Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിന്ന് ഫ്രാൻസിലേക്ക് നാടുകടത്തപ്പെട്ട ഒരു കുടിയേറ്റക്കാരൻ വീണ്ടും ചെറിയ ബോട്ടിൽ കടൽമാർഗം തിരിച്ചെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . “വൺ ഇൻ, വൺ ഔട്ട്” (One in, One out) എന്ന പദ്ധതി പ്രകാരം ഏകദേശം ഒരു മാസം മുമ്പാണ് ഇയാളെ ഫ്രാൻസിലേക്ക് തിരിച്ചയച്ചത്. ഇതോടെ ഈ പദ്ധതിയുടെ വിശ്വാസ്യത തന്നെ ച്യോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ് . ആഭ്യന്തരകാര്യ മന്ത്രാലയം റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഒരാൾ പിടിയിലായെന്നും അദ്ദേഹത്തെ വീണ്ടും നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.

ഇറാനിൽ നിന്നുള്ള 47 വയസ്സുകാരനായ ഈ വ്യക്തിയെ ഓഗസ്റ്റ് 6-ന് യുകെയിൽ അറസ്റ്റ് ചെയ്തതും സെപ്റ്റംബർ 19-ന് ഫ്രാൻസിലേക്ക് തിരിച്ചയച്ചതുമാണ്. എന്നാൽ ഒക്ടോബർ 18-ന് ഇയാൾ വീണ്ടും യുകെയിലേക്ക് കടൽമാർഗം തിരിച്ചെത്തുകയായിരുന്നു. ഫ്രാൻസിൽ ജീവൻ ഭീഷണിയിലായതിനാലാണ് തിരികെ വന്നതെന്ന് “അവർ തന്നെ ബലമായി ജോലി ചെയ്യിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും എതിർത്താൽ കൊല്ലുമെന്ന് പറഞ്ഞെന്നുമാണ് അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . യുകെയുടെ അതിർത്തികൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും അനധികൃതമായി പ്രവേശിക്കുന്നവരെ നിയമപരമായി നീക്കം ചെയ്യുമെന്നും ആഭ്യന്തരകാര്യ വകുപ്പിന്റെ വക്താവ് വ്യക്തമാക്കി.

ഈ ഇറാനിയൻ പുരുഷനുമായി തങ്ങളുടെ സംഘടന നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും ഫ്രാൻസിൽ ഇയാൾക്ക് കടത്തുകാരിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായും മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമൻസ് ഫോർ റൈറ്റ്സ് നെറ്റ്‌വർക്ക്’ ഡയറക്ടർ മാഡി ഹാരിസ് പറഞ്ഞു, . ഫ്രാൻസിൽ ആവശ്യമായ സംരക്ഷണം ലഭിക്കാത്തതിനാലാണ് ഇയാൾ വീണ്ടും യുകെയിലേക്ക് മടങ്ങിയതെന്ന് അവർ കൂട്ടിച്ചേർത്തു. “വൺ ഇൻ, വൺ ഔട്ട്” പദ്ധതിയുടെ ഭാഗമായി ഇതുവരെ 42 പേരെയാണ് യുകെ അനധികൃതമായി പ്രവേശിച്ചതിനാൽ ഫ്രാൻസിലേക്കു മടക്കി അയച്ചിരിക്കുന്നത്. അതേസമയം, ഈ വർഷം 36,800-ലധികം പേർ ചെറുകപ്പലുകൾ വഴി ചാനൽ കടന്ന് യുകെയിൽ പ്രവേശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാൾസ് മൂന്നാമൻ രാജാവും റാണി കമില്ലയും ചരിത്രപ്രാധാന്യമുള്ള വത്തിക്കാൻ സന്ദർശനത്തിനായി റോമിലെത്തി. പോപ്പ് ലിയോവുമായുള്ള ഈ കൂടിക്കാഴ്ച ക്രിസ്ത്യൻ മതങ്ങളായ ആംഗ്ലിക്കൻ സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാകുമെന്നുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു. 16-ാം നൂറ്റാണ്ടിലെ മതസംവിധാന മാറ്റത്തിന് ശേഷം ഒരു ബ്രിട്ടീഷ് രാജാവ് പോപ്പിനൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കുന്നത് ഇതാദ്യമായിരിക്കും. “വിഭജനവും കലഹവും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരായ പ്രതിരോധമായി ഈ ഐക്യം പ്രവർത്തിക്കും” എന്നാണ് രാജാവിന്റെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

