ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പണപ്പെരുപ്പ നിരക്ക് കുതിച്ചുയർന്നു. ജൂൺ മാസത്തിൽ വിലകൾ പ്രതീക്ഷിച്ചതിലും കൂടിയതാണ് പണപ്പെരുപ്പം 3.6 ആയി ഉയരാൻ കാരണമായത്. 2024 ജനുവരിക്ക് ശേഷം പണപെരുപ്പം ഈ രീതിയിൽ കുതിച്ചുയർന്നത് ആദ്യമായാണ്. 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ കുതിച്ചു കയറ്റമാണ് പണപെരുപ്പത്തിൽ ഉണ്ടായത്.
ഭക്ഷണത്തിനും വസ്ത്രത്തിനും വിമാന, റെയിൽ നിരക്കുകളും ഉയർന്നത് പണപ്പെരുപ്പത്തിന് കാരണമായി. ഇതുകൂടാതെ ഇന്ധനവിലകൾ ഉയർന്നു. ഇവയൊക്കെയാണ് ഉയർന്ന പണപ്പെരുപ്പത്തിന് കാരണമായതെന്നാണ് കണക്കുകൾ കാണിക്കുന്നത്. ജൂണിലെ പണപെരുപ്പത്തിന് പ്രധാനകാരണം ഗതാഗത ചിലവുകൾ വർദ്ധിച്ചതാണ് എന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ONS) ആക്ടിംഗ് ചീഫ് ഇക്കണോമിസ്റ്റ് റിച്ചാർഡ് ഹെയ്സ് പറഞ്ഞു. ഒരു വർഷം മുമ്പുള്ളതിനേക്കാൾ പെട്രോളിനും ഡീസലിനും വില കുറവാണെങ്കിലും, കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ ഈ വർഷം മെയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ വിലയിൽ നേരിയ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ.
നിലവിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത നിരക്കായ 2 ശതമാനത്തിൽ നിന്ന് വളരെ ഉയർന്നതാണ്. അതുകൊണ്ടു തന്നെ പലിശ നിരക്കുകൾ കുറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പണപെരുപ്പ നിരക്ക് കൂടിയാലും നിലവിലെ പലിശ നിരക്ക് അടുത്ത മാസം കൂടുന്ന ബാങ്കിൻറെ വിശകലന യോഗത്തിൽ കുറയ്ക്കും എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ പകുതിയിലധികം ടെർമിനലുകൾക്ക് സമീപം യാത്രക്കാരെ ഇറക്കുന്നതിനുള്ള കാറുകൾക്കുള്ള ഫീസിൽ വൻവർദ്ധനവ് വരുത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. “കിസ്-ആൻഡ്-ഫ്ലൈ” എന്ന പേരിൽ അറിയപ്പെടുന്ന ഈ ഫീസിൽ വർദ്ധനവ് ഉണ്ടായ വിവരം റോയൽ ഓട്ടോമൊബൈൽ ക്ലബ് ആണ് പുറത്തു കൊണ്ടു വന്നത്. കഴിഞ്ഞ ജൂലൈ മുതൽ യുകെയിലെ 20 വിമാനത്താവളങ്ങളിൽ 11 എണ്ണവും ഫീസ് വർദ്ധിപ്പിച്ചതായാണ് കണ്ടെത്തിയത്.
