Main News

ബിൻസു ജോൺ , ചീഫ് എഡിറ്റർ

കഴിഞ്ഞ വർഷങ്ങളിലെ പോലെ തുടർച്ചയായ 5 -ാം വർഷവും മലയാളം യുകെ ന്യൂസിൽ നിന്ന് അത്തം മുതൽ തിരുവോണം വരെ സാഹിത്യ വിഭവങ്ങൾ പ്രസിദ്ധീകരിക്കുന്നതിലുള്ള സന്തോഷം വായനക്കാരുമായി പങ്കു വെയ്ക്കുന്നു .

പ്രശസ്ത സിനിമാ സംവിധായകനും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ അധ്യാപകനും നാഷണൽ അവാർഡ് ജേതാവുമായ പ്രൊഫ. കവിയൂർ ശിവപ്രസാദ് ഉൾപ്പെടെയുള്ള പ്രശസ്ത സാഹിത്യകാരൻമാരുടെ രചനകൾ ഈ ഓണക്കാലത്തും മലയാളം യുകെയുടെ പ്രിയ വായനക്കാർക്ക് ആസ്വദിക്കാനാകും . 45 ഓളം മുനിര എഴുത്തുകാരുടെ രചനകൾ ഈ വർഷം മലയാളം യുകെ ന്യൂസിന്റെ ഓണപ്പതിപ്പിനെ ധന്യമാക്കും.

ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ , വൈജ്ഞാനിക സാഹിത്യ മേഖലയിലെ മുൻനിര എഴുത്തുകാരനായ ഡോ. ജോസഫ് സ്കറിയ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് .

ഈ ഓണക്കാലം മികവുറ്റ വായനാനുഭവമാക്കാൻ നാളെ അത്തം മുതൽ മലയാളം യുകെയുടെ ഓണം സ്പെഷ്യൽ സാഹിത്യ രചനകൾ പ്രസിദ്ധീകരിച്ചു തുടങ്ങും. മുൻകാലങ്ങളിൽ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയും തുടർന്നും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 2017 ജൂൺ 14 ന് വെസ്റ്റ് ലണ്ടനിലുള്ള നോർത്ത് കെൻസിംഗ്ടണിലെ 24 നിലകളുള്ള ഗ്രെൻഫെൽ ടവർ ബ്ലോക്കിലെ ഫ്ലാറ്റുകളിൽ ഉണ്ടായ തീപിടുത്തം യുകെയുടെ ചരിത്രത്തിലെ തന്നെ വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു. സംഭവത്തിൽ 72 പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. ദുരന്തത്തിനുശേഷം സംഭവത്തെ കുറിച്ച് ഏഴുവർഷം നീണ്ടു നടന്ന അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗ്രെൻഫെൽ ടവറിലെ തീപിടിത്തം സർക്കാരുകളുടെയും സത്യസന്ധതയില്ലാത്ത കമ്പനികളുടെയും അഗ്നിശമനസേനയുടെ കാര്യക്ഷമമല്ലാത്ത പ്രവർത്തനത്തിന്റെയും ഫലമായിരുന്നുവെന്ന് പൊതു അന്വേഷണത്തിൻ്റെ അന്തിമ റിപ്പോർട്ട് ചുണ്ടിക്കാട്ടുന്നു. കൃത്യമായ അഗ്നി സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെ നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളെ സംബന്ധിച്ച് സർക്കാരുകൾ കണ്ണടച്ചത് ദുരന്തത്തിന് കാരണമായി. തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ കൊണ്ട് ടവർ ബ്ലോക്ക് പണിതത് നിർമ്മാതാക്കളുടെ വ്യവസ്ഥാപരമായ സത്യസന്ധതയില്ലായ്മയാണെന്ന് റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