രാജകുടുംബത്തെ ചുറ്റിപ്പറ്റിയുള്ള പ്രിൻസ് ആൻഡ്രൂവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം നടക്കുന്നത്. ആൻഡ്രൂവിന്റെ പദവികൾ പിന്‍വലിച്ചതോടെ രാജകുടുംബത്തിന്റെ പ്രതിഛായയ്ക്കുണ്ടായ പ്രതികൂലത കുറയ്ക്കാനാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ നീക്കം. എങ്കിലും, ജെഫ്രി എപ്സ്റ്റീനുമായി ആൻഡ്രൂവിന് ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളും വെർജീനിയ ഗിയൂഫ്രെയുടെ ആത്മകഥയിലെ ആരോപണങ്ങളും വീണ്ടും രാജകുടുംബത്തിന് സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ രാജാവ് ചാൾസിന്റെ വത്തിക്കാൻ സന്ദർശനം കുടുംബപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള അവസരമായി കൊട്ടാരം കാണുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

വത്തിക്കാനിൽ പ്രസിദ്ധനായ സിസ്റ്റീൻ ചേപ്പലിൽ മൈക്കലാഞ്ചലോയുടെ ചിത്രങ്ങൾക്കടിയിൽ രാജാവും പോപ്പും ചേർന്ന് പ്രാർത്ഥനയിൽ പങ്കെടുക്കും. കത്തോലിക്കാ പുരോഹിതരും ആംഗ്ലിക്കൻ മതപണ്ഡിതരും, വത്തിക്കാൻ കോയറും രാജകീയ കോയറും ചേർന്ന് പങ്കെടുക്കുന്ന ഈ ആരാധനാ സമ്മേളനം ഇരുസഭകളുടെയും സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്താനായിരിക്കും ലക്ഷ്യമിടുന്നത്. കൂടാതെ, സെന്റ് പോൾസ് ഔട്ട്സൈഡ് ദ വാൾസ് പള്ളിയിൽ നടക്കുന്ന മറ്റൊരു ചടങ്ങിൽ രാജാവ് പങ്കെടുത്ത് ആംഗ്ലോ-സാക്സൺ കാലഘട്ടം മുതൽ നിലനിന്നിരുന്ന ഇംഗ്ലീഷ് രാജകീയ ബന്ധത്തിന്റെ പ്രതീകമായ “റോയൽ കോൺഫ്രേറ്റർ” പദവി ഏറ്റുവാങ്ങും. ഈ സന്ദർശനം യുകെയും കത്തോലിക്കാ സഭയും തമ്മിലുള്ള ആത്മീയവും നയതന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ ഉറപ്പിക്കുന്നതിൽ നിർണായകമാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ നോട്ടിംഗാമിൽ മലയാളിയെ കാണാതായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കോട്ടയം സ്വദേശിയായ സ്റ്റീഫൻ ജോർജിനെ കാണാതായ സംഭവം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്റ്റീഫൻ വീട്ടിൽ എത്തിയിട്ടില്ലെന്ന് കുടുംബം അറിയിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലും ഇയാളെ കണ്ടെത്താനായില്ല. ഇതിനെ തുടർന്ന് നോട്ടിംഗാംഷയർ പൊലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുജന സഹായം തേടി അറിയിപ്പ് പുറത്തിറക്കി. സ്റ്റീഫന്റെ സ്ഥിതിയെ കുറിച്ച് വിവരമുള്ളവർ വിവരം പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

