ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ ആഴ്ച അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ അപകടത്തിന്റെ യാഥാർത്ഥ കാരണങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി കോക്ക് പിറ്റ് വോയ്സ് റെക്കോർഡിലെ പൈലറ്റുമാരുടെ അവസാന സന്ദേശങ്ങൾ വിലയിരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ബോയിംഗ് 787 വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്സിലായിരുന്നു വോയ്സ് റെക്കോർഡർ. ഇന്നലെ ഞായറാഴ്ച രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ഇതിന് സഹായകരമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.
വ്യാഴാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് ഒരു ബ്ലാക്ക് ബോക്സ് ദുരന്തമുണ്ടായി 28 മണിക്കൂർ കഴിഞ്ഞ ഉടനെ ലഭിച്ചിരുന്നു. ഇതിൽ ആണ് വിമാനത്തിൻറെ ഡേറ്റാ റെക്കോർഡ്സ് ഉള്ളത്. രണ്ട് ബ്ലാക്ക് ബോക്സുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് വിമാനാപകടത്തിന്റെ കാരണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുപിടിക്കുന്നത്. യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ ഇന്ത്യൻ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ നിന്നുളള തെളിവുകളോ വിശദീകരണമോ ഇതുവരെ പങ്കുവെച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മോശമായ വിമാനാപകടങ്ങളിലൊന്നിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി എഞ്ചിൻ തകരാറിലും ചിറകുകളുടെ ഫ്ലാപ്പുകളിലും ലാൻഡിംഗ് ഗിയറിലുമുള്ള പ്രശ്നങ്ങളിലുമാണ് അന്വേഷണ ഉദ്യോഗസ്ഥർ തുടക്കം മുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മരിച്ച 279 പേരുടെ ബന്ധുക്കളിൽ ഭൂരിഭാഗവും ഡിഎൻഎ പരിശോധന ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. മരിച്ചവരിൽ 80 പേരെ ഞായറാഴ്ചയോടെ തിരിച്ചറിഞ്ഞതായി അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലെ ഡോക്ടർ രജനീഷ് പട്ടേൽ പറഞ്ഞു. വിമാനത്തിൽ 169 ഇന്ത്യൻ യാത്രക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയനും 12 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് എയർ ഇന്ത്യ പറഞ്ഞു. ഇതിനിടെ അഹമ്മദാബാദിലെ എയർഇന്ത്യ ഡ്രീംലൈനർ അപകടത്തിന്റെ ഇൻഷുറൻസ് ക്ലെയിം രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വിവിധ ഇനങ്ങളിലായി 211 മില്യൻ മുതൽ 280 മില്യൻ ഡോളർ വരെ (2,400 കോടി രൂപ) തുക ഇൻഷുറൻസ് കമ്പനികൾ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. വിമാനത്തിന്റെ ഹൾ (ഫ്യുസലേജ്), സ്പെയർ പാർട്സ്, യാത്രക്കാർ, ചരക്ക്, അപകടത്തിൽപെട്ട മറ്റുള്ളവർ എന്നിങ്ങനെ വിവിധ ഗണങ്ങളിലായാണ് ഇൻഷുറൻസ് ക്ലെയിം നടക്കുക.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ, ഇസ്രായേലിലേക്കും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലേക്കുമുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ ആവശ്യപ്പെട്ട് യുകെ സർക്കാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള സമീപകാല മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സർക്കാരിൻെറ ഈ തീരുമാനം. സംഘർഷം കനത്ത സാഹചര്യത്തിൽ ഇസ്രായേലിന്റെ വ്യോമാതിർത്തി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ ഇനിയും മോശമായേക്കാമെന്ന് യുകെ വിദേശകാര്യ ഓഫീസ് മുന്നറിയിപ്പ് നൽകുന്നു.
യുകെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെൻ്റ് ഓഫീസ് (FCDO) വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും പ്രാദേശിക സംഘർഷ സാധ്യതയും കണക്കിലെടുത്ത് ഇസ്രായേൽ, അധിനിവേശ പലസ്തീൻ പ്രദേശങ്ങൾ, ഇറാൻ, ഈജിപ്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേയ്ക്കുള്ള എല്ലാ യാത്രകൾക്കെതിരെയും മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും FCDO അലേർട്ടുകൾ വഴി വിവരങ്ങൾ ശേഖരിക്കാനും FCDO പറയുന്നു.
ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷ ഒരു മുൻഗണനയായി തുടരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ജൂൺ 12-ന് ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങളിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തെയും ഇറാന്റെ പ്രതികാര വ്യോമാക്രമണങ്ങളെയും തുടർന്നാണ് സർക്കാർ ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് എതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ഈ രാജ്യങ്ങളിൽ കുടുങ്ങി പോയ ബ്രിട്ടീഷ് പൗരന്മാരും ഉണ്ട്. വർദ്ധിച്ചുവരുന്ന സംഘർഷത്തിന് മുൻകരുതലായി യുകെ മിഡിൽ ഈസ്റ്റിലേയ്ക്ക് കൂടുതൽ ആർഎഎഫ് ജെറ്റുകൾ വിന്യസിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദിൽ പറന്നുയർന്ന ഉടനെ തകർന്നുവീണ വിമാനാപകടത്തിൽപ്പെട്ട് കൊല്ലപ്പെട്ട യു കെ മലയാളി നേഴ്സിന് പോർട്ട്സ്മൗത്ത് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പോർട്ട്സ്മൗത്ത് ക്യുഎ ഹോസ്പിറ്റലിലെ നേഴ്സായ രഞ്ജിത ഗോപകുമാറിന്റെ അകാലവിയോഗത്തിൽ കണ്ണീരോടുകൂടിയാണ് സഹപ്രവർത്തകർ ഒത്തുകൂടിയത്. തങ്ങളിൽ ഒരാളായി ആതുര സേവന രംഗത്ത് ഏറ്റവും ആത്മാർത്ഥമായി ജോലി ചെയ്തിരുന്ന രഞ്ജിത ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന നഗ്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞിട്ടില്ലെന്നാണ് പലരുടെയും വാക്കുകളിൽ നിന്നും ദുഃഖത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്.
രഞ്ജിത രോഗി പരിപാലനത്തിലും പെരുമാറ്റത്തിലും ഏറ്റവും എളിമയും വിനയവും ഉള്ള വ്യക്തിയായിരുന്നു എന്ന് ക്യുഎ ആശുപത്രിയിൽ അവരോടൊപ്പം ജോലി ചെയ്തിരുന്ന ലീന ഫർട്ടാഡോ പറഞ്ഞു. രഞ്ജിതയെ ഒരിക്കൽ കണ്ടുമുട്ടിയാൽ നമ്മൾക്ക് അവളെ മറക്കാൻ കഴിയില്ലെന്ന് ഇടറുന്ന സ്വരത്തോടെയാണ് അവർ പറഞ്ഞത്. എപ്പോഴും പുഞ്ചിരിക്കുന്ന പ്രകാശം പരത്തുന്ന രഞ്ജിതയുടെ മരണത്തെ കുറിച്ച് പറയാൻ വാക്കുകളില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. രഞ്ജിത എല്ലാവരോടുമുള്ള പെരുമാറ്റത്തിൽ ബഹുമാനവും ഊഷ്മളതയും പുലർത്തിയിരുന്നതായി പോർട്ട്സ്മൗത്ത് ക്യുഎ യിൽ കട നടത്തുന്ന മലയാളിയായ എൽദോസ് മാത്യു പറഞ്ഞു.
ഏകദേശം ഒരു വർഷം മുൻപാണ് രഞ്ജിത യുകെയിൽ നേഴ്സായി എത്തിയത്. നേരത്തെ രഞ്ജിത ഒമാനിലായിരുന്നു ജോലി ചെയ്തിരുന്നത്. തൻറെ വീടിൻറെ പണി പൂർത്തിയാക്കി കേരളത്തിൽ തിരിച്ചെത്തി സർക്കാർ സർവീസിൽ ജോലി ചെയ്യണമെന്നതായിരുന്നു രഞ്ജിത മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹം. അതിൻറെ നടപടിക്രമങ്ങൾക്കായി കേരളത്തിൽ എത്തി മടങ്ങുന്നതിനിടെയാണ് വിമാനാപകടത്തിൽ രഞ്ജിതയ്ക്ക് ജീവൻ നഷ്ടമായത്. രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ 10-ാം ക്ലാസ് വിദ്യാർഥിയും മകൾ ഇതിക 7-ാം ക്ലാസ് വിദ്യാർഥിനിയുമാണ്. മുത്തശ്ശി തുളസിക്കൊപ്പം പണിതീരാത്ത വീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്. രണ്ട് സഹോദരന്മാരുണ്ട്. രഞ്ജിതയുടെ പിതാവ് ഗോപകുമാർ നേരത്തെ മരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ലൂട്ടൺ വിമാനത്താവളത്തിലെ ഒരു ബഹുനില കാർ പാർക്കിംഗ് ഏരിയയിൽ നിന്ന് ഒരു വാഹനം വീണതിനെ തുടർന്ന് ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. അപകടം ഉണ്ടായ ഉടൻ തന്നെ കാർ പാർക്ക് വണ്ണിലേക്ക് അടിയന്തര സേവനങ്ങൾ വിളിച്ചതായും ഒരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. ആംബുലൻസും ഫയർഫോഴ്സും ഉൾപ്പെടെ തങ്ങളുടെ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചതായി ബെഡ്ഫോർഡ്ഷയർ പോലീസ് പറഞ്ഞു.
അപകടത്തിൽപ്പെട്ട വാഹനം കാർ പാർക്കിങ്ങിന്റെ മുകളിലത്തെ നിലയിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടം നടന്ന സ്ഥലമായ ടെർമിനൽ കാർ പാർക്ക് വൺ പ്രധാന വിമാനത്താവള കെട്ടിടത്തിൽ നിന്ന് നാല് മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ്. വാഹനമോടിക്കുന്നവർക്ക് അവരുടെ വാഹനങ്ങൾ സ്വയം പാർക്ക് ചെയ്യാനോ മീറ്റ്-ആൻഡ്-ഗ്രീറ്റ് സേവനങ്ങൾ ഉപയോഗിക്കാനോ ഉള്ള ഓപ്ഷനുകൾ ഉണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹനങ്ങൾ വിമാനത്താവളത്തിന്റെ മിഡ്-സ്റ്റേ കാർ പാർക്കിലേയ്ക്ക് വഴിതിരിച്ചുവിടുമെന്ന് ഒരു പ്രസ്താവനയിൽ എയർപോർട്ട് അധികൃതർ പറഞ്ഞു. 2023 ഒക്ടോബറിൽ ഉണ്ടായ തീപിടുത്തത്തിൽ 1,400 വാഹനങ്ങൾ നശിച്ച സ്ഥലത്തിന് അടുത്തായിട്ടാണ് അപകടം നടന്ന സ്ഥലം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2025 ലെ ആദ്യ അഞ്ച് മാസങ്ങളിൽ യുകെയിലേക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ വർദ്ധിച്ചതായുള്ള റിപോർട്ടുകൾ പുറത്തുവന്നു. സർക്കാർ പോസ്റ്റ്-സ്റ്റഡി വർക്ക് നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. യുകെ ഹോം ഓഫീസ് ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്.
2025 ജനുവരി മുതൽ മെയ് വരെ 76,400 വിദ്യാർത്ഥികൾ ആണ് യുകെ പഠന വിസയ്ക്ക് അപേക്ഷിച്ചത് . 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29% വർദ്ധനവ് ആണ് ഇത് . മെയ് മാസത്തിൽ മാത്രം 18,500 പഠന വിസ അപേക്ഷകൾ ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ വർഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ 19% കൂടുതൽ ആണ് . സ്റ്റുഡൻറ് വിസയിൽ എത്തിയവരുടെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ കാലയളവ് 2 വർഷത്തിൽ നിന്ന് 18 മാസമായി വെട്ടി കുറച്ചിരുന്നു നയമാറ്റം നിലവിൽ വന്നതിനു ശേഷമുള്ള ആദ്യ സ്ഥിതിവിവര കണക്കുകളാണ് ഹോം ഓഫീസ് പുറത്തു വിട്ടിരിക്കുന്നത്.
സ്റ്റുഡൻറ് വിസയിലെ നയമാറ്റം പുതിയതായി അപേക്ഷിക്കുന്നവരെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്റ്റുഡൻറ് വിസയിൽ എത്തുന്നവർക്ക് ഡിപെൻഡൻഡ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന കാര്യത്തിലും പിന്നീട് ജോലി കിട്ടി പിആർ ലഭിക്കുന്നതിനും ഒട്ടേറെ നിയന്ത്രണങ്ങൾ സർക്കാർ വരുത്തിയിരുന്നു. കൂടുതൽ വിദ്യാർത്ഥികൾ സുരക്ഷിതവും കൂടുതൽ സ്ഥിരതയുള്ളതുമായ രാജ്യമായി യുകെയെ കരുതുന്നതായി ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്റ്റഡി ഗ്രൂപ്പിലെ വിദേശകാര്യ ഡയറക്ടർ റൂത്ത് ആർനോൾഡ് പറഞ്ഞു. എന്നാൽ ഏജൻസികൾ ഇപ്പോഴും യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനം നൽകുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. യുകെയിലേയ്ക്ക് പഠനത്തിനായി എത്തുന്ന മലയാളി വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ ഇടിവ് ഉണ്ടായിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡെവോണിൽ സ്കൈ ഡൈവിങ്ങിനിടെ രണ്ട് പേർ ദാരുണമായി കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അപകടത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടു കൂടി ഹോണിറ്റണിനടുത്തുള്ള ഡങ്കസ്വെൽ എയർഡ്രോമിലേയ്ക്ക് അടിയന്തിര സേവനങ്ങളെ വിളിപ്പിച്ചതായി കോൺവാൾ പോലീസ് പറഞ്ഞു. അപകടത്തിൽ പെട്ടവർ സ്കൈഡൈവർമാർ ആണെന്നും ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചതായും പോലീസ് അറിയിച്ചു. അവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അറിയുന്നവർ വിവരം നൽകണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഡെവണിന്റെ സോമർസെറ്റുമായുള്ള അതിർത്തിയോട് ചേർന്ന് ബ്ലാക്ക്ഡൗൺ ഹിൽസ് പ്രദേശത്തുള്ള ഡങ്കസ്വെൽ എയറോഡ്രോം ഒരു മുൻ ആർഎഎഫ് സൈറ്റാണ്. എയറോഡ്രോമിന്റെ വെബ്സൈറ്റ് പ്രകാരം രണ്ടാം ലോകമഹായുദ്ധസമയത്ത് യുഎസ് നാവിക താവളമായി സ്ഥാപിച്ച സമുദ്രനിരപ്പിൽ നിന്ന് 839 അടി ഉയരത്തിൽ ഉള്ള എയർ ഫീൽഡാണിത് . സ്ഥിതിവിവരക്കണക്കനുസരിച്ച് യുകെയിൽ സ്കൈഡൈവിംഗ് മരണങ്ങൾ അപൂർവമാണ്. ടാൻഡം ജമ്പുകൾ പ്രത്യേകിച്ച് സുരക്ഷിതമാണ് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . 2001 മുതൽ 2020 വരെയുള്ള കാലയളവിൽ യുകെയിൽ ടാൻഡം സ്കൈഡൈവ് മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷൻ മുമ്പ് പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്രയേലും ഇറാനും തമ്മിലുള്ള പോരാട്ടം തീവ്രമാകുന്ന സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിലേയ്ക്ക് കൂടുതൽ RAF ജെറ്റുകൾ അയക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ടൈഫൂണുകളും എയർ-ടു-എയർ ഇന്ധനം നിറയ്ക്കുന്നവയും ഉൾപ്പെടെയുള്ള സൈനിക വിമാനങ്ങൾ മേഖലയിലുടനീളമുള്ള അടിയന്തിര സഹായത്തിനായി അയച്ചതായി സർ കെയർ സ്റ്റാർമർ പറഞ്ഞു. സംഘർഷം ലഘൂകരിക്കുന്നതിനായി സഖ്യകക്ഷികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലേയ്ക്ക് പോകുന്ന അവസരത്തിലാണ് പ്രധാനമന്ത്രി ഈ പരാമർശം നടത്തിയത്. സംഘർഷത്തിൽ ഇസ്രയേലിനെ പ്രതിരോധിക്കാൻ യുകെ പങ്കാളിയാകുമോ എന്ന വിഷയത്തിൽ കൂടുതലായൊന്നും അദ്ദേഹം പ്രതികരിച്ചില്ല. എന്നാൽ ഇറാന്റെ ആണവ പദ്ധതിയെ കുറിച്ച് യുകെയ്ക്ക് ദീർഘകാലമായി ആശങ്കകൾ ഉണ്ടെന്നും ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
ഇസ്രായേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമഗതാഗതം താറുമാറായത് യുകെ മലയാളികളുടെ യാത്രയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ലണ്ടനിലേയ്ക്കും തിരിച്ചുമുള്ള ഒട്ടേറെ വിമാന സർവീസുകൾ ആണ് വഴിതിരിച്ച് വിടുകയോ പുറപ്പെട്ട സ്ഥലത്തേയ്ക്ക് തന്നെ തിരിച്ചയക്കുകയോ ചെയ്തത്. നിലവിൽ ഇറാന്റെ വ്യോമാതിർത്തി പൂർണ്ണമായും ശൂന്യമാണ്. കഴിഞ്ഞ ദിവസം മാത്രം എയർ ഇന്ത്യ 11 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഇതിൽ അഞ്ചു വിമാനങ്ങൾ പുറപ്പെട്ടിടത്തേക്കു തന്നെ മടക്കിയയച്ചു. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രൂമിങ് ഗ്യാങ്ങുകളെ കുറിച്ച് ദേശീയതലത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുകെ പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ. ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ ലൈംഗിക പീഡനത്തിന്റെ ഡേറ്റയും വ്യാപ്തിയും പരിശോധിച്ച ബറോണസ് ലൂയിസ് കേസിയുടെ റിപ്പോർട്ടിൽ നിന്നുള്ള ശുപാർശയനുസരിച്ചാണ് പ്രധാനമന്ത്രി ഈ നീക്കം സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലുമായാണ് അന്വേഷണം നടക്കുക. നേരത്തെ ഇത്തരം സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്തതിന് സർ കിയർ സ്റ്റാർമർ വിമർശനം നേരിട്ടിരുന്നു.
2025 ൻെറ ആരംഭത്തിൽ ഒരു ദേശീയ അന്വേഷണം എന്ന ആശയം സർക്കാർ നിരസിച്ചിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി പ്രൊഫസർ അലക്സിസ് ജെയ് നടത്തിയ അന്വേഷണത്തിൽ ഇവ ഉൾപെടുന്നുണ്ടെന്നായിരുന്നു സർക്കാരിൻെറ അവകാശ വാദം. എന്നാൽ ഇപ്പോൾ ബറോണസ് ലൂയിസ് കേസി സമീപകാല തെളിവുകൾ അവലോകനം ചെയ്ത് പുതിയ അന്വേഷണം ശുപാർശ ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് മാറ്റിയിരിക്കുന്നത്.
കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ സംസാരിക്കവെ ബറോണസ് ലൂയിസിൻെറ കണ്ടെത്തലുകൾ താൻ അംഗീകരിക്കുന്നുവെന്നും വിഷയത്തിൽ നിയമപ്രകാരമുള്ള അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ആരംഭിക്കാൻ കുറച്ച് സമയമെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. റോതർഹാം, റോച്ച്ഡെയ്ൽ തുടങ്ങിയ പട്ടണങ്ങളിലെ ഗുണ്ടാസംഘങ്ങൾ വെളുത്ത വംശജരായ പെൺകുട്ടികളെ ദുരുപയോഗം ചെയ്ത കേസുകൾ ദേശീയ ശ്രദ്ധ നേടിയിരുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ വ്യാപ്തിയും കാരണങ്ങളും അവലോകനം ചെയ്യുന്ന ബറോണസ് കേസിയുടെ റിപ്പോർട്ട്, ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറിന്റെ കോമൺസ് പ്രസ്താവനയ്ക്കൊപ്പം പുറത്തിറക്കും. അതേസമയം സർക്കാർ അന്വേഷണം നേരത്തെ ആരംഭിക്കേണ്ടതായിരുന്നെന്ന് കെമി ബാഡെനോക്ക്, നിഗൽ ഫാരേജ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ ബ്രിട്ടീഷ് പൗരന്മാർക്ക് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. 169 ഇന്ത്യൻ പൗരന്മാരും 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനും ഉൾപ്പെടെ 242 യാത്രക്കാരും വിമാന ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 40 കാരനായ ബ്രിട്ടീഷ് പൗരനായ വിശ്വാഷ് കുമാർ രമേശ് എന്ന യാത്രക്കാരൻ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അദ്ദേഹം പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച ബ്രിട്ടീഷ് പൗരന്മാരിൽ ഭൂരിപക്ഷവും ഇന്ത്യയിൽ നിന്ന് കുടിയേറിയവരാണ്. റോയൽ ഡെർബി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജോഷിയും ഭാര്യയും കുട്ടികളും ഇന്ത്യയിൽ വന്ന് മടങ്ങുന്ന സമയത്താണ് അപകടത്തിൽ ജീവൻ നഷ്ടമായത്. റോയൽ ഡെർബി ആശുപത്രിയിൽ റേഡിയോളജിസ്റ്റായിരുന്നു പ്രതീക് ജോഷി. അകീൽ നാനാബാവ, ഭാര്യ ഹന്ന, അവരുടെ നാല് വയസ്സുള്ള മകൾ സാറ എന്നിവർ മലേഷ്യയിലും ഇന്തോനേഷ്യയിലും അവധിക്കാലം ആഘോഷിക്കാൻ പോയതായിരുന്നു. 39 വയസ്സുള്ള ഫിയോംഗലും 45 വയസ്സുള്ള ജാമി ഗ്രീൻലോ-മീക്കും സൗത്ത് ലണ്ടനിലും കെന്റിലെ റാംസ്ഗേറ്റിലും വെൽനസ് ഫൗണ്ടറി നടത്തുന്നവരായിരുന്നു.