1,700 പേജുള്ള റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ള ശുപാർശകളിൽ, അഗ്നിശമന സേനാംഗങ്ങളുടെ പരിശീലനം മെച്ചപ്പെടുത്തുന്നതിനായി ഒരു കോളേജ് ഓഫ് ഫയർ ആൻഡ് റെസ്‌ക്യൂ ആരംഭിക്കുന്നത് സംബന്ധിച്ചും, അഗ്നി സുരക്ഷയ്ക്കായി മെറ്റീരിയലുകൾ പരീക്ഷിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. ടവർ ബ്ലോക്കിൻ്റെ നാലാം നിലയിലെ ഫ്രിഡ്ജിൽ തീ പടർന്നായിരുന്നു ദുരന്തം ഉണ്ടായത്. കെട്ടിടത്തിൻ്റെ വശങ്ങളിലേക്ക് പടരുന്നതിന് മുമ്പ് തന്നെ, ക്ലാഡിംഗിലൂടെ തീ പടർന്നത് അപകടം കൂടുതൽ രൂക്ഷമാക്കി. നിരവധി താമസക്കാർ ഉയർന്ന നിലകളിൽ കുടുങ്ങുകയും, കാർബൺ മോണോക്സൈഡ് പോലുള്ള വാതകങ്ങൾ ശ്വസിച്ച് മരിക്കുകയും ചെയ്തിരുന്നു. 1970-കളിൽ നിർമ്മിച്ച ഗ്രെൻഫെൽ ടവറിൻ്റെ വശങ്ങളിൽ 2016-ൽ നടന്ന പുനരുദ്ധാരണത്തിൽ തീപിടിക്കുന്ന പോളിയെത്തിലീൻ ഉപയോഗിച്ചുള്ള ക്ലാഡിംഗ് നിർമ്മിച്ചതാണ് അപകടത്തെ കൂടുതൽ വഷളാക്കിയത്.


എന്നാൽ ഏഴുവർഷം തങ്ങൾക്ക് നീതി താമസിച്ചു എന്നാണ് സംഭവത്തെ അതിജീവിച്ചവരും, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും റിപ്പോർട്ടിനോട് പ്രതികരിച്ചത്. അന്ന് പ്രധാനമന്ത്രിയായിരുന്ന തെരേസ മേ ആയിരുന്നു സംഭവത്തെ സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനിടെ തെളിവ് നൽകുമ്പോൾ സാക്ഷികൾ ചിരിക്കുകയാണെന്നും അത് തങ്ങൾക്കുണ്ടാക്കുന്ന ആഘാതം ഏറെയാണെന്നും അമ്മയെയും സഹോദരിയെയും ഭർത്താവിനെയും അവരുടെ മൂന്ന് പെൺമക്കളെയും നഷ്ടപ്പെട്ട ചൗകെയർ എന്ന വ്യക്തി പറഞ്ഞു. തങ്ങൾക്ക് മേൽ ഈ അന്വേഷണം അടിച്ചേൽപ്പിക്കപ്പെട്ടതാണെന്നും, തങ്ങളുടെ ആവശ്യങ്ങൾ യഥാർത്ഥത്തിൽ സർക്കാരുകൾ മനസ്സിലാക്കുന്നില്ലെന്നും മറ്റൊരാൾ വ്യക്തമാക്കി. റിപ്പോർട്ട് വ്യക്തമായി പഠിച്ച് ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നാണ് മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കിയത്. ക്രിമിനൽ പ്രോസിക്യൂഷൻ സംബന്ധിച്ച തീരുമാനങ്ങൾ രണ്ട് വർഷത്തേയ്ക്ക് പ്രതീക്ഷിക്കുന്നില്ലെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലെസ്റ്ററിൽ 80 വയസ്സുകാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടത് കല്ലേറിൽ ഗുരുതര പരുക്ക് പറ്റിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വീടിന് തൊട്ടടുത്തുള്ള പാർക്കിൽ തന്റെ നായയുമായി നടക്കാനിറങ്ങിയ ഭീം സെൻ കോലിയാണ് ക്രൂരമായ ആക്രമണത്തിൽ മരണം വരിച്ചത്. ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