നോട്ടിംഗ്‌ഹാമിലെ ഒരു പിസ ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു സ്റ്റീഫൻ ജോർജ്. പതിവ് പോലെ ഞായറാഴ്ച വീട്ടിൽ നിന്നും സൈക്കിളിൽ ജോലിക്കായി പോയെങ്കിലും, ഫാക്ടറിയിൽ എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ കുടുംബത്തെ വിവരം അറിയിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വതന്ത്രമായി നടത്തിയ തിരച്ചിലിനുശേഷം പൊലീസിനെയും വിവരം അറിയിച്ചു. ഒക്ടോബർ 19-ന് ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയാണ് സ്റ്റീഫനെ അവസാനമായി വെസ്റ്റ് ബ്രിഡ്‌ഫോർഡ് പ്രദേശത്ത് കണ്ടത് എന്ന് പൊലീസ് അറിയിച്ചു.

സ്റ്റീഫൻ 5 അടി 10 ഇഞ്ച് ഉയരമുള്ള വ്യക്തിയാണ്. ഇദ്ദേഹത്തിന് 47 വയസാണ് പ്രായം. കാണാതാകുമ്പോൾ വിന്റർ ജാക്കറ്റും നീല ജീൻസും ഗ്ലാസും ധരിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101-ൽ ബന്ധപ്പെടണമെന്ന് നോട്ടിംഗാംഷയർ പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കുടുംബവും സുഹൃത്തുക്കളും ഇയാളെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് അറിയിച്ചു. യുകെയിലെ മലയാളി സമൂഹം സ്റ്റീഫനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കുചേരുകയും സോഷ്യൽ മീഡിയയിൽ വിവരങ്ങൾ വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്യുകയാണ്.

കൊച്ചിയിൽ നടന്ന വിദേശ കലാകാരിയുടെ ചിത്രപ്രദർശനത്തിൽ സദാചാര സംഘത്തിന്റെ ആക്രമണം. ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശനത്തിനായി വെച്ചിരുന്ന ലിനോ കട്ടുകൾ കീറിയെറിഞ്ഞു. ചിത്രത്തിൽ ഉപയോഗിച്ചിരുന്ന വാക്കുകളിൽ അശ്ലീല പദമുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം.

നോർവീജിയൻ കലാകാരിയായ ഹനാനിന്റെ സൃഷ്ടികളാണ് ആക്രമണത്തിന് ഇരയായത്. അവരുടെ ഭാഷയിൽ തയ്യാറാക്കിയ ലിനോ കട്ടുകൾ ഗൂഗിൾ ട്രാൻസലേറ്റ് വഴി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണെന്നും, അതിലുണ്ടായ പദം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ആണ് അറിയാൻ കഴിഞ്ഞത്. രാത്രി ഏഴുമണിയോടെയാണ് രണ്ട് പേർ ഗാലറിയിൽ കയറി കൃതികൾ കീറിയെറിയുകയും സമൂഹമാധ്യമങ്ങളിൽ ലൈവായി പ്രക്ഷേപണം നടത്തുകയും ചെയ്തത്.

എറണാകുളം സ്വദേശി ഹോച്ചിമിൻ എന്ന കലാകാരനാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ലളിതകലാ അക്കാദമി പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്. കലാ ലോകം ഈ സംഭവത്തെ വ്യാപകമായി അപലപിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹെറിഫോർഡ് ∙ യുകെയിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ സനൽ ആന്റണി (41) കുഴഞ്ഞുവീണ് മരണമടഞ്ഞു . കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേൽ കുടുംബാംഗമാണ് സനൽ ആന്റണി. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെ വീട്ടിനുള്ളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണ സനലിനെ ആംബുലൻസിൽ ഹെറിഫോർഡ് കൗണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക നിഗമനപ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

ഭാര്യ ജോസ്മിക്ക് ഹെറിഫോർഡിലെ ഫീൽഡ് ഫാം കെയർ ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് രണ്ട് വർഷം മുൻപാണ് സനൽ കുടുംബസമേതം യുകെയിലേക്ക് കുടിയേറിയത്. 12 വയസ്സുകാരിയായ സോനയും എട്ടുവയസ്സുകാരിയായ സേരയുമാണ് മക്കൾ. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നാണ് അറിയാൻ സാധിച്ചത് .

ഹെറിഫോർഡിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളി സമൂഹം സനലിന്റെ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടുത്തെ പ്രാദേശിക സമൂഹം കുടുംബത്തിന് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട് . സനലിന്റെ കുടുംബം സിറോ മലബാർ സഭയിലെ അംഗങ്ങളാണ്. മൃത സംസ്‍കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

സനൽ ആന്റണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ബലാത്സംഗത്തിലൂടെ ജനിച്ച കുട്ടികൾക്ക് അവരുടെ കുറ്റവാളി പിതാക്കന്മാർക്ക് ഇനി മാതാപിതൃ അവകാശം ലഭിക്കില്ലെന്നത് ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതി ബ്രിട്ടനിൽ അവതരിപ്പിച്ചു. പാർലമെന്റിൽ സമർപ്പിച്ചിരിക്കുന്ന വിക്ടിംസ് ആൻ്റ് കോർട്ട്സ് ബില്ലിലേയ്ക്കുള്ള സർക്കാർ അനുകൂല ഭേദഗതിയിലാണ് ഈ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്. കുറ്റവാളിയായ പിതാവിന് ഇനി കുട്ടിയുടെ വിദ്യാഭ്യാസം, ചികിത്സ, യാത്ര തുടങ്ങിയ കാര്യങ്ങളിൽ അഭിപ്രായം പറയാനോ ഇടപെടാനോ അധികാരമുണ്ടാകില്ല.

ലേബർ പാർട്ടി എംപി നറ്റാലി ഫ്ലീറ്റ് ആണ് ഈ നിയമ പരിഷ്കാരത്തിനായി ഏറെ ശ്രമിച്ചത്. 15-ാം വയസിൽ തന്നെ ഒരു മുതിർന്ന പുരുഷൻ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നും അതിൽ നിന്നാണ് കുട്ടി ജനിച്ചതെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ഈ നിയമം ബലാത്സംഗം നേരിട്ട സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ മുൻനിർത്തുന്നതാണ് എന്ന് ഫ്ലീറ്റ് പറഞ്ഞു. ബലാത്സംഗം വഴി ജനിച്ച കുട്ടികളോടുള്ള പിതൃത്വാവകാശം കുറ്റവാളികൾ ഉപയോഗിച്ച് സ്ത്രീകളെ മിണ്ടാതാക്കാനുള്ള ഒരു ആയുധമായിട്ടാണ് പലരും വിനിയോഗിക്കുന്നതെന്നും അവൾ ചൂണ്ടിക്കാട്ടി.

ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ ഡേവിഡ് ലാമി ഈ നിയമം നീതി സംവിധാനത്തിൻ മേൽ ജനവിശ്വാസം ഊട്ടി ഉറപ്പിക്കാനുള്ള നിർണായക നടപടിയാണെന്ന് പറഞ്ഞു. കുട്ടികളുടെയും അമ്മമാരുടെയും സുരക്ഷയെ മുൻനിർത്തിയാണ് ഈ നീക്കം എടുത്തതെന്നും, ഭാവിയിൽ ഇത്തരം കുറ്റവാളികൾക്ക് വീണ്ടും തങ്ങളുടെ ഇരകളെ വേദനിപ്പിക്കാൻ അവസരം നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഗവൺമെന്റിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ നിയമപരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് വിക്ടിംസ് ആൻ്റ് വയലൻസ് എഗൈൻസ്റ്റ് വിമൺ മന്ത്രിയായ അലക്സ് ഡേവിസ്-ജോൺസും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ഗർഭിണിയാണെന്ന് നടിച്ച് കാമുകനെയും കുടുംബത്തെയും വഞ്ചിച്ച 23 കാരിയായ കിറ കസിൻസ് നടത്തിയ തട്ടിപ്പ് ബ്രിട്ടനിൽ വലിയ വാർത്താ പ്രധാന്യം നേടി . മാസങ്ങളോളം വ്യാജ ഗർഭധാരണ നാടകം കളിച്ച്, അതിന്റെ ഭാഗമായി ‘ജെൻഡർ റിവീൽ പാർട്ടി’യും ബേബി ഷവറും സംഘടിപ്പിച്ച് എല്ലാവരെയും വിശ്വസിപ്പിക്കുന്നതിൽ യുവതി വിജയിച്ചു. ഈ മാസം ആദ്യം ‘ബോണി ലീ’ എന്ന കുഞ്ഞിന് ജന്മം നൽകിയെന്ന് അവൾ കാമുകനായ ജാമി ഗാർഡ്‌നറിനെയും കുടുംബാംഗങ്ങളെയും അറിയിക്കുകയും ചെയ്തു.

പ്രസവത്തിനു ശേഷം കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നാടകം കൂടുതൽ വിശ്വസനീയമാക്കി. എന്നാൽ, ആരെയും കുഞ്ഞിനെ കാണാൻ അനുവദിക്കാത്തതോടെ കുടുംബത്തിനും സുഹൃത്തുകൾക്കും സംശയം തോന്നി. ഒടുവിൽ കിറയുടെ മുറിയിൽ നിന്നും ജീവനുള്ളതുപോലെയുള്ള ഒരു പാവ അവളുടെ അമ്മ കണ്ടെത്തിയതോടെ ആണ് സത്യം പുറത്ത് വന്നത് . യഥാർത്ഥ കുഞ്ഞല്ല പാവയാണെന്ന് മനസ്സിലായപ്പോൾ കുടുംബം നടുങ്ങി. ഈ പാവയ്ക്കായി കിറ വലിയ തുക ചെലവഴിക്കുകയായിരുന്നുവെന്നും, അമ്മയും മുത്തശ്ശിയും കുഞ്ഞിനായി പ്രാം, കാർ സീറ്റ് മുതലായ സാധനങ്ങൾ വാങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.

സംഭവം പുറത്തായതിനെ തുടർന്ന് കിറ സമൂഹമാധ്യമങ്ങളിലൂടെ തെറ്റ് സമ്മതിക്കുകയും കുടുംബത്തിന് സംഭവത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്നും വ്യക്തമാക്കി. “ഞാൻ ചെയ്ത പ്രവൃത്തിയെ ഞാൻ ന്യായീകരിക്കുന്നില്ല, പക്ഷേ ശരിയായ സഹായം ലഭിച്ചതിന് ശേഷം എന്റെ അവസ്ഥയെ കുറിച്ച് തുറന്ന് പറയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” അവൾ പോസ്റ്റ് ചെയ്തു . കാമുകന്റെ കുടുംബത്തെ ആരും കുറ്റപ്പെടുത്തരുതെന്നും കിറ അഭ്യർത്ഥിച്ചു. ഇതുവരെ യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടണിലെ ചരിത്രപ്രധാനമായ കത്തീഡ്രലുകളും പള്ളികളും അടുത്ത അഞ്ച് വർഷത്തിനകം പരിപാലന ചെലവുകളുടെ പേരിൽ അടച്ചുപൂട്ടേണ്ടി വരാമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടണിലെ 20,000-ത്തിലധികം ലിസ്റ്റ് ചെയ്ത ആരാധനാലയങ്ങളിൽ പലതും ചരിത്രപ്രധാനമായ നിർമ്മിതികളാണ് . മതസ്ഥാപനങ്ങൾ മാത്രമായല്ല , പള്ളികൾ സമൂഹ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കും പ്രധാന കേന്ദ്രമായും പ്രവർത്തിക്കുന്നുണ്ട് .

നാഷണൽ ചർച്ചസ് ട്രസ്റ്റ് നടത്തിയ സർവേ പ്രകാരം, അഞ്ച് വർഷത്തിനുള്ളിൽ ഗ്രാമപ്രദേശങ്ങളിൽ ഏകദേശം 900 പള്ളികൾ അടച്ചു പൂട്ടപ്പെടാൻ സാധ്യതയുണ്ട്. സർവേയിൽ പങ്കെടുത്ത 3,600-ലധികം പള്ളികളിൽ ഏകദേശം 20% കെട്ടിടങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തകർന്നുവെന്ന് അറിയിക്കുകയും, 40% പള്ളികളുടെ മേൽക്കൂരകൾ അടിയന്തിരമായി പരിചരണം ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പല പള്ളികളും അടിസ്ഥാന ചെലവുകൾക്കായി ഫണ്ടുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

സർക്കാർ അഞ്ച് വർഷം മുമ്പ് ആരാധനാലയ പരിചരണത്തിന് 25,000 പൗണ്ടിൽ മുകളിലുള്ള ചെലവിൽ വാറ്റ് ഏർപ്പെടുത്തിയിരുന്നു. ഇത് ഫണ്ട് സ്രോതസ്സുകളിൽ ആശ്രയിച്ചിരുന്ന പള്ളികൾക്ക് അധിക ഭാരം ആയി തീർന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പള്ളികൾ സമൂഹത്തിനും സാമൂഹിക സേവനങ്ങൾക്കും കേന്ദ്രമാണെന്നും ഇവ സംരക്ഷിക്കാതെ വിട്ടാൽ ബ്രിട്ടണിന്റെ സാമൂഹിക അന്തരീക്ഷം നഷ്ടപ്പെടുമെന്നുള്ള അഭിപ്രായം ശക്തമാണ്. പള്ളികൾ സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ബ്രിട്ടണിന്റെ ചരിത്ര സംസ്‌കാരത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആരോഗ്യ സേവന മേഖലയിൽ (NHS) ഏറ്റവും സ്വാധീനമുള്ള 50 കറുത്തവർഗ്ഗ, ഏഷ്യൻ, ന്യൂനപക്ഷ വിഭാഗ (BAME) നേതാക്കളുടെ പട്ടികയിൽ ഇടം നേടി മലയാളിയായ നഴ്സ് സജൻ സത്യൻ. ഹെൽത്ത് സർവീസ് ജേണൽ (HSJ) പ്രസിദ്ധീകരിച്ച ഈ പട്ടികയിൽ ലണ്ടൻ മേയർ സാദിഖ് ഖാൻ, ഇമിഗ്രേഷൻ മന്ത്രി സീമ മൽഹോത്ര, റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡന്റ് മുംതാസ് പട്ടേൽ തുടങ്ങിയ പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ട്. എയർഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നേഴ്‌സും ‘അലയൻസ് ഓഫ് സീനിയർ കേരള നേഴ്‌സസ്’ (ASKeN) സ്ഥാപകനുമാണ് സജൻ സത്യൻ. യുകെയിലേക്ക് പുതുതായി എത്തുന്ന മലയാളി നേഴ്സുമാർക്ക് പിന്തുണയും മാർഗ്ഗനിർദേശവും നൽകാനാണ് ASKeN രൂപീകരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നത തസ്തികകളിലെ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ഈ സംഘടനയുടെ മുഖ്യ ലക്ഷ്യം.

2009ൽ എൻഎച്ച്എസിൽ ചാർജ് നേഴ്സായി സേവനം ആരംഭിച്ച സജൻ സത്യൻ, നോർത്ത്, മിഡ്‌ലാൻഡ്‌സ് മേഖലകളിലെ നിരവധി ട്രസ്റ്റുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലീഡ്സ് ടീച്ചിങ് ഹോസ്പിറ്റൽസിൽ ലീഡ് അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണറായും, ഹെൽത്ത് എജ്യുക്കേഷൻ ഇംഗ്ലണ്ടിലും പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് 2023ൽ അദ്ദേഹം എയർഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നേഴ്സായി ചുമതലയേറ്റത്. കേരളത്തിൽ നേഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം അധ്യാപകനായും പ്രവർത്തിച്ചിരുന്ന അദ്ദേഹം. ഇംഗ്ലണ്ടിൽ എം.എസ്.സി. നേഴ്സിങ് ബിരുദവും നേടി. അന്താരാഷ്ട്ര നേഴ്സിങ് അസോസിയേഷനുകളുമായി സഹകരിച്ച് വിദേശ നേഴ്സുമാർക്ക് മാർഗ്ഗനിർദേശം നൽകുന്നതിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മഹത്യാ നിരക്ക് 50 ശതമാനം വർധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നു. 2011 മുതൽ 2022 വരെയുള്ള കാലയളവിൽ 15 മുതൽ 25 വയസ്സു വരെയുള്ള ഏകദേശം 1.2 കോടി യുവാക്കളെ ഉൾപ്പെടുത്തി നടത്തിയ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. ആകെ 4,315 ആത്മഹത്യകൾ ഈ കാലയളവിൽ രേഖപ്പെടുത്തി. 2011-12 കാലഘട്ടത്തിലെ 300 മരണങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ, 2021-22ൽ 440 പേർ ആത്മഹത്യ ചെയ്തതായി കണക്കുകൾ പറയുന്നു.

പഠന വർഷത്തിലെ വേനൽപരീക്ഷാ സമയത്ത് ആത്മഹത്യാ നിരക്ക് കൂടുതലായും, അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കുറവായും കാണപ്പെട്ടതായി ഒഎൻഎസ് വ്യക്തമാക്കി. പുരുഷന്മാരിലും സ്ത്രീകളിലും ആത്മഹത്യാ നിരക്കിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എങ്കിലും മേയ് മാസത്തിന്റെ തുടക്കത്തിൽ സ്ത്രീകളിൽ നിരക്ക് ഏറ്റവും കൂടുതലായിരുന്നപ്പോൾ, പുരുഷന്മാരിൽ ജൂലൈ ആദ്യവാരത്തിലായിരുന്നു ഉയർച്ച. കഴിഞ്ഞ വർഷം ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ എല്ലാ പ്രായ ഗ്രൂപ്പുകളിലുമുള്ള ആത്മഹത്യാ നിരക്ക് 1999നുശേഷം ഏറ്റവും ഉയർന്ന നിലയിലെത്തി.

ഇത് ഒരു ഭയാനക അവസ്ഥയാണ് എന്ന് മാനസികാരോഗ്യ ചാരിറ്റി സംഘടനയായ മൈൻഡിന്റെ നയനിർമ്മാണ മാനേജർ ജെമ്മ ബേൺ പ്രതികരിച്ചു. മാനസികാരോഗ്യ ചികിത്സക്ക് ഉണ്ടാകുന്ന കാലതാമസവും പുറത്തുവന്ന വിവരങ്ങളുമായി ബന്ധമുണ്ടന്ന അഭിപ്രായം ശക്തമാണ്. ഒട്ടേറെ കുട്ടികൾ ഇപ്പോൾ മാനസികാരോഗ്യ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്; ഇവരിൽ നാലിൽ ഒരാൾക്ക് രണ്ടുവർഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്നു. സർക്കാർ മാനസികാരോഗ്യ പ്രതിസന്ധിയുടെ വലുപ്പം തിരിച്ചറിയുകയും വേണമെന്ന് അവർ ആവശ്യപ്പെട്ടു.

RECENT POSTS
Copyright © . All rights reserved