ഗാറ്റ്‌വിക്ക്, ബ്രിസ്റ്റൽ, ലീഡ്‌സ് ബ്രാഡ്‌ഫോർഡ്, സതാംപ്ടൺ, സ്റ്റാൻസ്റ്റെഡ് എന്നീ എയർപോർട്ടുകൾ മിനിറ്റുകൾക്കുള്ള പാർക്കിംഗിന് £7 എന്ന ഉയർന്ന നിരക്ക് ഈടാക്കുന്നുണ്ട്. എന്നാൽ യുകെയിൽ നിന്ന് വിപരീതമായി യൂറോപ്യൻ യൂണിയനിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളിൽ ഒമ്പതെണ്ണത്തിൽ ഡ്രോപ്പ്-ഓഫ് ഫീസില്ല. എന്നാൽ എയർപോർട്ട് പാർക്കിംഗ് ഫീസ് നിർണ്ണയിക്കുന്ന എയർപോർട്ട്സ് യുകെ യാത്രക്കാരെ അനാവശ്യമായി പിഴിയുകയാണെന്ന വാദം നിരാകരിച്ചു. യുകെയിലെ എല്ലാ വിമാനത്താവളങ്ങളിലെ ടെർമിനുകളിലേക്കും യാത്രക്കാർക്ക് സൗജന്യമായി പോകാനുള്ള പാർക്ക് ആൻഡ് റൈഡ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ മിക്കവരും അവരുടെ പ്രിയപ്പെട്ടവരെ യാത്രയുടെ അവസാന നിമിഷം വരെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവരാണ്. ലണ്ടൻ ഹീത്രോ, എഡിൻബർഗ്, ബർമിംഗ്ഹാം, ലിവർപൂൾ എന്നീ എയർപോർട്ടുകളിൽ എല്ലാം 10 മുതൽ 20 മിനിറ്റ് വരെയുള്ള ടിക്കറ്റുകളുടെ വില £1 മുതൽ £6 വരെ വർദ്ധിപ്പിച്ചു. കാർഡിഫ് വിമാനത്താവളം ആദ്യമായി ഫീസ് ഏർപ്പെടുത്തിയതായും ആർഎസി കണ്ടെത്തി. 10 മിനിറ്റിന് £3 ആണ് ഇവിടെ ഫീസ് നിർണ്ണയിച്ചിരിക്കുന്നത്. അതേസമയം, ലണ്ടൻ, ലൂട്ടൺ, മാഞ്ചസ്റ്റർ വിമാനത്താവളങ്ങളാണ് ഏറ്റവും കൂടുതൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത്. അഞ്ച് മിനിറ്റ് നിർത്താൻ ഡ്രൈവർമാർ £5 നൽകേണ്ടി വരുന്നു . എന്നാൽ പല വിമാനത്താവളങ്ങളിലും പാർക്കിംഗ് ഫീസ് നീതീകരിക്കാൻ ആവാത്തതാണെന്ന് ആർഎസിയിലെ സീനിയർ പോളിസി ഓഫീസറായ റോഡ് ഡെന്നിസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വൈദ്യശാസ്ത്രത്തിൽ പുതിയ നേട്ടവുമായി യുകെ. മൂന്ന് പേരുടെ ഡിഎൻഎ സംയോജിപ്പിക്കുന്ന ഒരു പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് യുകെയിൽ എട്ട് കുഞ്ഞുങ്ങൾ ജനിച്ചു. മൈറ്റോകോൺഡ്രിയൽ രോഗം എന്ന അപൂർവവും മാരകവുമായ അവസ്ഥ കുടുംബങ്ങളിൽ കൈമാറിവരുന്നത് ഒഴിവാക്കാൻ ഈ പുതിയ രീതി വഴി സാധിക്കും. ഈ ചികിത്സാ രീതിയിലൂടെ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇതാദ്യമാണെന്ന് ഡോക്ടർമാർ പറയുന്നു.
കുഞ്ഞിന്റെ മാതാപിതാക്കളിൽ നിന്നുള്ള അണ്ഡവും ബീജവും ആരോഗ്യമുള്ള ഒരു സ്ത്രീ ദാതാവിൽ നിന്നുള്ള രണ്ടാമത്തെ അണ്ഡവും ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുന്നത്. ഊർജ്ജം ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന നമ്മുടെ കോശങ്ങൾക്കുള്ളിലെ ചെറിയ ഭാഗങ്ങളിലെ തകരാറുള്ള മൈറ്റോകോൺഡ്രിയ മാറ്റിസ്ഥാപിക്കുക എന്നതാണ് പ്രക്രിയയുടെ ലക്‌ഷ്യം. മൈറ്റോകോൺഡ്രിയ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, കുഞ്ഞുങ്ങൾക്ക് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാകുകയോ, ജനിച്ച ഉടൻ തന്നെ മരിക്കാനോ സാധ്യത ഉണ്ട്.
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുന്ന രോഗമാണ് മൈറ്റോകോൺഡ്രിയൽ രോഗം. ഇത് ഓരോ 5,000 കുഞ്ഞുങ്ങളിലും ഒരാളെ ബാധിക്കുകയും ചെയ്യുന്നു. ഇത് തലച്ചോറിന് ക്ഷതം, ഹൃദയസ്തംഭനം, പേശി ബലഹീനത, അന്ധത എന്നിവയ്ക്ക് കാരണമാകും. ന്യൂകാസിൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ പുതിയ രീതി, അമ്മയുടെ തകരാറുള്ള മൈറ്റോകോൺഡ്രിയ നീക്കം ചെയ്ത് ദാതാവിൽ നിന്ന് ആരോഗ്യമുള്ളവ പകരം മാറ്റി വയ്ക്കുന്നു. മാതാപിതാക്കളുടെ ഡിഎൻഎ പിന്നീട് ദാതാവിന്റെ ആരോഗ്യകരമായ ഭ്രൂണത്തിലേക്ക് മാറ്റും. മാതാപിതാക്കളിൽ നിന്നുള്ള ഡിഎൻഎയുടെ 99.9% ത്തിലധികവും ദാതാവിൽ നിന്ന് 0.1% വും ഡിഎൻഎ ഉപയോഗിച്ചാണ് കുഞ്ഞ് വളരുന്നത്. യുകെയിൽ ഏകദേശം 10 വർഷമായി ഈ സാങ്കേതികവിദ്യ നിയമപരമാണെങ്കിലും, ഈ പ്രക്രിയ വഴി ജനിക്കുന്ന ആദ്യ കുട്ടികളാണ് ഇവർ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് സേനയെ സഹായിച്ച ഏകദേശം 19,000 അഫ്ഗാനി സ്വദേശികളുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ കടുത്ത വിമർശനങ്ങൾ നേരിട്ട് മുൻ കൺസർവേറ്റീവ് മന്ത്രിമാർ. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ യുകെയിലേക്ക് മാറാൻ ആഗ്രഹിച്ച ആളുകളുടെ പേരുകൾ ചോർന്ന പട്ടികയിൽ ഉൾപ്പെട്ടിരുന്നു. താലിബാൻ ഏറ്റെടുത്തതിനുശേഷം യുകെയിലേക്ക് മാറാൻ അപേക്ഷിച്ച അഫ്ഗാനികളുടെ പേരുകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, കുടുംബ വിവരങ്ങൾ എന്നിവ അടങ്ങിയ ഒരു സ്പ്രെഡ്‌ഷീറ്റ് പ്രതിരോധ മന്ത്രാലയത്തിലെ (MoD) ഉദ്യോഗസ്ഥൻ തെറ്റായി ഈമെയിൽ ചെയ്തതിന് പിന്നാലെയാണ് 2022 ഫെബ്രുവരിയിൽ വിവരങ്ങൾ ചോർന്നത്.
2023 ഓഗസ്റ്റിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ചില ഡേറ്റ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സർക്കാർ വിവരങ്ങൾ ചോർന്നത് തിരിച്ചറിഞ്ഞത്. മുൻ കൺസർവേറ്റീവ് സർക്കാരാണ് ഇക്കാര്യം കണ്ടെത്തിയത്. പിന്നാലെ ഇത് മറച്ച് വയ്ക്കാൻ സർക്കാർ ഒരു സൂപ്പർ-ഇൻജക്ഷൻ ഓർഡർ നേടുകയും ചെയ്‌തു. സൂപ്പർ-ഇൻജക്ഷൻ മൂലം വിവരങ്ങൾ ചോർന്നതായോ കോടതിയിൽ നിന്ന് സർക്കാർ സൂപ്പർ-ഇൻജക്ഷൻ ഓർഡർ നേടിയതായോ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിച്ചില്ല. എന്നാൽ ഒരു അവലോകനത്തിന് ശേഷം ഹൈ കോർട്ട് ഈ ഉത്തരവ് പിൻവലിച്ചു.
മുൻ സർക്കാരിന്റെ നടത്തിപ്പിൽ ഉള്ള ഗുരുതര വീഴ്ചയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറയുന്നു. സൂക്ഷിക്കേണ്ടിയിരുന്ന വിവരങ്ങൾ എങ്ങനെയാണ് പുറത്തായതെന്ന് മുൻ കൺസർവേറ്റീവ് മന്ത്രിമാർ വിശദീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇവ ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഭയന്ന്, ഒമ്പത് മാസങ്ങൾക്ക് ഉള്ളിൽ സർക്കാർ ഇവരെ യുകെയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതുവരെ, ഈ പദ്ധതിയുടെ ഭാഗമായി 4,500 അഫ്ഗാനികളെയാണ് യുകെയിലേക്ക് മാറ്റിയിരിക്കുന്നത്. ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് യുകെ സർക്കാരിന് 400 മില്യൺ പൗണ്ടാണ് ചിലവായത്. ഇനിയും 400 മില്യൺ പൗണ്ട് കൂടി ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചോർന്ന പട്ടികയിൽ നിന്നുള്ള ഏകദേശം 600 അഫ്ഗാൻ സൈനികരും 1,800 കുടുംബാംഗങ്ങളും ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്തംബർലാൻഡിൽ ലോകപ്രശസ്തമായ സൈക്കമോർ ഗ്യാപ് മരം വെട്ടിമാറ്റിയതിന് രണ്ടു പേർക്ക് ശിക്ഷ വിധിച്ചു. കംബ്രിയയിൽ നിന്നുള്ള 39 വയസ്സുള്ള ഡാനിയൽ മൈക്കൽ ഗ്രഹാമിനും 32 വയസ്സുള്ള ആദം കാരൂത്തേഴ്‌സീനും ആണ് നാല് വർഷവും മൂന്ന് മാസവും തടവ് ശിക്ഷ ലഭിച്ചത് . ഡാനിയൽ ഗ്രഹാമും ആദം കാരൂത്തേഴ്‌സും അവരുടെ വിചാരണയിൽ ക്രിമിനൽ നാശനഷ്ടങ്ങൾ നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തിയിരുന്നു . മദ്യപിച്ച് നടത്തിയ പ്രവർത്തി എന്ന വാദം കോടതി അംഗീകരിച്ചില്ല.
നോർത്തംബർലാൻഡിൽ സ്ഥിതി ചെയ്യുന്ന സിക്കാമോർ ഗ്യാപ്പ് ട്രീ രാജ്യത്തെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള മരങ്ങളിൽ ഒന്നാണ്. ലോകത്തിൽ തന്നെ ഒട്ടേറെ വിനോദ് സഞ്ചാരികളെ ആകർഷിക്കുന്ന റോമൻ നിർമ്മിത ഹാഡ്രിയൻസ് മതിലിന് സമീപം 200 വർഷത്തിലധികം പഴക്കമുള്ള പ്രശസ്ത സൈക്കാമോർ ഗ്യാപ്പ് എന്ന വൻ മരമാണ് ഒറ്റ രാത്രികൊണ്ട് വെട്ടിമാറ്റപ്പെട്ടത്. സംഭവം പ്രാദേശിക സമൂഹത്തിലും പുറത്തും വലിയ ഞെട്ടലും ദേഷ്യവും ഉണ്ടാക്കിയിരുന്നു .റോബിൻ ഹുഡ്‌സ് ട്രീ എന്നറിയപ്പെടുന്ന മരം മനപ്പൂർവ്വം വെട്ടിമാറ്റിയതാണെന്ന് നാഷണൽ പാർക്ക് അതോറിറ്റി അധികൃതർ പ്രതികരിച്ചു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനംപിടിച്ച ഹാഡ്രിയന്റെ മതിലിലാണ് ഈ മരം സ്ഥിതിചെയ്യുന്നത്. റോമൻ സാമ്രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി സംരക്ഷിക്കുന്നതിനായി ഏകദേശം 1,900 വർഷങ്ങൾക്ക് മുമ്പാണ് ഈ മതിൽ നിർമ്മിച്ചത്.1991-ൽ കെവിൻ കോസ്റ്റ്‌നർ അഭിനയിച്ച റോബിൻ ഹുഡ്: പ്രിൻസ് ഓഫ് തീവ്‌സ് എന്ന സിനിമയിലൂടെയാണ് ഈ മരം ലോക ജനതയ്ക്ക് പരിചിതമായത്. 2016ൽ വുഡ്‌ലാൻഡ് ട്രസ്റ്റ് സംഘടിപ്പിച്ച മത്സരത്തിൽ ട്രീ ഓഫ് ദ ഇയർ ആയും സൈക്കാമോർ ഗ്യാപ്പ് തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർഡിഫിലെ രണ്ട് സ്റ്റോറുകളിൽ നിന്ന് ഡസൻ കാലഹരണപ്പെട്ട ഭക്ഷണം വിറ്റതിന് അസ് ഡയ്ക്ക് അര ദശലക്ഷം പൗണ്ടിലധികം പിഴ ചുമത്തി. ലെക്ക്വിത്തിലെയും പെൻറ്റ്വിൻ കടകളിൽ നിന്നും രണ്ടാഴ്ചയിൽ കൂടുതൽ പഴക്കമുള്ളവ ഉൾപ്പെടെ 115 ഇനങ്ങൾ ട്രേഡിംഗ് സ്റ്റാൻഡേർഡ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു . 2024-ൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നാല് തവണ നടത്തിയ പരിശോധനകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ വിറ്റതിന് അസ് ഡയ്‌ക്കെതിരെ നാല് കുറ്റങ്ങൾ ആണ് ചുമത്തിയത് . ആ വർഷം ജനുവരി 17-ന് ലെക്ക്‌വിത്ത് സ്റ്റോറിൽ നടത്തിയ സന്ദർശനത്തിൽ ഏഴ് ദിവസം പഴകിയ അഞ്ച് ടബ്ബുകൾ മയോ ഡിപ്പ് ഉൾപ്പെടെ 36 പഴകിയ ഇനങ്ങൾ കണ്ടെത്തി.
മാർച്ച് 25-ന് കാർഡിഫ് ഗേറ്റ് സ്റ്റോറിൽ നടത്തിയ പരിശോധനയിൽ 25 പഴകിയ ഇനങ്ങൾ കണ്ടെത്തി, ഒരു മാസത്തിനുശേഷം സ്റ്റോറിൽ നടത്തിയ മറ്റൊരു സന്ദർശനത്തിൽ 12 ദിവസം പഴകിയവ ഉൾപ്പെടെ 48 ഇനങ്ങൾ കണ്ടെത്തി. മെയ് 8-ന് ലെക്ക്‌വിത്ത് സ്റ്റോറിൽ നടത്തിയ രണ്ടാമത്തെ സന്ദർശനത്തിൽ ആറ് പഴകിയ ഇനങ്ങൾ കൂടി കണ്ടെത്തി. പൊതുജനങ്ങളിൽ ഒരാളുടെ പരാതിയെ തുടർന്നാണ് ട്രേഡിംഗ് സ്റ്റാൻഡേർഡ് ഓഫീസർ പെന്റ്റ്‌വിൻ സ്റ്റോർ സന്ദർശിച്ചിരുന്നു.
പിഴ ചുമത്തി കൊണ്ടുള്ള വിധി അസ് ഡയ്ക്ക് കനത്ത തിരിച്ചടിയാണ്. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഭക്ഷണം നൽകുക എന്നത് പ്രാഥമിക കടമയാണെന്നും കാലഹരണ ഭക്ഷണം വിതരണം ചെയ്തത് നീതീകരിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. യുകെയിൽ 1,000 സ്റ്റോറുകളുള്ള അസ് ഡയ്ക്ക് 23-24 ബില്യൺ പൗണ്ട് വാർഷിക വിറ്റുവരവാണ് ഉള്ളത്. ഗുണനിലവാര പ്രശ്നം പരിഹരിക്കുന്നതിനായി സമീപ മാസങ്ങളിൽ നടപ്പിലാക്കിയ പുതിയ സംവിധാനങ്ങൾ അസ് ഡയുടെ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചു. കുറഞ്ഞ ഷെൽഫ്-ലൈഫ് ഉള്ള ഭക്ഷണം ഇപ്പോൾ ദിവസവും പരിശോധിക്കുന്നുണ്ടന്നും , കൂടുതൽ ദൈർഘ്യമുള്ള ഭക്ഷണം ആഴ്ചയിൽ രണ്ടുതവണ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ വേണ്ടത്ര പാലിക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ലെന്ന് കനത്ത പിഴ ചുമത്തി കൊണ്ട് ജഡ്ജി ഷാർലറ്റ് മർഫി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രഹസ്യമായി ശേഖരിച്ച ഡേറ്റ ചോർന്നതിന് പിന്നാലെ ആയിരക്കണക്കിന് അഫ്ഗാനികളെ യുകെ സർക്കാരിൻെറ രഹസ്യ പദ്ധതിയുടെ ഭാഗമായി യുകെയിലേയ്ക്ക് മാറ്റിയെന്ന് റിപ്പോർട്ട്. താലിബാൻ ഏറ്റെടുത്തതിനുശേഷം യുകെയിലേക്ക് മാറാൻ അപേക്ഷിച്ച അഫ്ഗാനികളുടെ പേരുകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, കുടുംബ വിവരങ്ങൾ എന്നിവ അടങ്ങിയ ഒരു സ്പ്രെഡ്‌ഷീറ്റ് പ്രതിരോധ മന്ത്രാലയത്തിലെ (MoD) ഉദ്യോഗസ്ഥൻ തെറ്റായി ഇമെയിൽ ചെയ്തതിന് പിന്നാലെയാണ് 2022 ഫെബ്രുവരിയിൽ വിവരങ്ങൾ ചോർന്നത്.
2023 ഓഗസ്റ്റിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ചില ഡാറ്റ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സർക്കാർ വിവരങ്ങൾ ചോർന്നത് തിരിച്ചറിഞ്ഞത്. വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇവ ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഭയന്ന്, ഒമ്പത് മാസങ്ങൾക്ക് ഉള്ളിൽ സർക്കാർ ഇവരെ യുകെയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതുവരെ, ഈ പദ്ധതിയുടെ ഭാഗമായി 4,500 അഫ്ഗാനികളെയാണ് യുകെയിലേക്ക് മാറ്റിയിരിക്കുന്നത്.
വിവരങ്ങൾ ചോർന്നതും മാറ്റി പാർപ്പിക്കുന്നതും മറച്ചുവയ്ക്കാൻ, സർക്കാർ ഒരു സൂപ്പർ-ഇൻജക്ഷൻ ഓർഡർ നേടുകയും ചെയ്‌തു. സൂപ്പർ-ഇൻജക്ഷൻ മൂലം വിവരങ്ങൾ ചോർന്നതായോ കോടതിയിൽ നിന്ന് സർക്കാർ സൂപ്പർ-ഇൻജക്ഷൻ ഓർഡർ നേടിയതായോ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കില്ല. എന്നാൽ സുതാര്യതയെയും പൊതു ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ആശങ്കകൾ കാരണം ഇന്നലെ ഹൈക്കോടതി ജഡ്ജി ഈ ഉത്തരവ് പിൻവലിച്ചു.
പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വിവര ചോർച്ചയ്ക്ക് ഇരയായവരോട് ക്ഷമാപണം നടത്തുകയും സുരക്ഷിതമായ സർക്കാർ സംവിധാനങ്ങൾക്ക് പുറത്ത് ഒരു സ്പ്രെഡ്ഷീറ്റ് അയച്ചതുകൊണ്ടാണ് വിവരങ്ങൾ പുറത്ത് പോയതെന്നും സ്ഥിരീകരിച്ചു. സൈനികരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും എംപിമാരുടെയും പേരുകളും 600 അഫ്ഗാൻ സൈനികരുടെയും 1,800 കുടുംബാംഗങ്ങളുടെയും പേരുകൾ ചോർന്നതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് യുകെ സർക്കാരിന് 400 മില്യൺ പൗണ്ടാണ് ചിലവായത്. ഇനിയും 400 മില്യൺ പൗണ്ട് കൂടി ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്ലിന്റ്ഷെയറിൽ രണ്ട് വയസ്സുള്ള ആൺകുട്ടി മരണമടഞ്ഞ സംഭവത്തിൽ അമ്മയ്‌ക്കൊപ്പം ഗ്രാൻഡ് പേരെന്റ്സും കുറ്റക്കാരാണന്നു കോടതി കണ്ടെത്തി. 47കാരനായ മൈക്കൽ ഐവ്സും 46 കാരനായ കെറി ഐവ്സും ആണ് കൊലപാതകത്തിനും 16 വയസ്സിന് താഴെയുള്ള കുട്ടിയോട് ക്രൂരത കാണിച്ചതിനും ശിക്ഷിക്കപ്പെട്ടത്. തന്റെ മകനോടൊപ്പം മാതാപിതാക്കളുടെ വീട്ടിൽ താമസിച്ചിരുന്ന ഏഥന്റെ അമ്മ ഷാനൻ ഐവ്സ് (28) മകന്റെ മരണത്തിന് കാരണക്കാരിയും കുട്ടിയോടുള്ള ക്രൂരതയ്ക്കും കുറ്റക്കാരിയാണെന്നു കണ്ടെത്തി.
ഏഥന്റെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ സോഷ്യൽ വർക്കർ മൈക്കൽ കോർണിഷ് സന്ദർശിക്കാൻ എത്തിയപ്പോൾ ആരും വാതിൽ തുറന്നിരുന്നില്ല, ഓഗസ്റ്റ് 13 ന് ഒരു ആരോഗ്യ സന്ദർശകനുമായുള്ള ഷെഡ്യൂൾ ചെയ്ത അപ്പോയിന്റ്മെന്റ് റദ്ദാക്കി തുടങ്ങിയ കാര്യങ്ങളും കോടതി ഗൗരവമായാണ് കണ്ടത്. തന്റെ മകൾ പെട്ടെന്ന് കോപം വരുന്ന ആളാണെന്നും ദിവസത്തിൽ രണ്ടുതവണ ഏഥനെ അടിക്കുമായിരുന്നുവെന്നും മൈക്കൽ ഐവ്സ് ജൂറിയോട് പറഞ്ഞു. 2021 ഓഗസ്റ്റ് 14 ന് നോർത്ത് വെയിൽസിലെ ഫ്ലിന്റ്ഷെയറിലുള്ള തന്റെ ഗ്രാൻഡ് പേരെന്റ്സിന്റെ വീട്ടിൽ വെച്ച് മരിക്കുമ്പോൾ കുട്ടിക്ക് അപകടകരമാം വിധം നിർജ്ജലീകരണം സംഭവിച്ചിരുന്നു. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുമ്പോൾ കുട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നാല്പതോളം മുറിവുകളും പാടുകളും ഉള്ള അവസ്ഥയിൽ ആയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത്എൻഡ് വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു നേഴ്സും ഉണ്ടായിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചിലിയൻ വംശജയും ജർമൻ പൗരയുമായ മരിയ ഫെർണാണ്ട റോജാസ് ഒർട്ടിസ് ആണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. മരിയയുടെ വിയോഗവാർത്ത അംഗീകരിക്കാൻ പ്രയാസമുള്ള കാര്യമാണെന്നാണ് ദുരന്തത്തോട് അവരുടെ കുടുംബം പ്രതികരിച്ചത്. വിമാനാപകടത്തിൽ 4 പേർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തു വന്നിരുന്നു.
അപകടത്തിൽ മരിച്ച നേഴ്‌സ് മരിയ ഫെർണാണ്ട റോജാസ് ഒർട്ടിസിന്റെ കുടുംബത്തിനായി പണം സ്വരൂപിക്കാൻ സഹായിക്കുന്നതിനായി ഒരു Gofundme പേജ് സജ്ജീകരിച്ചിട്ടുണ്ട്. 7,500 യൂറോ സ്വരൂപിക്കുന്നതിനായാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ശ്രമിക്കുന്നത്. വിമാന ദുരന്തത്തിൽ രണ്ട് ഡച്ച് പൈലറ്റുമാരും കൊല്ലപ്പെട്ടു. മരിച്ച നേഴ്സായ മരിയ ആ വിമാനത്തിൽ ജോലി ചെയ്യുന്ന ആദ്യ ദിവസമായിരുന്നു ദുരന്തം സംഭവിച്ചത്. മരിച്ച നാലു പേരുടെയും പേരുകൾ ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ട്രാൻസ്പോർട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ X-ലെ ഒരു പോസ്റ്റിൽ അപകടത്തിൽ മരണമടഞ്ഞ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം മെഡിക്കൽ ഇവാക്കുവേഷനു വേണ്ടി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെയ് മാസത്തിലെ കുത്തനെയുള്ള ഇടിവിന് ശേഷം ജൂണിൽ യുകെയിലെ റീട്ടെയിൽ വിപണിയിൽ വീണ്ടും കുതിച്ച് ചാട്ടം. ചൂടുള്ള കാലാവസ്ഥയും കായിക മത്സരങ്ങളും ജനങ്ങളെ വൈദ്യുത ഫാനുകൾ, സ്പോർട്സ് ഉപകരണങ്ങൾ തുടങ്ങിയ ഇനങ്ങൾക്കായി കൂടുതൽ ചെലവഴിക്കാൻ പ്രേരിപ്പിച്ചു. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം റീട്ടെയിൽ വിൽപ്പനയിൽ 3.1% കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
മെയ് മാസത്തിൽ വിൽപ്പനയിൽ 2.7% കുത്തനെ ഇടിവ് ഉണ്ടായാതായി ബിആർസി റിപ്പോർട്ടിൽ കാണാം. ഇതിന് ശേഷമാണ് വിപണിയിൽ ഒരു തിരിച്ച് വരവ് ഉണ്ടായിരിക്കുന്നത്. സമ്പദ് വ്യവസ്ഥയിലുള്ള മാറ്റവും സൂപ്പർ മാർക്കറ്റുകളുടെ മോശം പ്രകടനകളുമാണ് ഇടിവിന് കാരണമെന്ന് അധികൃതർ പറയുന്നു. ചൂടുള്ള കാലാവസ്ഥ, പ്രമോഷണൽ ഓഫറുകൾ, വിംബിൾഡൺ പോലുള്ള പരിപാടികളുടെ തുടക്കം എന്നിവ മാർക്കറ്റുകളെ വലിയ തോതിൽ സഹായിച്ചതായി ബിആർസി പറയുന്നു.
ഭക്ഷ്യ വിൽപ്പനയിൽ വർഷം തോറും 4.1% വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് ആളുകൾ കൂടുതൽ വാങ്ങുന്നതിനേക്കാൾ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്. ജൂണിൽ പുരോഗതി ഉണ്ടായിട്ടും, പണപ്പെരുപ്പം, നികുതി വർദ്ധനവ്, ഉയർന്ന ബില്ലുകൾ എന്നിവ മൂലമുണ്ടായ ഉയർന്ന ജീവിത ചെലവുകൾ പല കുടുംബങ്ങളും ഇപ്പോഴും നേരിടുന്നു. യുകെ കാർഡ് ഇടപാടുകളുടെ ഏകദേശം 40% കൈകാര്യം ചെയ്യുന്ന ബാർക്ലേസിൽ നിന്നുള്ള ഡേറ്റ പ്രകാരം ജൂണിൽ മൊത്തത്തിലുള്ള കാർഡ് ചെലവ് 0.1% കുറഞ്ഞു. ഭക്ഷണവും ഇന്ധനവും ഉൾപ്പെടെയുള്ള ആവശ്യ ചെലവുകൾ 2.1% കുറഞ്ഞു.