അഞ്ച് കൗമാരക്കാർ ചേർന്നാണ് ഭീം സെൻ കോലിയെ ആക്രമിച്ചതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ആദ്യം 14 വയസ്സ് പ്രായമുള്ള ആൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും പുറമെ 12 വയസ്സുള്ള രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും കൊലപാതകത്തിന് അറസ്റ്റിലായിരുന്നു. എന്നാൽ 14 വയസ്സുള്ള ആൺകുട്ടിയെ കൊലക്കുറ്റം ചുമത്തി മറ്റുള്ളവരെ വിട്ടയച്ചതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കൗമാരക്കാർ നടത്തിയ കല്ലേറിൽ കഴുത്തിന് ഏറ്റ പരുക്കാണ് ഇയാളുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു.

സതീന്ദര്‍ കൗർ ആണ് ഭീം സെൻ കോലിയുടെ ഭാര്യ. സുസൻ , വിരിന്ദർ , ബാവൂർ എന്നീ മൂന്ന് മക്കളാണ് ഇവർക്ക് ഉള്ളത്. 50 വയസ്സുകാരിയായ സുസൻ തൻറെ പിതാവ് കൊല്ലപ്പെട്ടത് അറിഞ്ഞ് ഇവിടേയ്ക്ക് എത്തുകയായിരുന്നു. തങ്ങൾ 40 വർഷമായി ഇവിടെ താമസിക്കുകയായിരുന്നു . ഭീമും സതിന്ദറും പഞ്ചാബിൽ നിന്നാണ് യുകെയിൽ എത്തിയത് , കഴിഞ്ഞ കുറെ നാളുകളായി തദ്ദേശീയരായ കുട്ടികൾ പാർക്കിൽ എത്തുന്ന ഏഷ്യൻ വംശജർക്കെതിരെ ആക്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഭീമിൻറെ അയൽവാസികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു


കുറെ നാളുകളായി കൊല്ലപ്പെട്ട ഭീമിനെ പലരീതിയിൽ കുട്ടികൾ ഉപദ്രവിച്ചിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുമായുള്ള പ്രശ്നത്തിന്റെ പേരിൽ നേരത്തെ ഭീം പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ മറുപടി നൽകാൻ ഉദ്യോഗസ്ഥർ മൂന്ന് ദിവസമെടുത്തതായി ഭീം പരാതിപ്പെട്ടതായി സുഹൃത്ത് ഗ്രഹാം ഹാൽഡേൻ പറഞ്ഞു. എന്നാൽ പോലീസ് കുട്ടികൾക്ക് എതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യത്തെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തദേശീയരായ കുട്ടികളുടെ ആക്രമണത്തിൽ ഒരു ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട സംഭവം കടുത്ത ആശങ്കയാണ് മലയാളികൾ ഉൾപ്പെടെയുള്ളവരിൽ സൃഷ്ടിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപ് വലതു പക്ഷ തീവ്രവാദികൾ അഴിച്ചുവിട്ട വംശീയ കലാപങ്ങളുടെ ഭീതിയിൽ നിന്ന് ബ്രിട്ടനിലെ കുടിയേറ്റക്കാർ ഇതുവരെ വിമുക്തരായിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിലെ പരിചരണത്തിലുള്ള നീണ്ട കാലതാമസം മൂലം വലഞ്ഞ് കുട്ടികൾ. യുകെയിലെ ഭൂരിഭാഗം കുട്ടികളും വിട്ടുമാറാത്ത വേദന, ആസ്മ, കുറഞ്ഞ ശരീര ഭാരം, വളർച്ച കുറവ് തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാൽ വലയുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രമേഹം, അപസ്മാരം തുടങ്ങിയ രോഗങ്ങളാൽ വലയുന്ന കുട്ടികൾ പലപ്പോഴും യഥാസമയം ചികിത്സ ലഭിക്കാത്തതിനാൽ ആശുപത്രികളിലെ എമർജൻയെയാണ് ആശ്രയിക്കുന്നത്. ഇത്തരം അവസ്ഥ നേരിടുന്ന കുട്ടികളുടെ ചികിത്സ താമസിപ്പിക്കുന്നത് ഇവരിൽ ആജീവനാന്ത പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. പലർക്കും ആവശ്യമായ ചികിത്സ ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടതായി വന്നിട്ടുണ്ട്.

എൻഎച്ച്എസിൽ നിന്നുള്ള ചികിത്സ വൈകുന്നത് വഴി കുട്ടികൾ നേരിടുന്ന പ്രത്യാഘാതങ്ങൾ എടുത്ത് പറയുന്നതാണ് റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്തിൻ്റെ (ആർസിപിസിഎച്ച്) റിപ്പോർട്ട്. ന്യൂറോ ഡെവലപ്‌മെൻ്റൽ വിലയിരുത്തലിനായി ആറുവർഷം വരെ കാത്തിരിക്കേണ്ടതായി വന്നവർ വരെയുണ്ടെന്ന് ഒരു പീഡിയാട്രീഷൻ പറയുന്നു. റിപ്പോർട്ടിൽ പ്രാരംഭ കൺസൾട്ടേഷനുകൾക്കായി ശരാശരി മൂന്ന് വർഷവും അഞ്ച് മാസവും വരെ കാത്തിരുന്ന രോഗികൾ ഉണ്ടെന്നും പറയുന്നു. നീണ്ട എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റുകൾ ഒഴിവാക്കാൻ പല മാതാപിതാക്കളും പണം ചിലവഴിച്ച് സ്വകാര്യ പരിചരണത്തിലേയ്ക്ക് മാറുന്നതും ഇപ്പോൾ നിത്യസംഭവം ആണ്.

കുട്ടികളുടെ ആരോഗ്യ സേവനങ്ങളുടെ നിലവിലെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്ന് ആർസിപിസിഎച്ചിൻ്റെ ഹെൽത്ത് സർവീസ് ഓഫീസർ ഡോ. റോണി ച്യൂങ് പറഞ്ഞു. ചികിത്സയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പുകൾ കുട്ടികളെ വളരെ ദോഷകരമായി ബാധിക്കുമെന്ന് ഇവർ പറയുന്നു. യുകെയിലുടനീളം കാണുന്ന ചികിത്സയിൽ ഉള്ള ഈ കാലതാമസം ആജീവനാന്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നട്ടെല്ലിനും ഹൃദയ ശസ്ത്രക്രിയയ്ക്കും മറ്റും നീണ്ട കാലം കാത്തിരിക്കുന്നത് ഈ ഓപ്പറേഷനുകൾ കൂടുതൽ അപകടകരമാക്കുമെന്നും ഡോ. റോണി ച്യൂങ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും രണ്ട് ദിവസത്തിനുള്ളിൽ കനത്ത മഴ പെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെയും സൗത്ത് വെയിൽസിലെയും ചില ഭാഗങ്ങളിലാണ് മുന്നറിയിപ്പ് നൽകപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ രണ്ടു ദിവസം കൊണ്ട് ഒരു മാസം ലഭിക്കുന്ന മഴ പെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളപ്പൊക്കം, ഗതാഗത തടസ്സം, പവർകട്ട് എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ ഓഫീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചില സ്ഥലങ്ങളിൽ 100 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് സെപ്റ്റംബറിലെ ശരാശരി മഴയുടെ അളവിനെക്കാൾ കൂടുതലായിരിക്കും. വെള്ളപ്പൊക്കം മൂലം റോഡുകളിൽ യാത്രാ തടസ്സത്തിനും സാധ്യതയുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലീഷ് ചാനലിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞ് 12 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു ഗർഭിണിയും 6 കുട്ടികളും ഉൾപ്പെടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട് . മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. രണ്ടു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ബൊലോൺ-സുർ-മെറിന് സമീപമുള്ള കേപ് ഗ്രിസ്-നെസിൽ നിന്ന് 50-ലധികം പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് കോസ്റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.


ബോട്ടിൽ പകുതിയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി ആണ് റിപ്പോർട്ടുകൾ. യാത്രക്കാരിൽ എട്ടിൽ താഴെ ആളുകൾ മാത്രമെ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുള്ളൂ. ഈ വർഷം ചാനലിൽ നടന്ന ഏറ്റവും വലിയ മനുഷ്യ കുരുതിയാണ് ഇന്നലെ നടന്ന സംഭവം. ഈ സംഭവത്തോടെ ഇംഗ്ലീഷ് ചാനൽ കടന്ന് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 45 പേരാണ് കൊല്ലപ്പെട്ടത്. ഇത് 2021 നു ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണ് എന്ന് യുഎൻ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 12 പേർ കൊല്ലപ്പെട്ട സംഭവത്തിൽ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഹെലികോപ്റ്ററുകളും നേവി ബോട്ടുകളും മത്സ്യബന്ധന കപ്പലുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഫ്രഞ്ച് തീരസംരക്ഷണ സേന അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലെസ്റ്ററിൽ 80 വയസ്സുകാരനായ വ്യക്തി കുട്ടികളുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഭീം കോഹലി എന്ന ഇന്ത്യൻ വംശജനാണ് സാമൂഹിക വിരുദ്ധ സ്വഭാവമുള്ള കുട്ടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. റോക്കി എന്ന വിളിപ്പേരുള്ള നായയുമായി നടക്കാനിറങ്ങിയ അദ്ദേഹം തൻറെ വീടിന് 50 മീറ്റർ മാത്രം അകലെയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.

ഭീമിൻറെ കൊലപാതകത്തിനോട് അനുബന്ധിച്ച് 5 കുട്ടികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ 14 വയസ്സുകാരനായ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും 12 വയസ്സുകാരായ ഒരു ആൺകുട്ടിയും രണ്ടു പെൺകുട്ടികളും ഉൾപ്പെടുന്നു. നിലവിൽ 14 വയസ്സുകാരനായ ആൺകുട്ടി ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണ്. മറ്റ് നാല് പേരെയും പോലീസ് വിട്ടയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


കുറെ നാളുകളായി കൊല്ലപ്പെട്ട ഭീമിനെ പലരീതിയിൽ കുട്ടികൾ ഉപദ്രവിച്ചിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുമായുള്ള പ്രശ്നത്തിന്റെ പേരിൽ നേരത്തെ ഭീം പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ മറുപടി നൽകാൻ ഉദ്യോഗസ്ഥർ മൂന്ന് ദിവസമെടുത്തതായി ഭീം പരാതിപ്പെട്ടതായി സുഹൃത്ത് ഗ്രഹാം ഹാൽഡേൻ പറഞ്ഞു. എന്നാൽ പോലീസ് കുട്ടികൾക്ക് എതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യത്തെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സതിന്ദർ ആണ് ഭീമിന്റെ ഭാര്യ. സുസൻ , വിരിന്ദർ , ബാവൂർ എന്നീ മൂന്ന് മക്കളാണ് ഇവർക്ക് ഉള്ളത്. 50 വയസ്സുകാരിയായ സുസൻ തൻറെ പിതാവ് കൊല്ലപ്പെട്ടത് അറിഞ്ഞ് ഇവിടേയ്ക്ക് എത്തുകയായിരുന്നു. തങ്ങൾ 40 വർഷമായി ഇവിടെ താമസിക്കുകയായിരുന്നു എന്നും കഴിഞ്ഞ കുറെ നാളുകളായി നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുവെന്നും സൂസൻ പറഞ്ഞു. ഭീമും സതിന്ദറും പഞ്ചാബിൽ നിന്നാണ് യുകെയിൽ എത്തിയത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 1912 ഏപ്രിൽ 15…. അന്നായിരുന്നു ഒരിക്കലും മുങ്ങാത്ത കപ്പൽ എന്ന വിശേഷണത്തിന് അർഹമായ, അക്കാലത്തെ സാങ്കേതികതയുടെയും ആഡംബരത്തിന്റെയും അവസാനവാക്കെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ‘ടൈറ്റാനിക് ‘, അതിന്റെ കന്നി യാത്രയിൽ സമുദ്രത്തിന്റെ ആഴങ്ങളിൽ അകപ്പെട്ടത്. എന്നാൽ ടൈറ്റാനിക്ക് മുങ്ങി 112 വർഷങ്ങൾക്ക് ശേഷം, ഇന്നും ആളുകളെ കൗതപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് അതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്നും നടന്നു വരുന്ന പര്യവേഷണം.

112 വർഷം പഴക്കമുള്ള അവശിഷ്ടത്തിൻ്റെ നിയമപരമായ അവകാശങ്ങൾ കൈവശമുള്ള ജോർജിയ ആസ്ഥാനമായുള്ള ആർഎംഎസ് ടൈറ്റാനിക് ഇൻക്, 2010 ന് ശേഷമുള്ള ആദ്യ യാത്ര പൂർത്തിയാക്കി, പര്യവേഷണത്തിൽ നിന്നുള്ള ചിത്രങ്ങളാണ് തിങ്കളാഴ്ച പുറത്തുവിട്ടത്. ചിത്രങ്ങളോടൊപ്പം തന്നെ, കപ്പലിൽ ഉണ്ടായിരുന്ന പതിറ്റാണ്ടുകളായി നഷ്ടപ്പെട്ടെന്ന് കരുതിയ ഡയാന ഓഫ് വെർസൈൽസിന്റെ വെങ്കല പ്രതിമയും കണ്ടെത്തിയതായാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ ഉയർന്ന റെസല്യൂഷനോടു കൂടിയ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 1997 ലെ ജെയിംസ് കാമറൂൺ അനശ്വരമാക്കിയ ടൈറ്റാനിക് സിനിമയിൽ ജനമനസ്സുകളിൽ ഹൃദയം നേടിയ രംഗങ്ങളിൽ ഒന്നായ കപ്പലിന്റെ ബോ റെയിലിങ്ങിനും മറ്റും നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് കൂടുതൽ ജീർണത സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും, അതിനാൽ തന്നെ അത് കാത്തു സൂക്ഷിക്കേണ്ടത് ആവശ്യമാണെന്നും ആർഎംഎസ് ടൈറ്റാനിക്ക് ഡയറക്ടർ ഓഫ് കളക്ഷൻസ് ടോമാസിന റേ പറഞ്ഞു.


ഏകദേശം 20 ദിവസത്തോളം പര്യവേഷണ സംഘം സൈറ്റിൽ ചെലവഴിച്ചു. സൈറ്റിനെ കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് സംഘം അവശിഷ്ടങ്ങൾ പൂർണ്ണമായി മാപ്പ് ചെയ്തതായും ആർഎംഎസ് ടൈറ്റാനിക് പറഞ്ഞു. അടുത്തഘട്ടം ഡാറ്റ പ്രോസസ് ചെയ്യുക എന്നതാണെന്നും, ഇതിലൂടെ കൃത്യമായ വിവരങ്ങൾ ശാസ്ത്ര സമൂഹവുമായി പങ്കിടുവാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കണ്ടെത്തിയിരിക്കുന്ന വെങ്കല പ്രതിമ കപ്പലിലെ ഫസ്റ്റ് ക്ലാസ് ലൗഞ്ചിലെ ശ്രദ്ധാകേന്ദ്രം ആയിരുന്നു. കപ്പൽ മുങ്ങുന്നതിനിടെ ലോഞ്ച് തുറന്നതാണ് ഡയാനയുടെ പ്രതിമയ്ക്ക് സ്ഥാനഭ്രംശം സംഭവിക്കാൻ കാരണമെന്ന് കമ്പനി അറിയിച്ചു. 1987 നു ശേഷമുള്ള കമ്പനിയുടെ ഒമ്പതാമത്തെ പര്യവേഷണ സന്ദർശനം ആയിരുന്നു ജൂലൈയിൽ നടന്നത്. അവശിഷ്ടങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനും പുരാവസ്തുക്കൾ തിരിച്ചറിയുന്നതിനും നിലവിലുള്ള സംരക്ഷണ ശ്രമങ്ങൾക്ക് സംഭാവന നൽകുന്നതിനും സമുദ്ര ഇമേജിംഗ് വിദഗ്ധർ, സമുദ്രശാസ്ത്രജ്ഞർ, ചരിത്രകാരന്മാർ എന്നിവരുടെ ഒരു ടീമിനെ ആണ് പര്യവേഷണത്തിനായി കമ്പനി നിയോഗിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലെസ്റ്ററിലെ പാർക്കിൽ ആക്രമണത്തിനിരയായി 80 വയസ്സുകാരൻ മരിക്കാനിടയായ സംഭവത്തിൽ അഞ്ച് കുട്ടികളെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു . ഞായറാഴ്ച വൈകുന്നേരം ആണ് ഇയാൾ ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ലെസ്റ്റർഷെയറിലെ ബ്രൗൺസ്റ്റോൺ ടൗണിലെ ഫ്രാങ്ക്ലിൻ പാർക്കിൽ തൻറെ നായയുമായി നടക്കുന്നതിനിടെയാണ് ഇയാൾക്ക് ക്രൂരമായ മർദ്ദനമേറ്റത്. ഇയാൾ പിന്നീട് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു എന്ന് ലെസ്റ്റർ ഷെയർ പോലീസ് പറഞ്ഞു.

രണ്ട് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് അറസ്റ്റിലായിരിക്കുന്നത്. തിങ്കളാഴ്ച ഇയാൾ മരിച്ചതിനെ തുടർന്നാണ് കൊലപാതകം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായവരിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും 14 വയസ്സുള്ളവരും മറ്റുള്ളവർ 12 വയസ്സ് പ്രായമുള്ളവരുമാണ്. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നവരോട് സംസാരിക്കുകയും സംഭവ സമയത്ത് പാർക്കിലുണ്ടായിരുന്നവരും മർദ്ദനത്തിന് ദൃക്സാക്ഷികളായവരോടും മുന്നോട്ട് വരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ആക്രമത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അറിയാൻ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് . മലയാളം യുകെ

യോർക്ഷയറിലെ കീത്തിലിയിലെ ആദ്യകാല മലയാളിയും ഏയർഡേൽ ഹോസ്പ്പിറ്റലിൽ സ്റ്റാഫ് നേഴ്സുമായിരുന്ന മറിയാമ്മ രാജു (72) നിര്യാതയായി. കേരളത്തിൽ പന്തളം കുളനട കോയിപ്പുറത്ത് കിഴക്കേതിൽ കുടുംബാംഗമാണ്. 2003 ലാണ് മറിയാമ്മ രാജു കുടുംബസമേതം കീത്തിലിയിൽ എത്തുന്നത്. രാജു തോമസ് ഭർത്താവും റോബിൻസൺ രാജു (ക്യാനഡ), റെയാൻ രാജു തോമസ് എന്നിവർ മക്കളാണ്. മൃതസംസ്കാര ശുശ്രൂഷകൾ കീത്തിലിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

മറിയാമ്മ രാജുവിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved