Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏപ്രിൽ 2-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ താരിഫുകൾക്ക് എതിരെ ശക്തമായി പ്രതികരിച്ച് ചൈന. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 34% അധിക നികുതിയാണ് ഏപ്രിൽ 10 മുതൽ ചൈന ഏർപ്പെടുത്തുക. ഇത് ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും സാമ്പത്തിക വിപണികളിൽ കോളിളക്കമുണ്ടാക്കുകയും ചെയ്‌തു കഴിഞ്ഞു. ബുധനാഴ്ച ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള ഓഹരി വിപണിയിൽ ഏകദേശം 5 ട്രില്യൺ ഡോളറിൻെറ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

യുകെയിലെ എഫ്‌ടി‌എസ്‌ഇ 100 തിങ്കളാഴ്ച മുതൽ 7% ത്തിലധികം ഇടിഞ്ഞു. കോവിഡ് -19 പ്രതിസന്ധിയുടെ ആദ്യ ദിവസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും ഇടിവ് ഉണ്ടാകുന്നത്. യുഎസും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വ്യാപാര സംഘർഷം ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന വ്യാപാര യുദ്ധം, ഉയർന്ന പണപ്പെരുപ്പത്തിനും മന്ദഗതിയിലുള്ള വളർച്ചയ്ക്കും കാരണമാകുമെന്ന് യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ മുന്നറിയിപ്പ് നൽകി. ഇതിനകം തന്നെ ദുർബലമായ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുമെന്ന് ഐ‌എം‌എഫ് ആശങ്ക പ്രകടിപ്പിച്ചു.

ചൈനയ്ക്ക് പുറമെ വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കും ട്രംപ് തീരുവ ചുമത്തി. യുകെ കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി യുകെ സർക്കാർ യുഎസുമായി ചർച്ച തുടരുമെന്ന് യുകെ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ചർച്ചകളുടെ ഭാഗമായി, പ്രധാന ടെക് കമ്പനികൾ പ്രതിവർഷം അടയ്‌ക്കേണ്ടതായി വരുന്ന £1 ബില്യൺ ഡിജിറ്റൽ സേവന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ദന്ത ഡോക്ടർമാരുടെ സേവനം ആവശ്യക്കാരിലേയ്ക്ക് എത്തിക്കുന്നതിനുള്ള സർക്കാർ നടപടികൾ സമ്പൂർണ്ണ പരാജയമാണെന്ന വിമർശനം പുറത്തുവന്നു. സർക്കാരിൻറെ പല നടപടികളും പ്രതിസന്ധി കൂടുതൽ വഷളാക്കാൻ കാരണമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴും ദശലക്ഷക്കണക്കിന് രോഗികൾക്ക് ആണ് ദന്തപരിചരണം നിഷേധിക്കുന്നത്. എൻ എച്ച് എസിൽ മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യത്തിൽ പലരും സ്വകാര്യമേഖലയിൽ ചികിത്സ തേടുന്നതിന് നിർബന്ധിതരാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ആണ് കടുത്ത വിമർശനങ്ങൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ടത്.

