Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ യുവാവിന് 9 വർഷം തടവ് ശിക്ഷ വിധിച്ചു. ഇതുകൂടാതെ ഇയാളുടെ പേര് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ അതിജീവനകാലം ചേർക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. സ്നാപ് ചാറ്റ് ഉപയോഗിച്ചാണ് പ്രതി പെൺകുട്ടികളെ വലവീശി ക്രൂരത കാട്ടിയത്.


ലണ്ടൻ ഹാരോ ക്രൗൺ കോടതിയാണ് ഇന്ത്യൻ വംശജനായ ഹിമാൻഷു മക്വാന (42) യ്ക്ക് ശിക്ഷ വിധിച്ചത്. പതിനെട്ടും പതിനാറും വയസ്സുള്ള 2 പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ഓൺലൈനിൽ മാസങ്ങളോളം ചാറ്റ് ചെയ്ത് വിശ്വാസം ആർജിച്ചതിനു ശേഷം നേരിൽ കാണാൻ പ്രതി പെൺകുട്ടികളെ ക്ഷണിക്കുകയായിരുന്നു. 2019 -ൽ 18 കാരിയായ പെൺകുട്ടിയെ ഒരു ഒഴിഞ്ഞ ഓഫീസ് ബ്ലോക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അന്ന് ഈ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും പോലീസിന് പ്രതിയെ പിടികൂടാനായില്ല.

2023 -ൽ പ്രതി 16 വയസ്സുകാരിയായ പെൺകുട്ടിയെ സമാനമായ രീതിയിൽ പീഡനത്തിനിരയാക്കി. ഈ പ്രാവശ്യവും സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ അവളുടെ സ്കൂളിനടുത്തുള്ള തെരുവിൽ കാർ പാർക്ക് ചെയ്തതിനു ശേഷം ഒഴിഞ്ഞ മാളിലേയ്ക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന് ഒരു ദിവസത്തിനു ശേഷം 2023 നവംബർ 27-ാം തീയതി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പഴയ കേസിനും തുമ്പുണ്ടായത്. അതേസമയം പ്രതിക്ക് മതിയായ ശിക്ഷ കോടതി നൽകിയില്ലെന്ന വിമർശനം ശക്തമാണ്. ഒൻപത് വർഷം മാത്രം ജയിൽ ശിക്ഷ നൽകിയ നടപടി കുറഞ്ഞു പോയതായി അക്രമത്തിനിരയായ പെൺകുട്ടികളുടെ രക്ഷിതാക്കൾ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ആരോഗ്യ മേഖലയിലായിരുന്നു ആദ്യകാല മലയാളികളിൽ ഭൂരിഭാഗവും ജോലി ചെയ്തിരുന്നത്. എൻഎച്ച്എസിൻ്റെ കീഴിലും കെയർ മേഖലയിലും ജോലി ചെയ്തിരുന്ന യു കെ മലയാളികളും അവരുടെ പുതുതലമുറയും യുകെയുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് മുന്നേറുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക സമൂഹവും മലയാളികളുടെ പ്രവർത്തനങ്ങളെ വളരെ ആദരവോടും ബഹുമാനത്തോടെയുമാണ് വീക്ഷിച്ചു വന്നിരുന്നത്.

എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. അതിന് പ്രധാന കാരണം കഴിഞ്ഞ കുറെ നാളുകളായി വിദ്യാർത്ഥി വിസയിൽ മലയാളികളുടെ അതിരു കടന്ന കുടിയേറ്റമാണ്. എങ്ങനെയും വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തുക തുടർന്ന് പി ആർ നേടിയെടുക്കാമെന്ന മലയാളികളുടെ അമിതമായ ആത്മവിശ്വാസം ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമായതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സർക്കാരിൻറെ മാറിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി പലരും സ്റ്റേ ബാക്ക് പീരീഡ് കഴിഞ്ഞ് തിരിച്ചു പോകേണ്ട അവസ്ഥയിലാണ്. 50 ലക്ഷത്തിനടുത്ത് രൂപ ചിലവഴിച്ച് യുകെയിലെത്തി പിആർ നേടാനാകാതെ തിരിച്ചു പോരുമ്പോൾ നാട്ടിൽ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ കടബാധ്യതയാണ്.

