ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ക്യാൻസർ രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എൻഎച്ച്എസ്സിന്റെ കണക്കുകൾ പ്രകാരം പ്രതിദിനം ഏകദേശം 1000 പേർക്ക് രോഗനിർണ്ണയം നടത്തുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രധാനമായും പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണത്തിലുള്ള കൂടുതലാണ് കണക്കുകൾ ഇത്രയും കൂടുന്നതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
2022 ൽ മാത്രം ഇംഗ്ലണ്ടിൽ 346, 217 ക്യാൻസർ രോഗ നിർണ്ണയങ്ങൾ നടന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഇത് 2021ൽ രേഖപ്പെടുത്തിയ 329,664 രോഗ നിർണ്ണയങ്ങളേക്കാൾ 5 ശതമാനം കൂടുതലാണ്. പുരുഷന്മാർക്കിടയിൽ ക്യാൻസർ കേസുകളുടെ എണ്ണത്തിൽ 7 ശതമാനം വർദ്ധനവ് ഉണ്ടായപ്പോൾ സ്ത്രീകളുടെ വർദ്ധനവിന്റെ നിരക്ക് 2 ശതമാനം ആയിരുന്നു.
2022 ൽ ഏറ്റവും കൂടുതൽ പേർക്ക് കണ്ടെത്തിയ ക്യാൻസർ പ്രോസ്റ്റേറ്റ് ക്യാൻസർ ആയിരുന്നു. രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുമ്പോഴും ആശ്വാസകരമായ വാർത്ത മരണനിരക്ക് കുറയുന്നു എന്നതാണ്. 2021 -ൽ ക്യാൻസർ ബാധിതരായ ഒരുലക്ഷം പുരുഷൻമാരിൽ 345 പേർ മരണത്തിന് കീഴടങ്ങിയിരുന്നു. എന്നാൽ 2022 – ൽ മരണനിരക്ക് 299 ആയി കുറയ്ക്കാൻ സാധിച്ചത് നേട്ടമായാണ് വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മയക്കുമരുന്ന് ഉപയോഗിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ യുകെയിൽ വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷം യുകെയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഏറ്റവും കൂടിയ നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ചെറുതും വലുതുമായി 191,623 മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളാണ് കഴിഞ്ഞ വർഷം മാത്രം പോലീസും ബോർഡർ ഫോഴ്സും ചേർന്ന് രാജ്യത്ത് രജിസ്റ്റർ ചെയ്തത്.
വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഭീഷണിയുടെ വെളിച്ചത്തിൽ മയക്കുമരുന്നുകൾക്ക് അടിമകളാകുന്നവരെ പുനരധിവസിപ്പിക്കാനും ചികിത്സിക്കുന്നതും വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റവും അപകടകാരിയായ മയക്കു മരുന്നായ കൊക്കെയ്ൻ ഉപയോഗിക്കുന്നവരുടെ ചികിത്സയ്ക്കായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പുതിയ മാർഗ്ഗങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ ആരംഭിക്കുന്നതായുള്ള വാർത്തകൾ വളരെ ആശ്വാസത്തോടെയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ധർ നോക്കി കാണുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകൾക്ക് ആസക്തി ജനിപ്പിക്കുന്ന സാഹചര്യം സാങ്കേതികവിദ്യയുടെ സഹായത്തോടെ മറികടക്കാനുള്ള മാർഗങ്ങൾ ആണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകർ വികസിപ്പിച്ചത്.
വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വെയറബിൾ ടെക്‌നോളജി എന്നിവയിലൂടെ മയക്കു മരുന്നിന് അടിമകളായവർക്ക് മോചനം ലഭിക്കാനുള്ള പദ്ധതിക്കായി 12 മില്യൺ പൗണ്ട് ആണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടനിലുടനീളം, ഓരോ വർഷവും മയക്കുമരുന്ന് അമിതമായി കഴിക്കുന്നത് ഏകദേശം 5,000 ജീവൻ ആണ് അപഹരിക്കുന്നത് . ഇത്തരം പദ്ധതികൾ സജീവമാകുന്നത് മദ്യവും മയക്കുമരുന്നും മൂലം കൂടുതൽ ആളുകൾ ആശുപത്രികളിൽ പ്രവേശിക്കുന്നത് തടയുന്നതിന് സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
യുകെയിൽ അടുത്തവർഷം ആദ്യം മുതൽ സമൂഹമാധ്യമങ്ങൾക്ക് കൂടുതൽ സുരക്ഷാ നിയമങ്ങൾ ബാധകമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് പോലുള്ള സോഷ്യൽ നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്ന കമ്പനികൾ സുരക്ഷാ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരുമെന്ന് ഓഫ്‌കോമിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാം മെലാനി ഡേവ്സ് പറഞ്ഞു. നിഷ്കർഷിച്ചിരിക്കുന്ന സുരക്ഷാ നയങ്ങൾ നടപ്പിലാക്കാൻ കമ്പനികൾക്ക് ഇനി ഏകദേശം മൂന്നുമാസം സമയമുണ്ട്.
സുരക്ഷാ നിയന്ത്രണങ്ങളുടെ അടിസ്ഥാനതത്വം ഉപയോഗിക്കുന്നവരുടെ സുരക്ഷയാണന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓൺലൈൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് മാതാപിതാക്കളോ മുതിർന്നവരോ അല്ല ഓൺലൈൻ സ്ഥാപനങ്ങൾ തന്നെയാണെന്ന് ഡാം മെലാനി പറഞ്ഞു. ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് സ്വയം പുറത്ത് കടക്കാൻ ആളുകളെ അനുവദിക്കുന്ന നയം ഉൾപ്പെടെ സുരക്ഷാ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് അറിയാൻ സാധിച്ചത്.
ദോഷകരമായ ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെ ഉൾപ്പെടെ സുരക്ഷിതരാക്കുന്നതിനായി ഒരു വർഷം മുമ്പാണ് സുരക്ഷാ നിയമങ്ങൾ നിലവിൽ വന്നത്. 2025 ജനുവരി മുതൽ ഈ നിയമങ്ങൾ നടപ്പിൽ വരുത്താൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഇതിന്റെ ഭാഗമായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്വയം ഉപദ്രവിക്കൽ, മൃഗ പീഡനം എന്നിവ ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പ്ലാറ്റ്‌ഫോമുകൾ കാണിക്കേണ്ടതുണ്ട്. നിയമങ്ങൾ നിലവിൽ വരുന്നതോടെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത നിലവിൽ വരുമെന്നാണ് ഈ രംഗത്ത് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെന്റിലെ ആഷ്‌ഫോര്‍ഡില്‍ സോജൻ ജോസഫ് രാജി വച്ച കൗൺസിൽ സീറ്റിലേക്ക് മൽത്സരിക്കാൻ ഒരുങ്ങി യുകെ മലയാളി നേഴ്‌സ്. കൗൺസിലിലെ ആദ്യ മലയാളി ആയിരുന്നു സോജൻ ജോസഫ്. അദ്ദേഹം വിജയിച്ച കൗൺസിലിൽ വീണ്ടും ഒരു മലയാളി വരുമോ എന്ന ആകാംഷയിൽ ആണ് യുകെ മലയാളികൾ. യുകെയിൽ സ്റ്റാഫ് നേഴ്‌സായ റീനാ മാത്യുവാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മലയാളികളുടെ രാഷ്ട്രീയ പ്രവേശനത്തിൽ സ്ത്രീ സാന്നിധ്യം വർദ്ധിക്കുകയാണെന്നാണ് റീനയുടെ ഈ കടന്നുവരവ് സൂചിപ്പിക്കുന്നത്. റീനയുടെ ഈ രാഷ്ട്രീയ പ്രവേശനം ബാക്കി ഉള്ളവർക്കും പ്രചോദനം ആകും. സോജൻ ജോസഫിൻെറ അഭിപ്രായം അറിഞ്ഞതിന് ശേഷമാണ് പുതിയ സ്ഥാനാര്‍ത്ഥിയെ ലേബർ പാർട്ടി സ്ഥിരീകരിച്ചത്.
തിരഞ്ഞെടുപ്പിൽ റീനയ്ക്ക് വെല്ലുവിളി ഉയർത്തുന്നത് റീഫോം പാര്‍ട്ടിയാണ്. എന്നാൽ പുതിയ സാഹചര്യത്തില്‍ ലേബറിന് നിലവില്‍ ജയിച്ചു കയറാനുള്ള സാഹചര്യം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ഇന്നാണ്. പ്രാദേശിക തെരഞ്ഞെടുപ്പില്‍ കണ്ടിട്ടില്ലാത്തയത്രയും വാശിയേറിയ മത്സരത്തിനാണ് ആഷ്ഫോര്‍ഡ് ഇന്ന് സാക്ഷിയാകുന്നത്. ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ ഐല്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റവര്‍ വാര്‍ഡിലാണ് റീന മാത്യു ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുന്നത്.
ബ്രിട്ടീഷ് പാര്‍ലമെന്റ്റിലെ ആദ്യ മലയാളി എം പിയായ സോജന്‍ ജോസഫ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് നിലനിര്‍ത്തേണ്ടത് ലേബര്‍പാര്‍ട്ടിക്ക് അഭിമാന പ്രശ്‌നം ആകുമ്പോള്‍, ഏതു രീതിയിലും ലേബര്‍പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും റീഫോം യുകെ പാര്‍ട്ടിയും പരിശ്രമിക്കുന്നുണ്ട്. ഐല്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റവര്‍ വാര്‍ഡിലും ലേബര്‍പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് പ്രധാനമായും റീഫോം യുകെ സ്ഥാനാര്‍ത്ഥിയാണ്. എന്‍എച്ച്എസില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുന്ന റീന മാത്യുവിന്റെ സ്ഥാനാര്‍ത്ഥിത്വം യുകെ മലയാളികൾക്ക് ഏറെ അഭിമാനകരമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് യോർക്ക്ഷെയറിൽ മോട്ടോർ വേയിൽ ഉണ്ടായ അപകടത്തിൽ 5 പേർ കൊല്ലപ്പെട്ടു. ദിശ തെറ്റി വന്ന കാറിടിച്ചാണ് M 6 മോട്ടോർ വേയിൽ അപകടം നടന്നത്. അപകടത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 5 പേരാണ് കൊല്ലപ്പെട്ടത്.
ടൊയോട്ട കാറിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ച നാലുപേരും. ഇതിൽ 15 ഉം 7 വയസ്സ് പ്രായമുള്ള 2 ആൺകുട്ടികളും ഉൾപ്പെടുന്നു . 42 വയസ്സുള്ള പുരുഷനും 33 വയസ്സുള്ള സ്ത്രീയുമാണ് മരിച്ച രണ്ടുപേർ. ഇവർ ഗ്ലാസ്കോയിൽ നിന്നുള്ളവരാണ്. അപകടത്തിൽപ്പെട്ട സ്കോഡ ഓടിച്ചിരുന്ന 40 വയസ്സുകാരനായ ഡ്രൈവർ ആണ് മരിച്ച അഞ്ചാമൻ. ഇയാൾ കേംബ്രിഡ്ജ് സ്വദേശിയാണ്.
സ്കോഡയാണ് ഇത്രയും ഗുരുതരമായ അപകടം ഉണ്ടാകാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദിശ തെറ്റി വടക്കോട്ടുള്ള പാതയിലൂടെ നേരെ എതിർ ദിശയിൽ വന്ന ഈ വാഹനം ടൊയോട്ട കാറിൽ ഇടിക്കുകയായിരുന്നു. ടൊയോട്ടയിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുകാരനായ ആൺകുട്ടിയെ എയർ ആംബുലൻസിൽ ന്യൂകാസിലിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടത്തെ തുടർന്ന് M6 മോട്ടോർ വേയിൽ J 36 മുതൽ J39 വരെ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കറികളുടെ രാജാവ് എന്നെ അറിയപ്പെട്ടിരുന്ന ഷബീർ ഹുസൈൻ അന്തരിച്ചു. യുകെയിൽ ഉടനീളം ഇന്ത്യൻ റസ്റ്റോറന്റുകൾ സ്ഥാപിച്ച അദ്ദേഹത്തിന് 56 വയസ്സായിരുന്നു പ്രായം. അദ്ദേഹം സ്ഥാപിച്ച ഹോട്ടൽ ശൃംഖലയായ അക്ബർസ് ബുധനാഴ്ച സമൂഹമാധ്യമങ്ങളിലൂടെയാണ് ഷബീർ ഹുസൈൻ്റെ മരണം അറിയിച്ചത്.
1995 -ൽ ബ്രാഡ്ഫോർഡിൽ 28 സീറ്റുള്ള ഒരു റസ്റ്റോറന്റുമായാണ് ഷബീർ ഹുസൈൻ രുചികളുടെ ലോകത്തെ ജൈത്രയാത്ര ആരംഭിച്ചത്. ലീഡ്‌സ്, ഷെഫീൽഡ്, മാഞ്ചസ്റ്റർ, ന്യൂകാസിൽ, ഗ്ലാസ്‌ഗോ, ബർമിംഗ്ഹാം എന്നിവയുൾപ്പെടെ സ്ഥലങ്ങളിൽ പിന്നീട് റസ്റ്റോറന്റുകൾ ആരംഭിച്ചു . ഇന്ത്യൻ ഭക്ഷണ ലോകത്തെ കുലപതി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
നിരവധി പേരാണ് ഷബീർ ഹുസൈൻ്റെ അകാല വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത്. അത്ഭുതകരമായി രുചിയുടെ ലോകം സൃഷ്ടിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നാണ് ഏഷ്യൻ സ്റ്റാൻഡേർഡിൻ്റെ എഡിറ്റർ ഫാത്തിമ പട്ടേൽ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് ബ്രാർഡ് ഫോർഡ് എംപിയും ലേബർ പാർട്ടി നേതാവുമായ നാസ്ഷാ പറഞ്ഞു. ഇന്ന് വ്യാപകമായി പ്രചാരത്തിലുള്ള നാൻ ട്രീ ഭക്ഷ്യവിപണിയിൽ കൊണ്ടുവന്നത് താനാണെന്ന് ഷബീർ ഹുസൈൻ പറഞ്ഞിരുന്നു. ഇന്ന് വ്യാപക പ്രചാരം നേടിയ നാൻ ട്രീയുടെ പേറ്റന്റ് എടുക്കാൻ സാധിക്കാതിരുന്നതിന്റെ വിഷമം പലപ്പോഴും അദ്ദേഹം പങ്കുവെച്ചിരുന്നു. ഷബീർ ഹുസൈൻ്റെ അകാലത്തിലുള്ള വേർപാടിനെ തുടർന്ന് അക്ബർസ് ഗ്രൂപ്പിൻറെ റസ്റ്റോറന്റുകൾ വെള്ളിയാഴ്ച വൈകുന്നേരം 5 മണി വരെ അടച്ചിടും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദയാവധം നിയമവിധേയമാക്കാനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിച്ചത് മുതൽ ഈ വിഷയത്തിൽ ചൂടുപിടിച്ച ചർച്ചകളാണ് യുകെയിൽ നടക്കുന്നത്. ഏറ്റവും പുതിയതായി ദയാവധം നിയമ വിധേയമാക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കാൻ്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി പറഞ്ഞു. ബില്‍ അവതരിപ്പിച്ചതിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർച്ച് ബിഷപ്പിന്റെ അഭിപ്രായം ഭാഗികമായി ശരിയാണെന്നും എന്നാൽ മാരക രോഗബാധിതരും ജീവിതാവസാനത്തിൽ കഷ്ടപ്പെടുന്നവർക്കുമായാണ് ബിൽ താൻ അവതരിപ്പിച്ചതെന്ന്
എംപി കിം ലീഡ്‌ബീറ്റർ പറഞ്ഞു.
ബ്രിട്ടീഷ് ജനതയുടെ 60 മുതൽ 75 ശതമാനം ആളുകളും ദയാവധത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അഭിപ്രായ സർവേയിൽ വെളിപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ദയാവധം നിയമവിധേയമാണ്. എന്നാൽ ദയാവധം നിയമവിധേയമായ രാജ്യങ്ങളിൽ അതിന് അർഹരല്ലാത്തവർ പോലും ഈ രീതിയിൽ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതിന് ഇത് കാരണമാകുമെന്ന് ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി പറഞ്ഞത് വൻ ചർച്ചാ വിഷയമാകാൻ സാധ്യതയുണ്ട്. ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയും മറ്റ് 25 ആർച്ച് ബിഷപ്പുമാർക്കും ഹൗസ് ഓഫ് ലോർഡ്സില്‍ ഇരിപ്പിടമുണ്ട്. ഇതുകൂടാതെ ഇവർക്ക് നിയമനിർമ്മാണത്തിന് വോട്ട് രേഖപ്പെടുത്താനും സാധിക്കും.
അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിനെതിരെ കത്തോലിക്കാ ബിഷപ്പായ കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസും എതിർപ്പ് അറിയിച്ചിരുന്നു . ഇംഗ്ലണ്ടിലെയും വെയിൽസിലെയും അസിസ്റ്റഡ് ഡൈയിംഗ് നിയമത്തിനെതിരെ പ്രതികരിക്കാൻ സഭാംഗങ്ങളോട് ആഹ്വാനം ചെയ്ത കർദ്ദിനാൾ നിക്കോൾസ് യുകെയിലെ ഏറ്റവും മുതിർന്ന കത്തോലിക്കാ ബിഷപ്പാണ് . തൻെറ സഭാംഗങ്ങൾക്കായി കർദ്ദിനാൾ എഴുതിയ ഇടയ ലേഖനത്തിൽ പുതിയ നിയമം ആരോഗ്യ പ്രവർത്തകരെ “പരിചരിക്കാനുള്ള കടമ” എന്നതിൽ നിന്ന് “ജീവനെടുക്കുന്ന തൊഴിലിലേയ്ക്ക്” മാറ്റുമെന്ന് അഭിപ്രായപ്പെട്ടിരുന്നു .
മാരകരോഗമുള്ള വ്യക്തികൾക്കും കഠിനമായ വേദന അനുഭവിക്കുന്നവർക്കും മാന്യമായ മരണം തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം എന്നാണ് അസിസ്റ്റഡ് ഡൈയിംഗ് നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചുള്ള അഭിഭാഷകർ വാദിക്കുന്നത്. നിലവിൽ, ആരെയെങ്കിലും അവരുടെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കുന്നത് ഇംഗ്ലണ്ടിലും വെയിൽസിലും നിയമവിരുദ്ധമാണ്. ഇതിനു പുറമേ ഇത് 4 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യം കൂടിയാണ്. 2015-ൽ സമാനമായ ബിൽ പാസാക്കുന്നത് പരാജയപ്പെട്ടതിന് ശേഷമുള്ള അസിസ്റ്റഡ് ഡൈയിംഗ് സംബന്ധിച്ച ആദ്യത്തെ പാർലമെൻ്ററി ചർച്ചയാണ് ഇനി നടക്കാൻ പോകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കുടിയേറിയവരിൽ ഏറ്റവും വിജയം കണ്ട സമൂഹം ഇന്ത്യക്കാർ എന്ന് റിപ്പോർട്ട്. പ്രൊഫഷണൽ തൊഴിൽ, മണിക്കൂർ വേതന നിരക്ക്, വീട്ടുടമസ്ഥാവകാശം (71% സ്വന്തമായ വീടുകൾ), സ്വയം തൊഴിൽ തുടങ്ങിയ മേഖലകളിൽ ബ്രിട്ടീഷുകാരേക്കാൾ മുൻപന്തിയിൽ ബ്രിട്ടീഷ് ഇന്ത്യക്കാരെന്ന് പോളിസി എക്‌സ്‌ചേഞ്ചിൻ്റെ “എ പോർട്രെയ്‌റ്റ് ഓഫ് മോഡേൺ ബ്രിട്ടൻ” എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ കമ്മ്യൂണിറ്റിക്ക് പുറത്ത് ഉള്ള ആളുകളുമായി ഇടപെടുന്നതിലും മുൻപന്തിയിൽ ഇവർ തന്നെ. വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ, ചൈനീസ് സമൂഹത്തിന് തൊട്ട് പിന്നാലെ രണ്ടാം സ്‌ഥാനം കരസ്ഥമാക്കിയിരിക്കുന്നതും ഇന്ത്യൻ വംശജരാണ്.
അതേസമയം, ഏറ്റവും കുറഞ്ഞ വേതനം ഉള്ള ജോലി ചെയ്യുന്നത് പാകിസ്ഥാൻ-ബംഗ്ലാദേശി കമ്മ്യൂണിറ്റിയിൽ ഉള്ള ആളുകളാണ്. റിപ്പോർട്ടിൽ വംശീയ ന്യൂനപക്ഷങ്ങളെ മൈനോറിറ്റീസ് ഇൻ ടൗൺസ് എന്ന പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. വെള്ളക്കാരായ ബ്രിട്ടീഷ് ബിരുദധാരികൾ ഇടത് ചിന്താഗതിക്കാരാകുമ്പോൾ ഉയർന്ന വിദ്യാഭ്യാസമുള്ള ഇന്ത്യൻ വംശജർ വലത് ചിന്താഗതിക്കാരാണ്. യാത്ര സൗകര്യങ്ങളും ആശയവിനിമയത്തിലുള്ള മാറ്റങ്ങളും കുടിയേറ്റക്കാരും അവരുടെ മാതൃരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എല്ലാ വംശീയ ന്യൂനപക്ഷങ്ങളും ബ്രിട്ടീഷുകാരായതിൽ അഭിമാനിക്കുന്നുവെന്നും ഭൂരിപക്ഷം പേരും യുഎസ്, ജർമ്മനി, ഫ്രാൻസ് എന്നിവയേക്കാൾ ബ്രിട്ടനിലാണ് താമസിക്കാൻ ഇഷ്ടപെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പല വംശീയ ന്യൂനപക്ഷ വിഭാഗങ്ങളും, പ്രത്യേകിച്ച് ബ്രിട്ടീഷ് ഇന്ത്യക്കാർ, ബ്രിട്ടനിലെ ശക്തികേന്ദ്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുകെയിലെ നേട്ടങ്ങളിൽ ഏറെ അഭിമാനം കൊളളുന്ന ബ്രിട്ടീഷ് ഇന്ത്യക്കാർ തങ്ങളുടെ മക്കൾ രാജ്യത്തിൻ്റെ ചരിത്രത്തിൽ അഭിമാനം കൊള്ളുന്നവരായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഔദ്യോഗികമല്ലാത്ത വെബ്സൈറ്റുകൾ വഴി ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ബുക്ക് ചെയ്യരുതെന്ന് ആർഎസി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിലവിൽ ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഒരു ടെസ്റ്റിനുള്ള ശരാശരി കാത്തിരിപ്പ് സമയം ഏകദേശം നാലര മാസമാണ്. ഇതിനെ മറികടക്കാനാണ് ഔദ്യോഗികമല്ലാത്ത വെബ്സൈറ്റുകളിൽ കൂടി ഡ്രൈവിംഗ് ടെസ്റ്റിനായി ബുക്ക് ചെയ്യാൻ ആളുകൾ വളഞ്ഞ വഴി തിരഞ്ഞെടുക്കുന്നത്.
സ്ലോട്ടുകൾ നേരത്തെ ബുക്ക് ചെയ്ത് അമിതമായി തുക ഈടാക്കി മറിച്ചു വിൽക്കുന്ന ഇടനിലക്കാരുടെ ചതി കുഴിയിൽ വീഴരുതെന്നാണ് ആർഎസി മുന്നറിയിപ്പ്. ചില സൈറ്റുകൾ 195 പൗണ്ട് വരെ ഈടാക്കിയാണ് ടെസ്റ്റ് സ്ലോട്ടുകൾ വിൽപന നടത്തുന്നത്. 2023 മെയ് മാസത്തിൽ ഒരു ഇൻസ്ട്രക്ടറുടെ കാർ ഉപയോഗിച്ചുള്ള ഒരു ടെസ്റ്റിനായി താൻ 500 പൗണ്ടിൽ താഴെയും ആദ്യ പരീക്ഷയിൽ പരാജയപ്പെട്ടതിന് ശേഷം രണ്ടാമത്തെ ടെസ്റ്റിന് ഏകദേശം £ 400 ഉം നൽകിയതായും ലണ്ടനിൽ നിന്നുള്ള ഒരു ഡ്രൈവിംഗ് ടെസ്റ്റ് വിദ്യാർത്ഥി പറഞ്ഞത് ഇത്തരം ചൂഷണങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഔദ്യോഗിക ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി (DVSA) വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്ന ഒരു പ്രായോഗിക പരീക്ഷയ്ക്ക് പ്രവൃത്തിദിവസങ്ങളിൽ £62 ഉം വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ബാങ്ക് അവധി ദിവസങ്ങളിലും £75 ഉം മാത്രമാണ് ഈടാക്കുന്നത്. ഈ സ്ഥാനത്താണ് ഇടനിലക്കാർ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് കൊള്ള ലാഭം കൊയ്യുന്നത്. ഇടനിലക്കാർ ഡിവിഎസ്എ വെബ്‌സൈറ്റിൽ ലഭ്യമായ സ്ലോട്ടുകൾ ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബുക്ക് ചെയ്യുന്നത് മൂലം സാധാരണക്കാർക്ക് സേവനങ്ങൾ നിഷേധിക്കപ്പെടുന്ന ഗുരുതര പ്രതിസന്ധിയുണ്ടെന്ന് RAC പോളിസി മേധാവി സൈമൺ വില്യംസ് പറഞ്ഞു. ഓരോ വർഷവും 1.7 മില്ല്യണിലധികം പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താറുണ്ട്. എന്നാൽ കോവിഡ് ബാക്ക് ലോഗ് മുതലായ കാരണങ്ങൾ കൊണ്ട് കാത്തിരിപ്പ് സമയം ഗണ്യമായി വർദ്ധിച്ചു. എന്നാൽ സാങ്കേതിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഇടനിലക്കാർ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന നടപടി അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യം ഒന്നടങ്കം വളരെ ആകാംക്ഷയോടെയാണ് പുതിയ ലേബർ സർക്കാരിന്റെ ഒക്ടോബർ 30-ാം തീയതി അവതരിപ്പിക്കുന്ന ബഡ്ജറ്റിനെ ഉറ്റുനോക്കുന്നത്. സമീപ വർഷങ്ങളിൽ യുകെ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾക്ക് പ്രതിവിധി പുതിയ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പരക്കെ കരുതപ്പെടുന്നത്. ബ്രെക്സിറ്റിനെ ചുറ്റിപ്പറ്റിയുള്ള അനശ്‌ചിതത്വവും കോവിഡ് മഹാമാരിയും റഷ്യ ഉക്രയിൻ സംഘർഷവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കി. വർധിച്ചു വന്ന പണപെരുപ്പവും ജീവിത ചിലവ് വർദ്ധനവും കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട് .
ചാൻസലർ റേച്ചൽ റീവ്സ് ഈ മാസം 30-ാം തീയതി അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ 40 മില്യൺ പൗണ്ടിന്റെ നികുതി വർദ്ധനവും ചെലവ് ചുരുക്കലിനുള്ള നിർദ്ദേശവും ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ആശങ്കയോടെയാണ് യുകെ മലയാളികൾ കാണുന്നത്. മുൻ ഗവൺമെന്റിന്റെ സാമ്പത്തിക വീഴ്ചകൾക്ക് പരിഹാരം കാണാനാണ് ഈ നടപടികൾ എന്ന് ഇന്നലെ നടന്ന ഒരു ക്യാബിനറ്റ് യോഗത്തിൽ ചാൻസലർ റേച്ചൽ റീവ്സ് മറ്റു മന്ത്രിമാരോട് പറഞ്ഞിരുന്നു. ചെലവ് ചുരുക്കലിനും, നികുതിയിനത്തിലും ക്ഷേമപരിപാടികളുടെ കാര്യത്തിലും ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ തൻറെ ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് വെളിപ്പെടുത്തിയിരുന്നു .
ചൊവ്വാഴ്ച ബിബിസി ബ്രേക്ക്ഫാസ്റ്റിന് നൽകിയ അഭിമുഖത്തിൽ, ബജറ്റിൽ തൊഴിലുടമകൾക്ക് ദേശീയ ഇൻഷുറൻസ് വർദ്ധനവ് ഉണ്ടാകാനുള്ള സൂചന പ്രധാനമന്ത്രി കെയർ സ്റ്റാർമർ നടത്തിയിരുന്നു. നിലവിൽ എല്ലാ ജീവനക്കാരും ആഴ്ചയിൽ 175 പൗണ്ടിന് മുകളിലുള്ള വരുമാനത്തിന് 13.8% എന്ന നിരക്കിൽ തൊഴിലുടമകൾ നാഷണൽ ഇൻഷുറൻസ് നൽകുന്നുണ്ട്. എന്നാൽ തൊഴിൽ ഉടമ നൽകുന്ന പെൻഷൻ കോൺട്രിബ്യൂഷനിൽ നിലവിൽ ലെവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സാധാരണ ജനങ്ങൾക്ക് ആദായനികുതി വർദ്ധനവും മറ്റു തീരുമാനങ്ങളും ഉണ്ടാകില്ലെന്ന ലേബറിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിൽ ജനപ്രീതി ഇടിഞ്ഞു കൊണ്ടേയിരിക്കുന്ന ലേബർ സർക്കാരിന് ബഡ്ജറ്റ് പ്രഖ്യാപനം വളരെ നിർണായകമായിരിക്കും.