ദന്ത ചികിത്സ രംഗത്ത് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കഴിഞ്ഞ കൺസർവേറ്റീവ് സർക്കാരിന്റെ കാലത്ത് പുതിയ പദ്ധതികൾ ആരംഭിച്ചിരുന്നു. 1.5 ദശലക്ഷത്തിലധികം അധിക എൻഎച്ച്എസ് ചികിത്സകൾ അല്ലെങ്കിൽ 2.5 ദശലക്ഷം അപ്പോയിൻമെന്റുകൾക്ക് ധനസഹായം നൽകാനുള്ള നടപടികൾ ആണ് സർക്കാർ തലത്തിൽ തുടക്കമിട്ടത് . ഇതിൻറെ ഭാഗമായി അധികമായി ജോലി ചെയ്യുന്ന ദന്ത ഡോക്ടർമാർക്ക് 20,000 പൗണ്ട് ഇൻസെന്റീവ് ലഭിക്കുന്ന സ്കീം സർക്കാർ അവതരിപ്പിച്ചിരുന്നു. ന്യൂ പ്രീമിയം പേഷ്യന്റ് (NPP ) എന്നപേരിൽ അവതരിപ്പിച്ച ഈ പദ്ധതിയിൽ ഓരോ പുതിയ രോഗികളെയും ഡോക്ടർമാർ ചികിത്സിക്കുമ്പോൾ അവർക്ക് ക്രെഡിറ്റ് ലഭിക്കുന്ന സംവിധാനവും ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ചതിനുശേഷം കുറഞ്ഞത് 88 മില്യൺ പൗണ്ട് ചിലവായ NPP, പ്രതിസന്ധി കൂടുതൽ വഷളാകാൻ കാരണമായതായും, എൻഎച്ച്എസ് ദന്തഡോക്ടറെ കാണുന്ന പുതിയ രോഗികളിൽ 3% കുറവ് വന്നതായും ആണ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത് . കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മൊബൈൽ ഡെന്റൽ വാനുകൾ പൂർണ്ണമായും നിന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസിൽ ലഭിക്കുന്ന കുറഞ്ഞ വേതനം മൂലം പല ദന്തഡോക്ടർമാരും സ്വകാര്യമേഖലയിൽ ജോലി സ്വീകരിക്കുന്നതിന് കാരണമായതായി PAC ചൂണ്ടികാണിക്കുന്നു. ശരിയായ വേതനം ലഭിച്ചില്ലെങ്കിൽ കൂടുതൽ ഡോക്ടർമാർ സ്വകാര്യ മേഖലയിലേയ്ക്ക് ചുവടു മാറാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂലൈ 4 – ന് പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സർക്കാർ ഒരു തകർന്ന ആരോഗ്യ പരിപാലന മേഖലയെ ആണ് ലഭിച്ചതെന്നും അത് പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഡിപ്പാർട്ട്മെൻറ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ അധിക തീരുവയാണ് ഇപ്പോൾ എല്ലാവരുടെയും പേടിസ്വപ്നമായി മാറിയിരിക്കുന്നത്. യുകെയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 10 ശതമാനം നികുതിയാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ പങ്കുവെക്കുന്ന വിവരങ്ങൾ അനുസരിച്ച് കടുത്ത ആശങ്കയിലാണ് എല്ലാവരും. യുഎസിൻറെ പുതിയ താരിഫ് നയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സ്കോച്ച് വിസ്കിയുടെ നിര്മാതാക്കളെയാണ്. യുഎസ് ആണ് പ്രധാനമായും സ്കോച്ച് വിസ്കിയുടെ മാർക്കറ്റ് എന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

പ്രതിവർഷം 971 മില്യൺ പൗണ്ട് സ്കോച്ച് വിസ്കി ആണ് യുഎസിലേയ്ക്ക് കയറ്റി അയക്കുന്നത്. ഐസ്ലേ ദ്വീപിൽ കിൽചോമാൻ ഡിസ്റ്റിലറി നടത്തുന്ന ആന്റണി വിൽസ് താരിഫുകൾ വിപണിയിൽ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് കടുത്ത ആശങ്കയിലാണ്. ഇത് വ്യവസായത്തിന് വലിയൊരു തിരിച്ചടിയാണ് എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യുഎസ് തീരുമാനത്തിൽ വന്ന മാറ്റം സ്കോച്ച് വിസ്കിയുടെ വ്യവസായത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത് എന്നാണ് പൊതുവെ എല്ലാവരും അഭിപ്രായപ്പെടുന്നത്. സിംഗിൾ മാൾട്ട് സ്കോച്ച് വിസ്കികൾക്ക് 25 ശതമാനം ലെവി യുഎസ് ഏർപ്പെടുത്തിയതിന് തുടർന്ന് 2019 -ൽ വൻ തിരിച്ചടി നേരിട്ടിരുന്നു. അന്ന് 18 മാസത്തേയ്ക്ക് വിൽപ്പനയിൽ 600 മില്യൺ പൗണ്ട് നഷ്ടം ഉണ്ടായതായി സ്കോട്ടിഷ് വിസ്കി അസോസിയേഷന്റെ കണക്കുകൾ കാണിക്കുന്നത്.

യുഎസ് താരിഫ് കൂട്ടിയതും കൊണ്ട് സ്കോച്ച് വിസ്കിയുടെ നിർമ്മാതാക്കൾ നേരിടുന്നത് വൻ വെല്ലുവിളിയാണ്. വില ഉയർത്തിയാൽ ഉപഭോക്താക്കൾ മറ്റ് ഉത്പന്നങ്ങൾ തേടി പോകും. അതുകൊണ്ടുതന്നെ ഉപഭോക്താവിന് ലഭിക്കുന്ന വിപണി വില മുൻപത്തെ പോലെ തന്നെ പിടിച്ചു നിർത്താൻ തങ്ങളാൽ ആകുന്നതെല്ലാം ചെയ്യുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. സ്കോച്ച് വിസ്കിയെ സംബന്ധിച്ചിടത്തോളം യുഎസിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടേതായ വെല്ലുവിളികൾ ഇല്ല എന്നതാണ് ഒരു പ്രത്യേകത. എന്നിരുന്നാലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ യുഎസ് ഏർപ്പെടുത്തിയ താരിഫ് മാറുമോ എന്ന ആശങ്ക ശക്തമാണ്.തൊഴിൽ ഉടമകളുടെ ദേശീയ ഇൻഷുറൻസ് വർദ്ധിപ്പിച്ച് യുകെ സർക്കാർ കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയതിനെ പുറമെയാണ് നിലവിലെ പ്രശ്നങ്ങൾ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

യുഎസിലേയ്ക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന മിക്ക ഉത്പന്നങ്ങളുടെയും നിർമ്മാതാക്കളുടെ അവസ്ഥ ഇത് തന്നെയാണ്. യുഎസിൻ്റെ താരിഫ് നയം കാർ നിർമ്മാണ മേഖലയേയും വളരെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. യുഎസിലേയ്ക്ക് കയറ്റി അയക്കുന്ന വാഹനങ്ങൾക്ക് 25 ശതമാനം എന്ന പുതിയ നികുതി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു . അടുത്ത കുറെ മാസങ്ങൾക്കുള്ളിൽ കാറിന്റെ നിർമ്മാണ സാമഗ്രികൾക്കും സമാനമായ നികുതി ഏർപ്പെടുത്തും. യുകെയുടെ കാർ കയറ്റുമതിയുടെ ഏകദേശം 17 ശതമാനവും കഴിഞ്ഞവർഷം യു എസിലേയ്ക്ക് ആണ് നടന്നത്. അതുകൊണ്ടു തന്നെ ട്രംപിന്റെ പുതിയ താരിഫ് നയം കാർ നിർമ്മാതാക്കൾക്കും വൻ തിരിച്ചടിയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൂട്ടൻ എയർപോർട്ടിന്റെ വിപുലീകരണത്തിന് സർക്കാർ അംഗീകാരം നൽകി. ബെഡ്‌ഫോർഡ്‌ഷെയർ ആസ്ഥാനമായുള്ള വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതികളിൽ ഉൾപ്പെടുന്നു. പുതിയ പദ്ധതികൾ നടപ്പിലാക്കിയതിനുശേഷം യാത്രക്കാരുടെ എണ്ണം നിലവിലുള്ളതിൽ നിന്നും ഇരട്ടിയായി 32 ദശലക്ഷം ആയി ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യുകെയിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളമായിരുന്നു ലൂട്ടൺ. പ്രതിവർഷം 16.9 ദശലക്ഷം ആളുകൾ ആണ് 132,000 വിമാനങ്ങളിൽ ആയി ഇതുവഴി യാത്ര ചെയ്യുന്നത് . ഒരു പുതിയ ടെർമിനലിൻ്റെ നിർമ്മാണം വിപുലീകരണ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ഇത് കൂടാതെ പുതിയ ടാക്സി വേകൾ, നിലവിലുള്ള ടെർമിനലിൻ്റെ ശേഷി വർദ്ധിപ്പിക്കൽ എന്നിവയും ഉൾപ്പെടുന്നു. വിപുലീകരണ പദ്ധതിയോട് അനുബന്ധമായി 11,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിമാനത്താവള വികസനത്തിനെതിരെ വിമർശനവും ഉയർന്നു വരുന്നുണ്ട്. പ്രാദേശിക ജനങ്ങളുടെ ആശങ്കകൾ സർക്കാർ അവഗണിച്ചതായി കാമ്പെയ്ൻ ഗ്രൂപ്പായ ലഡാക്കൻ്റെ ആൻഡ്രൂ ലംബോൺ പറഞ്ഞു. 2030-ഓടെ നെറ്റ് സീറോയിൽ എത്താനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധതയെ പരിഹസിക്കുന്നതാണ് ഈ വിപുലീകരണം എന്ന് റൂറൽ ചാരിറ്റി CPRE കൂട്ടിച്ചേർത്തു. സെൻട്രൽ ലണ്ടനിൽ നിന്ന് ഏകദേശം 35 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ലൂട്ടൺ, ചെലവ് കുറഞ്ഞ യാത്രകൾക്ക് പേരുകേട്ടതാണ്. യാത്രയ്ക്ക് മാത്രമല്ല യുകെയുടെ സമ്പത്ത് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഈ എയർപോർട്ടിന് നിർണ്ണായകമായ പങ്കുണ്ട് . നേരിട്ടും അല്ലാതെയും 27000 -ലധികം തൊഴിൽ അവസരങ്ങൾ ആണ് എയർപോർട്ടിനോട് അനുബന്ധിച്ച് സൃഷ്ടിക്കപ്പെടുന്നത്. ഓരോ വർഷവും യുകെ സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് ഏകദേശം 1.8 ബില്യൺ പൗണ്ട് ആണ് ലൂട്ടൻ എയർ പോർട്ടിന്റെ സംഭാവന .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിവർപൂളിൽ ഒരു വീടിന് തീപിടിച്ച് പതിമൂന്ന് വയസു മാത്രം പ്രായമുള്ള പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം പ്രെസ്‌കോട്ടിലെ കിംഗ്‌സ്‌വേയിലെ ഒരു മിഡ്-ടെറസ്ഡ് വീടിൻ്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തം കണ്ടെത്തിയതെന്ന് മെഴ്‌സിസൈഡ് പോലീസ് പറഞ്ഞു.

ഒരു പുരുഷനും സ്ത്രീയും അഞ്ച് കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കൗമാരക്കാരി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സമീപസ്ഥലങ്ങളിലേയ്ക്ക് തീ പടരാനുള്ള സാധ്യത പരിശോധിച്ചെന്നും നിലവിൽ അപകടകരമായ സാഹചര്യം ഇല്ലെന്നും പോലീസ് അറിയിച്ചു. അപകടം ഉണ്ടായ സാഹചര്യത്തെ കുറിച്ച് സേനയും മെർസിസൈഡ് ഫയർ ആൻഡ് റെസ്ക്യൂ സർവീസും ഉൾപ്പെട്ട സംയുക്ത അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിധിയുടെ വിളയാട്ടത്തിന്റെ ഫലമായി ചൂടു കണ്ണീരിൽ കുതിർന്ന ഒരു വാർത്തയാണ് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിക്കുന്നത്. സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ യുകെ മലയാളിയും പ്രതിശ്രുത വധുവും ദാരുണമായി കൊല്ലപ്പെട്ടു. യുകെയിൽ എൻജിനീയർ ആയ അഖിൽ അലക്സും ( 27) സൗദിയിൽ നേഴ്സായി ജോലി ചെയ്യുന്ന ടീന (26) യുമാണ് വാഹനാപകടത്തിൽ ധാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും അടുത്ത ജൂൺ 16-ാം തീയതി നാട്ടിൽ വെച്ച് വിവാഹം കഴിക്കാനിരിക്കെയാണ് ദാരുണമായ ദുരന്തം ഉണ്ടായത് .