ഇത്തരം പ്രശ്നങ്ങളിൽ പല കുടുംബങ്ങളുടെയും ശിഥിലീകരണത്തിന് കാരണമാകുന്നതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ലണ്ടനിലെ ഇൽഫോർഡിൽ താമസിക്കുന്ന മലയാളി ദമ്പതികളിൽ ഭാര്യ ഭർത്താവിനെ കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവം പുതുതലമുറ യുകെ മലയാളി കുടിയേറ്റങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്ന വ്യക്തി ബന്ധങ്ങളുടെ അപചയമായാണ് കാണേണ്ടത്.

എറണാകുളം സ്വദേശികളായ ദമ്പതികൾ ഒരു വർഷമായി സ്റ്റുഡൻറ് വിസയിൽ കഴിയുകയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ മലയാളികൾ ഒന്നിച്ചു താമസിക്കുന്ന വീട്ടിലാണ് സംഭവം അരങ്ങേറിയത്. ഭർത്താവിനെ മാരകമായി കുത്തിയതിനെ തുടർന്ന് യുവതി പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ രണ്ടു കുഞ്ഞുങ്ങളുടെ സംരക്ഷണവും കടുത്ത പ്രശ്നങ്ങളിലേയ്ക്കാണ് ചെന്നെത്തുന്നതെന്നാണ് അടുപ്പമുള്ളവർ വെളിപ്പെടുത്തിയത്. അടുത്ത കുറെ നാളുകളിലായി സ്റ്റുഡൻസ് വിസയിൽ എത്തിയ മലയാളികളുടെ ഇടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ നേർക്കാഴ്ചയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പ്രസ്തുത സംഭവം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ചെറിയ കുട്ടികളെ ലൈംഗികാതിക്രമ കുറ്റവാളികൾ ലക്ഷ്യമിടുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം 11 മുതൽ 13 വയസ്സ് വരെയുള്ള പിഞ്ചു കുട്ടികളെയാണ് ഇത്തരം കുറ്റവാളികൾ ചൂഷണം ചെയ്യുന്നത്. ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് സമൂഹത്തെ ആകെ ആശങ്കപ്പെടുത്തുന്ന ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ ആണ് പല കുറ്റവാളികളും കുട്ടികളെ ചൂഷണം ചെയ്യുന്നതിനായി വല വീശുന്നത്. സോഷ്യൽ മീഡിയയും സന്ദേശം അയക്കാനുള്ള ആപ്പുകളാണ് കുറ്റവാളികൾ കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കെണിയിൽ പെടുത്തിയ ഇരകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്നതായും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.


ഈ പ്രായപരിധിയിൽ ഉള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിയമപരമായ സാധ്യത ഇല്ല . എന്നാലും മുതിർന്നവരുടെ ഫോണുകൾ കൈകാര്യം ചെയ്ത് ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതാണ് പ്രശ്നങ്ങൾ ഇത്രയും ഗുരുതരമാകാൻ കാരണമാകുന്നതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. യുകെ ആസ്ഥാനമായുള്ള ഇൻ്റർനെറ്റ് സേഫ്റ്റി വാച്ച്‌ഡോഗിൻ്റെ കണക്കുകൾ പ്രകാരം 11 മുതൽ 13 വയസ്സുവരെ പ്രായമായ കുട്ടികൾ ഇത്തരം ആക്രമങ്ങൾക്ക് ഇരയാകുന്നതിന്റെ 5 റിപ്പോർട്ടുകൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത് . 17 വയസ്സിൽ താഴെയുള്ളവർ ഉൾപ്പെട്ട 175 സംഭവങ്ങൾ സ്ഥിരീകരിച്ചതായും അവർ അറിയിച്ചു. മുൻവർഷം രേഖപ്പെടുത്തിയ 176 സംഭവങ്ങളിൽ നേരിയ കുറവുണ്ടെങ്കിലും ലൈംഗിക ചൂഷണം ആശങ്കപ്പെടുത്തുന്ന വസ്തുതയായി നിലനിൽക്കുന്നുവെന്ന് ഇന്റർനെറ്റ് ഫൗണ്ടേഷൻ പറഞ്ഞു.

എഡിൻബറോയിലെ ഒരു പ്രൈമറി സ്കൂളിലെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ ഉപകരണങ്ങൾ പരിശോധിക്കാൻ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ തിരച്ചിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അന്ന് എട്ട് വയസ്സുകാരിയായ ഒരു പെൺകുട്ടി ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം സംഭവങ്ങളേക്കാൾ വളരെ കൂടുതലായിരിക്കും പുറത്തു വരാനിരിക്കുന്ന കുറ്റകൃത്യങ്ങൾ എന്ന വസ്തുത കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്നലെ യുകെയിലെ വിവിധ സ്ഥലങ്ങളിൽ കോവിഡ് മഹാമാരി പൊട്ടി പുറപ്പെട്ടതിന്റെ അഞ്ചാം വാർഷികം ആചരിച്ചു. രാജ്യത്ത് ഉടനീളം നൂറുകണക്കിന് പരിപാടികൾ ആണ് നടന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിക്കുന്ന ചടങ്ങുകളിൽ പങ്കെടുത്തവർ വികാര നിർഭരമായി കണ്ണീരോടെയാണ് സംസാരിച്ചത്.


കോവിഡ് -19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ട് അഞ്ച് വർഷം പിന്നിടുമ്പോൾ പലർക്കും ഒരിക്കലും ആശ്വാസം ലഭിക്കാത്ത അഗാധമായ ദുഃഖവും നഷ്ടവും ഉണ്ടെന്ന് അറിയാമെന്ന് അനുസ്മരണത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. മരിച്ചവരിൽ ഉൾപ്പെടുന്ന 3000 പേരുടെ ഫോട്ടോ പ്രദർശനവും നടന്നു. ഇത് യുകെയിലെ മരണസംഖ്യയുടെ 1 ശതമാനം മാത്രമാണെന്ന് സംഘാടകർ പറഞ്ഞു. പരിപാടികളുടെ ഭാഗമായി തെംസ് നദിയിൽ പൂക്കൾ സമർപ്പിക്കുകയും അഗ്നിശമന ബോട്ട് വാട്ടർ സല്യൂട്ട് നടത്തുകയും ചെയ്തു.

കോവിഡ് കാലഘട്ടം യുകെ മലയാളികൾക്കും ദുരിതം നിറഞ്ഞ സമയമായിരുന്നു. യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരായതുകൊണ്ട് കടുത്ത അശാന്തിയിലൂടെയായിരുന്നു ഓരോ കുടുംബവും കടന്നുപോയത്. അതിലുപരി കേരളത്തിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ഉറ്റവരെ ഒരു നോക്ക് കാണാൻ പോലും പലർക്കും സാധിച്ചില്ല. ആ സമയത്ത് സ്വാഭാവിക മരണം സംഭവിച്ച തങ്ങളുടെ ബന്ധുക്കളെ പി പി ഇ കിറ്റണിഞ്ഞ് ഒരു നിമിഷം മാത്രം കണ്ട് കണ്ണീരോടെ മടങ്ങുന്ന യുകെ മലയാളികളുടെ ചിത്രങ്ങൾ കടുത്ത വേദന ഉളവാക്കുന്നതായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി സ്കൂൾ, നേഴ്സറി ജീവനക്കാരുടെ ഒരു ദേശീയ ടൂത്ത് ബ്രഷിംഗ് പദ്ധതിക്ക് യുകെ സർക്കാർ തുടക്കം കുറിക്കുകയാണ്. ചില സ്കൂളുകളിൽ സമാനമായ പരിപാടികൾ ഇതിനകം നിലവിലുണ്ട്, എങ്കിലും ദരിദ്ര പ്രദേശങ്ങളെ പിന്തുണയ്ക്കുന്നതിനായി ഈ സംരംഭത്തിന് ഇനി കേന്ദ്ര ധനസഹായം ലഭിക്കും. പുതിയ സംരംഭം കുട്ടികൾക്ക് പല്ലുവേദന അനുഭവപ്പെടുന്നത് തടയാനും എൻ എച്ച് എസിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനും സഹായിക്കുമെന്ന് ദന്ത വിദഗ്ധർ അറിയിച്ചു. പുതിയ പരിപാടി പ്രയോജനകരമാകുമെങ്കിലും കുട്ടികളുടെ ദന്താരോഗ്യം സംരക്ഷിക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തം ആണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്‌സ് (NAHT) അറിയിച്ചു.

2006 മുതൽ സ്കോട്ട് ലൻഡിലും 2009 മുതൽ വെയിൽസിലും ദേശീയ മേൽനോട്ടത്തിലുള്ള ടൂത്ത് ബ്രഷിംഗ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. നോർത്തേൺ അയർലൻഡിൽ, ദരിദ്ര പ്രദേശങ്ങളെ ലക്ഷ്യം വച്ചുള്ള ഒരു ധനസഹായ പദ്ധതിയുടെ ഭാഗമായി 2016 മുതൽ ചില നേഴ്‌സറി ജീവനക്കാർ ടൂത്ത് ബ്രഷിംഗിന് മേൽനോട്ടം വഹിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സ്കൂൾ ദിവസത്തിൽ അധ്യാപകരും മറ്റ് ജീവനക്കാരും എങ്ങനെ പല്ല് തേക്കണമെന്ന് കുട്ടികളെ പഠിപ്പിക്കും.

വീട്ടിൽ നിന്ന് പല്ല് തേക്കുന്നത് പിന്തിരിപ്പിക്കുകയല്ല ഇവരുടെ ലക്ഷ്യമെന്നും കുട്ടികളിൽ നല്ല ശീലങ്ങൾ, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ആശയമെന്നും വിദഗ്ദ്ധർ പറയുന്നു. നിലവിൽ, ഇംഗ്ലണ്ടിലെ അഞ്ച് വയസ്സുള്ള നാലിൽ ഒരാൾക്ക് ദന്തക്ഷയം അനുഭവപ്പെട്ടിട്ടുണ്ട്, ദരിദ്ര പ്രദേശങ്ങളിൽ ഈ നിരക്ക് മൂന്നിൽ ഒന്നായി ഉയരുന്നു. അഞ്ച് മുതൽ ഒമ്പത് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ആശുപത്രി പ്രവേശനത്തിന്റെ പ്രധാന കാരണവും പല്ലിന് ക്ഷയം തന്നെയാണ്. പല മേഖലകളിലും, ഒരു എൻ‌എച്ച്എസ് ദന്തഡോക്ടറെ സമീപിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ മാഞ്ചസ്റ്ററിലും ബെൽഫാസ്റ്റിലും ആരംഭിക്കുന്ന കോൺസുലേറ്റുകൾ ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ആളുകൾ തമ്മിലുള്ള ബന്ധവും ആഴത്തിലാക്കാൻ ഇത് സഹായിക്കും എന്ന് യുകെ കോൺസുലേറ്റുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ലണ്ടനിലെ ഹൈക്കമ്മീഷനെ കൂടാതെ എഡിൻബർഗിലും ബർമിംഗ്ഹാമിലും ഇന്ത്യക്ക് കോൺസുലേറ്റുകളുണ്ടായിരുന്നു.

പുതിയ രണ്ട് കോൺസിലേറ്റുകൾ യുകെയിൽ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വ്യാപാര ബന്ധത്തിൽ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് 40 വർഷമായി ഇന്ത്യ യുകെയിൽ ഒരു കോൺസുലേറ്റ് തുടങ്ങിയിട്ട് എന്നതുകൂടി പരിഗണിക്കുമ്പോൾ ഈ നടപടിക്ക് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത് . ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം വളരെ ആഴിമേറിയതാണെന്നും സമീപ കാലത്ത് നടക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനു വേണ്ടിയുള്ള ചർച്ചകൾ അതിൻറെ ഭാഗമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. മാഞ്ചസ്റ്റർ മേഖലയുമായുള്ള ഇന്ത്യയുടെ വ്യാപാരം നിലവിൽ 700 ദശലക്ഷം പൗണ്ടാണെന്നും 300-ലധികം ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ സാന്നിധ്യമുണ്ടെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.


ജയ്‌ശങ്കർ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്‌നറെ മാഞ്ചസ്റ്ററിൽ കാണുകയും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വ്യാപാരം വർധിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു . മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇന്ത്യൻ സമൂഹവുമായും വ്യവസായ പ്രമുഖരുമായും അദ്ദേഹം സംവദിച്ചു. ജയ്‌ശങ്കർ ബെൽഫാസ്റ്റിൽ വെച്ച് വടക്കൻ അയർലൻഡ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ-പെംഗല്ലി, ജൂനിയർ മന്ത്രി ഐസ്‌ലിംഗ് റെയ്‌ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി . ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ കാമ്പസ് സ്ഥാപിക്കുന്ന ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയും അദ്ദേഹം സന്ദർശിച്ചു.

സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാൻ പോകുന്നത്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്. ഇത്തരം കരാറുകൾ രണ്ട് രാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന വസ്തുക്കളുടെ തീരുവ പരമാവധി ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കസ്റ്റംസ് തീരുവയില്ലാതെ നിരവധി ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനം നൽകുന്നതിനൊപ്പം, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് യുകെ വിപണിയിൽ കൂടുതൽ പ്രവേശനം നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത് . മറുവശത്ത്, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, ആട്ടിറച്ചി, ചോക്ലേറ്റുകൾ, ചില മധുരപലഹാരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ ഗണ്യമായ കുറവ് വരുത്തണമെന്ന് യുകെ ആഗ്രഹിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയത് യുകെയുടെ സമ്പദ് വ്യവസ്ഥയിൽ കടുത്ത ആഘാതം സൃഷ്ടിച്ചിരുന്നു. ഇതിനു പുറമെയാണ് ഇടിത്തീ പോലെ കോവിഡ് മഹാമാരിയും റഷ്യ- ഉക്രൈൻ സംഘർഷവും പശ്ചിമേഷ്യയിലെ യുദ്ധവും യുകെയെ സാമ്പത്തികമായി പ്രശ്നങ്ങളിലേയ്ക്ക് തള്ളിവിട്ടത്. റഷ്യ ഉക്രെയിൻ യുദ്ധത്തിനോടുള്ള അമേരിക്കയുടെ സമീപനം യുകെയെ കൂടുതൽ പ്രശ്നങ്ങളിലേയ്ക്ക് തള്ളി വിട്ടേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.


ഉക്രെയ്നിലെ സമാധാനം സംരക്ഷിക്കാൻ വർഷങ്ങളോളം യുകെ സൈനികരെ വിന്യസിക്കേണ്ടിവരുമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലോർഡ് സെഡ്‌വിൽ മുന്നറിയിപ്പ് നൽകിയത് സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉക്രെയിനു നൽകുന്ന സാമ്പത്തിക സഹായം വർഷങ്ങളോളം രാജ്യത്തിൻറെ വളർച്ചയ്ക്ക് വിലങ്ങു തടിയായേക്കും. യുകെയുടെ നേതൃത്വത്തിൽ 20 രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ് ഉക്രെയിന് സൈനിക സാമ്പത്തിക സഹായങ്ങൾ നൽകാൻ രൂപപ്പെട്ടിരിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിൽ ഉൾപ്പെടുന്നതെന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഈ ഗ്രൂപ്പിൽ യൂറോപ്യൻ, കോമൺവെൽത്ത് രാജ്യങ്ങൾ ഉണ്ടാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

കഴിഞ്ഞദിവസം ഉക്രെയിന് 1.6 ബില്യൺ പൗണ്ടിന്റെ മിസൈൽ കരാർ നൽകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചിരുന്നു . റഷ്യ ഉക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളും കാനഡയും ഉക്രെയിന് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 17 യൂറോപ്യൻ നേതാക്കളും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഉക്രെയ്നിന് സമാധാനം ഉറപ്പാക്കുന്നതിനുള്ള അടുത്ത ഘട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്ത യോഗത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പങ്കെടുത്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പാലസ്‌തീൻ പതാകയുമായി ബിഗ് ബെൻ എലിസബത്ത് ടവറിന് മുകളിൽ കയറിയ യുവാവിനെ നീണ്ട 16 മണിക്കൂറിൻെറ പരിശ്രമത്തിനൊടുവിൽ താഴെയിറക്കി. ശനിയാഴ്ച രാവിലെയാണ് വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലെ ടവറിന് മുകളിലൂടെ ചെരുപ്പുകൾ പോലും ധരിക്കാതെയുള്ള ഈ സാഹസം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ അടിയന്തിര സംഘങ്ങൾ ഉടൻ എത്തിയെങ്കിലും തൻെറ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ ഇറങ്ങുകയുള്ളൂ എന്നായിരുന്നു യുവാവിൻെറ ആവശ്യം.

ഇതിന് പിന്നാലെ, രക്ഷാപ്രവർത്തകർ ഒരു ക്രെയിൻ ഉപയോഗിച്ച് ഇയാളുമായി ചർച്ചകൾ നടത്തി. ഒടുവിൽ അർദ്ധരാത്രിയോടെ ചെറി പിക്കറിൽ കയറാൻ സമ്മതിക്കുകയും സുരക്ഷിതമായി താഴെയിറക്കുകയും ആയിരുന്നു. ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച വിഡിയോയിൽ യുവാവ് ആരെങ്കിലും തന്നെ സമീപിച്ചാൽ ഇനിയും ഉയരത്തിൽ കയറുമെന്ന മുന്നറിയിപ്പ് പറയുന്നത് കേൾക്കാം.

ബിഗ് ബെൻ എലിസബത്ത് ടവർ കയറുന്നതിൻെറ വീഡിയോ ഇയാൾ സ്വയം എടുത്തിരുന്നു. ഇതിൽ, പോലീസ് അടിച്ചമർത്തലിനും ഭരണകൂട അക്രമത്തിനുമെതിരായാണ് താൻ പ്രതിഷേധിക്കുന്നതെന്ന് പറയുന്നുണ്ട്. സംഭവത്തിന് പിന്നാലെ, വെസ്റ്റ്മിൻസ്റ്റർ പാലം അടച്ചിടുകയും പാർലമെൻ്റിൻ്റെ ഷെഡ്യൂൾ ചെയ്ത പര്യടനങ്ങൾ റദ്ദാക്കുകയും ചെയ്‌തു. രക്ഷാപ്രവർത്തനത്തിനായി സെൻട്രൽ ലണ്ടനിലെ ബ്രിഡ്ജ് സ്ട്രീറ്റിൽ ഒമ്പത് എമർജൻസി സർവീസ് വാഹനങ്ങൾ ഇന്നലെ എത്തിയിരുന്നു. യുവാവുമായി നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് ചെറി പിക്കറിൽ കയറാൻ ഇയാൾ സമ്മതിച്ചത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ഭവന രഹിതരായ ആളുകളെ പുനരധിവസിപ്പിക്കാൻ 140 മില്യണിലധികം തുക ചിലവഴിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടൻ കൗൺസിലുകളും അവരുടെ ഉടമസ്ഥതയിലുള്ള ഹൗസിംഗ് കമ്പനികളും ആണ് ഭവനരഹിതരായ ആളുകളെ നഗരത്തിന് പുറത്തേക്ക് മാറ്റുന്നതിനായി ഈ തുക ചിലവഴിച്ചത്.

 

തലസ്ഥാനത്തെ ഒരു ഡസനിലധികം കൗൺസിലുകൾ 2017 മുതൽ ഇംഗ്ലണ്ടിൽ ഉടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലുമായി 850 ലധികം പ്രോപ്പർട്ടികൾ വാങ്ങുന്നതിനായാണ് ദശലക്ഷക്കണക്കിന് രൂപ ചിലവഴിച്ചത്. വീടുകൾ കൗൺസിലുകളുടെ നേരിട്ടോ അല്ലെങ്കിൽ ഭാഗികമായോ പൂർണ്ണമായോ അവർ ഉടമസ്ഥരായിട്ടുള്ള കമ്പനികളുടേതാണ്. ഭവനരഹിതരായ വ്യക്തികളെയും കുടുംബങ്ങളെയും പാർപ്പിക്കാനാണ് അവ ഉപയോഗിക്കുന്നത്.

കൗൺസിലുകൾ വാങ്ങിയ വീടുകളിൽ ഭൂരിഭാഗവും ഇംഗ്ലണ്ടിലെ തെക്ക് – കിഴക്ക് ഭാഗത്തുള്ള ദരിദ്ര പ്രദേശങ്ങളിൽ ആണ് എന്നാണ് അറിയാൻ സാധിച്ചത്. നിലവിൽ ഈ സ്ഥലങ്ങളിൽ ഉള്ള ഭവനരഹിതർ കാരണം കടുത്ത പ്രശ്നങ്ങൾ നേരിടുന്ന പ്രദേശങ്ങൾ ആണ് ഇവ. അതുകൊണ്ട് തന്നെ ഭവനരഹിതരെ ഇത്തരം പ്രദേശങ്ങളിൽ അധിവസിപ്പിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാണ് ഉയർന്നു വന്നിരിക്കുന്ന വിമർശനം. ഇത്തരം കടുത്ത പിന്നോക്കാവസ്ഥ കാരണം ഇവിടെ താമസിക്കുന്നവർക്ക് തുടർന്നുള്ള ജീവിതം കടുത്ത വെല്ലുവിളി ആയിരിക്കും എന്നാണ് ആക്ഷേപം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വീടുകളുടെ വില കഴിഞ്ഞമാസം പ്രതീക്ഷിച്ചതിലും കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഏപ്രിൽ മാസത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിക്കുന്നതിന് മുൻപ് കൂടുതൽ ആളുകൾ വിപണിയിൽ പ്രവേശിക്കുമെന്നും അതുകൊണ്ട് ഭവന വില കുതിച്ചുയരുമെന്നുമുള്ള പ്രതീക്ഷകൾക്ക് കടകവിരുദ്ധമായാണ് വിലകളിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ ഭവന വില റെക്കോർഡ് നിലവാരത്തിൽ എത്തിയതായി ഹാലി ഫാക്സ് പറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ശരാശരി പ്രോപ്പർട്ടി വില 0.1% കുറഞ്ഞ് £298,602 ആയി.


യുകെയിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടിയോ ഭൂമിയോ വാങ്ങുമ്പോഴാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാൻഡ് ടാക്സ് ചുമത്തപ്പെടുന്നത്. പ്രോപ്പർട്ടിയുടെ വാങ്ങൽ വിലയോ വിപണി മൂല്യമോ, ഏതാണ് ഉയർന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. എസ് ഡി റ്റി എൽ സർക്കാരിന് വരുമാനം ഉണ്ടാക്കുകയും പ്രോപ്പർട്ടി ഊഹക്കച്ചവടം നിരുത്സാഹപ്പെടുത്തി ഭവന വിപണിയെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 2022 സെപ്റ്റംബറിൽ കൺസർവേറ്റീവ് ഗവൺമെന്റ് സ്റ്റാമ്പ് ഡ്യൂട്ടിയിൽ താൽക്കാലിക കുറവ് വരുത്തിയിരുന്നു. ഭവന വിപണിയെ പിന്തുണയ്ക്കുക, അതുമായി ബന്ധപ്പെട്ട ജോലികളും ബിസിനസുകളും സംരക്ഷിക്കുക, സ്വത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്നിവയായിരുന്നു കൺസർവേറ്റീവ് സർക്കാരിന്റെ തീരുമാനത്തിന്റെ ലക്ഷ്യം. എന്നാൽ 2025 ഏപ്രിൽ മുതൽ കൂടുതൽ മാറ്റങ്ങളാണ് എസ് ഡി റ്റി എൽ നിരക്കുകളിൽ ഉണ്ടാകാൻ പോകുന്നത്. നിലവിൽ £250,000 ആയ ത്രെഷോൾഡ് നിരക്ക് പരിധി, മുമ്പത്തെ £125,000 എന്ന നിലയിലേക്ക് തിരികെ വരുമെന്നതാണ് ഇതിൽ ശ്രദ്ധേയമായത്. ഇതോടൊപ്പം തന്നെ, ആദ്യമായി പ്രോപ്പർട്ടികൾ വാങ്ങുന്നവർക്കുള്ള ത്രെഷോൾഡ് നിരക്ക് പരിധി നിലവിൽ £425,000 ആണ്. അത് മുമ്പത്തെ £300,000 എന്ന നിലയിലേയ്ക്ക് ഏപ്രിലോടെ തിരികെ എത്തും. ഫസ്റ്റ്-ടൈം ബയേഴ്‌സ് റിലീഫ് അഥവാ കുറച്ച സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ക്ലെയിം ചെയ്യാൻ കഴിയുന്ന പരമാവധി വാങ്ങൽ വില നിലവിൽ £625,000 ആണ്. അത് മുമ്പത്തെ £500,000 ലെവലിലേയ്ക്ക് തിരികെ വരുന്നതും സർക്കാർ ഏർപ്പെടുത്തുന്ന മാറ്റങ്ങളിൽ ഒന്നാണ്.


ഏപ്രിൽ മുതൽ 125000 പൗണ്ടിനുള്ളിൽ ഒതുങ്ങുന്ന പ്രോപ്പർട്ടികൾ വാങ്ങുന്നവർക്ക് സ്റ്റാമ്പ്‌ ഡ്യൂട്ടികൾ ഉണ്ടാകില്ല. എന്നാൽ അതിനു മുകളിൽ വാങ്ങുന്നവർക്ക് നിശ്ചിത തുക ഈ ഇനത്തിൽ നൽകേണ്ടിവരും. ഇതോടൊപ്പം തന്നെ ആദ്യമായി വീടു വാങ്ങുമ്പോഴുള്ള വില 500,000 പൗണ്ടിൽ കൂടുതലാണെങ്കിൽ കുറച്ച് സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ക്ലെയിം ചെയ്യാൻ സാധിക്കുകയുമില്ല. ഒന്നിൽ കൂടുതൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുമ്പോൾ, എസ് ഡി റ്റി എൽ നിരക്കുകൾക്ക് പുറമേ 5 ശതമാനം നൽകേണ്ടിവരും. നിങ്ങളുടെ പുതിയ വാങ്ങൽ പൂർത്തിയാക്കി, 36 മാസത്തിനുള്ളിൽ നിങ്ങളുടെ പഴയ പ്രധാന വസതി വിൽക്കുകയാണെങ്കിൽ ഈ അധികമായ 5% നൽകേണ്ട ആവശ്യമില്ല. 2025 ലെ സ്റ്റാമ്പ് ഡ്യൂട്ടി ഭൂനികുതി മാറ്റങ്ങളും, അവയുടെ സാമ്പത്തിക ആഘാതങ്ങളും വിലയിരുത്തേണ്ടത് നിക്ഷേപകരെ സംബന്ധിച്ച് പ്രധാനമാണ്. ഇതിൽനിന്ന് സർക്കാർ കൂടുതൽ വരുമാനം ഉണ്ടാക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved