ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കേരളത്തിൽ പ്ലസ് ടു പഠനത്തിനുശേഷം നേഴ്സിംഗ് പാസ്സായി യുകെയിലേയ്ക്ക് പറക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കണ്ടുവരുന്ന പ്രവണത. കോവിഡിന് ശേഷമുള്ള പ്രതിസന്ധി തരണം ചെയ്യുവാൻ വിമാന ടിക്കറ്റ് താമസ സൗകര്യവും ഉൾപ്പെടെ നൽകിയാണ് എൻ എച്ച് എസ് യുകെ നേഴ്സുമാരെ റിക്രൂട്ട് ചെയ്തത്.ഇതോടെ കേരളത്തിൽ മറ്റ് കോഴ്സുകളെക്കാൾ കുട്ടികൾ നേഴ്സിങ്ങിന് പഠിക്കുന്ന അവസ്ഥ വന്നിരുന്നു. നേഴ്സിങ് മെറിറ്റ് വിഭാഗത്തിൽ പ്രവേശനം ലഭിക്കാനായി 99% മാർക്ക് വരെ ആവശ്യമാണെന്ന സാഹചര്യം പോലും ഉണ്ടായി. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ അപ്പാടെ മാറിമറിഞ്ഞിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിദേശ നേഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്ന എന്‍എച്ച്എസ് യുകെ ഇപ്പോൾ കടുത്ത സാമ്പത്തിക ബാധ്യത മൂലം വിദേശ നേഴ്സിംഗ് റിക്രൂട്ട്‌മെന്റ് ഏകദേശം ഒരു വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 20 ബില്യണ്‍ എന്ന കൂറ്റന്‍ തുക ബ്രിട്ടീഷ് സർക്കാരിന് മുകളിൽ വാൾ പോലെ തൂങ്ങുമ്പോൾ എൻ എച്ച്എസിനു പോലും ഫണ്ടുകൾ മാറ്റിവയ്ക്കാൻ ആകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ തന്നെ വിദേശ റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എൻഎച്ച്എസ്.
ഇതോടൊപ്പം തന്നെ ഇതും കണ്ടുവരുന്ന മറ്റൊരു പ്രവണതയാണ് യുകെയിൽ എത്തിയ നേഴ്സുമാർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. യുകെയില്‍ 2024 ഡിസംബര്‍ വരെയുള്ള കണക്കുകൾ പ്രകാരം എന്‍എംസി രജിസ്റ്ററില്‍ രണ്ടു ലക്ഷം വിദേശ നേഴ്സുമാരാണ് നിലവിൽ യു കെയിൽ ഉള്ളതെന്ന് വ്യക്തമാക്കുന്നു. ഇതോടെ ഇംഗ്ലണ്ടിലെ ആകെ നേഴ്സിംഗ് വര്‍ക്ക് ഫോഴ്സിന്റെ 23.8 ശതമാനവും വിദേശ വംശജ നേഴ്സുമാര്‍ ആയി മാറിയിരിക്കുകയാണ്. എന്നാൽ മുന്‍വര്‍ഷത്തേക്കാള്‍ 16.6 ശതമാനം കുറവ് വിദേശ നേഴ്സുമാരാണ് 2024 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്തു യുകെയില്‍ എത്തിയത്. എന്നാല്‍ ഇതേ മാസത്തെ കണക്കുകളില്‍ എന്‍എംസി രജിസ്റ്ററില്‍ നിന്നും കൊഴിഞ്ഞു പോയ വിദേശ നേഴ്സുമാരുടെ എണ്ണം 33 ശതമാനമാണ് എന്നതും ആശ്ചര്യമുളവാക്കുന്ന വസ്തുതയാണ്. ഇതില്‍ ഏറിയ പങ്കും മലയാളികള്‍ ആകാനുള്ള സാധ്യതയാണ് ഉള്ളത്. യുകെയിലെത്തി ഒന്നോ രണ്ടോ വർഷം ജോലി ചെയ്തതിനുശേഷം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി പാർക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു.
ഈ ട്രെൻഡിനോടൊപ്പം കേരളത്തിൽ പടർന്നു പന്തലിച്ച ബിസിനസുകളിൽ ഒന്നായിരുന്നു ഭാഷാ പരീക്ഷകൾക്കായി പരിശീലനം നടത്തുന്ന സ്ഥാപനങ്ങൾ. പതിനായിരങ്ങൾ ഫീസ് വാങ്ങിച്ചാണ് ഇത്തരം സ്ഥാപനങ്ങൾ കേരളത്തിൽ നടന്നു വരുന്നത്. ഒ ഇ റ്റി പാസ്സായാൽ എല്ലാമായി എന്ന പ്രചരണമായിരുന്നു ഇവർ നൽകിയത്. എന്നാൽ ഇന്ന് ഭാഷാ ടെസ്റ്റും പാസായി എന്‍എച്ച്എസ് അഭിമുഖവും നടത്തി ഇപ്പോള്‍ ഓഫര്‍ ലെറ്റര്‍ വരും എന്ന് കരുതി കാത്തിരിക്കുന്ന മലയാളി ചെറുപ്പക്കാര്‍ അനേകരാണ്. എന്നാൽ അടുത്തകാലത്തൊന്നും പഴയ തോതിലുള്ള റിക്രൂട്ട്മെന്റുകൾ ഉണ്ടാവുകയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
12 വർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2013 ൽ ഭർത്താവ് ആണ് റാനിയ അലൈദിനെ കൊലപ്പെടുത്തിയത് . മൂന്ന് കുട്ടികളുടെ അമ്മയായ റാനിയയെ കൊലപ്പെടുത്തിയതിന് ഭർത്താവ് അഹമ്മദ് അൽ-ഖത്തീബ് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. എന്നാൽ വർഷം ഇത്രയും കഴിഞ്ഞിട്ടും കൊല്ലപ്പെട്ട റാനിയുടെ മൃതദേഹം കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. റാനിയുടേത് എന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പോലീസിന് ലഭിച്ചതാണ് കേസിൽ നിർണ്ണായകമായത്.
നോർത്ത് യോർക്ക് ഷെയറിലെ തിർസ്കിലെ എ 19 ന് സമീപമാണ് കേസിൽ പുതിയ വഴിത്തിരിവിന് വഴിവെക്കുന്ന തെളിവുകൾ ലഭിച്ചത് എന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) പറഞ്ഞു. അവിടെ കുഴിച്ചിട്ട നിലയിലാണ് മൃതദേഹാവിശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് മിസ് അലേദാണെന്ന് ശക്തമായി സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. 2014 ജൂണിൽ, ഭർത്താവ് അൽ-ഖത്തീബ് കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ ഇയാൾ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
മൃതദേഹത്തിന്റെ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെങ്കിലും വിവരം യുവതിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് ജിഎംപി പറഞ്ഞു. മൃതദേഹം കണ്ടെത്തിയത് തൻറെ കുടുംബത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് റാനിയുടെ മകൾ യാസൽ പ്രതികരിച്ചത്. തൻറെ അമ്മയ്ക്ക് വിശ്രമസ്ഥലം ഒരുക്കുന്നതിനും കുറച്ചു പൂക്കൾ സമർപ്പിക്കുന്നതിനുമുള്ള സാഹചര്യം ഈ ലോകത്തിൽ താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യമാണെന്ന് ആണ് വികാര നിർഭരമായി വാർത്തകളോട് പ്രതികരിച്ചത് . തന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിക്കുന്നതിൽ ഭർത്താവ് അൽ-ഖത്തീബ് ആദ്യകാലങ്ങളിൽ വിജയം കൈവരിച്ചിരുന്നു. അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താൻ അവൻ അവളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പതിവായി സന്ദേശമയയ്‌ക്കുകയും ചെയ്തിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും നിരവധി തെളിവുകളുടെ വെളിച്ചത്തിൽ അഹമ്മദ് അൽ ഖത്തീബ് ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലിൽ അടയ്ക്കപ്പെട്ടു. കൂടാതെ അദ്ദേഹത്തിൻ്റെ സഹോദരന്മാരായ മുഹനദ് ഹുസൈൻ അൽ ഖത്തീബ് എന്നിവർ തെളിവ് നശിപ്പിച്ചതിനും ശിക്ഷിക്കപ്പെട്ട് ജയിലിലായി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് വെയിൽസിലെ കോൾസില്‍ ബേയിൽ യുകെ മലയാളി നേഴ്സ് മരണമടഞ്ഞു. തൃശൂർ പഴയനിലം സിബി ജോർജിന്റെ ഭാര്യ പുഷ്പ സിബിയാണ് വിട പറഞ്ഞത്. 59-ാംമത്തെ വയസ്സിൽ ക്യാൻസർ ബാധിച്ചാണ് പുഷ്പ വിട മരണമടഞ്ഞത്. കുറേ കാലമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പരേത തഴവാകുന്ന് തോട്ടപുറം കുടുംബാംഗമാണ്.
മക്കള്‍: ഡാനിയ, ഷാരോണ്‍, റൊണാള്‍ഡ്, മരുമകന്‍: ടോണി കല്ലൂപറമ്പന്‍ ആലപ്പുഴ.
പുഷ്പ സിബിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അടുത്തടുത്തായി നടന്ന മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു മലയാളി യുവാക്കൾ ആണ് 40 വയസ്സ് എത്തുന്നതിന് മുൻപ് യുകെയിൽ മരണമടഞ്ഞത്. രണ്ടുപേരുടെയും മരണകാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. 35 വയസ്സ് മാത്രം പ്രായമുള്ള റെവിൻ എബ്രഹാം ഫിലിപ്പ് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. യുകെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപിൽ കുടുംബമായി താമസിച്ചിരുന്ന റെവിൻ മരണമടഞ്ഞത് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് . ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകനാണ് . രണ്ടുവർഷം മുൻപാണ് റെവിൻ യു കെയിൽ എത്തിയത്.
രണ്ട് ദിവസം മുൻപ് മലയാളി യുവാവ് അയർലൻഡിലെ കിൽക്കെനിയിൽ മരിച്ചിരുന്നു. 38 വയസ്സ് മാത്രം പ്രായമുള്ള അനീഷ് ശ്രീധരനാണ് അകാലത്തിൽ വിടവാങ്ങിയത്. അനീഷ് കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരണമടയുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ വിസ തട്ടിപ്പു കേസിൽ സമൂഹമാധ്യമ താരം അന്ന ഗ്രേസ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. യുകെയിലേയ്ക്ക് ഫാമിലി വിസ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് അന്നയുടെ ഭർത്താവ് മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യറിനെ (51) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഈ കേസിൽ പോലീസ് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ (25), കോട്ടത്തറ പുതുശ്ശേരിയിൽ അലക്‌സ് അഗസ്റ്റിൻ (25) എന്നിവരെ കർണാടകയിലെ ഹുൻസൂരിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ 44 ലക്ഷം രൂപ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയിൽ നിന്ന് തട്ടിയെടുത്തതായാണ് കേസ്. ഹുൻസൂരിലെ ഇഞ്ചിത്തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ അന്നയുടെ നിർദ്ദേശപ്രകാരം യുവതി സബീർ, അലക്സ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 9 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. 2023 ഓഗസ്റ്റ് മുതൽ 2024 മേയ് വരെയുള്ള കാലയളവിൽ 44,71,675 രൂപ ജോൺസൺ സേവ്യറും ഭാര്യ അന്നയും കൂട്ടാളികളും വാങ്ങി എന്നാണ് പരാതി. ഓട്ടിസം ബാധിച്ച കുട്ടിക്ക് യുകെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കാമെന്നും ജോലി ലഭിക്കുമ്പോൾ കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്കെതിരെ സമാനമായ പോലീസ് കേസുകൾ ഉണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയെ ആകെ ഞെട്ടിച്ച് എൻ എച്ച് എസ് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തു നിന്ന് അമാൻഡ പ്രിച്ചാർഡ് രാജിവെച്ചു . കഴിഞ്ഞ കുറെ നാളുകളായി സർക്കാരുമായി ഉടലെടുത്ത അസ്വാരസ്യങ്ങളെ തുടർന്നാണ് അമാൻഡ പ്രിച്ചാർഡിൻ്റെ പടിയിറക്കം എന്നാണ് കരുതപ്പെടുന്നത്. വിവിധ വിഷയങ്ങളെ ചൊല്ലി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി അവർ നിരന്തരം കൂടി കാഴ്ചകൾ നടത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ നിർണായക കൂടിക്കാഴ്ചയെ തുടർന്നാണ് രാജി. മൂന്നര വർഷത്തെ പദവിക്ക് ശേഷമുള്ള രാജി സൗഹാർദ്ദപരമാണെന്നും അവരെ നിർബന്ധിതമായി പുറത്താക്കിയിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
1948 എൻഎച്ച്എസ് സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ സമയത്തിലൂടെയാണ് എൻഎച്ച്എസ് കടന്നു പോകുന്നതെന്ന് സ്ട്രീറ്റിംഗും കെയർ സ്റ്റാർമറും പറഞ്ഞിരുന്നു. പ്രതിസന്ധിഘട്ടത്തിൽ എൻഎച്ച്എസിനെ നയിക്കാനുള്ള അമാൻഡ പ്രിച്ചാർഡിൻ്റെ നേതൃത്വപരമായ പാഠവത്തെ കുറിച്ച് ഹൗസ് ഓഫ് കോമൺസ് കമ്മിറ്റികൾ അസാധാരണമായ വിമർശനം ഉന്നയിച്ച് ഒരു മാസത്തിനുള്ളിലാണ് അമാൻഡ പ്രിച്ചാർഡിൻ്റെ പടിയിറക്കം. പ്രിച്ചാർഡ്, അവരുടെ ഡെപ്യൂട്ടി ജൂലിയൻ കെല്ലി, ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിലെ രണ്ട് മുതിർന്ന സിവിൽ സർവീസുകാർ എന്നിവരെ കുറിച്ച് കടുത്ത വിമർശനങ്ങളാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഉന്നയിച്ചത് രാജിക്ക് വഴി വച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽഅമാൻഡ പ്രിച്ചാർഡിനോട് സ്ഥാനമൊഴിയാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
അമാൻഡ പ്രിച്ചാർഡ് 2021 ലാണ് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് പദവി ഏറ്റെടുത്തത്. കോവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽ അന്ന് എൻഎച്ച്എസിനെ നയിക്കുന്നതിൽ അവർ നിർണ്ണായക പങ്കുവഹിച്ചു. അതിനുമുമ്പ് അവർ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ലണ്ടനിലെ ഗൈസ്, സെന്റ് തോമസ് എൻഎച്ച്എസ് ട്രസ്റ്റ് എന്നിവയുടെ തലവൻ, ടോണി ബ്ലെയറിന്റെ സർക്കാരിൽ ഉപദേഷ്ടാവ് എന്നീ പദവികൾ വഹിച്ചിരുന്നു. ഇംഗ്ലണ്ടിലെ എൻഎച്ച്എസിന്റെ ആദ്യ വനിതാ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു അവർ . കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ ഒരു ശൃംഖല സൃഷ്ടിച്ചതും, ക്യാൻസർ വാക്സിനുകളുടെ വികസനവും, ദശലക്ഷക്കണക്കിന് ആളുകളെ എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചതും അവരുടെ ഭരണകാലത്തെ നേട്ടങ്ങളാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഓരോ വർഷവും ഏകദേശം 55,000 സ്ത്രീകൾക്കാണ് സ്താനാർബുദം ഉള്ളതായി കണ്ടെത്തുന്നത്. ഇതിൽ ഏകദേശം 15,000 പേർക്കെങ്കിലും ശസ്ത്രക്രിയയിലൂടെ സ്തനങ്ങൾ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. ഇത്തരം രോഗികളിൽ ഏകദേശം 31 ശതമാനം പേർക്ക് സ്തനങ്ങളുടെ സ്വാഭാവിക പുനർനിർമ്മാണം സംഭവിക്കും. അതിൽ തന്നെ 10 ശതമാനം പേർക്ക് ഈ പ്രക്രിയക്ക് കാല താമസം നേരിടും.
ബ്രസ്റ്റ് ക്യാൻസർ ചികിത്സയുടെ ഭാഗമായി സ്തനങ്ങൾ നീക്കം ചെയ്യുന്നവർക്ക് ആശ്വാസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ക്യാൻസറിനെ തുടർന്നുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം സംവേദനക്ഷമത വീണ്ടെടുക്കുന്ന ഒരു ‘ബയോണിക്’ ബ്രെസ്റ്റ് ഇപ്പോൾ രോഗികളിൽ പരീക്ഷിച്ചു വരികയാണ് എന്ന വാർത്ത ലോകമെങ്ങുമുള്ള രോഗികൾക്ക് ആശ്വാസം പകരുന്നതാണ്. മാസ്റ്റെക്ടമി നടത്തിയ സ്ത്രീകളെ സഹായിക്കുന്നതിനാണ് ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇംപ്ലാൻ്റ് ചെയ്യാവുന്ന ഈ ഉപകരണം ചെറുതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമാണ്. കൂടാതെ ഒരു ചെറിയ സെൻസറും ഉണ്ട്. സംവേദന ക്ഷമത പ്രദാനം ചെയ്യാൻ പുതിയ കൃത്രിമ സ്തനത്തിന് സാധിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടമായി ശാസ്ത്രലോകം എടുത്തു കാണിക്കുന്നത്. കോപ്പൻഹേഗൻ സർവകലാശാലയുടെ പഠനമനുസരിച്ച് സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം സ്ത്രീയുടെ ലൈംഗിക ജീവിതവും മെച്ചപ്പെടുത്തുന്നതിനൊപ്പം മസ്‌ടെക്‌ടമിയ്‌ക്കൊപ്പമുള്ള ദീർഘകാല വേദനയെ ലഘൂകരിക്കാനും ഈ ഉപകരണം ഉപകാരപ്പെടും .
ക്യാൻസർ മൂലം സ്തനങ്ങൾ മുറിച്ചുമാറ്റിയവർക്ക് സ്പർശന അനുഭവവും ലൈംഗിക സുഖവും അനുഭവിക്കാൻ സാധിക്കുമെന്ന് പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി പ്രൊഫസറും ബ്രെസ്റ്റ് പ്രോജക്‌റ്റിലെ പ്രധാന അന്വേഷകനുമായ പ്രൊഫസർ സ്റ്റേസി ലിൻഡൗ വിശദീകരിച്ചു . സംവേദന ക്ഷമതയുള്ള കൃത്രിമ സ്തനങ്ങൾ നിർമ്മിക്കുന്നതിൽ 20 വർഷത്തോളമായി പല പരീക്ഷണങ്ങൾ ശാസ്ത്രലോകത്ത് നടക്കുന്നുണ്ട്. ബയോണിക് ബ്രെസ്റ്റ്’ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ജീവനുള്ള കോശങ്ങളെ സംയോജിപ്പിച്ച് സ്തന പുനർനിർമ്മാണത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ആണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത് എന്ന് ലണ്ടൻ ബ്രെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സർജനായ പ്രൊഫസർ കെഫാ മൊക്ബെൽ പുതിയ സാങ്കേതികവിദ്യയെ കുറിച്ച് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി യുവാവ് ഒരു ഹൃദയാഘാതം മൂലം മരണമടഞ്ഞു. 35 വയസ്സ് മാത്രം പ്രായമുള്ള റെവിൻ എബ്രഹാം ഫിലിപ്പ് ആണ് അകാലത്തിൽ മരണത്തിന് കീഴടങ്ങിയത്. യുകെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപിൽ ആണ് റെവിൻ കുടുംബമായി താമസിച്ചിരുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകന്‍ റെവിൻ രണ്ടുവർഷം മുൻപാണ് യു കെയിൽ എത്തിയത്.
മൂന്ന് ദിവസം മുൻപ് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഐല്‍ ഓഫ് വൈറ്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നേഴ്സായ ബിസ്മി ആണ് ഭാര്യ. നാല് വയസുകാരി ഇസ എല്‍സ റെവിന്‍ ഏക മകളാണ്. മാതാവ്: എല്‍സി എബ്രഹാം. സഹോദരി: രേണു അന്ന എബ്രഹാം. സഹോദരി ഭര്‍ത്താവ്: കെമില്‍ കോശി
മൃതസംസ്കാരം നാട്ടിൽ നടത്താനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
റെവിൻ എബ്രഹാം ഫിലിപ്പിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കഴിഞ്ഞദിവസം മലയാളി യുവാവ് അയർലൻഡിലെ കിൽക്കെനിയിൽ മരിച്ചിരുന്നു. 38 വയസ്സ് മാത്രം പ്രായമുള്ള അനീഷ് ശ്രീധരനാണ് അകാലത്തിൽ വിടവാങ്ങിയത്. അനീഷ് കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരണമടയുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇനിമുതൽ ഇംഗ്ലണ്ടിലും വെയിൽസിലും മോഷ്ടിക്കപ്പെട്ട ഫോണുകൾ കണ്ടെത്തുന്നതിനായി കൂടുതൽ അധികാരങ്ങൾ പോലീസിന് നൽകാൻ തീരുമാനമായി. ഇതിൻറെ ഭാഗമായി മോഷ്ടിച്ച ഫോണുകൾക്കോ മറ്റ് ഇലക്ട്രോണിക് ജിയോടാഗ് ചെയ്ത വസ്തുക്കൾക്കോ വേണ്ടി തിരയുന്നതിന് വാറണ്ടില്ലാതെ തന്നെ നിയമപാലകർക്ക് സാധിക്കും . പരാതി കിട്ടിയാൽ ഉടനെ നടപടി സ്വീകരിക്കാൻ ഇതുമൂലം പോലീസിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം സാധനങ്ങൾ മോഷ്ടിക്കുന്ന കുറ്റവാളികൾക്ക് തങ്ങളുടെ മോഷണ മുതൽ ഒളിപ്പിക്കാൻ കുറച്ച് സമയം ലഭിക്കുന്നതുമൂലം കുറ്റകൃത്യങ്ങൾ വേഗത്തിൽ തെളിയിക്കുന്നതിനും തൊണ്ടിമുതൽ കണ്ടെത്തുന്നതിനും ഇതുമൂലം പോലീസിന് സാധിക്കും എന്നാണ് ഈ മാറ്റത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നത്.
ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന ഈ ബില്ല് പ്രധാനമായും ഇംഗ്ലണ്ടിലും വെയിൽസിലുമാണ് ബാധകമാകുന്നത്. മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങൾ തടയാൻ നിലവിലെ നിയമങ്ങളിൽ ഒട്ടേറെ മാറ്റങ്ങളും ഇന്ന് അവതരിപ്പിക്കുന്ന നിയമങ്ങളിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് കൺസർവേറ്റീവ് പാർട്ടി അവതരിപ്പിക്കാനിരുന്ന ക്രിമിനൽ ജസ്റ്റിസ് ബില്ലിനെ ഉപജീവിച്ചാണ് പുതിയ നിയമ ഭേദഗതികൾ അവതരിപ്പിക്കുന്നത്.
മോഷ്ടിക്കപ്പെട്ട ഒരു വസ്തുവിന്റെ ലൊക്കേഷൻ തിരിച്ചറിഞ്ഞു കഴിഞ്ഞ് കോടതിയിൽ നിന്ന് വാറണ്ട് കിട്ടുക എന്നത് അപ്രായോഗികമായ സാഹചര്യത്തിൽ പോലീസിന് എവിടെയും പരിശോധിക്കുവാൻ അനുവാദം നൽകുന്നതാണ് നിയമത്തിലെ പ്രധാന മാറ്റം. കുറ്റകൃത്യം നടന്നതിനു ശേഷമുള്ള നിർണ്ണായക സമയം പോലീസിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഈ മാറ്റം വഴി സാധിക്കുമെന്ന് ഹോം ഓഫീസ് അഭിപ്രായപ്പെട്ടു. ഇതുകൂടാതെ കുട്ടികളെ വിവിധ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന സാമൂഹിക വിരുദ്ധർക്ക് 10 വർഷം വരെ തടവ് ലഭിക്കുന്ന നിയമനിർമ്മാണവും പരിഗണനയിലുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വീടുകൾക്കുള്ള വർദ്ധിച്ചു വരുന്ന ഇൻഷുറൻസ് പ്രീമിയം തുക മലയാളികളെയും, യു കെ ജനതയെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്. പലപ്പോഴും ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും അടിച്ചേൽപ്പിക്കുന്ന ഉയർന്ന പ്രീമിയം തുക അടയ്ക്കുവാൻ നിർബന്ധിതരാകുകയാണ് പലരും. വീടുകളിൽ സ്വർണ്ണമടക്കം സൂക്ഷിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും അടയ്ക്കേണ്ടിവരുന്നത് ഉയർന്ന തുകയാണ്. പ്രധാനമായും കള്ളന്മാരെ ഭയന്നാണ് ഉള്ളതിനേക്കാൾ കൂടുതൽ സ്വര്‍ണത്തിന്റെ തൂക്കം കാണിച്ചു മിക്കവരും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൊള്ളലാഭത്തിനു അവസരം ഒരുക്കുന്നത്. എന്നാല്‍ ഒരു വീട്ടില്‍ ഉണ്ടാകാവുന്ന വസ്തുക്കളുടെ പരമാവധി മൂല്യം 51000 പൗണ്ട് മാത്രം ആയിരിക്കെ, ഇന്‍ഷുറന്‍സ് കമ്പനികള്‍ പെരുപ്പിച്ചു കാട്ടുന്ന തുകകളിൽ പലപ്പോഴും ഉപഭോക്താക്കള്‍ വീണു പോകുകയാണെന്ന് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. വീടുകളിൽ ഉള്ളതിനേക്കാൾ രണ്ടും മൂന്നും ലക്ഷം പൗണ്ടിന്റെ സാധനങ്ങൾ കൂടുതൽ ഉണ്ടെന്ന് കാണിക്കുന്നതിൽ യാതൊരുവിധ പ്രയോജനവും ഇല്ലെന്നാണ് വിദഗ്ധർ കൂട്ടിച്ചേർക്കുന്നത്. ഒരു മോഷണം മറ്റോ നടന്ന് ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ, വീട്ടുടമ ആവശ്യപ്പെടുന്ന തുക ഉടൻതന്നെ അനുവദിച്ചു നൽകുന്ന ഇൻഷുറൻസ് കമ്പനികൾ ഒന്നും തന്നെയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നഷ്ടമായ വസ്തുക്കളുടെ യഥാർത്ഥ മൂല്യം കൃത്യമായി വിലയിരുത്തി, അത് സംബന്ധിച്ച് ആവശ്യമായ തെളിവുകൾ അവർ ആവശ്യപ്പെടുന്നുണ്ട്. ഡയമണ്ട് ഒക്കെ നഷ്ടപ്പെടുന്നവരുടെ കൈയ്യിൽ നിന്നും ബില്ലുകളും അവയുടെ ചിത്രങ്ങളുമെല്ലാം തന്നെ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്ന സാഹചര്യങ്ങളിൽ കമ്പനികൾ കൃത്യമായി ആവശ്യപ്പെടാറുണ്ട്.
ഇതോടൊപ്പം തന്നെ വീടുകൾ വാടകയ്ക്ക് നൽകുന്നവർ കൃത്യമായ ലാൻഡ് ലോർഡ് ഇൻഷുറൻസ് എടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വാടകയ്ക്ക് നൽകുന്ന വീടുകൾ ബിസിനസ് കാറ്റഗറിയിൽ ഉൾപ്പെടുന്നതിനാൽ, അവിടെ താമസിക്കുന്നവർക്ക് അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാനുള്ള അവകാശമുണ്ട്. അത്തരം ക്ലെയിമുകളിൽ വീട്ടുടമക്ക് ലാന്‍ഡ് ലോര്‍ഡ് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയും വീട്ടുടമയുടേതായി മാറും. എന്നാൽ ലാൻഡ് ലോർഡ് ഇൻഷുറൻസ് പ്രീമിയം തുകകൾ പലപ്പോഴും വൻതോതിലാണ് ഈടാക്കപ്പെടുന്നത്. 2023 ലെ മോശം കാലാവസ്ഥ മൂലം റെക്കോര്‍ഡ് തുകയായ 585 മില്യണ്‍ പൗണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്ന സാഹചര്യത്തില്‍ ഇത്തവണ ഓരോ കമ്പനിയും പ്രീമിയം ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ കൃത്യമായ ധാരണയിൽ എത്തി മാത്രമേ ഇൻഷുറൻസ് പ്രീമിയം തുകകൾ സ്വീകരിക്കാവൂ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തടങ്കലിൽ വെച്ചിരിക്കുന്ന ബ്രിട്ടീഷ് വയോധിക ദമ്പതികളെ ഉടൻ മോചിപ്പിക്കുമെന്ന് താലിബാൻ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി ഒന്നിന് രാജ്യത്തെ ബാമിയാൻ പ്രവിശ്യയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പീറ്റർ റെയ്‌നോൾഡ്‌സ് (79), ഭാര്യ ബാർബി (75) എന്നിവർ അറസ്റ്റിലായത്. ദമ്പതികൾക്കൊപ്പം ഒരു അമേരിക്കൻ പൗരനെയും ഒരു അഫ്ഗാൻകാരനെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. അവരുടെ കുടുംബത്തെ പിന്തുണയ്ക്കുന്നതായി യുകെ വിദേശകാര്യ ഓഫീസ് തിങ്കളാഴ്ച അറിയിച്ചിരുന്നു.
അറസ്റ്റിലായ മൂന്ന് വിദേശ പൗരന്മാർക്കും അഫ്ഗാൻ പാസ്‌പോർട്ടും ദേശീയ ഐഡി കാർഡും ഉണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാനുള്ള കാരണം എന്താണെന്ന് ഇതുവരെ താലിബാൻ വ്യക്തമാക്കിയിട്ടില്ല. 18 വർഷമായി ബ്രിട്ടീഷ് ദമ്പതികൾ അഫ്ഗാനിസ്ഥാനിൽ അമ്മമാർക്കും കുട്ടികൾക്കും ഉൾപ്പെടെ പരിശീലന പരിപാടികൾ നടത്തി വരുകയായിരുന്നു. 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം താലിബാൻ നിരോധിക്കുകയും സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തിട്ടും അവരുടെ പ്രവർത്തനങ്ങൾ പ്രാദേശിക അധികാരികൾ അംഗീകരിച്ചിരുന്നു.
രണ്ട് ആഴ്ചയിലേറെയായി ഇവരെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്ന് മകൾ സാറ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ബാത്ത് സർവ്വകലാശാലയിൽ വച്ച് കണ്ടുമുട്ടിയ ദമ്പതികൾ 1970-ൽ കാബൂളിൽ വച്ച് ആണ് വിവാഹിതരായത് . 2009 മുതൽ അവർ കാബൂളിലെ അഞ്ച് സ്കൂളുകളിൽ അമ്മമാരെയും കുട്ടികളെയും പരിശീലിപ്പിക്കുന്ന ബാമിയാനിലെ ഒരു പ്രോജക്റ്റിലും പരിശീലന പദ്ധതികൾ നടത്തിവരുകയായിരുന്നു.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനാൽ ഭൂരിഭാഗം ബ്രിട്ടീഷ് വംശജരും അഫ്ഗാനിസ്ഥാനിൽ നിന്ന് വിട പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ജീവനക്കാരിൽ ഭൂരിപക്ഷവും നിർബന്ധിച്ചത് കൊണ്ട് പീറ്റർ റെയ്‌നോൾഡ്‌സും (79), ഭാര്യ ബാർബി (75) യും അവിടെത്തന്നെ തുടരുകയായിരുന്നു. തടങ്കലിലായതിനുശേഷം തുടക്കത്തിൽ തങ്ങളുടെ മക്കളുമായി മെസ്സേജുകളിലൂടെ ബന്ധം നിലനിർത്താൻ അവർക്ക് സാധിക്കുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷേ ഏതാനും ദിവസങ്ങൾക്ക് ശേഷം ദമ്പതികളുടെ ഒരു വിവരവും ലഭിക്കുന്നില്ല എന്നാണ് മകൾ പറഞ്ഞത്. സന്ദേശങ്ങൾ നിലച്ചിട്ട് രണ്ടാഴ്ചയിലേറെയായതിനാൽ അവർ കഠിന തടങ്കലിലാണെന്ന് ഭയപ്പെടുന്നതായി നോർത്താംപ്ടൺഷെയറിലെ ഡാവെൻട്രിയിൽ താമസിക്കുന്ന മിസ് എൻറ്റ്വിസിൽ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ മാതാപിതാക്കളെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് മിസ് എൻറ്റ്വിസ്റ്റലും അവളുടെ മൂന്ന് സഹോദരങ്ങളും താലിബാന് ഒരു കത്ത് എഴുതിയിട്ടുണ്ട്. സ്ട്രോക്ക് വന്നതിനുശേഷം തന്റെ പിതാവിന് ഹൃദ് രോഗത്തിനുള്ള മരുന്ന് കഴിക്കുന്നതായും തടങ്കലിൽ അത് ലഭ്യമാണോ എന്ന ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.
രണ്ട് ബ്രിട്ടീഷ് പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ തടവിലാക്കിയതായി വിദേശകാര്യ ഓഫീസ് അറിയിച്ചു. എന്നാൽ യുകെ താലിബാനെ അംഗീകരിക്കാത്തതിനാലും കാബൂളിൽ എംബസി ഇല്ലാത്തതിനാലും സഹായം നയതന്ത്ര സഹായം ലഭ്യമാക്കാൻ പരിമിതികൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.