വയനാട് അമ്പലവയൽ ഇളയിടത്ത് മഠത്തിൽ ആണ് അഖിൽ അലക്സിന്റെ കുടുംബം. സൗദിയിൽ കാർഡിയാക് സെൻററിൽ നേഴ്സായ ടീന വയനാട് നടവയൽ നെയ്ക്കുപ്പക്കാരി കുന്നേൽ കുടുംബാംഗമാണ്.

അഖിലിന്റെ അനിയൻ നേഴ്സായ ഡെനിൻ അലക്സും യുകെയിൽ തന്നെയാണ് ഉള്ളത് . വിവാഹശേഷം അഖിലിനൊപ്പം ടീന യുകെയിലേയ്ക്ക് വരാനിരിക്കുകയായിരുന്നു. അതിനുവേണ്ടിയുള്ള ഒരുക്കത്തിന്റെ ഭാഗമായി ടീന സൗദിയിലെ ജോലി രാജി വെച്ചിരുന്നു.

അവർ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ഫലമായി കാറുകൾക്ക് തീപിടിച്ചതിനാൽ ഇരുവരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം കത്തി കരിഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

അഖിലിന്റെയും ടീനയുടെയും അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ ആദരാഞ്ജലികൾ ബന്ധുമിത്രാദികളെ അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ നിരന്തരം മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഒട്ടേറെ പ്രശ്നങ്ങൾ ആണ് സ്കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികളുടെ ജീവിതത്തിലും വ്യക്തിജീവിതത്തിലും വെല്ലുവിളികൾ സൃഷ്ടിക്കുന്നത്. പാഠ്യ പദ്ധതികൾ നൽകുന്ന സമ്മർദ്ദം മുതൽ മാനസികാരോഗ്യ ആശങ്കകൾ, അമിതമായ ഓൺലൈൻ ഉപയോഗം മൂലമുള്ള അപകടസാധ്യതകൾ തുടങ്ങിയ പ്രശ്നങ്ങൾ അവരുടെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതാണ് . മയക്കുമരുന്ന് ഉപയോഗം പോലുള്ള ജീവിതത്തെ ആകെ താളം തെറ്റിക്കുന്ന ഗുരുതര പ്രശ്നങ്ങളും ഒട്ടേറെ പേരെ ബാധിക്കുന്നതായുള്ള റിപ്പോർട്ടുകളും ആശങ്കയുളവാക്കുന്നതാണ്.

യുകെയിലെ സ്കൂളുകളിൽ പുരുഷ അധ്യാപകരുടെ അഭാവം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ആൺകുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളെ കാര്യമായി ചെറുക്കുന്നതിന് കൂടുതൽ പുരുഷ അധ്യാപകർ രാജ്യത്തെ സ്കൂളുകളിൽ വേണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞത് ഇതിന്റെ വെളിച്ചത്തിലാണ് . ശക്തമായ റോൾ മോഡലുകളായി പുരുഷ അധ്യാപകർ ആൺകുട്ടികൾക്ക് അനുഭവപ്പെടുമെന്നും അത് അവരുടെ സ്വഭാവരൂപീകരണത്തിന് കാരണമാകുമെന്നുമാണ് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞത്. ആൺകുട്ടികളുടെ വൈകാരികവും സാമൂഹികവുമായ വികസനത്തിന് ഇത് പ്രധാന ഘടകമാണെന്ന അഭിപ്രായം നേരത്തെയും ഉയർന്നു വന്നിരുന്നു. ഓൺലൈൻ സ്വാധീനം വർധിച്ചുവരുമ്പോൾ നമ്മുടെ ആൺകുട്ടികൾക്ക് ശക്തമായ, പോസിറ്റീവായ പുരുഷ മാതൃകകൾ വീട്ടിലും, സ്കൂളിലും ആവശ്യമാണ് എന്ന് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.


വെല്ലുവിളികളെ നേരിടാനും മികച്ച മാനസികാരോഗ്യ പിന്തുണ നൽകുന്നതിനും കർശനമായ ഓൺലൈൻ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനും സന്തുലിതമായ പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സ്കൂളുകളും രക്ഷിതാക്കളും സർക്കാരും ഒരുമിച്ച് പ്രവർത്തിക്കണം എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇൻ്റർനെറ്റിൻ്റെ അപകടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് സ്കൂളുകൾ ഡിജിറ്റൽ സാക്ഷരതാ പരിപാടികൾ സംയോജിപ്പിക്കണം. സമ്മർദ്ദവും മറ്റ് പ്രശ്നങ്ങളും നേരിടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് കൗൺസിലിംഗ് സേവനങ്ങളും മെൻ്റർഷിപ്പ് പ്രോഗ്രാമുകളും ശക്തിപ്പെടുത്തണം. ആൺകുട്ടികൾ നേരിടുന്ന ഒട്ടേറെ വെല്ലുവിളികളെ ഫലപ്രദമായി തരണം ചെയ്യാൻ പുരുഷ അധ്യാപകരുടെ സാന്നിധ്യം സ്കൂളുകളിൽ ഉറപ്പാക്കണമെന്നത് എത്രമാത്രം പ്രായോഗികതലത്തിൽ നടപ്പാകുമെന്ന കാര്യത്തിൽ ഒട്ടേറെ സംശയങ്ങൾ ഉയർന്നു വരുന്നുണ്ട്. സ്കൂൾ തലത്തിലുള്ള അധ്യാപക ജോലിയിൽ പ്രവേശിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വളരെ കുറവാണ് രേഖപ്പെടുത്തി വരുന്നത്. കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതിനുള്ള താത്പര്യ കുറവും ആകർഷകമല്ലാത്ത ശമ്പളവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോളതലത്തിൽ ഏർപ്പെടുത്തിയ പുതിയ താരിഫുകൾ കടുത്ത പ്രത്യാഘാതങ്ങൾ ആണ് ആഗോള തലത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ഓഹരി വിപണികൾ ഇതിനോട് ബന്ധപ്പെട്ട് നേരിട്ടത് വൻ തകർച്ചയാണ്. അമേരിക്കയിലേയ്ക്ക് വരുന്ന എല്ലാ ചരക്കുകൾക്കും പുതിയ നികുതികൾ ട്രംപ് പ്രഖ്യാപിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിൻറെ ഭാഗമായി യുകെയിൽ നിന്നുള്ള ചരക്കുകൾക്ക് 10 ശതമാനവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവയ്ക്ക് 20 ശതമാനവുമാണ് പുതിയ താരിഫുകൾ .

യുകെയിൽ നിന്നുള്ള സാധനങ്ങൾക്ക് ഏർപ്പെടുത്തിയ താരിഫുകൾ കുറയ്ക്കുന്നതിനുള്ള ചർച്ചകൾ തുടരുമെന്ന സൂചനയാണ് ഏറ്റവും പുതിയതായി ഈ വിഷയത്തിൽ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പങ്കുവെച്ചത് . യുഎസുമായി ഒരു വ്യാപാരയുദ്ധം ഒഴിവാക്കുന്നതിനായുള്ള കരാറിനായി മുന്നോട്ട് പോകുന്നതിനാണ് യുകെ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒരു വ്യാപാരയുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും യുകെയുടെ ദേശീയ താത്പര്യം സംരക്ഷിക്കാൻ ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു.


ട്രംപ് ഏർപ്പെടുത്തിയ പുതിയ വ്യാപാര നയങ്ങൾ അമേരിക്കയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്ന എല്ലാ രാജ്യങ്ങൾക്കും മാത്രമല്ല യുഎസിനെയും സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാനഡ പോലുള്ള രാജ്യങ്ങൾ യു എസ് ഏർപ്പെടുത്തിയ താരിഫുകൾക്ക് പകരം ആ രാജ്യത്തിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തി തിരിച്ചടിച്ചിരുന്നു. ഫലത്തിൽ ട്രംപിന്റെ നയം ലോകരാജ്യങ്ങളുടെ ഇടയിലെ നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ വ്യാപാര നയങ്ങൾ കാരണം യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിനേക്കാളും പിന്നിലാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു . യുകെ ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ് പ്രവചനം. ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങൾക്കും യുഎസ് അമിതമായി നികുതി ചുമത്തുന്നത് ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1.7 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തെ വളർച്ച 1.4 ശതമാനം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തേംസ് നദിയിൽ കാണാതായ പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. 11 വയസുകാരിയായ കാലിയ കോവയുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ആണ് മെട്രോപൊളിറ്റൻ പോലീസ് പുറത്തുവിട്ടത് . തിങ്കളാഴ്ചയാണ് ഈസ്റ്റ് ലണ്ടനിലെ ലണ്ടൻ സിറ്റി എയർപോർട്ടിന് സമീപമുള്ള ബാർജ്ഹൗസ് കോസ്‌വേയ്‌ക്ക് സമീപം കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടി നദിയിൽ വീണത്. തിങ്കളാഴ്ച ഏകദേശം ഒരു മണിക്ക് സംഭവം നടന്ന ഉടനെ പോലീസിന് വിവരം ലഭിച്ചിരുന്നു.


അത്യാഹിതം സംഭവിച്ച ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു. ലണ്ടൻ ആംബുലൻസ് സർവീസ്, ലണ്ടൻ ഫയർ ബ്രിഗേഡ് (എൽഎഫ്ബി), ആർഎൻഎൽഐ എന്നിവയിൽ നിന്നുള്ള ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തത് മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിയെ കണ്ടെത്തുന്നതിന് സേന പ്രതിജ്ഞാബദ്ധരാണെന്ന് നോർത്ത് ഈസ്റ്റ് ലണ്ടനിലെ ലോക്കൽ പോലീസിലെ കമാൻഡർ ആയ ഡാൻ കാർഡ് പറഞ്ഞു. പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിൻ്റെ ഭാഗമായി ഡ്രോൺ സാങ്കേതികവിദ്യയും ബോട്ടുകളും ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സാമ്പത്തിക പരിമിതികൾ മൂലം വ്യാപകമായ രീതിയിൽ ജീവനക്കാരെ കുറവ് വരുത്തുന്നത് മെട്രോപൊളിറ്റൻ പോലീസ് നടപടി സ്വീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 1700 ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കുറയ്ക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. അനുവദിച്ചിരിക്കുന്ന ബഡ്ജറ്റിലെ 260 മില്യൺ പൗണ്ട് കുറവ് മൂലമാണ് കടുത്ത നടപടിക്ക് പോലീസ് സേന നിർബന്ധിതമായിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.


കഴിഞ്ഞവർഷം അവസാനം സേനയിൽ നിന്ന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടി ഉണ്ടാകുമെന്ന് മെറ്റ് കമ്മീഷണർ സർ മാർക്ക് റൗളി സൂചന നൽകിയിരുന്നു. അന്ന് ഡിപ്പാർട്ട്മെന്റിന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉൾപ്പെടെ 2300 പേരുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ സർക്കാരിൽ നിന്നും മെറ്റക്ക് കൂടുതൽ ധനസഹായം ലഭിച്ചതോടെ ആ സാഹചര്യം ഒഴിവായിരുന്നു.


ആളുകളെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിന് പകരം പുതിയതായി എടുക്കുന്നവരുടെ എണ്ണം കുറച്ചും സർവീസ് പൂർത്തിയാക്കാതെ പിരിഞ്ഞു പോകാൻ ആഗ്രഹിക്കുന്നവരെ അതിനായി അനുവദിച്ചും പരമാവധി പിടിച്ചു നിൽക്കാനാണ് നിലവിൽ തീരുമാനം എടുത്തിരിക്കുന്നത് .വെട്ടിക്കുറയ്ക്കലുകൾ ഉണ്ടെങ്കിലും പൊതുവായ സമാധാന പാലനം, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യൽ, സേനയെ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ മുൻനിര സേവനങ്ങളെ സംരക്ഷിക്കുമെന്ന് മെട്രോപൊളിറ്റൻ പോലീസ് വക്താവ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved