം 72% സ്റ്റെം സെല്ലുകളും നൽകിയത് 40 വയസ്സിന് താഴെയുള്ള ദാതാക്കളാണ്. എന്നാൽ രജിസ്റ്റർ ചെയ്ത 400,000 ദാതാക്കളിൽ 35% മാത്രമാണ് നിലവിൽ ഈ പ്രായപരിധിയിൽ ഉള്ളത്.

കൂടുതൽ ദാതാക്കളുടെ ആവശ്യം ചൂണ്ടിക്കാട്ടിയ എൻഎച്ച്എസ്ബിടിയിലെ സ്റ്റെം സെൽ ഡൊണേഷൻ മേധാവി ഗൈ പാർക്ക്സ്, 17 മുതൽ 40 വരെ പ്രായമുള്ള എല്ലാ സ്ത്രീകളെയും എൻഎച്ച്എസ് സ്റ്റെം സെൽ ഡോണർ രജിസ്ട്രിൽ ചേരാമെന്നും കൂട്ടിച്ചേർത്തു. ട്രാൻസ്പ്ലാൻറുകളിൽ ദാതാക്കളുടെ പ്രായം ഒരു നിർണ്ണായക ഘടകമാണെന്ന് എടുത്ത് കാണിച്ച അദ്ദേഹം. 40 വയസ്സിന് താഴെയുള്ള എല്ലാവരും രജിസ്റ്റർ ചെയ്യണമെന്നും കൂട്ടിച്ചേർത്തു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മദ്യപാനം വളരെ ഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. 2022 -ൽ മാത്രം 10048 മരണങ്ങൾ ആണ് മദ്യത്തിന്റെ അമിതമായ ഉപയോഗം മൂലം ഉണ്ടായതായി കണക്കുകൾ കാണിക്കുന്നു. യുകെയിൽ സ്കോട്ട്ലൻഡിലും അയർലൻഡിലും ആണ് മദ്യപാനം മൂലമുള്ള കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ മദ്യപാനം മൂലമുള്ള മരണനിരക്ക് മൂന്നിരട്ടി കൂടുതലാണെന്ന് കണക്കുകൾ കാണിക്കുന്നത് .


വളരെ വിലകുറച്ച് മദ്യത്തിൻ്റെ ലഭ്യതയാണ് ഉപയോഗം വർധിക്കാൻ ഒരു പ്രധാന കാരണം . മദ്യപാനം മൂലമുള്ള പ്രതിദിന മരണനിരക്ക് വർഷംതോറും 10 ശതമാനം വർദ്ധിക്കുന്നതായി ആണ് കണക്കുകൾ കാണിക്കുന്നത്. ഈ അപകടകരമായ പ്രശ്നത്തെ നേരിടാൻ മദ്യത്തിന്റെ മിനിമം യൂണിറ്റ് വില കൊണ്ടുവരാൻ ഉള്ള നടപടികൾ ഇംഗ്ലണ്ടിൽ നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സൂപ്പർമാർക്കറ്റുകളിലും ഓഫ്-ലൈസൻസുകളിലും വിലകുറഞ്ഞ മദ്യത്തിൻ്റെ വില വർധിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യമാണ് ഉയർന്നു വന്നിരിക്കുന്നത്. ഇംഗ്ലണ്ടിൽ രണ്ട് ലിറ്റർ കുപ്പി സിഡെർ 2 പൗണ്ടിൽ താഴെ വിലയ്ക്ക് വാങ്ങാം. അതായത് ഒരു യൂണിറ്റ് മദ്യത്തിന് 22 P മാത്രമേ ആകുന്നുള്ളൂ.

പുതിയ ലേബർ സർക്കാർ അധികാരത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ മദ്യത്തിന്റെ മിനിമം യൂണിറ്റ് വില വർദ്ധനവ് തള്ളിക്കളഞ്ഞെങ്കിലും ആരോഗ്യരംഗത്തെ പ്രശ്നങ്ങളെ പരിഗണിച്ച് ഈ വിഷയത്തിൽ ഒരു അവലോകനം നടത്തും എന്നു തന്നെയാണ് ആരോഗ്യരംഗത്ത് വിദഗ്ധർ വിലയിരുത്തുന്നത്. അമിതമായ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങളും ആശുപത്രി പ്രവേശനവും കുറയ്ക്കുന്നതിന് ഈ നടപടി ആവശ്യമാണെന്ന് അസോസിയേഷൻ ഓഫ് ഡയറക്‌ടേഴ്‌സ് ഓഫ് പബ്ലിക് ഹെൽത്തിൻ്റെ പ്രസിഡൻ്റ് ഗ്രെഗ് ഫെൽ പറഞ്ഞു. മദ്യത്തിൻ്റെ വില ഉയർത്തിയാൽ അത് ഉപഭോഗത്തിൻ്റെ അളവ് കുറയ്ക്കും എന്ന്
ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ യൂറോപ്യൻ പബ്ലിക് ഹെൽത്ത് പ്രൊഫസർ മാർട്ടിൻ മക്കീ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഏറ്റവും കൂടുതൽ മരണ കാരണമാകുന്ന ക്യാൻസർ വിഭാഗങ്ങളിൽ ഒന്നാണ് സ്തനാർബുദം. ഓരോ വർഷവും 56,000 സ്തനാർബുദ കേസുകളാണ് പുതിയതായി കണ്ടു പിടിക്കപ്പെടുന്നത്. ഏകദേശം 7 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടി കാണിക്കുന്നത്. ഭൂരിഭാഗം സ്തനാർബുദ രോഗവും 50 വയസ്സ് മുതൽ പ്രായമുള്ള സ്ത്രീകളിലാണ് ഉണ്ടാകുന്നത്. ഏകദേശം 11, 500 മരണങ്ങൾ ബ്രെസ്റ്റ് ക്യാൻസർ മൂലം യുകെയിൽ സംഭവിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.

ബ്രസ്റ്റ് കാൻസർ മൂലമുള്ള ആശങ്കകൾ കുറയ്ക്കുന്നതിനായി രോഗനിർണ്ണയം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി ഇതിനിടെ എൻഎച്ച്എസ് തുടക്കം കുറിച്ചു. സ്തനങ്ങളിലെ മുഴകളെ കുറിച്ച് ഏതെങ്കിലും ആശങ്കകളുള്ള സ്ത്രീകൾക്ക് എൻഎച്ച്എസ് ആപ്പ് വഴി നേരിട്ട് ഒരു സ്പെഷ്യലിസ്റ്റിനെ കാണാൻ അപ്പോയിൻമെന്റ് ബുക്ക് ചെയ്യാൻ ഇനിമുതൽ സാധിക്കും. വെള്ളിയാഴ്ച ലിവർപൂളിൽ നടന്ന റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സിൻ്റെ (RCGP) വാർഷിക സമ്മേളനത്തിൽ നൂറുകണക്കിന് കുടുംബ ഡോക്ടർമാരോട് നടത്തിയ പ്രസംഗത്തിലാണ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഈ നീക്കം പ്രഖ്യാപിച്ചത്. നവംബർ മാസം മുതൽ പുതിയ സംവിധാനം നിലവിൽ വരും.


ആരോഗ്യപരിരക്ഷയെ മാറ്റിമറിക്കാൻ സാങ്കേതികവിദ്യയ്ക്ക് എങ്ങനെ ശക്തിയുണ്ടെന്നതിൻ്റെ ഉദാഹരണമാണ് ഈ നടപടിയെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ട്രാൻസ്ഫോർമേഷൻ മെഡിക്കൽ ഡയറക്ടർ ഡോ.വിൻ ദിവാകർ പറഞ്ഞു. പുതിയ സേവനത്തിലൂടെ ജിപിയെ കാണാതെ തന്നെ ആപ്പിലെ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു ക്യാൻസർ സ്പെഷ്യലിസ്റ്റുമായി അപ്പോയിൻ്റ്മെന്റ് ബുക്ക് ചെയ്യാൻ സാധിക്കും. രോഗ നിർണ്ണയം നേരത്തെ നടക്കുന്നത് അപകട സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ബ്രസ്റ്റ് ക്യാൻസർ നൗവിലെ നേഴ്സിങ് ആൻഡ് ഹെൽത്ത് ഇൻഫർമേഷൻ അസോസിയേറ്റ് ഡയറക്ടർ സാലി കം പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്ക് പടിഞ്ഞാറൻ യൂറോപ്പിലേയ്ക്ക് വീശിയടിക്കുന്ന കിർക്ക് ചുഴലിക്കാറ്റ് യുകെയിലെങ്ങും നാശം വിതയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ചുഴലിക്കാറ്റ് മൂലം യുകെയിൽ അടുത്ത ആഴ്ച കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മധ്യ വടക്കൻ അറ്റ്ലാൻറിക് സമുദ്രത്തിൽ രൂപംകൊണ്ട കിർക്ക് ചുഴലിക്കാറ്റിനെ കാറ്റഗറി 4- ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാറ്റിന്റെ ഗതിയനുസരിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.


ഒക്ടോബർ 9 മുതൽ 18 വരെയാണ് കാലാവസ്ഥാ വ്യതിയാനം പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടിൻ്റെയും വെയിൽസിൻ്റെയും ചില ഭാഗങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. സ്‌കോട്ട്‌ലൻഡിലും നോർത്തേൺ അയർലൻഡിലും മഴയ്‌ക്കൊപ്പം താപനില കുറഞ്ഞേക്കാം. കൂടാതെ സ്കോട്ടിഷ് പർവതങ്ങളിലെ മഞ്ഞ് ക്രമേണ തെക്കോട്ട് നീങ്ങാൻ സാധ്യതയുണ്ട്.

RECENT POSTS
Copyright © . All rights reserved