241 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഇന്ത്യയിലെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ഇൻഷുറൻസ് ക്ലെയിം ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അന്തേവാസികളുടെ ഗുരുതരാവസ്ഥ കൂടി പരിഗണിച്ച് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മരിച്ച ഓരോ യാത്രക്കാരന്റെയും കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. വ്യോമയാനം, ലൈഫ്, വ്യക്തിഗത അപകടം എന്നിങ്ങനെ ഇൻഷുറൻസിന്റെ നിരവധി തലങ്ങളിൽ ഇരകളുടെ കുടുംബങ്ങൾക്ക് കൂടുതൽ നഷ്ടപരിഹാരവും പിന്തുണയും നൽകുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.
ഒരു യാത്രക്കാരന് ഏകദേശം 2.8 കോടി രൂപ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്ന യൂറോപ്യൻ യൂണിയൻ പരിരക്ഷ യൂറോപ്പിലേക്കോ പുറത്തേക്കോ പോകുന്ന എല്ലാ വിമാനക്കമ്പനികൾക്കും ബാധകമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇതുവരെയുള്ളതിൽ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇന്നലെയെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ഇന്നലെ വെസ്റ്റ് സഫോക്കിലെ സാന്റൺ ഡൗൺഹാമിൽ താപനില 29.4°C ആയിരുന്നു. ചൂടിനെ തുടർന്ന്, വെള്ളിയാഴ്ച രാത്രി ഈസ്റ്റേൺ , സൗത്ത് ഈസ്റ്റേൺ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലിനുള്ള ആംബർ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതേസമയം യുകെയിലെ മറ്റു സ്ഥലങ്ങളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് വെള്ളപ്പൊക്കം, വൈദ്യുതി തടസ്സം, ട്രെയിൻ, ബസ് സർവീസുകൾ തടസ്സപ്പെടൽ തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി.
മെയ് 1 ന് ലണ്ടനിലെ ക്യൂവിൽ 29.3°C രേഖപ്പെടുത്തിയിരുന്നു. വെസ്റ്റ് സഫോക്കിലെ സാന്റൺ ഡൗൺഹാമിൽ ഏറ്റവും ചൂടേറിയ താപനില 29.4°C രേഖപ്പെടുത്തിയപ്പോൾ, സ്കോട്ട്ലൻഡിലെ ഏറ്റവും ചൂടേറിയ ദിവസം അനുഭവപ്പെട്ടത് മൊറേയിലെ ലോസിമൗത്തിൽ 25.7°C ആയിരുന്നു. തെക്കുകിഴക്കൻ മേഖലയിലെ താപനില ഈ സമയത്ത് ശരാശരിയേക്കാൾ 9–10°C കൂടുതലാണെന്ന് മെറ്റ് ഓഫീസ് പറയുന്നു.
സസെക്സിലെ ഈസ്റ്റ്ബോൺ മുതൽ വടക്കൻ നോർഫോക്കിലെ ക്രോമർ വരെ ഇടിമിന്നലിനുള്ള ആംബർ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ശനിയാഴ്ച രാവിലെ 5:00 വരെ ഇത് പ്രാബല്യത്തിൽ ഉണ്ട്. മുന്നറിയിപ്പിന് കീഴിലുള്ള പ്രദേശങ്ങളിൽ 30–50 മില്ലിമീറ്റർ മഴയും 40–50 മൈൽ വേഗതയിൽ കൂടുതൽ കാറ്റും ഉണ്ടാകാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ഇടയ്ക്കിടെയുള്ള ഇടിമിന്നലും ശക്തമായ മഴയും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾ അത്യാവശ്യമെങ്കിൽ മാത്രമേ റോഡ് വഴി യാത്ര ചെയ്യാവു എന്നും അധികൃതർ അറിയിച്ചു.