ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് കമ്പനിയുടെ ഉൽപാദനം താൽക്കാലികമായി നിലച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒന്നിന് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സോളിഹൾ, വുൾവർഹാംപ്ടൺ, ഹാലിവുഡ് ഫാക്ടറികളിൽ നിന്നുള്ള ഉൽപാദനം ഒക്ടോബർ ഒന്നിന് മുമ്പ് പുനരാരംഭിക്കാനാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉൽപാദനം മുടങ്ങിയതിനെ തുടർന്ന് കമ്പനിക്ക് പ്രതിവാരം ഏകദേശം 50 മില്യൺ പൗണ്ട് നഷ്ടം സംഭവിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത് .
ഇതിനിടയിൽ, ജെഎൽആറിന്റെ സപ്ലൈ ചെയിനിൽ പ്രവർത്തിക്കുന്ന ചെറിയ സ്ഥാപനങ്ങൾ ഗുരുതര പ്രതിസന്ധി നേരിടുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നിരവധി കമ്പനികൾ മുഴുവൻ ജെഎൽആറിന്റെ ഓർഡറുകളിൽ മാത്രമാണ് ആശ്രയിക്കുന്നത്. നിരവധി പേരുടെ ജോലി നഷ്ടത്തിനും ഈ പ്രതിസന്ധി വഴിവെച്ചിട്ടുണ്ട് . നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. സർക്കാർ പിന്തുണയോടെ വായ്പ അനുവദിക്കുകയാണ് പരിഹാരമായി പരിഗണനയിലുള്ള ചില മാർഗങ്ങൾ.
മൂന്നുലക്ഷത്തോളം പേർ നേരിട്ട് ജെഎൽആറിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും, ഏകദേശം ഒരു ലക്ഷം തൊഴിലാളികൾ വിതരണ ശൃംഖലയിലാണ് ആശ്രയിച്ചിരിക്കുന്നത്. വ്യവസായ മന്ത്രിമാർ പ്രദേശത്ത് എത്തി സ്ഥാപനങ്ങളെ സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാർ നടപടിയില്ലെങ്കിൽ തൊഴിലവസരങ്ങൾക്കും രാജ്യത്തിന്റെ വരുമാനത്തിനും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഉയരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുമ്പോൾ ലണ്ടൻ മേയർ സാദിഖ് ഖാനെതിരെ മോശമായ രീതിയിൽ ഭീകരനായ മേയർ എന്നും ലണ്ടൻ ശരിയത്ത് നിയമത്തിലേക്ക് പോകുന്നു എന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരാമർശിച്ചതിനെ തുടർന്നുള്ള വിവാദം രൂക്ഷമായി. ഇതിന് മറുപടിയായി ട്രംപ് ജാതിവെറിയും സ്ത്രീവിദ്വേഷിയും, ഇസ്‌ലാം വിരുദ്ധനും ആണെന്ന് സാദിഖ് ഖാൻ പ്രതികരിച്ചു. ഒരു മുസ്ലിം സമുദായത്തിൽ പെട്ട മേയർ വിജയകരമായി നയിക്കുന്ന ലണ്ടനെ പറ്റി ട്രംപ് വീണ്ടും വീണ്ടും പരാമർശിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ മനോഭാവം തുറന്നു കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത് ട്രംപിന്റെ പരാമർശം വ്യാപകമായ പ്രതികരണങ്ങൾക്ക് ആണ് ഇടയാക്കിയത് . കാബിനറ്റ് മന്ത്രി പാറ്റ് മക്ഫാഡൻ ബ്രിട്ടനിൽ ബാധകമായത് ബ്രിട്ടീഷ് നിയമം മാത്രമാണ്” എന്ന് വ്യക്തമാക്കിയപ്പോൾ ജസ്റ്റിസ് മന്ത്രി സാറാ സാക്ക്മാൻ യുകെയിൽ ശരിയത്ത് നിയമത്തിന് പങ്കില്ല എന്ന് പാർലമെന്റിൽ വ്യക്തമാക്കി. വിവിധ മതങ്ങളിലെ കൗൺസിലുകൾ വിവാഹ-സാമ്പത്തിക കാര്യങ്ങളിൽ സ്വമേധയാ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയ്ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവന യു.എസ്-ബ്രിട്ടൻ ബന്ധങ്ങളിൽ രാഷ്ട്രീയ പ്രതാഘാതങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് പൊതുവെ ഉയർന്ന് വന്നിരിക്കുന്നത് . ലേബർ പാർട്ടി നേതാക്കളും പ്രധാനമന്ത്രി കിയർ സ്റ്റാർമറും സാദിഖ് ഖാനെ പിന്തുണച്ചത് ആഭ്യന്തര രാഷ്ട്രീയത്തിൽ മുസ്ലിം സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ സന്ദേശമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . അതേസമയം, ട്രംപിന്റെ ആരോപണങ്ങൾ ലണ്ടനിലെ മതേതരത്വ ബഹുഭാഷാ രാഷ്ട്രീയ മാതൃകയെ ചോദ്യം ചെയ്യാൻ ശ്രമിക്കുകയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാതൃത്വ പരിചരണത്തിൽ സുരക്ഷ ഉറപ്പാക്കിയതായി തെറ്റായി റിപ്പോർട്ട് ചെയ്ത ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻ.എച്ച്.എസ്. ട്രസ്റ്റ് ഏകദേശം 5 മില്യൺ പൗണ്ട് തിരികെ പിഴയായി നൽകേണ്ടി വന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എൻ.എച്ച്.എസ്. റിസല്യൂഷന്റെ മറ്റേണിറ്റി ഇൻസെന്റീവ് സ്‌കീം പ്രകാരം 10 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുവെന്ന് ട്രസ്റ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് £4.8 മില്യൺ അവർക്ക് ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ജൂണിൽ കെയർ ക്വാളിറ്റി കമ്മീഷൻ (CQC) പുറത്തിറക്കിയ റിപ്പോർട്ടിൽ ട്രസ്റ്റിന്റെ മാതൃത്വസേവനങ്ങൾ അപര്യാപ്തം എന്ന് വിലയിരുത്തുകയും അമ്മമാരെയും കുഞ്ഞുങ്ങളെയും ഗുരുതര അപകടത്തിൽ ആക്കുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ട്രസ്റ്റ് തെറ്റായി റിപ്പോർട്ട് ചെയ്തുവെന്ന് കണ്ടെത്തിയതാണ് പിഴ ചുമത്തുന്നതിന് കാരണമായത് .
2020-ൽ തന്റെ മകൾ നഷ്ടപ്പെട്ട ഫിയോണ വിൻസർ-റാം ഉൾപ്പെടെ നിരവധി കുടുംബങ്ങൾ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വെസ് സ്ട്രീറ്റിംഗ് ഇതുവരെ അന്വേഷണത്തിന് ഉത്തരവിടാൻ വിസമ്മതിച്ചെങ്കിലും കുടുംബങ്ങൾ പ്രതീക്ഷ തുടരുന്നു. ലീഡ്സ് ട്രസ്റ്റിൽ തന്നെ മോശം പരിചരണം നേരിട്ടതായി നിരവധി മാതാപിതാക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു . സ്വയം വിലയിരുത്തലിനെ ആശ്രയിച്ചുള്ള മറ്റേണിറ്റി ഇൻസെന്റീവ് സ്‌കീമിൽ രാജ്യവ്യാപകമായി ഒട്ടേറെ വീഴ്ചകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകിയ 24 ട്രസ്റ്റുകൾ ഇതിനകം പണം തിരികെ നൽകേണ്ടി വന്നിട്ടുണ്ട് .
പൂർണ്ണമായും മാനദണ്ഡങ്ങൾ പാലിക്കാനായിട്ടില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞതായി ട്രസ്റ്റിന്റെ ചീഫ് മെഡിക്കൽ ഓഫീസർ മാഗ്നസ് ഹാരിസൺ കുറ്റസമ്മതം നടത്തിയിരുന്നു. മാതൃത്വ പരിചരണം മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി ലഭിച്ച ഈ തുക സേവനങ്ങൾ ശക്തിപ്പെടുത്താൻ ഉപയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കുടുംബങ്ങളും ആരോഗ്യ പ്രവർത്തകരും സിസ്റ്റത്തിലുണ്ടായിരുന്ന ദീർഘകാല വീഴ്ചകൾ അടിയന്തിരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്റർ ∙ അനീമിയ രോഗത്തെ തുടർന്നു ചികിത്സയിലിരിക്കെ മലയാളി നേഴ്‌സ് അന്തരിച്ചു. തിരുവല്ല സ്വദേശിനിയും ലെസ്റ്ററിലെ സ്വകാര്യ കെയർ ഹോമിൽ സീനിയർ കെയററായി ജോലി ചെയ്തിരുന്ന ബ്ലെസി സാംസൺ (48) ആണ് മരിച്ചത്. 2023 മാർച്ചിലാണ് ബ്ലെസി കുടുംബത്തോടൊപ്പം കെയറർ വിസയിൽ യുകെയിൽ എത്തിയത്. അഞ്ചു മാസത്തോളം ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലാണ് കഴിഞ്ഞിരുന്നത്.
മധ്യപ്രദേശിലെ ഇൻഡോറിൽ കുടുംബമായി താമസിച്ചിരുന്ന ബ്ലെസി മുൻപ് നാട്ടിൽ നേഴ്‌സായി ജോലി ചെയ്തിരുന്നു. ഭർത്താവ് സാംസൺ ജോൺ, മക്കൾ അനന്യ (17), ജൊവാന (12) എന്നിവരാണ് കുടുംബാംഗങ്ങൾ. തിരുവല്ല പേഴുംപാറ സ്വദേശികളായ മാതാപിതാക്കൾ നാട്ടിലാണ്. മാതാപിതാക്കൾക്ക് മകളുടെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നത് കുടുംബത്തിന്റെ ആഗ്രഹമാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് മലയാളി സമൂഹം മുൻകൈ എടുത്തു. ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുകയാണ്. ക്രമീകരണങ്ങൾ പൂർത്തിയായാൽ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കുമെന്ന് സംഘടന അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.
ബ്ലെസി സാംസണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ വിമാനത്താവളങ്ങളെ കാര്യമായി ബാധിച്ച സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ വെസ്റ്റ് സസെക്സിൽ നിന്നുള്ള ഒരാളെ ദേശീയ ക്രൈം ഏജൻസി (NCA) അറസ്റ്റ് ചെയ്തു. ചെക്ക്-ഇൻ, ബാഗേജ് സോഫ്റ്റ്‌വെയർ തകരാറിലായത് ആണ് വ്യാപകമായി യാത്രാ തടസത്തിന് കാരണമായത് . പല ഇടങ്ങളിലും പേനയും പേപ്പറും വരെ ഉപയോഗിച്ച് നടപടികൾ നടത്തേണ്ടി വന്നു. ഹീത്രൂ അടക്കം യൂറോപ്യൻ നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും, ചിലത് റദ്ദാക്കുകയും ചെയ്തു.
റാൻസംവെയർ ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വലിയ തോതിൽ ക്രിപ്‌റ്റോകറൻസിയിൽ പണം ആവശ്യപ്പെടുന്ന രീതിയിലാണ് ഇത്തരം ആക്രമണങ്ങൾ നടക്കാറ്. കോലിന്‍സ് എയറോസ്പേസ് സോഫ്റ്റ്‌വെയർ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ കമ്പനി സിസ്റ്റം പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . ഇതിനിടെ വിമാനത്താവളങ്ങളിൽ അധിക സ്റ്റാഫിനെ നിയോഗിച്ച് യാത്രക്കാർക്ക് സഹായം നൽകുകയാണ് അധികൃതർ.
ബ്രസ്സൽസ്, ഡബ്ലിൻ, ബെർലിൻ വിമാനത്താവളങ്ങളിലും സ്ഥിതി ഗുരുതരമായി. യാത്രക്കാർക്ക് ഓൺലൈൻ ചെക്ക്-ഇൻ നിർദേശിക്കുകയും, വിമാനത്താവളങ്ങളിൽ കൂടുതൽ സമയം വേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യോമയാന മേഖലയിൽ സൈബർ ആക്രമണം 600% വർദ്ധിച്ചതായി ഫ്രഞ്ച് എയറോസ്പേസ് കമ്പനി താലസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ കൂടുതൽ അപകടകരമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ (JLR കമ്പനിയുടെ ഉൽപാദന പ്രവർത്തനങ്ങൾ സൈബർ ആക്രമണത്തെ തുടർന്ന് അവതാളത്തിലായി. ഓഗസ്റ്റ് 31-ന് ആരംഭിച്ച അടച്ചിടൽ ഒക്ടോബർ 1 വരെ നീട്ടുന്നതായി കമ്പനി പ്രഖ്യാപിച്ചു. ദിവസേന കോടിക്കണക്കിന് പൗണ്ട് നഷ്ടം നേരിടേണ്ടി വരുന്ന സാഹചര്യം കമ്പനിക്കും തൊഴിലാളികൾക്കും വിതരണക്കാർക്കും വലിയ വെല്ലുവിളിയായി മാറുകയാണ്. കമ്പനിയുടെ ഉടമസ്ഥരായ ഇന്ത്യൻ വ്യവസായ ഭീമനായ ടാറ്റ ഗ്രൂപ്പിന് (Tata Motors) തന്നെ ഈ സംഭവത്തിൽ വൻ സാമ്പത്തിക ആഘാതമുണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പ്രവർത്തനങ്ങൾ സുരക്ഷിതമായി പുനരാരംഭിക്കുന്നതിനായി വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം തുടരുകയാണെന്നും, ഉപഭോക്താക്കളെയും ജീവനക്കാരെയും വിതരണക്കാരെയും പിന്തുണയ്ക്കാൻ ശ്രമിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ജെ.എൽ.ആറിന്റെ ബ്രിട്ടീഷ് പ്ലാന്റുകളിലെ ഏകദേശം 33,000 തൊഴിലാളികളെയും, വിതരണ ശൃംഖലയിലെ 200,000-ത്തിലധികം ആളുകളെയും ബാധിക്കുന്ന പ്രതിസന്ധിയായാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് സോളിഹൾ, ഹാലിവുഡ് പ്ലാന്റുകളിൽ തൊഴിലാളികൾക്ക് പകുതി ഷിഫ്റ്റ് ജോലികൾ പോലും നൽകാൻ സാധിക്കുന്നില്ല . വിതരണ സംവിധാനം തകരാറിലായതിനാൽ വാഹന നിർമ്മാണത്തിനാവശ്യമായ ഘടകങ്ങൾ ലഭിക്കാതെ വിതരണക്കാർക്കും പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വന്നു. ഇതിനൊപ്പം, പല കമ്പനികളും തൊഴിലാളികളെ താത്കാലികമായി പിരിച്ചുവിടുന്ന അവസ്ഥയാണ്. സർക്കാർ ഇടപെടലും സഹായവും അടിന്തിരമായി വേണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ കമ്പനി കഴിഞ്ഞ വർഷം മാത്രം 2.2 ബില്യൺ പൗണ്ട് ലാഭം നേടിയതിനാൽ വിതരണക്കാർക്ക് സംരക്ഷണം നൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നു.
കമ്പനിയുടെ ഐ.ടി. സംവിധാനം പൂർണ്ണമായും നിലച്ചതിനാൽ ചൈന, ഇന്ത്യ, സ്ലോവാക്യ, ബ്രസീൽ പ്ലാന്റുകളിലും ഉൽപാദനം തടസ്സപ്പെട്ടിരിക്കുകയാണ്. ഹാക്കർമാർ നടത്തിയതായി കരുതുന്ന റാൻസംവെയർ ആക്രമണത്തെ തുടർന്ന് വാഹനങ്ങളുടെ രജിസ്ട്രേഷൻ, സ്പെയർ പാർട്ട്സ് ഓർഡർ, ഡയഗ്നസ്റ്റിക് സോഫ്റ്റ്‌വെയർ തുടങ്ങി അനിവാര്യമായ സേവനങ്ങളും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം കമ്പനിയുടെ ഐ.ടി. സേവനങ്ങൾ ഇന്ത്യൻ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് (TCS) കൈമാറിയതിനെ തുടർന്ന് സുരക്ഷാ പോരായ്മകൾ വർദ്ധിച്ചതായി വിദഗ്ധർ വിലയിരുത്തുന്നു. സംഭവത്തിൽ ഇന്ത്യയിലെയും ബ്രിട്ടനിലെയും സാങ്കേതിക വിദഗ്ധർ ചേർന്ന് അന്വേഷണം നടത്തുകയാണ്. ഭാവിയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങളെ നേരിടാൻ കൂടുതൽ കരുത്തുറ്റ സംവിധാനങ്ങൾ ആവശ്യമാണെന്നും, രാജ്യാന്തര വ്യവസായങ്ങൾക്ക് സൈബർ പ്രതിരോധത്തിൽ കൂടുതൽ നിക്ഷേപം ചെയ്യേണ്ടി വരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗർഭകാലത്ത് പാരസിറ്റാമോൾ ഉപയോഗിച്ചാൽ കുട്ടികളിൽ ഓട്ടിസം ഉണ്ടാകുമെന്ന് തെളിയിക്കാത്ത ആരോപണങ്ങൾ ആരോഗ്യ സെക്രട്ടറി വെസ് സ്റ്റ്രീറ്റിംഗ് തള്ളി കളഞ്ഞു . ഗർഭിണികൾ ഈ തരത്തിലുള്ള വിമർശനങ്ങളെ വിശ്വസിക്കേണ്ടതില്ലെന്നും, ബ്രിട്ടീഷ് ഡോക്ടർമാരുടെയും ശാസ്ത്രജ്ഞരുടെയും ഉപദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു . 2024 ൽ സ്വീഡനിൽ 2.4 മില്യൺ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ഒരു പ്രധാന പഠനം ഈ ആരോപണങ്ങൾ നിലനിൽക്കുകയില്ലെന്ന് തെളിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഗർഭിണികൾ പാരസിറ്റാമോൾ ഉപയോഗിക്കുന്നത് കുട്ടികളിൽ ഓട്ടിസത്തിന്റെ കാരണമാകുമെന്ന് കാണിച്ച് പാക്കറ്റുകളിൽ മുന്നറിയിപ്പുകൾ ഉൾപ്പെടുത്താൻ യു.എസ്. അധികൃതർ പദ്ധതിയിടുന്നതായുള്ള വാർത്തകൾ ആരോഗ്യ വിദഗ്ദ്ധരുടെ ഇടയിൽ വൻ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത് . ഇതിനെ തുടർന്ന് ബ്രിട്ടനിലെ ആരോഗ്യ ഏജൻസികളും വിദഗ്ധരും സാങ്കേതികമായ വിവരങ്ങൾ ജനങ്ങൾക്ക് എത്തിക്കുന്നതിന് വലിയ ശ്രമം തുടങ്ങിയിട്ടുണ്ട് . ഗർഭകാലത്ത് വേദനയും ചുമയും ചികിത്സിക്കാതെ പോകുന്നത് ഭ്രൂണത്തിന് അപകടകാരിയാകാമെന്നും, നിർദ്ദേശിച്ച മാർഗ്ഗനിർദേശ പ്രകാരം പാരസിറ്റാമോൾ ഉപയോഗിക്കേണ്ടതാണെന്നും മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി
ചീഫ് സേഫ്റ്റി ഓഫീസർ ഡോ. അലിസൺ കെവ് അറിയിച്ചു.
നാഷണൽ ഓട്ടിസ്റ്റിക് സൊസൈറ്റിയും മറ്റ് ശാസ്ത്രജ്ഞരും ട്രംപിന്റെയും അദ്ദേഹത്തിന്റെ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കേൻഡിയുടെ പരാമർശങ്ങളെ വിമർശിച്ചു. ഓട്ടിസം സംബന്ധിച്ച ദശകങ്ങളായ ഗവേഷണത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഈ വിമർശനം മാതാപിതാക്കളിൽ ഭയം, കുറ്റബോധം , സാമൂഹിക വെറുപ്പ് എന്നിവ സൃഷ്ടിക്കുന്നതായും അവർ അറിയിച്ചു. ബ്രിട്ടീഷിലെ വിദഗ്ധർ ഗർഭകാലത്ത് പാരസിറ്റാമോൾ ഉപയോഗിക്കുന്നതില്‍ അപകടം ഇല്ലെന്നും, മാതാപിതാക്കൾ അവരുടെ ജിപി അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുമായി ബന്ധപ്പെട്ട് മാത്രം ചികിത്സാ മാർഗങ്ങൾ പിന്തുടരണമെന്ന് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസ്സെക്‌സിലെ എപ്പിംഗിൽ 14-കാരിയായ വിദ്യാർത്ഥിനിയെയും ഒരു സ്ത്രീയെയും ലൈംഗികമായി ആക്രമിച്ച കേസിൽ എത്യോപ്യയിൽ നിന്നെത്തിയ അഭയാർത്ഥി ഹദുഷ് കിബാറ്റുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ജൂലൈ 7, 8 തീയതികളിലായിരുന്നു സംഭവം. സ്കൂൾ യൂണിഫോമിൽ ആയിരുന്ന പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിക്കുകയും മറ്റൊരാളെ ദുരുദ്ദേശത്തോടെ സ്പർശിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. സംഭവം നടന്നതിന് വെറും എട്ട് ദിവസങ്ങൾക്ക് മുമ്പാണ് കിബാറ്റു ചെറിയ ബോട്ടിൽ കയറി ബ്രിട്ടനിലെത്തിയത്.
സംഭവങ്ങൾ പുറത്ത് വന്നതോടെ എപ്പിംഗിലെ ദ ബെൽ ഹോട്ടലിന്റെ ’ മുന്നിൽ വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറി. കേസിന്റെ വിചാരണയിൽ പെൺകുട്ടി താൻ 14 വയസ്സുകാരിയാണെന്ന് പറഞ്ഞിട്ടും, പ്രായം പ്രശ്നമല്ല എന്നായിരുന്നു പ്രതിയുടെ മറുപടി എന്നത് കോടതി കണ്ടത്തിയിരുന്നു. ഇയാൾ മുമ്പ് സ്ത്രീയേയും ലൈംഗികമായി ആക്രമിച്ചതായി തെളിഞ്ഞിരുന്നു.
ചെൽംസ്ഫോർഡ് മജിസ്ട്രേറ്റ്സ് കോടതിയിലെ ജഡ്ജി ക്രിസ്റ്റഫർ വില്യംസ് പ്രതി ചെയ്തത് ഗൗരവമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി. ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കും. പാരാതിക്കാർ കാട്ടിയ ധൈര്യത്തെ എസ്സെക്‌സ് പോലീസ് പ്രശംസിച്ചു. സംഭവത്തിന് പിന്നാലെ കുടിയേറ്റ നയത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും എതിർപ്രകടനങ്ങളും എപ്പിംഗിൽ അരങ്ങേറിയിരുന്നു . അഭയാർത്ഥികളെ ഹോട്ടലുകളിൽ പാർപ്പിക്കുന്ന നടപടികൾക്കെതിരെയും ശക്തമായ പ്രതിക്ഷേധമാണ് ഉണ്ടായത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വിദേശത്തുനിന്നുള്ള പ്രതിഭകളെ ആകർഷിക്കാൻ വിസാ ഫീസ് കുറയ്ക്കാനുള്ള നടപടികൾ സർക്കാർ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹൈ-സ്കിൽഡ് വിസ (H-1B) ഫീസ് 1 ലക്ഷം ഡോളർ (ഏകദേശം £74,000) ആക്കി ഉയർത്തിയ സാഹചര്യത്തിലാണ് ബ്രിട്ടൻ ഇത്തരത്തിൽ നീക്കങ്ങൾ ആലോചിക്കുന്നത്. കിയർ സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള ഗ്ലോബൽ ടാലന്റ് ടാസ്ക്ഫോഴ്സ് ആണ് ഇതിനായുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.
നിലവിൽ ബ്രിട്ടനിലെ ഗ്ലോബൽ ടാലന്റ് വിസ യ്ക്ക് ഒരാളിൽ നിന്ന് £766 വീതം ഫീസ് ഈടാക്കുന്നുണ്ട്. കൂടാതെ ഓരോരുത്തർക്കും ആരോഗ്യച്ചെലവിനായി £1,035 കൂടി അടയ്ക്കണം. അക്കാദമിക്‌സ്, സയൻസ്, ഡിജിറ്റൽ ടെക്‌നോളജി, ആർട്സ്, മെഡിസിൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ഈ വിസാ പദ്ധതി. 2023 ജൂൺ അവസാനത്തോടെ ഇത്തരത്തിലുള്ള വിസ അനുവദിക്കുന്നതിൽ 76% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മലയാളികൾക്ക് ഇതിലൂടെ വലിയ അവസരങ്ങൾ ലഭിക്കും എന്നാണ് പൊതുവെയുള്ള നിരീക്ഷണം . ഡിജിറ്റൽ ടെക്‌നോളജി, മെഡിസിൻ, എഞ്ചിനീയറിംഗ്, ഗവേഷണം, കല-സാംസ്കാരിക മേഖലകൾ എന്നിവയിൽ കേരളത്തിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് വിസാ ചെലവ് കുറയുന്നതോടെ ബ്രിട്ടനിലേക്ക് കുടിയേറാനും ജോലി നേടാനുമുള്ള സാധ്യതകൾ കൂടുതൽ സൗകര്യപ്രദമാകും. നിലവിൽ വിസാ ഫീസും ആരോഗ്യച്ചെലവും ചേർന്നുള്ള വലിയ സാമ്പത്തികഭാരമാണ് പലർക്കും തടസ്സമാകുന്നത്. അത് ഇല്ലാതാകുകയോ കുറയുകയോ ചെയ്താൽ മലയാളി വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സ്റ്റാർട്ടപ്പ് സംരംഭകർക്കും ബ്രിട്ടനിൽ പഠന , ഗവേഷണ , തൊഴിൽ മേഖലകളിൽ കൂടുതൽ വേഗത്തിൽ പ്രവേശിക്കാനും ഉയർന്ന നിലവാരത്തിലുള്ള കരിയർ രൂപപ്പെടുത്താനും സാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ ഇൻവർനെസിലെ ഏറ്റവും വലിയ കെയർ ഹോമുകളിൽ ഒന്നായ കാസിൽഹിൽ കെയർ ഹോമിലെ ദുരവസ്ഥകൾ രഹസ്യ ചിത്രീകരണത്തിലൂടെ പുറത്ത് വന്നു. ബിബിസി റിപ്പോർട്ടർമാരിൽ ഒരാൾ ക്ലീനറായി ഏഴ് ആഴ്ച ജോലി ചെയ്ത് എടുത്ത ദൃശ്യങ്ങളിൽ വയോധികർ മണിക്കൂറുകളോളം മൂത്രത്തിലും നനഞ്ഞ വസ്ത്രങ്ങളിലും കിടക്കകളിലും ഉപേക്ഷിക്കപ്പെടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വന്നത്. ഇത് കൂടതെ സഹായം തേടി നിലവിളിക്കുന്നവരെ ആരും പരിഗണിക്കാത്തതും ദൃശ്യങ്ങളിലുണ്ട്. ചില രോഗികൾ ദിവസങ്ങളോളം കുളിക്കാതെയും ഭക്ഷണം എത്തിച്ചാലും അത് കഴിക്കാൻ കഴിയാതെ വിശന്നിരിക്കേണ്ടി വരുന്നതുമായ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.
രോഗികളുടെ വ്യക്തിഗത പരിചരണത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായും കുടുംബങ്ങളുടെ നിർദ്ദേശങ്ങൾ അവഗണിച്ചതുമായ കടുത്ത ആരോപണങ്ങൾ ആണ് ഉയർന്ന് വന്നിരിക്കുന്നത് . സ്ത്രീകളായ രോഗികളെ പുരുഷ ജീവനക്കാർ സ്വകാര്യ പരിചരണത്തിന് വിധേയരാക്കിയത് അവരെ മാനസികമായി തളർത്തിയ അവസരങ്ങളും കണ്ടെത്തിയിട്ടുണ്ട് . പല അന്തേവാസികളും സ്വന്തം ഇഷ്ടം പ്രകടിപ്പിച്ചിട്ടും അത് ലംഘിക്കപ്പെടുകയായിരുന്നുവെന്ന കുടുംബങ്ങളുടെ ആരോപണം കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ജീവനക്കാരുടെ കുറവ് കാരണം ചികിത്സാപരമായും വ്യക്തിപരമായും വലിയ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നത് പുറത്തുവന്ന വിവരങ്ങളിൽ വ്യക്തമാണ്.
2019 മുതൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് കാസിൽഹിൽ കെയർ ഹോം. ഏകദേശം 88 പേരെ ഉൾക്കൊള്ളുന്ന ഈ സ്ഥാപനം മികച്ച സേവനം നൽകുന്ന കെയർ ഹോമായി പരസ്യപ്പെടുത്തുകയും, പ്രതിവാരം 1,800 പൗണ്ട് വരെ ഫീസ് ഇനത്തിൽ മേടിക്കുകയും ചെയ്യുന്നുണ്ട് . എന്നാൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഈ കെയർ ഹോമിനെ കുറിച്ചാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024-ൽ ലഭിച്ച പത്ത് പരാതികൾ മുഴുവനും സത്യസന്ധമാണെന്ന് അന്വേഷണങ്ങളിൽ തെളിഞ്ഞിരിക്കുകയാണ് . ആരോഗ്യ വകുപ്പും കെയർ ഇൻസ്പെക്ടറേറ്റും നിരന്തര പരിശോധനകൾ നടത്തുമ്പോഴും വീഴ്ചകൾ തുടരുകയാണെന്നും, നടപടി സ്വീകരിക്കാതെ പോയാൽ ലൈസൻസ് നഷ്ടപ്പെടാനും അടച്ചുപൂട്ടലും സംഭവിക്കാമെന്ന മുന്നറിയിപ്പ് നിലവിൽ നൽകിയിട്ടുണ്ട്. കുടുംബങ്ങളുടെ ശക്തമായ പ്രതികരണത്തിന് പിന്നാലെ അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.