Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തടങ്കലിൽ വെച്ചിരിക്കുന്ന ബ്രിട്ടീഷ് വയോധിക ദമ്പതികളെ ഉടൻ മോചിപ്പിക്കുമെന്ന് താലിബാൻ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി ഒന്നിന് രാജ്യത്തെ ബാമിയാൻ പ്രവിശ്യയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പീറ്റർ റെയ്‌നോൾഡ്‌സ് (79), ഭാര്യ ബാർബി (75) എന്നിവർ അറസ്റ്റിലായത്. ദമ്പതികൾക്കൊപ്പം ഒരു അമേരിക്കൻ പൗരനെയും ഒരു അഫ്ഗാൻകാരനെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. അവരുടെ കുടുംബത്തെ പിന്തുണയ്ക്കുന്നതായി യുകെ വിദേശകാര്യ ഓഫീസ് തിങ്കളാഴ്ച അറിയിച്ചിരുന്നു.

അറസ്റ്റിലായ മൂന്ന് വിദേശ പൗരന്മാർക്കും അഫ്ഗാൻ പാസ്‌പോർട്ടും ദേശീയ ഐഡി കാർഡും ഉണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാനുള്ള കാരണം എന്താണെന്ന് ഇതുവരെ താലിബാൻ വ്യക്തമാക്കിയിട്ടില്ല. 18 വർഷമായി ബ്രിട്ടീഷ് ദമ്പതികൾ അഫ്ഗാനിസ്ഥാനിൽ അമ്മമാർക്കും കുട്ടികൾക്കും ഉൾപ്പെടെ പരിശീലന പരിപാടികൾ നടത്തി വരുകയായിരുന്നു. 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം താലിബാൻ നിരോധിക്കുകയും സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തിട്ടും അവരുടെ പ്രവർത്തനങ്ങൾ പ്രാദേശിക അധികാരികൾ അംഗീകരിച്ചിരുന്നു.

രണ്ട് ആഴ്ചയിലേറെയായി ഇവരെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്ന് മകൾ സാറ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ബാത്ത് സർവ്വകലാശാലയിൽ വച്ച് കണ്ടുമുട്ടിയ ദമ്പതികൾ 1970-ൽ കാബൂളിൽ വച്ച് ആണ് വിവാഹിതരായത് . 2009 മുതൽ അവർ കാബൂളിലെ അഞ്ച് സ്കൂളുകളിൽ അമ്മമാരെയും കുട്ടികളെയും പരിശീലിപ്പിക്കുന്ന ബാമിയാനിലെ ഒരു പ്രോജക്റ്റിലും പരിശീലന പദ്ധതികൾ നടത്തിവരുകയായിരുന്നു.

2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനാൽ ഭൂരിഭാഗം ബ്രിട്ടീഷ് വംശജരും അഫ്ഗാനിസ്ഥാനിൽ നിന്ന് വിട പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ജീവനക്കാരിൽ ഭൂരിപക്ഷവും നിർബന്ധിച്ചത് കൊണ്ട് പീറ്റർ റെയ്‌നോൾഡ്‌സും (79), ഭാര്യ ബാർബി (75) യും അവിടെത്തന്നെ തുടരുകയായിരുന്നു. തടങ്കലിലായതിനുശേഷം തുടക്കത്തിൽ തങ്ങളുടെ മക്കളുമായി മെസ്സേജുകളിലൂടെ ബന്ധം നിലനിർത്താൻ അവർക്ക് സാധിക്കുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷേ ഏതാനും ദിവസങ്ങൾക്ക് ശേഷം ദമ്പതികളുടെ ഒരു വിവരവും ലഭിക്കുന്നില്ല എന്നാണ് മകൾ പറഞ്ഞത്. സന്ദേശങ്ങൾ നിലച്ചിട്ട് രണ്ടാഴ്ചയിലേറെയായതിനാൽ അവർ കഠിന തടങ്കലിലാണെന്ന് ഭയപ്പെടുന്നതായി നോർത്താംപ്ടൺഷെയറിലെ ഡാവെൻട്രിയിൽ താമസിക്കുന്ന മിസ് എൻറ്റ്വിസിൽ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളുടെ മാതാപിതാക്കളെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് മിസ് എൻറ്റ്വിസ്റ്റലും അവളുടെ മൂന്ന് സഹോദരങ്ങളും താലിബാന് ഒരു കത്ത് എഴുതിയിട്ടുണ്ട്. സ്ട്രോക്ക് വന്നതിനുശേഷം തന്റെ പിതാവിന് ഹൃദ് രോഗത്തിനുള്ള മരുന്ന് കഴിക്കുന്നതായും തടങ്കലിൽ അത് ലഭ്യമാണോ എന്ന ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

രണ്ട് ബ്രിട്ടീഷ് പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ തടവിലാക്കിയതായി വിദേശകാര്യ ഓഫീസ് അറിയിച്ചു. എന്നാൽ യുകെ താലിബാനെ അംഗീകരിക്കാത്തതിനാലും കാബൂളിൽ എംബസി ഇല്ലാത്തതിനാലും സഹായം നയതന്ത്ര സഹായം ലഭ്യമാക്കാൻ പരിമിതികൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അയർലൻഡിലെ കിൽക്കെനിയിൽ മലയാളി യുവാവ് മരണമടഞ്ഞു. 38 വയസ്സ് മാത്രം പ്രായമുള്ള അനീഷ് ശ്രീധരനാണ് അകാലത്തിൽ വിടവാങ്ങിയത്. 38 വയസു മാത്രം പ്രായമുള്ള അനീഷ് കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരണമടയുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെയും ശാന്തിയുടെയും മകനാണ് അനീഷ് . നേഴ്സായ ഭാര്യ ജ്യോതി കിൽക്കെനി സെന്റ് ലൂക്ക്സ് ജനറൽ ഹോസ്പിറ്റലിൽ ജോലിചെയ്യുകയാണ്. എട്ടുവയസ്സുകാരി ഗിവാന്യ 10 മാസം മാത്രം പ്രായമുള്ള സാദ്‌വിക് എന്നീ രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്. ഭാര്യ ജ്യോതിയുടെ ഡിപെൻഡൻ്റ് വിസയിൽ മൂന്ന് വർഷം മുൻപാണ് അനീഷ് യുകെയിൽ എത്തുന്നത്. ഇന്ന് കുടുംബത്തോടൊപ്പം നാട്ടിൽ പോകാൻ ടിക്കറ്റ് വരെ എടുത്ത് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായ അവസരത്തിലാണ് തീരാ നോവായി അനീഷ് വിടവാങ്ങിയത്. അനീഷിന്റെ പത്ത് മാസം പ്രായം മാത്രമുള്ള രണ്ടാമത്തെ കുട്ടിയെ മാതാപിതാക്കളെയും ബന്ധുക്കളെയും ആദ്യമായി കാണിക്കാൻ കൊണ്ടുപോകുന്നതിന്റെ സന്തോഷം അനീഷ് കൂട്ടുകാരോട് പലപ്രാവശ്യം പങ്കുവെച്ചിരുന്നു.

യുകെയിൽ എത്തിയിട്ട് മൂന്നുവർഷം മാത്രമേ ആയുള്ളൂവെങ്കിലും കിൽക്കെനിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി ഇടപെടുന്ന ആളായിരുന്നു അനീഷ് . കിൽക്കെനി മലയാളി അസ്സോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു.

അനീഷ് ശ്രീധരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തെരുവിൽ ഒരാളെ ശാരീരികമായി കൈകാര്യം ചെയ്തതിന് ലേബർ പാർട്ടിയുടെ എംപി മൈക്ക് അമേസ്ബറി ജയിലിലായി. തൻറെ നിയോജക മണ്ഡലമായ ചെഷയറിലെ ഒരാളെ നിലത്തിട്ട് മർദ്ദിക്കുന്ന രംഗങ്ങൾ പുറത്തുവന്നതിനെ തുടർന്ന് മൈക്ക് അമേസ്ബറിനെ നേരത്തെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 45 വയസ്സുകാരനായ പോൾ ഫെലോസിനെ ആക്രമിച്ചതിന് അദ്ദേഹം കുറ്റസമ്മതം നടത്തി.

മൈക്ക് അമേസ്ബറിന് 10 ആഴ്ചത്തെ ജയിൽ ശിക്ഷയാണ് ലഭിച്ചത്. ഒക്ടോബർ 26 ന് പുലർച്ചെ ചെഷയറിലെ ഫ്രോഡ്‌ഷാമിൽ നടന്ന സംഭവത്തിന് ശേഷം അദ്ദേഹത്തിൻ്റെ ലേബർ വിപ്പ് നീക്കം ചെയ്തിരുന്നു. കോടതി ശിക്ഷ വിധിച്ച ഉടനെ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റി. അക്രമത്തിനിരയായ ആൾ നിലത്തു വീണപ്പോഴും എം.പി ആക്രമണം തുടർന്നു എന്നും ഒരുപക്ഷേ കാഴ്ചക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ ആക്രമണം തുടർന്നേനെ എന്നും ശിക്ഷ വിധിച്ചു കൊണ്ട് ജഡ്ജി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- യു കെയിലെ കാർ മോഷണങ്ങളെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന പുതിയ ഡാറ്റ അവിശ്വസനീയമാണ്. വടക്കൻ അയർലൻഡിലുള്ളവരെ അപേക്ഷിച്ച് ഇംഗ്ലണ്ടിൽ കാർ മോഷണങ്ങൾക്കുള്ള സാധ്യത എട്ട് മടങ്ങ് കൂടുതലാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിൽ തന്നെ ലണ്ടനെ പുറകിലാക്കി വെസ്റ്റ് മിഡ്‌ലാൻഡ്സ് ആണ് കാർ മോഷ്ടാക്കളുടെ ഹോട്ട്സ്പോട്ട് ആയി കണക്കുകൾ സൂചിപ്പിച്ചിരിക്കുന്നത്. ഇവിടെ മലയാളികൾ തിങ്ങിനിറഞ്ഞ് പാർക്കുന്ന സ്ഥലമായതിനാൽ തന്നെ മലയാളി സമൂഹത്തിനും ഈ വാർത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ മോഷണം പോകുന്നത് നാലുവർഷത്തിനും 12 വർഷത്തിനും ഇടയിൽ പഴക്കമുള്ള കാറുകളാണ് എന്നതും ശ്രദ്ധ അർഹിക്കുന്നതാണ്. വാട്ട് കാര്‍ എന്ന വാഹന മാസികയാണ് കാർ മോഷണങ്ങളെ സംബന്ധിച്ച് ഈ ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരങ്ങള്‍ പുറത്തു വന്നതോടെ മിഡ്ലാന്‍ഡ്‌സിലെ കാർ ഉടമകളുടെ ഈ വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ വർധിക്കാനുള്ള സാധ്യത ഏറെയാണ്.

വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ മോഷണം എളുപ്പമായതിനാലാണ് മോഷ്ടാക്കൾ ഇവിടേക്ക് ആകർഷിക്കപ്പെടുന്നത് എന്നാണ് പ്രാഥമിക നിഗമനം. മോഷ്ടിച്ച കാറുകളെ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള സൗകര്യവും ഇവിടെ മോഷ്ടാക്കൾക്ക് ലഭിക്കുന്നു. വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ നിന്നും രണ്ടോ മൂന്നോ മണിക്കൂർ യാത്ര കൊണ്ട് ബ്രിട്ടന്റെ അതിർത്തി കടക്കാം എന്നതും മോഷ്ടാക്കളെ സഹായിക്കുന്ന ഘടകമാണ്. ഇതോടൊപ്പം തന്നെ ഈ ഭാഗങ്ങളിൽ ഉള്ള പോലീസ് നിരീക്ഷണ സംവിധാനങ്ങൾ കുറയുന്നുവെന്ന് ആരോപണവും ശക്തമാണ്. ഇത് മോഷ്ടാക്കൾ പെരുകുന്നതിന് ഇടയാക്കുന്നതായി ജനങ്ങൾ വ്യക്തമാക്കുന്നു. മോഷ്ടാക്കള്‍ 2024ല്‍ വെസ്റ്റ് മിഡ്ലാന്‍ഡ്‌സില്‍ നിന്നും കടത്തിയത് 7694 കാറുകളാണ്. അതായത് ആയിരം പേരില്‍ 2.64 പേരെ മോഷണം ബാധിച്ചു എന്നാണ് പോലീസ് നല്‍കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഗ്രേറ്റര്‍ ലണ്ടന്‍ ബറോകളില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്‌സിലേക്കാള്‍ കൂടുതല്‍ കാറുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവിടെ ജനസംഖ്യ വളരെ കൂടുതലായതിനാല്‍ ശരാശരി കണക്കില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സ് ആദ്യ സ്ഥാനത്ത് എത്തുകയായിരുന്നു. 2024-ൽ 5 മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന ടോപ്പ്-എൻഡ് എക്സോട്ടിക്കയും സൂപ്പർകാറുകളും മോഷ്ടിക്കപ്പെട്ടതായും മാസിക പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. അതിൽ ബെന്റ്ലികൾ, ഫെരാരികൾ, ലംബോർഗിനികൾ, റോൾസ് റോയ്‌സ് മോഡലുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ കാറുകള്‍ മോഷണം പോയത് ഫോര്‍ഡ് ഫിയസ്റ്റ ആണെന്നും ഡിവിഎല്‍എ പറയുന്നു. ആകെ 61,343 കാറുകള്‍ പോയ വര്‍ഷം മോഷണം പോയതില്‍ 4446 എണ്ണവും ഫോര്‍ഡ് ഫിയസ്റ്റ ആണെന്നത് ആ ബ്രാന്‍ഡിന് തന്നെ ദോഷമായി മാറും. ഇൻഷുറൻസ് പ്രീമിയം തുകകൾ വർധിക്കാനുള്ള കാരണമാകും ഇതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിർദ്ദിഷ്ട ഇന്ത്യ യു കെ വ്യാപാര കരാർ പ്രാവർത്തികമാക്കാനുള്ള ചർച്ചകൾക്കായി ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് ഇന്ത്യയിൽ എത്തി. ഇന്ന് ഫെബ്രുവരി 24-ാം തീയതി ഉന്നത തല ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് പ്രവചനം. അതുകൊണ്ടു തന്നെ കരാറിനെ വളരെ പ്രാധാന്യത്തോടെയാണ് ബ്രിട്ടൻ ഉറ്റുനോക്കുന്നത്. നിർദ്ദിഷ്ട വ്യാപാര കരാറിനായുള്ള ചർച്ചകൾ 2022 ജനുവരിയിലാണ് ആരംഭിച്ചത്. യുകെയിലും ഇന്ത്യയിലും നടന്ന പൊതു തിരഞ്ഞെടുപ്പുകളെ തുടർന്ന് ഇടക്കാലത്ത് ചർച്ചകൾ നിർത്തിവച്ചിരുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്നതാണ് കരാർ പ്രധാനമായും ലക്ഷ്യമിടുന്നത്.


കരാർ യാഥാർത്ഥ്യമായാൽ ഇരുരാജ്യങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വിപണിയാണ് ലഭിക്കാൻ പോകുന്നത്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്. ഇത്തരം കരാറുകൾ രണ്ട് രാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന വസ്തുക്കളുടെ തീരുവ പരമാവധി ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കസ്റ്റംസ് തീരുവയില്ലാതെ നിരവധി ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനം നൽകുന്നതിനൊപ്പം, ഐടി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് യുകെ വിപണിയിൽ കൂടുതൽ പ്രവേശനം നൽകണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത് . മറുവശത്ത്, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, ആട്ടിറച്ചി, ചോക്ലേറ്റുകൾ, ചില മധുരപലഹാരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ ഗണ്യമായ കുറവ് വരുത്തണമെന്ന് യുകെ ആഗ്രഹിക്കുന്നു.


ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പ്രവർത്തനം തുടങ്ങാൻ കഴിയുമോ എന്ന് തുടങ്ങിയ പല കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സമവാക്യം ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ഡിജിറ്റൽ മീഡിയ കമ്പനികൾ ഇന്ത്യൻ ഉടമസ്ഥതയിലുള്ളവ ആയിരിക്കണം എന്ന ഒരു നിയമം ഇന്ത്യ പാസാക്കിയത് ആണ് ഒരു തടസമായി നിലനിൽക്കുന്നത് . ബിബിസിയുൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നിന്ന് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് . പക്ഷേ നിലവിലെ നിയമങ്ങൾ ഇതിന് കീറാമുട്ടിയായി നിൽക്കുന്ന സാഹചര്യത്തിൽ എന്ത് സമവാക്യം ഉണ്ടാക്കാം എന്ന സാധ്യതകളെ കുറിച്ചാണ് ഇരുപക്ഷവും ചർച്ചകൾക്കായി വീണ്ടും ഒരുമിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ദമ്പതികളെ അഫ്ഗാനിസ്ഥാനിൽ താലിബാൻ അറസ്റ്റ് ചെയ്തതായുള്ള വിവരങ്ങൾ പുറത്തുവന്നു. പീറ്റർ റെയ്‌നോൾഡ്‌സ് (79), ഭാര്യ ബാർബി (75) എന്നിവർ ഫെബ്രുവരി ഒന്നിന് ബാമിയാനിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് തടങ്കലിലായത് . ദമ്പതികൾ 18 വർഷമായി അഫ്ഗാനിസ്ഥാനിൽ വിവിധതരം പരിശീലന പരിപാടികൾ നടത്തി വരികയായിരുന്നു എന്ന് ഇവരുടെ മകൾ സാറ എൻ്റ്റ്വിസിൽ പറഞ്ഞു. രണ്ടാഴ്ചയിലേറെയായി മാതാപിതാക്കളെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് സാറ അറിയിച്ചു.

എന്തിനാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത് എന്നതിനെ കുറിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. അവർ നടത്തുന്ന പരിശീലന പരിപാടികളിൽ പ്രധാനമായും അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുള്ളതായിരുന്നു .12 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസ പരിപാടികൾക്ക് താലിബാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് . ഇതാണോ അറസ്റ്റിലേയ്ക്ക് നയിച്ചതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട് . ബാത്ത് സർവ്വകലാശാലയിൽ വച്ച് കണ്ടുമുട്ടിയ ദമ്പതികൾ 1970-ൽ കാബൂളിൽ വച്ച് ആണ് വിവാഹിതരായത് . 2009 മുതൽ അവർ കാബൂളിലെ അഞ്ച് സ്കൂളുകളിൽ അമ്മമാരെയും കുട്ടികളെയും പരിശീലിപ്പിക്കുന്ന ബാമിയാനിലെ ഒരു പ്രോജക്റ്റിലും പരിശീലന പദ്ധതികൾ നടത്തിവരുകയായിരുന്നു.


2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനാൽ ഭൂരിഭാഗം ബ്രിട്ടീഷ് വംശജരും അഫ്ഗാനിസ്ഥാനിൽ നിന്ന് വിട പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ജീവനക്കാരിൽ ഭൂരിപക്ഷവും നിർബന്ധിച്ചത് കൊണ്ട് പീറ്റർ റെയ്‌നോൾഡ്‌സും (79), ഭാര്യ ബാർബി (75) യും അവിടെത്തന്നെ തുടരുകയായിരുന്നു. തടങ്കലിലായതിനുശേഷം തുടക്കത്തിൽ തങ്ങളുടെ മക്കളുമായി മെസ്സേജുകളിലൂടെ ബന്ധം നിലനിർത്താൻ അവർക്ക് സാധിക്കുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷേ ഏതാനും ദിവസങ്ങൾക്ക് ശേഷം ദമ്പതികളുടെ ഒരു വിവരവും ലഭിക്കുന്നില്ല എന്നാണ് മകൾ പറഞ്ഞത്. സന്ദേശങ്ങൾ നിലച്ചിട്ട് രണ്ടാഴ്ചയിലേറെയായതിനാൽ അവർ കഠിന തടങ്കലിലാണെന്ന് ഭയപ്പെടുന്നതായി നോർത്താംപ്ടൺഷെയറിലെ ഡാവെൻട്രിയിൽ താമസിക്കുന്ന മിസ് എൻറ്റ്വിസിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ ദമ്പതികളെ അവരുടെ അമേരിക്കൻ സുഹൃത്ത് ഫെയ് ഹാളിനും പരിശീലന പദ്ധതിയിലെ ഒരു പരിഭാഷകയ്ക്കും ഒപ്പമാണ് അറസ്റ്റ് ചെയ്തതെന്ന് ഒരു ജീവനക്കാരനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ മാതാപിതാക്കളെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് മിസ് എൻറ്റ്വിസ്റ്റലും അവളുടെ മൂന്ന് സഹോദരങ്ങളും താലിബാന് ഒരു കത്ത് എഴുതിയിട്ടുണ്ട്. സ്ട്രോക്ക് വന്നതിനുശേഷം തന്റെ പിതാവിന് ഹൃദ് രോഗത്തിനുള്ള മരുന്ന് കഴിക്കുന്നതായും തടങ്കലിൽ അത് ലഭ്യമാണോ എന്ന ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.

രണ്ട് ബ്രിട്ടീഷ് പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ തടവിലാക്കിയതായി വിദേശകാര്യ ഓഫീസ് അറിയിച്ചു. എന്നാൽ യുകെ താലിബാനെ അംഗീകരിക്കാത്തതിനാലും കാബൂളിൽ എംബസി ഇല്ലാത്തതിനാലും സഹായം നയതന്ത്ര സഹായം ലഭ്യമാക്കാൻ പരിമിതികൾ ഉണ്ടന്നാണ് അറിയാൻ സാധിച്ചത്.

ഇതിനിടെ ബാമിയാൻ പ്രവിശ്യയിലെ ഒരു സർക്കാരിതര സംഘടനയിൽ (എൻജിഒ) പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി താലിബാൻ ഔദ്യോഗിക വൃത്തങ്ങൾ ബിബിസിയോട് പറഞ്ഞു. ബാമിയാൻ പോലീസ് ആസ്ഥാനത്തെയോ അതിർത്തി സുരക്ഷാ സേനയെയോ അറിയിക്കാതെ വിമാനം ഉപയോഗിച്ചതിന് 20 ദിവസം മുമ്പ് ഇവരെ അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു..

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇലക്ട്രിക് കാർ വിപണിയിലെ ഡിമാൻഡ് കുറഞ്ഞതിനെ തുടർന്ന് ഓക്സ്ഫോർഡിലെ കാർ നിർമ്മാണ യൂണിറ്റിലേയ്ക്കുള്ള നിക്ഷേപം ബിഎംഡബ്ല്യു താത്കാലികമായി മരവിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 600 മില്യൺ പൗണ്ട് നിക്ഷേപം ആണ് ബിഎംഡബ്ല്യു ഗ്രൂപ്പ് താൽകാലികമായി നിർത്തിവച്ചത്. ഈ യൂണിറ്റ് 2000 ആണ്ടു മുതൽ ബിഎംഡബ്ല്യുവിന്റെ കാർ നിർമ്മാണ ഫാക്ടറിയാണ്. 2023 ലാണ് ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി ഫാക്ടറി നവീകരിക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചത്.


സർക്കാരിൻറെ കൂടി പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്. പുതിയ നിക്ഷേപ പദ്ധതിയിലൂടെ ഏകദേശം 4000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പദ്ധതി ബിഎംഡബ്ല്യു ഉപേക്ഷിച്ചതോടെ പ്രതീക്ഷിച്ചിരുന്ന പുതിയ തൊഴിൽ സാധ്യതകളും വെള്ളത്തിലായിരിക്കുകയാണ്. വാഹന വ്യവസായ മേഖല നേരിടുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ഓക്സ്ഫോർഡിലെ ഇലക്ട്രിക് വാഹന ഉത്പാദനം ബിഎംഡബ്ല്യു ഗ്രൂപ്പ് അവലോകനം ചെയ്യുകയാണെന്ന് കമ്പനി ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.


ബ്രിട്ടീഷ് മോട്ടോർ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള മിനി കാർ 1994 ലാണ് ബിഎംഡബ്ല്യു ഏറ്റെടുക്കുന്നത്. 2001 മുതൽ തങ്ങൾ ഡിസൈൻ ചെയ്ത മിനി കാർ ആണ് ബിഎംഡബ്ല്യു നിരത്തിലിറക്കുന്നത്. 2023 മുതൽ മിനി കാറിന്റെ ഇലക്ട്രിക് വാഹനത്തിനായാണ് നവീകരണ പദ്ധതികൾ പ്രഖ്യാപിച്ചത്. പഴയതുപോലെ ഓക്സ്ഫോർഡ് പ്ലാൻറ് പെട്രോൾ ഇന്ധനം ഉപയോഗിച്ചുള്ള കാർ നിർമ്മാണം തുടരുമെന്ന് കമ്പനി അറിയിച്ചു. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സൈറ്റ് 2030 ആകുമ്പോൾ പൂർണ്ണമായും വൈദ്യുതി അടിസ്ഥാനമായുള്ള വാഹനങ്ങൾ നിർമ്മിക്കാനുള്ള പ്ലാന്റ് ആയി മാറ്റുമെന്നായിരുന്നു കണക്കു കൂട്ടപ്പെട്ടിരുന്നത്. കമ്പനിയുടെ നിക്ഷേപ പദ്ധതികൾ നിർത്തലാക്കുന്നത് ഈ പ്രതീക്ഷകളെ ആണ് അട്ടിമറിച്ചത്. ഇതിനിടെ പെട്രോൾ, ഡീസൽ വാഹന നിരോധനം 2030-ൽ ഉണ്ടാകുമെന്ന് യുകെ സർക്കാർ അറിയിച്ചിരുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെങ്കിലും, ഉയർന്ന വിലയും മതിയായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇല്ലാത്തത് കൊണ്ടും വൈദ്യുത വാഹനങ്ങളുടെ ഡിമാൻഡ് കുറവാണെന്ന് ഓട്ടോമോട്ടീവ് വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വില കൂടുതലാണെന്നത് ഇലക്ട്രിക് വാഹന വിപണിയിൽ നിന്ന് ആളുകൾ പിൻവാങ്ങുന്നതിൻ്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ ആരോഗ്യസ്ഥിതി മോശമാണെന്നും മാർപാപ്പയ്ക്ക് രക്തം നൽകിയതായും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്വാസകോശ അണുബാധ മൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ലേശം മെച്ചപ്പെട്ടതായി നേരത്തെ വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്ന് മോശമാകുകയായിരുന്നു.


റോമിലെ ജമേലി ആശുപത്രിയിൽ 88 വയസ്സുകാരനായ മാർപാപ്പയെ ഈ മാസം 14 നാണ് പ്രവേശിപ്പിച്ചത്. മാർപാപ്പയുടെ രണ്ട് ശ്വാസകോശത്തിനും ന്യൂമോണിയ ബാധിച്ചതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതു മൂലമാണ് അടിയന്തരമായി രക്തം നൽകേണ്ടി വന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇത് ആദ്യമായി പരിശുദ്ധ പിതാവിന് തുടർച്ചയായി രണ്ട് ഞായറാഴ്ച പൊതു പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാനായില്ല.


തൻറെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്ന് ദിവസേന വത്തിക്കാൻ വാർത്താ കുറിപ്പുകൾ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. മാർപാപ്പയെ ചികിത്സിക്കുന്ന ഡോക്ടർമാർ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തൻറെ 21 – മത്തെ വയസ്സിൽ ശ്വാസകോശത്തിന് ചുറ്റും വീക്കം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ മാർപാപ്പയ്ക്ക് ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. മാർപാപ്പയായി ചുമതലയേറ്റതിനുശേഷമുള്ള 12 വർഷത്തിനിടയിൽ നിരവധി തവണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച് മൂന്ന് ദിവസമാണ് 2023 മാർച്ചിൽ മാർപ്പാപ്പയ്ക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പെട്രോൾ, ഡീസൽ വാഹന നിരോധനം 2030-ൽ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് യുകെ സർക്കാർ. ശുദ്ധമായ ഊർജ്ജത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള സർക്കാരിൻെറ നീക്കത്തിൻെറ ഭാഗമായാണ് പുതിയ തീരുമാനം. നേരത്തെ കൺസർവേറ്റീവ് പാർട്ടി 2017-ൽ പ്രഖ്യാപിച്ച നിരോധനം ആദ്യം 2040-ലേക്ക് മാറ്റിയിരുന്നു. ഇത് പിന്നീട് 2035-ലേക്ക് മാറ്റി, ഇപ്പോൾ ഇതാ 2030-ലേക്ക് പുനഃസ്ഥാപിച്ചിരിക്കുകയാണ്. ജനുവരിയിൽ, നിരോധനത്തെ കുറിച്ച് അഭിപ്രായങ്ങൾ തേടുന്നതിന് ഓട്ടോമോട്ടീവ്, ചാർജിംഗ് വിദഗ്ധരുമായി സർക്കാർ ഒരു കൂടിയാലോചന നടത്തിയിരുന്നു.

കാർബൺ ബഹിർഗമനം കുറയ്ക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെങ്കിലും, ഉയർന്ന വിലയും മതിയായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇല്ലാത്തത് കൊണ്ടും വൈദ്യുത വാഹനങ്ങളുടെ ഡിമാൻഡ് കുറവാണെന്ന് ഓട്ടോമോട്ടീവ് വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഫോർഡ് യുകെയുടെ മാനേജിംഗ് ഡയറക്ടർ ലിസ ബ്രാങ്കിൻ, മാറ്റത്തെ പിന്തുണയ്ക്കുന്നതിന് ശരിയായ അടിസ്ഥാന സൗകര്യങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും ആവശ്യകത ഊന്നിപ്പറയുന്നു. അതിനിടെ സർക്കാരിൻെറ പുതിയ തീരുമാനത്തെ പിന്തുണച്ച് കൊണ്ട് പരിസ്ഥിതി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.

2030 ലെ പെട്രോൾ, ഡീസൽ കാർ നിരോധനം അവസരങ്ങളും വെല്ലുവിളികളും നൽകുന്നു. ഒരു വശത്ത്, ഇ.വി-കളിലേക്കുള്ള മാറ്റം പരിസ്ഥിതി ആനുകൂല്യങ്ങൾക്കൊപ്പം ഇന്ധനത്തിൻ്റെ ഉപയോഗവും അനുബന്ധചിലവുകളും കുറയും. എന്നിരുന്നാലും, ഒരു പുതിയ ഇവിയുടെ ശരാശരി വില £46,000 ആണ്. ഇത് വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഇവികൾ നന്നാക്കാൻ കൂടുതൽ ചെലവേറിയതിനാൽ ഇൻഷുറൻസ് ചെലവും പെട്രോൾ,ഡീസൽ വാഹനങ്ങളേക്കാൾ കൂടുതലാണ്. കൂടാതെ, ഇ.വി ഉടമകൾ 2025 മുതൽ കാർ നികുതി അടയ്‌ക്കേണ്ടി വരും. ഈ ആശങ്കകൾക്കിടയിലും, നിരോധനത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാരിയേജ്‌വേയിൽ മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് M 4 ലും M 48 ലും ഗതാഗതം നിർത്തിവച്ചു. സംഭവത്തെ തുടർന്ന് ബ്രിസ്റ്റലിന് സമീപം M4 ഇരു ദിശകളിലേക്കും അടച്ചിരിക്കുകയാണ് . കാരിയേജ്‌വേയിൽ 20 ജംഗ്ഷനും (ആൽമണ്ട്‌സ്ബറി ഇന്റർചേഞ്ച്) ജംഗ്ഷൻ 22 (ഓക്‌ലി) ജംഗ്ഷനും ഇടയിലുള്ള റോഡിൽ എന്തോ ഉണ്ടെന്ന് പോലീസിന് റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത് .

മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായും അവ മോട്ടോർവേയിൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ആവോൺ, സോമർസെറ്റ് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ വരെ M4 അടച്ചിട്ടിരിക്കാനാണ് സാധ്യത. ജംഗ്ഷൻ 1 നും M4 നും ഇടയിൽ M48 അടച്ചിട്ടിരിക്കുന്നു. മരിച്ച വ്യക്തിയെ തിരിച്ചറിയാനും ബന്ധുക്കളെ കണ്ടെത്താനുമുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. മോട്ടോർവേയിലൂടെ സഞ്ചരിച്ചിരുന്ന ആർക്കെങ്കിലും സംഭവസമയത്തെ കുറിച്ച്‌ എന്തെങ്കിലും വിവരങ്ങളോ ഡാഷ് ക്യാം ദൃശ്യങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട് .

RECENT POSTS
Copyright © . All rights reserved